Saturday, March 30, 2013

കവിതയില്‍ പുതിയ ഒച്ചയനക്കങ്ങള്‍

മകാലിക കവിത ആധുനിക കവിതയില്‍ നിന്നു നേടിയെടുത്ത വിച്ഛേദങ്ങളെ പങ്കിടുന്ന രണ്ടു കൃതികളാണ് 'ഇംഗ്ലീഷ് പൂച്ച', 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍' എന്നിവ. വിപരീതോക്തികളും അകാല്‍പ്പനിക ശൈലികളും കൊണ്ടു ഭാഷയെ പുതുക്കാന്‍ ഇരുകവികളും ശ്രമിക്കുന്നു.
എം.ആര്‍. അനില്‍കുമാറിന്റെ കവിത 'ആകാശത്തേക്കുള്ള ഗോവണി' എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളാണ്. അച്ചടിമാധ്യമത്തിന്റെ തിരസ്‌കാരരുചി അല്‍പ്പമെങ്കിലും അനുഭവിച്ചവയാണവ. അതിനാല്‍, സ്റ്റോപ്പില്ലാത്തിടത്തുവച്ച് വെറുതെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയ ബസ്സിനുള്ളില്‍ കയറി ഫുട്‌ബോര്‍ഡില്‍ തൂങ്ങിനില്‍ക്കുന്നവന്റെ കൗതുകമാണ് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം തനിക്കുണ്ടാക്കിയതെന്നു കവി പറയുന്നു. കവി കൂടിയായ നിരഞ്ജന്റേതാണ് അവതാരിക.

ആസക്തികളോട് പ്രതിഭാഷണം
 ആഗോളവല്‍കൃത സമൂഹത്തിലെ ആസക്തികളോടുള്ള പ്രതിഭാഷണങ്ങളായി കവിതയെ വളര്‍ത്തുകയാണ് അനില്‍കുമാറിന്റെ രീതികളിലൊന്ന്. എന്നാല്‍, രാഷ്ട്രീയ ധ്വനികളുടെ അമിതഭാരമില്ലാതെയാണവ രചനകളില്‍ കടന്നുവരുന്നത്.
''നീ തന്നെ ദുശ്ശാസനന്‍
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ''
(സൗന്ദര്യസന്ധ്യേ)
എന്നീ വരികളില്‍ പാരഡിമുഴക്കത്തിനപ്പുറമുള്ള ചരിത്രസൂചനകള്‍ കാണാം. 'തവള ഒരു വലിയ പുല്‍ച്ചാടിയെ സ്വപ്നം കാണുന്നു'വില്‍ തത്ത്വചിന്തയുടെ പൂര്‍വഭാവനകളെ കൂടി കവി കടത്തിവിടുന്നു. ''ആരുടെ ഇവന്റ് മാനേജ്‌മെന്റാണ് ഈ ജീവിതമെല്ലാം''    (ചില എപ്പിസോഡുകള്‍) എന്നു കവി ചോദിച്ചുപോവുന്നുണ്ട്.
'ആണ്‍ഭയം', 'മുപ്പത്തഞ്ചില്‍ ഒരു ചന്ദ്രിക', 'രക്ഷകന്‍', 'പെണ്ണെഴുത്ത്', 'ചോരയാണൊക്കെ', 'പെണ്‍പക', 'കാര്‍ണിവോറസ്' മുതലായ ഒട്ടേറെ കവിതകള്‍ സമകാലിക സ്ത്രീയവസ്ഥകളെ കണ്ടറിയുമ്പോഴും സ്ത്രീവിമോചനത്തോട് സന്ദിഗ്ധത പുലര്‍ത്തുകയാണ്. മരണവും മണവും കെട്ടുപിണയുന്ന അനുഭൂതിയില്‍ നിന്നാണ് 'മ(ര)ണം' എന്ന കവിത. നാക്കിന്റെയും മൂക്കിന്റെയും കൊതിസഞ്ചാരങ്ങളാണ് 'വിശ്വവിഖ്യാതമായ നാക്ക്', 'കൊതി' എന്നിവ. 'പഴയ പുസ്തകങ്ങളും' 'ബോധോദയവും' ഇല്ലായ്മകളെ ഭയപ്പെടുന്നു. പഴയ ഓര്‍മകളുടെയും വേദനകളുടെയും ശ്മശാനങ്ങളില്‍ നിന്നാണ് ചിലപ്പോള്‍ അനില്‍കുമാറിന് കവിത. ''എന്റെ പഴയവീടുകള്‍ എന്റെ
തന്നെ ശ്മശാനങ്ങളാണ്'' എന്നു കവി.
പ്രണയത്തോടും സ്‌നേഹത്തോടുമുള്ള പായ്യാരങ്ങള്‍ നിലയ്ക്കുന്നില്ല ഈ കവിതകളില്‍.
''കണ്ണ്
ഒരു സൂചിയും
നോട്ടം
നേര്‍ത്തൊരു നൂലുമാണ്'' (ഫാഷന്‍).
മറ്റൊന്നിലും കാഴ്ച കലര്‍ന്നുപോവാതെ സൂക്ഷിക്കുമ്പോഴും ചിലപ്പോള്‍ പ്രണയം മരണമാവുന്ന നിസ്സഹായതയില്‍ ചെന്നെത്തുന്നു. ഒരമ്പുപോലും തൊടുക്കും മുമ്പ് അതു പിടഞ്ഞു തീര്‍ന്നുപോവുന്നു. എങ്കിലും കവിതയല്ലാതെ കവിക്കാരുമില്ലെന്ന് ('ശ്വാനരന്‍', 'ഒടിയന്‍') കവിയറിയുന്നു. ലിപികള്‍ പുഴകളാണെന്നറിയുന്ന കവി ''ആവതില്ലെനിക്ക്  നിന്നിലൂടല്ലാതെ മറുകരയെത്തുവാന്‍'' (ലിപികള്‍ പുഴകളാണ്)
എന്നും തിരിച്ചറിയുന്നു.
അനുഭവങ്ങളുടെ ആകത്തുകയെ, അഭിരുചികളെ, അകം/പുറം പെരുമാറ്റയിടങ്ങളെയൊക്കെ 'അടിച്ചുമാറ്റിയ' ഒരവസ്ഥയില്‍ നിന്നാണ് 'ഇംഗ്ലീഷ് പൂച്ച' പോലുള്ള കവിതകളുണ്ടാവുന്നത്. ''അരിമണികള്‍ക്കിടയിലെ കല്ലുകള്‍'' പോലെ (സോര്‍ട്ടെക്‌സ് റൈസ്) ''കൊച്ചുപുസ്തകങ്ങള്‍ വായിക്കാനുള്ള ഒളിവിടമാവുന്ന തട്ടുമ്പുറങ്ങള്‍'' പോലെ (തട്ടുമ്പുറത്തപ്പന്‍) പഴയതൊക്കെ എവിടെയോ ചോര്‍ന്നുപോവുന്നത് ഉള്ളില്‍ത്തട്ടിയറിയുന്നു, കവി.
 

രാഷ്ട്രീയ സൂക്ഷ്മതകള്‍
പുതുകാലത്തിന്റെ തുടിപ്പുകളെ തീവ്രമായി തൊട്ടറിയുന്ന കവിതയാണ് 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍.' രാഷ്ട്രീയ സൂക്ഷ്മതകളാല്‍ ശ്രദ്ധേയമാണിതിലെ ഓരോ കവിതയും. കമ്പോളം, ചരിത്രം, ആഢ്യത്വം, ദേശീയത എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ക്കൊപ്പം വിരുദ്ധോക്തിയും നര്‍മവും നിസ്സംഗതയും പരിഹാസവും വാമൊഴിഭേദങ്ങളും കവിതയില്‍ കടന്നുവരുന്നു. എം.ബി. മനോജിന്റെ അവതാരിക കവിതകളെക്കുറിച്ചുള്ള ഭദ്രമായ പഠനം തന്നെയാണ്.
''ാസ  മനോഹരമായ
സ്ഥലമായിരിക്കാം
വിശുദ്ധമായ നാടായിരിക്കാം''
(അസാധു)
മനുഷ്യസ്‌നേഹം കൊണ്ടുനടക്കാനുള്ള ത്രാണിയില്ലെങ്കിലും ചിലതൊക്കെ അമര്‍ത്തിയെഴുതാന്‍ ഈ കവിതകള്‍ക്കു കഴിയുന്നുണ്ട്.
'ഒബാമ' എന്ന കവിത നോക്കൂ:
''കൂടുതലൊന്നും മിണ്ടിയിട്ടില്ലെങ്കിലും
പഠിപ്പിച്ചുവരുന്ന ചരിത്രത്തെ
കൃത്യമായി ആവര്‍ത്തിക്കാനും
അധ്യാപകരില്ലാതെ വന്നാല്‍
മൊത്തം ക്ലാസിനെ
അടക്കിയിരുത്താനും
അവനു കഴിയുമെന്ന്
ഉറച്ചു വിശ്വസിക്കുന്നു
ഇപ്പോഴും പി.ടി.എ.''
'ഡിസംബര്‍ 6', 'എങ്ങനെ നുള്ളണം ചെഞ്ചീര', 'ഒരു ചെടി പൂവിടുന്നതെങ്ങനെ', 'വാഗണ്‍' മുതലായ കവിതകള്‍ ദേശീയതാബോധ്യങ്ങളോടുള്ള കാവ്യപ്രതികരണങ്ങളാണ്. 'ചെങ്ങറ', 'ഭൂരിപക്ഷം' മുതലായ കവിതകള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ചില സങ്കുചിതത്വങ്ങളെ പരിഹാസവിധേയമാക്കുന്നവയാണ്.   

(31.03.2013ലേജസ്സിന്ഴ്ച്ട്ടത്ില്‍  പ്രിദ്ീകിച്ത്)
               

Sunday, March 17, 2013

പെണ്ണെഴുത്തിന്റെ മെയ്ക്കരുത്ത്..സിതാരയുടെ കഥകള്‍



  രീരത്തെക്കുറിച്ചുള്ള പെണ്ണെഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കഥകളില്‍ ആവിഷ്‌കാരത്തേക്കാള്‍ പ്രബലമായ ഘടകം പ്രതിരോധമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണേ്ട ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ ആഗ്രഹവസ്തുവായി സ്ത്രീയെ രൂപപ്പെടുത്തുന്ന എഴുത്തുകളും ഇല്ലെന്നല്ല.  എന്നാല്‍, പൊതുവെ പെണ്‍കഥകളിലെ ശരീരം ഒരു പടയോട്ടഭൂമിയാണ്.
ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല, വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന കഥകള്‍ മാധവിക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട്. പെണ്ണെഴുത്തിന്റെ പരികല്‍പ്പനകള്‍ മേല്‍ക്കൈ നേടിയ കാലത്ത് അവ പിന്തിരിപ്പന്‍ കഥകളായി വായിക്കപ്പെട്ടിരുന്നു. എന്നാല്‍, മാറിയ കാഴ്ചപ്പാടില്‍ ഈ കഥകള്‍ക്കു വേറൊരു മാനം കൈവരുന്നുണ്ട്. പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. കെ.ആര്‍. മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ കഥാകാരികള്‍ കഥാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
സിതാരയുടെ കഥകള്‍ എന്ന ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ'അഗ്നി' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിലയെ അട്ടിമറിക്കുന്നുണ്ട്. 'ഓഫിസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞ്ജീവ്, ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നു പേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്ത രോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാല്‍സംഗത്തിന്റെ യുക്തിയെന്ന് ''ആണിയിളകിയ മരസാമാനംപോലെ' കിടന്നുകൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്, തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'ഈ ശൈഥില്യം മൂര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാല്‍സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്നു. സഞ്ജീവിനോട് ''നീ ഒട്ടും പോരായിരുന്നെ'ന്നു പറയുമ്പോള്‍ അയാള്‍ തകര്‍ന്നുപോവുകയാണ്. പുരുഷാധിപത്യം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം- അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി- പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്.  ബലാല്‍സംഗം ചെയ്യപ്പെട്ട  സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍നിന്ന് വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്.
പ്രണയവൈറസ് എന്ന കഥയില്‍ നാം കാണുന്നത് ലൈംഗികതയുടെ അപരിചിതമായ വേറിട്ടൊരു ലോകമാണ്. അവിടെ ലൈംഗികഅധിനിവേശത്തിന്റെ ഇരയായ ഹരി, ഒരു ആണ്‍വേശ്യയാണ്. ശരീരവില്‍പ്പനക്കാരനായ ഹരിയുടെ നനഞ്ഞു നഗ്നമായ പുരുഷശരീരം ഇസബെല്ലിന് ഒരു ആഗ്രഹവസ്തുവാണ്. അവളുമായി ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന എയ്ഡ്‌സ് തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു പെണ്‍കുട്ടിക്കു ഹരി കൈമാറുന്നതോടെയാണ് കഥ         തീരുന്നത്. ഇവിടെ ലൈംഗികതയുടെ ആധികാരികതയും കര്‍തൃത്വവും സ്ത്രീയിലാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ, ഇരയുടെ നില്‍പ്പിടങ്ങളെ, മറിച്ചിടുകയാണിവിടെ. പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ക്കു പകരം ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ.  ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട് മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണെ്ടത്തുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്.  അതുകൊണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മെഹബൂബായിലും ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ.
സിതാരയുടെ പല കഥകളിലും സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത കര്‍തൃത്വങ്ങളായി
തിരിച്ചറിയേണ്ടതുണെ്ടന്ന് ഈ കഥകള്‍ പറയുന്നു.  സ്ത്രീകള്‍ ഏകശിലാത്മകമായ സത്തയല്ല,  മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ  എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ, ലിംഗ സ്വത്വങ്ങളാണിവിടെ. നമുക്കു പരിചിതമായ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാനാവില്ല.
  ചതിയില്‍ രണ്ടു ഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു.  ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുകൊണ്ട്  കടന്നുവരുന്ന പ്രാന്തവല്‍കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷരാഷ്ട്രീയത്തിലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹിക-രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച  സിതാരയുടെ'കറുത്ത കുപ്പായക്കാരി' പോലെയുള്ള മറ്റു കഥകളിലും കാണാം.  ഇത്തരം നിരവധി കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരമെഴുത്തിന്റെ ഈ ബഹുലതയാണ് സിതാരയുടെ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.                

(തേജസ്സിന്റെ ഞായറാഴ്ച്ചപ്പതിപ്പ് ആഴ്ച്കവട്ടത്തില്‍ 17.03.2013ല്‍ പ്രസിദ്ധീകരിച്ചത്, യഥര്‍ത്ഥ തലക്കെട്ട് സ്വയം നിര്‍വഹണത്തിന്റെ കഥകള്‍ എന്നായിരുന്നു)