Tuesday, December 23, 2008

കരാമല്‍ -സ്ത്രീ,ശരീരം, ലൈംഗികത...



IFFK 2008ലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌ ലബനീസ്‌ ചിത്രമായ 'കരാമല്‍'. നദീന്‍ ലബാക്കി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയും അവര്‍ തന്നെ, ലായേല്‍. ചിത്രത്തിന്റെ തിരക്കഥയില്‍ മാത്രം ഒരു പുരുഷന്റെ(റോസ്നി അല്‍-ഹദാദ്‌) സഹായമുണ്ടെന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ എടുത്ത സിനിമയെന്നു പറയാം. എങ്കിലും ഇതൊരു ഫെമിനിസ്റ്റ്‌ ചിത്രമല്ലെന്നും അതിന്റെ ക്ലീഷേയില്‍ പെട്ടുപോകരുതെന്നും ലബാക്കി ഉറപ്പിച്ചതുപോലെയുണ്ട്‌.



ബേയ്‌റൂട്ടിലെ അഞ്ചു സ്ത്രീകള്‍ കണ്ടുമുട്ടുന്നതും മനസ്സുതുറക്കുന്നതും ഒരു ബ്യൂട്ടീപാര്‍ലറിലാണ്‌.അവിടെ അവര്‍ മാതൃത്വത്തെയും ലൈംഗികതയെയും കുറിച്ച്‌ സംസാരിക്കുന്നു.അവരുടെ ചിന്തകള്‍ തുറന്നു പറയുന്നതിനും സ്വകാര്യപാപങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഇടമാണത്‌.ലായേല്‍ വിവാഹിതനായ ഒരാളുമായ്‌ പ്രണയത്തിലാണ്‌.ബ്യൂട്ടിപാര്‍ലറിനടുത്തുള്ള തെരുവിലെ ട്രാഫിക്‌ പോലീസുകാരന്‍ അവളെ കണ്ണെറിയാറുണ്ട്‌.അവളയാളെ കുരങ്ങു കളിപ്പിക്കാറുമുണ്ട്‌.മുസ്ലിം ആയ നിസ്രീന്‍ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ്‌.പക്ഷെ തനിക്കു കന്യാചര്‍മം നഷ്ടപ്പെട്ടു എന്നത്‌ ഒരു പ്രശ്നമാകുന്നു.കൃത്രിമമായി അതു വെച്ചുപിടിക്കാന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു.റിമ സ്ത്രൈണമായ്‌ മുദ്രകളില്ലാത്ത രൂപരീതികള്‍ ഉള്ളവളാണ്‌.ഷോര്‍ട്‌ കട്ട്‌ ഹെയര്‍,ഉന്തിയ കവിളെല്ലുകള്‍, പാന്റും ടീഷര്‍ട്ടും... അവള്‍ക്കു സ്ത്രീകളോട്‌ ഒരു പ്രത്യേക ആഭിമുഖ്യമുണ്ടെന്നു അവള്‍ തിരിച്ചറിയുന്നു. കസ്റ്റമറായ നീണ്ട മുടിയുള്ള ഒരു സുന്ദരിയുമായി അവള്‍ അടുക്കുന്നത്‌ മറ്റുള്ളവര്‍ നിശബ്ദമായി നിരീക്ഷിക്കുന്നുണ്ട്‌.ജമാലി മെനോപ്പോസിലെത്തിയ ഒരുവളാണ്‌.തന്റെ മെനൊപ്പോസ്‌ മറച്ചു വെയ്ക്കാന്‍ അവള്‍ പൊതു ടോയ്‌ലെറ്റില്‍ ക്യൂവിനെ മറികടന്നു നാപ്‌കിനില്‍ ചുവന്ന മഷിയിറ്റിച്ച്‌ ആര്‍ത്തവം നടിക്കുന്നു.വാര്‍ദ്ധക്യത്തിലെത്തിയ റോസ്സ്‌ ആന്റിയും സഹോദരി ലിലിയും സ്ത്രീ അനുഭാവത്തിന്റെ മാറ്റുരണ്ടു മുഖങ്ങള്‍. പ്രണയത്തിന്റെ ഇരകള്‍.റോസ്സ്‌ ആന്റിയുടെ വൃദ്ധനായ കാമുകന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പുരുഷ കഥാപാത്രമാണ്‌. പ്രണയമല്ല അവര്‍ക്കിടയില്‍,മറിച്ച്‌ കളഞ്ഞുപോയ നല്ലകാലത്തിന്റെ താക്കോല്‍ അവരൊന്നിച്ച്‌ തിരയാന്‍ ശ്രമിക്കുന്നതായാണ്‌ തോന്നുക. കുറച്ച്‌ വിഷാദം കലര്‍ന്ന ഒരു ഐക്യപ്പെടല്‍.ലിലി സമനിലതെറ്റിയ മട്ടിലാണ്‌ പെരുമാറുക.ചെറുപ്പത്തില്‍ കാമുകനയച്ച കത്തുകളാണെന്ന മട്ടില്‍ റോഡിലുള്ള പ്ലാസ്റ്റിക്കുകളും കടലാസ്സുകളും പെറുക്കി എടുത്തു സൂക്ഷിക്കുക,വിചിത്രമായി അണിഞ്ഞൊരുങ്ങുക,ലഹള കൂട്ടുക ഇടക്കു മിണ്ടാവാവുക.....ഇങ്ങിനെയൊക്കെയാണ്‌ ലിലി.



(കരാമല്‍ എന്നത്‌ അനാവശ്യ രോമം നീക്കികളയാനുള്ള ഒരു വസ്തുവാണ്ര്. പഞ്ചസാരയും മെഴുകും കൂടി ഒരു പ്രത്യേക പരുവത്തില്‍ തയ്യാറാക്കുന്നത്‌)



സിനിമയുടെ പ്രമേയത്തേക്കാളും ശ്രദ്ധേയം ട്രീറ്റ്‌മെന്റിലെ അതീവ ജാഗ്രതയും സൂക്ഷ്മതയുമാണ്‌.സിനിമയിലെ ഏറ്റവും ചലനാത്മകമായ വിഷയം ശരീരമാണ്‌. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമല്ല അതു സിനിമയില്‍. നില നില്‍ക്കുന്ന വ്യവസ്ഥാപിത ധാരണകള്‍ക്കപ്പുറം അതു ശരീരത്തെ എക്സ്റ്റന്റു ചെയ്യുന്നുണ്ട്‌. ഭൗതികമായ ശരീരത്തേക്കാള്‍ വ്യാപ്തിയും പരിധിയുമുള്ള ഒന്നായി ശരീരം വളരുകയാണിവിടെ. സൂക്ഷ്മവും നിശ്ശബ്ദവും അവ്യാഖ്യേയവുമായ ഒരുപാടു ഷോട്ടുകളിലൂടെ ഫ്രെയിമുകളിലൂടെ ശരീരത്തെക്കുറിച്ചും അതിന്റെ ലിംഗപരതയെകുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള അന്വേഷണം ഈ സിനിമായില്‍ കടന്നു വരുന്നു.


പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രേണീബദ്ധമായ അധികാരവും കാമനയും ചരിത്രപരമായി ഉല്‍പാദിപ്പിച്ചെടുത്ത ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. അത്തരം അധികാരത്തിന്റെയും ബാഹ്യ സമൂഹത്തിന്റെയും പുരുഷന്റെ തന്നെയും സാന്നിദ്ധ്യങ്ങളെ പുറത്തിട്ടടച്ച്‌ സ്വയം ഒരു ആന്തരിക ലോകമായി ചമയുകയാണ്‌ സിനിമക്കുള്ളില്‍ ബ്യൂട്ടീപാര്‍ലര്‍. അധികവും അകത്തളങ്ങളിലാണീ സിനിമയിലെ സംഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌. സ്ത്രീമനസ്സിന്റെ അകങ്ങള്‍.... ബ്യൂട്ടീപാര്‍ലറിലേക്ക്‌ കടന്നുവരുന്ന ഒരേ ഒരു പുരുഷന്‍ പോലീസ്സുകാരനാണ്‌. അയാള്‍ക്ക്‌ ലായേലില്‍ ഭ്രമമുണ്ട്‌. പോലീസ്‌ എന്ന അധികാര രൂപത്തിലല്ല,ഒരു സുന്ദരവിഡ്ഢിയായാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇടക്കൊക്കെ ഹാസ്യം കൊണ്ടുവരുന്നത്‌ അയാളിലൂടെയാണ്‌.ഒരിക്കല്‍ രണ്ടും കല്പിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന അയാളുടെ മീശ മുഴുവന്‍ അയാള്‍ക്കു നഷ്ടമാകുന്നു! മറ്റൊരു പുരുഷകഥാപാത്രമായ റോസ്സാന്റിയുടെ കാമുകന്‍ ഇതേപോലെ ഹാസ്യത്തിന്റെ ലാഞ്ഛനയുള്ള ഒരു കഥാപാത്രമാണ്‌. സൂക്ഷിച്ചുനോക്കിയാല്‍ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രംഗങ്ങള്‍ ഇതില്‍ വേറേയുമുണ്ട്‌. സ്വയം തിരിച്ചറിയുകയും സംഘര്‍ഷപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണിതിലെ ഹാസ്യം. കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും നിസ്സഹായതയെയും കടും നിറത്തിലാക്കാതെ രക്ഷിക്കുന്നതും ഈ നേര്‍ത്ത ഹാസ്യമാണ്‌.



സ്ത്രീകളുടെ മുഖത്തു കാണുന്ന ഒരു അമര്‍ത്തിയ രോഷം,പറ്റിക്കപ്പെട്ടതിലുള്ള പ്രതിഷേധം ,നിസ്സഹായതയില്‍ നിന്നു വരുന്ന ആത്മബോധം അവരെ ഇടക്കൊക്കെ ഹാസ്യത്തിലേക്ക്‌ എത്തിക്കുന്നു.എല്ലാവരും ഒന്നിച്ചുള്ള പല രംഗങ്ങളിലും നിശ്ശബ്ദമായ മനോവിചാരത്തിന്റെ ഒരു ധാരയെന്നവണ്ണം ഈ രോഷത്തിന്റെ പ്രതിഫലനം ഓരോ മുഖത്തും കാണാം. ചരിത്രപരമായ ഏതോ വഞ്ചനക്കു വിധേയരായ ഒരു ജനത എന്നു തന്നെ വായിച്ചെടുക്കാവുന്ന മുഖഭാവങ്ങള്‍ .ലായലിന്റെ മുഖമാണത്‌ കൂടുതല്‍ വെളിവാക്കുന്നത്‌. കാമുകന്റെ ഭാര്യയുടെ ശരീരവുമായുള്ള ഇടപഴകലില്‍ ചുളുങ്ങിപ്പോവുകയും പിന്‍ വലിയുകയും പിടയുകയും ചെയ്യുന്ന അവളുടെ ആത്മബോധം കാണാം.ബ്യൂട്ടീ പര്‍ലറിലും പിന്നീട്‌ കാമുകന്റെ വീട്ടില്‍ വെച്ചും ലായല്‍ ആ സ്ത്രീക്ക്‌ വാക്സിങ്ങ്‌ നടത്തിക്കൊടുക്കുന്ന രംഗമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.



ശരീരത്തെ തൊടുക,അറിയുക,പരിചരിക്കുക,മിനുക്കുക,അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിസ്സഹായാവസ്ഥയില്‍ പൂര്‍ണ്ണമായും വിധേയപ്പെട്ട്‌ സമര്‍പ്പിക്കപ്പെടുകയാണ്‌. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയ ശുശ്രൂഷ,റിപ്പയറിംഗ്‌...



ശരീരവും മനസ്സും വേറിട്ട ഏകകങ്ങളല്ല, അഥവാ ശരീരത്തിനും അതിന്റേതായ ആത്മബോധവും നിര്‍ണ്ണായകത്വവും ഉള്ളതുപോലെ.മറ്റൊരര്‍ഥത്തില്‍ അതു (പുരുഷാധിപത്യപരമായി)അടിച്ചേല്‍പ്പിക്കപ്പെട്ട(പെണ്‍)ലിംഗപരതയില്‍ നിന്നും വിട്ട്‌ ഒരു ശൈശവമായ നഗ്നതയും നിസ്സഹായതയും നിഷ്കളങ്കതയും സമര്‍പ്പണവും ആളുന്നു. മറ്റൊരു സ്ത്രീക്കുമാത്രം പെരുമാറാനും അറിയാനും കഴിയുന്ന ഒന്ന്. എന്നാലിതിന്‌ ലൈംഗികതയുടെ വൈകാരിക തലമല്ല ഉള്ളത്‌. സൗന്ദര്യവും വൈരൂപ്യവുമെല്ലാം അനിവാര്യമായും തുറന്നിടപ്പെടുന്നു.നഗ്നമായ പങ്കുവെക്കലിന്റെ ഒരിടം. സ്ത്രീ ജീവിതത്തെ സംബന്ധിച്ച വൈരുദ്ധ്യം-ആയിരിക്കുന്നതും ആകാനാഗ്രഹിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം-അതാണീ സിനിമയുടെ അബോധത്തെ നിര്‍ണ്ണയിക്കുന്നത്‌. മെനപോസ്സ്‌, കന്യാചര്‍മ്മം,ഹോമോസെക്ഷ്വാലിറ്റി ഇവയെ ഒക്കെ വളരെ വാസ്തവികമായ തലത്തില്‍ പറഞ്ഞു പോകുന്നത്‌ അതാണ്.



വാസ്തവികമായ തലങ്ങളെ ബലിഷ്ഠമായി നില നിര്‍ത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌.റിമക്ക്‌ കസ്റ്റമറുമായുള്ള ബന്ധം സ്വവര്‍ഗ്ഗരതിയാണെന്നു തോന്നാം.പക്ഷേ ഇത്തരം ബാഹ്യഘടനകളെല്ലാം സിനിമയുടെ ഉള്‍ഘടനയെ കൂടുതല്‍ സംവാദാത്മകമാക്കാന്‍ ഉതകുന്ന വിധത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.പാശ്ചാത്യവും പൗരസ്ത്യവുമായ സ്ത്രീ മാതൃകകള്‍ക്കിടയില്‍ തങ്ങളെത്തന്നെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുന്ന മൂന്നാം ലോക സ്ത്രീയുടെ അവസ്ഥകളാണിതിന്റെ കാതല്‍.ആധുനികതയിലേക്ക്‌ സന്ദേഹപൂര്‍വം എന്നാല്‍ അഭിലാഷങ്ങളോടെ നടന്നടുക്കുന്നവര്‍.സ്ത്രീയായതിനാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന കുതിപ്പുകളും വഴുതലുകളും അവര്‍ അനുഭവിക്കുന്നു.പുരുഷനുള്‍പ്പടെ മാറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ഇടങ്ങള്‍ അവര്‍ തിരിച്ചറിയുന്നു.അരുതായ്കകളുടെയും വിലക്കുകളുടെയും ഒരു പുറം ലോകത്തെ പുറത്തിട്ടടച്ച്‌ അവര്‍ തങ്ങള്‍ക്കുള്ളിലെ വ്യക്തികളെ, ഏറ്റവും അടിത്തട്ടിലെ തനിമയാര്‍ന്ന വ്യക്തികളെ സ്വതന്ത്രരാക്കുന്നു.ഇങ്ങനെ സ്ത്രീമനസ്സിന്റെ അകങ്ങളെക്കുറിച്ചുള്ള അതിന്റെ സര്‍ഗ്ഗാത്മകതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഖ്യാനമായി സിനിമ മാറുന്നു.യാഥാര്‍ഥ്യത്തിന്റെ തലങ്ങളെ പ്രകടനപരമായ മുഴക്കത്തോടെയല്ല കൈകാര്യം ചെയ്യുന്നത്‌ എന്നതു കൊണ്ടാണിതു സാധ്യമാകുന്നത്‌.നേര്‍ത്ത ഹാസ്യതിന്റെ മേമ്പൊടി ലാഘവത്തിന്റെ ഒരന്തരീക്ഷം സംഭവങ്ങളുടെ യാഥാര്‍ഥ്യതലങ്ങളില്‍ വിന്യസിക്കുന്നു.



പരമ്പരാഗതമായ ഒരു ഫെമിനിസ്റ്റ്‌ സിനിമയുടെ പരിധിയിലല്ല,ഈ ചിത്രം.അത്‌ ഉറച്ച സ്വരത്തില്‍ തീര്‍പ്പുകളിലെത്തുന്നില്ല.സംഭവങ്ങളിലൂടെ ലളിതമായി,അനുഭാവപൂര്‍വം കടന്നു പോകുന്നു എന്നു മാത്രം.മറ്റൊരു തരത്തിലാണെങ്കില്‍ ക്ലീഷെ ആകുമായിരുന്നു ഈ സിനിമ.സൗന്‌ദര്യശാസ്ത്രപരമായ സൂക്ഷ്മബോധം, ദൃശ്യങ്ങളിലെ ചെറിയ ചെറിയ ടച്ചപ്പുകള്‍, അതിനെ വാര്‍പ്പു മാതൃകകളില്‍ നിന്നും വല്ലാതെ രക്ഷിച്ചിരിക്കുന്നു.ആര്‍ത്തവം, കന്യകാത്വം,ലൈംഗികത,പ്രണയം,അലങ്കാരം, സൗന്‌ദര്യം,സ്വവര്‍ഗലൈംഗികത തുടങ്ങിയ മേഖലകളെയൊക്കെ സംവാദാത്മകമാക്കാന്‍ കഴിയുന്ന ശരീരത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി സിനിമ ഉയരുന്നത്‌ അങ്ങനെയാണ്‌.