Saturday, November 21, 2015

കണ്ണാടിയിലെ ചോര (വിജയലക്ഷ്മിയുടെ ഊഴം എന്ന കവിതയെക്കുറിച്ച്)




നുഷ്യസ്‌നേഹികളെയും സ്വാതന്ത്ര്യവാദികളെയും വെല്ലുവിളിച്ചുകൊണ്ട് ഫാസിസം എല്ലാ കാലത്തും ഒരു കൂട്ടം ജനങ്ങളെ തങ്ങളുടെ മൃഗീയതയ്ക്കിരയാക്കിയിട്ടുണ്ട്. ലോകചരിത്രത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഇത് പല ആഭ്യന്തരശക്തികളുമായി ചേര്‍ന്നും അല്ലാതെയും ഇത്തരം നായാട്ടുകള്‍ നടത്തിയിരുന്നു. നമ്മുടെ കാലത്താകട്ടെ, അടിച്ചമര്‍ത്തലിന്റെയും പ്രതിരോധങ്ങളുടെയും വിഭിന്നമായ പല രൂപങ്ങളും സജീവമാണ്. മനുഷ്യാവകാശലംഘനങ്ങളുടെ തോതനുസരിച്ച് നീതി കാംക്ഷിക്കുന്നവരുടെ പ്രതിഷേധസംരംഭങ്ങളും വളര്‍ന്നു വരുന്നുണ്ട്. നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നിരവധിയാളുകള്‍ ഭീകരതാവിരുദ്ധനടപടികളുടെ പേരില്‍ ഒരു തെളിവുമില്ലാതെ കൊല്ലപ്പെടുന്നു. ഈ വൈരുദ്ധ്യം ബുദ്ധിജീവികളെയും പൗരവകാശപ്രവര്‍ത്തകരെയും സ്വയം അഴിച്ചുപണിയാന്‍ പ്രേരിപ്പിക്കുന്നതാണ്. ഭീകരതാവിരുദ്ധവാദത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും തുടര്‍ന്നുളള പ്രചാരണങ്ങളും ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യപ്പെടാനാവാത്ത, തികച്ചും വിശ്വാസ്യമായ വസ്തുതകളായി മാറ്റിത്തീര്‍ത്തിരിക്കുന്നു. മാധ്യമങ്ങളുടെ നിരുത്തരവാദപരവും അലസതാവിരചിതവുമായ വിവരണങ്ങളും ചില വര്‍ണപ്പകിട്ടേറിയ നാടകീയാഖ്യാനങ്ങളും അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. സങ്കീര്‍ണ്ണമായ ഈയൊരവസ്ഥയില്‍ സത്യസന്ധമായ മനുഷ്യാവകാശബോധവും അതിനായുള്ള ഏറ്റവും ചെറിയ സമരം പോലും ആദരിക്കപ്പെടേണ്ടതാണ്.

2004 ജൂണ്‍ 11ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ 'ഊഴം' എന്ന കവിതയെക്കുറിച്ചു പറയുമ്പോള്‍ ഇങ്ങനെയൊരാമുഖം പ്രസക്തമാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ പോലീസ് വെടിവെപ്പില്‍ മരിച്ച ഇസ്രത്ത് ജഹാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെയും കൂട്ടരെയും കുറിച്ചാണ് ഈ കവിത. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാശ്മീരിനെക്കുറിച്ച് ബാലാമണിയമ്മ എഴുതിയ ഒരു അപ്രകാശിത കവിതയെക്കുറിച്ച് കവി ചുള്ളിക്കാട് എവിടെയോ ഓര്‍ക്കുന്നുണ്ട്. ഔദ്യോഗികദേശീയചിന്തയ്ക്ക് തികച്ചും എതിരായിരുന്നുവത്രെ ആ കവിത. കാരണം കാശ്മീര്‍ അതര്‍ഹിക്കുന്ന വിഭാഗത്തിന് വിട്ടുകൊടുക്കുകതന്നെയാണ്  ചെയ്യേണ്ടത് എന്ന നിലപാടാണ് ആ കവിത മുന്നോട്ടു വെച്ചത്. കുടുംബത്തിലൊരാള്‍ ഭാഗം ചോദിച്ചാല്‍ കൊടുക്കുന്ന ന്യായമേ അവര്‍ അതിനു കല്പിച്ചിരുന്നുള്ളുവത്രെ. മാതൃഭൂമിയ്ക്ക് അയക്കാന്‍ വെച്ചിരുന്ന ആ കവിത ദൃഷ്ടിയില്‍പ്പെട്ട നിമിഷം തന്നെ രാജ്യദ്രോഹമാണത് എന്ന് പ്രകടമായ അരിശത്തോടെ വി.എം.നായര്‍ അതു നശിപ്പിച്ചു കളഞ്ഞുവെന്ന് ചുള്ളിക്കാടിനോട് ബാലാമണിയമ്മ പറഞ്ഞുവത്രെ. ഔദ്യോഗികദേശീയതയില്‍നിന്നും  എപ്പോഴേ ചോര്‍ന്നു പോയ മാനവികതയെ സരളവും മനുഷ്യസ്‌നേഹനിര്‍ഭരവുമായ സാഹോദര്യത്തിന്റെ യുക്തി ഉപയോഗിച്ചു അട്ടിമറിക്കുന്ന ആ കവിത വെളിച്ചം കണ്ടില്ല.

ഉദാരമാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ചേരുവകള്‍ തന്നെയാണ് ഊഴത്തെയും രചിക്കുന്നത്. ബാലാമണിയമ്മയ്ക്കു ശേഷം, രണ്ടോ മൂന്നോ തലമുറകള്‍ക്കിപ്പുറം വിജയലക്ഷ്മി  പൊതുവേ തന്റെ കവിതകളില്‍ പ്രക്ഷേപിക്കുന്ന ആഖ്യാനസ്വരത്തെ കൂടുതല്‍ തുറന്നതും തീവ്രവും ഒപ്പം മൂര്‍ച്ചയുള്ളതുമാക്കുന്നു, ഇവിടെ. ഭാഷണത്തിന്റേതായ നാടകീയത അതിലേക്കുള്ള ഉന്നം കൃത്യമാക്കുന്നു.

 'കണ്ടില്ലേ എന്റെ കൈകളില്‍ ചേര്‍ത്തു വെച്ചത്?
   അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല
   എനിക്കു വെടിയുണ്ടകളെ അറിയില്ല,
    എന്റെ മേല്‍ തറഞ്ഞതിനെ ഒഴികെ.'
തന്റെ മേല്‍ അതു തറയുന്നു എന്നതിലെ താദാത്മ്യസ്വരം വിജയല്ക്ഷ്മിക്കവിതയിലെ കാല്പനികത കലര്‍ന്ന ആത്മത്തിന്റെ, ആഖ്യാനസ്വരത്തിന്റെ രാഷ്ട്രീയത്തെ വെളിവാക്കുന്നു. 'എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാണ്….''എന്നതിന്റെ കാവ്യാദര്‍ശം ആണതിന്റെ പാരമ്പര്യം.


ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഈ കവിതക്കെതിരായി അയച്ച വക്കീല്‍ നോട്ടീസ് ഇസ്രത്തിന്റെ കൊലപാതകത്തിനു പിന്നിലുള്ള അതേ ധാര്‍ഷ്ട്യവും വ്യാജദേശീയബോധവും പ്രകടമാക്കുന്നു. ഒരു സാഹിത്യസൃഷ്ടി വിവാദം സൃഷ്ടിക്കുന്നതോ ആരോപണവിധേയമാകുന്നതോ അല്ലെങ്കില്‍ നിരോധിക്കപ്പെടുക തന്നെ ചെയ്യുന്നതോ മാത്രമല്ല ജനാധിപത്യത്തിന്റെ പ്രശ്‌നം. നേരെമറിച്ച് എന്തുകാരണത്താലാണിതു സംഭവിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം.

ഇപ്പോള്‍ പ്രത്യക്ഷമായ അസഹിഷ്ണുതയും കപടമായ ഭീകരതാവിരുദ്ധവാദവും 'ദേശസ്‌നേഹ'വും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്ന് ബഹുജനത്തെ മാറ്റിനിര്‍ത്തുകയാണ്. ഇതാകട്ടെ ഇപ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല. ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്. ഒരു പക്ഷേ എഴുത്തുകാരന്റെ മുഖത്തേക്കു തൂകിത്തേക്കപ്പെടുന്ന കരിയെണ്ണ വരെ നാം അപ്‌ഡേറ്റുചെയ്യുന്ന ഒന്ന്.

'മരിച്ചു ചെന്നപ്പോഴാണറിയുന്നത്,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും  പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു.
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവെയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച്'

അന്‍സല്‍പ്ലാസയില്‍ നടന്ന വെടിവെപ്പിലൂടെ ഇസ്രത്ത് ജഹാനില്‍ നിന്നും തൊട്ടടുത്തുതന്നെ മനോരമാദേവിയിലൂടെ മറ്റു പലരിലേക്കും; യഥാര്‍ത്ഥത്തില്‍ നമ്മുടെ ഊഴം വേറെ ആര്‍ക്കൊക്കെയോ വീതം വെച്ചുപോകുന്നു എന്നു മാത്രം. ഗോവിന്ദ്പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിങ്ങനെ ഈ ഊഴത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു കഴിഞ്ഞു, ജ്ഞാനവൃദ്ധരിലൂടെ…കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രീദേവി. എസ്.കര്‍ത്താ, ദീപാനിശാന്ത് എന്നിവരിലൂടെയാണ് ആ ഊഴം പ്രവര്‍ത്തിക്കുന്നത്, പ്രകാശനവേദിയില്‍ നിരോധിക്കപ്പെട്ടും അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിട്ടും ഒക്കെയായി.

2004 ജൂണ്‍ 15നാണ് ഇസ്രത്തിനെയും പ്രണേഷ്‌കുമാര്‍ എന്ന ജാവേദിനെയും മറ്റു രണ്ടുപേരെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത് പതിവുപോലെ ഇതും ഒരു ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് വിശദീകരിക്കപ്പെട്ടത്. എന്നാല്‍ എന്തുകൊണ്ട് എല്ലാ ഏറ്റുമുട്ടലുകളിലും ഒരു പക്ഷം മാത്രം കൊല്ലപ്പെടുന്നു? പോലീസുകാര്‍ക്കുമാത്രം ഒരു പോറലുമേല്‍ക്കാതെ?! സാക്ഷികളോ മറ്റു മൂര്‍ത്തമായ തെളിവുകളോ കൂടാതെ കുറേ ഫോണ്‍ നമ്പറുകള്‍ മാത്രം വച്ച് ഭീകരവാദികളാക്കി മാറ്റി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. പക്ഷേ ആരാണു ചോദിക്കാന്‍? കൊല്ലപ്പെട്ടവര്‍ ഗുണ്ടകളോ, ഭീകരരോ ആണെന്നു വിശ്വസിക്കാനാണ് നമുക്കെളുപ്പം. യഥാര്‍ത്ഥ കുറ്റകൃത്യം ചെയ്തവരുടെ, പോലീസുകാരുടെ മൊഴിയാണിവിടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ ജീവചരിത്രവും അവരെ ചൂഴ്ന്നുനില്‍ക്കുന്ന 'രഹസ്യ' ഇടപാടുകളും ചുരുളഴിക്കുന്നതിലാണ് പത്രക്കാര്‍ക്ക് താല്പര്യം. ഭീകരവാദം എന്ന വാക്കിന്റെ കട്ടികൂടിയ മറ അവരെ എല്ലാ അന്വേഷണങ്ങളില്‍ നിന്നും നീതിബോധത്തില്‍ നിന്നും അകറ്റിക്കളയുന്നു. തികച്ചും വിശ്വാസ്യമായ ഒരു കള്ളക്കഥയുടെ സുരക്ഷിതത്വത്തില്‍ അവര്‍ സംതൃപ്തരാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെല്ലാം അങ്ങേയറ്റം ഒഴിവാക്കാനാവാത്തതാണെന്ന ധാരണകൂടി ഇവിടെ അടിയുറപ്പിക്കപ്പെടുകയാണ്.
സത്യം എന്നതിനെക്കുറിച്ച് കവി ഇവിടെ വേറിട്ടൊരു ഭാഷ്യം മുന്നോട്ടുവെയ്ക്കുകയാണ്. മരണത്തിനും  മൃതദേഹങ്ങള്‍ക്കുമാണ്, ജീവിതത്തേക്കാള്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ സത്യവുമായി ചാര്‍ച്ചയുള്ളതെന്നു കവി പറയുന്നു. സത്യവും നുണയും,  ജീവനും മരണവും എന്നീ ദ്വന്ദങ്ങള്‍ക്കകത്താണ്  കവി തന്റെ ദര്‍ശനത്തെ വിന്യസിക്കുന്നത്. മറ്റൊരു രീതിയില്‍ മരണസര്‍ട്ടിഫിക്കറ്റിലൂടെ ആനന്ദ് അവതരിപ്പിക്കുന്ന കാഴ്ച്ചക്കു സമാനമാണത്.

'മൃതദേഹങ്ങള്‍ കളവു പറയാറില്ല
ഞങ്ങളാണ് സത്യം.
…..
ജീവനറ്റു പോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും'

ഏറ്റുമുട്ടലുകളൊക്കെയും കൊലപാതകത്തില്‍ കലാശിക്കുമെന്നുകൂടി നാം കണ്ണടച്ചു വിശ്വസിക്കണം. അഥവാ അവര്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നുവന്നാല്‍ തന്നെ വിചാരണയോ തെളിവോ കൂടാതെ അവരുടെ ജീവനെടുക്കാന്‍ പോലീസിന് എന്താണധികാരം? ടാഡാ, പോട്ടാ, യു.എ.പി.എ തുടങ്ങിയ നിയമങ്ങള്‍ പോലും ഒരു പോലീസിനും ആളെക്കൊല്ലാനുള്ള ഔദ്യോഗികമായ അനുവാദം നല്‍കുന്നില്ല. എന്നിട്ടും അതു സംഭവിക്കുന്നത് കടുത്ത ധാര്‍ഷ്ട്യവും സേച്ഛാധിപത്യവുമല്ലെങ്കില്‍ മറ്റെന്താണ്?

യാദൃച്ഛികമാണെങ്കില്‍കൂടി ഊഴം എന്ന കവിത പ്രസിദ്ധീകരിച്ച അതേ ദിവസം ജൂലൈ 11ന് അരങ്ങേറിയ മറ്റൊരു മനുഷ്യക്കുരുതി ഈ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണമായ മറ്റുചില വശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. സംഭവം ഇതാണ്. മണിപ്പൂരിലെ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന മുപ്പതുകാരിയായ മനോരമാദേവിയെ ആസ്സാം റൈഫിള്‍സിലെ പോലീസുകാര്‍ വീട്ടില്‍ചെന്ന് മര്‍ദ്ദിച്ച് അവശയാക്കി. വീട്ടുകാരുടെ മുമ്പില്‍ വെച്ച് കയ്യും കാലും കെട്ടി അവരെ കസ്റ്റഡിയിലെടിത്തു. തൊട്ടടുത്തദിവസം തന്നെ സമീപത്തുള്ള ഗ്രാമത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മനോരമയുടെ ജഡം കണ്ടെടുത്തു. കൊല്ലപ്പെട്ട മനോരമ ഒരു ഭീകരവാദിയാണെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. നിരോധിക്കപ്പെട്ട സംഘടനയിലെ അംഗം! ഇതിനെതിരെ മണിപ്പൂരില്‍ ഒരു കൂട്ടം മധ്യവയസ്‌ക്കരായ സ്ത്രീകള്‍ പൂര്‍ണ്ണനഗ്നരായി ആസ്സാം റൈഫിള്‍സിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തി. സര്‍ക്കാര്‍ അനങ്ങിയില്ല. പ്രതിഷേധത്തിന്റെ മുഖം കൂടുതല്‍ ശക്തമായി്. ഗവണ്‍മെന്റിന്റെ ഭീഷണിയെ വകവെക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടുകൊണ്ട് മുപ്പതോളം സംഘടനകള്‍ ഒന്നിച്ചുനിന്ന് തങ്ങളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട പ്രത്യേകനിയമ (അൃാലറ എീൃരല ൈടുലരശമഹ ജീംലൃ അര േ1958)ത്തിനെതിരായി സമരം ചെയ്യുകയുണ്ടായി.

നാഗാലാന്റിലും, ആസ്സാമിലും മണിപ്പൂരിലും പ്രാബല്യത്തിലുള്ള ഈ നിയമമനുസരിച്ച് സുരക്ഷാപോലീസിന് അറസ്റ്റുവാറണ്ട് കൂടാതെ ഒരു പ്രദേശത്തുചെന്ന് ആരെ വേണമെങ്കിലും സെര്‍ച്ചുചെയ്ത് വെടിവെക്കാം. അയാള്‍ക്ക് ഒരന്വേഷണത്തിന്റെ മുന്നിലും ഹാജരാകാതെയുള്ള നിയമപരിരക്ഷ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുകയും ചെയ്യുന്നു. മണിപ്പൂരിലെ പുതിയ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൈനികര്‍ ഹാജരായില്ല എന്നു പത്രറിപ്പോര്‍ട്ടുകളില്‍ പറയുന്നു. വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ നിയമം തങ്ങളുടെ സംസ്ഥാനത്തു നിന്നും നീക്കം ചെയ്യാനാവശ്യപ്പെട്ട് സമരം ചെയ്യുന്നു. ക്വിറ്റ് ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് 1942ല്‍ ഉണ്ടാക്കിയ അൃാലറ ളീൃരല െുെലരശമഹ ുീംലൃ ീൃറശിമിരല ന്റെ ചുവടുപിടിച്ചുകൊണ്ട് രൂപപ്പെടുത്തിയതാണ് അഎടജഅ 1958 (അൃാലറ ളീൃരല െുെലരശമഹ ുീംലൃ അര േ1958) ബ്രിട്ടീഷുകാര്‍ എങ്ങനെ ഇന്ത്യക്കാരെ കണ്ടുവോ അത്രതന്നെ വെറുപ്പോടെയും ഭയത്തോടെയും നമ്മുടെ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയെ നോക്കിക്കാണുന്നു എന്നാണിതിനര്‍ത്ഥം.

പ്രാന്തവല്‍കൃതദേശീയതക്കെതിരായ അഖണ്ഡതാവാദവും പോര്‍വിളിയുമാണ് ഈ നിയമത്തിന്റെ മറവില്‍ നടക്കുന്നത്. അതിന്റെ ഇരകളാണ് ഇസ്രത്തും, മനോരമയുമെല്ലാം. 1950കള്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ജമ്മു-കാശ്മീരിന്റെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിനു യുവതീയുവാക്കളെ കാണാതായിക്കൊണ്ടിരിക്കുന്നു.

ഭീകരതാവിരുദ്ധവാദത്തിന്റെ മറവില്‍ നടക്കുന്ന ഈ നരനായാട്ട് തികച്ചും ആസൂത്രിതമായ ഒരു രാഷ്ട്രീയസംവിധാനത്തിന്റെ ഭാഗമാണെന്നു കാണാന്‍ വിഷമമില്ല. കോടതിയും ഒട്ടും മോശമല്ല. നാഗാലാന്റ് പീപ്പിള്‍സ് മൂവ്‌മെന്റും ഇന്ത്യന്‍ യൂണിയനും തമ്മിലുണ്ടായ കേസിലിടപെട്ടുകൊണ്ട് 1997-ല്‍ സുപ്രീകോടതി പ്രസ്താവിച്ച വിധി അഎടജഅക്ക് തികച്ചും അനുകൂലമായിരുന്നു. വ്യത്യത്യസ്തതകളെയും ന്യൂനപക്ഷങ്ങളെയും അമര്‍ച്ച ചെയ്തുകൊണ്ടുള്ള ഒരു മൗലികവാദം. അതിന്റെ കയ്യൂക്കും 'ഗ്വോ ഗ്വോ' വിളികളും നമ്മുടെ സ്വച്ഛതയ്ക്കുമേല്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട് തൊട്ടടുത്തുതന്നെയിരിപ്പുണ്ട്. ആ ഇരിപ്പുകണ്ടാല്‍ നമുക്കു കാവലിരിക്കുകയാണെന്നേ തോന്നൂ. എന്തുകൊണ്ട് ഹിന്ദു ഐക്യവേദിയെപ്പോലുള്ള ഒരു സംഘടനയ്ക്ക് ഈ ഭീഷണി നടത്താന്‍ കഴിയുന്നു? ഇവിടെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെടേണ്ടത് കുമ്മനം രാജശേഖരന്‍ മാത്രമല്ല, മതദേശീയ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള ജനാധിപത്യധ്വംസനങ്ങളോട് നിരുത്തരവാദപരമായി പ്രതികരിച്ച വലത് - ഇടതുപക്ഷ ബുദ്ധിജീവികള്‍കൂടിയാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവിനോടും (പി.എ.ആന്റണി), നാടുഗദ്ദിക (കെ.ജെ.ബേബി)യോടുമുള്ള ഇടതുവലതുഭരണകൂടങ്ങളുടെ സമീപനങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. ഇത്തരം അവസരവാദപരമായ നിലപാടുകളുടെ സൃഷ്ടിയും തുടര്‍ച്ചയുമാണ് വിജയലക്ഷ്മിയ്ക്കും കവിതയ്ക്കുമെതിരായി നടക്കുന്ന പ്രതികരണങ്ങള്‍.
'ഉറങ്ങാതിരിക്കുക
പുലരുന്നത് നിങ്ങളുടെ ഊഴം'

എന്ന ഒടുവിലത്തെ വരി ഭാവിയിലെ അനുഭവസത്യമായി നാം  അപകടകരമായ ഇക്കാലത്ത് തിരിച്ചറിയുന്നു. ഒപ്പം ജനാധിപത്യത്തിലേക്കുള്ള കാവല്‍ ഏറ്റവും അടിത്തട്ടില്‍ അപരത്തെ മനസ്സിലാക്കലും പരസ്പരവിനിമയവും കരുതലുമാണ് എന്ന വൈകാരികപാഠം ബാലാമണിയമ്മയെപ്പോലെ, എന്‍.വി.യെയും മറ്റു പലരെയും പോലെ , കവി ഉറപ്പിക്കുന്നു. തടവറക്കവിതകളുടെയും വെട്ടുവഴിക്കവിതകളുടെയും ഒക്കെ നൈതികപാരമ്പര്യത്തിലേക്ക് ഊഴവും സ്വയം കണ്ണിചേരുന്നു. കവിത ആത്യന്തികമായി മനുഷ്യകഥാനുഗാനം തന്നെയെന്ന് തിരിച്ചറിയുന്നു.

(സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് ഡി.സി.ബുക്‌സ് നവംബര്‍ 2015 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യ ഫാസിസത്തിലേക്ക് എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട ലേഖനം -2004 ആഗസ്ത് കവിതാസംഗമം മാസികയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിനെ പരിഷ്‌ക്കരിച്ചത് )









Friday, November 13, 2015

കണ്ണാടികള്‍, ജനാലകള്‍ : സാഹിത്യചരിത്രങ്ങളിലെ ലിംഗദൃഷ്ടി


'Re- vision: The act of looking back, of seeing with fresh eyes, of entering an old text from a new critical direction - is for women than a chapter in cultural history: It is an act of survival ' - Addrienne rich

സാംസ്‌ക്കാരികനിരൂപകനും കവിയുമായിരുന്ന ഡോ:എ.കെ.രാമാനുജന്റെ 
 ഒരു കല്പനയെ കടമെടുത്തുകൊണ്ടാണ് ഈ തലക്കെട്ട'് രൂപീകരിച്ചത്. The collected essays of A.K. Ramanujan എന്ന കൃതിയിലെ  ആദ്യലേഖനം  Where mirrors are windowsþലെ  രാഷ്ട്രീയപ്രയോഗം  കൊണ്ടും കാവ്യഭംഗികൊണ്ടും ശ്രദ്ധേയമാണ്. ഒരാള്‍ക്ക് സ്വയം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഉപാധിയാണ് കണ്ണാടി; അതുപോലെ മറ്റുള്ളവരെ കാണാന്‍ ജനാലകളും. ആത്മവും അപരവും ( സെല്‍ഫും, അദറും) ആണ് കണ്ണാടിയും ജനാലയും പ്രതീകവല്‍കരിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ പ്രധാനനിരൂപകനായിരുന്ന സി.പി.അച്ചുതമേനോനും സമാനമായൊരു രൂപകത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ എഴുത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഭൂതക്കണ്ണാടി ആണത്. സ്ത്രീകളുടെയും രാജാക്കന്മാരുടെയും എഴുത്തിനെ സാധാരണ ജനങ്ങള്‍  ഒരു ഭൂതക്കണ്ണാടിയിലൂടെ എന്ന വണ്ണമാണ് നോക്കിക്കാണുന്നത് എദ്ദേഹം കുറ്റപ്പെടുത്തുന്നു. (സുഭദ്രാര്‍ജനം-സി.പി.അച്യുതമേനോന്റെ സാഹിത്യവിമര്‍ശനം - സമ്പാ.ടി.പി.സുകുമാരന്‍, മാതൃഭൂമി ബുക്‌സ്. 1988 പുറം. 64)
ലിംഗദൃഷ്ടി ഇത്തരം കുഴഞ്ഞുമറിഞ്ഞ സങ്കീര്‍ണ്ണമായ ഒരു കാഴ്ചവട്ടത്തെയാണ് ഉല്പാദിപ്പിക്കുന്നത്. എപ്പോഴും അവനവനില്‍ നിന്നും
, അവളവളില്‍ നിന്നും അതു തുടങ്ങുന്നു, മടങ്ങിയെത്തുന്നു. സവിശേഷമായ സാംസ്‌ക്കാരികതകള്‍ക്കകത്തുവെച്ചാണ് ലിംഗബന്ധങ്ങള്‍ ഉരുവംകൊള്ളുക. അതിനാല്‍ ചരിത്രപരവും രാഷ്ട്രീയവുമായ  സവിശേഷസന്ദര്‍ഭങ്ങളുടെ വിമര്‍ശനവും വിശകലനവുമായി അതു ബന്ധപ്പെട്ട'ുകിടക്കുന്നു. ഏകമാനതയേക്കാള്‍ ബഹുസ്വരതയ്ക്കാണിവിടെ പ്രാധാന്യം. ഇന്ത്യന്‍ സാഹിത്യം ഓന്നണ്; അതു പലഭാഷകളില്‍ എഴുതപ്പെടുന്നു എിന്നങ്ങനെയുള്ള ആലങ്കാരികമായ മാമൂലുകള്‍ക്കുനേരെ അതു ജനാല കൊട്ട'ിയടയ്ക്കുന്നു. ട്രൗസ്സേഴ്‌സ്‌നെപ്പറ്റി ഒരു ഐറിഷ്‌കാരന്‍ പറഞ്ഞ തമാശ രാമാനുജം ഓര്‍ത്തെടുക്കുന്നുണ്ട്. ട്രൗസേഴ്‌സ് സിംഗുലറോ പ്ലൂറലോ എന്ന ചോദ്യത്തിനയാളുടെ മറുപടി Singular at the top and plural at the bottom എന്നയിരുന്നത്രെ! ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന വിഷയവും bottom level ല്‍ ഉള്ള ഓണ്. കൂടാതെ വളരെ ബഹുസ്വരമായ,  plurality ഉള്ള വിഷയവുമാണ്! അത് നിശ്ചയമായും ആണ്‍/പെണ്‍ എന്ന ദ്വന്ദവിഭജനങ്ങള്‍ക്കപ്പുറം നിലകൊള്ളുന്നു ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ (LGBT) മുതലായ അപരങ്ങളെ കൂടി മുന്‍നിര്‍ത്തിയുള്ള പഠനമാണ്. ലൈംഗികതയുടെ സമൂലമായ പ്രശ്‌നവല്‍ക്കരണം അതു ഉള്ളടക്കുന്നു. പ്രണയം, കുടുംബം, സദാചാരം, പ്രത്യുല്‍പ്പാദനം എിങ്ങനെയുള്ള മേഖലകളിലെ അഴിച്ചുപണി ഇവിടെ പ്രധാനമാണ്. നിലനില്‍ക്കുന്ന പരമ്പരാഗത സ്ത്രീസമീപനങ്ങള്‍ക്കപ്പുറം ഉത്തരസ്ത്രീവാദപര(Post feministic)മായ ഒരു സമീപനം തദ്ദേശീയസാഹചര്യങ്ങള്‍ക്കകത്തുനിന്നുകൊണ്ട്  വികസിപ്പിച്ചു കൊണ്ടേ അതിനു കഴിയൂ.  ഈ സെമിനാറിന്റെ വിഷയപരിധിക്കുള്ളില്‍ അതു പെടുന്നല്ലെങ്കിലും ചില സൂചനകള്‍ നല്‍കാന്‍ ശ്രമിക്കുുന്ന എന്നു മാത്രം.
ലൈംഗികതയുടെ മണ്ഡലം എല്ലായ്‌പ്പോഴും സങ്കീര്‍ണ്ണമാണെന്നു നാം പറഞ്ഞു. സ്ത്രീപുരുഷബന്ധങ്ങള്‍ - പ്രണയം, സൗഹൃദം, ദാമ്പത്യം തുടങ്ങിയ എല്ലാ ബന്ധങ്ങളും - ലൈംഗികത, കാമന തുടങ്ങിയ മണ്ഡലങ്ങളും വളരെ അടിസ്ഥാനപരമായ നിര്‍ണ്ണായകശക്തികളാണ്. ഓരോ സമൂഹങ്ങളിലും ഓരോ ചരിത്രഘ'ത്തിലും അവ ജനതയെ സവിശേഷമായി രൂപപ്പെടുത്തുുന്ന. ഒപ്പം സംസ്‌ക്കാരത്തെയും സാഹിത്യത്തെയും. കാമനയുടെ മണ്ഡലങ്ങള്‍ സ്വയം പ്രതിഫലിപ്പിക്കുന്നു. അവ കള്ളം പറയാറില്ല. നമ്മുടെ സാഹിത്യചരിത്രങ്ങള്‍, പ്രത്യേകിച്ചും ആദ്യകാലസാഹിത്യ ചരിത്രങ്ങള്‍ സ്ത്രീയെ, പ്രണയത്തെ, സദാചാരത്തെ, ന്യൂനപക്ഷലൈംഗികതയെ ഒക്കെ എങ്ങനെയെല്ലാമാണ് പ്രതിഫലിപ്പിക്കുന്നത്? മേല്പറഞ്ഞ മേഖലകളിലെ യാഥാസ്ഥിതികതയെ അവ സാധൂകരിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുന്നതെങ്ങനെ? കൂടുതല്‍ ജനാധിപത്യപരവും ഊര്‍ജ്ജസ്വലവുമായ ഒരു സാംസ്‌ക്കാരികാന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ഉതകുന്ന ലിംഗബോധത്തിന്റെ സാധ്യതകള്‍ സാഹിത്യചരിത്രങ്ങളില്‍ ഉണ്ടോ? കീഴാളതയുടെയും പ്രാന്തവല്‍കൃതമായ മറ്റു ന്യൂനപക്ഷങ്ങളുടെയും ലൈംഗികസംവര്‍ഗങ്ങളുടെയും പരിഗണനകളെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ബദല്‍സാഹിത്യചരിത്രരചന എത്രത്തോളം സാധ്യമാണ്? ഇതൊക്കെ പരസ്പരം ഇടയുകയും കൊമ്പുകോര്‍ക്കുകയും ചെയ്യുന്ന ചോദ്യങ്ങളാണ്. ഇനിയും നാം ചോദിക്കാന്‍ വൈകരുതാത്ത ചോദ്യങ്ങളുമാണ ഒറ്റയടിയ്ക്കുള്ള ഉത്തരം സാധ്യമല്ല. നിരന്തമായ ആരായലുകളിലൂടെ, അഴിച്ചുപണികളിലൂടെയാണതു സാധ്യമാവുക.  ഇവിടെ നടത്തു ന്ന അന്വേഷണം അധികവും ചില ആദ്യകാലസ്ത്രീരചനകളെയും സാഹിത്യചരിത്രങ്ങളെയും മുന്‍നിര്‍ത്തിയാണ്.
ലിംഗജനാധിപത്യത്തിലൂന്നയ ബദല്‍സാഹിത്യചരിത്രരചനയുടെ പ്രതിസന്ധികളും സാധ്യതകളും എതാണ് നമ്മുടെ പ്രശ്‌നമണ്ഡലം. സൂസി താരുവും കെ.ലളിതയും ചേര്‍്ന്ന എഡിറ്റു ചെയ്ത രണ്ടു വോള്യം Women writing In india യില്‍ പറയുന്ന ഒരു സംഗതിയുണ്ട്. സ്ത്രീകളുടെ എഴുത്ത്, അവരുടെ സംഭാവനകളെ പൊതുമണ്ഡലത്തില്‍ വകയിരുത്തേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചാണവര്‍ പറയുന്നത്. പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന ഒരു ഷെല്‍ഫിനെ ഒരു രൂപകമായി അവര്‍ എടുത്തുകാണിക്കുന്നു. സ്വന്തമായൊരു മുറി എുന്ന വുള്‍ഫ് പറഞ്ഞതിനു സമാന്തരമായുളള ഒരു കോളനിയനന്തരരൂപകമായതിനെ കാണാമെന്നു ഡോ. ജാനകി നിരീക്ഷിക്കുന്നു. ആലീസ് വാക്കറെ പോലെയുള്ള വുമണിസ്റ്റ്‌നിരൂപകര്‍ മുറിയെ തള്ളിക്കളഞ്ഞുകൊണ്ട് കറുത്തവര്‍ഗക്കാരികളായ, കീഴാളസ്ത്രീകളുടെ അധ്വാനത്തിന്റെയും ജീവിതത്തിന്റെയും മണ്ഡലമായ വയലേലകളെ, പൂന്തോട്ടങ്ങളെ, സര്‍ഗാത്മകതയുടെ ഇടമായി In Our Mothers garden ല്‍ പ്രതിഷ്ഠിക്കുുണ്ട്. സ്വന്തമായൊരു മുറി പോയിട്ട'് സ്വന്തം ശരീരംപോലും അവകാശപ്പെടാന്‍ കഴിയാത്ത കറുത്തവര്‍ഗ്ഗസ്ത്രീയുടെ കൈവേലകളും അധ്വാനമികവുകളുമാണവരുടെ സര്‍ഗാത്മകത എുന്ന വാക്കര്‍ വാദിച്ചു.
അതിനോടൊപ്പം തന്ന നാം കൂട്ടവായിക്കേണ്ട ഒന്നണ് 1903ല്‍ സുധര്‍മ മാസികയിലൂടെ പുറത്തുവന്ന ജെ. കുഞ്ഞിലക്ഷ്മിയമ്മയുടെ കേരളീയസ്ത്രീകള്‍ക്കൊരുപദേശം എന്ന ലേഖനത്തിലെ സ്വന്തമായൊരു മുറിയ്ക്കു വേണ്ടിയുള്ള ആഹ്വാനം. ഗീതയുടെ എഴുത്തമമ്മമാരില്‍ ഇതിനെ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും സ്ഥാപിക്കുുന്ന. വിര്‍ജീനിയ വുള്‍ഫിന്റെ ലേഖനത്തിനും കാല്‍നൂറ്റാണ്ടു മുമ്പാണിതെഴുതപ്പെടുന്നത്. പുതിയ കോളനിയനന്തരകാല സാംസ്‌കാരികതയില്‍ ഇത്തരം ലേഖനങ്ങളുടെ വീണ്ടെടുക്കലിലൂടെ ആഗോള സ്ത്രീസാഹിത്യത്തിന്റെയും സ്ത്രീവാദസിദ്ധാന്തങ്ങളുടെയും പരിഗണനാക്രമത്തില്‍ മാറ്റം വരുമെ്ന്ന ഈ ഉദാഹരണത്തെ മുന്‍നിര്‍ത്തി ഗീത പറയുന്നു. (എഴുത്തമ്മമാര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട'്, 2014 (പുറം 254). 'അല്ലയോ കേരളീയ സഹോദരിമാരെ' എന്ന സവിശേഷമായ സംബോധനയോടുകൂടിയാണ് പ്രസ്തുത ലേഖനം തുടങ്ങുന്നത്. ഏറ്റവും വിലപ്പെട്ടതു സമയമാണെന്ന ആ സമയത്തെ കേരളീയ സ്ത്രീകള്‍ പുസ്തകവായനയ്ക്കായി ഉപയോഗിക്കണമെുന്നു അവര്‍ അഭിപ്രായപ്പെട്ട'ു. പെണ്ണുങ്ങള്‍ക്ക് സ്വന്തമായൊരു മുറിയെന്ന വാദം ജെ. കുഞ്ഞിലക്ഷ്മിയമ്മ ഇപ്രകാരം അവതരിപ്പിക്കുുന്ന.'വിദ്യാഭ്യാസം സിദ്ധിച്ചി'ുള്ള സ്ത്രീകള്‍ തങ്ങളുടെ ഉപയോഗത്തിനായി ഒരു പ്രത്യേകമുറിയെ ഏര്‍പ്പെടുത്തുന്നതു എത്രയും നന്നയിരിക്കും. ആ മുറി ധാരാളം വായുസഞ്ചാരത്തിനു സൗകര്യമുള്ളതു ആയിരിക്കേണ്ടതു കൂടാതെ സദാ ശുചിയായി സൂക്ഷിക്കേണ്ടതുമാകുന്നു'. സ്ത്രീകള്‍ തന്നത്താനുണ്ടാക്കിയ അലങ്കാരവസ്തുക്കള്‍കൊണ്ട്  ആ മുറിയെ അലങ്കരിച്ചുവെയ്ക്കണമെന്നുകൂടി പറയുന്നു 
കുറേ സ്ത്രീ എഴുത്തുകാരികളുടെ കൃതികള്‍ പുരുഷന്മാരുടെ കൃതികള്‍ അടുക്കിവെച്ചി'ുള്ള ഷെല്‍ഫിലേക്ക് വെയ്ക്കുമ്പോള്‍ ഒരിയ്ക്കലും സ്ത്രീസാഹിത്യചരിത്രം ഉണ്ടാകുന്നല്ല എവര്‍ (സൂസി താരു, കെ.ലളിത)പറയുന്നു. മറിച്ച് സാഹിത്യമെന്തെന്നു തീരുമാനിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഷെല്‍ഫ് ത ന്ന അഴിച്ചു പണിയേണ്ടതുണ്ട്. കാരണം ചില ഒഴിവാക്കലുകളെക്കുറിച്ച് എല്ലായ്‌പ്പോഴും സ്ത്രീവാദം എടുത്തു പറയുന്നു.  എന്നല്‍ പല പ്രമാണങ്ങളും മൂല്യങ്ങളും നിര്‍മിക്കപ്പെടുന്നതു തന്ന ഈ ഒഴിവാക്കലുകളുടെ, തമസ്‌ക്കരണങ്ങളുടെ, വളച്ചൊടിക്കലുകളുടെ കൂടി അടിസ്ഥാനത്തിലാണ്.

എന്താണ് സാഹിത്യം?
എന്താണു സാഹിത്യം എന്ന ഒരു ചോദ്യമണ്ഡലത്തെ സാഹിത്യചരിത്രം എല്ലാക്കാലത്തും ഉള്ളടക്കുന്നുണ്ട്. സാഹിത്യചരിത്രങ്ങള്‍ ആധികാരികമായി കരുതുകയും പ്രമാണികരിക്കുകയും ചെയ്യുന്ന സാഹിത്യകൃതികളും പ്രസ്ഥാനങ്ങളും ചിരപ്രതിഷ്ഠ നേടുകയും അധീശത്വം കൈവരിക്കുകയും ചെയ്യുന്നു. സാഹിത്യചരിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യപരത എന്താണ്? അതു തീര്‍ച്ചയായും കാലദേശങ്ങള്‍ക്ക് വിധേയമായി വ്യത്യസ്തമായ ഉത്തരങ്ങളാണ് തരുക. എങ്കിലും നിലനില്‍ക്കുന്ന ദേശ,കാല,മൂല്യങ്ങള്‍ക്കകത്ത് അവ എങ്ങനെ, എന്തുകൊണ്ട് സ്ത്രീപക്ഷ/സ്ത്രീവിരുദ്ധമാകുന്നു  എന്നൊക്കെയുള്ള അന്വേഷണം പ്രധാനമാണ്.
സംസ്‌കൃതപ്രധാനമായ ഭാഷയും പാണ്ഡിത്യവും അലങ്കാരങ്ങളുമാണ് സാഹിത്യം എന്നു വന്നാലത്തെ സ്ഥിതി വളരെക്കാലം ഉണ്ടായിരുന്നു. അവിടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വൈരുദ്ധ്യം സംസ്‌കൃതം ഉയര്‍ന്ന ജാതിക്കാര്‍ക്കുമാത്രമാണ് പഠിക്കാന്‍ അവസരമുണ്ടായിരുന്നത് എന്നതാണ്. വേദം ശൂദ്രനും സ്ത്രീക്കും നിഷിദ്ധമായിരുന്നല്ലോ.  സംസ്‌കൃതനാടകങ്ങളില്‍ത്തന്നെ സ്ത്രീകള്‍ പ്രാകൃതത്തില്‍ സംസാരിക്കാനാണ് അനുവദിക്കപ്പെട്ടിരുന്നത് എന്നും ഓര്‍ക്കണം.
നിയോക്ലാസിക്ഘട്ടത്തിലെയും മറ്റും വര്‍ണ്ണനകള്‍, അലങ്കാരങ്ങള്‍, ശൈലികള്‍ ഒക്കെ ഉയര്‍ന്ന സാഹിത്യപരതയുടെ അളവുകോലുകളായി തിരിച്ചറിയപ്പെട്ടിരുന്നു. വര്‍ണനകള്‍ അധികവും പുരുഷഭാവനാകേന്ദ്രിതമായിരുന്നു. സ്ത്രീസൗന്ദര്യവും സ്ത്രീശരീരവര്‍ണനയും അതില്‍ മുഖ്യമായിരുന്നു. ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം സ്‌ത്രൈണത ഏറെയും ബാഹ്യരൂപമായ ഒരു അസ്തിത്വം മാത്രമായി ചുരുക്കപ്പെട്ടിരുന്നു എന്നു കാണാം. മാത്രമല്ല , അതിലൂടെ സ്ത്രീയുടെ  വസ്തുവല്‍ക്കരണവും നിഷ്‌ക്രിയത്വവും ഭാവനയിലൂടെ ഉറപ്പിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നിയോക്‌ളാസിസത്തിന്റെ് അഭിരുചി, ഒപ്പം അതിലേക്കു പരിണമിച്ചെത്തുന്ന സാമൂഹികസാഹചര്യങ്ങള്‍ എന്തെല്ലാമാണെന്നും അന്വേഷിക്കണം. ആധുനികതാവാദത്തിന്റെ കാഴ്ച്ചപ്പാടിലും പുരുഷപ്രവണമായ ദിശകള്‍ എഴുന്നുനില്‍ക്കുന്നു. എഴുത്തിന്റെയും വായനയുടെയും വ്യവഹാരമണ്ഡലങ്ങളുടെ കൈകാര്യകര്‍തൃത്വം, നിയന്ത്രണം, വിനിമയം എല്ലാം തന്നെ പുരുഷകേന്ദ്രീകൃതമായിരുന്നു. അത്തരം സാഹചര്യങ്ങള്‍ പുതിയ കാലത്തെയും കൂടി നിര്‍ണ്ണയിച്ചതിനെ മുഴുവന്‍ ചേര്‍ത്താണ് ഡോ. ജെ.ദേവിക സ്വവര്‍ഗസൗന്ദര്യശാസ്ത്രമണ്ഡലം എന്ന് അവരുടെ Woman writing=Man reading  എന്ന കൃതിയില്‍ വിളിക്കുന്നത്. പുരുഷന്മാരും പുരുഷന്മാരും പരസ്പരം കൊണ്ടും കൊടുത്തും ആസ്വദിക്കുന്ന എഴുത്തിന്റെ മണ്ഡലം. അതിന്റെ അനേകം തെളിവുകള്‍ നമ്മുടെ ചരിത്രത്തില്‍ ലഭ്യമാണ്.
ആണുങ്ങള്‍ ആണുങ്ങളുടെ റോളുകളിലേക്ക് പാകപ്പെട്ട് അതിനെ പുനരുല്‍പ്പാദിച്ച്, അതിനെ സാമൂഹ്യാധികാരത്തിന്റെ മേല്‍നിലയിലേക്കു ഘടിപ്പിച്ചുനടത്തുന്ന സാംസ്‌ക്കാരികസാമൂഹികമേധാവിത്വത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരയുന്നത് കൗതുകകരമായിരിക്കും. ആണത്തപഠനം ലക്ഷ്യമിടുന്നത് അതാണ്. എന്താണ് ആണത്തം? വെവ്വേറെ കാലത്തും ദേശത്തിലും അത് എങ്ങനെ രൂപമാറ്റം സംഭവിച്ച് ചലിക്കുന്ന ഒന്നായി സ്വയം സ്വരൂപിച്ചു? ആണത്തങ്ങള്‍ക്കിടയില്‍ പരസ്പരം രൂപപ്പെടുന്ന സംഘര്‍ഷമേഖലകള്‍ എന്തെല്ലാം? അതായത് കീഴാള ആണത്തം എങ്ങനെ സവര്‍ണ ആണത്തത്തിനു കീഴ്‌പ്പെടുന്നുവെന്നും സവര്‍ണ ആണത്തങ്ങള്‍ക്കിടയില്‍ തന്നെ ഒന്നിന്റെ സ്വവര്‍ഗപരവും മറ്റുമായ അഭിരുചികള്‍ മൂലം അപരത്തെ മേല്‍/കീഴുകള്‍ക്കകത്തു പരസ്പരം നിയന്ത്രിച്ച് ക്രമീകരിക്കുന്നുവെന്നും നാം തിരിച്ചറിയണം.
അതിലുപരി പലപ്പോഴും സവര്‍ണസ്ത്രീയും കീഴാളപുരുഷനും തമ്മിലുള്ള പരസ്പരസംഘര്‍ഷത്തെക്കുറിച്ചുള്ള അനുഭവപരമായ തിരിച്ചറിവുകള്‍ നമുക്കുണ്ടാവണം. പരമ്പരാഗതസ്ത്രീവാദത്തില്‍ പലപ്പോഴും പ്രതിപക്ഷത്താവുന്ന ആണത്തം ഇവിടെ എങ്ങനെ വായിച്ചെടുക്കണം? ആണത്തത്തിന്റെ ആശയഘടന എത്രത്തോളം 'വിശുദ്ധ'മാണ്? 'നിഷ്‌ക്കളങ്ക'മാണ്? ഇതില്‍ സാഹിത്യരചനകളും സാഹിത്യചരിത്രങ്ങളും വഹിക്കുന്ന പങ്ക് എന്ത്? നിര്‍മിതിയായിത്തീര്‍ന്ന ആണത്തസ്ഥാപനത്തിന്റെ തുടര്‍ച്ചയായി സാമുദായികഘടനകളെ കാണാമോ? അവയുടെ ആധികാരികത/ വിമര്‍ശനാതീതത്വം എങ്ങനെ പ്രയോഗത്തിലായി? ആണത്തം--> സാമുദായികവല്‍ക്കരണം--> ദേശീയത എന്ന തുടര്‍ക്കണ്ണി എങ്ങനെയെല്ലാം സാഹിത്യചരിത്രങ്ങളിലൂടെ സാധൂകരിക്കപ്പെടുന്നു?
സാഹിത്യചരിത്രങ്ങളിലെ സ്ത്രീപക്ഷപഠനം സാധ്യമാണോ?
ഒരു കൃതി അതു സാഹിത്യചരിത്രമായാല്‍ കൂടി അതിലെ സ്ത്രീപക്ഷസ്വഭാവം അല്ലെങ്കില്‍ സ്ത്രീവിരുദ്ധസ്വഭാവം - പൊതുവെ പറഞ്ഞാല്‍ ലിംഗനീതി അന്വേഷിക്കുമ്പോള്‍ ആ കൃതിയുടെ ഉള്ളടക്കം, ഭാഷ, രൂപം, ഗ്രന്ഥകര്‍ത്താവ്. തുടങ്ങിയവ മാത്രമല്ല അതുള്‍ക്കൊള്ളുന്ന സമഗ്രമായ മൂല്യത്തെത്തന്നെ അഴിച്ചുപണിയേണ്ടിവരും. ഉദാഹരണത്തിന് ദേശീയതയെ മുന്‍നിര്‍ത്തിയുള്ള സാഹിത്യമോ സാഹിത്യചരിത്രമോ ആണെന്നിരിക്കട്ടെ, അതിലെ സാമാന്യമൂല്യം ദേശീയത/ ദേശീയോദ്ഗ്രഥനം ആയിരിക്കെത്തന്നെ അതിനുള്ളില്‍ ഒതുക്കപ്പെട്ട അല്ലെങ്കില്‍ മറച്ചുവെയ്ക്കപ്പെട്ട പലതരം സ്വത്വങ്ങളെക്കുറിച്ച്- സ്ത്രീകള്‍, കീഴാളര്‍, മറ്റു ന്യൂനപക്ഷങ്ങള്‍ - പരിഗണനയുണ്ടോ എന്നതു പ്രധാനമാണ്. നോവല്‍സാഹിത്യചരിത്രമാണെന്നിരിക്കട്ടെ, സാമുദായികനോവലുകളെ, രാഷ്ട്രീയ, ഹാസ്യ, കുടുംബനോവലുകളെ ഒക്കെ നാം വര്‍ഗീകരിക്കുന്നു, പഠിക്കുന്നു. അവിടെ സാമാന്യ അടിസ്ഥാനതലമായി പ്രവര്‍ത്തിക്കുന്ന സമുദായ/രാഷ്ട്രീയ കുടുംബമൂല്യങ്ങള്‍ എങ്ങനെ സ്ത്രീയെ നിര്‍വ്വചിക്കുന്നു, ഒഴിവാക്കുന്നു, വളച്ചൊടിക്കുന്നു എന്നത് വിശകലനം ചെയ്യേണ്ടിവരും. സമുദായത്തിന്റെ വരേണ്യവല്‍ക്കരണം സ്ത്രീമൂല്യങ്ങളെ പ്രത്യേകരീതിയില്‍ നിര്‍വ്വചിക്കുന്നതിലൂടെ, ചിട്ടപ്പെടുത്തി ഒതുക്കുന്നു എന്നതിനാല്‍ ലൈംഗികത, പ്രണയം, സദാചാരം തുടങ്ങിയവയില്‍ സ്ത്രീക്ക് വിവേചനം ഉണ്ടാകും. ലിംഗക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ തെളിവുകളോടെ അപഗ്രഥിക്കാന്‍ നോവല്‍ചരിത്രകാരര്‍ ബാധ്യസ്ഥരാണ്. 19-ാം നൂറ്റാണ്ടിലെ നായികാകേന്ദ്രിത നോവലുകള്‍ ശാരദ, ഇന്ദുലേഖ, ഇന്ദുമതീസ്വയംവരം, പറങ്ങോടീപരിണയം മുതലായവ പറയുന്ന നോവല്‍ചരിത്രം ദേശ/രാഷ്ട്ര/കുടുംബസങ്കല്പങ്ങള്‍ക്കകത്ത് സ്ത്രീകാമനകള്‍ നിയന്ത്രിക്കപ്പെട്ടതിന്റെ ചരിത്രം കൂടിയാണ്. സ്ത്രീകള്‍ സ്ത്രീകളെക്കുറിച്ച് അധീശമൂല്യങ്ങള്‍ നിര്‍മിച്ചു വെച്ച ആധികാരിക റോളിന്റെ ഘടനയിലേക്ക് സ്വയം പരുവപ്പെട്ടതിന്റെ, പുറത്താക്കപ്പെട്ടതിന്റെ ഒക്കെ ചരിത്രം കൂടിയാണത്.
എങ്ങനെയാണ് കൂടുതല്‍ സൂക്ഷ്മമായ, സവിശേഷവും കൃത്യവുമായ ലൈംഗികക്രമീകരണത്തിലൂടെ സമുദായഘടനകള്‍ സ്വരൂപിക്കപ്പെട്ടത് എന്നത് മറ്റൊരു അന്വേഷണവിഷയമാണ്. വിപുലമാണത്. ദമിതമായ ലിംഗസ്വത്വങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട.് അവ സാഹിത്യങ്ങളിലും കുറെയേറെ ദൃശ്യമാണ്. എന്നാല്‍ സാഹിത്യചരിത്രങ്ങളുടെ കഥയെന്താണ് സൂചിപ്പിക്കുന്നത്? അവയിലെ എഴുത്തിന്റെ/ആണത്തമൂല്യങ്ങള്‍, പരികല്‍പനകള്‍, മറ്റു സാംസ്‌കാരികകോയ്മകള്‍ ഒക്കെ വേറൊരു ലോകത്തെക്കുറിച്ചു നമുക്കു സൂചന ന്‌ലകുന്നു.  സൂക്ഷ്മജനാധിപത്യത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ് ഈ അന്വേഷണം നടക്കുക. പ്രണയം, ലൈംഗികത, സ്ത്രീപുരുഷബന്ധങ്ങള്‍, ന്യൂനപക്ഷലിംഗപദവി, ആണത്തനിര്‍മിതി, പ്രത്യുല്‍പാദനം, പാതിവ്രത്യം, സ്ത്രീധനം, കുടുംബമൂല്യങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളെ മുന്‍നിര്‍ത്തി സാഹിത്യചരിത്രങ്ങളെ അപഗ്രഥിക്കുമ്പോഴാണിതു തെളിഞ്ഞു കിട്ടുക.
കവിയും കവിതയും - പ്രമാണീകരണം നടന്നതെങ്ങനെ?
ലിംഗനീതിയെ മുന്‍നിര്‍ത്തിയുള്ള സാഹിത്യചരിത്രനിര്‍മിതി നടത്തുന്ന ഒരാളുടെ ബാധ്യത സാഹിത്യപ്രമാണങ്ങളിലെ സവിശേഷമായ പരികല്പനകളും മൂല്യങ്ങളും എങ്ങനെയെല്ലാമാണ് സ്ഥാപിക്കപ്പെട്ടത് എന്ന അന്വേഷണവും കൂടിയാണ്. മഹാകവി എന്ന പ്രയോഗം തന്നെ എടുക്കുക. അതില്‍ ഒരു സ്ത്രീയില്ല. സ്ത്രീകള്‍ മഹാകാവ്യം എഴുതിയിട്ടുണ്ടോ ഇല്ലയോ എന്ന വസ്തുതാപരമായ തെളിവിനേക്കാള്‍ പ്രധാനമാണ് മഹാകവി എന്ന ബിരുദനിര്‍ണയനത്തിലടങ്ങിയ ഉന്നതസ്ഥാനം. കുമാരനാശാന്‍ മുതല്‍ വളരെപ്പേര്‍ - ഇടശ്ശേരിയും വൈലോപ്പിള്ളിയും ജി.യും പി.യും ഒന്നും തന്നെ മഹാകാവ്യമെഴുതാതെ തന്നെ മഹാകവി എന്നു വിളിക്കപ്പെട്ടവരാണ്. എന്നാല്‍ മഹാകവി ബാലാമണിയമ്മയെന്നോ മഹാകവി കടത്തനാട്ട് മാധവിയമ്മയെന്നോ പറയാറില്ല. ക്ലാസിക്/നിയോക്ലാസിക്ഘട്ടങ്ങളിലെ സാഹിത്യവ്യവഹാരങ്ങളില്‍ നിന്നും ഊറിത്തെളിഞ്ഞ് ഉറച്ചുപോയ ഒരു സാഹിത്യപട്ടമാണ് മഹാകവി എന്നത്. കവി എന്ന വാക്കു പുരുഷനുവേണ്ടി ഉപയോഗിച്ച് ഉറച്ചുപോയിരിക്കുന്നു. 30-40 കളോടെ കവയിത്രി എന്ന വാക്ക് പ്രചാരത്തിലുണ്ടെങ്കിലും ഈയടുത്തകാലത്ത് അതിനെ ഉപേക്ഷിക്കുന്നതായാണ്  കണ്ടുവരുന്നത്. പെണ്‍കവി, സ്ത്രീകവി എന്ന പ്രയോഗങ്ങള്‍ ഇടക്കാലത്ത് കടന്നുവരുകയും ചെയ്തു. കവയിത്രി എന്ന പ്രയോഗത്തെ അയ്യപ്പപ്പണിക്കര്‍ അപലപിച്ചിരുന്നു. കവി എന്നുതന്നെ പ്രയോഗിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. കവയിത്രി എന്നതിലെ ലിംഗസൂചന എഴുത്തുകാരികള്‍ക്കു ഗുണം ചെയ്യുന്നില്ലെന്നു പലരും പറയുന്നു. ലേഡി ഡോക്ടര്‍ എന്ന വിശേഷണം അവരുടെ തൊഴില്‍ശേഷിയെ കുറച്ചു കാണിക്കുന്നതായാണ് അനുഭവപ്പെടുക. ഇതും ഏതാണ്ട് അങ്ങനെത്തന്നെ. സാഹിത്യനിപുണന്‍, സദസ്യതിലകന്‍ എന്നും മറ്റുമുള്ള വേറെയും ബിരുദനാമങ്ങളുണ്ട.്
മഹാകവി എന്നതുമാത്രമല്ല അത്തരം ഉയര്‍ന്ന ബിരുദങ്ങള്‍ അധികവും പുരുഷ എഴുത്തുകാരെ മാത്രം ഉദ്ദേശിച്ചുള്ളവയായിരുന്നു. കവിസാമ്രാട്ട്, കവിരാജന്‍, കവിപുംഗവന്‍, കവിസാര്‍വ്വഭൗമന്‍, സരസകവി, കവികേസരി, കവികുലകിരീടമണി, കവിരാജന്‍, കവികുലേന്ദ്രന്‍,  മുതലായവ വിശേഷണങ്ങള്‍ എല്ലാം സൂക്ഷ്മാംശത്തില്‍  പൗരുഷം, രാജ്യം, കുലം, അധികാരം എന്നിവയെ ഉള്ളടക്കുന്നവ തന്നെ. എന്നാല്‍ സ്ത്രീവിദൂഷികളില്‍ ചിലരെയെങ്കിലും  പണ്ഡിതരത്‌നം, പണ്ഡിതരാജാ പോലുള്ള ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു. സാമൂതിരിക്കോവിലകത്തെ മനോരമത്തമ്പുരാട്ടി, കൊടുങ്ങല്ലൂര്‍ക്കോവിലകത്തെ കൊച്ചിക്കാവ് തമ്പുരാട്ടി അങ്ങനെ ചിലര്‍ക്കെല്ലാം ഇതു ലഭ്യമായിട്ടുണ്ട്. ഇവരില്‍ പലരും അധ്യാപികമാരായിരുന്നു. അധ്യാപനം എന്നത് പുരുഷാധിപത്യസമൂഹത്തില്‍ വിഭാവനം ചെയ്യപ്പെട്ട സ്ത്രീധര്‍മത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒന്നാകയാല്‍ കൂടി ആയിരിക്കണം, അനുനയം, പരിപാലനം, ശിക്ഷണം ഒക്കെയടങ്ങുന്ന ക്ഷമാപൂര്‍ണമായ പ്രവൃത്തിയാകയാല്‍ക്കൂടിയാവണം അവര്‍ അംഗീകരിക്കപ്പെട്ടത്. നിര്‍ദ്ദിഷ്ഠമായ ധര്‍മശാസ്ത്രങ്ങളും വേദപുരാണങ്ങളും വ്യാകരണങ്ങളും പഠിപ്പിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യവും സ്വേഛയും കവികര്‍മത്തിലുണ്ട്. സദാചാരത്തിന്റെ മുറുക്കം കുറഞ്ഞമേഖലയുമാണത്, എന്ന വ്യത്യാസം കൂടിയുണ്ട് അതില്‍.
അമ്മത്തമ്പുരാന്‍,  പണ്ഡിതരാജാ  മുതലായ ഭാഷാപ്രയോഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നവയാണ്. ഒറ്റനോട്ടത്തില്‍ വ്യകരണപരമായി പുരുഷസൂചനയുള്ള നാമ,വിശേഷണരൂപങ്ങള്‍ ആണിവ. എന്നാല്‍ അവ വ്യവഹാരത്തില്‍ സ്ത്രീസൂചന ഉള്‍ക്കൊള്ളുന്നവയാണ്. ഇക്കുവമ്മത്തമ്പുരാന്‍, പൂരംതിരുന്നാള്‍ അമ്മത്തമ്പുരാന്‍ എന്നിങ്ങനെ സവര്‍ണരും സുചരിതകളുമായ സ്ത്രീകളെക്കുറിച്ച് കെ.നാരായണമേനോന്‍ 'സുചരിത'കളുടെ അവതാരികയില്‍ പറയുന്നുണ്ട്.  ഇതുപോലെ ഒരു പക്ഷേ ആദ്യകാലങ്ങളില്‍ കവി എന്ന പ്രയോഗവും  സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്ന മട്ടില്‍ വ്യവഹരിച്ചിരുന്നിരിക്കാം എന്നാലോചിക്കാനാണ്  അതു നമ്മളെ പ്രേരിപ്പിക്കുന്നത്. എങ്കില്‍ എവിടെ വെച്ചാണ് കവി എന്നത് സ്ത്രീയെ ഒഴിവാക്കി പുരുഷനെ മാത്രം ഉള്‍ക്കൊള്ളുന്ന ഘടനയിലേക്ക് കൃത്യമായി പരിനിഷ്ഠിതപ്പെട്ടത്?  കവിതയെഴുതുന്നയാള്‍ ആരാവട്ടെ അയാള്‍ കവിയെന്നും  കവയിത്രിയെന്നുമായി ലിംഗഭേദനിഷ്ഠമായി വ്യവഹരിക്കപ്പെട്ടത് എന്നു മുതല്‍ക്കായിരിക്കും? മേല്‍പ്പറഞ്ഞ സമുദായവല്‍ക്കരണത്തിലെ ചിട്ടകള്‍ക്കും ക്രമീകരണങ്ങള്‍ക്കും അതില്‍ നിശ്ചയമായും പങ്കില്ലേ?  സീയിംഗ് ലൈക്ക് എ ഫെമിനിസ്റ്റ്  എന്ന പുസ്തകത്തില്‍ നിവേദിതാമേനോന്‍ ഒയാവുമിയെ ഉദ്ധരിക്കുന്ന സന്ദര്‍ഭം ഇതുമായി ചേര്‍ത്തുവെക്കാം. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലിംഗനിരപേക്ഷമായ പദമാണ് വ്യാപാരിയെന്നത്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും. പക്ഷേ, ഇതിനെക്കുറിച്ചു പഠിച്ച യൂറോപ്യന്‍ പഠിതാക്കള്‍ സ്ത്രീകളായ വ്യാപാരികളെ മാര്‍ക്കറ്റ് വുമണ്‍ എന്ന് വിശേഷിപ്പിക്കുന്നതിലെ ലിംഗസൂചനയെക്കുറിച്ചാണവര്‍ പറയുന്നത്.
കവിതയുടെ ലിംഗം
മറ്റൊരു കൗതുകകരമായ വസ്തുത കവി പുരുഷനായും കവിത സ്ത്രീയായും ആണ് സങ്കല്പിക്കപ്പെട്ടതെന്നാണ്. കാവ്യാംഗന എന്ന പ്രയോഗം ഇന്നും മലയാളസാഹിത്യത്തില്‍നിന്നും മാഞ്ഞുപോയിട്ടില്ല.
'കാല്യലസജ്ജല കന്യക
കനകക്കതിരുകള്‍ കൊണ്ടൊരു കണിവെയ്‌ക്കേ….' 
എന്നു ചങ്ങമ്പുഴ പാടി. അദ്ദേഹത്തിന് കവിത സ്ത്രീയും കന്യകയും നര്‍ത്തകിയും കാമുകിയുമൊക്കെയാണ്. പാശ്ചാത്യകാവ്യസങ്കല്‍പത്തിലും കാവ്യദേവത (ങൗലെ) സ്ത്രീയാണല്ലോ. സംസ്‌കൃതകാവ്യമീമാംസയില്‍ കാവ്യപ്രയോജനത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന മമ്മടന്‍
 'കാവ്യംയശസ്സേളര്‍ത്ഥകൃതേ,
 ശിവേതരക്ഷതയേ,
 സദ്യഃ പരനിര്‍വൃതയേ,
കാന്താസമ്മിതതയോരുപദേശയുജേ' (കാവ്യപ്രകാശം)
എന്നാണു പറയുന്നത് കവിത ഭാര്യയാണെന്നും അവളുടെ സ്‌നേഹപൂര്‍ണമായ ഉപദേശത്തിനു സമാനമാണ് കവിതയെന്നും വരുമ്പോള്‍ കവി/വായനക്കാരന്‍ ഒരു പുരുഷന്‍ തന്നെയല്ലേ?
'കവിതാരസചാതുര്യം  വ്യാഖ്യാതാ വേത്തി ന കവി
സുതാസുരതസാമര്‍ത്ഥ്യം ജാമാതാ വേത്തി ന പിതാ' മുതലായിടത്തും
'വനിതാ ഗ്രന്ഥം ചൈവ പരഗതാ ഗതാ'  എന്നിടത്തും
'കവിതാ വനിതാ ചൈവ സ്വയമേവാഗതാ' എന്നിടത്തുമൊക്കെ വ്യക്തമായി സ്ത്രീയും  സാഹിത്യവുമായുള്ള സാത്മീകരണമാണ് നടക്കുന്നത്. അതിലൂടെ സാഹിത്യത്തിന്റെ നിയന്താവും പരികര്‍മിയുമായ പുരുഷസ്വത്വവും കൂടുതല്‍ മിഴിവോടെ ധ്വനിപ്പിക്കപ്പെടുന്നു. കര്‍ത്താവ് പുരുഷനും കര്‍മം സ്ത്രീയും കവിത/സാഹിത്യം/എഴുത്ത് എന്നത് ക്രിയ ആയും ക്രമീകരിക്കുന്ന ഒരു ഘടന ഇവിടെ നാം കാണുന്നു. ധ്വനിചര്‍ച്ചയിലും
 'പ്രതീയമാനം പുനരന്യദേവത്
വസ്ത്വസ്തി വാണിഷം മഹാകവീനാം
യത്തദ് പ്രസിദ്ധാവയവമാതിരിക്താം
വിഭാതി ലാവണ്യമിവാംഗനാസു'  എന്നു പറയുന്നു. കൃഷ്ണഗാഥയെക്കുറിച്ച് സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള പറയുന്നതില്‍ ഇതിന്റെ തുടര്‍ച്ചയുണ്ട്. 'കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളില്‍ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ'. ദ്വിതീയാക്ഷരപ്രാസത്തിന്റെ സന്ദര്‍ഭത്തില്‍,
'വാസന്തീ മധുവാര്‍ന്ന വാക്കിനു
സജാതീയദ്വിതീയാക്ഷര പ്രാസം
ചേര്‍പ്പതു കൈരളീ മഹിളതന്‍
മംഗല്യമാണോര്‍ക്കണം' എന്നാണ് കേരളവര്‍മ്മ എഴുതിയത്. വിവര്‍ത്തനസങ്കല്പങ്ങളില്‍ മെനാജ് എന്ന ഫ്രഞ്ച്  പണ്ഡിതന്റെ പൊതുവെ ആവര്‍ത്തിക്കുന്ന വാക്കുകള്‍ - 'വിവര്‍ത്തനം സുന്ദരിയെങ്കില്‍ വിശ്വസ്തയല്ല; വിശ്വസ്തയെങ്കില്‍ സുന്ദരിയല്ല'- ഇതു ഒരു ചാരിത്ര്യപ്രശ്‌നമായി കാണുന്നതിനെക്കുറിച്ച് ബാര്‍ബാറാ ജോണ്‍സണ്‍ പറയുന്നുണ്ട്. മറ്റൊരു ശ്ലോകം
'സംഗീതം സാഹിത്യമപി
സരസ്വത്യാസ്തനദ്വയം
ഏകതാലോചനാമൃതം
അന്യദാപാദമധുരം' ഇവിടെയൊക്കെ കവിത സ്ത്രീയും സ്ത്രീശരീരവുമായിത്തീരുന്നു. ഇവ ചില പരിചിത ഉദാഹരണങ്ങള്‍ മാത്രം. ഈ ഉദാഹരണങ്ങള്‍ വിസ്തരിച്ചത് സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പ്രത്യേകിച്ചും കവിതയില്‍ പുരുഷഭാവനയിലൂടെ സ്ഥിരീകരിക്കപ്പെട്ട നിഷ്‌ക്രിയയും നിശ്ചേതനയുമായ സ്ത്രീസ്വത്വത്തെ കണ്ടെടുക്കാനാണ്.
എഴുത്തുകാരികള്‍: വിവേചനത്തിന്റെ മുഖങ്ങള്‍
ഇനി എഴുത്തുകാരികള്‍ക്ക് നേരെയുള്ള വിവേചനവും അടിച്ചമര്‍ത്തലുമായവ പ്രത്യക്ഷീകരിച്ചതെങ്ങനെ എന്നു നോക്കാം.
ഈ സ്ത്രീവിരുദ്ധമായ ആണ്‍പാരമ്പര്യങ്ങള്‍ക്കു നേരെയുള്ള മറുപടിയാണ്. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ വരികള്‍.
'മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ തേര്‍ തെളി-
ച്ചില്ലേ പണ്ടുസുഭദ്ര പാരിതു ഭരിക്കുന്നില്ലേ വിക്‌ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്‌ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കുമാത്രമിവരാളല്ലെന്നു വന്നീടുമോ? '
എന്നവര്‍ ചോദിച്ചിരുന്നു. അതിനുനേരെ വെണ്മണിക്കവികളിലാരോ, (മഹനാണെന്നു കരുതപ്പെടുന്നു.)
'തരുണീ മണി കവയ്ക്കു കവയ്ക്കട്ടെ വൃത്തം'
('കവനമണി കവയ്ക്കട്ടെ, കാണട്ടെ വൃത്തം') എന്ന് അശ്ലീലമായി മറുപടി പറഞ്ഞതായും പറയുന്നു. അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളിന്റെ കൊണ്ടാടപ്പെട്ട ഒരു ശ്ലോകം അദ്ദേഹം തന്നെ സമീപിച്ച ഒരു എഴുത്തുകാരിയ്ക്ക് മറുപടിയായി നല്‍കിയ ദ്വയാര്‍ത്ഥശ്ലോകമാണ്. എഴുത്തുകാരി എന്ന പുതിയ സ്വത്വസംവര്‍ഗത്തോടുള്ള സമീപനം ഇവിടെയുമുണ്ട്. ആ എഴുത്തുകാരി ആരെന്ന് ശ്ലോകം ഉദ്ധരിക്കുന്ന ഉള്ളൂര്‍ പറയുന്നില്ല. അവര്‍ എഴുതിയ ശ്ലോകത്തെക്കുറിച്ചും നമുക്കറിയില്ല. പൊതുവാളിന്റെ മറുപടിശ്ലോകം ഇങ്ങനെയായിരുന്നു.
'തരുണീമണി,  മേലിലിത്തരം കൊ-
ളളരുതാതുളളവ തീര്‍ത്തുകൊണ്ടിരുന്നാല്‍
മുറിമുണ്ടുകളല്ല, നല്ല വേലി
ത്തറികൊണ്ടൊന്നുതരും തരം വരുമ്പോള്‍.' ഉള്ളൂര്‍ ഈ സംഭവത്തെ വിശദീകരിക്കുന്നത് ഒട്ടും ജനാധിപത്യരീതിയിലല്ല മറിച്ച് പൊതുവാള്‍, ആ പാവത്തെ ക്ഷീണസത്വയാക്കി മടക്കി അയച്ചു എന്നാണ്. (ഢീഹ.4. ു.99)
സ്ത്രീകളുടെ സാഹിത്യസൃഷ്ടികളെ അവരുടെ ശരീരത്തെപ്പോലെ തന്നെ ഗണിക്കുന്ന രീതിയാണിവിടെ നാം കാണുന്നത്. മറ്റൊന്ന് പുരുഷാധിപത്യഗര്‍വ്വും. ഇത് ഇന്നും അങ്ങനെത്തന്നെ തുടരുന്നു എന്നതിന്റെ തെളിവാണ് ചരിത്രകാരി റൊമീലാഥാപ്പറുടെ വെബ്‌സൈറ്റില്‍ അവരെ വേശ്യയെന്നു വിളിച്ച് അധിഷേപിച്ചുകൊണ്ട് കമന്റുചെയ്തതും മറ്റും.  (ഇക്കാര്യം ആനിസെയ്ദി 'അണ്‍ബൗണ്ട്' എന്ന കൃതിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്.) മാധവിക്കുട്ടിയുടെ കൃതികള്‍ വായിച്ച് തെറിക്കത്തുകള്‍ എഴുതിയ സംഭവങ്ങള്‍ മലയാളി വായനാചരിത്രത്തിലുമുണ്ട്.
അക്കാലത്തെ സ്ത്രീരചനകളെ ആസ്ഥാനസാഹിത്യകോവിദന്മാര്‍ എത്രമാത്രം അസഹിഷ്ണുതയോടെയാണ് കണ്ടത് എന്നതു വ്യക്തമാക്കുന്ന ഒരു ഉദാഹരണം ലക്ഷ്മീഭായി മാസികയില്‍ വായിച്ചതോര്‍ക്കുന്നു. പട്ട്‌ളില്ലത്തു പാര്‍വ്വതിയമ്മയുടെ 'മലയാളഭാഷയും നായര്‍സ്ത്രീകളും' എന്ന ഒരു ലേഖനപരമ്പരയാണിവിടെ സൂചിപ്പിക്കുന്നത്. കുട്ടിക്കുഞ്ഞുതങ്കച്ചിയെയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയെയും പറ്റിയാണ് പ്രധാനമായും അതില്‍ പ്രതിപാദിക്കുന്നത്. ലേഖനത്തിന്റെ തലക്കെട്ടുതന്നെ നായര്‍ സ്ത്രീയെന്ന ജാതിസ്വത്വത്തെ പുരസ്‌ക്കരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. 'നായര്‍ വനിതമാര്‍ക്കെന്നല്ല; ഇതരജാതി സ്ത്രീകള്‍ക്കും നടുനായകമായി ……' എന്നാണ് ഇക്കാവമ്മയെക്കുറിച്ച് പാര്‍വ്വതിയമ്മ എഴുതിയത്. നായര്‍സ്ത്രീകളോടുള്ള അധികബന്ധത്തെക്കാളുപരി, എഴുത്തുകാരിയുടെ സാമാന്യസാമൂഹികതയോടുള്ള ബന്ധത്തെയും സ്ത്രീവര്‍ഗത്തോടുള്ള ധാര്‍മികമായ  കടപ്പാടിനെയും വിദൂരമായിട്ടാണെങ്കിലും ഇതരജാതി എന്നപദം കൊണ്ട് വിവക്ഷിക്കുന്നുണ്ട്. അതിലുപരി ഈ ലേഖനം നായര്‍-നമ്പൂതിരി സമുദായങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്നിരുന്ന സാമുദായികസ്പര്‍ദ്ധയിലേക്കും കൂടി വിരല്‍ചൂണ്ടുന്നുണ്ട്. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജനം നാടകം വായിച്ച വെണ്മണിമഹന്റെ ആശങ്കകലര്‍ന്ന പ്രതികരണത്തെ അവര്‍ അപലപിക്കുന്നുമുണ്ട്- മഹന്‍ പ്രതികരിച്ചതിങ്ങനെയത്രെ: 'ശൂദ്രര്‍ക്ക്, അതുതന്നെ ഒരു പെണ്ണിന് കവിതയുണ്ടാക്കാറായി. അതും നാടകം. ഏതായാലും ഇനി അടങ്ങിയൊതുങ്ങിയിരുപ്പാനല്ല ഭാവം' ഇക്കാവമ്മയുടെ കൃതി മന്നാടിയാരുടേതെന്നു വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമത്തെയും പാര്‍വ്വതിയമ്മ കണക്കറ്റു പരിഹസിക്കുന്നു. 
സാഹിത്യചരിത്രങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചചെയ്യേണ്ട മറ്റൊരു വിഷയത്തിലേക്കാണ് ഇതു നമ്മെ നയിക്കുന്നത്. അതായത് കേരളത്തിലെ വരേണ്യരുടെ സമുദായവല്‍ക്കരണം, സാമുദായികശാക്തീകരണം എങ്ങനെ സാഹിത്യത്തിലൂടെ നടപ്പിലാവുന്നു എന്നും അതില്‍ത്തന്നെ സ്ത്രീകളെ അതിനു വിധേയമാക്കിയതെങ്ങനെയെന്നും ഇതു പുറത്തുകൊണ്ടുവരും. പട്ട്‌ളില്ലത്തു പാര്‍വ്വതിയമ്മ, നായര്‍സ്ത്രീ എന്ന സ്വത്വസ്ഥാപനത്തിനായി വീറോടെ പൊരുതുമ്പോള്‍ അത് ആവശ്യമായി വന്നിരുന്ന ഒരു സമ്മര്‍ദ്ദഘട്ടം നമ്മുടെ മുന്നില്‍ തെളിയുന്നുണ്ട്. നായരുടെ സാംസ്‌ക്കാരികകര്‍തൃത്വം, അധികാരികര്‍തൃത്വം പൊരുതിനേടിയതാണെന്ന് ഈ ലേഖനം മാത്രമല്ല, മലയാളി മെമ്മോറിയലുള്‍പ്പെടെയുള്ള പല പ്രക്ഷോഭങ്ങളും മറ്റനവധി രേഖകളും നമ്മോടു പറയുന്നു. ഇപ്രകാരം ബ്രാഹ്മണിക്/സവര്‍ണ/പുരുഷമേല്‍ക്കോയ്മയെ വെല്ലുവിളിച്ചും വിലപേശിയുമാണ് നായര്‍ സ്വത്വം തങ്ങളുടെ സാംസ്‌കാരികതയെ സ്ഥാപിച്ചത്. 
ഹിന്ദു, ക്രിസ്ത്യന്‍ സാമുദായിക രൂപീകരണത്തിലും അക്കാലത്തെ സാഹിത്യകൃതികള്‍ പങ്കുവഹിച്ചിട്ടുണ്ട്. സദാചാരം, കുടുംബം, ലൈംഗികത തുടങ്ങിയ മണ്ഡലങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത് സാധ്യമായത്. സദാചാരശതകം, സുചരിതകള്‍, സന്മാര്‍ഗചന്ദ്രിക, സന്മാര്‍ഗമഞ്ജരി, ദുഷിപര്‍വം, മോക്ഷമാര്‍ഗം, ജ്ഞാനോദയം തുടങ്ങി അനേകം കൃതികള്‍ സദാചാരത്തെ സമുദായവല്‍ക്കരണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെട്ടതെങ്ങിനെ എന്ന് വ്യക്തമാക്കുന്നു. പുതിയ കാലത്തുനിന്ന് പി.കെ. രാജശേഖരനും മറ്റും എഴുത്തിലെ ദളിത്‌വാദത്തെ (ദലിത്‌വാദം: ദലിത് വിരുദ്ധതയുടെ പ്രത്യയശാസ്ത്രം) പരിഹസിച്ച് പുറന്തള്ളുമ്പോള്‍ അതെത്രമാത്രം ചരിത്രവിരുദ്ധമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്; അതവിടെ നില്‍ക്കട്ടെ. 
മലയാളിസ്ത്രീ എഴുതിയ ആദ്യത്തെ യൂറോപ്യന്‍ യാത്രാവിവരണമായ 'ഞാന്‍ കണ്ട യൂറോപ്പിനെ' സഞ്ജയന്‍ പരിഹസിച്ചതെങ്ങിനെ എന്നു നമുക്കറിയാം. അതേപോലെ തരവത്ത് അമ്മാളുഅമ്മയെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളെ പ്രസംഗക്കാരികളെന്ന് ശകാരിക്കുകയും ചെയ്യുന്നു. ബി. കല്ല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകള്‍ അക്കാലത്ത് വാനോളം പുകഴ്ത്തപ്പെട്ടു. തന്റെ ജീവിതത്തെക്കുറിച്ചും രാമകൃഷ്ണപിള്ളയുമായുള്ള സഹവാസത്തെക്കുറിച്ചുമാണതില്‍ അവര്‍ എഴുതിയത്. വ്യാഴവട്ടസ്മരണകളും ഞാന്‍ കണ്ട യൂറോപ്പും പരിഗണിക്കപ്പെട്ടതിന്റെ വ്യത്യാസം ദേവിക എടുത്തു പറയുന്നു.  ഒരാള്‍ ഭര്‍തൃപൂജയില്‍ ഊന്നിയപ്പോള്‍ മറ്റേയാള്‍ സ്വതന്ത്രസഞ്ചാരത്തിന്റെ അനുഭൂതികള്‍ക്കാണ് പ്രാധാന്യം കൊടുത്തത്.
ഭാഷാചരിത്രകാരനായ പി.ഗോവിന്ദപ്പിള്ള കുട്ടിക്കുഞ്ഞുതങ്കച്ചിയെ പ്രശംസിക്കുന്നവിധം  നോക്കുക: 'കൈകൊട്ടിക്കളിയിലുള്ള വിദഗ്ധതയും നൂതനസമ്പ്രദായത്തില്‍ അവര്‍ ഉണ്ടാക്കിയിട്ടുള്ള കളിപ്പാട്ടുകളും അതിശയിക്കത്തക്കതാണ്. വിലയേറിയ സമയത്തെ അവര്‍ ഗൃഹഭരണാദികളിലും മറ്റും വ്യയംചെയ്യുന്നതിനോടുകൂടി കവിതാരചനയിലും ഗ്രന്ഥപ്രചാരത്തിലും സംഗീതസാഹിത്യാദികളിലും കൂടി ഉപയോഗപ്പെടുത്തിവരുന്നത് വളരെ ആശ്ചര്യം'- ഇവിടെ സ്ത്രീയുടെ സ്വാഭാവികമായ ഇടം ഗൃഹമാണ്. സ്വാഭാവികമായ പ്രവൃത്തി ഗൃഹഭരണമാണ് എന്ന വാദത്തിനു മുകളിലാണ് പ്രശംസയെ ഉറപ്പിച്ചിരിക്കുന്നത് എന്നതു ശ്രദ്ധിക്കണം. തോട്ടയ്ക്കാട്ട് ഇക്കാവമ്മയെക്കുറിച്ച് സി.പി.അച്ചുതമേനോന്‍ പറയുന്ന സന്ദര്‍ഭം ഇതോടു ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. ഇക്കാവമ്മയെ പ്രശംസിക്കുകയും അതിലുപരി അവരെ സ്ത്രീജാതിയിലെ തുഞ്ചത്തെഴുത്തച്ഛന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു, മേനോന്‍. എന്നാല്‍ സ്ത്രീയാണെന്നുള്ള പ്രത്യേക പരിഗണനയെ പൂര്‍ണമായും എതിര്‍ക്കുകയാണ് സി.പി.അച്ചുതമേനോന്‍ ചെയ്യുന്നത്. ഗൃഹഭരണാദികള്‍ കൊണ്ടുള്ള  സല്‍പ്പേരുകൊണ്ട് തൃപ്തരാകാതെ സാഹിത്യരംഗത്തെ കീര്‍ത്തികൂടി ആഗ്രഹിക്കുന്ന സ്ത്രീകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഉന്നതസാഹിത്യത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ അവര്‍ക്കു പ്രശസ്തി ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വാദിച്ചു.  സല്‍പ്പേര് എന്നതിനെക്കുറിച്ചുളള ആണ്‍/പെണ്‍ ഭേദവിചാരത്തില്‍ ഗാര്‍ഹികവൃത്തിക്കുള്ള ഊന്നല്‍ ശ്രദ്ധിക്കുക. ഇതൊക്കെ പഴയ കാലത്തായിരുന്നുവെങ്കില്‍ 90കളില്‍ കെ.പി.അപ്പന്‍ ഒരുപടികൂടിക്കടന്ന് വിമര്‍ശനം പുരുഷകലയാണ് എന്ന ലേഖനത്തിലൂടെ സൈദ്ധാന്തികമായിത്തന്നെ സ്ത്രീവിരുദ്ധതയെ പ്രക്ഷേപിക്കുകയാണ് ചെയ്തത്. എം. ലീലാവതിയപ്പോലെ പ്രഗത്ഭയായ ഒരു നിരൂപക തിളങ്ങിനില്‍ക്കുന്ന സമയത്താണിങ്ങനെ വിധിപ്രസ്താവരൂപേണ എഴുതുവാന്‍ അദ്ദേഹം ധൈര്യപ്പെട്ടത്. 
'എന്റെ കഥ'യെത്തുടര്‍ന്നും മതംമാറ്റത്തിനുശേഷവും മലയാളിയുടെ സദാചാരവിചാരണ വളരെയധികം നേരിട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. രാജലക്ഷ്മിയുടെ എഴുത്ത് തന്റെ സമാകാലികരും ബന്ധുക്കളും നാട്ടുകാരുമൊക്കെയായ വായനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്, നിര്‍ത്തേണ്ടിവരുകയും അവര്‍ ജീവിതമവസാനിപ്പിക്കുകയും ചെയ്തു. ഒളിവില്‍ തമാസിച്ചുകൊണ്ട് ആത്മകഥ(ആമേന്‍) എഴുതേണ്ടിവന്ന ചുരുക്കംപേരില്‍ ഒരാളായിരിക്കും സിസ്റ്റര്‍ ജെസ്മി. ആത്മകഥയുടെ പേരില്‍ സഭയില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നുപോലും വലിയ വിമര്‍ശനം നേരിടേണ്ടി വന്നു അവര്‍ക്ക്. നളിനി ജമീല എഴുത്തുകാരി എന്ന നിലയില്‍ രംഗത്തുവന്നപ്പോള്‍, സാഹിത്യത്തില്‍ കൂസലെന്യെ സ്ത്രീപുരുഷകാമനകളെക്കുറിച്ച് എഴുതിയ എം. മുകുന്ദനെപ്പോലെയൊരാള്‍ അവരെ വല്ലാതെ ആക്രമിച്ചിരുന്നു. മലയാളിയുടെ നവ ആസക്തികള്‍ എന്ന പേരില്‍ ഒരു ലേഖനം തന്നെ അദ്ദേഹം മാതൃഭൂമിയില്‍ എഴുതി. അവരുടെ ആത്മകഥ ടെക്സ്റ്റുബുക്കായി പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു അത്.
         ഈയിടെ പുറത്തറിയപ്പെട്ട വസന്ത എഴുത്തുനിര്‍ത്തിയ സാഹചര്യം എന്തായിരിക്കാം? ഈര്‍ക്കിലില്ലാത്ത ഓല, നാദമില്ല, ശബ്ദമുണ്ട് എന്നീ കൃതികള്‍ക്കുശേഷം അവര്‍ മൗനത്തിലായതിനു കാരണമെന്ത്? ആധുനികതയുടെ കാലത്തെ പ്രധാനകഥാകാരികളായ എന്‍.ചന്ദ്രിക, എന്‍.ജെ.നളിനി, സുമിത്രാവര്‍മ മുതല്‍ വളരെ പേര്‍ വളരെക്കാലമായി നിശബ്ദരാണ്. പുതുതലമുറ വായനക്കാര്‍ക്ക് അവരെ കേട്ടുകേള്‍വി തന്നെയില്ല.  'ഊഴം' എന്ന കവിതയെ മുന്‍നിര്‍ത്തി വി.എച്ച്.പി. നേതാവ് കുമ്മനം രാജശേഖരന്‍ വിജയലക്ഷ്മിക്കുനേരെ വധഭീഷണി മുഴക്കിയതെന്തുകൊണ്ട്? ബാലാമണിയമ്മ കാശ്മീര്‍ വിട്ടുകൊടുക്കുകയാണു നല്ലതെന്നമട്ടില്‍ എഴുതിയ കവിത  വി.എം. നായര്‍ അച്ചടിക്കാതെ കീറിക്കളഞ്ഞത് എന്തുകൊണ്ട്? (ഈ സംഭവം ബാലചന്ദ്രന്‍ ചുള്ളിക്കാട് ബാലാമണിയമ്മയുമായി നടത്തിയ ഒരു പഴയ സംഭാഷണത്തിന്റെ ഓര്‍മയെന്ന നിലയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ എഴുതിയിരുന്നു.)
എഴുത്തിന്റെ ഇത്തരം അനുഭവങ്ങള്‍ സ്ത്രീസര്‍ഗാത്മകതയുടെ വിഷയമാകാറുണ്ട്. സാഹിത്യവാസനയുടെ പേരില്‍ ഭര്‍ത്താവ് ഗോവിന്ദന്‍നായരാല്‍ നിരന്തരം പരിഹസിക്കപ്പെടുന്ന ഭാര്യ കല്ല്യാണിയമ്മയുടെ കഥയാണ് എം. സരസ്വതീഭായിയുടെ തലച്ചോറില്ലാത്ത സ്ത്രീകള്‍. ഒടുവില്‍ ഒരു കഥാമല്‍സരത്തില്‍ ബാലകൃഷണന്‍നായരുമായി മല്‍സരിച്ചു തോറ്റ ഭര്‍ത്താവറിയുന്നു, ബാലകൃഷണന്‍നായരെന്നത് തന്റെ ഭാര്യയുടെ തൂലികാനാമമായിരുന്നുവെന്ന്.  മേബിള്‍ അമ്മായിയുടെ വീട്(സാറാജോസഫ്), ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം(ഗീതാഹിരണ്യന്‍) പൊലെയുള്ള ഇത്തരം നിരവധി രചനകള്‍ വേറെയും കണ്ടെത്താന്‍ കഴിയും. എഴുത്തുകാരികളായ സ്ത്രീകള്‍ നേരിട്ട വിവേചനങ്ങള്‍ ഇന്നും തുടരുന്നുണ്ട്; ശ്രീദേവി.എസ്.കര്‍ത്തായിലൂടെ, ദീപാനിശാന്തിലൂടെ, വളരെ പ്രകടമായ വലതുപക്ഷ ഹൈന്ദവവാദത്തിന്റെയും ഫാസിസത്തിന്റെയും ഹിംസാത്മകതയും വിപണിതാല്‍പര്യങ്ങളും കണ്ണിചേര്‍ന്നു കിടക്കുന്ന സമകാലികതയിലൂടെ അതു തുടരുന്നു. 
ഇനി വായനക്കാരിയായ സ്ത്രീരൂപപ്പെട്ടതിന്റെ രാഷ്ട്രീയം, ചരിത്രം എന്തെന്നു പരിശോധിക്കാം..

വായനക്കാരികള്‍ മലയാളത്തില്‍ അടയാളപ്പെട്ടത്
ആരാണ് ആദ്യകാലങ്ങളിലെ വായനക്കാരികള്‍? മണിപ്രവാളകൃതികളായ സന്ദേശകാവ്യങ്ങളും അച്ചീചരിതങ്ങളും ഏറെയും വേശ്യാപദാനങ്ങളാണന്നത് പ്രസിദ്ധമാണ്. എന്താണിതു സൂചിപ്പിക്കുന്നത്? ഇവ വഴിയാത്രാവിവരണങ്ങളോ ചരിത്രത്തെളിവുകളോ രാജ/നാടുവഴി വിവരണങ്ങളോ എന്തുമാകട്ടെ, ഇവിടെ ലക്ഷ്യമാക്കപ്പെടുന്ന ഒരു വായനക്കാരിയുണ്ട്. അവള്‍ക്കു ആനന്ദമുളവാക്കാനെഴുതിയ കൃതികള്‍ എന്ന സൂചനയില്‍ നിന്നു കിട്ടുന്ന അര്‍ത്ഥം അതാണ്. കവിതയിലും കലയിലുമുള്ള പാണ്ഡിത്യം, സരസത, സഹൃദയത്വം ഇവ അവര്‍ക്കും അനിവാര്യമായിരുന്നുവെന്ന് ദേവദാസിചരിത്രം പറയുന്നു. വൈശികതന്ത്രവും രാധികാസാന്ത്വനവും അതുപോലുള്ള മറ്റു പല കൃതികളും  അതുറപ്പിക്കുന്നുമുണ്ട്. ആദ്യകാലവായനക്കാരിയുടെ ഘടന സ്വതന്ത്രയായ ഒരുവളുടേതാണെന്നതിന്റെ സൂചനകള്‍ ഇനിയും നാം കണ്ടെടുക്കേണ്ടിയിരിക്കുന്നു. (ആദ്യകാലവായനക്കാരികള്‍ ഫ്യൂഡല്‍ ജ•ിത്വസംസ്‌കാരമുള്ള അന്തര്‍ജനങ്ങള്‍ ആണെന്ന നിരീക്ഷണങ്ങള്‍ക്ക്  ഡോ.എ ജി ശ്രീകുമാറിന്റെ പെണ്ണുടലും ഉയിരും,കോളനീകരണത്തിന്റെ അച്ചടി പാഠങ്ങള്‍ എന്ന ലേഖനം കാണുക, മലയാളം റിസര്‍ച്ച് ജെര്‍ണല്‍ 13, എഡി: ജി. ഉഷാകുമാരി, വാള്യം 5, ലക്കം 2, മെയ്-ആഗസ്റ്റ് 2012, )
നോവല്‍വായനയും ജനപ്രിയപരികല്‍പനയും
പാണ്ഡിത്യവും ഗൗരവബുദ്ധിയും ആവശ്യപ്പെടുന്ന ഉയര്‍ന്ന രൂപങ്ങളായി കവിതയും നാടകവും കരുതപ്പെടുമ്പോള്‍ സ്ത്രീയുടെ തനതായ സാഹിത്യരൂപമായി നോവല്‍ കാണപ്പെട്ടിരിക്കുന്നു. നോവല്‍ അതിന്റെ ഇടക്കാലത്തെങ്കിലും കനപ്പെട്ട സാഹിത്യരൂപമായി പരിഗണിക്കപ്പെടാത്തതിന്റെ ഒരു കാരണം സാധാരണസ്ത്രീകള്‍ക്ക് കഥയെഴുതാന്‍ പെട്ടന്നു വഴങ്ങുന്ന രൂപമായിരുന്നു അത് എന്നതുകൊണ്ടാണ്. നോവല്‍വായന സ്ത്രീകള്‍ക്ക് സഹജമായ കാര്യമായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാലത് അവരെ വഴിതെറ്റിക്കുമെന്നതില്‍ പുരോഗമനവാദികള്‍ക്ക് എല്ലാക്കാലത്തും ഒരേ അഭിപ്രായമാണുള്ളത്. ഇന്ദുലേഖയിലെ പഞ്ചുമേനോന്‍ ഇന്ദുലേഖയില്‍ കാണുന്ന  പ്രധാന പ്രശ്‌നം ഇംഗ്ലീഷ് നോവല്‍വായനയാണല്ലോ. പ്രണയകഥകള്‍ വായിച്ച് പെണ്‍കിടാങ്ങള്‍ കേടുവരുന്നു എന്നാണ് പഞ്ചുമേനോന്റെ സങ്കടം. പുരാണകൃതികള്‍ പൊടിപിടിച്ച് വായിക്കാതെ കിടക്കുമ്പോള്‍ ഇത്തരം കൃതികള്‍ വായിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക സ്വതന്ത്രമായിവരുന്ന സ്ത്രീപുരുഷസമ്പര്‍ക്കത്തെക്കുറിച്ചുള്ള ആശങ്കതന്നെയായിരുന്നു. ചെറുവലത്തു ചാത്തുനായരുടെ 'മീനാക്ഷി'യില്‍ വായനക്കാരി/വിദ്യാര്‍ത്ഥിനിയായ സ്ത്രീയെക്കുറിച്ചുള്ള ഭയം മറയില്ലാതെ കടന്നുവരുന്നുണ്ട്.
സ്ത്രീ എഴുതുകയും വായിക്കുകയും ചെയ്‌തോട്ടെ. പക്ഷേ അതു കുടുംബത്തിന് ആനന്ദം നല്‍കാനുള്ള സ്ത്രീയുടെ ശേഷി വര്‍ധിപ്പിക്കാനാവണം എന്നാണ് ആദ്യകാലനോവലിസ്റ്റുകള്‍  കരുതിയത്. സ്ത്രീകള്‍ വായിക്കേണ്ടത് കുടുംബിനിയെന്നനിലയ്ക്ക് യോജിച്ച കൃതികളായിരിക്കണമെന്നും അവര്‍ നിഷ്‌കര്‍ഷിച്ചു. ബി. ഭാഗീരഥിയമ്മയെപ്പോലുള്ള സ്ത്രീവാദികളില്‍ ചിലരും സ്ത്രീകള്‍ക്ക് 'അനുയോജ്യ'മായ എഴുത്തിലും വായനയിലുമാണ് പ്രതീക്ഷയര്‍പ്പിച്ചത്. ഇന്ദുലേഖയെ പരിഹസിച്ചുകൊണ്ട് എഴുതപ്പെട്ട 'പറങ്ങോടീപരിണയ'(1892)ത്തില്‍ ലണ്ടന്‍ടൈംസ് വായിക്കുന്നവളും പരിഷ്‌കൃതമനസ്‌ക്കയുമായ സ്ത്രീയുടെ ഹാസ്യചിത്രമായി കിഴക്കേപ്പാട്ട് രാമന്‍കുട്ടിമേനോന്‍ പറങ്ങോടിക്കുട്ടി എന്ന നായികയെ അവതരിപ്പിക്കുന്നു. പറങ്ങോടിക്കുട്ടിക്ക് കൈകൊട്ടിക്കളി മുതലായ വിനോദങ്ങളോട് വെറുപ്പാണ്. ഇംഗ്ലീഷ്മയമായ പരിഷ്‌ക്കാരസംസ്‌ക്കാരത്തോടാണ് പ്രതിപത്തി. ഈ പറങ്ങോടിക്കുട്ടിയെക്കൊണ്ട് ഗൃഹഭരണത്തിനു കൊളളില്ലത്രെ. വായനയില്‍ മാത്രം ശ്രദ്ധ കാട്ടുന്നു എന്നാണ് പരാതി.
'ഫുല്‍മോനി എന്നും കോരുണയെന്നും പേരായ രണ്ടുസ്ത്രീകളുടെ കഥയെഴുതിയ കാതറിന്‍ ഹന്നാമുല്ലന്‍സ് തന്റെ വായനക്കാരായി കണ്ടത് സ്ത്രീകളെയാണ് 'ഇന്ത്യാവിലെ സ്ത്രീകള്‍ക്കു പ്രയോജനത്തിനായിട്ട്  ഒരു മദാമ്മ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിത്രങ്ങള്‍' എന്നവര്‍ ആദ്യതാളില്‍ത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇന്ദുലേഖയും തന്റെ ഭാര്യയ്ക്കു വായിക്കാനായി ചന്തുമേനോന്‍ എഴുതിയതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ജനപ്രിയനോവലെന്നും ദാര്‍ശനികനോവലെന്നും  പൈങ്കിളിനോവലെന്നുമൊക്കെയുള്ള തരംതിരിവുകള്‍ നോവല്‍വായനക്കാരെ പലതട്ടുകളില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. മുട്ടത്തുവര്‍ക്കിയുടെയും മറ്റും നോവലുകള്‍ പൈങ്കിളിനോവലുകളെന്നു തരം താഴ്ത്തി അധിക്ഷേപിക്കപ്പെട്ടു. അത്തരം വിളികള്‍ തന്നെയുണ്ടാവുന്നത് അവയുടെ മുഖ്യ ഉപഭോക്താക്കള്‍ (വായനക്കാര്‍) സ്ത്രീകളായതു കൊണ്ടാവണം. ജനപ്രിയസാഹിത്യത്തിനെതിരെ ഇടതുപക്ഷസംസ്‌ക്കാരികവൃന്ദം നയിച്ച പ്രതിരോധം ഈയടുത്തു പോലും ഉണ്ടായിട്ടുണ്ട്. (കണ്ണൂരുഭാഗത്താണെന്നു തോന്നുന്നു) 'മാ വാരിക'കള്‍ക്കും പൈങ്കിളി സാഹിത്യത്തിനുമെതിരായ ജനകീയപ്രക്ഷോഭം നടന്നു. സ്ത്രീകളെ  'നേര്‍വഴി'യിലൂടെ നയിക്കുക എന്ന ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയും കൂടിയാവണം ഇത്. പറങ്ങോടീപരിണയത്തിലും ഇന്ദുലേഖയിലുമുള്ള  വായനാവിമര്‍ശനങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. 
എന്നാല്‍ 1902ല്‍തന്നെ  'മഹിള'വാരികയിലൂടെ ബി. ഭാഗീരഥിയമ്മ സ്ത്രീകള്‍ക്ക് അങ്ങേയറ്റം യോജിച്ചത് നോവല്‍വായനയാണെന്ന് വാദിച്ചു. 'നോവല്‍വായന' എന്ന ലേഖനത്തിലവര്‍ ഇങ്ങനെയെഴുതുന്നു. 'സങ്കല്പജന്യമായ ആനന്ദത്തിനും ആഹ്‌ളാദത്തിനും എളുപ്പത്തില്‍ വശംവദരാകുന്ന സ്ത്രീജനങ്ങള്‍ക്കു നോവല്‍വായന ചീത്തയാണെന്നു പറയുന്നവരുമുണ്ട്. വാസ്തവത്തില്‍ നോവല്‍ വായനയാകട്ടെ ഔഷധം ഉപയോഗിക്കുന്നതുപോലെയാണ്.'  നോവല്‍ക്യുവര്‍ (ചീ്‌ലഹ രൗൃല) പോലുള്ള സങ്കല്‍പ്പങ്ങള്‍ പാശ്ചാത്യഭാഷകളില്‍ത്തന്നെ ഈയിടെയാണ് രൂപം കൊണ്ടത് എന്നാലോചിക്കുമ്പോള്‍ അവരുടെ നോവല്‍വായന എന്ന ലേഖനം ചരിത്രപ്രധാനമാണെന്നു കരുതാം.ചുരുക്കത്തില്‍ നോവല്‍ എന്ന ഒററ സാഹിത്യരൂപം കൊണ്ട് ചില കാര്യങ്ങള്‍ ഉദ്ഘാടനം  ചെയ്യപ്പെട്ടുവെന്ന് വേണമെങ്കില്‍ പറയാം.ആദ്യനോവലിസ്റ്റായി,  ഒരു സ്ത്രീയെ, എഴുത്തുകാരിയായ കാതറിന്‍ ഹന്നാമുല്ലന്‍സിനെ മലയാളത്തിനു ലഭിക്കുന്നു. (ബംഗാളിയില്‍ എഴുതപ്പെട്ട് പിന്നീട് മരണശേഷം മലയാളവിവര്‍ത്തനം) മറ്റൊന്ന് സ്ത്രീകളെ വായനക്കാരികളെന്ന നിലയില്‍ രൂപപ്പെടുത്തി ഉറപ്പിച്ചു. കൂടാതെ നോവല്‍ എന്ന സാഹിത്യരൂപം തന്നെ മലയാളിസാഹിത്യലോകത്തിനു ലഭിക്കുന്നു.

നോവലിസ്റ്റ്-കഥാപാത്രം- വായനക്കാരി ത്രിത്വം
നോവല്‍ വായിക്കുന്ന സ്ത്രീയും നോവലിസ്റ്റായ സ്ത്രീയും നോവല്‍നായികയോ കഥാപാത്രമോ ആയ സ്ത്രീയും തമ്മിലുള്ള ബന്ധം വായനയുടെ വിവിധസന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ? അവര്‍ 

തമ്മിലുള്ള വിനിമയബന്ധത്തില്‍ സ്വവര്‍ഗപരമായ അഭിരതികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? അഹംബോധപരമായ താദാത്മ്യത്തിന്റേയും സാത്മീകരണത്തിന്റെയും സാധ്യതകള്‍ എന്തെല്ലാമാണ്? മാധവിക്കുട്ടി മുതല്‍ കെ.ആര്‍ മീരവരെയുള്ള എഴുത്തുകാരികളുടെ വിവിധ കഥാപാത്രങ്ങള്‍ വായനക്കാരികളില്‍ പ്രവര്‍ത്തിച്ചതെങ്ങിനെ എന്ന് ആരായുന്നത് കൗതുകകരമായിരിക്കും. മലയാളത്തിലെ പല എഴുത്തുകാരികളുടെയും ആത്മകഥകള്‍ക്കകത്ത് സ്ത്രീവായനയുടെ ഇത്തരം സൂചനകള്‍ കണ്ടെടുക്കാന്‍ കഴിയും. (ചില സൂചനകള്‍ക്ക് നോക്കുക: ആരാച്ചാര്‍-ആത്മനിഷ്ഠവായനയും അരികുവിചാരങ്ങളും, ജി.ഉഷാകുമാരി, സംഘടിത മാസിക )
എഴുത്തുകാരികളും പുരുഷവായനക്കാരും(മാധവിക്കുട്ടിയും മലയാളിപുരുഷവായനക്കാരും) എഴുത്തുകാരികളും എഴുത്തുകാരന്മാരും
(അന്തര്‍ജനവും ബഷീറും, എം. ലീലാവതിയും വി.കെ.എന്നും), എഴുത്തുകാരികളും പ്രസാധകരും (ശ്രീദേവി എസ് കര്‍ത്ത, കറന്റ്ബുക്‌സ്) എഴുത്തുകാരികളും എഡിറ്റര്‍മാരും  എഴുത്തുകാരികളും വിവര്‍ത്തകരും  എഴുത്തുകാരികളും കേട്ടെഴുത്തുകാരും ( നളിനി ജമീല, ഐ ഗോപിനാഥ്) തുടങ്ങിയ ദ്വന്ദങ്ങള്‍ക്കിടയിലുള്ള ബലതന്ത്രം പൊതുധാരണകള്‍ക്കപ്പുറം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.

പ്രാദേശികസാഹിത്യവൃന്ദങ്ങളും വായനയുടെ അഭിരുചിയും
സംസ്‌ക്കാരത്തിന്റെ ചരിത്രത്തില്‍, പ്രാദേശിക സാഹിത്യവൃന്ദങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജെ.ദേവിക എഴുതിയിട്ടുണ്ട്. അവ ചില സാഹിത്യാഭിരുചികളെയും പ്രമാണീകരണങ്ങളെയും താങ്ങിനിര്‍ത്തുന്നതായി കാണാം. അക്ഷരശ്‌ളോകസദസ്സുകളും സമസ്യാപൂരണവേദികളും കൂട്ടുകവിതാനിര്‍മാണങ്ങളുമൊക്കെയുള്ള പഴയകാലം അതിന്റെ സ്വഭാവമുള്‍ക്കൊള്ളുന്നു. ഈ സാഹിത്യവൃന്ദങ്ങള്‍ എല്ലാം തന്നെ പുരുഷകേന്ദ്രീകൃതമായിരുന്നുവെന്നതില്‍ സംശയമില്ല. കൂടുതല്‍ സാമൂഹികമായ ഉള്ളടക്കങ്ങളും ഗൗരവമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യാനും  ദിശാബോധത്തോടെയുള്ള വായനയെ രൂപപ്പെടുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ സ്ത്രീകള്‍ പലപ്പോഴും ഈ അഭിരുചി നിര്‍മാണമണ്ഡലങ്ങളിലേക്ക് വേണ്ടത്ര സ്വാഗതം കിട്ടുന്ന വിഭാഗമായിരുന്നില്ല. സ്ത്രീകളെ അത്തരം സാഹിത്യവൃന്ദങ്ങളിലേക്കും വെടിവട്ടത്തിലേക്കും പ്രവേശിപ്പിക്കാതിരിക്കേണ്ടത് പലപ്പോഴും അവയുടെ സ്വതന്ത്രവിഹാരത്തിന് ആവശ്യവുമായിരുന്നിരിക്കാം. മദ്യപാനസല്‍ക്കാരങ്ങളും രാപകല്‍ നീളുന്ന വാദകോലാഹലങ്ങളും നാടകാഭിനയങ്ങളും ചൊല്ലരങ്ങുകളും ഒക്കെ പുരുഷന്മാര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട ഇടങ്ങളാണ് പൊതുവെ. നാടകാവതരണത്തിന്റെയും സാഹിത്യചര്‍ച്ചകളുടെയും മറ്റും ഭാഗമായി വന്നുപെടുന്ന പുരുഷന്മാ
രെ മടിയില്ലാതെ സ്വീകരിച്ചിരുത്തുക, അവര്‍ക്കായി ഭക്ഷണമുണ്ടാക്കുക, കിടക്കാനൊരുക്കുക  തുടങ്ങിയ പണികള്‍ സ്ത്രീകള്‍ക്കു മാത്രം. ചെറുകാടിനെപ്പോലുള്ള അപൂര്‍വം ചില എഴുത്തുകാര്‍ അടുക്കളകാര്യങ്ങളിലും കൃഷിസംബന്ധമായ കാര്യങ്ങളിലും കടന്നുചെന്ന് വിരുന്നുകാരനെന്നോ വീട്ടുകാരനെന്നോ ഭേദമില്ലാതെ ഇടപെടുന്നതിനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. (പുതിയൊരു വിരുന്നുകാരന്‍, പി. വത്സല, ചെറുകാട് സ്മരണിക, എഡി: ഐ വി ദാസ്, ചിന്ത, 1988)
നാലപ്പാട്ടു തറവാട്ടില്‍ നടന്ന സാഹിത്യചര്‍ച്ചകളില്‍ ബാലാമണിയമ്മയോ മാധവിക്കുട്ടിയോ കാര്യമായി പങ്കെടുത്തിരുന്നോ? മാരാരും നാലപ്പാട്ടു നാരായണമേനോനും വളളത്തോളുമെല്ലാം പങ്കെടുത്തിരുന്ന ആ സാഹിത്യവേദി എത്രമാത്രം സ്ത്രീസംവേദനക്ഷമമായിരുന്നു എന്നത് ആലോചിക്കേണ്ടതുണ്ട്. വീട്ടില്‍ തന്നെ കാണാനെത്തുന്ന സാഹിത്യകാരന്മാരെ കാപ്പിയും ഊണും കൊടുത്തു സല്‍ക്കരിക്കാന്‍ താന്‍ അടുക്കളയില്‍ത്തന്നെ പെട്ടുപോകുന്നതിനെപ്പറ്റി ഗീതാഹിരണ്യന്‍ 'എഴുത്തുകാരി അകത്തും പുറത്തും' എന്ന ലേഖനത്തില്‍ (ഇനിയും വീടാത്ത ഹൃദയത്തിന്റെ  കടം - ഡി.സി.ബുക്‌സ്, 2002) വിശദീകരിക്കുന്നുണ്ട്. സാഹിത്യചര്‍ച്ചകള്‍  പോയിട്ട് രണ്ടുവരിയെഴുതാന്‍ അടുക്കളപ്പണിക്കും ശിശുപരിപാലനത്തിനുമിടയില്‍ സമയം കിട്ടാതെ നട്ടംതിരിയുന്ന ലളിതാംബികയെയും നമുക്കറിയാം.
പി. ഭാസ്‌കരന്റെ ബാല്യത്തെക്കുറിച്ച് ജേഷ്ഠത്തി കനകമ്മ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ വള്ളത്തോള്‍ കൊടുങ്ങല്ലൂര്‍ കിഴക്കേനടയിലുള്ള തങ്ങളുടെ തറവാട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. മുകളില്‍ തളത്തില്‍ അമ്മാമന്മാരോടൊപ്പം ശ്ലോകം ചൊല്ലലും സമസ്യാപൂരണവുമൊക്കെയായി ആണുങ്ങള്‍ തകര്‍ക്കുമ്പോള്‍  വള്ളത്തോള്‍ പറഞ്ഞ ഓരോ പൊട്ടും പൊടിയും അന്നേയ്ക്ക് ബാലനായിരുന്ന ഭാസ്‌ക്കരന്‍മാഷ്  കോണിച്ചോട്ടില്‍ താഴെ കാതോര്‍ത്തു നില്ക്കുന്ന പെങ്ങളുടെ ചെവിയില്‍ എത്തിക്കുമായിരുന്നത്രേ.
പരപുരുഷദര്‍ശനം, പാപം, പുലപ്പേടി, മണ്ണാപ്പേടി, തീണ്ടല്‍, അയിത്തം മറ്റ് അനുഷ്ഠാനങ്ങള്‍ തുടങ്ങിയ എല്ലാത്തരം വിലക്കുകള്‍ക്കകത്തും കഴിഞ്ഞു കൂടിയ സ്ത്രീകളുടെ സാമൂഹികത മിക്കവാറും നിഷിദ്ധമായിരുന്നു. പൊതുവിടം അന്നും ഹിംസാത്മകമായി സ്ത്രീയെ അകറ്റിത്തന്നെ നിര്‍ത്തിയിരുന്നു. അടിസ്ഥാനപരമായി പൗരത്വനിര്‍മിതിക്ക് അനിവാര്യമായ പൊതുപ്രവേശം തന്നെ നിഷേധിക്കപ്പെട്ട സ്ത്രീക്ക് എഴുത്തിലേക്കും വായനയിലേക്കും സാഹിത്യചര്‍ച്ചകളിലേക്കുമുള്ള കടന്നു വരവ് ഒട്ടും സുഗമമായിരുന്നില്ല. പുരുഷപ്രധാനമായ പൊതുലോകവുമായുള്ള അന്യവല്‍ക്കരണം അവരെ വേട്ടയാടുന്നു. ബഷീറിനു അന്തര്‍ജനം എഴുതിയ കത്തുകളില്‍ പലതിലും ഈ അമര്‍ത്തിയ വേദന കാണാം. അവരെഴുതി.. 'ഇരുളിലിരുന്നുകൊണ്ട് പ്രകാശത്തിന് വേണ്ടണ്‍ി രാത്രി കരയുമ്പോള്‍ അവളുടെ കണ്ണീര്‍ക്കണങ്ങള്‍ കവിതയായി ലോകത്തിന് തോന്നും. ആ വിളര്‍ത്ത പുഞ്ചിരി വല്ലപ്പോഴും ഒരമ്പിളിക്കലയായി തെളിഞ്ഞാല്‍ അതിനെ നിങ്ങള്‍ സുഖോപഭോഗത്തിന്റെ മാദകസ്മിതമായി വ്യാഖ്യാനിക്കുമോ? ........എനിക്ക് തോന്നുന്നു സ്‌നേഹിതാ, എത്ര നിഷ്‌കര്‍ഷിച്ചു പഠിച്ചാലും ഒരു പുരുഷന് സ്ത്രീഹൃദയസര്‍വ്വസ്വം അറിയാന്‍ കഴിയുകയില്ലെന്ന്.' (അന്തര്‍ജനത്തിനു സ്‌നേഹപൂര്‍വം ബഷീര്‍, ഡി.സി.ബുക്‌സ്,കോട്ടയം,2011)

പൊന്നാനിക്കളരിയില്‍ എം.ഗോവിന്ദനും ഉറൂബും എം.ടി.യുമുണ്ടായിരുന്നിരിക്കാം. ഒരു സ്ത്രീയെ നാം കാണുന്നില്ല. കോഴിക്കോടന്‍കൂട്ടായ്മകളില്‍ എന്‍.പി. മുഹമ്മദിന്റെയും ബഷീറിന്റെയും എസ്.കെ.യുടെയും കൂടെ ഒരെഴുത്തുകാരിയെയും വായനക്കാരിയെയും നാം കാണുന്നില്ല. തൃശ്ശൂര്‍ മുണ്ടശ്ശേരി മാഷുടെ മംഗളോദയം കൂട്ടായ്മയിലും ഒരു സ്ത്രീയില്ല. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീയുടെ വായനയെയും ബുദ്ധിപരമായ വളര്‍ച്ചയെയും  എഴുത്തുകാരിയെന്ന നിലയ്ക്കുള്ള വികാസത്തെയും പ്രതികൂലമായിത്തന്നെ ബാധിക്കുന്നു എന്നതും നാം കണക്കിലെടുക്കണം. സാഹിത്യചര്‍ച്ചകള്‍ക്കും കൂട്ടായ്മയ്ക്കുമായി സ്വന്തം വീട്ടില്‍ ഇടമൊരുക്കിയ ഒരു യുവസാഹിത്യകാരിക്കു കിട്ടിയ തിരിച്ചടിയെ നര്‍മമധുരമായി ആഖ്യാനം ചെയ്യുന്ന കഥയാണ് സില്‍വിക്കുട്ടി ജോസഫിന്റെ 'മദ്യേ ഇങ്ങനെ കാണുന്ന നേരത്ത്'

സ്ത്രീരചനയിലെയും സമീപനങ്ങളിലെയും സത്താവാദങ്ങള്‍, ബഹുസ്വരങ്ങള്‍
സ്ത്രീസാഹിത്യചരിത്രരചനയില്‍ പരിഗണിക്കേണ്ട ചില വിഷയങ്ങളെക്കുറിച്ചാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. 
സ്ത്രീയെഴുത്തില്‍ ചില സമാനതകളും സവിശേഷതകളും ഊറിക്കൂടാറുള്ളത് സ്ത്രീപക്ഷചിന്തകര്‍ എടുത്തുപറയാറുണ്ട്. എന്നാല്‍ അവയെ സത്താപരമായി സ്ഥിരീകരിക്കുന്നതിനു പകരം കാലം, ദേശം, ഭാഷ, വര്‍ഗം, ജാതി മതം, മറ്റുപദവികള്‍ എന്നിവയുടെ വ്യത്യസ്തതകള്‍ കൂടി പരിഗണിച്ചുകൊണ്ട് വകയിരുത്തേണ്ടതുണ്ട്. മലയാളത്തിലെ ചില പൊതുപ്രവണതകള്‍ ഇങ്ങനെയെല്ലാമാണ്.
 തൂലികാനാമങ്ങള്‍
സ്ത്രീകളുടെ രചനകര്‍തൃത്വം /അൗവേീൃവെശു പലപ്പോഴും അവര്‍ തുറന്ന് അവകാശപ്പെടുകയോ സമര്‍ത്ഥിക്കുകയോ ചെയ്യുന്നതിനു പകരം ചിലപ്പോഴെങ്കിലും മറച്ചുവെയ്ക്കാറുണ്ട്. ആദ്യകാലഘട്ടം മുതലുള്ള തൂലികാനാമങ്ങളുടെ വ്യാപകമായ ഉപയോഗം നോക്കിക്കാണുമ്പോള്‍ അത് തിരിച്ചറിയുവാന്‍ കഴിയും. ആദ്യകാല സ്ത്രീമാസികകളില്‍ വര്‍ദ്ധിച്ചുവന്നിരുന്ന ഒരു സ്ത്രീ, മഹിള, ശ്രീമതി, ഒരു അന്തര്‍ജനം, ഒരു നായര്‍സ്ത്രീ, ഞാന്‍ തന്നെ തുടങ്ങിയ പേരുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
ഒരു  നായര്‍സ്ത്രീ എന്നും മറ്റുമുള്ള പ്രയോഗം നായര്‍ജാതിയുടെ പ്രാധാന്യത്തെ ഉറപ്പിക്കുകയും അതിനുള്ളില്‍ തന്റെ അസ്തിത്വത്തെ ഒളിപ്പിക്കുകയും ചെയ്യുന്നു. നായര്‍സ്ത്രീയുടെ സ്വത്വത്തെ വരേണ്യമായി സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗവും കൂടിയാണത്. ഒരു മഹിള എന്നു പ്രയോഗിക്കുമ്പോള്‍ അത് സ്ത്രീപക്ഷപരമായൊരു പ്രതിനിധാനത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് എഴുതുന്നത്. അങ്ങിനെയൊന്നിനെ വിഭാവനം ചെയ്‌തെടുക്കുന്ന പ്രക്രിയയുടെ ഭാഗം കൂടിയാണിത്. പറയന്റെ ജീവിതകഥ, ഡ്യൂപ്പിന്റെ കഥ, കള്ളന്റെ ആത്മകഥ തുടങ്ങിയവ പോലെ സ്വത്വത്തിന്റെ സ്ഥാപനത്തിലൂടെ സ്ത്രീ എന്നതിന്റെ ആധികാരികതയെ നിര്‍മ്മിച്ചെടുക്കുക കൂടിയാണത്.
സ്ത്രീ, പുരുഷന്റെ പേര്  സ്വീകരിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍നിന്നും വ്യത്യസ്തമാണ് പുരുഷന്‍, സ്ത്രീയുടെ പേര് സ്വീകരിക്കുന്നത്. സുബൈദ, ആഷാമേനോന്‍, വിലാസിനി, മുതല്‍ വളരെ ആളുകള്‍ നമുക്കുണ്ട്. ഏതായാലും സ്ത്രീകളുടെ തൂലികാനാമങ്ങള്‍, പ്രത്യേകിച്ചും ആദ്യകാലത്തെ  തൂലികാനാമങ്ങള്‍ എഴുത്തിടങ്ങളില്‍ സ്വീകാര്യത ലഭിക്കാത്ത, ഉറപ്പുകിട്ടാത്ത സാഹചര്യങ്ങളില്‍ സ്വീകരിക്കുന്ന രചനാതന്ത്രംകൂടിയാണ്.  തുറന്നെഴുതാന്‍ സ്വന്തം പേര് തടസ്സമായി വരുമ്പോള്‍ മറഞ്ഞുനില്‍ക്കുകയാണവര്‍ ചെയ്തത്. സഞ്ജയന്റെ(അതും ഒരു തൂലികാനാമം) പുകവലിയന്‍, കളളുകുടിയന്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ക്ക് അന്നത്തെ സാംസ്‌കാരിക ജീവിതത്തിനകത്ത് മറ്റു ചില വിവക്ഷകളാണ് ഉള്ളതെന്നു തോന്നുന്നു. ദേശനാമങ്ങള്‍ സ്വന്തം പേരായി പതിയുന്നത് പൊതുവെ പുരുഷ എഴുത്തുകാരിലാണ്(കടത്തനാട്ട് മാധവിയമ്മ പോലെ ചില അപവാദങ്ങളുമുണ്ട്). ഇടപ്പിള്ളി, വയലാര്‍, അഴീക്കോട്, എന്‍.കെ ദേശം, തിക്കൊടിയന്‍…ഉദാഹരണങ്ങളുടെ പട്ടിക ഇനിയും നീട്ടാം. സമുദായം, ദേശം, ആണത്തം തുടങ്ങിയവയുടെ സങ്കീര്‍ണസ്ഥലികളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 
മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഇതേ സന്ദിഗ്ധത നമുക്ക് കാണാനാകും. പാച്ചിയമ്മ, സരോജിനി, വന്നേരി സാവിത്രിഅന്തര്‍ജനം, എ. അമ്മ, ബി, മുതലായ പേരുകള്‍ ആദ്യകാല സ്ത്രീമാസികകളിലും പത്രങ്ങളിലും കാണാറുള്ളത് പല സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. പാച്ചിയമ്മയും ബി.യും ഭഗീരഥിയമ്മയാണെന്നും വന്നേരി സാവിത്രി അന്തര്‍ജനം ഒരു നമ്പൂതിരിപുരുഷനാണെന്നുമൊക്കെ ഊഹിക്കപ്പെട്ടിരുന്നുവത്രെ.  പാശ്ചാത്യസാഹിത്യകാരിയായിരുന്ന ജോര്‍ജ്ജ് എലിയട്ട് തന്റെ യഥാര്‍ത്ഥപേര് മറച്ചുവെച്ച് പുരുഷന്റെ പേര് സ്വീകരിച്ചത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. തന്റെ കൃതികള്‍ സ്ത്രീകളുടെ ബാലിശമായ പൈങ്കിളി എഴുത്തുകള്‍ക്കപ്പുറം ഉയര്‍ന്ന ഗൗരവമുള്ള 'പുരുഷകൃതി'യായി  തിരിച്ചറിയപ്പെടാനാണത്രേ അവരങ്ങനെ ചെയ്തത്.
ഈ അടുത്തകാലത്ത്  ബ്ലോഗിലും ഫെയ്‌സ്ബുക്കിലും എഴുതുന്ന തൂലികാനാമങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാണ്. പ്രത്യേകിച്ചും ഇഞ്ചിപ്പെണ്ണ്, കുഞ്ഞില മാസിലാമണി, മായാലീല മുതലായ പേരുകള്‍ (ഹരിതാനായര്‍, കാര്‍ത്യായനി പിഷാരടി മുതലായ പേരുകള്‍ അതിനും മുമ്പേ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.) സൈബര്‍ലോകത്തെ ഫെയ്ക്ക് ഐഡികള്‍ സന്ദിഗ്ധമായ ലിംഗപദവിയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന ഉരുകുന്ന ലിംഗപദവിയും സൈബര്‍സ്‌പെയ്‌സും എന്ന ലേഖനത്തില്‍ (ഉടല്‍ ഒരു നെയ്ത്ത്-ജി.ഉഷാകുമാരി, എന്‍.ബി.എസ്, കോട്ടയം, 2013) ഇതു വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സൈബര്‍ലോകത്തെ ഫെയ്ക്ക്‌ഐഡികളും തൂലികാനാമങ്ങളും വ്യജസ്വത്വങ്ങളും ഒരേ രാഷ്ട്രീയമാണോ പങ്കിടുന്നത്? തൂലികാനാമങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന 'യഥാര്‍ഥ'ലിംഗസ്വത്വങ്ങള്‍ ഇക്കാലത്തുപോലും ചര്‍ച്ചാവിഷയമാണ്. മറിയമ്മ ഒരു ഉദാഹരണം. ഈ അടുത്ത് ഭാഷാപോഷിണിയില്‍ അയാള്‍ വെളിപ്പെട്ടു ജേക്കബ്‌വര്‍ഗീസ് എന്ന പേരില്‍. ആദ്യകാല പൊതുമണ്ഡലം ചിട്ടയും വെടുപ്പുമുള്ളതാക്കി വ്യവസ്ഥീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാന ഉപാധി തന്നെ ഇത്തരം ആണ്‍/പെണ്‍ ലിംഗക്രമീകരണങ്ങളല്ലേ എന്ന സംശയം അസ്ഥാനത്തല്ല. ഈ ക്രമീകരണവ്യഗ്രത തന്നെയാണ് സൈബര്‍ ലോകത്തെ വ്യജസ്വത്വവേവലാതികള്‍. 
 ആത്മാംശം
സ്ത്രീയെഴുത്തിനുള്ളില്‍ ഏറി നില്‍ക്കുന്ന ആത്മാംശം മറ്റൊരു വൈകാരിക രാഷ്ട്രീയ മണ്ഡലമായി തിരിച്ചറിയേണ്ടതുണ്ട്. ഫിക്ഷനെഴുതുന്ന സ്ത്രീകള്‍ എറെയും ആത്മത്തെ, സ്വന്തം അനുഭവത്തെ എഴുത്തിന്റെ ഉപാധികളാക്കുന്നു. ആത്മകഥകള്‍, ഡയറികള്‍, കത്തുകള്‍, സംഭാഷണങ്ങള്‍, കുമ്പസാരകവിതകള്‍ തുടങ്ങിയ സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും ആഖ്യാനസങ്കേതങ്ങള്‍ സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കുന്നു. ആലീസ് വാക്കറും, മേയോ ആഞ്ചലോയും, തസ്ലീമാ നസ്രീനും, അജിത്കൗറും, മാധവിക്കുട്ടിയും, ദേവകി നിലയങ്ങോടുമെല്ലാം ഒന്നിലധികം ആത്മകഥാപരമായ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. മേരിക്കുട്ടിയുടെ 'അടുക്കളയില്‍നിന്നും കിച്ചനിലേക്ക്'(അനുഭവത്തിന്റെ വേവുപാകം, ജി.ഉഷാകുമാരി, സമകാലികമലയാളം വാരിക, ജനുവരി, 3, 2014) എന്ന കൃതിയിലും പാചകവും ആത്മകഥയും ഒന്നുചേരുന്നുണ്ട്. പാചകക്കുറിപ്പുകളില്‍, സംസ്‌ക്കാരത്തിന്റെയും അധ്വാനത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അനുഭൂതിയും രാഷ്ട്രീയവും ഒന്നു ചേരുന്നതു കാണാം.
തുറന്നെഴുത്തും വിപണിയും തമ്മിലുള്ള കൊളളക്കൊടുക്കകളെ ഇന്നു സംസ്‌ക്കാരികചിന്തകര്‍ തിരിച്ചറിയുന്നുണ്ട്. കള്ളനും ലൈംഗികത്തൊഴിലാളിയും കന്യാസ്ത്രീയും ഡ്യൂപ്പും എക്‌സ്ട്രാനടിയുമൊക്കെയായ സ്വത്വങ്ങളെ വായനയുടെ മണ്ഡലങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ സംസ്‌കാരത്തിന്റെ താല്പര്യങ്ങളെ വിപണിയിലേക്ക് കണ്ണിചേര്‍ക്കുകയും സെന്‍സേഷണലായ വ്യവഹാരങ്ങളായവ വഴിമാറുകയും ചെയ്യുന്നു എന്ന ആശങ്കകളും കാണാറുണ്ട്.  അത് വിശദമായി മറ്റു സാഹചര്യങ്ങള്‍ക്കകത്ത് ചര്‍ച്ച ചെയ്യേണ്ടതാണ്.
പ്രതിസ്പന്ദനങ്ങള്‍
സ്ത്രീയുടെ എഴുത്തില്‍ നാം കാണുന്ന മറ്റൊരു പ്രത്യേകത പ്രതിസ്പന്ദനസ്വഭാവമാണ്. അതായത് അവര്‍, എഴുതപ്പെട്ട ഒരു രചനയ്ക്ക് പ്രതികരണമായി, അനുബന്ധങ്ങളായി എഴുതുന്നു. അല്ലെങ്കില്‍ അത്തരം പ്രതിസ്പന്ദനങ്ങളെ സൃഷ്ടിക്കുന്നു, ക്ഷണിക്കുന്നു. ചില സവിശേഷലിംഗമൂല്യങ്ങളോടുള്ള വിമര്‍ശനമായിട്ടുകൂടിയാണിതു വരുന്നത്  എന്നതാണിവിടുത്തെ പ്രത്യേകത. സരസ്വതിയമ്മയുടെ രമണി (1939) എന്ന കഥയെ വായിക്കുമ്പോള്‍ ചങ്ങമ്പുഴയുടെ സ്ത്രീപ്രതീകങ്ങളുടെ, കാല്‍പനികതയുടെ മൂല്യവിചാരണ നാമവിടെ കാണുന്നു. '.......... തോമസ്ഹാര്‍ഡിയുടെ 'ടെസ്'വായിച്ചു രസിക്കാനല്ലാതെ അനുകരിക്കാന്‍ കൊള്ളില്ല. പൂഞ്ചോലകളും വനതലങ്ങളും കോളെജുകളും സിനിമാഹാളുകളും നിറഞ്ഞ ഈ അഭിരാമഭൂമിയില്‍ നാം ജനിക്കുന്നത് സുഖിക്കാനാണ്'' (പുറം 56 രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കഥകള്‍)കാല്‍പനികതയെ സരസ്വതിയമ്മ പകരം വെക്കുന്നത് ഇങ്ങനെയാണ്. മേതിലിന്റെ കഥ 'ഉടല്‍ ഒരു ചൂഴ്‌നില' യോടുള്ള പ്രതികരണമായാണ് 1994 ല്‍ 'ഈ ഉടലെന്നെ ചൂഴുമ്പോള്‍' എന്ന കഥ സാറാജോസഫ് എഴുതുന്നത്. നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ഒരു ദിവസത്തെ' ഗീതാഹിരണ്യന്‍ 'ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസ'മാക്കി! മാതൃത്വത്തിന്റെയും സ്ത്രീഎഴുത്തിന്റെയും ലിംഗപ്രതിസന്ധികളെ അതു വിശദീകരിക്കുന്നു. 
പ്രതിസ്പന്ദനങ്ങളെ നിര്‍മിച്ച സ്ത്രീരചനകളിലേക്കുവരാം. 1977 ല്‍ സുഗതകുമാരി എഴുതിയ 'കൃഷ്ണ നീയെന്നെയറിയില്ല' എന്ന കവിതയോടുള്ള സംവാദമാണ് 1980ല്‍ അയ്യപ്പപ്പണിക്കര്‍ എഴുതിയ 'ഗോപികാദണ്ഡകം'. 1936 ല്‍ ലളിതാംബിക എഴുതിയ കഥ - 'റിയലിസ'ത്തില്‍ പുരോഗമനസാഹിത്യത്തിലെ ചില നിലപാടുകളെ സൂക്ഷ്മരൂപേണ വിമര്‍ശിച്ചുകൊണ്ട് എഴുതിയതിനുള്ള പ്രതികരണമാണ് തകഴിയുടെ 'ആദര്‍ശാത്മകത' എന്ന കഥ(ജെ.ദേവിക). കൂടുതല്‍ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ ഈ പട്ടിക ഇനിയും നീളാവുന്നതാണ്. ഇത്തരം പ്രതിസ്പന്ദരചനകള്‍ പുരുഷരചനകള്‍ക്കിടയിലും ഉണ്ടായിരിക്കാം. എങ്കിലും ഇത്തരം വാദസംവാദങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്ന സ്ത്രീകര്‍തൃത്വത്തിനെക്കുറിച്ചുള്ള അവബോധം അവിടെ കണ്ടെന്നു വരില്ല.
എഴുത്തുപ്രക്രിയയും കാലവും
സ്ത്രീകളില്‍ ചിലര്‍ വളരെ നേരത്തെതന്നെ എഴുതിത്തുടങ്ങുന്നു. എന്നാല്‍ പെട്ടന്നു തന്നെ എഴുത്തു നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ വളരെ വൈകിമാത്രം എഴുത്തിലേക്കു വരുന്നു. പലപ്പോഴും വാര്‍ധക്യത്തില്‍. ഉദാ: ദേവകി നിലയങ്ങോട്, പാര്‍വ്വതി പവനന്‍, പ്രഭാ നാരായണപിള്ള. വേറെ പലരുടെയും രചനകള്‍ ദീര്‍ഘമായ ഇടവേളകള്‍ക്കുശേഷം തുടരുന്നു. സാധാരണ നാം പറഞ്ഞുവരുന്ന റൈറ്റേഴ്‌സ് ബ്ലോക്ക് എന്നതിനേക്കാള്‍ എഴുത്തുബാഹ്യമായ ജീവിതസാഹചര്യങ്ങളോ മറ്റു പ്രതിസന്ധികളോ ഇതിനു കാരണമാകുന്നു. അഷിത, കെ.ആര്‍. മല്ലിക, ഗ്രേസി, സില്‍വിക്കുട്ടി, മാനസി, പ്രിയ. എ.എസ്, സിതാര മുതലായി പലരും ഇത്തരം നീണ്ട ഇടവേളകളിലൂടെ കടന്നുപോയവരാണ്. നളിനി ബേക്കല്‍, സുമിത്രാവര്‍മ, എന്‍.ചന്ദ്രിക മുതലായ കഥാകൃത്തുക്കള്‍ ഇപ്പോഴും മൗനം തുടരുന്നു. എഴുത്തുകാലത്തിലെ തുടര്‍ച്ചകള്‍ എന്നതു കൂടുതല്‍ പ്രത്യയശാസ്ത്രപരമായി മനസ്സിലാക്കേണ്ടതുണ്ട് എന്നാണു പറഞ്ഞുവരുന്നത്. വിര്‍ജീനിയ വുള്‍ഫും എമിലി ഡിക്കിന്‍സണും സില്‍വിയാ പ്ലാത്തും പോലെ നന്ദിതയെയും രാജലക്ഷ്മിയെയും പോലെ എഴുത്തും സ്വയംഹത്യയും തമ്മിലുള്ള സമവാക്യങ്ങള്‍ നിര്‍മിക്കുന്നവര്‍ വേറെയുമുണ്ട്.
കാലാന്തരങ്ങളില്‍ കണ്ടെത്തുന്ന എഴുത്തുകളില്‍ സ്ത്രീയെഴുത്തിനെ സംബന്ധിക്കുന്ന ഭൂതകാലങ്ങളിലെ തമസ്‌കരണം കൂടി വായിച്ചെടുക്കുവാന്‍ കഴിയും. പ്രിയാ വര്‍ഗീസ് 2015 ജൂലായിലെ ഭാഷാപോഷിണിയിലെ ലേഖനത്തിലൂടെ അവതരിപ്പിക്കുന്ന എഴുത്തുകാരി വസന്ത (ഈര്‍ക്കിലില്ലാത്ത ഓലയില, നാദമുണ്ട്, ശബ്ദമില്ല മുതലായ കൃതികളുടെ കര്‍ത്താവ്), രാജേന്ദ്രന്‍ എടത്തുംകരയുടെ അന്വേഷണഫലമായി കണ്ടെടുക്കപ്പെട്ട കോന്നനാത്ത് കുട്ടിപ്പാറുവമ്മ (പ്രബോധചന്ദ്രോദയം ഭാഷാനാടകം എഴുതിയ, രണ്ടാമത്തെ സ്ത്രീനാടകകൃത്ത് ) ഒക്കെ ഉദാഹരണങ്ങളാണ്. ഇവര്‍ അതതുകാലത്ത് സാഹിത്യചരിത്രങ്ങളിലും പാരമ്പര്യങ്ങളിലും മുദ്രിതരാകാതിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാവാം? ഇത്തരം ആലോചനകളും സ്ത്രീപക്ഷസാഹിത്യചരിത്രം നേരിടേണ്ടതുണ്ട്.
മിത്തുകളുടെ അപനിര്‍മാണം
ഇവയ്ക്കപ്പുറം സൗന്ദര്യശാസ്ത്രപരമായി സ്ത്രീരചനകളില്‍ കണ്ടുവരുന്ന ചില പ്രത്യേക ആഖ്യാനസങ്കേതങ്ങള്‍ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. ഭൂതകാലവും പാരമ്പര്യവുമായി എഴുത്തുകാരികള്‍ നടത്തുന്ന സംവാദം. അത് ചിലപ്പോള്‍ മിത്തുകളെയും പുരാണങ്ങളെയും  ഇതിഹാസങ്ങളെയും അപനിര്‍മ്മിച്ചുകൊണ്ടായിരിക്കാം. സുഗതകുമാരിയിലും മാധവിക്കുട്ടിയിലുമെല്ലാം  ആവര്‍ത്തിച്ചുവരുന്ന  രാധാകൃഷ്ണപ്രണയത്തിന് സ്ത്രീവാദപരമായ മൂല്യം കൂടിയുണ്ട്. കാല്പനികവും സ്വതന്ത്രവുമായ ഒരു സ്ത്രീസ്വത്വത്തിന്റെ തേടല്‍ എന്ന നിലയ്ക്ക് രാധയിലൂടെ കാമുകി എന്ന ഒരു മൂല്യസങ്കല്പത്തെ കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിരിക്കണം. കൂടുതല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ സുഗതകുമാരിയിലും മാധവിക്കുട്ടിയിലും വ്യത്യസ്തതകള്‍ ഏറെയുള്ള മേഖലയാണിത് ഇസ്ലാമിലേക്ക് വരുമ്പോള്‍ ഞാനെന്റെ കൃഷ്ണനെയും കൂടെ കൂട്ടി എന്നു പറയുന്ന മാധവിക്കുട്ടി ഇടുങ്ങിയ മതേതരത്വശാഠ്യങ്ങള്‍ക്കു വെളിയിലുള്ള എഴുത്തുസ്വത്വമായി മാറുന്നുണ്ട്.
ഊരുകാവല്‍ , കറുത്തതുള, തായ്കുലം, അശോക, കഥയിലില്ലാത്തത് മുതലായ രചനകളിലൂടെ സാറാജോസഫും അര്‍ധനാരീശ്വരന്‍ പോലുള്ള കവിതകളിലൂടെ ഗീതാഹിരണ്യനും ചെയ്യുന്നത് പാരമ്പര്യത്തോട് സ്ത്രീപക്ഷചോദ്യങ്ങള്‍,  കീഴാളചോദ്യങ്ങള്‍ ചോദിക്കുകയാണ്. മഹാശ്വേതാദേവിയുടെ 'ദ്രൗപതി', 'സതനദായിനി' ഒക്കെപോലെ തന്നെയാണ് ഈ രചനകളുടെയും രാഷ്ട്രീയധര്‍മം. വിജയലക്ഷ്മിയുടെ കൗസല്യയും മീരയുടെ ആരാച്ചാരും  മീരാസാധുവുമെല്ലാം തന്നെ പുരാണസങ്കേതങ്ങള്‍ ഉപയോഗിക്കുന്നു, വ്യത്യസ്തമാനങ്ങളിലൂടെ.
കഥനങ്ങളായി, ആഖ്യാനതന്ത്രമായി ചിലയിടങ്ങളില്‍ പ്രമേയം തന്നെയായി ഒക്കെ ഇതു പലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശാകുന്തളത്തെ 'ആറാമങ്കം' എന്ന കവിതയില്‍ ആശാലതയും 'ഇദം ശാകുന്തളസാരം' എന്ന കഥയില്‍ സില്‍വിക്കുട്ടിയും വേറിട്ട ആഖ്യാനപ്രകാരങ്ങളിലൂടെ അപനിര്‍മ്മിക്കുന്നു. നര്‍മം, അന്തര്‍പാഠപരത, അന്യാപദേശം, വിരുദ്ധോക്തികള്‍ എല്ലാമവര്‍ ഉപയോഗിക്കുന്നുണ്ട്. 'രത്‌നാകാരന്റെ ഭാര്യ'(ചന്ദ്രമതി) 'കളവുമുതല്‍'(സില്‍വിക്കുട്ടി) മുതലായ കഥകളില്‍ രാമായണം മുന്നോട്ടുവെക്കുന്ന സംസ്‌ക്കാരികത എന്നത് സ്ത്രീവിരുദ്ധമായിത്തന്നെ വിശദീകരിക്കപ്പെടുന്നു.
എഴുത്തുതന്നെ പ്രമേയമാകുന്നു.
സ്ത്രീയുടെ സര്‍ഗാത്മകത പലപ്പോഴും സ്ത്രീരചനയുടെ തന്നെ പ്രയോഗമാകാറുണ്ട്. ഓരോ എഴുത്തുകാരിയുടെ ഉള്ളിലും (സാറാജോസഫ് ) ലോകം ഒരു കവയിത്രിയെ നിര്‍മ്മിക്കുന്നു, (മാധവിക്കുട്ടി) മുതല്‍ വരവ് (അനിതാ തമ്പി) ഇറങ്ങിപ്പോകുമ്പോള്‍ (അമ്മുദീപ), മുമ്പേ പറന്നവള്‍ (വിജില) വരെയുള്ള രചനകളില്‍  അതു പ്രവര്‍ത്തിക്കുന്നു. ചന്ദ്രമതിയുടെ 'ഡി-കണ്‍സ്ട്രക്ഷന്‍', ഗിരിജാ പാതേക്കരയുടെ 'മേഘസന്ദേശം', കവിതാ ബാലകൃഷ്ണന്റെ 'ഗോതമ്പുശില്‍പങ്ങള്‍' മുതലായി ഇനിയും അനേകം രചനകളെ ഈ പ്രമേയത്തിന്റെ വ്യത്യസ്തരീതിയിലുള്ള ആവിഷ്‌ക്കാരമായി കണ്ടെടുക്കാന്‍ കഴിയും.
ഇരട്ടസ്വരം
സ്ത്രീയെഴുത്തിലെ മറെറാരു സൂക്ഷ്മസവിശേഷത സ്ത്രീപക്ഷപരമായി അതിനുള്ളില്‍  നിഗൂഹനം ചെയ്യപ്പെട്ട ഇരട്ടസ്വരമാണ്. സ്ത്രീകള്‍ നിശ്ശബ്ദരായിരുന്നാല്‍ അവര്‍ എല്ലാത്തരം ഓര്‍മകളില്‍ നിന്നും ആവിഷ്‌ക്കാരങ്ങളില്‍ നിന്നും അധികാരത്തില്‍ നിന്നും പുറത്താവുന്നു. അവര്‍ക്ക് ആണ്‍കോയ്മയുടെ ഭാഷ പങ്കുപറ്റാതെ സംസാരിക്കാനോ ഇടപെടാനോ കഴിയുകയുമില്ല. കാരണം അടിസ്ഥാനപരമായി ഭാഷ തന്നെ പുരുഷനിര്‍മ്മിതവും പുരുഷാധിപത്യപരവുമാണല്ലോ അവര്‍ ഈ ഭാഷ ഉപയോഗിച്ച് സംസാരിച്ചു തുടങ്ങിയാലോ പരതന്ത്രരും അന്യവല്‍കൃതരുമായിട്ടാണ് ചരിത്രത്തില്‍ പ്രവേശിക്കുക. അതുകൊണ്ട് ആ ചരിത്രത്തെ തകര്‍ക്കാന്‍ അവര്‍ക്കു കഴിയാതെ പോകുന്നു. സ്ത്രീയുടെ, പ്രത്യേകിച്ചും നിലനില്‍ക്കുന്ന സ്ത്രീവാദപാരമ്പര്യത്തിനകത്ത്, അക്കാദമിക്/ ആക്ടിവിസ്റ്റ് പാരമ്പര്യത്തിനകത്ത് പ്രവര്‍ത്തിക്കേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥയിലെ വൈരുദ്ധ്യം ഇതാണെന്ന് സേവിയറെ ഗോത്തിയേ പറയുന്നു (സച്ചിദാനന്ദന്‍ - മുടിത്തെയ്യമുറയുമ്പോള്‍ ) പുരുഷവ്യവഹാരത്തിനകത്തു പ്രവര്‍ത്തിക്കുന്നതും എന്നാല്‍ അതിനെ നിരന്തരം അപനിര്‍മിക്കുന്നതുമായ ഒരു രചനാസമ്പ്രദായം അതിനാല്‍ ആവശ്യമായി വരുന്നു. ഇതുവളരെ ഭാരമേറിയ ഒരു ദൗത്യമാണ്. ഓരോ എഴുത്തുകാരിയും മുഖ്യധാരാപാരമ്പര്യത്തിനും സംസ്‌ക്കാരത്തിനും അകത്തു നിന്നുകൊണ്ടുതന്നെയാണ് ബദല്‍ശബ്ദങ്ങളെ രൂപപ്പെടുത്തുന്നത്. അവള്‍ അവളുടെ തന്നെ ഇരട്ടയുമായി എപ്പോഴും ഏറ്റുമുട്ടേണ്ടിവരുന്നു. ( ഹിന്ദി നാടോടിക്കഥയിലെ കല്ലുവിന്റെയും രസിയയുടെയും അവസ്ഥയാണത്.) അവര്‍ക്ക് അവരുടെ തന്നെ പ്രതിഛായകളെ, പ്രതിരൂപങ്ങളെ വെച്ചുപൊറുപ്പിക്കാന്‍ കഴിഞ്ഞില്ല.
ഇത്രയും നാം വിശദീകരിക്കുന്നത്  ലിംഗജനാധിപത്യത്തിലൂന്നിയ ഒരു സ്ത്രീപക്ഷ/ബദല്‍ സാഹിത്യചരിത്രത്തിന്റെ സാധ്യതകളെയും പരിമിതികളെയും വെല്ലുവിളികളെയും നിരീക്ഷിച്ചുകൊണ്ടാണ്. ഇതിലേറെ കുരുക്കുകള്‍ നിറഞ്ഞ മേഖലകള്‍ സ്ത്രീ എഴുത്തിലുണ്ട്. സ്ത്രീ എഴുത്തുകാരുടെയും സ്ത്രീപക്ഷമൂല്യങ്ങളുടെയും തമസ്‌കരണം, അദൃശ്യത, വളച്ചൊടിക്കല്‍, ഒതുക്കല്‍ എന്നു തുടങ്ങി പലതരം പ്രശ്‌നമണ്ഡലങ്ങളെയും ചരിത്രപരമായി അഭിമുഖീകരിക്കേണ്ടതുണ്ട്. മലയാളസാഹിത്യത്തെ സംബന്ധിച്ചു പറയുമ്പോള്‍ ജ്ഞാതവും അജ്ഞാതവുമായ രചനാകര്‍തൃത്വം ആരോപിക്കാവുന്ന ആയിരക്കണക്കിനു നാടന്‍പാട്ടുകള്‍ ഉണ്ട്. അവയുടെ സൃഷ്ടാക്കളും വാഹകരും പ്രചാരകരുമായ സ്ത്രീകള്‍ ആരെല്ലാമാണ്? മാപ്പിളപ്പാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കൊകൊട്ടിക്കളിപ്പാട്ടുകള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, ഉറക്കുപാട്ടുകള്‍, വാതില്‍ത്തുറപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, മറ്റനേകം രചനാപാരമ്പര്യങ്ങള്‍ ഒക്കെ സ്ത്രീയുടേതാണ്. ഇവ എഴുതിയതാര്/ പാടിയതാര്? എന്ന അന്വേഷണം പോലെ പ്രധാനമാണ് അവയുടെ സ്ത്രീപക്ഷസംസ്‌ക്കാരത്തെ കണ്ടെടുക്കലും.
ഇതിനെല്ലാം പുറമെ ലൈംഗികതയെ മുന്‍നിര്‍ത്തി മലയാളസാഹിത്യത്തെ പഠിക്കുമ്പോള്‍ ഭിന്നവര്‍ഗലൈംഗികതയെ വരേണ്യവല്‍ക്കരിച്ചും മറ്റു ലിംഗബന്ധങ്ങളെയും ലിംഗസ്വത്വങ്ങളെയും അപരവല്‍ക്കരിച്ചും ഭാവുകത്വം സ്വരൂപിക്കുന്നതെങ്ങനെ എന്നു പഠിക്കേണ്ടത് അത്യാവശ്യമാണ്. സ്വവര്‍ഗകാമനകളെ പുരസ്‌ക്കരിച്ചുകൊണ്ടുള്ള സാഹിത്യം ഭാവുകത്വത്തില്‍ ഉണ്ടാക്കിയ വിഛേദങ്ങള്‍ പരിശോധിക്കപ്പെടണം. 'ചന്ദനമരങ്ങള്‍', 'രണ്ടുപെണ്‍കുട്ടികള്‍' പോലെയുള്ള നോവലുകള്‍, മണിപ്രവാളഘട്ടം മുതല്‍ തുടരുന്ന വേശ്യാസൗഹൃദങ്ങള്‍, ചന്ദ്രോത്സവത്തിലും മറ്റും കാണുന്ന മദനോത്സവങ്ങളുടെ ആവിഷ്‌ക്കാരം വേശ്യാപദാനങ്ങളും വര്‍ണനകളും മുതല്‍ ചന്ദ്രമതിയുടെ 'ശ്രീഹവ്യയും ചില അക്കാദമിക് പ്രശ്‌നങ്ങളും'  ഇന്ദുമേനോന്റെ ലെസ്ബിയന്‍ പശു, സിതാരയുടെ ചതി, സ്പര്‍ശം, പ്രമോദ്‌രാമന്റെ  'ഛേദാംശജീവിതം', 'രതിമാതാവിന്റെ പുത്രന്‍' വരെയുള്ള കഥകള്‍ എങ്ങനെയാണ് സമകാലികസാഹിത്യത്തിലും സമൂഹത്തിലും ലിംഗരാഷ്ട്രീയത്തെ സംബന്ധിച്ച സംവാദങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നന്വേഷിക്കേണ്ടതുണ്ട്. സാഹിത്യപരവും സാഹിത്യബാഹ്യവുമായ മൂല്യങ്ങളിലെ അധികാരബന്ധങ്ങളെ അവ എങ്ങനെ സ്വരൂപിക്കുന്നു എന്നും  തിരിച്ചറിയണം. സര്‍വ്വോപരി ലിംഗാധികാരത്തിന്റെ മേല്‍/കീഴ്ഘടനകളെ അവ നിര്‍മിച്ചെടുക്കുകയും നിലനിര്‍ത്തുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നത് ലിംഗസാഹിത്യചരിത്രത്തിന്റെ നിര്‍ണായകവിഷയമായിത്തീരുന്നു.
പാശ്ചാത്യസാഹിത്യത്തിലെ നോര്‍ട്ടണ്‍ ആന്തോളജിക്കു സമാനമായി ഇന്ത്യന്‍ സാഹിത്യത്തെ മുന്‍നിര്‍ത്തിയുള്ള സ്ത്രീസാഹിത്യചരിത്രമാണ്  സൂസി താരുവും കെ.ലളിതയും കൂടി എഡിറ്റുചെയ്ത വിമന്‍ റൈറ്റിംഗ് ഇന്‍ ഇന്ത്യ.  ഈയടുത്തതായി അത്തരം നിരവധി ആന്തോളജികള്‍ പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് ആനി സെയ്ദി എഡിറ്റു ചെയ്ത 'ഡിയീൗിറ 2000 ്യലമൃ െീള കിറശമി ംീാലി' െംൃശശേിഴ' . 2000 വര്‍ഷത്തെ സ്ത്രീരചനകളാണതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീവാദചിന്തകരായ ഗീതയും ദേവികയും തങ്ങളുടെ എഴുത്തമ്മമാര്‍, കല്പനയുടെ മാറ്റൊലി, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ മുതലായ കൃതികളിലൂടെ ഏറെക്കുറെ  സ്ത്രീപക്ഷസാഹിത്യചരിത്രരചനയിലേക്ക് പ്രവേശിച്ചവരാണ്. ഡോ: എം.ലീലാവതി 'സ്ത്രീസ്വത്വം  മലയാളസാഹിത്യത്തില്‍' എന്ന ഒരു കൃതിയിലൂടെ ഈ ധര്‍മം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും ആശ്രയിക്കുന്ന രീതിശാസ്ത്രങ്ങളും മൂല്യബോധങ്ങളും   അങ്ങേയറ്റം വ്യത്യസ്തവും ഒരു പക്ഷേ പരസ്പരവിരുദ്ധങ്ങളുമായിരിക്കാം. ഏറിയും കുറഞ്ഞും ചില സമാനതകളും ഉണ്ടായിരിക്കാം.
വിമന്‍ റൈറ്റിംഗ് ഇന്‍ ഇന്ത്യയില്‍ 18-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട രാധികാസാന്ത്വനം എന്ന ഒരു കൃതിയെക്കുറിച്ചു പറയുന്നുണ്ട്. മുദ്ദുുപളനി എന്ന ദേവദാസിസ്ത്രീയുടേതായി പറയപ്പെടുന്ന ഒരു കാവ്യമാണത്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബാംഗ്ലൂര്‍ നാഗരത്‌നമ്മ എന്ന ദേവദാസി  ഈ കൃതിയെ പുന:പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചവര്‍ പറയുന്നുണ്ട്. ഋതുമതിയായ പെണ്‍കുട്ടിയോട് മുതിര്‍ന്ന സ്ത്രീ  ലൈംഗികാനന്ദത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുന്നു ഈ കൃതിയില്‍. 18-ാം നൂറ്റാണ്ടിലെ സാംസ്‌കാരികഭാവുകത്വം അതില്‍ കാണാം. സ്ത്രീ ലൈംഗികതയുടെ അതിസുന്ദരമായ ആഘോഷമായി വിലയിരുത്തപ്പെട്ട ഈ കൃതി എങ്ങനെ ബ്രിട്ടീഷ് /വിക്‌ടോറിയന്‍ സദാചാരനിയമസംഹിതയ്ക്കുള്ളില്‍ ഒരു അശ്ലീലകൃതിയായി മാറി എന്ന പ്രശ്‌നം അവര്‍ ഉന്നയിക്കുന്നു. അതിലൂടെ  സ്ത്രീപക്ഷസാഹിത്യചരിത്രരചനയുടെ രാഷ്ട്രീയമായ സന്ദിഗ്ദതകള്‍ പുറത്തുകൊണ്ടുവരുകയായിരുന്നു. ഒരു കോളനിയനന്തര സ്ത്രീപക്ഷവിമര്‍ശന പദ്ധതിയിലൂടെയാണവര്‍ ഇത്തരം ഒരന്വേഷണം നടത്തുന്നത്. വൈശികതന്ത്രം, അച്ചീചരിതങ്ങള്‍, ഉണ്ണുനീലിസന്ദേശം, ചന്ദ്രോത്സവം മുതലായ കൃതികളിലെ കാമനയുടെ സൗന്ദര്യശാസ്ത്രത്തെ മറ്റൊരുതരത്തില്‍ വീണ്ടെടുക്കാന്‍ കഴിയുന്ന വിശാലമായൊരു സ്ത്രീപക്ഷക്കാഴ്ച്ചപ്പാട്- ഒരുപക്ഷേ ഉത്തരസ്ത്രീവാദപരമായ (ജീേെ–എലാശിശേെശര) ഒരു വീക്ഷണം- ഉരുത്തിരിയേണ്ടതുണ്ട്. സാഹിത്യചരിത്രവും സ്ത്രീപദവിയും തമ്മിലുള്ള ഒരു അന്യോന്യസംവാദപാരായണം(ാൗൗേമഹ റശമഹീഴശര ൃലമറശിഴ), വിശകലനം ഇതിനാവശ്യമാണ്. അതിലുപരി സ്ത്രീയുടെയും മറ്റു ന്യൂനപക്ഷലിംഗമൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സാഹിത്യചരിത്രപരിശോധന ഇതിന്റെ ഭാഗമാകുന്നു. ഇരുമേഖലകളെയും പുനര്‍നിര്‍മിച്ചുകൊണ്ട് പുതുക്കിപ്പണിയേണ്ട ഒരു വിഷയമാണ് സാഹിത്യചരിത്രങ്ങളിലെ ലിംഗപദവി. എന്നാല്‍ ഇവിടെ നാം സ്ത്രീരചനകളിലൂന്നി സവിശേഷമായി വിശകലനം ചെയ്യുന്ന തിനാല്‍ ചില സൂചനകള്‍ കൂടി പറയാം.
ആദ്യകാല എഴുത്തുകാരികള്‍, സാഹിത്യചരിത്രങ്ങള്‍
ആദ്യകാല സാഹിത്യ ചരിത്രങ്ങള്‍ സ്ത്രീ എഴുത്തുകാരികളെ അടയാളപ്പെടുത്തിയതിന്റെ ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.

1. മനോരമത്തമ്പുരാട്ടി (1760 - 1828)
സിദ്ധാന്തകൗമുദിയുടെ പ്രൗഢമനോരമ (ഭട്ടോജിദീക്ഷിതര്‍) എന്ന വ്യാഖ്യാനത്തില്‍ ആഴത്തിലുള്ള പാണ്ഡിത്യം നേടിയതിനാലാണത്രെ സാമൂതിരിക്കോവിലകത്തെ ഈ തമ്പുരാട്ടിക്ക് മനോരമ എന്ന പേര് വീണത്. മനോരമ ഒരു ബുരുദനാമമാണെന്ന് ഉള്ളൂര്‍ പറയുന്നു. അതു ലഭിക്കാന്‍ കാരണം അസുലഭമായ അംഗലാവണ്യവും മനോരമയില്‍ അവിടുത്തേക്കുള്ള അശ്രുതപൂര്‍വ്വമായ അഭിജ്ഞയും നിമിത്തമായിരുന്നു എന്നു ഉള്ളൂര്‍ പറയുന്നു. (ക്രള സാഹിത്യ ചരിത്രം 3-ാം വാള്യം, പുറം 497 നാലാം പതിപ്പ് ,ഛര.േ1990) അസുലഭമായ അംഗലാവണ്യം, അവിടുന്ന് തുടങ്ങിയ വാക്കുകളിലെ ലിംഗബോധത്തിന്റെയും  സവര്‍ണാധികാരത്തിന്റെയും സൂചനകള്‍  പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ടി എം. ചുമ്മാര്‍ മാനവിക്രമീയം എന്ന കാവ്യത്തെ മുന്‍നിര്‍ത്തി ഇങ്ങനെ പറയുന്നു. ഭട്ടോജിദീക്ഷിതരുടെ പ്രൗഢമനോരമയില്‍ അതിമാത്രം നൈപുണ്യം നേടിയതുകൊണ്ടും 'മനോജ ലീലാരസലോലമാനസ' യായിരുന്നു കൊണ്ടും മനോരമ എന്ന അന്വര്‍ത്ഥനാമം പില്ക്കാലത്ത് അവര്‍ക്കു ലഭിച്ചതാണെന്ന് മാനവിക്രമീയം എന്ന കാവ്യത്തില്‍ നിന്നു തെളിയുന്നുണ്ട്.
വ്യക്തിപരമായ പരാമര്‍ശം എന്ന നിലയില്‍ കുടുംബജീവിതത്തെക്കുറിച്ചു പറയുന്നഭാഗത്ത് മനോരമത്തമ്പുരാട്ടിയുടെ രണ്ടു ഭര്‍ത്താക്ക•ാരെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. ഇത്തരം കുടുംബവിവരങ്ങള്‍ പുരുഷ എഴുത്തുകാരെക്കുറിച്ച് എഴുതുമ്പോള്‍ പ്രായേണ കണ്ടുവരാറില്ല. രണ്ടാം ഭര്‍ത്താവായ പാക്കത്തുഭട്ടതിരി 'അവ്യുല്‍പ്പന്നനാ'യിരുന്നു എന്ന് ഉള്ളൂര്‍ എഴുതുന്നു. (പുറം 498) അതിലെ തെളിവിലേക്കെന്നവണ്ണം തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകവും  ചേര്‍ക്കുന്നു.
'യസ്യ ഷഷഠി ചതുര്‍ത്ഥീ ച വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാസ്യാദ്, ദ്വിതീയാ സ്യാമഹം കഥം ?'
ഈ ശ്ലോകത്തെ സാഹിത്യനിപുണന്‍ ടി.എം.ചുമ്മാര്‍ 'പദ്യസാഹിത്യചരിത്ര' (1972) ത്തില്‍ വ്യാഖ്യാനിക്കുന്നതിങ്ങനെ - ഏതൊരാള്‍ക്കു വിഹസ്യ , വിഹായ എന്നീ അവ്യയങ്ങള്‍ ഷഷ്ഠിയും ചതുര്‍ത്ഥിയുമാകുന്നുവോ അയാള്‍ക്ക് അഹം, കഥം എന്നീ പദങ്ങള്‍ ദ്വിതീയയുമാകാം. അങ്ങനെയുള്ള ഒരാള്‍ക്കു ഞാനെങ്ങനെയാണ് ദ്വിതീയ അഥവാ ഭാര്യയാവുക?
അജ്ഞാനിയും (വ്യാകരണത്തില്‍) അപണ്ഡിതനുമായ ഒരാളുടെ ഭാര്യയായിരിക്കാന്‍ കഴിയുന്നതെങ്ങനെ എന്നര്‍ത്ഥം വരുന്ന ഈ വരികള്‍ തമ്പുരാട്ടിയുടെ താന്‍പോരിമയെയും സ്വത്വാഭിമാനത്തെയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇതേ ഭട്ടതിരിയെക്കുറിച്ചുള്ള ദമ്പതിമാരുടെ പ്രേമം എന്ന ശ്ലോകവും ഉള്ളൂര്‍ ഉദ്ധരിക്കുന്നു.
''സ്ത്രീപുംസത്വാവലംബീ ജഗതി ഖലു നൃണാം
ദ്വന്ദധര്‍മാഭിലാഷോ;
രാഗസ്സോപാധികോസാവപി വിഭവമുഖൈ-
രംഗകൈഃ ഷഡ്്ഭിരംഗി;
തേഷ്വേകസൈ്യകദേശേള സതി നിജവിഷയം
പ്രേമമാന്ദ്യം പ്രമാദാ-
ദ്യോഷാദോഷം മൃഷാ യഃ കഥയതി വിദൂഷേ
ഹന്ത! തസ്‌മൈ നമോസ്തു.''

രണ്ടാം ഭര്‍ത്താവുമായുള്ള അതൃപ്തി നിറഞ്ഞ ദാമ്പത്യത്തിലേക്ക് വ്യംഗ്യരൂപത്തില്‍ സൂചന നല്‍കും വിധത്തിലാണ് ഈ രണ്ടുദ്ധരണികളും പ്രവര്‍ത്തിക്കുന്നതെങ്കിലും ആ അതൃപ്തിയെ ഉളളൂര്‍ വിശകലനം ചെയ്തു കാണുന്നില്ല. എന്നാല്‍  അതു പ്രധാനമായിത്തന്നെയാണദ്ദേഹം കരുതുന്നത് എന്നതും വ്യക്തമാണ്. മനോരമത്തമ്പുരാട്ടി ധര്‍മരാജാവുമായി നടത്തിയ കത്തിടപാടുകളെക്കുറിച്ച് ഉള്ളൂര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അവയെല്ലാം പദ്യരൂപത്തിലുള്ളതായിരുന്നു. കേവലം നര്‍മരൂപത്തിലുള്ള സന്ദേശപ്രതിസന്ദേശങ്ങളാണ്. ഇവയെന്ന് ഉള്ളൂര്‍ അനുമാനിക്കുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയെപ്പറ്റി എഴുതിയ ശ്ലോകം ഉള്ളൂര്‍ എടുത്തുദ്ധരിക്കുന്നു.
'വിദ്യാവിദഗ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം;
ഹൃദ്യാ മനോരമ നരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സുകവര്‍ന്നിടുന്നു'

ആകെക്കൂടി വിലയിരുത്തുമ്പോള്‍ ഉള്ളൂര്‍ മനോരമത്തമ്പുരാട്ടിയുടെ കവിതാ വൈദഗ്ദ്ധ്യം, പാണ്ഡിത്യം, വ്യാകരണത്തിലുള്ള അവഗാഹം എന്നിവയെ മുന്‍നിര്‍ത്തി അംഗീകരിച്ചിട്ടുണ്ടെന്നും കാണാം. എന്നാല്‍ സ്ത്രീയെന്ന നിലയില്‍ അവര്‍ക്കുണ്ടായ എഴുത്തിലെ പ്രതിസന്ധികളെ ഉള്ളൂര്‍ തിരിച്ചറിഞ്ഞിട്ടില്ല. എന്തുകൊണ്ടാണവര്‍ ഗ്രന്ഥം രചിക്കാത്തതെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ ഒരു അന്വേഷണവും നടത്തിയിട്ടില്ല. 'മനോരമത്തമ്പുരാട്ടിയുടെ ജീവിതം പ്രായേണ ക്ലേശഭൂയിഷ്ഠമായിരുന്നതുകൊണ്ടോ എന്തോ അവിടുത്തേക്കു യാതൊരു ഗ്രന്ഥവും രചിക്കുവാന്‍ സൗകര്യമുണ്ടായില്ല എങ്കിലും സന്ദര്‍ഭവശാല്‍ അവിടുന്ന് അനേകം ഒറ്റശ്ലോകങ്ങള്‍ ഉണ്ടാക്കീട്ടുണ്ട് ' എന്നാണദ്ദേഹം എഴുതുന്നത്.
ക്ലേശം എന്നത് സാമ്പത്തികക്ലേശമായിരിക്കാന്‍ ഇടയില്ല. മറ്റെന്തു ക്ലേശമാണെന്നതിനെ സംബന്ധിച്ച് വ്യക്തമല്ലാത്തമട്ടിലാണ് പരാമര്‍ശം. ഗ്രന്ഥരചന എന്നത് അപ്രാപ്യമായ കാര്യമല്ല എന്നുകൂടി സൂചനയുണ്ടവിടെ. ടി.എം. ചുമ്മാറിന്റെ അഭിപ്രായത്തില്‍ ഹൈദരാലി, ടിപ്പു മുതലായവരുടെ  ആക്രമണങ്ങളാല്‍ സാമൂതിരിക്കോവിലകം അസ്വസ്ഥമായിരുന്നതിനാലാണ് ഗ്രന്ഥം എഴുതാന്‍ കഴിയാതെപോയതെന്നാണ.് പുറം. (397) 
പി.ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രത്തില്‍(1891) പത്താം അധ്യായത്തില്‍ ചേലപ്പറമ്പു നമ്പൂതിരിയെക്കുറിച്ചു പറയുന്ന സന്ദര്‍ഭത്തിലാണ് ആദ്യം ആനുഷംഗികമായും പിന്നീട് അരൂര്‍ ഭട്ടതിരിയെക്കുറിച്ചു പറയുന്ന സന്ദര്‍ഭത്തില്‍ 13-ാം അധ്യായത്തില്‍ കുറച്ചുകൂടി  വിശദമായും അവരെക്കുറിച്ചു പറയുന്നത്. മനോരമത്തമ്പുരാട്ടി ചേലപ്പറമ്പന്റെ നിമിഷകവനത്തിലുള്ള പ്രശസ്തി കേട്ടിട്ടു കവിയെ കാണണമെന്നു തോന്നി അദ്ദേഹത്തെ വിളിച്ചു. വരുത്തിയത്രെ. ഉടനെ ആവശ്യ പ്രകാരം നമ്പൂതിരി ഉണ്ടാക്കിയ ശ്ലോകം ഇങ്ങനെയാണെന്ന് ഉള്ളൂര്‍ എടുക്കുന്നു.
'ചഞ്ചല്‍ ചില്ലീലതയ്ക്കും പെരിയ മണമെഴും പൂമുടിയ്ക്കും തൊഴുന്നേ-
ഞ്ചിക്കൊഞ്ചി കുഴഞ്ഞിട്ടമൃതുപൊഴിയുമപ്പുഞ്ചിരിയ്ക്കും തൊഴുന്നേന്‍
അഞ്ചമ്പന്‍ ചേര്‍ന്ന യൂനാം മനസി ഘനമൂലയ്ക്കും മുലയ്ക്കും തൊഴുന്നേന്‍
നെഞ്ചില്‍ കിഞ്ചില്‍ കിടയ്ക്കും നെടിയ കുടിലതയ്‌ക്കൊന്നുവേറെ തൊഴുന്നേന്‍'
ഇവിടെ ചരിത്രവസ്തുതകളുടെ കൃത്യതയെ സംബന്ധിച്ച് ചില സംശയങ്ങള്‍ ഉണ്ടാകാം. കാരണം കുട്ടിയായിരിക്കുന്ന മനോരമത്തമ്പുരാട്ടിയെ വൃദ്ധനായ ചേലപ്പറമ്പ് കണ്ടു എന്ന് ഉള്ളൂര്‍ (വോള്യം.3, പുറം 314, കേരളസാഹിത്യ ചരിത്രം) പറയുന്നു. എന്നാല്‍ ബാലനായ ചേലപ്പറമ്പനെ കണ്ട് നിന്ദതോന്നി ശ്ലോകമെഴുതാന്‍ പറഞ്ഞതായി ഗോവിന്ദപ്പിള്ള (പുറം 249 മലയാളഭാഷാചരിത്രം) പറയുന്നു. പദ്യസാഹിത്യചരിത്രത്തില്‍ ടി.എം. ചുമ്മാര്‍ പറയുന്നത് ബാലികയായ മനോരമത്തമ്പുരാട്ടി ചേലപ്പറമ്പനെ സമസ്യാപൂരണം കൊണ്ട് അമ്പരിപ്പിച്ചതായിട്ടാണ്. (പുറം 398, പദ്യസാഹിത്യ ചരിത്രം ചആട, 1972)
അകവൂര്‍ നാരായണന്‍ ചേലപ്പറമ്പിന്റെ കാലം 1689-1780 എന്ന വെണ്മണി പ്രസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നു. ഉളളൂര്‍ (ഢീഹ. 3.ു.315) ല്‍ പറയുന്നതിനെ ആശ്രയിച്ചാണിത്.
മനോരമത്തമ്പുരാട്ടിയുടെ  നേര്‍ശിഷ്യനായ അരൂര്‍ അടിതിരിയെക്കുറിച്ചു പറയുമ്പോഴുള്ള ഒരു പരാമര്‍ശത്തിലും ഉള്ളൂരും  ഗോവിന്ദപ്പിള്ളയും തമ്മില്‍ വ്യത്യാസപ്പെടുന്നുണ്ട്.
മനോരമത്തമ്പുരാട്ടി തിരുവിതാംകൂറിലേക്ക് അഭയം തേടിപ്പോയഘട്ടത്തില്‍ ശിഷ്യനായ അരൂര്‍ അടിതിരി അവര്‍ക്കു മുന്നില്‍ ഒരു ശ്ലോകം സമര്‍പ്പിച്ചു.
'യസ്യാ നികാമം വിരഹേ ജനാനാം
കരോരി കൗമുദ്യപി താപഭാരം
സുരൂപ രൂപൈരൂപലാളിതായാം
മനോരമയാം രമതേ മനോമേ.'
ഇതു വായിച്ച ഉടനെ ഗുരു സന്തോഷിച്ച് വളരെ സമ്മാനങ്ങള്‍ കൊടുത്തു എന്ന് പി.ഗോവിന്ദപ്പിള്ള എഴുതുന്നു (പുറം 333, മലയാളഭാഷാചരിത്രം) എന്നാല്‍ ഉള്ളൂര്‍ എഴുതുന്നതിങ്ങനെ 'തമ്പുരാട്ടിക്ക് ഈ ശ്ലോകം വായിച്ചപ്പോള്‍ വളരെ സന്തോഷമുണ്ടായെങ്കിലും അല്പം നീരസവും തോന്നാതെയിരുന്നില്ല'. (കേരളസാഹിത്യ ചരിത്രം പുറം 516) ശിഷ്യന് സ്ത്രീയായ ഗുരുവിനോടുണ്ടായിരുന്ന മനോഭാവം വ്യക്തമാകുന്നതാണ്. പ്രസ്തുതശ്ലോകം  എന്നു ഡോ.പി.ഗീത 'എഴുത്തമ്മമാരി'ല്‍  പറയുന്നു. (പുറം 23) എന്തായാലും 18-ാം നൂറ്റാണ്ടിലെ പ്രണയ/രതി/ഗുരുസങ്കല്പങ്ങള്‍ക്ക് കാമനകളുടെ സമകാലികമായ വ്യാവഹാരികാര്‍ത്ഥങ്ങളെ ആരോപിക്കുന്നതിന്റെ യുക്തി പരിശോധിക്കപ്പെടണം.  മറ്റൊന്ന് 1950 കളില്‍ എഴുതപ്പെട്ട കേരളഭാഷാചരിത്രത്തില്‍  നീരസം തോന്നാതിരുന്നില്ല എന്ന് ഉള്ളൂര്‍ എഴുതുമ്പോള്‍ അക്കാലത്തേക്ക് രൂപപ്പെട്ടുവന്ന സ്ത്രീശരീര വര്‍ണനകളിലെ 'അശ്ലീല'ത്തിനെതിരായ സാമ്പ്രദായിക ആദര്‍ശബോധം ഗാര്‍ഹികേതര സ്ത്രീപുരുഷബന്ധങ്ങളിലെ അലൈംഗികത ഒക്കെ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം.
അരൂര്‍ അടിതിരിയെപ്പോലെ പ്രഗത്ഭരായ അനേകം ശിഷ്യപരമ്പരകള്‍ മനോരമത്തമ്പുരാട്ടിയ്ക്കുണ്ടായിരുന്നു. ദേശമംഗലത്തു കൃഷ്ണവാര്യര്‍, തൃക്കണ്ടിയൂര്‍  ഗോവിന്ദപ്പിഷാരടി മുതലായവര്‍ ഉദാഹരണമാണ്.അരൂര്‍ അടിതിരിയുടെ ശിഷ്യന്‍ കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യന്‍ പാച്ചു മൂത്തത്. വൈക്കം പാച്ചുമൂത്തതിന്റെ ശിഷ്യന്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഇങ്ങനെ പോകുന്നു ശിഷ്യപരമ്പര. ആധുനിക മലയാളത്തിന്റെ ശില്പികളെ രൂപപ്പെടുത്തിയവരില്‍ ഒരാളെന്ന നിലയിലാണിവര്‍ പരിഗണിക്കപ്പെടേണ്ടതെന്ന് പി ഗീത(എഴുത്തമ്മമാര്‍) നിരീക്ഷിക്കുന്നുണ്ട്. എന്നാലിവര്‍ പഴയകാലത്തെ ഒറ്റശ്ലോകങ്ങളെഴുതിയ വ്യാകരണപണ്ഡിതയായ ഒരു സംസ്‌കൃതാധ്യാപിക എന്നു സാമാന്യമായി മാത്രം തിരിച്ചറിയപ്പെട്ടു വരുന്നു. ഒന്നിലധികം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാവുന്ന ഒരു അന്വേഷണമേഖലയാണിത്. അത് ഇങ്ങനെ ക്രോഡീകരിക്കാം:
എന്തുകൊണ്ട് അവര്‍ ഒരു ഗ്രന്ഥം (സമഗ്രമായി) എഴുതിയില്ല? ഇത്രയധികം ഒറ്റശ്ലോകങ്ങള്‍ എഴുതിയ അവര്‍ക്ക് സമയത്തിന്റെ കുറവാവണം എന്നില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരേ വിഷയത്തില്‍ ധ്യാനം ചെയ്ത് തിരുത്തിയും പുതുക്കിയും എഴുതാന്‍ കഴിഞ്ഞിരിക്കില്ല. സ്്ത്രീയെന്ന നിലയ്ക്ക് മറ്റു കടമകള്‍ അവരെ പിന്തിരിപ്പിച്ചിരിക്കണം. സമഗ്രമായൊരു ഗ്രന്ഥം എന്ന സങ്കല്പം അവരെ സ്വാധീനിക്കയോ നിര്‍ബന്ധിക്കുകയോ ചെയ്തില്ലായിരിക്കുമോ? ഗ്രന്ഥമെഴുത്ത് സ്ത്രീകള്‍ക്കു പതിവുള്ളതാണെന്ന ധാരണ അവര്‍ക്ക് ഇല്ലാത്തതുകൊണ്ടായിരിക്കുമോ? ഇക്കാര്യത്തില്‍ അവര്‍ക്ക് മുന്‍മാതൃകയില്ല. പണ്ഡിതരത്‌നം എന്ന ബഹുമതി അവര്‍ അര്‍ഹിക്കുന്നതുതന്നെ. എങ്കിലും അതിലുപരിയായി അവര്‍ കവിയായിരുന്നു. കവി എന്ന മട്ടില്‍ അംഗീകരിക്കപ്പെടാത്തത് എന്തുകൊണ്ട്? ആദ്യഭാഗത്തു സൂചിപ്പിച്ചതുപോലെയുള്ള ഒതുക്കല്‍ ആ ബിരുദത്തിനു പിന്നിലുണ്ട്.

2. കുട്ടിക്കുഞ്ഞു തങ്കച്ചി (1820-1904)
ലക്ഷ്മിപ്പിള്ള എന്നു യഥാര്‍ത്ഥപേര്. ഇരയിമ്മന്‍ തമ്പിയുടെ മകള്‍. ഗുരു അച്ഛനും അരിപ്പാട്ടു കൊച്ചുപ്പിള്ള വാരിയരും. അജ്ഞാതവാസം നാടകം(1890) ആണ് പ്രധാനകൃതി. ഇവര്‍ക്ക് സംഗീതത്തിലും സാഹിത്യത്തിലും ഒരേപോലെ പാണ്ഡിത്യമുണ്ടായിരുന്നു എന്ന് പി. ഗോവിന്ദപ്പിള്ളയും ഉളളൂരും എടുത്ത് പറയുന്നുണ്ട്. പദ്യസാഹിത്യചരിത്രം എഴുതിയ ചുമ്മാര്‍ അത് ആവര്‍ത്തിക്കുന്നു. ഉള്ളൂര്‍ അവരുടെ സദാചാരത്തെക്കുറിച്ച് ഊന്നലോടെ പറയുന്നുണ്ട്. സംഗീതസാഹിത്യാദികളിലെന്നപോലെ സദാചാരനിഷ്ഠയിലും അദ്വിതീയയായിരുന്ന ആ മഹതി കേരള സ്ത്രീകള്‍ക്ക് എല്ലാവിധത്തിലും ഒരു ഉല്‍കൃഷ്ടമാതൃകയായിരുന്നു. ഉള്ളൂര്‍ കേരള സാഹിത്യ ചരിത്രം (1990)വാള്യം 4, പുറം 275, കേരള സര്‍വ്വകലാശാല തിരു. 1990).
'കൈകൊട്ടിക്കളിയിലുള്ള വിദഗ്ദ്ധതയും നൂതനസമ്പ്രദായത്തില്‍ അവര്‍ ഉണ്ടാക്കീട്ടുള്ള ചില കളിപ്പാട്ടുകളും അതിശയിക്കത്തക്കതായിരിക്കുന്നു. വിലയേറിയ സമയത്തെ അവര്‍ ഗൃഹഭരണാദികളിലും മറ്റും വ്യയം ചെയ്യുന്നതിനോടുകൂടി കവിതാരചനത്തിലും ഗ്രന്ഥപ്രചാരത്തിലും സംഗീതസാഹിത്യാദികളിലും കൂടി ഉപയോഗപ്പെടുത്തിവരുന്നത് വളരെ ആശ്ചര്യം' എന്നാണ് ഗോവിന്ദപ്പിള്ള എഴുതുന്നത്.(മലയാളഭാഷാചരിത്രം 14-ാ മധ്യായം പുറം. 395) എഴുത്തുപാരമ്പര്യമുണ്ടെങ്കില്‍കൂടി ഗൃഹഭരണം എന്നത് ഒരു സ്ത്രീയുടെ പ്രാഥമികവും സഹജവുമായ കര്‍മമ്ണ്ഡലമാണ് എന്നാണിവിടെ ധ്വനി. പദ്യസാഹിത്യചരിത്രം എഴുതിയ ടി.എം. ചുമ്മാര്‍ ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിലെപ്പോലെ തന്നെ അവരുടെ എഴുത്തിലെ മികവിനെയും സൗന്ദര്യശാസ്ത്രത്തെയും നന്നായി എടുത്തുകാണിക്കുന്നുണ്ട്. ശബ്ദഭംഗി പ്രധാനമായ
'ആറും പനിമതി ചീറും പാമ്പൊടു
നീറും വെണ്മയിലേറുമെലിമ്പും
വേറു പെടാതിഹ മാനും മഴുവും
മാറില്‍ ബ്രഹ്മകപോലവുമങ്ങനെ'
എന്ന ഗംഗാസ്‌നാനം തുള്ളലിലെ ഭാഗം എടുത്തുപറയുന്നു. മലയാളഭാഷാചരിത്രത്തില്‍ കേവലം ഒരു ഖണ്ഡികയില്‍ ഒതുങ്ങുന്ന ഒരുഭാഗം മാത്രമേ കുട്ടിക്കുഞ്ഞു തങ്കച്ചിയെക്കുറിച്ചു പറയാന്‍ ഗോവിന്ദപ്പിള്ള ഉപയോഗിച്ചിട്ടുള്ളൂ. എന്നാല്‍ ഉള്ളൂര്‍ ആറോളം പേജുകളിലായി ഇവരെയും കൃതികളെയും കുറിച്ച് വിസ്തരിച്ച് എഴുതിയത് പ്രാധാന്യത്തോടെ കാണണം. മനോരമത്തമ്പുരാട്ടിയെക്കുറിച്ച് എഴുതുമ്പോഴും ധാരാളം വിശദാംശങ്ങളോടെയാണ് ഉള്ളൂര്‍  എഴുതിയിരുന്നത്.
ഉള്ളൂര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് ആദ്യകാലത്തു കവിതാരചനയ്ക്ക് അച്ഛന്‍ അനുകൂലനല്ലായിരുന്നു. എങ്കിലും പിന്നീട് അതില്‍ സന്തുഷ്ടി പ്രദര്‍ശിപ്പിച്ചു. പുത്രിയുടെ കൃതികള്‍ മഹാരാജാവിനു സമര്‍പ്പിക്കുകയും രാജാവ്് തങ്കച്ചിയ്ക്ക് സമുചിതമായ രീതിയില്‍ പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തുവത്രെ. പിന്നീട് 1855-ല്‍ സ്വയംവരം ആട്ടക്കഥ എഴുതുവാന്‍ അച്ഛന്‍ തന്നെ അവരെ പ്രേരിപ്പിച്ചതായും ഉള്ളൂര്‍ പറയുന്നു. പ്രസ്തുതകൃതി മുഴുവനാകും മുമ്പ് അച്ഛന്‍ മരിച്ചു. പിന്നീടവര്‍ വളരെക്കാലം എഴുതാതിരുന്നുവെന്നും പറയുന്നു. അഞ്ജാതവാസത്തില്‍ തന്റെ അച്ഛന്‍ കീചകവധം, ഉത്തരാസ്വയംവരം  എന്നീ ആട്ടക്കഥകള്‍ക്കു തെരഞ്ഞെടുത്ത ഇതിവൃത്തത്തെ സ്വീകരിച്ച് കുറെ ശ്ലോകങ്ങളും വാക്യങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നും പറയുന്നു. ഇതിനര്‍ത്ഥമെന്താണ്? അനുകരണമെന്നോ കടംകൊള്ളലെന്നോ ആണോ?
അച്ഛനും മകളും തമ്മില്‍ സാഹിത്യരചനയിലുള്ള ഈ ഗുരുശിഷ്യസമാനമായ പ്രേരണാബന്ധം, ആദ്യകാലത്തെ എതിര്‍പ്പ്, പിന്നീടുണ്ടായ പ്രോത്സാഹനം ഒക്കെ സ്ത്രീകളുടെ സാഹിത്യപ്രവേശനത്തിന്റെ  പ്രതിസന്ധികളും സാധ്യതകളും എന്ന നിലയ്ക്കുതന്നെ കാണേണ്ടവയാണ്. രാജാക്ക•ാരുടെയും തമ്പുരാക്ക•ാരുടെയും പ്രീതിഭാജനമായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി. എഴുത്തില്‍ അവര്‍ വളരെയധികം സ്വയം വളരുകയും കൂടി ചെയ്തിട്ടുണ്ട്. കണ്ണിനസുഖമായിട്ടും വാര്‍ധക്യമായിട്ടും അവര്‍ മറ്റുള്ളവരുടെ സഹായം കൊണ്ടും പറഞ്ഞുകൊടുത്തും ഒക്കെ എഴുതിച്ചിരുന്നു. ഒട്ടനവധി സാഹിത്യരചന നടത്തുക മാത്രമല്ല, വ്യത്യസ്തയിനം സാഹിത്യരൂപങ്ങളില്‍ അവര്‍ കൈവെച്ചിരുന്നു, വിജയം നേടിയിരുന്നു. വാതിത്തുറപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, ഊഞ്ഞാല്‍പ്പാട്ട്, കുറത്തിപ്പാട്ട്, തുള്ളല്‍, മുക്തകങ്ങള്‍, ആട്ടക്കഥ, കിളിപ്പാട്ട്, നാടകം, എന്നിങ്ങനെ എത്രയേറെ പ്രസ്ഥാനങ്ങളും രൂപങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു, അവരുടെ രചനാജീവിതം! ആദ്യമായി ആട്ടക്കഥയും ആദ്യമായി നാടകവുമെഴുതിയ സ്ത്രീ ഇവരായിരുന്നു.
അജ്ഞാതവാസം നാടകം ഒരു സ്ത്രീ എഴുതിയ ആദ്യത്തെ ഭാഷാനാടകമെന്ന നിലയില്‍ ഉള്ളൂരോ ഗോവിന്ദപ്പിള്ളയോ പരാമര്‍ശിക്കുന്നില്ല. സ്ത്രീയെഴുത്തിനെക്കുറിച്ചുള്ള യാതൊരു പരിഗണനയും ഈ സാഹിത്യചരിത്രകാര•ാരെ ഭരിച്ചിട്ടില്ല എന്നതു വ്യക്തമാണ്. എന്നാല്‍ പദ്യസാഹിത്യചരിത്രം  എഴുതിയ ടി.എം. ചുമ്മാര്‍ കൃതിയുടെ 29-ാ മധ്യായത്തില്‍ തന്നെ കേരളത്തിലെ സ്ത്രീകവികളെന്ന നിലയില്‍ പേരെടുത്തവരെ പരാമര്‍ശിക്കുന്നു. കേരളീയ കവയിത്രികള്‍ എന്ന ലേഖനത്തില്‍. പ്രഗത്ഭകളും പ്രതിഭാശാലിനികളുമായ മഹിളാമണികളുടെ കേളീരംഗമായിരുന്ന കേരളക്കരയില്‍ ആ പുരാതനകാലത്തും അനേകം കേരളകവയിത്രികള്‍ ജീവിച്ചിരുന്നു. എന്നദ്ദേഹം പറയുന്നു. (പുറം 396) അദ്ദേഹമാണ് ഒരു സ്ത്രീയെഴുതിയ ആദ്യനാടകം എന്ന മട്ടില്‍ അതിനെക്കുറിച്ചുപറയുന്നത്. അതു ചരിത്രപരമായ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് പറയുന്നു. കൂടാതെ ആ നാടകത്തിലെ പൂര്‍വ്വാര്‍ദ്ധം രചനാശില്പഭംഗിയില്‍ മികച്ചുനില്‍ക്കുന്നു എന്നു കാണിക്കാന്‍
'തുള്ളിച്ചാടുന്ന പുള്ളിക്കനകമൃഗതതിക്കുള്ളോരാടോപമെല്ലാം
തള്ളിപ്പാരം കെടുക്കും ചടുലമിഴി!  മദോ•ത്തമാതംഗയാനേ!
ഉള്ളില്‍ക്കാമാര്‍ത്തനായ് പണ്ടഹിമകിരണനും സൂതനെപ്പുല്കിയില്ലേ?
ചൊല്ലീടന്നെന്തു മാനക്ഷയമതിലുളവായമ്മഹാനംബുജാക്ഷീ? '
എന്ന ശ്ലോകം ഉദ്ധരിക്കുന്നു. ഇവിടെ സൂചിതമായ സൂര്യനും അരുണന്‍ എന്ന സൂതനുമായുള്ള കാമനാബന്ധം സ്വവര്‍ഗരതിയുടെ പരിധിക്കുള്ളില്‍ നില്ക്കുന്നു. ആ സൂചന ഒരു ആദ്യകാല എഴുത്തുകാരിയുടെ തൂലികയില്‍ നിന്നാണെന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്. 
കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികള്‍ എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ എസ്.ഗുപ്തന്‍ നായര്‍ അവരെ അറിഞ്ഞാദരിക്കുന്നുണ്ട്. ശക്തികൊണ്ട് മലയാളകവിതാചരിത്രത്തില്‍ സ്ഥാനം നേടിയ ആദ്യത്തെ വനിതയെന്ന് എം. ലീലാവതിയും അവരെ തിരിച്ചറിയുന്നു. (പുറം. 133, കവിതാ സാഹിത്യ ചരിത്രം). അജ്ഞാതവാസം നാടകത്തിലെ പ്രസ്താവനയില്‍ നടിയും സൂത്രധാരനും തമ്മിലുള്ള സംഭാഷണം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.  സ്ത്രീകളുടെ എഴുത്തിന്റെ പ്രത്യയശാസ്ത്രധാരണയെ ഉള്‍ക്കൊള്ളുന്നതാണ് പ്രസതുത സന്ദര്‍ഭമെന്ന് ജെ. ദേവിക നിരീക്ഷിക്കുന്നു. 
സൂത്രധാരനോട് നടി പറയുന്നത് ഇരയിമ്മന്‍ തമ്പിയുടെ പുത്രിയായ കുട്ടിക്കുഞ്ഞു തങ്കച്ചി എഴുതിയ അജ്ഞാതവാസം നാടകമാണെന്നു പറയണം എന്നാണ്. ഉടനെ സൂത്രധാരന്‍ ഇങ്ങനെ പ്രതികരിക്കുന്നു. എനിക്കൊരു ശങ്കയുള്ളതിനെക്കുറിച്ചുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ആയതെന്തെന്നാല്‍ അനേകം കവിശ്രേഷ്ഠ•ാരുടെ കവനങ്ങള്‍ ഇരിക്കെ ഒരു സ്ത്രീയുടെ കവിതയെ അത്ര ശ്ലാഘ്യമായി വിചാരിച്ചതു ഭവതിയും ഒരു സ്ത്രീയാകയാലുള്ള ജാത്യാഭിമാനത്താലല്ലയോ? അതിനോട് നടി പ്രതികരിക്കുന്നതിങ്ങനെ : 'സൂക്ഷ്മഗ്രാഹികളായിരിക്കുന്ന മഹാ•ാര്‍ക്ക് ഈ ദുശ്ശങ്കയുണ്ടാകുന്നതിന് സംഗതിയില്ലല്ലോ' (ഗുപ്തന്‍ നായര്‍, കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികള്‍ 1979 പുറം 240.) ഈ മറുപടിയിലെ സൂക്ഷ്മഗ്രാഹിത്വം, ദുശ്ശങ്ക എന്നിവയില്‍ നിന്ന് സ്ത്രീചരനാസ്വത്വം എന്ന ആശയത്തെക്കുറിച്ച് അവര്‍ക്കുള്ള പശ്ചാത്തലബോധം വ്യക്തമാണ്. അങ്ങനെ ഒരു പ്രതികരണം  അന്നത്തെ സമകാലിക സംവാദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതുമായിരിക്കണം. സൂത്രധാരന്റെ മറുപടി എന്നാല്‍ ഈ നാടകത്തെ അഭിനയിക്കുന്നതില്‍ വെച്ച് ഈ സഭാവാസികള്‍ സന്തോഷിക്കുമെന്നു തന്നെയല്ല, മറ്റുള്ള സ്ത്രീകള്‍ക്കും കവിതാരചനയില്‍ ഉത്സാഹത്തെ ജനിപ്പിക്കുന്നതിന് ഇത് ഒരു മാര്‍ഗമായിത്തീരുന്നതുമാണ് എന്നായിരുന്നു. സ്ത്രീകളുടെ എഴുത്ത് എത്രമാത്രം അനിവാര്യമായിരുന്നു എന്നവര്‍ ചിന്തിച്ചതിന്റെ തെളിവുകൂടിയാണീ വരികളിലുള്ളത്.
1890 നു മുമ്പുതന്നെ എഴുതപ്പെട്ട ഈ കൃതി എന്തുകൊണ്ട് മലയാളഭാഷാചരിത്രകാരന്‍ സ്പര്‍ശിക്കാതെ പോയത് എന്ന കാരണം പ്രത്യേകം അന്വേഷിക്കേണ്ടതുണ്ട്. ഉള്ളൂര്‍ ഈ കൃതിയെ വേണ്ടത്ര അംഗീകരിക്കുന്നതായും കാണുന്നില്ല. ചില ശ്ലോകങ്ങള്‍ വളരെ നല്ലതാണെന്നും കൂടുതല്‍ എന്തെങ്കിലും ആ കൃതിയെക്കുറിച്ചു പറയേണ്ടതില്ല എന്നുമാണദ്ദേഹം എഴുതുന്നത് (പുറം 274. കേരളസാഹിത്യ ചരിത്രം 46-ാ മധ്യായം, വാള്യം 4). ഇവരെഴുതിയ വാതില്‍ത്തുറപ്പാട്ടുകളെ സ്ത്രീപുരുഷകാമനകളിലെ ചരിത്രപരമായ പരിണാമഘട്ടങ്ങള്‍ക്കകത്തുവെച്ച് പരിശോധിക്കാവുന്നതാണെന്ന് ഗീത അഭിപ്രായപ്പെടുന്നുണ്ട്. വി.എസ്. ശര്‍മ എഴുതിയ മലയാളനാടകം (1880-1981 നാഷണല്‍ ബുക്സ്റ്റാള്‍ കോട്ടയം 1985) എന്ന കൃതി ഒരു ഗ്രന്ഥനാമസൂചികയുടെ സ്വഭാവമുള്ള കൃതിയാണ്. എന്നാല്‍ ഈ കൃതിയില്‍ കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ അജ്ഞാതവാസം  നാടകത്തിന്റെ പേരേ കാണാനില്ല!
നാടന്‍പാട്ടുകളുടെ ഒന്നോ രണ്ടോ നൂറ്റാണ്ടിലേറെ കാലം തുള്ളല്‍പ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍, ആട്ടക്കഥ തുടങ്ങിയ രചനാരൂപങ്ങളില്‍ നിറഞ്ഞു നിന്ന ഒട്ടനേകം എഴുത്തുകാരികള്‍ ആദ്യകാലചരിത്രത്തിലുണ്ട്. ഇക്കാവമ്മത്തമ്പുരാന്‍, നാഗരുകോവില്‍ കല്യാണിക്കുട്ടി അമ്മച്ചി, അംബാദേവിത്തമ്പുരാട്ടി, ഇളമന കല്യാണിയമ്മ, തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, തുടങ്ങി എത്രയോ പേര്‍ അക്കൂട്ടത്തിലുണ്ട്. പ്രതിഭകൊണ്ടും സാഹിത്യത്തിലെ നിലപാടുകള്‍ കൊണ്ടും എടുത്തു പറയപ്പെടേണ്ട, ആദരണീയരായ പലരും അക്കൂട്ടത്തിലുണ്ട്. ഉള്ളവരെ തന്നെ അവരുടെ സദാചാരത്തിന്റെയും ഭര്‍തൃശുശ്രൂഷയുടെയും ദൈവഭക്തിയുടെയും മറ്റും പേരിലാണ് ഉയര്‍ത്തിക്കാട്ടുന്നത്. എഴുത്തിന്റെ സൗന്ദര്യശാസ്ത്രത്തിലോ, മറ്റു രൂപ/പ്രമേയപരമായ സംഗതികളിലോ അവരുടെ സംഭാവനകള്‍ വകയിരുത്തുന്നില്ല. ഒരു പ്രാദേശികസ്ഥലരാശി എന്ന നിലയില്‍  മലബാറും മലബാറിലെ മുസ്‌ളിങ്ങളുടെ സംഭാവനകളും അതില്‍ത്തന്നെ സ്ത്രീകളുടെ സാഹിത്യപരിശ്രമങ്ങളും മുഖ്യധാരാസാഹിത്യചരിത്രരചനകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അവരുടെ അടയാളങ്ങള്‍ നമ്മുടെ വ്യവസ്ഥാപിതസാഹിത്യചരിത്രങ്ങളില്‍ കാണാനില്ല. ഡോ.ഷംഷാദ് ഹുസൈനെപ്പോലെയുള്ളവര്‍ തങ്ങളുടെ രചനകളില്‍ ('ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍', 'മുസ്‌ളിമും സ്ത്രീയും അല്ലാത്തവള്‍') അവരെ വകയിരുത്താന്‍ ശ്രമിക്കുന്നുണ്ട്.

സാഹിത്യചരിത്രങ്ങള്‍, എഴുത്തുകാരികള്‍, ഭാവുകത്വപരിണാമങ്ങള്‍, പ്രസ്ഥാനങ്ങള്‍, സാഹിത്യരൂപങ്ങള്‍, സാഹിത്യമൂല്യങ്ങള്‍, പ്രമാണങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി പൊതുമണ്ഡലവുമായി അതതുകാലം നടത്തുന്ന സംവാദങ്ങളിലൂടെയാണ് ഈ മേഖലയുടെ  അന്വേഷണം വിപുലീകരിക്കേണ്ടത്. വര്‍ഗ, വര്‍ണ, ലിംഗകോയ്മകളോട് സവിശേഷമായ ഒരു കലഹവും നടത്താത്ത സാഹിത്യചരിത്രങ്ങളുടെ പരിധിക്കു വെളിയില്‍നിന്നുകൊണ്ടുവേണം ഒരു ലിംഗജനാധിപത്യഭാവുകത്വത്തെ വരഞ്ഞെടുക്കുവാന്‍ എന്നത് വെല്ലുവിളിയാണ്. അതേ സമയം നിലനില്‍ക്കുന്ന സാഹിത്യചരിത്രനിലപാടുകളെ  പ്രത്യേകമൂല്യങ്ങളെ മുന്‍നിര്‍ത്തി അപനിര്‍മിക്കേണ്ടത് അനിവാര്യവുമാണ്. അസാന്നിധ്യങ്ങള്‍, തമസ്‌ക്കരണങ്ങള്‍, വളച്ചൊടിക്കല്‍, ഒതുക്കല്‍ എന്നിവയ്ക്കപ്പുറം ചില പ്രശ്‌നങ്ങളുണ്ട്. സ്ത്രീയെസംബന്ധിച്ച സത്താവാദപരമായ സ്ഥിരീകരണമാണ് അവയില്‍ പ്രധാനം. ലൈംഗികതയെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടേ അത് മറികടക്കാനാകൂ. തെറ്റായ മൂല്യങ്ങളിലേക്കു കണ്ണിചേര്‍ക്കല്‍, സംവരണത്തിന്റെയും പ്രാതിനിധ്യങ്ങളുടെയും പ്രശ്‌നങ്ങളായി സ്വത്വമണ്ഡലത്തെ തരം താഴ്ത്തല്‍,  ചരിത്രപരമായ സ്വയംവിമര്‍ശനമില്ലാതെ ലിംഗജനാധിപത്യത്തിന്റെ സൈദ്ധാന്തികതയെ മാത്രം പുരക്ഷേപിക്കുക തുടങ്ങി നിരവധി പരിമിതികള്‍ ഇവിടെയുണ്ട്.  അവയിലേക്കു വിരല്‍ ചൂണ്ടാനുള്ള പ്രാഥമികശ്രമം മാത്രമാണ് ഇവിടെ നടത്തിയത്. അതും മലയാളസാഹിത്യത്തിലെ സ്ത്രീരചനകളുടെ ആദ്യകാലങ്ങളില്‍ നിന്നുകൊണ്ട്. നിശ്ചയമായും കൂടുതല്‍ സമഗ്രമായ ആലോചനകളും പൊളിച്ചെഴുത്തുകളും നടക്കേണ്ടതുണ്ട്.

റഫറന്‍സ്

1. ഗീത. പി, എഴുത്തമ്മമാര്‍, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014
2.ഗോവിന്ദപ്പിള്ള.പി. മലയാളഭാഷാചര്ിത്രം, നാഷണല്‍ബുക്ക് സ്റ്റാള്‍ കോട്ടയം,1956
3.ചുമ്മാര്‍.ടിഎം, പദ്യസാഹിത്യചരിത്രം,(6-ം പതിപ്പ്)നാഷണല്‍ബുക്ക്സ്റ്റാള്‍,കോട്ടയം,1982
4.ദേവിക.ജെ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? സി.ഡി.എസ്, തിരുവനന്തപുരം,2010
5.പരമേശ്വരയ്യര്‍ എസ്.ഉള്ളൂര്‍, കേരളസാഹിത്യചരിത്രം, വോള്യം 1, കേരളസര്‍വകലാശാല, തിരുവനന്തപുരം,1990
6.പരമേശ്വരയ്യര്‍ എസ്.ഉള്ളൂര്‍, കേരളസാഹിത്യചരിത്രം, വോള്യം 2, കേരളസര്‍വകലാശാല, തിരുവനന്തപുരം,1990
7.പരമേശ്വരയ്യര്‍ എസ്.ഉള്ളൂര്‍, കേരളസാഹിത്യചരിത്രം, വോള്യം 3, കേരളസര്‍വകലാശാല, തിരുവനന്തപുരം,1990
8.പരമേശ്വരയ്യര്‍ എസ്.ഉള്ളൂര്‍, കേരളസാഹിത്യചരിത്രം, വോള്യം 4, കേരളസര്‍വകലാശാല, തിരുവനന്തപുരം,1990
9.പരമേശ്വരയ്യര്‍ എസ്.ഉള്ളൂര്‍, കേരളസാഹിത്യചരിത്രം, വോള്യം 5, കേരളസര്‍വകലാശാല, തിരുവനന്തപുരം,1990
10. ലീലാവതി.ഡോ.എം. കവിതാസാഹിത്യചര്ിത്രം, (5-ം പതിപ്പ്) കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍,2002
11.ശങ്കരന്‍നമ്പ്യാര്‍. പി, മലയാളചരിത്രസംഗ്രഹം കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍,2001
12.സജിത മഠത്തില്‍, മലയാളനാടകസ്ത്രീചരിത്രം, മാതൃഭൂമി ബുക്‌സ്,കോഴിക്കോട്,2010
13..Devika.J, Woman writing = Man reading? Zubaan with Penguin books, New delhi,2013
14..Dharwadker Vinay,(Ed) The Collected Essays of A.K.Ramanujan, Oxford Universtiy press, Newyork, 1999
15.Harder Hans(Ed), Literaturae and Nationalist Ideology,(2nd edition ) Social Science Press, New delhi, 2011
16. Tharu Susie and K.Lalitha, Women writing In India vel.1&2, The feminist Press, Newyork, 1993
17.Zaidie Annie (Ed) Unbound 2000 years of Indian women's writing Alph book company, Newdelhi, 2015


(സെപ്റ്റംബര്‍ 10, 2015 ന് ആലുവ സെന്റ്‌സേവ്യേഴ്‌സ് കോളജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ലിഖിത രൂപം)