Saturday, March 7, 2020

വിലാപ്പുറങ്ങള്‍: ദേശം, ദേഹം, ദാഹം


                                                                          
                                                                                 

ണ്ണും പെണ്ണും എന്ന സംയുക്തം ലയാളഭാവനയില്‍ ആണിന്റെ അജയ്യതയ്ക്കകത്താണ് നിര്‍വചിക്കപ്പെട്ടത്. പെണ്ണും മണ്ണും ഒരുപോലെ ആണ്‍വിഭവമായിരുന്നിടങ്ങളില്‍ പെണ്‍കര്‍തൃത്വം വിധേയസ്ഥാനത്തെയാണ് പൂരിപ്പിച്ചിരുന്നത്. പെണ്‍ഭാവനകളുടെ മുന്നേറ്റം സ്ത്രൈണമായ അനുഭവലോകങ്ങളിലൂടെ, ലോകബോധങ്ങളിലൂടെ അവയെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളുണ്ടായി. സ്ഥലഭാവനയുടെ സൂക്ഷ്മവും പ്രാന്തീകൃതവുമായ ആഖ്യാനരൂപങ്ങളായി പുതുകാലത്ത് നോവല്‍ എന്ന രൂപം തന്നെ പുതുക്കിയെഴുതപ്പെടുന്നതിനു ഏറെക്കുറെ സമാന്തരമായാണീ പെണ്ണുയിര്‍പ്പും സംഭവിക്കുന്നത്. ചെറിയ ചെറിയലോകങ്ങളുടെ ഉള്ളില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന ശിഥിലമെങ്കിലും തീക്ഷ്ണമായ സ്വരങ്ങളായാണവ ആഖ്യാനം ചെയ്യപ്പെട്ടത്. സ്ഥലപരവും അധികാരപരവുമായ കേന്ദ്രീകരണത്തേക്കാള്‍ ചിതറലുകള്‍ ഉണ്ടെന്നതിനാലാണ് ശിഥിലമെന്നു പറയേണ്ടിവരുന്നത്. സ്ഥൂലവും ഏകശിലാത്മകവുമായ ദേശീയതാപരമായ സ്ഥലരാശിക്കു നേരെ പിടിച്ച വിമര്‍ശനാത്മകദര്‍പ്പണങ്ങളായി പ്രാദേശികമായ ഇടങ്ങളെ നോവലുകള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങി.  വിമര്‍ശനാത്മകറിയലിസം എന്നു ഇ.വി. രാമകൃഷ്ണനെപ്പോലുള്ളവര്‍ പറയുന്ന  നോവലിന്റെ ഈ പുതുആഖ്യാനസങ്കേതം അഥവാ സമീപനം ഇതിനാക്കം കൂട്ടുന്നുണ്ട്.    
                       
ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍ ,  ആലാഹയുടെ പെണ്‍മക്കള്‍, തിയ്യൂര്‍രേഖകള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, കരിക്കോട്ടക്കരി തുടങ്ങി അനേകം നോവലുകള്‍ പ്രാദേശികതയുടെ രാഷ്ട്രീയത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ദേശീയതയെക്കുറിച്ചുള്ള പുനര്‍വായനകളോ പുനരാഖ്യാനങ്ങളോ ആയി നിലനില്‍ക്കാനുള്ള സാധ്യതകളെ തള്ളിക്കൊണ്ട് പ്രാദേശികതയുടെ സവിശേഷതകളാല്‍ നിര്‍മിതമായ പ്രതിരോധത്തിന്റെ പാഠങ്ങളായി അവ നിലകൊള്ളുന്നു. ലിസിയുടെ വിലാപ്പുറങ്ങളിലേക്കു വരുമ്പോള്‍ ഈ വിച്ഛേദം പാഠപരമെന്നതിലും ഏറെയാണ്. പ്രാദേശികതയുടെ ചരിത്രപാഠങ്ങളില്‍ പെണ്ണനുഭവങ്ങളുടെ, പെണ്‍കാമനകളുടെ ആളിപ്പടരല്‍ നീറിപ്പിടിക്കുന്നു എന്നതാണതില്‍ മുഖ്യം. ആകാശവും ഭൂമിയും തെരുവും വീടും പുല്‍പ്പരപ്പും പൂരപ്പറമ്പും ഇറച്ചിക്കടയും പള്ളിപ്പറമ്പും കള്ളുഷാപ്പും വെട്ടുവഴികളും എല്ലാം അവളിലൂടെ രെു സവിശേഷപ്രദേശത്തെ ഉരുവപ്പെടുത്തുകയാണ്. തൃശ്ശൂര്‍ എന്ന നാടിനോട് മറിയം എന്ന പെണ്ണിന്റെ ജീവിതം  ഉണ്ടാക്കിയെടുത്ത സംഘര്‍ഷാത്മകബന്ധത്തിലൂടെ സ്ത്രൈണതയുടെ സ്വാച്ഛന്ദ്യംകലര്‍ന്ന ആവിഷ്‌കാരമായി നോവല്‍ മാറുകയാണ്. ആണിന്റെ സ്വാഭാവിക ഇടം പുറവും പെണ്ണിന്റെ സ്വാഭാവിക ഇടം അകവും എന്നാണ് ആധുനികകുടുംബക്രമം വ്യവസ്ഥ ചെയ്തുപോന്നത്. പെണ്ണിന്റെ ഗാര്‍ഹികമായ അകം ജീവിതം വീട്ടകത്തിനു പുറത്തേക്കു വെറുതെ നീട്ടിവായിക്കുകയല്ല ഈ നോവല്‍; മറിച്ച് അകത്തിന്റെ മൂല്യവ്യവസ്ഥകളെ ചുഴറ്റിയെറിഞ്ഞ് തനിക്കന്നോളം അന്യമായിരുന്ന പുറം ജീവിതത്തിലേക്കു കടന്നു ചെന്ന് അതിനെ അനുഭവിച്ചറിഞ്ഞ് അതിന്റെ ആനന്ദത്തിരകളിലൂടെ ഒഴുകിയിറങ്ങി അതിലൂടെ സ്‌െൈത്രണതയെ ആഘോഷിക്കുകയാണ് മറിയയിലൂടെ ഈ നോവല്‍ ചെയ്യുന്നത്. ആ നിലയ്ക്ക് നോവലിന്റെ സ്ഥലരാശി ആന്തരികമായിത്തന്നെ ഒരു ലിംഗപ്രത്യശാസ്ത്രത്തെ ചുഴ്ന്നാണ് വിശദീകരിക്കപ്പെടുന്നത്. തൃശ്ശൂരിന്റെ പ്രാദേശികസ്ഥലികളെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യധാരാ ആഖ്യാനശൈലികളെ കയ്യൊഴിഞ്ഞ് അതിനെ സവിശേഷമായ ഒരു ലിംഗപരിപ്രേക്ഷ്യത്തിലൂടെ വരച്ചുകാട്ടുവാന്‍ നോവലിസ്റ്റ് ലിസി ശ്രമിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് വഴിയേ വരാം.

90കളിലെ നോവലുകളില്‍  പ്രാദേശികതയുടെ ആഖ്യാനരാഷ്ട്രീയം രൂപപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞു. അവിടെ നാട് എന്നാല്‍ വെറും ജീവിതസ്ഥലി മാത്രമല്ല, മറിച്ച് വലുതും ചെറുതുമായ ജൈവചരിത്രങ്ങളുടെ സഞ്ചയമാണ്, മനുഷ്യാനുഭവങ്ങളുടെയും ചരിത്രത്തിന്റെയും കുത്തൊഴുക്കില്‍ വക്കടര്‍ന്നും തൊലിപൊളിഞ്ഞും വേരുലഞ്ഞും നിലനിന്ന പെരുംമരമാണ്. കുളിരും കണ്ണീരും കിതപ്പും വിയര്‍പ്പുമുളള ജന്തുജീവിതമാണ്; ഒരുപാടു ജീവിതങ്ങള്‍ തന്നെയാണ്. പലതരം ഒച്ചയുടെയും കാഴ്ച്ചകളുടെയും കലര്‍പ്പിന്റെയും ആരവങ്ങളുടെയും ഇടമായി ബഷീറിലും മറ്റും നാട് വളര്‍ന്നു തിടം വെച്ചു നില്‍ക്കുന്നത് നാം പാത്തുമ്മയുടെ ആടിലും ആനവാരിയിലും സ്ഥലത്തെ പ്രധാനദിവ്യനിലും മറ്റും കണ്ടിട്ടുണ്ട്.  ദേശമെന്ന ബൃഹദ്വ്യവഹാരത്തിന്റെ  എതിര്‍ലോകങ്ങളായി നില്‍ക്കുന്ന ഉള്‍നാടുകള്‍ എങ്ങനെ അധികാരത്തിന്റെ പ്രാന്തീയദര്‍ശനമാകുന്നുവെന്ന്  നിരൂപകര്‍ ഇതിനോടകം നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പു സൂചിപ്പിച്ചതു പോലെ വിലാപ്പുറങ്ങള്‍ അതിനപ്പുറവും പോകുന്നുണ്ട്. മേല്‍പ്പറഞ്ഞ ദേശരാഷ്ട്രഘടനയ്ക്കപ്പുറം ചലനാത്മകവും ബഹുസ്വരവും വൈവിധ്യമുള്ളതുമായ ഒരു ലോകത്തെ അതു നിശ്ചയമായും നോവലിന്റെ പ്രതലമായി സ്വീകരിക്കുന്നുണ്ട്. ഒപ്പം അതിനെയും കവിഞ്ഞുനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ അധീശയുക്തികളോട് കലഹിക്കുവാന്‍ പാകത്തില്‍ ആയിടത്തെ കയ്യാളുവാന്‍ അനുഭവകേന്ദ്രത്തില്‍ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുന്നു എന്നതാണ് ഈ നോവലിനുള്ള പ്രാധാന്യം. വിലക്കുകള്‍ക്കകത്തും പുറത്തുമായി മറിയം എന്ന പെണ്ണിന്റെ സഞ്ചാരദൂരങ്ങളായി, വിധ്വംസകമായ ക്രിയാപഥങ്ങളായി ഈ ആഖ്യാനത്തെ നോക്കിക്കാണുകയാണിവിടെ. അതിലൂടെ തന്റെ ഇടമായി തൃശ്ശൂരെന്ന ദേശത്തെ പൊളിച്ചെഴുതി, 'തന്റേടി'യായി ജീവിച്ച മറിയം തന്റെ ഉടലിന്റെയും കാമനകളുടെയും സര്‍വാധിപത്യം സ്വയം സ്ഥാപിക്കുന്നതിന്റെയും  കൂടി ആഖ്യാനമായി നോവല്‍ വിസ്തൃതമാകുന്നു.  

തൃശൂരിന്റെ കഥ
തൃശൂരിന്റെ നഗരപ്രദേശങ്ങളും പ്രാന്തങ്ങളും കഥനത്തിനു വഴങ്ങുന്നത് ഇതാദ്യമായല്ല. ആലാഹയുടെ പെണ്മക്കളിലെ കോക്കാഞ്ചിറയിലൂടെ സാമുദായികവും സ്ഥലപരവുമായ ആഢ്യവരേണ്യ പാരമ്പര്യങ്ങള്‍ക്കകത്ത് കീഴാളജീവിതം ചവിട്ടിയരക്കപ്പെട്ടതിന്റെ കഥ മലയാളിവായന അറിഞ്ഞിട്ടുണ്ട്. ആനിയെന്ന ചെറിയ പെണ്‍കുട്ടിയുടെ കണ്ണിലൂടെ അനാവൃതമാകുന്ന, പലതും കൂടിക്കുഴഞ്ഞ ഒരു ലോകമാണത്.  അധികാരത്തിന്റെയും മദമല്‍സരങ്ങളുടെയും പാപപുണ്യങ്ങളുടെയും കുടുംബത്തിനുള്ളിലെ രാഗദ്വേഷങ്ങളുടെയും നിസ്സഹായതയുടെയും കഥയാണത്.  കീഴാളമായ അനുഭവപരിസരങ്ങളിലൂടെ പ്രതിരോധത്തിന്റെ മാനങ്ങളെ തീര്‍ക്കുമ്പോഴും സ്ത്രൈണവും നിരുദ്ധവുമായ ശരീരകാമനകളെ അഭിസംബോധന ചെയ്തുകൊണ്ടെത്തിച്ചേരാന്‍ കഴിയുന്ന അട്ടിമറി സാധ്യതകള്‍ വിലാപ്പുറങ്ങള്‍ക്കുള്ളതുപോലെ ആലാഹയക്ക് ലഭ്യമായിരുന്നില്ല. വിലാപ്പുറങ്ങളാകട്ടെ കാലത്തിന്റെ രാജപാതയിലൂടെ നീണ്ടുനിവര്‍ന്ന് ചവിട്ടിമെതിച്ചും കുതിച്ചും അലഞ്ഞ പെണ്‍ദാഹത്തിന്റെ കഥയാണ്. അനുഭൂതിക്കനുസൃതമായി ചലിച്ച അനുഭവസ്ഥലിയായാണ് തൃശ്ശൂര്‍ നോവലില്‍ അടയാളപ്പെടുന്നത്. ദേഹത്തെയാണതിന്റെ ഉപാധിയായി സ്വീകരിച്ചിരിക്കുന്നത്. മറിയക്ക് ദേഹം ആലയവും സ്ഥലവും പ്രപഞ്ചവുമാണ്. അതിന്റെ വാക്കുകള്‍ അവള്‍ക്കു പുതിയ വഴികള്‍ നിര്‍മിച്ചുകൊടുക്കുകയും ദിക്കറിയാതെ പാഞ്ഞുപോകുന്ന കാമനകളുടെ കുതിരപ്പുറത്തേറി എവിടേക്കെന്നില്ലാതെ അവള്‍ ചെന്നു പെടുകയും ചെയ്തു. അനിശ്ചിതത്വവും വിധ്വംസകതയും നിറഞ്ഞ ആ പ്രയാണത്തിന്റെ പഥങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരച്ച ഭൂപടമാണ് തൃശ്ശൂരെന്ന അവളുടെ നാട്, അവളെ അവളാക്കിയ നാട്.
നോവലിന്റെ പ്രവേശികയുടെ ഭാഗത്തുനിന്ന്: 'ഒരു ദേശത്തിന്റെയും കാലത്തിന്റെയും ഭ്രമണം ഈ പെണ്ണിനു ചുറ്റുമായിരുന്നോ ? ഒരു നാടും നാട്ടാരും  പടിയിറങ്ങുന്ന ഈ പെണ്ണിന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതങ്ങളെയും മാറ്റിവരച്ചുവോ?' (പുറം : IX)

 നാടിന്റെ പതിവു തനിമകളോട്, താളത്തോട് മറിയക്കുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു? വഴികളും ദേശവും നാട്ടാരും അവളെ ബാധിച്ചതെങ്ങനെ? പെണ്‍കുട്ടിക്കാലം മറിയയില്‍ ആന്തരികമായ സ്വകാര്യജീവിതം, വര്‍ണഭംഗിയേറിയ സ്വപ്നാത്മകലോകം നിര്‍മിച്ചെടുത്തു. നാടിനും നഗരത്തിനും അകത്താണെങ്കിലും വിദൂരമായൊരാകാശത്ത് കൂടുകൂട്ടിയ പെണ്‍കിനാവുകളിലാണവള്‍ പ്രണയത്തിന്റെ ചില്ലകള്‍ നീട്ടിയത്. ഇരമ്പുന്ന ചടുലവും പരുഷവുമായ നാട് അവളിലേക്ക് പടര്‍ന്നേറുമായിരുന്നില്ല. അപ്പന്റെ, റോസാമുത്തിയുടെ, ചാക്കോരുവിന്റെ എല്ലാം സ്നേഹപരിരക്ഷകളുടെ  ഉരുക്കുകോട്ടയില്‍, പീറ്ററിന്റെ പ്രണയോന്മാദങ്ങളില്‍ പൂത്തുലഞ്ഞ് അവള്‍ തന്നെ മറന്നു ജീവിച്ചു. കൗമാരത്തിലേ ഗര്‍ഭിണിയായ മറിയയെ പീറ്റര്‍ കൈവിട്ടതോടെയാവണം അവളില്‍ നാട് നേരിട്ട് ഇടപെട്ടു തുടങ്ങിയത്. ആദ്യമാദ്യം പിറുപിറുക്കലും കുശുകുശുപ്പുകളുമായി നീണ്ട് അപവാദങ്ങളിലൂടെ ആയിരുന്നു അത്. എല്ലായപ്പോഴും അതിന്റെ അപമാനം അവള്‍ ഏറ്റുവാങ്ങി. പക്ഷേ, പിന്നെപ്പിന്നെ മറിയ അവയെ നേര്‍ച്ഛേദം ചെയ്തു വെട്ടിയുണ്ടാക്കിയ വഴികളിലൂടെ മുന്നേറി മറിയ നാടറിഞ്ഞു. അവള്‍ പലിശമറിയവും പനങ്കേറിമറിയവും ആയി.

കിഴക്കേക്കോട്ടയുടെ, ഒരുപക്ഷേ തൃശൂരിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്ണ് ചന്തയില്‍ ഇറച്ചിക്കച്ചോടത്തിനായി വന്നെത്തിയത് അതിന്റെ തുടക്കം തന്നെ. ആ ലോകത്തിന്റെ കലര്‍പ്പും കയ്പും അവളെ ഉടച്ചുവാര്‍ത്തു. ഇറച്ചിവെട്ടിയിരുന്ന മരമുട്ടിയെ സിംഹാസനമാക്കി അവളിരുന്നു ചുറ്റും കണ്ണോടിച്ചു. ' ഇറച്ചിക്കടയിലും പരിസരത്തും തിരക്കായിരുന്നു. അരിയങ്ങാടിയിലും അഞ്ചുവിളക്കിലും എന്തിന് മീന്‍ മാര്‍ക്കറ്റിലും വരെ അവളുടെ വരവ് കേള്‍ക്കപ്പെട്ടു. ഈ വരവിലെന്തിരിക്കുന്നു എന്ന ഭാവം വരുത്തിയിട്ടും മറിയക്കു മേല്‍ കൊളുത്തിവലിക്കുന്ന നോട്ടങ്ങള്‍ അവളുടെ മേല്‍മുണ്ടും ചട്ടയും തുരന്ന് ഉള്ളിലേക്കു കൊളുത്തുന്നു. ......മുണ്ടു ഞൊറിഞ്ഞുടുത്ത അവളുടെ തുളുമ്പുന്ന പിന്‍ഭാഗം അരയന്നങ്ങളുടെ നടയേക്കാള്‍ അഴകാര്‍ന്നതെന്ന് അടുത്ത പള്ളിസ്‌കൂളിലെ മലയാളം വാധ്യാര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ പഴമക്കാരില്‍ ചിലര്‍ അവളുടെ അമ്മയെ ഓര്‍ത്തു.....'. മാര്‍ക്കറ്റിനുള്ളിലെ പ്രതികരണങ്ങള്‍ അവളുടെ ചുവടുതെറ്റിക്കുന്നതായിരുന്നു. അശരീരികളായ കമന്റുകള്‍ ഒരു മറയുമില്ലാതെ പച്ചയ്ക്കു തിന്നാനുള്ള ആണാര്‍ത്തികളെ വെളിപ്പെടുത്തി. ' കുലുങ്ങണ കുണ്ട്യാണല്ലോ', 'തുള്ള്യാ തുളുമ്പണ പ്രായല്ലേ, എല്ലാടോം കുലുങ്ങും!', 'ചരക്ക് നല്ല പെട്യണതാണല്ലടാ' എന്നിങ്ങനെയുള്ള കമന്റുകളില്‍ മറിയ തുടക്കത്തില്‍ തെല്ലു പതറുന്നുണ്ടെങ്കിലും പിന്നീട് അതിനോട് കോര്‍ത്തുനില്ക്കാന്‍ പാകത്തില്‍ അവള്‍ കരുക്കള്‍ മെനയാന്‍ പഠിച്ചു. ഇമ്മാനുവലിനു മറിയയ്ക്കൊപ്പം കിടക്കണമെന്ന മോഹത്തിന് വക്കാലത്തുമായി  എസ്തപ്പാന്‍ വരുമ്പോള്‍ മറിയ ചോദിക്കുന്നത് 'അതിനിവന്റെ കുലച്ചോടാ?' എന്നാണ്. എന്നിട്ടവന്‍ കാണ്‍കെ തന്നെ എസ്തപ്പാനുമായി രതിയില്‍ ഏര്‍പ്പെട്ടു. ''ഒരു കടലാക്രമണത്തിന്റെ പ്രതീതിയാണ് അത് ഇമ്മാനുവലില്‍ ജനിപ്പിച്ചത്. ഇത്രയും കരുത്തനായ എസ്തപ്പാന്‍ എടുത്തെറിയപ്പെടുകയും കീഴ്മേല്‍ മറിയപ്പെടുകയും പിടഞ്ഞുവീഴുകയും ചെയ്യുന്നു. ആസക്തികള്‍ ചാട്ടവാറടിപോലെയാണ്. വന്യമായ മുരള്‍ച്ചയില്‍ എസ്തപ്പാന്‍ കുടഞ്ഞെറിയപ്പെട്ടു.  എസ്തപ്പാന്‍ ചത്തു പടമായിത്തീരുമെന്നു തന്നെ ഇമ്മാനുവല്‍ വിശ്വസിച്ചു.. തിരയിളക്കത്തിനൊടുവില്‍ കിതച്ചുകൊണ്ട് എസ്തപ്പാന്‍ വാടിക്കിടന്നു.' (പുറം141, വിലാപ്പുറങ്ങള്‍)  

ചരിത്രത്തിന്റെ പഥങ്ങള്‍
നോവലിന്റെ ആഖ്യാനപാഠം ചരിത്രത്തെ കഥയ്ക്കു പുറത്തേക്കു ചലിപ്പിച്ചെടുത്തുകൊണ്ടാണ് നീങ്ങുന്നത്. അതിനാല്‍ ദേശത്തിന്റെ കഥനം ചരിത്രവിവരണവും ഫോക്ലോറുമായി ഇഴചേര്‍ന്നു പോകുന്നു. ശക്തന്‍ തമ്പുരാന്റെ കാലവും പൂരവും വെടിക്കെട്ടും മുതല്‍ കരുണാകരന്‍രെ രാഷ്ട്രീയജീവിതവും മുണ്ടശ്ശേരിമാഷും  തീറ്ററപ്പായിയും വിമോചനസമരവും വരെയൊക്കെയുള്ള സംഭവബഹുലമായ ദേശചരിത്രങ്ങളെ രേഖീയമായ യാഥാതഥ്യഭാഷയിലാണ് നോവലില്‍ ആവിഷ്‌കരിക്കുന്നത്.

 സാമൂതിരിയുടെ ആക്രമണം, പിന്നാലെ  ടിപ്പുവിന്റെ പടയോട്ടം ഒക്കെ വിസ്തരിക്കുന്ന നാട്ടുവാമൊഴികള്‍ നാടിന്റെ പ്രാദേശികപ്പഴമകളെ നോവലില്‍ പലപ്പോഴായി തോറ്റിയുണര്‍ത്തുന്നുണ്ട്. പഴയ കാലത്തിന്റെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രസ്മരണകളില്‍ സ്പര്‍ശിച്ചുകൊണ്ടാണ് നോവലില്‍ ആഖ്യാനം നീങ്ങുന്നത്. ടിപ്പുവിന്റെ ആക്രമണകാലത്ത് ശക്തന്‍തമ്പുരാന്‍ അരണാട്ടുകരയില്‍ തരകന്റെ വീട്ടില്‍ ചെന്ന് ഒളിവില്‍ പാര്‍ത്തതും പാണ്ടികശാലകള്‍ പണിതതും കച്ചവടത്തിലൂടെ പതുക്കെപ്പതുക്കെ നാടിനെ സാമ്പത്തികമായി  ഉയര്‍ത്തിക്കൊണ്ടുവന്നതുമായ  കഥകള്‍ ഔറാമാപ്പിള വെടിക്കെട്ടു പണികള്‍ക്കിടയില്‍ കൊച്ചുമാത്തുവനോടു പറയുന്നുണ്ട്: 'കറുത്ത പൊന്നായ കുരുമുളകിലാണ് തമ്പ്രാന്‍ ആദ്യം ആദ്യം കൈവെച്ചത് . പ്രവൃത്തിയാന്മാര് കുരുമുളക് ശേഖരിച്ച് ഒണക്കി സര്‍ക്കാര്‍വക പാണ്ടികശാലകളില്‍ ശേഖരിക്കും. വിദേശികള്‍ക്കു വേണ്ടത് പാണ്ടികശാലകലില്‍ നിന്നു വാങ്ങണം. ചുമ്മാ നാട്ടാരെ പറ്റിച്ച് വാങ്ങ്ണതുപോല്യല്ല. നല്ല വെല കിട്ടണം. നല്ല വെല വാങ്ങിത്തൊടങ്ങീപ്പോ കൃഷിക്കാര്‍ക്കും വെല കൂടുതല്‍ കിട്ടിത്തൊടങ്ങി. ചുരുക്കത്തി ആളോള്‍ടെ കയ്യില് കാശ് വന്നു. കാശ് വരുമ്പോ കച്ചോടം കൂടും നാട് തനിയേ സമ്പന്നമാകും' (പുറം 112, വിലാപ്പുറങ്ങള്‍)
കേരളത്തിന്റെ കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ കുരുമുളക്  ഉദ്പാദനത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളെക്കുറിച്ച് ഡോ. കേശവന്‍ വെളുത്താട്ടിനെപ്പോലുള്ള പല ചരിത്രപണ്ഡിതന്മാരും സംശയാലുക്കളാണ്. ഇത്രയധികം കുരുമുളകുല്പാദനവും സംഭരണവും കച്ചവടവും മറ്റും നടത്താനുള്ള സാങ്കേതികസജ്ജീകരണങ്ങള്‍ അന്നത്തെ കാര്‍ഷികജനതയക്ക്, വ്യാപരീസമൂഹത്തിന് സ്വായത്തമായിരുന്നോ എന്നും നാം ചിന്തിക്കേണ്ടതുണ്ട്. കുരുമുളകിനെക്കുറിച്ചുള്ള മിത്തിക്കല്‍ ഭാവനകളുടെ പതിവു ക്ലീഷേകളായി അവ തുടരുകയാവണം എന്ന് അനുമാനിക്കാനേ കഴിയൂ.

തമ്പുരാന്‍ കച്ചവടത്തിനിറങ്ങിയതോടെ അതിനൊരു തറവാടിത്തം വന്നതായി ഔറാമാപ്പിള പറയുന്നു. പുകയിലയും കുരുമുളകും മറ്റു മലഞ്ചരക്കുകളുമായി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന സ്ഥലമായി പാണ്ടികശാലകള്‍. തുണിക്കച്ചവടത്തിന് തമിഴ്നാട്ടില്‍ നിന്നു വന്ന പട്ടന്മാര്‍ പഴയ നടക്കാവില്‍ കച്ചവടം തുടങ്ങിയ കഥ സരസമായി ഔറാമാപ്പിള പറയുന്നു. ഉമ്മറക്കോലായകളില്‍ കോലങ്ങളും നിറയെ ഉണക്കാനിട്ട കോണകങ്ങളുമായിരുന്നത്രെ. അമ്പലവഴികളിലും മടവഴികളിലും കാറ്റത്താടിക്കളിക്കുന്ന കോണകങ്ങളുടെ വാര്‍ത്ത തമ്പുരാന്റെ ചെവിയിലുമെത്തി. കോണകം കത്തിച്ച്  അതിന്റെ ചാരം കലക്കി ഉടമസ്ഥരെ കുടിപ്പിക്കാന്‍ കല്പനയുമായത്രെ! കച്ചവടം വികസിച്ചതോടെ, പീടികമുറികളും അവയ്ക്കു പിന്നില്‍ താമസസ്ഥലങ്ങളുമുണ്ടായി. ക്രിസ്ത്യാനികള്‍ വന്നു കുടിയേറിപ്പാര്‍ത്തതോടെ ആട്, പോര്‍ക്ക്, പോത്ത് ഒക്കെ വില്പനച്ചരക്കുകളായി. അതോടൊപ്പം നായരങ്ങാടിയില്‍ പട്ടന്മാര്‍ക്ക് പച്ചക്കറിച്ചന്തകളും തുടങ്ങി. കാളവണ്ടികള്‍ക്കായി വഴികള്‍ വെട്ടിയുണ്ടാക്കി, വീതി കൂട്ടി. വണ്ടികളിടാന്‍ വണ്ടിപ്പേട്ടകളുണ്ടായി. വടക്കുന്നാഥന്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ സമ്മതിക്കാതിരുന്ന വെളിച്ചപ്പാടിനെ വകവരുത്തിയും കാടു വെട്ടിത്തെളിച്ചു. ശക്തന്‍ തമ്പുരാന്‍ വടക്കേച്ചിറയക്കടുത്തുള്ള കൊട്ടാരത്തില്‍ താമസിച്ചു നാടു ഭരിക്കാന്‍ തുടങ്ങിയതോടെ ബ്രാഹമ്ണര്‍ കൂട്ടത്തോടെ തൃശൂര്‍ നഗരം ഒഴിയാനാരംഭിച്ചു. വെട്ടി വൃത്തിയാക്കപ്പെട്ട തേക്കിന്‍ കാടിനു ചുറ്റും വൃത്താകൃതിയില്‍ റോഡു നിര്‍മിച്ചു. തമ്പുരാന്‍ രൂപകല്പനചെയ്ത നാടിന് പൂരം സംഭാവനചെയ്തതും അദ്ദേഹം തന്നെയെന്നു വാമൊഴിചരിത്രം.
പൂരത്തിന്റെ കഥയിലും കേട്ടു കേള്‍വികളാണ്. പണ്ടുമുതലക്കേ എല്ലാ ദേശങ്ങളിലെ എഴുന്നെള്ളിപ്പുകളും ഒത്തുചേരുന്നത് ആറാട്ടുപുഴയിലാണത്രെ. ഒരു മഴക്കാലത്ത് വെള്ളം പൊങ്ങിയതുകൊണ്ട് തൃശ്ശൂരെ ചെറുപൂരങ്ങള്‍ക്ക് സമയത്തിന് എത്തിച്ചേരാനായില്ല. സമയം തെറ്റി എത്തിയ പൂരങ്ങളെ ചേര്‍ക്കാതെ തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച ജനത്തിനായി ശക്തന്‍ തമ്പുരാന്‍ മേടമാസത്തില്‍ തൃശ്ശൂരിനു പൂരം ആരംഭിക്കാന്‍ കല്പനയായി. തിരുവാമ്പാടിക്കാരും പാറമേക്കാവും മറ്റു എട്ടു ദേശക്കാരും ചേര്‍ന്ന പൂരം ഉണ്ടായതങ്ങനെയത്രെ.  

ദേശത്തിന്റെ തനതു മുദ്രയെന്നവണ്ണം പൂരത്തിന്റെ വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്യഭാഗത്തു തന്നെ ഉല്‍സവങ്ങളിലെ ആണത്തഘോഷം പ്രകടമാകുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ  കാര്‍മികന്‍ ചാക്കോരുവിന്റെ മകന്‍ കൊച്ചുമാത്തു പൂരപ്പറമ്പിലൂടെ മുഴുകി നടക്കുകയാണ്. കൂടെ സുഹൃത്ത എസ്തപ്പാനുമുണ്ട്. വിശപ്പും ദാഹവും ചൂടും മറന്ന് തിരക്കിലൂടെ അവര്‍ ഊളിയിട്ടു. വെടിക്കെട്ടു വിസ്മയങ്ങള്‍, അമിട്ടുകള്‍, ആനമൂളി, യന്ത്ര ഊഞ്ഞാല്‍, കരിമ്പിന്‍കച്ചവടം, ബലൂണുകള്‍, സര്‍ബത്തുവില്പന, ഇലഞ്ഞിത്തറമേളം എല്ലാം കണ്ടും കേട്ടും അവര്‍ നീങ്ങി. ' നടക്കുന്നതിനിടയില്‍ ആരോടും പറയരുതെന്ന് ശട്ടം കെട്ടി  കൊട്ടുമാത്തൂനായി എസ്തപ്പാന്‍ ഒരു രഹസ്യം പുറത്തുവിട്ടു. അവനിന്ന് ഏതോ പെണ്ണിന്റെ മൊലയില്‍ കേറിപ്പിടിച്ചത്രെ! തിരക്കിനിടയില്‍ മുഴുത്ത മൊലകളില്‍ പിടിക്കാനായതിന്റെ ത്രില്ലിലാണവന്‍. അടി വീഴും മുന്‍പ് മുങ്ങാനും പഠിക്കണം.  അതിലവന്‍ പൂരം തീരുന്നതോടെ ഒരു വിദഗ്ദ്ധനാകും. മറ്റൊരു രഹസ്യംവും കൂടി അവനു പങ്കുവെയ്ക്കാനുണ്ട്. വൈകാതെ ബീഡിക്കൊപ്പം അവന്‍ കള്ളും കഞ്ചാവും പരീക്ഷിക്കാന്‍ പോകുന്നു...' (പുറം 16, വിലാപ്പുറങ്ങള്‍). തൃശ്ശൂര്‍ പൂരത്തിലെ ആഘോഷങ്ങളിലും ജനപ്രിയതയിലും പതിഞ്ഞ ആണ്‍ സ്വഭാവത്തെ മുന്‍നിര്‍ത്തി മായ എസ് എഴുതിയിട്ടുണ്ട്. പൊതുസ്ഥലങ്ങളെ ലിംഗവല്‍ക്കരിക്കുന്നതിന്റെ രാഷ്ട്രീയത്തെ അവര്‍ പ്രശ്നവല്‍ക്കരിക്കുന്നു. (2009 ഏപ്രില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ്) പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ട്  സ്ത്രീവിരുദ്ധതയുടെ അനുഭവം തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ചില വെടിമരുന്നിന്റെ പേരു തന്നെ ഗര്‍ഭം കലക്കിയെന്നാണ്. ഒച്ചയുടെ പെരുക്കം കൊണ്ടുണ്ടാക്കുന്ന ഞെട്ടലും ഭീതിയുമാണതിന്റെ മുഖമുദ്ര. വെടിമരുന്നിന്‍രെ പ്രയോഗം കൊണ്ടാണ് ചാക്കോരു ചരിത്രത്തിന്റെ ഭാഗമാകുന്നത്. കേരളക്കരയില്‍ ആദ്യമായി അമിട്ടുവിരിയിച്ച പ്രതിഭ. വെടിമരുന്നിന്റെ നിര്‍മാണക്കൂട്ടുകളും രസവിദ്യകളും ചേര്‍ന്ന നാട്ടറിവ് ഈ നോവലിന്റെ മറ്റൊരു ഫോക്ലോര്‍ ആണ്. അതുപോലെതന്നെ ഇറച്ചിക്കച്ചവടവും ഗോരോചനം, കൃഷ്ണണ്ടി തുടങ്ങിയ ഇറച്ചിത്തരങ്ങളും  ചേര്‍ന്ന മറ്റൊരിനം അങ്ങാടി ഫോക്ലോര്‍ കൂടിയുണ്ട്.
 
പുലികളിയുടെ നാട്ടുകഥകളും നോവലില്‍ ചുരുളഴിയുന്നുണ്ട്. 'പണ്ട് ശക്തന്‍ തമ്പുരാന്റെ കാലത്ത് പട്ടാളം നേരമ്പോക്കിനായി ഓണക്കാലത്തു തുടങ്ങിയതാണത്രെ പുലികളി. ഒരാള്‍ തോക്കു പിടിച്ച് കടുവകളെ വെടിവെച്ചിടാന്‍ നടക്കും. കടുവകള്‍ അയാളെ വെട്ടിച്ചു കളിക്കും. പിന്നെ ബ്രിട്ടീഷ് പട്ടാളം കാമ്പടിച്ചപ്പോള്‍ പഴയ കടുവാക്കളി ഇപ്പോഴത്തെ രൂപത്തിലേക്ക് അവിടവിടെ ചായം വാരിേത്തച്ച്  കാമ്പില്‍ നിന്നും തേക്കിന്‍ കാടിനു ചുറ്റും നഗരത്തിലേക്കിറങ്ങി. കാണാന്‍ നാട്ടുകാരും. പട്ടാളം നാടുവിട്ടിട്ടും ഓണക്കാലത്ത് ദേശക്കാര്‍ കളി ഏറ്റെടുത്തു.'  പുലികളി കളിക്കുന്നതൊക്കെ ആണുങ്ങളെങ്കിലും പെണ്‍പുലിവേഷം കെട്ടുന്ന രീതിയും ഉണ്ട്. നോവലില്‍ കുഞ്ഞാറ്റയെ പെണ്‍പുലിവേഷം കെട്ടിച്ചാടിയ കഥ വിസ്തരിക്കുന്നുണ്ട്. പില്ക്കാലത്ത് തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീസംഘടനയായ 'വിംഗ്സി'ന്റെയും മറ്റും നേതൃത്വത്തില്‍ പൂരത്തിനും മറ്റും പുലിവേഷം കെട്ടാന്‍ സ്ത്രീകള്‍ സ്വയം മുന്നോട്ടുവന്നത് ഉല്‍സവങ്ങളുടെ പങ്കാളിത്തം, ആനന്ദത്തിന്റെയും തിമിര്‍പ്പിന്റെയും പങ്ക് സ്ത്രീകള്‍ കൂടി അവകാശപ്പെടുന്നതിന്റെ സൂചനകളായിത്തന്നെ കാണാം.  അകത്തു നിന്നു പുറത്തേക്കു കുതിക്കുന്ന പെണ്‍ശരീരം തന്നെയാണത്. ഈസ്റ്റേണ്‍ കഫേ മുതല്‍ ചാരായക്കടയും ഇറച്ചിക്കടയും എല്ലാം തന്നെ 'പൊതു' ഇടമാകുന്നത് നോവലിലെ മറിയയുടെ, കൂട്ടാന്‍ രമണിയുടെ, കാരിച്ചി മര്‍ത്തയുടെ, അമ്മുവിന്റെ പെണ്‍ശരീരങ്ങളുടെ സാന്നിധ്യം കൊണ്ടാണ്.  

പെണ്‍ദൈവം
മണ്ണെണ്ണവിളക്കു കത്തിച്ചു പുത്തന്‍ പാനചൊല്ലുകയും വിഷമങ്ങളില്‍ പുണ്യാളന്മാര്‍ക്കു മെഴുതിരികത്തിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഉപചാരപരമായ ഭക്തിയുടെ ഇടങ്ങളില്‍ മറിയ സ്വസ്ഥയായില്ല. അയല്‍പ്പക്കങ്ങളില്‍ മുഖത്തോടുമുഖം നില്ക്കുന്ന വീടുകളില്‍ നിന്നും വിഷാദത്തോടെ മുനിഞ്ഞുകത്തുന്ന വിളക്കുകളെ സാക്ഷിയാക്കി അമ്മ മടിയില്‍ മരിച്ചു കിടക്കുന്ന പുത്രനെ നോക്കി ഈണത്തോടെ വിലാപങ്ങള്‍ ഉണര്‍ന്നു.
'മരത്താലേ.....വന്ന ദോഷം...
മരത്താലേ .....ഒഴിപ്പാനായി....
മരത്തിന്മേല്‍ തൂങ്ങി നീയ്യും...
മരിച്ചോ... പുത്രാ......'
ദു:ഖവെള്ളിയാഴ്ച്ചകളില്‍ പള്ളിയള്‍ത്താരകളില്‍ നാടകീയമായ പ്രാര്‍ത്ഥനകളോടെ അരങ്ങേറുന്ന ചടങ്ങുകളിലും തൃശൂര്‍ കൃസ്ത്യനികള്‍ ഭക്തിപൂര്‍വം ദൈവത്തെ സ്മരിച്ചു. എന്നാല്‍ മറിയ കാത്തിരുന്നത് വെള്ളിയാഴ്ച്ചകളെയല്ല, ഉയിര്‍പ്പിന്റെ ഞായറാഴ്ച്ചകളെയാണ്.  ചമ്മട്ടികൊണ്ടുള്ള അടികളെയും പരിഹാസങ്ങളെയും ഭേദിച്ച് ഇരുളിന്റെ കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്ന ആഹാളാദത്തിനായാണ് മറിയ  കാത്തു കാത്തിരുന്നത്. അമ്മ കന്യാമറിയത്തില്‍ നിന്നും വ്യത്യസ്തയായ, പരിത്യക്തതയില്‍ നിന്നും ഉയിര്‍ക്കപ്പെട്ട മഗ്ദലനയിലെ മറിയത്തോടാണവള്‍ സ്വയം ഐക്യപ്പെട്ടത്. ആയതിനാല്‍ ദൈവത്തെ ഓര്‍ക്കുമ്പോഴൊക്കെ, കാണുമ്പോഴൊക്കെ ഒരു സ്ത്രീക്കു കഴിയും വിധം അവള്‍ ചോദിച്ചു: സ്നേഹിക്കുന്നത് പാപമാണോ? ആനന്ദിക്കുന്നത് പാപമാണോ? ആരാണ് പാപപുണ്യങ്ങളെ നിശ്ചയിക്കുന്നത്? ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ അവളെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്. തന്റെ വിധിയെ താന്‍തന്നെ സൃഷ്ടിച്ചെടുക്കുംവിധം ഒരു പെണ്‍ദൈവമായി അവള്‍ വളര്‍ന്നു. ആത്മീയതയെക്കുറിച്ചുള്ള സ്ത്രൈണഭാഷ്യത്തെക്കൂടി ആരാഞ്ഞുകൊണ്ട് നോവല്‍ പന്തലിക്കുന്നതങ്ങനെയാണ്. അവളടുത്തുണ്ടെങ്കിലും അവളുടെ കണ്ണുകള്‍ ദൂരെയാരെയോ തിരയുകയാവുമെന്ന് അവളോട് അടുത്തവര്‍ക്കൊക്കെ തോന്നി.  അതു മുറിവേല്പിക്കുമെങ്കിലും അതു മുറിവല്ല , പ്രണയമായി വളരുകയാണെന്നവര്‍ അറിയും. അടുക്കുമ്പോള്‍ പിടഞ്ഞോടുന്ന അവള്‍ ദൈവത്തിനു സമാനമായ നിരാസക്തിയോടെ പറയുന്നു.:
' നിങ്ങള്‍ക്കു വേണ്ടത് ന്റെ രക്തവും മാസവുമല്ലേ...
വേണ്ടിടത്തോളം ഭക്ഷിച്ചു തൃപ്തരാകുക......
വേണ്ടിടത്തോളം പാനം ചെയ്ത് ഉന്മത്തരാകുക....'

അത് അവള്‍ പറയാതെ പറഞ്ഞു. ഒരാളുടേതുമാത്രമായിരിക്കാന്‍ കഴിയില്ലെന്നും അതേസമയം എല്ലാവരുടേതുമല്ല അവളെന്നും. അവളുടെ ഇഷ്ടക്കാര്‍ക്കു മാത്രം പ്രവേശനമുള്ള ഒരിടമാണവളുടെ ശരീരം. അങ്ങനെയുള്ളവര്‍ക്കാകട്ടെ, സൗജന്യമായി എടുക്കാവുന്നതാണത്. അവരില്‍ നിന്ന്  പണമോ ഔദാര്യമോ ഒന്നും അവള്‍ക്കാവശ്യമില്ല.  പ്രണയത്തെ വീണ്ടെടുക്കുന്ന ഈ ആഹ്ലാദലീലയാണ് അവളെ ദൈവമാക്കുന്നത്. ത്യാഗത്തിന്റെ, പീഡാനുഭവത്തിന്റെ ദിനങ്ങളേക്കാള്‍ ഉയിര്‍പ്പിന്റെ ദിനങ്ങളെ കാത്തിരിക്കുന്നവള്‍ ക്രിസ്തുവാകാനല്ല മറിച്ച്, കാമനകളുടെ സാക്ഷാല്‍ക്കാരത്തിലൂടെ സഫലമായ വഴികളിലൂടെ ഒരു  പെണ്‍ദൈവമായി മാറിത്തീരുവാനാണ് ആഗ്രഹിച്ചത്.  തന്റെ വിധിയെ താന്‍ തന്നെ സൃഷ്ടിക്കുന്ന ദൈവം. ഈ മേധയിലേക്ക് കനല്‍  പോലെ പൊള്ളുന്ന അനുഭവങ്ങളിലൂടെ അവള്‍ നടന്നു കയറിയതു തന്നെ, ആരോരും തുണയില്ലാതെ.  പതിന്നാലാം വയസ്സില്‍ നഷ്ടപ്പെട്ട പ്രണയത്തെ അറിയലും വിവേചനപൂര്‍വം മനസ്സിലാക്കലും അതിനെ വീണ്ടെടുക്കലുമായിരുന്നു അവളുടെ ആത്മീയത. ആനന്ദകാമനകളിലൂടെയുള്ള അലച്ചിലായിരുന്നു അവളുടെ പ്രാര്‍ത്ഥനകളൊക്കെയും. ഉടല്‍ അതിന്റെ ഉപാധിയും.

പീറ്ററിനു വേണ്ടിയുള്ള കാത്തിരിപ്പു വെറുതെയാണെന്നറിഞ്ഞപ്പോള്‍ മറിയ കരഞ്ഞില്ല. അവനെ നേരിട്ടു കണ്ട ദിവസം അവന്‍ അവളോടു മിണ്ടാതെയും ചിരിക്കാതെയും അപരിചിതനെപ്പോലെ കടന്നു പോയപ്പോള്‍ സ്വയം തകര്‍ന്നു പോകാതെ,  അവള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. മതിയാവോളം മധുരക്കള്ളും ചാരായവും കൊഞ്ചുകറിയും ചെലുത്തി അവള്‍ ആഘോഷിച്ചു. ഒരു പൊട്ടിപ്പെണ്ണ് ചത്തുതുലഞ്ഞ ദിവസം, സ്വതന്ത്രയും തന്റേടിയുമായ പെണ്ണ് ഉയിര്‍ക്കൊണ്ട ദിവസം കൂടിയുമായി മാറി.  അവളിലെ കേവലയായ മനുഷ്യസ്ത്രീയുടെ തനിമകളെ കൊഴിച്ചുകളയുന്നതിനുള്ള തുടക്കം കൂടിയായിരുന്നു, അത്. മറിയ തന്റെ ശരീരവും മനസ്സും ഒരുത്തനു മാത്രമായി ഇനി കാത്തു വെയ്ക്കേണ്ടതില്ല തന്നെ. അവളുടെ രക്തവും മാംസവും മനുഷ്യസ്ത്രീയുടേതെന്ന പോലെ ഏതെങ്കിലും ഒരാള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതല്ല. ഉടലിലൂടെയുള്ള വിമോചനം ക്രിസ്തുവിനെപ്പോലെ അവളും സാക്ഷാല്‍ക്കരിക്കുകയാണ്. തന്റെ നീതിനിയമങ്ങളെ, പാപപുണ്യങ്ങളെ താന്‍തന്നെ നിര്‍മിച്ചു, താന്‍ തന്നെ നിയന്ത്രിക്കുന്ന ദൈവം തന്നെയായി, അവള്‍. ഒരാള്‍ക്കും അവളുടെ മേല്‍ അധികാരമുണ്ടായിരുന്നില്ല. ക്രിസ്തീയമായ പാപസങ്കല്പങ്ങളോട് ഇടഞ്ഞും കയര്‍ത്തുമാണ് മറിയ തന്റെ പാപവിമുക്തി കൈവരിക്കുന്നതെന്നും നാമോര്‍ക്കുക. സ്നേഹം തോന്നുന്നതും ആനന്ദിക്കുന്നതും പാപമാണോ എന്ന ചോദ്യം അനുഭവങ്ങളിലൂടെ ചോദിച്ചാണ് മറിയ അപരമായ മറ്റൊരു ദൈവസങ്കല്പം സ്വരൂപിക്കുന്നത്. അത്തരം ആനന്ദനിഷ്ഠമായ ആത്മീയത അന്യമായ സാംസ്‌കാരികതയ്ക്കകത്ത് ഈ നോവല്‍ സൃഷ്ടിച്ചെടുക്കുന്ന വിച്ഛേദം അതിനാല്‍ പ്രധാനമാണ്.  
്.
 ശിവപാര്‍വതീ പുരാവൃത്തത്തിലൂടെ ദേശത്തിന്റെ പ്രാദേശികചരിത്രത്തെയും  വാമൊഴിവഴക്കങ്ങളെയും തൊട്ടുകൊണ്ട് മതപരആത്മീയതയുടെ മറ്റൊരു ആഖ്യാനം കൂടി ഇവിടെയുണ്ട്. തൃശ്ശൂരിന്  ആ പേരു വന്ന കഥയാണത്. ദേശനാമത്തിനപ്പുറം ദൈവത്തിന്റെ സഞ്ചാരപഥങ്ങളെ കഥ തൊട്ടുനില്‍ക്കുന്നു. ശിവപാര്‍വതിമാര്‍ വൈകുണ്ഡയാത്ര കഴിഞ്ഞ് നന്ദികേശ്വരന്റെ പുറത്തേറി കൈലാസത്തിലേക്കു മടങ്ങുമ്പോള്‍   ക്ഷീണം മൂലം  വിശ്രമിക്കാനായി  നന്ദികേശ്വരന്‍ ഇടയ്ക്കു നിന്നുവത്രെ. ശിവനും പാര്‍വതിക്കും ആ  വനഭൂമി ഏറെയിഷ്ടമായത്രെ. ' ശിവന്റെ കാലിടം പതിഞ്ഞു. ഭൂമി കോരിത്തരിച്ചു.  ആ വനവും ചുറ്റുമുള്ള ദേശവും കോള്‍മയിര്‍ക്കൊണ്ടു. പുണ്യഭൂമിയില്‍ വടക്ക് പുലിത്തോലില്‍  ചമ്രം പടിഞ്ഞിരിക്കുന്ന ഊരിന്റെ നാഥനെ പൂജാരി സ്വപ്നത്തില്‍ ദര്‍ശിക്കുന്നു. വടക്കുന്നാഥന്‍! ത്രിമൂര്‍ത്തികളില്‍ ഒരുവനായ ശിവന്റെ പേരിലാണ് ഇനി ഈ ദേശം അറിയപ്പെടുക. ശിവപേരൂര്‍!'
ഹൈന്ദവവും ക്രിസ്തീയവുമായ ആഖ്യാനങ്ങളിലൂടെ തെളിയുന്ന ദേശഭൂമികയെ നോവലിന്റെ പ്രബലരാഷ്ട്രീയം മുഖ്യമായി പരിഗണിക്കുന്നതായി തോന്നുകയില്ലെങ്കിലും അവിടെ നോവലിസ്റ്റ് സ്വീകരിക്കുന്ന വിവരണത്തിന്റെ സ്വരഘടനയക്ക്  ചെറിയ പ്രാധാന്യമുണ്ട്. അതില്‍ത്തന്നെ ഹൈന്ദവമായ മിത്തിക്കല്‍ വിശ്വാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും മേല്‍ നടമാടുന്ന സാംസ്‌കാരികമായ അധീശതയെ ചൊടിപ്പിക്കാനെന്നവണ്ണം വാമൊഴികളുടെ ജനപ്രിയമായ  ടോണിലൂടെയാണ് വിവരിക്കുന്നത്. 'വല്ലപ്പോഴുമുള്ള വരവല്ലേ.. രണ്ടീസം കൂടീട്ട് പോകാടോ....  വിഷ്ണു ശിവന്റെ പുറത്തു തട്ടി. അവര് പെണ്ണുങ്ങള് അപ്രത്തെങ്ങാനും കൂടട്ടെ...നമുക്കല്പം മധുപാനവും കൊച്ചുവര്‍ത്തമാനങ്ങളുമായി...'
വിഷ്ണുവിന്റെ കണ്‍കോണുകളില്‍ വീണ്ടും മോഹിനി തിളങ്ങി. ശിവപൗരുഷത്തിന്റെ റഫ് ആന്റ് ടഫ് ഏണുകല്‍ തീ പടരുന്നു. പിടിച്ച പിടിയാല്‍ പാര്‍വതി ശിവനെ നന്ദികേശന്റെ പുറത്തേറ്റി...' (പുറം 149)

കേവലമായ ആത്മീയതയില്‍ നിന്ന് അന്യമായ ഒരു തലം വിലാപ്പുറങ്ങളിലെ ദാര്‍ശനികതയക്കുണ്ട്. അതിന്റെ ഊന്നല്‍ പാപത്തിലാണ്. ഉടലും പാപവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ഒരു സംവാദബന്ധമായി, അതില്‍ത്തന്നെ പെണ്ണുടലിന്റെ കാമനകളെ വീണ്ടെടുക്കുന്നവിധം  നോവല്‍ വികസിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നത് ഇവിടെ നിന്നാണ്. മറിയ അതിന്റെ ശുശ്രൂഷകയും ആചാര്യയുമാണ്.

വിലാപ്പുറങ്ങളില്‍ സ്ത്രൈണമായ ഈ ആത്മീയത പ്രതിരോധമാകുന്നത് മുഖ്യമായും രണ്ടുവിധത്തിലാണ്. ഒന്ന് അതിന്റെ  സ്ത്രൈണാംശം സാമാന്യവും സാര്‍വലൗകികവുമായ മതാത്മീയതയും പൗരോഹിത്യവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ മറുപുറം കാണിച്ചു തരുന്നു. മറിയം എന്ന പേരുതന്നെ അത്തരത്തില്‍ പ്രസക്തിയുള്ളതായിത്തീരുന്നു. പള്ളിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അതിനെ ചൂഴ്ന്നു നില്ക്കുന്ന മതപരവും പൗരോഹിത്യപരവുമായ ആണഹന്തകളെ സ്ത്രൈണമായ വിചാരധാരകള്‍ കൊണ്ട് പോറലേല്‍പ്പിക്കുന്നു. മറ്റൊന്ന് പൂമലക്കൂറ്റന്മാരുടേതു പോലുള്ള പ്രാദേശികമായ ലിംഗാധികാരത്തിന്റെ പ്രയോഗങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുകയോ അട്ടിമറിക്കുകയോ ചെയ്യും വിധം പെണ്ണെന്ന നിലയില്‍ സ്വന്തം നിയമങ്ങളും അഭിരുചികളുമുള്ള ഒരു സ്വയംഭരണാധികാരം മേല്പറഞ്ഞ കാമനകളുടെ പരിചരണത്തിലൂടെ മറിയ സ്ഥാപിച്ചെടുക്കുന്നു. ഉടലിന്റെ സ്വേച്ഛ എന്ന സദാചാരശാസനകളുമായി നടത്തുന്ന നിരന്തരസംഗരത്തിലൂടെ അതുമുന്നേറുന്നു. വിശുദ്ധമായ വിധം അതു ന്യായീകരിക്കപ്പെടുന്നു. ഭര്‍ത്താവ്, കാമുകന്‍, അച്ഛന്റെ സുഹൃത്ത് എന്നൊന്നും ഭേദഭാവങ്ങളില്ലാതെ മറിയ ഇണയെ സ്വീകരിക്കുന്നു. അതിലെല്ലാം ലൈംഗികമായ തന്റെ സ്വയം നിര്‍ണയാധികാരം അധൃഷ്യമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ മറിയ സ്വയം വിശുദ്ധീകരിക്കുകയാണ്. 'അവളുടെ ജീവിതം പുറത്തു  കാണുന്ന വേഷം കെട്ടലുകളേക്കാള്‍ മറ്റെന്തിനോ വേണ്ടിയുള്ള ദാഹമാണ്.  അത് കാമത്തിന്റെ മാത്രമല്ല.'

പൂമലക്കൂറ്റന്മാരാല്‍ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തു പോലും മറിയ സ്വയം ചോദിച്ചു പോകുന്നുണ്ട്, 'ഇത്രേം ദാഹമുള്ള മനസ്സ് ആരാണ് തന്റെ ഉള്ളില്‍ നിറച്ചത്?
' ഉള്ളിലെ ഏകാന്തതയെ കെട്ടഴിച്ചുവിട്ടതാരാണ്? '
'അശാന്തിയുടെ ഉള്ളം അവളില്‍ വെച്ച് ദൈവം ചിരിക്കുകയാണോ? എന്റെ അടുക്കല്‍ വരൂ. ജീവന്റെ ജലം നിനക്കു ഞാന്‍ തരും.'

മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉര്‍സുല ആദ്യമായി ട്രെയിന്‍ കണ്ടതിനെക്കുറിച്ചു പറയുന്നത് മുമ്പില്‍ ഒരു അടുക്കള അതിനു പിന്നാലെ  ഒരു ഗ്രാമത്തെ മുഴുവന്‍ വലിച്ചിഴച്ച് ഓടിച്ചുകൊണ്ടുവരുന്നു എന്നാണ്. തന്റെ ഉടലിനു പിന്നാലെ ഒരു നാടുമുഴുവന്‍ കെട്ടിവലിക്കുകയാണ് മറിയ ചെയ്തത്. പെണ്ണിനെ നാടുമായി ചേര്‍ത്തു പരാമര്‍ശിക്കുന്ന ശൈലി നമ്മുടെ സംസ്‌കാരങ്ങള്‍ക്കു പൊതുവേ അന്യമാണ്. നാടിന്റെ പേര് ആണ്‍പേരുകളോട് എളുപ്പം ചേരും എന്നു നമുക്കറിയാം. കാസിം വാടാനപ്പള്ളി, റഹിം മുഖത്തല, ഹബീബ് വലപ്പാട് എന്നൊക്കെ.  വയലാര്‍, അഴീക്കോട്, തിക്കൊടിയന്‍, കാവാലം എന്നിങ്ങനെ വെറും സ്ഥലനാമസൂചനകൊണ്ടുമാത്രം  പെരുക്കപ്പെടുന്ന ആണ്മയുമുണ്ട്. പെണ്ണിന്റെ പേരോടു ചേര്‍ത്തുപയോഗിക്കുന്നത് അവളുടെ ഉടമയുടെ പേരാണ്, ഭര്‍ത്താവിന്റെ, അച്ഛന്റെ. വീടേയുള്ളു, നാടില്ല അവളിലെന്നാണ് സാമാന്യയുക്തി. പെണ്ണിന് ഇതെല്ലാം വിപരീതമാണ്. അഥവാ അങ്ങനെ നാട്ടുപേരില്‍ ഇണങ്ങിയ പെണ്ണ് കൊള്ളാവുന്നവളല്ല. അവള്‍ കള്ളിയങ്കാട്ടു നീലിയോ വെള്ളൂര്‍ നാണിയോ ഒക്കെയാവാം.  അവളാവട്ടെ കുടുംബത്തില്‍ പിറന്നവളല്ല. നാട് പെണ്ണില്‍ പതിയാതിരിക്കത്തക്ക വിധം അവള്‍ നിഴലായിരിക്കണം. കൊള്ളാവുന്ന പെണ്ണ് നിഴലാണ്. നിഴല്‍ ഭുജിക്കുകയും ഭോഗിക്കുകയുമില്ല. എന്നാല്‍ മറിയ ഒരു മുഴുവന്‍ സ്ത്രീയായിരുന്നു. നിഴലല്ല, ചലനമായിരുന്നു. പലപ്പോഴും അപ്രതീക്ഷിതമായ കമ്പനമായിരുന്നു അവളില്‍ ജീവിതം. അവളില്‍ തുടങ്ങി അവളില്‍ എരിഞ്ഞടങ്ങി അവസാനിക്കുന്നതായിരുന്നു അത്.

മറിയയുടെ വിധ്വസംകത ഒരു നായികാകഥാപാത്രത്തില്‍ അധിഷ്ഠിതമായവിധം ചിത്രീകരിക്കപ്പെടുന്നതാണ്. എങ്കിലും പെണ്മയെക്കുറിച്ചുള്ള തിരുത്തല്‍ രാഷ്ട്രീയം  അടിയടരായി നോവലില്‍ അവിടവിടെ മിന്നിത്തെളിയുന്നുണ്ട്. തലപെരുക്കുമ്പോള്‍ കുപ്പിയന്വേഷിക്കുന്ന മറിയ അതിന്റെ ശക്തമായ പ്രതിനിധാനം തന്നെ. തൊഴുത്തിന്റെ തട്ടിന്‍പുറത്തിരുന്ന് ബീഡി വലിച്ചുതള്ളുകയും മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചുരസിക്കുകയും ചെയ്യുന്ന ആമ്പിള്ളേരുടെ ചെയ്തികള്‍ ആരുമറിയാതെ നിരീക്ഷിച്ചെടുക്കുകയാണ് കിഴക്കേക്കോട്ടയിലെ പെണ്‍കുട്ടികളും. കൊച്ചുപുസ്തകങ്ങളുടെ ഒളിയിടം തൊഴുത്താണെന്നു മനസ്സിലാക്കി അവര്‍ ആമ്പിള്ളേരില്ലാത്തപ്പോള്‍ അവ വായിച്ചു കണ്ണുതള്ളുന്നുണ്ട്. ആണ്‍കുട്ടികള്‍ പന്തുകളിക്കാനിറങ്ങുന്ന സമയം മുതലാക്കി അവര്‍ തൊഴുത്തില്‍ കേറും.
'തൊഴുത്തിന്റെ തട്ടിന്‍ പുറത്തിരുന്ന് ചില പദങ്ങളും സംശയങ്ങളും ആരോടു ചോദിക്കും എന്നറിയാതെ തൊട്ടടുത്ത വീടുകളിലെ കുമാരിയും ആഗ്‌നസ്സും മുഖത്തോടുമുഖം നോക്കി. അതിലെ പ്രധാന സാങ്കേതികം ശീഘ്രസ്ഖലനം എന്ന പദമാണ്. അവിടെയാണ് അര്‍ത്ഥമറിയാതുള്ള വഴിമുട്ടല്‍. ഈ സംഭവം എങ്ങനെ ഒഴിവാക്കാമെന്നതിനെ ചുറ്റിപ്പറ്റിയാണ് വര്‍ണങ്ങളില്ലാത്ത രേഖാചിത്രങ്ങളുള്ള കഥയുടെ പുരോഗതി. അതിന് അവര്‍ കണ്ടെത്തുന്ന പല പോസുകളും പോംവഴികളുമാണ് പുസ്തകങ്ങളെ എരിപിരികൊള്ളിക്കുന്നത്.' (പുറം 222, വിലാപ്പുറങ്ങള്‍)

ഇരട്ടപ്പേരുകള്‍
വിക്കന്‍ വാസു, കല്യാണമാത്തിരി, വഴുതനങ്ങാരമണി, കൂറ്റന്‍ ജോസ്, കാട്ടാളന്‍ പൊറിഞ്ചു, എല്ലന്‍ തോമ എന്നിങ്ങനെയുള്ള പേരുകളിലൂടെ പ്രാദേശികതയുടെ ജനപ്രിയകൗതുകങ്ങള്‍ വാരിനിറയ്ക്കുകയല്ല നോവലിസ്റ്റ്. ആനുഭവികമായ സ്ഥലകാലങ്ങളില്‍ നിന്ന് വിത്തും വേരുമായി ആ പേരിനോടു ചേര്‍ത്തുള്ള സന്ദര്‍ഭങ്ങള്‍ കൂടി നോവലില്‍ കടന്നുവരുന്നുണ്ട്. ദേശത്തിന്റെ സവിശേഷമായ ഒരു കാരിക്കേച്ചറിംഗ് തന്നെയാണത്. ചിലസന്ദര്‍ഭങ്ങളില്‍ അത് അധികാരത്തിന്‍രെ സൂക്ഷ്മമായ മേല്‍/കീഴുകളെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജൂട്ടി പഠിച്ച സ്‌കൂളിന്റെ പേര് പാലുമെമ്മോറിയല്‍ എന്നാണ് എങ്കിലും ആളുകള്‍ക്കിടയില്‍ അതു പൊതുവില്‍ അറിയപ്പെടുന്നത് തീട്ടെകോരിസ്‌കൂള്‍ എന്നാണത്രെ.  കാരണം തോട്ടികളുടെ മക്കള്‍ ഏറെയും പഠിക്കുന്ന സ്‌കൂളായിരുന്നു, അത്. ജാതിപരമായ അധികാരത്തിന്റെ ദൃശ്യതകളെ വെളിപ്പെടുത്തുന്ന വിധം പ്രായോഗികമായാണ് ഭാഷയുടെ നില. ഒരു കേവലാദര്‍ശത്തിനും വഴങ്ങുന്നതല്ല അവിടെ ഭാഷ. ഭാഷണങ്ങളുടെ യാഥാതത്ഥ്യസ്വഭാവം ഈ പരുക്കന്‍ സ്വഭാവത്തിനാക്കം കൂട്ടുന്നു. ഭാഷണപരതയിലുള്ള മറ്റൊരു സവിശേഷത അതു തൃശ്ശൂരിന്റെ തനതുഭാഷയെ, വാമൊഴിത്താളങ്ങളെ പതിവുരീതികള്‍ വിട്ടു തെല്ലൊന്നു മാനകീകരിക്കുന്നുണ്ട് എന്നതാണ്.  

എന്നാല്‍ നാവില്‍ നിന്നു തെറിച്ചു പോകുന്ന വാക്കുകളില്‍ കൊണ്ടുകേറുന്ന പരുപരുപ്പുള്ള ഭാഷ കളയുന്നില്ലതന്നെ.  കള്ളുകുടിക്കാന്‍ ഷാപ്പില്‍ കയറി കാത്തിരിക്കുന്ന  മറിയ അക്ഷമയോടെ ചോദിക്കുന്നത് ''ഒരു കുപ്പി കിട്ടാന്‍ എത്രനേരമിരിക്കണം മൈരുകളേ'' എന്നാണ്. (പുറം 269, വിലാപ്പുറങ്ങള്‍) ഒതുക്കങ്ങളുടെയും വഴക്കങ്ങളുടെ പതിവുകള്‍ തെറ്റിച്ചു ഷാപ്പില്‍ കയറുകയും തെറിവിളിക്കുകയും ചെയ്യുന്ന മറിയ പരിധികളെ ലംഘിച്ച് കാമനകളുടെ പുതിയ ആകാശയിടങ്ങള്‍ വെട്ടിപ്പിടിക്കുക തന്നെയാണ്. ഭാഷാവരം ലഭിച്ച ഉപദേശി ഡേവിസിന്റെ കൃത്രിമമായ മാനകഭാഷയുടെ എതിര്‍നിലയിലാണ് അവളുടെ സംസാരം. എടുത്തു വെച്ചതു പോലെയുള്ള അച്ചടിഭാഷ കേള്‍ക്കുമ്പോള്‍ കാലിന്റടീന്നു ചൊറിഞ്ഞു കേറുന്നവര്‍ക്കൊപ്പമാണവള്‍.  മറിയ പനങ്കേറി മറിയമാകുന്നതിനും ഇത്തരമൊരു അനുഭവപശ്ചാത്തലമുണ്ട്. പൊള്ളാച്ചിയിലേക്കുള്ള ഒരു യാത്രയാണ് അതിനു പിന്നിലുള്ളതത്രേ. പൊള്ളാച്ചിയിലേക്കുള്ള വഴിയില്‍ പനകള്‍ കണ്ടപ്പോള്‍ തളപ്പുകെട്ടി പനയില്‍ കേറി കള്ളുകുടം താഴെയിറക്കി കള്ളെടുത്തു കുടിക്കുക തന്നെയാണ് മറിയ ചെയ്തത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവളുടെ ആത്മധൈര്യത്തോടെ ജീവിതം ആഘോഷിക്കുകയാണ് മറിയ ചെയ്തത്. അവളെക്കുറിച്ചുള്ള കഥകള്‍ പോലെ തന്നെ അവളുടെ ജീവിതവും പറന്നു കളിക്കുന്നു. എങ്ങോട്ടെന്നില്ലാതെ പറന്നകലുന്നു, എവിടെയും തങ്ങിനില്ക്കുകയും ചെയ്യുന്നു.  

സ്വത്വാഖ്യാനത്തെ സംബന്ധിച്ച് ഈ നോവലിലെ നിലപാടുകള്‍ സുവ്യക്തമാണ്. മറിയത്തിന്റെ പാത്രഘടനയാകട്ടെ, അവളില്‍ നിന്ന് അന്യമായ മറ്റു കഥാപാത്രങ്ങളാവട്ടെ ഒട്ടും അമൂര്‍ത്തമായല്ല നോവലില്‍ ചിത്രീകരിക്കപ്പെടുന്നത്. ഏതെങ്കിലുമൊരാള്‍ മറിയത്താല്‍ കീഴടക്കപ്പെടുന്ന അപരമോ അന്യമോ അല്ല. തുടക്കം മുതല്‍ക്കേ മറിയം അന്യങ്ങളിലേക്കു പടര്‍ന്നേറുന്നു. പീറ്റര്‍ മുതല്‍ കാട്ടാളന്‍ ജോസ്, ദയാലു, ചാക്കോരു, കുഞ്ഞാറ്റ വരെയുള്ള എല്ലാവരും അവളുടേതായി പരിണമിക്കുന്നതങ്ങനെയാണ്. പുലികളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ മറിയ പടിഞ്ഞറേക്കോട്ടക്കാരുടെയാണെന്നും അതല്ല കിഴക്കേക്കോട്ടക്കാരുടേതാണെന്നുമുള്ള രീതിയില്‍ തര്‍ക്കങ്ങള്‍ രൂപപ്പെടുന്നുണ്ട്. പള്ളിക്കുളം, കീരംകുളങ്ങര ടീമുകളിലെ പുലികളിക്കാര്‍ അവരുടേതാണ് മറിയ എന്ന അവകാശവുമായി വരുന്നുണ്ട്.  പൊതുവികാരമോ പൊതുസ്വത്തോ ആയിമാറുന്ന വിധം മറിയ നാട്ടുകാരില്‍ അത്ഭുതാദരങ്ങളോടെ അലിഞ്ഞവളാണ്. നാട്ടിലെ മിക്ക പെണ്ണുങ്ങളും അവളെ ഉള്ളു നിറഞ്ഞ് അംഗീകരിക്കുന്നുണ്ട്. ഭാര്യയായോ അമ്മയായോ വീടിനുള്ളിലൊതുങ്ങി ജീവിച്ചവളല്ല മറിയ. അത്തരം വലയങ്ങള്‍ക്കപ്പുറത്ത് തെരുവില്‍ ഒരു പ്രമാണിയെപ്പോലെ നെഞ്ചുവിരിച്ചു നടന്നവളാണവള്‍.  പീറ്ററും ചാക്കോരുവും റോസാമുത്തിയും  മുതല്‍  കുറുക്കനന്തു, ചുമ്മാരു, എസ്തപ്പാന്‍, കൊച്ചു മാത്തു, കാട്ടാളന്‍, ദയാലു, ഇമ്മാനുവല്‍ വരെ  അവളുടെ ജീവിതത്തോട് ഒട്ടിപ്പറ്റി നിന്നവരാണ്. പലതരം മനുഷ്യര്‍, പലതരം ജീവിതങ്ങള്‍... വ്യത്യസ്തതകളുടെയും ബഹുലതകളുടേതുമായ ഈ വൈവിധ്യങ്ങളിലൂടെയാണ്,  വിശുദ്ധീകരിക്കപ്പെടാത്ത കലര്‍പ്പിലൂടെയാണ് നോവല്‍ ദേശത്തിന്റെ കഥനമായി പരിണമിക്കുന്നത്.  സ്ഥലകാലങ്ങള്‍ക്കകത്ത് ചലിക്കുന്ന, ഇരമ്പുന്ന ജീവിതത്തിന്റെ  മുഴക്കമാണ് ഈ നോവലില്‍ ഉണര്‍ന്നു കേള്‍ക്കുന്നത്.



Sunday, January 19, 2020

കണ്ണീര്‍പ്പാഠങ്ങള്‍






മകാലികകേരളത്തിന്റെ രാഷ്ട്രീയം സ്പന്ദിക്കുന്നത് രാജവീഥികളിലല്ല; മറിച്ച് കൈവഴികളിലും ഇടവഴികളിലുമാണെന്ന് സൈദ്ധാന്തികമായും പ്രായോഗികമായും നാം തിരിച്ചറിയുന്ന സമയമാണിത്. പരിസ്ഥിതി,സ്ത്രീ, ദളിത്, ന്യൂനപക്ഷ ഉയിര്‍പ്പുകളും സമരമുഖങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതും നേതൃപദവികളിലൂടെ മുന്നേറുന്നതുമല്ല എന്നത് നാമിന്നു തിരിച്ചറിയുന്നു. അധികാരത്തിന്റെയോ നേതൃത്വത്തിന്റെയോ  പദവിമാല്‍സര്യങ്ങളുടെയോ അടിസ്ഥാനത്തിലുളള കക്ഷിരാഷ്ട്രീയ ചര്‍ച്ചകളെ അപ്രസക്തമാക്കിക്കൊണ്ട്  ചെറുസമരങ്ങളുടെ വലിയൊരു നിര തന്നെ സമീപഭൂതകാലത്തിലുണ്ട്. പ്രഖ്യാപിതവഴികളില്‍ നിന്നുള്ള ഈ വിച്ഛേദം തന്നെയാണ് കന്യാസ്ത്രീസമരത്തിന്റെ രാഷ്ട്രീയത്തെയും നിര്‍ണായകമാക്കിത്തീര്‍ക്കുന്നത്. അതുകൊണ്ടു തന്നെ ബഹുജനപക്ഷത്തു നിന്നുകൊണ്ടുള്ള പുതിയൊരു രാഷ്ട്രീയദിശയിലേക്കുള്ള ഈടുവെയ്പ്പായി ഈ സമരം മാറിത്തീര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ എന്ന സംവര്‍ഗത്തിന്റെ സാധുതയെ, അതിന്റെ ബഹുതലസ്പര്‍ശിയായ വ്യത്യസ്തതകളെ വകയിരുത്തിക്കൊണ്ട് അത് ചര്‍ച്ചയക്കെടുക്കുന്നു. സഭയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ എന്ന വിവേചനത്തെ അതു മുന്‍പില്ലാത്തവണ്ണം കുഴച്ചു മറിച്ചിട്ടുണ്ട്. സ്ത്രീകള്‍ മുന്‍കയ്യെടുത്തു മുന്നോട്ടു നയിച്ച ഈ സമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്ത്രീവാദപ്രസ്ഥാനത്തിന്റെ ഭാഗമായും അല്ലാതെയും പല തുറകളില്‍ നിന്നുള്ള വളരെയധികം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം സമീപകാലത്തായി ബഹുജനസമരങ്ങളില്‍ കുറെയൊക്കെ കണ്ടുവരുന്നുണ്ടെങ്കിലും സ്ത്രീകള്‍ നയിക്കുന്ന, നിരാഹാരം കിടന്നും ജാഥനയിച്ചും പോസ്റ്റര്‍ പതിച്ചും മുദ്രാവാക്യം വിളിച്ചും കലാപ്രകടനം നടത്തിയും ഇങ്ങനെ 'ഒരുങ്ങിയിറങ്ങി'പ്പുറപ്പെട്ട സമരങ്ങള്‍ കുറവാണ്. എണ്ണത്തില്‍ പകുതിയിലേറെ വരുന്ന  സ്ത്രീകളുടെ ഈ ഇറങ്ങിപ്പുറപ്പാട് രാഷ്ട്രീയമായ ഒരുതരം അക്ഷമയില്‍നിന്നാണ്, വോട്ടുബാങ്കുതാല്പര്യങ്ങളില്‍ നിന്നല്ല വരുന്നതെന്നതാണ് പ്രധാനം. പൗരത്വം, രാഷ്ട്രീയം, ശരീരം, ലൈംഗികത, പൗരോഹിത്യം ഇവയെ സംബന്ധിച്ച ഒരുപാടു ചോദ്യങ്ങളിലേക്കു കൂടി അവ കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. അടിസ്ഥാനപരവും അട്ടിമറിസ്വഭാവമുള്ളവയുമാണ് ആ ചോദ്യങ്ങള്‍. അംബിക എഡിറ്റ് ചെയ്ത് മറുവാക്ക് പ്രസിദ്ധീകരിച്ച കണ്ണീര്‍മഠങ്ങള്‍ ഏതൊക്കെയോ വഴികളിലൂടെ ഈ ചോദ്യമുനകളിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുമായി സാമൂഹ്യപ്രവര്‍ത്തകയായ അംബിക നടത്തിയ അഭിമുഖങ്ങള്‍, ബി.രാജീവനും കെ.എം.സലിംകുമാറും പോലെയുള്ള ഇടതുബുദ്ധിജീവികള്‍, പി.ഗീത, അഡ്വ.ഭദ്രകുമാരി, കുസുമം ജോസഫ്, റോസി തമ്പി എന്നിവരെപ്പോലുള്ള സ്ത്രീവാദികള്‍ എഴുതിയ ലേഖനങ്ങള്‍, കെ.എസ്.ഹരിഹരന്‍, മാര്‍ട്ടിന്‍ കെ.ഡി, സി.ടി. തങ്കച്ചന്‍, എം.എസ് സജി എന്നിവര്‍ നടത്തുന്ന വിശകലനങ്ങള്‍ എല്ലാം ചേര്‍ന്നതാണ് ഈ പുസ്തകത്തിന്റെ ഘടന. ജനാധിപത്യത്തെക്കുറിച്ചുള്ള ബഹുസ്വരമായ ഭാവനയിലധിഷ്ഠിതമാണ് അവയോരോന്നും. കത്തുകളും അഭിമുഖങ്ങളും ലേഖനങ്ങളും കൂടിച്ചേര്‍ന്ന് ചരിത്രരേഖയായി നില്‍ക്കുന്ന പുസ്തകത്തെ സാംസ്‌കാരികമായി  അടയാളപ്പെടുത്തുന്നതാണ് ആത്മനിഷ്ഠവൈകാരികതയുടെ സ്പര്‍ശമുള്ള സി.ആര്‍.പരമേശ്വരന്റെ അവതാരിക. ജലജ പി.എസിന്റെ ഉജ്ജ്വലമായ കവര്‍ പെയിന്റിംഗ് നൈതികതയുടെ നിസ്സഹായതയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒപ്പം സ്ത്രീപക്ഷവിചാരങ്ങളുടെ ദൗത്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മതം അധികാരമാണോ?
കേരളത്തിലെ മതേതരപുരോഗമനപാരമ്പര്യം മതത്തെ എപ്പോഴും പ്രതിലോമകരമായ ഒന്നായാണ് കണ്ടുപോരുന്നത്. മതേതരമല്ലാത്തവ അനിവാര്യമായും മനുഷ്യത്വവിരുദ്ധവും അടഞ്ഞ പിന്തിരിപ്പന്‍ മൂല്യമുള്ളതുമാണെന്ന മുന്‍വിധി് പൊതുവേ ഈ നിലപാടുകളില്‍ കാണാം. മതപരമായ സാമൂഹിക ആന്തരികജീവിതമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ അനുഭവങ്ങളെ നിര്‍ണയിക്കുകയും നിലപാടുകളെ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ അനുഭവങ്ങള്‍ മതാത്മകമായ ജീവിതപരിസരം എന്ന കാരണത്താല്‍ അന്യായമോ അസാധുവോ ആകേണ്ടതില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുക, ഭാവനകള്‍, സ്വപ്‌നങ്ങള്‍ ഇവയെല്ലാം മതപരമാണെന്നതുകൊണ്ട് റദ്ദാകേണ്ടതില്ല. മതത്തിനകത്തു ജീവിക്കുന്നവര്‍ എന്ന നിലയില്‍ നിന്നുകൊണ്ടു തന്നെ എല്ലാതരം പൗരത്വത്തിനും ജനാധിപത്യപരിഗണനകള്‍ക്കും സന്യാസികള്‍ ഒന്നടങ്കം അര്‍ഹരാണ്. ലിംഗഭേദമെന്യേ, മതജാതിഭേദമെന്യേ. പരിഷ്‌കൃതരും പുരോഗമനവാദികളും ഒരുവശത്തും മതവിശ്വാസികള്‍ മറുവശത്തുമായി നിലകൊള്ളുന്ന തരം ദ്വന്ദ്വപരമായ എതിര്‍നിലയെ പൊളിച്ചുകൊണ്ടാണ് കന്യാസ്ത്രീസമരം അതിന്റെ വ്യത്യസ്തമായ ചരിത്രം എഴുതിത്തുടങ്ങുന്നത്. കന്യാസ്ത്രീകളാകുന്നത് മതത്തിന് കീഴടങ്ങലാണ്, അവര്‍ മതത്തിന്റെയും സഭയുടെയും പരിധികളെ കയ്യൊഴിഞ്ഞാലേ വിമോചനം സാധ്യമാകൂ എന്ന പതിവു യുക്തികള്‍ കാര്യമായി ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്നതിനു തെളിവാണ് വിവിധതരം സന്യസ്തരും വിശ്വാസികളും പുരോഗമനസ്വഭാവമുള്ള വ്യത്യസ്ത സംഘടനകകളിലെ രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഈ സമരത്തോട് ഐക്യപ്പെട്ടു എന്നത്. മതം എന്നാല്‍ അധികാരമാണ് എന്ന പതിവു സമവാക്യത്തെ അപ്രസക്തമാക്കും മട്ടില്‍ മതത്തിനകത്തുനിന്നു തന്നെ ധാരാളം പേര്‍ സമരത്തിന് പിന്തുണയുമായെത്തി. മറ്റൊരുതരത്തില്‍ മതത്തിനുള്ളിലെ ജനാധിപത്യവല്‍ക്കരണത്തിനുള്ള സംവാദങ്ങളും ആരായലുകളുമായതു മാറി. മതേതരാനന്തരം(ുീേെലെരൗഹമൃ )എന്നു വിളിക്കാവുന്ന ചലനങ്ങളായവ പൊതുസമൂഹത്തിലേക്കു വ്യാപിച്ചു വളരട്ടെ.

വിമോചനം എന്നത്  ജീവകാരുണ്യമല്ല
അംബികയുള്‍പ്പടെ പലരും നടത്തിയ അഭിമുഖങ്ങളില്‍ കന്യാസ്ത്രീകളുമായുള്ള സംഭാഷണഭാഗങ്ങള്‍ അവയുടെ ജൈവികതകൊണ്ട് ശ്രദ്ധേയമാണ്. ഭയവും വേദനയും പകപ്പും നിറഞ്ഞ അനുഭവങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തുകടക്കാനുള്ള വെമ്പലിനൊപ്പം നീതിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള വൈകാരികതകളും അവര്‍ പങ്കു വെയ്ക്കുന്നു. അവരുടെ അഭിപ്രായങ്ങളെ ആദരിച്ചുകൊണ്ടും അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടും നടത്തുന്ന സംഭാഷണം വിമോചനം എന്നത്  വെറും ജീവകാരുണ്യപ്രവര്‍ത്തനമല്ല എന്ന ധാരണയുടെ പ്രതിഫലനമാണ്. നിരവധി പൗരസമരങ്ങളുടെ അനുഭവപരിചയമുള്ള അംബിക അവരുടെ ഏജന്‍സിയെ ഹനിക്കാതെതന്നെ അതു മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ബി.എസ് ബാബുരാജും അംബികയും കൂടി വെരി റവറന്റ് ബാര്‍ യുഹോനാന്‍ റമ്പാനുമായി നടത്തുന്ന സംഭാഷണം അതില്‍ നിന്നും വ്യത്യസ്തമാണ്. സഭയ്ക്കുള്ളിലെ ഭരണപരമായ ജനാധിപത്യത്തിനും മനുഷ്യാവകാശസംരക്ഷണത്തിനും ചര്‍ച്ച് ആക്ട് നിലവില്‍ വരേണ്ടതുണ്ടെന്നാണ് യുഹോനാന്‍ റമ്പാന്റെ വാദം.  വിശ്വാസത്തെക്കാള്‍ പ്രാധ്ാന്യം ധനസമ്പത്തും പ്രമാണിത്തത്തിനുമായി മാറുന്ന ചരിത്ര്‌ത്തെ അദ്ദേഹം അപലപിക്കുന്നു.

നവോത്ഥാനമല്ല ആവര്‍ത്തിക്കേണ്ടത്
സ്ത്രീകളുടെ നേതൃത്വം, ഇടപെടല്‍, പങ്കാളിത്തം ഇത്തരം സമരങ്ങളെ പുത്തന്‍ ജനാധിപത്യത്തിനുള്ള ഈടുവെയ്പ്പാക്കി പരിവര്‍ത്തിക്കുന്നുണ്ട് എന്നു ഗീത തന്റെ സംഭാഷണത്തില്‍ പറയുന്നുണ്ട്. പുരുഷ മുന്‍കൈയിലും നേതൃത്വത്തിലും നടന്ന പോയകാലത്തെ നവോത്ഥാനപ്രക്രിയ  സ്ത്രീയെ പ്രജയാക്കി മാത്രം കാണുകയും അവളുടെ സാമൂഹികമായ നിര്‍വഹണക്ഷമതയെ അദൃശ്യമാക്കുകയും ചെയ്ത ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിതെന്ന് അവര്‍ നിരീക്ഷിക്കുന്നു.  റോസിതമ്പിയുടെയും ജെ.ജെ.പള്ളത്തിന്റെയും  വാക്കുകളില്‍ സ്ത്രീപക്ഷ ആത്മീയതയെക്കുറിച്ചുളള ചിന്തകള്‍ കാണാം. ബൈബിള്‍ എങ്ങനെ സ്ത്രീയെ നിശ്ശബ്ദയും വിധേയയുമായ പ്രജയാക്കി മെരുക്കുന്നുവെന്ന്  കുസുമം ജോസഫ് പറയുന്നു. 


(കണ്ണീര്‍മഠങ്ങളെക്കുറിച്ച് ജനപക്ഷത്തിലെഴുതിയത്‌)










Wednesday, April 17, 2019

താലി



രാശരി മധ്യവര്‍ഗമലയാളിജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ബാധ്യതകളും സങ്കല്പങ്ങളും മോഹങ്ങളും ഏറെയും സ്വര്‍ണവുമായി ബന്ധപ്പെട്ടാണ്. മഞ്ഞനിറത്തിലുള്ള ഈ ലോഹത്തിന്റെ മൂല്യം സാമ്പത്തികമെന്നപോലെതന്നെ സാംസ്‌കാരികവുമായി മലയാളി തിരിച്ചറിയുന്നുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ വെച്ച് താലി വിവാഹത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതങ്ങനെയാണ്. കാമുകനെ ഉപേക്ഷിക്കേണ്ടിവന്ന, ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ട്, വിവാഹവേദിയില്‍ അശരണയും ദു:ഖിതയുമായിരിക്കുന്ന നായികയുടെ കഴുത്തിലേക്ക് അതിവേഗം പാഞ്ഞു പറന്നു വന്ന് താലികെട്ടുന്ന രജനീകാന്ത് പ്രേക്ഷകരുടെ ചങ്കിടിപ്പു കൂട്ടുന്നതങ്ങനെയാണ്. താലികെട്ടിയ ആള്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും  'മുതലാ'ളി! താലിച്ചരടില്‍/മാലയില്‍  കോര്‍ത്ത ലോഹത്തകിടിന്റെ ആകൃതി സ്ത്രീശരീരത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ആ ഉടമസ്ഥതയെ ഉറപ്പിച്ചെടുക്കുന്നുണ്ട്. താലി അറ്റുപോകുക ഒരു പെണ്ണിനെസംബന്ധിച്ചിടത്തോളം ജീവിതം അറ്റുപോകലായി കണ്ടുവരുന്ന പാരമ്പര്യത്തിനു മുന്നില്‍ അത് വെറും ഒരാഭരണമല്ല തന്നെ! കുട്ടിക്കാലത്ത് പെണ്ണുങ്ങളായ ബന്ധുക്കള്‍ക്കിടയില്‍ കണ്ടിട്ടുള്ള ഒരഭ്യാസം ഓര്‍ത്തുപോകുന്നു. വിവാഹാവസരങ്ങളില്‍ ഇട്ടിരിക്കുന്ന മാലയില്‍ നിന്നും താലി മറ്റൊരു മാലയിലേക്ക് കൊളുത്താന്‍ വേണ്ടി 2 പേരുടെ സഹായത്തോടെ  ചെയ്യുന്ന ക്ലേശകരമായ ഒരു പണിയാണത്. താലി തൊണ്ടക്കുഴിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ച് വെയ്ക്കും . പുറകില്‍ നിന്ന് കൊളുത്തടര്‍ത്തി മാല താലിയുടെ നടുവിലെ ദ്വാരത്തിലൂടെ ഊരിയെടുത്ത് ശേഷം ഇടാനുദ്ദേശിച്ച മാലയുടെ അറ്റം അതേ ദ്വാരത്തിലേക്ക് അടുപ്പിച്ചു പിടിച്ച് സൂക്ഷിച്ചു കേറ്റും. മൊത്തത്തില്‍ മാല കഴുത്തില്‍ നിന്നും ഊരി സൗകര്യമായി ചെയ്യാവുന്ന കാര്യം ഇത്ര കഷ്ടപ്പെട്ട് ഒരു നിമിഷം പോലും താലിയുടെ സ്പര്‍ശം കഴുത്തില്‍ നിന്നകലാതെ വെച്ച് 'മംഗല്യവതി'കളായിരിക്കാനാണ് ഈ പരാക്രമമത്രയും! ഇതു ഞാന്‍ പിറന്ന തമിഴ് തട്ടാന്മാരുടെ  സമുദായത്തിലെ കാര്യം മാത്രമാണോ എന്നറിയില്ല. 'അറുതലീ'(താലി അറുത്തവള്‍- വിധവ) എന്ന വാക്കാണ് തന്റെ കുട്ടിക്കാലത്ത് ഏറ്റവും വലിയ തെറിയായി കേട്ടിരുന്നതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. താലി എല്ലാ ജാതിക്കാര്‍ക്കും ഒരേ വിധമല്ല. ആകൃതിയും പണിത്തരവുമൊക്കെ വ്യത്യസ്തമാണ്. ഈഴവര്‍ക്കിടയില്‍ ചെറുക്കന്റെ പെങ്ങളാണ് താലികെട്ടിയിരുന്നതത്രേ. ചേരമാന്‍ പെരുമാളെ സഹായിക്കാനായി ശ്രീലങ്കയില്‍ നിന്നയക്കപ്പെട്ട ഈഴവസൈന്യത്തോട് രാജാവു നിര്‍ദ്ദേശിച്ചത് ഇവിടെ സ്ഥിരതാമസമാക്കരുതെന്നായിരുന്നത്രേ. ആയതുകൊണ്ട് വിവാഹച്ചടങ്ങിന്റെ ഭാഗമായ താലികെട്ടല്‍ പെങ്ങളാണ് ചെയ്തിരുന്നതെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു.  ഒരു പെണ്ണിന്റെ താലിമാല വേറൊരുത്തി ഇട്ടുകൂടാ എന്നാണു പ്രമാണം. ഏകദാമ്പത്യവ്യവസ്ഥയിലെ ലൈംഗികത, സദാചാരം തുടങ്ങിയ ഘടകങ്ങളിലുറച്ച മൂല്യഭേദങ്ങളിലാണതിന്റെ  അടിത്തറയെന്നു വ്യക്തം. തമിഴ് തട്ടാന്മാരുടെയിടയില്‍ താലിക്കു പൊന്നുരുക്കുന്നത് ചെറുക്കന്റെ വീട്ടില്‍ വലിയ ചടങ്ങോടെയാണ്. 

 വടക്കേ മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായ കമലാബായി പ്രഭുവിന്റെ കഥയിലും താലി സ്വത്വാഭിമാനത്തിന്റെ സങ്കീര്‍ണമായ ഒരു വ്യവഹാരമായി മാറുന്നുണ്ട്. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലികൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. തമിഴ്‌നാട്ടില്‍ പെരിയോര്‍ തുടങ്ങിവെച്ച സ്ത്രീമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തെ പുനരാനയിച്ചുകൊണ്ട് ഈയടുത്തകാലത്തായി താലിപൊട്ടിച്ചെറിയല്‍ നടന്നതും നാം പത്രങ്ങളില്‍  വായിച്ചിരുന്നു. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഞാറ്റുവേല എന്ന സാംസ്‌കാരികസംഘം സദാചാരപോലീസിംഗിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ താലി പൊട്ടിച്ചെറിഞ്ഞു.

('താലി എന്ന മൂക്കുകയര്‍' എന്ന തലക്കെട്ടില്‍ 2019 ഏപ്രില്‍ ലക്കം സംഘടിതയില്‍ എഴുതിയ കുറിപ്പ്‌)

Monday, April 15, 2019

ആദ്യകാലമലയാളനോവലിലെ ആണുങ്ങള്‍




ലയാളിയുടെ സാംസ്‌കാരികസ്വത്വരൂപീകരണത്തിന്റെയും ചരിത്രപരിണാമത്തിന്റെയും ഭാവനാരേഖകളെന്ന നിലയില്‍ ആദ്യകാലനോവലുകള്‍ പഠിക്കപ്പെട്ടുപോരുന്നു. വ്യത്യസ്തതരം അനുഭവമണ്ഡലങ്ങളെയും സ്വത്വസംഘര്‍ഷങ്ങളെയും അവയ്ക്കാധാരമായ ഭാവശക്തികളെയും സ്വരൂപിച്ചുകൊണ്ട് മലയാളനോവല്‍ ഏതാണ്ട് ഒന്നേകാല്‍ നൂറ്റാണ്ടിലേറെയായി നമ്മുടെ ദേശകാലങ്ങളെ വരച്ചിടുന്നു.  ദേശം, രാഷ്ട്രം, ഭരണകൂടം, അധിനിവേശം, മതം, മതേതരത്വം, പൗരത്വം, ലിംഗപദവി, കീഴാളത, ന്യൂനപക്ഷസാമൂഹികത എന്നെല്ലാമുള്ള രാഷ്ട്രീയസങ്കല്പനങ്ങളെ മുന്‍നിര്‍ത്തി നോവലിനെ പഠിക്കാനുള്ള ശ്രമങ്ങള്‍ ഇന്നു സജീവമാണ്. അതിലൂടെ നോവല്‍ എന്ന പാഠരൂപത്തില്‍, അതിന്റെ ആഖ്യാനരാഷ്ട്രീയത്തില്‍ നിഹിതമായ അധികാരബന്ധങ്ങളെയും സംവാദങ്ങളെയും തുറന്നു കാട്ടാനുള്ള ശ്രമങ്ങളാണിന്നു നടക്കുന്നത്.

ആദ്യകാലമലയാളനോവലിലെ ആണുങ്ങളെക്കുറിച്ചുള്ള ഈ പഠനം വിശാലമായ പരികല്പനയില്‍ ആണത്തപഠനം- masculinity studies - എന്ന സവിശേഷധാരയിലുള്‍പ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ അതില്‍ കണ്ണിചേര്‍ന്നും പശ്ചാത്തലമായും വര്‍ത്തിക്കുന്ന അധിനിവേശകോളനീകരണം എന്ന അടിത്തറയിലാണ് വിശദീകരിക്കപ്പെടുന്നത്. അതായത് അധിനിവേശകോളനീകരണം എന്നത് ഒരു കേന്ദ്രസങ്കല്പനമായും താക്കോല്‍വാക്കായും ഈ പഠനത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. അജയ്യനും സാഹസികനുമായ വെള്ളക്കാരന്‍ പുരുഷന്‍ കേന്ദ്രമായിക്കൊണ്ടുള്ള, അത്തരം പ്രതിനിധാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന  ചരിത്രഭാവനകള്‍ നമുക്ക് അക്കാദമികചരിത്രപഠനങ്ങളില്‍ സുപരിചിതമാണ്. കുടിയേറ്റക്കാരന്റെ പ്രതീകം  കടന്നുകയറ്റത്തിന്റെയും കീഴ്‌പ്പെടുത്തലിന്റെയും അധികാരത്തിന്റെയും ചരിത്രസൂചകങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിലുപരിയായ, അടിത്തറയായി വര്‍ത്തിക്കുന്ന സാമൂഹികഘടന എന്ന, കൂടുതല്‍ നിര്‍ണായകവും വ്യാപ്തിയേറിയതുമായ ഒരു അര്‍ത്ഥമണ്ഡലത്തെയാണ് ഇവിടെ അധിനിവേശകോളനീകരണം എന്ന പദം ഉള്ളടക്കുന്നത്. അധിനിവേശകോളനീകരണവും പിതൃമേധാവിത്വവും വുള്‍ഫ് (1999) പറയുന്നതു പോലെ  കൃത്യമായ സംവിധാനഘടനയാണ്, കേവലം ഭൂതകാലത്തിന്റെ സ്മരണകളില്‍ അലിഞ്ഞുചേര്‍ന്ന ഏതെങ്കിലും സംഭവങ്ങളല്ല. നിരന്തരം നടക്കുന്ന, സാമൂഹികരാഷ്ട്രീയരൂപീകരണത്തിന്റെ ഒരു പ്രക്രിയയാണത്. ഒരു സ്ഥലത്തേക്ക് പുതുതായി കടന്നുവന്ന അധിനിവേശകര്‍  ആ സ്ഥലം തങ്ങളുടേതാണെന്നവകാശപ്പെട്ട് കയ്യേറി അവിടെ നിവസിച്ചിരുന്ന തദ്ദേശീയരെ പൂര്‍ണമായും തുടച്ചുനീക്കി അപ്രത്യക്ഷമാക്കുന്ന തരം കാര്യങ്ങള്‍ നടപ്പാക്കുന്നു. ഭൗതികമായി നടത്തുന്ന കയ്യേറ്റത്തിന്റെ അധികാരം പോലെതന്നെ തദ്ദേശീയരില്‍ കീഴായ്മാബോധം സൃഷ്ടിച്ചെടുത്ത് അവരില്‍ അടിച്ചേല്പിക്കുന്ന സാംസ്‌കാരികമായ കോയ്മാബോധവും പ്രശ്‌നാധിഷ്ഠിതമായി മനസ്സിലാക്കേണ്ടതാണ്. നമ്മുടേതെല്ലാം അപകൃഷ്ടവും പ്രാകൃതവുമാണെന്നും അവരുടേത് ഉല്‍കൃഷ്ടവും ആധുനികവുമെന്ന് വരുത്തിത്തീര്‍ക്കുന്ന യുക്തികളാല്‍ നമ്മെ അനുശീലിപ്പിച്ചെടുത്ത്, നമ്മെക്കൊണ്ടുതന്നെ നമ്മുടെ തായ്‌വേരുകളെ ഇളക്കിപ്പറിച്ചെടുക്കുന്ന ബലതന്ത്രങ്ങളാണതിലുള്ളത്.  നമ്മെത്തന്നെ നമ്മുടെ അപരമായി സ്വരൂപിക്കുന്നു എന്നതാണതിന്റെ വിപരീതയുക്തി. 

നമ്മുടെ സ്ത്രീപുരുഷബന്ധങ്ങളില്‍ വന്ന പുതിയ തരം ഘടനകളെയും ആസൂത്രണങ്ങളെയും ഈ പശ്ചാത്തലത്തില്‍ വിചാരണചെയ്യാന്‍ കഴിയും. കുടുംബസങ്കല്പത്തിലും സാമൂഹികഘടനയിലും ലൈംഗികതയിലുമെല്ലാം കടന്നു കയറി ഇടപെടാന്‍ ശേഷിയുള്ള സവിശേഷാധികാരം വിവിധ ആശയമണ്ഡലങ്ങളിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്നു. പരിഷ്‌കരണയുക്തിയുടെ മുന്‍കയ്യില്‍ അതെളുപ്പവുമായിരുന്നു. സ്ത്രീകളുടെ പരിഷ്‌കരണവും പുരോഗമനവും ഈ മട്ടില്‍ നീണ്ടുനിന്ന ബൃഹത്തായ ഒരു കൊളോണിയല്‍ പദ്ധതിയുടെയും കൂടി ഭാഗമാണ്. എന്നാല്‍ പുതിയ കാലത്ത് വിമര്‍ശനാത്മകമായ കാഴ്ച്ചപ്പാടുകളുടെ സഹായത്തോടെ പഴയ പൗരഘടനയെ സ്വത്വപരമായി തിരിച്ചറിയാന്‍ കഴിയുമോ എന്ന ആലോചനകളുണ്ട്.  അധിനിവേശകോളനീകരണത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയമായ സ്ത്രീവാദ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്ന ആരായല്‍ അതുകൊണ്ടുതന്നെ പ്രസക്തമാണിവിടെ. ഇവിടുത്തെ കോളനീകരണത്തിന്റെ വിവിധസന്ദര്‍ഭങ്ങള്‍ എപ്രകാരം അവയുടെ അധികാരപ്രയോഗങ്ങളുടെ ഫലമായി മാനകമായ ഒരു പിതൃമേധാവിത്വത്തെ (hetro-patriarchal) ജനതയ്ക്കുമേല്‍ കെട്ടിയേല്പിച്ചു എന്നതിനെ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ സവിശേഷമായ വിധത്തില്‍ നിര്‍മിതമായ മാനകപിതൃമേധാവിത്വത്തിന്റെ സ്ഥാപനത്തിന് അനുഗുണമായി ഇവിടുത്തെ ആണുങ്ങളെ രൂപീകരിച്ച് മെരുക്കിയെടുത്തതിന്റെ  വിവിധ അടരുകളിലുള്ള ചരിത്രവും സംസ്‌കാരവും ഈ പഠനത്തിന് ഏറ്റവും അനിവാര്യമാണ്. ആദ്യകാലമലയാളനോവലിലെ ആണുങ്ങള്‍ എപ്രകാരമാണ് മാനകപൗരുഷത്തിന്റെ വ്യത്യസ്ത സ്വരൂപമാതൃകകളായി നിലകൊണ്ടത് എന്ന അന്വേഷണം പ്രസക്തമാകുന്നത്  അതുകൊണ്ടാണ്.

കോളനി അധിനിവേശകരുടെ മൂല്യസംഹിതകളിലേക്ക് സ്വത്വപരമായി ഉള്‍ച്ചേര്‍ക്കപ്പെടുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. തികച്ചും ലളിതമല്ല അത്. വെളുത്തവരോട് സ്വയം സാത്മ്യപ്പെട്ടു നില്‍ക്കല്‍ അതിലുണ്ട്. അവരുടെ നൂറുകൂട്ടം താല്പര്യങ്ങളെ അതിലൂടെ ഏറ്റെടുക്കുവാനുള്ള  ബാധ്യതയും അതിലുണ്ട്. തങ്ങളുടെ ഭൂതകാലചരിത്രത്തെയും അനുശീലനങ്ങളെയും അന്യവല്‍ക്കരിച്ച്, തങ്ങളുടെ ആഗ്രഹാഭിനിവേശങ്ങളെ പുതുതായി നിര്‍മിച്ചെടുത്ത് അതിന്റെ മൂല്യങ്ങളിലേക്ക് പരുവപ്പെടുക എന്ന സാഹസികമായ പ്രക്രിയ അതിലുണ്ട്. ഇതിന് തദ്ദേശീയര്‍, അധിനിവേശകര്‍ എന്ന രണ്ടറ്റങ്ങള്‍ മാത്രമല്ല ഉള്ളത്. നിരവധിയായി കെട്ടുപിണഞ്ഞുകിടക്കുന്ന താല്പര്യങ്ങളുടെ സമാന്തരശൃഖലകള്‍ അവിടെ കാണാം

ആണത്തത്തിന്റെ സ്വത്വവിന്യാസങ്ങള്‍
ആദ്യകാല മലയാളനോവലിനെ സംബന്ധിച്ചിടത്തോളം അതിലെ ആണ്‍സ്വത്വങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. അവ ഏതെങ്കിലും തരത്തില്‍ മൂല്യപരമായി രണ്ടറ്റങ്ങളിലായി വിരുദ്ധദ്വന്ദ്വങ്ങളില്‍ നിലകൊള്ളുന്നവയല്ല. അവയ്ക്കിടയില്‍ നിലകൊള്ളുന്ന വിവിധനിലപാടുകളും ഘടനകളും ചേര്‍ന്ന നിരകളെത്തന്നെ കാണാം. പരിഷ്‌കാരവിജയം എന്ന ഒരു നോവലില്‍ത്തന്നെ പുരോഗമനകാരിയായ മാത്തു, അയാളോട് അനുഭാവമുള്ള സുഹൃത്ത് ലോനച്ചന്‍, അവരുടെ കുടുംബകാരണവ•ാരായ അന്തെ, അവരാ എന്നിങ്ങനെ സാമുദായികാചാരങ്ങളോടുള്ള നിലപാടില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പലരുമുണ്ട്. ഇവരിലെല്ലാം പുരോഗമനം ഒരുതരത്തിലല്ല പ്രതിപ്രവര്‍ത്തിക്കുന്നത്. ഇന്ദുലേഖയിലും പറങ്ങോടിപരിണയത്തിലുമുള്ളതുപോലെ  തന്നെ പാരമ്പര്യവാഹകരെന്ന നിലയിലും പുരോഗമനകാരികളെന്ന നിലയിലും പുരുഷാധിപത്യത്തെ കയ്യാളുന്നതിലുള്ള അവരുടെ നിലകള്‍ ഘടനയില്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. രൂപാലങ്കാരങ്ങള്‍, സ്വഭാവസവിശേഷതകള്‍ ഒക്കെയും നിര്‍ണയിക്കുന്നതില്‍ ഈ വ്യത്യസ്തതകള്‍ പങ്കു വഹിക്കുന്നുണ്ട്. കുടുമയില്‍ പൂ ചൂടുകയും കാതില്‍ കടുക്കനിടുകയും കോട്ടുധരിക്കുകയും ക്രിക്കറ്റ് കളിക്കുകയും പ്രണയഭംഗഭീതിയാല്‍ പൊട്ടിക്കരയുകയും ചെയ്യുന്ന ആണുങ്ങള്‍. പരിഷ്‌കാരത്തിനായി കാരണവരോടു കലഹിക്കുകയും  പാരമ്പര്യദീക്ഷയ്ക്കായി മുഹൂര്‍ത്തം നോക്കി യാത്രപുറപ്പെടുകയും ചെയ്യുന്നവര്‍.
  
പുരോഗമനവാദി
ഇന്ദുലേഖയിലെ മാധവനെപ്പോലെ തന്നെ നിലനില്‍ക്കുന്ന യാഥാസ്ഥിതികമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദുമതീസ്വയംവരത്തിലെ സുകുമാരനും പരിഷ്‌കാരവിജയത്തിലെ മാത്തുവും അതുപോലെ ലക്ഷ്മീകേശവത്തിലെ കേശവനും സുകുമാരിയിലെ സത്യദാസനും നാലുപേരിലൊരുത്തനിലെ സ്രാമ്പിക്കല്‍ കരുണാകരമേനോനും പെരുമാറുന്നത്. എല്ലാവരിലും പൊതുവായികാണുന്ന പ്രത്യേകത സാംസ്‌കാരികമായ മുന്‍കൈകളിലൂടെ അവര്‍ നേടുന്ന ഉയര്‍ന്ന ആണത്തപദവികളാണ്. വിദ്യാഭ്യാസം, തൊഴില്‍, അറിവ്, ജാതി, ധാര്‍മികപരിവേഷം, എഴുത്ത്, കല, സാമ്പത്തികാവസ്ഥ എന്നിങ്ങനെ നിരവധിഘടകങ്ങള്‍ അതില്‍ ഉള്‍ച്ചേരുന്നുണ്ട്. ആധുനിക ഗാര്‍ഹികതയുമായി ബന്ധപ്പെട്ടുകൊണ്ട് അതിന്റെ രൂപീകരണത്തിലൂടെ പുതിയ ഒരു തരം പുരുഷമേധാവിത്വം രൂപപ്പെടുന്നുവെന്നാണ് പ്രവീണ കോടോത്തും മറ്റും നിരീക്ഷിക്കുന്നത്. ഫ്യൂഡല്‍ കാലത്ത്  ജാതി, സ്വത്ത്, പ്രായം എന്നിവയിലധിഷ്ഠിതമായിരുന്നു പിതൃമേധാവിത്വമെങ്കില്‍ പിന്നീടത് ആധുനികകുടുംബത്തിന്റെ രൂപീകരണത്തോടെ ദാമ്പത്യാധിഷ്ഠിതമായി മാറുന്നുവെന്നാണവര്‍ പറയുന്നത്. ഈ സംക്രമണഘട്ടത്തെ ഏറെയും ഉള്‍ക്കൊള്ളുന്ന സാമൂഹികകാലമാണ് ആദ്യകാലനോവലുകളിലേത്. നിശ്ചിതമായ മൂല്യങ്ങളുടെ ആദര്‍ശാത്മക പരിവേഷം നിറഞ്ഞ ഒന്നാണത്. ആണും പെണ്ണും ചേര്‍ന്നു മാത്രം നടപ്പാവുന്ന ലൈംഗികത(hetero-sexual) ഒരേയൊരു ഇണയെ മാത്രം നിലനിര്‍ത്തുന്നതും(monogamous കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പ്രത്യുല്‍പാദനത്തെ സാധ്യമാക്കുന്നതുമായ കുടുംബത്തെ ആണത് ആധാരമാക്കുന്നത്. ഭദ്രവും ശക്തവുമായ ഈ ഘടനയെ പരിപാലിച്ചു നിലനിര്‍ത്തിക്കൊണ്ടു മാത്രമേ ഇതരമൂല്യങ്ങളില്‍ അഴിച്ചുപണി സാധ്യമാകുമായിരുന്നുള്ളു.   

എഴുത്തുകാരന്‍
നാലുപേരിലൊരുത്തനി(1893)ല്‍ സാഹിത്യകാരന്‍ എന്നതിലൂന്നിയ ആണത്തനിര്‍മിതി കാണാം. സവര്‍ണ ജീവിതപശ്ചാത്തലത്തില്‍ പുലരുകയും ജാതിമേധാവിത്വത്തിന്റെ ആനുകൂല്യങ്ങളില്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുന്ന, പൊതുമണ്ഡലത്തില്‍ സവിശേഷമായ ബൗദ്ധികാധികാരങ്ങള്‍ കയ്യാളുകയും ചെയ്യുന്ന നവോത്ഥാനമാതൃകയിലുള്ള പുരോഗമനപുരുഷനാണിയാള്‍. നാലുപേരിലൊരുത്തനിലെ നാടകകൃത്ത് കിഴക്കേ സ്രാമ്പിയില്‍ കരുണാകരമേനോന്‍ ഭാര്യയുടെ സ്വാമി സ്ഥാനത്താണ്. അയാളോട് ഭാര്യക്ക് ഭക്തിബഹുമാനങ്ങളെക്കൂടാതെ ഭയവും ആരാധനയുമുണ്ട്. അയാളുടെ ശ്ലോകനിര്‍മാണവൈദഗ്ധ്യം അവരില്‍ അനുരാഗവും അഭിമാനവും വളര്‍ത്തുന്നുണ്ട്. എയ്മാനന്‍ ശ്ലോകമുണ്ടാക്കുകയാണെന്നു  വേലക്കാരന്‍ ശങ്കരനില്‍ നിന്നറിഞ്ഞ കല്യാണിയമ്മക്ക് ഭര്‍ത്താവിനോടുണ്ടായിരുന്ന താല്‍ക്കാലികമായ രസക്കേട് അവസാനിച്ചു. അതിനു പകരം ബഹുമാനവും പ്രണയവും വര്‍ധിച്ചുവത്രെ.(പുറം 42)സാഹിത്യം എന്ന വ്യവഹാരത്തെ ആണ്‍പെണ്‍ ആകര്‍ഷണത്തിന്റെ ഉപാധിയായി സ്വീകരിച്ചുകൊണ്ട്, അതില്‍  മാനകഘടനയിലെ  പുരുഷന്റെ മേല്‍നിലയെ നിര്‍മിച്ചെടുക്കുന്നത് സഹൃദയയായ സ്ത്രീയിലൂടെയും സമൂഹത്തെ അഭിരുചികളിലൂടെ നയിക്കുന്ന എഴുത്തുകാരന്‍ എന്ന പ്രരൂപനിര്‍മിതിയിലൂടെയുമാണെന്നുകാണാം. 'ചിലര്‍ നാടകം ഉണ്ടാക്കി പെണ്ണുങ്ങളെ കൈവശത്താക്കുന്നുണ്ട്. നാടകമുണ്ടാക്കുന്നവരെ പെണ്ണുങ്ങള്‍ക്കു വളരെ ഭ്രമമായിരിക്കുന്നു. ഉണ്ടാക്കാത്തവരെ പെണ്ണുങ്ങള്‍ ഉപേക്ഷിക്കുന്നു...'.  നാടകമെന്ന കലാരൂപം ആധുനികമായ ആണ്‍പെണ്‍ ബന്ധത്തിന്റെ അഭിരുചികളുടെ ക്രമീകരണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ''ഈ നാടകക്കാരെ കണ്ട പെണ്ണുങ്ങള്‍ ഇങ്ങനെ മയങ്ങുവാന്‍ തുടങ്ങിയാല്‍ തരക്കേടുണ്ട്''  എന്ന ശങ്കരമേനോന്റെ വാക്കുകളില്‍ നിയന്ത്രണവിധേയമല്ലാത്ത സ്വതന്ത്രമായ പെണ്‍കാമനകളെക്കുറിച്ചുള്ള ആണ്‍ഭീതിയായി അതു വളരുന്നുണ്ട്. (പുറം 62).  ഇവിടെ പേഷ്‌കാരെ സംബന്ധിച്ചിടത്തോളം നാടകമെന്ന കലാരൂപം ഛര്‍ദ്ദിയുണ്ടാക്കുന്ന ഒന്നായിട്ടാണ് വരുന്നത് എന്നതും ഓര്‍ക്കണം. ഇംഗ്ലീഷ്‌നാടകങ്ങളയും ഭാഷാനാടകങ്ങളെയും താരതമ്യപ്പെടുത്തിക്കൊണ്ടു പേഷ്‌കാര്‍ നടത്തുന്ന നീണ്ട പ്രസംഗം, നാടകം എന്ന കലാ/സാഹിത്യരൂപത്തോടും അതിനാധാരമായ പുതിയ  ജീവിതബന്ധങ്ങളോടും ആണ്‍പെണ്‍ ബന്ധങ്ങളോടുമുള്ള അസഹിഷ്ണുതകളെ സാധൂകരിച്ചുകൊണ്ടുള്ളതായിരുന്നു. ബൗദ്ധികമായി പടിഞ്ഞാറിന്റെ അധീശതയെ ഉപയോഗിച്ചുകൊണ്ടാണ് പാരമ്പര്യത്തിന്റേതായ തന്റെ യാഥാസ്ഥിതികശാഠ്യത്തെ അദ്ദേഹം ന്യായീകരിക്കുന്നത് എന്ന വൈരുദ്ധ്യമാണിവിടെ ശ്രദ്ധേയം. ഈ ഇരട്ടനിലയിലാണ് ആധുനിക ഇന്ത്യന്‍മധ്യവര്‍ഗത്തിന്റെ അടിത്തറ തന്നെ രൂപീകരിക്കപ്പെടുന്നത്.

നാടകം, കല, സദാചാരം
നാടകക്കാര്‍ എന്നൊരു വിഭാഗം കൂടി നാലുപേരിലൊരുത്തനില്‍  പുതുമയോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.  ശേഷയ്യര്‍ നാടകക്കാരുടെ വേഷം വിചിത്രമായാണ് മനസ്സിലാക്കുന്നത് . ''ഇനിക്കിവരെക്കുറിച്ച് ആദ്യം അബദ്ധമായിട്ടാണു മനസ്സിലായത്. അരക്കയ്യുള്ള കുപ്പായവും അരവാറും ധരിച്ചു നടക്കുന്നതു കണ്ടപ്പോള്‍ വെള്ളക്കാരുടെ ബട്‌ളര്‍മാരോ മേട്ടികളോ ആയിരിക്കാം എന്നു ഞാന്‍ അന്ധാളിച്ചു..'' (പുറം 57) നാടകക്കാരെ കണ്ട് പെണ്ണുങ്ങള്‍ മയങ്ങിപ്പോകുമെന്നു ഭയക്കുന്നതുപോലെതന്നെ, ലക്ഷ്മീകേശവത്തില്‍ മോഹിനിയാട്ടക്കാരികള്‍ പുരുഷ•ാരെയെല്ലാം വഴിതെറ്റിക്കുമെന്ന ഭീതിയുമുണ്ട്. കല എന്നതിനെ ലൈംഗികമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി കാണുന്ന ഒരു സദാചാരനിഷ്ഠമായ വീക്ഷണമാണിത്. 

സദാചാരത്തെ ആണ്‍പെണ്‍ ബന്ധത്തിനിടയില്‍ ഉന്നയിച്ചുകൊണ്ട് പുതിയ ഒരു യാഥാസ്ഥിതികത തുടങ്ങുന്നത് ആണ്‍കോയ്മയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ആധുനികപൗരുഷത്തിന്റെ സാംസ്‌കാരികരൂപീകരണത്തില്‍ വെച്ചുകൊണ്ടാണ് സ്ത്രീയുടെ മേല്‍ ഏകപക്ഷീയമായി കെട്ടിയേല്‍പ്പിക്കപ്പെട്ട സദാചാരനിര്‍ബന്ധങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നത്. അതാവട്ടെ ഈ നോവലുകളിലെല്ലാം തന്നെ ചിതറിക്കിടക്കുന്ന ചര്‍ച്ചകളിലുണ്ട്. യൂറോപ്യന്‍ ആധുനികതയോടു വിവിധസന്ദര്‍ഭങ്ങളില്‍ നോവലിലെ കഥാപാത്രങ്ങള്‍ നടത്തുന്ന ആന്തരികസംവാദങ്ങള്‍ അതു വെളിപ്പെടുത്തുന്നു. ഇന്ദുലേഖയില്‍ കൊളോണിയല്‍ ആധുനികചിന്തയോടു ഐക്യപ്പെട്ട മാധവന്‍ മലയാളിസ്ത്രീയുടെ പാതിവ്രത്യത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെയ്ക്കുന്നു: '...മലയാളത്തിലെ സ്ത്രീകള്‍ മറ്റു രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധര്‍മം ആചരിക്കുന്നില്ല. ഭര്‍ത്താക്ക•ാരെ യഥേഷ്ടം എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നെയും പല സ്വതന്ത്രതകള്‍ ഉണ്ട്. ..'' (പുറം 47, ഇന്ദുലേഖ) നിലനില്‍ക്കുന്ന കുടുംബഘടനയക്കകത്ത് മലയാളിപ്പെണ്ണുങ്ങള്‍ പാതിവ്രത്യത്തെ വിലവെയ്ക്കുന്നുണ്ടെന്ന ഇന്ദുലേഖയുടെ ശക്തവും ദീര്‍ഘവുമായ വാദങ്ങള്‍ക്കു ശേഷം ഭാര്യാഭര്‍ത്താക്ക•ാര്‍ക്കു വേണ്ടപ്പോള്‍ യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടര്‍ത്തുവാന്‍  അവരിരിരുവരിലും ആര്‍ക്കെങ്കിലും അധികാരം ഉണ്ടായിവരുന്നത് നല്ല സ്വതന്ത്രതയാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്ന് മാധവന്‍  നിലപാട് വ്യക്തമാക്കുന്നു. ചാരിത്ര്യത്തിന്റെ ഭാഷയില്‍ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ ഭാഗം അവസാനിക്കുന്നത്. ചാരിത്ര്യത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ള ചന്തുമേനോന്റെ നിലപാടുകളിലെ പതര്‍ച്ചയും സന്ദിഗ്ധതകളും ശ്രദ്ധേയമാണ്. അത് അക്കാലത്തെ ബുദ്ധിജീവിവിഭാഗത്തിന്റെ മനോഘടനയുടെ പരിച്ഛേദമാണ്. 

പരിഷ്‌കരണത്തിന്റെ മുന്‍കൈ
ഇവിടെ ബൗദ്ധികമായി  സ്വാംശീകരിച്ച പടിഞ്ഞാറന്‍ യുക്തികളെ ഉപയോഗിച്ച് മേല്‍ക്കൈ കയ്യാളുകയും അതേ മേല്‍ക്കൈ ഉപയോഗിച്ച് യാഥാസ്ഥിതികതയെയും പാരമ്പര്യത്തെയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നത് നാം കാണുന്നു. ആരുടെയൊക്കെ അല്ലെങ്കില്‍ ഏതേത് വിഭാഗങ്ങളിലാണോ ഇവര്‍ തങ്ങളുടെ അധീശത സ്ഥാപിക്കുന്നത് അതതു വിഭാഗങ്ങളില്‍ നിന്നും നേരിട്ടുള്ള സ്വരങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് ഈ മേല്‍ക്കൈകള്‍. സ്വന്തം ഏജന്‍സികളായി, സ്വയം നിര്‍വാഹകത്വമുള്ളവരായി അവരെ സങ്കല്പിക്കാന്‍ (സാംസ്‌കാരികമായും സാമുദായികമായും നിലനില്‍ക്കുന്ന) ഈ ബൗദ്ധികനേതൃത്വങ്ങള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ഇത് അവര്‍തന്നെ സ്വയം കേന്ദ്രത്തില്‍ പ്രബലമായി നിലകൊണ്ട് നിയന്ത്രകസ്ഥാനമേറ്റെടുക്കുമ്പോഴും ചുറ്റുമുള്ള അനുബന്ധഘടനകളെ തന്റെ ആശയങ്ങളുടെ പിണിയാളുകളോ നടത്തിപ്പുകാരോ ആക്കിത്തീര്‍ക്കും. ഇന്ദുലേഖ സ്വന്തം പുരോഗമനനിലയോടും വ്യക്തിസ്വാതന്ത്ര്യത്തോടും പ്രതിബദ്ധയായിരിക്കുമ്പോള്‍ത്തന്നെ കല്യാണിക്കുട്ടിയുടെ മേല്‍ നടന്ന നിര്‍ബ്ബന്ധിതസംബന്ധത്തെ ചെറുക്കാനവള്‍ക്കു കഴിയാതെ പോയതും അതുകൊണ്ടാണ്.  പരിഷ്‌കാരവിജയത്തിലെ മാത്തുവിന്റെ വിശകലനം ഈ പ്രക്രിയയെ നന്നായി ഉദാഹരിക്കും. പുതിയ പരിഷ്‌കാരപ്രകാരം സദ്യക്ക് ഇലയിട്ട് ഊണുവിളമ്പുന്ന രീതിയില്‍ മാറ്റം വരുത്താന്‍ മാത്തു പലരോടും ഉപദേശിക്കുന്നുണ്ട്. ആധുനികമായ ജീവിതചര്യകളെക്കുറിച്ചും രീതിമര്യാദകളെക്കുറിച്ചും സാമുദായികമായി ഇടപെട്ടുകൊണ്ട് ബോധവല്‍ക്കരണം നടത്താന്‍   മാത്തു ശ്രമിക്കുന്നു. ഇത് മാത്തുവിന്റെ സുഹൃത്തായ ലോനച്ചന്റെ കുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പുലകുളിയടിന്തിരത്തിന്റെ സദ്യക്ക് ഒരിലയില്‍ രണ്ടാള്‍ ഉണ്ണുന്ന പതിവുരീതിയെപ്പറ്റി മാത്തുവിന് വളരെ മോശം അഭിപ്രായമാണുള്ളത്. ഓരോരുത്തരും വെവ്വേറെ ഇലയില്‍ കഴിക്കണം എന്നാണ് മാത്തു പറയുന്നത്. അതനുസരിച്ച് സദ്യയുടെ രീതി പരിഷ്‌കരിച്ചെങ്കിലും ആ പരിഷ്‌കാരം അതില്‍ വിധേയരായി നിന്ന വിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നുവെന്ന കാര്യം വെളിവാക്കുന്നുണ്ട് നോവലിസ്റ്റ്. മരണാനന്തരം പുലകുളിയടിന്തിരം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദമ്പതിമാരുടെ സംഭാഷണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെണ്ണുങ്ങള്‍ക്കു ഓരോരുത്തര്‍ക്കും വെവ്വേറെ ഇലകളില്‍ ഊണുകൊടുത്തത് അസൗകര്യമായി എന്ന് ഒരു സ്ത്രീ ഭര്‍ത്താവിനോട് അഭിപ്രായപ്പെടുന്നു. 
ചാണ്ടി: '' എന്തേ ? അമ്മമാര്‍ക്കു വെടിപ്പായിട്ട് വിളമ്പിയില്ലേ? ''
മറിയത്തമ്മ: ''വെളമ്പിയത് മുറയ്ക്കുതന്നെയായിരുന്നു. പെമ്പറന്നോര് അടുത്തു അടുത്തു തല തമ്മില്‍ ഏകദേശം മുട്ടി മുട്ടി ഇരിക്കുമ്പഴല്ലേ വല്ലതും തിന്നുകയുള്ളൂ. ഇതു എല്ലാവരും അകലെ ഇരുത്തി വെവ്വേറെ എലയില്‍ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങളൊക്കെ പന്തലീ നിന്ന് മുഖത്തിട്ടു നോക്കിക്കൊണ്ടു നിന്നാല്‍ അമ്മമാര്‍ എങ്ങനെ തിന്നും? ലോനച്ചനും ആ പരിഷ്‌കാരി മാത്തുവും കൂടിയാണ് ഈ ചട്ടം ഉണ്ടാക്കിയത് അടിയന്ത്രം കഴിച്ചെന്ന് ഒരു പേരുവരുത്തി.''
ചാണ്ടി: '' വെവ്വേറെ എലയില്‍ ഊണു കൊടുക്കുന്നതു നല്ല ഒരു ചട്ടമാണ്. ഓരോരുത്തന്ന് ഇഷ്ടം പോലെ തിന്നാം, ഇതാണ് നല്ല ചട്ടം. എനിക്ക്  നന്നാ പിടിച്ചിട്ടുണ്ട്. 
മറിയത്തമ്മ: '' ആമ്പ്രന്നോര്‍ക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും.  പക്ഷേ പന്തിയിലിരുന്ന അമ്മമാര് നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു,''
 ആനുഷംഗികമെന്നു തോന്നാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെ ഇന്നത്തെ നിലയക്ക് വളരെ സൂക്ഷ്മതയോടെ നാം സമീപിക്കേണ്ടതുണ്ട്. പരിഷ്‌കാരം എന്നത് എല്ലാവര്‍ക്കും ഒരേപോലെ ബാധകമാകുന്നില്ല എന്ന അടിസ്ഥാനയാഥാര്‍ത്ഥ്യം നോവലിസ്റ്റ് ഭംഗിയായി പറയുന്നുണ്ട്. മറ്റൊരു കാര്യം പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും ഏജന്‍സി/ കര്‍തൃത്വം അതിന്റെ പ്രജകളെ എപ്രകാരം അന്യവല്‍കൃതരാക്കുന്നുവെന്നതും ഈ സന്ദര്‍ഭം നമ്മോടു പറയുന്നുണ്ട്. ആയതിനാല്‍  പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ മുന്‍ഗണനയില്‍ വരുന്ന ആണ്‍നായകകര്‍തൃത്വങ്ങളുടെ സ്വത്വപദവി അതതു മണ്ഡലങ്ങളിലെ ഇതരഘടകങ്ങളെ ജനാധിപത്യപരമായി അടുത്തറിയുകയോ സംവദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. കേരളീയനവോത്ഥാനം തന്നെ പുരുഷമുന്‍കൈയില്‍ നടന്ന സ്ത്രീപരിഷ്‌കാരമാണെന്ന പ്രബലവിമര്‍ശനങ്ങള്‍ക്ക് അടിവരയിടുകയാണ് ഈ സന്ദര്‍ഭവും. മാറ്റത്തിന്റെ വാഹകരായി പലപ്പോഴും കഥയറിയാതെ നിന്നുകൊടുത്ത്, പുരോഗമനത്തിന്റെ മേല്‍ക്കൈ പുരുഷനു മേല്‍ ചാര്‍ത്തിക്കൊടുക്കാവുന്ന വിധമാണ് ഇവിടെ ആണത്തഘടനയുടെ നില. അഥവാ പുരോഗതിയുടെ പാതയില്‍ സ്ത്രീകള്‍ നിര്‍ജ്ജീവരായ സാക്ഷിയുടെ നിലയിലെന്നവണ്ണമാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ നോവലുകളിലെല്ലാം സ്ത്രീകള്‍ സ്വതന്ത്രവും മൗലികവുമായ അഭിപ്രായമുള്ളവരാണ്. അവരുടെ നിലപാടുകള്‍ക്ക് തങ്ങളുടെ സാമൂഹികപദവിയിലെ സന്ദിഗ്ധമായ കീഴാളത്തവുമായി ബന്ധമുണ്ടെന്നും കൂടി മനസ്സിലാക്കണം. തങ്ങളുടെ വിമോചനത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചും ഒരു സാമുദായികജീവി എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സ്വയം ആഗ്രഹാഭിലാഷങ്ങളുണ്ടായിരിക്കുമ്പോഴും അവയേക്കാള്‍ അതേക്കുറിച്ചുള്ള പുരുഷന്റെ ആശയപദ്ധതികള്‍ക്ക് ആധികാരികപദവി ലഭിക്കുന്നു. ഈ വിപര്യയം മിക്കപ്പോഴും സംഭവിക്കുന്നു. സാമൂഹികമായ നിര്‍വഹണശേഷിയില്‍ സ്ത്രീയെ അപേക്ഷിച്ചു പുരുഷനുള്ള മേല്‍ക്കൈ അയാളെ കൈനനയാതെ മീന്‍ പിടിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീ തന്റെ നിര്‍വഹണശേഷി ഉപയോഗിച്ചാല്‍ അത് അനാശാസ്യമായി ചെറുക്കപ്പെടുകയും ചെയ്യുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗവുമായിരുന്ന ഉമാ നരിപ്പറ്റയുടെയും ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതോടു ചേര്‍ത്ത് ആലോചിക്കാവുന്നതാണ്. 

ആണത്തനിലകളിലെ വ്യത്യസ്തതകളെക്കുറിച്ചും അതിന്റെ സ്വരൂപപരിണാമങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ അതിന് മേല്പ്പറഞ്ഞ സ്ത്രീപദവിയുമായുള്ള ബന്ധത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്.  അതിലൂടെ തദ്ദേശീയനായ പുരുഷനെ കോളനിയനന്തരാശയങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുതകുന്ന ചില ഉപാധികള്‍ തെളിഞ്ഞുകിട്ടും. അതിലൂടെ കോളനിയിടങ്ങളില്‍ ലിംഗബന്ധങ്ങള്‍ പുതുക്കപ്പെട്ടതിന്റെ ചരിത്രപശ്ചാത്തലവും അതില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളും തെളിഞ്ഞു കിട്ടും.

സാര്‍വലൗകികപ്രണയം
തദ്ദേശീയസ്ത്രീയെ ചുഴിഞ്ഞുനോക്കി മനസ്സിലാക്കുമ്പോള്‍ തദ്ദേശീയപുരുഷന്റ ലിംഗപദവിയെസംബന്ധിച്ച  ആസൂത്രണങ്ങള്‍ തെളിഞ്ഞുവരുമെന്ന് കോളനിയനന്തരസമീപനങ്ങള്‍ വ്യക്തമാക്കുന്നു. അധിനിവേശകരെ സംബന്ധിച്ചിടത്തോളം വളരെ വിലയേറിയ ഒരു പരിഷ്‌ക്കരണവസ്തുവാണ് തദ്ദേശീയസ്ത്രീ. അവളെ കൃത്യമായി, വൃത്തിയും വെടിപ്പുമുള്ള ലിംഗസ്വത്വത്തിലേക്ക് പരിണമിപ്പിച്ച് ഭദ്രമായ സ്‌ത്രൈണമൂല്യസംഹിതകളുടെ ഉറവിടമായി നിലനിര്‍ത്തുക എന്നതാണ് ആവശ്യം. സ്ത്രീപരിഷ്‌കരണം കൊളോണിയല്‍ സംസ്‌കൃതിയുടെ മുഖ്യ ചരിത്രദൗത്യമായി എണ്ണപ്പെട്ടു. ഉത്തമസ്ത്രീയുടെ പദ്ധതികളില്‍ ഏറ്റവും പ്രധാനം അവള്‍ മാനകഘടന (hetero-normative structure)യിലെ ഭിന്നവര്‍ഗലിംഗഘടനയിലായിരിക്കണമെന്നാണ്.  സ്വവര്‍ഗാഭിരുചിയുള്ളവളോ അലൈംഗികയോ മറ്റിതരലിംഗസ്വത്വമോ ഒന്നുമാകാന്‍ പാടില്ല. ഉത്തമമായ മാനകഘടനയിലേക്ക് അവള്‍ മെരുക്കിയെടുക്കപ്പെടുമ്പോള്‍ മാത്രമേ  പുരുഷകാമനകള്‍ക്ക് സാധുതയുള്ളു. ആയതിനാല്‍ ഏകഭര്‍തൃത്വം, ചാരിത്ര്യം, വിവാഹം, കുടുംബിനീപദവി ഇതൊക്കെ ഏറ്റവും ഉയര്‍ന്ന ആദര്‍ശമായി സ്വരൂപിക്കപ്പെടുന്നു. വൃത്തിയും മിതവ്യയവും ശീലിച്ച, ആധുനികവിദ്യാഭ്യാസം നേടിയ, വീടലങ്കരിക്കാനും കുട്ടികളെ പരിപാലിക്കാനും കഴിയുന്ന രാഷ്ട്രനിര്‍മിതിയെ മാനിക്കുന്ന പൗരകൂടിയാണവള്‍. 

സ്ത്രീപുരുഷപ്രണയത്തിന്റെ നടത്തിപ്പിന് സ്ത്രീ നിശ്ചയമായും ഭിന്നലിംഗാഭിരുചിയുള്ളവളായിരിക്കണം. സാര്‍വലൗകികമായ പ്രണയമെന്ന സങ്കല്പനം തന്നെ സ്ത്രീയുടെ ഭിന്നലൈംഗികസത്തയിലൂന്നിയതാണ്. അതിലൂടെയേ വെളുത്തവന് തന്റെ സാമ്രാജ്യത്വവ്യാമോഹങ്ങളെ തൃപ്തമാക്കാനാവൂ. വെള്ളക്കാരനായ പുരുഷനോട് തദ്ദേശീയസ്ത്രീക്കുണ്ടാകുന്ന ആഭിമുഖ്യത്തില്‍ പ്രണയം മാത്രമല്ല; ഉത്തമസ്ത്രീത്വത്തിലേക്ക് പരിഷ്‌കരിക്കപ്പെടാനുള്ള  വാഞ്ഛ കൂടി ഉള്ളടങ്ങിയിരിക്കുന്നു. വെള്ളക്കാരന്‍ അധീശസങ്കല്പമായി സ്വാംശീകരിച്ച മാനകപിതൃമേധാവിത്വത്തെ അംഗീകരിച്ചു നിലനിര്‍ത്താനും കൊണ്ടാടാനും കഴിയും വിധം തദ്ദേശീയസ്ത്രീ മെരുക്കപ്പെട്ടിരിക്കുന്നു. അതിനേറ്റവും അടിസ്ഥാനപരമായ ആവശ്യം അവള്‍ ഭിന്നലൈംഗികതയിലായിരിക്കുക എന്നതാണ്. ക്വീറായ ഒരുവളില്‍ നിന്നും വെള്ളക്കാരന് ഒരിക്കലും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയോ പ്രണയമോ കിട്ടുകയില്ല. സാംസ്‌കാരികനിര്‍മിതിയായിത്തന്നെ രൂപംകൊള്ളുന്ന വൈകാരികപ്രേരണകളാണ് അതിനു പിന്നിലുള്ളത്. ആയതിനാല്‍ കുടിയേറ്റകോളനീകരണം ഒരു സാര്‍വലൗകികപ്രണയത്തിന്റെ കഥ കൂടിയാണെന്നു വരുന്നു. പ്രണയം മറ്റൊരു തരത്തിലും ഉണ്ടായിക്കൂടാ എന്ന മുന്നുപാധി പ്രധാനമാണിവിടെ. എല്ലായിടത്തും ഈ മട്ടിലുള്ള ആണ്‍പെണ്‍ പ്രണയം മാത്രം സാധൂകരിക്കപ്പെടുന്നു.  

പരിഷ്‌ക്കരിക്കപ്പെട്ട പ്രാകൃത
വെളളക്കാരനോട് തദ്ദേശീയസ്ത്രീക്കുളള അഭിവാഞ്ഛകളെ മിത്തിക്കലായ ഒരു ചരിത്രസന്ദര്‍ഭത്തിലൂടെ വെളിവാക്കാന്‍ കഴിയും. പൊക്കാഹൊണ്ട എന്ന തദ്ദേശീയ അമേരിക്കന്‍ സ്ത്രീയുമായി ബന്ധപ്പെട്ടതാണീ സൂചനകള്‍. വിര്‍ജീനിയയിലെ പ്രാദേശികരാഷ്ട്രീയപ്രമുഖനും ഗോത്രവര്‍ഗസമുദായപ്രമാണിയുമായ പൗഹാട്ടന്റെ മകളായിരുന്നു പോക്കാഹോണ്ട(1596-1617). ജോണ്‍സ്മിത്ത് എന്ന വെള്ളക്കാരന്‍ അധിനിവേശകന്‍ അവരുടെ പ്രദേശത്തില്‍ വെച്ച് പിടിയിലായപ്പോള്‍ അവള്‍ അയാളെ രക്ഷിച്ചതായാണ് കഥ. തന്റെ പിതാവ് അയാളുടെ തലയറുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അയാളുടെ തലയ്ക്കു മുകളില്‍ തന്റെ  ശിരസ്സര്‍പ്പിച്ചുകൊണ്ട് നാടകീയമായാണതു നിര്‍വഹിച്ചത്. ഈ കഥയുടെ വ്യത്യസ്തതരത്തിലുള്ള ആഖ്യാനങ്ങള്‍ കാണാം. കൂടാതെ ഈ ആഖ്യാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും ചരിത്രകാര•ാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും പില്‍ക്കാലത്ത് ഇംഗ്ലീഷുകാരുടെ പിടിയിലായ പൊക്കാഹോണ്ട മതംമാറ്റപ്പെട്ട് റെബേക്ക എന്ന പേരു സ്വീകരിച്ചു. തന്റെ നാട്ടിലേക്കു മടങ്ങാനവസരം ലഭിച്ചപ്പോഴും അവര്‍ ഇംഗ്ലീഷുകാരോടൊപ്പം നിന്നു. പിന്നീട് പുകയിലകൃഷിക്കാരനായ ജോണ്‍ റോള്‍ഫിനെ വിവാഹം കഴിച്ചു. റോള്‍ഫ് ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോഴേക്കും  അവള്‍ ഒരു സാംസ്‌കാരികബിംബമായി ഉയര്‍ത്തപ്പെട്ടിരുന്നു. 'പരിഷ്‌കരിക്കപ്പെട്ട പ്രാകൃത'(രശ്ശഹശ്വലറ മെ്മഴല)യുടെ ഉദാത്തമാതൃകയായി അവള്‍ വാഴ്ത്തപ്പെട്ടു. തദ്ദേശീയരെ വെള്ളക്കാര്‍ക്കുവേണ്ടി ഒറ്റുകൊടുക്കുകയായിരുന്നു പൊക്കാഹോണ്ട ചെയ്തതെന്ന വ്യാഖ്യാനങ്ങളും സുലഭമാണ്.  ചുരുക്കത്തില്‍ വെള്ളക്കാരന്‍പുരുഷന്റെ സ്വത്വപരമായ അധീശതയുടെ സാംസ്‌കാരികമായ ഉപകരണമാണ് തദ്ദേശീയസ്ത്രീയുടെ കാമനകള്‍. ഇവിടെ സ്വാഭാവികമായും നിലനിന്ന പലതരം ലിംഗ, ലൈംഗികബന്ധങ്ങളും സാമ്പത്തികസംവിധാനങ്ങളും കുടുംബസമ്പ്രദായങ്ങളും ആധുനികപരിഷ്‌കൃതിയുടെ പേരില്‍ മാനകീകരിക്കപ്പെടുകയും  പുതുപിതൃമേധാവിത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഈ ബലതന്ത്രങ്ങളെല്ലാമുണ്ട്. സ്വത്തുടമാജാതികളില്‍ത്തന്നെ മരുമക്കത്തായത്തില്‍നിന്ന് മക്കത്തായത്തിലേക്കുള്ള പരിവര്‍ത്തനം പുതിയ തരം ലൈംഗികക്രമീകരണത്തിലേക്കുള്ള പരിണാമം കൂടിയാണ്. ഈ പരിവര്‍ത്തനത്തിനായുള്ള യജ്ഞമാണ് മാധവനെപ്പോലുള്ളവരെ പുരോഗമന നായകനാക്കുന്നത്. ആധുനികമൂല്യങ്ങളുടെ വാഹകനും പരിഷ്‌കാരിയും തന്റേടിയുമായ തദ്ദേശീയനായകപുരുഷനെ പ്രണയിക്കുന്ന സ്ത്രീ തത്വത്തില്‍ സായിപ്പിനെത്തന്നെയാണ് പ്രണയിക്കുന്നത്. ഓരോ പ്രണയിനിയിലും പൊക്കോഹോണ്ട എന്ന ഒറ്റുകാരിയെ ഒളിച്ചുകടത്തുകയാണ് കൊളോണിയല്‍ ആധുനികത ചെയ്തത്. അവളിലൂടെയേ ഈ ബലിഷ്ഠനായകന് വീണ്ടും വീണ്ടും അധികാരത്തെ പുതുക്കിയെടുക്കാനാവൂ. 

തദ്ദേശീയപുരുഷvരില്‍ത്തന്നെ പുതുജീവിതബോധം സ്വാംശീകരിച്ച പരിഷ്‌കാരികളായ പുരുഷ•ാരെ നായകരും കാമുകരുമാക്കിത്തീര്‍ത്തത് പുതിയ സ്ത്രീയുടെ നവനിര്‍മിതമായ ഈ കാമനാബലമാണ്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും ഇംഗ്ലീഷ് പറയുകയും ക്രിക്കറ്റു കളിക്കുകയും തൊപ്പി വെച്ച് നായാട്ടിനു പോകുകയും ഒക്കെ ചെയ്യുന്ന ഇന്ദുലേഖയിലെ മാധവനും ലക്ഷ്മീകേശവത്തിലെ കേശവനും സുകുമാരിയിലെ സത്യദാസനും സരസ്വതീവിജയത്തിലെ മരത്തനും വസുമതിയിലെ ദാമോദരനും പരിഷ്‌കാരവിജയത്തിലെ മാത്തുവും ഇന്ദുമതീസ്വയംവരത്തിലെ സുകുമാരനും ഒക്കെ പരിഷ്‌കൃതരായ ആധുനികപുരുഷ•ാരാണ്. അവരും യൂറോപ്യന്‍ പുരുഷന്റെ മാതൃകയില്‍  പരിഷ്‌കൃതരായി സ്വയം വാര്‍ത്തെടുക്കാന്‍ യത്‌നിക്കുന്നു. പരമ്പരാഗതമായ തൊഴില്‍ വിട്ട് സര്‍ക്കാര്‍ ലാവണങ്ങളില്‍ കയറിപ്പറ്റി പുതിയ സമ്പദ്വ്യവസ്ഥയുടെ ഭാഗമായിത്തീരുകയാണവര്‍. ശമ്പളം വ്യക്തിയുടെ സ്വതന്ത്രതയുടെയും പൗരത്വത്തിന്റെയും ആധുനികതയുടെയും മാനകമായി പ്രവര്‍ത്തിക്കുന്നു. വസുമതിയില്‍ കുഞ്ഞിരാമനും കോരപ്പനും രാമനുണ്ണഇയും കൂടി സംസാരിക്കുമ്പോള്‍ തൊഴിലിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഗവണ്‍മെന്റുദ്യോഗത്തിന്റെ മഹത്വം എടുത്തു പറയുകയും ഭംഗ്യന്തരേണ അത് പുരുഷന്റെ യോഗ്യതയായി വ്യാഖ്യാനിക്കുകയുമാണ് കുഞ്ഞിരാമന്‍ ചെയ്യുന്നത്. (പുറം 64,65) അത്രതന്നെ കേരളീയസ്ത്രീയെ എപ്രകാരമെല്ലാം നന്നാക്കിയെടുക്കേണ്ടതുണ്ടെന്ന കാഴ്ച്ചപ്പാട് അവരിലുണ്ട്. വെള്ളക്കാരന്റെ ബാധ്യത (ംവശലേ ാമി' െയൗൃറലി) അവര്‍ പങ്കിട്ടെടുക്കുകയാണ്. 

ആചാരങ്ങളും രീതിമര്യാദകളും പുതുക്കിയെഴുതുന്നതിലൂടെ അവര്‍ സ്വയം മാറിത്തീരുന്നതിന്റെ കാഴ്ച്ചകള്‍ ഈ നോവലുകളിലെമ്പാടും കാണാം. പരിഷ്‌കാരവിജയത്തിലെ മാത്തു സുഹൃത്ത് ലോനച്ചന് കുഞ്ഞ് ജനിച്ചതറിഞ്ഞ് അഭിനന്ദനസൂചകമായി ഹസ്തദാനം ചെയ്യുന്നത്  കാണാം. ഇതു കൗതുകപൂര്‍വം നിരീക്ഷിച്ച അവരാ എന്ന കാരണവര്‍ അതു തൃശൂരെ പരിഷ്‌കാരമാണോ എന്നാരായുന്നു. എന്നാല്‍ അത് പൊതുവേ എല്ലായിടത്തുമുള്ള പരിഷ്‌കാരമാണെന്നാണ് മാത്തു പറഞ്ഞു മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരിഷ്‌കാരമെന്നതിന്റെ അര്‍ത്ഥം മാത്തു വിശദീകരിക്കുന്നു.''പരിഷ്‌കാരികളെന്നത് ഒരു പ്രത്യേകജാതിയോ സമുദായമോ അല്ല. സജ്ജനസംസര്‍ഗ്ഗം കൊണ്ടും ഉയര്‍ന്ന പഠിപ്പു കൊണ്ടും മനോമാഹാത്മ്യം ഉണ്ടായി, അതുകാരണം ഹീനത്വ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചും പരദേശീയരുടെ ഭേദപ്പെട്ട നടപടികള്‍  കണ്ടു പഠിച്ചും അനാവശ്യവും ദുര്‍ച്ചിലവുള്ളതുമായ സാമൂഹികചട്ടങ്ങളെ ഭേദപ്പെടുത്തിയും പുതുനടപ്പുകളെ കാലാനുസരണം  അംഗീകരിച്ചും നടക്കുന്ന ഏവരെയും  പരിഷ്‌കാരമുള്ളവരെന്നു പറയാം'' (പുറം 31, പരിഷ്‌കാരവിജയം) സുകുമാരിയില്‍ നന്ദി പറയുന്ന ഉപചാര രീതിയെക്കുറിച്ച് നീണ്ട ഒരു സംവാദം തന്നെയുണ്ട്. സത്യദാസനും തേജോപാലനും സുകുമാരിയും തമ്മില്‍ നടക്കുന്ന ഈ സംഭാഷണത്തില്‍ നന്ദി പറയുന്നതിന് ഇംഗ്ലീഷുകാരുടെ തേങ്ക്‌സ് എന്ന വാക്കിന് സമാനമായ വാക്ക് മലയാളത്തില്‍ ഇല്ലാത്തതിനെക്കുറിച്ച് കുണ്ഠിതപ്പെടുന്നുണ്ട്. 'നിങ്ങള്‍ക്ക് ആരാനും നല്ല ഒരു വസ്തു തന്നാല്‍ നിങ്ങള്‍ സലാം എന്നു പറയുന്നു.  വെള്ളക്കാര്‍ തേങ്ക്‌സ് എന്നു പറയുന്നു. ഈ തേങ്ക്‌സ് എന്ന വാക്കിനു പകരം സലാം എന്ന വാക്ക് സായ്വുമാര്‍ നുമ്മളുടെ ഇടയില്‍ നടപ്പാക്കിയതാകുന്നു എന്ന് ഗുരുക്കള്‍ പറയുന്നു.' (പുറം 64). വിനോദത്തിലും ഒഴിവുസമയം ചെലവിടുന്നതിലും ആധുനികീകരണത്തിന്റെയും, ആധുനികവ്യക്തിപൗരത്വത്തിന്റെയും അടയാളങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഈ നോവലുകള്‍ വെളിവാക്കുന്നു.  വസുമതി നോവലിലെ ബാങ്കുദ്യോഗസ്ഥനായ സുബ്രഹ്മണ്യയ്യര്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിനോദത്തിനായി വേട്ടയക്കു പോകുന്നുണ്ടെങ്കിലും അയാള്‍ക്കതു വിഷമമുണ്ടാക്കുന്നുണ്ട്. ഉടനെ സ്‌നേഹിതന്‍ അയാളെ സമാധാനിപ്പിക്കുന്നത് ഇങ്ങനെ :''....യൂറോപ്യന്‍മാരുടെ വിനോദമെന്താണ്? അറിയോ? നായാട്ട്, ശിക്കാറ് ഇവയല്ലേ? അവരൊക്കെ പാപികളാണോ?  സാമി വിചാരിക്കുന്നോ ഈ സായ്പുമാരൊക്കെ നേരെ നരകത്തിലേക്കാണ് യാത്രയെന്ന്?'' (പുറം 53)  

ഒരു കൂട്ടത്തിനകത്തു പാലിക്കേണ്ട ആധുനികമായ സാമൂഹികമര്യദകള്‍, വ്യക്തിസ്വകാര്യതയെ മാനിക്കല്‍, സമയം പാലിക്കുക മുതലായ ആധുനികവ്യക്തിത്വത്തിന് അനിവാര്യമായ കാര്യങ്ങളും  ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.  രാമനുണ്ണിയും ദാമോദരനും വസുമതിയും കൂടി സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു സ്വകാര്യം പങ്കുവെയ്ക്കാനുണ്ടെന്നു ദാമോദരന്‍ രാമനുണ്ണിയോട് പറയുന്നു. പെട്ടന്ന് വസുമതി എഴുന്നേറ്റ് അകത്തേക്കു പോകുന്നതിനെ ആധുനികമായ മര്യാദയായി നോവലിസ്റ്റ് വിവരിക്കുന്നു: 'പരിഷ്‌കാരികളായ രാജ്യക്കാരുടെയും സമുദായക്കാരുടെയും ഇടയില്‍ സമയം വളരെ വിലയുള്ളതായി ഗണിക്കപ്പെടുകയും  അതിന്നനുസരിച്ചുതന്നെ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടയില്‍ ദ്രവ്യസ്ഥ•ാരു പ്രമാണികളുമായ യോഗ്യ•ാര്‍ക്കു  കുളിക്കുക, ഉണ്ണുക, വെടിപറക;വെടിപറക, ഉണ്ണുക, കുളിക്കുക, ശീട്ടുകളിക്കുക,പകലുറങ്ങുക; പകലുറങ്ങുക, ശീട്ടുകളിക്കുക എന്നീ നിത്യവൃത്തികളല്ലാതെ വിശേഷിച്ചു വേറെ ജോലികളില്ലാതിരിക്കുന്നതിനാല്‍, മറ്റുള്ളവര്‍ സമയത്തിനു കല്പിച്ചിരിക്കുന്ന വിലയെ മനസ്സിലാക്കാന്‍ അവര്‍ക്കു സാധ്യമല്ലാതെ വരുന്നു. അതുകൊണ്ടാണ് ചിലപ്പോള്‍ മറ്റുള്ളവരെ കാണാന്‍ പോകുമ്പോള്‍ സമയഭ്ദത്തെ കേവലം അഗണ്യമാക്കുന്നതും ചെന്നുകഴിഞ്ഞാല്‍ അനാവശ്യമായി ഇരുന്നു ബുദ്ധിമുട്ടിക്കുന്നതും. ' (പുറം 158, വസുമതി) മറ്റുള്ളവരുടെ രഹസ്യങ്ങളില്‍ ചെന്നു തലയിടാനുള്ള  വാസനയെയും നോവലിസ്റ്റ് പരിഹാസ്യമായി കരുതുന്നു.

സ്ത്രീകളുടെ സമൂലമായ നവീകരണം ഇവരുടെ പ്രധാനപദ്ധതിയാണ്. സ്ത്രീകള്‍ എന്ന പ്രത്യേകവിഭാഗത്തെ ഇംഗ്ലീഷുകാരെപ്പോലെ 'പരിഷ്‌ക്കരിക്കപ്പെടേണ്ട പ്രാകൃത'-രായിത്തന്നെ നിരന്തരം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലായിരുന്നു അവരിലെ ആധുനികതാബോധം ക്രമീകരിക്കപ്പെട്ടതെന്നതാണ് ഇതിനു കാരണം. അവരെ സംബന്ധിച്ചടത്തോളം സ്ത്രീകള്‍ സ്വതന്ത്രരായ പൗരരോ, വ്യക്തികളോ അല്ല തന്നെ. ആധുനികവിദ്യാഭ്യാസം സ്ത്രീകളെ നന്നാക്കിയെടുക്കുമെന്ന വിശ്വാസം ഈ നായകരെല്ലാം തന്നെ വെച്ചുപുലര്‍ത്തുന്നതു കാണാം.  ലക്ഷ്മീകേശവത്തിലെ ഒരു സന്ദര്‍ഭം നോക്കൂ: 
ക•ാരന്‍: '' സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ അത്ര നിര്‍ബ്ബന്ധമുണ്ടോ?''
കേശവന്‍ 'നിര്‍ബന്ധമുണ്ട്. ഇപ്പോഴുള്ള മിക്കവാറും സ്ത്രീകളുടെ സ്ഥിതിപോലെ അവര്‍ സന്തതിക്കുള്ള ഒരു യന്ത്രമായി മാത്രം ഇരിക്കണമെന്നല്ല എന്റെ വിചാരം. അവരുടെ അവയവങ്ങള്‍ ആഭരണങ്ങളെക്കൊണ്ടെങ്ങനെ അലങ്കരിക്കപ്പെടുന്നുവോ അതുപോലെ തന്നെ വിദ്യാഭ്യാസത്താല്‍ മനസ്സും അലങ്കരിക്കപ്പെടണം.'' സ്ത്രീകള്‍ക്കു വിദ്യാഭ്യാസമുണ്ടായാല്‍ വീട്ടുപണികളില്‍ അവരുടെ ശ്രദ്ധ കുറയുമെന്നു പറയുന്ന ക•ാരനോട് കേശവന്‍ തുടര്‍ന്നു പറയുന്നതിങ്ങനെ: 'വീട്ടുസാമാനങ്ങളെ ശുചിയാക്കിവെയ്ക്കല്‍, പാചകവൃത്തി, സമാധാനത്തോടുകൂടിയ നല്ല ചട്ടങ്ങളെ ഏര്‍പ്പെടുത്തല്‍, മിതമായിട്ടുള്ള ചെലവു ചെയ്യല്‍ മുതലായതുകളെ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ അതില്ലാത്തൊരുത്തിയേക്കാള്‍ വളരെ അധികം വെടിപ്പായി ചെയ്യുമെന്നു നിശ്ചയം തന്നെ. ' തുടര്‍ന്നു പഠിപ്പുണ്ടായാല്‍ സ്ത്രീകളുടെ പാതിവ്രത്യം ഭംഗപ്പെടുമെന്നും ശൃംഗാരികളായി മാറുമെന്നുമൊക്കെയുള്ള ക•ാരന്റെ വാദങ്ങളെ നിഷ്‌ക്കരുണം വാദിച്ചു തോല്പിക്കുന്നു, കേശവന്‍. വസുമതിയില്‍ യൂറോപ്യന്‍ മട്ടിലുള്ള ആധുനികദാമ്പത്യത്തെക്കുറിച്ചുള്ള വര്‍ണപ്പകിട്ടാര്‍ന്ന സങ്കല്പനങ്ങള്‍ കടന്നുവരുന്നുണ്ട്. ആധുനികദാമ്പത്യം വിദ്യാഭ്യാസത്തിലൂടെയാണ് സ്ഥാപിച്ചെടുക്കാനാവുക എന്നും കൂടി ഈ സങ്കല്പം പങ്കുവെയ്ക്കുന്ന വസുമതീ ദാമോദരന്‍മാര്‍ കരുതുന്നു. വസുമതി: ' യൂറോപ്യ•ാര്‍ ഭാര്യയോടും മക്കളോടും പെരുമാറുന്നത് നമുക്കു പാഠമായിട്ടുമുണ്ട്. വര്‍ത്തമാനപ്പത്രങ്ങളും ഇക്കാര്യത്തില്‍  വളരെ ഗുണം ചെയ്തിട്ടുണ്ട്.
ദാമോദരന്‍: 'ശരിയാണ്, പറയത്തക്ക ഒരാളുടെ വിവാഹം കഴിഞ്ഞാലോ  ഭാര്യാഭര്‍ത്താക്ക•ാരില്‍ വല്ലവരും മരിച്ചാലോ  പുനര്‍വിവാഹം നടന്നാലോ, ആ വിവരങ്ങള്‍ പത്രത്തില്‍ കാണും. അന്യായമായി  ഒരു ഭാര്യയെ ഉപേക്ഷിക്കുന്നതുപോലും പത്രക്കാര്‍ വെളിപ്പെടുത്തുന്നു. അതൊക്കെ തല്ക്കാലം വലിയ ഗുണം ചെയ്തില്ലെങ്കിലും മനുഷ്യരുടെ മനസ്സിന്റെ സ്ഥിതിക്കു ചില ഭേദങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.'
ഉത്തമസ്ത്രീയെയും അവളിലൂടെ അനന്തര തലമുറയെയും സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ ആധുനിക കൊളോണിയല്‍ പരിഷ്‌കാരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സുകുമാരിയിലുമുണ്ട്. തദ്ദേശീയരിലെ പുതിയ തലമുറയിലേക്ക് പഴയതലമുറയുടെ സംസ്‌കാരം പകരാതിരിക്കാനും അവരെ കൂടുതല്‍ സംസ്‌കൃതീകരിക്കാനും വേണ്ടി ബോര്‍ഡിംഗിലും അനാഥശാലകളിലുമാക്കുന്നതിലേക്കു വരെ മാനകപിതൃമേധാവിത്വത്തിന്റെ നടപടികള്‍ നീണ്ടിരുന്നു.  സുകുമാരിയെ അനാഥശാലയില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് സത്യദാസന്റെ അമ്മ ജ്ഞാനാഭരണം പറയുന്നു: '' നമ്മുടെ സമുദായത്തില്‍ നല്ല കുട്ടികളും നല്ല സ്ത്രീകളും നല്ല പുരുഷ•ാരും ഉണ്ടായിവരേണമെങ്കില്‍ അതിന് ഇപ്പോള്‍ അടിസ്ഥാനമിടേണ്ടത് ഈ ശാലയിലാകുന്നു.' (പുറം 75) ലാളിത്യം, ക്ഷമ, സഹിഷ്ണുത, വൃത്തി, അടുക്കും ചിട്ടയും,  വിനയം, മിതവ്യയം, അലങ്കാരമില്ലായ്മ എന്നിവയിലൂടെയാണ് കുടുംബിനിയായ സ്ത്രീയുടെ മാതൃകയെ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. യൂറോപ്യന്‍  ജീവിതബോധവും ജീവിതശൈലിയും രൂപപ്പെടുത്തുന്നതിലേക്കായി അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും വിദേശത്തുള്ള ഒരു കുട്ടിയുമായി തൂലികാസൗഹൃദം ഏര്‍പ്പെടുത്തുക പോലും ചെയ്തിരുന്നു. അവര്‍ പരസ്പരം കത്തെഴുതുകയും ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ വിശേഷാവസരങ്ങളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. 

സ്‌ത്രൈണീകരിക്കപ്പെട്ട തദ്ദേശീയപുരുഷന്‍
അതേസമയം തദ്ദേശീയരില്‍ത്തന്നെ മറ്റൊരു വിഭാഗം പുരുഷ•ാര്‍ പരമ്പരാഗതമായ ആചാരമര്യാദകളില്‍ മുറുക്കെ പിടിക്കുന്നവരും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും എതിരുമാണ്. അവരെ ഈ സാഹചര്യത്തില്‍ എങ്ങനെ മനസ്സിലാക്കണം?  സരസ്വതീവിജയത്തിലെ കുബേരന്‍നമ്പൂതിരിയും വസുമതിയിലെ മന്നന്‍ വൈദ്യനും ഇന്ദുലേഖയിലെ പഞ്ചുമേനോനും സൂരിനമ്പൂതിരിപ്പാടും കറുത്തേടം നമ്പൂതിരിയുമൊക്കെ അടങ്ങുന്ന ഈ വിഭാഗം മാറ്റത്തിനുമുമ്പില്‍ പതറുന്നവരോ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നവരോ ആണ്. തദ്ദേശീയസ്ത്രീയുടെ സാമൂഹികവും സാംസ്‌കാരികവുമായ പിന്നോക്കാവസ്ഥയക്കു കാരണക്കാരാണ് പാരമ്പര്യവാദികളായ ഇവര്‍ എന്ന മുന്‍ധാരണയിലാണ് നോവലുകളിലെ ആഖ്യാനം മുന്നോട്ടു പോകുന്നത്. ആയതിനാല്‍ ഈ പുരുഷ•ാരുടെ പിടിയില്‍ നിന്നും സ്ത്രീകളെ രക്ഷിച്ചെടുക്കുകയാണ് പുരോഗമനകാരികളുടെയും വെള്ളക്കാരന്റെയും ലക്ഷ്യം. അതോടൊപ്പം അയാളെ നന്നാക്കിയെടുക്കേണ്ടതുമുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ വെള്ളക്കാരന്റെ മുന്‍വിധിക്കനുസൃതമായി പരിഷ്‌ക്കരിക്കപ്പെടേണ്ട സ്‌ത്രൈണതയുടെ പ്രാകൃതത്വം തന്നെയാണ് ഇവരിലുമുള്ളത്. പ്രണയം ഇവര്‍ക്കറിയില്ല. സംബന്ധം മാത്രമേ അറിയൂ. ശൃംഗാരശ്ലോകങ്ങള്‍ ചൊല്ലി സ്ത്രീകളെ മയക്കാനേ ഇവര്‍ക്കറിയൂ. കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണാഭരണപ്രഭയും സ്വത്തുകൂമ്പാരങ്ങളുടെ പ്രദര്‍ശനവും കൊണ്ട് സ്ത്രീയില്‍ താല്പര്യം ജനിപ്പിക്കാമെന്നവര്‍  കരുതുന്നു. അത്തരക്കാരെ പ്രണയമെന്ന സ്ത്രീപുരുഷബന്ധത്തിന്റെ ഉയര്‍ന്ന ആദര്‍ശം അനുശീലിപ്പിച്ചെടുത്ത് സംസകൃതീകരിക്കുക എന്ന ദൗത്യം കൂടി പുരോഗമനകാരികള്‍ക്കും അതേ പോലെ പരിഷ്‌ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കുമുണ്ടാവുന്നു. മക്ഷാമന്‍സായ്വിന്റെ ഭാര്യ തനിക്കു ഹസ്തദാനം ചെയ്ത്തും തന്നെ നോക്കി ചിരിച്ചതും സായിപ്പു കൂടെ ഉള്ളപ്പോഴും കൂടെക്കൂടെ കടാക്ഷിച്ചതും ഒക്കെ തന്നോട് മദാമ്മയ്ക്ക് ഒരു കമ്പമുള്ളതിനാലാണെന്നു സൂരി പറയുമ്പോള്‍ അതു പരിഹാസ്യമായിത്തീരുന്നത് ആധുനികശൈലിയിലുള്ള അഭിവാദനരീതികള്‍ അറിയാത്തതിനാല്‍ മാത്രമല്ല, ഇകഴ്ത്തപ്പെട്ട ആണത്തത്തിന്റെ സൂചന ഉള്ളതുകൊണ്ടുകൂടിയാണ്. ഹാസ്യത്തിന്റെ സന്ദര്‍ഭങ്ങള്‍ രൂപപ്പെടുന്നത് ഏറെയും തദ്ദേശീയ പുരുഷന് ഇപ്രകാരമുള്ള ശേഷികള്‍ ഇല്ലെന്നു വെളിവാകുന്നിടത്തുവെച്ചാണ്. അപരിഷ്‌കൃതവും തദ്ദേശീയവുമായ ഒരു നോട്ടത്തിന്റെ ഒരുദാഹരണം  gaze(ിമശേ്‌ല മിറ ൗിരൗഹൗേൃലറ ഴമ്വല) കറുത്തേടം നമ്പൂതിരി നൂല്‍ക്കമ്പിനിയെക്കുറിച്ചും തീവണ്ടിയെക്കുറിച്ചും പറയുന്നിടത്തു നാം കാണുന്നുണ്ട്. വിഡ്ഢിയും തദ്ദേശീയനുമായ ഫ്യൂഡല്‍ പുരുഷനില്‍ നിന്നുള്ള അത്തരമൊരു നോട്ടം സരസ്വതീവിജയത്തിലും കാണാം. കളക്ടറുടെ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയമായി പുറത്തുവന്ന് റോഡിലൂടെ നടന്നു പോകുകയാണ് കുബരന്‍ നമ്പൂതിരി. അപ്പോള്‍ റോഡരികിലുളള പ്രവര്‍ത്തിശാലയില്‍ നിന്നും കുറച്ചു സ്ത്രീപുരുഷ•ാര്‍ പുറത്തിറങ്ങി ഒന്നിച്ചു സംസാരിച്ചു ഹൃദയാഹ്ലാദത്തോടെ പോകുന്നതു കണ്ടു. സ്ത്രീകള്‍ക്ക് ഒന്നും ആഭരണമില്ല. എന്നാല്‍ ആ സ്ത്രീപുരുഷ•ാര്‍  നല്ല വൃത്തിയും വെടിപ്പുമുള്ള വേഷവിധാനത്തിലായിരുന്നു.നല്ല ഉച്ചാരണശുദ്ധിയോടെ സംസാരിച്ചു നീങ്ങുന്ന ഇവരെ നമ്പൂതിരി സാകൂതം നിരീക്ഷിക്കുകയും അവരാരെന്നറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പ്രവൃത്തിശാലയുടെ സാന്നിധ്യം ആധുനികവ്യക്തിയുടെ ഒരു സൂചകമാണ്. 
നമ്പൂതിരിമാരുടെ വൃത്തിബോധത്തെ കണക്കറ്റു പരിഹസിക്കുന്ന സന്ദര്‍ഭവും സരസ്വതീവിജയം നോവലിലുണ്ട്. ശൗചം ചെയ്ത അതേ കുളത്തിലെ വെള്ളം കൊണ്ടു തന്നെ കവിള്‍ക്കൊള്ളുന്നതിലെ അപഹാസ്യത എടുത്തു പറയുന്നു.(പുറം 58) എന്നാല്‍ അവര്‍ക്ക് റോഡിലൂടെ നടക്കുമ്പോള്‍ കൂടി തീണ്ടലാണ്! 

ആദ്യകാലനോവലുകളിലെ മുസ്ലീം പുരുഷനെക്കുറിച്ചുള്ള ആഖ്യാനസന്ദര്‍ഭങ്ങള്‍ ഒരു പടികൂടികടന്ന് അങ്ങേയറ്റം വംശീയമായ അപരത്വത്തെ സൃഷ്ടിക്കുന്നുണ്ട്. ദുഷ്ടവും കുടിലവുമായ പാത്രഘടനയാണ് ഇന്ദുലേഖയിലെ ഷേര്‍ ആലംഖാനേപ്പോലുള്ള കഥാപാത്രങ്ങള്‍ക്കെങ്കില്‍ പ്രാകൃതവും വികൃതവുമായ ചേഷ്ടകളിലൂടെ, സംഭാഷണങ്ങളിലൂടെ, ശരീരഭാഷയിലൂടെ ഹാസ്യാത്മകമാക്കിയാണ് സുകുമാരിയിലും മറ്റും മുസ്ലിം പുരുഷന്‍ ചിത്രീകരിക്കപ്പെടുന്നത്. പ്രാകൃതവും വികൃതവുമായ അപരസ്വത്വം ആധുനികതയില്‍ നിന്ന് ഏറെ അകലെ നില്ക്കുന്നു എന്ന മട്ടിലാണ് മുസ്ലിം പുരുഷന്റെ നില. സുകുമാരിയില്‍ അയാള്‍ വ്യത്യസ്തമായ, അപരിചിതമായ ഒരു ഗ്രാമ്യഭാഷാഭേദത്തിലാണ് സംസാരിക്കുന്നത്. പ്രദീപന്‍ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നതു പോലെ നോവലിലെ അവര്‍ണരും സ്ത്രീകളുമായ മറ്റ് വിഭാഗങ്ങളെല്ലാം തന്നെ നോവലിന്റെ ആഖ്യാനഭാഷയിലാണ് സംസാരിക്കുന്നതെങ്കില്‍ മുസ്ലിം അങ്ങനെയല്ല സംസാരിക്കുന്നത്. '' ഇബട ഈ ബണ്ടീന്റ ഓട്ടം കണ്ടിറ്റി നിങ്ങ ഇത്തിരി അയിശയിക്കുന്നല്ലോ.  നമ്മള മക്കത്ത്, കപ്പലിന്ന് പായി കൊടുക്കുമ്പോലെ തീബണ്ടിക്ക് പായുണ്ട്. കാറ്റും കൂടിയങ്ങ് പിടിക്കുമ്പളക്ക് ഓട്ടത്തിന്റൊര്- അദൃപ്പം എന്താ പറയണ്ടിയത്?'' തുടര്‍ന്നയാള്‍ ഒരു സുല്‍ത്താനും സായിപ്പും കൂടി മല്‍പ്പിടുത്തം നടത്തിയ കഥ പറയുന്നു. അതിശയോക്തി നിറഞ്ഞ അപരിഷ്‌കൃതഭാഷയിലാണിതും അയാള്‍ വിവരിക്കുന്നത്. ''ഓന്‍ അട്ക്ക ബര്ന്നത് കണ്ടപ്പോ തന്നെ ഇങ്കിലിയസ്‌ക്കാരന്‍ എലി എലിബെറക്കുമ്പോലെ ബെറച്ചി തൊടങ്ങി. ഓന്‍ അതു കണ്ടിറ്റി ഒന്നും ചെയ്തില്ല. എബന്റെ രണ്ടു കയ്യും കൂടക്കൂട്ടി ഓന്റെ ഒരു കയ്യോണ്ടിങ്ങ് പൊന്തിച്ചി നമ്മ ഒരിബടി ബീശുമ്പോലെ തലയ്ക്കു ചുറ്റും ഒന്നു ബീശി ആടെ ഇട്ടേച്ചി. ബീശുമ്പോ കെണിപ്പെല്ലും ക്ട്, ക്ട്, ക്ട്, എന്നു പൊട്ട്ന്നത് കേട്ടിനായിനു''.  പൊങ്ങച്ചം നിറഞ്ഞ ഗ്രാമ്യമായ ഭാഷയില്‍ ഇവിടെ അനാവൃതമാവുന്നത് മേല്‍പ്പറഞ്ഞ പുരോഗമനത്തിനും ആധുനീകരണത്തിനും വെളിയില്‍ നിര്‍ത്തപ്പെടുന്ന മുസ്ലിം പുരുഷന്റെ പ്രാന്തസ്വത്വം തന്നെയാണ്. ഇതേക്കുറിച്ചുളള അഭിപ്രായത്തെ സമാഹരിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഈ ഭാഗം അവസാനിപ്പിക്കുന്നത് എന്നതും ഈ വാദത്തെ ഉറപ്പിക്കുന്നുണ്ട്. ''എന്നാല്‍ മനുഷ്യര്‍ക്ക് അജ്ഞാനം നിമിത്തം എത്ര സത്യമായ കാര്യവും വിശ്വസിപ്പാന്‍ കഴികയില്ലെന്നും വിശ്വസിപ്പാന്‍ അശേഷം പാടില്ലാത്ത കാര്യങ്ങള്‍ കൂടി വിശ്വസിച്ചു മറ്റുള്ളവരോട് ലജ്ജകൂടാതെ വിവരിപ്പാന്‍ കഴിയുമെന്നും കരുണയും സുകുമാരിയും ഇതില്‍ നിന്നും പഠിച്ചു. 
സുകുമാരിയില്‍ ഒന്നലധികം തവണ കടന്നുവരുന്ന ടിപ്പുസുല്‍ത്താന്റെ പരാമര്‍ശവും നോവലിസ്റ്റിന്റെ സമീപനത്തെ ഉറപ്പിക്കുന്നതാണ്. വ്യക്തിപരമെന്നതിനേക്കാള്‍ ആധുനികീകരണത്തിന്റെ പൊതുബോധത്തില്‍ ഉറപ്പിക്കപ്പെട്ട അബോധകല്പനകളാണിവ. തളിപ്പറമ്പിനടുത്തുള്ള കോട്ടയില്‍ നിന്നുകൊണ്ട് ക്ഷേത്രത്തിന്റെ മതില്‍ തകര്‍ത്ത ടിപ്പുവിനെക്കുറിച്ചു ഒരിടത്ത് പറയുന്നുണ്ട് (പുറം 32). സായിപ്പും ചിരുതയും തമ്മില്‍ സംസാരിക്കുമ്പോള്‍  അവള്‍ സായിപ്പിനോട് ഒരു പാട്ടു പാടാന്‍ പറയുന്നു. അപ്പോള്‍ അടുത്തുനിന്ന ആള്‍ പാടുന്ന പാട്ട് ഇപ്രകാരമായിരുന്നു.
'അടിച്ചു പണ്ടത്തടി ഠിപ്പു സുല്‍ത്താന്‍ 
ഉടച്ചതും തീരെ മറന്നു പോയോ?'(പുറം 37) 
മറ്റൊരവസരത്തില്‍ ടിപ്പുവാണ് തന്റെ അച്ഛനമ്മമാരെ കൊന്നതെന്നും അങ്ങനെയാണ് താന്‍ അനാഥനായതെന്നും തേജോപാലന്‍ പറയുന്നുണ്ട്. (പുറം. 60) കേവലം ഭൂതകാലാനുഭവസ്മരണകളെന്നതിനേക്കാള്‍ നോവലിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ ഈ പരാമര്‍ശങ്ങള്‍ക്കു പങ്കുണ്ടെന്നു കരുതാന്‍ പ്രയാസമില്ല. 

അവലംബം: 
1. സുകുമാരി, ജോസഫ് മൂളിയേല്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
2. ഇന്ദുലേഖ, ചന്തുമേനോന്‍, ഡിസി.ബുക്‌സ് കോട്ടയം, 2007
3. ഇന്ദുമതീസ്വയംവരം, പടിഞ്ഞാറേക്കോവിലകത്ത് അമ്മാമന്‍ രാജാ,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
4. സരസ്വതീവിജയം, പോത്തേരി കുഞ്ഞമ്പു,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
5. ലക്ഷ്മീകേശവം, കോമാട്ടില്‍ പാഡുമേനോന്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
6. പരിഷ്‌കാരവിജയം, വാര്യത്ത് ചോറി പീറ്റര്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2012
7. നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം, സി.അന്തപ്പായി,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
8. പരിഷ്‌കാരപ്പാതി, കൊച്ചു തൊമ്മന്‍ അപ്പോത്തിക്കിരി,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
9. വസുമതി, മൂര്‍ക്കോത്തു കുമാരന്‍, മിസിസ് എന്‍.കുമാരന്‍ ആശാന്‍ , 1950
10. അജ്ഞാനദേശങ്ങളുടെ ആഖ്യാനങ്ങള്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളനോവലുകളുടെ പഠനം, എന്‍.സന്തോഷ്‌കുമാര്‍ ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2012
11. Decolonizing the queer native body (and recovering the Native Bull-Dyke) - Chris Finley , Queer indigenous studies : critical interventions in theory, politics, and literature, University of Arizona Press, 2011.

12. Arvin, Maile, Eve Tuck and Angle Morrill. "Decolonizing Feminism: Challenging connections between Settler colonialism and Hetero-Patriarchy" Feminist Formations 25.1(2013) : 
2013) : 
(യു. സി.കോളേജ് മലയാളവിഭാഗം റിസേര്‍ച്ച് ജേണല്‍ ഭൂമി 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മലയാളനോവല്‍: സമകാലികവായനയും വിചാരവും(എഡി.ഡോ.സജു മാത്യൂ) എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ചത്‌)