Monday, April 21, 2008

മാര്‍ത്തോമാ നഗറിലെ പ്രതിമകള്‍

പച്ചയായി, ഒരു ഹരിതവ്യവസ്ഥയായി തുടരുകയും തഴയ്ക്കുകയും ചെയ്യുന്ന ചെടിയില്‍ വിടര്‍ന്ന ചുവന്ന പൂവ്‌ ആ വ്യവസ്ഥയുടെ നിഷേധമാകുന്നതിനെക്കുറിച്ച്‌, അനുകരണവിധേയത്വങ്ങളുടെ വ്യാകരണങ്ങളില്‍ നിന്നും വിടുതല്‍ നേടി ചോരത്തുള്ളികള്‍ ചിതറിച്ചു വീഴുന്നതിനെക്കുറിച്ച്‌ ആര്‍.വിശ്വനാഥന്റെ ഒരു കവിതയുണ്ട്‌.('അരിസ്റ്റൊട്ടില്‍ കണ്ടില്ലെന്നുണ്ടോ?') നാസിമുദ്ദീന്റെ കവിതകളുടെ രൂപകമാണ്‌, ആ പൂവ്‌. ഒരേ സമയം അത്‌ തുടര്‍ച്ചയും വിള്ളലുമാവുന്നു.ജീവിതത്തോടുള്ള കലഹവും പ്രതീക്ഷയുമാണ്‌.ജീവിതത്തിന്റെ ആന്തരികപ്രത്യക്ഷങ്ങളെ സ്ഥലകാലങ്ങള്‍ കൊണ്ട്‌ വളഞ്ഞിട്ടു പിടിക്കുകയാണ്‌ ഈ കവിതകള്‍.ജീവിതത്തെ ജീവിതവ്യമാക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ അന്വേഷണങ്ങളാണ്‌ ഇവിടെ കവിതയുടെ സാധ്യത തേടുന്നത്‌.കവിത/എഴുത്ത്‌ ജീവിതത്തെ കൂട്ടിപ്പിടിക്കാനുള്ള അതിനെ തിരിച്ചറിയാനുള്ള , അതിനോട്‌ ഒട്ടിനില്‍ക്കാനുള്ള വ്യഗ്രതയാണ്‌, ഈ കവിയില്‍. മറ്റു കവികളില്‍ നിന്നു നാസിമുദ്ദീനെ വ്യതിരിക്തനാക്കുന്ന ഘടകവും എഴുത്തും ജീവിതവും തമ്മിലുള്ള സംശ്ലേഷണമാണ്‌.
ആധുനികതക്കു ശേഷം രൂപപ്പെട്ട എഴുത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ്‌ ഈ കവിതയുടെ പിറവി.അക്കാലം വരെ ചിന്താപദ്ധതികളിലും ജീവിതദര്‍ശനങ്ങളിലും പ്രബലമായിരുന്ന ഉറച്ച സമഗ്രതാബോധം,നൈരന്തര്യം വ്യക്തിനിഷ്ഠതയെ അന്വയിച്ചു ചേര്‍ത്ത സമഷ്ടിബോധം എന്നിവയോടുള്ള പ്രതികരണമായി ഈ കവിതയെ കാണുന്നതില്‍ തെറ്റില്ല.ദര്‍ശനങ്ങള്‍ പ്രതിമകളും നോക്കുകുത്തികളുമായി മാറുന്നതിനെ കവി വിക്ഷോഭങ്ങളില്ലതെ,ഏറെക്കുറെ നിര്‍മ്മമമായ വിചാരഭാഷയില്‍ ആവിഷ്കരിക്കുന്നു.
"മാര്‍ത്തോമാ നഗറിലെ പ്രതിമകളായ്‌
നില്‍ക്കുന്ന പുണ്യവാന്‍മാര്‍
എങ്ങനെയായിരിക്കും ജീവിതത്തെ നേരിട്ടതെന്ന്‌
ഞാന്‍ ഓര്‍ത്തുനോക്കിയിട്ടുണ്ട്‌
ജഡവും വചനവും മല്‍സരിച്ച നൂറ്റാണ്ടിന്റെ ഭ്രമണങ്ങളിലൂടെ
കുട്ടികള്‍ ഓടിക്കളിക്കുന്ന ഈ മൈതാനത്ത്‌
ഇവര്‍ നോക്കുകുത്തികളായതെങ്ങനെ?

രണ്ടു കാലങ്ങള്‍ ആണിവിടെയുള്ളത്‌.ഒന്ന് അനാദിയും അമൂര്‍ത്തവുമായ കാലം.മറ്റൊന്ന്‌കുട്ടികള്‍ ഓടിക്കളിക്കുന്ന 'ഇന്നിന്റെ ദുസ്തരസങ്കീര്‍ണ്ണ'മായ വര്‍ത്തമാനകാലം
"പെട്ടെന്ന്‌
ഉയിര്‍ക്കപ്പെടാത്ത മാനവരും
മാര്‍ദ്ദവമില്ലാത്ത പാതകളും
ചേരാത്ത പണിയായുധങ്ങളും" ചേര്‍ന്നതാണ്‌ കവിയുടെ മുന്നിലുള്ള ഇരമ്പുന്ന ഈ കാലം. അവിടെ മുക്കുവരുടെ കലമ്പലും മീന്‍കാരന്റെ വിളിയും നേഴ്സറി വിട്ടുപോകുന്ന കുഞ്ഞുങ്ങളുമുണ്ട്‌. ആ കാലത്തില്‍ നിന്നുകൊണ്ടാണ്‌ കവി ആ പ്രതിമകളെ കാണുന്നത്‌.ജീവിതത്തെയും കവിതയെയും എന്ന പോലെ ഈ രണ്ടു കാലങ്ങളെയും ഏകോപിപ്പിക്കാനുള്ള ഏതോ വെമ്പല്‍ ഈ കവിതയുടെ അടിയടരുകളിലുണ്ട്‌. കാരണം കവിയുടെ സ്വാസ്ഥ്യം മുറിഞ്ഞു പോയിരിക്കുന്നു.
ദര്‍ശനങ്ങളെല്ലാം കാഴ്ച്ചകളോ പ്രതിമകളോ ആയിത്തീര്‍ന്ന വിപര്യയത്തോട്‌ കടുത്ത പരിഹാസമോ നിഷേധമോ കവിക്കില്ല.അവ ചലിക്കുന്നില്ല, ചലിപ്പിക്കുന്നുമില്ല.
"തീരാത്ത ജ്ഞാനസ്നാനങ്ങള്‍ ചെയ്ത്‌
ലോകത്തിന്റെ ദുര്‍ഗ്രഹതയില്‍
ഇവര്‍ക്ക്‌ മനം മടുത്തുകാണും.
ജീവിതത്തിന്റെ തീപ്പാലത്തിലൂടെ
നടക്കുമ്പോള്‍ വിസ്വാസികള്‍ പാനം ചെയ്യുന്ന
ഇവരുടെ പാദങ്ങള്‍ നന്നേ പൊള്ളിയിരിക്കും.
എങ്കിലും ശില്‍പി അത്‌ മിനുക്കിയെടുത്തിരിക്കുന്നു"
ഇങ്ങനെ കൃത്രിമമായി മിനുക്കപ്പെട്ട അറിവുകള്‍, പച്ചയായ അനുഭവത്തേക്കാള്‍ സ്ഥാപനവല്‍കൃതമായ ജ്ഞാനാധികാരങ്ങള്‍ പ്രധാനമാകുന്ന ഒരു കാലമാണിതെന്ന്‌കവി തിരിച്ചറിയുന്നു.അവരുടെ കണ്ണുകളിലെ 'ശാന്തയുടെ നീലയും' മേനിയിലെ 'സ്ഥിരതയുടെ വെള്ളയും'അമൂര്‍ത്തവും ജഡവുമായിത്തീര്‍ന്ന് കല്ലിച്ചുപോയ സിദ്ധാന്തങ്ങളെത്തന്നെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌.അവിടെ നിന്നുകൊണ്ട്‌ കവി മീന്‍കാരന്റെ വിളി കേള്‍ക്കുന്നു.മുന്‍വിധികളും തീര്‍പ്പുകളുമില്ലാതെ പച്ചയായ ജീവിതത്തെ നേരിടുന്ന അവന്റെ ശബ്ദത്തില്‍ കവി തുടര്‍ച്ചയായി പരിഹസിക്കപ്പെടുന്നു.ദര്‍ശനങ്ങളുടെ കേവലതകള്‍ക്ക്‌ അഭിമുഖമായി കവിതയുടെ ഉത്തരഭാഗത്തു നിരത്തപ്പെടുന്ന ഇരമ്പുന്ന ജീവിതത്തിന്റെ ചിത്രങ്ങള്‍ നോക്കുക.അവിടെ മീന്‍കരനും മുക്കുവനും കുട്ടികളുമുണ്ട്‌.നദിയെയും സമുദ്രത്തെയും നേരിടാനിറങ്ങിയ മുക്കുവരുടെയും കുട്ടികളുടെയും യാത്രകളിലും മീന്‍കാരന്റെ വിളിയിലും ഒക്കെയുള്ള കാലം ഒരു ദൈനംദിനത്തിന്റെ പരിധിയിലാണ്‌. മൂര്‍ത്തവും ചാക്രികവുമാണത്‌.അതിനാല്‍ അത്‌ജീവിതത്തെ സുരക്ഷിതമായി ഉള്ളടക്കുന്നു,ഏകാകിയായ കവിയേയും.ദൈന്യവും കലമ്പലുമൊക്കെയുണ്ടെങ്കിലും ജീവിതത്തിന്റെ ലൗകികമായ പ്രതലങ്ങള്‍ കവിയെ ഉത്സാഹഭരിതനാക്കുന്നു,ഉത്തേജിപ്പിക്കുന്നു.ശുഭഗീതങ്ങള്‍ എന്ന മറ്റൊരു കവിതയിലെ വരികള്‍
"മധ്യാഹ്നത്തിലെ വിരസതയിലേക്ക്‌
ഞാന്‍ മയങ്ങുമ്പോള്‍
ഭൂമിയിലെ വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്ന ശബ്ദം
എന്നെ ഉണര്‍ത്തുന്നു....
പറന്നു പറന്നുപോകുന്ന പക്ഷികള്‍
സൂര്യനിലേക്കു തലയുയര്‍ത്തുന്ന മരങ്ങള്‍
യാത്രക്കാര്‍, സമ്മാനപ്പൊതികള്‍
നീറുന്ന വിരഹങ്ങള്‍, ചുംബനങ്ങള്‍
അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍
ഉമ്മറപ്പടികള്‍ ഇഴഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍
മനുഷ്യന്‍ എന്നെ സ്വാധീനിക്കുന്നു
മനുഷ്യന്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു"
ഇങ്ങനെ സാധാരണമായ സന്ദര്‍ഭത്തെ ദാര്‍ശനികമായ,ഉദാത്തതയിലേക്കും ഉയര്‍ച്ചകളിലേക്കും പൊലിപ്പിച്ചെടുക്കുക എല്ലായ്പ്പോഴും സാധ്യമല്ല.
പെട്ടന്ന് ഉയിര്‍ക്കപ്പെടാത്ത മനുഷ്യരുടെ ലോകമാണത്‌.മാര്‍ദ്ദവമില്ലാത്ത പരുക്കനായ ജീവിതത്തിന്റെ പാതകള്‍,ചേരാത്ത പണിയായുധങ്ങള്‍-ഇവയിലാണ്‌ തന്റെയുള്ളിലെ സ്വാസ്ഥ്യത്തെ കവി തിരിച്ചറിയുന്നത്‌.എന്നാല്‍ അയാള്‍ക്കു പരാതിയില്ല. ഈ വിള്ളല്‍ സ്വാഭാവികമാണ്‌.('ഇണങ്ങാത്ത ബട്ടണുകള്‍ ചേര്‍ത്ത്‌ തുന്നിക്കൂട്ടിയ കുപ്പായം' എന്ന്‌ 'എന്റെ സ്നേഹാത്മാക്കളില്‍')അനിവാര്യമാണ്‌. അതത്‌ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിരിക്തതയാണ്‌ ഇവിടെ കവിതയുടെ സാധ്യതയാകുന്നത്‌. കവി ദര്‍ശനങ്ങളോടല്ല, ജീവിതത്തിനോടാണ്‌ അഭിമുഖീകരണം നടത്തുന്നത്‌.സത്യസന്ധതയുടെയും മൗലികമായ അന്വേഷണങ്ങളുടെയും ഇടങ്ങള്‍ വാര്‍പ്പുമാതൃകകള്‍ക്കു പുറത്താണല്ലോ സൃഷ്ടിച്ചെടുക്കാനാവുക. സുസ്ഥിരവും ദൃഢവുമായ വിശ്വാസ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ അനുരോധമായിട്ടല്ല വ്യക്തിയുടെ അലച്ചിലും അന്വേഷണവും ജീവിതവും സഞ്ചരിക്കുന്നത്‌.വ്യക്തിജീവിതത്തിന്റെ താല്‍പര്യങ്ങളും സാമൂഹ്യനന്മയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും തമ്മിലുള്ള വേര്‍പിരിയല്‍ സംഭവിക്കുന്ന ഘട്ടമാണ്‌ ഈ കവിതയില്‍കാണാനാവുക. അതുകൊണ്ടുതന്നെയാണ്‌ പതിവുവിനിമയരീതികളില്‍ നിന്നുള്ള വ്യതിചലനമായി ഈ കവിതയിലെ ജീവിതബോധം വിലയിരുത്തപ്പെടുന്നത്‌.
ഈ വ്യതിരിക്തമായ കാവ്യഭാഷയില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ തീര്‍പ്പുകളില്ല,ആലോചനകളേയുള്ളു. അട്ടഹാസങ്ങളോ ആഹ്വാനമോ നിലവിളികളോ ഇല്ല;ഒരുതരം നിര്‍മമായ മനസ്സിലാക്കല്‍ മാത്രം.സ്വപ്നങ്ങളും പ്രതികാരങ്ങളും ശ്വസിക്കുമ്പോഴും കാവ്യഭാഷ സമതലങ്ങളിലാണ്‌. പുണ്യവാളന്മാര്‍ വായുവിലും മുക്കുവന്മാര്‍ കടലിലും നിന്നുകൊണ്ടു നേരിടുന്ന ഭൂതഭാവിജീവിതത്തെ കവി സമതലങ്ങളില്‍ വെച്ച്‌ നേരിടുന്നു.
"എങ്കിലും മുറിഞ്ഞു പോകുന്ന
സ്വസ്ഥതകളുടെയും അങ്കലാപ്പുകളുടെയും
ഈ വൈകുന്നേരത്തില്‍
സ്വപ്നങ്ങളും പ്രതികാരങ്ങളും
ശ്വസിക്കുന്ന ഒരു മനുഷ്യനായ്‌
ഈ പുണ്യവാന്മാര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നു"
ഉറച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിരോധങ്ങളും വിപ്ലവശ്രമങ്ങളുമായിരുന്നു ആധുനികതയുടെ കാലത്തെ സവിശേഷമാക്കിയത്‌. അതിനെ കവി തന്റെ പാരമ്പര്യത്തിലേക്ക്‌ ഉള്‍ക്കൊള്ളുന്നത്‌ ഒട്ടൊരു സന്ദേഹത്തോടെയാണ്‌.സ്ഥിരവും ഉറച്ചതുമായ ദര്‍ശനങ്ങളില്‍ നിന്നും വിടുതല്‍ നേടി ചലനാത്മകവും അവ്യവസ്ഥിതവും മുന്‍വിധികളില്ലാത്തതുമായ ജീവിതത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ളതുമായ ഒരു ആത്മീയപ്രത്യയശാസ്ത്രം ഈ കവിതയിലുണ്ട്‌.അത്‌ ആധുനികതയോടുള്ള സവിശേഷവിമര്‍ശനമാണ്‌;ഒപ്പം ആധുനികതയെ ദര്‍ശനപരമായ ഒരു സാധ്യതയിലേക്ക്‌ വികസിപ്പിക്കാനുള്ള ശ്രമവും കൂടിയാണ്‌.അനുഭവവും ആശയവും തമ്മിലുള്ള വേറിടല്‍ എന്നത്‌ പക്ഷേ കവിതയെ/ എഴുത്തിനെ സംബന്ധിച്ച വലിയൊരു സൈദ്ധാന്തികപ്രശ്നം തന്നെയാണ്‌.പ്രത്യക്ഷത്തില്‍ അനുഭവപരമോ തത്വചിന്താപരമോ ആയ വലിയൊരു കുതിപ്പ്‌ ഈ കവിതയില്‍ അനുഭവപ്പെടാത്തതിനുകാരണം ഈ പ്രശ്നത്തിന്റെ സാര്‍വ്വകാലികത/സാര്‍വ്വജനീനത കൊണ്ടാവണം.
ജീവിതമോ ജീവിതവ്യാഖ്യാനമോ മുഖ്യം എന്ന ചോദ്യം ഇവിടെ കാതലാവുന്നു.എഴുത്തിനെ മറികടക്കുന്ന, എല്ലാത്തരം പ്രവചനങ്ങളേയും ആത്മീയാധികാരങ്ങളേയും മറികടക്കുന്ന ജീവിതം ഈ കവിയുടെ എന്നത്തേയും വിഷയമാണ്‌.സാഹിത്യത്തില്‍ ഇതൊരു പുതിയ കാര്യമല്ലെന്നും വെയ്ക്കുക. എന്നാല്‍ നാസിമുദീന്‍ ഇവയില്‍ നിന്നും വാറ്റിയെടുക്കുന്ന ജീവിതവ്യത, ശുഭബോധങ്ങള്‍ വേറിട്ടുതന്നെ നില്‍ക്കുന്നു..
അഹംബോധജന്യമായ നായകകര്‍തൃത്വതിന്റെ, ആത്മനിഷ്ഠമായ അതിവൈകാരികതയുടെ പ്രതിഫലനമായിട്ടുകൂടി ആധുനികതയുടെ സായാഹ്ന കവിതകള്‍ വെളിപ്പെട്ടിരുന്നു.എഴുപതുകളിലെ തീവ്രമായ രാഷ്ട്രീയബോധം കവിതയുമായി സംവദിച്ചതിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും അയ്യപ്പന്റെയും മറ്റും കവിതകളില്‍ പ്രത്യേകതയോടെ കാണാം. അടക്കിയ ക്ഷോഭം, ആശങ്കകള്‍, താക്കീതുകള്‍, അതിവൈകാരികത കലര്‍ന്ന ഉദ്വിഗ്നമായ സ്വരം എന്നിവ അവയുടെ സ്വഭാവമായിരുന്നു.ആത്മാനുരാഗത്തിന്റെയും ഇടങ്ങള്‍ ഇവിടെ വിരളമല്ല.എന്നാല്‍ അവ പ്രത്യക്ഷത്തില്‍ അവ മാനവികതയുടെ തോറ്റം പാട്ടുകളായിരുന്നു. കൂടാതെ ശിഥിലമായ ബിംബങ്ങളും സ്വപ്നാത്മകമായ തീവ്രഭാഷണങ്ങളും അപരിചിതമായ പദസംയുക്തങ്ങളും കലര്‍ന്ന ബലിഷ്ഠമായ ഒരു ശൈലിയും നിശിതമായ സാമൂഹികതയും ചേര്‍ന്ന്‌ അവയ്കുള്ളിലെ 'അഹ'ത്തെ മറച്ചുകളഞ്ഞു. ഈ അഹത്തെ അതിന്റെ കാല്‍പനികദൗര്‍ബ്ബല്യങ്ങളെ കുടഞ്ഞുകളഞ്ഞുകൊണ്ടാണ്‌ നാസിമുദ്ദീന്‍ പിടികൂടുന്നത്‌.
ഈ അഹത്തെ 'അകം'കവിതകളാക്കുന്നതില്‍ തന്റെ തന്നെ ആത്മവത്തയോട്‌ ചരിത്രത്തിലും കാലത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലായി അദ്ദേഹം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.മനുഷ്യന്റെ, ജീവിതത്തിന്റെ സാധ്യതകളേക്കുറിച്ചുള്ള തീവ്രവും ഉല്‍ക്കണ്ഠ നിറഞ്ഞതും എന്നാല്‍ വിനയപൂര്‍ണവുമായ അന്വേഷണമായി കവി കവിതയെ നോക്കിക്കാണുകയാണ്‌.ജീവിതാര്‍ഹമായ ഈ ജീവിതത്തിന്റെ പൊരുള്‍,അതിന്റെ സങ്കീര്‍ണത,ദുര്‍ഗ്രഹത,വൈരുധ്യങ്ങള്‍,പൊരുത്തക്കേടുകള്‍ ഒന്നും കവിക്ക്‌ അന്യമല്ല.ഹെര്‍സോഗിന്റെ നായകന്‍ കാസ്പ്രോസിനെ പോലെ അയാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു....നിഷ്കളങ്കവും മൗലികവുമായ,എന്നാല്‍ തീവ്രമായ ചോദ്യങ്ങള്‍-സ്ത്രീകള്‍ എപ്പോഴും ഇരിക്കുകയും തുന്നുകയും ചെയ്യുന്നതെന്തുകൊണ്ട്‌? പക്ഷികള്‍ മുകളിലേക്കുയര്‍ന്നു പറക്കുന്നതെന്തുകൊണ്ട്‌?...യുക്തിഭദ്രമായ ഒരു ഉത്തരത്തേക്കാള്‍ സത്യസന്ധമായ അന്വേഷണമാണിവിടെ കവിക്കാവശ്യം.തന്റെ വിഹ്വലതകളെയും ഉദ്വിഗ്നതകളെയും ആത്മനിഷ്ഠമായ വൈകാരികവിതാനങ്ങളിലേക്ക്‌ വെട്ടിച്ചുരുക്കാന്‍ കവി തയ്യാറല്ല.വാക്കുകളും ജ്ഞാനവും കവിതയുമെല്ലാം അപകടകരമായ ഇത്തരം അവസ്ഥകളില്‍ നിന്നൊക്കെയുള്ള രക്ഷാമാര്‍ഗങ്ങളാണ്‌.കവിതയെഴുതുവാന്‍ അര്‍ഹത നേടേണ്ടവന്‍ അറിയേണ്ടത്‌ കൂടു നഷ്ടപ്പെട്ട പക്ഷിയുടെ ചുറ്റിക്കറങ്ങലാണെന്ന്‌ നാസിമുദ്ദീന്‍ പറയുന്നു...(തുടരും)

Wednesday, April 16, 2008

ബഷീറിന്റെ സ്ഥലം

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

Saturday, April 12, 2008

ബഷീറിന്റെ സ്ഥലം...

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

Thursday, April 10, 2008

അള്‍സിര@.........

എം.ആര്‍.രേണുകുമാറിന്റെ രചനയില്‍ സൂക്ഷ്മമായ നോട്ടങ്ങളാണ്‌ കാണാന്‍ കഴിയുക..കൌതുകങ്ങളും അത്ഭുതങ്ങളുമില്ലാതെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ചുഴിഞ്ഞിറങ്ങുന്ന നിരീക്ഷണങ്ങളായി ഇവിടെ കവിതകള്‍ മാറുന്നു..കവിത കഥയാവുന്ന കാഴ്ച്ച പല ദളിത്‌ ആഖ്യാനങ്ങളിലുമെന്ന പോലെ അള്‍സിര@ ലും കാണാം. എന്നാലുമത്‌ പതിവു ദീനക്കാഴ്ച്ചയല്ല. ഓലക്കുടിലിലും പാറമടയിലും ഒതുങ്ങി ഉറച്ചുപോയ ദളിതന്റെ കഥയല്ലിത്‌.അയാള്‍ മാറുന്നു ചലിക്കുന്നു. ‘ഉള്ളി പൊളിക്കുമ്പോ,മൊളകുഞെട്ടുകളയുന്ന,കൊയ്തുവെക്കുമ്പോ, കറ്റകെട്ടിയിടുന്ന ഒരുത്തി‘യെ അമ്മയും ‘ഉണര്‍ന്നു വരുമ്പോ ഉമിക്കരി നുള്ളുന്ന പുറത്തേക്കിറങ്ങുമ്പോ കച്ചത്തോര്‍ത്ത് നീട്ടുന്ന ഒരുത്തി‘യെ അപ്പനും ആശിച്ചെങ്കിലും തൊലിവെളുത്ത, ചുണ്ടുചുവന്ന ,സ്വര്‍ണ്ണമുടിയുള്ള ഒരു ബ്രിട്ട്നി സ്പിയേഴ്സിനെയാണയാള്‍ തെരഞ്ഞത്. അള്‍സിറയെന്ന അയര്‍ലന്റുകാരി -നെറ്റിലൂടെ ചാറ്റിലൂടെ പുതിയ, മാറിയ ,സ്ഥലകാലത്തിലൂടെ അവളിലെത്തി. ചിര പുരാതന പ്രതിഷ്ഠമായ പ്രതിസന്ധികളുടെ നീറ്റമില്ലാതെ അയാള്‍ അവളി‍ലേക്കു ഊളിയിട്ടു. മേഘങ്ങളില്‍‌ ഉരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്‌ വെറുതെ താഴേക്കു നോക്കി. അപ്പനുമമ്മയും ഓടിവരുന്നുണ്ടോ?

വിവരസാങ്കേതിക വിദ്യയും തിരുമ്മല്‍ ചികിത്സയും മറ്റുമുള്ള ആഗോളവല്‍കൃതകാലം ആ ഉപ്പിലും മുളകിലും നിന്നയാളെ അവളിലെത്തിച്ചു. മാറ്റമില്ലാതെ തുടരുന്ന ഉറച്ചുപോയ ദളിത് സ്വത്വാഖ്യാനത്തിന്റെ ചേരുവകളെ മാറ്റിമറിക്കുന്നുണ്ട്‌ ഈ രചന. കാല്‍പ്പനികമായ ഓര്‍മ്മകളേക്കാള്‍ മൂര്‍ത്തമായ അനുഭവങ്ങള്‍ക്ക്‌ മുന്‍തൂക്കമുണ്ട് ഇവിടെ.മരവിച്ചുപോയ സ്ഥാവരമായ സ്വത്വത്തില്‍നിന്നും കര്‍തൃത്വത്തിലേക്കുള്ള യാത്രകൂടിയാണ്‌ അത്‌.ജീവിതവും എഴുത്തും തമ്മിലുള്ള നേര്‍ബന്ധത്തെ പുനര്‍നിര്‍ണ്ണയിക്കുകകൂടിചെയ്യുന്നുണ്ട് ഇത്തരം രചനകള്‍.
അള്‍സിര@----എം.ആര്‍.രേണുകുമാര്‍.
ഉള്ളി പൊളിക്കുമ്പോ മൊളക് ഞെട്ടു കളയുന്ന
കൊയ്തുവെക്കുമ്പൊകറ്റ കെട്ടിയിടുന്നവിറകൊടിക്കുമ്പോപെറുക്കിക്കൂട്ടുന്നമുടിയഴിച്ചിടുമ്പോകോതിത്തരുന്നപൊല്വാനിരിക്കുമ്പൊതഴ നിവര്‍ത്തുന്നഒരുത്തിയെ മതിയെന്ന് അമ്മ.
ഉണര്‍ന്നു വരുമ്പൊഉമിക്കരി നുള്ളുന്നപുറത്തേക്കിറങ്ങുമ്പൊ കച്ചത്തോര്‍ത്ത് നീട്ടുന്നഉച്ചതിരിയുമ്പൊപൊതിച്ചോറുമായെത്തുന്നകടമ്പ കയറുമ്പോകടുങ്കാപ്പി ഊറ്റുന്ന കോട്ടുവായിടുമ്പോപായ വിരിക്കുന്നഒരുത്തിയെ മതിയെന്ന്‌ അപ്പന്‍.
തൊലി വെളുത്തചുണ്ടുചൊവന്നസ്വര്‍ണമുടിയുള്ളഒരു ബ്രിട്ട്നിസ്പിയേര്‍സിനെതെരഞ്ഞ് ഞാന്‍.
ഒടുക്കം കുറി വീണത്അള്‍സിരയെന്നഅയര്‍ലന്‍ഡുകാരിക്ക്നെറ്റിനും ചാറ്റിനും കടപ്പാട്‌
ഇടറിയ പെടലിയും വെട്ടിയ നടുവുംതിരുമ്മി സുഖപ്പെടുത്തി വിരലുകളിലെ ഞൊട്ടപൊട്ടിച്ചുകൊടുത്ത്ഞാനവളുടെ ഹൃദയത്തിലേക്ക്ഊളിയിട്ടു.
മേഘങ്ങളിരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്വെറുതെ താഴേക്ക് നോക്കി.
മേല്പോട്ട് നോക്കികൈകള്‍ വീശിക്കരഞ്ഞ്വരമ്പിലൂടെ അപ്പനുമമ്മേംഓടിവരുന്നുണ്ടോ?