Saturday, March 10, 2012

കഥനത്തിന്റെ കൈവേലകള്‍

(വിനു എബ്രഹാമിന്റെ 'ദൈവവേല'യെ ആസ്പദമാക്കിയെഴുതിയ കുറിപ്പ്)

ജീവിതത്തിന്റെ അകവും പുറവും അലഞ്ഞുനടന്ന് അനുഭവത്തിന്റെ ഉപ്പും പുളിയും എരിവുമറിഞ്ഞ ഒരാള്‍ അത്തരം ഓര്‍മകളിലൂടെ നടത്തുന്ന സൂക്ഷ്മസഞ്ചാരമാണ് വിനു എബ്രഹാമിന്റെ 'ദൈവവേല'. അത് ഒരേ സമയം നിര്‍മമതയോടെയും തെല്ല് അലിവോടെയും മനുഷ്യാവസ്ഥയെ കണ്ടെടുക്കുന്നു. പതിവുയാത്രക്കാഴ്ചകളില്‍ വിട്ടുപോയ ചില അരികുകളും മൂലകളും അതുകൊണ്ടുതന്നെ വിചിത്രവും സൂക്ഷ്മവുമായ ഒരു നോട്ടക്കോണിലൂടെ ഇവിടെ പ്രത്യക്ഷപ്പെടുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും എന്ന ചിരപ്രതിഷ്ഠിതമായ ദ്വന്ദ്വത്തെ ആഴത്തില്‍ അന്വേഷിക്കുന്ന കഥകള്‍ കൂടിയാണിവ. അഥവാ അതിന്റെ വിശകലനമണ്ഡലങ്ങളെ മുന്‍നിര്‍ത്തിയുള്ള സംവാദമായി കഥ മാറുന്നുണ്ട്. വിനു എബ്രഹാമിന്റെ മുന്‍കാല കഥകളെയപേക്ഷിച്ച് മനുഷ്യാവസ്ഥയെ സംബന്ധിച്ച അടിസ്ഥാനപരമായ ചില അലട്ടലുകള്‍ ഈ കൃതിയില്‍ തെളിയുന്നുണ്ട്. 'ദൈവവേല' എന്ന പേരുതന്നെ ഈയൊരവസ്ഥയെ കൂട്ടിപ്പിടിക്കുന്നു.

സര്‍ഗാത്മകതയുടെ ബാബേല്‍
'ദൈവവേല' യിലെ കഥകള്‍ അകം, പുറം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവ ഒരേ ഗണത്തില്‍ ഉള്‍പ്പെടുന്ന കഥകള്‍ തന്നെയാണ്. ഉപരിപ്ലവമായ ചില വ്യതിരിക്തതകള്‍ പ്രമേയതലത്തിലും മറ്റും കണ്ടെത്താമെങ്കിലും അടിസ്ഥാനപരമായി ആഖ്യാനത്തിലും (അലിഗറി, ഓര്‍മകളിലൂടെ
യുള്ള കഥ പറച്ചില്‍, കെട്ടുകഥകളുടെ ശൈലി, യഥാതഥമായ വിവരണം, ഭ്രമാത്മകത തുടങ്ങിയവ) പ്രമേയത്തിലും (നഷ്ടപ്പെടുന്ന നീതിനന്മകള്‍, എഴുത്തുകാരും വായനക്കാരുമടങ്ങുന്ന യൗവനം പിന്നിട്ട മധ്യവര്‍ഗത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ചില ആകുലതകള്‍, യാദൃച്ഛികവും ഭ്രമാത്മകവുമായ ജീവിതാനുഭവങ്ങള്‍ തുടങ്ങിയവ) പൊതുതലങ്ങള്‍ ധാരാളമായുണ്ട്.

ദൈവവും പയ്യന്‍ മാലാഖയും നടത്തുന്ന സംഭാഷണത്തിലൂടെ അനശ്വരതയെന്ന പ്രശ്‌നത്തെയാണ് 'ദൈവവേല' അഭിസംബോധന ചെയ്യുന്നത്. സര്‍ഗാത്മക
തയെക്കുറിച്ചുള്ള അലിഗറിയാണ് ഈ കഥ. ദൈവത്തിന്റെ രഹസ്യങ്ങളത്രയും മനുഷ്യര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രൊമിത്യൂസിനെ ഈ കഥ തലകീഴായി ഓര്‍മിപ്പിക്കുന്നു. ഇവിടെ മനുഷ്യരാണ് ഒറ്റിക്കൊടുക്കുന്നത് എന്നതിനാല്‍. കലാകാരരായ, എഴുത്തുകാരായ മനുഷ്യര്‍ സൃഷ്ടിക്കുന്ന പ്രപഞ്ചവും കഥാപാത്രങ്ങളും ദൈവസൃഷ്ടിയേക്കാള്‍ ഭൂമിയില്‍ അനശ്വരത നേടുന്നുവെന്നും അവര്‍ ദൈവത്തെയും സ്വര്‍ഗത്തെയും വെല്ലുവിളിക്കുന്നുവെന്നുമാണ് പയ്യന്‍ മാലാഖ ഉന്നയിക്കുന്ന പ്രശ്‌നം. അതും പോരാഞ്ഞ് അവര്‍ ദൈവത്തെ കഥാപാത്രമാക്കി കൃതികള്‍ രചിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ അസ്തിത്വത്തെയും പദവിയെയും വെല്ലുവിളിച്ചുകൊണ്ട് ദൈവസൃഷ്ടിയേക്കാള്‍ വലുതായ കലാസൃഷ്ടിയാണ് താന്‍ സൃഷ്ടിച്ച മനുഷ്യര്‍ ചെയ്യുന്നതെന്നും ദൈവം മനസ്സിലാക്കി. ഈയവസ്ഥ ഇല്ലാതാക്കാന്‍ ഭൂമിയില്‍ ഇനിമേല്‍ കല ഇല്ലാതാവണം എന്നു മാലാഖ പറഞ്ഞതുകേട്ട് ദൈവം മൗനമായി ദിവസങ്ങളോളം ചിന്തിച്ചു. എന്നാല്‍ ഏഴുരാത്രികള്‍ക്കും ഏഴുപകലുകള്‍ക്കും ശേഷം കലാപരമായ പുതുക്കിപ്പണിയലുകളുടെ അഭാവത്തില്‍ മനുഷ്യജീവിതം എത്ര ദയനീയമാണെന്നു ദൈവം മാലാഖയെ ധരിപ്പിക്കുന്നു. മുട്ടിനു താഴെ രണ്ടു കൈകളുമില്ലാത്ത പെണ്‍കുട്ടി കാല്‍വിരലുകളുപയോഗിച്ചു വരക്കുന്ന ചിത്രം അവരിരുവരും കാണുന്നു. പൂര്‍ണതയുള്ള അവയവങ്ങളും സൗന്ദര്യം തിളങ്ങുന്ന മുഖവുമായി അവള്‍ തന്നെ നൃത്തംചെയ്യുന്ന ചിത്രം. അസ്തിത്വത്തിന്റെ പരിമിതികളെ സര്‍ഗാത്മകത അതിജീവിക്കുന്നു. ഇവിടെ യഥാതഥമായ റിപോര്‍ട്ടിങ് ശൈലിയില്‍ എഴുതപ്പെടുമ്പോഴും അലിഗറിയുടെ സ്വാഭാവം തകരുന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ സാഹിത്യത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണയും ഇതിനകത്തുണ്ട്. എങ്കിലും ജീവിതത്തെയും കലയെയും സംബന്ധിച്ച അടിസ്ഥാനപരവും അത്യന്താപേക്ഷിതവുമായ ചോദ്യങ്ങള്‍ കൊണ്ട് മനുഷ്യാവസ്ഥയെ സ്പര്‍ശിക്കുന്നതിലൂടെ കഥയുടെ വ്യാപ്തി വര്‍ധിക്കുന്നു. കലയുടെ തലത്തില്‍ ദൈവം ബാബേലിലെപ്പോലെ അഹന്ത നിറഞ്ഞ അതീതശക്തിയല്ല. മറിച്ച്, സമഭാവനയുടെ കൈത്താങ്ങായി കലയെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭൂമിയിലെ പുതിയ ഗോപുരങ്ങളില്‍ കൈയ്യൊപ്പു ചാര്‍ത്തുന്നു.

വായനക്കാരന്റെ ജീവിതകഥ
എഴുത്തുകാന്‍ / കലാകാരന്‍ എന്ന അവസ്ഥയെക്കുറിച്ചുള്ള കഥകള്‍ അന്യാപദേശമായും അല്ലാതെയും കാഫ്ക, ബോര്‍ഹെസ്, ബഷീര്‍ മുതല്‍ പല എഴുത്തുകാരും എഴുതിയിട്ടുണ്ട്. സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ഇരയും പോരാളിയും അരാജകവാദിയും കോമാളിയും വികടനും കലഹപ്രിയനും ദാര്‍ശനികനും എല്ലാമായി വിവിധസ്വത്വങ്ങളില്‍ അയാള്‍ മലയാളകഥയില്‍ പകര്‍ന്നാടി. എന്നാല്‍ വായനക്കാരന്റെ സ്വത്വത്തെ അഭിമുഖീകരിക്കുന്ന കഥകള്‍ ഇത്രത്തോളമില്ല എന്നു പറയാം. 'യേശുപുരം ലൈബ്രറിയെക്കുറിച്ചൊരു പരാതി' (സക്കറിയ) യിലും 'ഉംബര്‍ട്ടോ എക്കോ' (ബി. മുരളി)യിലും കടന്നുവരുന്ന പ്രബുദ്ധനും അഹംബോധം നിറഞ്ഞവനുമായ വായനക്കാരന്റെ തുടര്‍ച്ച തന്നെയാണ് നാം 'സഹൃദയന്റെ രാത്രിയിലും' 'ദര്‍ശന'ത്തിലും കാണുക. സ്വന്തം അഹംബോധത്തെ ഈ വായനക്കാരന്‍ പക്ഷേ ഇടയ്‌ക്കെങ്കിലും തിരിച്ചറിയുന്നു എന്ന വ്യത്യാസമുണ്ട്.
Library of Babel) പ്രപഞ്ചത്തിന്റെ അവ്യവസ്ഥിതിതന്നെ ലൈബ്രറിയിലും കാണുന്നു. അതേ ആകസ്മികതയും അനന്തതയും ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ക്കും അവയ്ക്കുള്ളിലെ ആശയങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കുമുണ്ട്. എന്നാലിവിടെ ജീവിതമോ പുസ്തകമോ എന്ന കുറച്ചുകൂടി പച്ചയായ ചോദ്യത്തെയാണ് വിനു എബ്രഹാം അഭിമുഖീകരിക്കുന്നത്.

വായനക്കുവേണ്ടി ഉഴിഞ്ഞുവെക്കാന്‍ കഴിയാത്തവിധം ജീവിതത്തിലെ പങ്കപ്പാടുകള്‍ വന്നുപൊതിയുന്ന മധ്യവയസ്സിനടുത്ത ഒരാളാണിതിലെ ഗോവിന്ദനുണ്ണി. ജോലിത്തിരക്കുകളും വീടുപണിയും അതിലുപരി ഹൃദ്രോഗസൂചനയുമുള്ള ഒരു ശരാശരി മധ്യവര്‍ഗ മലയാളിയുടെ ജീവിതത്തില്‍ നിന്നു വായന മെല്ലെ പിന്‍വാങ്ങുന്നതില്‍ അത്ഭുതമില്ല എന്നയാള്‍ക്കറിയാം. എങ്കിലും നഷ്ടപ്പെട്ട വായനയെക്കുറിച്ച് അയാള്‍ ഉത്ക്കണ്ഠാകുലനാണ്. ഒരു രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഗോവിന്ദനുണ്ണി നീഷെയും ഡോസ്‌റ്റോവ്‌സ്‌ക്കിയും തോമസ് മന്നുമടക്കം വിശ്വസാഹിത്യം മുഴുവന്‍ നിരന്നിരിക്കുന്ന ഹോം ലൈബ്രറിയില്‍ വല്ലാത്തൊരവസ്ഥയെ അഭിമുഖീകരിക്കുകയാണ്. അവിടെ ഷെല്‍ഫിലിരിക്കുന്ന 'ഡോണ്‍ ക്വിക്‌സോട്ട് 'അയാള്‍ക്ക് കയ്യിലെടുക്കാന്‍ കഴിയുന്നില്ല.
പഠിക്കുന്ന കാലത്തുതന്നെ അതിന്റെ സംക്ഷിപ്തരൂപം വായിച്ച് ആവേശം കൊണ്ടിട്ടുണ്ട്. എന്നാലിപ്പോള്‍ അയാള്‍ പലവട്ടം ശ്രമിച്ചിട്ടും അയാള്‍ക്കതില്‍ സ്പര്‍ശിക്കാനേ കഴിയുന്നില്ല. വിരലുകള്‍ പുസ്തകത്തിനടുത്തെത്തുമ്പോള്‍ നിശ്ചലമാകുന്നത് അയാളെ പരിഭ്രാന്തനാക്കുന്നു. ഗോവിന്ദനുണ്ണി ഒന്നിനു പിന്നാലെ മറ്റൊന്നായി കുറേ പുസ്തകങ്ങള്‍ പരീക്ഷിച്ചു നോക്കി. അല്പസമയം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മനസ്സിലായത് ഇതുവരെയും വായിക്കാത്ത കൃതികളിലൊന്നും തന്റെ കൈകള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയില്ലെന്നതാണ്. ഒടുവില്‍ അയാളെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് അയാളാ പുസ്തകം കയ്യിലെടുക്കുന്നു. എന്നാല്‍ പിറ്റേന്ന് അതിരാവിലെ ട്യൂഷനു പോകാനായി എഴുന്നേറ്റ മകന്‍ അച്ഛന്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുതിരപ്പുറത്തു കയറി കത്തിയെരിയുന്ന സൂര്യനു കീഴിലൂടെ ക്വിക്‌സോട്ട് യാത്രചെയ്യുന്ന മുഖച്ചിത്രത്തോടൊപ്പം പുസ്തകം ദൂരെ തെറിച്ചു കിടന്നു.

ദുരൂഹവും പീഡനാകരവുമായ ഈയനുഭവം ഭ്രമാത്മകതയുടെ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് കഥയില്‍ കടന്നുവരുന്നത്. ഇന്ദ്രിയാനുഭവങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് മാജിക്കല്‍ റിയലിസത്തിന്റെ ഛായ പുനഃസൃഷ്ടിക്കപ്പെടുകയാണിവിടെ. കഥയിലെ അരണ്ട വെളിച്ചം, രാത്രിയുടെ നിശ്ശബ്ദത, ഗോവിന്ദനുണ്ണി തന്നോടുതന്നെ നടത്തുന്ന ആത്മസംവാദം, കാലത്തിന്റെ പ്രയാണത്തെക്കുറിച്ചുള്ള ഭീതി, പുസ്തകങ്ങളുടെയും ആശയങ്ങളെയും പരിധിയില്ലായ്മയും അനന്തതയും, എന്നാല്‍ മനുഷ്യജീവിതത്തിന്റെ ഹ്രസ്വതയും നശ്വരതയും നിസ്സാരതയും ഒക്കെച്ചേര്‍ന്ന് ശക്തമായൊരു അനുഭവമാണ് ഈ കഥ.

യാദൃച്ഛികതയുടെ മായികമായ വിഭ്രാന്തിയാല്‍ ഭരിക്കപ്പെട്ടുകൊണ്ട് വായനക്കാരന്റെ കഥ പറയുന്ന 'സഹൃദയന്റെ രാത്രി'യില്‍ നിന്നും വ്യത്യസ്തമായി 'ദര്‍ശന'ത്തില്‍ മാധ്യമീകൃതവും ആദര്‍ശാത്മകവുമായ മലയാളി സംസ്‌ക്കാരിക ജീവിതത്തെ പരമാവധി വിവൃതമാക്കി അവതരിപ്പിക്കുകയാണ.് ഒരു ശരാശരി മലയാളിയുടെ സാംസ്‌ക്കാരിക അബോധത്തില്‍ പതിഞ്ഞ ഇന്ത്യന്‍ കോഫീ ഹൗസും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെച്ചേര്‍ന്ന് ഒരു സാംസ്‌കാരിക വിമര്‍ശനമായി കഥ ഗണാന്തരം ചെയ്യപ്പെടുകയാണിവിടെ. ഗതകാല ഗൃഹാതുരതയില്‍ മനസ്സുരുമ്മിക്കൊണ്ട് നഗരത്തിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ കാപ്പികുടിക്കാനെത്തുകയാണ് രവീന്ദ്രന്‍. അവിടെ കെ.വേണു, എം.കൃഷ്ണന്‍നായര്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ഇവരൊക്കെ വന്നിരുന്നു സമയം പോക്കാറുണ്ട് എന്നയാള്‍ വായിച്ചിട്ടുണ്ട്. മധ്യവര്‍ഗ സാംസ്‌കാരിക ജീവിതത്തോട് ഒട്ടിനിന്നുകൊണ്ട് മലയാളി യുവത്വം തേടുന്ന സുരക്ഷിതത്വബോധമാണ് ഗൃഹാതുരമായ അയാളുടെ ഓര്‍മകള്‍ക്കുപിന്നില്‍. അവിടെ അയാളിലേക്ക് അമ്പരപ്പും കൗതുകവും ഉത്കണ്ഠയും നിറച്ചുകൊണ്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കടന്നുവരികയാണ്. കണ്ണിമവെട്ടാതെ കാപ്പികുടിക്കാന്‍ പോലും മറന്ന് ചുള്ളിക്കാടിനെത്തന്നെ നോക്കിയിരുന്നു പോകുന്നു, രവീന്ദ്രന്‍. തന്റെ പഴയ ആരാധനാ മൂര്‍ത്തിയെ ഒന്നു പരിചയപ്പെടാനുള്ള തിടുക്കം എന്നാല്‍ ശല്യപ്പെടുത്തുന്നതിലുള്ള അനൗചിത്യഭീതി. രണ്ടും അയാളെ ഭരിക്കുന്നു. മാറിപ്പോയ കവിയുടെ ജീവിതവും രൂപവും ഓര്‍ത്തുകൊണ്ട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് അയാള്‍. ചുള്ളിക്കാടിനെ തിരിച്ചറിയാത്ത ജനം ആ പൊരുത്തക്കേട് ഇരട്ടിപ്പിച്ചു. എന്നാല്‍ താന്‍ തന്നെ എത്രമാറിയിരിക്കുന്നു എന്നയാള്‍ തിരിച്ചറിയുന്നു. പഴയ അലച്ചിലും അസ്വസ്ഥതകളും സാഹിത്യവുമെല്ലാം വിട്ട് വസ്തുക്കച്ചവടങ്ങളും ഉത്സവക്കമ്മിറ്റി ഭാരവാഹിത്തവും അധ്യാപനത്തോടൊപ്പം കൊണ്ടുനടക്കുന്ന തനിക്ക് പുറത്തുപെയ്യുന്ന മഴയിലേക്ക് കുടനിവര്‍ത്തിയിറങ്ങുന്ന ചുള്ളിക്കാടിന്റെ മാറ്റത്തില്‍ രേഷം കൊള്ളാനാവുമോ? താമസിയാതെ മാറിത്തീര്‍ന്ന താനും ചുള്ളിക്കാടും തമ്മില്‍ വല്ലാത്ത അപരിചിതത്വം അയാള്‍ മണക്കുന്നു. അവര്‍ക്ക് ഒന്നു പരസ്പരം പങ്കുവെക്കാനില്ല. പിന്നെ എന്തിനു പരിചയപ്പെടണം? ആദര്‍ശാത്മകമായ കേരളീയ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന്റെ മുന്‍ഭാരം ഒരു അസംബന്ധതയായി കണ്ടെടുക്കുകയാണ് ഇവിടെ. ദാര്‍ശനിക നാട്യങ്ങളുടെ തന്നെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതിക്കൊണ്ട്, വര്‍ത്തമാന കാലത്തിന്റെ താല്ക്കാലികതയില്‍ ചുറ്റുപാടിനെ മുഴുവന്‍ തുറന്നിട്ടുകൊണ്ട് ഉത്തരാധുനികമാവുകയാണ് കഥ.

ആധുനികകഥയില്‍ പ്രബലമായതും ഉത്തരാധുനികകഥയില്‍ ഒട്ടൊക്കെ തുടര്‍ന്നതുമായ സ്വത്വസന്ദിഗ്ധതകളും ആകുലതകളും കടുത്ത അഹംബോധനിഷ്ഠമായ അന്തര്‍മുഖത്വമുള്ള ഒരു ഭാവുകത്വത്തെ സ്ഥിരീകരിച്ചുപോന്നു. അതിനുനേരെയുള്ള ഒരു വിനോദച്ചിരി ഇവിടെ പതിയിരുപ്പുണ്ട്. നമ്മുടെ സ്ഥാപനവല്‍കൃതമായ അഹന്തകളെ പ്രത്യേകിച്ചും സാഹിത്യകേന്ദ്രിതവും സാംസ്‌കാരികവുമായ അഹംബോധങ്ങളെ അഴിച്ചുപണിയാനുള്ള ശ്രമം ഈ കഥകളില്‍ കാണാം. വല്ലാതെ സാഹിത്യവല്‍ക്കരിക്കപ്പെട്ട ലോകത്തിന്റെ തുടര്‍ച്ച ഇനി സാധ്യമല്ലെന്ന് അതു പറയുന്നു. മാധ്യമീകരിക്കപ്പെട്ട ലോകത്തിനപ്പുറമുള്ള സര്‍വ്വസാധാരണമായ എന്നാല്‍ വിചിത്രമായ ഒരു ജീവിതത്തിന്റെ നടുത്തുണ്ടം കണ്ടെടുക്കാന്‍ വിനു ആഗ്രഹിക്കുന്നുണ്ട്. എങ്കിലും മനുഷ്യന്‍, പാവം ഇവയൊന്നുമില്ലെങ്കില്‍ പിന്നെ അവന്റെ ഗതിയെന്ത് എന്നു പാകതയില്‍ സംഗ്രഹിക്കുകയും ചെയ്യുന്നു.

ആകസ്മികതയുടെ അടരുകള്‍
'സഞ്ചാരി', 'ഉള്‍ക്കാഴ്ചകള്‍', 'ഒസ്യത്ത് ', 'പുനര്‍ജനി', തുടങ്ങിയ കഥകളില്‍ ജീവിതത്തെ അതിന്റെ സമഗ്രതയിലും സങ്കീര്‍ണ്ണതയിലും നിറയുന്ന കൗതുകങ്ങളെ അപൂര്‍വ്വതകളെ യാദൃച്ഛികതകളെ കണ്ടെടുക്കുന്നതു കാണാം. സ്വാപ്നാടകനും സഞ്ചാരിയുമായ ഒരു മധ്യവയസ്‌ക്കനാണ് 'സഞ്ചാരി'യിലെ നായകന്‍. ജീവിതം തന്നെ ഒരു സ്വപ്നമായി കാണുന്ന ഒരാള്‍. ഹണിമൂണിനെത്തിയ ഒരു ഭാര്യയും ഭര്‍ത്താവും ആണ് മറ്റുരണ്ടു കഥാപാത്രങ്ങള്‍. വരണ്ടുണങ്ങിയ, പാറക്കെട്ടുകള്‍ തിങ്ങിയ, ആള്‍പ്പാര്‍പ്പുകുറഞ്ഞ
ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നവരാണ് അവര്‍. ഭൂമിശാസ്ത്രം വിധിയെ നിര്‍മിക്കുന്നു എന്നു പറയാറുണ്ട്. പാറക്കെട്ടുകളും തരിശുനിലങ്ങളും ചൂഴുന്ന വരണ്ട പുഴയുള്ള ഈ പ്രദേശം കഥാപാത്രങ്ങളില്‍ നിറയുന്ന നിഷ്ഫലതതന്നെയെന്ന സൂചന ഈ കഥയില്‍ വേണ്ടുവോളമുണ്ട്.

സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെവിടെയോ പതിഞ്ഞുപോയ ഒരു സ്ഥലംതേടിയാണ് സഞ്ചാരിയും പെണ്‍കുട്ടിയും അവിടെ എത്തിപ്പെടുന്നത്. ഇരുവരും അഭിരുചികളില്‍ അവിചാരിതമായ പൊരുത്തങ്ങളുള്ളവരാണ്. പേരിടാന്‍ കഴിയാത്ത ഏതോ ഒരു പാര്‌സ്പര്യത്താല്‍ ബന്ധിതരായാണ് അവര്‍ കാണപ്പെടുന്നത്. കിംകിഡുക്കിന്റെ നായികാനായകന്മാരെപ്പോലെ അവര്‍ പങ്കിടുന്ന ധ്യാനാത്മകവും സ്വച്ഛവുമായ പാരസ്പര്യം സ്വപ്നസന്നിഭമായി ആഖ്യാനം ചെയ്യപ്പെടുന്നു. കഥക്കൊടുവില്‍ അവര്‍ മറികടന്നുപോകാനിരുന്ന പാലത്തോടെ സ്വപ്നം അവസാനിക്കുന്നു. പക്ഷേ സ്വപ്നത്തില്‍ നിന്നു ജീവിതത്തിലേക്കു കടക്കുന്ന ആ നീണ്ട പാലത്തിലേക്കു കാര്‍ സാവധാനം പ്രവേശിക്കുന്നതോടെ കഥ തീരുന്നു. സ്വപ്നങ്ങളുടെ യുക്തിയും വ്യാകരണവും ജീവിതത്തിന്റേതില്‍ നിന്നു ഭിന്നമല്ല, ഈ കഥയില്‍. പുസ്തകത്തിനൊടുവില്‍ ചേര്‍ത്ത ഇന്ദുഗോപന്റെ ആസ്വാദനക്കുറിപ്പില്‍ നമ്മുടെ അബോധത്തെ ചൂഴുന്ന യുക്തിയുടെ ചുറ്റിക്കളിയും 'വരത്തുപോക്കും' വരച്ചു ചേര്‍ത്തിട്ടുണ്ട്. 'ഒസ്യത്തിലും' ഭ്രമാത്മകതയുടെ ഒരു ചുറ്റുപാടിനുള്ളിലാണ് കഥ നടക്കുന്നത്. അവിചാരിതമായതിന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന കഥാകൃത്തിനെ ഇവിടെയും കാണാം. മരിച്ചുപോയ തന്റെ പിതാവിന്റെ പഴയ ആല്‍ബത്തില്‍ കാണുന്നു ഫോട്ടോ ആഖ്യാതാവില്‍ ജിജ്ഞാസയുണര്‍ത്തുന്നു. മെലി
ഞ്ഞുണങ്ങിയ പിതാവിന്റെ പരിചിതമായ ശരീരത്തിനു പകരം മസിലുകള്‍ നിറഞ്ഞ പുരുഷസൗന്ദര്യത്തിന്റെ അവസാനവാക്കായി നിലകൊള്ളുന്ന ശരീരം അയാള്‍ കാണുന്നു. കുട്ടികളുണ്ടാവാത്തതുകൊണ്ടും മെലിഞ്ഞുണങ്ങിയ പ്രകൃതം കൊണ്ടും ആത്മനിന്ദ അനുഭവിച്ചിരുന്ന അദ്ദേഹം ജിംനേഷ്യത്തില്‍ പോയി ശരീരം പരുവപ്പെടുത്തിയെടുത്ത കാലത്തെ ചിത്രങ്ങളാണവയെന്നു അമ്മ പറയുന്നതോടെ താന്‍പോലുമറിയാതെ തന്റെയുള്ളില്‍ അച്ഛനോടു പണ്ടുമുതലേ തോന്നിയിരുന്ന പുച്ഛം വഴിമാറി അഭിമാനം നിറയുന്നു. ''അഞ്ചുവര്‍ഷമെങ്കില്‍ അഞ്ചുവര്‍ഷം. പപ്പാ തന്റെ ജനിതകത്തെത്തന്നെ വെല്ലുവിളിച്ച് ജീവിച്ച് ലോകത്തിനു കാണിച്ചുകൊടുത്തില്ലേ!'' (പുറം 58, ദൈവവേല)

അതിസരളമായ സാമൂഹ്യസമവാക്യങ്ങള്‍ക്കും അതികാല്പനികമായ ആത്മീയവാദങ്ങള്‍ക്കുമപ്പുറത്ത് നിലകൊള്ളുന്ന ചില വിഷമപ്രശ്‌നങ്ങളുമുണ്ട് എന്നീ കഥകള്‍ നമ്മോടുപറയുന്നു. നമ്മുടെ ബന്ധങ്ങളെയും ബോധത്തെയും അവ ചൂഴ്ന്നുനില്‍ക്കുന്നു. ദൈനംദിനജീവിതത്തിന്റെ പരുക്കന്‍ ഉപരിതലങ്ങള്‍ക്കടിയില്‍ കാണപ്പെടാതെ പതിയിരിക്കുന്ന ചതുപ്പുകളെ അവിചാരിതമായി മറനീക്കി അവ കാട്ടിത്തരുന്നു.

ആവര്‍ത്തനം കൊണ്ട് വിരസമായി മാറുന്ന ദാമ്പത്യം, കല്ലിച്ച മനുഷ്യബന്ധങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് ഐറണിക്കലായ സ്ത്രീഅവസ്ഥയെയും സ്ത്രീയുടെ സദാചാരഭീതിയെയും ഒക്കെ പുനര്‍ജനി എന്ന കഥയില്‍ കാണാം. ശസ്ത്രക്രിയക്കുശേഷം ബോധം തിരിച്ചുവരും മുന്‍പ് മരിക്കാനാണവള്‍ ഇഷ്ടപ്പെടുന്നത്. കാരണം പണ്ടെങ്ങോ പത്രത്തില്‍ വായിച്ചതുപോലെ തന്റെ കാമുകന്റെ പേര് താന്‍ അറിയാതെ ഉച്ചരിച്ചുപോവുകയില്ലല്ലോ. ഭര്‍ത്താവും മക്കളും അപമാനപ്പെടുകയില്ലല്ലോ. ദാമ്പത്യത്തിന്റെ ഉപരിതല ജീവിതത്തെത്തന്നെയാണ് 'ഒളിക്കാഴ്ചകളും' തുറന്നിടുന്നത്. അപരിചിതമായൊരു അന്തരീക്ഷത്തില്‍ പതിനഞ്ചുകൊല്ലം അടുത്തിടപഴകിയ ഭാര്യയെ അവളറിയാതെ ഒളിഞ്ഞുനിന്നു നോക്കിക്കാണുന്ന ഭര്‍ത്താവ്. തന്റെ ജോലിപോലും മാറ്റിവെച്ച് കൗതുകകരമായ ആ പുതുമയും സുഖവും അയാള്‍ ആസ്വദിക്കുന്നു. എങ്കിലും ലൈംഗിക അസൂയയേക്കാളും കാമനകളിലെ അധികാര നിലകളെക്കാളും കവിഞ്ഞുനില്‍ക്കുന്ന, ജീവിതത്തിന്റെ ദൈംനംദിനങ്ങളുടെയും നൈമിഷികതകളുടെയും ഉപരിതലങ്ങളെ പുതിയൊരുതരം നോട്ടംകൊണ്ട് പുതുക്കിയെഴുതുകയാണ് വിനു എബ്രഹാം.

മറവിക്കെതിരെ
മറവിക്കെതിരായ കലാപമാണ് ഏതൊരു കലയും. കബാബിസ്ഥാന്‍
എന്ന കഥ നമ്മുടെ വര്‍ത്തമാന കാലത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന കഥയാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ മറവിക്കെതിരെ ഓര്‍മകളെ ഉറപ്പിച്ചുനിര്‍ത്തുന്ന മിയാന്‍ അലിയിലൂടെയാണ്. വര്‍ഗീയലഹളയുടെ അവശിഷ്ടങ്ങളൊന്നും മായ്ക്കാതെ, പത്തുകൊല്ലം കഴിഞ്ഞിട്ടും തന്റെ കബാബുകട അങ്ങനെത്തന്നെ നിലനിര്‍ത്തിയ അലിയെ ടി.വി. ചാനല്‍ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്നു. എന്നാല്‍ അതിനുശേഷം അന്നു രാത്രി നടന്ന സ്‌ഫോടനത്തില്‍ കബാബിസ്ഥാനും മിയാന്‍ അലിയും നൂറായി ചിതറുന്നു. ഓര്‍മയുടെ രക്തസാക്ഷിയായ്ത്തീര്‍ന്ന മിയാന്‍ അലി ടി.വി. ചാനലിലെ ചിലമ്പിച്ച സ്വരമായി അവശേഷിച്ചു. '' ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ കട ആരും ഒന്നും മറക്കാതിരിക്കാനായി, ഞാന്‍ തുറന്നുതന്നെ വെക്കും''(പുറം 70, ) വീണ്ടും എന്ന കഥയും മറവിയുടെ നിസ്സഹായതയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ മറവി പക്ഷേ, അപരിഹാര്യമായ ആവര്‍ത്തനമാണ്. പകലുറക്കത്തിന്റെ ഇടവേളകളില്‍ നക്ഷത്രങ്ങള്‍ കണ്ട കാഴ്ചകളത്രയും മറന്നു പിന്നെയും ഇരുട്ടില്‍ കണ്‍തുറക്കുന്നു. സാമൂഹ്യമായ സൂചനകളുള്ള ഈ കഥയുടെ ഘടന ഒരു കെട്ടുകഥയുടേതാണ്. 'അവകാശികളും' ഇതേ മട്ടില്‍ ഒരു ദൃഷ്ടാന്ത കഥയാണ്. ' അപസര്‍പ്പക'മാകട്ടെ തിരക്കഥയുടെ സ്വരൂപത്തെ ഓര്‍മിപ്പിക്കുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും ഡിറ്റക്റ്റീവ് കഥകളുമായുള്ള പാഠാന്തരബന്ധവും അടക്കിയ ആക്ഷേപഹാസ്യത്തിന്റെ ഊര്‍ജ്ജവും 'അപസര്‍പ്പക'ത്തെ പുതുമയുള്ളതാക്കുന്നു. ആഖ്യാനത്തിന്റെ വൈവിദ്ധ്യസാധ്യതകളും സ്വാതന്ത്ര്യവും നിറഞ്ഞുനില്‍ക്കുന്ന കഥകളാണിവയെന്നു ചുരുക്കം. നിശ്ചയമായും സമകാലിക മലയാളകഥയിലെ ചാരുതയുള്ള പുതുകൈവേലകളാണിവ.


(2013 മാര്‍ച്ച് - ഏപ്രില്‍ ലക്കം ‘സാഹിത്യവിമര്‍ശന‘ത്തില്‍  പ്രസിദ്ധീകരിച്ചത്)

No comments: