Showing posts with label നോവൽ ചർച്ച. Show all posts
Showing posts with label നോവൽ ചർച്ച. Show all posts

Friday, March 7, 2025

ഉണ്ണിക്കൗസുവിന്റെ വായന



തം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ നിരന്തരം ചിന്തിപ്പിക്കുന്നവയാണ് പൊതുവേ മലബാര്‍കാലത്തെ മലബാര്‍ സമരകാലത്തെ നോവലുകള്‍ മിക്കതും. സാമുദായികത എന്നത് അവയുടെ പ്രാഥമികമായ ഉള്ളടക്കം തന്നെയാണ്. സാമുദായികതയെ കുറിച്ചുള്ള വിമര്‍ശനങ്ങളില്ല എന്നതിനു അര്‍ത്ഥമില്ല. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, മതത്തെക്കുറിച്ചും സാമുദായികതയെക്കുറിച്ചുമുള്ള പൊതുബോധനിര്‍മിതവും ഉദാരവാദപരവും യുക്തിചിന്തയിലൂന്നിയതുമായ ചില പരമ്പരാഗതധാരണകളിലാണ് ഉണ്ണിക്കൗസുവെന്ന ഈ നോവല്‍ ഊന്നുന്നത്. അതേസമയം പുതിയ കാലത്തിന്റെ പ്രതിരോധപരവും പുരോഗമനപരവും ആയിട്ടുള്ള ചില മൂല്യങ്ങളെ മുന്നോട്ടുവയ്ക്കാനാണ് ശ്രമിക്കുന്നത് എന്നാണ് നോവല്‍ അവകാശപ്പെടുന്നത്.  


സ്വാതന്ത്ര്യാനന്തരകാലത്ത് രൂപപ്പെട്ടു വന്ന സാമൂഹികമണ്ഡലത്തിലെ ജനാധിപത്യസങ്കല്പങ്ങളില്‍ പലതിലും വേരൂന്നിയ മതേതരസങ്കല്പം ഇന്നു സവിശേഷമായി പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. മതരാഹിത്യം, മതനിരപേക്ഷത, മതേതരത്വം ഇവ മൂന്നും കൂട്ടിക്കുഴച്ചു നിര്‍മിച്ചെടുത്ത ഈ ആശയത്തിന്റെ വൈരുദ്ധ്യം ഇന്നു കൂടുതല്‍ കൂടുതലായി ചിന്താമണ്ഡലങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. മതം=വര്‍ഗീയത എന്ന സമവാക്യത്തിലൂടെ പലതരം ആന്തരികതകളെയും സാമുദായികപ്രാതിനിധ്യങ്ങളെയും ജൈവികവും ചരിത്രപരവുമായ ആത്മീയതയെയും കുഴിച്ചുമൂടുകയാണ് ചെയ്യുന്നത് എന്ന് ഇന്നു പുതിയ ചിന്തകള്‍ പറയുന്നുണ്ട്. മതേതരാനന്തരചിന്ത വികസിച്ചു കൊണ്ടിരിക്കുന്ന

മലയാളസാഹചര്യത്തില്‍ ഈ നോവലും അത്തരം ഒരു വായനയിലേക്കാണ യഥാര്‍ത്ഥത്തില്‍ നമ്മെ നയിക്കേണ്ടത്. മതേതരത്വമെന്നത് ഏറ്റവും കുറ്റമറ്റതും പുരോഗമനപരവും സവിശേഷാധികാരവുമുള്ള ആശയസങ്കല്പനമായി മനസ്സിലാക്കുന്നതിനു പകരം അതു തീര്‍ക്കുന്ന വ്യവസ്ഥയുടെ അധീശത്വത്തെ ഇന്നു പുതുചിന്താലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

 

മതേതരത്വം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന ആധുനികതാസങ്കല്‍പ്പങ്ങളും അതേപോലെതന്നെ കൊളോണിയല്‍ സൈദ്ധാന്തികതയും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്നു.  മതത്തെ നിഷേധിക്കുക, സാമുദായികതയുടെ യാഥാസ്ഥിതികതയെ മറികടക്കുക, പുരോഗമനസ്വഭാവമുള്ള സാമൂഹ്യജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി വരുന്നത.് പക്ഷേ, മുസ്ലിംസമുദായം കലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പലതരം വിവേചനങ്ങളെയും അതുപോലെ പലതരം അടിച്ചമര്‍ത്തലുകളെയും നമസ്‌കരണങ്ങളെയും അത് വളരെ സൂക്ഷ്മമായും കൃത്യമായും അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരു അവസ്ഥ കൂടി ഉണ്ട്. മതേതരബോധം എന്ന് പറയുന്നത്  സാമുദായികവിരുദ്ധമായ നിലയിലേക്ക് വളരുന്ന ഒരു കാഴ്ചപ്പാട് ഈ ഒരു സമീപനത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്.  അതിന്റെ ദുര്‍ബലമായ ചില അടരുകളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത് എന്ന് നമുക്ക് തോന്നിക്കൂടായ്കയില്ല. എന്നാല്‍ ഈ നോവലിന്റെ അവതാരിക എഴുതിയ നിരൂപകനായ കെ.ഇ.എന്‍ പറയുന്നത് നോവല്‍ വളരെ സവിശേഷമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്നു എന്നു തന്നെയാണ്. യാഥാര്‍ത്ഥത്തില്‍ ഇസ്ലാംമതത്തെ യാഥാസ്ഥിതികമായി കാണുന്ന ആ ഒരു സമീപനം പൊതുസമൂഹത്തില്‍ ഉണ്ടെന്നും അതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലായ്കയില്ല എന്നുമുള്ള സ്വരം അതിലുണ്ട്.


മതയാഥാസ്ഥിതികതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ഒരു കൃതി ആയിട്ടാണ് ഉണ്ണിക്കൗസുവിനെ KEN കുഞ്ഞഹമ്മദ് കണ്ടെടുക്കുന്നത്. സ്ത്രീയുടെ പ്രതിനിധിയായി അദ്ദേഹം ഉണ്ണിക്കൗസുവിനെ നോക്കിക്കാണുന്നു. 5 തലമുറകളുടെ സംഭവബഹുലമായ ജീവിതമാണ് ഒരു ആഡംബരവും ഇല്ലാതെ ബഷീറിന്റെ ഉണ്ണിക്കൗസു ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അദ്ദേഹം എഴുതുന്നു, ''അറിവ് നേടാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ആഹ്വാനം ചെയ്ത ഒരു ഇസ്ലാം മതത്തെ മതില്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത പദാര്‍ത്ഥമാക്കി മാറ്റിയ മത യാഥാസ്ഥിതികത്വത്തിനെതിരെയുള്ള ആശയപ്രക്ഷോഭം എന്ന അര്‍ത്ഥത്തിലാണ് ബഷീര്‍ ചുങ്കത്തറയുടെ ഇടപെടല്‍ പ്രസക്തമാകുന്നത് ''ഉസ്താദേ പള്ളി ആയാലും പാര്‍ട്ടി ഓഫീസ് ആയാലും അതൊക്കെ പൊതുവായ സംഗതികളാണ്'  'ഗാന്ധിജിയെ പോലെ ഒരാള്‍ക്ക് പ്രവേശനം കിട്ടാത്ത ഒരു സ്ഥലമാണ് ഈ സ്വര്‍ഗ്ഗമെങ്കിലും പിന്നെന്തിനാ ഈ സ്വര്‍ഗം' തുടങ്ങിയ നോവലിലെ ചോദ്യങ്ങള്‍ സര്‍വ്വ നന്മകളുടെയും സംഗമമാണ് സ്വപ്നം കാണുന്നത്.  മുന്നോട്ടുപോയ വിമോചനദൈവശാസ്ത്ര കാഴ്ചപ്പാടിനോടാണ് ഉണ്ണിക്കൗസു ചേര്‍ന്നു നില്‍ക്കുന്നത് . ഒരുപക്ഷേ മലയാളത്തില്‍ ഇസ്ലാമിക വിമോചന ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് അയക്കപ്പെട്ട മത-രഹിത നൈതികതയുടെ ഒരു സ്‌നേഹസംവാദ ഐക്യവേദി സാക്ഷാത്കരിക്കാനാണ് ഈ നോവല്‍ വഴി ശ്രമിക്കുന്നത്. പ്രശസ്ത ഇസ്ലാമിക ചിന്തകനായ അസ്‌കര്‍ അലിയെ പോലെയുള്ള ചിന്തകളുടെ ഇസ്ലാംമത വ്യാഖ്യാനത്തോടെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടുകൂടി സര്‍ഗാത്മകമായി സമന്വയിപ്പിക്കാനുള്ള മഹത്തായ ഒരു ശ്രമം എന്ന് ഏത് അര്‍ത്ഥത്തിലും ഉണ്ണിക്കൗസുവിനെ വിശേഷിപ്പിക്കാന്‍ കഴിയും എന്ന് അദ്ദേഹം പറയുന്നു.


ആധുനികതയും ഇസ്ലാമും

ആധുനികതയും ഇസ്ലാമും തമ്മിലുള്ള അഭിമുഖീകരണം ഈ നോവലില്‍ ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും പ്രമേയവല്‍ക്കരിക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ ഉണ്ണിക്കാസുവിന്റെ സ്‌ക്കൂള്‍ കാലം ആ വിഷകരിക്കുന്ന ഇടങ്ങളില്‍ അതു സ്ത്രീവിദ്യാഭ്യാസത്തെ മുഖ്യ ചര്‍ച്ചയാക്കുന്നുണ്ട്.


നോവല്‍ രണ്ടു ഭാഗങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. 1920 - 1940 കാലത്തെ ഒന്നാം ഭാഗമായും 1940 മുതല്‍ക്കുള്ള കാലം രണ്ടാം ഭാഗമായും വേര്‍തിരിച്ചിരിക്കുന്നു. നോവലിന്റെ പ്രാരംഭ ഭാഗങ്ങള്‍ ഏറെയും ദേശചരിത്ര കഥനമാണ്. പ്രാദേശിക ചരിത്രത്തിന്റെ ഭാവനാപരമായ ഗൃഹാതുരദീപ്തി പരത്തുന്ന ആഖ്യാനമാണ് അതിലുടനീളം നമുക്കു കാണാനാവുക. നാടുവിട്ടു പോയ മൊയ്തീന്‍ ഔലിയ ആയി തിരിച്ചെത്തുന്നതും നാട്ടിലെ പലതരം ആത്മീയാകുലതകളെ ഓതി പരിഹരിക്കുന്നതും അതിനെ മറ്റുള്ളവര്‍ സംശയിക്കുന്നതും മറ്റും കാണാം.


മുസ്ലിങ്ങളുടെ ആധുനികീകരണം വിദ്യാഭ്യാസത്തിലൂടെ, അതും പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതേക്കുറിച്ചുള്ള സൂചനകള്‍ ഏറെയാണ്. മതപഠനത്തിനപ്പുറം ആര്യനെഴുത്തു പഠിക്കാനുള്ള ശ്രമം  ചെറിയൊരു ആദര്‍ശവല്‍ക്കരണത്തിലൂട അവതരിപ്പിക്കപ്പെടുന്നു. മലയാളം പഠിക്കുന്നതിനെയാണ് ആര്യനെഴുത്തു പഠിക്കുക എന്നു പറയുന്നത്. ആക്കു മുസ്ലിയാരുടെ മകളായ ഉണ്ണിക്കൗസു മതപഠനത്തിനുപരിയായി സ്‌കൂളില്‍ ചേര്‍ന്നു പഠിപ്പിക്കാന്‍ ഉമ്മര്‍ മാസ്റ്ററെ പോലെ പ്രബുദ്ധരായ പലരും ആക്കു മുസ്ലിയാരെ പ്രേരിപ്പിക്കുന്നുണ്ട്. ഉണ്ണിക്കൗസു മൈത്രക്കോട്ടെ വിദ്യാലയത്തില്‍ ചേരുന്നതോടെ അവള്‍ പലര്‍ക്കും മാതൃകയാവുമെന്നും തനിക്കു തന്നെ മലയാളത്തിലുള്ള കുറവുകള്‍ പരിഹരിക്കാമെന്നും പിതാവ് പ്രതീക്ഷിച്ചു. നോവലിന്റെ ആദ്യഭാഗത്തിന്റെ പ്രധാന മര്‍മം തന്നെ വിദ്യാഭ്യാസത്തിന്‍മേലുണ്ടാവുന്ന തടസ്സങ്ങളും സംഘര്‍ഷങ്ങളുമാണ്.


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ സമയത്തു നടത്തുന്ന ക്ലാസുകളിലൂടെ സാക്ഷരരാകുമെന്ന പ്രതീക്ഷയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉമ്മര്‍ മാസ്റ്ററെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ  സമരത്തിന്റെ പേരില്‍  സ്‌കൂളില്‍ നിന്നും പിരിച്ചു വിട്ടു. താമസിയാതെ അയാള്‍ തലശേരി സ്‌കൂളില്‍ കിട്ടിയ ജോലിക്കായി നാടുവിട്ടു. മാസ്റ്ററുടെ അഭാവത്തില്‍ അധ്യയനം തുടക്കത്തിലേ മുടങ്ങി. പിന്നീടൊരാളെ അത്രയെളുപ്പം കിട്ടിയില്ല.ഒടുവില്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നും ബാലന്‍ ആശാന്‍ എന്ന ഒരാളെ നാട്ടുകാര്‍ സംഘടിപ്പിച്ച കൊണ്ടുവന്നെങ്കിലും അയാള്‍ക്ക് വേണ്ടത്ര കാര്യക്ഷമത പോര എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. വീണ്ടും മൈത്രഡിന്റെ നാളുകള്‍ ഒഴിഞ്ഞു നീങ്ങി അങ്ങനെയിരിക്കെ ആക്കും മുസ്ലിയാര്‍ പള്ളിയില്‍ പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയിലായി അതിനുശേഷം അദ്ദേഹം താമസിയാതെ മരണപ്പെട്ടു പോവുകയും ചെയ്യുന്നു. ഉ്ണ്ണിക്കൗസുവിന്റെ അനുജന്‍ അതാലെ നിശബ്ദനായി പോവുകയാണ്. അമ്മയും മകളും ഇനിയെങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന് ആലോചിച്ചു പകച്ചു നില്‍ക്കുകയാണ്. കാരഞ്ചേരി തറവാട്ടിലെ ആയിഷുമ്മ താത്തയെ കണ്ട് തനിക്ക് പുറം പണിക്കാരി ഒരാളായി അവിടെ ജോലി തരണമെന്ന് 13 കാരിയായ ഉണ്ണിക്കൗസു ആവശ്യപ്പെടുന്നു. വിറകടുക്കാനും പുറംപണിക്കും അടുക്കളപ്പണിക്കും ഒക്കെയായി ഉണ്ണിക്കൗസു ഐഷുമ്മ താത്തയുടെ വീട്ടില്‍ തന്റെ നിത്യവൃത്തിക്കൊരിടം കണ്ടെത്തുന്നു.


മലബാര്‍സമരവുമായുള്ള ബന്ധം

മലബാര്‍ സമരത്തിന്റെ ചരിത്രകാലഘട്ടം കാലപരമായി പങ്കുപറ്റുമ്പോഴും നോവലിലെ മൈത്രക്കോട് എന്ന നാടും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമെല്ലാം ഒരല്പം അകലെ നിന്നാണതിനെ നോക്കി കാണുന്നത്. 'പരിസര പ്രദേശങ്ങളെയാകെ ഇളക്കി മറിക്കുകയും ചോരയില്‍ കുതിര്‍ക്കുകയും ചെയ്ത മലബാര്‍ കലാപവും മൈത്രക്കോടിനെ ബാധിച്ചില്ല. ആരൊക്കെയോ വന്ന് കുറച്ച് കാലം ഒളിവില്‍ പാര്‍ത്തു പോയതാണ് കലാപത്തില്‍ മൈത്രക്കോടിന്റെ പങ്ക്. (പുറം. 108)

നോവല്‍ തുടങ്ങുന്ന ഒന്നാം ഭാഗത്തിലെ കാലപരിധി 1920-1940 എന്നും രണ്ടാം ഭാഗത്തില്‍ 1890-1990 എന്നുമാണ് തിരിച്ചിരിക്കുന്നത്. പോയകാലത്തെ ചരിത്രപരമായി ആവിഷ്‌ക്കരിക്കുന്നു എന്ന കാഴ്ച്ചപ്പാടോടെയാണ് രണ്ടാം ഭാഗത്തെ രചന പ്രവര്‍ത്തിക്കുന്നത്.  


ഖിലാഫത്തിനെ കുറിച്ചുള്ള പരാമര്‍ശം നേരിട്ടു കടന്നു വരുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിലാണ് (പുറം.120). ഏതുനിമിഷവും അരിക്കോട്ടൂരില്‍ പട്ടാളം എത്തുമെന്ന് ഒരു വാര്‍ത്ത വരുന്നു നാട്ടില്‍ ആകെ ഒരു പിരിമുറുക്കം അനുഭവപ്പെട്ടു. പരിസരത്തെ പല നാടുകളിലും പട്ടാളം ഇറങ്ങി കഴിഞ്ഞു എന്ന വാര്‍ത്ത പിന്നാലെ എത്തി ഓട്ടന്‍ സായിപ്പിന്റെ ക്ലിനിക് അടച്ചതോടെ, അരിക്കോട്ടൂരില്‍ നിന്നിട്ടും തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിവില്‍ അസൈനാര്‍ കുടുംബസമേതം മൈത്രക്കോട്ടേക്കു തിരിച്ചു. പള്ളിയില്‍ കൂടിയിരുന്ന മാപ്പിളമാരെ വെള്ളപ്പട്ടാളം പള്ളി വളഞ്ഞ് കൂട്ടക്കൊല ചെയ്തതായും മാപ്പിളമാരും പട്ടാളവും തമ്മില്‍ പല സ്ഥലത്തും യുദ്ധം നടക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തി. നാടിനെയാകെ ഭയം ഒരു കാര്‍മേഘം പോലെ മൂടിനിന്നു കുട്ടികളും കൂടിയിരുന്നു പ്രാര്‍ത്ഥന നടത്തി വളരെ അപൂര്‍വ്വം ചില രോഷാകുലരായി. വളരെ ചെറിയൊരു ന്യൂനപക്ഷം വ്യത്യസ്തമായി ചിന്തിച്ചവരും ഉണ്ടായിരുന്നു.


അവരില്‍പ്പെട്ട അഞ്ച് പേരാണ് ഖിലാഫത്തില്‍ പങ്കെടുക്കാനായി നാടുവിട്ട ആ അഞ്ചു ചെറുപ്പക്കാര്‍. മിക്ക വീടുകളിലും ആ വാര്‍ത്ത ഒരു നടുക്കമാണ് ഉണ്ടാക്കിയത് ഇസ്ലാമിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത മരിച്ചു ചെന്നാല്‍ ഉറപ്പുള്ള സ്വര്‍ഗ്ഗമായിരുന്നു അവര്‍ക്ക് പ്രേരണ ആയത്. കുടുംബാംഗങ്ങള്‍ അടക്കം ഒട്ടേറെ പേര്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കിയതാണ്, പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അരിക്കോട്ടൂര്‍ വലിയ പള്ളിയിലെ ഖാളി സാദിഖ് മുസ്ലിയാര്‍ വരെ അവരോട് നേരിട്ട് കണ്ടു ഉപദേശിച്ചു നോക്കിയിരുന്നു. അവര്‍ പോയി എന്നറിഞ്ഞപ്പോള്‍ മുസ്ലിയാര്‍ പറഞ്ഞു വല്ലാത്തൊരു ബുദ്ധിമോശമാണ് ആ കുട്ടികള്‍ ചെയ്തത്.


അധികാരത്തിന്റെ ഭൂപടങ്ങള്‍

ഭൂവുടമകളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധം ഈ നോവലില്‍ കാര്യമായി കടന്നുവരുന്നുണ്ട്. അത് 1921ലെ മലബാര്‍സമരവുമായി ബന്ധപ്പെട്ട് സവിശേഷമായ ഒരു ചരിത്രപരമായ അടയാളമായി നോവല്‍ പ്രതലത്തില്‍ കാഴ്ചപ്പെടുന്നുണ്ട്. വാസുദേവ വര്‍മ്മ എന്ന കഥാപാത്രത്തിലൂടെ ഈ കാര്യം നോവലില്‍ തെളിച്ചത്തോടെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. മറ്റൊന്ന്, പ്രാദേശികമായ സമരഘടകങ്ങള്‍ തമ്മിലുള്ള സംവാദ, സംഘര്‍ഷങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട് എന്നതാണ.് കോവിലകത്തെ വാസുദേവവര്‍മ്മയുടെ കാര്യസ്ഥന്‍ ഉസ്മാന്‍ കോയയെ പട്ടാളക്കാര്‍ തെറ്റിദ്ധരിച്ച് വെടിവെച്ച് കൊന്നതിനുശേഷം പട്ടാളം പിന്‍വലിക്കാന്‍ അയാള്‍ എഴുതി കൊടുത്തു. തന്റെ നാട്ടുകാര്‍ എല്ലാവരും തന്നെ വിശ്വസ്തരാണെന്നുള്ള മുന്‍വിധിയില്‍ പട്ടാളത്തിന്റെ സുരക്ഷ വേണ്ട എന്നയാള്‍ വാശിപിടിച്ചു പറഞ്ഞു. എന്നാല്‍ ഖാളി സാദിഖ് മുസ്ലിയാര്‍ പൂക്കോട്ടൂരുകാര്‍ നിലമ്പൂര്‍ക്കോവിലകം ആക്രമിക്കാന്‍ പോയത് ചൂണ്ടിക്കാണിച്ചുകൊണ്ട് അത് തെറ്റായിരുന്നു എന്ന് സൂചിപ്പിച്ചു. മാത്രമല്ല; കാവല്‍ തങ്ങള്‍ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഖിലാഫത്ത് പോരാളികളായി പൂക്കോട്ടൂരിലേക്ക് പോയ അഞ്ച് യുവാക്കള്‍ എവിടെപ്പോയെന്ന് ആര്‍ക്കും മനസ്സിലായില്ല!  വെല്ലൂര്‍് ജയിലില്‍ ഉണ്ടെന്നും ആന്തമാനിലേക്കും നാടുകടത്തപ്പെട്ടു എന്നും മറ്റും നാട്ടില്‍ ശ്രുതി പരന്നു. അതല്ല, അവര്‍ പൂക്കോട്ടൂര്‍ നടന്ന മാപ്പിളപ്പടയാളികളുടെ കൂട്ടക്കൊലയില്‍ അവരും ഇരയായി എന്നും ചിലര്‍ വിശ്വസിച്ചു.


സ്ത്രീയും മതവും

സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയം അവകാശപ്പെടുന്ന ഒരു നോവലാണിത്. ആമുഖത്തിലും അവതാരികയിലുമെല്ലാം ഈയൊരു മാനം ശക്തമായി കടന്നു വരുന്നുണ്ട്. ഉണ്ണിക്കൗസുവിന്റെയും ഇത്തീമയുടെയും ജീവിതങ്ങളിലൂടെ അതു സാക്ഷ്യപ്പെടുത്തുന്നു.  മൈത്രക്കോടിന്റെ സാമാന്യജനജീവിതത്തില്‍ നിര്‍ണായകസ്വാധീനമായിരുന്ന ഉമ്മര്‍ മാഷ് പോയതോടെ ഉണ്ണിക്കൗസുവിന്റെ ജീവിതം ആകെ നിറംകെട്ടു.  പെട്ടന്നൊരു ദിവസം കുഴഞ്ഞു വീണതേത്തുടര്‍ന്നു മരിച്ച പിതാവിന്റെ വിയോഗം അവളെ അതിലേറെ തളര്‍ത്തി. അനുജന്‍ ഹൈദര്‍ അതേത്തുടര്‍ന്നു മൗനിയും മനോരോഗിയുമായതോടെ അവള്‍ക്കു കുടുംബഭാരം ഏല്‍ക്കാതെ  നിവൃത്തിയില്ലാതായിത്തീര്‍ന്നു. നാട്ടിലെ തറവാടികളും ധനികരുമായ ഐഷുമ്മത്താത്തയുടെ വീട്ടുപണികളില്‍ തുടങ്ങി പാടത്തു കൃഷിവേലകള്‍ ചെയ്യുന്ന പണിക്കാരിപ്പെണ്ണുങ്ങളിലൊരാളായി അവള്‍ മാറി. പിന്നീട് മുതിരും തോറും അവള്‍ നല്ലൊരു പണിക്കാരിയായി മാറുകയായിരുന്നു. എന്നാല്‍ സ്ത്രീശരീരത്തിനു നേരെയുള്ള കാര്യസ്ഥന്‍ ചേക്കുട്ടിയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളെയും വെറുതെ വിട്ടില്ല. അതിലവള്‍ പക്ഷേ കടുത്ത പ്രതികരണം തന്നെ നടത്തി. കൃഷിപ്പണിക്കിടയില്‍ ഉടുമുണ്ടു പൊക്കി ദേഹത്തമരാന്‍ നോക്കിയ ചേക്കുട്ടിയെ വടി കൊണ്ട് മര്‍മം നോക്കി കുത്താന്‍ അവള്‍ മടിച്ചില്ല. താമസിയാതെ ചേക്കുട്ടി അവിടം വിട്ടു പോകുകയും ചെയ്തു. അതോടെ പണിക്കാര്‍ക്കിടയില്‍ ഉണ്ണിക്കൗസു ഒരു ഉസ്‌റ്ത്തിയായി, വീരവനിതയായി മാറി!


തന്നെ ലൈംഗികാതിക്രമം നടത്തിയ ചേക്കുട്ടിയെ തിരിച്ചും ആക്രമിച്ച ഉണ്ണിക്കൗസു എല്ലാരിലും മതിപ്പുളവാക്കി. എങ്കിലും ഉണ്ണിക്കൗസുവിനെ പുകഴ്ത്തിയവര്‍ തന്നെ തങ്ങളുടെ സ്വന്തം സ്ത്രീകളുടെ കാര്യത്തില്‍ അത്ര തന്റേടം അനുവദിച്ചില്ല.  പെണ്ണുങ്ങള്‍ മതിപ്പോടെ തന്നെ വകവെയ്ക്കാറില്ല എന്നു കുഞ്ഞീതു എന്ന,  നാട്ടിലെ കല്യാണദല്ലാള്‍ പറയുന്നിടത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീയുടെ കര്‍തൃനിലയെക്കുറിച്ചുമുള്ള ബോധം നോവലില്‍ തെളിയുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകര്‍തൃത്വത്തെക്കുറിച്ചുമുള്ള ലിബറല്‍ബോദ്ധ്യങ്ങള്‍ ഈ നോവലിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നുണ്ട്. ലൈംഗികശല്യങ്ങള്‍ക്കു നേരെ ഉണ്ണിക്കൗസു നടത്തുന്ന് ചെറുത്തുനില്‍പ്പുകള്‍ മുതല്‍ പലതും അതിലുണ്ട്. കെട്ടിയോന്‍ മരിച്ച ഇത്തീമ മക്കാനിയില്‍ കേറി ഒറ്റയ്ക്കു ചായ കുടിക്കുന്നതും വഴിയില്‍ കാണുന്നവരോടെല്ലാം തല ഉയര്‍ത്തിപ്പിടിച്ചു ഗൗരവത്തോടെ കുശലം പറയുന്നതുമെല്ലാം അന്നാട്ടില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങളായിരുന്നു. ഇത്തീമ തന്റെ മകന്‍ കുഞ്ഞാലന്റെ സൈക്കിളിന്റെ പിന്നിലിരുന്നു യാത്ര പോകുന്നതും പിന്നീടു മകനു തിരക്കായപ്പോള്‍ ലത്തീഫെന്ന അന്യപുരുഷന്റെ സൈക്കിളില്‍ പോയതുമെല്ലാം പുരോഗമനത്തിന്റെ പരിവേഷത്തോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പിന്നെപ്പിന്നെ മറ്റുള്ള സ്ത്രീകളും അതു അനുകരിച്ചു തുടങ്ങി. ആദ്യം മുറുമുറുത്തവരെല്ലാം അതംഗീകരിച്ചു തുടങ്ങിയിരുന്നു. അസൈനാര്‍ മരിച്ച ശേഷം കുടുംബം പോറ്റാന്‍ ഏതു പണിചെയ്തും നിലനിന്ന ഇത്തീമ ഒരു ആണിന് സമമായി ഏത് മല്ലന്‍ മല്ലന്‍ പണിയും ചെയ്തു ആണുങ്ങളുടെ കൂലി തന്നെ അവള്‍ വാങ്ങിയെടുത്തു. ആണ്‍ തൊഴിലാളികളെ പോലെ അവള്‍ ബീഡി വലിക്കുകയും പുറത്തു പണിക്കു പോകുന്ന സമയത്ത് 'മക്കാനിച്ചായ' കുടിക്കുകയും ചെയ്യുന്നത് പതിവായിത്തീര്‍ന്നു.


ഓട്ടന്‍ സായിപ്പ് എന്ന കഥാപാത്രം കൊളോണിയലിസത്തിന്റെ മാനുഷികമുഖങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നായി നോവലില്‍ നിലനില്‍ക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം യാത്ര പറഞ്ഞു സായിപ്പ് അമേരിക്കയിലേക്കു മടങ്ങുന്നത് വികാരഭരിതമായി നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുണ്ട്.  


പുഴയോരത്തെ മനുഷ്യജീവിതത്തിന്റെ സവിശേഷതകളും അവയുടെ നാട്ടുപഴമകളും ഈ നോവലില്‍ സവിസ്തരം കടന്നുവരുന്നുണ്ട്. ഓട്ടന്‍ സായ്പ് നാടുവിടുമ്പോള്‍ സ്‌നേഹപൂര്‍വം നല്‍കിയ പണം ഉപയോഗിച്ചു വള്ളം വാങ്ങാനും തടിക്കച്ചവടം ചെയ്യാനും കുഞ്ഞാലനു കഴിഞ്ഞു. പുഴയിലെ വള്ളം തുഴയലും തെരപ്പങ്ങള്‍ കൈകാര്യം ചെയ്യലും ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട് (പുറം 180,181).  ചാലിയാറിന്റെ ഗതിവിഗതികളും നേരഭേദങ്ങളും എപ്രകാരം കരയിലെ ജനജീവിതങ്ങളോടു ചേര്‍ന്നു നീങ്ങുന്നു എന്നെല്ലാം നാം ഇവിടെ തിരിച്ചറിയുന്നു.


വലിയ പനയുടെ കുറ്റി ഉള്ള് തുരന്ന് വലിയ പാത്രം പോലെ ആക്കി അതിന്റെ വായ ഊറക്കിട്ട തോല്‍ കൊണ്ട് കട്ടിയില്‍ വലിച്ചു കെട്ടിയടച്ചുണ്ടാക്കുന്ന ഒരു കൂറ്റന്‍ ഉപകരണമാണ് നകാര.  ബാങ്ക് വിളി കേള്‍ക്കുന്നതിന്റെ എത്രയോ ഇരട്ടി ദൂരത്തേക്ക് നകാര അടിക്കുന്ന ശബ്ദം എത്തും.


അല്‍ഷിമേഴ്‌സ് ബാധിച്ച കുഞ്ഞാലന്‍ ആകെ ഓര്‍ക്കുന്നത് പുഴയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പുഴയിലൂടെയുള്ള തൊഴില്‍ജീവിതം അയാളെ അത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചത് വ്യക്തമാണ്. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കുമുമ്പിലും നിശ്ശബ്ദനായി നിലകൊണ്ട കുഞ്ഞാലന്‍ പുഴയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാത്രം കൃത്യമായ ഉത്തരം പറയും. ഏതു കൂപ്പിന്റെ പേരു പറഞ്ഞാലും മനസ്സിലായതുപോലെ തലയാട്ടും. അവിടെ നിന്നും നാളെ രാവിലെ ആറുമണിക്കു ഒരു തെരപ്പം പുറപ്പെട്ടാല്‍ അതു വെണ്ണക്കോട്ടേക്കു എപ്പോഴേക്കെത്തും എന്നു ചോദിച്ചാല്‍  കുഞ്ഞാലന്‍ പുഴയിലേക്കും മാനത്തേക്കും നോക്കി കൃത്യം ഉത്തരം പറയും.


കുടുംബവും വംശീയതയും

കുടുംബബന്ധങ്ങളുടെ ഈടുറപ്പ് പൊതുവേ മലബാര്‍സമരത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങളെ സവിശേഷമായി നിര്‍ണയിക്കുന്നുണ്ട്. മിക്ക നോവലുകളിലും പിതൃ-പുത്രബന്ധവും സാഹോദര്യവും കുടുംബപരമായ ചാര്‍ച്ചകളും സവിശേഷമായ വൈകാരികതകളോടെ അടിസ്ഥാനപ്രതലമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. പന്താരങ്ങാടി, നെരിപ്പോട്, ചുവന്നതിരമാലകള്‍ മുതലായി അനേകം നോവലുകള്‍ ഇതു ശരിവെയ്ക്കുന്നുണ്ട്. പോരാട്ടത്തിനാവശ്യമായ വംശീയമായ ഒത്തൊരുമയ്ക്കും കൂട്ടായ്മയക്കും ഈ വൈകാരികത വലിയൊരു ഇന്ധനമാകുന്നു എന്നതാവാം കാരണം. ഇതരസാമുദായികതകളില്‍ നിന്നും പൊതുസമൂഹത്തില്‍നിന്നു തന്നെയും പ്രതിഫലിച്ചു കിട്ടുന്ന അന്യവല്‍ക്കരണാനുഭവങ്ങളും ഇതിനാക്കം കൂട്ടുന്നുണ്ടാവണം. ഉണ്ണിക്കൗസുവില്‍ ഈ ഘടകം ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉണ്ണിക്കൗസു ഭര്‍ത്താവ് വേറെ വീടുവെയ്ക്കാനായി സ്ഥലമന്വേഷിക്കുമ്പോള്‍ വേവലാതിപ്പെടുന്നത് തന്റെ സ്വന്തം ഉമ്മ, സഹോദരനായ ഹൈദര്‍ ഇവരില്‍നിന്നും അകന്നു പോകുന്നതിനെക്കുറിച്ചോര്‍ത്താണ്. ഒടുവില്‍ അമ്മായിക്കു തന്റെ കുടുംബസ്വത്തിന്റെ ഭാഗം കൊടുത്ത് അവരെ അടുത്താക്കിയാണവള്‍ തന്റെ ഉല്‍ക്കണ്ഠയ്ക്കു പരിഹാരം കാണുന്നത്. അത് തന്റെ ഉമ്മയോടു പങ്കുവെയ്ക്കുമ്പോള്‍ അവര്‍ പറയുന്നത്, ''അവനാന്റെ ബാക്കിക്കാര് കൂടെത്തന്നെ ഉണ്ടാവ്ണത് എപ്പളും നല്ലതല്ലേ..'' എന്നാണ്.


കുടുംബകഥനങ്ങള്‍ക്കു സമാന്തരമായിത്തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും സമരചരിത്രങ്ങള്‍കൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. ഉമ്മര്‍മാസ്റ്ററുടെ രാഷ്ട്രീയജീവിതത്തിലൂടെയാണതു വിവരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയ ഉമ്മര്‍ മാസ്റ്ററുടെ പേരില്‍ പല സമരങ്ങളിലും പങ്കെടുത്തതിന്റെ പേരില്‍ ധാരാളം കള്ളക്കേസുകള്‍ ചുമത്തിയിരുന്നു. 1948 മുതല്‍ മൂന്നു വര്‍ഷത്തോളം കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ മാസ്റ്റര്‍ പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു. നിരോധനം പിന്‍വലിക്കപ്പെട്ടതിനാല്‍ ഒളിവുജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉമ്മര്‍മാഷ് മൈത്രക്കോട്ടെ മമ്മുണ്ണിഹാജിക്കു കത്തയച്ചു. തന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കമിട്ട അവിടെ സന്ദര്‍ശിക്കാനും അദ്ദേഹം താല്പര്യം കാണിച്ചു. മാസ്റ്റര്‍ ആദ്യകാലത്തു സ്‌കൂളിലെ അദ്ധ്യാപകനായി  മൈത്രക്കോട്ടുണ്ടായിരുന്നപ്പോള്‍ ആ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും പരിഷ്‌കരിക്കാനുദ്ദേശിച്ചു പല വിധ പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അതിലൊന്നായിരുന്നു, കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഉണ്ണിക്കൗസുവിന്റ കുട്ടികളെ പരിചയപ്പെടുത്തുമ്പോള്‍, എവിടെ വീടുവെച്ചാലും കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്നാണ് മാസ്റ്റര്‍ നിര്‍ബന്ധമായും പറയുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ ദേശീയതയുടെ സന്ദര്‍ഭത്തില്‍ രൂപം കൊണ്ട അടിസ്ഥാനപരമായ ആധുനികതയുടെ ഘടകങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ലിബറല്‍ബോധത്തില്‍ ഇതു ഏറ്റവും അടിയന്തരമായ, പുരോഗമനപരമായ കാര്യമായി തിരച്ചറിയുമ്പോഴും മറ്റൊരു പ്രതിരോധവായനയില്‍ മതബോധത്തിനും അതിലൂന്നിയ അന്ധവിശ്വാസത്തിനും സ്വാഭാവികമെന്നു കരുതപ്പെടുന്ന മുസ്ലിംസ്വത്വത്തിന്റെ പിന്നാക്കാവസ്ഥയെ ചേര്‍ത്തുവെച്ച് മുസ്ലിങ്ങളെ അപരിഷ്‌കൃതരായി കാണാന്‍ പ്രേരിപ്പിക്കുന്ന ലിബറല്‍ദൃഷ്ടിയുടെ പ്രശ്‌നം കൂടിയുണ്ടെന്നു നമുക്കു കാണാം.  എന്തായാലും മാസ്റ്റര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു സ്‌കൂള്‍ തുടങ്ങാനുള്ള അപേക്ഷ കൊടുക്കല്‍ ഹാജിയാരുടെ മുന്‍കയ്യില്‍ നടത്താന്‍ തീരുമാനമായി.


വിശ്വാസവും ആത്മീയതയും

വിശ്വാസികളായ മുസ്ലിങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ. എന്നാല്‍ നിസ്സഹായാവസ്ഥയില്‍ അന്ധവിശ്വാസത്തിലേക്കുള്ള അവരുടെ ചായ്‌വിനെ പ്രശ്‌നവല്‍ക്കരിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ കൂടി നോവലിസ്റ്റു കൈകാര്യം ചെയ്യുന്നുണ്ട്. 'പന്താരങ്ങാടി'യോ 'നെരിപ്പോടോ' പോലെയല്ല, മറിച്ചു മുസ്ലിങ്ങളുടെ ആധുനികവല്‍ക്കരണത്തിലേക്കും അവരുടെ മുഖ്യധാരയിലേക്കുള്ള കണ്ണിചേര്‍ക്കലിനും വെമ്പുന്ന ആഖ്യാനപരമായ ഒരു ആകാംക്ഷ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തികച്ചും കോളനി ആധുനികീകരണത്തിന്റെ യുക്തിയില്‍ വേരുകളുള്ള ഈ പുരോഗമനവീക്ഷണത്തില്‍ തദ്ദേശീയരുടെ ജൈവികപ്രേരണകളേക്കാള്‍ അധീശമായ ദൈവസങ്കല്പങ്ങളും ശാസ്ത്രാവബോധവുമാണ് പ്രവര്‍ത്തിക്കുന്നത്.  കുഞ്ഞാലനു മൊയ്തീന്‍ ഔലിയയിലുമ കാളിമൂപ്പനിലുമുള്ള വിശ്വാസത്തേക്കുറിച്ചു ഉണ്ണിക്കൗസു വിമര്‍ശനത്തോടെ ചിന്തിക്കുന്നുണ്ട്.  


മമ്മുണ്ണിഹാജിയുടെ സ്മാരകങ്ങള്‍ നാട്ടില്‍ പലയിടത്തായി ഉയര്‍ന്നു വരുന്നത് കണ്ടപ്പോള്‍ ഉണ്ണികൗസൂവിന്റെ മനസ്സില്‍ ഒരു വ്യത്യസ്തമായ ചിന്ത രൂപം കൊണ്ടു . അതായത് മമ്മുണ്ണി ഹാജിയെക്കാള്‍ അധികം ദരിദ്രരോട് അനുതാപം പുലര്‍ത്തുകയും അവര്‍ക്ക് വേണ്ടി തന്റെ കുടുംബ സ്വത്ത് വരെ ഉപയോഗിച്ച് പലതരം സഹായങ്ങള്‍ രൂപീകരിക്കുകയും ചെയ്തയാളാണ് ആയിഷുമ്മ . അവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്തുകൊണ്ടാണ് നാട്ടില്‍ സ്മാരകങ്ങള്‍ ഉയരാത്തത് എന്നവര്‍ ചിന്തിച്ചു. അന്യരുടെ വിശപ്പടക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഐഷുമ്മത്താത്ത ഒരു സ്ത്രീ ആയതു കൊണ്ടാണല്ലോ എന്നും ഉണ്ണിക്കൗസു ചിന്തിച്ചു. തന്റെ ഭര്‍ത്താവായ കുഞ്ഞാലന്‍ മൊയ്തീന്‍ ഔലിയയുടെ ആരാധകനും അദ്ദേഹത്തിന്റെ ആത്മീയമാന്ത്രികപ്രവര്‍ത്തനങ്ങളുടെ വഴിയെ സഞ്ചരിക്കുന്ന ആണെന്നുള്ള സംശയം ഉണ്ണികൗസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ അതിനോട് കലഹിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഈശ്വരവിശ്വാസത്തില്‍ നിന്നും വേറിട്ട് അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നത് തെറ്റായ രീതിയാണെന്നും അത് പുരോഗമനത്തിന് ഒട്ടും യോജിച്ച ഒരു ധാര അല്ലെന്നും അവള്‍ പറഞ്ഞു കൊടുക്കാന്‍ പലവുരു ശ്രമിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അവിടെനിന്ന് വിട്ടുപോരാന്‍ കഴിയുമായിരുന്നില്ല. അതേപോലെതന്നെ പിന്നീട് മറ്റൊരു തങ്ങളുമായി  ചേര്‍ന്നുകൊണ്ട് തന്റെ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ ആവശ്യമായിട്ടുള്ള ആത്മീയ, ദൈവിക അന്വേഷണങ്ങളില്‍ ആയിരുന്നു കുഞ്ഞാലന്‍. അതിനോട് ഉണ്ണിക്കൗസു പുലര്‍ത്തിയ വിപ്രതിപത്തിയില്‍ , അവളിലൂടെ മതേതരവും ആധുനികവുമായ പുരോഗമനസ്വഭാവമുള്ള ഒരു ലിബറല്‍ സ്ത്രീയയാണ് നോവലിസ്റ്റ് വരച്ചുകാട്ടാനായി ശ്രമിക്കുന്നത്.


സ്ത്രീകള്‍ക്കു പാരമ്പര്യസ്വത്തിലുള്ള അവകാശങ്ങളുടെ ഉന്നയിക്കല്‍ മേല്‍ സൂചിപ്പിച്ച ലിബറല്‍ സ്വഭാവത്തിലുള്ള പുരോഗമനയുക്തിയായി ഈ നോവലിലുണ്ട്.  മുസ്ലിം സ്ത്രീകള്‍ക്കു പിതൃസ്വത്തിലുള്ള പാരമ്പര്യാവകാശം ഒരു രാഷ്ട്രീയപ്രശ്‌നമായിത്തന്നെ കഥാസന്ദര്‍ഭമെന്ന നിലയില്‍ ഈ നോവലില്‍ കടന്നു വരുന്നുണ്ട്. അതായത് മൈത്രക്കോട്ടു നിന്നും വെണ്ണക്കോട്ടു വന്നെത്തിയ നബീസുവിനെ കണ്ടു തിരിച്ചറിഞ്ഞ ഉണ്ണിക്കൗസു അവരോടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ തനിക്കും സഹോദരന്‍മാര്‍ക്കും കിട്ടിയ പിതൃസ്വത്തിലെ വിവേചനസ്വഭാവത്തെ കുറിച്ചവര്‍ പറയുന്നു. ഉണ്ണിക്കൗസു അതു ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇസ്ലാമികനിയമപ്രകാരം കുടുംബസ്വത്തില്‍ ആണിന് കിട്ടുന്ന ഓഹരിയുടെ പകുതിക്ക് പെണ്ണിന് അര്‍ഹത ഉണ്ട്. ഓരോരോ ന്യായങ്ങള്‍ നിരത്തിയും കൊടുക്കാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നു ഉണ്ണിക്കൗസുവും നബീസുവും മനസ്സിലാക്കുന്നു. പ്രവാചകന്റെ കാലഘട്ടത്തില്‍ മുസ്ലിങ്ങളില്‍ സ്ത്രീകള്‍ക്ക് സഹോദരന്മാര്‍ക്കു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് കൊടുക്കാനാണ് തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കുറച്ചുകാലം കൂടി പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയകാലത്തിന്റെ മാറ്റത്തിന്റെ യുക്തികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പെണ്ണുങ്ങള്‍ക്ക് ആണുങ്ങളുടെ അത്രതന്നെ സ്വത്ത് കൊടുക്കാന്‍ പറയുമായിരുന്നുവെന്നു തന്റെ ബാപ്പ പറഞ്ഞത് ഉണ്ണിക്കൗസു ഓര്‍ത്തുപോകുന്നു. എന്നാല്‍ ഇന്നത്തെ ഇസ്ലാമികപണ്ഡിതരും ഇസ്ലാം സാമൂഹികജീവിതവും അതിനെല്ലാം എതിരാണെന്ന് അവര്‍ക്കു മനസ്സിലായി. മറ്റു മതജാതികളില്‍ സ്ത്രീകള്‍ക്കു തുല്യാവകാശങ്ങളുണ്ടന്നു പറഞ്ഞുകൊണ്ട്, മുസ്ലിം സംുദായത്തെ ഒന്നടങ്കം ഒരു ആധുനികപൂര്‍വവും അപരിഷ്‌കൃതവുമായ ജനത എന്നു വരുത്തിത്തീര്‍ക്കുന്ന മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയവുമായി ചേര്‍ത്തു വെച്ചു വേണം ഈ ഭാഗം വിലയിരുത്തപ്പെടാന്‍.


ബാപ്പയും അമാനുള്ള മുസ്ലിയാരും ഒക്കെ പഠിപ്പിച്ചുതന്നിരുന്ന ഇസ്ലാമല്ല ഭൂരിഭാഗം ആളുകളും കൊണ്ടുനടക്കുന്നത് എന്ന് ഉണ്ണിക്കൗസുവിനു മനസ്സിലായി. ഭൂമിയിലെ മുഴുവന്‍ മനുഷ്യരോടു നീതി ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മതത്തില്‍ നിന്നിട്ട് അവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളോട് പോലും നീതി ചെയ്യാന്‍ തോന്നുന്നില്ല എന്നത് എത്ര നിരാശാജനകമാണെന്ന് അവള്‍ തിരിച്ചറിയുന്നു. ജീവിതസായാഹ്നത്തില്‍ തന്റെ മക്കള്‍ക്കു പിതൃസ്വത്തു ഭാഗിക്കേണ്ട സന്ദര്‍ഭം കണ്ടെത്തി അതേക്കുറിച്ചു  ചര്‍ച്ചചെയ്യുമ്പോള്‍ ഉണ്ണിക്കൗസു ഒരിക്കലും ഈ നാട്ടുനടപ്പു പാലിക്കേണ്ടതില്ല എന്ന നിലപാടാണ് എടുക്കുന്നത്. സ്വന്തം ജീവിതസന്ദര്‍ഭത്തില്‍ സ്ത്രീവിവേചനം മാമൂലാക്കിവെച്ച പലകാര്യങ്ങളും തിരുത്തുന്നതിനൊപ്പം ഇതും അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തന്റെ പേരിലുള്ള നാല്പതു സെന്റു വിറ്റ്, തന്നെ ജീവിതദുരിതത്തില്‍ നിന്നും കരകേറാന്‍ പ്രേരിപ്പിച്ച അയിഷുമ്മത്താത്തയുടെ പേരില്‍ നല്ലൊരു വായനശാല തുടങ്ങാനാണ് അവരാഗ്രഹിച്ചത്.


വിവാഹമോചനത്തില്‍ മുസ്ലിംസ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉണ്ണിക്കൗസു സവിശേഷമായി പരിഗണിക്കുന്നു. കുഞ്ഞാലന്റെ അനുജനും ഭാര്യയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിവാഹമോചനത്തിന്റെ വക്കിലെത്തുന്ന സന്ദര്‍ഭത്തില്‍ ഇതു നിര്‍ണായകമായിത്തീരുന്നു. മൊഴി ചൊല്ലിയ പെണ്ണിനെ മടക്കി എടുക്കാന്‍ സാമുദായികമായ ആചാരപ്രകാരം ആരെയെങ്കിലും ചടങ്ങിനു നിര്‍ത്തണമത്രെ. അതു കേട്ട ഉണ്ണിക്കൗസു രോഷത്തോടെ പറഞ്ഞു: 'ഓരോരോ മോല്യാമാര്  ഓല്ക്ക് തോന്ന്യാസം നടത്താന്‍ അള്ളാന്റെ കിത്താബ് വളച്ചൊടിക്ക്ണതാ ഈ ചടങ്ങിനു നില്ക്കല് '. ഒടുവില്‍ മതാധികാരികളെയും മറ്റു യാഥാസ്ഥിതികരെയും ചൊടിപ്പിച്ചു കൊണ്ട് അവള്‍ തന്റെ ഭര്‍തൃസഹോദരന്‍ അസൈനാര്‍കുട്ടിയുടെ കയ്യില്‍ പാത്തുണ്ണിയുടെ കൈ ചേര്‍ത്ത് അവരെ ഒന്നിപ്പിച്ചു. ആരും ഒന്നും എത്തിര്‍ത്തില്ല,  മിണ്ടിയില്ല. പക്ഷേ  തുടര്‍ന്ന് ഇത്തീമ പെട്ടന്നുതന്നെ ഹൃദയാഘാതം വന്നു മരിച്ചതേത്തുടര്‍ന്നു നടന്ന നാടകീയമായ സംഭവപരമ്പരകള്‍ അതിന്റെ അനന്തരഫലമായിത്തീര്‍ന്നു. മൃതദേഹം മൈത്രക്കോട്ട് പള്ളിയില്‍  അടക്കം ചെയ്യാന്‍ മഹല്‍ കമ്മറ്റി സമ്മതിച്ചില്ല. വെണ്ണക്കോട്ടേക്കു കൊണ്ടുപോകണം എന്നുറപ്പിച്ചെങ്കിലും പുട്ടും കുറ്റി ഖാലിദ് മുതല്‍ വളരെപ്പേര്‍ പള്ളിക്കമ്മറ്റിയുമായി ഇടഞ്ഞു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മയ്യത്തു അടക്കാന്‍ ധാരണയായി. കമ്മറ്റി പിരിച്ചു വിട്ടു പുതിയ കമ്മറ്റി തെരഞ്ഞെടുത്തതിനു വരെ അതിടയാക്കി. മയ്യത്തു നമസ്‌കാരത്തിന് എത്തിയവരെക്കൊണ്ട് പള്ളിമുറ്റം നിറഞ്ഞു കവിഞ്ഞു. ഖാലിദ് പൊട്ടിക്കരഞ്ഞ് അവിടെ പിടഞ്ഞു വീണു. എല്ലാരെയും അമ്പരപ്പിച്ച് അയാളും മരണപ്പെട്ടു. ഈ രണ്ടു മരണവും മൈത്രക്കോട്ടിലെ യാഥാസ്ഥിതിക മതചിന്തയെ ഒട്ടൊന്നു പിടിച്ചു കുലുക്കി.


നോവലിന്റെ അവസാനഭാഗത്തു കുഞ്ഞാലന്റെ മരണത്തില്‍ തകര്‍ന്ന ഉണ്ണിക്കൗസുവിനെ അവതരിപ്പിക്കുന്നുണ്ട്. മൂന്നുനാലു ദിവസങ്ങള്‍ക്കു ശേഷം വീടിന്റെ വെളിയിലേക്കു ഇറങ്ങനാഞ്ഞ ഉണ്ണിക്കൗസുവിനെ മാമൂല്‍വാദികളായ ബന്ധുജനങ്ങള്‍ തടഞ്ഞു. 'ഇദ്ദാകാലം' എന്ന ആചാരത്തെക്കുറിച്ചു വാദപ്രതിവാദം നടത്തി, അവളുടെ ഇടപെടലുകളെ മുറിയ്ക്കകത്തുമാത്രമായി ഒതുക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നു മനസ്സിലായ ഉണ്ണിക്കൗസു അതിനു വഴങ്ങിയില്ല. കോലായിലിറങ്ങി കസേരയിലിരുന്നു. മതകാര്യങ്ങളെ വളച്ചൊടിച്ചു പെണ്ണിനെ എല്ലാക്കാലത്തും നിയന്ത്രിക്കാനൊരുങ്ങുന്ന സമ്പ്രദായത്തിനെതിരെ എന്നത്തെയും പോലെ അവള്‍ പ്രതിഷേധിച്ചു.


ഇളയമകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകയും പ്രാസംഗികയുമായി വളര്‍ന്നതില്‍ ഉണ്ണിക്കൗസുവിനു അഭിമാനമായിരുന്നു. സംസ്ഥനത്തൊട്ടാകയുള്ള പരിപാടികളിലെ പ്രാസംഗികയായി ക്ഷണിക്കപ്പെടുമ്പോള്‍ അവര്‍ തന്റെ ബാപ്പായെ ഓര്‍ത്തു. കുട്ടിക്കാലത്തെ തന്റെ ആരാധനാപാത്രമായ അദ്ധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍ അവളെ കാണുന്നതും ഉണ്ണിക്കൗസുവിന്റെ മകളെന്നു തിരിച്ചറിഞ്ഞു അഭിനന്ദിക്കുമ്പോഴും അവര്‍ അഭിമാനിച്ചു. പിന്നീടു മാസ്റ്ററെ തേടിയെത്തി കാണുന്നു. അതൊരു വികാരഭരിതമായ കൂടിക്കാഴ്ച്ചയായിത്തീരുന്നു.


തന്റെ കുടുംബക്കാര്‍ വസ്ത്രധാരണത്തിലും മറ്റും ഇസ്ലാമികമായ രീതിമര്യാദകള്‍ പുലര്‍ത്തുന്നില്ല എന്നു പള്ളിക്കമ്മറ്റിക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയത് ഉണ്ണിക്കൗസുവിനെ ചൊടിപ്പിച്ചു.  പെണ്‍മക്കള്‍ തലയില്‍ തട്ടമിടാതെ നടക്കുന്നത്, അതുപോലെ പ്രസംഗത്തിനും പൊതു കാര്യങ്ങള്‍ക്കുമായി പോയി രാത്രിസഞ്ചാരം നടത്തുന്നത് ഒക്കെ അവര്‍ ഇസ്ലാമില്‍ നിന്നുള്ള വ്യതിചലനമായി കണ്ടു. ഉണ്ണിക്കൗസുവിന്റെ മകള്‍ സുലൈഖയുടെ മകള്‍ സക്കീന പ്രൊഫഷണല്‍ ഗായികയായി മാറിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ മത, സാമുദായിക നേതൃത്വങ്ങള്‍ ഏറ്റുപിടിച്ചു. ഗായകസംഘത്തെ നയിച്ച സന്തോഷ് എന്ന ഹിന്ദുമതസ്ഥനായ യുവാവുമായി ഉണ്ടായ പ്രണയവും നാട്ടിലെങ്ങും ചര്‍ച്ചയായി. തന്റെ മാതാപിതാക്കള്‍ക്കു വ്യക്തിപരമായി. എതിര്‍പ്പില്ലെങ്കിലും സമുദായാധികാരികളെ ഭയന്ന് എതിരഭിപ്രായം പറയുകയാണെന്ന് സക്കീനയ്ക്കു മനസ്സിലായി. വീടുവിട്ട് സന്തോഷിന്റെ വീട്ടില്‍ ചെന്നു കേറിയ സക്കീന ഒരു മാസം കഴിഞ്ഞപ്പോള്‍ രജിസ്റ്ററാഫീസുവഴി വിവാഹിതയുമായി. മതസാമുദായികതകളുടെ ജീര്‍ണത അന്യമതവിരോധം അടിച്ചേല്‍പ്പിക്കുന്നിടം വരെ എത്തി നില്‍ക്കുന്ന പ്രശ്‌നം ഉണ്ണിക്കൗസുവിന്റെ അവസാന അധ്യായത്തില്‍ വെളിപ്പെടുന്നു. കടുത്ത സാമുദായികസമ്മര്‍ദ്ദം മൂലം സുലൈഖയും ഭര്‍ത്താവും മകളെ അടുപ്പിക്കാതിരുന്നപ്പോഴും ഉണ്ണിക്കൗസു അതിനും മടിച്ചില്ല. അവരെ വീട്ടിലേക്കു ക്ഷണിച്ചു രണ്ടു ദിവസം കൂടെ നിര്‍ത്തി സല്‍ക്കരിച്ചു. പള്ളിക്കാരുമായുള്ള തര്‍ക്കം മൂത്ത്, മരിച്ചടക്കാന്‍ പള്ളിപ്പറമ്പ് തന്നെ വേണമെന്നൊന്നുമില്ല എന്ന് ഉണ്ണിക്കൗസു വെയ്ക്കുന്നു.  അവര്‍ തര്‍ക്കിച്ചു നില്‍ക്കുന്നു. സര്‍ക്കാരിന്റെ പേരിലുള്ള പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്നതില്‍ തെറ്റില്ല എന്നും പള്ളിക്കാര്‍ തന്റെ മയ്യത്ത് സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ അതല്ലെങ്കില്‍ സര്‍ക്കാര്‍ വക ശ്മശാനത്തില്‍ തന്നെ അടക്കുമെന്നു പറയുന്നു. പള്ളിയുടെ ഖബര്‍സ്ഥാനില്‍ നാലുദിവസം മുമ്പേ  കൊണ്ടുപോയി അടക്കിയ ഒരു മാന്യന്‍ ഉണ്ടല്ലോ,  അദ്ദേഹത്തെക്കാളും ഒക്കെ എത്രയോ മുന്തിയ ആളാണ് സര്‍ക്കാര്‍ ശ്മശാനത്തില്‍ അടക്കപ്പെട്ട പലരും എന്നവര്‍ പറയുന്നു.


സ്വന്തം സമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും സര്‍വോപരി സ്ത്രീവിരുദ്ധതയോടും അന്ധവിശ്വാസങ്ങളോടും പട പൊരുതുന്ന ഉദാര പുരോഗമന സ്വഭാവത്തിലുള്ള നായികയായാണ് ഉണ്ണിക്കൗസുവിനെ ചിത്രീകരിച്ചിട്ടുള്ളത്. ഉശിരും പോരാട്ടവീര്യവുമുള്ള രാഷ്ട്രീയ നിലപാടും മതവിമര്‍ശനവുമുള്ള നായിക എന്ന സവിശേഷ കര്‍തൃഘടന സ്ത്രീപക്ഷപരമായ ഒരു ഇടതു വാര്‍പ്പുമാതൃക തന്നെ! ചെറുകാടിന്റെ മുത്തശ്ശിയിലും മറ്റനേകം നോവലുകളുടെ തുടര്‍ച്ചയിലുമെല്ലാം ഇതു കാണാം. സ്ത്രീപക്ഷപരമായി രൂപം കൊണ്ട വാര്‍പ്പുമാതൃകകളില്‍ നിന്നും സാഹിത്യം മുക്തമാകുന്നത് സ്ത്രീകള്‍ തന്നെ എഴുത്തിലേക്കു കര്‍തൃനിലയോടെ ഇടപടുമ്പോഴാണ്. മുസ്ലിങ്ങള്‍ സ്വത്വപരമായ ജൈവികമായ അനുഭവങ്ങളെ തുറന്നെഴുതുമ്പോള്‍ പൊതുബോധത്തെ ഭരിക്കുന്ന ഇസ്ലാമികഭീതി മറനീക്കപ്പെടുമ്പോലെ തന്നെയാണതും. എന്നാല്‍ അവിടെയും 'നല്ല മുസ്ലിം, ചീത്ത മുസ്ലിം' പരികല്‍പനകളും വന്നു പെടാതിരിക്കുന്നില്ല. ഇങ്ങനെ സ്വത്വപരമായ പല സന്ദിഗ്ദ്ധതകളിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ഉണ്ണിക്കൗസു എന്നു നിസ്സംശയം പറയാം!


റഫറന്‍സ്:

1. ഉണ്ണിക്കൗസു, ബഷീര്‍ ചുങ്കത്തറ, ചിന്താ പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020

(2023 ജനുവരി- മാർച്ചു ലക്കം തുടി കെയർലിസ്റ്റഡ് ജേണലിൽ എഴുതിയത്)

Friday, December 29, 2023

പുതുനിലങ്ങള്‍





പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവല്‍ എന്നോ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. വന്‍കരകള്‍ താണ്ടി, ബഹുദൂരം യാത്ര ചെയ്ത് പലയിടങ്ങളിലായി അധിവസിച്ചു വരുന്ന മലയാളി ഡയസ്‌പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി.മണികണ്ഠന്റെ 'എസ്‌കേപ്പ് ടവറില്‍ എന്റെ ജീവിതം'. പ്രവാസത്തിന്റെ വിപുലമായ അനുഭവങ്ങളെയും തീവ്രമായ ജീവിതസന്ദര്‍ഭങ്ങളെയും മലയാളിഭാവുകത്വം ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. എസ്.കെ.യുടെ യാത്രവിവരണങ്ങള്‍ മുതല്‍  മുസാഫിര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥ, ഖദീജ മുതാസിന്റെ ബര്‍സ, ബെന്‍യാമിന്റെ ആടുജീവിതം, മുകുന്ദന്റെ പ്രവാസം വരെയുള്ള അന്യദേശവാസത്തിന്റെ ഭാവനാനുഭവങ്ങള്‍ വിശാലമാണ്. അവയിലൂടെ മലയാളസാഹിത്യത്തിന്റെ സവര്‍ണഗൃഹാതുരപാരമ്പര്യം ഒട്ടൊക്കെ ശിഥിലമാകാന്‍ തുടങ്ങി. അതിലൂന്നിയ കുടുംബം, സമൂഹം, രാഷ്ട്രം,  ദേശീയത മുതലായ സംവര്‍ഗങ്ങളെ ഏകശിലാത്മകമായി സ്ഥിരീകരിക്കുന്ന എഴുത്തുരൂപങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ തുടങ്ങി എന്നത് സുപ്രധാനമാണ്. അനുഭവങ്ങളുടെയും സ്വത്വങ്ങളുടെയും ബഹുലതയെ അനിവാര്യമാക്കുന്ന ഒരു രാഷ്ട്രീയം ഇവയിലെല്ലാം അടിസ്ഥാനപരമായ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. ഉത്തരാധുനികപ്രവണതകള്‍ ഏറിയും കുറഞ്ഞും മുന്നോട്ടുവെയ്ക്കുന്ന ബഹുസ്വരതയോടുള്ള ആഭിമുഖ്യം ഇതിനാക്കം കൂട്ടി.

എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക് , അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണ് എസ്‌കേപ് ടവറില്‍ എന്റെ ജീവിതം. പലതരം ജീവിതങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ആഖ്യാനത്തിനകത്ത് ആഖ്യാതാവിനെ വികേന്ദ്രീകരിച്ചും ശിഥിലീകരിച്ചും ബഹുസ്വരമായ ഈ പലമയെ നോവലിസ്റ്റ് തേടുന്നു. മലയാളിസ്വത്വം എന്ന 'പതിവുബാധ'യില്‍നിന്നും നോവലിനെ മുക്തമാക്കാനിത് സഹായിക്കുന്നുണ്ട്. ആയതിനാല്‍ മലയാളത്തില്‍ എഴുതപ്പെട്ടതെങ്കിലും ഈ കൃതിയുടെ വായനക്കാരെക്കുറിച്ച് കൂടുതല്‍ വിശാലവും ഉദാരവുമായ സങ്കല്പനമാണ് നോവലിസ്റ്റിനുള്ളത്.  കീറിയ സോക്‌സിനുള്ളിലെ പാദം(കെ.ജി.എസ്- ദേശാതുരം : കീറിയ സോക്‌സിനുള്ളിലെ പാദം) വെളിപ്പെടുത്തുന്ന തനിപ്രാദേശികതയെയോ പ്രവാസത്തെ തന്നെയോ ആദര്‍ശവല്‍ക്കരിക്കുന്നില്ല.  കേരളത്തിന്റേതായ പ്രാദേശികത പൂര്‍വസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോള്‍ തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരയക്കകത്തു ഇളവേല്ക്കുന്നില്ല. അതേ സമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെയും സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായി തന്നെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

സെര്‍ബിയന്‍ കലാപത്തിന്റെ മുറിവുകളുള്ള ഓര്‍മകളുമായി ദുബായില്‍ കഴിയുന്ന നടാഷ അക്കോവ്‌സ്‌ക്കി, കാഴ്ച്ച നഷ്ടമായി ജോലിയില്‍ നിന്നും പുറം തള്ളപ്പെട്ട ആഖ്യാതാവിന് അന്യയല്ല. അവളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ ഭാവനാകൗതുകങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യമായി അയാള്‍ തിരിത്തറിയുന്നു. യുഗോസ്ലാവ്യന്‍ യുദ്ധത്തില്‍ അച്ഛനമ്മമാര്‍ മരിച്ച്,  ചെറുപ്പത്തില്‍ തന്നെ അനാഥയായിത്തീര്‍ന്ന നടാഷ കരിങ്കടല്‍ നീന്തിക്കടന്നവളാണ്. കറുത്ത അഥീനയുടെ പുത്രന്‍ എന്നു സ്വയം വിളിക്കുന്ന ഒമര്‍ സലാമ ഹോര്‍മുസ് കടലിടുക്കിന്റെയും നൈല്‍ നദീതീരത്തിന്റെയും  ആഫ്രിക്കന്‍ അറബ് സംസ്‌കൃതിയുടെയും ചരിത്രഗാഥകള്‍ പേറുന്നു. സലാമ അനുഭവത്തിനും ഭാവനയ്ക്കുമിടയിലൂടെ എന്നും ഉഴറുന്നു. നൊമാഡുകളുടെയും ജിപ്‌സികളുടെയും തൊമികളുടെയും ഭൂതകാലസ്മരണകള്‍ എസ്‌കേപ് ടവറിന്റെ താഴത്തെ അതിശയ അറകളില്‍ ഉറങ്ങുന്നു. അവിടെ പലരാജ്യത്തെ നാടുകളില്‍നിന്നും വന്ന സസ്യങ്ങളുടെയും ധാന്യങ്ങളുടെയും വിത്തുകളുടെ സംഭരണികളുണ്ട്. ഗാഫും കള്ളിയും ഈന്തപ്പനയും പുല്‍ച്ചെടികളും നിറഞ്ഞുനിന്ന വൈലിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ കുങ്കുമപ്പൂവുമുണ്ട്. അതിന്റെ സൗരഭ്യം ഐന്ദ്രിയമായി ആഖ്യാതാവിനെ മുണ്ടകപ്പാടത്തെ ആമ്പല്‍പ്പൂക്കള്‍ക്കും പരല്‍മീനുകള്‍ക്കുമിടയിലേക്ക് എത്തിക്കുന്നു. പൂര്‍വസ്മൃതിയുടെ ആത്മഖണ്ഡങ്ങളിലൂടെ ഈ നോവല്‍ ഇപ്രകാരം നീങ്ങുമ്പോഴും അതു ആത്മനിഷ്ഠതയുടെയോ അതിവൈകാരികതയുടെയോ കുത്തൊഴുക്കില്‍ കുതിര്‍ന്നു ചീര്‍ക്കുന്നില്ല. സലാമയും നടാഷയും മറ്റു പലരും തീര്‍ക്കുന്ന ബഹുസ്വരഭൂമികയുടെ സാംസ്‌കാരികപാഠമായി അതു നോവലിനെ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട്.

മെറ്റാഫിക്ഷന്‍ ഭാവന
പ്രത്യക്ഷാനുഭവത്തെ മാത്രം പരിഗണിക്കുന്ന ഭാവനയെ ഈ നോവല്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മനുഷ്യജീവിതം ഭാവനാപരമായി അന്യാനുഭവങ്ങളുടെ സംവേദനത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ദൈനംദിന പ്രായോഗികജീവിതത്തിന്റെ വിരസവും ഏകതാനവുമായ ആവര്‍ത്തനങ്ങള്‍പ്പുറം മൂല്യവത്തായ ഉള്ളടക്കം, മാനവികതയുടെ അടരുകള്‍ ബോധത്തില്‍ പറ്റിക്കൂടുന്നത്  അന്യജീവിത കഥനങ്ങളിലൂടെയാണ്. വായന അത്തരത്തില്‍ നോവലിന്റെ അനുഭൂതിസംസ്‌കാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂതം, യന്ത്രം, ജബാലസത്യകാമന്‍, ഗോദോ, കടശ്ശിക്കളി, ശവംതീനി ഉറുമ്പ്, എസ്.കെ.യുടെ യാത്രകള്‍, മുകുന്ദന്റെ പ്രവാസം, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെയും സാഹിത്യപാഠങ്ങളിലൂടെയും മെറ്റാ ഫിക്ഷന്‍ എന്നു വിളിക്കാവുന്ന ഒരു തലം നോവല്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്. ഇപ്രകാരം രൂപപ്പെട്ട വായനാസംസ്‌കാരം മേല്‍പ്പറഞ്ഞ ബഹുസാംസ്‌കാരികതയുടെ സാധ്യതയെ പിന്തുണയക്കുന്നതാണ്. അതോടൊപ്പം മലയാളി എന്ന സ്വത്വഘടനയെ ഭാവനാത്മകമായി പുനര്‍നിര്‍മിക്കുന്നതും. ഇവിടെ മുന്നിട്ടു നില്‍ക്കുന്ന ഈ അഭിരുചിവ്യതിയാനം  നോവലിന്റെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇവയെ സാങ്കേതികമായി ഉള്‍ച്ചേര്‍ക്കുന്നു എന്നതിലുപരി മൂല്യപരമായി ന്യായീകരിച്ചെടുക്കാന്‍ സഹായിക്കുന്ന വിചാരതലം കൂടി ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്.്  മാര്‍ക്‌സിസം, ദേശീയത ഇവ സംബന്ധിച്ച സൈദ്ധാന്തികമായ അടിത്തറകള്‍, രാഷ്ട്രീയസാമൂഹികനിലപാടുകള്‍ ഒക്കെ ചേര്‍ന്ന്  ഒരു സാംസ്‌കാരികമൂലധനമായി ഇവിടെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.

 പ്രവാസജീവിതത്തെ ആധാരമാക്കിയ ധാരാളം കൃതികളെക്കുറിച്ചു തന്നെയുള്ള പരാമര്‍ശം ഈ നോവലില്‍ പലയിടത്തായി കാണാം. ജോണ്‍ സിംസന്റെ 'ദ ഓക്‌സ്‌ഫോഡ് ബുക്ക് ഓഫ് എക്‌സൈല്‍' എന്ന കൃതി അത്തരത്തിലൊന്നാണ്. അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള അതിബോധം, അതിന്റെ രാഷ്ട്രീയം ഒക്കെ ഇതു വെളിവാക്കുന്നു.  രേഖീയമായ സംവേദനത്തിന്റെ പതിവു സൗന്ദര്യാത്മകതയെ ഒരുപക്ഷേ ബാധിക്കാന്‍ വിട്ടുകൊടുക്കും വിധം ഈ പ്രവണത ഏറി നില്‍ക്കുന്നു, ഈ നോവലില്‍. അതിലുപരി, അത്തരം 'വിട്ടുവീഴ്ച്ച'-കളിലൂടെ അനുഭവമോ ആഖ്യാനമോ പ്രധാനമെന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ആവിഷ്‌കാരത്തിന്റെ നവീനതകളേക്കാള്‍  അനുഭവത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുളള സലാമയുടെ ഉറച്ച ബോധ്യങ്ങള്‍ എഴുത്തിന്റെ മൗലികപ്രമാണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഈ നോവല്‍ പഴയ പുരോഗമനസാഹിത്യത്തിന്റെ രാഷ്ട്രീയശരികളെ അനുധാവനം ചെയ്യും വിധത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തുടര്‍ച്ചയിലും രേഖീയതയിലും പച്ചയ്‌ക്കെഴുതുന്നു എന്നല്ല തന്നെ. ആടുജീവിതത്തെപ്പോലെ വിഭ്രാമകവും ആഘാതതീക്ഷ്ണവുമായ അനുഭവപരമ്പരകളെ കെട്ടഴിച്ചുവിടുകയുമല്ല. അനുകമ്പയിലും നിസ്സഹായതയിലും പൊതിഞ്ഞ മനുഷ്യദൈന്യത്തെ സാംസ്‌കാരികമായി വിപണിവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഈ എഴുത്ത്. അതുകൊണ്ടുതന്നെയാണ്  തന്റെ മുന്‍ഗാമികളുടെ പ്രവാസരചനകള്‍ ഒരു ആത്മശോധനയക്കുതകുന്ന പുനര്‍വിചാരങ്ങളെന്ന നിലയില്‍ പലപ്പോഴും ആഖ്യാനത്തിനിടയില്‍ കടന്നു വരുന്നതും. മുകുന്ദന്റെ നോവല്‍ പ്രവാസവുമായി, എസ്.കെ.പൊറ്റക്കാടിന്റെ രചനകളുമായി ഇതിലെ വായനക്കാരനും സഹൃദയനുമായ നായകന്‍ ഇടപെടുന്നു. പാഠന്തരബന്ധം ആഖ്യാനത്തിലേക്കു സ്വീകരിക്കുന്ന നവ ആഖ്യാനതന്ത്രം മാത്രമല്ല, ഇത്.

ആഖ്യാനമോ അനുഭവമോ?
എഴുത്തിനെക്കുറിച്ചുള്ള എഴുത്തുമാണ് ഈ നോവല്‍. തന്റെ അനുഭവങ്ങളെ ഒന്നിച്ചു കൂട്ടിക്കെട്ടി എഴുതാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചും കൂടിയാണ് ഈ നോവല്‍. നോവല്‍ ആഖ്യാനസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്ന സമീപനമാണിത്.  'സ്വപ്‌നസദൃശമായ കഥാകഥനങ്ങളിലൂടെ മെനഞ്ഞെടുക്കുന്ന കൊളാഷ് അനുവാചകനില്‍ ചിറകുകള്‍ വിരിയിക്കണം' എന്നു നോവലിസ്റ്റ് എഴുതുന്നുണ്ട്. (പുറം 8) എന്നാല്‍ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ട ഓവിഡ് എന്ന കവിശലഭത്തിന്റെ വിധിയെക്കുറിച്ചുള്ള ഭീതി അയാളെ വിട്ടൊഴിയുന്നില്ല. വേരറ്റ, മുറിവേറ്റ, നിസ്വരായ ജനതയെക്കുറിച്ചുള്ള വിഹ്വലതകള്‍ നിരന്തരം സ്വപ്‌നങ്ങളില്‍ വേട്ടയാടുന്നു.  പ്രവാസകവിയും കലാകാരനും അധികാരത്തിനുമുന്നില്‍ തിരസ്‌കൃതരാകുന്നുവെന്നു തീക്ഷ്ണമായി തിരച്ചറിയുമ്പോഴും എഴുതാനും സ്വയം ആവിഷ്‌ക്കരിക്കാനുമുള്ള വെമ്പല്‍ തീര്‍ക്കുന്ന ഉദ്വേഗം നോവലിന്റെ താളത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.

 തൊഴില്‍ ജീവിതത്തിനിടയില്‍ മനസ്സിലാക്കിയ മരുഭൂമിയിലെ കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങളും അതിന്റെ തകര്‍ച്ചയും ആഖ്യാനത്തിന്റെ സാമൂഹികപ്രതലത്തെ നിര്‍ണയിക്കുന്ന സുപ്രധാന അടരാണ്. അമേരിക്കയിലും ബ്രിട്ടനിലും  ജപ്പാനിലുമെല്ലാം സാമ്പത്തികവീഴ്ച്ചയെത്തുടര്‍ന്ന് കോര്‍പ്പറേറ്റ് എക്‌സിക്ക്യൂട്ടീവുകള്‍ ആത്മഹത്യചെയ്യുന്ന വാര്‍ത്തകള്‍ സൈബര്‍ മാധ്യമങ്ങളില്‍ നിറയുന്നു. കടം താങ്ങാനാവാതെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പോലും പിടയുന്നു. കരാര്‍ ഒപ്പുവെച്ച പ്രൊജക്ടുകള്‍ അജണ്ടകളില്‍ നിന്നും പിന്തള്ളപ്പെടുന്നു, പല സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ മാനനഷ്ടം മൂലം ഓടിപ്പോയിരിക്കുന്നു.  അന്താരാഷ്ടമായ പല പദ്ധതികളും കാലിടറി വീഴുന്നു. പ്രവാസികള്‍ ഏറെപ്പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. ആഖ്യാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കരാറില്‍ പണിതീര്‍ക്കാന്‍ പോകുന്ന പഞ്ചനക്ഷത്രഹോട്ടല്‍ 'ബല്‍ഹദീഖ' യുടെ ഭാവി തുടക്കത്തിലെ നിലം പരിശാവുന്നു. അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്റര്‍ ശൃംഖലയായ പ്ലാറ്റിനം സ്റ്റാര്‍ ഇന്റര്‍നാഷണലാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുമുന്നില്‍ അവര്‍ക്കും മുന്നോട്ടുപോകാനാകില്ല. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതിന്റെ പ്രധാന കാരണമാകുന്നത് ബല്‍ഹദീഖയുടെ പിന്‍മടക്കമാണ്. നോവലിസ്റ്റ് തന്നെ പറയുമ്പോലെ ലോക സമ്പദ്പ്രതിസന്ധി തോറ്റവരുടെ പട്ടിക വിപുലീകരിക്കുന്നു!

ദുബായിലെ ജോലി നഷ്ടപ്പെടുന്നതിനു സമാന്തരമായിത്തന്നെ സംഭവിക്കുന്ന ഒന്നാണ് കണ്ണിനെ ബാധിച്ച അന്ധതയും. വലതു കണ്ണിലെ കാഴ്ച്ച നഷ്ടപ്പെടുന്നു. അത് ഒരര്‍ത്ഥത്തില്‍ അനുഭവനഷ്ടം തന്നെയാണ്. തന്നില്‍ തുടര്‍ന്നു പോന്നിരുന്ന രണ്ടനുഭവസ്ഥലികളില്‍ (ജന്മനാടും പ്രവാസനാടും) ഒന്ന് ഇല്ലാതാകുന്നു എന്ന അര്‍ത്ഥത്തില്‍. പൂര്‍ണമായ നിസ്സഹായത, പരമതീവ്രമായ അസ്തിത്വവ്യഥ ഇവയ്ക്കടിപ്പെട്ടു പോകാന്‍ എളുപ്പമായ ഒരു അഭിസന്ധി തന്നെ. എങ്കിലും അവശേഷിക്കുന്ന വെളിച്ചത്തില്‍ തന്റെ സര്‍ഗാത്മകതയിലൂടെ പുനരുജ്ജീവനത്തിനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്. വലതു കണ്ണിന്റെ കാഴ്ച്ചയുടെ നഷ്ടം പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ അനുഭവിക്കുന്ന പരിഭ്രമം സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഇലക്ട്രിക്കല്‍ കേബിളുകളും എമര്‍ജൈന്‍സി ബെല്ലുമായി തുരങ്കസമാനമായ സ്‌കാനിംഗ് ട്യൂബ്  ഒക്കെ  പ്രവാസിയുടെ രോഗം, ശരീരം എന്നിവ അയാളില്‍  സൃഷ്ടിക്കുന്ന അന്യഥാത്വം, ഭീതി, നിസ്സഹായത എല്ലാം വെളിപ്പെടുത്തുന്നു. പ്രവാസജീവിതത്തിലെ ഏകാന്തമായ വഴിയില്‍ പലപ്പോഴും ആശുപത്രി മാത്രമാണ് കൂട്ട് എന്ന് ഓരോ പ്രവാസിയും തിരിച്ചറിയുന്നു.  ഒട്ടുമിക്കവാറും പ്രവാസികള്‍ രോഗികളാണ്. ജീവിതത്തോടുള്ള അലംഭാവമോ അരാജകജീവിതത്തോടുള്ള ആഭിമുഖ്യമോ അല്ല കാരണം. മറിച്ച്, നീണ്ട അലച്ചിലുകള്‍, യാത്രകള്‍, അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ എന്നിവയാണ് അതിനു കാരണമാകുന്നതെന്ന് നോവല്‍ തിരിച്ചറിയുന്നു. ജന്മനാട്ടില്‍ ചികില്‍സയ്ക്കായി എത്തിയ അര്‍ബുദരോഗിയായ പ്രഭാകരന് തിരിച്ചു കുടിയേറ്റ ഭൂമിയിലെത്തേണ്ടിവന്നു, ഒരു മരണക്കിടക്ക ലഭിക്കാന്‍.  ജന്മനാടിന്റെ പുറംതള്ളല്‍ എന്ന പ്രവാസിയാഥാര്‍ത്ഥ്യത്തെ തീക്ഷ്ണതയോടെ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭമായതു മാറുകയാണ്. പ്രവാസനഗരി കൊന്നു തള്ളി അളിഞ്ഞ ശവമായി കടപ്പുറത്തു വന്നടിഞ്ഞ സുബ്രഹ്‌മണ്യന്‍ സമാനമായ മറ്റൊരു സ്മരണയാണ്.

മുംബൈനഗരത്തിലെ ആദ്യനാളുകള്‍ പ്രവാസത്തിന്റെ ആദ്യഖണ്ഡമായി നോവലില്‍ നിറയുന്നുണ്ട്. മോത്തിലാല്‍ നഗറിലെ മറാത്തികുടുംബത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചു ജോലി തേടി നടന്ന നാളുകള്‍. കാമാത്തിപുരവും ധാരാവിയുമടങ്ങുന്ന അധോലോക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ നേരിട്ടനുഭവിച്ച നാളുകള്‍ അതിന്റെ ഭാഗമാണ്. വ്യാജ പാസ്‌പോര്‍ട്ടും മയക്കുമരുന്നും കള്ളപ്പണവും പെണ്‍വാണിഭവും ആണ്‍ശരീരവും അവയവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു വിപണനശാലപോലെ ധാരാവി അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനു സമാന്തരമായി ഒരു അധേലോകറിപ്പബ്ലിക്കായി അവിടെ മാറിത്തീര്‍ന്നിരുന്നു. വ്യാജമായ മറ്റൊരു ഉല്പാദന സമ്പദ്‌വ്യവസ്ഥ. ഇലക്ട്രിക് ട്രെയിനുകളുടെ അതിവേഗത, വന്‍നഗരങ്ങളിലെ നാടോടികളുടെ ദരിദ്രവും ദയനീയവുമായ കുടിയേറ്റ ജീവിതം, നിരക്ഷരരായ മറാട്ടികര്‍ഷകര്‍ക്കു നേരെ നടക്കുന്ന ഭൂമിചൂഷണങ്ങള്‍, ജന്മി ചൂഷണങ്ങള്‍ക്കടിപ്പെട്ട മറാട്ടി ആദിവാസികളുടെ മോചനത്തിനായി പൊരുതുന്ന കൈലേഷ് വാത്മീകി, വിപ്ലവപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകവേദികള്‍ എല്ലാം അവിടെ ഇതള്‍ വിരിയുന്നു.

കലോല്‍സവങ്ങളും കാമ്പസ് നാടകവേദികളും നാട്ടിലെ കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങളും ഒക്കെച്ചേര്‍ന്ന വൈയക്തികസ്മരണകളെ കേരളത്തിന്റെ സാംസ്‌കാരികചരിത്രവുമായി കണ്ണിചേര്‍ത്താണ് ഈ നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടതു പ്രബുദ്ധതയുടെ സാംസ്‌കാരികവിമര്‍ശനയുക്തിയാണ് ഇവിടെയെല്ലാം ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്.  ജീവചരിത്രനോവല്‍ എന്ന ഗണസ്വഭാവത്തെക്കൂടി ഉള്‍ക്കൊണ്ട് സാംസ്‌കാരികചരിത്രത്തെ വ്യക്തിസന്ദര്‍ഭങ്ങളെയും  സ്ഥലങ്ങളെയും അനുഭവങ്ങളെയും ചരിത്രവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പ്രവാസകാലത്തെ ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(ദല) പ്രവര്‍ത്തനങ്ങളെയും അതേ തുടര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. ശവം തീനി നാടകാവതരണവുമായി ബന്ധപ്പട്ടുണ്ടായ പോലീസന്വേഷണത്തെയും കോടതിവിചാരണയെയും തുടര്‍ന്ന് എണ്ണപ്പാടത്തെ നാടകപ്രവര്‍ത്തനങ്ങളില്‍നിന്നും വിടവാങ്ങുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. മുബൈ കാമ്പസ് അനുഭവങ്ങള്‍ അന്യായങ്ങളുടെയും അഴിമതിയുടെയും കൂടിയായിരുന്നു.


ജീവിതത്തിന്റെ ആന്തരികമായ മൗലികപ്രമാണങ്ങളെയും അടിസ്ഥാനങ്ങളെയും തിരഞ്ഞുപോകുന്ന ഫിലോസഫിക്കലായ ചില അംശങ്ങള്‍ നോവലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍കാസ്മിയിലെ ഹതാശമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കു ശേഷം പാതിരാ കഴിഞ്ഞ് ദുബായിയിലെ മള്‍ട്ടിസെപ്ഷല്‍ ഹോസ്പിറ്റലിലേക്കുളള യാത്രയില്‍ ഇരുട്ടിനെക്കുറിച്ച് അതില്‍ ജീവിച്ച് വെളിച്ചത്തെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ബഹുജനതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അയാള്‍. കാഴ്ച്ചയും സ്വപ്നവുമായുള്ള ബന്ധത്തെക്കുറിച്ച് നോവലിസ്റ്റ് ചിന്തിക്കുന്നു. കാഴ്ച്ചയില്ലാതെ എങ്ങനെ സ്വപ്‌നം കാണും?  അവിടെ നിന്നും ആദിമമനുഷ്യരുടെ ഗുഹാജീവിതവും അവര്‍ പാറക്കല്ലുകളില്‍ നിര്‍മിച്ചെടുത്ത ശില്‍പവേലകളിലേക്കും  അതിമഹാസമുദ്രങ്ങളിലേക്കും മനസ്സുകൊണ്ട് പ്രയാണം നടത്തുന്നു. എന്താണ് മനുഷ്യജീവിതത്തില്‍ ഏറ്റവും  ശാശ്വതമായതെന്ന ചിന്ത ദുരന്തത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചു കിടക്കുമ്പോള്‍  വീണ്ടും വീണ്ടും പൊങ്ങിവരുന്നുണ്ട്. അതു വരെ കണ്ടതും കേട്ടതും മറ്റൊരു വെളിച്ചത്തില്‍ നോക്കിക്കാണാന്‍ അതു നോവലിസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. മരുഭൂമിയുടെ പ്രകൃതി  പരന്ന മണല്‍പ്പരപ്പും കൂര്‍ത്ത കല്ലുകളും  നനുത്ത കടലിടുക്കുകളും ഉണങ്ങിയ തൊലിയുരിഞ്ഞ കൊമ്പുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ഗാഫ് വൃക്ഷങ്ങളും മഴത്തുള്ളികളെ സ്വപനം കാണുന്ന മറ്റനേകം മരങ്ങളും പക്ഷികളും ഒട്ടകങ്ങളും ഒക്കെ ചേര്‍ന്നതാണ്. മണല്‍ക്കാറ്റും ഒട്ടകപ്പന്തയങ്ങളും  ആഞ്ഞടിക്കുന്ന പലതരം ഷാമില്‍, ഗോനു തുടങ്ങിയ കൊടുങ്കാറ്റുകളും  മറ്റും മരുപ്രകൃതിയുടെ വൈചിത്ര്യമാര്‍ന്ന പലതരം ഛായകളാണ്. അവയുടെ പ്രകൃതി തന്നെയാണ് അവയുടെ നിസ്സഹായതകളും. കാഴ്ച്ച നഷ്ടപ്പെടുക എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ, ബഹുലവിചിത്രമാര്‍ഗങ്ങളിലൂടെ മനസ്സുകൊണ്ട് പുനസ്സന്ദര്‍ശനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാഴ്ചാനഷ്ടത്തിനു കാരണം ഒപ്ടിക് ന്യൂറൈറ്റിസ് ആണെന്നു സ്ഥിരീകരിക്കപ്പെടുന്നതോടെ ചികില്‍സയക്കായി നാട്ടിലേക്കു തിരിയ്ക്കാനുള്ള തീരുമാനമെടുക്കുന്നു. സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും മരുന്നുകളുമായി മുന്നോട്ടു പോകുമ്പോഴും ബെല്‍ഹദീഖ എന്ന സ്വപ്‌നമാളികയുടെ നിര്‍മാണപദ്ധതികളുടെ സാക്ഷാല്‍ക്കാരം മനസ്സിനെ കടലിനക്കരെയിലേക്കു പായിച്ചു.

കറുത്ത അഥീന
എന്താണ് എസ്‌കേപ് ടവറിനെ സവിശേഷമാക്കുന്നതെന്ന് ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനെളുപ്പമല്ല. അനുഭവത്തെയും ബോധത്തെയും സമാന്തരമായി ചേര്‍ത്തുവെയ്ക്കുന്ന ഒരു രീതി എപ്പോഴും നോവലില്‍ തീവ്രമായി നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴാഴ്ച്ചകളിലെ ദുരന്തങ്ങള്‍ എന്ന അധ്യായം ഒരു  തരത്തില്‍ സമയകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ പുതുക്കിയെഴുതുന്നു. വ്യാഴാഴ്ച്ച വീക്കെന്‍ഡായി അനുഭവപ്പെടുന്ന ഗള്‍ഫ് പ്രവാസികളുടെ അനുഭവമണ്ഡലമാണത്. രോഗം, പ്രവാസം, ഗൃഹാതുരത, തൊഴില്‍സുരക്ഷ, യുദ്ധഭീഷണികള്‍ എന്നിവയക്കെല്ലാമപ്പുറം ജീവിതത്തെ  സംബന്ധിച്ച പ്രാപഞ്ചികവും താത്വികവുമായ ഉല്‍ക്കണ്ഠകളില്‍ നിന്നുണ്ടാകുന്ന മൗലികമായ നിലപാടാണ്, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശനം തന്നെയാണ് നോവലിനെ ഗൗരവമുള്ളതാക്കുന്നത്.

കൊളോണിയല്‍ ജ്ഞാനബോധത്തോടുള്ള, അധികാരതന്ത്രങ്ങളോടുള്ള  വിമര്‍ശനം ഈ നോവലിന്റെ ബോധഘടനയിലെ ഒരു നിര്‍ണായകഘടകമാണ്. വന്നയിടത്തെയും അധിവസിക്കുന്ന ഇടത്തെയും അധിനിവേശാനുഭവങ്ങളെ ജ്ഞാനപരമായും വൈകാരികമായും തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളാണ് ഒമര്‍ അബദേല്‍ സലാമയുമായുള്ള കൂടിക്കാഴ്ചകളോരോന്നും. തത്വചിന്തയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ഗണിതത്തെക്കുറിച്ചും വാനനിരീക്ഷണത്തെക്കുറിച്ചുമെല്ലാം എഴുതപ്പെട്ട യൂറോകേന്ദ്രിത നവോത്ഥാന ചരിത്രകഥകള്‍ ഈജിപ്ഷ്യന്‍ ഗ്രീക് ദേവത അഥീനയുടെ പൗരാണികസഞ്ചാരപഥങ്ങളെ മുഴുവനായും തമസ്‌കരിക്കുന്നതാണെന്ന ചിന്തയാണ് സലാമ മുന്നോട്ടു വെയ്ക്കുന്നത്. കറുത്ത അഥീനയുടെ മക്കളില്‍ നിന്നാണ്, അവരുടെ സഞ്ചാരപഥങ്ങളില്‍ നിന്നാണ് ലോകത്തിനു മുഴുവന്‍ വെളിച്ചം ലഭിച്ചതെന്ന വാദത്തെ ആവേശപൂര്‍വം സമര്‍ത്ഥിക്കുന്ന സലാമ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അധിനിവേശാഹന്ത അറബ്  ആഫ്രിക്കന്‍ ശാസ്ത്രീയനേട്ടങ്ങളെ അസ്പൃശ്യതയിലും ഇരുട്ടിലുമാഴ്ത്തിക്കളഞ്ഞു എന്ന സലാമയുടെ നിലപാട് നോവലിന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കുന്നുണ്ട്. തദ്ദേശീയമായ പ്രതിരോധങ്ങളിലൂടെ പോരാടാനും പിടിച്ചുനില്‍ക്കാനുമുള്ള ഗാന്ധിയന്‍ പദ്ധതികളെയുള്‍പ്പടെ നോവലില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശമൂലധനം ആവശ്യമില്ലാത്ത ബല്‍ഹദീഖ എന്ന ഹോട്ടലിന്റെ നിര്‍മാണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തന്നെ പിന്തുണയ്ക്കാന്‍ സലാമയും നടാഷയും  മാത്രമേയുള്ളുവെങ്കിലും മുന്നോട്ടുപോകാനുള്ള ആവേശമുണ്ട്. എന്നാല്‍ ഒടുവില്‍ എല്ലാ   പദ്ധതികളെയും അട്ടിമറിച്ചുകൊണ്ട് സ്‌കീമാറ്റിക് പ്ലാനും കരാറുമെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. പുതിയ ഒന്നു സൃഷ്ടിച്ചെടുക്കാനുള്ള ത്വരയും ആവേശവും ഡയസ്‌പോറാ റൈറ്റിംഗിന്റെ ഭാഗം തന്നെയാണ്. ഈ നോവലില്‍ അതു സംബന്ധിച്ച സംഘര്‍ഷങ്ങളെ തന്നെയാണ് നോവലിസ്റ്റ് എഴുതുന്നത്. പുതിയ ഹോട്ടലിന്റെ സ്‌കീമാറ്റിംഗ് ഡിസൈന്‍ തയ്യാറാക്കിയ നായകന്‍ അതു നടപ്പില്‍ വരുത്താനാകാതെ പുറത്താക്കപ്പെടുന്ന സന്ദര്‍ഭം അതാണ്.  

നോവലിന്റെ തലക്കെട്ടിലെ  സൂചന പോലെ  ആത്മാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു രചന കൂടിയാണ് ഈ നോവല്‍. ജീവചരിത്രത്തിനും ആത്മകഥയ്ക്കുമിടയിലുളള ഒരു ജനുസ്സില്‍ പെടുന്ന വിധം  ആഖ്യാതാവിന്റെ അനുഭവങ്ങളുടെ തുടര്‍ച്ചയിലും ഉള്ളടക്കത്തിലുമാണ് നോവലിന്റെ ഘടന ചിട്ടപ്പെടുന്നത്.  കഥയും ആത്മകഥയും കെട്ടുപിണയുന്ന ഘടനയിലുള്ള കഥപറച്ചില്‍ അതിന്റെ സവിശേഷതയാണ്. അതിലേക്ക്  അധിനിവേശവിരുദ്ധവിചാരങ്ങളെ സംഘടിപ്പിച്ചെടുക്കുന്ന വിധം ബഹുസാംസ്‌കാരികതയുടെ ലോകങ്ങളെക്കൂടി സന്നിവേശിപ്പിച്ചെടുക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നതാണ് പ്രധാനം. പുതിയതരം ഡയസ്‌പോറാ സ്വത്വത്തിന്റെ സങ്കീര്‍ണതകളെ കൂടി ചലിപ്പിച്ചെടുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയസംവാദങ്ങള്‍ നോവലിനെ സാധാരണ പ്രവാസനോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.  

(കോട്ടയം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പി. മണികണ്ഠന്റ നോവല്‍ എസ്‌കേപ് ടവറിന്റെ പഠനം)

Wednesday, July 5, 2023

വിജയന്റെ പെണ്ണുങ്ങള്‍, നിര്‍ണയനവാദത്തിനപ്പുറം

 



''.......... ഈ ശിവരാമന്നായര്‌ടെ പാടത്ത് കൊയ്യാമ്പോണ ചെറ്മികള് റൗക്കയിടാമ്പാടില്ലെന്നാ ചട്ടം. എങ്ങനെ! മാറ് മറയ്ക്കാണ്ട് കുമ്പിട്ടു നിന്നു കൊയ്യണംന്ന്. ''
'' നല്ലതല്ലേ?'' രവി പറഞ്ഞു.
പൊടുന്നനെ ചെല്ലിച്ച സഖാവും കണ്ണിമൂത്താനും നിശ്ശബ്ദരായി. (പുറം 160, ഖസാക്കിന്റെ ഇതിഹാസം)



ഒ.വി. വിജയന്റെ ചവിട്ടുവണ്ടിയില്‍ കിറുകൃത്യമായ മാനകമലയാളം പറയുന്ന ഒരു പാതിരിയെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിന്റെ കാലമായിരുന്നു അത്. ഒരിക്കല്‍ പല്ലശ്ശനയിലെ ഒരു സുവിശേഷയോഗത്തില്‍ ഈഴവരുടെ സ്‌നാനപ്പെടല്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങാന്‍ നേരം പാതിരിസ്സായിപ്പ് തന്റെ ഭാര്യയോടു പറഞ്ഞു: ''പ്രിയതമേ, സമയം ആറുമണി പൂര്‍ത്തിയായിരിക്കുന്നു. നമുക്കു ചവിട്ടുവണ്ടിയില്‍ ചവിട്ടിച്ചവിട്ടിപ്പോകാം.''  കേട്ടുനിന്ന സ്‌നാനപ്പെട്ടവര്‍ മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി. ചിരി കൂട്ടച്ചിരിയായപ്പോള്‍ സായിപ്പു പ്രാര്‍ത്ഥിച്ചു നോക്കിയത്രേ. പക്ഷേ ചിരി നിന്നില്ല! പൈശാചികമായ ആ ചിരി ദിവസങ്ങളോളം നീണ്ടു. ഭാഷയും വിനിമയവും ആത്മീയതയും പ്രണയവും സ്ത്രീപുരുഷബന്ധങ്ങളും  അവയുടെ മാനകങ്ങളും സര്‍വോപരി ജീവിതം തന്നെയും എത്രമാത്രം അവ്യാകൃതത്വവും സങ്കീര്‍ണതയും അനിശ്ചിതത്വവും നിറഞ്ഞതാണെന്ന പ്രജ്ഞയുടെ ജൈവികത വിജയനില്‍ അമ്പേ നിറഞ്ഞതാണെന്നു ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ നമ്മോടു പറയുന്നുണ്ട്.
 കിറുകൃത്യമായ മാനകമലയാളമല്ല വിജയന്റെ കഥാപാത്രങ്ങള്‍ പറയുക. പാലക്കാട്ടെ ഉള്‍നാടന്‍ കീഴാളതയുടെ ഗോത്രപ്പഴമകളുടെ ചൂരും, പച്ചക്കുത്തും നിറഞ്ഞ അത്തരം മലയാളം, മലയാളത്തിലെ  ആധുനികതയ്ക്കു തന്നെ പുതുതായിരുന്നു. നിര്‍ണയനവാദങ്ങളുടെ കിറുകൃത്യങ്ങളില്‍ ജീവിതത്തെ ശമിപ്പിക്കാനല്ല ചവിട്ടുവണ്ടിയും ചെങ്ങന്നൂര്‍വണ്ടിയും പോലുള്ള കഥകള്‍ നമ്മോടു പറയുന്നത്. ജീവിതത്തിന്റെ, ജൈവികമായ ഉണ്‍മയുടെ, അലിവിന്റെ, അഭിജ്ഞാനങ്ങളുടെ, സൗന്ദര്യശാസ്ത്രപരവും ആഖ്യാനപരവുമായ സാഹസികതകളുടെ സാദ്ധ്യതകളില്‍ അഭിരമിക്കുവാനാണ് വിജയന്റെ രചനകള്‍ ഇന്നു നമ്മെ പ്രേരിപ്പിക്കുന്നത്. മതം, മതേതരത്വം, രാഷ്ട്രം, ഭരണകൂടം, ദേശീയത, സ്വത്വം, ലിംഗ, ലൈംഗികതാബന്ധങ്ങള്‍, ശരീരം, കാമനകള്‍, കുടുംബം, സ്വാതന്ത്ര്യസങ്കല്‍പനങ്ങള്‍ എന്നിവ സംബന്ധിച്ച ചിന്തകളുടെ പതിവുഘടനകള്‍ ഇന്നു വെല്ലുവിളി നേരിടുന്നുണ്ട്. സ്ഥലകാലങ്ങളിലും ജനജീവിതത്തിന്റെ ഉള്ളടക്കങ്ങളിലും വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ എല്ലാ പരിപ്രേക്ഷ്യങ്ങളെയും ഇളക്കിച്ചലിപ്പിക്കാന്‍ പോന്നതാണ്. ആയതിനാല്‍ നിര്‍ണയനവാദങ്ങള്‍ക്കപ്പുറമുള്ള വ്യത്യസ്തതകളെ തിരിച്ചറിയുന്ന, പല അടരുകളിലും നിരകളിലുമുള്ള സവിശേഷമായൊരു ലിംഗഭാവുകത്വത്തെ ഉള്‍ക്കൊണ്ടാലേ വിജയന്റെ സ്ത്രീപുരുഷബന്ധങ്ങളെ നമുക്കു സമീപിക്കാന്‍ കഴിയൂ. വിജയന്റെ സ്ത്രീപരിപ്രേക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നിലനില്‍ക്കുന്ന സമീപനങ്ങളിലെ യാന്ത്രികതയും അജൈവികതയും നമ്മെ മടുപ്പിക്കുന്നു. വ്യത്യസ്തമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് എങ്ങനെ വിജയന്റെ സ്ത്രീകളെ നോക്കിക്കാണാമെന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം.


സോഷ്യലിസ്റ്റു റിയലിസത്തിന്റെ നിര്‍ണയനവാദങ്ങള്‍ക്കപ്പുറം,  മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും ആന്തരികമായ ബഹുസ്വരതകള്‍ക്കകത്താണ് വിജയന്റെ കഥാലോകങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നത്. വിശകലനവ്യക്തതയോടെ, സാമാന്യമായ സാമൂഹ്യാപഗ്രഥനപാടവത്തോടെ നിരൂപകരും വായനക്കാരും സമീപിച്ചിട്ടും പൂര്‍ണമായും പിടി തരാതെ ഈ രചനകളില്‍ ബാക്കി നില്‍ക്കുന്ന ഘടകങ്ങള്‍ ഏറെയാകുന്നതെന്തുകൊണ്ട് എന്നതിനുത്തരം ഇവിടെയാണ്. എന്തുകൊണ്ട് വിജയന്റെ രചനകളില്‍, പ്രത്യേകിച്ചും ഖസാക്കില്‍ ഒരു യുക്തിഭദ്രമായ ഇന്ത്യന്‍രീതിയിലുള്ള സവിശേഷമായ പ്രതിബദ്ധഫെമിനിസത്തിന്റെ പ്രയോഗം സാധ്യമല്ല എന്നുള്ളതിന്റെ ഉത്തരം അതിന്റെ ദര്‍ശനപരവും സൗന്ദര്യശാസ്ത്രപരവുമായ ഘടകങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നു. അവയ്ക്കു രചനയുടെ പൊതുപ്രത്യയശാസ്ത്രവുമായുള്ള ബന്ധവും ഇവിടെ നിര്‍ണായകമായ പങ്കു വഹിക്കുന്നു.  

കേരളത്തിലെ സ്ത്രീവാദപ്രവര്‍ത്തനമണ്ഡലം ഏറെയും ആക്ടിവിസത്തിന്റെ പരിധിയിലാണ് കാണപ്പെടാറുള്ളത്. നിലപാടു വിശകലനങ്ങളെയാണ് ചിന്ത എന്ന നിലയ്ക്കു അവ രൂപപ്പെടുത്തുന്നത്. അതേസമയം അവയ്ക്കു പ്രസ്ഥാനമെന്ന നിലയ്ക്കുള്ള സംഘടനാസംവിധാനം അത്രയൊന്നുമില്ല താനും. മറ്റൊരര്‍ത്ഥത്തില്‍, ക്രമം തെറ്റിയ ഋതുക്കളുടെ ജൈവികവും എന്നാല്‍ അപ്രവചനീയവുമായ ശക്തി കേരളത്തിലെ ഫെമിനിസ്റ്റു പ്രസ്ഥാനത്തിനുണ്ട്. എങ്കിലും ഈ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികതുടര്‍ച്ചയിലല്ല ഇവിടെ ഫെമിനിസ്റ്റ് അക്കാദമിക്ചിന്ത വികസിക്കുന്നത്. ഫെമിനിസത്തെ പൂര്‍വനിര്‍ണീതമായ, ഉറച്ച ആശയസങ്കല്പമായി സ്വീകരിക്കുന്ന രീതി സമകാലിക ലോകസാഹചര്യത്തിലില്ല. ഉള്ളടര്‍ (ഇന്റര്‍സെക്ഷണലായ) ഫെമിനിസം അക്കാദമികമായ മേഖലയിലും ആക്ടിവിസത്തിന്റെ മേഖലയിലും പുതിയ ചാലുകള്‍ കീറുന്നുണ്ട്. സ്ത്രീപക്ഷത്തില്‍ നിന്നും ലിംഗപദവികളുടെ വൈവിദ്ധ്യങ്ങളിലേക്കുള്ള ജനാധിപത്യഭാവനയായി, പലമകളില്‍ പുലരുന്ന ഫെമിനിസ്റ്റുചിന്ത ഇന്നു പല നിലയ്ക്കും ദ്വന്ദ്വഘടനയില്‍ നിന്നും മുക്തമാണ്. സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങളായി, ഇര/വേട്ടക്കാരന്‍ ഘടനയിലെ സ്ത്രീവാദവഴികള്‍ തീര്‍ത്തും അസ്തമിച്ചുവെന്നു ഇതിനര്‍ത്ഥമില്ല. അതില്‍ത്തന്നെ തുടരുന്നതിനു പകരം മാറിത്തീര്‍ന്ന ഇടങ്ങളില്‍ നിന്നുകൊണ്ട്, ദ്വന്ദ്വഘടനയിലെത്തന്നെ വ്യവസ്ഥകളെയും കോയ്മകളെയും അപനിര്‍മിക്കുകയാണ് പുതുബോധം. എല്ലാറ്റിനെയും ലംബമാനമായ അധികാരഘടനയിലേക്കു മാത്രം കണ്ണിചേര്‍ത്തു കാണുന്നതിനു പകരം തിരശ്ചീനമായ അടരുകളിലേക്കും പടലങ്ങളിലേക്കും പരസ്പരാശ്രിതമായി വിന്യസിച്ചു ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആണും പെണ്ണും ക്വിയര്‍മനുഷ്യരും പ്രകൃതി, ജന്തുജീവജാലങ്ങളും നിശ്ചിതമായ അധികാരബിന്ദുവിലല്ല നിലകൊള്ളുന്നത്. അവ മാറിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇതേ കൂട്ടരെല്ലാം തന്നെയും ഒരേ അധികാരവ്യവസ്ഥയുടെ കീഴിലെ പ്രജകള്‍ മാത്രമാണ്.

ശ്രദ്ധയുടെ തരളതകള്‍
പരിചരണത്തിന്റെയും തുണചേര്‍ക്കലിന്റേതുമായ ഭാവപരിസരം തരളമായ ദു:ഖച്ഛവിയോടെ ഖസാക്കില്‍ പലയിടത്തും ഒരു പാടപോലെ പടര്‍ന്നു കിടക്കുന്നു. മൊല്ലാക്ക കുട്ടികളോടു പറയുന്ന, ഗോത്രസ്മൃതി പോലെ പടരുന്ന കഥയില്‍ സൈന്യത്തിന്റെ കുതിരപ്പുറത്തേറിയ വരവുണ്ട്. ചടച്ചു കിഴവനായ കുതിരയുടെ പുറത്താണ് ഷെയ്ഖ് മിയാന്‍ തങ്ങള്‍ യാത്ര ചെയ്തത്. ആയിരം കേടറ്റ കുതിരകള്‍ വേറെയുണ്ടായിട്ടും അങ്ങനെ ചെയ്തതെന്ത് എന്നതിനുത്തരമായി മൊല്ലാക്ക പറഞ്ഞു: ''അന്ത കുതിരയ്ക്കി ആര് തൊണ?'' മൊല്ലാക്ക പറഞ്ഞു. ''അത്ക്ക് തൊണ പടച്ചവന്‍. ശെയ്ക്ക് തങ്ങള്.'' (പുറം 16, ഖസാക്കിന്റെ ഇതിഹാസം) കുതിരയ്ക്കു കാലുകഴച്ചപ്പോള്‍ പട നില്ക്കണമെന്നു കല്പിച്ചു. അന്നു രാത്രി പാണ്ടന്‍ കുതിര വീണു മരിച്ചു. അതിന്റെ-ഒരഗതിയുടെ- അന്ത്യകര്‍മങ്ങള്‍ക്കായി ഉടയവന്റെ  സേനാവ്യൂഹമത്രയും കാത്തുനിന്നു. സൂക്ഷ്മമായ ശ്രദ്ധയാണ് ഇവിടെ ശ്രാദ്ധമാകുന്നത്.

ആബിദ എന്ന കാലിനു മുടന്തുള്ള പെണ്‍കുട്ടിയെ ഖസാക്കില്‍ കാണാം. ആബിദയുടെ ജീവിതാഖ്യാനത്തിന്റെ സന്ദര്‍ഭങ്ങളെ നനവുള്ളതാക്കിത്തീര്‍ക്കുന്നത് ഉമ്മ നഷ്ടപ്പെട്ട അവളുടെ അനാഥത്വത്തിന്റെ പശ്ചാത്തലമാണ്. കൂട്ടുകാരികളില്ലാത്ത അവളെ തോട്ടുവക്കത്തോ നെടുവരമ്പിലോ വെച്ചു കാണുമ്പോള്‍ തിത്തിബിയുമ്മ ചോദിക്കും, ''... എങ്കെപ്പോറത് പുള്ളേ? തൊണ കെടയാതാ?''
ആബിദ പറയും, ''കെടയാത് ഉമ്മാ''
തിത്തിബിയുമ്മ നേരും, '' ഉനക്ക് ശെയ്ഖ്തങ്ങള് തൊണ.''
മുങ്ങാങ്കോഴിയുടെ മകളായ അവള്‍ മൈമുനയുടെ ഗര്‍വും തണ്ടും സ്വന്തം അരക്ഷിതാവസ്ഥകളും സഹിച്ചു കഴിയുമ്പോഴെല്ലാം അപ്പുക്കിളിയുടെ വിരലുകള്‍ക്കിടയിലെ പച്ചത്തുമ്പിയിലും  അരശിന്‍പൂക്കളുടെ പരവതാനിയിലും ഷെയ്ഖ് തമ്പുരാന്റെ പാണ്ടന്‍ കുതിരയിലുമെല്ലാം  തുണയാണ് തേടുന്നത്. ''ശെയ്ഖ് തങ്ങളേ, നിങ്ങ എയ്ക്കി തൊണയിണ്ടാ?'' എന്ന ചോദ്യം അവള്‍ എല്ലാ ചരാചരങ്ങളോടും ആരാഞ്ഞുകൊണ്ടേയിരുന്നു. തോട്ടിലെ വെള്ളം പെട്ടന്നു നീലിച്ചതായി അവള്‍ക്കു തോന്നി. പെട്ടന്നു മഴ പോലെ വളര്‍ത്തുകാട്ടില്‍ അരശിന്‍ പൂക്കള്‍ കൊഴിഞ്ഞു. അശരണമായ മനുഷ്യചേതനയുടെ സ്പന്ദനങ്ങളായി ഇവിടെ ഭാഷ മാറുന്നു. മുങ്ങാങ്കോഴിയുടെ, കുഞ്ഞാമിനയുടെ, രവിയുടെ, ആബിദയുടെ അപ്പുക്കിളിയുടെ ഖേദങ്ങള്‍ ഒരേ വേദനയുടെ പരമ്പരകളോ തുടര്‍ച്ചകളോ തന്നെയാവുന്നു.

വിജയനുമായി നരേന്ദ്രപ്രസാദ് നടത്തുന്ന അഭിമുഖത്തിന്റെ അവസാനത്തെ സമയത്ത് കടപ്പുറത്ത് ഇരിക്കുമ്പോള്‍ താന്‍ പൂര്‍ണ്ണ നഗ്‌നനാണ്, ബന്ധനങ്ങളില്‍ നിന്ന് അഴിഞ്ഞുപോകുന്നു എന്നു പറയുന്ന ഒരു ഭാഗമുണ്ട്. അതേപോലെ ഖസാക്കിലെ മിഴിവേറിയ ഒരു രംഗം- മുങ്ങാംകോഴി കിണറ്റിലേക്ക് പച്ച വില്ലീസ് പടുതകളിലൂടെ താഴേക്ക് പോകുന്നു എന്ന് പറയുന്ന ഭാഗത്തും ഒക്കെ തന്നെ വാസ്തവത്തില്‍ അശരണതകളില്‍ നിന്നും അതീതലോകത്തിലേക്കുള്ള ഒരു എത്തിപ്പെടല്‍ നാം കാണുന്നു. ഇവിടെയെല്ലാം ജീവിതത്തിന്റെ  പ്രായോഗികയുക്തികള്‍ക്ക് അപ്പുറമുള്ള ഒരു ലോകത്തെ പ്രതിഷ്ഠിക്കുന്നുണ്ട്. സ്വാഭാവികമായും അതില്‍ കൂടെ ചേര്‍ന്നിരിക്കലാണ് ഉള്ളത്. എന്നാല്‍ മലയാളത്തില്‍ പ്രതിബദ്ധതയില്‍ ഊന്നിയ സാഹിത്യാവിഷ്‌കാരം എന്ന പാശ്ചാത്യയുക്തിയാണ് വിജയനെ അളക്കാന്‍ മലയാളനിരൂപകര്‍ ഏറെയും ഉപയോഗിച്ചത്.



ചാന്തുമ്മയും അവരുടെ മക്കളും പേറുന്ന അപവാദാരോപണങ്ങളും അനാഥത്വവും ദാരിദ്ര്യവും ഇതുപോലെ തന്നെ തുണയില്ലാത്തവരുടെ ഗതികേടിനെയും അശരണതകളെയും ഇരട്ടിപ്പിക്കുന്നതാണ്. വര്‍ഷങ്ങളായി കെട്ടിമേയാത്ത, പള്ളിപ്പറമ്പിന്റെ അങ്ങേതില്‍ നിന്ന അവരുടെ കുടിലില്‍ ഓരോ പുതുമഴയിലും ഇടിമിന്നലിന്റെ നീലവെളിച്ചം അകത്തേക്കടിച്ചു.  ''തെക്കന്‍ ബെല്താകട്ടെ''യെന്നു എന്നു അമ്മയും മകളും കുഞ്ഞുനൂറുവിനെ ഓമനിച്ചു, കാലങ്ങളോളം കാത്തുകഴിഞ്ഞത് അവിടെയാണ്. ആര്‍ദ്രതയെന്നോ ആസക്തിയെന്നോ ഉറപ്പിച്ചെടുക്കാന്‍ കഴിയാത്ത അഴിവ് ചാന്തുമ്മയോടുള്ള രവിയുടെ ബന്ധത്തില്‍  ക്രമേണ രൂപപ്പെടുന്നുണ്ട്. പക്ഷേ അവള്‍ അതു തടയുന്നുണ്ട്. എത്ര സൂക്ഷ്മമായാണ് അതിനെ വിജയന്‍ അവളില്‍ നിന്നും  ഉരുത്തിരിച്ചെടുക്കുന്നതെന്നു കാണാവുന്നതാണ്.  രവിയും ചാന്തുമ്മയും ചേര്‍ന്നിരിക്കുമ്പോഴുള്ള സംഭാഷണം:
''ഉങ്കളുക്ക് തെരിയാത്--'' ചാന്തുമ്മ പറഞ്ഞു.
''എന്ത്?'' രവി ചോദിച്ചു.
''ചിന്ന കൊളന്തകളോട നോവ്.''  അമ്മയില്ലാത്ത രവി,  അച്ഛനില്ലാത്ത, ആളും തുണയുമില്ലാത്ത ചെറിയ കുട്ടികളുടെ വേദനയെ ഉള്ളുനൊന്തു കരുതുന്ന ചാന്തുമ്മയെ മനസ്സിലാക്കുന്നത് താദാത്മീകരണത്തിലൂടെയാണ്. ഞാറ്റുപുരയിലെ താഴ്‌വാരത്തില്‍ അവരിരുവരും ചേര്‍ന്നിരിക്കുന്നു, രവി ചാന്തുമ്മയുടെ കണ്ണീരൊപ്പുന്നു. എന്നാല്‍ വിജയന്റെ സാഹിത്യത്തിലെ സ്ത്രീപരിേ്രപക്ഷ്യം  അതില്‍ത്തന്നെ നിരവധി വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതായി നമുക്കു തോന്നാനിടയുണ്ട്. മുമ്പു സൂചിപ്പിച്ച യാഥാര്‍ത്ഥ്യവും അതിന്റെ പ്രതിനിധാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളോടുള്ള കലാപരമായ പ്രതികരണങ്ങളായവയെ വായിക്കേണ്ടതുണ്ട്. അതിലെ അടിസ്ഥാനസംവാദം തന്നെ മനുഷ്യന്റെയും ജീവിതത്തിന്റെയും ആന്തരികമായ ബഹുലതകളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അത്തരത്തില്‍ 'സത്തിയം പലത്' എന്ന വാക്യം കൊണ്ടു അടിവേരു പാകിയതാണ് വിജയന്റെ രചനകളേറെയും.

രവി ആരെയും ബലാല്‍ക്കാരം ചെയ്യുന്നില്ല. തന്റെ മുന്നില്‍ വന്നുപെട്ട സ്ത്രീകളായ പലരെയും അയാള്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന ചില സ്ത്രീവാദികളുടെ ആരോപണത്തിനു കലാപരമായ അടിസ്ഥാനമില്ല. പത്മയും മൈമുനയും കേശിയും ഉള്‍പ്പടെയുള്ള സ്ത്രീകള്‍ പിന്നെയും പിന്നെയും കടന്നു വരുന്ന ജീവിതത്തില്‍ അയാള്‍ സ്വയം ലൈംഗികാതിക്രമത്തിലേക്കു മുന്‍കൈയെടുക്കുന്നതായ സന്ദര്‍ഭങ്ങളില്ല തന്നെ! ഒരു സ്ത്രീയിലും മാത്രമായി തളഞ്ഞു കിടക്കുന്നില്ല എന്നതു ലൈംഗികാതിക്രമത്തിന്റെ ഹിംസയിയിലേക്കു വളര്‍ത്തി വലുതാക്കാന്‍ കഴിയില്ലല്ലോ. മൈമുനയും ഒരാളില്‍ മാത്രമായി തന്റെ ലൈംഗികതയെ പരിമിതപ്പെടുത്തുന്നില്ല. ദേഹവും ദേശവും പരസ്പരം പകരുന്ന കാമനകളാണവളുടേത്.   ഖസാക്കിലെന്ന പോലെ ധര്‍മപുരാണത്തിലും സ്‌ത്രൈണത എന്ന  ആശയത്തെ ആധുനികമായി വിജയന്‍ പുനര്‍നിര്‍വചിക്കുന്നുണ്ട്. അധീശമണ്ഡലങ്ങളിലെ സ്‌ത്രൈണതയിലുള്ള അധികാരദാസ്യവും ഹിംസയും തെല്ലും അവഗണിക്കാത്ത കൃതിയാണ് ധര്‍മപുരാണം. സ്വേച്ഛാചാരിയായ മൈമുനയുടെ കാമനോന്മാദങ്ങളെ എഴുതുന്നതിലെ വ്യത്യസ്തത പലരും എടുത്തു പറഞ്ഞിട്ടുണ്ട്. സ്വന്തം കാമനകളിലൂടെ നേടുന്ന സ്വയംനിര്‍വാഹകപരമായ കര്‍തൃത്വമാണ് മൈമുനയുടെ സ്വത്വത്തെ മറ്റുസ്ത്രീകളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ശിവരാമന്‍നായരുടെ ഭാര്യ നാരായണിയമ്മയുടെ സ്വതന്ത്രവിഹാരങ്ങളും മൈമുനയുടെ രതിസഞ്ചാരങ്ങളും പുരുഷാധികാരത്തിന്റെ നിയന്ത്രണങ്ങളെ ഉല്ലംഘിക്കുന്നവയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, പത്മയില്‍ രൂപപ്പെട്ടു കിടക്കുന്ന സ്വാതന്ത്ര്യാനന്തരകാലത്തെ, അഭ്യസ്തവിദ്യയായ സ്ത്രീയുടെ കാമനകളുടെ ആധാരമെന്തെന്നു വ്യക്തമാകുന്നുണ്ട്. ആധുനിക ഏകദാമ്പത്യവ്യവസ്ഥയുടെ വൈകാരികതയിലധിഷ്ഠിതമായ, അനുരാഗത്തെയും കാമനാശ്രിതത്വത്തെയും പത്മയുടെ സ്‌ത്രൈണതയിലൂടെ ഭംഗിയായി വിജയന്‍ വരച്ചെടുക്കുന്നുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ മറ്റു പല എഴുത്തുകാരേക്കാളും സ്ത്രീയെ സംബന്ധിച്ച സത്താവാദത്തെ മറികടക്കുന്നുണ്ട് വിജയന്‍.
 
അപ്പുക്കിളിക്ക് 5 അമ്മമാരാണ്. പരിചരണത്തിന്റെ പരമാവധികളെ വിജയന്‍ ഇവിടെ വിസ്തരിച്ചിടുന്നു. അമ്മയും രവിയും കൂടിയുള്ള സന്ദര്‍ഭങ്ങളും ഇത്തരം തന്നെ. പരസ്പരബന്ധങ്ങള്‍ ഏറെ സ്‌നിഗ്ദ്ധമാണ് ഖസാക്കില്‍. സര്‍ക്കാര്‍ നിയുക്തനായ സ്‌ക്കൂളധ്യാപകനായിരിക്കേ തന്നെ രവി അസുഖം ബാധിച്ച അപ്പുക്കിളിക്കും മറ്റും മരുന്നു വാങ്ങാന്‍ ടൗണിലേക്കു സൈക്കിള്‍ ചവിട്ടി പോകുന്നു. തലവേദന വന്ന ഇന്‍സ്‌പെക്ടറെ പരിചരിക്കുന്നു. തന്റെ ദുരിതജീവിതത്തെ ഓര്‍ത്തു കരഞ്ഞു, കവിള്‍ നനഞ്ഞ ചാന്തുമ്മയെ കണ്ണീര്‍ തുടച്ചാശ്വസിപ്പിക്കുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നതെന്താണ?! ഇരപിടിയന്‍ സ്വഭാവത്തിലുള്ള പുരുഷനെങ്കില്‍ രവിക്ക് അത്തരം അവസരങ്ങള്‍ ഖസാക്കില്‍ സുലഭമായി ലഭിച്ചേനെ. എന്നാല്‍ പൊതുവേ മലയാളിവായനക്കാരുടെ, സ്ത്രീപക്ഷവിശകലനങ്ങളില്‍ രവി തികച്ചും സ്ത്രീവിരുദ്ധനായാണ് വിലയിരുത്തപ്പെട്ടത്. ആധുനിക നോവല്‍പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും മുകുന്ദന്‍, കാക്കനാടന്‍ എഴുതിയ കൃതികളിലെ നായകഘടനയിലെ ആസക്തികളെയും സ്ത്രീചൂഷണത്തെയും വിജയന്റെ രവിയിലേക്കു സൂക്ഷ്മവിചാരങ്ങളേതുമില്ലാതെ ആരോപിച്ചു കൂട്ടിക്കെട്ടിയതിന്റെ ഫലമാണത്. പ്രസ്ഥാനപരമായ നിരൂപണവ്യഗ്രതകളുടെ ഫലം. ശ്രദ്ധ എന്നതു സ്ത്രീകള്‍ക്കു സഹജമായി വിലയിരുത്തുന്നതില്‍ സത്താപരതയുടേതായ നിഴലുണ്ട്. എങ്കിലും വിജയന്റെ പ്രധാനരചനകളിലെല്ലാം അപൗരുഷമായ, പേലവതകളെയും ശ്രദ്ധയെയും നമുക്കു കാണാം. അത്തരം രചനകളിലെ ആഖ്യാനസ്വഭാവത്തിലും പദകോശങ്ങളിലും അതു വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. എന്നാലിത് ഉള്‍ക്കാഴ്ച്ചയോടെ കണ്ടെടുക്കുന്നതില്‍ വായനാസമൂഹം വിജയിച്ചോ എന്ന ചോദ്യം അവശേഷിക്കുന്നു. ഖസാക്കിലെയും മറ്റും അപകേന്ദ്രിതമായ ആഖ്യാനഘടന തന്നെ നായകനെ പലരിലൊന്നാക്കി മാറ്റുന്നുണ്ട്. ആഖ്യാനത്തിലെ ഏകോപിതവും നായകകേന്ദ്രിതവുമായ ഘടനയെ മുകുന്ദനോ കാക്കനാടനോ ബലികഴിക്കുന്നില്ല എന്നതിനാലാവണം (ശിഥിലമായ വൈകാരികതകള്‍ക്കകത്തു നായകനെ പ്രതിഷ്ഠിക്കുമ്പോഴും) അവ പുരുഷകേന്ദ്രിത രചനകളായിത്തീര്‍ന്നത്.


രവി വരുന്നത് കോണെഴുത്തു പഠിപ്പിക്കാനാണ് എന്നാണ് നോവലിന്റെ ഭാഷ്യം. എന്നാല്‍ അയാള്‍ പഠിപ്പിക്കുകയല്ല, പുതിയതു പലതും പഠിക്കുകയായിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ കോണെഴുത്തിന്റെ അപപഠന(unlearning)മാണ് അയാള്‍ ഖസാക്കില്‍ നിന്നും നേടുന്നതും. 'കവറപ്പേച്ച് എല്ലാറ്റിലും മുന്തിയ പേച്ചാ'ണെന്നത് രവിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തിരിച്ചറിവാണ്.  ആധുനികതയുടെയും ആധുനിക ലിംഗഭേദങ്ങളുടെയും സംഘര്‍ഷങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ട്, നോവല്‍പാഠത്തിലും കഥാപാത്രങ്ങളിലും കഥാഗതിയിലും അതു പെരുമാറുന്നു. കീഴടക്കപ്പെട്ട ജനതയുടെ അവ്യവസ്ഥിതവും ആധുനികപൂര്‍വവുമായ ചിതറിച്ച ഖസാക്കില്‍ നാം കാണുന്നു. നൈജാമലി മുതല്‍ മൊല്ലാക്കവരെ, പള്ളിയും കുതിരയും ചെതലിമലയും ഒക്കെയും അവിടെ പ്രാക്തനവും അസംസ്‌കൃതവും സ്‌ത്രൈണവുമായ ഉരുവം തന്നെ! സ്‌ത്രൈണമാക്കപ്പെട്ട(effeminated) ഭൂമികയുടെ സ്വയം കുതറലിന്റെ സ്വരസംഘര്‍ഷങ്ങളാണ് ഖസാക്കിനെ സൗന്ദര്യശാസ്ത്രപരമായ വിജയമാക്കുന്നത്.


യാത്ര
യാത്ര വിജയനില്‍ വളരെ മൂര്‍ത്തവും സജീവവുമായ ഘടകമാണ്, രതിയായും മടക്കയാത്രയായും. മുതലാളിത്തത്തിനും ഹിംസാത്മകമായ ആധുനികതയ്ക്കും വികസനത്തിനും നേരെ നടത്തുന്ന ഒരു തിരിഞ്ഞുനടത്തം, മടക്കയാത്ര ഉണ്ട് ഖസാക്കില്‍. 'മനുഷ്യനാവണമെന്നില്ലേ? പുരോഗതി പ്രാപിക്കാനും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനും കൂട്ടക്കൊല നടത്താനും വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും നടത്താനും മോഹമില്ലേ?' എന്ന ചോദ്യപരമ്പരയ്ക്കു എന്റെ കഴിവില്ലായ്മയ്ക്കായി ദൈവത്തിനു സ്തുതി എന്നു മറുപടി പറയുന്നുണ്ട്, ഒരു കാര്‍ട്ടൂണില്‍.  

ഖസാക്ക് എന്ന രചന വാസ്തവത്തില്‍ തിരശ്ചീനപ്രതലത്തിലുള്ള വര്‍ത്തുളമായ ഒരു ആഖ്യാനഘടന ആണ്. ആരും എവിടെയും പോകുന്നില്ല, വരുന്നുമില്ല, ശിവരാമന്‍നായര്‍ ഒഴികെ. ഒരിക്കല്‍ വന്ന രവി പോകുന്നില്ലല്ലോ. ഇത് അതിനെ വര്‍ത്തുളവും തിരശ്ചീനവുമായ അനുഭവഭൂമികയായി രൂപപ്പെടുത്തുന്നു. തിരശ്ചീനതയുടെയും വര്‍ത്തുളതയുടേതുമായ, ശമം തേടലിന്റേതായ ജീവിതയാനം തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നു!  ഇവിടെ ഒരു minimal അവസ്ഥ പോലുമുണ്ട്. തിരിച്ചുവരവാണ് അതിന്റെ ഘടന. രവി പലതും കൊഴിച്ചു കൊഴിച്ചു കളഞ്ഞ് മാതൃഗര്‍ഭത്തിലേക്കെന്നവണ്ണം ചുരുണ്ടു കൂടുന്നത് ഖസാക്കിലാണ്. പ്രിന്‍സ്റ്റണിലെ ആസ്‌ട്രോഫിസിക്‌സ് ഗവേഷണത്തില്‍ നിന്നും ആദിമപ്രകൃതിയിലേക്ക് മടങ്ങാനുള്ള അയാളുടെ ത്വരകള്‍ അധികാരനിരപേക്ഷമായ, വര്‍ത്തുളമായ സ്‌ത്രൈണഭൂമികയില്‍ സ്വയം സമര്‍പ്പിക്കലാവുന്നു. മാതൃപൂജയില്‍ സഹജമായ സ്വയം ബലിയര്‍പ്പിക്കലായി അതവസാനിക്കുന്നുവെന്നത് ഏറ്റവും സ്വാഭാവികമാണ്. ധര്‍മപുരാണത്തിലെ സിദ്ധാര്‍ത്ഥനും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുമെല്ലാം ഇപ്രകാരം അവരവരിലൂടെയുള്ള ആത്മാന്വേഷകരാണ്. ഇടയ്ക്കിടെ സ്വന്തം വാഴ്‌വിന്റെ, നിയതിയുടെ കരകളിലേക്കവര്‍ ഒഴുകിയെത്തുന്നു എന്നു മാത്രം. ഖസാക്കിന്റെ അവസാനഭാഗത്തു ഒരിടത്ത് ചുവന്ന ഒരുതരം പരല്‍മീനെ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. ''ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുള്ള ഒരുതരം പരല്‍മീനുണ്ട്. ചെതലിയിലെ കാട്ടുചോലയില്‍ കല്പടവിന്റെ അഗാധമായ വിള്ളലുകളില്‍ അവന്‍ ഉറങ്ങിക്കിടന്നു. കാലം ചെല്ലുമ്പോഴൊരിയ്ക്കല്‍ അവന്‍ തോട്ടിലേയ്ക്കു തുഴഞ്ഞു വന്നു.  തീമഴ പെയ്യുമ്പോഴാണേ്രത അവന്‍ വരുക. കോരിച്ചൊരിയുന്ന മഴയത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ഖസാക്കുകാര്‍ ചുവന്ന പരല്‍ മീനിനെ കണ്ടു.'' (പുറം 161, ഖസാക്കിന്റെ ഇതിഹാസം)




നൈജാമലിയുടെ പാത്രഘടനയും ഇപ്രകാരം പ്രയാണത്തിന്റെ ആന്തരികമായ ഉള്ളടക്കമുള്ള ഒന്നാണ്. മൊല്ലാക്കയെ ആശ്രയിച്ചു നിന്ന ബാലകനില്‍ നിന്നും ബീഡിതെറുപ്പു തൊഴിലാളിയായും തടവുപുള്ളിയായും കമ്യൂണിസ്റ്റുകാരനായും പിന്നീടു ഖാലിയാരായും പല വഴികളിലൂടെയുള്ള സഞ്ചാരമാണത്. അശാന്തവും അക്ഷമവുമായ ഒരു പ്രേരണ അയാളെയും യാത്രികനാക്കി മാറ്റുന്നു. നോവലിന്റെ ഒടുവില്‍ രവിയുടെ സ്‌കൂള്‍ നഷ്ടപ്പെടുന്നതിനെ ചെറുക്കാന്‍ ഒത്തു കൂടുന്നവരോടൊപ്പം നില്‍ക്കുന്ന നൈസാമലിയെ കാണാം. സഖാക്കന്മാര്‍ അയാളോടു നടത്തുന്ന അഭ്യര്‍ത്ഥന രാഷ്ട്രീയമായ ഉള്‍ക്കാഴ്ച്ച നിറഞ്ഞ ഉപഹാസധ്വനിയോടെയാണ് വിജയന്‍ എഴുതുന്നത്:
''നമ്മളൊക്കെ പഴേ സഗാക്കളാണ്. കൂമങ്കാവ് സമരത്തിലെ സഗാക്കളാണ്. മറക്കാമ്പറ്റ്ണ ഒന്നല്ല.''
''മറക്ക മുടിയുമാ?''
ചെല്ലിച്ച സഖാവ്  ഒരു വിവാഹാഭ്യര്‍ത്ഥന പോലെ ഖാലിയാരോടടുത്തുകൊണ്ടു പറഞ്ഞു, '' കാലിയാര് ഇങ്ങനിര്ന്നാപ്പോരാ. പ്രസ്താനത്തിലിയ്ക്ക് തിരിച്ചു വരണം.''
 നൈസാമലി എണീറ്റു. അവരുടെ മുമ്പിലേയ്ക്കടുത്തു നിന്നു. കണ്ണുകള്‍ മറിഞ്ഞു. കൈകള്‍ മേലോട്ടുയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാളുരുവിട്ടു.
'' അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ അര്‍ റഹമാനീ റഹീം...അല്‍ഫാത്തിഹ! '' (പുറം161, ഖസാക്കിന്റെ ഇതിഹാസം)
രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും ഉള്ളുതുറന്ന ആത്മസംവാദത്തിന്റെയും സാദ്ധ്യതകളുടെ സൂചനകള്‍ ഇവിടെ സുവ്യക്തമാണല്ലോ.  

ദൈവശാസ്ത്രപരിസരങ്ങള്‍
എന്താണ് ഖസാക്കിലെ ആത്മീയതയുടെ പരിസരങ്ങള്‍?  അതേക്കുറിച്ചുള്ള സാമാന്യമായ വായനകള്‍ സുലഭമാണ്. മേല്‍പ്പറഞ്ഞ ആദിമപ്രകൃതിസ്ഥാനങ്ങളോടു ചേര്‍ന്നു കിടക്കുന്നു ഖസാക്കിലെ ദൈവ, പ്രകൃതി ഭാവനകളും. ഹൈന്ദവമായ, പ്രകൃതി, ദൈവാനുഭൂതികള്‍  വിജയന്റെ  എഴുത്തിലും ദര്‍ശനത്തിലുമുണ്ട്. പക്ഷേ എങ്കിലും അതു ഹിന്ദുത്വവാദപരമല്ല തന്നെ! ദ്വന്ദ്വചിന്തയുടെ ഫലമായാണ് ആത്മീയമായ ഉള്ളടക്കമേതും മതത്തിന്റെ ചട്ടക്കൂടുള്ള ഹിന്ദുത്വമാണെന്ന തീര്‍പ്പിലേക്കെത്തിക്കുന്നത്. ദു:ഖത്തിന്റെയും അന്യതാബോധത്തിന്റെയും നിമിഷങ്ങളില്‍ ഷേഖ് തമ്പുരാന്റെ പ്രേതത്തെ കാത്തിരിക്കുന്ന ആബിദ, പിന്നാലെ പൂതം കൂടിയെന്ന ധാരണയുടെ പുറത്തു 'ഊരകാട്ടി' അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കുട്ടാപ്പു നരിയെ ഒക്കെ നാം ഇതില്‍ കാണുന്നു.... വേനല്‍ക്കാല സന്ധ്യകളില്‍ തോട്ടിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചു കയറി ഞാറ്റുപുരയിലെത്തി കിടക്ക നിവര്‍ത്തുന്ന രവി, പള്ളിയില്‍ നിന്നുള്ള അവസാനത്തെ വാങ്കുവിളി കേള്‍ക്കുന്നു. '' സ്മൃതിധാരയെ പൊട്ടിച്ച് വാങ്കുവിളി  വീണ്ടും രാത്രിയിലൊടുങ്ങി. ഈശ്വരാ, രവി പറഞ്ഞു. ഇപ്പോള്‍ ആ പദം അത്രയ്ക്കു പരുഷവും നിരര്‍ത്ഥകവുമായി തോന്നിയില്ല...'' (പുറം 80, ഖസാക്കിന്റെ ഇതിഹാസം). പരിനിഷ്ഠിതപ്പെട്ട ഈ ദൈവബോധത്തോടു സംവാദപ്പെടുന്ന ഇടങ്ങളായി അനേകം സന്ദര്‍ഭങ്ങളുണ്ട് നോവലില്‍ത്തന്നെ. കുട്ടാപ്പു നരിയുടെ പ്രേതഭാവനയും ഖാലിയാരുടെ ഷെയ്ഖ് മിയാന്‍ തങ്ങളും പുളിങ്കൊമ്പിലെ പോതിയും അവയില്‍ ചിലതാണ്. പ്രേതഭയം കൊണ്ടു കുട്ടാപ്പു വലയുകയാണ്. ഖാലിയാരുടെ കൈവശം ഷേഖിന്റെ പ്രേതം ഉണ്ട്, ചെതലിമലയില്‍ വിറകൊടിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അതു പിടികൂടുമെന്നയാള്‍ ഭയന്നു. ഇക്കാലമത്രയും തന്റെ ദൈവങ്ങളും റാവുത്തന്മാരുടെ ദൈവങ്ങളും തമ്മില്‍  കലഹിക്കാതെ കഴിഞ്ഞുപോന്നതാണ്. ഭയത്തിന്റെ പാരമ്യത്തില്‍ അന്ധമായൊരു പ്രേരണയില്‍ കുട്ടാപ്പു കൂമന്‍കാവിനെ ലക്ഷ്യമാക്കി ഓടുകയാണ്. തിരിച്ചു പോരുമ്പോള്‍ ലഹരിയുടെ ബലത്തില്‍ പൂതഭയം ഒഴിഞ്ഞു തിരികെ ഖസാക്കിന്റെ വഴികളിലൂടെ നടന്നു. 'പൂതമേ വാടാ തരനനാ' എന്നു വിളിച്ചു പായുന്നു. ആധുനികമായ ചട്ടക്കൂടിലുള്ള മതത്തിലെ ദൈവശാസ്ത്രബോധത്തിന്റെ അപരമാണിത്.  പുളിങ്കൊമ്പിലെ പോതിയും  ഷേഖ് മിയാന്‍ തങ്ങളും ഒക്കെ ഇഴുകിച്ചേര്‍ന്നു കലര്‍ന്നു കിടക്കുന്ന, (ഏറെ എടുത്തു പറയപ്പെട്ട) വിശ്വാസഭൂമികയില്‍ കീഴാളവും ബ്രാഹ്‌മണേതരവുമായ  ദൈവശാസ്ത്രധാരകള്‍ തുണയായും ബലമായും കുടികൊള്ളുന്നു. ആധുനിക മതേതരസങ്കല്പത്തിനും  മതാധിനിവേശിത സംസ്‌കാരത്തിനും പ്രബലമായ ഏകദൈവവിശ്വാസത്തിനും മുന്നേയുള്ള ഒരിടത്തെ അതു പ്രതിഫലിപ്പിക്കുന്നു. ഇടിമിന്നലിന്റെ നീളത്തിലെ കുട്ടി, നാം പഠിക്കേണ്ടതായ, ദൈവത്തിന്റെ ഒരേയൊരു വചനമായി ഇടിമിന്നലിനെ മനസ്സിലാക്കുന്നു. അവസാനത്തെ ഈയം പൂശലെന്ന കഥയിലും ദൈവസംവാദം കാണാം.

യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍
ജനാധിപത്യത്തെക്കുറിച്ചു ഏറെ എഴുതിയ ആളാണ് വിജയന്‍. ഭരണകൂടം, രാഷ്ട്രസംവിധാനം ഇവ എത്രമാത്രം ജനാധിപത്യവിരുദ്ധവും അധികാരപൂരിതവുമാണെന്നു അത്രയധികം തിരിച്ചറിഞ്ഞ മറ്റൊരു ആധുനികസാഹിത്യകാരനും മലയാളത്തില്‍ ഇല്ല. ദു:ഖവും ഭീതിയും നിരാശയും നിറഞ്ഞ അധികാരദുഷ്പ്രഭുത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കാലത്തെ മനുഷ്യജീവിതം കഥകളിലും കാര്‍ട്ടൂണുകളിലും ലേഖനങ്ങളിലുമെല്ലാമായി വിജയന്‍ എഴുതി. ഈ യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍ തന്നിലെ എഴുത്തുകാരനെ മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട് എന്നതിനു അദ്ദേഹത്തെക്കുറിച്ചു പലരും എഴുതിയിട്ടുള്ള  വ്യക്തിചിത്രങ്ങളും  സൂചന നല്‍കുന്നു. തന്റെ സ്വന്തം രചനകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിരൂപങ്ങളായി വരുന്ന  സാമൂഹികതയ്ക്കു നേരെ സൂക്ഷ്മമായ പ്രതികരണങ്ങളാണ് വിജയന്‍ ഉല്പാദിപ്പിച്ചത്. ലൈംഗികത, വിശ്വാസം, ആത്മീയത, അറിവ് തുടങ്ങിയ ആത്മനിഷ്ഠമെന്നു കരുതപ്പെടുന്ന പ്രമേയങ്ങളുടെ സാമൂഹികതയെയും ചരിത്രപരതയെയും ഒന്നിച്ചു മറനീക്കി മര്‍മത്തില്‍ സൂക്ഷിക്കുകയായിരുന്നു വിജയന്‍. കൃത്യമായി നിര്‍വചിക്കപ്പെട്ട വിരൂദ്ധദ്വന്ദ്വങ്ങള്‍ക്കകത്തല്ല, ബോധാബോധങ്ങളുടെ സൂക്ഷ്മഭേദങ്ങളായും അനുഭവിതജീവിത(lived experience)ങ്ങളിലെ തിരിച്ചറിവുകളുടെ പടലങ്ങളായും വകയിരുത്താവുന്ന രീതിയിലാണവ ആവിഷ്‌കരിക്കപ്പെട്ടത്.  

പി. പവിത്രന്‍ തന്റെ വിജയന്റെ യാത്രകള്‍ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നതു പോലെ പ്രത്യയശാസ്ത്രപരമായ ഏകോപിതബലം ഖസാക്കിലില്ലാത്തതിനാല്‍ അതു നല്‍കുന്ന സര്‍ഗാത്മക സ്വാച്ഛന്ദ്യം വലുതാണ്. ആണുമല്ല പെണ്ണുമല്ല, മനുഷ്യനോ കിളിയോ എന്നു തോന്നിപ്പിക്കുന്ന അപ്പുക്കിളിയുടെ ആദിമമായ കൈശോരവും ദൈവമോ പൂതമോ മനുഷ്യനോ എന്നറിയാത്ത ആത്മീയശക്തികളും എല്ലാം തന്നെ ആധുനികമായ നിര്‍ണയനങ്ങള്‍ക്കതീതമാണ്. യാഥാര്‍ത്ഥ്യം എന്നതു വേറെ, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള പ്രതിനിധാനം എന്നത് വേറെ എന്ന ലകാന്‍ പറയുന്ന ഒരു  പ്രശ്‌നം (ഡോ.കെ.അഷ്‌റഫ്, പോസ്റ്റ് സെക്കുലറിസം) വിജയന്റെ രചനകളെക്കുറിച്ചുള്ള  മലയാളത്തിലെ സ്ത്രീപക്ഷവിശകലനത്തില്‍ ഉണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കേവലമായ പുരോഗമന, സ്ത്രീപക്ഷപൊതുബോധം ഈ വിശകലനങ്ങളെ ഭരിക്കുന്നു എന്നു പറയാം.  വിജയന്റെ കൃതികളുടെ സാമൂഹികവിശകലനങ്ങള്‍ ഏറെയും ഈ രീതിയിലാണ് നിര്‍വഹിക്കപ്പെട്ടത്. നാം മുന്‍കൂട്ടി കരുതുന്ന യാഥാര്‍ത്ഥ്യങ്ങളെ എടുത്തുവെച്ച് അവയുടെ മാനകങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ജീവിതത്തിന്റെ അവ്യാകീര്‍ണമായ, അവ്യവസ്ഥ നിറഞ്ഞ യഥാര്‍ത്ഥസന്ദര്‍ഭങ്ങളെ ആവിഷ്‌കരിക്കുന്നു, എഴുത്തിനെ വിശദീകരിക്കാനും വിലയിരുത്താനും ശ്രമിക്കുന്നു. ആ നിലയ്ക്ക് വിജയന്‍ സ്ത്രീപക്ഷവീക്ഷണത്തില്‍ അമ്പേ അടഞ്ഞു പോകുന്നു. ആധുനിക ലിംഗബോധത്തിന്റെ ദൃഷ്ടിയില്‍ പലപ്പോഴും സ്ത്രീവിരുദ്ധനായി പോകുന്നു. ഇതു ചെറുതല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ശിവരാമന്‍ നായരുടെ കണ്ടത്തില്‍ കൊയ്യുന്ന ചെറുമികള്‍ക്കു ബ്ലൗസിടാനനുവാദമില്ല എന്ന കുറ്റപ്പെടുത്തലിനു നേരെയുള്ള രവിയുടെ ''നല്ലതല്ലേ? '' എന്ന പ്രതികരണം ഖസാക്കു സംവാദങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴി വെച്ചതാണ്.  കേവലം ബ്ലൗസിടുന്നതിലൂടെ, വസ്ത്രധാരണത്തിലൂടെയുള്ള, കപടവും ക്ഷിപ്രവുമായ പുരോഗമനപ്രതിഷ്ഠയെ നിസ്സാരമായി പുറന്തള്ളുന്നതായിരുന്നു  ആ മറുപടി. പുരോഗമനപരമായ ആണധീശബോധങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ നിന്നു മുക്തി നേടുമ്പോഴുള്ള കര്‍തൃത്വലബ്ധിയായും ഇതു നീട്ടിവായിക്കാം. അനുഭവിതജീവിതം കേവലം സ്വീകരണത്തിലോ പുറന്തള്ളലിലോ മാത്രമായി ഒതുങ്ങുന്നില്ല താനും!

നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അനുഭവപരമായ സംഘര്‍ഷമായി വായിച്ചെടുത്താല്‍ വിജയന്റെ കലാപരമായ സമസ്യകള്‍ കുരുക്കഴിയും. പൊതുബോധത്തോടു സംഘര്‍ഷപ്പെടുന്ന ഘടകങ്ങള്‍ ഏറെയാണ് വിജയന്റെ രചനകളില്‍. അതില്‍ത്തന്നെ എഴുത്തുകളില്‍ കടന്നു വരുന്ന സാഹിത്യത്തിന്റേതായ അധികാരബലതന്ത്രങ്ങളെ തിരിച്ചറിയുന്നു എന്നതാണ് വിജയനില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സംവേദനതീക്ഷ്ണമായ അംശം. ഉദാഹരണത്തിനു ചെമ്മീന്‍ എന്ന ചെറിയ കഥയ്ക്കുള്ളിലെ പാഠാന്തരതയിലൂടെ ബ്യൂറോക്രസിയെയും ഹിന്ദുത്വ അബോധത്തെയും സാഹിത്യവായനകളെ ഗ്രസിക്കുന്ന കൃത്രിമമായ ഭാവുകത്വപരിസരങ്ങളെയും ഒന്നിച്ചാണ് വിജയന്‍ അമര്‍ത്തിത്തോണ്ടുന്നത്. ഭ്രൂണത്തിലും ഭഗവല്‍സന്നിധിയിലും മറ്റനേകം രചനകളിലും ഇടുങ്ങിയ രാഷ്ട്രീയസംഘാടനത്തിന്റെ കോയ്മകളെ കുത്തിനോവിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത്.

രതിവര്‍ണനകളിലെല്ലാം സ്ത്രീശരീരമാകട്ടെ, ശാരീരികവേഴ്ച്ചയാകട്ടെ ഇന്ദ്രിയപരമായ സംവേദനസാദ്ധ്യതകളില്‍ നിന്നു വിസ്തരിച്ചു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള മൂന്നാമതും നാലാമതുമൊക്കെയായ ദൃഷ്ടികള്‍ ഒരേസമയം വിജയനില്‍ പ്രവര്‍ത്തിക്കുന്നു. സ്രവങ്ങള്‍ പരസ്പരം കലര്‍ന്നു നില്‍ക്കുന്ന വഴുക്കുന്ന ശരീരങ്ങളെ ജൈവികവും നിത്യയാഥാര്‍ത്ഥ്യവുമായ സഹജപ്രേരണ എന്ന നിലയിലാണ് വിജയന്‍ ഉള്‍ക്കൊണ്ടത്. അമ്മ, അച്ഛന്‍, മക്കള്‍ എന്നൊന്നും ഭേദമില്ലാതെ, ആരോപിക്കപ്പെട്ട മൂല്യങ്ങളില്‍ നിന്നും പരമാവധി മുക്തമായാണ് രതിയെ വിജയന്‍ എഴുതുന്നത്. മൂല്യങ്ങളെ സംഘര്‍ഷത്തിന്റെ മണ്ഡലമാക്കി വളര്‍ത്തുന്നു എന്നതിലൂടെയാണ് യാഥാര്‍ത്ഥ്യത്തെ മറനീക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത് എന്ന അശാന്തി നിറഞ്ഞ അന്വേഷണമാണ് വിജയനെ പ്രബലധാരണകളോടും പൊതുബോധത്തോടും പലപ്പോഴും കടുത്ത സന്ദേഹിയാക്കി നിര്‍ത്തുന്നത്. നിര്‍ണയനവാദത്തിനപ്പുറം വിജയന്റെ രചനകള്‍ എന്നും ജൈവികമായ പ്രേരണകള്‍ക്കു നേരെ ഉന്മുഖമായിരുന്നു, സന്ദേഹത്തോടെയെങ്കിലും. ഭ്രൂണം, എട്ടുകാലി, അരിമ്പാറ, ആല്‍മരം തുടങ്ങി അനേകം കഥകളില്‍ ശാരീരികകാമനകളെയും രതിവേഗങ്ങളെയും ഭൗതികവും ആസുരവുമായ തലത്തില്‍ നിന്നുകൊണ്ടു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തിന്റെ നെറ്റിക്കണ്ണ് സത്യത്തെ സസൂക്ഷ്മം മറനീക്കുന്നുണ്ട്. പാരമ്പര്യവാദികള്‍ക്കെന്നപോലെ തന്നെ പുരോഗമനവാദികള്‍ക്കും നെറ്റിചുളിയുന്ന ത്രികോണരതി കല്‍പനകള്‍,  ആണ്‍/പെണ്‍ അതിരുകള്‍ മായുന്ന ശരീരങ്ങള്‍ ഒക്കെയും ഈ കഥകളില്‍ നിറയുന്നുണ്ട്. ഇതു കാമനകളുടെ പ്രതിസന്ധിയെ വെളിവാക്കുന്നുവെന്നാണ് പവിത്രന്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ സാഹസികമായ പലതരം മറികടക്കലിലൂടെയും  പൊതുബോധത്തിന്റെ  വിമോചനനാട്യങ്ങളെ വിജയന്‍ മറനീക്കുന്നതിലൂടെയും  കാമനകളുടെ സാദ്ധ്യതയും നിര്‍വാഹകത്വവും തന്നെയല്ലേ വെളിപ്പെടുന്നത് എന്ന ആരായലിനാണ് ഊന്നല്‍ കൊടുക്കേണ്ടത്.

സ്ത്രീയുടെ, പ്രകൃതിയുടെ ഉര്‍വരതയും പുഷ്‌കലതയും താരള്യങ്ങളും എന്നും വിജയനില്‍ ആവേശമായി നിലക്കൊണ്ടിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ആഖ്യാനസന്ദര്‍ഭങ്ങള്‍ ഈ രചനകളില്‍ നിറയുന്നതു നമുക്കു കാണാം. പാറകളിലും ഖസാക്കിലും മറ്റും. ഖസാക്കില്‍ ഒരിടത്തു ശ്രാദ്ധാവശിഷ്ടങ്ങളെ ആര്‍ത്തവരക്തം കട്ടകെട്ടിയ പഴന്തുണിക്കഷ്ണങ്ങളോടാണ് വിജയന്‍ ഉപമിക്കുന്നത്. ഇതു സാഹസികതയായും പ്രാകൃതമായ പരിഹാസമായുമാണ് കെ.പി. നിര്‍മല്‍കുമാര്‍ നിരീക്ഷിക്കുന്നത് (പുറം 82, നോവലിന്റെ പുതിയ മുഖം, ഖസാക്ക് പഠനങ്ങള്‍). എന്നാലിതു ആത്മീയമായ അനുഷ്ഠാനചര്യ അഥവാ ശ്രാദ്ധത്തെക്കുറിച്ചെന്നതിലേറെ സ്ത്രീയെക്കുറിച്ചുള്ള വിനീതവും ശ്രദ്ധയോടെയുമുള്ള തിരിച്ചറിവായി മനസ്സിലാക്കുവാനുള്ള സാദ്ധ്യതകളായും വകയിരുത്താനാവും.
''ആമിനക്കുട്ടിയ്‌ക്കെന്താ സങ്കടം?''  അയാള്‍ ചോദിച്ചു.
 ''സങ്കടം, '' അവള്‍ പറഞ്ഞു.
രവി പതുക്കെ അവളെ തന്നോടടുപ്പിച്ചു.  അവള്‍ അയാളുടെ മടിയിലിരുന്നു.  മടിയില്‍ അവളുടെ ഘനസ്പര്‍ശം നിറയുന്ന പോലെ തോന്നി.
'' കുഞ്ഞാമിന പോവൂ,'' അയാള്‍ പറഞ്ഞു, ''പോയി കളിക്കൂ''
 അവള്‍ എണീറ്റു നിന്നു. അവള്‍ ഇത്തിരിനേരം നടന്ന്, പിന്നെ തിരിച്ചു വ്ന്നു.
''എനിക്കു വയ്യ'' അവള്‍ പറഞ്ഞു.
കണ്ണുകള്‍ അസാധാരണമായി തിളങ്ങുകയാണ്.
'' എന്താ സൂക്കേട്? ''
അവളൊന്നും പറഞ്ഞില്ല. ഇപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'' അയ്യേ, നോക്കൂ,'' രവി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. '' കരയ്യാണോ?-''
കുഞ്ഞാമിന അടിവയറ്റില്‍ കയ്യമര്‍ത്തി. അവള്‍ ചെറുതായി മുന്നോട്ടു ചാഞ്ഞു. രവി അവളെ താങ്ങി. പെട്ടന്ന്, വെള്ളിത്തണ്ടയുടെ മേല്‍, കാല്പടത്തില്‍, സിന്ദൂരക്കുറി പോലെ. രവി മിഴിച്ചു നോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ടു വീണു. കുഞ്ഞാമിനയെ നിലത്തിരുത്തിയപ്പോള്‍  അവള്‍ കരയുകയായിരുന്നു. രവിയുടെ കൈപ്പടം നനഞ്ഞിരുന്നു. കൈപ്പടം നിവര്‍ത്തി ഇമ തല്ലാതെ അയാള്‍ അതിലേക്കു നോക്കി. വരണ്ട കൈവരകള്‍ക്കുമേല്‍ ചോരയുടെ പുതുമഴത്തുള്ളികള്‍ ഊറിക്കിടന്നു. (പുറം 148, ഖസാക്കിന്റെ ഇതിഹാസം)

തിന്മയും ദുരയും ഭ്രമാത്മകതയും അതീതലോകങ്ങളും നിറഞ്ഞു കവിയുന്ന എണ്ണ എന്ന കഥയില്‍  ചെട്ടിച്ചിയാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ വേണ്ടി പെണ്ണുങ്ങളെ പരിശോധിച്ചു വിവരങ്ങള്‍ എല്ലാം അറിഞ്ഞശേഷം ചെട്ടിയാരോട് വിവരം പറഞ്ഞുകൊടുത്തു ചികിത്സ, മരുന്ന് ഒക്കെ നിശ്ചയിക്കുന്ന ഒരു സന്ദര്‍ഭം കടന്നുവരുന്നുണ്ട്. ആര്‍ത്തവകഷായം സേവിക്കാന്‍ വേണ്ടി എത്തുന്ന പെണ്ണുങ്ങളെ കുടികളില്‍ ചെന്ന് തുണിയഴിച്ച് തൊട്ടും പിടിച്ചും വിസ്തരിച്ചു പരിശോധിച്ച ശേഷം ചെട്ടിച്ചിയാര്‍ ചെട്ടിയാരോടു വിവരങ്ങള്‍ ബോധിപ്പിക്കും. തിരിച്ചുവന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് ഇങ്ങനെ പറയും: 'വിവരവൊക്കെ ചെട്ടിയാറ് എന്നോടു കേ്ട്ടു.'  പെണ്ണുങ്ങള്‍ക്ക് നാണം വരും.  'ചെട്ടിയാറിനോട് കേള്‍ക്കാണ്ട് മരുന്ന് തരാമ്പഷ്തുണ്ടോ?' മുലകള്‍ ഇടിഞ്ഞോ അല്ലയോ എന്ന് മുലക്കണ്ണുകള്‍ വലുതോ എന്ന് തുടകള്‍ ഉരഞ്ഞോ അകന്നോ എന്ന് അടിവയറിന്റെ് നിറമെന്തെന്ന് യോനീമുഖത്ത് നനവ് എത്രയെന്ന് ഇങ്ങനെ ശാസ്ത്രം പഠിച്ചവര്‍ക്ക് താല്പര്യമുള്ള വിവരങ്ങള്‍ മുഴുവനും ചോദിച്ചറിഞ്ഞിരിക്കും.  ചോദിച്ചറിഞ്ഞെന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് പറഞ്ഞത് പെണ്ണുങ്ങള്‍ അവരുടെ കെട്ടിയവന്മാരോടും പറഞ്ഞു. ഗോപ്യമായ ഈ അറിവുകള്‍ അവരെ അത്രയും ചാര്‍ച്ചക്കാരാക്കി. പാറകളില്‍ ശത്രുവായ താന്‍വാനെ സുനന്ദ എന്നു വിളിക്കാനാണ് മൃഗാംഗമോഹനന്‍ ആഗ്രഹിക്കുന്നത്. ബാല്യകാലത്തെ അയല്‍ക്കാരി. ആര്‍ത്തവരക്തം പൊടിഞ്ഞ അവളുടെ അടിവയറിനു താഴെ അയാള്‍ അലിവോടെ നോക്കി പറഞ്ഞു: നീ സുന്ദരിയാണ്.  

സ്വത്വപ്രകാശനത്തിന്റെ വഴികള്‍
സ്ത്രീയെക്കുറിച്ചുള്ള, വിശ്വാസത്തെക്കുറിച്ചുള്ള ഇന്ദ്രിയപരവും ആത്മീയവുമായ ഈ സവിശേഷപരിചരണത്തെ മനസ്സിലാക്കാന്‍ നവഭൗതികവാദത്തില്‍ അധിഷ്ഠിതമായ ചിന്തകള്‍ നമ്മെ സഹായിച്ചേക്കും. നവഭൗതികവാദം സ്ത്രീയുടെ സ്വത്വബോധത്തെ സംബന്ധിച്ച പദാര്‍ത്ഥഘടനയെക്കുറിച്ചു പറയുന്നു. അതീതദൈവസങ്കല്പത്തെ അപനിര്‍മിക്കുന്നതിലൂടെ ദൈവഭാവനയിലെ ഭൗതികതയുടെ തന്നെ വീണ്ടെടുപ്പ് സാധ്യമാണെന്നു നവഭൗതികവാദം കരുതുന്നു. അതീതമായ ദൈവാനുഭൂതിയേക്കാള്‍ അനുഭവനിഷ്ഠതയിലേക്കുള്ള പരിണാമം ഇവിടെ പ്രധാനമാണെന്നും വരുന്നു.

ആധിപത്യത്തെ ചെറുക്കുന്ന, അതിനെതിരായ ജീവിതക്രമം മുന്നോട്ടുവെയ്ക്കുന്ന ഏതൊരു ചിന്താധാരയും സ്ത്രീവിമോചനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു നവഭൗതികവാദം പറയുന്നു. കാരണം സ്ത്രീവിമോചനം  ഇന്നു സ്ത്രീകളുടെ മാത്രം വിമോചനമല്ല, മറിച്ച് എല്ലാ കീഴാളസമൂഹങ്ങളുടെയും പ്രകൃതിയുടെയും ജന്തുജീവജാലങ്ങളുടെയും വിമോചനവുമായി കണ്ണിചേര്‍ന്നാണ് നിലനില്‍ക്കുന്നത്. ഇക്കോ ഫെമിനിസ്റ്റിക് ആയ ചിന്താധാരകളില്‍ സ്ത്രീയുടെ പദാര്‍ത്ഥഘടന കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പാരിസ്ഥിതിക സ്ത്രീവാദം സത്താപരമായസ്ത്രീ കാഴ്ച്ചപ്പാടുകളെ ഊട്ടിവളര്‍ത്തുന്നു എന്ന വിമര്‍ശനം രൂപപ്പെട്ട ഘട്ടം പ്രധാനമാണെന്നു  വൈ.ടി. വിനയരാജ് എടുത്തു പറയുന്നു. '' സ്ത്രീ അഥവാ പ്രകൃതി നിത്യമായ ദൈന്യതയുടെ അടയാളങ്ങളായും നിത്യ ശുശ്രൂഷകരുടെ പ്രതിനിധാനങ്ങളായെന്നും വിമര്‍ശിച്ചു കൊണ്ടാണ് ഫെമിനിസ്റ്റു നവഭൗതികവാദം രൂപം കൊള്ളുന്നത്.'' (പുറം 80, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം). വിനയരാജ് എഴുതുന്നു, '' നവഭൗതികവാദ ഫെമിനിസം, സത്താവാദത്തെ മറികടക്കുന്നതുപോലെ തന്നെ ഹ്യൂമനിസത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഹ്യൂമനിസം മനുഷ്യനിര്‍വാഹകത്വത്തെ പദാര്‍ത്ഥലോകത്തിന്റെ സ്വയംനിര്‍വാഹകത്വമണ്ഡലത്തിന് പുറത്താണ് നിര്‍വചിക്കുന്നതെങ്കില്‍ നവഭൗതികവാദ ഫെമിനിസം എല്ലാത്തിന്റെയും സ്വയം പരിവര്‍ത്തനാത്മകത becoming ഉയര്‍ത്തിപ്പിടിക്കുന്നു.''  (പുറം 81, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം) പ്രതിപ്രവര്‍ത്തനപരമായ അസ്തിത്വത്തിന്റെ പരിധിക്കകത്താണ് വിജയന്റെ സ്ത്രീകഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നത്. അവരുടെ സ്വയംനിര്‍വാഹകത്വം മൈമുനയിലൂടെ, നാരായണിയമ്മയിലൂടെ, പത്മയിലൂടെ ഒക്കെത്തന്നെ വെളിപ്പെടുന്നുണ്ട് എന്നു സമ്മതിക്കേണ്ടതുണ്ട്. കുഞ്ഞാമിന, ആബിദ, ചാന്തുമ്മ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളില്‍ കാമനാപരമായ പ്രകാശനങ്ങള്‍ പ്രകടമല്ലെങ്കിലും അവരിലെ കര്‍തൃത്വസാദ്ധ്യതകള്‍ ആധിപത്യപരമായ വാസനകള്‍ക്കു പകരം ശ്രദ്ധയുടെയും കരുതലിന്റേതുമായ, സ്വയം സംരക്ഷണത്തിന്റേതും താദാത്മീകരണത്തിന്റേതുമായ ഘടനകളാലാണ് നിര്‍വചിക്കാനാവുക. അതു സവിശേഷമായ ഈ കാഴ്ച്ചപ്പാടിനകത്തു വരുന്ന ഉണ്മയുടെ സാദ്ധ്യതകളെത്തന്നെയാണ് മുന്നോട്ടു വെയ്ക്കുന്നത്.

 എന്നാല്‍ വിജയന്റെ ദുര്‍ബ്ബലസൃഷ്ടികളായാണ് ഖസാക്കിലെ ചാന്തുമ്മ, കുഞ്ഞാമിന, ആബിദ, ധാത്രി എന്നിവരെന്നു ടി.ആര്‍ വിലയിരുത്തുന്നുണ്ട്. (പുറം 76, പാപബോധത്തിന്റെ പുണ്യധാര, ഖസാക്ക് പഠനങ്ങള്‍). ഇവരില്‍ ഇഴുകുന്ന അതിഭാവുകത്വം കലര്‍ന്നിരിക്കുന്നുവെന്നും വിജയന്റെ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ''തന്റെ പത്‌നിയുടെ ആദ്യവും ഉല്‍ക്കടവുമായ കാമാവേശത്തെ ഭയപ്പെടുന്ന ശിവരാമന്‍ നായര്‍, കുറ്റബോധത്തിന്റെ സ്പര്‍ശനമില്ലാതെ തന്റെ പാപത്തില്‍ ഒരോര്‍മയുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന മാധവന്‍നായര്‍, പുത്രപത്‌നിയെ മറ്റൊരുവനു നല്‍കുന്ന കുപ്പുവച്ചന്‍, പോതി പാര്‍ക്കുന്ന പുളിയിലെ ഉറുമ്പുകള്‍ക്ക് തന്റെ പതിയെ കൊടുത്ത ചാന്തുമ്മ, ഇരുട്ടില്‍ മാത്രം ജലവിതാനത്തിനു മുകളിലെത്തുന്ന മുങ്ങാങ്കോഴി, അയാളെ ദയാപൂര്‍വം വഞ്ചിക്കുന്ന മൈമുന- അങ്ങനെ എല്ലാവരും അംഗീകൃതശല്യങ്ങളെ തകര്‍ക്കുന്നു. മൈമുനയുടെ കൈത്തണ്ടയിലെ നീലഞരമ്പ് ഖസാക്കിന്റെ മേനിയിലെ നീലഞരമ്പുകളുടെ ഒരു ശാഖയാണ്. രവിയാകട്ടെ മൈമുനയും ചാന്തുമ്മയും കേശിയുമായി ബന്ധപ്പെടുന്നത് ഇരുണ്ട കൃതാര്‍ത്ഥതയോടെയും അയാളുടെ ഏകാദ്ധ്യാപകവിദ്യാലയത്തിന്റെ വേരുകള്‍ ശിവരാമന്‍നായരുടെ ഭീരുത്വവും പ്രതികാരവുമാണ്''.  ഇങ്ങനെ പോകുന്നു വായനകള്‍.
 
 ഇവിടെ പ്രധാനമായും മുന്നോട്ടു വെയ്ക്കപ്പെടുന്നത് ലൈംഗികതയിലെ പാപബോധമാണ്. അതിന്റെ അടിസ്ഥാനം തന്നെ ആധുനികതയിലൂന്നിയ, യൂറോകേന്ദ്രിതമായ മൂല്യസങ്കല്പനങ്ങളിലാണ് എന്നതു വ്യക്തമാണ്. ലൈംഗികത, എന്തിന് സ്ത്രീയുടെ ആനന്ദം തന്നെ പാപമാണ് എന്ന ചിന്തയുടെ വേരിനു ആഴമേറുന്നതങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ മൂന്നാംലോക രാജ്യങ്ങളിലെ കാമനാവിനിമയങ്ങളില്‍ ഊറിക്കൂടിയ പാപബോധത്തിന്റെയും കൊളോണിയല്‍ ആധുനികതാബോധത്തിന്റെയും ബാക്കിപത്രമാണ് മേല്‍പ്പറഞ്ഞ പല വാദഗതികളും. കാമനകളുടെ കൊളോണിയല്‍ യുക്തി തന്നെയാണ് പുരോഗമനകാരികളുടെ കാമനകളെ സംബന്ധിച്ച പാപബോധയുക്തിയും. മുസ്ലിം സാമുദായികതയുടെ ധാര പരിശോധിച്ചാല്‍ അവിടെ ശാരീരികകാമനകള്‍ പാപമായി കാണുന്ന രീതി പ്രബലമല്ല. യൂറോപ്യനിതരദേശങ്ങളിലെ തദ്ദേശീയമായ, സാമുദായിക പ്രയോഗങ്ങളിലും അതില്ല. മിനുസമുള്ള വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ ഒക്കെ മുസ്‌ലിം ജീവിതപരിസരങ്ങളില്‍ കാണാം. ഹിന്ദു ആത്മീയപൊതുബോധത്തില്‍ കാമം ഉള്‍പ്പടെയുള്ള കാമനകള്‍ പാപമാണ്, കാമസൂത്രം പോലുള്ള കൃതികള്‍ എഴുതപ്പെടുന്ന ആധുനികപൂര്‍വ കാലത്ത് അതത്ര പ്രബലമല്ലായിരിക്കാമങ്കിലും. അധീശപരമായ കൊളോണിയല്‍ ബന്ധങ്ങളിലൂടെ ചരിത്രപരമായി പരിണമിച്ചും പരിവര്‍ത്തനപ്പെട്ടും രൂപം കൊണ്ട ഒന്നായി വേണം തദ്ദേശീയമണ്ഡലങ്ങളിലെ സ്ത്രീസ്വത്വരൂപീകരണത്തെ മനസ്സിലാക്കുവാന്‍.

അങ്ങനെ നോക്കിയാല്‍ വിജയന്റെ പെണ്ണുങ്ങളുടെ കാമനകള്‍ പുരുഷന്റെ ആക്രമണപരതയുടെ പരിസരത്തില്‍ വെച്ചാണോ മനസ്സിലാക്കേണ്ടത്, വിജയന്റെ പെണ്ണുങ്ങളുടെ കാമനകളെ പാപബോധത്തിന്റെ പശ്ചാത്തലത്തിലാണാ വായിക്കേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രവിയെന്ന ഒരേയൊരു പുരുഷനെ തേടി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന പത്മ, എം.ടി.യുടെ മഞ്ഞിലെ വിമലയെപ്പോലെ ഏകദാമ്പത്യത്തിലെ ചാരിത്ര്യവും പേറിനടക്കുകയാണോ എന്ന ചോദ്യത്തിനു വെളിയിലല്ല നിലകൊള്ളുന്നത്. സ്വന്തം കാമനകളുടെ നിര്‍വാഹകത്വത്തിന്റെ ആധുനികസാദ്ധ്യതകള്‍ പേറുമ്പോഴും സ്വത്വത്തിന്റെ ഈ സന്ദിഗ്ദ്ധതകള്‍ അവരെ വിട്ടൊഴിയുന്നില്ല. വാസ്തവത്തില്‍ ആധുനികതയുടെ തടവുകാരായി ഈ സ്വത്വഘടനകള്‍ പെരുമാറുന്നത് ഇവിടെയൊക്കെയാണ്. അവയെ ഏതെങ്കിലും ഒറ്റ ബിന്ദുവില്‍ തളച്ചിട്ടുകൊണ്ട് രാഷ്ട്രീയമായി നിര്‍വചിക്കുക ദുസ്സാദ്ധ്യമാണ്. പലരിലൂടെ പടര്‍ന്നേറുന്ന മൈമുനയുടെ രതിഭൂമികയും വേറൊരളവിലെങ്കിലും അടിച്ചേല്‍പ്പിക്കപ്പെട്ട ചാരിത്ര്യ/സദാചാരത്തിന്റെ സംഘര്‍ഷബിന്ദുവായിത്തന്നെ നിലകൊള്ളുകയാണ്!

തങ്ങള്‍ക്കു പാകമാകാത്ത സ്വത്വത്തിനു നേരെയുള്ള ഏതൊരന്വേഷണത്തിലും അസംബന്ധഭാവവും വിരോധാഭാസവും കലര്‍ന്ന അസംതൃപ്തി അനിവാര്യമാണെന്നു ഇ.വി.രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നത് ഇവിടെയോര്‍ക്കാം. (പുറം 24, അക്ഷരവും ആധുനികതയും) രവിയും മാധവന്‍നായരും വേശ്യാഗൃഹത്തിലേക്കുള്ള രാത്രിസഞ്ചാരങ്ങള്‍ക്കു ശേഷം മടങ്ങുമ്പോള്‍ രവി ബാങ്കുവിളിക്കുന്നതിനെപ്പറ്റി പറയുന്നിടത്താണ് അദ്ദേഹം ഇതു എടുത്തു പറയുന്നത്. ആശ്രമത്തില്‍ നിന്നും വന്ന രവി കാവിയുടുത്തു പുറപ്പെട്ടതിലും വിദ്യാലയമായ ഞാറ്റുപുരയിലും ഭോഗത്തിന്റെ മുദ്രകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി, അനുഭവങ്ങളെ  സംയുക്തീകരിച്ച് (rationalize) തത്വചിന്തകളുടെ സമവാക്യങ്ങളുണ്ടാക്കാനുള്ള വ്യഗ്രതയെ നിരോധിക്കുന്നരീതിയിലാണ് വിജയന്‍ ലൈംഗികതയെ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. (പുറം 25, അക്ഷരവും ആധുനികതയും)


ആണത്തത്തിലെ പലമകള്‍
പരമ്പരാഗത സ്ത്രീവാദപഠനങ്ങളിലെ പിതൃമാതൃകകള്‍ പലപ്പോഴും അധീശവും ബലിഷ്ഠവുമായ എതിര്‍ദ്വന്ദ്വത്തെ പേറുന്നു. ആണത്തത്തിലെ പലനിരകളെ വിജയന്‍ എടുത്തു പെരുമാറുന്നുണ്ട്. അതില്‍ത്തന്നെ അപൗരുഷമായ മാതൃകകള്‍ ഏറിനില്‍ക്കുന്നു. അച്ഛന്മാരിലെല്ലാം ശക്തിയേക്കാളേറെ തളര്‍ച്ചയാണ് വിജയന്‍ കാണുന്നത്. പിതൃവിദ്വേഷമല്ല, പിതൃസ്‌നേഹമാണിതില്‍. പാറകളില്‍ അഛന്റെ കൈവിരലുകളില്‍ പിടിച്ചു നടന്ന കുട്ടി മൃഗാംഗമോഹനനെ കാണാം. സായാഹ്നങ്ങളില്‍ ഇളം ചൂടുള്ള പാറകളും പിതൃസ്മൃതികളും ആവര്‍ത്തിക്കുന്നു, കാലത്തിന്റെ തിരിച്ചറിവുകള്‍ പോലെ. അരിമ്പാറയില്‍ ഏച്ചു മേനോനെ കണ്ടു വരുമ്പോഴും കുട്ടിയും അഛനും ഒന്നിച്ചു തന്നെ. കുളത്തിലെ മീനുകളെ നോക്കുന്ന കുട്ടി! ഇനിയും എത്രയോ പിതൃസാന്നിദ്ധ്യങ്ങള്‍. ഇതെല്ലാം സൂചിപ്പിക്കുന്ന ആധുനികതയുടെ വിശകലനാത്മകയുക്തിയില്‍ പിതൃസാന്നിദ്ധ്യം പ്രബലം തന്നെ. പക്ഷേ അതിനകത്തു പുരുഷയുക്തിയുടെ കോയ്മകളേക്കാള്‍ തോല്‍വിയുടെയും തകര്‍ച്ചകളുടെയും കൂടുതല്‍ മാനവികമായ തരളതകള്‍ ഉണ്ട്. ദു:ഖത്തിന്റെ നൈര്‍മല്യങ്ങളുണ്ട്.  ഈ തോല്‍വികളെ പിതാവും പുത്രനുമായുള്ള ബന്ധവിച്ഛേദമായാണ് പി.കെ.രാജശേഖരന്‍ വിലയിരുത്തുന്നത്. അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും തമ്മിലും രവിയും അച്ഛനും തമ്മിലുമുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് രാജശേഖരന്റെ ഈ നിരീക്ഷണം. എന്നാല്‍ അതിലുപരിയായി ഷെയ്ഖ് മിയാന്‍ തങ്ങളുടെ അനന്തമായ അലിവും ശ്രദ്ധയും മൊല്ലാക്കയിലും രവിയിലും മുങ്ങാങ്കോഴിയിലും മാധവന്‍ നായരിലും നൈജാമലിയിലുമായി തുടരുന്ന ഖേദത്തിന്റെയും തരളതകളുടെയും തുടര്‍ച്ചകളും പിതൃത്വത്തിന്റെ അപൗരുഷേയമായ സാദ്ധ്യതകളായാണ് കാണാന്‍ കഴിയുക. 'എന്റെ കുട്ടിമക്‌ള്‌ക്കൊരു മണി കൊണ്ടുവായോ' എന്ന, തുരുമ്പെടുത്ത അപസ്വരത്തിലുള്ള മുങ്ങാങ്കോഴിയുടെ പാട്ട് അശരണന്റെ നിര്‍മലമായ പ്രാര്‍ത്ഥനയായി നിറയുന്നത് അതുകൊണ്ടാണ്.

അസ്ഥിരതയുടെ അഴിവ്
മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും കിറുകൃത്യമായ ആധുനികതായുക്തികള്‍ വിജയന്റെ രചനകള്‍ തകര്‍ക്കുന്നു. അപ്പുക്കിളി തലയില്‍ തൊപ്പിവെച്ചു റാവുത്തരാകുന്നു. പിന്നെ കുറച്ചു നാള്‍ ഹിന്ദുവും ഈഴവനുമായി കഴിയുന്നു. നിര്‍ണയനവാദങ്ങള്‍ക്കപ്പുറം അസ്ഥിരവും ചഞ്ചലവും ജൈവികവുമായ തിരിച്ചറിവുകളാലും അനുഭൂതികളാലും മനുഷ്യാവസ്ഥകളാലും നിറഞ്ഞ ഭാവലോകങ്ങളാണ് ഈ കഥകള്‍. അവിടെ സ്ത്രീ/പുരുഷ ദ്വന്ദ്വം, സ്വദേശി/വിദേശി ദ്വന്ദ്വം, ശത്രൂ/മിത്ര ഘടന ഒക്കെ അപ്രസക്തമാകുന്നു. ആല്‍മരം എന്ന കഥയില്‍ ആയുസ്സിന്റെ പരിണതപക്വതയില്‍ വൈരവും പകയും കാമവും നിര്‍ജ്ജീവമായിത്തീര്‍ന്നു ശമത്തിലേക്കും ധ്യാനത്തിലേക്കും നടന്നടുക്കുന്ന രണ്ടു പുരുഷന്മാരെ കാണാം. അപാരമായ കരുണയും ശാന്തിയും ആഴത്തില്‍ തെളിയുന്ന കഥാവസാനത്തില്‍ പാറകളിലെന്ന പോലെ വിജയനിലെ ശാന്തി കനിഞ്ഞരുളുന്നു: '' നിനക്കു ശാന്തി വരട്ടെ'' (പുറം 295, ഒ.വി.വിജയന്റെ കഥകള്‍). പുഴയിലെ പരമേശ്വരനും തിരിച്ചറിവുകളുടെ സീമയില്‍, ശമം പൂണ്ട് വെള്ളമായും താമരയായും അലിഞ്ഞൊഴുക്കി സ്വയം മുക്തനാകുന്നു. ഇതേ ആത്മജ്ഞാനത്തിന്റെ സംവാദമാണ് ഉപനിഷത്തിലെ അച്ഛനും മകനും പങ്കു വെയ്ക്കുന്നത്. ശൈശവത്തിന്റെ അലിവുകളും അന്വേഷണനിഗൂഢതകളും പേറുന്ന കഥകൡും ഇതേ ആത്മസംവാദത്തിന്റെ ഉറവകള്‍ ഒലിച്ചിറങ്ങുന്നു. രാവുണ്ണി മേസ്തിരിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയിലെ അരിപ്രാവുകളുടെ കുറുകല്‍ കാത്തിരുന്ന കുട്ടിയും പശുവിന്റെ കണ്ണുകളിലെ ചൂട്ടി എന്ന പശുവിനെ സ്‌നേഹിച്ച രാഘവന്‍കുട്ടിയും പ്രാര്‍ത്ഥനയിലെ പാമ്പിനെ സ്‌നേഹിച്ച കുട്ടിയുമെല്ലാം ഇതു തന്നെ പറയുന്നു. ജീവിവംശത്തിന്റെ അതിരുകള്‍ ഭേദിച്ചു സഹജമായ താദാത്മ്യവും, പാരസ്പര്യവും വഴിയുന്നു. മയിലും കുതിരയും മുയലുകളും പശുക്കുട്ടിയും പാമ്പിന്‍കുഞ്ഞുങ്ങളും ആല്‍മരവും ചെമ്പകപ്പൂക്കളും എല്ലാം സഹജീവനം നടത്തുന്ന, അവയെല്ലാം മനുഷ്യജീവിതങ്ങളോടു തുല്യതപ്പെടുന്ന മാനവാനന്തരജീവഭാവന തളിരിട്ടു നില്‍ക്കുന്നു. ഖസാക്കിലെ ജീവബിന്ദുക്കളുടെ സംഭാഷണവും മധുരം ഗായതിയും പ്രാര്‍ത്ഥന പോലുള്ള കഥകളും പ്രസരിപ്പിക്കുന്ന സാകല്യദര്‍ശനം കേവലമായ മാനവികതാബോധത്തിനുമപ്പുറം തന്നെ! അതിനെ ഹിംസ കൊണ്ടു പകരം വെയ്ക്കാനാവില്ല എന്ന തിരിച്ചറിവാണ് ഈ  രചനകളുടെ കാതല്‍. അവ ആധുനിക ജ്ഞാനബോധത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഇന്നും അര്‍ത്ഥവത്തായി തുടരുന്നു. കൊളോണിയല്‍ ആധുനികതയെ, ഏറെ ഘോഷിക്കപ്പെട്ട നവോത്ഥാനപുരോഗതിയെ എല്ലാം സന്ദിഗ്ദ്ധപ്പെടുത്തുന്ന ദൃഷ്ടി അനേകം സന്ദര്‍ഭങ്ങളില്‍ ഈ കഥകളില്‍ നിറയുന്നുണ്ട്. മുയലുകളുടെ ചക്രവര്‍ത്തി, പാറകള്‍, ചവിട്ടുവണ്ടി എന്നിങ്ങനെയുള്ള പല കഥകളിലും സാമ്രാജ്യത്വത്തിന്റെയും അധീശവ്യവസ്ഥകളുടേതുമായ അഭിജ്ഞാനങ്ങള്‍ അസ്ഥിരപ്പെടുന്നതു നാം കാണുന്നു. 'ആങ്കളോ അമേരിക്കന്‍ ചൊരണ്ടല്‍- നസിക്കട്ടെ' എന്ന നൈജാമലിയുടെ മുദ്രാവാക്യത്തിന്റെ വിദൂരവ്യാപ്തി എങ്ങോളവുമെത്തുന്നതും മനസ്സിലാക്കാം.  


അതതുകാലത്തെ രാഷ്ട്രീയശരികളുടെ കൃത്യതകള്‍ വിജയന്റെ രചനാലോകത്തെ വിലയിരുത്തുന്നതില്‍ നേരിടുന്ന പരിമിതികളെ നോക്കിക്കാണാനും  അവയിലെ നിര്‍ണയനവാദങ്ങളില്‍ തമസ്‌കരിക്കപ്പെട്ട അസ്തിത്വത്തെ സംബന്ധിച്ച വിമോചനലോകങ്ങളെ കണ്ടെടുക്കാനുമാണ്  ഈ ലേഖനം സാമാന്യമായി ശ്രമിച്ചത്. സ്ത്രീവാദത്തിന്റെ പുതുബോധധാരകളെ മുന്‍നിര്‍ത്തി, വിജയന്റെ കാമനാലോകങ്ങളിലൂടെ, സ്ത്രീകഥാപാത്രങ്ങളിലൂടെ വ്യാഖ്യാനിക്കുവാന്‍  ശ്രമിക്കുമ്പോള്‍ സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച ആധുനികതായുക്തികള്‍ പ്രതിചേര്‍ക്കപ്പെടുന്നുണ്ടെന്നു മനസ്സിലാവുന്നു. ഈ വഴിയേ നടന്നു വരുമ്പോള്‍ ആധുനികതായുക്തിക്കപ്പുറം ലൈംഗികതയെ സംബന്ധിച്ച പാപ/പുണ്യങ്ങളും ഇര/ വേട്ടക്കാരന്‍ ഘടനയും അസ്ഥിരപ്പെടുകയും അനുഭവിതജീവിതത്തിലൂടെ, ഉണ്മയുടെ ആയിത്തീരലിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു തിരിച്ചറിയാം. അഹിംസാത്മകമായ ദര്‍ശനത്തില്‍ ശ്രദ്ധയുടെ താരള്യങ്ങളും അന്വേഷണത്തിന്റെ സഹനങ്ങളും അപൗരുഷേയമായ പിതൃഛായകളും സ്വത്വത്തിന്റെ അപരത്തിലേക്കുള്ള സാദ്ധ്യതകളായി കൂടി വളരുന്നു. അവയാകട്ടെ ഒറ്റബിന്ദുവില്‍ തളയക്കപ്പെട്ടു നിര്‍വചനവിധേയമായിരിക്കുന്നില്ല. മറിച്ച്, സന്ദിഗ്ദ്ധതകളിലൂടെ കൂടുതല്‍ വ്യാപ്തി തേടുകയാണ്!

റഫറന്‍സ്:
1. ഇ.വി.രാമകൃഷ്ണന്‍, അക്ഷരവും ആധുനികതയും, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2020 (മൂന്നാം പതിപ്പ്)
2. ഒ.വി.വിജയന്‍, ഒ.വി.വിജയന്റെ കഥകള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2017
3. ഒ.വി.വിജയന്‍, ഒ.വി.വിജയന്റെ ലേഖനങ്ങള്‍, ഡി.സി. ബുക്‌സ്, കോട്ടയം, 2006
4. ഒ.വി. വിജയന്‍, ഖസാക്കിന്റെ ഇതിഹാസം, ഡി.സി. ബുക്‌സ്, കോട്ടയം, 2011, (49-ാം പതിപ്പ്)
5. ഡോ.കെ.അഷ്‌റഫ്, പോസ്റ്റ് സെക്കുലറിസം, ഐ.പി.എച്ച്, കോഴിക്കോട്, 2022
6. പി. പവിത്രന്‍, ഭൂപടം തലതിരിക്കുമ്പോള്‍ , ഡി.സി. ബുക്‌സ്, കോട്ടയം, 2022
7. പി.കെ. രാജശേഖരന്‍, പിതൃഘടികാരം ഒ വി വിജയന്റെ കലയും ദര്‍ശനവും, ഡിസി ബുക്‌സ്, കോട്ടയം, 1994)
8. വൈ.ടി. വിനയരാജ്, നവഭൗതികവാദത്തിന്റെ കാലം, കോണ്‍കോഡ് പബ്ലിക്കേഷന്‍സ്, കോട്ടയം, 2021
9. കെ.ജി.കാര്‍ത്തികേയന്‍, എം.കൃഷ്ണന്‍ നമ്പൂതിരി, ഖസാക്ക് പഠനങ്ങള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 1994

(Published in 2023 June Anyaonyam)