Sunday, December 7, 2014

മുദിതയുടെ പുതുമുദ്രകള്‍

രേസമയം ഉന്മേഷം നിറഞ്ഞ ഭാവനയും ഊര്‍ജസ്വലമായ ആവിഷ്‌കാരവുമാണ്‌ മുദിതയുടെ വായനാനുഭവം. തീവ്രമായ പെണ്ണനുഭവങ്ങള്‍ക്കകത്ത്‌ ഭാവുകത്വപരമായും ചിന്താപരമായും നാമനുഭവിക്കുന്ന വിഛേദം സൗന്ദര്യശാസ്‌ത്രപരം മാത്രമല്ല; രാഷ്‌ട്രീയം കൂടിയാണ്‌. മലാളകവിതയുടെ ഒരുതരം അപാരമ്പര്യം ഈ കൃതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉണങ്ങിയ കായക്കുള്ളില്‍ വിത്തു മറഞ്ഞിരിക്കുന്നതുപോലെ വിധ്വംസകമായ ഈ അപാര്യമ്പര്യം നമ്മെ മറുവായനകളിലേക്കു തന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.പുതുകവിതയുടെ മുഖ്യധാരയില്‍ നിന്നുമാത്രമല്ല സ്‌ത്രീഭാവുകത്വത്തിന്റെ ജനപ്രിയഘടനയില്‍ നിന്നും ഈ കവിതകള്‍ വഴിപിരിയുന്നു. സ്വമേധയാ അവയുടെ വിമര്‍ശനസ്ഥാനങ്ങളെ പുര:ക്ഷേപിക്കുകയും ചെയ്യുന്നു.കീഴാളജ്ഞാനമണ്‌ഡലത്തോടു സവിശേഷമായി നടത്തുന്ന സംവാദങ്ങള്‍ ഇവിടെ അതിസൂക്ഷ്‌മമായ, വ്യത്യസ്‌തമായ ഒരു ജൈവഭൂമികയായി വികസിക്കുന്നുണ്ട്‌. കീഴാളാനുഭവങ്ങള്‍ക്കകത്തെ ദുര്‍ബലമായ മാഴ്‌കലിനെ തെളിച്ചവും ഊര്‍ജവുമുള്ള നിറചിരികളാക്കി മാറ്റുകയാണ്‌ ഈ കവിതകള്‍. കീഴാളജീവിതത്തെ സംബന്ധിച്ച അവശതകളും ദുര്‍ബ്ബലതകളും പരാധീനതകളും ഈ രചനകള്‍ക്കകത്തെ അനുഭവലോകത്തിന്റെ ആസ്‌പദങ്ങള്‍തന്നെ. എന്നാലവ ആഘോഷിക്കപ്പെടുന്നില്ല.

സ്വത്വപരമായി സ്വന്തം തന്മയില്‍ വളരെ ആത്മവിശ്വാസം പുലര്‍ത്തുന്ന കവിതകളാണിവ. പുതിയ അവബോധങ്ങളും ജീവിതവാഞ്‌ഛകളും ജൈവികമായ ചോദനകളും ചേര്‍ന്ന്‌ ഈ രചനകളെ ഉണര്‍വ്വുള്ള പെണ്ണനുഭവമാക്കുന്നു. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ്‌ കവിയെ ഭാഷകയാക്കുന്നത്‌, ഭാഷണകേന്ദ്രമാക്കുന്നത്‌. പ്രണയത്തിനകത്ത്‌ അവള്‍ സ്വയം ആഖ്യാനകര്‍തൃത്വമായി സ്ഥാപിച്ചെടുക്കുന്നു.
``എന്നെയിഷ്‌ടപ്പെടുന്നതത്തയ്യലാളി
ന്നന്തരംഗമല്ലര്‍ദ്ധദാരിദ്ര്യം
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്‌ഫടികവളകള്‍ പോലെ''(കുടിയൊഴിക്കല്‍)
എന്ന്‌ അപരമാക്കപ്പെട്ട നിലയില്‍ നിന്നവള്‍ കുതറി മാറുന്നു. അവള്‍ പറയുകയും അയാള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമായി ഇപ്പോള്‍ കവിത മാറിയിരിക്കുന്നു. അതിനാല്‍ പ്രണയവിചാരം വിചാരണയായി മാറുന്നു. `പ്രണയമരം' എന്ന സതി അങ്കാമലിയുടെ കവിത നോക്കൂ.........
``ഞാനതു തലകീഴായ്‌ കുഴിച്ചിട്ടു...
മണ്ണുപുരണ്ടപച്ചയ്‌ക്ക്‌-
ജീര്‍ണ നിശബ്‌ദത!
ആകാശം കണ്ട വേരുകള്‍
വാ പിളര്‍ന്ന്‌ .....
ഞെരിച്ചുടച്ച്‌
അടര്‍ന്നു വീണ മഴവില്ലിനൊപ്പം
വിചാരണക്കിട്ടു.''
പെണ്ണുടലിന്റെ ഊര്‍ജ്ജപ്രവാഹം, ജൈവികചേദനകള്‍ അവളെ ഉര്‍വ്വരമായ, ഉറവയായി കണ്ടെടുക്കുന്നു.
``എന്റെ രക്തദിനങ്ങള്‍ കഴിഞ്ഞുളള
രാവുകള്‍, പകലുകള്‍
എത്ര ആനന്ദകരമാണ്‌
അതു പൂവുകള്‍ക്കും
പച്ചപ്പുകള്‍ക്കും
യുദ്ധം ജയിച്ചവളുമാര്‍ക്കുമൊപ്പം
തലയുയര്‍ത്തി നില്‍ക്കുന്നു.''
(വീണപൂവിനും വിരിയുന്ന പൂവിനും മധ്യേ- വിജില)
ഇപ്രകാരം സ്വയം മുക്തമായ ഒരുഭാഷണ/ആഖ്യാനകേന്ദ്രമായ സ്‌ത്രീ എങ്ങനെ മുഖ്യധാരാ പെണ്‍കവിതയോടു സംവദിക്കുന്നു എന്നതു പ്രധാനം തന്നെ.

ആധുനികതയ്‌ക്കു ശേഷമുളള പെണ്‍കവിതയില്‍ കേട്ട കാല്‌പനിക ഏകാകിനിയുടേയോ അന്യവല്‍കൃതയായ നായികയുടേയോ സ്വരമല്ല ഇവള്‍ക്ക്‌. ഇരയുടെ രോദനങ്ങള്‍ക്കുപകരം ഉറച്ചതും അയവുളളതുമായ സ്വരം ഇവിടെ നാം കേള്‍ക്കുന്നു. വൈകാരികതകളെ ആത്മീയമായ പടര്‍ച്ചകളിലേക്കു നയിക്കുന്ന പ്രപഞ്ചബോധം ഇവിടെ അടിയടരായി നില്‍ക്കുന്നുണ്ട്‌. പ്രകൃതിയും മാതൃത്വും ശരീരവും അധ്വാനവും പ്രണയവുമെല്ലാം ചേര്‍ന്ന ഒരവസ്ഥയായി അത്‌.എം.ആര്‍.രാധാമണിയുടെ `തരിച്ച കതിരുകളി'ല്‍ കാണാം.
``പാടത്തിനു നടുവില്‍
നൊന്തും വെന്തും
മൊലപ്പാലു കെട്ടിക്കിടന്നും
തരിച്ചു നിന്നൊരു കതിരുണ്ട്‌''
`വയലിന്റെ ചിത്രകാരന'ിലെ (ഇടശ്ശേരി)
(`ഇരുളില്‍ കാതലിലുളികള്‍ ചെത്തിച്ച
ച്ചതുരം ചതുരം ചെത്തിമിനുക്കീ
ട്ടുഡുനയനങ്ങളമിഴ്‌ത്തീട്ടൊരു
ശില്‌പ വിശേഷം.............') അധ്വാനിയായ പുരുഷനെയല്ല നാമിവിടെ കാണുന്നത്‌. ഇവിടെ ഈ വയല്‍ തന്നെയാണ്‌ ചിത്രവും ചിത്രകാരിയും. മെലിഞ്ഞൊട്ടിയ `കറുത്ത ഉടുക്കാകുണ്ടന്‍ വരമ്പുകള്‍' വയലില്‍ രാപകല്‍ അധ്വാനിക്കുന്ന അവളുടെ നിര്‍മിതിയാണ്‌. പ്രകൃതിയുടെ ഉപകരണാത്മകയുക്തി ഇവിടെ കാണുന്നില്ല. മറിച്ച്‌ സജീവമായ ക്രിയാംശമായി സ്വയം വെളിപ്പെട്ടുകിടക്കുയാണിവിടെ പ്രകൃതി. ദളിത്‌ അനുഭവലോകത്തെ പ്രകൃതി അധ്വാനവും അതിജീവനവും ആവാസപരിസ്ഥിതി (വമയശമേ)േ യുമൊക്കെയായി ഇഴചേര്‍ന്നു കിടക്കുന്നു. പി. ലിസയുടെ `ഉതപ്പില്‍'വാമൊഴി ഭേദങ്ങളായി അതു പ്രത്യക്ഷപ്പെടുന്നു. അജിതയുടെ `മഴക്കൊയ്‌ത്തില്‍'മഴയും കൊയ്‌ത്തും ഒന്നു ചേരുകയാണ്‌. പ്രകൃതി എപ്പോഴും ജീവിതത്തിനകത്ത്‌ , അതിന്റെ സ്ഥലരാശികള്‍ക്കകത്ത്‌ ഉള്‍പ്പെട്ട്‌ നില്‍ക്കുകയാണ്‌.

ശരീരം
1990 കളോടെ മലയാളത്തില്‍ ശക്തിപ്പെട്ടു വന്ന പെണ്ണഴുത്തില്‍ ഏറ്റവും പ്രബലമായി വന്ന ഒരു ധാര ശരീരമെഴുത്തിന്റേതായിരുന്നു. വിലക്കുകളുടെയും കാമനകളുടെയും സൗന്ദര്യരാഷ്‌ട്രീയം ശരീരത്തെ മുന്‍നിര്‍ത്തി ആവിഷ്‌ക്കരിക്കപ്പെട്ടു. 2000ങ്ങളോടെ ശരീരമെഴുത്തിന്റെ രാഷ്‌ട്രീയസ്വഭാവം കൂടുതല്‍ പ്രകടമായിത്തീര്‍ന്നു. എന്നാല്‍ മെല്ലെയാണെങ്കിലും രൂപപ്പെട്ടു വന്ന പ്രതിസന്ധി ആണ്‍ /പെണ്‍ ബന്ധങ്ങളുടെ ആവിഷ്‌ക്കാരത്തിലായിരുന്നു. ദ്വന്ദ്വഘടനയിലുളള, ഭിന്നവര്‍ഗ ലൈംഗികതയിലുളള ഊന്നല്‍ സ്‌ത്രീയെ ഇരയായും പുരുഷനെ വേട്ടക്കാരനായും സ്ഥിരീകരിച്ചു കൊണ്ടിരുന്നു. സൗന്ദര്യശാസ്‌ത്രപരമായി കല്ലിച്ച അവസ്ഥ പതുക്കെ വഴിമാറുന്നത്‌ 2010 നുശേഷമുളള പുതുകവിതയുടെ സമൃദ്ധിയില്‍ തന്നെയാണ്‌ വി.എം.ഗിരിജയും, അനിതാതമ്പിയും, ഗിരിജാപാതേക്കരയും, ആശാ ലതയും, ബിന്ദുകൃഷ്‌ണനും മറ്റും ലൈംഗികത എന്ന സംവര്‍ഗത്തെ സാമൂഹികവും ചരിത്രപരവും ആത്‌മീയവും ആത്മനിഷ്‌ഠവുമായ പലതലങ്ങളില്‍ പരിചരിച്ചുകൊണ്ടെഴുതി. പ്രതീകാത്മകതയുടെ ഇടനിലകളില്‍ നിന്നും മുക്തമായ ശരീരം നേരിട്ടു മൂര്‍ത്തമായി കവിതകളില്‍ നിറഞ്ഞു.
സ്‌ത്രീരചനകളുടെ ചരിത്രപരമായ ഈ സന്ദിഗ്‌ദ്ധഘട്ടത്തിലേക്ക്‌ കണ്ണിചേര്‍ത്തു മനസ്സിലാക്കേണ്ടവയാണ്‌ ദളിത്‌ പെണ്‍കവിതകളിലെ ശരീരമെഴുത്ത്‌. കാരണം അതില്‍ മേല്‍പ്പറഞ്ഞ ധാരകളോടുളള ഇടര്‍ച്ചകളും തുടര്‍ച്ചകളും അടയാളപ്പെട്ടു കിടക്കുന്നു. ശരീരത്തെ ഭൗതികമായി, മൂര്‍ത്തമായി ആഗ്രഹങ്ങളുടെയും അധ്വാനത്തിന്റെയും വിനിമയകേന്ദ്രമായി കാണുന്നു എന്നതിലുടെ തുടര്‍ച്ചയോടൊപ്പം തന്നെ, ജാതീയവും വംശീയവുമായ അര്‍ത്ഥമണ്‌ഡലങ്ങളിലേയുളള സൂചനകളിലൂടെ ഇടര്‍ച്ചകളും ഇവിടെ കാണാം. ചൂഷണത്തിന്റെയും അപമാനത്തിന്റെയും വിവക്ഷകള്‍ക്കകത്താണ്‌ ഈ ശരീരം നിലനില്‍ക്കുന്നത്‌. കീഴാളതയ്‌ക്കകത്തു തന്നെയുളള മേല്‍ /കീഴ്‌ ബന്ധങ്ങളെ അതു ചര്‍ച്ച ചെയ്യുന്നു.
സുനിത തോപ്പിലിന്റെ `മെയ്‌ക്കാട്ടുകാരി 'എന്ന കവിതയില്‍ പറയുന്നതിങ്ങനെ................
``പണികാളെ കൂട്ടാന്‍
പലരും വരുന്നുണ്ട്‌
വെളുപ്പിനേ വന്നതാണ്‌
വെട്ടം വെയിലായിക്കഴിഞ്ഞു
.............................................................
ആരോഗ്യമുളളവര്‍ക്കും
തുടുത്തുവെളുത്തവര്‍ക്കുമൊക്കെ
ആദ്യംതന്നെ വിളിക്കാന്‍ വരും
........................................................
വെയില്‌ ചൂടായിമാറിയിട്ടുണ്ട്‌
ഇന്നിനി പണിക്ക്‌ വിളിക്കാനാള്‌ വരില്ല''
`ഒറ്റച്ചേല' എന്ന കവിതയില്‍ ശരീരം നഗ്നമാണ്‌. എന്നാല്‍ ലൈംഗികമല്ല തന്നെ. ഒരറ്റം വെയിലിലും മറ്റേയറ്റം ഒരേയൊരു ഉടലിലുമായി ഒരേയൊരു ചേല ഉണക്കിയെടുക്കുന്ന വൃദ്ധയെ നാമിവിടെ കാണുന്നു. മരിച്ചാല്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട്‌ കായലില്‍ കെട്ടിത്താഴ്‌ത്തേണ്ടി വന്നേക്കാവുന്ന ഒരു ശരീരവും കൂടിയാണത്‌. ദളിത്‌ സ്‌ത്രീയുടെ വിഭവാധികാരമില്ലായ്‌മകളിലേക്കു കൂടി നീളുന്ന സൂചനകള്‍ ശരീരമെഴുത്തില്‍ ലയിച്ചുകിടക്കുന്നു. ഏറ്റവും അടിസ്ഥാനപദവിയിലുളള ശരീരങ്ങള്‍ ലൈംഗിക കാമനകള്‍ക്കകത്തുള്ളതിനേക്കാളുപരി പുറത്തുമുളള പലതരം കോയ്‌മകളെകൂടി അഭിസംബോധനചെയ്യുന്നു. സാറാബര്‍ട്‌ മാന്‍ ഉന്നയിക്കുന്ന വസ്‌തുവല്‍കൃതമായ കീഴാള ശരീരഭാഷ്യത്തിന്റെ രാഷ്‌ട്രീയം ഇങ്ങനെ അനേകം പടര്‍ച്ചകളുളള വിധ്വംസകമായ ഒന്നാണ്‌.
എത്രയെളുപ്പം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ലൈംഗിക ശരീരങ്ങളായി ദളിത്‌ പെണ്‍ ശരീരങ്ങള്‍ വിനിമയം ചെയ്യപ്പെടുമ്പോള്‍ തന്നെ കൈയ്യേറ്റം ചെയ്യപ്പെടുകയും കൊലചെയ്യപെടുകയും ജീവിക്കാനുളള അവകാശത്തെത്തന്നെ നിഷേധിച്ച്‌, മുച്ചൂടും ചൂഴ്‌ന്ന്‌, ഉന്മൂലനാശനം ചെയ്യുന്ന ഒരവസ്ഥയാണുളളത്‌. സമകാലിക ദളിത്‌ പെണ്ണവസ്ഥയെ സംബന്ധിച്ച ശരീരം, ബലാല്‍സംഗം, മരണം എന്ന ക്രമത്തെയാണ്‌ വി.ആര്‍.സന്തോഷിന്റെ രണ്ടു പെണ്‍കുട്ടികള്‍ (മാധ്യമം ജൂലൈ 294) എഴുതുന്നത്‌.

അധ്വാനം / തൊഴില്‍
തൊഴില്‍ കലയായി മാറുന്ന സന്ദര്‍ഭങ്ങള്‍ ദളിത്‌ കവിതയില്‍ സാമാന്യമായി കാണാം. ജോസഫിന്റെ `കൊട്ട'പോലെ നിരവധി കവിതകള്‍ അക്കൂട്ടത്തില്‍ എടുത്തുപറയാം. എന്നാല്‍ ദളിത്‌ സ്‌ത്രീകവിതയില്‍ അത്‌ ഭാവനാത്മകമായ സാധ്യതയായിരിക്കുമ്പോള്‍ തന്നെ അടിസ്ഥാനപരമായ അടിയന്തര ഭൗതികസാഹചര്യങ്ങളിലേക്ക്‌ സന്ദര്‍ഭങ്ങളെ ഉണര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്‌. ധന്യ എം.ഡി.യുടെ `നെയ്‌തുനെയ്‌തെടുക്കുന്നവ' അത്തരത്തിലൊന്നാണ്‌. വിളക്കിന്‍ തുമ്പത്തെ ചെമപ്പില്‍ ഉറ്റുനോക്കിയിരുന്നു പായ നെയ്യുന്നതിനെക്കുറിച്ചതു പറയുന്നു.
`പലരുടെ പഠിത്തങ്ങള്‍
നാട്ടു വെടി വട്ടങ്ങള്‍
കുറിക്കണക്ക്‌ പരാതികള്‍
അരിക്കണക്ക്‌
മഞ്ഞളുപ്പ്‌, മുളക്‌ ചേരുവകള്‍

അപ്പോള്‍
തേരും ചതുരവും
പൊന്നു തീര്‍ത്ത്‌
നടുവൊന്നു തിരുമ്മി
നിവര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
�.�.. �..
പടരുന്നുണ്ടൊരാശ്വാസം
നാളെയാരാള്‍ക്കു വണ്ടിക്കൂലിയായി.'
ചെന്നു മുട്ടുന്നത്‌ അതിജീവനത്തിന്റെ ഭൗതികഅടിത്തറയിലാണ്‌.അത്‌ മുഖ്യധാരാ പെണ്‍കവിതകളിലെ ഗാര്‍ഹിക അധ്വാനസംസ്‌കാരത്തില്‍ നിന്നു വ്യത്യസ്‌തമാണ്‌.

വിജിലയുടെ `കയ്‌ക്കലത്തുണികളി'ല്‍ അധ്വാനത്തിന്റെ ലിംഗപരമായ പരിപ്രേക്ഷ്യം കടന്നു വരുന്നു. കാണാപ്പണികളുടെ അടുക്കളവട്ടത്തില്‍ അഴുക്കടിഞ്ഞ്‌, വിഴുപ്പു കുമിഞ്ഞ്‌ ഉറച്ചുപോയ ഒരു പാറയായി കയ്‌ക്കലത്തുണികള്‍, സ്‌ത്രീജീവിതം. അത്‌ `കറുത്തകല്ലി'(എസ്‌.ജോസഫ്‌) ന്റെ സ്വച്ഛമായ പുറം സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല.

പ്രണയം
പ്രണയം ഈ കവിതയിലെ സജീവമായ ഘടകം തന്നെ. എങ്കിലും അത്‌ അടിസ്ഥാനപരമായ അവസ്ഥകളില്‍ വലിയ ചോദ്യങ്ങളാവുന്നുമുണ്ട്‌. `ചിലരങ്ങനെയൊക്കെയാണ്‌' എന്ന എം.ആശയുടെ കവിതയില്‍ ജാതി, ജാതകം, മുഴുപ്പ്‌ നോക്കിയുളള പ്രണയവിവാഹത്തില്‍ കാമുകി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. `പച്ച ഈര്‍ക്കിലി'ല്‍ പ്രണയത്തിനകത്തും സ്‌ത്രീയനുഭവിക്കുന്ന ലിംഗപരമായ കീഴായ്‌മയും വിധേയത്വവും കണ്ടെടുക്കുന്നു.
``സ്‌നേഹം തന്നാല്‍
പച്ച ഈര്‍ക്കില്‍ പോലെയായിരുന്നു ഞാന്‍
നിനക്കെന്നെ
കാല്‍ക്കീഴോളം വളയ്‌ക്കാം
വട്ടമാക്കാം വടിയാക്കാം
ചൂലാക്കാം ചൂണ്ടലാക്കാം''
`പെന്‍സിലി'ല്‍ സതി അങ്കമാലിയും എഴുതുന്നത്‌ തേഞ്ഞു തീരുന്നതിന്റെയും മുനയൊടിഞ്ഞ്‌ തെളിയാതിരിക്കുന്നതിന്റെയും കീഴാളസ്‌ത്രീയനുഭവമാണ്‌. പ്രണയമരത്തില്‍ തലകീഴായി വേരുകള്‍ മുകളിലേക്കായ്‌ നടുന്ന ഒരു മരമായി പ്രണയത്തെ സതി എഴുതുന്നു.
പ്രണയത്തിനും വിവാഹത്തിനുമകത്ത്‌ ബലതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജാതി/ഉപജാതി സംഘര്‍ഷത്തെ അംബിക പ്രഭാകരന്റെയും വിനീതയുടെയും കവിതകള്‍ കണ്ടെടുക്കുന്നു. `എന്റെയും അവളുടെയും അവന്റെയും' എന്ന കവിതയില്‍ ഒരുവള്‍ സാക്ഷിയെപോലെ നിന്ന്‌ മറ്റു രണ്ടു പേരുടെ പ്രണയത്തെ ആഖ്യാനം ചെയ്യുകയാണ്‌. പരിത്യക്തയായ കാമുകിയെ
``പുകയെടുത്തു കണ്ണിലിട്ട അവളെ
കാപ്പി ഗ്ലാസിലടിഞ്ഞ മട്ടുപോലെ ഞാന്‍ കണ്ടു''
വിനീതയുടെ മഴയില്‍ കീഴാള ജാതികള്‍ക്കകത്തെ മാമൂലുകള്‍, ശാഠ്യങ്ങള്‍ പ്രണയത്തെ കരിച്ചുകളയുന്നതെഴുതുന്നു.
``നായരും നായാടിയും ചേര്‍ന്നാലും
പുലനും പറയും
ചേരില്ലെന്നൊരു കനല്‍ ചവിട്ടിനടുങ്ങി''പ്പോയ
പ്രണയത്തെ നാമിവിടെ കാണുന്നു.
``അച്ചടക്കമുളള ഭരണിക്കകത്തു
അടച്ചുറപ്പോടെ കഴിയുമ്പോഴും
ഒറ്റ രാത്രിയില്‍ തൊട്ടുകൂട്ടാന്‍ നിന്നുകൊടുക്കുന്ന അച്ചാറാന്‍ തയ്യാറാകാത്ത സ്‌ത്രീജന്മത്തെ അമ്മു ദീപയെഴുതുന്നു.

കൂട്ടായ്‌മയുടെ രാഷ്‌ട്രീയം
കീഴാള സ്‌ത്രീയെ ഒരു രാഷ്‌ട്രീയ സംവര്‍ഗമായി തിരിച്ചറിയുന്ന ഒരവബോധം നേര്‍മയോടെ ഈ കവിതകളിലുണ്ട്‌. വൈയക്തികതയുടെയും വൈകാരികതയുടെയും തലങ്ങളില്‍ പുലരുമ്പോഴും തമസ്‌ക്കരണത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും അനുഭവങ്ങളെ തിരിച്ചറിയുന്നുണ്ട്‌. കവിതകള്‍ക്കകത്തു കൂട്ടകാരികള്‍ വരുന്നതങ്ങനെയാണ്‌. തൊട്ടറിയലും മനസ്സിലാക്കലുമായി ഒന്നു കൂടെ ,ഒപ്പം ചേര്‍ന്നു നില്‍ക്കുകയാണിവിടെ. `കൂട്ടുകാരി' എന്ന വിജിലയുടെ കവിതയില്‍ അതിജീവനത്തിനും ആഗ്രഹപൂര്‍ത്തികള്‍ക്കും നിലനില്‍പ്പിനുമുളള തത്രപ്പാടില്‍ കൂട്ടുകാരിയുടെ ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്ന ഒരുവളാണ്‌ കവി. ധന്യ എം.ഡിയുടെ 'സുജ' എന്ന കവിതയിലും തൊഴിലിടത്തും ജീവിതത്തിലും ഒറ്റപ്പെട്ടുപോയ തിരിച്ചറിയപ്പെടാതെ പോകുന്ന ദളിത്‌ പെണ്ണവസ്ഥയാണുള്ളത്‌.

കൂട്ടിപ്പിടിക്കലിന്റെ രാഷ്‌ട്രീയം പൊതുപെണ്‍കവിതകളില്‍നിന്നു തികച്ചും വേറിട്ടുനില്‍ക്കുന്നതായി ഇതിലെ കുടുംബബന്ധളോടുള്ള സമീപനം കാണിച്ചുതരുന്നു. കുടുംബത്തിന്റെ ഘടനകളെ പുരുഷാധിപത്യ പ്രത്യയശാസ്‌ത്രമായി വിശദീകരിക്കുന്ന പൊതുപെണ്‍കവിതകളില്‍ നിന്നു വ്യത്യസ്‌തമായി പുരുഷന്റെ സഹവര്‍ത്തിത്വം കുടംബത്തിനകത്തുളള കണ്ണിയായി വായിച്ചെടുക്കുന്ന കവിതകള്‍ ഇവിടെയുണ്ട്‌. അജിതയുടെ അച്ഛന്‍ എന്ന കവിതയിലെ അച്ഛന്‍.
``നടുവില്‍ നിന്ന്‌
ഞങ്ങളില്‍ പതിനാറു പൊളിയുടെ
മനസ്സില്‍ നിന്ന്‌
അവസാനം വരെ
ഒരുമിച്ചു നിര്‍ത്തുന്ന ഒരു പൊളിക്കീറാണ്‌''കൊട്ടമെടയുന്ന കരവിരുതും കുടുംബം മെനയുന്ന മനവിരുതും അച്ഛനു മാത്രമാണുളളത്‌. സ്‌ത്രീവിമോചനപ്പോരാളിയും കവിയുമായ മായോ ആഞ്ചയോ വിശ്രുതകവിയായ സുഹൃത്ത്‌ ജെയിംസ്‌ ബാള്‍ഡ്‌വിനില്‍ സഹോദരത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്‌. കറുത്തവര്‍ഗ്ഗക്കാര്‍ക്കാരിയായ ഒരു സ്‌ത്രീക്ക്‌ പലപ്പോഴും ഒരു സഹോദരനെ ആവശ്യമായിരുന്നു എന്നവര്‍ പറഞ്ഞു. വംശീയമായ വൈകാരികതകള്‍ക്കകത്ത്‌ കുടുംബബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ആഴത്തിലുളള. പ്രതിരോധാത്മകമായ അര്‍ത്ഥമുണ്ടെന്നു കൂടി കരുതേണ്ടതുണ്ട്‌. അതു രക്തബന്ധമെന്നതിനേക്കാള്‍ കീഴായ്‌മയുടെ കണ്ണിചേരലും കൂട്ടായ്‌മയും കൂടിയാണ്‌.

ആധുനികത
യുടെ  അവശേഷിപ്പുകള്‍
ഈ സമാഹാരത്തിനു പൊതുവെയുളള പ്രത്യേകതള്‍ക്കുവെളിയില്‍ നില്‍ക്കുന്ന ചില അപഭ്രംശങ്ങള്‍ നിര്‍മലയിലും അരുന്ധതി മധുമേഘയിലും കാണാം. ചിലപ്പോഴെങ്കിലും അവ ആധുനികത അവശേഷിപ്പിച്ച കാല്‌പനിക വിഷാദത്തിന്റെയും അന്യവല്‍കൃത ഏകാകിനിയുടെയും ആത്മനിഷ്‌ഠമായ അഭിരുചികളിലേക്ക്‌ വഴിമാറുന്നു. നാടകീയതകളും ഭാഷാപരമായ വിരുദ്ധോക്തികളും ഇവിടെ നിറയുന്നു. രോഗം, മരണഭീതി എന്നിവയ്‌ക്കകത്തുനിന്നു സ്വരൂപിക്കുന്ന തീഷ്‌ണമായ ആത്മത്തിന്റെ വിഹ്വലതകളാണു നിര്‍മലയുടെ ചില കവിതകള്‍.

ആവിഷ്‌ക്കാരത്തിന്റെ പ്രതിസന്ധി
സംസ്‌ക്കാരത്തിനകത്തെ തന്മയുടെ അടയാളങ്ങളെ തിരഞ്ഞുപോകാനും നേരിടാനും ആഗ്രഹിക്കുന്നു ഈ കവിതകള്‍. `മുമ്പേ പിറന്നവള്‍' എന്ന കവിത (വിജില ചിറപ്പാട്‌)യില്‍ സാഹിത്യത്തിനകത്തെ ദളിത്‌ ജീവിതം എങ്ങനെ എന്നാരായുന്നു. വീട്ടില്‍ ടി.വിയോ, ഫ്രിഡ്‌ജോ ഇല്ലാത്തതിനാല്‍ തനിക്കവ പ്രവര്‍ത്തിപ്പിക്കാനറിയില്ല. എന്നാല്‍ അമ്മയ്‌ക്കറിയാം. കാരണം അവള്‍ എംടി സിനിമയിലെയും മാധവിക്കുട്ടി കഥകളിലെയും ജാനുവാണ്‌.
എഴുത്തും ആവിഷ്‌ക്കാരവുമായി ബന്ധപ്പെട്ട ആലോചനകളുടെ പങ്കുവെയ്‌ക്കലാണ്‌ അമ്മ ദീപയുടെ ഇറങ്ങിപ്പോകുമ്പോള്‍ എന്ന കവിത. ഇവിടെ കവിത എന്ന കവിത അവഹേളനങ്ങളും അസംതൃപ്‌തികളും വിട്ട്‌ ഇറങ്ങിപ്പോകുക തന്നെയാണ്‌. അന്നോളം പറയാത്ത പലതും പറയാനായി പിണങ്ങിപ്പോയ ഭാവുകത്വത്തെ തിരികെ വിളിച്ച്‌ ചേര്‍ത്തു പിടിച്ചുകൊണ്ടത്‌ ഇറങ്ങിത്തിരിക്കുന്നു. ഉപമകള്‍ തോല്‍വി പറയുന്ന വേദനകളെ പക്ഷേ അവള്‍ സൃഷ്‌ടിക്കും. ഭൂമിയില്‍ ദൈവത്തിന്‌ അപ്രാപ്യമായ ഭാഷകൊണ്ട്‌ വസന്തം തീര്‍ക്കുമ്പോള്‍ എല്ലാ അമ്മമാരും ഇതിഹാസകര്‍ത്രികളായിത്തീരുമെന്നു കവി പ്രവചിക്കുന്നു.സ്‌ത്രീയെഴുത്തിനെക്കുറിച്ചുള്ള അനിവാര്യമായ ഈ ആദര്‍ശാത്മകമായ പ്രത്യാശകള്‍ക്കകത്താണ്‌ ഇവിടെ കവിത പിറക്കുന്നത്‌.
വായിക്കപ്പെടാത്ത ആത്മകഥയാണ്‌ ഓരോ പെണ്‍ജന്മം എന്ന തിരിച്ചറിവാണ്‌ `പെണ്‍ക്രിയകളുടെ പ്രസാധനം '(വിജില ചിറപ്പാട്‌). ജീവിതം എല്ലായ്‌പോഴും എസിറ്റിംഗിനും പരിഭാഷയ്‌ക്കും പ്രൂഫ്‌ റീഡിംഗിനും വിധേയപ്പെടുന്ന ജീര്‍ണാവസ്ഥയെക്കുറിച്ചതു പറയുന്നു.
ചുരുക്കത്തില്‍ മുഖ്യധാരാജീവിതത്തോട്‌ വൈകാരികമായ ആര്‍ജവത്തോടെ വ്യത്യസ്‌തതകളുടെയും തനിമകളുടെയും തന്റേടങ്ങളോടെ മിണ്ടിപ്പറയുകയാണ്‌ ഈ കവിതകള്‍.
(2014 december  Malayalam varika)