Wednesday, July 1, 2020

സ്പര്‍ശം: സാമൂഹികചരിത്രവും സാംസ്‌കാരികഭാവനകളും



നുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇന്ദ്രിയാനുഭൂതികള്‍ക്കുള്ള പങ്ക്, അവയുടെ ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള ചിന്ത വളരെ സങ്കീര്‍ണവും ആഴമേറിയതുമാണ്. അതു വാസ്തവത്തില്‍ അവ്യാഖ്യേയവും വൈരുദ്ധ്യപൂര്‍ണവുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഇന്ദ്രിയാനുഭവമെന്ന നിലയ്ക്ക് സ്പര്‍ശം, കാഴ്ചയേക്കാള്‍, കേള്‍വിയേക്കാള്‍, ഗന്ധത്തേക്കാള്‍, രുചിയേക്കാള്‍ തീവ്രവും മൂര്‍ത്തവുമാണ്. ആയതിനാല്‍തന്നെ സ്പര്‍ശത്തെ അനുഭൂതികളുടെ രാജാവ് എന്നാണ് പറയാറ്. സ്പര്‍ശത്തിന് ആധാരമായ ഇന്ദ്രിയം കേവലം ഏതെങ്കിലും ഒരു അവയവമല്ല, മറിച്ച് കൃത്യമായ അവയവത്തിന്റെ പദവിയിലും ഘടനയിലുമല്ലാതെ ത്വക്ക് ശരീരമാസകലം പൊതിഞ്ഞിരിക്കുന്നു. സ്പര്‍ശം എന്ന ഇന്ദ്രിയാനുഭൂതിയുടെ കേന്ദ്രമെന്ന നിലയ്ക്ക്, ഒരേസമയം നൈരന്തര്യമുള്ള, അതേസമയം ശിഥിലമായ ഘടനയാണ് ത്വക്കിനുള്ളത്. ശാരീരികമായ മൂര്‍ത്തതയോട്, പ്രാപഞ്ചികതയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്നു സ്പര്‍ശം. കാഴ്ച്ചയേക്കാള്‍, കേള്‍വിയേക്കാള്‍, ഗന്ധത്തേക്കാള്‍ ഒക്കെ സ്പര്‍ശം ശരീരത്തോട് ചേര്‍ന്നലിഞ്ഞുകിടക്കുന്നു. അനുഭൂതിയും അതിനാധാരമായ കരണം(വസ്തു)വും തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം പോലും ഇവിടെയില്ല. വസ്തുവും അനുഭൂതിയും ഒരിടത്തു സംപൃക്തമായിനില്‍ക്കുന്ന, വാക്കും അതില്‍ത്തന്നെ അര്‍ത്ഥവും ഒട്ടിച്ചേര്‍ന്നിരിക്കുന്നതുപോലുള്ള തന്മയാണ് സ്പര്‍ശത്തിനുള്ളത്. ഉണ്മയുടെ നിരന്തരസന്നിഹിതത്വം അതിനെ എല്ലാ അനുഭൂതികളുടെയും മേല്‍ പ്രതിഷ്ഠിക്കുന്നു. ഇല്ലാത്ത ഒന്നിന്റെ അഭാവം കൊണ്ടുണ്ടാവുന്ന നിരന്തരസാദ്ധ്യത പോലുമാണത്. എന്നാല്‍ എപ്പോഴുമുള്ളത്, ഏറ്റവും തൊട്ടരികെ! അന്ധതയ്ക്കു സ്പര്‍ശം കാഴ്ച്ചയാണ്. സരമാഗുവിന്റെ നോവല്‍ അന്ധത, ഇ.സന്തോഷ്‌കുമാറിന്റെ മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു പോലുള്ള രചനകള്‍ നേരിട്ടു തന്നെ പറയുന്നത് അതാണ്.  രുചി എല്ലായ്‌പ്പോഴും സ്പര്‍ശമാണ്, നാവുകൊണ്ട് സ്പര്‍ശിക്കാതെ രുചി അറിയുന്നില്ല. അതിനാലാണ് പലപ്പോഴും ഭക്ഷണം രുചിച്ചു നോക്കാതെയാണ് ബഹുമാന്യര്‍ക്കു നേദിക്കുന്നത്. ദൈവങ്ങള്‍ക്കും പരേതര്‍ക്കും.  ബഷീറിന്റെ  മതിലുകളില്‍ സ്പര്‍ശത്തിനു പകരമാകുന്നത് കേള്‍വിയാണ്.

  അതിസുന്ദരിയും ലോലമനസ്‌കയുമായ ഒരു രാജകുമാരിയുടെ കഥയുണ്ട്. അവള്‍ക്കു വിഷമമാകുമെന്നതിനാല്‍ കൊട്ടാരത്തിലാരും മങ്ങിയ മുഖത്തോടെ കാണപ്പെടരുതെന്നായിരുന്ന രാജകല്പന. ആരെങ്കിലും വേദനിക്കുന്നതറിഞ്ഞാല്‍ രാജകുമാരി തളര്‍ന്ന് അസുഖബാധിതയാകും. അവള്‍ക്കു കിടക്കാന്‍ കടലിലെ ഇരണ്ടപ്പക്ഷികളുടെ മാറിലെ മൃദുവായ തൂവലുകള്‍ ചേര്‍ത്തുണ്ടാക്കിയ കിടക്കയാണ് രാജാവൊരുക്കിയത്.  കിടക്കയുടെ അടിയില്‍ ഒരു കൊച്ചു പയര്‍മണി പെട്ടിരുന്നു. അതുകൊണ്ടവള്‍ക്കു സ്വസ്ഥമായി കിടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ അച്ഛനമ്മമാരെത്തി കിടക്കയ്ക്കടിയിലെ പയര്‍മണി നീക്കം ചെയ്ത് അവളെ ആലിംഗനം ചെയ്തു. കൊട്ടാരത്തിലാരും അഴുക്കു നിറഞ്ഞ വസ്ത്രം ധരിച്ചോ രോഗത്തില്‍പ്പെട്ടോ വിഷാദത്തില്‍പ്പെട്ടോ അവളുടെ കണ്‍മുമ്പില്‍ വന്നില്ല. അതെല്ലാം അവളെ സ്വയം രോഗത്തിലും വിഷാദത്തിലുമാക്കും, അതു രാജകോപത്തിനുമിടയാക്കുമെന്ന് അവര്‍ക്കറിയാം. രാജാവും രാജ്ഞിയും ജനങ്ങളും അവള്‍ക്കു വേണ്ടി എന്തും ചെയ്തു. അവളുടെ സൗന്ദര്യത്തിലും പദവിയിലും അഭിമാനിച്ചു. എങ്കിലും എന്തിലും അലര്‍ജിയുള്ള അവളുടെ അതിമൃദുലമായ ചര്‍മം! അതവരെ കുഴക്കി. അവളെ സംബന്ധിച്ചിടത്തോളം പരുത്തിവസ്ത്രങ്ങള്‍ വളരെ പരുക്കനും പട്ടുവസ്ത്രങ്ങള്‍ കനമേറിയവയുമായിരുന്നു. രാജാവ് വളരെ ബുദ്ധിമുട്ടി മാര്‍ദ്ദവമുള്ള നൂലുണ്ടാക്കിച്ച് വസ്ത്രങ്ങള്‍ നെയ്യാനേല്പിച്ചു. എല്ലാവരും കഠിനാധ്വാനത്തില്‍ മുഴുകി പണിയെടുത്തു. എന്നാല്‍ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ രാജകുമാരിക്കു ജലദോഷം പിടിപെട്ട് അവള്‍ പെട്ടന്നു മരിച്ചുപോയി! (സുനീതി നാംജോഷി, ദ ഫെമിനിസ്റ്റ് ഫേബിള്‍സ്). ഈ കഥയുടെ സ്ത്രീവാദദിശ 'സ്‌ത്രൈണത'യുടെ നേര്‍ക്കാണ് സംവദിക്കുന്നതെങ്കിലും സ്പര്‍ശം എന്ന സംവേദനത്തിന്റെ ചില അംശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. എന്താണ് സ്പര്‍ശത്തിലൂടെ സംഭവിക്കുന്നത്? വ്യത്യസ്തതയോടുള്ള സംവേദനമോ അഭിവാഞ്ഛയോ ആണത്. തൊടുന്നയാളുടെ തുടര്‍ച്ച തേടലാണത്. അനുസ്യൂതിയും സ്വരലയവും കാംക്ഷിക്കുന്ന പ്രവാഹത്തിനു സമാനം. സ്പര്‍ശം താദാത്മ്യപ്പെടലിന്റെ തുടക്കമാണ്. വേദനയുടെയും കരുണയുടെയും ആനന്ദത്തിന്റെയും സ്‌നേഹത്തിന്റെയും മറ്റനേകം വികാരങ്ങളുടെയും പകര്‍ച്ചകള്‍ക്ക് സ്പര്‍ശം കൂടിയേ കഴിയൂ. പരിചരണത്തിന്റെ രാഷ്ട്രീയവും ഉള്ളടക്കവും തന്നെയാണ് സ്പര്‍ശത്തിന്റെയും. മാത്രമല്ല എല്ലാറ്റിന്റെയും പൂര്‍ണതയില്‍, സമഗ്രതയിലറിയാന്‍ 'തൊട്ടറിയേണ്ടി'യിരിക്കുന്നു.  തൊലിപ്പുറം വെറും തൊലിപ്പുറമല്ല തന്നെ. സ്പര്‍ശം അറിയലിന്റെ, അറിവിന്റെ വിഷയമാകുന്നതങ്ങനെയാണ്.

നമ്മുടെ ശാരീരികാനുഭൂതികള്‍ കൂടി ചേര്‍ന്നാണ് ആന്തരികം, ബാഹ്യം എന്ന തരത്തിലുള്ള ആശയങ്ങളെ നാം ഗ്രഹിക്കുന്നത്. സ്ഥലപരമായ ആശയങ്ങളെ സ്വരൂപിക്കുന്നതില്‍ കാഴ്ച്ചയും കേള്‍വിയും സ്പര്‍ശവും ഗന്ധവും ഒക്കെയായ എല്ലാ ഇന്ദ്രിയാനുഭൂതികളും ഒന്നുചേര്‍ന്ന്,  സ്വരഭംഗമില്ലാത്ത ഒരു താളക്രമം സൃഷ്ടിച്ചെടുക്കുന്നു. വസ്തുക്കളുടെയും സ്ഥലങ്ങളുടെയും പ്രതലങ്ങളുടെയും വക്കും മൂലകളും പുറവുമെല്ലാം സ്പര്‍ശത്തിലൂടെ നാം സ്വാംശീകരിക്കുന്നു. ഹാപ്റ്റിക് സ്‌പേസ് എന്ന സങ്കല്പനം അതാണ്. അളവുകള്‍, ദൂരം മുതലായ ഏകകങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മൂര്‍ത്തമായ ഒരനുഭവമാണ് സ്ഥലം.  നിരവധി ഗവേഷണപഠനങ്ങള്‍ ആ മേഖലയില്‍ നടക്കുന്നുണ്ട്. ടക്‌റ്റൈല്‍ അഥവാ സ്പര്‍ശം/ അസ്പൃശ്യത ഇവിടെ മര്‍മപ്രധാനമായ ഒരു ആശയമണ്ഡലമാണ്. കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ മറ്റ് ഇന്ദ്രിയാനുഭവങ്ങളേക്കാള്‍ സ്പര്‍ശം കൂടുതല്‍ ധൂര്‍ത്തവും മാദകവുമായാണ് കരുതപ്പെടുന്നത്. 'പുണര്‍ന്നുപെറുക' എന്നത് എല്ലാരും ചെയ്യുന്ന, എന്നാല്‍ ഒരല്പം 'കുറഞ്ഞ' കാര്യം തന്നെയാണ്. വിട്ടുനില്‍ക്കുക, ധ്യാനിച്ചിരിക്കുക എന്നതിലാണ് ആഢ്യത്തം. ശരീരം മനസ്സ് എന്ന ദ്വന്ദ്വത്തില്‍ അധിഷ്ഠിതമായ ഒരു തത്വചിന്താരീതി പ്രബലമായിരുന്ന ഒരിടമെന്ന നിലയില്‍, ശരീരം താഴെയും ശരീരത്തിന്റെ കാര്യങ്ങള്‍ കുറഞ്ഞതുമായി പരിഗണിക്കപ്പെടുന്ന രാഷ്ട്രീയം ഇന്നും  നിലനില്‍ക്കുന്നുണ്ട്. സ്പര്‍ശം എന്നത് ഓര്‍മയുടെ, ചിന്തയുടെ എതിര്‍പക്ഷമായി നില്‍ക്കുന്നതങ്ങനെയാണ്. അതിനാല്‍ സ്പര്‍ശം എന്നത് ആഴത്തിലുള്ള ചിന്തയുടെ വിഷയമായി പരിഗണിക്കപ്പെടുന്നതിന്റെ റിസ്‌ക്ക് ഇവിടെയുണ്ട്. എന്നാല്‍ സംസ്‌കാരപഠനത്തിന്റെ രാഷ്ട്രീയം അതിനെ വിശാലമാക്കിയിട്ടുണ്ട്. ശരീരത്തെയും സ്പര്‍ശത്തെയും ഒരു സാമൂഹികസാംസ്‌കാരികനിര്‍മിതിയായി കണ്ടുകൊണ്ട് അതിലെ അധികാരബന്ധങ്ങളെ അഴിച്ചു പണിയാനുള്ള ശ്രമങ്ങള്‍ ഇന്നു സജീവമാണ്.

കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകള്‍ ഏറി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്പര്‍ശത്തെക്കുറിച്ചുള്ള പ്രതികരണ ങ്ങള്‍ സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവര്‍ത്തിച്ചു വരുന്ന നിര്‍ദ്ദേശങ്ങള്‍ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേര്‍ക്കുന്നതിലെ 'പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീര്‍ണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.


ഭാഗം 1
ആധുനികപൂര്‍വ കേരളവും സ്പര്‍ശവും

കേരളത്തിന്റെ ആധുനികപൂര്‍വസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്പര്‍ശം എന്ന അനുഭവം സ്ഥൂലമായ ഒരു സാമൂഹികപരിപ്രേക്ഷ്യത്തിലായിരുന്നു വ്യവഹരിക്കപ്പെട്ടിരുന്നത്. പ്രവാസജീവിതത്തിന്റെ ഭാഗമായി കടല്‍ കടന്നു പോയാലും എന്തിന്, കോരപ്പുഴ കടന്നു പോയാല്‍പ്പോലും ഊരുവിലക്കും ജാതിഭ്രഷ്ടതയുമുള്ള കാലത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നിശ്ചിതമായ ഒരു സ്ഥലപരിധിക്കകത്ത് വരുന്നവയെല്ലാം സ്പര്‍ശത്തിന്റെ മൂല്യം പേറിയിരുന്നു. ഓരോ സാമൂഹികഘടനയുടെയും ആവൃതിയ്ക്കുള്ളില്‍ കടന്നുവരുന്ന അപരസാന്നിധ്യത്തെ സ്പര്‍ശമായി കണ്ടു.  ഈ കാലഘട്ടത്തില്‍ സ്പര്‍ശത്തെ നാം തിരിച്ചറിയുന്നത് അതിനുനേരെയുള്ള വിലക്കുകളുമായി ബന്ധപ്പെട്ടാണ്. വിലക്കുകളാല്‍ നിര്‍ണീതമായ സ്പര്‍ശമാണ് നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര എന്നു വേണമെങ്കിലും പറയാവുന്ന വിധമായിരുന്നു, അത്. സ്പര്‍ശത്തിന്റെ പരിധിക്കനുസരിച്ച്, സ്പര്‍ശിക്കുന്നവരുടെ ജാതി/ലിംഗഭേദമനുസരിച്ച്, വിലക്കുകളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു.  ഈ വിലക്കുകളെ ഭേദിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയ പ്രസ്ഥാനങ്ങളും സമരങ്ങളും വ്യക്തികളുമാണ് നമ്മുടെ സമൂഹത്തെ ചലനാത്മകമാക്കിത്തീര്‍ത്തത്. പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ പണ്ടു മുതല്‍ക്കേ സ്പര്‍ശം ഇത്രമേല്‍ വിലക്കുകള്‍ നിറഞ്ഞതല്ല, അത് ശക്തമായ ഇന്ദ്രിയാനുഭൂതിയായി അവരുടെ സംസ്‌കാരത്തില്‍ കാണാനും കഴിയും. എങ്കിലും 16, 17 നൂറ്റാണ്ടുകളില്‍ സ്പര്‍ശം യൂറോപ്പില്‍ തിന്മയുടെ, പാപത്തിന്റെ സ്വഭാവമുള്ളതായി കരുതപ്പെട്ടിരുന്നു. പ്ലേഗ്, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികളായിരുന്നു കാരണം. മുതലാളിത്തത്തോടെ, കാഴ്ച്ച സ്പര്‍ശത്തെയും കവിഞ്ഞ് മുന്നേറുകയും ഫോട്ടോഗ്രഫി, ക്യാമറ, സിനിമ, ടി.വി തുടങ്ങിയവയുടെ കടന്നുവരവോടെ കാഴ്ച്ചയുടെ ഇന്ദ്രിയവിതാനങ്ങള്‍ സംസ്‌കാരം അടക്കിവാണു. സമാനമായ വിധത്തില്‍ വ്യത്യസ്തകാലത്താണെങ്കിലും കാഴ്ച്ചാധിഷ്ഠിതമായ ഒരു സംസ്‌കൃതി നമ്മെയും മാറ്റിത്തീര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാമൂഹികഘടനയില്‍ നടന്ന നവോത്ഥാനസംവാദങ്ങളധികവും സ്പര്‍ശവിലക്കുകളെ ഭേദിക്കുന്നതിനായി രൂപപ്പെട്ടവയാണ്. സ്പര്‍ശത്തെ വിലക്കുകളില്‍ നിന്നും മുക്തമാക്കിയും പുതുതായി നിര്‍വചിച്ചും കൊണ്ടുതന്നെയാണ് കേരളീയജനത പൗരത്വം സ്ഥാപിച്ചത്.  ആ മറികടക്കല്‍ ഒരു ജനാധിപത്യസമൂഹത്തിന് അനിവാര്യമായിരുന്നു.

അടുപ്പം/അകലം
മനുഷ്യശരീരങ്ങള്‍ തമ്മിലുള്ള അകലം ആദ്യകാലകേരളത്തില്‍  സാങ്കേതികമായും മൂല്യപരമായും വളരെ കൂടുതലായിരുന്നു. പഴയകാലത്ത് നിലവിലിരുന്ന വീടുനിര്‍മാണത്തിന്റെ ഫ്യൂഡല്‍ മാതൃകകളില്‍ ഒരു ഒറ്റഘടനാരീതി അധികമില്ല എന്നു  കാണാം. അതായത് വീട് എന്നത് പല കഷണങ്ങളായി ചിതറിയതാണ്. അകം, പുറം എന്ന ഘടനയക്കു പുറമേ വീടിന്റെ ഘടന ശകലിതവും വിസ്തൃതവുമാണ്. പെണ്ണുങ്ങളും പണിക്കാരും പെരുമാറുന്ന പിന്നാമ്പുറങ്ങള്‍, പടിഞ്ഞാറ്റികള്‍, ഉരല്‍പ്പുരകള്‍, മറപ്പുരകള്‍, ഈറ്റുപുരകള്‍ ഒക്കെ കാരണവന്മാരും ആണുങ്ങളും വിരാജിക്കുന്ന പൂമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാണ്, ദൂരെയാണ്. അകത്തുള്ളാള്‍, അന്തര്‍ജ്ജനം എന്നൊക്കെയുള്ള പേരുതന്നെ ഈ അകം പുറം സംബന്ധിച്ച മൂല്യപരമായ വേര്‍തിരിവിനെക്കൂടി വഹിക്കുന്നുണ്ട്. തളങ്ങളും വരാന്തകളും പുറം കോലായകളും പടിപ്പുരകളും, വിറകുപുരകളും ഒക്കെ വേറെയാണ്. നിലവറകള്‍, അറപ്പുരകള്‍, പത്തായപ്പുരകള്‍, അരിയും നാളികേരവും മറ്റും സൂക്ഷിക്കുന്ന കലവറകള്‍, ഞാറ്റുപുരകള്‍, മച്ചിന്‍പുറങ്ങള്‍ ഒക്കെ പലതരം സാമ്പത്തികാധാരങ്ങളാല്‍, അധ്വാനഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. സ്വാഭാവികമായും എല്ലാം എല്ലാവര്‍ക്കും കയറിയിറങ്ങാനുള്ള ഇടങ്ങളല്ല.
'തീണ്ടലിലില്ലാത്ത ജാതിക്കാരെ സ്വീകരിക്കുന്ന നാടശാല, ബഹുമാന്യരായ അതിഥികളെ ഊട്ടാനുള്ള പടിഞ്ഞാറ്റിത്തറ, രോഗികളായ പുരുഷന്മാര്‍ക്കു കിടക്കാനുള്ള ദീനമുറി, ഔപാസനം, ശ്രാദ്ധം മുതലായ വൈദികകാര്യങ്ങള്‍ക്കുള്ള വടക്കിനി, നമ്പൂതിരിമാരുടെ അത്താഴത്തിന് ഉപയോഗിക്കുന്ന മേലടുക്കള, സ്ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളില്‍ ശയിക്കാനുള്ള മുറി, പാത്രക്കലവറ, അന്തര്‍ജ്ജനങ്ങളുടെ പെട്ടി മുതലായവയും ഉപ്പിലിട്ടവകയും സൂക്ഷിക്കുന്ന പുത്തനറ, പ്രസവമുറിയായ വടക്കേ അകം, അന്തര്‍ജ്ജനങ്ങള്‍ക്ക് അത്താഴമുണ്ണാനുള്ള തുണ്ടനടുക്കളയും വടക്കേക്കെട്ടും പൂജാമുറി എന്ന ശ്രീലകം, മോരും മറ്റുവകകളും സൂക്ഷിക്കുന്ന മോരകം, ....ഊട്ടുപുര, നടുമുറ്റങ്ങള്‍....' (പുറം80, 81 പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) എന്നിങ്ങനെ നീളുന്ന വാസ്തുഘടനാവൈശദ്യങ്ങളില്‍ ഒരേ ജാതി സമൂഹങ്ങളിലെ തന്നെ ശരീരങ്ങളുടെ അടുപ്പം/ അകലം വ്യക്തമാണ്. എന്നാല്‍ അയിത്തജാതികളുമായുള്ള സ്ഥിരമായ അകല്‍ച്ചയെയും അവ ഉള്‍ക്കൊള്ളുന്നുണ്ട്. പടിഞ്ഞാറ്റിയുടെ സ്ഥാനം  എപ്പോഴും തെക്കു പടിഞ്ഞാറെ കോണിലായി നിശ്ചയിക്കുന്നത് അയിത്തജാതിക്കാരില്‍ നിന്നും സ്ഥിരമായ കഴിയുന്നത്ര അകന്നൊഴിഞ്ഞ് നില്ക്കാന്‍ വേണ്ടിക്കൂടിയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു.  ഒപ്പം ഈ  വാസ്തുവിവരണങ്ങളില്‍ ജാതി മേല്‍ക്കോയ്മയുടെയും ധൂര്‍ത്തിന്റെയും അടയാളങ്ങളും സ്പഷ്ടമാണ്. ഇതേ നമ്പൂതിരിയില്ലങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കിടന്നുറങ്ങാനുള്ള വെവ്വേറെ മച്ചറകള്‍ മുകളിലായി ഉണ്ടെന്നും അവിടേക്കുള്ള കോണിപ്പടികളും വെവ്വെറെയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു.
 
സവര്‍ണഗൃഹനിര്‍മിതിയില്‍ നിന്നും കടകവിരുദ്ധമായ വിധത്തിലാണ് പഴയ കീഴാളഗൃഹനിര്‍മിതി എന്ന് ഗ്രന്ഥകാരന്‍ പറയുന്നു.  കൂണുകള്‍ പോലെ എന്നതിനെ കാവ്യാത്മകമാക്കുകയും ചെയ്യുന്നു. ''കാണാം ചെറുതായകലെ നിന്നാലൊരു കൂണെന്നപോലെ വയല്‍വരമ്പില്‍..''(പുലയന്റെ കുടില്‍-ആശാന്‍) ഈ കൂണുകള്‍ എല്ലാ സവര്‍ണവിഭാഗങ്ങളുടെയും വളപ്പുകളില്‍ നിന്നും അകലെയായി, യാതൊരു കാരണവശാലും കണ്ടോ മിണ്ടിയോ അയിത്തമുണ്ടാകാത്തത്ര അകലത്തിലായിരുന്നുവെന്നും അദ്ദേഹമെഴുതുന്നു. ഇക്കൂട്ടരുടെ വര്‍ണവിവേചനാപരമായ അകല്‍ച്ചയെ 11-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ  അല്‍ബിറൂനി വ്യക്തമാക്കുന്നു. 'അലക്കുകാരന്‍, ചെരുപ്പുകുത്തി, നെയ്ത്തുകാരന്‍ മുതലായവരെ ഏറ്റവും താഴ്ന്ന ജോലിക്കാരായി  ഗണിച്ചിരുന്നു. മേല്‍പ്രസ്താവിച്ച നാലുകൂട്ടര്‍ മറ്റുള്ളവരുമായി ഒരു സ്ഥലത്തും കൂടിച്ചേര്‍ന്നു താമസിക്കുകയില്ല.' (പുറം 81, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)  വീടുകളുടെ ഘടന സംബന്ധിച്ച പരാമര്‍ശങ്ങള്‍  ഘാതകവധത്തിലൊരിടത്തു കാണാം. അക്കാലത്ത് ജനാലകള്‍ പണിതു തുടങ്ങിയിരുന്നില്ല. എന്നാല്‍ മറിയത്തിന്റെ വീട്ടില്‍ കിളിവാതിലുകളുണ്ടായിരുന്നു. അത് കാണുമ്പോള്‍ മറിയത്തെ പെണ്ണുകാണാന്‍ വന്ന ആള്‍ എന്തിനാണത് എന്നാരായുന്നു. അപ്പോള്‍ പെണ്ണിന്റെ അപ്പനായ കോശികുര്യന്‍ പറയുന്നു: ''വളരെ ആളുകള്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുന്ന ദുര്‍വായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ.  ഇതുകൊണ്ടു തന്നെയാണ് ഇവിടെയുള്ളവര്‍ക്കു ഏറെ ദീനം വരാത്തതു. ഈ ദിക്കുകാരെല്ലാം ഈ സൂത്രം അംഗീകരിച്ചെങ്കില്‍ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു''.  (പുറം, 90, ഘാതകവധം)

ജാതിസ്പര്‍ശങ്ങള്‍
നമ്മുടെ നാട്ടിലെ സ്പര്‍ശത്തിന്റെ സാംസ്‌കാരികചരിത്രം ഏറെയും ജാതിയുടെ ചരിത്രബന്ധങ്ങളുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതി ഉപജാതികള്‍ തമ്മിലുള്ള അയിത്തവും ചാര്‍ച്ചകളും കെട്ടുപിണഞ്ഞുകിടക്കുന്ന സാംസ്‌കാരികമായ പ്രതലമാണതിനുള്ളത്. മേല്‍ജാതി കീഴ്ജാതി അയിത്തങ്ങള്‍ക്കു പുറമേ കീഴ്ജാതികള്‍ തമ്മില്‍ത്തമ്മിലും കൃത്യമായ അയിത്തം പാലിക്കപ്പെട്ടിരുന്നു. പി.ഭാസ്‌കരനുണ്ണി എഴുതുന്നു: 'മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവര്‍ക്കു വഴിമാറണം. പുലയനും പറയനും മറ്റും  പാണനും മണ്ണാനും വഴിമാറണം.  പറയനും മറ്റുള്ളവരും നായാടിക്കു വഴിമാറണം.  ഈ പറഞ്ഞ എല്ലാ ജാതിയും നാലുവര്‍ണത്തിനും വഴിമാറണം.  ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാകൂ. മറ്റു ചില ജാതിക്കാരുടെ സാന്നിധ്യം പോലും അയിത്തമുണ്ടാക്കും.  ചില ജാതിക്കാരെ കണ്ടാല്‍ മതി അയിത്തമായി. ചില കര്‍മങ്ങള്‍ക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോള്‍ നായരോടൊന്നു മിണ്ടിയാല്‍ മതി, അശുദ്ധമാകും.  പിന്നെ കുളി വേണം. ഓരോ ജാതിയും സവര്‍ണജാതിക്കു മുമ്പില്‍ എത്രയെത്ര ദൂരമാണ് മാറിനില്‍ക്കേണ്ടതെന്നുള്ളതിന് കൃത്യമായി , ശാസ്ത്രഗ്രന്ഥങ്ങളില്‍ അളവു കല്പിച്ചിട്ടുണ്ട്. നായാടികള്‍ 72 അടി ദൂരം, പുലയന്‍ 64 അടി ദൂരം, കണിശന്‍ 36 അടി ദൂരം, മുക്കുവന്‍ 24 അടി ദൂരം. കേരളത്തില്‍ താണജാതികള്‍ തമ്മില്‍ത്തമ്മിലുള്ള അസ്പൃശ്യതയും രൂക്ഷമായിരുന്നു. പുലയന്‍ പറയനെ തൊട്ടാല്‍ ആ പറയന്‍ അയിത്തം മാറാന്‍  മൂന്നുവട്ടം മുങ്ങിക്കുളിക്കണം. തിരിച്ചു പറയന്‍ പുലയനെ തൊട്ടാലും പുലയന്‍ മൂന്നുവട്ടം മുങ്ങിക്കുളിക്കണം (പി.ഭാസ്‌കരനുണ്ണി 19 നൂറ്റാണ്ടിലെ കേരളം) തീണ്ടല്‍ നിയമം തെറ്റിച്ചാല്‍ കീഴാളന് തക്കതായ ശിക്ഷ ലഭിക്കാതെ വഴിയില്ലായിരുന്നു. മരണം വരെ ആവാം ശിക്ഷയുടെ കടുപ്പം. ജാതിയുടെ കീഴാളനില എത്രത്തോളം താഴെയാണോ അത്രത്തോളം കടുത്തതായിരിക്കും ശിക്ഷ. ഒരേ കുറ്റങ്ങള്‍ക്ക് വ്യത്യസ്തജാതികള്‍ക്ക് വ്യത്യസ്ത ശിക്ഷകളായിരുന്നു എന്നത് ശരീരത്തിലും തീണ്ടലിലും അതുവഴി സ്പര്‍ശത്തിലും ഉള്ളടങ്ങിയ ജാതിയെ കാട്ടിത്തരുന്നു. പണ്ടുമുതല്‌ക്കേ നിലവിലിരുന്ന പുലപ്പേടി, മണ്ണാപ്പേടി മുതലായ ആചാരബദ്ധവും കുറ്റകരവുമായ അസ്പൃശ്യതയുടെ സ്ത്രീവിരുദ്ധത ചരിത്രകാരന്മാര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്പറഞ്ഞ ആചാരങ്ങള്‍ കെട്ടുകഥയാണെന്ന വാദവും ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്.

എറിഞ്ഞടി
താന്‍ പഠിച്ച സ്‌കൂളിലെ 'ജാതിക്കുശുമ്പന'ായ ഒരധ്യാപകന്റെ  പ്രത്യേകരീതിയിലുള്ള ശിക്ഷാമുറയെപ്പറ്റി സി.കേശവന്‍ എഴുതുന്നുണ്ട്. വടി കയ്യില്‍ പിടിച്ച് കുട്ടികളെ അടിച്ചാല്‍ അയിത്തമാകുമെന്നതിനാല്‍ വടി കൊണ്ട് എറിഞ്ഞു മര്‍ദ്ദിക്കുന്ന സവിശേഷമായ രീതിയായിരുന്നു അയാളുടേത്. ''ചൂരലിന്റെയോ വടിയുടേയോ ഒരറ്റം ഒരാള്‍ ഒരു കയ്യില്‍ മുറുക്കെ പിടിക്കുക. അനന്തരം കയ്യിലെ മസിലുകളുടെ ശക്തി ചൂരലില്‍ കടത്തി, മറ്റേ അറ്റം കൊണ്ടു വേറൊരാളുടെ കൈപ്പത്തിയിലോ ഭുജത്തോ പൃഷ്ഠത്തോ ഊക്കായി സംഘട്ടനം നടത്തുക. രണ്ടു ശരീരങ്ങള്‍ ചൂരല്‍ വഴി ബന്ധപ്പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് അടി പൂര്‍ത്തിയാകുന്നത്. കൃഷ്ണപിള്ളസ്സാര്‍ ഏകകാലത്ത് ഒരു ഈഴവശരീരത്തെയും തന്റെ നായര്‍ശരീരത്തെയും ഈ വടികൊണ്ട് ബന്ധിക്കാന്‍ അനുവദിച്ചിരുന്നില്ല. വടിവഴി പോലും ഈഴവന്റെ അശുദ്ധം തന്റെ മേല്‍ ബാധിക്കരുതെന്ന് അത്ര നിര്‍ബന്ധമുള്ളയാളായിരുന്നു സാര്‍. അതിനാലാണ് ഈ വടിയെറിച്ചില്‍. ഉദ്ദിഷ്ഠഫലം ഉണ്ടാവുകയും ചെയ്യും, അയിത്തമൊട്ടാവുകയുമില്ല!'' (പുറം 62, ജീവിതസമരം)

ചെറുകാടിന്റെ ജാതിയനുഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ പലയിടങ്ങളിലായി കടന്നുവരുന്നുണ്ട്. വടുവങ്കരരാമന്‍ എന്ന ഈഴവക്കുട്ടിയുമായി പ്രൈമറിസ്‌കൂള്‍ കാലത്തുണ്ടായിരുന്ന ചങ്ങാത്തം കളവു പഠിക്കാനിടയാക്കിയത്രെ.  നെല്പാടത്തിനു നടുവിലിരുന്ന് മോഷ്ടിച്ച കരിമ്പിന്‍കഷണങ്ങള്‍ വെട്ടിക്കണ്ടിച്ചു തിന്നത് വീട്ടിലറിഞ്ഞു ശകാരം കിട്ടി. കൂടാതെ  വടുവങ്കരരാമന്‍ ഈഴവനാണെന്നും ഈഴവനെ തീണ്ടിയാല്‍ അശുദ്ധമാകുമെന്നും ആ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും തന്റെ ഗുരുനാഥനായ ഗോപാലനെഴുത്തച്ഛന്‍ വഴി കല്പനകിട്ടിയെന്നും ചെറുകാട് എഴുതുന്നു. (ജീവിതപ്പാത, പുറം 58) ''വടുവങ്കര രാമനുമായുള്ള എന്റെ സൗഹാര്‍ദ്ദം ചെറുകാട്ടുകരയില്‍ ഒരു പ്രശ്‌നമായിത്തീര്‍ന്നു. ഞാന്‍ തീയശുദ്ധമായി പിഷാരത്തും അമ്പലത്തിലും കടക്കുന്നു. എല്ലാം അശുദ്ധമാക്കി ചുട്ടു പൊടിക്കുന്നു- ഇതായിരുന്നു പരാതി. അശുദ്ധം അഗ്നിപോലെ ചൂടുള്ളതാണെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടാവാം ചുട്ടുപൊടിക്കുക എന്നു പറഞ്ഞത്....... ഗോവിന്ദന്‍കുട്ടി പിഷാരത്ത് തീയശുദ്ധമാക്കിയാല്‍ പിഷാരത്തുനിന്ന് അവര്‍ക്കു ഉണ്ണാന്‍ കഴിയില്ലത്രെ. പിഷാരത്തുനിന്ന് കൊണ്ടുപോവുന്ന ഉണങ്ങലരി, നെയ്യ്, പൂവ്, തുടങ്ങിയ സാധനങ്ങളിലൂടെ ഈ അശുദ്ധം ഈശ്വരനെയും ബാധിക്കും. അശുദ്ധമായാല്‍ ഈശ്വരന് അമ്പലത്തിലിരിക്കാനാവുമോ? ഈശ്വരന്‍ അമ്പലത്തില്‍ നിന്നിറങ്ങിപ്പോവും...''(പുറം 59, ജീവിതപ്പാത). ജാതി അയിത്തം കൊണ്ട് താന്‍ ശിക്ഷയില്‍ നിന്ന് ഒഴിവായ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. എള്ളുകൃഷി നടക്കുന്ന പാടത്തുനിന്ന് കുട്ടികള്‍ കണക്കില്ലാതെ എള്ളു മോഷ്ടിച്ചു തിന്നതിന് എല്ലാര്‍ക്കും ശിക്ഷകിട്ടി. എന്നാല്‍ തനിക്കു ശുദ്ധം മാറിയാല്‍ കുളിക്കാതെ ഒന്നും കഴിക്കാറില്ലെന്നും അതിനാല്‍ എള്ളുതിന്നിട്ടില്ലെന്നും ചെറുകാട് കളവു പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഒഴിവായി. ഒരു മുന്നാഴി എള്ളെങ്കിലും താന്‍ തിന്നുകാണുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ചാമി എന്ന ഈഴവന്‍ അയിത്തത്തെക്കുറിച്ചുള്ള ചെറുകാടിന്റെ കാഴ്ച്ചകളെ മാറ്റിക്കളഞ്ഞ സംഭവവും ഉണ്ട്. ഒരിക്കല്‍ സന്ധ്യക്ക് പുഴയില്‍മുങ്ങിക്കുളിച്ചു കയറി തലതുവര്‍ത്തിയ ചെറുകാടിന്റെ നേരെ ചാമി എന്ന ഈഴവയുവാവിന്റെ പോത്ത് ചാടി വന്നു. അയാളതിനെ വെള്ളത്തിലേക്കു തന്നെ ഇറക്കി കഴുകാന്‍ തുടങ്ങി. തന്നെ അയിത്താക്കിയതില്‍ ചെറുകാട് ഈര്‍ഷ്യ കാണിച്ചു. അപ്പോള്‍ ചാമി അയിത്തൊക്കെ ഇപ്പോ ഇല്ലാണ്ടാവും എന്നും നാരായണഗുരു പറഞ്ഞ ജാതിസമത്വം ഉരുവിടുകയും ചെയ്തു. പിറ്റേന്ന് ആശാന്റെ കൃതികളും അവ പരിചയപ്പെടുത്തിയ മലയാളം പണ്ഡിറ്റായ തന്റെ അളിയനെയും ചാമി കാട്ടിക്കൊടുത്തു. (പുറം 75, 76 ജീവിതപ്പാത)

വൈദ്യശാസ്ത്രവും സ്പര്‍ശവും
സ്പര്‍ശചികില്‍സയില്‍ അഗ്രഗണ്യനായ  ചോലയില്‍ കുഞ്ഞിമാമി വൈദ്യര്‍ ഈഴവനായതിനാല്‍ അംഗീകരിക്കപ്പെട്ടില്ല. നാഡി നോക്കി ചികില്‍സിച്ചിരുന്ന ജീവന്‍ മശായിയേക്കാള്‍ ഒരു പടികൂടി കടന്ന് കൈയില്‍ നൂലുകെട്ടി ആ നൂലില്‍ പിടിച്ചുകൊണ്ട് രോഗനിര്‍ണയം നടത്തിയിരുന്നു അദ്ദേഹം. അസ്പൃശ്യത വൈദ്യനെയും ബാധിച്ചിരുന്ന കാലം. അദ്ദേഹത്തെ പരിഹസിക്കാനോ പരീക്ഷിക്കാനോ എന്നറിയില്ല, കട്ടിലിന്റെ കാലില്‍ ചരടുകെട്ടി അത് പുറത്തുനിന്ന വൈദ്യന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് ചികില്‍സ ആരാഞ്ഞു. വൈദ്യര്‍ നൂലു പിടിച്ച് മരവിച്ചു പോയിരിക്കുന്നു, ഇനി ചികില്‍സയുടെ ആവശ്യമില്ല എന്നു പറഞ്ഞുവത്രെ. സമാനമായ ഒരു കഥ തലശ്ശേരിയിലെ ഊരാച്ചേരി ഗുരുനാഥന്മാരെക്കുറിച്ചും പറഞ്ഞുകേള്‍ക്കാറുണ്ട്. ചൊക്ലിക്കടുത്ത് ഒളിവിലത്ത് പൊയ്യുപ്രം തറവാട്ടിലെ കെട്ടിലമ്മയക്കു കഠിനമായ മാറാത്ത തലവേദന. ഊരാച്ചേരില്‍ ഗുരുക്കന്‍മാരില്‍ കേമനായ ഒതേനന്‍ ഗുരുക്കളെത്തന്നെ വിളിക്കാന്‍ ചിറയക്കല്‍ തമ്പുരാന്‍  കല്പിച്ചു. ഗുരുക്കളെത്തി, നാഡി പരിശോധിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ കെട്ടിലമ്മ പുറത്തു വരില്ല, രോഗവിവരം കേട്ട് മരുന്നു കുറിക്കുകയാണ് മറ്റു വൈദ്യന്മാര്‍ ചെയ്യാറുള്ളതെന്നു തമ്പുരാന്‍ പറഞ്ഞു. പുറത്തു വരാന്‍ വിഷമമാണെങ്കില്‍ തമ്പുരാട്ടി നൂലിന്റെ ഒരറ്റം കയ്യില്‍ പിടിച്ചിട്ട്, മറ്റേ അറ്റം പുറത്ത് എന്റെ കയ്യില്‍ തന്നാല്‍ മതി എന്നായി ഗുരുക്കള്‍. അതനുസരിച്ച് നൂലിന്റ ഒരറ്റം ഗുരുക്കളുടെ കയ്യില്‍ കൊടുത്തു. ഗുരുക്കള്‍ കുറേ നേരം നൂല്‍ കാതില്‍ ചേര്‍ത്തു പിടിച്ചു കണ്ണടച്ചിരുന്നു. പിന്നെ പതുക്കെ പറഞ്ഞു, 'രണ്ടു നേരം കറക്കുന്നത് ഒരു നേരമാക്കിയാല്‍ മതി, ഇപ്പോഴുള്ള ക്ഷീണം മാറിക്കൊള്ളും'. വൈദ്യരെ പരീക്ഷിക്കുന്നതിനായി നൂല് അകത്ത് ഒരു പശുവിന്റെ കാലിലാണ് കെട്ടിയിരുന്നതത്രെ!

 ഇക്കണ്ടന്‍ അകത്ത് എന്ന ഒരു ചൊല്ല് കൊച്ചീഭാഗത്തു പ്രചാരത്തിലുണ്ടായിരുന്നത്രെ. ഒരിക്കല്‍ കൊച്ചീരാജകുടുംബത്തിലെ ഒരംഗത്തിനു കലശലായ അസുഖം. പ്രഗല്‍ഭരായവര്‍ പലരും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാജാവിന്റെ ആജ്ഞപ്രകാരം ഇക്കണ്ടന്‍ എന്ന പ്രസിദ്ധ ഈഴവവൈദ്യനെ വിളിക്കാന്‍ കല്പനയായി. വൈദ്യന്‍ വന്ന വിവരം രാജാവിനെ അറിയിച്ചു. ഇക്കണ്ടന്‍ വൈദ്യന്‍ എവിടെ എന്നായി രാജാവ്. പുറത്തുനില്ക്കുന്നു എന്നാണ് സേവകരറിയിച്ചത്. ഉടനെ രാജാവ് കല്പിച്ചു, ഇക്കണ്ടന്‍ അകത്ത്. ഈഴവരായ വൈദ്യന്മാര്‍ക്കും മറ്റും രാജകൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് രാജാവ് അദ്ദേഹത്തെ അകത്തു പ്രവേശിച്ചതു മുതലാണ് ഇക്കണ്ടന്‍ അകത്ത് എന്ന പ്രയോഗം നിലവില്‍ വന്നത്. അതോടെ അയാള്‍ കൊട്ടാരം വൈദ്യനുമായി.

ചികില്‍സകരായിരുന്ന ബ്രാഹ്മണസമൂദായാംഗങ്ങള്‍ ധാരാളമായി ഉണ്ട്. അഷ്ടവൈദ്യന്‍ ചെറിയനാരായണന്‍ നമ്പൂതിരി അതിലൊരാളാണ്. തങ്ങള്‍ ബ്രാഹ്മണസമുദായത്തിലെ അസ്പൃശ്യരാണ് എന്നത്രെ അദ്ദേഹത്തിന്റെ ഭാഷ്യം. കാരണം ചികില്‍സ ചെയ്യുന്ന വൈദ്യന്മാരാണ്. എന്നാല്‍ ഈ പതിതത്വം തനിക്കില്ലെന്നദ്ദേഹം വാദിക്കുന്നുണ്ട്. കാരണം വേദാധികാരമുണ്ടത്രെ. അതിനു കാരണം വേദചര്‍ച്ച നടക്കുന്നിടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നുവത്രെ. ആ സമയത്ത് ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ അതു പരിഹരിക്കാനായിരുന്നു അതെന്നാണ് യാഥാര്‍ത്ഥ്യം (ആല്‍ബത്തിലെ ഓര്‍മകള്‍).  നവോത്ഥാനപരിഷ്‌കര്‍ത്താവായ ഒരെഴുത്തുകാരന്‍ തനിക്കു ബാധിച്ച വിഷമിറക്കാന്‍ വൈദ്യന്റെ ഇല്ലത്തെത്തിയത്രെ. എന്നാല്‍ ശുദ്ധം വിട്ടുകളിക്കാത്ത വൈദ്യന്‍ അകത്തുപ്രവേശിപ്പിക്കാതെ പുറത്തുകിടത്താന്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് മരണപ്പെട്ടാലും വേണ്ടില്ല, തനിക്കു ചികില്‍സവേണ്ടെന്നു പറഞ്ഞ് പോന്ന കഥ എവിടെയോ വായിച്ചതോര്‍ക്കുന്നു.

കൊട്ടാരവും ക്ഷേത്രവും പോലുള്ള ഫ്യൂഡല്‍ ഇടങ്ങള്‍ മാത്രമല്ല, മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയും ശുദ്ധാശുദ്ധങ്ങള്‍ പാലിച്ചിരുന്നതായി  ആത്മകഥകള്‍ പറയുന്നു. സവര്‍ണേതരരായ ആരെയും തന്നെ അവിടെ ഡോക്ടര്‍മാരായും നിയമിച്ചിരുന്നില്ലത്രെ.

തിരുവിതാംകൂറില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്നും ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ഉണ്ടായതിനു പിന്നില്‍ ജാതിപരമായ അസ്പൃശ്യതയ്ക്കു കാര്യമായ പങ്കുണ്ടെന്നു വിനില്‍ പോളിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരുവിതാങ്കൂറില്‍ വസൂരി പടര്‍ന്നു പിടിച്ചു. സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രതിരോധകുത്തിവെയപ്പിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ രോഗബാധിതരായ പുലയര്‍ക്കു വേണ്ടി ആരാണതു ചെയ്യുക? അച്ചുകുത്തുജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരായ സര്‍ക്കാരുദ്യോഗസ്ഥര്‍ ദളിതരുടെ കാര്യം വരുമ്പോള്‍ അയിത്തമാകുന്നതിനാല്‍ ആ ജോലി ദളിതരെത്തന്നെ ഏല്പിച്ചതിലൂടെയാണിതു സാധ്യമായത്. (ഇതു സംബന്ധിച്ച വിശദമായ പരാമര്‍ശം ജെ.ഡബ്ല്യൂ. ഗ്ലാഡ്‌സ്റ്റന്‍ 1984 ല്‍ എഴുതിയ protestant christianity and peoples movements in Kerala: A study of christian mass movements in relation to Hindu socio- religious movements in Kerala 1850-1936 (സെമിനാരി പബ്ലിക്കേഷന്‍സ്, 1984, പുറം 121) പുസ്തകത്തില്‍)
1830 കളില്‍ തിരുവിതാംകൂറിലെ ഒരു രാജാവ്, ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ(1846-60)യാണെന്നു രേഖകള്‍ പറയുന്നു, അനാട്ടമി പഠിക്കാനാഗ്രഹിച്ച കഥ വിനില്‍ പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ ഇളയ സഹോദരനായ ഈ രാജാവ് പരിഷ്‌കാരപ്രിയനും ബ്രിട്ടീഷ് മാതൃകകളുടെ ആരാധകനുമായിരുന്നുവത്രെ.  രാജാവിനെ അനാട്ടമി പഠിപ്പിക്കാന്‍ ബ്രൗണ്‍ എന്ന ബ്രിട്ടീഷ് ഡോക്ടറും അസ്ഥികൂടവും ബ്രിട്ടനില്‍ നിന്നും എത്തിച്ചു. പക്ഷേ മൃതദേഹത്തില്‍ സ്പര്‍ശിച്ചാല്‍ രാജാവിന് തീണ്ടല്‍ ആവുന്നതിനാല്‍ അസ്ഥികൂടത്തില്‍ തൊടാനാവില്ല. പകരം ആനക്കൊമ്പു കൊണ്ട് വേഗം ഒരു അസ്ഥികൂടമുണ്ടാക്കി അതില്‍ പഠനം പൂര്‍ത്തിയാക്കിയത്രെ. രാജാവിന്റെ മരണശേഷം അത് ഒരു സൂക്ഷിപ്പായി അവിടെ കാത്തുവെച്ചു. ഉത്രം തിരുന്നാള്‍ സ്വയം ഒരു പരീക്ഷണശാല സജ്ജമാക്കി അതില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും മറ്റും തിരുവിതാംകൂര്‍ ചരിത്രകാരനായ ശങ്കുണ്ണിമേനോന്‍ എഴുതുന്നു. പയ്യെപയ്യെ അദ്ദേഹം മുന്‍കയ്യെടുത്ത് ആളുകളെ ചികില്‍സിക്കാനും തുടങ്ങി. അതോടെ വേറെ തന്നെ ഒരു ആതുരാലയം സ്ഥാപിക്കുന്നതിനും തുനിഞ്ഞു. അങ്ങനെ രാജാവ് മുന്‍കൈയെടുത്തു തുടങ്ങിയ സ്ഥാപനത്തിലേക്ക് ബ്രാഹ്മണരും മറ്റ് സവര്‍ണവിഭാഗക്കാരും കടന്നു വന്നു തുടങ്ങി. ദ്രവരൂപത്തിലുള്ള ഇംഗ്ലീഷ് മരുന്നുകളില്‍  സ്പിരിറ്റ് കലര്‍ന്നിരിക്കുന്നുവെന്ന ധാരണയില്‍ അവരാരും തൊട്ടുനോക്കാറുപോലുമില്ലായിരുന്നു. എന്നാല്‍ രാജാവു തുടങ്ങിയ ഈ ആശുപത്രിയില്‍ അവര്‍ വന്നു ചികില്‍സിച്ചിരുന്നു. മരുന്നു സ്വീകരിച്ചിരുന്നു.
അഷ്ടവൈദ്യന്മാരിലൊരാളെക്കുറിച്ചു ഐതിഹ്യമാലയില്‍ പറയുന്ന ഒരു ആഖ്യാനം സ്പര്‍ശവും ആചാരവും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കും. കുഷ്ഠരോഗം ബാധിച്ച ഒരു നമ്പൂതിരി വൈദ്യനെ കാണാനെത്തുകയാണ്. പെരുമ്പാമ്പിന്റെ നെയ്യ് കഴിച്ചാല്‍ അസുഖം മാറുമെന്നു പറഞ്ഞതുകേട്ട് നിരാശയോടെ രോഗി മടങ്ങി. ശുദ്ധസസ്യഭുക്കായ താന്‍ എങ്ങനെ പെരുമ്പാമ്പിന്‍ നെയ്യു കഴിക്കും?! പോരാത്തതിന് ആചാരവിരുദ്ധമായി നിഷിദ്ധമായതു ഭക്ഷിച്ചാല്‍ ജാതിഭ്രഷ്ടുമാവും. വിഷണ്ണനായ നമ്പൂതിരിയുടെ സ്വപ്നത്തില്‍ തന്റെ ഇഷ്ടദൈവം ചമ്രവട്ടത്തപ്പന്‍ പ്രത്യക്ഷപ്പെട്ടു, 40 ദിവസം കുളിച്ചുതൊഴുത് പുഴയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞു മറഞ്ഞു. നമ്പൂതിരി അതനുസ്സരിച്ചു പ്രവര്‍ത്തിച്ചു. രോഗവും മാറി. ഇതറിഞ്ഞ വൈദ്യന്‍ തനിക്ക് രോഗി വെള്ളം കുടിച്ച ആ സ്ഥലമൊന്നു കാണണമെന്നു പറഞ്ഞു ചെന്നു. അപ്പോഴതാ പെരുമ്പാമ്പിന്റെ അസ്ഥികൂടം ആ ഒഴുക്കിനോടു ചേര്‍ന്നു തന്നെയുണ്ട്. വൈദ്യനതോടെ സമാധാനമായി. സത്യത്തില്‍ നമ്പൂതിരിക്കും സമാധാനമായി, കാരണം താനായിട്ട് ആചാരലംഘനം നടത്തിയിട്ടില്ല, സ്വപ്‌നമാണ് തന്നെ നയിച്ചത്. സ്വപ്‌നത്തിലൂടെ അതാവാം! അപ്പോള്‍ പാപമില്ല. മറ്റൊരു കാര്യം വെള്ളത്തിന്റെ സ്പര്‍ശം എല്ലാ അശുദ്ധികളെയും കഴുകിക്കളയുമെന്ന സവര്‍ണാബോധവും. മറ്റുള്ളവര്‍ തൊട്ട വസ്തുക്കള്‍ വെള്ളം തളിച്ചു ശുദ്ധിവരുത്തുക എന്നത് സവര്‍ണര്‍ക്കിടയില്‍ നടപ്പിലുള്ള ഒരു രീതിയാണല്ലോ. വൃത്തിയേക്കാള്‍ ശുദ്ധമാണ് ഇവിടെ പ്രബലമായ ഘടകം. ജെ. ദേവികയും ഹരികൃഷ്ണനും ചേര്‍ന്ന് കഫീല ഓണ്‍ലൈന്‍ മാസികയിലെഴുതിയ ലേഖനത്തില്‍  സവര്‍ണസ്ത്രീകള്‍ തങ്ങളുടെ മുണ്ടും നേരിയതും വെള്ളത്തില്‍ മുക്കി ശുദ്ധിയാക്കുന്നതിനെക്കുറിച്ചു പറയുന്നു. അഴുക്കു കളഞ്ഞ് വൃത്തിയാക്കുന്ന അലക്കായി തോന്നുമെങ്കിലും ഈ പ്രവൃത്തിയുടെ പ്രധാനപ്രേരണ വൃത്തിയേക്കാള്‍ ശുദ്ധിബോധമാണെന്നവര്‍ പറയുന്നു. അയിത്തജാതിക്കാരുമായുള്ള ഇടപഴകലിലൂടെ 'അശുദ്ധ'മായ വസ്ത്രമാണവരുടെ പ്രശ്‌നം.

പഴയകാലകേരളത്തിലെ വ്യാപാരരീതികളില്‍ സ്പര്‍ശത്തിന്റെ വിവേചനങ്ങള്‍ കാണാം. ചന്തയിലോ കടകളിലോ ഒക്കെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കീഴാളര്‍ പണം ദൂരെ വെച്ച് തീണ്ടാപ്പാടകലെ മാറിനില്‍ക്കുമത്രെ. കടക്കാരന്‍ പുറത്തു വന്ന് സാധനം അവിടെ വെച്ച് പണമെടുത്തുകൊണ്ടു പോകും. പണത്തിന് തീണ്ടലില്ല, മനുഷ്യശരീരത്തിനേയുള്ളു! സവര്‍ണര്‍ പറയുന്ന പോലെ ഉപ്പ് എന്നു ഉപ്പു വാങ്ങാനെത്തിയ ഒരു കീഴാളന്‍ പറഞ്ഞതിന് അയാളെ തല്ലിക്കൊന്ന കഥ കേരളത്തിലുണ്ട്!  കീഴാളര്‍ ഉപ്പെന്നു പറയാന്‍ പാടില്ല, പുളിഞ്ചാടന്‍ എന്നാണ് പറയേണ്ടതത്രെ.
 
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സിനിമാശാലകളിലും മറ്റും പലജാതിക്കാര്‍ അടുത്തടുത്തിരുന്ന് ഇടപെടുമ്പോഴുണ്ടാവുന്ന അയിത്ത/ശുദ്ധിയെക്കുറിച്ചുള്ള, ആരോഗ്യത്തെയും പകര്‍ച്ചവ്യാധികളെക്കുറിച്ചും ഒക്കെയുള്ള സവര്‍ണരുടെ ആകുലതകള്‍ പ്രദര്‍ശനശാലകളെ ബാധിച്ചിരുന്നുവെന്ന് ബിന്ദുമേനോനും മറ്റും പറയുന്നുണ്ട്.

ആരാധന-സ്പര്‍ശത്തിന്റെ കീഴാളത
ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരങ്ങളെല്ലാം തന്നെ വഴിനടക്കാനും അസ്പൃശ്യതയെ മറികടക്കാനുമുള്ള പൗരത്വാവകാശങ്ങളിലൂന്നിയവയായിരുന്നു. ആരാധനാലയങ്ങള്‍ക്കകത്തുള്ള വിവേചനങ്ങളും ധാരാളമുണ്ടായിരുന്നു.  നാരായണഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിലൂന്നിയതായിരുന്നു. താന്‍ താമസിച്ചിരുന്ന ഒരു കര്‍ഷകന്റെ കുടിലില്‍ തറയില്‍ കണ്ട ഒരു കല്ല് പൂജക്കായി കര്‍ഷകന്‍ ഉപയോഗിച്ചിരുന്നതാണെന്നറിഞ്ഞ് അതിനെ വെയിലത്തു വെച്ചു നോക്കാനാഞ്ഞ ഒരു പ്രഫസറുടെ കഥ അനന്തമൂര്‍ത്തി പറയുന്നുണ്ട്. പക്ഷേ പിന്നെ പാവം കര്‍ഷകന്റ വിശ്വാസത്തെ താന്‍ മാനിച്ചില്ല എന്നുള്ളതാലോചിച്ച് അയാള്‍ ആകെ കുറ്റബോധമുള്ളവനായി. വൈകിട്ട് കര്‍ഷകന്‍ പണികഴിഞ്ഞുവന്നപ്പോള്‍ പ്രഫസര്‍ തെറ്റും മാപ്പും പറഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് മറ്റൊരു കല്ലെടുത്തു പൂജക്കായി തിരഞ്ഞെടുത്തു. കല്ലല്ല, തന്റെ വിശ്വാസമാണ് അയാള്‍ക്കു പ്രമാണമായത് എന്നാണ് അനന്തമൂര്‍ത്തിയുടെ വ്യാഖ്യാനമെന്നു കരുതാം. ദളിതനു പകരം അതൊരു ബ്രാഹമ്ണനായിരുന്നെങ്കില്‍ കല്ല് എടുത്തുനോക്കാന്‍ പ്രഫസറുടെ ജിജ്ഞാസ ഉണരുമായിരുന്നോ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു.

 കീഴാളക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ കൃപാന കയ്യില്‍ കൊടുക്കാറില്ല. എറിഞ്ഞാണത്രെ കൊടുക്കാറുണ്ടായിരുന്നത്. പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അതിനെതിരെ ഒരു നിവേദനം കൊടുത്തതായി കീഴാള ചരിത്രപണ്ഡിതര്‍ പറയുന്നു. വീഞ്ഞ് വായില്‍ മുട്ടിക്കാതെ വലിയ തവിയില്‍ കോരി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മിഷനറിരേഖകളില്‍ കാണാമത്രെ. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമകകളുടെ ആത്മീയജീവിതത്തെക്കുറിച്ചെഴുതപ്പെട്ട 'വിശ്വാസവും വിമോചനവും:കൈപ്പറ്റ ഹാബേല്‍' എന്ന കൃതിയിലും ഇതു കടന്നു വരുന്നുണ്ട്. (പുറം64, സനല്‍ മോഹന്‍, വിനില്‍ പോള്‍). സിസ്റ്റര്‍ ജെസ്മിയുടെ അനുഭവങ്ങളില്‍ പരസ്പരം സ്പര്‍ശിക്കാതെ ഇരിക്കേണ്ടതായ തൊടലടക്കം എന്ന വ്രതത്തെക്കുറിച്ചു പറയുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കിടയിലോ അല്ലാതെയോ മറ്റൊരാളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നുള്ള കര്‍ശനമായ വിലക്കാണത്. ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമായിരന്നുവത്രെ. ആഢ്യത്തം കുറഞ്ഞ കന്യാസ്ത്രീകളില്‍ ചിലര്‍ക്ക് മറ്റുള്ളവരോടൊപ്പം പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും പങ്കുചേരാന്‍ അനുവാദമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. അവരെ കസേരകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. മറിച്ച് പെട്ടിപ്പുറങ്ങളാണ് അവരുടെ ഇരിപ്പിടം. പെട്ടിപ്പുറത്തമ്മമാര്‍ എന്നാണത്രെ അവര്‍ വിളിക്കപ്പെട്ടിരുന്നത്.

സമീപകാലത്തുണ്ടായ വടയമ്പാടി ക്ഷേത്രമതില്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഈ വിവേചനത്തിന്റെ ആധുനികരൂപത്തെയാണ് പ്രക്ഷേപണം ചെയ്യുന്നത്. വടയമ്പാടി ദേവീക്ഷേത്രത്തിനടുത്തു സ്ഥിതിചെയ്യുന്ന ദളിത് കോളനി നിവാസികളുടെ കലാകായികവിനോദാവശ്യങ്ങള്‍ക്കായും നടവഴിയായും  ഉപയോഗിച്ചിരുന്ന മൈതാനം എന്‍.എസ്.എസ്.കരയോഗം അടച്ചുകെട്ടിയതിനെതിരെയാണ് ദളിതര്‍ പ്രക്ഷോഭം ആരംഭിച്ചത്. പറയസമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠവെച്ച് പൂജനടത്തിയിരുന്നതും പുലയസമുദായത്തില്‍െപ്പട്ട നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ/പതി ഈ മൈതാനത്തിലാണ് സ്ഥിതിചെയ്തിരുന്നത്. വിഗ്രഹം പണിയുന്ന കമ്മാളനോ തച്ചനോ തങ്ങള്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തില്‍ തൊടാനവകാശമുണ്ടായിരുന്നില്ല. അത്തരമൊരു രംഗം പെരുന്തച്ചന്‍ സിനിമയിലുണ്ട്.

ഭാഗം 2.
ആധുനികതയിലേക്കുള്ള അന്തരാളഘട്ടം : സ്പര്‍ശത്തെ കണ്ടെടുത്ത് സ്ഥാപിക്കുന്നു.


സ്പര്‍ശത്തിന്റെ വിലക്കുകളെ ക്ഷേത്രങ്ങള്‍ മാത്രമല്ല, പാര്‍ക്കുകള്‍, സിനിമാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ മുതലായ ആധുനിക പൊതുവിടങ്ങളെല്ലാം തന്നെ സ്പര്‍ശത്തിന്റെ മേഖലയിലെ ലിഖിതവും അലിഖിതവുമായ വിലക്കുകള്‍ ലംഘിച്ചു മുന്നേറിയിട്ടുണ്ട്. അതിലൂടെ ജനാധിപത്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മറ്റുമുള്ള പുതിയ സമവാക്യങ്ങള്‍ നമ്മുടെ സാമൂഹികജീവിതത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. തിരുവിതാംകൂറില്‍ ആദ്യകാലത്ത് സിനിമാശാലകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പൊതുബോധത്തെ ഭരിച്ചിരുന്ന ആകാംക്ഷകളെക്കുറിച്ച് ബിന്ദുമേനോന്‍ തന്റെ സിനിമാഗവേഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജാതി അയിത്തവും കോളറ, പ്ലേഗ് തുടങ്ങിയ പകര്‍ച്ചവ്യാധിഭീതികളുമൊക്കെ അവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പി.കെ.റോസി എന്ന ദളിത് അഭിനേത്രി താനഭിനയിച്ച ഒരു ചിത്രം ഒന്നു കാണാന്‍ പോലും തിയ്യേറ്റററിനകത്തു കയറാന്‍ അക്കാലത്തെ സവര്‍ണമാടമ്പിത്തം അനുവദിച്ചില്ല. അത്തരം കാലങ്ങളെ പുറകിലേക്കു തള്ളിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ കലാലോകം മുന്നോട്ടു ചലിച്ചത്. എങ്കിലും ഗുരുവായൂരമ്പലത്തില്‍ ഏതെങ്കിലും ഒരു ദിവസം പോകാന്‍ കഴിയുമെന്നാണ് യേശുദാസിനുപോലും ഉറപ്പില്ലാതെ പറയാനായത്.

ഹസ്തദാനം
സ്പര്‍ശം ശരീരത്തിനെ, അതിലെ അവയവങ്ങളെ കേന്ദ്രീകരിക്കുന്നത് ആധുനികതയുടെ കാലത്താണ്. അതുവരെ ശരീരങ്ങള്‍ തമ്മിലുള്ള അകലം, അടുപ്പം ആണ് സ്പര്‍ശത്തിന്റെയും അസ്പൃശ്യതയുടെയും മാനങ്ങളെ രൂപപ്പെടുത്തിയത്. കൈകൊണ്ടുള്ള സ്പര്‍ശത്തിന്റെ മൂല്യവിവേചനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കൈകൊണ്ടു സ്പര്‍ശിച്ച് അശുദ്ധമാക്കിയെന്നാരോപിച്ച് കൈയറുത്തു കളഞ്ഞ സംഭവങ്ങളുണ്ടായതായി കേട്ടിട്ടുണ്ട്. ഉപകരണങ്ങളുടെ ഉപകരണമാണ് കൈ.

 പഴയ ആചാരബദ്ധമായ അകലങ്ങളും അടുപ്പങ്ങളും ഇല്ലാതെ ശാരീരിക ഉപചാരങ്ങള്‍ പുതുക്കിയെഴുതുന്നതിലൂടെ ഒരു ജനത  സ്വയം മാറിത്തീരുന്നതിന്റെ കാഴ്ച്ചകള്‍ ആദ്യകാലനോവലുകളിലെമ്പാടും കാണാം. പരിഷ്‌കാരവിജയത്തിലെ പുരോഗമനകാരിയായ മാത്തു തന്റെ സുഹൃത്ത് ലോനച്ചന് കുഞ്ഞ് ജനിച്ചതറിഞ്ഞ് അഭിനന്ദനസൂചകമായി ഹസ്തദാനം ചെയ്യുന്നത്  കാണാം. ഇതു കൗതുകപൂര്‍വം നിരീക്ഷിച്ച അവരാ എന്ന കാരണവര്‍ അതു തൃശൂരെ പരിഷ്‌കാരമാണോ എന്നാരായുന്നു. എന്നാല്‍ അത് പൊതുവേ എല്ലായിടത്തുമുള്ള പരിഷ്‌കാരമാണെന്നാണ് മാത്തു പറഞ്ഞു മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരിഷ്‌കാരമെന്നതിന്റെ അര്‍ത്ഥം മാത്തു വിശദീകരിക്കുന്നു.
''പരിഷ്‌കാരികളെന്നത് ഒരു പ്രത്യേകജാതിയോ സമുദായമോ അല്ല. സജ്ജനസംസര്‍ഗ്ഗം കൊണ്ടും ഉയര്‍ന്ന പഠിപ്പു കൊണ്ടും മനോമാഹാത്മ്യം ഉണ്ടായി, അതുകാരണം ഹീനത്വ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചും പരദേശീയരുടെ ഭേദപ്പെട്ട നടപടികള്‍  കണ്ടു പഠിച്ചും അനാവശ്യവും ദുര്‍ച്ചിലവുള്ളതുമായ സാമൂഹികചട്ടങ്ങളെ ഭേദപ്പെടുത്തിയും പുതുനടപ്പുകളെ കാലാനുസരണം  അംഗീകരിച്ചും നടക്കുന്ന ഏവരെയും  പരിഷ്‌കാരമുള്ളവരെന്നു പറയാം'' (പുറം 31, പരിഷ്‌കാരവിജയം).  സ്പര്‍ശത്തെ ആധുനികതയുടെയും സ്വത്വപരമായ അന്തസ്സിന്റെയും അടയാളമായി പതുക്കെപ്പതുക്കെ കണ്ടെത്തുന്ന മലയാളിചേതനയെ ഇവിടെ നാം കാണുന്നുണ്ട്. കല്പറ്റ നാരായണന്റെ കവിത ഹസ്തദാനം അതിലുള്ളടങ്ങിയ സംവേദനത്തിന്റെയും സംസ്‌കാരത്തിന്റെയും  ആന്തരികരാഷ്ട്രീയത്തെ ഇഴകീറുന്നതാണ്.
'കൈകൊടുക്കുമ്പോള്‍
എത്രവരെ മുറുകെ പിടിക്കാം?
മൃദുവായി കൈകൊടുത്താല്‍
ദുര്‍ബ്ബലന്‍ എന്നു തെറ്റിദ്ധരിക്കുമോ?
.........
...........
ആലിംഗനത്തിന്റെ ഈ ചുരുക്കെഴുത്ത്
അഭിനന്ദനത്തിന്റെ ഈ ഫോസില്‍
മധ്യസ്ഥന്മാരുടെ ഈ ഇഷ്ടസങ്കേതം
ഈ ഇളക്കി ഉറപ്പിക്കല്‍ എന്തിന്?
തണുപ്പില്‍ നിന്നാണിത് വന്നതെന്നും
ഗാമയാണാദ്യം കൈനീട്ടിയതെന്നും
കൈമാറ്റങ്ങളിവയെ വളര്‍ത്തിയെന്നും
വര്‍ഗരഹിത ഊഷ്മളതയാണിവയക്കെന്നും
പണ്ഡിതന്മാര്‍
പക്ഷേ ഇത് ഒന്നും അതേപടി ഏറെ നിര്‍ത്താനാവാത്ത
അപ്പോഴേയ്ക്കും അസംബന്ധമാകുന്ന
ഒരു ലോകത്തിന്റെ ദാനം.'(സമയപ്രഭു)
കൊറോണക്കാലത്ത് പ്രത്യക്ഷപ്പെട്ട ശാസ്ത്രീയമായ ആരോഗ്യനിര്‍ദ്ദേശങ്ങളധികവും സ്വാഭാവികമായും സ്പര്‍ശവിലക്കുമായി ബന്ധപ്പെട്ടായിരുന്നതായിരുന്നു. ഹസ്തദാനത്തിനു പകരം നമസ്‌കാരം പറഞ്ഞു കൈകൂപ്പി അഭിവാദനം ചെയ്യുന്ന പരമ്പരാഗതരീതി വീണ്ടും പ്രചാരത്തിലായി. ഇറ്റലിയിലെ ആരോഗ്യമേഖലയെ സേവിക്കാനായി കൊറോണക്കാലത്തു വന്നു ചേര്‍ന്ന ക്യൂബന്‍ വൈദ്യന്മാരുടെ വിദഗ്ദ്ധസംഘം വന്നിറങ്ങുമ്പോള്‍ കണ്ട പുതിയതരം അഭിവാദനരീതി കൗതുകമുള്ളതായി. കൈമുട്ടുകള്‍ പരസ്പരം മുട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ അവരെ അഭിവാദനം ചെയ്തത്.

പരിഷ്‌കാരവിജയത്തില്‍ പുതിയ പരിഷ്‌കാരപ്രകാരം സദ്യക്ക് ഇലയിട്ട് ഊണുവിളമ്പുന്ന രീതിയില്‍ മാറ്റം വരുത്താന്‍ മാത്തു പലരോടും ഉപദേശിക്കുന്നുണ്ട്. ആധുനികമായ ജീവിതചര്യകളെക്കുറിച്ചും രീതിമര്യാദകളെക്കുറിച്ചും സാമുദായികമായി ഇടപെട്ടുകൊണ്ട് ബോധവല്‍ക്കരണം നടത്താന്‍   മാത്തു ശ്രമിക്കുന്നു. ഇത് മാത്തുവിന്റെ സുഹൃത്തായ ലോനച്ചന്റെ കുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പുലകുളിയടിന്തിരത്തിന്റെ സദ്യക്ക് ഒരിലയില്‍ രണ്ടാള്‍ ഉണ്ണുന്ന പതിവുരീതിയെപ്പറ്റി മാത്തുവിന് വളരെ മോശം അഭിപ്രായമാണുള്ളത്. ഓരോരുത്തരും വെവ്വേറെ ഇലയില്‍ കഴിക്കണം എന്നാണ് മാത്തു പറയുന്നത്. അതനുസരിച്ച് സദ്യയുടെ രീതി പരിഷ്‌കരിച്ചെങ്കിലും ആ പരിഷ്‌കാരം അതില്‍ വിധേയരായി നിന്ന വിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നുവെന്ന സംശയം വെളിവാക്കുന്നുണ്ട് നോവലിസ്റ്റ്. മരണാനന്തരം പുലകുളിയടിന്തിരം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദമ്പതിമാരുടെ സംഭാഷണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെണ്ണുങ്ങള്‍ക്കു ഓരോരുത്തര്‍ക്കും വെവ്വേറെ ഇലകളില്‍ ഊണുകൊടുത്തത് അസൗകര്യമായി എന്ന് ഒരു സ്ത്രീ ഭര്‍ത്താവിനോട് അഭിപ്രായപ്പെടുന്നു.
ചാണ്ടി: ''എന്തേ ? അമ്മമാര്‍ക്കു വെടിപ്പായിട്ട് വിളമ്പിയില്ലേ?''
മറിയത്തമ്മ: ''വെളമ്പിയത് മുറയ്ക്കുതന്നെയായിരുന്നു. പെമ്പറന്നോര് അടുത്തു അടുത്തു തല തമ്മില്‍ ഏകദേശം മുട്ടി മുട്ടി ഇരിക്കുമ്പഴല്ലേ വല്ലതും തിന്നുകയുള്ളൂ. ഇതു എല്ലാവരും അകലെ ഇരുത്തി വെവ്വേറെ എലയില്‍ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങളൊക്കെ പന്തലീ നിന്ന് മുഖത്തിട്ടു നോക്കിക്കൊണ്ടു നിന്നാല്‍ അമ്മമാര്‍ എങ്ങനെ തിന്നും? ലോനച്ചനും ആ പരിഷ്‌കാരി മാത്തുവും കൂടിയാണ് ഈ ചട്ടം ഉണ്ടാക്കിയത് അടിയന്ത്രം കഴിച്ചെന്ന് ഒരു പേരുവരുത്തി.''
ചാണ്ടി: ''വെവ്വേറെ എലയില്‍ ഊണു കൊടുക്കുന്നതു നല്ല ഒരു ചട്ടമാണ്. ഓരോരുത്തന്ന് ഇഷ്ടം പോലെ തിന്നാം, ഇതാണ് നല്ല ചട്ടം. എനിക്ക്  നന്നാ പിടിച്ചിട്ടുണ്ട്. ''
മറിയത്തമ്മ: ''ആമ്പ്രന്നോര്‍ക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും.  പക്ഷേ പന്തിയിലിരുന്ന അമ്മമാര് നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു,''
ആനുഷംഗികമെന്നു തോന്നാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെ ഇന്നത്തെ നിലയക്ക് വളരെ സൂക്ഷ്മതയോടെ നാം സമീപിക്കേണ്ടതുണ്ട്.

പന്തിഭോജനം ഒരു രാഷ്ട്രീയസമരമായി കോണ്‍ഗ്രസ് ഏറ്റെടുത്തസമയത്ത് പുലാമന്തോള്‍ കോണ്‍ഗ്രസിന്റെ മുന്‍കയ്യില്‍ ദളിതരെ സംഘടിപ്പിച്ച് രഹസ്യമായി തിരുനാരായണപുരത്തെ അമ്പലത്തിലെ വാരസദ്യയില്‍ പങ്കെടുത്ത് കോലാഹലമുണ്ടാക്കിയ കഥ ജീവിതപ്പാതയില്‍ പറയുന്നുണ്ട്. യാഥാസ്ഥിതികരുടെ വിറളിപിടിച്ചതും  പകച്ചതുമായ മുഖങ്ങള്‍ ആഖ്യാനത്തിലുണ്ട്. ഭയാനന്ദസമ്മിശ്രമായ ചേഷ്ടകളോടെ ദളിതരും. സി.കേശവന്റെ ആത്മകഥയില്‍ തന്റെ വിവാഹത്തിന് ഒരു മിശ്രഭോജനം സംഘടിപ്പിച്ച കഥ പറയുന്നുണ്ട്. വിവാഹത്തിനു വന്ന ഉല്പതിഷ്ണുക്കളായ നായര്‍ സുഹൃത്തുക്കള്‍ സ്വമേധയാ വിവാഹപ്പന്തലില്‍ മറ്റുള്ളവരോടൊപ്പം കയറിയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന മറ്റു നാട്ടുകാരായ മയ്യനാട്ടുകാര്‍ എങ്ങനെയോ സൂത്രത്തില്‍ മുങ്ങിക്കളഞ്ഞെന്നും തന്റെ സുഹൃത്തുക്കളിലൊരാളുടെ മിശ്രഭോജനംകൊണ്ട് അദ്ദേഹത്തിന്റെ അച്ഛന് യജമാനനില്‍ നിന്നും വലിയ ശിക്ഷ അനുഭവിക്കേണ്ടി വന്നെന്നും സി.കേശവന്‍ പറയുന്നു. (പുറമ 189, ജീവിതസമരം)

അസ്പൃശ്യതയുടെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി, വിമോചകരും വിമോചിതരും തമ്മിലുള്ള രക്ഷാകര്‍തൃസ്വഭാവമുള്ള ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ഒരു ആഖ്യാനമുണ്ട്. മഹാദേവ് ദേശായ് ആണ് ഈ കഥ പറയുന്നത്. ദളിതരുടെ വിമോചനത്തിനായി 1933 ല്‍ ഗാന്ധിജി  ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു കിടക്കുന്നു. അദ്ദേഹത്തെ കാണാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനു ശേഷം ഒരു ദളിത് ബാലന്‍ എത്തുന്നു.  തനിക്കു ഒരു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുവേണ്ടി ഗാന്ധിജിയുടെ സഹായം തേടിയാണ് കുട്ടി എത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അവന് അവിടെ എത്താന്‍ കഴിഞ്ഞത്. ജയിലിലേക്കുള്ള യാത്രയ്ക്കായി ഒരു ജോഡി ചെരുപ്പു സംഘടിപ്പിക്കാന്‍ പോലും അവനു വളരെ കഷ്ടപ്പെടേണ്ടി വന്നു. ഗാന്ധിജിയുടെ അനുയായികളെ തനിക്കു വിശ്വാസമില്ലെന്നും ഗാന്ധിജിയെ മാത്രമേ തനിക്കു വിശ്വാസമുള്ളൂ എന്നും അവന്‍ സങ്കടത്തോടെ പറഞ്ഞു. അെങ്ങന്തിനാണ് മരണം വരെ നിരാഹാരമിരിക്കുന്നത്? അങ്ങെന്തിനാണ് ഞങ്ങളെ വിട്ടുപിരിയുന്നത് എന്നെല്ലാമവന്‍ ഗാന്ധിജിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു. അവനു ഗാന്ധിജി ഉറപ്പുകൊടുത്തു, താന്‍ മരിക്കുകയില്ലെന്നും അവന്റെ കാര്യങ്ങള്‍ നടത്തിച്ചു കിട്ടുമെന്നും. ഈ വാക്കുകള്‍ കേട്ട് കുട്ടി കണ്ണീരോടെ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഗാന്ധിജി അവനോട് പറഞ്ഞു, ''ഞാന്‍ മരിക്കുകയൊന്നുമില്ല, വരൂ നമുക്ക് ഒരു ഉടമ്പടിയിലെത്താം. ഞാന്‍ ഉപവാസം അവസാനിപ്പിക്കുന്ന ദിവസം നീ ഒരു മധുരനാരങ്ങയുമായി വരൂ. അതിന്റെ നീര് കഴിച്ച് ഞാന്‍ നിരാഹാരമവസാനിപ്പിക്കാം''. അവന്‍ സന്തോഷത്താല്‍ മതിമറന്നു. നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം വന്നെത്തി. ദേശായ് ബാലനെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവന്‍ വന്നില്ല. പകരം ലേഡി താക്കര്‍സേ ആണതു നിര്‍വഹിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ കഥയുടെ ആഖ്യാതാവായ ദേശായ് കരുതിയതും വിശ്വസിച്ചതും കുട്ടി വനിനല്ലെന്നു തന്നെയാണ്. അവന്‍ വന്നിരുന്നുവെന്ന പത്രവാര്‍ത്ത അയാള്‍ പൂര്‍ണമായും നിഷേധിച്ചു. എന്നാല്‍ അവന്‍ അയാള്‍ക്കെഴുതിയ കത്തിലൂടെ സത്യം പുറത്തുവന്നു. ''അവന്‍ ഇടയക്കിടെ അവിടെ വന്ന്  നിരാഹാരത്തിന്റെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അവസാനദിവസം അവന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. അന്നേ ദിവസത്തെ ചടങ്ങുകളിലേക്ക് പ്രവേശനാനുമതി ലഭിക്കാനുള്ള യോഗ്യത അവനില്ലെന്നും അത്രത്തോളം നിസ്സാരനായ ബാലനാണ് താനെന്നവനു മനസ്സിലായി. തനിക്കു ലഭിക്കുന്ന മഹാഭാഗ്യം തന്റെ കൂട്ടുകാരില്‍ അസൂയ വളര്‍ത്തുമെന്നും അവനറിയാമായിരുന്നു. അതോടെ അവനനുഭവിക്കുന്ന ഇത്തിരി ഭാഗ്യങ്ങള്‍ നഷ്ടമാകുമെന്നും അവന്‍ ഭയപ്പെട്ടു. വികാരങ്ങളുടെ അസ്വാഭാവിക മിശ്രണമാണ് അവനെ ഭരിച്ചത്.  എന്നാല്‍  അവന്‍ പേറുന്ന അസ്പൃശ്യതയുടെ അടിസ്ഥാനത്തിലാണ് ആ വികാരമിശ്രങ്ങളെയെല്ലാം വിലയിരുത്തേണ്ടത്. ...'' (പുറം.49, ജ്വലിക്കുന്ന പാദങ്ങള്‍, ഡി.ആര്‍ നാഗരാജ്) അവസാനനിമിഷത്തില്‍ ആ ഭാഗ്യദേവതയെ സ്വീകരിക്കാനുള്ള മനക്കരുത്ത് അവനുണ്ടായില്ല. അനര്‍ഹമായ വിധത്തില്‍ സ്വയം നിന്ദയുടേതായ ഒരു വികാരം അവനില്‍ വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്തം നമുക്കോരോര്‍ത്തര്‍ക്കുമുണ്ടെന്നും ദേശായ് പറയുന്നു.

കുടുംബം
ആധുനികകുടുംബം രൂപപ്പെട്ടുവരുന്നതുമായി ബന്ധപ്പെട്ട് ചരിത്രപഠനങ്ങള്‍ സുലഭമാണ്. അതിലെ ശാരീരിക അടുപ്പത്തെക്കുറിച്ചും അവ വിലക്കപ്പെടുകയോ വീണ്ടെടുക്കപ്പെടുകയോ ചെയ്തതിന്റെ ചരിത്രപരമായ അന്വേഷണം ഇനിയും  നടക്കേണ്ടതായാണിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഹസ്യമായല്ലാതെയുള്ള സമ്പര്‍ക്കങ്ങള്‍ മ്ലേച്ഛവും പരിഹാസ്യവുമായാണ് ഈയടുത്തു വരെ കണ്ടിരുന്നത്. അടുത്തടുത്തിരുന്ന് യാത്ര ചെയ്യുന്നതോ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതോ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതോ ഒക്കെ അല്പം 'നാണക്കേടു'ള്ള കാര്യമായി കണ്ടിരുന്നുവെന്ന് പല അനുഭവക്കുറിപ്പുകളും പറയുന്നു. വീട്ടില്‍ നിന്ന് ഒന്നിച്ചിറങ്ങിയാലും ഭര്‍ത്താവ് നടക്കുന്നതിന്റെ നാലടി പിന്നിലായാണ് റോഡിലൂടെ ഭാര്യ നടക്കുക. രതി എന്ന രഹസ്യപരിപാടിയല്ലാതെ മറ്റൊന്നും അവര്‍ക്കിടയിലില്ല എന്നു പരസ്യമായി ഉറപ്പിച്ചെടുക്കുന്ന വിധമായിരുന്നു ആ കുടുംബത്തിന്റെ കാര്യപരിപാടികള്‍. സംബന്ധസമ്പ്രദായത്തില്‍ ജാതിയില്‍ ഉയര്‍ന്ന ബ്രാഹ്മണനായ അച്ഛന് താഴ്ന്ന ജാതിയിലുണ്ടായ മക്കളെ തൊട്ടുലാളിക്കാന്‍ അവകാശമില്ല. സ്‌നേഹത്തിന്റെയും സമ്പര്‍ക്കത്തിന്റെയും തരളതകള്‍ അന്യമായ ആ കുടുംബം ഇന്നത്തെ നിലയക്ക് വികലമായാണ് പുതുതലമുറ വിലയിരുത്തുക.  

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 2006ല്‍ തന്മാത്ര എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ പൊങ്ങിവന്ന സംവാദം കൗതുകകരമായിരുന്നു. അച്ഛനമ്മമാരും മക്കളുമടങ്ങുന്ന കുടുംബചിത്രങ്ങളില്‍ അതിവൈകാരികമായ രംഗങ്ങളിലല്ലാതെ, അതിന്റെ പ്രതിഫലനമായിട്ടല്ലാതെ സ്പര്‍ശം പൊതുവെ കടന്നുവരാറില്ല. സിനിമയിലെ കുടുംബത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള കുടുംബത്തിലും സാധുവാണിത്. പണയരംഗങ്ങളില്‍ ദാമ്പത്യരംഗങ്ങളേക്കാധികം സ്പര്‍ശനത്തിന് ഊന്നല്‍ ലഭിക്കുന്നതായി കാണാം. ദാമ്പത്യത്തിന്റെ സ്വകാര്യവും അടഞ്ഞതും 'മാന്യ'വും ആയ ഘടന 'മൂന്നാമതൊരാളെ' സദാചാരപരമായ അകലത്തിലേക്ക് നീക്കിനിര്‍ത്തുകയാവണം (അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സല്ലാപരംഗങ്ങളൊക്കെ മക്കള്‍ക്കു ചമ്മലോടെയാണ് കാണിക്കുക-പവിത്രം സിനിമ) വ്യക്ത്യനുഭവങ്ങള്‍ സാമൂഹ്യാനുഭവങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിലുള്ള വൈമുഖ്യമായതിനെ കാണാം. പൊതുവെ ദാമ്പത്യരംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത നഗ്‌നത കാമുകീ-കാമുകരംഗങ്ങളില്‍ (രതി പ്രചോദകമായിത്തന്നെ) കണ്ടെന്നുവരാം. അവിടെ സൃഷ്ടിക്കപ്പെടുന്ന ഉല്‍സവപരത, ചടുലവേഗങ്ങള്‍, വര്‍ണ്ണപകിട്ടുകള്‍, നിഗൂഢതകള്‍, പ്രലോഭനങ്ങള്‍ പ്രേക്ഷകന്റെ ഐന്ദ്രിയതയെ സിനിമയിലേക്ക് ക്ഷണിക്കുകയോ താദാത്മ്യപ്പെടുത്തുകയോ ആണ്. ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവയെ ഒക്കെ മുഖ്യധാരസിനിമകളുടെ പതിവനുസരിച്ചാണ് തന്മാത്രയും സ്വാംശീകരിച്ചിരുന്നതെങ്കിലും അവയില്‍ നിന്നു വ്യത്യസ്തമായി, ശാരീരികമായ അകലങ്ങളെ കുറച്ചുകൊണ്ട് സ്പര്‍ശങ്ങളുടെ ഒരു ഉത്സവംതന്നെ  സൃഷ്ടിക്കുന്നു. കുടുംബബന്ധങ്ങളുടെ കൗതുകകരവും ആശാസ്യവുമായ ഒരു ഇഴുകിച്ചേരല്‍ എന്ന നിലയില്‍ തന്മാത്രയുടെ ചുവര്‍പരസ്യങ്ങളിലൊക്കെ ഇതുകാണാം. ഊഷ്മളതയുടെ ഈ പ്രസരം ഭര്‍ത്താവും (അച്ഛന്‍) ഭാര്യയും (അമ്മ) തമ്മില്‍ മാത്രമല്ല മക്കളിലേക്കും വ്യാപിച്ചു നില്‍ക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള (അമ്മായിയച്ഛന്‍ മരുമകളുടെ തോളത്തുചാഞ്ഞുതേങ്ങുതുള്‍പ്പെടെയുള്ള) ശാരീരികമായ അടുപ്പം ഈ സിനിമയുടെ മുഖ്യചാലകശക്തിയാണ്. മുഖ്യപ്രമേയമെന്നു പറയാവുന്ന അള്‍ഷിമേഴ്സിനെ/മറവിയെ മറികടക്കുന്ന ഇന്ദ്രിയപരമായ ഓര്‍മ്മ (സാധ്യത) കൂടിയാണിത്. രുചികളും മണങ്ങളും ഓര്‍മ്മകളിലൂടെ കടുവരുന്നു. പിന്നീടത് അനുഭവങ്ങളിലൂടെ ഓര്‍മ്മയെ സൃഷ്ടിച്ചെടുക്കുന്നു. സ്പര്‍ശം കേവലമായ ഐന്ദ്രിയാനുഭവമെന്ന നിലയില്‍നിന്ന് സിനിമയുടെ കേന്ദ്രസ്ഥാനമായ ഒന്നിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നതിങ്ങനെയാണ്. മകന്റെ സ്‌ക്കൂളിലെ പി.ടി.എ.യോഗത്തില്‍ സംസാരിക്കുന്ന രമേശന്‍ മക്കളെ തൊട്ടു സംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. മഴയുടെ/ജലത്തിന്റെ സ്പര്‍ശമാണ് കൗമാരത്തെയും ഭാരതീയര്‍ കവിതയെയും അയാളില്‍ പുനഃസൃഷ്ടിക്കുന്നത്. സ്പര്‍ശം ഇവിടെ ഒരു വിലക്കായല്ല, ഒരു വിനിമയമായും കുടുംബഘടനയിലേക്കുള്ള ഒരു തുറസ്സായും തന്മാത്രയില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ സിനിമയില്‍ ഗോപ്യവും അപകൃഷ്ടവുമായി മാത്രം കടുവരുന്ന ശാരീരികസാമീപ്യം. സ്പര്‍ശം ഈ സിനിമയില്‍ സുതാര്യമാകുന്നു. ഉദാത്തമാകുന്നു. ഭൂതകാലത്തിന്റെ ഒസ്യത്തായ സ്പര്‍ശനത്തിന്റെ വിലക്ക് ഇവിടെ റദ്ദുചെയ്യപ്പെടുകയും കുടുംബഘടനയുടെ അധികാരത്തെ (ഭര്‍ത്താവ്>ഭാര്യ>മകന്‍>മകള്‍...) ചെറുതാക്കുകയും ചെയ്യുന്നു. അബോധത്തിലൂടെയെങ്കിലും കുടുംബത്തിന്റെ ഒരു ജനാധിപത്യക്രമത്തെ സ്പര്‍ശത്തിന്റെ ഉല്‍സവം തീര്‍ക്കുന്നതിലൂടെ ഈ സിനിമ ആഗ്രഹിക്കുന്നുണ്ടാവണം.

ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള സ്പര്‍ശത്തിന്റെ നിഷ്‌കര്‍ഷകള്‍ ഏറെയായിരുന്ന സമൂഹമാണ് മലയാളികളുടേത്. തീണ്ടാരി എന്ന വാക്കില്‍തന്നെ അസ്പൃശ്യതയുണ്ട്. തീണ്ടാരിയായ സ്ത്രീ തുളസിയില, കറിവേപ്പില, കൂവളം, ഫലവൃക്ഷങ്ങള്‍ മുതലായവ സ്പര്‍ശിക്കുന്നതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. പല സമുദായങ്ങളിലും ആര്‍ത്തവമുള്ള സ്ത്രീക്കു മറ്റുള്ളവരില്‍ നിന്നകന്നു താമസിക്കാന്‍ വെവ്വേറെ അറകളോ മുറികളോ തന്നെ ഉണ്ടായിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്ത്രീപക്ഷചര്‍ച്ചകള്‍ വലിയ തോതില്‍ രാഷ്ട്രീയമായിത്തന്നെ ഉയര്‍ന്ന രണ്ടുമൂന്നു വര്‍ഷങ്ങളാണ് കടന്നുപോയത്.

ശിശു-മാതൃലോകങ്ങള്‍
ബാലാമണിയമ്മയുടെ കാവ്യലോകത്തേക്കു ചെന്നാല്‍ നാം കാണുന്ന സ്പര്‍ശത്തിന്റെ മണ്ഡലങ്ങള്‍ കൗതുകകരമാണ്. ഇഹപരലോകങ്ങളുടെ അനന്തവും അവിരാമവുമായ താരതമ്യ/മാത്സര്യം എല്ലാക്കവിതകളിലുമുണ്ട്. അതേ മൂല്യസംഘര്‍ഷങ്ങളില്‍ നിര്‍ത്തിക്കൊണ്ടാണ് പ്രസവവും മുലയൂട്ടലുമുള്‍പ്പടെയുള്ള ശാരീരികതയെയും കവി തുലനം ചെയ്യുന്നത്. വൃദ്ധകന്യ പോലുള്ള ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ഒഴിച്ചാല്‍ രതിപരമായ കാമനകളെ അവര്‍ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തുന്നുണ്ട്. ഏറെ പറയപ്പെട്ടതെങ്കിലും കുഞ്ഞുങ്ങളുമായി ചേര്‍ന്നുള്ള ശാരീരികാടുപ്പങ്ങളെ മൂല്യസംബന്ധിയായിത്തന്നെ തരളതകളോടെ അവരെഴുതി. കുഞ്ഞുങ്ങളുടെ മൃദുലത, അവരുടെ ദേഹത്തെ തഴുകല്‍, പുണരല്‍, ചുംബിക്കല്‍, മുലയൂട്ടല്‍ മുതലായവയെ ആസ്വദിച്ചും മാനിച്ചുമെഴുതുന്നു. അതിനെ പ്രാപഞ്ചികതയ്ക്കപ്പുറമുള്ള പുണ്യത്താല്‍ കൈവരുന്ന മറ്റൊരു ലോകവുമായി ചേര്‍ത്തുവെച്ചുകൊണ്ടായാലും ശാരീരികസ്പര്‍ശത്തെക്കുറിച്ചുള്ള സവിശേഷമായ ഒരു വാങ്മയം അവര്‍ ചമച്ചു. മൂല്യവിവേകിയും അതേസമയം തരളചിത്തയുമായ അമ്മയുടെ ചോദനകള്‍ എന്ന നിലയക്കാണതില്‍ സ്പര്‍ശം കടന്നുവരുന്നത്. പലപ്പോഴും കുഞ്ഞിന്റെ ലോകം ആദര്‍ശാത്മകമായി ഉയര്‍ത്തി  പ്രതിഷ്ഠിക്കുന്ന തരം കവിതകളാണവ.
''ഓമനേ നിന്നിലപൂര്‍ണത ചേര്‍ത്തിടാ-
യ്കീ മുലപ്പാലിലെ ദൗര്‍ബല്യങ്ങള്‍'' (അമ്മയും മകനും, ബാലാമണിയമ്മയുടെ കവിതകള്‍, 2008, മാതൃഭൂമി)

അച്ഛനും മകളും എന്ന കവിതയില്‍ വിശ്വാമിത്രനോട് ചോദിക്കപ്പെടുന്ന ചോദ്യം മുമ്പു സൂചിപ്പിച്ച ഇഹപര തുലനവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.
'ഞാനൊന്നു ചോദിക്കട്ടെ, സാദരം മഹാമുനേ
ധ്യാനത്തിലുള്‍ച്ചേരുന്നോരാ സച്ചിദാനന്ദം താനോ
മാനിച്ചീയിളം മെയ് പുല്‍കലിലുളവായോ-
രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം?' (വള്ളത്തോള്‍, അച്ഛനും മകളും)

മാധവിക്കുട്ടിയുടെ കഥകളില്‍ സ്പര്‍ശത്തിന്റെ പലവിതാനങ്ങളുള്ള അനുഭൂതികളും കാമനകളും കണ്ടെത്താനാവും. മാധവിക്കുട്ടിയുടെ ഓര്‍മകളിലെ സുപ്രതിഷ്ഠിതമായ ഒരു റഫറന്‍സ് ചേര്‍ത്തു വായിക്കാവുന്നതാണ്. വയസ്സായ തന്റെ മുത്തശ്ശിയുടെ ചന്ദനം മണക്കുന്ന, ഞാന്നു തൂങ്ങിയ മുലകളില്‍ മുഖം ചേര്‍ത്തു കിടക്കുന്ന സുഖത്തെക്കുറിച്ചവര്‍ പറയുന്നു. തന്റെ മക്കളെ ലാളിച്ചും ഉമ്മവെച്ചും അവര്‍ക്കു മുലകൊടുത്തും കിട്ടുന്ന അവാച്യമായ നിര്‍വൃതിയെക്കുറിച്ചും അവര്‍ ഒന്നിലേറെ തവണ എഴുതി.  ഗാന്ധിയനായ ബാലാമണിയമ്മയുടെ മകളായ മാധവിക്കുട്ടി,  കുഞ്ഞുങ്ങളെ നക്കിത്തോര്‍ത്തുകയും മണക്കുകയും ചേര്‍ത്തണയക്കുകയും ചെയ്യുന്ന മൃഗങ്ങളെപ്പോലെയാണ് താന്‍ മക്കളോട് ഇടപഴകിയതെന്ന് പറയുന്നുണ്ട്. അവരുടെ പ്രതിഭയില്‍ ലീനമായ ശരീരബോധം, ശാരീരികമമത സംബന്ധിച്ച ഉച്ഛൃഖലത്വം  ഗാന്ധിയന്‍ ദേശീയതാപാരമ്പര്യങ്ങളോടുള്ള കലഹം കലര്‍ന്ന നിരാസമായിത്തന്നെ വായിച്ചെടുക്കാവുന്നതാണ്. ആധുനികവിദ്യാഭ്യാസത്തില്‍ നിന്നും തനിക്കു ലഭിച്ച ഉദാരതയുടെയും കനിവിന്റെയും പാഠങ്ങളേക്കാളേറെ തന്നെ നവീകരിച്ചത് നാട്ടിന്‍പുറത്തുകാരിയായ തന്റെ അമ്മമ്മയുടെ ജീവിതശൈലിയായിരുന്നുവെന്ന് അവര്‍ പറയുന്നുണ്ട്.  കവി വിജയലക്ഷ്മി അവരുമായി നടത്തിയ ഏഷ്യാനെറ്റ് ചാനല്‍ അഭിമുഖത്തില്‍ ദുരിതമനുഭവിക്കുന്നവരായ രോഗികളെ സ്പര്‍ശിച്ച് ആശ്വസിപ്പിക്കാന്‍ തന്റെ അമ്മമ്മയ്ക്കുള്ള കഴിവ് തന്നില്‍ ഒരു സ്വാധീനമായി വളര്‍ന്നതിനെപ്പറ്റിയും പറയുന്നുണ്ട്. രതിയും സ്ത്രീപുരുഷബന്ധത്തിലെ മറ്റു പലതരം രാഗദ്വേഷങ്ങളും അവരുടെ രചനകളിലെ  പ്രബലമായ ഘടകമാണ്. എങ്കിലും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ ശാരീരികമായ തുറന്ന ഇടപഴകലിനെ ഇത്രയേറെ വിഭാവന ചെയ്ത, അതിന്റെ നേര്‍ച്ഛേദങ്ങളെ ഇത്ര സംവേദനക്ഷമമാക്കിയ  മറ്റൊരെഴുത്തുകാരി നമുക്കില്ല. 'പാറുവമ്മയോടൊപ്പം ഒരു രാത്രി'യില്‍ വൃദ്ധയായ വേലക്കാരി പാറുവമ്മയ്‌ക്കൊപ്പം കിടന്നുറങ്ങേണ്ടിവരുന്ന ഹരിയെന്ന ബാലന്റെ കഥയാണ്. യജമാനത്തിയുടെ കുട്ടിയെ അഭിമാനപൂര്‍വം തന്റെ പായയില്‍ ചേര്‍ത്തുകിടത്തുന്ന സ്ത്രീയുടെ വികാരങ്ങള്‍ അസാധാരണമായ സൂക്ഷ്മതയോടെ പകര്‍ത്തുന്നുണ്ട്. അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട നിമിഷം മുതല്‍ അവര്‍ കുട്ടിയെ കൈവിടാതെ കൊണ്ടു നടന്നു. 'കുട്ടിക്കു പരിചല്യാത്തോരാ അവടെ കെടക്കാന്‍ പോണ്. അവടെ കെടന്നാ കുട്ടി ഒറങ്ങില്ല്യ. പാറുവമ്മ പറഞ്ഞു.  അവര്‍ തന്റെ മുണ്ടഴിച്ചു കുടഞ്ഞു. അവരുടെ ചരടിട്ടു കെട്ടിയ സഞ്ചിപെലെയുള്ള അടിവയറിന്റെ തൊലി  ചുളിഞ്ഞു കാണപ്പെട്ടു. അതിന്നും കീഴില്‍ പച്ചക്കരയുള്ള ഒരൊന്നരമുണ്ട് അവര്‍ ഞൊറിഞ്ഞുടുത്തിരുന്നു.
'പാറ്വോമ ചഡ്ഢി ഇടില്യേ?' ഹരി ചോദിച്ചു.
ചഡ്ഢിയോ ? അതൊക്കെ ചെറുപ്പക്കാര്‍ക്കല്ലേ മോനേ? പാറ്വേമ തള്ളയല്ലേ? ഞാന്‍ ഒന്നരയാ ഉടുക്ക്ാ. ഒന്നരയുടുത്തില്ലെങ്കി അരയക്ക് ഉറപ്പുണ്ടാവില്യ. ഒന്നര മുറുക്കി ഉടുക്കണോണ്ടാ ഇന്റെ അരയക്കിത്രണ്ട് ഉതുക്കം.' അവര്‍ പറഞ്ഞു. മുണ്ടു രണ്ടു തവണ കുടഞ്ഞതിനുശേഷം അതു കൊണ്ട് ഹരിയുടെ ശരീരവും തന്റെ സ്വന്തം ശരീരവും അവര്‍ പുതപ്പിച്ചു. പൊതച്ചില്യെങ്കി കൊതു കടിക്കും കുട്ടാ. അവര്‍ പിറുപിറുത്തു. പാറുവമ്മയുടെ ശ്വസോച്ഛ്വാസത്തിനു പുകയിലയുടെ സുഗന്ധമുണ്ടായിരുന്നു. അവര്‍ ഹരിക്കുട്ടിയെ നോക്കി പുഞ്ചിരിതൂകി. 'ഇങ്ങനെ കിടക്കാന്‍ നല്ല സുഖണ്ട് ഇല്യേ മോനേ?'' അവര്‍ ചോദിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. വെറുതെ കണ്ണടയ്ക്കുകമാത്രം ചെയ്തു. 'പാറ്വേമയുടെ ഭാഗ്യല്ലേ ഇന്റെ കുട്ടന്റെ കൂടെ കെടക്കാന്‍ സായിച്ചത്?'  വൃദ്ധ ചോദിച്ചു. അവര്‍ ഹരിയെ തന്റെ ചുക്കിച്ചുളിഞ്ഞ കരങ്ങളാല്‍ ആശ്ലേഷിച്ചു. രണ്ടുനിമിഷങ്ങള്‍ക്കകം ഹരി ഉറങ്ങിത്തുടങ്ങി.'' (പുറം730, മാധവിക്കുട്ടിയുടെ കൃതികള്‍, സമ്പൂര്‍ണം. വാല്യം1). കുട്ടികളുമായി ചേര്‍ന്നുള്ള ഇത്തരം നിരവധി സ്പര്‍ശാനന്ദങ്ങളെ, അവയുടെ ഭാവതാരള്യങ്ങളെ പ്രഭാതം പോലുള്ള നിരവധികഥകളില്‍ അവര്‍ വേറെയും എഴുതിയിട്ടുണ്ട്. കീഴാളതന്മയുടെ നിരങ്കുശമായ സംവേദനത്വം ആഴത്തില്‍ പതിഞ്ഞവയാണ് ഇവിടത്തെ കഥാപാത്രഘടനകള്‍ എന്നും ഓര്‍ക്കണം. വേലക്കാരികള്‍ക്കും പുറംപണിക്കാര്‍ക്കും മാത്രം അനുഭവിക്കാന്‍കഴിയുന്ന 'ഭാഗ്യ'ത്തിന്റെ സാഫല്യമാണ് ഇതിലെ ശിശുശരീരത്തിന്റെ സ്പര്‍ശതാരള്യങ്ങള്‍.

ഭാഗം 3
പുതിയകാലത്തിന്റെ സ്പര്‍ശിനികള്‍


ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്കുള്ള കേരളീയസമൂഹത്തിന്റെ പരിവര്‍ത്തനത്തിലൂടെയാണ് പുതിയകാലത്തെ സ്പര്‍ശത്തെ സാംസ്‌കാരികമായി മനസ്സിലാക്കാനുള്ള സാങ്കേതികത ഉരുത്തിരിച്ചെടുക്കാനാവുക എന്നു തോന്നുന്നു. പരിവര്‍ത്തനത്തിന്റെ ഈ രൂപഘടനയക്കായി ബി. രാജീവന്റെ ചിന്തകളെയാണ് ആശ്രയിക്കുന്നത്. (ജാതിശരീരത്തില്‍ നിന്ന് ലിംഗശരീരത്തിലേക്ക്, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, റാസ്‌ബെറി റെഡ്, കോഴിക്കോട്, 2013) ഈ പരിണാമം ശരീരങ്ങളെ ആണും പെണ്ണും ആക്കിത്തീര്‍ത്ത് കൃത്യമായ മാനകപദവിയിലേക്കു മെരുക്കിയെടുത്ത്  മാനകമൂല്യങ്ങളുടെ വാഹനമായി ശരീരത്തെ പരുവപ്പെടുത്തുന്നു. ഉടലുകളുടെ ബാഹ്യരൂപം മാത്രമല്ല  അതിനെ ചൂഴ്ന്നു നില്‍ക്കുന്ന തൃഷ്ണകളും വെട്ടിയൊതുക്കപ്പെട്ട് ക്രമീകരിക്കുന്നു.  ഈ മാനകതാഘടന (Hetero-normative, monogamous, reproductive structure) ഒരു പ്രതലബലമായി എല്ലാ സാമൂഹികഘടനയിലും പ്രവര്‍ത്തിക്കുന്നു.  കൊളോണിയല്‍ സാംസ്‌കാരികത ഒരു അധികാരശക്തിയായി ഇടപെട്ടുകൊണ്ടാണ് ലിംഗഭേദത്തിന്റെ മാതൃകകള്‍ ഇവിടെ സ്ഥാപിച്ചെടുത്തത്. ആണിനും പെണ്ണിനും വെവ്വേറെ സ്‌കൂളുകള്‍ നിര്‍മിച്ചും ആശ്രമങ്ങളും സഭകളും സ്ഥാപിച്ചും അതു പിന്നീട് ഉറച്ചു വളര്‍ന്നു. ശക്തമായ ഒരു അധികാരകേന്ദ്രം തന്നെയായി പ്രവര്‍ത്തിച്ചുകൊണ്ട്, ഭിന്നലിംഗഘടനയക്കു  പുറത്തുള്ള എല്ലാ തരം അപഭ്രംശങ്ങളെയും  അനുശാസനകളിലൂടെ തിരുത്താനോ ശിക്ഷിക്കാനോ പുറന്തള്ളാനോ ശ്രമിക്കുന്നു. സ്പര്‍ശത്തെ സംബന്ധിച്ചും ഇതാണ് ഒരു അധികാരഘടനയായി പ്രവര്‍ത്തിക്കുന്നത്. മുമ്പ് ജാതി/സമുദായങ്ങള്‍ എപ്രകാരം സ്പര്‍ശത്തിന്റെ ശരീരവിന്യാസത്തില്‍ ഇടപട്ടതെങ്ങനെ എങ്ങനെയെന്നു നാം ഉദാഹരണങ്ങളിലൂടെ കാണുകയുണ്ടായി. അത്രതന്നെ പ്രബലമാണ് ഈ ഘട്ടവും.

ലിംഗശരീരങ്ങളില്‍ ജാതി പ്രവര്‍ത്തിക്കാറില്ല എന്നിതിനര്‍ത്ഥമില്ല. രണ്ടും ഒരേസമയം സഹവര്‍ത്തിക്കുന്ന കാഴ്ച്ചകള്‍ ചരിത്രത്തിലെമ്പാടും കാണാം. സ്പര്‍ശവുമായി ബന്ധപ്പെട്ടുള്ള  കോളനികാലത്തുണ്ടായിരുന്ന ഒരു ചരിത്രാഖ്യാനം സബാള്‍ട്ടേണ്‍ സ്റ്റഡീസിലുണ്ട്. അധിനിവേശഭാരതത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച 1896 കാലം. ഏതാണ്ട് 4 കൊല്ലക്കാലം നീണ്ടുനിന്ന പ്ലേഗിനെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പലതരം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആശുപത്രികള്‍ കൂടാതെ റെയില്‍വേസ്റ്റേഷന്‍ പോലുള്ള പൊതുവിടങ്ങളിലും നിരത്തിലും വരെ പരിശോധനകള്‍ കര്‍ക്കശമാക്കി. ബോംബെയിലും മറ്റും നിയമനിര്‍മാണത്തിലൂടെ പ്ലേഗ് ബാധിതരെ മാറ്റിപ്പാര്‍പ്പിച്ചു. തീര്‍ത്ഥാടകരെയും വഴിയാത്രക്കാരെയും ഒന്നും ഒഴിവാക്കാതെയുള്ള വൈദ്യപരിശോധനയ്ക്കു നേരെ  തദ്ദേശീയര്‍ വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. യൂറോപ്യന്‍ വൈദ്യചികില്‍സാരീതിക്ക് അഭ്യസ്തവിദ്യരായവര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടായിരുന്നിട്ടും രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും എതിരെ വലിയ രോഷപ്രകടനമാണുണ്ടായത്. പത്രങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ധാരാളമായി വന്നുകൊണ്ടിരുന്നു. അതിലേറെ ആരോപണങ്ങള്‍ നേരിടേണ്ടിവന്നത് സ്ത്രീകളെ പരിശോധിക്കുന്ന വെള്ളക്കാരായ ആണ്‍ഡോക്ടര്‍മാര്‍ക്കാണ്. അവര്‍ സ്ത്രീകളുടെ കഴുത്തിലോ കക്ഷത്തിലോ തുടകളിലോ ഒക്കെ നടത്തുന്ന പരിശോധനകള്‍ അവരുടെ പരിശുദ്ധി നശിപ്പിക്കുന്നതാണെന്നും ലൈംഗികാതിക്രമത്തിനു തുല്യമാണെന്നുമൊക്കെ വാദഗതികള്‍ പരന്നു.  1897 ലെ കാലപത്ര് എന്ന ദിനപ്പത്രം ഈ വക ലൈംഗിക അവഹേളനങ്ങളേക്കാള്‍  തദ്ദേശീയരായ സ്ത്രീകള്‍ മരണമാണ് ഇഷ്ടപ്പെടുന്നതെന്നുവരെ  എഴുതി. ഗുരാഖി എന്ന പത്രം കല്യാണ്‍ റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരികള്‍ക്കു നടത്തിയ വൈദ്യപരിശോധനയെ അങ്ങേയറ്റം അപലപിച്ചു. അപരിചിതരായ വെള്ളക്കാരായ പുരുഷന്മാര്‍ക്കുമുമ്പില്‍ സാരി നീക്കി കാണിക്കേണ്ടി വന്നതിലുള്ള രോഷം ചെറുതായിരുന്നില്ല. പരിശോധനയക്കായി സമുദായത്തിലെ ഉയര്‍ന്നജാതിക്കാര്‍ കൂലിത്തൊഴിലാളികള്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ടിവന്നതിന്റെ അവമാനവും സ്ത്രീപരിശുദ്ധിയെക്കുറിച്ചുള്ള വേവലാതികളും ഏതാണ്ട് ഒരേസമയം ഒരേയളവില്‍ പ്രവര്‍ത്തിച്ചിരുന്ന സന്ദര്‍ഭം എന്ന നിലയക്കാണിത് വിശദീകരിച്ചത്. ജാതിപരമായ അസ്പൃശ്യത ആരോപിച്ച് ബലാല്‍സംഗത്തെ തന്ത്രപരമായി ന്യായീകരിക്കുന്ന സ്ത്രീവിരുദ്ധത പ്രസിദ്ധമായ ഭാന്‍വാരീദേവി കേസിലുണ്ടായിട്ടുണ്ട്. ജാതിയില്‍ താഴ്ന്ന സ്ത്രീ ആകയാല്‍ സവര്‍ണനായ ബലാല്‍സംഗി അവളെ തൊട്ടിട്ടുപോലുമുണ്ടാവില്ലെന്നായിരുന്നു അക്കാലത്തെ സവര്‍ണക്കോടതിയുടെ കണ്ടെത്തല്‍! അതിനെതിരെയാണവര്‍ ഒറ്റയക്കു പോരാടിയത്.

മഹാരാജാസ് കോളേജിലും മറ്റും ആദ്യകാലങ്ങളില്‍ ആണ്‍,പെണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്  വെവ്വേറെ കോണിപ്പടികളാണുണ്ടായിരുന്നത്. പുതിയകാലത്ത് പൊതുവിടങ്ങളിലെ ടിക്കറ്റ് ക്യൂവും വിശ്രമമുറികളും മറ്റും വ്യത്യസ്തമല്ല തന്നെ.  ട്രെയിന്‍യാത്രയില്‍ ആളുകള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ലിംഗഭേദമില്ലാതെ മുട്ടിയുരുമ്മിയിരിക്കുമ്പോഴും ബസ് യാത്രയില്‍ ലിംഗഭേദം കര്‍ക്കശമായി പാലിക്കപ്പെടുന്നു. തങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലല്ലാതെ, ഒഴിഞ്ഞ ജനറല്‍ സീറ്റുകളില്‍ കടന്നിരിക്കാനോ പുരുഷന്മാര്‍ക്കൊപ്പം സീറ്റു പങ്കിടാനോ പലപ്പോഴും സ്ത്രീകള്‍ താല്പര്യപ്പെടാറില്ല. ലിംഗപരമായ അസ്പൃശ്യത എത്രത്തോളം പൊതുവിടത്തിലെ സ്ത്രീയുടെ സുരക്ഷാഭീതിയുമായി കണ്ണിചേര്‍ന്നിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. സദാചാരത്തെ സംബന്ധിച്ച പൊതുബോധം ബസ് യാത്രകളില്‍ അധികരിച്ചും ട്രെയിന്‍ യാത്രകളില്‍ കുറവുമാകുന്നത് ട്രെയിനിന്റെ സഞ്ചാരപരിധി ദേശീയമാകയാലാണോ എന്നാലോചിക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ അഭിമുഖമായി ക്രമീകരിച്ച സീറ്റുകളും അതിനൊരു കാരണമാകാം. ഒരേ വ്യക്തി തന്നെ വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്തമായാണ് സ്പര്‍ശത്തെ ഏറ്റെടുക്കുന്നത്. സ്പര്‍ശത്തിന് വ്യക്തിപരതയെന്ന പോലെ സ്ഥലപരത കൂടിയുണ്ട്.

 വസ്ത്രങ്ങളിലൂടെയും ആഭരണാദികളിലൂടെയും ചിട്ടപ്പെട്ട ലിംഗഭേദത്തിന്റെ മൂശ ഒരു മാനകതാ/മാതൃകാസമൂഹത്തിന്റെ പ്രതീതിയില്‍ വളരെക്കാലം മുന്നോട്ടു പോയ കേരളം സ്ത്രീകളുടെ സാമൂഹികനിര്‍വഹണശേഷിയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ കൂടി ഭാഗമായി വേണം സ്ത്രീകളുടെ സ്പര്‍ശകര്‍തൃത്വത്തെ മനസ്സിലാക്കാന്‍. തൊടപ്പെടുകയല്ലാതെ തൊടാനുള്ള ശേഷി, സ്പര്‍ശനത്തിനുള്ള നിര്‍വാഹകശേഷി അവരില്‍ നിക്ഷിപ്തമല്ല. അതാര്‍ജ്ജിച്ചവരാകട്ടെ നികൃഷ്ടരായി പുറന്തള്ളപ്പെട്ടു. പഴയകാലത്തെ സ്വതന്ത്രയായ ഒരു നായിക ലക്ഷ്മിക്കുട്ടി കൂട്ടുകാരിയോട് ഇപ്രകാരം ആവലാതിപ്പെട്ടത് വെറുതെയല്ല, ''ഉറക്കത്തില്‍ ഞാന്‍ ദിവസംപ്രതി അദ്ദേഹത്തെ സ്വപ്‌നം കാണാറുണ്ട്. പക്ഷേ സ്വപ്‌നത്തില്‍ കൂടിയും ഇനിക്കദ്ദേഹത്തൈ തൊടുവാന്‍ കഴിയുന്നില്ല.'' (ലക്ഷ്മീകേശവം. പുറം. 67) ആണ്‍പെണ്‍ രതിയിലെ സ്പര്‍ശത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളധികവും ആണ്‍കേന്ദ്രീകൃതമായതിനാല്‍ അതില്‍ സ്പര്‍ശനപാത്രമായ സ്ത്രീയെ ആണ് കാണാനാവുക. പുളകമണിഞ്ഞവള്‍. കോരിത്തരിപ്പിന്റെ ഇരിപ്പിടമായിട്ടാണ് 'ഉത്തമ'സ്ത്രീയുടെ ചര്‍മം ക്രമീകരിക്കപ്പെട്ടത്. ടെലിവിഷന്‍ പരസ്യങ്ങളിലെ ചര്‍മമൃദുത്വം പുരുഷനല്ല. കാമസൂത്രത്തിലെ സ്പര്‍ശപരമായ രതിമര്‍മങ്ങളുടെ തുടര്‍ച്ചതന്നെയാണതും. അത്തരം രതിയുടെ ശാരീരികമര്‍മസ്ഥാനങ്ങള്‍ സ്ത്രീയില്‍ മാത്രമേ കല്പിക്കപ്പെടുന്നുള്ളു, പുരുഷന് പറയുന്നില്ല. മൃദുവായ വസ്ത്രം സ്ത്രീയ്ക്ക,് പരുക്കന്‍ വസത്രം പുരുഷന് എന്നിടത്തും കാണാം ഈ ഭേദവിചാരം. ലൈംഗികതയുടെ കര്‍തൃത്വം പുരുഷനില്‍ മാത്രമേ ഉള്ളൂ എന്ന മുന്‍വിധിയാണതിനു കാരണം. സ്പര്‍ശത്തിലൂടെ വസ്തുവല്‍ക്കരിക്കപ്പെടുന്ന സ്ത്രീശരീരം ഇനിയുമേറെ വിമോചനത്തിന്റെ വഴികളിലാണ്. എങ്കിലും ചുംബനസമരം, ആര്‍ത്തവ/ശബരിമലസമരം  എന്നീ രണ്ടു സമകാലികപ്രക്ഷോഭങ്ങളും ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നവയാണ്. രണ്ടിലും വാച്യമായിത്തന്നെ സ്പര്‍ശം കടന്നുവരുന്നുണ്ട് എന്നതു മാത്രമല്ല കാരണം; സാമൂഹികമായ നിര്‍വഹണശേഷി പ്രകടമാക്കുന്ന അതിലെ സ്ത്രീ മുന്‍കൈകളും കൂടി പ്രധാനകാരണമാണ്.  

ചുംബനത്തിന്റെ രാഷ്ട്രീയം-ചുംബനസമരം
ചുംബനം സ്പര്‍ശത്തിന്റെ ഉയര്‍ന്ന രൂപമായിരിക്കുമ്പോള്‍തന്നെ സ്പര്‍ശത്തിലൂടെ ഗന്ധവും രുചിയും കാഴ്ച്ചയും കേള്‍വിയും ഒക്കെ ചേര്‍ന്ന ഒന്നാണ്. കേരളത്തിന്റെ ലിംഗസമരരൂപങ്ങളിലേറ്റവും ശ്രദ്ധേയമായ സമരരൂപം എന്ന നിലയ്ക്ക് വളരെ പ്രാധാന്യമുണ്ട് ചുംബനസമരത്തിന്. മോറല്‍ പോലീസിംഗിനെതിരെ പലയിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട തികച്ചും പ്രകോപനപരമായ ഒരു പ്രക്ഷോഭമായിരുന്നു അത്. അതുവരെ കണ്ടുവന്നിരുന്ന ആക്രമണത്തിന്റെയോ എതിര്‍പ്പിന്റെയോ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുപ്പത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രകടനമായ ചുംബനം തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയിരുന്നു. അപരിചിതമായ സമരരൂപത്തിനുമുന്നില്‍ കേരളത്തിന്റെ ചിരപരിചിതമായ പ്രബുദ്ധതയുടെ യുക്തികള്‍ പതറിപ്പോയി.  ഗാന്ധിസവും കമ്യൂണിസവും  മുന്നോട്ടുവെച്ച ത്യഗനിര്‍ഭരമായ സമരപ്രത്യക്ഷങ്ങള്‍ക്കു പകരം തൃഷ്ണാഭരിതമായ ശരീരവാഞ്ഛകളെ മുന്നോട്ടുവെയ്ക്കുന്ന, തുറന്നതും പരസ്യവുമായ ചുംബനസമരം പിടികിട്ടാത്ത സമവാക്യങ്ങളെ പൊളിച്ചെഴുതി. ഒന്നാമത് അതു പ്രകടമായും ഏറ്റെടുത്ത പ്രധാന രാഷ്ട്രീയമുദ്രാവാക്യം സദാചാരപോലീസിംഗിനെതിരെ എന്നതായിരുന്നു. അതിലുപരി അത് ഹെട്രോനോര്‍മേറ്റിവ് അഥവാ പുരുഷാധിപത്യത്തിലൂന്നിയ മാനകമായ ഭിന്നലിംഗമൂല്യങ്ങള്‍ക്കെതിരെ ആയിരുന്നു. മഹാരാജാസ് കോളേജില്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചുംബനസമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ ഹഗ് ഓഫ് ലവ് ഉണര്‍ത്തിവിട്ട സംവാദങ്ങള്‍ വളരെ കൗതുകകരമായിരുന്നു. അതില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാവശ്യപ്പെടാന്‍ 250 അധ്യാപകരില്‍ വെറും 8 പേര്‍ മാത്രമാണ് താല്പര്യം കാണിച്ചതെന്നത് നമ്മുടെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന സദാചാരഭീതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.  

ഓസ്‌കാര്‍ അവാര്‍ഡ് വേദികളില്‍ നടീനടന്മാരും വിശിഷ്ടവ്യക്തികളും പരസ്പരം ആലിംഗനം ചെയ്തു ചുംബിക്കുന്നതിനു സമാന്തരമായാവാം കേരളത്തിലെ അവാര്‍ഡു വേദികളിലും ആണ്‍ പെണ്‍ വ്യത്യസമില്ലാതെ അത്തരം ശാരീരികാടുപ്പങ്ങള്‍ പ്രകടമാക്കപ്പെടാറുണ്ട്.  ഈദ് ആശംസകളില്‍,  ഹോളി പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ ഒക്കെത്തന്നെ ശാരീരിക അടുപ്പങ്ങളുടെയും സ്പര്‍ശത്തിന്റെയും സന്ദര്‍ഭങ്ങള്‍ കടന്നുവരാറുണ്ട്. ഏറ്റവും പുതിയ കാലത്തുനിന്നു നോക്കുമ്പോള്‍ പ്രളയകാലത്തെയും കൊറോണകാലത്തെയും സ്പര്‍ശത്തിന്റെ അടയാളങ്ങളാണ് മുന്നിലുള്ളത്. അവിടത്തെ സ്പര്‍ശമാനകങ്ങള്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പ്രളയകാലത്ത് സ്ത്രീകളുടെ ഒരു വന്‍പട ദുരിതാശ്വാസത്തിനായി മുന്നിട്ടിറങ്ങി. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും രക്ഷകന്മാരായ പുരുഷന്മാരെ മാത്രം സ്ഥിരീകരിക്കുന്ന ആഖ്യാനങ്ങള്‍ക്കെതിരെ 'വിംഗ്‌സ് ഓഫ് കേരള'യും മറ്റും ആഞ്ഞടിച്ചതോര്‍ക്കുന്നു. ജെയ്‌സല്‍ എന്ന മല്‍സ്യത്തൊഴിലാളിയുടെ മുതുകില്‍ രോഗിയായ സ്ത്രീ ചെരുപ്പിട്ടു ചവിട്ടിക്കയറിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കൊളോണിയല്‍ കാലത്തും മുതുകില്‍ ചവിട്ടക്കയറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. (കാലാപാനി സിിനിമയിലെ രംഗം ഓര്‍ക്കുക)

സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്പര്‍ശത്തിന്റെ സംവേദനങ്ങള്‍
മാര്‍ദ്ദവമുള്ള സ്പര്‍ശം ആരെയാണ് മോഹിപ്പിക്കാത്തത്? സ്വവര്‍ഗകാമനയോളം പോന്ന വിധത്തില്‍ സ്ത്രീകള്‍ സ്ത്രീകളുടെ സ്പര്‍ശം ഇഷ്ടപ്പെടുന്നു എന്ന് മാധവിക്കുട്ടിയുടെ കഥകള്‍ പറയുന്നുണ്ട്. എന്നാല്‍ സ്വവര്‍ഗലിംഗഭീതി ആഴത്തില്‍ അനുഭവിച്ച എഴുത്തുകാരിയെന്ന നിലയില്‍ സ്ത്രീശരീരത്തെക്കുറിച്ചും സ്‌ത്രൈണകാമനകളെക്കുറിച്ചുമുള്ള സങ്കീര്‍ണമായ വ്യത്യസ്തമായൊരു ഭാഷ്യമായാണിത് മനസ്സിലാക്കേണ്ടത്.
മാര്‍ദ്ദവമുള്ള സ്പര്‍ശത്തിനു നേര്‍ക്ക് മാധവിക്കുട്ടി എന്നും ഉന്മുഖയായിരുന്നു എന്നവര്‍ അനുഭവകഥനങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് ഭയം തോന്നി ഉറക്കം വരാതിരുന്ന കല്ക്കത്താ രാത്രികളില്‍ ത്രിപുര എന്ന വേലക്കാരി അടുത്തുവിളിച്ചു കിടത്തി ധൈര്യം തന്നതിനെക്കുറിച്ചും പില്ക്കാലത്ത് സഹപാഠിയായ പെണ്‍കുട്ടി ചുംബനങ്ങളാല്‍ മുഖം പൊതിഞ്ഞപ്പോഴും ഒക്കെ അവര്‍ തരളിതയായി. മൃദുവായ പട്ടുവസ്ത്രങ്ങള്‍ അവരെ വല്ലാതെ മോഹിപ്പിച്ചു. വിവാഹവസ്ത്രങ്ങള്‍ ഒരിക്കലും കല്ലും ചില്ലും ലേഹശകലങ്ങളും നിറഞ്ഞതാകരുത്. അവ മിനുസമുള്ള പട്ടുകൊണ്ട് നിര്‍മിച്ചവയാകണം എന്നവരെഴുതി. (പുറം 1253, മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണം,വാല്യം1) താന്‍ സ്ത്രീകളുടെ മൃദുവായ വിരല്‍ സ്പര്‍ശമേല്‍ക്കാനും സുഖമനുഭവിക്കാനും ബ്യൂട്ടിക്ലിനിക്കില്‍ പോകാറുള്ളതിനെപ്പറ്റിയും അവര്‍ എഴുതിയിട്ടുണ്ട്: ''എന്റെ മുഖത്ത്  അത്യന്തം സുഗന്ധിയായ ഒരു ലേപനം തേച്ചു തിരുമ്മി.... കഴുത്തിലും മുഖത്തും അനിലയുടെ കൈവിരലുകളുടെ മൃദുസ്പന്ദനം ഏറ്റവും സുഖദമായ ഒരനുഭവമായിരുന്നു. രണ്ടുരാത്രികള്‍ ഉറക്കമൊഴിച്ച് ഞാന്‍ എഴുതിവരുന്ന ചരിത്രപുസ്തകത്തിന്റെ ഏഴാം അധ്യായം പൂര്‍ത്തിയാക്കിയിരുന്നു. അനിലയുടെ പരിചരണം എന്റെ മാംസപേശികളെ തളര്‍ത്തി. ആ സ്പര്‍ശം ഒരു താരാട്ടായി മാറി' (പുറം 1140, മാധവിക്കുട്ടിയുടെ കൃതികള്‍, സമ്പൂര്‍ണം,വാല്യം1). ബെയ്‌റൂട്ടിലെ അഞ്ചുസ്ത്രീകള്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ വെച്ചു കൂടിക്കഴിയുന്നതിന്റെ ഇതിവൃത്തമാണ് കരാമല്‍ എന്ന സിനിമയുടേത്. പരസ്പരം സങ്കടങ്ങളും ആനന്ദങ്ങളും  പങ്കുവെയക്കാന്‍ അവര്‍ ശരീരത്തെ മാധ്യമമാക്കി, അതിനെ പരിചരിച്ചും ഓമനിച്ചും കഴിഞ്ഞു. ശരീരത്തെ തൊടുക, അറിയുക, പരിചരിക്കുക, മിനുക്കുക, അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ് ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിഷ്‌കളങ്കതയിലും നിസ്സഹായാവസ്ഥയിലും പൂര്‍ണ്ണമായും വിധേയപ്പെട്ട,് സമര്‍പ്പിക്കപ്പെടുകയാണ്. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയശുശ്രൂഷ, റിപ്പയറിംഗ്...അതിലെ നായിക ലായേലിന് തന്റെ  കാമുകന്റെ ഭാര്യയുടെ ഉടലിനോടുള്ള സമീപനം കൗതുകകരമാണ്. സ്വവര്‍ഗരതിപരമായ താല്പര്യമാണെന്നു പുറമേയ്ക്കു തോന്നിപ്പിക്കുമെങ്കിലും അതിനേക്കാളേറെ പരോക്ഷമായി കാമുകന്റെ കാമനകളുടെ സാക്ഷാല്‍ക്കാരമായ പെണ്‍ശരീരത്തോടുള്ള ആരാധനയാണത്.

ഒരാള്‍ക്ക് എത്രത്തോളം സ്വയം സ്പര്‍ശിക്കാം?
സദാചാരവുമായി ബന്ധപ്പെട്ടാണ്  സ്വന്തം ശരീരത്തിന്മേലുള്ള സ്പര്‍ശത്തെ ആദ്യകാലകേരളം നിര്‍വചിച്ചത്. ആവശ്യമില്ലാതെ കണ്ണ്, ചെവി മുതലായവ സ്പര്‍ശിക്കരുത്. മൂത്രദ്വാരം, ഗുദദ്വാരം മുതലായവയില്‍ ശൗചാര്‍ത്ഥമായല്ലാതെ സ്പര്‍ശിക്കരുത് എന്നിങ്ങനെ നിരവധി അരുതുകളാലാണ്
സദാചാരം ഏറെയും നിര്‍വചിക്കപ്പെട്ടത്(പുറം110, പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം). ഒരുപക്ഷേ രതിപരമായ മണ്ഡലത്തില്‍ താന്‍ സ്വയം ഉണര്‍ത്തുന്ന ഉന്മാദങ്ങളില്‍, സ്പര്‍ശം ഏറ്റവും തീക്ഷ്ണമായ ഒരു ഘടകമാണ്. സ്ത്രീയുടെ സ്വയംഭോഗവുമായി ബന്ധപ്പെട്ട കാമനകൡ ക്ലിറ്റോറല്‍ സ്പര്‍ശങ്ങളിലൂടെയുള്ള രതിമൂര്‍ഛയുടെ സാധ്യത വൈദ്യശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളവയാണ്. എസ്. കലേഷിന്റെ ഒറ്റ എന്ന കവിത ശരീരത്തിന്റെ അസാന്നിധ്യത്തെ സ്പര്‍ശിക്കുന്നതിന്റൈ സംവേദനത്തെക്കുറിച്ചു വിചിത്രമായ ഒരു ഭാവന പങ്കു വെയ്ക്കുന്നു. ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍ മുറിച്ചു കളയേണ്ടിവന്നു. അതാശുപത്രിയില്‍ ഉപേക്ഷിച്ചുവന്നു. മുറിഞ്ഞുപോയ കാലിന്റെ ഒരേട് റോഡില്‍ കിടന്നത് ലോറിയുടെ പിന്‍ ചക്രത്തില്‍ ഒട്ടിപ്പറ്റി കിടന്നു. ആ കാലിന്റെ ചൂടും ചൂരും പുരണ്ട ചാടുമായി  തമിഴ്‌ലോറി ഏതോ വഴികളിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്നു. പെട്ടന്ന് ആ ഡ്രൈവര്‍ ആ ചാടിനിട്ട് ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്. അന്നേരം ദൂരങ്ങള്‍ക്കിപ്പുറം കറങ്ങുന്ന ഫാനിനു താഴെ കിടന്നുറങ്ങുന്ന അവന്റെ വലതു കാല്‍പ്പത്തിയില്‍ ഒരു തുടിപ്പുണ്ടാവുന്നു. ഇടതു കാല്പത്തി മെല്ലെയനക്കി ആ തുടിപ്പില്‍ തൊടാനാഞ്ഞ്, കിടക്കയില്‍ അവന്‍ വരയക്കുന്ന ചിത്രം നോക്കിയിരിക്കുന്ന ഞാന്‍. ഇവിടെ സ്പര്‍ശഭാവന അസാന്നിധ്യത്തെകേന്ദ്രീകരിച്ചാണ് ഉണരുന്നത്. പുതുകവിത തന്നെ ഇന്ദ്രിയാനുഭൂതികളെ മറ്റു സാഹിത്യരൂപങ്ങളേക്കാള്‍, കവിതയുടെ  തന്നെ മുന്‍രൂപങ്ങളേക്കാള്‍ സജീവതയോടെ ആവിഷ്‌കരിക്കുന്നു. അതില്‍ത്തന്നെ കലേഷിന്റെ കവിതയക്ക് ഐന്ദ്രിയതയും മാദകത്വവും ഏറും. ഇവിടെ അനുഭവാനുഭൂതികളെ വായിക്കുകയല്ല, തൊട്ടെടുക്കാനാണാവുക.  ഇ. സന്തോഷ്‌കുമാര്‍ കലേഷിന്റെ കവിതകളെക്കുറിച്ചു നടത്തുന്ന ഒരു വായനയില്‍ ശാസ്ത്രജ്ഞനായ വി.എസ്.രാമചന്ദ്രന്റെ ഫാന്റം പെയിന്‍ എന്ന സങ്കല്പനം  ഉപയോഗിച്ച് ഇത് വിശദീകരിക്കുന്നുണ്ട്.

സ്പര്‍ശത്തെക്കുറിച്ചുള്ള കവിത കൊണ്ട് അവസാനിപ്പിക്കാം. സ്പര്‍ശത്തിന്റെ പുതിയ കാലത്തെ വിനിമയസ്വഭാവത്തെ മുന്‍നിര്‍ത്തി പരോക്ഷമായ അന്യാപദേശം നിര്‍മിക്കുകയാണ് കല്പറ്റ നാരായണന്റെ കവിത, ടച്ച് സ്‌ക്രീന്‍. ഇച്ഛയ്‌ക്കൊപ്പം ലോകം പരിവര്‍ത്തിപ്പിക്കുന്ന പുതുകാലത്തെ, അടച്ചിട്ട വാതില്‍ വെറും മൊട്ടുസൂചി കൊണ്ട് പൂട്ടിലെ ഏഴുമതിലും തകര്‍ത്ത കൂട്ടുകാരനെ, ജലത്തിനുമീതെ നടന്ന് അദ്ഭുതങ്ങള്‍ തീര്‍ത്തവരെ കവിക്കു മനസ്സിലാവുന്നില്ല. തുറക്കാന്‍ ബലം വേണ്ടാത്ത വാതിലിനരികെ എന്തിനാണ് വന്നതെന്നു പോലും തിരിച്ചറിയാനാവാതെ ഏകാകിയായി നില്‍ക്കുകയാണയാള്‍
'മെല്ലെ അമര്‍ത്തിയാല്‍ മതി
അമര്‍ത്തുകയും വേണ്ട
ഒന്നു തൊട്ടാല്‍ മതി
ശരിക്കു പറഞ്ഞാല്‍ തൊടുകയും വേണ്ട'

ഇനിയും തകര്‍ക്കപ്പെടാത്ത ഇന്ദ്രിയവിലക്കുകള്‍ക്കു മുമ്പില്‍ കാലത്തിന്റെ മനസ്സാക്ഷിയെന്നവണ്ണം അയാള്‍ ചോദിക്കുകയാണ്,  താന്‍ ആവശ്യത്തിലധികം ബലം ചെലുത്തിയോ എന്ന്, അതുകൊണ്ടാണോ ലോകം വഴങ്ങാത്തതെന്ന്!

(2018 ഡിസംബറില്‍ ബ്രണ്ണന്‍കോളേജ് മലയാളവിഭാഗം  സംഘടിപ്പിച്ച അനുഭൂതികളുടെ സംസ്‌കാരപഠനം എന്ന ദേശീയസെമിനാറിലവതരിപ്പിച്ച  പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച
ലിഖിതരൂപം)


റഫറന്‍സ്
1.https://www.tribuneindia.com/news/nation/to-study-anatomy-travancore-king-got-made-ivory-skeleton-in-       1853/448087.html?fbclid=IwAR0bJq1tNBplAVHooeCe4Mmhiedgix8dc7uRReYgNDscPWP62ZYtW9xWCLM
2. ശബ്ദമഹാസമുദ്രം, എസ്.കലേഷ്, ഡി.സി.ബുക്‌സ്, കോട്ടയം 2016
3. ശരീരം, ജാതി, അധികാരം:അസ്പൃശ്യതയുടെ പ്രാതിഭാസികത. എഡി. ഡോ.എം.അനില്‍, പ്രോഗ്രസ് പബ്ലിഷേഴ്‌സ്, 2018
4. സമയപ്രഭു, കല്പറ്റ നാരായണന്‍
5. ജ്വലിക്കുന്ന പാദങ്ങള്‍, ഡി.ആര്‍.നാഗരാജ്, വിവ.പി.എസ്.മനോജ്കുമാര്‍, ഫേജിയന്‍ ബുക്‌സ്, 2008
6. ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്ക്, ബി.രാജീവന്‍
7. ജാതിവ്യവസ്ഥയും കേരളചരിത്രവും, പി.കെ.ബാലകൃഷ്ണന്‍, ഡി.സി.ബുക്‌സ്, 2016
8.ബിന്ദുമേനോന്‍,  Archival records all through the early decades of the 20th century report continuing negotiations around the political and cultural valence of cinema. Thus the rich debates around the first Cinematograph Bill enacted by the Sri Mulam Prajasabha in 1926, bear witness to social anxieties around caste pollution and the 'moral nature' of cinema and exhibition spacse (A select committee was constituted by Thiruvithamkoor legislative assembly, Sree Moolam Prajasabha in 1922 to evaluate the nature and condition of film exhibition practices in Thiruvithamkoor. The report of the select committee was discussed by the Travancore Legislative council on 22 April 1926, following which The Cinematograph Regulation (Regulation 1 of Malayalam Era 1102) was passed by her highness Maharani of Travancore on 24 May 1927, under Section 14 of Municipal Regulation of 1922. The council discussions are confused attempts at knowing the object called cinema – its specific commodity form, exhibition system, ownership pattern, moral economy and the spatial reconfiguration that it engendered.
9. ജീവിതപ്പാത, ചെറുകാട്, കറന്റ് ബുക്‌സ്, തൃശൂര്‍,1992
10. ജീവിതസമരം, സി.കേശവന്‍,ഡി. സി.ബുകസ്, കോട്ടയം,  2005
11. Touching the Body: Perspectives on the Indian Plague, 1896-1900, David Arnold, Subaltern studies, Oxford University Press, 1990
12. Sensible Flesh : On Touch in Early Modern Culture, Ed. by Elizabeth D.Harvey, University of Pennsylvania Press, Philadelphia, 2002

( ട്രൂകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 31.05.2020 നു വന്നത്. )