Tuesday, November 26, 2013

അടച്ചിട്ട അലമുറകള്‍

വിടെപ്പോകുമ്പോഴും 




വിടെപ്പോകുമ്പോഴും














എവിടെ പോകുമ്പോഴും ഞാൻ എൻറെ
 പ്രവാസത്തെ കൂടെകൊണ്ടു പോകുന്നു എന്നു പാലസ്തീനിയന്‍ കവി ദര്‍വെഷ് എഴുതിയിട്ടുണ്ട്. ചരിത്രപരമായി സ്ത്രീയുടെ അവസ്ഥയും അതു തന്നെയല്ലേ? എവിടേയായിരിക്കുമ്പോഴും അവള്‍ തന്റെ അടിസ്ഥാന പ്രതിസന്ധകളെയും  ചുമന്നുകൊണ്ടു നടക്കുന്നു. കീഴായ്മയുടെയും കലഹത്തിന്റെയും പ്രതിസന്ധികള്‍,ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍..നാടുകടത്തലും ചെറുത്തുനില്പും അവള്‍ ഓരോ നിമിഷവും അനുഭവിക്കുന്നു. സ്വന്തം ഇടത്തിലായിരിക്കുമ്പോഴും അനുഭവിക്കുന്ന അന്യവത്കരണം തന്നെയല്ലേ സ്ത്രീയുടെ ഭാഷയെ സവിശേഷമാക്കുന്നത്? അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഒന്നായി സ്ത്രീഭാഷ മാറുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ വ്യവഹരിക്കുന്ന രചനാരൂപങ്ങളില്‍ വൈയക്തികത ഏറിനില്‍ക്കുന്നതായും നാം കാണുന്നു. ആത്മകഥകള്‍, ഡയറികള്‍, കത്തുകള്‍, കുമ്പസാരക്കവിതകള്‍ തുടങ്ങിയ വൈയക്തിക രചനാരൂപങ്ങളുടെ പശ്ചാത്തലത്തില്‍ അവ ഇപ്രകാരം ഒരേസമയം അകത്തേക്കും പുറത്തേക്കും പകരുന്നു. കലയും ജീവിതവും തമ്മിലുള്ള അകലമില്ലായ്മ, എഴുത്തും ജീവിതവും തമ്മിലുള്ള അകലമില്ലായ്മ ഒരു പടികൂടി കടന്ന് ഭാഷയും ജീവിതവും ഭാഷയും ഭാഷണവും തമ്മിലുള്ള അകലമില്ലായ്മയായി നാമനുഭവിക്കുന്നു. ഇത് എല്ലാ സ്ത്രീകളിലും ഒരേപോലെ എന്ന് സാമാന്യവത്കരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നത് സത്താവാദപരമായ പിടിവാശിയായിരിക്കാം. അത് ശരിയുമല്ല.
എന്നാല്‍ മലയാളത്തില്‍ മാധവിക്കുട്ടിയുടെ രചനകളുടെ സ്വഭാവം അകം/പുറം എന്ന ഈ രണ്ടവസ്ഥകളെയും ഒരുപോലെ വെളിവാക്കുന്നവയാണ്. ഒരു തടവുപുള്ളി തടവറയിലിരുന്ന് ഒരു തുരങ്കം നിര്‍മിക്കുന്നതുപോലെയാണ് എഴുത്ത് എന്നവര്‍ പറഞ്ഞു. എഴുത്തിന്റെ രഹസ്യാത്മകതയും അന്തര്‍മുഖത്വവും ധ്വനിപരതയും ഒപ്പം ഭാഷണത്തിന്റെ ഉച്ചസ്ഥായികളും തുറസ്സുകളും മറ്റനേകം ഭാഷാഭേദങ്ങളും അവരുടെ എഴുത്തിലുണ്ട്. എങ്കിലും ആധുനിക അസ്തിത്വവാദിയായ ഏകാകിയുടെ ഭാഷയുടെ മൂശയിലാണ് മലയാളനിരൂപണം അവരെ കണ്ടത്. എന്നാല്‍ ഈ ഏകമാനത്തില്‍ അവരെ തളയ്ക്കാനാവില്ല. ബഹുവചന രൂപമാണവരുടെ എഴുത്ത്. ബഹുസ്വരാത്മകത, ബഹുഭാഷണാത്മകത അതിനു സഹജം. ''ഞാന്‍ മൂന്നു ഭാഷകള്‍ സംസാരിക്കുന്നു, രണ്ടു ഭാഷയില്‍ എഴുതുന്നു, ഒരു ഭാഷയില്‍ സ്വപ്നം കാണുന്നു'' എന്നവര്‍ പറയുന്നുണ്ട്. സ്വപ്നഭാഷയില്‍ നിന്ന്, അതിന്റെ ഏകധാരാഗതിയില്‍ നിന്നും വ്യത്യസ്തമാണ് വാമൊഴിഭാഷയില്‍ അവര്‍ തീര്‍ത്ത വേറിട്ട ഇടങ്ങള്‍. 

കഥപറച്ചില്‍ സ്ത്രീകള്‍ക്ക് വളരെ സഹജമായ ഒന്നാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഥപറച്ചിലിന്റെ കല ഇന്ന് അന്യം നിന്നു പോയിരിക്കുന്നുവെന്ന് ബെഞ്ചമിന്‍ 'ദി സ്റ്റോറി ടെല്ലറി'ല്‍ പറയുന്നു. എന്നാല്‍  തങ്ങളുടെ ജീവിതത്തെ മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിടാന്‍ സ്ത്രീകള്‍ മടിക്കാറില്ല. ഏഷണിയെന്നും അടുക്കളവര്‍ത്തമാനമെന്നും സ്ത്രീകളുടെ സംസാരത്തെ പൊതുവെ പരിഹസിക്കാറുണ്ട്. എന്നാല്‍ അന്യരെക്കുറിച്ചുള്ള പറച്ചിലിലൂടെ തങ്ങളുടെ തന്നെ ദൈന്യത്തെയും പ്രതിസന്ധികളെയും മറികടക്കുന്ന ഒരു വികാരവിരേചനം ഇവിടെ നടക്കുന്നു. കഥപറഞ്ഞു മരണത്തെ അതിജീവിച്ച ഷെഹ്‌റസാദും ഒരു സ്ത്രീ. നമുക്ക് മുത്തശ്ശന്‍ കഥകളേക്കാള്‍ മുത്തശ്ശിക്കഥകളാണുള്ളത്.
അനുഭവത്തിന്റെ പച്ചക്കുത്തുകള്‍
എന്താണീ ഭാഷകളില്‍ പൊതുവായി ഉള്ളത്? കേള്‍ക്കുന്നയാളുടെ വികാരസ്പന്ദനങ്ങളുടെ ഉറവകളെയും ഒഴുക്കിനെയും രോധത്തെയും പൂര്‍ണമായും സ്പര്‍ശിക്കാനും നിയന്ത്രിക്കാനും കഴിയുന്ന മാന്ത്രികമായ ഒരു താദാത്മ്യസ്വഭാവം ഇവിടെയുണ്ട്. ഭാഷയും ഭാഷണവും ഒന്നായി കലര്‍ന്നും ചേര്‍ന്നും ഈ കഥകളില്‍ കാണുന്നത് അങ്ങനെയാവാം. അമ്മയുമായി ചേര്‍ന്നിരിക്കുന്ന അനുഭവം, ഒരു തന്മയീഭാവം ഇവിടെയുണ്ട്. ഭാഷ ലഭിക്കുന്നതിനുമുമ്പുള്ള ആ താദാത്മ്യത്തെ വീണ്ടും ഉണര്‍ത്തിയെടുക്കാന്‍ ഇത്തരം എഴുത്തുകള്‍ ശ്രമിക്കുന്നു. അമ്മ നഷ്ടപ്പെടുമോ എന്ന ശൈശവഭീതിക്കു സമാനമായ ഒരു ഭയം അവരെ വേട്ടയാടുന്നുവെന്ന് മനശ്ശാസ്ത്രനിരൂപകര്‍ പറയുന്നു. അതുകൊണ്ട് ഭാഷയെ അനുഭവത്തിന്റെ തൊട്ടടുത്തു വെക്കാനവര്‍ ഇഷ്ടപ്പെടുന്നു. അതവരെ വാമൊഴിയില്‍ പിടിച്ചുനിര്‍ത്തുന്നു. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്കുള്ളതുപോലെ, അനുഭവത്തില്‍ നിന്ന് അതിന്റെ 'പച്ചക്കുത്തു'ള്ള ഒരിടത്തുനിന്നും ഈ വരമൊഴി പിറക്കുന്നു.
പേഷ്യന്‍സ് അഗ്ബാബി എന്ന വാമൊഴിക്കവിയെക്കുറിച്ചു (word poet) വായിച്ചതോര്‍ക്കുന്നു. അവര്‍ ഭാഷയുടെ താളം, ശബ്ദം, പ്രാദേശിക ഭേദങ്ങള്‍, സ്വനിമസാധ്യതകള്‍ ഒക്കെ ധാരാളമായി വിന്യസിച്ചുകൊണ്ടാണെഴുതുന്നത്. കുഞ്ഞനുജന് കൊച്ചേച്ചി കഥപറഞ്ഞു കൊടുക്കുന്ന താളത്തിലെഴുതിയ പൂതപ്പാട്ട് വാമൊഴിയുടെ താദാത്മ്യസ്വഭാവം കാട്ടിത്തരുന്നു.
മാതൃഭാഷയെന്ന പരികല്‍പ്പനയില്‍ത്തന്നെ ഈ താദാത്മ്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭാഷയ്ക്കകത്തേക്കു കൈപിടിച്ചു നയിക്കല്‍, ഇണക്കിയെടുക്കല്‍ ഇവിടെ നടക്കുന്നു. പരമ്പരാഗതമായിത്തന്നെ ഭാഷയെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
സ്ത്രീയുടെ ഭാഷയില്‍ ആധികാരികതയുള്ള ഒരു ഭാഷകകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെന്നു പറയാറുണ്ട്. പൂര്‍ണമായും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ഒരു കര്‍ത്തൃത്വമാകാനാണ് സ്ത്രീയുടെ അനുഭവങ്ങള്‍ അവളെ നിര്‍ബന്ധിക്കുന്നത്. 

സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള ധര്‍മം തന്നെ നിഷേധാത്മകമാണെന്ന് ക്രിസ്റ്റേവയെപ്പോലുള്ളവര്‍ പറയുന്നു. വര്‍ത്തമാന സമൂഹത്തില്‍ അന്തിമവും പൂര്‍ണവുമായ എല്ലാറ്റിനെയും നിഷേധിക്കുകയാണവളുടെ ധര്‍മം. അങ്ങനയവള്‍ തികച്ചും സ്വാഭാവികമായി വ്യവസ്ഥയുടെ നിയമങ്ങളെ തകര്‍ക്കുന്നു. 'മാഡ് വുമണ്‍ ഇന്‍ ദി ആറ്റിക്' എന്ന ഗ്രന്ഥമെഴുതിയ സൂസന്‍ ഗുബാറും സാന്ദ്രാഗില്‍ബെര്‍ട്ടും ഇതുതന്നെയാണുദ്ദേശിക്കുന്നത്. സ്ത്രീവിരുദ്ധമായ ഈ സമൂഹത്തില്‍ കഴിയേണ്ടിവരുന്ന ഒരുവള്‍ക്ക് ഭ്രാന്തുണ്ടായേ കഴിയൂ!
രൂപമില്ലാത്തതും എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതുമായ സ്‌ത്രൈണ ലൈംഗികതയ്ക്കു സമാനമാണ് സ്‌ത്രൈണഭാഷയെന്ന് ലൂസി ഇറിഗറെ പറയുന്നു. ഒന്നിനെയും ചിറകെട്ടി നിര്‍ത്തലല്ല, തുറന്നു വിടലാണത് എന്നവര്‍ പറയുന്നു. ആ തുറന്നുവിടല്‍ പല ഭിത്തികളെയും ഭേദിച്ച് സംരക്ഷിക്കപ്പെട്ട ഇടങ്ങളെ തകര്‍ത്ത് പരന്നൊഴുകലിനു കാരണമായേക്കും. മാമൂലുകള്‍ മൂല്യങ്ങളില്‍ എന്നതുപോലെതന്നെ ഭാഷയുടെ അടിസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് അനിവാര്യവുമാണ്. ഭാഷയിലെ വരേണ്യവും സുരക്ഷിതവുമായ മേഖലകളെ പലപ്പോഴായി സ്ത്രീകള്‍ തങ്ങളുടെ എഴുത്തുകൊണ്ട് തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
അനിതാ തമ്പിയുടെ 'പ്രേതം' എന്ന കവിത നോക്കൂ...
''അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
മുഖം മിനുക്കി
മുടിക്കെട്ടില്‍ പൂചൂടി
ആടിക്കുഴഞ്ഞ് വഴിനിറഞ്ഞ്
പ്രചണ്ഡമഹാഭോഗത്തിലേക്ക് ക്ഷണിക്കുന്നതുകണ്ട്
അന്തം വിട്ടുണര്‍ന്ന്,
എണ്ണമറ്റ ചുണ്ടുകളഉം മുലകളും അടിവായകളും വിട്ട്
കുതിച്ചുവന്ന നിലകിട്ടാനീറ്റില്‍
പൊങ്ങിത്താണ്...''
സ്ത്രീയുടെ മൊഴിക്കൊള്ളകള്‍
വിധ്വംസകവും വിഭ്രാത്മകവുമായിമാറുന്ന പദകോശങ്ങളുടെ നിര നാമിവിടെ കാണുന്നു. അമേരിക്കന്‍ സ്ത്രീകവിതയെക്കുറിച്ചു പഠിച്ച അലീഷ്യാ ഓസ്ട്രിക്കര്‍ അവതരിപ്പിക്കുന്ന മൊഴിക്കൊള്ള എന്ന ആശയത്തോടു ബന്ധിപ്പിക്കാം ഈ അവസ്ഥയെ. പുതിയൊരു ഭാഷ പണിതെടുക്കുന്നതിനേക്കാള്‍ നിലനില്‍ക്കുന്ന ഭാഷയിലെ സംരക്ഷിത പ്രദേശങ്ങളെ ആക്രമിച്ചു കൊള്ളയടിക്കാനാണ് പെണ്‍കവികള്‍ ശ്രമിക്കുന്നതെന്നവര്‍ കണ്ടെത്തുന്നു. പരമ്പരാഗത ചിഹ്നങ്ങളെ ഈ പ്രകൃതിയിലൂടെ മാറ്റിയെടുക്കുകയും ചെയ്യുന്നു. പൂവ്, വെള്ളം, ഭൂമി തുടങ്ങിയവയുടെ സ്ത്രീലിംഗസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൂവിനെ നശ്വരതയ്ക്കു പകരം ശക്തിയുടെയും വെള്ളത്തെ മരണത്തിനു പകരം സുരക്ഷിതത്വത്തിന്റെയും പ്രതീകമാക്കുന്നു. ഭൂമിയെ നിഷ്‌ക്രിയമായ ഉര്‍വരതയ്ക്കു പകരം സര്‍ഗാത്മകമായ ഭാവനയുടെ പ്രതീകമാക്കുന്നു. (സച്ചിദാനന്ദന്‍: സ്ത്രീ, സ്വത്വം, സമൂഹം: മാധവിക്കുട്ടി പഠനങ്ങള്‍ എഡി: ഇ.വി. രാമകൃഷ്ണന്‍)

ഈ മൊഴിക്കൊള്ള സ്ത്രീകള്‍ക്കു നേരെ പുരുഷന്മാര്‍ പ്രയോഗിക്കുന്ന ലൈംഗികച്ചുവയുള്ള കമന്റടികളില്‍ കാണാം. പലവാക്കുകളുടെയും യഥാര്‍ഥ അര്‍ഥം വേറൊന്നായിരിക്കുകയും സവിശേഷ  സന്ദര്‍ഭത്തില്‍ ലൈംഗികപ്രക്രിയയുടെ അര്‍ഥം ഉണ്ടാവുകയും ചെയ്യുന്നു. ചവിട്ടുക, പണിയുക, ഓടിക്കുക എന്നിങ്ങനെ സ്ത്രീകളെക്കുറിച്ചു പറയുന്ന പല വാക്കുകളിലും ഇതുണ്ട്. 'മാവേലിമന്റ'ത്തില്‍ ജന്മി അടിയാന്മാരോട് 'ചവിട്ടുന്ന ഒച്ച ഇവിടെ കേള്‍ക്കണം' എന്നു കല്‍പ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ കഥാപാത്രം ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തെ ഡ്രൈവിങ് സ്‌കൂള്‍ എന്നി വിശേഷിപ്പിക്കുന്നതോര്‍ക്കുക. സ്ത്രീകളുടെ കീഴായ്മയെയും കര്‍ത്തൃത്വത്തെയും സ്ഥിരീകരിക്കുന്നതിനാല്‍ ഈ മൊഴിക്കൊള്ളയെ നാം ഗുണപരമായി കാണുന്നില്ല. സ്ത്രീകള്‍ക്ക് ഇത്തരം മൊഴിക്കൊള്ളയില്‍ പങ്കില്ലാത്തതുകൊണ്ട് അവര്‍ക്കത് അന്യമായതിനാല്‍ പുരുഷന്‍ ആഹ്ളാദിക്കുന്നു ( പലപ്പോഴും കമന്റടികള്‍ പലപ്പോഴും അവ്യക്തമായാണു സ്ത്രീകള്‍ കേള്‍ക്കാറ്).  പുരുഷനു മാത്രമാണവിടെ ഭാഷണത്തിൻറെ കര്‍ത്തൃത്വം. വെടി, വണ്ടി, തുള, ചരക്ക് എന്നിങ്ങനെ ഏതൊരു വാക്കിനെയും ലൈംഗികപ്രക്രിയയുമായി ബന്ധപ്പെടുത്തി ഭാഷയെ penetrating ആക്കി മാറ്റുകയാണീ മൊഴിക്കൊള്ള. സ്ത്രീയുടെ ഏതൊരു അവയവത്തെയും ലൈംഗികമായി കാണുന്നതിനു സമാനമാണിത്.
അസ്ഥിരീകരിക്കുക
എന്നാല്‍ സ്ത്രീകള്‍ സ്വയം നടത്തിക്കൊണ്ടു മുന്നേറുന്ന മൊഴിക്കൊള്ളയുടെ സന്ദര്‍ഭങ്ങള്‍ വിധ്വംസകമാണ്. ഉദാ: കൊടുങ്ങല്ലൂര്‍ ഭരണിയില്‍ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവര്‍ തന്നെ ഉറക്കെ പാടുന്നു. സ്ലട്ട് വാക്കിലും സംഭവിച്ചത് ഇതാണ്. ലിംഗപദവിയിലെ കീഴായ്മയെ തുടര്‍ച്ചയായി അനുനിമിഷം അസ്ഥിരീകരിക്കുകയെന്ന രാഷ്ട്രീയപ്രക്രിയയാണിത്. ഏതെങ്കിലും ഒരു പദവിയില്‍ തളഞ്ഞു കിടക്കുന്നതിനുപകരം വ്യത്യസ്തയിടങ്ങളില്‍ നുഴഞ്ഞുകയറിയും പടര്‍ന്നു പന്തലിച്ചും നിലയുറപ്പിക്കുകയും സ്വയം അട്ടിമറിക്കുകയും ചെയ്യാന്‍ ഈ സന്ദര്‍ഭങ്ങള്‍ക്കു കഴിയുന്നു. മണിപ്പൂരിലെ ആസാം റൈഫിള്‍സിനു മുന്നില്‍ പോരാളികളായ സ്ത്രീകളും മഹാശ്വേതാദേവിയുടെ 'ദ്രൗപതി'യും നഗ്നതകൊണ്ട് ചെയ്തത് അതാണ്. തുണിയഴിച്ച് അപമാനിക്കാനും വേദനിപ്പിക്കാനും മാത്രമേ പുരുഷാധിപത്യത്തിനു കഴിയൂ. തുണിയുടുപ്പിക്കാന്‍ കഴിയില്ല!
മാനഭംഗം ആര്‍ക്ക്?
ദില്ലിയിലെ ബലാല്‍സംഗത്തിനു ശേഷം മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട ഒരു വാക്ക് മാനഭംഗം എന്നതായിരുന്നു. ബലാല്‍സംഗം എന്ന വാക്ക് എപ്പോഴോ അട്ടിമറിക്കപ്പെട്ടിരുന്നു. ഇതു തികച്ചും യാദൃച്ഛികമല്ല. ഏകപക്ഷീയമായ, സ്ത്രീയുടെ മാത്രം സദാചാരസൂചനയുള്ള ഈ വാക്ക് നാം തള്ളിക്കളയേണ്ടിയിരിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ എന്ന വാക്കാണ്  പല സ്ത്രീപക്ഷ ചിന്തകരും ഉപയോഗിക്കുന്നത്. പീഡനം എന്ന വാക്ക് മിമിക്രിക്കാരും കോമഡി പ്രവര്‍ത്തകരും തമാശയാക്കി ആസ്വദിക്കുന്നതും നാം കാണുന്നു. ബലാല്‍സംഗം എന്ന വാക്കിലടങ്ങിയ സമ്മതമില്ലാതെയുള്ള കടന്നുകയറലും ആക്രമണവും വേദനയും മാനഭംഗം, പീഡനം തുടങ്ങിയ വാക്കുകളിലില്ല. ജസ്റ്റിസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശാരീരികമായ വേദനയെക്കുറിച്ച് സൂക്ഷ്മാര്‍ഥത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നതിനാലാണത് സ്ത്രീപക്ഷമാകുന്നത്. ഇരുമ്പുദണ്ഡ് ശരീരത്തില്‍ കയറിയിറങ്ങുന്നതിന്റെ വേദനയെ പുരുഷലിംഗം സൃഷ്ടിക്കുന്ന വേദനയുമായത് താരതമ്യം ചെയ്യുന്നു.
ബലാല്‍സംഗത്തിനു വിധേയയായ സ്ത്രീയെ ഇരയെന്നു വിളിക്കുന്നതിനു പകരം ഇംഗ്ലീഷില്‍ surviver എന്നു വിശേഷിപ്പിക്കുന്നു. നമുക്കതിനു തത്തുല്യമായ പദം ഉപയോഗത്തിലില്ല. പോരാളി എന്ന വാക്കില്‍ നാം സ്ത്രീയെ കാണുമോ? ദില്ലിയിലെ പെണ്‍കുട്ടിയെ ദാമിനി, ജ്യോതി എന്നൊക്കെ വിളിച്ചുവെങ്കിലും സ്വന്തം പേരു തന്നെ മറച്ചുവെക്കേണ്ടിവരുന്ന അവസ്ഥയ്ക്കപ്പുറം, നിര്‍ബന്ധമായ ആ നിശ്ശബ്ദതയ്ക്കപ്പുറം എന്തു മനുഷ്യാവകാശലംഘനമാണുള്ളത്?
വാക്കിന്റെ ലിംഗജനാധിപത്യം
ഭാഷയുടെ നീതിവ്യവഹാരം സമൂഹത്തിൻറെ പ്രായോഗികമണ്ഡലത്തിൽ നിന്നു ഭിന്നമല്ല. സമൂഹത്തിന്റെ നന്മതിന്മകളും ചലനാത്മകതയും തന്നെയാണ് ഭാഷയെയും സവിശേഷഘടനയിൽ അങ്ങനെയാക്കിത്തീര്‍ക്കുന്നത് വ്യാജമായ, കൃത്രിമമായ ലിംഗനിരപേക്ഷതകള്‍ അതില്‍ ഫലിക്കാത്തത് അതുകൊണ്ടുതന്നെയാണ്. ഉദാ: മനുഷ്യനും അവന്റെ വംശവും എന്നുതന്നെ നാം പ്രയോഗിക്കുന്നു; അതു ലിംഗനിരപേക്ഷമാണെന്നു സ്ഥാപിച്ചു വെക്കുകയും ചെയ്യുന്നു! ലിംഗസവിശേഷതയെക്കുറിക്കുന്ന തൊഴില്‍പദങ്ങളിലാകട്ടെ അത്തരം സൂചകപദങ്ങള്‍ തൊഴില്‍ശേഷിയുടെ ന്യൂനീകരണമായി ഭവിക്കുകയും ചെയ്യുന്നു. ഉദ: ലേഡി ഡോക്ടര്‍, കവയിത്രി മുതലായ പദങ്ങള്‍.(മലയാളത്തില്‍ ഈ പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്.)     കവയ്ക്കുക എന്നവാക്കിലേക്കുള്ള സമീപസ്ഥത, അതിലെ ലൈഗിക/അശ്ലീലച്ചുവ, അതിലെ കീഴായ്മ എന്നിവ പരോക്ഷമായി ചില സ്ത്രീവിരുദ്ധസന്ദര്‍ഭങ്ങളീല്‍ ആസ്വദിക്കപ്പെടുന്നതിനാല്‍ കവയത്രി എന്ന വാകിന്റെ സാര്‍വത്രികമായ സ്വീകാര്യത സന്ദിഗ്ധമാണ്‍.  കാരണം എഴുത്ത് സ്ത്രീ അനുഭവത്തിന്റെ സവിശേഷസൂചകമായിരിക്കെ, എഴുതുന്നയാളുടെ സ്ത്രീലിംഗസൂചന അതിനെ പൊലിപ്പിക്കുകയും അതിന്റെ ആധികാരികതയെ ഉറപ്പിക്കുകയും ചെയ്യും.  ഭാഷ ചരിത്ര സാഹചര്യ്ങ്ങള്‍ക്കകത്താണ്‍ വളരുകയും വിനിമയം ചെയ്യുകയും  നിലനില്‍ക്കുകയും ചെയ്യ്ന്ന്നത് . അയ്യപ്പപണിക്കര്‍ കവി എന്നു മാത്രം  മതി എന്നു പലപ്പോഴും നിര്‍ക്കഷിച്ചിരുന്നു.)   ഇംഗ്ലീഷില്‍ത്തന്നെ ബാച്ചിലര്‍, സ്പിന്‍സ്റ്റര്‍ എന്നീ വാക്കുകള്‍ തുല്യാവസ്ഥകളക്കുറിക്കുന്നുവെങ്കിലും സ്പിന്‍സ്റ്റര്‍ ഒന്നുകൂടി  അനഭിമതമായി കരുതപ്പെടുന്നു. ഫോർപ്ളേ അഥവാ രതിപൂര്‍വലീല, ലൈംഗികക്രിയ തുടങ്ങിയ വാക്കുകളും പുരുഷന്റെ കര്‍ത്തൃത്വത്തിന്റെ മാത്രം സൂചനകളെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരുമ്പെടുക എന്നത് സാമാന്യമായി ഉണ്ടാക്കുന്ന അര്‍ഥമല്ല ഒരുമ്പെട്ടവള്‍ എന്ന വാക്കുണ്ടാക്കുന്നത്. ഒതുങ്ങിനില്‍ക്കാത്ത, നേരേനോക്കി കാര്യം പറയുന്ന ഏതൊരു സ്ത്രീയെയും വിശേഷിപ്പിക്കാനതുമതി. പെങ്ങളേ എന്നു നീട്ടിയുള്ള ഒരു വിളി അശ്ലീലമാകുന്നതിന്റെ ധ്വനിയെക്കുറിച്ച് സില്‍വിക്കുട്ടിയുടെ 'ഭൂപടം നിവരുമ്പോള്‍' പറയുന്നു. നിറയെ പൂക്കള്‍ ചിതറിയ ചുരിദാറില്‍ സുഹൃത്ത് നടന്നുപോകുമ്പോള്‍ കേട്ട കമന്റ് 'നല്ല പൂക്കള്‍' എന്നാണ്. എന്നാല്‍ ആ അപരിചിതന്‍ അമര്‍ത്തിയ ശബ്ദത്തില്‍ അതും പറഞ്ഞ് ബൈക്ക് അതിവേഗം ഓടിച്ച് നിഷ്‌ക്രമിക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ ഏതു വാക്കിനെയും ലൈംഗികമാക്കാന്‍ മലയാളിക്ക് മടിയില്ല. വാക്കുകള്‍ കയ്യാളുകയും വിനിമയം ചെയ്യുന്നതിന്റെയും പുതുക്കുന്നതിന്റെയും ഉത്തരവാദിത്തം ജനകീയവും ജനാധിപത്യപരവുമാകേണ്ടതുണ്ട്.  അടിയന്തരമായി സ്ത്രീപുരുഷ ബന്ധങ്ങളിലുള്ള ജനാധിപത്യത്തിലൂടെയേ ഇതു സാധ്യമാകൂ. അധികാരത്തിന്റെ ബലതന്ത്രങ്ങളെ അതിസൂക്ഷ്മമായി വിചാരണനടത്തുന്ന എരിവും ചൂടുമുള്ള വാക്കുകള്‍ക്കായി നാം കാത്തിരിക്കണം. സാരി എന്ന സാവിത്രി രാജീവന്റെ കവിതയില്‍
''സാരിയല്ല
എന്റെ ഇഷ്ടവേഷം
എന്തെന്നാല്‍
രണ്ട് കാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുകള്‍തന്നെ മാറ്റി അതെന്നെ
താമരപ്പൂവിലോ
ഭാരതമധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു''
എന്നു പറയുന്നു. ഇവിടെ ഭാരതമദ്ധ്യം, താമരപ്പൂവ് തുടങ്ങിയ വാക്കുകളിലെ മൊഴിക്കൊള്ള രാഷ്ട്രീയമാണ് എന്നു പറയേണ്ടതില്ല.
'ടച്ച് മി നോട്ട്' എന്ന ഗിരിജാ പാതേക്കരയുടെ കവിതയിലെ തൊട്ടുപോകരുത് എന്ന ജാഗരൂകമായ താക്കീതിന്റെ സ്വരം കാലം ആവശ്യപ്പെട്ടതുതന്നെ.
തൊഴിലിടങ്ങളാണ് ഭാഷയുടെ ഏറ്റവും ചലനാത്മകമായ പണിശാല. ഗണേശ്‌ദേവി എന്ന തദ്ദേശീയതാവാദ ചിന്തകന്‍ അതിനെക്കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ സ്ത്രീ തൊഴിലാളിയല്ല. എന്നാല്‍ എല്ലാ തൊഴിലിന്റെയും ആധാരമായ, മൂലാധാരമായ തൊഴിലിടം സ്ത്രീയുടെ പണിശാലയാണ്. ഒരുപക്ഷെ ഒരു ഈറ്റില്ലം അല്ലെങ്കില്‍ അടുക്കള. അവിടെ അവള്‍ അനുഭവങ്ങളെ തൊട്ടും വിളിച്ചും ഉണര്‍ത്തിയെടുക്കുന്ന ഭാഷയ്ക്ക് ജൈവികതയേറും. എച്ച്മുക്കുട്ടിയുടെ കഥകളിലെ മുലമുട്ട് എന്ന വാക്ക് അങ്ങനെയാണുണ്ടാവുന്നത്. പാല്‍ നിറഞ്ഞുവിങ്ങി നിന്ന്, വീര്‍പ്പുമുട്ടുന്ന അനുഭവത്തെക്കുറിച്ചുള്ള ഒരു വാക്കായി അത് ഭാഷയില്‍ പിറവികൊള്ളുന്നു. അനുഭവത്തിന്റെ  തിക്കുമുട്ടല്‍ പുതിയ വാക്കിന്റെ തുമ്പത്തേക്ക് സ്ത്രീയെ എത്തിച്ചേര്‍ക്കുന്നു. ഗീതാഹിരണ്യന്‍ കഥകളില്‍ ഈ വാക്കു തേടല്‍ കാണാം. വെളുത്തവീടന്‍ പ്രസിഡന്റ് എന്ന ക്ലിന്റനെ വിളിക്കാനും ക്രഷില്‍ പോകാന്‍ മടിച്ച് 'കീറി'പ്പൊളിക്കുന്ന മകനെ മഹാകവി കീറ്റ്‌സ് എന്നു വിളിക്കാനും സഹയാത്രികരായ സ്ത്രീകളുടെ ചന്തിതഴുകുന്നയാളെ 'സി.ടി'യെന്നു ചുരുക്കിവിളിക്കാനും വെള്ളിവളയങ്ങള്‍ കാതിലണിഞ്ഞ പരിഷ്‌ക്കാരിയെ വെള്ളിക്കിണ്ണമെന്നു വിളിക്കാനും കഴിയുന്നത് അതുകൊണ്ടുതന്നെ. അതുവെറും കുറ്റ(ഇരട്ട)പ്പേരിടലല്ല!
സൈബര്‍ലോകത്ത് ഭാഷ കൂടുതല്‍ അയവുള്ളതും സ്വതന്ത്രവുമാണ്. എങ്കിലും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ അതു പതിവുമട്ടാണ്. സാങ്കേതികശാസ്ത്രം നിഷ്പക്ഷമല്ലാതിരിക്കെ അതിന്റെ ഭാഷ മാത്രം നിഷ്പക്ഷമായിരിക്കുകയില്ല. സാങ്കേതിക സാക്ഷരതയില്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥയെ പരിഗണിച്ചുകൊണ്ടുകൂടി വേണം സൈബര്‍ലോകത്തെ സ്ത്രീപക്ഷ ഭാഷയെക്കുറിച്ചു ചിന്തിക്കാന്‍. ഒരര്‍ഥത്തില്‍ ഭാഷ തന്നെ സാങ്കേതികശാസ്ത്രപരമാണ്. ഭാഷ എക്കാലത്തും ആധിപത്യത്തിന്റെ സാങ്കേതിക രൂപമായാണ് പ്രവര്‍ത്തിച്ചതെന്ന് ഡെയ്ല്‍ സ്‌പെന്‍ഡറെപ്പോലുള്ളവര്‍ പറയുന്നു. സ്ത്രീയുടെ നിരക്ഷരത നൂറ്റാണ്ടുകളോളം അധികാരത്തില്‍ നിന്നു സ്ത്രീയെ അകറ്റിനിര്‍ത്തിയതിനെ ക്രിസ്ത്യന്‍ സഭ ലാറ്റിന്റെ അധികാരത്തിലൂടെ പ്രാദേശികഭാഷകളെ അടിച്ചമര്‍ത്തിയതുമാണവര്‍ താരതമ്യം ചെയ്യുന്നത്. ഡോണാഹാരവെയും ഡെയ്ല്‍ സ്‌പെന്‍ഡറും സ്ത്രീകളുടെ സൈബര്‍ സാക്ഷരതയ്ക്കുവേണ്ടി വാദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ന് സൈബര്‍ലോകത്തെ സ്ത്രീകള്‍ പ്രത്യേകിച്ചും മലയാളികള്‍ ഈ അവസ്ഥകളെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ തയാറാണ്. ഭാഷയില്‍ അവര്‍ സ്വാതന്ത്ര്യത്തിന്റെ കുതിരകളെ സജ്ജമാക്കി നിര്‍ത്തുന്നു. ദേവസേന, ഡോണാമയൂര, സെറീന, രശ്മി, എച്ച്മുക്കുട്ടി തുടങ്ങിയ നിരവധി എഴുത്തുകാരികള്‍ ഭാഷയില്‍ പണിതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയത്തെ സൂക്ഷ്മമാക്കുന്നു.
(2013ഒക്‌ടോബര്‍5ന് എറണാകുളം ലൈബ്രറികൗണ്‍സില്‍ ആലുവയില്‍ സംഘടിപ്പിച്ച മലയാളപ്പെരുമ എന്ന പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍)




Thursday, November 21, 2013

ആഖ്യാനത്തിന്റെ താഴ്‌വാരങ്ങള്‍

    ഹുലവും വൈവിദ്ധ്യമാര്‍ന്നതുമായ നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ജീവിതരേഖകള്‍ പതിഞ്ഞുകിടക്കുന്ന ഒന്നാണ് മലയാള നോവല്‍.  മറ്റേതൊരു സാഹിത്യ രൂപ/ഗണത്തിനും കഴിയാത്തവിധം  ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രയാണങ്ങളെ, അവയുടെ സപ്ന്ദനങ്ങളെ ചലനാത്മകമായി ഉള്ളില്‍ ആവാഹിക്കുവാന്‍ നോവലിനു കഴിഞ്ഞു. അനന്തമായ ജീവിതപ്രവാഹത്തിന്റെ വൈവിധ്യങ്ങള്‍ക്കകത്തുനിന്നുകൊണ്ട് അതതുകാലത്തെ സൗന്ദര്യശാസ്ത്രപരവും ഉള്ളടക്കപരവുമായ സവിശേഷതകള്‍ പുലര്‍ത്തിയും തിരുത്തിയും പുതുക്കിയും നോവല്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അന്യാപദേശങ്ങളായി നിലകൊണ്ടു. ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കാലം പിന്നിടുന്ന മലയാളനോവല്‍പ്രസ്ഥാനത്തിന്റെ സമീപഭൂതകാലങ്ങളില്‍ നോവലും ചരിത്രവും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അങ്ങേയറ്റം പ്രത്യയശാസ്ത്രപരമായി പുനര്‍നിര്‍വ്വചിക്കപ്പെടുകയാണുണ്ടായത്. തട്ടകവും തിയ്യൂര്‍രേഖകളും ആലാഹയുടെ പെണ്മക്കളും മുതല്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയും അന്ധകാരനഴിയും മനുഷ്യനൊരാമുഖവും മറുപിറവിയും വരെയുള്ള നോവലിന്റെ 'കെട്ടുപാടു'കള്‍ക്കകത്ത് ഈ സംസ്‌ക്കാരവും ചരിത്രവും ചേര്‍ന്ന് ഭാവനയുടെ ഒരു കാലഘട്ടത്തെ പുതുക്കിയെഴുതുന്നതു നാം കാണുന്നു. രചനയ്ക്കുള്ളില്‍ സംസ്‌കാരത്തിന്റെയോ ചരിത്രത്തിന്റെയോ സ്ഥൂലമായ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് ഇതിനര്‍ത്ഥമില്ല. അവയോടുള്ള ഉദാസീനതയോ അവഗണനയോ പോലും നോവലിന്റെ ചരിത്രപരതയെ നിര്‍ണയിക്കാന്‍ പ്രാപ്തമാണെന്നു ചുരുക്കം.
    കെ.എന്‍.സുനില്‍കുമാറിന്റെ ഏഴിമലയുടെ താഴ്‌വാരങ്ങള്‍ (ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍) എന്ന നോവലിലെ ആഖ്യാനം ചരിത്രവും ഭൂമിശാസ്ത്രവും പ്രകൃതിയും മനുഷ്യരും ഇടകലരുന്ന ഒരു പ്രതലത്തിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. കാലപരിക്രമണത്തെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ ബോധ്യങ്ങള്‍ ഈ നോവലിന്റെ ഘടനയെ ഫലപ്രദമായി നിര്‍ണയിച്ചിട്ടുണ്ട്. ഏഴിമലയുടെ അനാദിചരിത്രവും സംഘകാലചരിത്രവും കുടിയേറ്റകാലവും ഒക്കെയായി ഈ നോവലിന്റെ അദ്ധ്യായങ്ങള്‍ വേര്‍തിരിക്കപ്പെട്ടതുകൊണ്ടുമാത്രമല്ല ഈ സ്വാധീനം വെളിവാകുന്നത്. മറിച്ച് ചരിത്രം എന്ന ബൃഹദ്പദ്ധതിക്ക് സമാന്തരമായ, ദേശത്തിന്റെ സ്ഥലപരവും കാലസംബന്ധിയുമായ സൂക്ഷ്മവ്യവഹാരം ഇവിടെ എഴുതപ്പെടുന്നു എന്നതുകൊണ്ടും കൂടിയാണ്. 

ദേശത്തിന്റെ സൂക്ഷ്മലോകം
ഏകലോകത്തിലൂന്നിയ ആധുനികതയെ സ്വപ്നംകണ്ട പലരും ദേശീയതാവാദത്തെ സംശയത്തോടെ കണ്ടിരുന്നു. 'ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം/കേരളമെന്നു കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന കവിവാക്യം ദേശീയപ്രസ്ഥാനത്തിന്റെ കാലയളവില്‍ എമ്പാടും  മുഴങ്ങിയപ്പോള്‍ 'അപ്പോള്‍ തൃശൂരെന്നു കേട്ടാല്‍ എന്തുതോന്നണം' എന്നു കേസരി ചോദിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സന്ദേഹം സങ്കുചിതമായ ദേശഘോഷണത്തെ എന്നതുപോലെ സ്ഥലകാലബദ്ധമായ വംശീയതയെയും വിഭാഗീയതയെയും അപലപിക്കുന്നുണ്ട്.
    മേല്‍സൂചിപ്പിച്ച ദേശത്തിന്റെ സൂക്ഷ്മലോകത്തെ ആധുനികമായ സമഗ്രതാവാദത്തിന്റെ ബദലായി വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ് തട്ടകവും ആലാഹയും തിയ്യൂര്‍രേഖകളും ഏഴിമലയുടെ താഴ്‌വാരങ്ങളുമൊക്കെ ചെയ്യുന്നത്. ദേശീയതയെയും ചരിത്രത്തെയും സംബന്ധിച്ച ബൃഹദ്‌വ്യവഹാരങ്ങളോടുള്ള സംവാദാത്മകതയും അതിനെ മുന്നോട്ടു നയിക്കുന്ന സ്ഥലകാലങ്ങള്‍ക്കകത്തെ ജീവിതപ്രയാണവും ഒന്നുചേര്‍ന്ന് നോവല്‍ വളരുന്നു. അത്യുത്തരകേരളത്തിലെ കുഞ്ഞിമംഗലം എന്ന ഗ്രാമം കേട്ടുകേള്‍വിയിലൂടെയും ചരിത്രവസ്തുതകളിലൂടെയും നോവലിന്റെ തുടക്കത്തിലേ ആഖ്യാനമണ്ഡലമായി സ്ഥാപിക്കപ്പെടുന്നു.  ആനന്ദപാദനും ശിഷ്യനായ സുപ്രിയനും മാരാഹിയിലെ ചന്തയില്‍ വന്നണയുകയും കച്ചവടങ്ങള്‍ക്കുശേഷം ധ്യാനമാര്‍ഗത്തിലേക്കു തിരിയുകയും ചെയ്യുന്നു. ബുദ്ധപദം പ്രചരിപ്പിച്ചു കഴിഞ്ഞു കൂടിയ ആനന്ദപാദനും സംഘവും ഗ്രാമവാസികളുടെ പ്രിയങ്കരരായി മാറി. അവര്‍ സ്ഥാപിച്ച ധര്‍മ്മക്കുളങ്ങളും കല്‍പ്പാത്തികളും അത്താണികളും കുഞ്ഞിമംഗലത്തെ ബൗദ്ധസ്മൃതികളുടെ ഭാഗമായി മാറി. പിന്നീടു വന്ന ബ്രാഹ്മണകുടിയേറ്റങ്ങളില്‍ ബുദ്ധസംസ്‌കൃതിയുടെ നിറം കെട്ടു. കുഞ്ഞിമംഗലക്കാര്‍ പുതിയ സംസ്‌കാരങ്ങളിലേക്കും പുതിയ സാംസ്‌കാരിക ശ്രേണികളിലേക്കും വളരുകയായിരുന്നു. ഈ വളര്‍ച്ചയൊരു കീഴടങ്ങലായിക്കാണാമെന്ന വിമര്‍ശനവും നോവലില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കാരണം ബ്രാഹ്മണ സംസ്‌കാരത്തിലധിഷ്ഠിതമായ വേദങ്ങളുടെയും ക്ഷേത്രങ്ങളുടെയും ജീവനവഴികളില്‍ തുണനിന്നത് നാടുവാഴികളും രാജാക്ക•ാരുമായ അധികാരികളാണ്. അവര്‍ക്ക് ജാതിശ്രേണിയില്‍ ഇടം നേടാനും വളരാനും ബ്രാഹ്മണ്യത്തിന്റെ മേധ അനിവാര്യമായിരുന്നുവെന്ന് നോവലിസ്റ്റ് നേരിട്ടു വ്യഖ്യാനിയ്ക്കുന്നുമുണ്ട്. ഇപ്രകാരം നോവലിന്റെയും ചരിത്രത്തിന്റെയും അതിരുകള്‍ പ്രമേയപരമായി മാത്രമല്ല ആഖ്യാനപരമായും കൂടിക്കുഴയുന്നുണ്ട്. ബഷീര്‍കൃതികളിലെ വിനീതനായ ചരിത്രകാരന്‍ ഇവിടെ രാഷ്ട്രീയവ്യഖ്യാതാവായും കൂടി പക്ഷം ചേരുന്നുണ്ട്. മൂഷകരാജാക്ക•ാരും വണിക്കുകളും മഹാക്ഷേത്രങ്ങളും ബ്രാഹ്മണഗ്രാമങ്ങളും നിര്‍മ്മിച്ചുകൊടുത്തതും പെരിഞ്ചല്ലൂര്‍ ഗ്രാമം നിലവില്‍ വന്നതും അവിടുത്തെ ബ്രാഹ്മണര്‍ക്ക് നികുതി പിരിക്കാനുള്ള അവകാശം കിട്ടിയതും കേവലമായ പഴങ്കഥയല്ല എന്നുറപ്പിക്കുകയാണു നോവലിസ്റ്റ് ഇവിടെ.
    അവര്‍ണരും സവര്‍ണരും തൊഴിലനുസരിച്ചുള്ള മറ്റു ജാതിവിഭജനങ്ങളും കുഞ്ഞിമംഗലത്തു രൂപംകൊണ്ടു. കുഞ്ഞിമംഗലത്തെ പുലയര്‍ ബ്രഹ്മണരുടെ പത്തില്ലങ്ങളില്‍ ഒതുങ്ങി. അവരുടെ ബുദ്ധിയും പാണ്ഡിത്യവും പഴംകഥകളായി, പാട്ടുകളും ആചാരങ്ങളും അധമങ്ങളായി. അവരുടെ കുലദൈവങ്ങള്‍ ദൂര്‍ദ്ദേവതകളായി. ഇങ്ങനെ കീഴാളജനജീവിതത്തെ സംബന്ധിച്ച സംസ്‌കാരികദമനം കുഞ്ഞിമംഗലത്തെ ആധുനികവല്‍ക്കരണത്തിലേക്കുള്ള പ്രയാണത്തിന്റെ ഒരടരുമാത്രമാണ്. ലബ്ധപ്രതിഷ്ഠമായ കീഴാളവിമര്‍ശനത്തിന്റെ യുക്തികളെ വകയിരുത്തിക്കൊണ്ട് ഇതര കഥനങ്ങളിലേക്ക് ആഖ്യാനം വഴിമാറുകയാണ് നോവലില്‍.

ദേശചിത്രണങ്ങളിലെ നാട്ടറിവ്

 സഞ്ചാരികളിലൂടെ തെളിഞ്ഞുകിട്ടുന്ന കുഞ്ഞിമംഗലത്തെ നോക്കിക്കാണുന്ന നോവലിസ്റ്റ് പൗരസ്ത്യവീക്ഷണ(ഛൃശലിമേഹശേെ)ത്തിന്റെ മാതൃകകളെ അവിടെ കണ്ടെടുക്കുന്നു. അവിടുത്തെ ജലസമൃദ്ധിയും സസ്യപ്രകൃതിയും ചൈനീസ് സഞ്ചാരിയായ ഇബ്‌നുബത്തുത്തയും കൂട്ടരും കണ്ട് അതിശയിയുന്നതും അയിത്തവും തീണ്ടലും ഉള്‍ക്കൊള്ളാനാവാതെ നിന്നതുമൊക്കെ വിവരിക്കുന്നിടത്ത് ഇതുകാണാം. നോവല്‍ രചനയ്ക്കാധാരമായ സാമൂഹ്യജീവിതത്തെ സംബന്ധിച്ച ദത്തവിജ്ഞാനശേഖരങ്ങളെ നാട്ടറിവെന്ന പരിധിയിലേക്കാണു വിന്യസിച്ചതെന്നു തോന്നുമാറ് വിവരണാത്മകമാണ് പലഭാഗങ്ങളും.  ഉദാഹരണത്തിന് മുതലപിടുത്തത്തെയും കവുങ്ങില്‍ നിന്ന് അടക്ക പറിക്കുന്നതിനെയും സഞ്ചാരിയുടെ ആഖ്യാനകര്‍തൃത്വത്തിലേക്കു കൊളുത്തിയിടുന്നുണ്ട്.
    ''ചതുപ്പുനിലങ്ങളിലെ കണ്ടല്‍ക്കാടുകളില്‍ അവര്‍ തലങ്ങനെയും വിലങ്ങനെയും കയറുകളിട്ട് വല നെയ്തു. കയറിന്റെ ഒരറ്റം പുഴക്കരയില്‍ നില്‍ക്കുന്ന ഒരു കൂട്ടര്‍ പിടിയ്ക്കും. മറ്റേയറ്റം തെങ്ങുമരങ്ങളുടെ തായ്ത്തടിയില്‍ കെട്ടും. വല പൂര്‍ത്തിയായപ്പോള്‍ തെങ്ങിന്റെ ഉണങ്ങിയ ഇലകള്‍ ചേര്‍ത്തുവെച്ച് അവരൊരു കെട്ടുണ്ടാക്കി. തീ കൊടുത്തപ്പോള്‍ അതാളിക്കത്തി. അറ്റത്തു തീ പിടിച്ച കെട്ടുകള്‍ പുഴവക്കത്തെ ഓരോ പൊത്തുകളിലും എറിഞ്ഞു.  തേങ്ങയുടെ ഉറച്ച തൊലിപൊളിച്ച് കൂട്ടിയിട്ട് കത്തിയ്ക്കുമ്പോള്‍ വല്ലാതെ പുക ഉയരും. ഈ പുകയത്രയും പൊത്തുകളിലേക്ക് അവര്‍ വീശിക്കയറ്റും. അതിനായി അവര്‍ക്കൊരു വിശറിയുണ്ട്. തീയും പുകയും പടരുമ്പോള്‍ പാമ്പുകളും ആമകളും ഞണ്ടുകളും തവളകളും കൂട്ടത്തോടെ പുറത്തുചാടും. പെട്ടന്നൊരാരവം.  ഭീമാകാരനായൊരു ചീങ്കണ്ണി മടയില്‍ നിന്നു പുറത്തുചാടുന്നു. ഏഴടിയോളം നീളം വരും. ഒത്തൊരു കരിങ്കല്‍ തൂണിന്റെ കനവും. കമ്പക്കയര്‍ വലയാകെ ഉലഞ്ഞു. പുഴയോരത്ത് കയര്‍പിടിച്ചിരുന്നവര്‍ ആഘാതത്തില്‍ മണ്ണില്‍ വീണു. എന്നാലും പിടിവിടാതെ അവര്‍ തെങ്ങിന്റെ തായ്ത്തടിയില്‍ ചുറ്റി. ചീങ്കണ്ണിയുടെ വലയും മുന്‍കാലുകളും കമ്പവലയ്ക്ക് പുറത്ത്. പക്ഷേ പിന്‍കാലുകളും വയറുഭാഗവും കയറില്‍ കുടുങ്ങി. അത് സര്‍വ്വശക്തിയുമെടുത്ത് പിടച്ചു. ചിലര്‍ വീണ്ടും കയര്‍കൊണ്ട്  കുടുക്കുണ്ടാക്കി. അതിന്റെ കഴുത്തിലിട്ടു വലിച്ചു. ചുറ്റുമുള്ളവര്‍ വടികൊണ്ടതിനെ അടിച്ചു. കല്ലുകൊണ്ടെറിഞ്ഞു. ഒട്ടുനേരത്തെ പിടിവലിയ്ക്കു ശേഷം അതു വഴങ്ങി. കഴുത്തിലും വയറിലും കയര്‍ കുരുക്കി രണ്ട് തെങ്ങുകള്‍ക്കിടയിലായി വായുവില്‍ അതിനെ കെട്ടിത്തൂക്കി. പുറംചട്ടയോളം ഉറപ്പില്ലാത്ത അതിന്റെ അടിവയറില്‍ വലിയ കത്തികള്‍കൊണ്ട് കൊത്തിമുറിച്ച് ചത്തെന്ന് ഉറപ്പുവരുത്തി' (പുറം 55, 56).
    ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വര്‍ണനകളില്‍ കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ദേശത്തനിമയെ ഉറപ്പിച്ചെടുക്കാനും അതിന്റെ തനതുമുദ്രകളായി പഴകഥകളും ചരിത്രവും വിശ്വാസങ്ങളും പരസ്പരം ഇടകലരുന്ന ഒരു ഭൂമികയെ ഉണര്‍ത്തിയെടുക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. ദേശം ഇവിടെ സ്വയംപൂര്‍ണമായ അസ്തിത്വത്തിലേയ്ക്ക് വികസിക്കുകയും ബൃഹത്തായ ദേശചരിത്രയുക്തികളോട് ഉദാസീനമാവുകയും ചെയ്യുന്നുണ്ട്. കാടാങ്കോട്ട് മാക്കത്തിന്റെയും മുച്ചിലോട്ടു ഭഗവതിയുടെയും കഥകള്‍ സവിസ്തരം പ്രതിപാദിക്കുന്നിടത്ത് ദേശത്തിന്റെ ജൈവസമഗ്രതയില്‍ അതു കരുത്താര്‍ജ്ജിയ്ക്കുന്നു. എന്നാല്‍ വെളിച്ചപ്പാടും തെയ്യവും തമ്മിലുള്ള മാത്സര്യങ്ങളുടെ കഥകളില്‍ തെയ്യങ്ങള്‍ മേല്‍ക്കൈ നേടുമ്പോഴും ദല്‍ഹിയിലെ ഏഷ്യാഡിനുപോയിവന്ന കണ്ണപ്പെരുവണ്ണാന്റെയും സംഘത്തിന്റെയും ചിത്രങ്ങളില്‍ ഈ ദേശചിത്രം പോറലേല്‍ക്കുന്നു.
    ബൃഹദാഖ്യാനങ്ങളുടെ യുക്തിയെ കഥയ്ക്കുള്ളില്‍ ബോധപൂര്‍വ്വം കൊണ്ടുനിര്‍ത്തി പരിചരിയ്ക്കുന്നതിനുപകരം അവ കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ജൈവസന്ദര്‍ഭങ്ങളില്‍  കടന്നുകയറുകയാണിവിടെ. കോണ്‍ഗ്രസും ദേശീയവാദവും ചേര്‍ന്ന് ഏതൊരു ഉള്‍നാടിനെയുമെന്നപോലെ കുഞ്ഞിമംഗലത്തെയും മാറ്റിയ കഥകള്‍, കര്‍ഷകസമരത്തിന്റെയും നക്‌സലൈറ്റ് വിപ്ലവത്തിന്റെയും കഥകള്‍ ഇവയൊക്കെ സ്വഭാവികമായും അവിടത്തെ മനുഷ്യജീവിതത്തിന്റെയും കൂടി കഥയാവുകയാണ്. മൂവാരി സുഗണന്‍ നക്‌സലൈറ്റായതും അയാളുടെ മരണശേഷം അമ്മ നാരായണി അപ്പീലുമായി ഹൈക്കോടതി കയറിയതും മറ്റും കുഞ്ഞിമംലത്തിന്റെ ദേശസ്വത്വത്തിന്റെ വാമൊഴിയടരുകള്‍ തന്നെ. വിപ്ലവത്തെക്കുറിച്ച് വാതോരാതെ പറയുന്ന സുഗണനും മരംകേറുന്ന തൊഴിലാളിയായ ചോയികുട്ടിയും തമ്മിലുള്ള സംഭാഷണം രസകരമാണ്. വിപ്ലവം വന്നാല്‍ എല്ലാരും ഒരുപോലെ പണിയെടുക്കുമെന്നും ആരെയും സുഖിക്കാന്‍ വിടില്ലെന്നു പറയുന്ന സുഗണനോട് ചോയിക്കുട്ടി എന്ന മരംകേറല്‍ തൊഴിലാളി താന്‍ മരത്തില്‍നിന്നു വീണ് തുടയെല്ലുപൊട്ടും മുമ്പ് വിപ്ലവം വന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നു പറയുന്നുണ്ട്. ഇതിനുള്ളിലെ ആക്ഷേപഹാസ്യം ചോയിക്കുട്ടിയുടേതല്ല മറിച്ച് നോവലിസ്റ്റിന്റേതാണ്.
    കഥാപാത്രങ്ങളുടെ സമൃദ്ധിയും സജീവതയുമാണ് കുഞ്ഞിമംഗലം എന്ന ദേശത്തിന്റെ ഘടനയെ സജീവമാക്കുന്ന പ്രധാന കണ്ണികള്‍. പ്രഭു ഡോക്ടറും കൃഷ്ന്‍ റൈട്ടറും അമ്പുനായരും ചെട്ട്യാരും സുഗുണനും ശ്രീധരന്‍ നമ്പൂതിരിയും ചിണ്ടനും ശ്രീദേവിയും കുഞ്ചന്‍ എന്ന നായയും എല്ലാം ചേര്‍ന്നലോകം പശിമയോടെ കുഞ്ഞിമംഗലത്തിലുണ്ട്. പ്രത്യക്ഷത്തില്‍ ഏതെങ്കിലും ഒരാളുടെയോ  ഒരു കുടുംബത്തിന്റെയോ കഥയായി ഈ നോവല്‍ മാറുന്നില്ല. അത്തരത്തിലുള്ള ഒരു ആഖ്യാനഗതി ഇവിടെയില്ല തന്നെ. ഇപ്രകാരം ഇവരെല്ലാം ചേര്‍ന്ന് ഒരു ജനസമൂഹമായിരിക്കെത്തന്നെ, വേറിട്ട വ്യക്തിജീവിതത്തിന്റെ അടയാളങ്ങളും ഒപ്പം കുഞ്ഞിമംഗലത്തിന്റെ ദേശമുദ്രകളും പേറുന്നവരാണിവര്‍. ഈ സമൂഹം സമഗ്രമായ കേവലമായ ഒരു കൂട്ടായ്മയല്ല. മറിച്ച് നേരത്തെ പറഞ്ഞ നാട്ടറിവുവഴികളിലൂടെ, പ്രകൃതിയിലൂടെ വാമൊഴിഭേദങ്ങളിലൂടെ വരഞ്ഞെടുത്ത ഒരു പ്രദേശത്തിന്റെ സവിശേഷമുദ്രകളും കൂടിയുള്ളവരാണ്. എന്നാല്‍ ഈ മുദ്രകള്‍ ഉറഞ്ഞു കല്ലിച്ചവയല്ല, മാറ്റത്തിനു വിധേയമാണവ. വിഷ്ണുഭാരതീയന്‍ മുതല്‍ക്ക് മന്തനായ അമ്പുനായര്‍ വരെയുള്ളവര്‍ അവിടെയുണ്ട്. മാറുന്ന കാലത്തിന്റെ വേദിയാണിവിടെ സ്ഥലവും ആളുകളും  ചേര്‍ന്ന അനുഭവരാശി എന്നതു ഈ നോവലില്‍ പ്രധാനമാകുന്നത് മറ്റൊരര്‍ത്ഥത്തിലും കൂടിയാണ്. ചലനാത്മകവും സംഭവബഹുലവുമാണ് ഈ അനുഭവരാശി. എന്നാലത് ദേശത്തെ സംബന്ധിച്ച ബൃഹദ്‌വ്യവഹാരത്തിനകത്തു നടക്കുന്ന സംഭവങ്ങളാകാന്‍ വിസമ്മതിക്കുന്നു.  ചിലപ്പോഴത് ബൃഹദ്ചരിത്രത്തിന്റെ സമാന്തരമായൊരു ഒഴുക്കാവുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും സ്വയംപൂര്‍ണമായ സ്വതന്ത്രമായൊരു ലോകമാകാന്‍ അതു സംഘര്‍ഷപ്പെടുന്നതുകാണാം. ഈ സംഘര്‍ഷപ്പെടലിന്റെ ചരിത്രം തന്നെയാണ് നോവലിലെ ദേശത്തെ രൂപഭദ്രമാക്കുന്നത്.

ആഖ്യാനസ്ഥാനം
ഇത്രയും പറഞ്ഞതില്‍ നിന്ന് നോവലിന്റെ ആഖ്യാനസ്ഥാനം ആത്മനിഷ്ഠമല്ലെന്നു തോന്നിയേക്കാം. തികച്ചും ബഹുസ്വരമായ ചരിത്രത്തിന്റെയും സ്ഥലകാലങ്ങളുടെയും പ്രവാഹത്തില്‍ ആഖ്യാതാവിന്റെ കര്‍തൃസ്ഥാനം അപ്രധാനമാണെന്നും വന്നേക്കാം. എന്നാല്‍ അതങ്ങനെയല്ല. ഒടുവിലത്തെ അദ്ധ്യായമായ 'ഭവിഷ്യവാണി'യില്‍ 2040 ഏപ്രില്‍ 13ന്  രാവിലെ കുമാരഭൂമി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ സകുടുംബം വന്നിറങ്ങുന്ന ഭരത് വാസ്തവത്തില്‍ മറഞ്ഞിരിക്കുന്ന ആഖ്യാനകേന്ദ്രം തന്നെയാണ്. ഒരു ദേശത്തിന്റെ കഥയില്‍ പുതിയ വിളക്കുകള്‍ കൊടുത്ത് പഴയ വിളക്കുകള്‍ തേടി അലയുന്ന ശ്രീധരനെ എസ്. കെ. അവതരിപ്പിക്കുന്നുണ്ട്. തനിക്കുചുറ്റും പെരുകുന്ന കഴമ്പില്ലായ്മകളോടുള്ള അസംതൃപ്തിയില്‍ നിന്നു പഴമയിലേക്ക് തിരിച്ചുപോകുന്ന ഇത്തരം കഥാപാത്രങ്ങളുമായി ഭരതിനു സാമ്യമുണ്ട്. തന്റെ ബാല്യത്തിന്റെ,  ഭൂതകാലത്തിന്റെ നൈതികവും സൗന്ദര്യാത്മകവുമായ വ്യവസ്ഥകള്‍ തേടിയാണ് ശ്രീധരനെപ്പോലെ ഭരതും എത്തുന്നത്. ആ അര്‍ത്ഥത്തില്‍ ഭരതിന്റെ ആത്മനിഷ്ഠതയുടെ പശ്ചാത്തലമാണ് പൂര്‍വ്വാധ്യായങ്ങളിലെ പഴങ്കഥകളും നാട്ടറിവുകളും ചരിത്രരാഷ്ട്രീയവ്യവഹാരങ്ങളുമെല്ലാം.  തന്നെത്തന്നെ ആധുനികമായി പുതുക്കിക്കാണുന്നതിന്റെ, വരച്ചെടുക്കുന്നതിന്റെ കലയാണിതിലെ ചരിത്രമെഴുത്ത്. തന്റെ വേരുകളുടെ ഈടും ഉറപ്പും പരപ്പുമാണ് കുഞ്ഞിമംഗലത്തിന്റെ പഴയ ചരിത്രംതന്നെയും എന്നുവരുന്നു. എങ്കിലും ഗൃഹാതുരതയല്ല ഭരതിന്റെ ആത്മനിഷ്ഠതയെ ഭരിക്കുന്നത്. വികസനങ്ങളുടെ കാലപ്രയാണത്തില്‍ അദൃശ്യമാക്കപ്പെട്ട കുഞ്ഞിമംഗലം  തുടക്കവും തുടര്‍ച്ചകളും നഷ്ടപ്പെട്ട ഭരത് എന്ന നഗര/പ്രവാസ സ്വത്വം തന്നെയാണ്. പുതിയതരം ആത്മകഥനത്തെ അത് ഉള്ളില്‍പ്പേറുന്നു. ആത്മനിഷ്ഠമായി വ്യഖ്യാനിച്ചെടുക്കാന്‍ കഴിയുമെങ്കിലും ആത്മരതിപരമല്ലാത്ത ഒരു ആഖ്യാനകര്‍തൃത്വമാണ് ഭരതിലൂടെ സുനില്‍കുമാര്‍ തേടുന്നത്. വടക്കന്‍മലബാറിലെ വാമൊഴിഭേദത്തില്‍ വഴിയുന്ന ആഖ്യാനഭാഷ അതിനെ സവിശേഷമാക്കുകയും ചെയ്യുന്നുണ്ട്.

വിമര്‍ശനാത്മകമായ യഥാതഥസങ്കേതം
    ഏതൊരു പാരമ്പര്യത്തിലാണീ നോവല്‍ കണ്ണിചേരുന്നത്? വിമര്‍ശനാത്മകമായ യഥാതഥസങ്കേതം (ഇൃശശേരമഹ ൃലമഹശാെ) എന്ന ഒരു പരിപ്രേക്ഷ്യം നോവല്‍ പഠനവുമായി ബന്ധപ്പെട്ട് ഇ. വി. രാമകൃഷ്ണന്‍ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. അറുപതുകള്‍ക്കുശേഷമുള്ള നോവലുകളെക്കുറിച്ചു പറയുമ്പോഴാണ് അദ്ദേഹമിതുപറയുന്നത്. എണ്ണപ്പാടം, നെല്ല്, അഘോരശിവം മുതലായ നോവലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്ന സ്ഥലകാലയുഗ്മം ചരിത്രഗതികളെ സൂക്ഷ്മമായി പിന്തുടരുമ്പോഴും ദേശത്തിന്റെ ബൃഹദ്‌യുക്തിയുടെ ന്യായീകരണങ്ങളാവാന്‍ വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിയ്ക്കുന്നു. ദേശീയതയുടെ ബൃഹദ്‌വ്യവഹാരങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞാണ് ഇത്തരം കൃതികളില്‍ പ്രത്യക്ഷപ്പെടുക. ആഗോള മുതലാളിത്ത സംസ്‌കാരത്തിന്റെ പൊള്ളയായ വികസന ആര്‍ഭാടത്തോടുള്ള  തീക്ഷ്ണമായ വിമര്‍ശനങ്ങള്‍ ഇത്തരം  നോവലുകളെ വ്യത്യസ്തമാകുന്നു.
ഏഴിമലയുടെ താഴ്‌വാരങ്ങളിലെ ഭരത് നേരിടുന്ന ഞെട്ടിക്കുന്ന സത്യം- തന്റെ അച്ഛനിലൂടെ താനറിഞ്ഞ മധുരമായ പഴങ്കഥകളുടെ നാട്, കുഞ്ഞിമംഗലം ഇനിയില്ല എന്ന സത്യം- അയാളെ തകര്‍ക്കുന്നു. റെഡിമെയ്ഡായി അവിടെ വിഷുക്കണി പോലും ഒരുക്കിയിരിക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് മെനുവില്‍ നിന്നും ഭരത് തെരഞ്ഞെടുത്തത് പുട്ടും കടലയും. പക്ഷേ ഭരത് തരിച്ചിരുന്നുപോയി. കാരണം കേരളത്തില്‍ പയ്യന്നൂരെ ഒരു ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ ഒരു കേരളാഭക്ഷണവും ഇല്ല. മാത്രമല്ല അവര്‍ അത് ഓര്‍ഡര്‍ ചെയ്യുന്നത് മനിലയിലുള്ള ഒരു ഫുഡ് ചെയിന്‍ സപ്ലെയര്‍സില്‍ നിന്ന്! മകന് നെല്‍പ്പാടം കാണിച്ചുകൊടുക്കാമെന്ന വാഗ്ദാനം അയാള്‍ക്ക് പാലിക്കാന്‍ കഴിഞ്ഞതേയില്ല. ഒടുവില്‍ താനന്വേഷിച്ചു നടന്ന നാടിന്റെ വര്‍ണഭംഗികള്‍ ഒരു ടൂറിസം പാക്കേജായി കണ്ടു തൃപ്തിയടയാനാണ് ഭരതിനവസരമുണ്ടായത്. ആത്മാഖ്യാനത്തിന്റെ കര്‍തൃസ്ഥാനത്തെ ആനയിച്ചുകൊണ്ടാണ് നോവല്‍ വിമര്‍ശനാത്മക യഥാതഥസ്വഭാവത്തിലേക്ക് എത്തിപ്പെടുന്നത്.
പരമ്പരാഗതവായനയുടെ തലത്തില്‍നിന്നുകൊണ്ട് നഷ്ടസ്മൃതികളും പാരമ്പര്യങ്ങളും തേടിയുള്ള യാത്ര എന്ന് തികച്ചും കൃത്യതയോടെ ഈ കൃതിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലായിരിക്കാം. എന്നാല്‍ അത്തരം ഋജുവായ പാതകളില്‍ നോവല്‍ അതിന്റെ പാരമ്പര്യത്തോടും ഒരു ഭാഷാസമൂഹമെന്ന നിലയില്‍ മലയാളിയോടും ഒന്നും സവിശേഷമായി പങ്കുവെയ്ക്കുന്നില്ല. നേരെമറിച്ച് വിമര്‍ശനാത്മക യഥാതഥ സങ്കേതത്തിലൂന്നിയ ഈ ആത്മാഖ്യാനത്തിന്റെ വേറിട്ടവഴി ബഹുസ്വരമായ ചരിത്രസ്ഥലിയുടേതുകൂടിയാണ്. സ്ഥലകാലങ്ങള്‍  കൊത്തുപണി ചെയ്‌തെടുത്ത മനുഷ്യജീവിതങ്ങളുടേതു കൂടിയാണ്.

(കെ.എന്‍.സുനില്‍കുമാറിന്റെ ഏഴിമലയുടെ താഴ്‌വാരങ്ങള്‍ എന്ന നോവലിനെ മുന്‍ നിര്‍ത്തി മലയാളം വാരികയില്‍ 2013 നവംബര്‍ 29 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം.)

Saturday, November 16, 2013

അനുഭവങ്ങളൂടെ വേവുപാകം

മേരിക്കുട്ടി സ്കറിയ
 ടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വരൂ എന്ന രാഷ്ട്രീയാഹ്വാനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടാറാവുമ്പോള്‍, അതിന്റെ ചരിത്രപരത ഇനിയും അരങ്ങൊഴിയാതെ തങ്ങിനില്‍ക്കുമ്പോള്‍ ആണ് അടുക്കളയെക്കുറിച്ചുള്ള 'തന്റെ ഒച്ച വേറിട്ടുകേള്‍'പ്പിച്ചുകൊണ്ട് അടുക്കളയില്‍ നിന്ന് കിച്ചണിലേക്ക് എന്ന പേരിലുള്ള പുസ്തകം മേരിക്കുട്ടി എഴുതുന്നത്. എന്നാല്‍ അടുക്കളയെക്കുറിച്ചു പതിവ ് മട്ടിലുള്ള സ്ത്രീപക്ഷ രചനയല്ല, ഈ കൃതി.
ഉമ്മി അബ്ദുള്ള, ലക്ഷ്മിനായര്‍ മട്ടിലുള്ള ബെസ്റ്റ്‌സെല്ലര്‍ പാചകപുസ്തകങ്ങളുടെ ഇനത്തില്‍ ഒട്ടുമേ നാമിതിനെ കുടിയിരുത്തുകയുമില്ല.  മുഖ്യധാരാസിനിമ(സാള്‍ട്ട് ആന്റ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍)കളിലൂടെയും മറ്റും ഭക്ഷണം ഒരു ജനപ്രിയസാംസ്‌കാരികപരിഗണനയായി പരിണമിച്ച ഘട്ടത്തിലാണ് ഈ പുസ്തകം ഇറങ്ങുന്നത്. സംസ്‌കാരപഠനത്തിന്റെയും ആത്മകഥയുടെയും അതിരുകള്‍ പങ്കിടുന്ന ഒന്നാണ് ഈ ചെറുപുസ്തകം. വിവാഹം, പാചകം, പ്രസവം, ഔദ്യോഗികജീവിതം, വിദേശയാത്രകള്‍, വാര്‍ദ്ധക്യം, പ്രിയപ്പെട്ടവരുടെ മരണം, എല്ലാം ഒരു സ്ത്രീയുടെ അനുഭവപരിധിയ്ക്കകത്ത് നിന്നുകൊണ്ട് വിവരിക്കുന്ന ഈ പുസ്തകത്തെ വ്യത്യസ്തമായ ഒരു പെണ്ണെഴുത്തായി വായിക്കാം. കാരണം, പെണ്‍രചനകളിലെ വീറുളള പതിവ് പ്രതിരോധബോധം ഇതില്‍ അത്ര പ്രകടമല്ല. അതിനോടുള്ള ഉദാസീനത പോലും കണ്ടെന്നിരിക്കും. ഒരുപക്ഷേ അതുമൊരു വേറിട്ട രാഷ്ട്രീയദിശയുടെ സൂചനയായി കണ്ടെടുക്കാവുന്നതാണ്, ബോധപൂര്‍വമല്ലെങ്കില്‍ക്കൂടി.  

ആഖ്യാനം
എഴുത്ത് എന്നത് മിക്കപ്പോഴും പറച്ചില്‍ ആണ് ഈ കൃതിയില്‍ . സ്ത്രീകളെ സംബന്ധിച്ച് സഹജമാണ് വാമൊഴിയുടെ തനിമയും ചാരുതയും. അതിന്റെ പലതരം വഴക്കങ്ങള്‍ അവരുടെ ഏതുതരം ആഖ്യാനത്തെയും മോടിപിടിപ്പിക്കുന്നു, നാടകീയവും ചടുലവുമാക്കുന്നു.ആധികാരികഭാഷയ്ക്ക് എതിര്‍ നിന്നുകൊണ്ട് അവര്‍ സ്വരൂപിക്കുന്ന ഭാഷാപരവും ഭാഷണപരവുമായ വിധ്വംസകത മാധവിക്കുട്ടിയുടെ 'ജാനു പറഞ്ഞകഥ'യിലും മറ്റും നാം കണ്ടതാണ്. ഭാഷയ്ക്കകത്ത് കൂടുതല്‍ തനിമയുള്ള ഒരു മാതൃഭാഷയായി അവര്‍ സ്വന്തം അനുഭവങ്ങളെ ആഖ്യാനം ചെയ്യുന്നു. അനുഭവത്തിന്റെ തൊട്ടടുത്തു ഭാഷയെ പ്രതിഷ്ഠിക്കുന്ന, അനുഭവത്തെ തൊട്ടെടുക്കാവുന്നമട്ടില്‍ ഭാഷയെ തികച്ചും ഐന്ദ്രിയമാക്കുന്ന ഒരു പറച്ചില്‍ശൈലി തന്നെയാണ് ഈ കൃതിയുടെ എറ്റവും വലിയ ഗുണം. 

വ്യക്തിപരമായ വായന
നാട്യങ്ങളില്ലാത്ത ഈ പുസ്തകത്തിന്റെ വായന അത്യധികം രഹസ്യാഹ്ലാദം നല്‍കുന്ന ഒന്നായിരുന്നു. ഓണക്കാലത്ത് ഇടക്കിടെ അടുക്കളയില്‍ പോയി കായുപ്പേരിയും ശര്‍ക്കരവരട്ടിയും ചീടയും കട്ടുതിന്നുന്ന ഒരു രുചിയാണ് ഇടക്കിടെ ഇതു വായിക്കുമ്പോള്‍ ഞാനനുഭവിച്ചത്. തികച്ചും ബാല്യകാലത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്.
മുതിര്‍ന്ന സ്ത്രീകള്‍ വര്‍ത്തമാനം പറയുന്നിടത്ത് കുളിക്കടവിലും വേലിക്കരികിലുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ നില്‍ക്കുമായിരുന്നു. വിറകു കീറുകയും പശുവിനെ കറക്കുകയും കൂട്ടാനരിയുകയും അരിയാട്ടുകയുമൊക്കെ ചെയ്യുന്ന അമ്മയുടെ കൂട്ടുകാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ പല നിറമുള്ള സചിത്രപുസ്തകങ്ങളെക്കാള്‍ രസകരമായിരുന്നു. കുട്ടികള്‍ കേള്‍ക്കാന്‍ പാടില്ലാത്ത വല്ലതും ഉണ്ടെണ്‍ന്നു തോന്നിയാല്‍ അമ്മ ഓടിക്കും. അതിരാവിലെ പാലുകറക്കാനായി വന്നിരുന്ന കാത്തുവമ്മ ഓരോ പാത്രങ്ങളിലും പാലു നിറച്ചുകൊണ്‍ണ്ട്  അമ്മയോട് ഓരോ പയ്യാരങ്ങള്‍ പറയും. ചിരിയും തമാശയും കരച്ചിലും ഒക്കെ കലര്‍ന്ന അത്തരം ഓരോ പ്രഭാതങ്ങളും എന്നിലേക്ക് ഉണര്‍ത്തിയെടുക്കുവാന്‍ ഈ പുസ്തകത്തിനു കഴിഞ്ഞു.

സ്ത്രീചരിത്രരചന
ഒരര്‍ഥത്തില്‍ ഒരു പാലാ നസ്രാണിക്കാരി വീട്ടമ്മയുടെ ആഹ്ലാദത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രമാണിത്. അതില്‍ ഓരോ പൊട്ടും പൊടിയും അനുഭവം പുരണ്‍ണ്ടത്. അകൃത്രിമലളിതം. എഴുത്തുപദവിയാല്‍ ഒട്ടുമേ ബാധിക്കപ്പെടാത്തത്. രണ്‍ണ്ടുനാടുകളിലെയും - ജനിച്ച വീട്ടിലെയും ചെന്ന വീട്ടിലെയും- ജീവിതത്തിന്റെ ഫോക്‌ലോര്‍ മേരിക്കുട്ടിയുടെ എഴുത്തിലുണ്‍ണ്ട്. കപ്പ പലരീതിയില്‍ പുഴുങ്ങുന്നത്,പലതരം കപ്പ/ചക്ക സംസ്‌കരണരീതികള്‍, പെരുന്നാളാഘോഷങ്ങള്‍, പുരകെട്ടുന്നത്, ഓണമാഘോഷിക്കുന്നത്, കുട്ടിക്കാലത്ത് കൊല്ലത്തിലൊരിക്കല്‍ അപ്പന്‍ സകുടുംബം സിനിമാ കാണാന്‍ കൊണ്ടുപോകുന്നത് , മീന്‍ കറിവെക്കുന്നത്, പെസഹാ പലഹാരങ്ങളുണ്‍ണ്ടാക്കുന്നത്, ആങ്ങളമാരുടെ കുരുത്തക്കേടുകള്‍, കട്ടുതീറ്റകള്‍ ,അമ്മയുടെ ശിക്ഷാവിധികള്‍, ഇച്ചായന്റെ(അഛന്‍) നര്‍മപരിഹാസങ്ങളോടെയുള്ള താക്കീതുകള്‍ , വിവാഹശേഷമുള്ള പെണ്‍വീട്ടുകാരുടെ മാമൂലുകള്‍, കല്യാണച്ചടങ്ങുകള്‍ പ്രസവശുശ്രൂഷ നടത്തുന്നത്.. അങ്ങനെ എല്ലാമെല്ലാം. ചരിത്രരചനയുടെ ഔപചാരികഘടനയിലല്ലെങ്കിലും ആ ഒരു അടിയൊഴുക്ക് ഈ രചനകളിലുണ്ട്. ചെറിയ തോതില്‍ ഒരു പ്രാദേശികസ്ത്രീചരിത്രരചന തന്നെ. അന്‍പതുകളില്‍ ജനിച്ച ഒരു സ്ത്രീ ആദ്യമായി ചെരിപ്പിട്ടതിന്റെ, സാരിയുടുത്തതിന്റെ, ബാങ്കില്‍ ജോലി ചെയ്യുന്നതിന്റെ, വീടുവിട്ട് ഹോസ്റ്റലില്‍ താമസിച്ചതിന്റെ, വള്ളത്തില്‍ കയറാന്‍ പഠിച്ചതിന്റെ, പ്രസവിച്ചതിന്റെയും മീന്‍കറി വെക്കാന്‍ പഠിച്ചതിന്റെയും ഒക്കെ.... പണ്ടത്തെ തലമുറയിലെ അപ്പനമ്മമാര്‍ എങ്ങനെ മക്കളെ ശാസിച്ചും സ്‌നേഹിച്ചും വളര്‍ത്തിയെന്ന്,അതില്‍ത്തന്നെ അപ്പനും മകളും തമ്മിലുള്ള സവിശേഷവമായ അധികാരബന്ധം ,ശാരീരികമായ അകലം, അതിസൂക്ഷ്മമായ കരുതല്‍, അമ്മയെന്ന പാലത്തിലൂടെ അപ്പനിലേക്കുള്ള എളുപ്പവഴികള്‍ ഒക്കെ അറിയുന്നത് പുതുതലമുറയ്ക്ക് രസകരമായിരിക്കും. അമ്മ കഴിഞ്ഞാല്‍ പിന്നെ കൂട്ടുകാരികളും സഹോദരിമാരുമൊക്കെ ചേര്‍ന്ന പെണ്ണിടങ്ങളുടെ ആശ്രയവും ആശ്വാസവും മേരിക്കുട്ടി പലയിടത്തായി പങ്കു വെക്കുന്നു.  ആത്മനിഷ്ഠവും ഒപ്പം സാംസ്‌കാരികവുമായ ചരിത്രം. ഇത്തരം വ്യക്തിപരമായ എന്നാല്‍ ആധികാരികമ്മന്യമല്ലാത്ത എഴുത്തുകളില്‍ക്കൂടിയുമാണ്  ഇനിയുള്ള കേരളചരിത്രരചന രൂപപ്പെടാനിരിക്കുന്നത്. തദ്ദേശീയവും  തല്‍സമയവുമായ ജൈവികമായ ഇത്തരം എഴുത്തുകള്‍ വലിയമുതല്‍ക്കൂട്ടാവുന്നത് അങ്ങനെയാണ്.

ആഗോളവല്‍ക്കരണം ,അധ്വാനം
അല്‍പംകൂടി അക്കാദമികമായി പറഞ്ഞാല്‍ കേരളത്തിലെ ഇടത്തരം വീട്ടമ്മമാര്‍ എങ്ങനെയാണ് ആഗോളവല്‍ക്കരണം നേരിട്ടത് അതുപയോഗപ്പെടുത്തിയത്, എന്നൊക്കെ ഈ കുറിപ്പുകള്‍ നമ്മോട് പറയുന്നു.
ചിരട്ടത്തവി, ചേര്, ഉറി മുതല്‍ ഉമിക്കരിയും പത്തായവും വരെയുള്ള നിത്യോപയോഗസാധനങ്ങള്‍ അവയുടെ പലതരം സംസ്‌കാരങ്ങളും പരിചരണങ്ങളും ഒക്കെ എങ്ങനെ അടുക്കളയില്‍ നിന്ന് മാന്ത്രികമായി മാഞ്ഞുപോയെന്ന് ഈ കൃതി നമ്മോട് പറയുന്നു.അധ്വാനം എന്നത് പുതുതായി നിര്‍വചിക്കപ്പെടുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ഗാര്‍ഹികമായ അധ്വാനത്തെ ആസ്വാദനപരമായി വിവരിക്കുമ്പോള്‍ കലാപരമായ അംശങ്ങള്‍ കൂടി അവിടെ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. 'കറുത്ത പ്രതലത്തില്‍ വെളുത്ത പൂക്കള്‍ നിര്‍മിക്കുന്നു'വെന്ന് 'മേഘസന്ദേശ'ത്തില്‍ ദോശചുടുന്നതു വിവരിക്കുന്നു, ഗിരിജ പാതേക്കര.  അടുക്കളയില്‍ ചപ്പാത്തി പരത്താനായി കുഴച്ചുണ്ടാക്കിയ ഉരുളകള്‍ പല ആകൃതികളില്‍ ഗോതമ്പുശില്‍പങ്ങളായി രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് പറയുന്ന,  അധ്വാനം കലാവിഷ്‌കാരമാകുന്നതിന്റെ, നേര്‍സാക്ഷ്യമാണ് കവിതാ ബാലകൃഷ്ണന്റെ ഗോതമ്പുശില്‍പങ്ങള്‍ എന്ന കവിതയും. ഇവിടെയും കരിപുരണ്‍ണ്ട പഴയ അടുക്കളയ്ക്കു നേരെ കാല്‍പനികവും ഗൃഹാതുരവുമായ കപട നെടുവീര്‍പ്പുകളിടുന്നില്ല. കാണാപ്പണിയെക്കുറിച്ചുള്ള പതിവു ജടിലജല്‍പനങ്ങളുമില്ല. പകരം ഗ്യാസ് സ്റ്റൗവും മിക്‌സിയും ഫ്രിഡ്ജും എന്തിന് ഡിഷ് വാഷറും വാഷിങ് മെഷീനും മൈക്രോവേവ് ഓവനും മോഡുലാര്‍ കിച്ചനും എല്ലാമുള്ള പുതിയ ആഗോളീകൃത കിച്ചണെ ആകെയൊന്ന് ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക വിരമിക്കലിനു ശേഷമാണ് താന്‍ പാചകം എന്ന കല ആസ്വദിച്ച് ചെയ്യുന്നതെന്ന് മേരിക്കുട്ടി പുഞ്ചിരിയോടെ പറയുന്നു. കന്നുകാലികളോടും കോഴിവളര്‍ത്തലിനോടുമുള്ള തന്റെ പ്രിയത്തെക്കുറിച്ചു പറയുമ്പോള്‍ അടുക്കളക്കാര്യങ്ങള്‍ക്കും മറ്റു സ്വകാര്യആവശ്യങ്ങള്‍ക്കും ഒക്കെ ഒരു സാധാരണവീട്ടമ്മയ്ക്ക് ഇതൊക്കെ എത്ര അനിവാര്യമായിരുന്നെന്നും അവരോര്‍ക്കുന്നു.   

നര്‍മം
സ്ത്രീരചനകളില്‍ പൊതുവെ കണ്‍ണ്ടുവരുന്ന അതിവൈകാരികതയും പൊതുവെ ഇവിടെയില്ല; ദുഃഖത്തിന്റെ സന്ദര്‍ഭങ്ങളില്‍ പോലും. സ്ത്രീപക്ഷപരമായ പ്രതിരോധബോധത്തിനും കാല്‍പനികമായ തേങ്ങല്‍ കലര്‍ന്ന ഇരബോധത്തിനും ഇടയിലാണിതിന്റെ ആഖ്യാനകര്‍തൃത്വം. പലപ്പോഴും നേരിയ നര്‍മ്മത്തിന്റെ നാട്ടുവെളിച്ചം ഈ കൃതിയെ പ്രാസാദപൂര്‍ണ്ണമാക്കുന്നു. അവിചാരിതമായ നര്‍മ്മം ഇടക്കൊക്കെ വെള്ളിച്ചിരി പരത്തും. ജോയ്‌തോമസിന്റെ ലളിതമായ ഇല്ലസ്‌ട്രേഷന്‍ അതിനെ പിന്തുണയ്ക്കുന്നത് തന്നെ.പാലാക്കാരി മേരിക്കുട്ടി വിവാഹശേഷം എടത്വായില്‍ ചെന്നപ്പോള്‍ അടുക്കളയില്‍ നിരനിരയായി വെച്ച വലിയകലങ്ങളില്‍ വെള്ളം ഊറാന്‍ പാകത്തില്‍ വെച്ചതുകണ്ട് അന്ധാളിക്കുന്നു. കുട്ടനാടന്‍ഭാഷയില്‍ പെടുക്കണോ എന്ന ചോദ്യം കേട്ട്  അമ്പരക്കുന്നു! കല്യാണം കഴിഞ്ഞ ആദ്യനാളുകളിലെ പെണ്‍വീടുസല്‍ക്കാരം വര്‍ണിക്കുന്ന സന്ദര്‍ഭം രസകരമാണ്. മരുമകന്‍(ഡോ.സ്‌കറിയാസക്കറിയ) ഭക്ഷണത്തിനിരുന്ന ഉടനെ അമ്മായിയമ്മ പറയുകയാണ്, 'ആ കുപ്പിയെടുത്തു വെയ്ക്ക്..!' കുട്ടനാട്ടുകാരനായ പുതുമണവാളന്‍ അത്ഭുതത്തോടെ വിചാരിച്ചു. അമ്മായിയമ്മ ഭയങ്കര ഫോര്‍വേഡാണല്ലേ... പിന്നെ കുപ്പിപ്പാത്രങ്ങള്‍ മേശമേല്‍ നിരത്തിയപ്പോഴാണ് അമളി മനസ്സിലായത്! കിഴക്കന്‍നാട്ടില്‍ കുപ്പി(ചില്ല്)പ്പാത്രങ്ങള്‍ക്ക് കുപ്പിയെന്നാണ് പറയാറ്.കള്ളുകാര്യങ്ങളേ പറ്റി  വെബ് മാസികയില്‍ എഴുതിയ അമേരിക്കന്‍ പത്രപ്രവര്‍ത്തക മീനു എലിസബത്ത് ഈ പുസ്തകത്തെ 'കാലഘട്ടത്തിന്റെ പുസ്തകം' എന്നാണ് അവതാരികയില്‍ വിശേഷിപ്പിക്കുന്നത്. നസ്രാണിപ്പെണ്‍ജീവിതത്തില്‍ സ്വാഭാവികമായ ഈ പഴയ കള്ളുകുടിയുടെ ഓര്‍മകള്‍ മേരിക്കുട്ടി രസകരമായി എഴുതുന്നുണ്ട്, താനും നല്ല ഒരു കള്ളുകുടിക്കാരിയായിരുന്നുവെന്ന് അവരോര്‍ക്കുന്നു.  പ്രായത്തിന്റെയും അനുഭവത്തിന്റെയും മനോഹരമായ പാകത എമ്പാടും ദര്‍ശിക്കാം. വലിയ ആവേശങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ മേരിക്കുട്ടി ജീവിതത്തെ നോക്കിക്കാണുന്നു.
 മിഥ്യകളെ തകര്‍ക്കുന്നു
സ്വന്തം അനുഭവങ്ങളിലൂടെ ഒരുപാടു മിഥ്യകളെ മേരിക്കുട്ടി  തിരിച്ചറിഞ്ഞ് തകര്‍ത്തെറിയുന്നു.. സര്‍ക്കാരാശുപത്രിയോടുള്ള വിശ്വാസക്കുറവും സംശയവും തന്റെ പ്രസവാനുഭവത്തിലൂടെ മാറിയതിന്റെ കഥ അവര്‍ പറയുന്നു. ശരിയായ സ്‌കാനിങ് രോഗനിര്‍ണയത്തില്‍ എത്ര പ്രധാനമാണെന്ന് തന്റെ ഒരു അനുഭവത്തെ സാക്ഷിയാക്കി അവരെഴുതുന്നു. നമ്മുടെ മറ്റൊരു മിഥ്യ വയസ്സാവുന്നത് വല്ലാത്ത കഷ്ടമാണെന്ന ഒരു തോന്നലാണ് . ഒരു സ്ത്രീയെ സംബന്ധിച്ചെടത്തോളം വയസ്സാവല്‍ എന്ന പ്രക്രിയ എന്താണെന്ന് സൂക്ഷ്മമായി പറയുന്നു ഈ കൃതി. ചെറുപ്പക്കാരോട് അടുക്കുന്നതിന്റെ ആഹ്ലാദമെന്തെന്നും ഇത് നമ്മോട് പറയുന്നു; വയസ്സാവുമ്പാഴുള്ള ചില വ്യത്യസ്തമായ ഹരങ്ങളെക്കുറിച്ചും. യാത്ര,സാമൂഹ്യസേവനം,വായന,പാചകം,കൃഷി,ഗാര്‍ഡനിംഗ് അങ്ങനെയങ്ങനെ..ജീവിതപ്രേമത്തിന്റെ ഈ തത്വചിന്ത തികച്ചും പോസിറ്റീവ് തന്നെ. പ്രായമായാല്‍ ആരും ശകാരിക്കില്ല; പ്രശംസിക്കുകയുമില്ല, മേരിക്കുട്ടി തിരിച്ചറിയുന്നു. എന്നാല്‍ ഈ മേരിക്കുട്ടിയെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യ. 
(2014 ജനുവരി 3 ലെ സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു)