Friday, March 7, 2025

ഉണ്ണിക്കൗസുവിന്റെ വായന



തം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ നിരന്തരം ചിന്തിപ്പിക്കുന്നവയാണ് പൊതുവേ മലബാര്‍കാലത്തെ മലബാര്‍ സമരകാലത്തെ നോവലുകള്‍ മിക്കതും. സാമുദായികത എന്നത് അവയുടെ പ്രാഥമികമായ ഉള്ളടക്കം തന്നെയാണ്. സാമുദായികതയെ കുറിച്ചുള്ള വിമര്‍ശനങ്ങളില്ല എന്നതിനു അര്‍ത്ഥമില്ല. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, മതത്തെക്കുറിച്ചും സാമുദായികതയെക്കുറിച്ചുമുള്ള പൊതുബോധനിര്‍മിതവും ഉദാരവാദപരവും യുക്തിചിന്തയിലൂന്നിയതുമായ ചില പരമ്പരാഗതധാരണകളിലാണ് ഉണ്ണിക്കൗസുവെന്ന ഈ നോവല്‍ ഊന്നുന്നത്. അതേസമയം പുതിയ കാലത്തിന്റെ പ്രതിരോധപരവും പുരോഗമനപരവും ആയിട്ടുള്ള ചില മൂല്യങ്ങളെ മുന്നോട്ടുവയ്ക്കാനാണ് ശ്രമിക്കുന്നത് എന്നാണ് നോവല്‍ അവകാശപ്പെടുന്നത്.  


സ്വാതന്ത്ര്യാനന്തരകാലത്ത് രൂപപ്പെട്ടു വന്ന സാമൂഹികമണ്ഡലത്തിലെ ജനാധിപത്യസങ്കല്പങ്ങളില്‍ പലതിലും വേരൂന്നിയ മതേതരസങ്കല്പം ഇന്നു സവിശേഷമായി പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. മതരാഹിത്യം, മതനിരപേക്ഷത, മതേതരത്വം ഇവ മൂന്നും കൂട്ടിക്കുഴച്ചു നിര്‍മിച്ചെടുത്ത ഈ ആശയത്തിന്റെ വൈരുദ്ധ്യം ഇന്നു കൂടുതല്‍ കൂടുതലായി ചിന്താമണ്ഡലങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. മതം=വര്‍ഗീയത എന്ന സമവാക്യത്തിലൂടെ പലതരം ആന്തരികതകളെയും സാമുദായികപ്രാതിനിധ്യങ്ങളെയും ജൈവികവും ചരിത്രപരവുമായ ആത്മീയതയെയും കുഴിച്ചുമൂടുകയാണ് ചെയ്യുന്നത് എന്ന് ഇന്നു പുതിയ ചിന്തകള്‍ പറയുന്നുണ്ട്. മതേതരാനന്തരചിന്ത വികസിച്ചു കൊണ്ടിരിക്കുന്ന

മലയാളസാഹചര്യത്തില്‍ ഈ നോവലും അത്തരം ഒരു വായനയിലേക്കാണ യഥാര്‍ത്ഥത്തില്‍ നമ്മെ നയിക്കേണ്ടത്. മതേതരത്വമെന്നത് ഏറ്റവും കുറ്റമറ്റതും പുരോഗമനപരവും സവിശേഷാധികാരവുമുള്ള ആശയസങ്കല്പനമായി മനസ്സിലാക്കുന്നതിനു പകരം അതു തീര്‍ക്കുന്ന വ്യവസ്ഥയുടെ അധീശത്വത്തെ ഇന്നു പുതുചിന്താലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

 

മതേതരത്വം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന ആധുനികതാസങ്കല്‍പ്പങ്ങളും അതേപോലെതന്നെ കൊളോണിയല്‍ സൈദ്ധാന്തികതയും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്നു.  മതത്തെ നിഷേധിക്കുക, സാമുദായികതയുടെ യാഥാസ്ഥിതികതയെ മറികടക്കുക, പുരോഗമനസ്വഭാവമുള്ള സാമൂഹ്യജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി വരുന്നത.് പക്ഷേ, മുസ്ലിംസമുദായം കലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പലതരം വിവേചനങ്ങളെയും അതുപോലെ പലതരം അടിച്ചമര്‍ത്തലുകളെയും നമസ്‌കരണങ്ങളെയും അത് വളരെ സൂക്ഷ്മമായും കൃത്യമായും അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരു അവസ്ഥ കൂടി ഉണ്ട്. മതേതരബോധം എന്ന് പറയുന്നത്  സാമുദായികവിരുദ്ധമായ നിലയിലേക്ക് വളരുന്ന ഒരു കാഴ്ചപ്പാട് ഈ ഒരു സമീപനത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്.  അതിന്റെ ദുര്‍ബലമായ ചില അടരുകളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത് എന്ന് നമുക്ക് തോന്നിക്കൂടായ്കയില്ല. എന്നാല്‍ ഈ നോവലിന്റെ അവതാരിക എഴുതിയ നിരൂപകനായ കെ.ഇ.എന്‍ പറയുന്നത് നോവല്‍ വളരെ സവിശേഷമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്നു എന്നു തന്നെയാണ്. യാഥാര്‍ത്ഥത്തില്‍ ഇസ്ലാംമതത്തെ യാഥാസ്ഥിതികമായി കാണുന്ന ആ ഒരു സമീപനം പൊതുസമൂഹത്തില്‍ ഉണ്ടെന്നും അതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലായ്കയില്ല എന്നുമുള്ള സ്വരം അതിലുണ്ട്.


മതയാഥാസ്ഥിതികതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ഒരു കൃതി ആയിട്ടാണ് ഉണ്ണിക്കൗസുവിനെ KEN കുഞ്ഞഹമ്മദ് കണ്ടെടുക്കുന്നത്. സ്ത്രീയുടെ പ്രതിനിധിയായി അദ്ദേഹം ഉണ്ണിക്കൗസുവിനെ നോക്കിക്കാണുന്നു. 5 തലമുറകളുടെ സംഭവബഹുലമായ ജീവിതമാണ് ഒരു ആഡംബരവും ഇല്ലാതെ ബഷീറിന്റെ ഉണ്ണിക്കൗസു ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അദ്ദേഹം എഴുതുന്നു, ''അറിവ് നേടാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ആഹ്വാനം ചെയ്ത ഒരു ഇസ്ലാം മതത്തെ മതില്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത പദാര്‍ത്ഥമാക്കി മാറ്റിയ മത യാഥാസ്ഥിതികത്വത്തിനെതിരെയുള്ള ആശയപ്രക്ഷോഭം എന്ന അര്‍ത്ഥത്തിലാണ് ബഷീര്‍ ചുങ്കത്തറയുടെ ഇടപെടല്‍ പ്രസക്തമാകുന്നത് ''ഉസ്താദേ പള്ളി ആയാലും പാര്‍ട്ടി ഓഫീസ് ആയാലും അതൊക്കെ പൊതുവായ സംഗതികളാണ്'  'ഗാന്ധിജിയെ പോലെ ഒരാള്‍ക്ക് പ്രവേശനം കിട്ടാത്ത ഒരു സ്ഥലമാണ് ഈ സ്വര്‍ഗ്ഗമെങ്കിലും പിന്നെന്തിനാ ഈ സ്വര്‍ഗം' തുടങ്ങിയ നോവലിലെ ചോദ്യങ്ങള്‍ സര്‍വ്വ നന്മകളുടെയും സംഗമമാണ് സ്വപ്നം കാണുന്നത്.  മുന്നോട്ടുപോയ വിമോചനദൈവശാസ്ത്ര കാഴ്ചപ്പാടിനോടാണ് ഉണ്ണിക്കൗസു ചേര്‍ന്നു നില്‍ക്കുന്നത് . ഒരുപക്ഷേ മലയാളത്തില്‍ ഇസ്ലാമിക വിമോചന ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് അയക്കപ്പെട്ട മത-രഹിത നൈതികതയുടെ ഒരു സ്‌നേഹസംവാദ ഐക്യവേദി സാക്ഷാത്കരിക്കാനാണ് ഈ നോവല്‍ വഴി ശ്രമിക്കുന്നത്. പ്രശസ്ത ഇസ്ലാമിക ചിന്തകനായ അസ്‌കര്‍ അലിയെ പോലെയുള്ള ചിന്തകളുടെ ഇസ്ലാംമത വ്യാഖ്യാനത്തോടെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടുകൂടി സര്‍ഗാത്മകമായി സമന്വയിപ്പിക്കാനുള്ള മഹത്തായ ഒരു ശ്രമം എന്ന് ഏത് അര്‍ത്ഥത്തിലും ഉണ്ണിക്കൗസുവിനെ വിശേഷിപ്പിക്കാന്‍ കഴിയും എന്ന് അദ്ദേഹം പറയുന്നു.


ആധുനികതയും ഇസ്ലാമും

ആധുനികതയും ഇസ്ലാമും തമ്മിലുള്ള അഭിമുഖീകരണം ഈ നോവലില്‍ ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും പ്രമേയവല്‍ക്കരിക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ ഉണ്ണിക്കാസുവിന്റെ സ്‌ക്കൂള്‍ കാലം ആ വിഷകരിക്കുന്ന ഇടങ്ങളില്‍ അതു സ്ത്രീവിദ്യാഭ്യാസത്തെ മുഖ്യ ചര്‍ച്ചയാക്കുന്നുണ്ട്.


നോവല്‍ രണ്ടു ഭാഗങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. 1920 - 1940 കാലത്തെ ഒന്നാം ഭാഗമായും 1940 മുതല്‍ക്കുള്ള കാലം രണ്ടാം ഭാഗമായും വേര്‍തിരിച്ചിരിക്കുന്നു. നോവലിന്റെ പ്രാരംഭ ഭാഗങ്ങള്‍ ഏറെയും ദേശചരിത്ര കഥനമാണ്. പ്രാദേശിക ചരിത്രത്തിന്റെ ഭാവനാപരമായ ഗൃഹാതുരദീപ്തി പരത്തുന്ന ആഖ്യാനമാണ് അതിലുടനീളം നമുക്കു കാണാനാവുക. നാടുവിട്ടു പോയ മൊയ്തീന്‍ ഔലിയ ആയി തിരിച്ചെത്തുന്നതും നാട്ടിലെ പലതരം ആത്മീയാകുലതകളെ ഓതി പരിഹരിക്കുന്നതും അതിനെ മറ്റുള്ളവര്‍ സംശയിക്കുന്നതും മറ്റും കാണാം.


മുസ്ലിങ്ങളുടെ ആധുനികീകരണം വിദ്യാഭ്യാസത്തിലൂടെ, അതും പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതേക്കുറിച്ചുള്ള സൂചനകള്‍ ഏറെയാണ്. മതപഠനത്തിനപ്പുറം ആര്യനെഴുത്തു പഠിക്കാനുള്ള ശ്രമം  ചെറിയൊരു ആദര്‍ശവല്‍ക്കരണത്തിലൂട അവതരിപ്പിക്കപ്പെടുന്നു. മലയാളം പഠിക്കുന്നതിനെയാണ് ആര്യനെഴുത്തു പഠിക്കുക എന്നു പറയുന്നത്. ആക്കു മുസ്ലിയാരുടെ മകളായ ഉണ്ണിക്കൗസു മതപഠനത്തിനുപരിയായി സ്‌കൂളില്‍ ചേര്‍ന്നു പഠിപ്പിക്കാന്‍ ഉമ്മര്‍ മാസ്റ്ററെ പോലെ പ്രബുദ്ധരായ പലരും ആക്കു മുസ്ലിയാരെ പ്രേരിപ്പിക്കുന്നുണ്ട്. ഉണ്ണിക്കൗസു മൈത്രക്കോട്ടെ വിദ്യാലയത്തില്‍ ചേരുന്നതോടെ അവള്‍ പലര്‍ക്കും മാതൃകയാവുമെന്നും തനിക്കു തന്നെ മലയാളത്തിലുള്ള കുറവുകള്‍ പരിഹരിക്കാമെന്നും പിതാവ് പ്രതീക്ഷിച്ചു. നോവലിന്റെ ആദ്യഭാഗത്തിന്റെ പ്രധാന മര്‍മം തന്നെ വിദ്യാഭ്യാസത്തിന്‍മേലുണ്ടാവുന്ന തടസ്സങ്ങളും സംഘര്‍ഷങ്ങളുമാണ്.


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ സമയത്തു നടത്തുന്ന ക്ലാസുകളിലൂടെ സാക്ഷരരാകുമെന്ന പ്രതീക്ഷയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉമ്മര്‍ മാസ്റ്ററെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ  സമരത്തിന്റെ പേരില്‍  സ്‌കൂളില്‍ നിന്നും പിരിച്ചു വിട്ടു. താമസിയാതെ അയാള്‍ തലശേരി സ്‌കൂളില്‍ കിട്ടിയ ജോലിക്കായി നാടുവിട്ടു. മാസ്റ്ററുടെ അഭാവത്തില്‍ അധ്യയനം തുടക്കത്തിലേ മുടങ്ങി. പിന്നീടൊരാളെ അത്രയെളുപ്പം കിട്ടിയില്ല.ഒടുവില്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നും ബാലന്‍ ആശാന്‍ എന്ന ഒരാളെ നാട്ടുകാര്‍ സംഘടിപ്പിച്ച കൊണ്ടുവന്നെങ്കിലും അയാള്‍ക്ക് വേണ്ടത്ര കാര്യക്ഷമത പോര എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. വീണ്ടും മൈത്രഡിന്റെ നാളുകള്‍ ഒഴിഞ്ഞു നീങ്ങി അങ്ങനെയിരിക്കെ ആക്കും മുസ്ലിയാര്‍ പള്ളിയില്‍ പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയിലായി അതിനുശേഷം അദ്ദേഹം താമസിയാതെ മരണപ്പെട്ടു പോവുകയും ചെയ്യുന്നു. ഉ്ണ്ണിക്കൗസുവിന്റെ അനുജന്‍ അതാലെ നിശബ്ദനായി പോവുകയാണ്. അമ്മയും മകളും ഇനിയെങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന് ആലോചിച്ചു പകച്ചു നില്‍ക്കുകയാണ്. കാരഞ്ചേരി തറവാട്ടിലെ ആയിഷുമ്മ താത്തയെ കണ്ട് തനിക്ക് പുറം പണിക്കാരി ഒരാളായി അവിടെ ജോലി തരണമെന്ന് 13 കാരിയായ ഉണ്ണിക്കൗസു ആവശ്യപ്പെടുന്നു. വിറകടുക്കാനും പുറംപണിക്കും അടുക്കളപ്പണിക്കും ഒക്കെയായി ഉണ്ണിക്കൗസു ഐഷുമ്മ താത്തയുടെ വീട്ടില്‍ തന്റെ നിത്യവൃത്തിക്കൊരിടം കണ്ടെത്തുന്നു.


മലബാര്‍സമരവുമായുള്ള ബന്ധം

മലബാര്‍ സമരത്തിന്റെ ചരിത്രകാലഘട്ടം കാലപരമായി പങ്കുപറ്റുമ്പോഴും നോവലിലെ മൈത്രക്കോട് എന്ന നാടും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമെല്ലാം ഒരല്പം അകലെ നിന്നാണതിനെ നോക്കി കാണുന്നത്. 'പരിസര പ്രദേശങ്ങളെയാകെ ഇളക്കി മറിക്കുകയും ചോരയില്‍ കുതിര്‍ക്കുകയും ചെയ്ത മലബാര്‍ കലാപവും മൈത്രക്കോടിനെ ബാധിച്ചില്ല. ആരൊക്കെയോ വന്ന് കുറച്ച് കാലം ഒളിവില്‍ പാര്‍ത്തു പോയതാണ് കലാപത്തില്‍ മൈത്രക്കോടിന്റെ പങ്ക്. (പുറം. 108)

നോവല്‍ തുടങ്ങുന്ന ഒന്നാം ഭാഗത്തിലെ കാലപരിധി 1920-1940 എന്നും രണ്ടാം ഭാഗത്തില്‍ 1890-1990 എന്നുമാണ് തിരിച്ചിരിക്കുന്നത്. പോയകാലത്തെ ചരിത്രപരമായി ആവിഷ്‌ക്കരിക്കുന്നു എന്ന കാഴ്ച്ചപ്പാടോടെയാണ് രണ്ടാം ഭാഗത്തെ രചന പ്രവര്‍ത്തിക്കുന്നത്.  


ഖിലാഫത്തിനെ കുറിച്ചുള്ള പരാമര്‍ശം നേരിട്ടു കടന്നു വരുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിലാണ് (പുറം.120). ഏതുനിമിഷവും അരിക്കോട്ടൂരില്‍ പട്ടാളം എത്തുമെന്ന് ഒരു വാര്‍ത്ത വരുന്നു നാട്ടില്‍ ആകെ ഒരു പിരിമുറുക്കം അനുഭവപ്പെട്ടു. പരിസരത്തെ പല നാടുകളിലും പട്ടാളം ഇറങ്ങി കഴിഞ്ഞു എന്ന വാര്‍ത്ത പിന്നാലെ എത്തി ഓട്ടന്‍ സായിപ്പിന്റെ ക്ലിനിക് അടച്ചതോടെ, അരിക്കോട്ടൂരില്‍ നിന്നിട്ടും തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിവില്‍ അസൈനാര്‍ കുടുംബസമേതം മൈത്രക്കോട്ടേക്കു തിരിച്ചു. പള്ളിയില്‍ കൂടിയിരുന്ന മാപ്പിളമാരെ വെള്ളപ്പട്ടാളം പള്ളി വളഞ്ഞ് കൂട്ടക്കൊല ചെയ്തതായും മാപ്പിളമാരും പട്ടാളവും തമ്മില്‍ പല സ്ഥലത്തും യുദ്ധം നടക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തി. നാടിനെയാകെ ഭയം ഒരു കാര്‍മേഘം പോലെ മൂടിനിന്നു കുട്ടികളും കൂടിയിരുന്നു പ്രാര്‍ത്ഥന നടത്തി വളരെ അപൂര്‍വ്വം ചില രോഷാകുലരായി. വളരെ ചെറിയൊരു ന്യൂനപക്ഷം വ്യത്യസ്തമായി ചിന്തിച്ചവരും ഉണ്ടായിരുന്നു.


അവരില്‍പ്പെട്ട അഞ്ച് പേരാണ് ഖിലാഫത്തില്‍ പങ്കെടുക്കാനായി നാടുവിട്ട ആ അഞ്ചു ചെറുപ്പക്കാര്‍. മിക്ക വീടുകളിലും ആ വാര്‍ത്ത ഒരു നടുക്കമാണ് ഉണ്ടാക്കിയത് ഇസ്ലാമിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത മരിച്ചു ചെന്നാല്‍ ഉറപ്പുള്ള സ്വര്‍ഗ്ഗമായിരുന്നു അവര്‍ക്ക് പ്രേരണ ആയത്. കുടുംബാംഗങ്ങള്‍ അടക്കം ഒട്ടേറെ പേര്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കിയതാണ്, പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അരിക്കോട്ടൂര്‍ വലിയ പള്ളിയിലെ ഖാളി സാദിഖ് മുസ്ലിയാര്‍ വരെ അവരോട് നേരിട്ട് കണ്ടു ഉപദേശിച്ചു നോക്കിയിരുന്നു. അവര്‍ പോയി എന്നറിഞ്ഞപ്പോള്‍ മുസ്ലിയാര്‍ പറഞ്ഞു വല്ലാത്തൊരു ബുദ്ധിമോശമാണ് ആ കുട്ടികള്‍ ചെയ്തത്.


അധികാരത്തിന്റെ ഭൂപടങ്ങള്‍

ഭൂവുടമകളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധം ഈ നോവലില്‍ കാര്യമായി കടന്നുവരുന്നുണ്ട്. അത് 1921ലെ മലബാര്‍സമരവുമായി ബന്ധപ്പെട്ട് സവിശേഷമായ ഒരു ചരിത്രപരമായ അടയാളമായി നോവല്‍ പ്രതലത്തില്‍ കാഴ്ചപ്പെടുന്നുണ്ട്. വാസുദേവ വര്‍മ്മ എന്ന കഥാപാത്രത്തിലൂടെ ഈ കാര്യം നോവലില്‍ തെളിച്ചത്തോടെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. മറ്റൊന്ന്, പ്രാദേശികമായ സമരഘടകങ്ങള്‍ തമ്മിലുള്ള സംവാദ, സംഘര്‍ഷങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട് എന്നതാണ.് കോവിലകത്തെ വാസുദേവവര്‍മ്മയുടെ കാര്യസ്ഥന്‍ ഉസ്മാന്‍ കോയയെ പട്ടാളക്കാര്‍ തെറ്റിദ്ധരിച്ച് വെടിവെച്ച് കൊന്നതിനുശേഷം പട്ടാളം പിന്‍വലിക്കാന്‍ അയാള്‍ എഴുതി കൊടുത്തു. തന്റെ നാട്ടുകാര്‍ എല്ലാവരും തന്നെ വിശ്വസ്തരാണെന്നുള്ള മുന്‍വിധിയില്‍ പട്ടാളത്തിന്റെ സുരക്ഷ വേണ്ട എന്നയാള്‍ വാശിപിടിച്ചു പറഞ്ഞു. എന്നാല്‍ ഖാളി സാദിഖ് മുസ്ലിയാര്‍ പൂക്കോട്ടൂരുകാര്‍ നിലമ്പൂര്‍ക്കോവിലകം ആക്രമിക്കാന്‍ പോയത് ചൂണ്ടിക്കാണിച്ചുകൊണ്ട് അത് തെറ്റായിരുന്നു എന്ന് സൂചിപ്പിച്ചു. മാത്രമല്ല; കാവല്‍ തങ്ങള്‍ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഖിലാഫത്ത് പോരാളികളായി പൂക്കോട്ടൂരിലേക്ക് പോയ അഞ്ച് യുവാക്കള്‍ എവിടെപ്പോയെന്ന് ആര്‍ക്കും മനസ്സിലായില്ല!  വെല്ലൂര്‍് ജയിലില്‍ ഉണ്ടെന്നും ആന്തമാനിലേക്കും നാടുകടത്തപ്പെട്ടു എന്നും മറ്റും നാട്ടില്‍ ശ്രുതി പരന്നു. അതല്ല, അവര്‍ പൂക്കോട്ടൂര്‍ നടന്ന മാപ്പിളപ്പടയാളികളുടെ കൂട്ടക്കൊലയില്‍ അവരും ഇരയായി എന്നും ചിലര്‍ വിശ്വസിച്ചു.


സ്ത്രീയും മതവും

സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയം അവകാശപ്പെടുന്ന ഒരു നോവലാണിത്. ആമുഖത്തിലും അവതാരികയിലുമെല്ലാം ഈയൊരു മാനം ശക്തമായി കടന്നു വരുന്നുണ്ട്. ഉണ്ണിക്കൗസുവിന്റെയും ഇത്തീമയുടെയും ജീവിതങ്ങളിലൂടെ അതു സാക്ഷ്യപ്പെടുത്തുന്നു.  മൈത്രക്കോടിന്റെ സാമാന്യജനജീവിതത്തില്‍ നിര്‍ണായകസ്വാധീനമായിരുന്ന ഉമ്മര്‍ മാഷ് പോയതോടെ ഉണ്ണിക്കൗസുവിന്റെ ജീവിതം ആകെ നിറംകെട്ടു.  പെട്ടന്നൊരു ദിവസം കുഴഞ്ഞു വീണതേത്തുടര്‍ന്നു മരിച്ച പിതാവിന്റെ വിയോഗം അവളെ അതിലേറെ തളര്‍ത്തി. അനുജന്‍ ഹൈദര്‍ അതേത്തുടര്‍ന്നു മൗനിയും മനോരോഗിയുമായതോടെ അവള്‍ക്കു കുടുംബഭാരം ഏല്‍ക്കാതെ  നിവൃത്തിയില്ലാതായിത്തീര്‍ന്നു. നാട്ടിലെ തറവാടികളും ധനികരുമായ ഐഷുമ്മത്താത്തയുടെ വീട്ടുപണികളില്‍ തുടങ്ങി പാടത്തു കൃഷിവേലകള്‍ ചെയ്യുന്ന പണിക്കാരിപ്പെണ്ണുങ്ങളിലൊരാളായി അവള്‍ മാറി. പിന്നീട് മുതിരും തോറും അവള്‍ നല്ലൊരു പണിക്കാരിയായി മാറുകയായിരുന്നു. എന്നാല്‍ സ്ത്രീശരീരത്തിനു നേരെയുള്ള കാര്യസ്ഥന്‍ ചേക്കുട്ടിയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളെയും വെറുതെ വിട്ടില്ല. അതിലവള്‍ പക്ഷേ കടുത്ത പ്രതികരണം തന്നെ നടത്തി. കൃഷിപ്പണിക്കിടയില്‍ ഉടുമുണ്ടു പൊക്കി ദേഹത്തമരാന്‍ നോക്കിയ ചേക്കുട്ടിയെ വടി കൊണ്ട് മര്‍മം നോക്കി കുത്താന്‍ അവള്‍ മടിച്ചില്ല. താമസിയാതെ ചേക്കുട്ടി അവിടം വിട്ടു പോകുകയും ചെയ്തു. അതോടെ പണിക്കാര്‍ക്കിടയില്‍ ഉണ്ണിക്കൗസു ഒരു ഉസ്‌റ്ത്തിയായി, വീരവനിതയായി മാറി!


തന്നെ ലൈംഗികാതിക്രമം നടത്തിയ ചേക്കുട്ടിയെ തിരിച്ചും ആക്രമിച്ച ഉണ്ണിക്കൗസു എല്ലാരിലും മതിപ്പുളവാക്കി. എങ്കിലും ഉണ്ണിക്കൗസുവിനെ പുകഴ്ത്തിയവര്‍ തന്നെ തങ്ങളുടെ സ്വന്തം സ്ത്രീകളുടെ കാര്യത്തില്‍ അത്ര തന്റേടം അനുവദിച്ചില്ല.  പെണ്ണുങ്ങള്‍ മതിപ്പോടെ തന്നെ വകവെയ്ക്കാറില്ല എന്നു കുഞ്ഞീതു എന്ന,  നാട്ടിലെ കല്യാണദല്ലാള്‍ പറയുന്നിടത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീയുടെ കര്‍തൃനിലയെക്കുറിച്ചുമുള്ള ബോധം നോവലില്‍ തെളിയുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകര്‍തൃത്വത്തെക്കുറിച്ചുമുള്ള ലിബറല്‍ബോദ്ധ്യങ്ങള്‍ ഈ നോവലിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നുണ്ട്. ലൈംഗികശല്യങ്ങള്‍ക്കു നേരെ ഉണ്ണിക്കൗസു നടത്തുന്ന് ചെറുത്തുനില്‍പ്പുകള്‍ മുതല്‍ പലതും അതിലുണ്ട്. കെട്ടിയോന്‍ മരിച്ച ഇത്തീമ മക്കാനിയില്‍ കേറി ഒറ്റയ്ക്കു ചായ കുടിക്കുന്നതും വഴിയില്‍ കാണുന്നവരോടെല്ലാം തല ഉയര്‍ത്തിപ്പിടിച്ചു ഗൗരവത്തോടെ കുശലം പറയുന്നതുമെല്ലാം അന്നാട്ടില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങളായിരുന്നു. ഇത്തീമ തന്റെ മകന്‍ കുഞ്ഞാലന്റെ സൈക്കിളിന്റെ പിന്നിലിരുന്നു യാത്ര പോകുന്നതും പിന്നീടു മകനു തിരക്കായപ്പോള്‍ ലത്തീഫെന്ന അന്യപുരുഷന്റെ സൈക്കിളില്‍ പോയതുമെല്ലാം പുരോഗമനത്തിന്റെ പരിവേഷത്തോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പിന്നെപ്പിന്നെ മറ്റുള്ള സ്ത്രീകളും അതു അനുകരിച്ചു തുടങ്ങി. ആദ്യം മുറുമുറുത്തവരെല്ലാം അതംഗീകരിച്ചു തുടങ്ങിയിരുന്നു. അസൈനാര്‍ മരിച്ച ശേഷം കുടുംബം പോറ്റാന്‍ ഏതു പണിചെയ്തും നിലനിന്ന ഇത്തീമ ഒരു ആണിന് സമമായി ഏത് മല്ലന്‍ മല്ലന്‍ പണിയും ചെയ്തു ആണുങ്ങളുടെ കൂലി തന്നെ അവള്‍ വാങ്ങിയെടുത്തു. ആണ്‍ തൊഴിലാളികളെ പോലെ അവള്‍ ബീഡി വലിക്കുകയും പുറത്തു പണിക്കു പോകുന്ന സമയത്ത് 'മക്കാനിച്ചായ' കുടിക്കുകയും ചെയ്യുന്നത് പതിവായിത്തീര്‍ന്നു.


ഓട്ടന്‍ സായിപ്പ് എന്ന കഥാപാത്രം കൊളോണിയലിസത്തിന്റെ മാനുഷികമുഖങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നായി നോവലില്‍ നിലനില്‍ക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം യാത്ര പറഞ്ഞു സായിപ്പ് അമേരിക്കയിലേക്കു മടങ്ങുന്നത് വികാരഭരിതമായി നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുണ്ട്.  


പുഴയോരത്തെ മനുഷ്യജീവിതത്തിന്റെ സവിശേഷതകളും അവയുടെ നാട്ടുപഴമകളും ഈ നോവലില്‍ സവിസ്തരം കടന്നുവരുന്നുണ്ട്. ഓട്ടന്‍ സായ്പ് നാടുവിടുമ്പോള്‍ സ്‌നേഹപൂര്‍വം നല്‍കിയ പണം ഉപയോഗിച്ചു വള്ളം വാങ്ങാനും തടിക്കച്ചവടം ചെയ്യാനും കുഞ്ഞാലനു കഴിഞ്ഞു. പുഴയിലെ വള്ളം തുഴയലും തെരപ്പങ്ങള്‍ കൈകാര്യം ചെയ്യലും ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട് (പുറം 180,181).  ചാലിയാറിന്റെ ഗതിവിഗതികളും നേരഭേദങ്ങളും എപ്രകാരം കരയിലെ ജനജീവിതങ്ങളോടു ചേര്‍ന്നു നീങ്ങുന്നു എന്നെല്ലാം നാം ഇവിടെ തിരിച്ചറിയുന്നു.


വലിയ പനയുടെ കുറ്റി ഉള്ള് തുരന്ന് വലിയ പാത്രം പോലെ ആക്കി അതിന്റെ വായ ഊറക്കിട്ട തോല്‍ കൊണ്ട് കട്ടിയില്‍ വലിച്ചു കെട്ടിയടച്ചുണ്ടാക്കുന്ന ഒരു കൂറ്റന്‍ ഉപകരണമാണ് നകാര.  ബാങ്ക് വിളി കേള്‍ക്കുന്നതിന്റെ എത്രയോ ഇരട്ടി ദൂരത്തേക്ക് നകാര അടിക്കുന്ന ശബ്ദം എത്തും.


അല്‍ഷിമേഴ്‌സ് ബാധിച്ച കുഞ്ഞാലന്‍ ആകെ ഓര്‍ക്കുന്നത് പുഴയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പുഴയിലൂടെയുള്ള തൊഴില്‍ജീവിതം അയാളെ അത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചത് വ്യക്തമാണ്. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കുമുമ്പിലും നിശ്ശബ്ദനായി നിലകൊണ്ട കുഞ്ഞാലന്‍ പുഴയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാത്രം കൃത്യമായ ഉത്തരം പറയും. ഏതു കൂപ്പിന്റെ പേരു പറഞ്ഞാലും മനസ്സിലായതുപോലെ തലയാട്ടും. അവിടെ നിന്നും നാളെ രാവിലെ ആറുമണിക്കു ഒരു തെരപ്പം പുറപ്പെട്ടാല്‍ അതു വെണ്ണക്കോട്ടേക്കു എപ്പോഴേക്കെത്തും എന്നു ചോദിച്ചാല്‍  കുഞ്ഞാലന്‍ പുഴയിലേക്കും മാനത്തേക്കും നോക്കി കൃത്യം ഉത്തരം പറയും.


കുടുംബവും വംശീയതയും

കുടുംബബന്ധങ്ങളുടെ ഈടുറപ്പ് പൊതുവേ മലബാര്‍സമരത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങളെ സവിശേഷമായി നിര്‍ണയിക്കുന്നുണ്ട്. മിക്ക നോവലുകളിലും പിതൃ-പുത്രബന്ധവും സാഹോദര്യവും കുടുംബപരമായ ചാര്‍ച്ചകളും സവിശേഷമായ വൈകാരികതകളോടെ അടിസ്ഥാനപ്രതലമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. പന്താരങ്ങാടി, നെരിപ്പോട്, ചുവന്നതിരമാലകള്‍ മുതലായി അനേകം നോവലുകള്‍ ഇതു ശരിവെയ്ക്കുന്നുണ്ട്. പോരാട്ടത്തിനാവശ്യമായ വംശീയമായ ഒത്തൊരുമയ്ക്കും കൂട്ടായ്മയക്കും ഈ വൈകാരികത വലിയൊരു ഇന്ധനമാകുന്നു എന്നതാവാം കാരണം. ഇതരസാമുദായികതകളില്‍ നിന്നും പൊതുസമൂഹത്തില്‍നിന്നു തന്നെയും പ്രതിഫലിച്ചു കിട്ടുന്ന അന്യവല്‍ക്കരണാനുഭവങ്ങളും ഇതിനാക്കം കൂട്ടുന്നുണ്ടാവണം. ഉണ്ണിക്കൗസുവില്‍ ഈ ഘടകം ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉണ്ണിക്കൗസു ഭര്‍ത്താവ് വേറെ വീടുവെയ്ക്കാനായി സ്ഥലമന്വേഷിക്കുമ്പോള്‍ വേവലാതിപ്പെടുന്നത് തന്റെ സ്വന്തം ഉമ്മ, സഹോദരനായ ഹൈദര്‍ ഇവരില്‍നിന്നും അകന്നു പോകുന്നതിനെക്കുറിച്ചോര്‍ത്താണ്. ഒടുവില്‍ അമ്മായിക്കു തന്റെ കുടുംബസ്വത്തിന്റെ ഭാഗം കൊടുത്ത് അവരെ അടുത്താക്കിയാണവള്‍ തന്റെ ഉല്‍ക്കണ്ഠയ്ക്കു പരിഹാരം കാണുന്നത്. അത് തന്റെ ഉമ്മയോടു പങ്കുവെയ്ക്കുമ്പോള്‍ അവര്‍ പറയുന്നത്, ''അവനാന്റെ ബാക്കിക്കാര് കൂടെത്തന്നെ ഉണ്ടാവ്ണത് എപ്പളും നല്ലതല്ലേ..'' എന്നാണ്.


കുടുംബകഥനങ്ങള്‍ക്കു സമാന്തരമായിത്തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും സമരചരിത്രങ്ങള്‍കൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. ഉമ്മര്‍മാസ്റ്ററുടെ രാഷ്ട്രീയജീവിതത്തിലൂടെയാണതു വിവരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയ ഉമ്മര്‍ മാസ്റ്ററുടെ പേരില്‍ പല സമരങ്ങളിലും പങ്കെടുത്തതിന്റെ പേരില്‍ ധാരാളം കള്ളക്കേസുകള്‍ ചുമത്തിയിരുന്നു. 1948 മുതല്‍ മൂന്നു വര്‍ഷത്തോളം കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ മാസ്റ്റര്‍ പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു. നിരോധനം പിന്‍വലിക്കപ്പെട്ടതിനാല്‍ ഒളിവുജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉമ്മര്‍മാഷ് മൈത്രക്കോട്ടെ മമ്മുണ്ണിഹാജിക്കു കത്തയച്ചു. തന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കമിട്ട അവിടെ സന്ദര്‍ശിക്കാനും അദ്ദേഹം താല്പര്യം കാണിച്ചു. മാസ്റ്റര്‍ ആദ്യകാലത്തു സ്‌കൂളിലെ അദ്ധ്യാപകനായി  മൈത്രക്കോട്ടുണ്ടായിരുന്നപ്പോള്‍ ആ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും പരിഷ്‌കരിക്കാനുദ്ദേശിച്ചു പല വിധ പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അതിലൊന്നായിരുന്നു, കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഉണ്ണിക്കൗസുവിന്റ കുട്ടികളെ പരിചയപ്പെടുത്തുമ്പോള്‍, എവിടെ വീടുവെച്ചാലും കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്നാണ് മാസ്റ്റര്‍ നിര്‍ബന്ധമായും പറയുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ ദേശീയതയുടെ സന്ദര്‍ഭത്തില്‍ രൂപം കൊണ്ട അടിസ്ഥാനപരമായ ആധുനികതയുടെ ഘടകങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ലിബറല്‍ബോധത്തില്‍ ഇതു ഏറ്റവും അടിയന്തരമായ, പുരോഗമനപരമായ കാര്യമായി തിരച്ചറിയുമ്പോഴും മറ്റൊരു പ്രതിരോധവായനയില്‍ മതബോധത്തിനും അതിലൂന്നിയ അന്ധവിശ്വാസത്തിനും സ്വാഭാവികമെന്നു കരുതപ്പെടുന്ന മുസ്ലിംസ്വത്വത്തിന്റെ പിന്നാക്കാവസ്ഥയെ ചേര്‍ത്തുവെച്ച് മുസ്ലിങ്ങളെ അപരിഷ്‌കൃതരായി കാണാന്‍ പ്രേരിപ്പിക്കുന്ന ലിബറല്‍ദൃഷ്ടിയുടെ പ്രശ്‌നം കൂടിയുണ്ടെന്നു നമുക്കു കാണാം.  എന്തായാലും മാസ്റ്റര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു സ്‌കൂള്‍ തുടങ്ങാനുള്ള അപേക്ഷ കൊടുക്കല്‍ ഹാജിയാരുടെ മുന്‍കയ്യില്‍ നടത്താന്‍ തീരുമാനമായി.


വിശ്വാസവും ആത്മീയതയും

വിശ്വാസികളായ മുസ്ലിങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ. എന്നാല്‍ നിസ്സഹായാവസ്ഥയില്‍ അന്ധവിശ്വാസത്തിലേക്കുള്ള അവരുടെ ചായ്‌വിനെ പ്രശ്‌നവല്‍ക്കരിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ കൂടി നോവലിസ്റ്റു കൈകാര്യം ചെയ്യുന്നുണ്ട്. 'പന്താരങ്ങാടി'യോ 'നെരിപ്പോടോ' പോലെയല്ല, മറിച്ചു മുസ്ലിങ്ങളുടെ ആധുനികവല്‍ക്കരണത്തിലേക്കും അവരുടെ മുഖ്യധാരയിലേക്കുള്ള കണ്ണിചേര്‍ക്കലിനും വെമ്പുന്ന ആഖ്യാനപരമായ ഒരു ആകാംക്ഷ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തികച്ചും കോളനി ആധുനികീകരണത്തിന്റെ യുക്തിയില്‍ വേരുകളുള്ള ഈ പുരോഗമനവീക്ഷണത്തില്‍ തദ്ദേശീയരുടെ ജൈവികപ്രേരണകളേക്കാള്‍ അധീശമായ ദൈവസങ്കല്പങ്ങളും ശാസ്ത്രാവബോധവുമാണ് പ്രവര്‍ത്തിക്കുന്നത്.  കുഞ്ഞാലനു മൊയ്തീന്‍ ഔലിയയിലുമ കാളിമൂപ്പനിലുമുള്ള വിശ്വാസത്തേക്കുറിച്ചു ഉണ്ണിക്കൗസു വിമര്‍ശനത്തോടെ ചിന്തിക്കുന്നുണ്ട്.  


മമ്മുണ്ണിഹാജിയുടെ സ്മാരകങ്ങള്‍ നാട്ടില്‍ പലയിടത്തായി ഉയര്‍ന്നു വരുന്നത് കണ്ടപ്പോള്‍ ഉണ്ണികൗസൂവിന്റെ മനസ്സില്‍ ഒരു വ്യത്യസ്തമായ ചിന്ത രൂപം കൊണ്ടു . അതായത് മമ്മുണ്ണി ഹാജിയെക്കാള്‍ അധികം ദരിദ്രരോട് അനുതാപം പുലര്‍ത്തുകയും അവര്‍ക്ക് വേണ്ടി തന്റെ കുടുംബ സ്വത്ത് വരെ ഉപയോഗിച്ച് പലതരം സഹായങ്ങള്‍ രൂപീകരിക്കുകയും ചെയ്തയാളാണ് ആയിഷുമ്മ . അവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്തുകൊണ്ടാണ് നാട്ടില്‍ സ്മാരകങ്ങള്‍ ഉയരാത്തത് എന്നവര്‍ ചിന്തിച്ചു. അന്യരുടെ വിശപ്പടക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഐഷുമ്മത്താത്ത ഒരു സ്ത്രീ ആയതു കൊണ്ടാണല്ലോ എന്നും ഉണ്ണിക്കൗസു ചിന്തിച്ചു. തന്റെ ഭര്‍ത്താവായ കുഞ്ഞാലന്‍ മൊയ്തീന്‍ ഔലിയയുടെ ആരാധകനും അദ്ദേഹത്തിന്റെ ആത്മീയമാന്ത്രികപ്രവര്‍ത്തനങ്ങളുടെ വഴിയെ സഞ്ചരിക്കുന്ന ആണെന്നുള്ള സംശയം ഉണ്ണികൗസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ അതിനോട് കലഹിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഈശ്വരവിശ്വാസത്തില്‍ നിന്നും വേറിട്ട് അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നത് തെറ്റായ രീതിയാണെന്നും അത് പുരോഗമനത്തിന് ഒട്ടും യോജിച്ച ഒരു ധാര അല്ലെന്നും അവള്‍ പറഞ്ഞു കൊടുക്കാന്‍ പലവുരു ശ്രമിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അവിടെനിന്ന് വിട്ടുപോരാന്‍ കഴിയുമായിരുന്നില്ല. അതേപോലെതന്നെ പിന്നീട് മറ്റൊരു തങ്ങളുമായി  ചേര്‍ന്നുകൊണ്ട് തന്റെ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ ആവശ്യമായിട്ടുള്ള ആത്മീയ, ദൈവിക അന്വേഷണങ്ങളില്‍ ആയിരുന്നു കുഞ്ഞാലന്‍. അതിനോട് ഉണ്ണിക്കൗസു പുലര്‍ത്തിയ വിപ്രതിപത്തിയില്‍ , അവളിലൂടെ മതേതരവും ആധുനികവുമായ പുരോഗമനസ്വഭാവമുള്ള ഒരു ലിബറല്‍ സ്ത്രീയയാണ് നോവലിസ്റ്റ് വരച്ചുകാട്ടാനായി ശ്രമിക്കുന്നത്.


സ്ത്രീകള്‍ക്കു പാരമ്പര്യസ്വത്തിലുള്ള അവകാശങ്ങളുടെ ഉന്നയിക്കല്‍ മേല്‍ സൂചിപ്പിച്ച ലിബറല്‍ സ്വഭാവത്തിലുള്ള പുരോഗമനയുക്തിയായി ഈ നോവലിലുണ്ട്.  മുസ്ലിം സ്ത്രീകള്‍ക്കു പിതൃസ്വത്തിലുള്ള പാരമ്പര്യാവകാശം ഒരു രാഷ്ട്രീയപ്രശ്‌നമായിത്തന്നെ കഥാസന്ദര്‍ഭമെന്ന നിലയില്‍ ഈ നോവലില്‍ കടന്നു വരുന്നുണ്ട്. അതായത് മൈത്രക്കോട്ടു നിന്നും വെണ്ണക്കോട്ടു വന്നെത്തിയ നബീസുവിനെ കണ്ടു തിരിച്ചറിഞ്ഞ ഉണ്ണിക്കൗസു അവരോടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ തനിക്കും സഹോദരന്‍മാര്‍ക്കും കിട്ടിയ പിതൃസ്വത്തിലെ വിവേചനസ്വഭാവത്തെ കുറിച്ചവര്‍ പറയുന്നു. ഉണ്ണിക്കൗസു അതു ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇസ്ലാമികനിയമപ്രകാരം കുടുംബസ്വത്തില്‍ ആണിന് കിട്ടുന്ന ഓഹരിയുടെ പകുതിക്ക് പെണ്ണിന് അര്‍ഹത ഉണ്ട്. ഓരോരോ ന്യായങ്ങള്‍ നിരത്തിയും കൊടുക്കാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നു ഉണ്ണിക്കൗസുവും നബീസുവും മനസ്സിലാക്കുന്നു. പ്രവാചകന്റെ കാലഘട്ടത്തില്‍ മുസ്ലിങ്ങളില്‍ സ്ത്രീകള്‍ക്ക് സഹോദരന്മാര്‍ക്കു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് കൊടുക്കാനാണ് തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കുറച്ചുകാലം കൂടി പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയകാലത്തിന്റെ മാറ്റത്തിന്റെ യുക്തികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പെണ്ണുങ്ങള്‍ക്ക് ആണുങ്ങളുടെ അത്രതന്നെ സ്വത്ത് കൊടുക്കാന്‍ പറയുമായിരുന്നുവെന്നു തന്റെ ബാപ്പ പറഞ്ഞത് ഉണ്ണിക്കൗസു ഓര്‍ത്തുപോകുന്നു. എന്നാല്‍ ഇന്നത്തെ ഇസ്ലാമികപണ്ഡിതരും ഇസ്ലാം സാമൂഹികജീവിതവും അതിനെല്ലാം എതിരാണെന്ന് അവര്‍ക്കു മനസ്സിലായി. മറ്റു മതജാതികളില്‍ സ്ത്രീകള്‍ക്കു തുല്യാവകാശങ്ങളുണ്ടന്നു പറഞ്ഞുകൊണ്ട്, മുസ്ലിം സംുദായത്തെ ഒന്നടങ്കം ഒരു ആധുനികപൂര്‍വവും അപരിഷ്‌കൃതവുമായ ജനത എന്നു വരുത്തിത്തീര്‍ക്കുന്ന മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയവുമായി ചേര്‍ത്തു വെച്ചു വേണം ഈ ഭാഗം വിലയിരുത്തപ്പെടാന്‍.


ബാപ്പയും അമാനുള്ള മുസ്ലിയാരും ഒക്കെ പഠിപ്പിച്ചുതന്നിരുന്ന ഇസ്ലാമല്ല ഭൂരിഭാഗം ആളുകളും കൊണ്ടുനടക്കുന്നത് എന്ന് ഉണ്ണിക്കൗസുവിനു മനസ്സിലായി. ഭൂമിയിലെ മുഴുവന്‍ മനുഷ്യരോടു നീതി ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മതത്തില്‍ നിന്നിട്ട് അവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളോട് പോലും നീതി ചെയ്യാന്‍ തോന്നുന്നില്ല എന്നത് എത്ര നിരാശാജനകമാണെന്ന് അവള്‍ തിരിച്ചറിയുന്നു. ജീവിതസായാഹ്നത്തില്‍ തന്റെ മക്കള്‍ക്കു പിതൃസ്വത്തു ഭാഗിക്കേണ്ട സന്ദര്‍ഭം കണ്ടെത്തി അതേക്കുറിച്ചു  ചര്‍ച്ചചെയ്യുമ്പോള്‍ ഉണ്ണിക്കൗസു ഒരിക്കലും ഈ നാട്ടുനടപ്പു പാലിക്കേണ്ടതില്ല എന്ന നിലപാടാണ് എടുക്കുന്നത്. സ്വന്തം ജീവിതസന്ദര്‍ഭത്തില്‍ സ്ത്രീവിവേചനം മാമൂലാക്കിവെച്ച പലകാര്യങ്ങളും തിരുത്തുന്നതിനൊപ്പം ഇതും അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തന്റെ പേരിലുള്ള നാല്പതു സെന്റു വിറ്റ്, തന്നെ ജീവിതദുരിതത്തില്‍ നിന്നും കരകേറാന്‍ പ്രേരിപ്പിച്ച അയിഷുമ്മത്താത്തയുടെ പേരില്‍ നല്ലൊരു വായനശാല തുടങ്ങാനാണ് അവരാഗ്രഹിച്ചത്.


വിവാഹമോചനത്തില്‍ മുസ്ലിംസ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉണ്ണിക്കൗസു സവിശേഷമായി പരിഗണിക്കുന്നു. കുഞ്ഞാലന്റെ അനുജനും ഭാര്യയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിവാഹമോചനത്തിന്റെ വക്കിലെത്തുന്ന സന്ദര്‍ഭത്തില്‍ ഇതു നിര്‍ണായകമായിത്തീരുന്നു. മൊഴി ചൊല്ലിയ പെണ്ണിനെ മടക്കി എടുക്കാന്‍ സാമുദായികമായ ആചാരപ്രകാരം ആരെയെങ്കിലും ചടങ്ങിനു നിര്‍ത്തണമത്രെ. അതു കേട്ട ഉണ്ണിക്കൗസു രോഷത്തോടെ പറഞ്ഞു: 'ഓരോരോ മോല്യാമാര്  ഓല്ക്ക് തോന്ന്യാസം നടത്താന്‍ അള്ളാന്റെ കിത്താബ് വളച്ചൊടിക്ക്ണതാ ഈ ചടങ്ങിനു നില്ക്കല് '. ഒടുവില്‍ മതാധികാരികളെയും മറ്റു യാഥാസ്ഥിതികരെയും ചൊടിപ്പിച്ചു കൊണ്ട് അവള്‍ തന്റെ ഭര്‍തൃസഹോദരന്‍ അസൈനാര്‍കുട്ടിയുടെ കയ്യില്‍ പാത്തുണ്ണിയുടെ കൈ ചേര്‍ത്ത് അവരെ ഒന്നിപ്പിച്ചു. ആരും ഒന്നും എത്തിര്‍ത്തില്ല,  മിണ്ടിയില്ല. പക്ഷേ  തുടര്‍ന്ന് ഇത്തീമ പെട്ടന്നുതന്നെ ഹൃദയാഘാതം വന്നു മരിച്ചതേത്തുടര്‍ന്നു നടന്ന നാടകീയമായ സംഭവപരമ്പരകള്‍ അതിന്റെ അനന്തരഫലമായിത്തീര്‍ന്നു. മൃതദേഹം മൈത്രക്കോട്ട് പള്ളിയില്‍  അടക്കം ചെയ്യാന്‍ മഹല്‍ കമ്മറ്റി സമ്മതിച്ചില്ല. വെണ്ണക്കോട്ടേക്കു കൊണ്ടുപോകണം എന്നുറപ്പിച്ചെങ്കിലും പുട്ടും കുറ്റി ഖാലിദ് മുതല്‍ വളരെപ്പേര്‍ പള്ളിക്കമ്മറ്റിയുമായി ഇടഞ്ഞു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മയ്യത്തു അടക്കാന്‍ ധാരണയായി. കമ്മറ്റി പിരിച്ചു വിട്ടു പുതിയ കമ്മറ്റി തെരഞ്ഞെടുത്തതിനു വരെ അതിടയാക്കി. മയ്യത്തു നമസ്‌കാരത്തിന് എത്തിയവരെക്കൊണ്ട് പള്ളിമുറ്റം നിറഞ്ഞു കവിഞ്ഞു. ഖാലിദ് പൊട്ടിക്കരഞ്ഞ് അവിടെ പിടഞ്ഞു വീണു. എല്ലാരെയും അമ്പരപ്പിച്ച് അയാളും മരണപ്പെട്ടു. ഈ രണ്ടു മരണവും മൈത്രക്കോട്ടിലെ യാഥാസ്ഥിതിക മതചിന്തയെ ഒട്ടൊന്നു പിടിച്ചു കുലുക്കി.


നോവലിന്റെ അവസാനഭാഗത്തു കുഞ്ഞാലന്റെ മരണത്തില്‍ തകര്‍ന്ന ഉണ്ണിക്കൗസുവിനെ അവതരിപ്പിക്കുന്നുണ്ട്. മൂന്നുനാലു ദിവസങ്ങള്‍ക്കു ശേഷം വീടിന്റെ വെളിയിലേക്കു ഇറങ്ങനാഞ്ഞ ഉണ്ണിക്കൗസുവിനെ മാമൂല്‍വാദികളായ ബന്ധുജനങ്ങള്‍ തടഞ്ഞു. 'ഇദ്ദാകാലം' എന്ന ആചാരത്തെക്കുറിച്ചു വാദപ്രതിവാദം നടത്തി, അവളുടെ ഇടപെടലുകളെ മുറിയ്ക്കകത്തുമാത്രമായി ഒതുക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നു മനസ്സിലായ ഉണ്ണിക്കൗസു അതിനു വഴങ്ങിയില്ല. കോലായിലിറങ്ങി കസേരയിലിരുന്നു. മതകാര്യങ്ങളെ വളച്ചൊടിച്ചു പെണ്ണിനെ എല്ലാക്കാലത്തും നിയന്ത്രിക്കാനൊരുങ്ങുന്ന സമ്പ്രദായത്തിനെതിരെ എന്നത്തെയും പോലെ അവള്‍ പ്രതിഷേധിച്ചു.


ഇളയമകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകയും പ്രാസംഗികയുമായി വളര്‍ന്നതില്‍ ഉണ്ണിക്കൗസുവിനു അഭിമാനമായിരുന്നു. സംസ്ഥനത്തൊട്ടാകയുള്ള പരിപാടികളിലെ പ്രാസംഗികയായി ക്ഷണിക്കപ്പെടുമ്പോള്‍ അവര്‍ തന്റെ ബാപ്പായെ ഓര്‍ത്തു. കുട്ടിക്കാലത്തെ തന്റെ ആരാധനാപാത്രമായ അദ്ധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍ അവളെ കാണുന്നതും ഉണ്ണിക്കൗസുവിന്റെ മകളെന്നു തിരിച്ചറിഞ്ഞു അഭിനന്ദിക്കുമ്പോഴും അവര്‍ അഭിമാനിച്ചു. പിന്നീടു മാസ്റ്ററെ തേടിയെത്തി കാണുന്നു. അതൊരു വികാരഭരിതമായ കൂടിക്കാഴ്ച്ചയായിത്തീരുന്നു.


തന്റെ കുടുംബക്കാര്‍ വസ്ത്രധാരണത്തിലും മറ്റും ഇസ്ലാമികമായ രീതിമര്യാദകള്‍ പുലര്‍ത്തുന്നില്ല എന്നു പള്ളിക്കമ്മറ്റിക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയത് ഉണ്ണിക്കൗസുവിനെ ചൊടിപ്പിച്ചു.  പെണ്‍മക്കള്‍ തലയില്‍ തട്ടമിടാതെ നടക്കുന്നത്, അതുപോലെ പ്രസംഗത്തിനും പൊതു കാര്യങ്ങള്‍ക്കുമായി പോയി രാത്രിസഞ്ചാരം നടത്തുന്നത് ഒക്കെ അവര്‍ ഇസ്ലാമില്‍ നിന്നുള്ള വ്യതിചലനമായി കണ്ടു. ഉണ്ണിക്കൗസുവിന്റെ മകള്‍ സുലൈഖയുടെ മകള്‍ സക്കീന പ്രൊഫഷണല്‍ ഗായികയായി മാറിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ മത, സാമുദായിക നേതൃത്വങ്ങള്‍ ഏറ്റുപിടിച്ചു. ഗായകസംഘത്തെ നയിച്ച സന്തോഷ് എന്ന ഹിന്ദുമതസ്ഥനായ യുവാവുമായി ഉണ്ടായ പ്രണയവും നാട്ടിലെങ്ങും ചര്‍ച്ചയായി. തന്റെ മാതാപിതാക്കള്‍ക്കു വ്യക്തിപരമായി. എതിര്‍പ്പില്ലെങ്കിലും സമുദായാധികാരികളെ ഭയന്ന് എതിരഭിപ്രായം പറയുകയാണെന്ന് സക്കീനയ്ക്കു മനസ്സിലായി. വീടുവിട്ട് സന്തോഷിന്റെ വീട്ടില്‍ ചെന്നു കേറിയ സക്കീന ഒരു മാസം കഴിഞ്ഞപ്പോള്‍ രജിസ്റ്ററാഫീസുവഴി വിവാഹിതയുമായി. മതസാമുദായികതകളുടെ ജീര്‍ണത അന്യമതവിരോധം അടിച്ചേല്‍പ്പിക്കുന്നിടം വരെ എത്തി നില്‍ക്കുന്ന പ്രശ്‌നം ഉണ്ണിക്കൗസുവിന്റെ അവസാന അധ്യായത്തില്‍ വെളിപ്പെടുന്നു. കടുത്ത സാമുദായികസമ്മര്‍ദ്ദം മൂലം സുലൈഖയും ഭര്‍ത്താവും മകളെ അടുപ്പിക്കാതിരുന്നപ്പോഴും ഉണ്ണിക്കൗസു അതിനും മടിച്ചില്ല. അവരെ വീട്ടിലേക്കു ക്ഷണിച്ചു രണ്ടു ദിവസം കൂടെ നിര്‍ത്തി സല്‍ക്കരിച്ചു. പള്ളിക്കാരുമായുള്ള തര്‍ക്കം മൂത്ത്, മരിച്ചടക്കാന്‍ പള്ളിപ്പറമ്പ് തന്നെ വേണമെന്നൊന്നുമില്ല എന്ന് ഉണ്ണിക്കൗസു വെയ്ക്കുന്നു.  അവര്‍ തര്‍ക്കിച്ചു നില്‍ക്കുന്നു. സര്‍ക്കാരിന്റെ പേരിലുള്ള പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്നതില്‍ തെറ്റില്ല എന്നും പള്ളിക്കാര്‍ തന്റെ മയ്യത്ത് സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ അതല്ലെങ്കില്‍ സര്‍ക്കാര്‍ വക ശ്മശാനത്തില്‍ തന്നെ അടക്കുമെന്നു പറയുന്നു. പള്ളിയുടെ ഖബര്‍സ്ഥാനില്‍ നാലുദിവസം മുമ്പേ  കൊണ്ടുപോയി അടക്കിയ ഒരു മാന്യന്‍ ഉണ്ടല്ലോ,  അദ്ദേഹത്തെക്കാളും ഒക്കെ എത്രയോ മുന്തിയ ആളാണ് സര്‍ക്കാര്‍ ശ്മശാനത്തില്‍ അടക്കപ്പെട്ട പലരും എന്നവര്‍ പറയുന്നു.


സ്വന്തം സമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും സര്‍വോപരി സ്ത്രീവിരുദ്ധതയോടും അന്ധവിശ്വാസങ്ങളോടും പട പൊരുതുന്ന ഉദാര പുരോഗമന സ്വഭാവത്തിലുള്ള നായികയായാണ് ഉണ്ണിക്കൗസുവിനെ ചിത്രീകരിച്ചിട്ടുള്ളത്. ഉശിരും പോരാട്ടവീര്യവുമുള്ള രാഷ്ട്രീയ നിലപാടും മതവിമര്‍ശനവുമുള്ള നായിക എന്ന സവിശേഷ കര്‍തൃഘടന സ്ത്രീപക്ഷപരമായ ഒരു ഇടതു വാര്‍പ്പുമാതൃക തന്നെ! ചെറുകാടിന്റെ മുത്തശ്ശിയിലും മറ്റനേകം നോവലുകളുടെ തുടര്‍ച്ചയിലുമെല്ലാം ഇതു കാണാം. സ്ത്രീപക്ഷപരമായി രൂപം കൊണ്ട വാര്‍പ്പുമാതൃകകളില്‍ നിന്നും സാഹിത്യം മുക്തമാകുന്നത് സ്ത്രീകള്‍ തന്നെ എഴുത്തിലേക്കു കര്‍തൃനിലയോടെ ഇടപടുമ്പോഴാണ്. മുസ്ലിങ്ങള്‍ സ്വത്വപരമായ ജൈവികമായ അനുഭവങ്ങളെ തുറന്നെഴുതുമ്പോള്‍ പൊതുബോധത്തെ ഭരിക്കുന്ന ഇസ്ലാമികഭീതി മറനീക്കപ്പെടുമ്പോലെ തന്നെയാണതും. എന്നാല്‍ അവിടെയും 'നല്ല മുസ്ലിം, ചീത്ത മുസ്ലിം' പരികല്‍പനകളും വന്നു പെടാതിരിക്കുന്നില്ല. ഇങ്ങനെ സ്വത്വപരമായ പല സന്ദിഗ്ദ്ധതകളിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ഉണ്ണിക്കൗസു എന്നു നിസ്സംശയം പറയാം!


റഫറന്‍സ്:

1. ഉണ്ണിക്കൗസു, ബഷീര്‍ ചുങ്കത്തറ, ചിന്താ പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020

(2023 ജനുവരി- മാർച്ചു ലക്കം തുടി കെയർലിസ്റ്റഡ് ജേണലിൽ എഴുതിയത്)

No comments: