Wednesday, March 25, 2009

ആമേനും ആണുങ്ങളും

തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ഡോ.സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ 'ആമേന്‍' പുറത്തുവന്ന ശേഷമുള്ള പ്രതികരണങ്ങളാണ്‌ ഇതെഴുതിപ്പിച്ചത്‌. പത്രമാസികകളിലും ചാനലുകളിലും ഇന്റര്‍നെറ്റിലുമായി ബെസ്റ്റ്‌ സെല്ലറായ 'ആമേനെ' മുന്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ ദിവസേന നടക്കുന്നു. കൂടാതെ സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖങ്ങള്‍ വേറെയും.

ന്യാസ്ത്രീയുടെ ജീവിതം എന്ന അത്ഭുത കൗതുങ്ങള്‍ മുതല്‍ അത്‌ വിറ്റുകിട്ടുന്ന പൈസയെ ചൊല്ലിയുള്ള ജിജ്ഞാസ വരെ നീളുന്ന പ്രതികരണങ്ങള്‍...... അക്ഷരജാലകത്തില്‍(കലാകൗമുദി) എംകെ ഹരികുമാര്‍ ആയാലും ശരി,'ദി ട്രൂത്ത്‌'ന്റെ പത്രാധിപരായാലും ശരി, തങ്ങളുടെ പ്രതികരണങ്ങളിലൂടെ ഈ പുസ്തകത്തെയും അതിന്റെ ഇടപെടലിനെയും തമസ്കരിച്ചുകളയുകയാണ്‌.


എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി?

conference of religious India statistics പ്രകാരം ഇന്ത്യയിലാകമാനം 140000ല്‍ അധികം കന്യാസ്ത്രീകളുണ്ട്‌.അതില്‍ മലയാളികള്‍ ഏതാണ്ട്‌ 35000-ഓളം വരും. 30000ലധികമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും 6000ലധികമുള്ള ഹോസ്പിറ്റലുകളിലും നൂറുകണക്കിനു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലുമായി ഇവര്‍ ജോലി ചെയ്തു വരുന്നു. ഇത്രയേറെ അംഗസംഖ്യവരുന്ന ഒരു വിഭാഗം എന്ന നിലയില്‍ ഇവരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നില്ലേ? തങ്ങളുടെ അധ്വാനം കൂലിയില്ലാതെ വിനിയോഗിക്കുന്നവരെന്ന നിലയില്‍ പ്രത്യേകിച്ചും......?


യൂണിയന്‍ ഓഫ്‌ കാത്തലിക്‌ .കോം എന്ന വെബ്‌ സൈറ്റില്‍ ജീമോന്‍ ജേക്കബ്‌ എഴുതുന്നു..."സെമിനാരിയില്‍ വരുന്ന 22.5%പുരുഷന്മാര്‍ മാത്രമേ പുരോഹിതന്മാരാകുന്നുള്ളു. എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ്‌ കന്യാസ്ത്രീകളുടെ അവസ്ഥ.ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ്‌ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.പുരുഷന്മാര്‍ക്ക്‌ ജനങ്ങളെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും കഴിയും.എന്നാല്‍ സ്ത്രീകള്‍ നൂറായിരം വിലക്കുകളോടെ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുന്നു.യൂണിയന്‍ ഓഫ്‌ കാത്തലിക്‌ ഏഷ്യന്‍ ന്യൂസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ പ്രകാരം വര്‍ഷംതോറും കന്യാസ്ത്രീകളുടെ ആത്മഹത്യാനിരക്ക്‌ കൂടിവരികയാണ്‌. ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ്‌ കേരളത്തില്‍ ആത്മഹത്യ ചെയ്തത്‌.(പലപ്പോഴും മരിച്ച കന്യാസ്ത്രീയുടെ വീട്ടുകാരെയാണ്‌ ഉത്തരവാദികളായി ചിത്രീകരിക്കാറ്‌)ഈ രണ്ടു പഠനങ്ങളും സൂചിപ്പിക്കുന്ന വസ്തുതകള്‍ ക്രൈസ്തവസഭയില്‍/മഠങ്ങളില്‍/സന്യാസ ജീവിതത്തില്‍ തന്നെയുള്ള അസ്വസ്ഥതകളെയാണ്‌. സിസ്റ്റര്‍ അഭയയുടെ കൊലപാതകം,സിസ്റ്റര്‍ അനുപം മേരിയുടെ ആത്മഹത്യ തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു വായിച്ചാല്‍ ഈ ലോകത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകും.


ന്നലെവരെ അപരിചിതവും അജ്ഞാതവുമായിരുന്ന ഒരു ലോകത്തെയാണ്‌ 'ആമേന്‍' അനാവരണം ചെയ്യുന്നത്‌. അതൊരു സാഹിത്യകൃതി എന്നതിനേക്കാള്‍ ഒരു തുറന്നു പറച്ചിലാണ്‌.എല്ലാതുറന്നു പറച്ചിലുകളും ഏതൊക്കെയോ അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്‌. വൈയക്തികമായ തുറന്നു പറച്ചിലുകളാകുമ്പോളും അവ ആത്യന്തികമായി സാമൂഹികാനുഭവത്തിലേക്കുള്ള ഈടുവെപ്പുകളാണ്‌. കന്യാസ്ത്രീയുടെ ലോകത്തെയോ അവരുടെ ആത്മീയതയെയോ അതിയായി ഉദാത്തവല്‍ക്കരിക്കുന്നില്ല ഈ കൃതി. അവരുടെ നന്മകളും തിന്മകളും എല്ലാം അവര്‍ പുറത്തുകൊണ്ടുവരുന്നു. കന്യാസ്ത്രീകളുടെ ജീവിതചര്യകളും ലോകവീക്ഷണങ്ങളും വിശ്വാസങ്ങളും ഭാഷാക്രമങ്ങളും എല്ലാം ചേര്‍ന്ന വേറിട്ട ഒരു ലോകത്തെ തന്നെയാണ്‌ അവര്‍ വെളിപ്പെടുത്തിയത്‌. അത്‌ ഈ പുസ്തകത്തിലൂടെ മാത്രമല്ല,ഇതെഴുതുന്ന ആളും ബാബുരാജും ചേര്‍ന്ന് നടത്തിയ അഭിമുഖസംഭാഷണത്തിലും(മാതൃഭൂമി ഡിസംബര്‍ 16, 2008) കന്യാസ്ത്രീജീവിതത്തിലെ വര്‍ഗ്ഗ,ലിംഗവിവേചനങ്ങളെ കുറിച്ചും അഴിമതിയെക്കുറിച്ചും ലൈംഗികതയെകുറിച്ചും വ്രതാനുഷ്ഠാനങ്ങളെകുറിച്ചും അവര്‍ തുറന്നു പറയുന്നുണ്ട്‌.താനുള്‍പ്പെടുന്ന കന്യാസ്ത്രീലോകത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും നന്മതിന്മകളും വൈയക്തികാനുഭവങ്ങളിലൂടെ ഒരു ജനാധിപത്യ സമൂഹത്തിനുമുന്‍പില്‍ തുറന്നുവെക്കുകയാണ്‌ അവര്‍.( വൃദ്ധരും രോഗികളുമായ സന്യാസി/സന്യാസിനിമാരെ കുറിച്ച്‌ അവരുടെ ദുരിതങ്ങളെ കുറിച്ച്‌ അനാഥത്വത്തെകുറിച്ച്‌ വിഭ്രാന്തികളെകുറിച്ച്‌ കരുണയോടെ നമ്മോട്‌ ആരാണ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌? ദീനക്കിടക്കയിലായിരുന്ന വൃദ്ധപുരോഹിതന്‍ പരിചാരകന്റെ അലസതയും അശ്രദ്ധയും മൂലം കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ പൊള്ളലേറ്റതിനെ കുറിച്ച്‌,മാനസികവിഭ്രാന്തിയ്ക്കടിപ്പെട്ട്‌ മേലാകെ മലം വാരിതേച്ച്‌ മഠത്തിലാകമാനം പാഞ്ഞുനടന്ന ഒരു വൃദ്ധസന്യാസിനിയെകുറിച്ച്‌,വെച്ചുംവിളമ്പിയും അലക്കിയും അടിച്ചുവാരിയും തേഞ്ഞുതീര്‍ന്ന,മുഖമില്ലാത്ത പണിക്കാരികളായ എത്രയോ 'ചേടത്തി' മാരെ കുറിച്ച്‌,വേലക്കാരായി തരം താഴ്ത്തപ്പെട്ട്‌ ഇരിപ്പിടം പോലും നിഷേധിക്കപ്പെട്ടിരുന്ന ലേ സിസ്റ്റേഴ്സിനെകുറിച്ച്‌ എല്ലാമെല്ലാം അവരല്ലാതെ മറ്റാരാണ്‌ നമ്മോട്‌ പറഞ്ഞത്‌?) തിരുവസ്ത്രമുപേക്ഷിക്കാനുള്ള അവരുടെ തീരുമാനം അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ രാഷ്ട്രീയമായ ഇടപെടലിന്റെ സന്ദര്‍ഭമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌. അസാമാന്യമായ ധൈര്യവും സത്യസന്ധതയുമാണ്‌ അവരെകൊണ്ട്‌ ഇത്‌ ചെയ്യിച്ചത്‌.


ധ്യാപികയുംപ്രിന്‍സിപ്പാളുമെന്നതിലുപരിസിനിമാപ്രവര്‍ത്തക,സംവിധായിക,ഗവേഷക,കവി,എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഊര്‍ജ്ജസ്വലയായ ഒരാളാണ്‌ അവര്‍.ആഖ്യാനശാസ്ത്രത്തില്‍ ആധികാരികത അവകാശപ്പെടാവുന്ന പണ്ഡിതയും കൂടിയാണു സിസ്റ്റര്‍ ജെസ്മി.ഈ നിലയില്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അവര്‍ ഇപ്രകാരം ബഹുമുഖമായ അവരുടെ വ്യക്തിത്വത്തെ മൊത്തമായി ലൈംഗികമാത്രജീവി എന്ന നിലയിലേക്ക്‌ വെട്ടിച്ചുരുക്കുകയാണ്‌ ആത്മകഥയോടുള്ള പ്രതികരണങ്ങളധികവും.പുസ്തകം മുന്നോട്ടുവെയ്ക്കുന്ന മറ്റ്‌ എല്ലാ പ്രതികരനങ്ങളെയും തമസ്കരിച്ചുകൊണ്ട്‌ ഈയൊരു കുറ്റിയില്‍ കെട്ടിച്ചുറ്റിത്തിരിയുകയാണ്‌ ഇവരെല്ലാം.


രു കന്യാസ്ത്രീ സെക്സ്‌ പറയുന്നു എന്നതിന്റെ സ്ഫോടനാത്മകതയുടെയും രഹസ്യാത്മകയുടെയും അന്തരീക്ഷത്തിലാണ്‌ പരാമര്‍ശങ്ങളധികവും നടക്കുന്നത്‌.ഇന്ത്യാ റ്റുഡേ, ഇന്ത്യാ കറന്റ്‌ മുതലായ പ്രസിദ്ധീകരനങ്ങളുടെ പ്രധാന ചോദ്യം പുസ്തകത്തിലെ ലൈംഗികതയെ കുറിച്ചുള്ളതായിരുന്നു.180 പേജുള്ള പുസ്തകത്തിലെ നാലോ അഞ്ചോ പേജു വരുന്ന ഭാഗങ്ങളാണ്‌ ആളുകളെ ഇങ്ങനെ ത്രസിപ്പിക്കുന്നതും സദാചാരക്കൊടുവാളെടുപ്പിക്കുന്നതും.'ദ ട്രൂത്ത്‌' മാസിക മുതല്‍ പ്രസിദ്ധ ബ്ലോഗ്ഗര്‍ ബെര്‍ലി വരെ ഈ പേജുകളിലേക്ക്‌ ഉറ്റുനോക്കി ശ്വാസമടക്കിയാണിരുന്നത്‌.കന്യാസ്ത്രീകള്‍ എന്നു കേട്ടാല്‍ വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്ന ലൈംഗികസ്ഫോടകവസ്തുക്കളാണെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകതന്നെയാണിവര്‍.(ദ ട്രൂത്ത്‌ മാസികയുടെ മുഖച്ചിത്രത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ ചിത്രത്തിനോട്‌ ചേര്‍ത്ത്‌ 'ഒരു വ്യഭിചാരത്തിന്റെ കുമ്പസാരം'എന്ന് വെണ്ടക്ക നിരത്തിയിയതു കാണാം.മാസികയുടെ ഇക്കിളി മുഴുവനും തുളുമ്പി നില്‍ക്കുന്ന ലേ ഔട്ട്‌...)താനനുഭവിച്ച ലൈംഗികമായ ചൂഷണത്തെ ഒരു ഇരയുടെ മാനസികാവസ്ഥയില്‍നിന്നുകൊണ്ടു വിശദീകരിക്കുന്ന ഭാഗത്തെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വളച്ചൊടിച്ചിരിക്കുകയാണിവിടെ. സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............ഗാന്ധിജി മുതല്‍ ചെറുകാട്‌ വരെയുള്ളവര്‍ എഴുതിയ വളരെ പോപ്പുലറായ ആത്മകഥകളിലൊക്കെ ലൈംഗികതയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്‌.(ചുള്ളിക്കാടിന്റെ ചിദംബരസ്മരണ മറന്നതല്ല!)( ചെറുകാടിന്റെ ജീവിതപ്പാതയിലാണ്‌ സ്വവര്‍ഗ്ഗരതിയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ആദ്യമായി മലയാളത്തില്‍ ആരോഗ്യകരമായ ഒരു പരാമര്‍ശം കടന്നുവരുന്നത്‌ എന്ന് കെ.പി.അപ്പന്‍ എവിടെയോ എഴുതിയിട്ടുണ്ട്‌)ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാല്‍ അവരെയൊന്നും ആരും വിടന്മാരായോ വ്യഭിചാരികളായോ ചിത്രീകരിച്ചുകണ്ടിട്ടില്ല.മറിച്ച്‌ അതവരുടെ സത്യസന്ധതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്‌.ഇതേ സത്യസന്ധ്യത സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തിലാവുമ്പോള്‍,മറ്റേതെങ്കിലും എഴുത്തുകാരിയുടെ കാര്യത്തിലാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നു.


മോണിക്കാ ലെവിന്‍സ്കിയുടെയും നളിനിജമീലയുടെയും പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ബെര്‍ലിയുടെ പോസ്റ്റ്‌ തുടങ്ങുന്നത്‌.ലൈംഗികത ചര്‍ച്ചചെയ്യുന്ന മഞ്ഞപ്പുസ്തകമെന്ന വിമര്‍ശനമോ പരിഹാസമോ ഒക്കെ മുന്‍ വിധിയായുണ്ട്‌.മോണിക്കയ്ക്കോ നളിനിക്കോ ആത്മകഥ എഴുതേണ്ടതില്ലെന്നോ അതില്‍ ലൈംഗികത പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്നോ അല്ല പറയുന്നത്‌.അവയുടെ മുന്നുപാധി ലൈംഗികതയെ സംബന്ധിച്ചതാണ്‌.(മോണിക്കയുടെ പുസ്തകം വായിച്ചിട്ടില്ല,കേട്ടോ)എന്നാല്‍ ആമേന്‍ ക്രൈസ്തവസഭ എന്ന സ്ഥാപനത്തെക്കുറിച്ചും കന്യാസ്ത്രീകളുടെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്‌ ഉന്നയിക്കുന്നത്‌.അതിന്റെ പശ്ചാത്തലത്തിലാണ്‌ കന്യാസ്ത്രീമഠങ്ങളിലെ സ്വവര്‍ഗ്ഗലൈംഗികതയും ലൈംഗികമായ കയ്യേറ്റങ്ങളും മനസ്സിലാക്കപ്പെടേണ്ടത്‌.


ഗോസിപ്പുകളുടെ ഹരം ഓളം വെട്ടുന്ന ഇന്റര്‍വ്യൂകളിലെ വഴുവഴുപ്പുണ്ടാക്കുന്ന ഒരു വിചിത്രമായ ചോദ്യം പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്‌.ഇന്ത്യാകറന്റിലും ഇന്ത്യാടുഡെയിലും ഒരു പോലെ ഈ ചോദ്യം മുഴച്ചുനില്‍ക്കുന്നതു കാണാംചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തിന്റെ ലാഭവിഹിതം എന്തുചെയ്യാന്‍ പോകുന്നു എന്ന ചോദ്യം--ഒരു ടിപ്പിക്കല്‍ മലയാളിയുടെ അസൂയ കലര്‍ന്ന ഒളിഞ്ഞു നോട്ടത്തിലുള്ള ചോദ്യം-- ഇതേ ചോദ്യം കൊള്ളാവുന്ന പുരുഷ എഴുത്തുകാരോടു ചോദിക്കാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ?വിദ്യാഭ്യാസം ചെയ്യിച്ചതും ശമ്പളം തന്നതും സഭയല്ലെ എന്നും ചോദ്യങ്ങളുണ്ട്‌.


പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പിന്റെ പ്രതിഫലമായി ലഭിച്ചത്‌ രണ്ടു ലക്ഷം രൂപയാണ്‌.യു.ജി.സി.നിരക്കനുസരിച്ച്‌ പ്രതിവര്‍ഷം 5ലക്ഷം രൂപയോളം ശമ്പളം വാങ്ങാമായിരുന്ന ഒരു പദവിയില്‍ നിന്നാണവര്‍ ഇറങ്ങിപ്പോന്നതെന്നു ചോദ്യകര്‍ത്താക്കള്‍ തിരിച്ചറിയുന്നില്ല.സ്ത്രീയുടെ സാമ്പത്തികമായ ഉടമസ്ഥതയിലും സ്വാതന്ത്ര്യത്തിലുമുള്ള അസഹിഷ്ണുതയും ഒപ്പം ചില ദുസ്സൂചനകളും ഉള്‍ക്കൊള്ളുന്നുണ്ട്‌,ഈ ചോദ്യങ്ങളില്‍.


റ്റു ചില പ്രതികരണങ്ങളില്‍ അവരുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ്‌. ആത്മകഥയ്ക്കു പുറത്തു നിന്നുകൊണ്ട്‌ ഊഹാപോഹങ്ങളുടെയും ഒറ്റപ്പെട്ട അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആത്മകഥയെയും അതെഴുതിയ ആളുടെ വിശ്വസ്തതയെയും വെല്ലുവിളിക്കാനുള്ള ശ്രമങ്ങളാണ്‌ അവ. ബെര്‍ലിയുടെ പോസ്റ്റിനു വന്ന കമന്റുകളില്‍ ചിലത്‌ ഇത്തരത്തിലുള്ളവയാണ്‌.എന്തായാലും വ്യക്തിഹത്യകള്‍ക്കും തേജോവധങ്ങള്‍ക്കുമിടയില്‍ ‘ആമേന്‍’ ‍ലോകശ്രദ്ധ പിടിച്ചു പറ്റുക തന്നെയാണ്‌.

Tuesday, March 3, 2009

ലിപ്‌സ്റ്റിക്കും മൊബൈലും

പ്രിയ സുഹൃത്തുക്കളെ,

2009 മാര്‍ച്ച് 2 ന്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കേരള വനിതാ കമ്മീഷന്റെ പരസ്യമാണ്‌ ഈ പോസ്റ്റിനാധാരം. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ദശാബ്ദങ്ങളായി പങ്കുവെക്കുന്ന 'സുരക്ഷ', 'സ്ത്രീമാതൃക', 'ജാഗ്രത' മുതിലായ ജടിലോക്തികള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പരസ്യം.ആഗോളവല്‍ക്കരണം എന്ന പൊതുരാക്ഷസനാണ്‌ ഇത്തവണ ശത്രുപക്ഷത്ത്‌.വന്നുവന്ന് എന്തിനും ഏതിനും ആര്‍ക്കും ചെന്നു കുതിര കയറാവുന്ന , ആരുടെ ഏറും ചെന്നു കൊള്ളാന്‍ പാകത്തിലുള്ള വാക്ക്‌...ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ഒരുക്കുന്ന ചതിക്കുഴികള്‍ ഏറെ എന്നാണ്‌ ഒരു ടൈറ്റില്‍.ചേര്‍ന്നുതന്നെ മൊബെയിലിന്റെയും ലിപ്സ്റ്റിക്കിന്റെയും ഒക്കെ ചിത്രങ്ങള്‍. ( കവിതയിലും കാര്‍ട്ടൂണുകളിലും എന്നുവേണ്ട മലയാളിയുടെ പൊതുവ്യവഹാരങ്ങളിലെമ്പാടും ലിപ്സ്റ്റിക്ക്‌ 'തെറിച്ച' സ്ത്രീയുടെ സൂചകമാണ്‌.-"എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍ ചുണ്ടിനുള്ളതോ നിന്‍ലിപ്‌ സ്റ്റിക്കിനുള്ളതോ?" എന്നും "വിളറിയചുണ്ടില്‍ ചായം തേച്ചും" എന്നും എന്‍.വി. കാണെക്കാണെ മലയാളികളില്‍ ഒരു ലൈംഗികസൂചകം തന്നെയായി ലിപ്സ്റ്റിക്ക്‌ മാറിമറിയുന്നുണ്ട്‌. ) സൗന്ദര്യസങ്കല്‍പ്പം മാറുന്നതും ഉപഭോഗത്വരയുണര്‍ത്തുന്ന കമ്പോളവും ദുരുപയോഗം ചെയ്യപ്പെടുന്ന മൊബെയിലും ഇന്റര്‍നെറ്റ്‌ സാങ്കേതികതയും ദുസ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളും ഒക്കെയാണ്‌ ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി കരുതിവെച്ചിരിക്കുന്ന ചതിക്കുഴികള്‍! സാമാന്യവിവേകമുള്ള ആരും ചിരിച്ചുപോകുന്ന ഒന്നാന്തരം വിവരക്കേട്‌ എന്നല്ലാതെ എന്തു പറയാന്‍! സ്ത്രീകളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചുമതിയാകാത്ത പുരുഷാധിപത്യ ചിന്തയുടെ കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍ പോലീസിങ്ങിന്റെയും അസ്സലുദാഹരണം.പുറം ലോകത്തുനിന്നും സുരക്ഷാ അകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ്‌ ആയി സ്വയം നിലനിര്‍ത്തിയും സ്ത്രീ എന്ന 'ഉദാത്ത വംശ മാതൃക' അങ്ങിനെ നില്‍ക്കേണ്ടതാവശ്യമാണ്‌. ഇന്റര്‍നെറ്റ്‌, മൊബെയില്‍ ഫോണ്‍ ഒക്കെ ഈ(മോഹ)സ്ത്രീയെ കളങ്കപ്പെടുത്തും.'വിലപിടിപ്പ്‌'ഉള്ള പലതും തട്ടിപ്പറിക്കപ്പെടും. ഈ അമൂല്യ വിശുദ്ധിയുടെ സൂക്ഷിപ്പുകാരികള്‍ക്കുള്ള പ്രധാന ജോലി ജാഗരൂകരായി ഇരിക്കുക എന്നതാണ്‌! അതിനാവശ്യമായ കാര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട്‌ പറയുന്നുമുണ്ട്‌.

പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും എന്നാല്‍ സ്ത്രീസൗഹാര്‍ദ്ദപരവുമെന്ന് തോന്നുന്ന മട്ടിലുള്ള പരസ്യത്തിന്റെ ഉള്ളിലിരുപ്പ്‌ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത്ര അന്യമല്ല.ഏതൊക്കയോ ആള്‍ക്കാര്‍ ചേര്‍ന്ന് സംരക്ഷിക്കേണ്ട ഒന്നാണ്‌ സ്ത്രീകളെന്നോ അവരുടെ വിലപിടിച്ച ചാരിത്ര്യം ഇങ്ങനെ (പ്രത്യയശാസ്ത്ര/ഭരണകൂട/നിയമ ഉപകരണങ്ങള്‍ കൊണ്ടും തീര്‍ച്ചയായും) കോട്ടകെട്ടി സുരക്ഷിതമായി കാലാകാലങ്ങളായി സൂക്ഷിക്കേണ്ടതാണെന്നോ ഒക്കെയാണിവിടെ ആവര്‍ത്തിക്കുന്നത്‌.കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന നിരവധി സ്ത്രീ പീഡനകേസുകളിലൂടെയും അവയുടെ വിശകലനങ്ങളിലൂടെയും സ്ത്രീകളുടെ കൈയിലെ മൊബെയിലുകളും ബ്യൂട്ടീ പാര്‍ലറുകളും (സിനിമാറ്റിക്ക്‌ ഡാന്‍സുപോലെ) പാപചിഹ്നമായി വ്യവഹരിക്കപ്പെട്ടു.

സ്ത്രീകളുടെ ഭൗതികവും ബൗദ്ധികവുമായ സ്വയം നിര്‍ണ്ണയത്വത്തെക്കുറിച്ചോ ലൈംഗിക- ലൈംഗികേതരമായ ആവിഷ്ക്കാരത്തെകുറിച്ചോ യാതൊരു ജനാധിപത്യപരമായ അടിസ്ഥാന ധാരണയുമില്ലാത്തതോ പോട്ടെ -സാങ്കേതികവിദ്യ ഒന്നടങ്കം സ്ത്രീക്കെതിരാണത്രേ! മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സ്ത്രീകള്‍ക്ക്‌ മുമ്പെങ്ങുമില്ലാത്തവിധം ലഭ്യമാക്കുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകമായ വികാസവും പകല്‍പോലെ വ്യക്തമാണ്‌.മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചുള്ള കള്ളക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും 'ക്വട്ടേഷനു'കളും അഴിമതികളും നടത്തുന്നവരെകുറിച്ചുള്ള വേവലാതികളൊന്നും പറഞ്ഞുകേള്‍ക്കാറില്ല. അവര്‍ക്കൊന്നും ഈ സുവിശേഷപ്രസംഗം കേള്‍ക്കാനുള്ള നേരമില്ല. ഉപദേശം മുഴുവന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമാണ്‌. അവരുടെ ലൈംഗിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമൊക്കെ മറ്റുള്ളവരാണല്ലോ തീരുമാനിക്കേണ്ടത്‌!

സ്വകാര്യത എന്നതിന്റെ നിര്‍വ്വചനം ലാന്റ്‌ ഫോണില്‍ നിന്നും മൊബെയിലിലേക്കുള്ള മാറ്റത്തില്‍ വായിച്ചെടുക്കാം.ഉപയോഗിക്കുന്ന ആളുടെ ശരീരവുമായി അതിനുള്ള ഏറ്റവും അടുത്ത ബന്ധം -കൂടാതെ സ്ഥലം,സമയം എന്നിവയുമായി ബന്ധപ്പെട്ട്‌ സ്ത്രീകളുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും പുതിയ മാനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ മൊബെയില്‍/നെറ്റ്‌ സാങ്കേതികതക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഒരു അവസ്ഥയോടുള്ള പുരുഷഭീതി തന്നെയാണ്‌ പരസ്യത്തിലുമുള്ളത്‌.മൊബെയില്‍ നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകയായ ഭാര്യയുടേയും കൃഷിക്കാരനും പ്രകൃതിസ്നേഹിയും കാല്‍പ്പനികനുമായ ഭര്‍ത്താവിന്റെയും ഇടയില്‍ രൂപം കൊള്ളുന്ന വൈകാരികമായ വിള്ളലുകളെ അവതരിപ്പിക്കുന്ന 'കാറ്റുതൊടും പോലെ' എന്ന ഒരു കഥ എബ്രഹാം മാത്യു എഴുതിയിട്ടുണ്ട്‌.മൊബെയില്‍ ഫോണ്‍ സംബന്ധിച്ച സ്ത്രീവിരുദ്ധതയെയും സ്ത്രീസ്വകാര്യതക്കെതിരായ പുരുഷഭീതിയെയും ശരിക്കും ഒപ്പിയെടുത്ത കഥ.

ഈ പരസ്യം വന്ന അതേ ദിവസം തന്നെയാണ്‌ പോലീസുകാര്‍ക്ക്‌ മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സൗജന്യമായി നല്‍കുന്ന വാര്‍ത്തയും വന്നത്‌ എന്നത്‌ മറ്റൊരു തമാശ.മിക്കവാറും എല്ലാ ജനപ്രിയ പ്രസിദ്ധീകരണങ്ങളിലും മൊബെയില്‍ഫോണിനെകുറിച്ചുള്ള ഭീതിജനകമായ പംക്തികള്‍ ഉണ്ട്‌.'മിസ്ഡ്‌ കോള്‍' (കെ.കെ.സുധാകരന്‍)എന്ന പേരില്‍ ഒരു നോവല്‍ തന്നെ ഒരു വനിതാമാസികയില്‍ തുടരനായുണ്ട്‌.

സ്ത്രീ- പുരുഷന്‍ എന്ന വ്യതിരേകത്തില്‍ വല്ലാതെ അടിമുടി ഊന്നിക്കൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ ആപല്‍ക്കരമാണ്‌.വളരെ അധികം സെക്ലൂഡഡ്‌ ആയ സേക്രഡ്‌ ആയ ഒന്നായി മാത്രം സ്ത്രീയെ നോക്കി കാണുക - അതാണ്‌ ഇത്തരം വിവേചനങ്ങളുടെ മൂലകാരണം.

Tuesday, February 17, 2009

പാഞ്ചാലി- സ്ത്രീ രചനയുടെ വ്യത്യസ്തമുഖം

പ്രിയ സുഹൃത്തുക്കളെ,
സ്തീ രചനകളില്‍ പൊതുവെ കാണാത്ത ചില പ്രത്യേകതകള്‍ സില്‍ വിക്കുട്ടിയുടെ കഥകള്‍ക്കുണ്ട്.അനുഭവവും ആവിഷ്കാരവും തമ്മില്‍ പരമാവധി കുറഞ്ഞ അകലം ഈ രചനകളുടെ സവിശേഷതയാണ്. യാഥാര്‍ഥ്യത്തെ പകിട്ടില്ലാതെ പച്ചയ്ക്ക് എഴുതുന്നു. തികച്ചും അകാല്പനികം. ‘സാഹിത്യപരത‘യില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന പെണ്ണെഴുത്തിന്റെ ചെവിക്കൊരു കിഴുക്ക്.അസാഹിതീയമായ കഥകള്‍... മലയാളി സ്ത്രീയുടെ ദൈനംദിനങ്ങള്‍ ഈ കഥകളെ ചുട്ടുപൊള്ളിക്കുന്നു.. കരുണയില്ലാത്ത നര്‍മം കൊണ്ട് നമ്മുടെ അകം പുറം വലിച്ചു പുറത്തേക്കിടുന്നു സില്‍ വിക്കുട്ടി .
കഥ ഇവിടെ....

Wednesday, January 28, 2009

കല്‍ക്കിയുമായുള്ള കൂടിക്കാഴ്ച്ച.



കേരളസന്ദര്‍ശനത്തിനിടയില്‍ കല്‍ക്കി എറണാകുളത്തു വന്നെത്തി.ജനുവരി 26നു ഉച്ചയ്ക്ക്‌ 2 മണിക്ക്‌ പബ്ലിക്‌ ലൈബ്രറിക്കു സമീപം സി.അച്ച്യുതമേനോന്‍ ഹാളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.ഗവേഷകരും ആക്ടിവിസ്റ്റുകളുമൊക്കെയായ ചെറിയ ഒരു കൂട്ടായ്മയാണു കല്‍ക്കിയുമായി സംസാരിച്ചത്‌.അക്കൂട്ടത്തില്‍ സണ്ണി.എം.കപിക്കാട്‌, രേഖാരാജ്‌,ആര്യന്‍, എം.ആര്‍.രേണുകുമാര്‍,മായ.എസ്‌. ജി.ഉഷാകുമാരി, ചന്ദ്രന്‍.സി, ഷിബി പീറ്റര്‍, ജസ്റ്റിന്‍,അനീഷ്‌, അനു തുടങ്ങിയവര്‍....കൃത്യമായി അസൂത്രണം ചെയ്യാത്തതു കൊണ്ട്‌ ചിതറിയ രീതിയിലുള്ള ഒരു ഇന്ററാക്ഷന്‍ ആണ്‌ നടന്നത്‌.ട്രാന്‍സ്ജന്‍ഡര്‍ എന്ന ഒരവസ്ഥയെ കുറിച്ചുള്ള സമഗ്രമായ ഒരു വിശദീകരണം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ നടത്തി.ഗെയ്സും ലെസ്ബിയന്‍സും നേരിടുന്ന പ്രശ്നങ്ങള്‍ സെക്ഷ്വല്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണ്‌,എന്നാല്‍ തന്നെപ്പോലെയുള്ള ട്രാന്‍സ്ജന്‍ഡെര്‍സിന്റേത്‌ തികച്ചും ജെന്‍ഡര്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണെന്നവര്‍ പറഞ്ഞു.15 വയസ്സു മുതല്‍ തന്റെ സ്ത്രീ അവസ്ഥ തിരിച്ചറിയുകയും അതിലൂന്നിനിന്നുകൊണ്ട്‌ സ്വയം സ്ഥാപിക്കാനും ശ്രമിച്ചു.നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച കല്‍ക്കിക്ക്‌ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ലഭിച്ചു.സഹോദരി എന്ന ഒരു സംഘടന നടത്തുന്നുണ്ട്‌,കല്‍ക്കി. ആ പേരില്‍ ഒരു പ്രസിദ്ധീകരണവുമുണ്ട്‌. അവയുടെ നേതൃത്വത്തില്‍ ധാരാളം ബോധവല്‍ക്കരണപരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും നടത്തിവരുന്നുണ്ട്‌. സെല്‍ഫ്‌ ഹെല്‍പ്‌ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലിംഗമാറ്റചികിത്സയ്ക്കും മറ്റുമുള്ള ധനസഹായമായി ബാങ്കുലോണ്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.തമിഴ്‌നാട്ടില്‍ ട്രാന്‍സ്ജന്‍ഡേര്‍സിനു സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനും അതു നിലനിര്‍ത്താനുമുള്ള അവസ്ഥ കേരളത്തേക്കാള്‍ കൂടുതലാണ്‌. അവിടെ അവര്‍ക്കു റേഷന്‍ കാര്‍ഡും വോട്ടവകാശവുമൊക്കെയുണ്ട്‌.കേരളം കല്‍ക്കിയുടെ അഭിപ്രായത്തില്‍ മറ്റു പലരും പറയുന്നതുപോലെ വളരെയധികം പാട്രിയാര്‍ക്കല്‍ ആണ്‌. ഏതെല്ലാ അര്‍ഥത്തിലാണതു റീഡു ചെയ്യുന്നതെന്നു സണ്ണി കപിക്കാട്‌ ചോദിച്ചപ്പോള്‍ തനിക്കതു റീഡു ചെയ്യേണ്ടതായിപ്പോലും വരുന്നില്ല എല്ലാ മേഖലകളിലും അതു പകല്‍ പോലെ വ്യക്തമാണെന്നായിരുന്നു മറുപടി.ത്രിപുരയും ബംഗാളും പോലെ കേരളവും മാര്‍ക്സിസത്തിന്റെ അതിപ്രസരമുള്ള നാടായതാണ്‌ അതിനുകാരണമെന്നു ശ്രീ.സണ്ണി തന്നെ പറഞ്ഞു.മോഡേണ്‍ ആയ ഒരു യുവതിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ്‌ കല്‍ക്കി വന്നത്‌. കൂടുതല്‍ കൂടുതല്‍ ഫെമിനിന്‍ ആവുന്നതിലൂടെ എന്താണുദ്ദേശിക്കുന്നതെന്നു ഞാന്‍ ചോദിച്ചു. ഹെട്രോസെക്ഷ്വല്‍ സാമൂഹ്യവ്യവസ്ഥയുടെ അസമത്വങ്ങളെയും വൈരുദ്ധ്യങ്ങളെയും കൃത്യമായ ആണോ പെണ്ണോ ആയി നിലനില്‍ക്കുന്നതിലൂടെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ചോദ്യം അവര്‍ കാര്യമായെടുത്തില്ല.താനൊരു ഫെമിനിസ്റ്റാണെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.പുരുഷന്മാരുടെ സെക്ഷ്വല്‍ ടോയ്‌ലറ്റുകളായി മാറുന്ന ഹിജഡകളുടെ അവസ്ഥയെ കുറിച്ച്‌ വളരെ ഉല്‍കണ്ഠകളവര്‍ക്കുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ പോലെയുള്ള മെട്രോപൊളിറ്റന്‍ സിറ്റികളില്‍ അവര്‍ക്ക്‌ സംഘടിക്കാനും സംരക്ഷണം ലഭിക്കാനുമുള്ള നീതി നിയമ വ്യവസ്ഥകളുണ്ട്‌.ഗവണ്മെണ്ട്‌ അത്‌ പരിഗണിക്കുന്നുമുണ്ട്‌.ഇവിടെ എന്തുകൊണ്ട്‌ അതില്ലെന്നതാണ്‌ അത്ഭുതം. കേരളത്തില്‍ നിന്നും ആളുകള്‍ ഇത്തരം സിറ്റികളിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നതിനാലാകാം അത്‌. ഇവിടെ നിലനിന്നു പോകാന്‍ വിഷമമാണ്‌.ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെ ജാതി വര്‍ഗ്ഗ ഘടനകള്‍ സ്വാധീനിക്കുന്നതിനെ കുറിച്ച്‌ എം.ആര്‍. രേണുകുമാര്‍, ആര്യന്‍ എന്നിവര്‍ സംസാരിച്ചു.ട്രാന്‍സ്ജെന്റേഴ്സിനുള്ളില്‍ പണമോ ജാതിയോ ഒന്നും പരിഗണനാ വിഷയമല്ലെന്നും അവര്‍ ഒറ്റക്കെട്ടാണെന്നും കല്‍ക്കി പറഞ്ഞു.കേരളത്തിലെ ഫെമിനിസത്തെ കുറിച്ചും ആക്റ്റിവിസത്തെ കുറിച്ചും അവര്‍ ചോദിച്ചു. ആത്മ നിന്ദയും പരിഹാസവും നിറഞ്ഞ മൗനവും ചിരിയുമായിരുന്നു മറുപടി.ഇവിടുത്തെ മുതിര്‍ന്ന ഫെമിനിസ്റ്റുകള്‍ സംരക്ഷണവാദക്കാരാണെന്നും ഫലത്തില്‍ പരോക്ഷമായി ചാരിത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ ചെന്നവസാനിക്കുന്നുവെന്നും ചര്‍ച്ചകള്‍ വന്നു, ആരോഗ്യകരവും സര്‍ഗ്ഗാത്മകവുമായ സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ചുള്ള പ്രതീക്ഷകള്‍ എല്ലാവരും പങ്കുവെച്ചു.സെക്ഷ്വാലിറ്റി ഒരു വിഷയമായി മുഖ്യധാരാബുദ്ധിജീവികള്‍ പരിഗണിക്കാത്തതിന്റെ കാപട്യം എല്ലാവരും എടുത്തു പറഞ്ഞു.കുടുംബം,സ്ത്രീപീഡനം,സ്ത്രീധനം മുതലായ കാര്യങ്ങള്‍ക്കപ്പുറത്ത്‌ വികസിക്കേണ്ട കൂടുതല്‍ മാനുഷികവും മുന്‍ വിധിയില്ലാത്തതുമായ, എന്നാല്‍ ക്രിയാത്മകമായ ഇടങ്ങള്‍ ബന്ധങ്ങളില്‍(സ്ത്രീ-സ്ത്രീ/ സ്ത്രീ-പുരുഷന്‍ ബന്ധങ്ങളില്‍) ഉണ്ടാവണമെന്ന ആഗ്രഹം ശക്തമായി.തുറസ്സുള്ള ചലനാത്മകമായ ഇടപെടലുകള്‍ ഉണ്ടാവണം..... ആകെപ്പാടെ ഒരുണര്‍വ്വും ഊര്‍ജ്ജവും കല്‍ക്കി സന്ദര്‍ശനം തന്നു.
കല്‍ക്കിയുടെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്കുക

Tuesday, December 23, 2008

കരാമല്‍ -സ്ത്രീ,ശരീരം, ലൈംഗികത...



IFFK 2008ലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌ ലബനീസ്‌ ചിത്രമായ 'കരാമല്‍'. നദീന്‍ ലബാക്കി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയും അവര്‍ തന്നെ, ലായേല്‍. ചിത്രത്തിന്റെ തിരക്കഥയില്‍ മാത്രം ഒരു പുരുഷന്റെ(റോസ്നി അല്‍-ഹദാദ്‌) സഹായമുണ്ടെന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ എടുത്ത സിനിമയെന്നു പറയാം. എങ്കിലും ഇതൊരു ഫെമിനിസ്റ്റ്‌ ചിത്രമല്ലെന്നും അതിന്റെ ക്ലീഷേയില്‍ പെട്ടുപോകരുതെന്നും ലബാക്കി ഉറപ്പിച്ചതുപോലെയുണ്ട്‌.



ബേയ്‌റൂട്ടിലെ അഞ്ചു സ്ത്രീകള്‍ കണ്ടുമുട്ടുന്നതും മനസ്സുതുറക്കുന്നതും ഒരു ബ്യൂട്ടീപാര്‍ലറിലാണ്‌.അവിടെ അവര്‍ മാതൃത്വത്തെയും ലൈംഗികതയെയും കുറിച്ച്‌ സംസാരിക്കുന്നു.അവരുടെ ചിന്തകള്‍ തുറന്നു പറയുന്നതിനും സ്വകാര്യപാപങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഇടമാണത്‌.ലായേല്‍ വിവാഹിതനായ ഒരാളുമായ്‌ പ്രണയത്തിലാണ്‌.ബ്യൂട്ടിപാര്‍ലറിനടുത്തുള്ള തെരുവിലെ ട്രാഫിക്‌ പോലീസുകാരന്‍ അവളെ കണ്ണെറിയാറുണ്ട്‌.അവളയാളെ കുരങ്ങു കളിപ്പിക്കാറുമുണ്ട്‌.മുസ്ലിം ആയ നിസ്രീന്‍ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ്‌.പക്ഷെ തനിക്കു കന്യാചര്‍മം നഷ്ടപ്പെട്ടു എന്നത്‌ ഒരു പ്രശ്നമാകുന്നു.കൃത്രിമമായി അതു വെച്ചുപിടിക്കാന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു.റിമ സ്ത്രൈണമായ്‌ മുദ്രകളില്ലാത്ത രൂപരീതികള്‍ ഉള്ളവളാണ്‌.ഷോര്‍ട്‌ കട്ട്‌ ഹെയര്‍,ഉന്തിയ കവിളെല്ലുകള്‍, പാന്റും ടീഷര്‍ട്ടും... അവള്‍ക്കു സ്ത്രീകളോട്‌ ഒരു പ്രത്യേക ആഭിമുഖ്യമുണ്ടെന്നു അവള്‍ തിരിച്ചറിയുന്നു. കസ്റ്റമറായ നീണ്ട മുടിയുള്ള ഒരു സുന്ദരിയുമായി അവള്‍ അടുക്കുന്നത്‌ മറ്റുള്ളവര്‍ നിശബ്ദമായി നിരീക്ഷിക്കുന്നുണ്ട്‌.ജമാലി മെനോപ്പോസിലെത്തിയ ഒരുവളാണ്‌.തന്റെ മെനൊപ്പോസ്‌ മറച്ചു വെയ്ക്കാന്‍ അവള്‍ പൊതു ടോയ്‌ലെറ്റില്‍ ക്യൂവിനെ മറികടന്നു നാപ്‌കിനില്‍ ചുവന്ന മഷിയിറ്റിച്ച്‌ ആര്‍ത്തവം നടിക്കുന്നു.വാര്‍ദ്ധക്യത്തിലെത്തിയ റോസ്സ്‌ ആന്റിയും സഹോദരി ലിലിയും സ്ത്രീ അനുഭാവത്തിന്റെ മാറ്റുരണ്ടു മുഖങ്ങള്‍. പ്രണയത്തിന്റെ ഇരകള്‍.റോസ്സ്‌ ആന്റിയുടെ വൃദ്ധനായ കാമുകന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പുരുഷ കഥാപാത്രമാണ്‌. പ്രണയമല്ല അവര്‍ക്കിടയില്‍,മറിച്ച്‌ കളഞ്ഞുപോയ നല്ലകാലത്തിന്റെ താക്കോല്‍ അവരൊന്നിച്ച്‌ തിരയാന്‍ ശ്രമിക്കുന്നതായാണ്‌ തോന്നുക. കുറച്ച്‌ വിഷാദം കലര്‍ന്ന ഒരു ഐക്യപ്പെടല്‍.ലിലി സമനിലതെറ്റിയ മട്ടിലാണ്‌ പെരുമാറുക.ചെറുപ്പത്തില്‍ കാമുകനയച്ച കത്തുകളാണെന്ന മട്ടില്‍ റോഡിലുള്ള പ്ലാസ്റ്റിക്കുകളും കടലാസ്സുകളും പെറുക്കി എടുത്തു സൂക്ഷിക്കുക,വിചിത്രമായി അണിഞ്ഞൊരുങ്ങുക,ലഹള കൂട്ടുക ഇടക്കു മിണ്ടാവാവുക.....ഇങ്ങിനെയൊക്കെയാണ്‌ ലിലി.



(കരാമല്‍ എന്നത്‌ അനാവശ്യ രോമം നീക്കികളയാനുള്ള ഒരു വസ്തുവാണ്ര്. പഞ്ചസാരയും മെഴുകും കൂടി ഒരു പ്രത്യേക പരുവത്തില്‍ തയ്യാറാക്കുന്നത്‌)



സിനിമയുടെ പ്രമേയത്തേക്കാളും ശ്രദ്ധേയം ട്രീറ്റ്‌മെന്റിലെ അതീവ ജാഗ്രതയും സൂക്ഷ്മതയുമാണ്‌.സിനിമയിലെ ഏറ്റവും ചലനാത്മകമായ വിഷയം ശരീരമാണ്‌. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമല്ല അതു സിനിമയില്‍. നില നില്‍ക്കുന്ന വ്യവസ്ഥാപിത ധാരണകള്‍ക്കപ്പുറം അതു ശരീരത്തെ എക്സ്റ്റന്റു ചെയ്യുന്നുണ്ട്‌. ഭൗതികമായ ശരീരത്തേക്കാള്‍ വ്യാപ്തിയും പരിധിയുമുള്ള ഒന്നായി ശരീരം വളരുകയാണിവിടെ. സൂക്ഷ്മവും നിശ്ശബ്ദവും അവ്യാഖ്യേയവുമായ ഒരുപാടു ഷോട്ടുകളിലൂടെ ഫ്രെയിമുകളിലൂടെ ശരീരത്തെക്കുറിച്ചും അതിന്റെ ലിംഗപരതയെകുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള അന്വേഷണം ഈ സിനിമായില്‍ കടന്നു വരുന്നു.


പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രേണീബദ്ധമായ അധികാരവും കാമനയും ചരിത്രപരമായി ഉല്‍പാദിപ്പിച്ചെടുത്ത ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. അത്തരം അധികാരത്തിന്റെയും ബാഹ്യ സമൂഹത്തിന്റെയും പുരുഷന്റെ തന്നെയും സാന്നിദ്ധ്യങ്ങളെ പുറത്തിട്ടടച്ച്‌ സ്വയം ഒരു ആന്തരിക ലോകമായി ചമയുകയാണ്‌ സിനിമക്കുള്ളില്‍ ബ്യൂട്ടീപാര്‍ലര്‍. അധികവും അകത്തളങ്ങളിലാണീ സിനിമയിലെ സംഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌. സ്ത്രീമനസ്സിന്റെ അകങ്ങള്‍.... ബ്യൂട്ടീപാര്‍ലറിലേക്ക്‌ കടന്നുവരുന്ന ഒരേ ഒരു പുരുഷന്‍ പോലീസ്സുകാരനാണ്‌. അയാള്‍ക്ക്‌ ലായേലില്‍ ഭ്രമമുണ്ട്‌. പോലീസ്‌ എന്ന അധികാര രൂപത്തിലല്ല,ഒരു സുന്ദരവിഡ്ഢിയായാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇടക്കൊക്കെ ഹാസ്യം കൊണ്ടുവരുന്നത്‌ അയാളിലൂടെയാണ്‌.ഒരിക്കല്‍ രണ്ടും കല്പിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന അയാളുടെ മീശ മുഴുവന്‍ അയാള്‍ക്കു നഷ്ടമാകുന്നു! മറ്റൊരു പുരുഷകഥാപാത്രമായ റോസ്സാന്റിയുടെ കാമുകന്‍ ഇതേപോലെ ഹാസ്യത്തിന്റെ ലാഞ്ഛനയുള്ള ഒരു കഥാപാത്രമാണ്‌. സൂക്ഷിച്ചുനോക്കിയാല്‍ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രംഗങ്ങള്‍ ഇതില്‍ വേറേയുമുണ്ട്‌. സ്വയം തിരിച്ചറിയുകയും സംഘര്‍ഷപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണിതിലെ ഹാസ്യം. കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും നിസ്സഹായതയെയും കടും നിറത്തിലാക്കാതെ രക്ഷിക്കുന്നതും ഈ നേര്‍ത്ത ഹാസ്യമാണ്‌.



സ്ത്രീകളുടെ മുഖത്തു കാണുന്ന ഒരു അമര്‍ത്തിയ രോഷം,പറ്റിക്കപ്പെട്ടതിലുള്ള പ്രതിഷേധം ,നിസ്സഹായതയില്‍ നിന്നു വരുന്ന ആത്മബോധം അവരെ ഇടക്കൊക്കെ ഹാസ്യത്തിലേക്ക്‌ എത്തിക്കുന്നു.എല്ലാവരും ഒന്നിച്ചുള്ള പല രംഗങ്ങളിലും നിശ്ശബ്ദമായ മനോവിചാരത്തിന്റെ ഒരു ധാരയെന്നവണ്ണം ഈ രോഷത്തിന്റെ പ്രതിഫലനം ഓരോ മുഖത്തും കാണാം. ചരിത്രപരമായ ഏതോ വഞ്ചനക്കു വിധേയരായ ഒരു ജനത എന്നു തന്നെ വായിച്ചെടുക്കാവുന്ന മുഖഭാവങ്ങള്‍ .ലായലിന്റെ മുഖമാണത്‌ കൂടുതല്‍ വെളിവാക്കുന്നത്‌. കാമുകന്റെ ഭാര്യയുടെ ശരീരവുമായുള്ള ഇടപഴകലില്‍ ചുളുങ്ങിപ്പോവുകയും പിന്‍ വലിയുകയും പിടയുകയും ചെയ്യുന്ന അവളുടെ ആത്മബോധം കാണാം.ബ്യൂട്ടീ പര്‍ലറിലും പിന്നീട്‌ കാമുകന്റെ വീട്ടില്‍ വെച്ചും ലായല്‍ ആ സ്ത്രീക്ക്‌ വാക്സിങ്ങ്‌ നടത്തിക്കൊടുക്കുന്ന രംഗമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.



ശരീരത്തെ തൊടുക,അറിയുക,പരിചരിക്കുക,മിനുക്കുക,അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിസ്സഹായാവസ്ഥയില്‍ പൂര്‍ണ്ണമായും വിധേയപ്പെട്ട്‌ സമര്‍പ്പിക്കപ്പെടുകയാണ്‌. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയ ശുശ്രൂഷ,റിപ്പയറിംഗ്‌...



ശരീരവും മനസ്സും വേറിട്ട ഏകകങ്ങളല്ല, അഥവാ ശരീരത്തിനും അതിന്റേതായ ആത്മബോധവും നിര്‍ണ്ണായകത്വവും ഉള്ളതുപോലെ.മറ്റൊരര്‍ഥത്തില്‍ അതു (പുരുഷാധിപത്യപരമായി)അടിച്ചേല്‍പ്പിക്കപ്പെട്ട(പെണ്‍)ലിംഗപരതയില്‍ നിന്നും വിട്ട്‌ ഒരു ശൈശവമായ നഗ്നതയും നിസ്സഹായതയും നിഷ്കളങ്കതയും സമര്‍പ്പണവും ആളുന്നു. മറ്റൊരു സ്ത്രീക്കുമാത്രം പെരുമാറാനും അറിയാനും കഴിയുന്ന ഒന്ന്. എന്നാലിതിന്‌ ലൈംഗികതയുടെ വൈകാരിക തലമല്ല ഉള്ളത്‌. സൗന്ദര്യവും വൈരൂപ്യവുമെല്ലാം അനിവാര്യമായും തുറന്നിടപ്പെടുന്നു.നഗ്നമായ പങ്കുവെക്കലിന്റെ ഒരിടം. സ്ത്രീ ജീവിതത്തെ സംബന്ധിച്ച വൈരുദ്ധ്യം-ആയിരിക്കുന്നതും ആകാനാഗ്രഹിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം-അതാണീ സിനിമയുടെ അബോധത്തെ നിര്‍ണ്ണയിക്കുന്നത്‌. മെനപോസ്സ്‌, കന്യാചര്‍മ്മം,ഹോമോസെക്ഷ്വാലിറ്റി ഇവയെ ഒക്കെ വളരെ വാസ്തവികമായ തലത്തില്‍ പറഞ്ഞു പോകുന്നത്‌ അതാണ്.



വാസ്തവികമായ തലങ്ങളെ ബലിഷ്ഠമായി നില നിര്‍ത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌.റിമക്ക്‌ കസ്റ്റമറുമായുള്ള ബന്ധം സ്വവര്‍ഗ്ഗരതിയാണെന്നു തോന്നാം.പക്ഷേ ഇത്തരം ബാഹ്യഘടനകളെല്ലാം സിനിമയുടെ ഉള്‍ഘടനയെ കൂടുതല്‍ സംവാദാത്മകമാക്കാന്‍ ഉതകുന്ന വിധത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.പാശ്ചാത്യവും പൗരസ്ത്യവുമായ സ്ത്രീ മാതൃകകള്‍ക്കിടയില്‍ തങ്ങളെത്തന്നെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുന്ന മൂന്നാം ലോക സ്ത്രീയുടെ അവസ്ഥകളാണിതിന്റെ കാതല്‍.ആധുനികതയിലേക്ക്‌ സന്ദേഹപൂര്‍വം എന്നാല്‍ അഭിലാഷങ്ങളോടെ നടന്നടുക്കുന്നവര്‍.സ്ത്രീയായതിനാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന കുതിപ്പുകളും വഴുതലുകളും അവര്‍ അനുഭവിക്കുന്നു.പുരുഷനുള്‍പ്പടെ മാറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ഇടങ്ങള്‍ അവര്‍ തിരിച്ചറിയുന്നു.അരുതായ്കകളുടെയും വിലക്കുകളുടെയും ഒരു പുറം ലോകത്തെ പുറത്തിട്ടടച്ച്‌ അവര്‍ തങ്ങള്‍ക്കുള്ളിലെ വ്യക്തികളെ, ഏറ്റവും അടിത്തട്ടിലെ തനിമയാര്‍ന്ന വ്യക്തികളെ സ്വതന്ത്രരാക്കുന്നു.ഇങ്ങനെ സ്ത്രീമനസ്സിന്റെ അകങ്ങളെക്കുറിച്ചുള്ള അതിന്റെ സര്‍ഗ്ഗാത്മകതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഖ്യാനമായി സിനിമ മാറുന്നു.യാഥാര്‍ഥ്യത്തിന്റെ തലങ്ങളെ പ്രകടനപരമായ മുഴക്കത്തോടെയല്ല കൈകാര്യം ചെയ്യുന്നത്‌ എന്നതു കൊണ്ടാണിതു സാധ്യമാകുന്നത്‌.നേര്‍ത്ത ഹാസ്യതിന്റെ മേമ്പൊടി ലാഘവത്തിന്റെ ഒരന്തരീക്ഷം സംഭവങ്ങളുടെ യാഥാര്‍ഥ്യതലങ്ങളില്‍ വിന്യസിക്കുന്നു.



പരമ്പരാഗതമായ ഒരു ഫെമിനിസ്റ്റ്‌ സിനിമയുടെ പരിധിയിലല്ല,ഈ ചിത്രം.അത്‌ ഉറച്ച സ്വരത്തില്‍ തീര്‍പ്പുകളിലെത്തുന്നില്ല.സംഭവങ്ങളിലൂടെ ലളിതമായി,അനുഭാവപൂര്‍വം കടന്നു പോകുന്നു എന്നു മാത്രം.മറ്റൊരു തരത്തിലാണെങ്കില്‍ ക്ലീഷെ ആകുമായിരുന്നു ഈ സിനിമ.സൗന്‌ദര്യശാസ്ത്രപരമായ സൂക്ഷ്മബോധം, ദൃശ്യങ്ങളിലെ ചെറിയ ചെറിയ ടച്ചപ്പുകള്‍, അതിനെ വാര്‍പ്പു മാതൃകകളില്‍ നിന്നും വല്ലാതെ രക്ഷിച്ചിരിക്കുന്നു.ആര്‍ത്തവം, കന്യകാത്വം,ലൈംഗികത,പ്രണയം,അലങ്കാരം, സൗന്‌ദര്യം,സ്വവര്‍ഗലൈംഗികത തുടങ്ങിയ മേഖലകളെയൊക്കെ സംവാദാത്മകമാക്കാന്‍ കഴിയുന്ന ശരീരത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി സിനിമ ഉയരുന്നത്‌ അങ്ങനെയാണ്‌.

Wednesday, May 7, 2008

കവിതയുടെ കൈവഴികള്‍.......


തൊരു മനുഷ്യാനുഭവത്തിന്റെയും ആവിഷ്കാരം അതിന്റെ ആഴങ്ങളില്‍ കവിതയോടടുക്കുന്നു.ശാസ്ത്രവും അങ്ങനെ തന്നെ.ശാസ്ത്രവും കവിതയും മനുഷ്യാനുഭവങ്ങളെ ഭാവനാപരമായി വിശദീകരിച്ചുകൊണ്ട്‌ അവയുടെ പരിധി വിസ്‌തൃതമാക്കുന്നു.മഹാന്മാരായ പല ശാസ്ത്രകാരന്മാരുടെയും ശാസ്ത്രനിര്‍ണയനങ്ങളിലും വിശകലനങ്ങളിലും കാവ്യാനുഭവത്തിന്റെ ഒരു തിരതള്ളല്‍ തന്നെ നമുക്ക്‌ അനുഭവപ്പെടുന്നു.ഭൂമിയിലേക്ക്‌ എല്ലായ്പ്പോഴും വീണുകൊണ്ടിരിക്കുന്ന ചന്ദ്രനെയും നിരന്തരം വഴുതിമാറിക്കൊണ്ടിരിക്കുന്ന ഭൂമിയെയും കുറിച്ചുള്ള ഭ്രമാത്മകമായ ഒരു ചിത്രീകരണത്തിലൂടെയാണ്‌ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക്‌ നടന്നടുക്കുന്നത്‌.ശാസ്ത്രത്തിലെ സമവാക്യങ്ങള്‍,അടിസ്ഥാനനിയമങ്ങള്‍,നിര്‍ധാരണരീതികള്‍,സങ്കല്‍പനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളില്‍ അത്‌ സൗന്ദര്യാത്മകമായ മാനം കൈവരിക്കുന്നുണ്ട്‌.യുക്തിയുടേതായ ഒരു സൗന്ദര്യശാസ്ത്രം അത്‌ നിര്‍മിച്ചെടുക്കുന്നുമുണ്ട്‌.

പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ ആമുഖമെന്ന നിലയിലാണ്‌ ഇത്രയും പറഞ്ഞത്‌;ശാസ്ത്രത്തിന്റെ യുക്തിയും സൗന്ദര്യവും ഈ കവിതകളുടെ ഒരു അന്തരീക്ഷമാകയാല്‍.


'വസന്തത്തിന്റെ ഇക്കിളി' എന്ന ഗദ്യകവിത ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു മാനിഫെസ്റ്റൊ ആണെന്നു പറയാം. വസ്തുക്കള്‍ ഇവിടെ ജഡമല്ല; പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെയോ കേവലമായ അനുബന്ധവുമല്ല .അവയ്ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ട്‌."വസ്തുക്കളുടെ യുവത്വമാണ്‌ ഇന്നു ലോകത്തിന്റെ സത്യം"എന്നു കവി പറയുന്നു.മറ്റു ജീവിവര്‍ഗ്ഗങ്ങളെപ്പോലെ വസ്തുക്കളും തിരോഭവിക്കുന്നു.അതു മരണമല്ല,(മരണം ജീവന്റെ അടയാളമാണ്‌)വംശനാശമാണ്‌.ജീവചരിത്രത്തിന്റെ തന്നെ അവസാനമാണത്‌ എന്നു കവി തിരിച്ചറിയുന്നു.വിജയിച്ച വസ്തുക്കള്‍ മാത്രം ഘോഷിക്കപ്പ്പ്പെടുന്നു.(ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകള്‍,കാറുകള്‍ കാണപ്പെടുന്നു.പേജറുകള്‍,ടൈപ്‌ റൈറ്ററുകള്‍,അച്ചുകൂടങ്ങള്‍ മുതലായവ വംശനാശം സംഭവിച്ച സ്പീഷീസുകളാകുന്നു എന്നിങ്ങനെ...)പരാജയപ്പെട്ടവ പലപ്പോഴും സാംസ്കാരികമായ ഒരു ഭൂതകാലാനുഭവമായി കവിതകളില്‍ നിറയുന്നു.ആധുനികാനന്തരലോകത്ത്‌ മകന്‍ ഓലപ്പീപ്പി ഉണ്ടാക്കി ഊതുമ്പോള്‍ 'ഒച്ചയുണ്ടായി,ആ പഴേ ഒച്ച!"എത്ര പഴയത്‌ ഇത്ര പുതുക്കി, ഇത്ര പുതിയവ എത്ര പഴക്കി' എന്നു ആ അനുഭവത്തെ ഓര്‍ത്തെടുക്കുന്നു('ആധുനികാനന്തര ലോകത്തില്‍').


'ഒരു പിരിയാണി മനുഷ്യകുലത്തോടു സംസാരിക്കു'മ്പോള്‍ വസ്തുക്കളെക്കുറിച്ചുള്ള ദര്‍ശനമാണ്‌ നമുക്കു വെളിപ്പെടുന്നത്‌.പിരിയാണി മനുഷ്യനോടല്ല,മനുഷ്യകുലത്തോടാണ്‌സംസാരിക്കുന്നത്‌.വസ്തുക്കളും മനുഷ്യരും തുല്യനിലയിലുള്ള രണ്ടുവര്‍ഗ്ഗങ്ങളായി പരസ്പരം അഭിമുഖീകരിക്കുന്നു.പിരിയാണി കേവലമായ ഒരു വസ്തുവല്ല,മനുഷ്യചരിത്രത്തിന്റെയും ബോധ്യങ്ങളുടെയും മാനകം കൂടിയാണ്‌.മാര്‍കേസിന്റെ ജിപ്സി മെല്‍ക്വയേദിസിനെപ്പോലെ ഇന്നലെകളില്‍നിന്നും അത്‌ ഉയിര്‍ത്തെഴുന്നേറ്റുവന്ന്‌ ചലനത്തിന്റെ പുരോഹിതനായി മനുഷ്യകുലത്തോടു സംസാരിക്കുന്നു,
"ഞാന്‍
വേഗത്തെ തുളച്ചു,യോജിപ്പിച്ചു,
പരിപാലിച്ചു,സ്വയം പൊള്ളി
പൊടിഞ്ഞു.ഇപ്പോള്‍ ഇല്ലാതായ്ക്കൊണ്ടിരിക്കുന്നു"
മനുഷ്യസംസ്കാരത്തിന്റെ ചരിത്രം വസ്തുക്കളുടെ കൂടി ചരിത്രമാണ്‌ എന്ന ബോധ്യം ഇവിടെയുണ്ട്‌.പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്കാരത്തെക്കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണെന്ന് ശ്രീ.വി.വിജയകുമാര്‍ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്‌('കവിതയിലെ പുതിയ വിവേകങ്ങള്‍')

പരിണാമത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ കവിതകളുടെ ഒരു പ്രചോദനമാണ്‌.ഇവിടെ വസ്തുക്കളും പരിണാമത്തിനു വിധേയരാണ്‌.ശലഭജാതികള്‍, അവയുടെ ചിറകുകളുടെ ആവൃത്തി ക്ലോക്കുമായി യോജിക്കാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലെ വസ്തുക്കളും വംശനാശം നേരിടുന്നു.കാലത്തിന്റെ ദ്രവത്വത്തിലേക്ക്‌ വസ്തുക്കളും അവയവങ്ങളും വീണുപോകുകയാണ്‌.ഭാഷയും വീണുപോകുന്നു.ഈ പരിണാമയുക്തിയില്‍നിന്ന് ദൈവം പോലും രക്ഷപ്പെടുന്നില്ല.എല്ലാം പരിണാമമെന്ന നിരന്തരപ്രക്രിയയ്ക്കു വിധേയമാകുന്നു.ഭാരമില്ലാത്ത, കാഴ്ചയില്ലാത്ത, ഒഴുകുന്ന പുതുകാലത്തിന്റെ ദാര്‍ശനികവ്യാഖ്യാനം കൂടിയാണ്‌ ഈ കവിത.'സത്യമായ ഭാഷകൊണ്ട്‌ സത്യമായ നുണ' സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു ഇക്കാലം.

പരിണാമത്തെ തന്നെ വിചാരണ ചെയ്യുന്ന ഒരു കവിതയുണ്ട്‌,'പറയൂ പരിണാമമേ'-
"പറയൂ പരിണാമമേ
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായ്‌ സാക്ഷാല്‍ക്കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ!"എന്ന്‌ ലിംഗസ്വത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നു.( പിന്നിലായിപ്പോകാതിരിക്കാന്‍,അതിജീവനത്തിനും അനശ്വരതയ്ക്കുമായി നടത്തുന്ന ഊതിപ്പെരുപ്പിക്കലായി പൗരുഷത്തെ'പുരുഷനി'ല്‍ വിശദീകരിക്കുന്നത്‌ ഇവിടെ ചേര്‍ത്തു വായിക്കാം."ഒരു പിടക്കോഴിപോലും വെറുമൊരു മുട്ടയിട്ട്‌ കൊത്തിവിരിയിച്ച്‌ അതിജീവിക്കുന്ന പ്രശ്നം')
ജീവനും ചലനവും പരിണാമവും ചേര്‍ന്ന ജീവചരിത്രം വസ്തുക്കള്‍ക്കു കൂടി കല്‍പിച്ചു നല്‍കുന്നതിലൂടെയാണ്‌ മറ്റുജീവിവര്‍ഗ്ഗങ്ങള്‍ക്കെന്നപോലെ ഇവയ്ക്കും ഗോപീകൃഷ്ണന്റെ കവിതയിലും പ്രപഞ്ചബോധത്തിലും ഇടം ലഭിക്കുന്നത്‌. മുറുക്കി വയ്ക്കുമ്പോള്‍ കമ്പിച്ചുരുളുകള്‍ നിലവിളിക്കുന്നതും ആണിമേല്‍ തറഞ്ഞ ജനല്‍ക്കൊളുത്തുകള്‍ പിറുപിറുക്കുന്നതും അടഞ്ഞ താഴുകള്‍ വീര്‍പ്പുമുട്ടുന്നതും ചുട്ടുപഴുത്ത ഇസ്തിരിക്കടിയില്‍ തുണികളുടെ മാതൃഭാഷ രൂപപ്പെടുന്നതും('ആനന്ദത്തിന്റെ അധോലോകത്തില്‍') എല്ലാം അതുകൊണ്ടാണ്‌.


കാടും പുഴയും മലയും എല്ലാമായ അചേതനപ്രകൃതി കാവ്യചരിത്രത്തില്‍ ആദ്യമായല്ല.എന്നാല്‍ മനുഷ്യനുള്‍പ്പെടുന്ന ജീവജാലങ്ങളും മനുഷ്യനിര്‍മിതവും അല്ലാത്തതുമായ പ്രകൃതിയും ജീവനോടുകൂടി പ്രത്യക്ഷപ്പെടുകയാണിവിടെ.ഇതാണ്‌ ഗോപീകൃഷ്ണന്റെ പ്രകൃതിദര്‍ശനത്തെ സവിശേഷമാക്കുന്നത്‌.അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതിയെ മാനവീകരിക്കപ്പെട്ട പ്രകൃതിയായും മനുഷ്യനിര്‍മിതികളെ സചേതനമായും തിരിച്ചറിയുന്നതിലൂടെ കവി തന്റെ പ്രകൃതിദര്‍ശനത്തെത്തന്നെ അപ്പാടെ പുതുക്കുന്നു.കേവല പ്രകൃതിസൗന്ദര്യാവിഷ്കാരങ്ങളില്‍ നിന്നും ഇതു കവിതയെ മോചിപ്പിക്കുന്നത്‌ ഇങ്ങനെയും കൂടിയാണ്‌.പുതിയൊരുതരം ആത്മീയതയിലേക്കു ഇത്‌ കവിതയെ വിളിച്ചുണര്‍ത്തുന്നു.

ചലനത്തെക്കുറിച്ചുള്ള ഭൗതികമായ സങ്കല്‍പനങ്ങളും നിര്‍ധാരണരീതികളും ഗോപീകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌.തിരിയുന്ന ഭൂമിയെയും മാറുന്ന ചരിത്രത്തെയും കുറിച്ചുള്ള ആശയം പിരിയാണിയുടെ ചലനത്തിലൂടെയാണ്‌ കവി കണ്ടെത്തുന്നത്‌.
"ഞാന്‍ നിന്നിലേക്ക്‌
അപേക്ഷിച്ചുകൊണ്ടിരുന്നു
കല്ല്
ഭൂകേന്ദ്രത്തിലേക്കെന്ന പോലെ" എന്ന് 'അമ്മ'യില്‍ എഴുതുന്നു.


വേഗത,വക്രത,സമയം തുടങ്ങിയവയിലൂടെ നദിയെ അളക്കുന്നു,'നദി'യില്‍.വേഗത എന്ന ഏകഘടകത്തില്‍ ഊന്നിക്കൊണ്ടാണ്‌ 'അശ്വഹൃദയ'ത്തിലെ സാംസ്കാരികവിശകലനം എഴുതപ്പെടുന്നത്‌.കവിതയ്ക്കു മാത്രം സാധ്യമാവുന്ന വിധത്തില്‍ വേഗതയിലെ വേഗങ്ങളെ കണ്ടെടുക്കുകയാണിവിടെ.
'മടിയരുടെ മാനിഫെസ്റ്റൊ'യില്‍ മടിയെ സമയം കൊണ്ടാണ്‌ അളക്കുന്നത്‌.
"ഉറവില്‍ നിന്നും അകലാതിരിക്കാന്‍
ഒരു മാത്രയില്‍
മാത്രയേക്കാള്‍ കൂടുതലിരിക്കുന്നു" അവര്‍.


മടി ഗഹനമായ ഒരു അവസ്ഥയാണിവിടെ.വേഗവുമായി അതിനുള്ള വിരുദ്ധബന്ധത്തിലൂടെ കവി അതിന്റെ സര്‍ഗ്ഗാത്മകതയെ കണ്ടെടുക്കുന്നു.മറവിയെ ഒരു വസ്തുവായും ഓര്‍മയെ അതിന്റെ വ്യാപ്തമായും സങ്കല്‍പ്പിക്കുമ്പോള്‍('ഒരു പഴയപ്രശ്നം') മറവി ഒരു ദ്രവ്യ(matter)മാകുന്നു.ഭാവനയുടെ ഭൗതികീകരണമാണിവിടെ സംഭവിക്കുന്നത്‌.എഴുത്തിന്റെ സൂക്ഷ്മയുക്തികള്‍ പ്രവര്‍ത്തിക്കുന്നത്‌ ശാസ്ത്രീയതയുടെ സങ്കല്‍പ്പനങ്ങളില്‍ വെച്ചാണ്‌ എന്നതാണിതിനു കാരണം.
ഉള്ളടക്കത്തിന്റെ രാഷ്ട്രീയം ഭാവനയുടെ രൂപകങ്ങളെ പുതുക്കുകയും പൊളിച്ചെഴുതുകയുംചെയ്യുന്ന രീതി 'മണ്ടനി'ല്‍ കാണാം. ഒരു വിരലിന്റെ തെറ്റായ ചലനത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ദുരന്തങ്ങളുടെ താക്കീതാണ്‌ ഒറ്റനോട്ടത്തില്‍ 'മണ്ടന്‍'.ഓരോ വിരല്‍സ്പര്‍ശവും അറിവിന്റെ,വിനിമയത്തിന്റെ അതിവേഗമാണ്‌. മൊബൈല്‍ഫോണിന്റെ സാങ്കേതികത(മെസ്സേജ്‌,സേവ്‌,ഡിലിറ്റ്‌...)യിലൂടെയാണ്‌ ഈ ദുരന്തവേഗം വിശദീകരിക്കപ്പെടുന്നത്‌.
"അതെ.
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്മാരാക്കുന്നു.
ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ്‌
.................
ജയിലിനുള്ളില്‍
ആരോടെങ്കിലും ചോദിച്ച്‌
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം.
എന്നിട്ടുവേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്‍.
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്‌
അതേ മെസ്സേജ്‌"(മണ്ടന്‍) അങ്ങനെ വിപ്ലവകരമായദുരന്തങ്ങളുടെ ആഖ്യാനത്തിലൂടെ എല്ലാ ബുദ്ധിമാന്മാരെയും മണ്ടന്മാരാക്കുന്നു. ഇങ്ങനെയാണ്‌ പുതിയ വേഗങ്ങളുടെ ഒരു വ്യാഖ്യാനം കൂടിയായി 'മണ്ടന്‍'മാറുന്നത്‌.
(തിരിച്ചെടുക്കാനാവാത്ത വിധം നൂറ്റാണ്ടുകളുടെ ജൈവികതയെ നാലുകൊല്ലം കൊണ്ടു പഠിച്ച ,നൂറുകൊല്ലത്തെ സാങ്കേതികവിദ്യ വകവരുത്തുന്നതിനെക്കുറിച്ച്‌ മറ്റൊരു ദിശയില്‍ നിന്നുകൊണ്ട് 'അതിരപ്പിള്ളിക്കാട്ടില്‍' പറയുന്നു.കവി കെ.എ.ജയശീലന്‍ 'ചെടിയില്‍ നിന്നു വേര്‍പെടും കൊമ്പിനെ'ക്കുറിച്ച്‌ എഴുതുന്നു,
"മുറിവിന്‍ കാര്യമെത്തീട്ടി
ല്ലെങ്ങും.ഈ ജീവമാതൃക
യ്ക്കകമേ സഞ്ചരിക്കുന്നി
തറിവെത്ര പതുക്കനെ!"ഈ വരികളെ ഗോപീകൃഷ്ണന്‍ തന്നെ സങ്കേതികവിദ്യയുടെ വേഗമല്ല,പ്രകൃതിയുടേത്‌ എന്ന അര്‍ത്ഥത്തില്‍ എടുത്തു പറഞ്ഞതായി ഓര്‍ക്കുന്നു)മണ്ടനെയും മറവിക്കാരെയും മടിയരെയും പോലുള്ള പ്രാന്തവല്‍കൃതമായ സ്വത്വങ്ങളെ പുതിയരീതിയില്‍ നിര്‍വചിക്കുകയാണിവിടെ.ശാസ്ത്രസാങ്കേതികവിദ്യയുടെ പരികല്‍പനകള്‍ ഈ നിര്‍വചനപരിധികളെ നിര്‍ണയിക്കുന്ന ഘടകമായി,പലപ്പോഴും ഭാവനയുടെ ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നു.


യാന്ത്രികമല്ലാത്ത ഭൗതികബോധത്തിന്റെ ഇടപെടല്‍ കൊണ്ട്‌ പരുവപ്പെട്ട സാംസ്കാരികമായ യുക്തിബോധമാണ്‌ ഈ കവിതകളുടെ വ്യതിരിക്തത.ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേതുമായ പരുക്കന്‍ വസ്തുക്കളും നിര്‍മിതികളും പദാവലികളും(പിരിയാണി,ഉരുക്ക്‌,ഇരുമ്പ്‌,അയിര്‌,സി.ഡി,കീബോര്‍ഡ്‌, മൗസ്‌,ഭ്രമണപഥം,E=MC2,ആപേക്ഷികത,ഐന്‍സ്റ്റീന്‍,ആര്‍ക്കമെഡിസ്‌...)കാവ്യഭാഷയില്‍ ഇടം പിടിക്കുന്നു,അതിന്റെ പ്രതലത്തിലെ വഴുക്കലുകളെ ഉരച്ചുകളഞ്ഞുകൊണ്ട്‌ ഇതുവരെയില്ലാത്തവിധം പുതുക്കിയെഴുതുന്നു.ചരിത്രവും സംസ്കാരവുമായുള്ള അഭിമുഖീകരണങ്ങളെ വിശദീകരിക്കുന്നതിനുള്ള ഉപാധികളായാണ്‌ ഇത്‌ കാവ്യഭാഷയില്‍ ചേക്കേറുന്നത്‌.ഒപ്പം അത്തരം സാംസ്കാരികപരിസരങ്ങളില്‍ നിന്നുതന്നെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്‌ അവചരിത്രപരമായിസ്വയംനിര്‍വചിക്കുകയുംചെയ്യുന്നു.അതു പാഠത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രത്തിലേക്കു കയറിവരുന്നു.കവിതയുടെ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌ കേന്ദ്രത്തില്‍ ഏകീകരിക്കപ്പെട്ട(ഉള്ളടക്കപരമായ)നിലപാടുകള്‍ മാത്രമല്ല.ഇത്തരം കൈവഴികളും ഉപാഖ്യാനങ്ങളും കൂടിയാണ്‌.തീരങ്ങളെ നനയ്ക്കുന്നതിലൂടെ ഒഴുക്ക്‌ വിസ്‌തൃതമാവുക തന്നെയാണ്‌.

ലിങ്കുകള്‍

കവിതകള്‍

Monday, April 21, 2008

മാര്‍ത്തോമാ നഗറിലെ പ്രതിമകള്‍

പച്ചയായി, ഒരു ഹരിതവ്യവസ്ഥയായി തുടരുകയും തഴയ്ക്കുകയും ചെയ്യുന്ന ചെടിയില്‍ വിടര്‍ന്ന ചുവന്ന പൂവ്‌ ആ വ്യവസ്ഥയുടെ നിഷേധമാകുന്നതിനെക്കുറിച്ച്‌, അനുകരണവിധേയത്വങ്ങളുടെ വ്യാകരണങ്ങളില്‍ നിന്നും വിടുതല്‍ നേടി ചോരത്തുള്ളികള്‍ ചിതറിച്ചു വീഴുന്നതിനെക്കുറിച്ച്‌ ആര്‍.വിശ്വനാഥന്റെ ഒരു കവിതയുണ്ട്‌.('അരിസ്റ്റൊട്ടില്‍ കണ്ടില്ലെന്നുണ്ടോ?') നാസിമുദ്ദീന്റെ കവിതകളുടെ രൂപകമാണ്‌, ആ പൂവ്‌. ഒരേ സമയം അത്‌ തുടര്‍ച്ചയും വിള്ളലുമാവുന്നു.ജീവിതത്തോടുള്ള കലഹവും പ്രതീക്ഷയുമാണ്‌.ജീവിതത്തിന്റെ ആന്തരികപ്രത്യക്ഷങ്ങളെ സ്ഥലകാലങ്ങള്‍ കൊണ്ട്‌ വളഞ്ഞിട്ടു പിടിക്കുകയാണ്‌ ഈ കവിതകള്‍.ജീവിതത്തെ ജീവിതവ്യമാക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ അന്വേഷണങ്ങളാണ്‌ ഇവിടെ കവിതയുടെ സാധ്യത തേടുന്നത്‌.കവിത/എഴുത്ത്‌ ജീവിതത്തെ കൂട്ടിപ്പിടിക്കാനുള്ള അതിനെ തിരിച്ചറിയാനുള്ള , അതിനോട്‌ ഒട്ടിനില്‍ക്കാനുള്ള വ്യഗ്രതയാണ്‌, ഈ കവിയില്‍. മറ്റു കവികളില്‍ നിന്നു നാസിമുദ്ദീനെ വ്യതിരിക്തനാക്കുന്ന ഘടകവും എഴുത്തും ജീവിതവും തമ്മിലുള്ള സംശ്ലേഷണമാണ്‌.
ആധുനികതക്കു ശേഷം രൂപപ്പെട്ട എഴുത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ്‌ ഈ കവിതയുടെ പിറവി.അക്കാലം വരെ ചിന്താപദ്ധതികളിലും ജീവിതദര്‍ശനങ്ങളിലും പ്രബലമായിരുന്ന ഉറച്ച സമഗ്രതാബോധം,നൈരന്തര്യം വ്യക്തിനിഷ്ഠതയെ അന്വയിച്ചു ചേര്‍ത്ത സമഷ്ടിബോധം എന്നിവയോടുള്ള പ്രതികരണമായി ഈ കവിതയെ കാണുന്നതില്‍ തെറ്റില്ല.ദര്‍ശനങ്ങള്‍ പ്രതിമകളും നോക്കുകുത്തികളുമായി മാറുന്നതിനെ കവി വിക്ഷോഭങ്ങളില്ലതെ,ഏറെക്കുറെ നിര്‍മ്മമമായ വിചാരഭാഷയില്‍ ആവിഷ്കരിക്കുന്നു.
"മാര്‍ത്തോമാ നഗറിലെ പ്രതിമകളായ്‌
നില്‍ക്കുന്ന പുണ്യവാന്‍മാര്‍
എങ്ങനെയായിരിക്കും ജീവിതത്തെ നേരിട്ടതെന്ന്‌
ഞാന്‍ ഓര്‍ത്തുനോക്കിയിട്ടുണ്ട്‌
ജഡവും വചനവും മല്‍സരിച്ച നൂറ്റാണ്ടിന്റെ ഭ്രമണങ്ങളിലൂടെ
കുട്ടികള്‍ ഓടിക്കളിക്കുന്ന ഈ മൈതാനത്ത്‌
ഇവര്‍ നോക്കുകുത്തികളായതെങ്ങനെ?

രണ്ടു കാലങ്ങള്‍ ആണിവിടെയുള്ളത്‌.ഒന്ന് അനാദിയും അമൂര്‍ത്തവുമായ കാലം.മറ്റൊന്ന്‌കുട്ടികള്‍ ഓടിക്കളിക്കുന്ന 'ഇന്നിന്റെ ദുസ്തരസങ്കീര്‍ണ്ണ'മായ വര്‍ത്തമാനകാലം
"പെട്ടെന്ന്‌
ഉയിര്‍ക്കപ്പെടാത്ത മാനവരും
മാര്‍ദ്ദവമില്ലാത്ത പാതകളും
ചേരാത്ത പണിയായുധങ്ങളും" ചേര്‍ന്നതാണ്‌ കവിയുടെ മുന്നിലുള്ള ഇരമ്പുന്ന ഈ കാലം. അവിടെ മുക്കുവരുടെ കലമ്പലും മീന്‍കാരന്റെ വിളിയും നേഴ്സറി വിട്ടുപോകുന്ന കുഞ്ഞുങ്ങളുമുണ്ട്‌. ആ കാലത്തില്‍ നിന്നുകൊണ്ടാണ്‌ കവി ആ പ്രതിമകളെ കാണുന്നത്‌.ജീവിതത്തെയും കവിതയെയും എന്ന പോലെ ഈ രണ്ടു കാലങ്ങളെയും ഏകോപിപ്പിക്കാനുള്ള ഏതോ വെമ്പല്‍ ഈ കവിതയുടെ അടിയടരുകളിലുണ്ട്‌. കാരണം കവിയുടെ സ്വാസ്ഥ്യം മുറിഞ്ഞു പോയിരിക്കുന്നു.
ദര്‍ശനങ്ങളെല്ലാം കാഴ്ച്ചകളോ പ്രതിമകളോ ആയിത്തീര്‍ന്ന വിപര്യയത്തോട്‌ കടുത്ത പരിഹാസമോ നിഷേധമോ കവിക്കില്ല.അവ ചലിക്കുന്നില്ല, ചലിപ്പിക്കുന്നുമില്ല.
"തീരാത്ത ജ്ഞാനസ്നാനങ്ങള്‍ ചെയ്ത്‌
ലോകത്തിന്റെ ദുര്‍ഗ്രഹതയില്‍
ഇവര്‍ക്ക്‌ മനം മടുത്തുകാണും.
ജീവിതത്തിന്റെ തീപ്പാലത്തിലൂടെ
നടക്കുമ്പോള്‍ വിസ്വാസികള്‍ പാനം ചെയ്യുന്ന
ഇവരുടെ പാദങ്ങള്‍ നന്നേ പൊള്ളിയിരിക്കും.
എങ്കിലും ശില്‍പി അത്‌ മിനുക്കിയെടുത്തിരിക്കുന്നു"
ഇങ്ങനെ കൃത്രിമമായി മിനുക്കപ്പെട്ട അറിവുകള്‍, പച്ചയായ അനുഭവത്തേക്കാള്‍ സ്ഥാപനവല്‍കൃതമായ ജ്ഞാനാധികാരങ്ങള്‍ പ്രധാനമാകുന്ന ഒരു കാലമാണിതെന്ന്‌കവി തിരിച്ചറിയുന്നു.അവരുടെ കണ്ണുകളിലെ 'ശാന്തയുടെ നീലയും' മേനിയിലെ 'സ്ഥിരതയുടെ വെള്ളയും'അമൂര്‍ത്തവും ജഡവുമായിത്തീര്‍ന്ന് കല്ലിച്ചുപോയ സിദ്ധാന്തങ്ങളെത്തന്നെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌.അവിടെ നിന്നുകൊണ്ട്‌ കവി മീന്‍കാരന്റെ വിളി കേള്‍ക്കുന്നു.മുന്‍വിധികളും തീര്‍പ്പുകളുമില്ലാതെ പച്ചയായ ജീവിതത്തെ നേരിടുന്ന അവന്റെ ശബ്ദത്തില്‍ കവി തുടര്‍ച്ചയായി പരിഹസിക്കപ്പെടുന്നു.ദര്‍ശനങ്ങളുടെ കേവലതകള്‍ക്ക്‌ അഭിമുഖമായി കവിതയുടെ ഉത്തരഭാഗത്തു നിരത്തപ്പെടുന്ന ഇരമ്പുന്ന ജീവിതത്തിന്റെ ചിത്രങ്ങള്‍ നോക്കുക.അവിടെ മീന്‍കരനും മുക്കുവനും കുട്ടികളുമുണ്ട്‌.നദിയെയും സമുദ്രത്തെയും നേരിടാനിറങ്ങിയ മുക്കുവരുടെയും കുട്ടികളുടെയും യാത്രകളിലും മീന്‍കാരന്റെ വിളിയിലും ഒക്കെയുള്ള കാലം ഒരു ദൈനംദിനത്തിന്റെ പരിധിയിലാണ്‌. മൂര്‍ത്തവും ചാക്രികവുമാണത്‌.അതിനാല്‍ അത്‌ജീവിതത്തെ സുരക്ഷിതമായി ഉള്ളടക്കുന്നു,ഏകാകിയായ കവിയേയും.ദൈന്യവും കലമ്പലുമൊക്കെയുണ്ടെങ്കിലും ജീവിതത്തിന്റെ ലൗകികമായ പ്രതലങ്ങള്‍ കവിയെ ഉത്സാഹഭരിതനാക്കുന്നു,ഉത്തേജിപ്പിക്കുന്നു.ശുഭഗീതങ്ങള്‍ എന്ന മറ്റൊരു കവിതയിലെ വരികള്‍
"മധ്യാഹ്നത്തിലെ വിരസതയിലേക്ക്‌
ഞാന്‍ മയങ്ങുമ്പോള്‍
ഭൂമിയിലെ വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്ന ശബ്ദം
എന്നെ ഉണര്‍ത്തുന്നു....
പറന്നു പറന്നുപോകുന്ന പക്ഷികള്‍
സൂര്യനിലേക്കു തലയുയര്‍ത്തുന്ന മരങ്ങള്‍
യാത്രക്കാര്‍, സമ്മാനപ്പൊതികള്‍
നീറുന്ന വിരഹങ്ങള്‍, ചുംബനങ്ങള്‍
അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍
ഉമ്മറപ്പടികള്‍ ഇഴഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍
മനുഷ്യന്‍ എന്നെ സ്വാധീനിക്കുന്നു
മനുഷ്യന്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു"
ഇങ്ങനെ സാധാരണമായ സന്ദര്‍ഭത്തെ ദാര്‍ശനികമായ,ഉദാത്തതയിലേക്കും ഉയര്‍ച്ചകളിലേക്കും പൊലിപ്പിച്ചെടുക്കുക എല്ലായ്പ്പോഴും സാധ്യമല്ല.
പെട്ടന്ന് ഉയിര്‍ക്കപ്പെടാത്ത മനുഷ്യരുടെ ലോകമാണത്‌.മാര്‍ദ്ദവമില്ലാത്ത പരുക്കനായ ജീവിതത്തിന്റെ പാതകള്‍,ചേരാത്ത പണിയായുധങ്ങള്‍-ഇവയിലാണ്‌ തന്റെയുള്ളിലെ സ്വാസ്ഥ്യത്തെ കവി തിരിച്ചറിയുന്നത്‌.എന്നാല്‍ അയാള്‍ക്കു പരാതിയില്ല. ഈ വിള്ളല്‍ സ്വാഭാവികമാണ്‌.('ഇണങ്ങാത്ത ബട്ടണുകള്‍ ചേര്‍ത്ത്‌ തുന്നിക്കൂട്ടിയ കുപ്പായം' എന്ന്‌ 'എന്റെ സ്നേഹാത്മാക്കളില്‍')അനിവാര്യമാണ്‌. അതത്‌ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിരിക്തതയാണ്‌ ഇവിടെ കവിതയുടെ സാധ്യതയാകുന്നത്‌. കവി ദര്‍ശനങ്ങളോടല്ല, ജീവിതത്തിനോടാണ്‌ അഭിമുഖീകരണം നടത്തുന്നത്‌.സത്യസന്ധതയുടെയും മൗലികമായ അന്വേഷണങ്ങളുടെയും ഇടങ്ങള്‍ വാര്‍പ്പുമാതൃകകള്‍ക്കു പുറത്താണല്ലോ സൃഷ്ടിച്ചെടുക്കാനാവുക. സുസ്ഥിരവും ദൃഢവുമായ വിശ്വാസ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ അനുരോധമായിട്ടല്ല വ്യക്തിയുടെ അലച്ചിലും അന്വേഷണവും ജീവിതവും സഞ്ചരിക്കുന്നത്‌.വ്യക്തിജീവിതത്തിന്റെ താല്‍പര്യങ്ങളും സാമൂഹ്യനന്മയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും തമ്മിലുള്ള വേര്‍പിരിയല്‍ സംഭവിക്കുന്ന ഘട്ടമാണ്‌ ഈ കവിതയില്‍കാണാനാവുക. അതുകൊണ്ടുതന്നെയാണ്‌ പതിവുവിനിമയരീതികളില്‍ നിന്നുള്ള വ്യതിചലനമായി ഈ കവിതയിലെ ജീവിതബോധം വിലയിരുത്തപ്പെടുന്നത്‌.
ഈ വ്യതിരിക്തമായ കാവ്യഭാഷയില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ തീര്‍പ്പുകളില്ല,ആലോചനകളേയുള്ളു. അട്ടഹാസങ്ങളോ ആഹ്വാനമോ നിലവിളികളോ ഇല്ല;ഒരുതരം നിര്‍മമായ മനസ്സിലാക്കല്‍ മാത്രം.സ്വപ്നങ്ങളും പ്രതികാരങ്ങളും ശ്വസിക്കുമ്പോഴും കാവ്യഭാഷ സമതലങ്ങളിലാണ്‌. പുണ്യവാളന്മാര്‍ വായുവിലും മുക്കുവന്മാര്‍ കടലിലും നിന്നുകൊണ്ടു നേരിടുന്ന ഭൂതഭാവിജീവിതത്തെ കവി സമതലങ്ങളില്‍ വെച്ച്‌ നേരിടുന്നു.
"എങ്കിലും മുറിഞ്ഞു പോകുന്ന
സ്വസ്ഥതകളുടെയും അങ്കലാപ്പുകളുടെയും
ഈ വൈകുന്നേരത്തില്‍
സ്വപ്നങ്ങളും പ്രതികാരങ്ങളും
ശ്വസിക്കുന്ന ഒരു മനുഷ്യനായ്‌
ഈ പുണ്യവാന്മാര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നു"
ഉറച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിരോധങ്ങളും വിപ്ലവശ്രമങ്ങളുമായിരുന്നു ആധുനികതയുടെ കാലത്തെ സവിശേഷമാക്കിയത്‌. അതിനെ കവി തന്റെ പാരമ്പര്യത്തിലേക്ക്‌ ഉള്‍ക്കൊള്ളുന്നത്‌ ഒട്ടൊരു സന്ദേഹത്തോടെയാണ്‌.സ്ഥിരവും ഉറച്ചതുമായ ദര്‍ശനങ്ങളില്‍ നിന്നും വിടുതല്‍ നേടി ചലനാത്മകവും അവ്യവസ്ഥിതവും മുന്‍വിധികളില്ലാത്തതുമായ ജീവിതത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ളതുമായ ഒരു ആത്മീയപ്രത്യയശാസ്ത്രം ഈ കവിതയിലുണ്ട്‌.അത്‌ ആധുനികതയോടുള്ള സവിശേഷവിമര്‍ശനമാണ്‌;ഒപ്പം ആധുനികതയെ ദര്‍ശനപരമായ ഒരു സാധ്യതയിലേക്ക്‌ വികസിപ്പിക്കാനുള്ള ശ്രമവും കൂടിയാണ്‌.അനുഭവവും ആശയവും തമ്മിലുള്ള വേറിടല്‍ എന്നത്‌ പക്ഷേ കവിതയെ/ എഴുത്തിനെ സംബന്ധിച്ച വലിയൊരു സൈദ്ധാന്തികപ്രശ്നം തന്നെയാണ്‌.പ്രത്യക്ഷത്തില്‍ അനുഭവപരമോ തത്വചിന്താപരമോ ആയ വലിയൊരു കുതിപ്പ്‌ ഈ കവിതയില്‍ അനുഭവപ്പെടാത്തതിനുകാരണം ഈ പ്രശ്നത്തിന്റെ സാര്‍വ്വകാലികത/സാര്‍വ്വജനീനത കൊണ്ടാവണം.
ജീവിതമോ ജീവിതവ്യാഖ്യാനമോ മുഖ്യം എന്ന ചോദ്യം ഇവിടെ കാതലാവുന്നു.എഴുത്തിനെ മറികടക്കുന്ന, എല്ലാത്തരം പ്രവചനങ്ങളേയും ആത്മീയാധികാരങ്ങളേയും മറികടക്കുന്ന ജീവിതം ഈ കവിയുടെ എന്നത്തേയും വിഷയമാണ്‌.സാഹിത്യത്തില്‍ ഇതൊരു പുതിയ കാര്യമല്ലെന്നും വെയ്ക്കുക. എന്നാല്‍ നാസിമുദീന്‍ ഇവയില്‍ നിന്നും വാറ്റിയെടുക്കുന്ന ജീവിതവ്യത, ശുഭബോധങ്ങള്‍ വേറിട്ടുതന്നെ നില്‍ക്കുന്നു..
അഹംബോധജന്യമായ നായകകര്‍തൃത്വതിന്റെ, ആത്മനിഷ്ഠമായ അതിവൈകാരികതയുടെ പ്രതിഫലനമായിട്ടുകൂടി ആധുനികതയുടെ സായാഹ്ന കവിതകള്‍ വെളിപ്പെട്ടിരുന്നു.എഴുപതുകളിലെ തീവ്രമായ രാഷ്ട്രീയബോധം കവിതയുമായി സംവദിച്ചതിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും അയ്യപ്പന്റെയും മറ്റും കവിതകളില്‍ പ്രത്യേകതയോടെ കാണാം. അടക്കിയ ക്ഷോഭം, ആശങ്കകള്‍, താക്കീതുകള്‍, അതിവൈകാരികത കലര്‍ന്ന ഉദ്വിഗ്നമായ സ്വരം എന്നിവ അവയുടെ സ്വഭാവമായിരുന്നു.ആത്മാനുരാഗത്തിന്റെയും ഇടങ്ങള്‍ ഇവിടെ വിരളമല്ല.എന്നാല്‍ അവ പ്രത്യക്ഷത്തില്‍ അവ മാനവികതയുടെ തോറ്റം പാട്ടുകളായിരുന്നു. കൂടാതെ ശിഥിലമായ ബിംബങ്ങളും സ്വപ്നാത്മകമായ തീവ്രഭാഷണങ്ങളും അപരിചിതമായ പദസംയുക്തങ്ങളും കലര്‍ന്ന ബലിഷ്ഠമായ ഒരു ശൈലിയും നിശിതമായ സാമൂഹികതയും ചേര്‍ന്ന്‌ അവയ്കുള്ളിലെ 'അഹ'ത്തെ മറച്ചുകളഞ്ഞു. ഈ അഹത്തെ അതിന്റെ കാല്‍പനികദൗര്‍ബ്ബല്യങ്ങളെ കുടഞ്ഞുകളഞ്ഞുകൊണ്ടാണ്‌ നാസിമുദ്ദീന്‍ പിടികൂടുന്നത്‌.
ഈ അഹത്തെ 'അകം'കവിതകളാക്കുന്നതില്‍ തന്റെ തന്നെ ആത്മവത്തയോട്‌ ചരിത്രത്തിലും കാലത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലായി അദ്ദേഹം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.മനുഷ്യന്റെ, ജീവിതത്തിന്റെ സാധ്യതകളേക്കുറിച്ചുള്ള തീവ്രവും ഉല്‍ക്കണ്ഠ നിറഞ്ഞതും എന്നാല്‍ വിനയപൂര്‍ണവുമായ അന്വേഷണമായി കവി കവിതയെ നോക്കിക്കാണുകയാണ്‌.ജീവിതാര്‍ഹമായ ഈ ജീവിതത്തിന്റെ പൊരുള്‍,അതിന്റെ സങ്കീര്‍ണത,ദുര്‍ഗ്രഹത,വൈരുധ്യങ്ങള്‍,പൊരുത്തക്കേടുകള്‍ ഒന്നും കവിക്ക്‌ അന്യമല്ല.ഹെര്‍സോഗിന്റെ നായകന്‍ കാസ്പ്രോസിനെ പോലെ അയാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു....നിഷ്കളങ്കവും മൗലികവുമായ,എന്നാല്‍ തീവ്രമായ ചോദ്യങ്ങള്‍-സ്ത്രീകള്‍ എപ്പോഴും ഇരിക്കുകയും തുന്നുകയും ചെയ്യുന്നതെന്തുകൊണ്ട്‌? പക്ഷികള്‍ മുകളിലേക്കുയര്‍ന്നു പറക്കുന്നതെന്തുകൊണ്ട്‌?...യുക്തിഭദ്രമായ ഒരു ഉത്തരത്തേക്കാള്‍ സത്യസന്ധമായ അന്വേഷണമാണിവിടെ കവിക്കാവശ്യം.തന്റെ വിഹ്വലതകളെയും ഉദ്വിഗ്നതകളെയും ആത്മനിഷ്ഠമായ വൈകാരികവിതാനങ്ങളിലേക്ക്‌ വെട്ടിച്ചുരുക്കാന്‍ കവി തയ്യാറല്ല.വാക്കുകളും ജ്ഞാനവും കവിതയുമെല്ലാം അപകടകരമായ ഇത്തരം അവസ്ഥകളില്‍ നിന്നൊക്കെയുള്ള രക്ഷാമാര്‍ഗങ്ങളാണ്‌.കവിതയെഴുതുവാന്‍ അര്‍ഹത നേടേണ്ടവന്‍ അറിയേണ്ടത്‌ കൂടു നഷ്ടപ്പെട്ട പക്ഷിയുടെ ചുറ്റിക്കറങ്ങലാണെന്ന്‌ നാസിമുദ്ദീന്‍ പറയുന്നു...(തുടരും)