Tuesday, August 7, 2012

അനുഭവത്തിന്റെ പര്യായങ്ങള്‍


പെണ്ണെഴുത്ത് എന്ന സാമാന്യസംജ്ഞയ്ക്കുകീഴില്‍ അനുസരണപ്പെട്ടുനില്‍ക്കുന്നവയല്ല, ഈ സമാഹാരത്തിലെ കഥകള്‍. സ്ത്രീവാദത്തിന്റെ മാത്രമല്ല, എഴുത്തിന്റെ ഏതെങ്കിലും നിര്‍ദ്ദേശാത്മയുക്തികളെ അവ പരിഗണിക്കുന്നുണ്ടെന്ന്  പറഞ്ഞുകൂടാ. എന്നാല്‍ അനുഭവങ്ങളോടുള്ള സത്യസന്ധവും വൈകാരികവുമായ പ്രതിബദ്ധത-അതൊന്നിനോട് മാത്രമാണവയുടെ വിധേയത്വം. അനുഭവപരമായത് സര്‍ഗ്ഗാത്മകമാക്കുക എന്നതിലേക്കുള്ള അന്വേഷണങ്ങളാണീ കഥകളെല്ലാംതന്നെ. വ്യത്യസ്തദേശങ്ങളിലും സമുദായ ജാതിപദവികളിലും ജീവിച്ചുകൊണ്ട് തങ്ങളുടേതായ സവിശേഷാനുഭവങ്ങളുടെ, സ്ത്രീജീവിതത്തിന്റെ കഥനമുദ്രകള്‍ അവ പേറുന്നു. ജീവിതത്തിന്റെ ഏതോ ഘട്ടങ്ങളില്‍ എഴുത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെടുകയും ആലീസിന്റെ അത്ഭുതലോകത്തില്‍ മുയല്‍ അപ്രത്യക്ഷമായിട്ടും തങ്ങിനിന്ന മുയല്‍ച്ചിരിപോലെ എഴുത്തിന്റെ കുതിപ്പുമാത്രം അവശേഷിച്ചു. എന്നാല്‍ ജീവിതം മറ്റൊരു വഴിക്ക് ആമയെപ്പോലെ ഇഴയുകയും. എന്നാലെപ്പോഴോ അവരുടെ ചലനവും വേഗവും കാലുകളും പരസ്പരം കെത്തി. ഒരു ഇടമുറിച്ചിലിന്റെ ഇടര്‍ച്ചകള്‍ അവ പേറുന്നുണ്ടാവാം. എങ്കിലും പൊയ്ക്കാലുകളിലല്ല, സ്വന്തം കാലുകളില്‍ തന്നെയാണവയുടെ സഞ്ചാരം.
എഴുത്തില്‍, വിശേഷിച്ചും സര്‍ഗാത്മകരംഗത്ത് പിന്മടക്കങ്ങള്‍ അത്ര അസാധാരണമല്ലെന്ന് ഒരു പിന്‍നോട്ടം നമ്മോടു പറയുന്നു. ആഴവും കരുത്തുമുള്ള രചനകള്‍ക്കുശേഷം ദീര്‍ഘമായ മൗനത്തിലേക്കു പോയിട്ടും ഒട്ടുമേ ഉറക്കച്ചടവില്ലാതെ എഴുത്തിലേക്ക് കണ്‍മിഴിച്ചവരു്ണ്ട്. എന്‍.എസ്. മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും. സി.ആര്‍.പരമേശ്വരനും  മേതിലും എം.സുകുമാരനും മാത്രമല്ല, മാനസി, നളിനിബേക്കല്‍, കെ.ജി നളിനി, സുമിത്രാവര്‍മ, എന്‍.ചന്ദ്രിക മുതല്‍ വളരെയധികം എഴുത്തുകാരികള്‍ കഥയൊഴിഞ്ഞവരായു്ണ്ട്. എങ്കിലും പ്രത്യയശാസ്ത്രപരമോ ആഖ്യാനപരമോ മാധ്യമപരമോ ആയ പ്രതിസന്ധികള്‍ക്കെല്ലാമുപരിയായി സ്ത്രീയെഴുത്തുകാരികളുടെ മൗനത്തിന്റെ അടിയൊഴുക്കില്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് . താന്താങ്ങളുടെ മധ്യവര്‍ഗ കേരളീയ സ്ത്രീജീവിതത്തിന്റെ ഗതിവിഗതികളും പരിധിവിസ്താരങ്ങളും അനുഭവസംഘര്‍ഷങ്ങളും അവരെ അനിവാര്യമായൊരു സര്‍ഗ്ഗാത്മകമൗനത്തിലേക്കു തള്ളിവിട്ടു എന്നു കാണാന്‍ പ്രയാസമില്ല. വിവാഹം, കുടുംബം, പ്രസവം, മാതൃത്വം മുതലായ ഗാര്‍ഹികവല്‍കൃതമായ ചുമതലകള്‍ ഒരു എഴുത്തുകാരിയെ എത്രത്തോളം എഴുത്തില്‍നിന്നു പുറകോട്ടു വലിക്കും എന്ന് ലളിതാംബിക മുതല്‍ സിതാരവരെയുള്ളവര്‍ പറയുന്നുണ്ട്. കരയുന്ന കുഞ്ഞിനെ ക്രെഷിലാക്കി ലൈബ്രറിയുടെ നിശ്ശബ്ദതയിലേക്ക് ഓടിയെത്തി ഉള്ളില്‍ വെമ്പിനില്‍ക്കുന്ന ഒരു കഥയെഴുതാന്‍ തത്രപ്പെടുന്ന 'ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസ'(ഗീതാഹിരണ്യന്‍)ത്തിലെ കഥാകാരി/ സ്ത്രീ തന്റെ ലിംഗകര്‍തൃത്വത്തില്‍ വന്നുവീഴുന്ന സമ്മര്‍ദ്ദങ്ങള്‍ ഒന്നൊന്നായി തുറന്നുകാണിക്കുന്നു. കരയുന്ന കുഞ്ഞിനെച്ചൊല്ലിയുള്ള വേവലാതിയടക്കിയും പാലു വിങ്ങി നിറഞ്ഞ മുല പിഴിഞ്ഞും എഴുത്തിലേക്ക് കടക്കാനാവാതെ പിടയുന്ന മനസ്സോടെ വൈകിട്ട് കുഞ്ഞിനെ തിരികെയെടുക്കാന്‍ ചെല്ലുന്നവള്‍ ചുട്ടുപൊള്ളുന്ന പനിയുള്ള കുഞ്ഞിനെ ചേര്‍ത്തു വിങ്ങുമ്പോള്‍ ബാക്കി നിര്‍ത്തുന്നത് എഴുതണോ എന്ന ചോദ്യം തന്നെയാണ്. ഇപ്രകാരം മലയാളത്തിലെ ഏതൊരു എഴുത്തുകാരിയും നേരിട്ട സ്ത്രീജീവിതത്തിന്റെ സവിശേഷസംഘര്‍ഷഭൂമികയ്ക്കുള്ളിലും അവര്‍ അതിജീവിച്ചുനേടിയെടുത്ത എഴുത്തിന്റെ ചരിത്ര പരതയ്ക്കുള്ളിലുമാണ് ഈ കഥാകാരികളുടെ നില്പിടം.
എഴുത്ത് എപ്പോഴും അധികബാധ്യതയാകേണ്ടിവരുന്നതിന്റെ ഭാരം, എഴുത്തുകാരി എന്ന പദവിയിലുള്ള ആത്മവിശ്വാസക്കുറവ്, എഴുത്തിലെ രൂപപരവും ഉള്ളടക്കപരവുമായ സന്ദിഗ്ദ്ധത, നിലനില്‍ക്കുന്ന ഭാവുകത്വവുമായ പൊരുത്തക്കേടുകള്‍, സ്വയം വെളിപ്പെടാനുള്ള മടിയും ഭയവും-  ഇതൊക്കെ സ്ത്രീയെഴുത്തില്‍ ചില മുദ്രകളാവുന്നതിനു കാരണം മേല്‍പ്പറഞ്ഞ സംഘര്‍ഷമാണ്. സ്ത്രീയവസ്ഥയുമായും അതിനാധാരമായ പൊതുകാഴ്ചപ്പാടുകളുമായുള്ള പോരാട്ടം സ്ത്രീയെഴുത്തില്‍ അനിവാര്യമാകുന്നത് അങ്ങനെയാണ്. അതുകൊുതന്നെ വ്യക്ത്യനുഭവങ്ങള്‍ ഒന്നിനൊന്ന് രാഷ്ട്രീയമാനമാര്‍ജ്ജിക്കുന്നു (personal is political)
ഈ കഥകള്‍ അവയുടെ ആവിഷ്‌കാരഘടനയേക്കാള്‍, രൂപപരവും ഭാഷാപരവുമായ സവിശേഷതകളേക്കാള്‍, അവയ്ക്കാധാരമായ അനുഭവങ്ങളില്‍ ഊന്നുന്നു. അതിലൂടെ മേല്‍പ്പറഞ്ഞ സംഘര്‍ഷങ്ങള്‍ കൂടുതല്‍ മൂര്‍ത്തവും സജീവവുമാകുന്നു. അനുഭവങ്ങളുടെ പ്രാമാണികതയെയും ആധികാരികതയെയും അനന്യതയെയും തന്നെയാണവ ഉറപ്പിക്കുന്നത്. ആവിഷ്‌കാരസങ്കേതങ്ങളുടെ ചട്ടക്കൂടുകള്‍ അവയ്ക്ക് പിന്നാലെ വന്നണയുക മാത്രമാണിവിടെ. കള്ളന്റെയും ലൈംഗികത്തൊഴിലാളിയുടെയും കന്യാസ്ത്രീയുടെയും  ഡ്യൂപ്പിന്റെയും കവിയുടെയുമൊക്കെ അനുഭവത്തിന്റെ പച്ചപ്പുകള്‍ ആത്മകഥനങ്ങള്‍ എന്നതിലുപരിയായി അപരലോകങ്ങളിലേക്കുള്ള വാതിലുകള്‍ കൂടിയായിരുന്നു. അനുഭവങ്ങളുടെ ഭാവുകത്വം അത്രമേല്‍ രാഷ്ട്രീയനിരപേക്ഷമായല്ല, ഇക്കാലം നമ്മെ അനുശീലിപ്പിച്ചത്. കഥയ്ക്കുള്ളിലെ ജീവിതസന്ദര്‍ഭങ്ങളുടെ ആഖ്യാനം നമ്മെ കൂടുതല്‍ മനുഷ്യരാക്കിത്തീര്‍ക്കുന്നത് അതുകൊണ്ടാണ്. സ്വന്തം അനുഭവങ്ങളോടുള്ള ഉത്തരവാദിത്തം ഒരു പൊതുബാധ്യതയായി ഏറ്റെടുത്തവരാണീ കഥാകാരികള്‍. ഒരേസമയം സ്ത്രീയായിരിക്കുകയും അതേസമയം സ്ത്രീയവസ്ഥകളില്‍നിന്നുകൊ് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സര്‍ഗ്ഗാത്മകതയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്വന്തം സ്വത്വത്തോടുള്ള തീക്ഷ്ണമായ അഭിമുഖീകരണം ഏതൊരു എഴുത്തുകാരിയും നേരിടേിവരുന്നു. ഈ കഥകളില്‍ പലതിലും കാണുന്ന അന്തര്‍മുഖത്വത്തിന്റെ, ഉള്‍വലിയലിന്റെ, ഉള്‍സഞ്ചാരങ്ങളുടെ സ്വഭാവത്തെ ഇങ്ങനെ വിശദീകരിക്കാനേ കഴിയൂ. എന്നാല്‍ സ്വത്വത്തിനു നേരെ പിടിച്ച ഈ കണ്ണാടികള്‍ ഒരേതരം പ്രതിബിംബങ്ങളെയല്ല പ്രതിഫലിപ്പിക്കുന്നത്. എ.കെ.രാമാനുജന്റെ 'സെല്‍ഫ് പോര്‍ട്രെയിറ്റ്' എന്ന കവിതയിലെന്നപോലെ ഒരേസമയം മറ്റെല്ലാവരുമായുള്ള സാമ്യവും അതേസമയം അഗാധമായ വൈരുദ്ധ്യങ്ങളും സ്വയം തോന്നുന്ന അപരിചിതത്വങ്ങളും അവ കാഴ്ചപ്പെടുത്തുന്നു.
എല്‍സി താരമംഗലത്തിന്റെ രചനകള്‍ മലയാളത്തിന് പുതുമയല്ല. 'വെളിച്ചത്തിന്റെ ഗോപുരം' എന്ന കഥാസമാഹാരത്തിനുപുറമെ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള ധാരാളം വിവര്‍ത്തനങ്ങളും അവരുടെതായുണ്ട്. ഏറെക്കാലത്തെ വിദേശവാസം മലയാളത്തിന് പരിചയമില്ലാത്ത ചില ജീവിതസന്ദര്‍ഭങ്ങളും ഭൂപ്രദേശങ്ങളും അവരുടെ കഥകളില്‍ എഴുതിച്ചേര്‍ത്തു. എല്‍സി താരമംഗലത്തിന്റെ കണ്ണുകളില്‍ രൂക്ഷമായ ജീവിതാനുഭവങ്ങള്‍ ഗൃഹാതുരതയും ഭ്രമാത്മകതയും ചേര്‍ന്നു പതിയുന്നു. ഭാവലോലതകള്‍ക്കും അലങ്കാരങ്ങള്‍ക്കുമപ്പുറം ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളും വൈചിത്ര്യങ്ങളും അവയ്ക്കിടയിലെപ്പോഴോ കടന്നുവരുന്ന ഫാന്റസിയുമാണ് എല്‍സിയുടെ കഥകളുടെ പ്രതലം.
തമിഴ്‌വംശീയതയുടെയും പ്രവാസത്തിന്റെയും കലക്കങ്ങളാണ് 'ഒറ്റയാന്മാരി'ല്‍ തെളിയുന്നത്. 'മീനച്ചൂടില്‍ ലൊയിഹി'യില്‍ പാരിസ്ഥിതികമായ ചോദനകളെ തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന നാഗരിക മനുഷ്യന്റെ പിടച്ചിലുകള്‍ കാണാം. 'നിമിഷേന മൃഗമാകുന്ന മനുഷ്യന്‍, പെറ്റു പെരുകുന്ന മനുഷ്യജന്തുവിന് ഇരയായി അവരുടെ തീരാത്ത ആര്‍ത്തികളില്‍ ഇല്ലാതാകുന്ന മൃഗജന്മങ്ങള്‍, പറവകള്‍, പ്രാണികള്‍, പരിതഃസ്ഥിതി, കാട്, മേട്, തോട്, ഹിമധ്രുവങ്ങള്‍ ഇവയുടെ ചുടലനൃത്തത്തില്‍ അവസാനിക്കുന്ന പ്രേതഭൂമി' ഒക്കെ ആകുലതകളായി ഇക്കഥയില്‍ നിറയുന്നു.
സില്‍വിക്കുട്ടിയുടെയും ഇ.കെ.ഷാഹിനയുടെയും കഥകള്‍ സ്ത്രീയവസ്ഥകള്‍ക്കുള്ളില്‍നിന്നുകൊ്ണ്ട് പ്രണയത്തെയും ലൈംഗികതയെയും കുറിച്ചെഴുതുന്നു. എന്നാലവരുടെ കഥകള്‍ തികച്ചും വ്യത്യസ്തമായി രുതരം പരിചരണരീതികളെ വെളിപ്പെടുത്തുന്നവയാണ്. സ്ത്രീകഥകളില്‍ പൊതുവെ കുവരാത്ത നര്‍മ്മം സില്‍വിയുടെ കഥകളില്‍ വേറിട്ടൊരു ഭാഷ തന്നെയാകുന്നു. കാല്‍പനികമായ ആത്മാനുതാപത്തില്‍നിന്നും കഥാകാരി സ്വയം കുടഞ്ഞുമാറുന്നത് ഈ നിസ്സംഗതയിലൂടെയും നര്‍മ്മത്തിലൂടെയുമാണ്.
ഗാര്‍ഹികതയിലും പൊതുവിടത്തിലും സ്ത്രീയില്‍ ആരോപിതമാവുന്ന, സ്ത്രീ സ്വയം സ്വാംശീകരിക്കുന്ന 'സ്ത്രീത്വ'വും അതിലടിഞ്ഞുകൂടിയ കീഴായ്മകളും വലിച്ചു പുറത്തിടാന്‍ കഴിവുള്ള ദൈനംദിന ജീവിതസന്ദര്‍ഭങ്ങളെ ജീവനോടെ അവതരിപ്പിക്കുന്നു സില്‍വി. 'സഹയാത്രിക'യില്‍ സന്തതസഹചാരിയായിരുന്ന മാരുതിക്കാറു വില്‍ക്കേണ്ടി വരുന്ന ലതികയും മാരുതിപ്പെണ്ണും തമ്മിലുള്ള സംഭാഷണമാണ് പെണ്ണനുഭവങ്ങളെ തുറന്നിടുന്നത്. ''....മേഡത്തിനറിയില്ലേ? ഏതു പുരുഷന്മാരും അങ്ങനെയാണ്. പ്രണയം ലഭിക്കുന്നതുവരെ അതിമൃദുലഹൃദയര്‍! ദുര്‍ബലര്‍! പിന്നീട് പ്രണയപാനം ചെയ്ത് കരുത്തരാകുന്നു. പെണ്ണിന്റെ ഹൃദയത്തിലെ പ്രണയം അവരെ അമാനുഷരാക്കും. അപ്പോള്‍ ആകാശംമുട്ടെ വളര്‍ന്നുനിന്ന് നമ്മളെ കുനിഞ്ഞുനോക്കിക്കൊ്ണ്ട് അവര്‍ ഇമ്മാതിരി വചനങ്ങള്‍ മൊഴിയും.'' മാരുതിപ്പെണ്ണിന്റെ വാക്കുകളാണിത്.
'മദ്യേ ഇങ്ങനെ കാണുന്ന നേരത്ത്'' എന്ന കഥയില്‍ പുരുഷന്മാരുടെ സ്വവര്‍ഗ്ഗസൗഹൃദമേളങ്ങള്‍ക്കിടയിലേക്ക് കയറിച്ചെന്ന് എഴുത്തും ചര്‍ച്ചയും സാഹിത്യസമ്മേളനങ്ങളും പങ്കിടുന്ന സംഗീത അവരെല്ലാം ചേര്‍ന്നുള്ള ഒരു മദ്യസദസ്സ് പ്ലാന്‍ ചെയ്യുന്നു. സംഗീതയെ പാചകത്തില്‍ സഹായിച്ചില്ലെങ്കിലും ലഹരിയുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ദ്വയാര്‍ത്ഥങ്ങളിലും സ്ത്രീസങ്കീര്‍ത്തനങ്ങളിലും നാവു കുഴയുന്ന പുരുഷന്മാരെ സംഗീതയ്ക്ക് മടുക്കുന്നു. പുലര്‍ച്ചെ അലങ്കോലപ്പെട്ട മുറിയില്‍ എച്ചില്‍പ്പാത്രങ്ങളുടെയും ഛര്‍ദ്ദിയുടെയും നടുവില്‍ തികച്ചും ഒറ്റപ്പെട്ടുനില്‍ക്കുന്ന സംഗീത ആണ്‍പെണ്‍ ലോകങ്ങള്‍ തമ്മിലുള്ള ക്രൂരമായ അന്യവല്‍ക്കരണത്തെയും ഊര്‍ജ്ജസ്വലമായ ആണ്‍പെണ്‍സൗഹൃദങ്ങളുടെ അസാധ്യതയെയും തിരിച്ചറിയുന്നു. ആക്ഷേപഹാസ്യവും സൂക്ഷ്മനിരീക്ഷണങ്ങളും തുളച്ചുകയറുന്ന വിമര്‍ശനബുദ്ധിയും കരണത്തടിപോലുള്ള പ്രതിഭാഷണങ്ങളും നിറഞ്ഞ ആഖ്യാനമാണീ കഥകളുടെ പ്രത്യേകത. മലയാളത്തില്‍ ഇതുവരെയില്ലാത്ത ഒരു വരവാണിത്. നാം പരിചയിച്ച പെണ്ണെഴുത്തിന്റെ വ്യവസ്ഥകള്‍ക്കുമപ്പുറത്താണ് സമകാലികവും ദൈനംദിനവുമായ സ്‌ത്രൈണാനുഭവം എന്നവ കലഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
അനുഭവങ്ങളുടെ ഒറ്റനിമിഷങ്ങളിലും ഒറ്റസന്ദര്‍ഭങ്ങളിലും ഊന്നിനിന്ന് ആഖ്യാനം ചെയ്യുന്നതിലുള്ള സാമര്‍ത്ഥ്യമാണ് ഷാഹിനയുടെ കഥകളെ വേറിട്ടതാക്കുന്നത്. 'ഒളിനോട്ട'ത്തില്‍ അമ്മയുടെ വിവാഹേതരബന്ധത്തെ ബാലികയായ മകള്‍ ഒളിഞ്ഞുനോക്കിയത് അമ്മ തിരിച്ചറിയുന്ന ഒറ്റസന്ദര്‍ഭത്തിലാണ് കഥയുടെ ഊന്നല്‍. ജീവിതത്തെ തകിടം മറിക്കാവുന്ന യാദൃഛികതയുടെ സ്‌തോഭവും നടുക്കവും ഭീഷണതയും അനുഭവിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നു്. വിചാരങ്ങള്‍കൊണ്ട് ഭാഷയുടെ ചുളിവും മടക്കും നിവര്‍ത്തി വിരിച്ചിടാന്‍ കഴിയുന്ന ഷാഹിന കയ്യടക്കമുള്ള ഒരു കഥാകൃത്തുതന്നെ. സില്‍വിയുടെതുപോലെ പുറത്തേക്കു തുറന്ന ഭാഷയല്ല, മറിച്ച് മൂകതകള്‍ക്കകത്തും ചില നോട്ടങ്ങളിലും മൂളലുകളിലും നിശ്ശബ്ദതകളിലുമൊക്കെ പെരുമാറിക്കൊണ്ട് ബന്ധങ്ങള്‍ക്കകതത്തെ നേര്‍ത്ത നൂലിഴപോലും ഇഴ പിരിച്ചു കാട്ടിത്തരുന്നു ഷാഹിനയുടെ ഭാഷ. കഥാപാത്രങ്ങളുടെ ശക്തമായ ആന്തരികലോകത്തിന്റെ ശ്രുതിഭേദങ്ങളില്‍ ലയിച്ചുനില്‍ക്കുമ്പോഴും എവിടെയോ ചരടുവലിക്കുന്ന ഒരു അപരത്തെ നാം കാണുന്നു. ജീവിതം തന്നെ പലപ്പോഴും ഒരു പാവകളിയാണെന്നു പറയാനുള്ള ആയല്‍ ഈ കഥകളിലു്. കഥയെഴുത്തിന്റെ വഴികളും തടസ്സങ്ങളുമാണ് 'കഥാന്ത്യം'പറയുന്നത്. പെണ്ണെന്ന നിലയില്‍ എഴുത്തുകാരിക്കുാകുന്ന തുടര്‍ച്ചാഭംഗം, ഏകാഗ്രത കിട്ടായ്ക, സമയക്കുറവ്, കുടുംബത്തിന്റെ ഇടപെടലുകള്‍ മറ്റു ചുമതലകള്‍ ഒക്കെ ഈ കഥയ്ക്കുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു. അവ സ്ത്രീയവസ്ഥയ്ക്കുമേല്‍ അടിഞ്ഞുകൂടിയ ലിംഗാധികാരക്രമത്തെത്തന്നെ പുറത്തേക്ക് വലിച്ചിടുന്നു്.
കുടുംബത്തിനകത്തെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൃദൂഷ്മളതയെ താങ്ങിനിര്‍ത്തുന്നത് സ്ത്രീയുടെ അദ്ധ്വാനവും ഗൃഹപരിചരണങ്ങളും കരുതലുകളുമാണെന്നുറക്കെ പറയുന്നു ദീപയുടെ 'ഒരു യാത്ര തികച്ചും അപ്രതീക്ഷിതമാകുമ്പോള്‍' എന്ന കഥ. സ്വന്തം മരണത്തെ ഒരു കാഴ്ചക്കാരിക്കുള്ളില്‍ കടന്നിരുന്നു വിശദീകരിക്കുമ്പോള്‍ കുടുംബമെന്ന മിഥ്യയും സ്‌നേഹത്തിന്റെ അനാഥത്വവും തെളിഞ്ഞുവരുന്നു. ദീപയുടെ 'കുഞ്ഞിമാളു' എന്ന കഥ എം.ടിയുടെ 'കുട്ട്യേടത്തി' യെയും കുഞ്ഞുണ്ണിമാഷുടെ 'കുറ്റിപ്പെന്‍സിലി'നെയും വികൃതമായി ഓര്‍മ്മിപ്പിക്കുന്നു. ബാഹ്യമായ വൈരൂപ്യമാണിവിടെ പ്രണയനിരാസത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീയുടെ അഭിലഷണീയത അവളുടെ തൊലിപ്പുറമാണെന്ന തിരിച്ചറിവിന്റെ തീക്ഷ്ണതയും അതിനെതിരെ നാട്ടിയ കലാപക്കൊടിയും കുഞ്ഞിമാളുവിലൂടെ കടുപ്പത്തിലെഴുതുന്നു, ദീപ. 'തൂവല്‍ക്കുപ്പായ'ത്തിലും നിരാസവും സൗന്ദര്യനഷ്ടവും കൂടിച്ചേര്‍ന്ന്  സ്ത്രീയെ ഒറ്റപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഒരേ ഫ്‌ളാറ്റിലെ അന്തേവാസികളായി വീട്ടമ്മമാര്‍ സ്വയം നഷ്ടപ്പെട്ടവരും തിരസ്‌കൃതരുമായിത്തീര്‍ന്ന് തൂവല്‍ക്കുപ്പായം ധരിച്ച് ഒന്നിച്ച് ഇറങ്ങിപ്പോകുന്നു. അതിനുള്ളില്‍ ആകാരവടിവുകളോ ദാമ്പത്യത്തില്‍ പാലിക്കേ നിയമങ്ങളോ സഹിഷ്ണുതയുടെ പാഠങ്ങളോ പരുഷതയാര്‍ന്ന വാക്കുകളോ ഒന്നും അവരെ അലട്ടുന്നില്ല.
ശാന്തിപ്രയാഗയുടെ കഥകള്‍ ആര്‍ദ്രതയുടെയും മാര്‍ദ്ദവത്തിന്റേതുമായ ഒരു മനുഷ്യലോകത്തെ എപ്പോഴും കാത്തുവെയ്ക്കുന്നു. 'കൈതപ്പൂവിസ്മയ'ത്തിലും 'ചില്ലുവീട്ടിലെ ഒറ്റക്കുട്ടികളി'ലുമെല്ലാം ബന്ധങ്ങള്‍ക്കിടയിലെ അനുതാപത്തിന്റെയും കരുതലിന്റെയും നൂലിഴകള്‍ ഊടും പാവുമാകുന്നത് കാണാം. ചില്ലുവീട്ടിലെ മിനുസത്തറപോലുള്ള ഓരോ പിഞ്ചുമനസ്സിലും കരുതലോടെ പദം വെച്ചുനീങ്ങുന്ന ഗിരിജമിസ്സ് അതിരില്ലാത്ത വാത്സല്യവും കരുണയും മാതൃത്വവും തന്നില്‍ത്തന്നെ കുതിക്കുന്നതറിയുന്നു.
കെ.എം.ഷെരീഫയുടെ ആറുകഥകളും സമകാലികജീവിതത്തിന്റെ തി•കള്‍ക്കുനേരെയുള്ള കലഹങ്ങളാണ്. മതം ഒരു പുറംകവചമായിത്തീര്‍ന്ന അവസ്ഥയെ ഈ കഥകള്‍ കാണുന്നു. പെണ്‍കുട്ടികള്‍ സ്വന്തം പിതാവിനാല്‍ പോലും പിച്ചിച്ചീന്തപ്പെടുന്നതു നാം കാണുന്നു. ഉള്ളില്‍ പതഞ്ഞുപൊങ്ങുന്നത് പൊട്ടിത്തെറിക്കാതിരിക്കാന്‍ പ്രഷര്‍കുക്കറിന്റേതുപോലെ തലയ്ക്കുമുകളില്‍ ഒരു ദ്വാരം വേണമെന്നും എല്ലാം നിയന്ത്രിക്കാന്‍ സേഫ്റ്റി വാല്‍വും വെയ്റ്റും ഒക്കെ വേണമെന്നും ഷെരീഫയുടെ സ്ത്രീകള്‍ കരുതുന്നു. കാരണം ചുറ്റുമുള്ളതിനോടുള്ള ഗാഢമായ സംവേദനമാണ് അനുഭവങ്ങളോടുള്ള സൂക്ഷ്മസ്പന്ദനങ്ങളായി  ഇവര്‍ ഏറ്റുവാങ്ങുന്നത്.
മേല്‍പ്പറഞ്ഞ കഥകളെല്ലാം തന്നെ ജീവിതം, അനുഭവം, വൈകാരികത എന്നിങ്ങനെയെല്ലാമുള്ള പരിധികള്‍ക്കകത്തുനിന്നുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഭാഷ്യം തേടുകയാണ്. അവ ഏതെങ്കിലുമൊക്കെ ശാശ്വതസത്യങ്ങളെ ന്യായീകരിക്കുകയോ വെളിപ്പെടുത്തുകയോ അല്ല. മറിച്ച് വാക്കുകളിലൂടെ അനുഭവങ്ങളെ വളഞ്ഞിട്ടു പിടിക്കുകയാണ്. കാരണം അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കുന്നു; ഒപ്പം മാനുഷികമായ പരിധികളെ കടന്നും ഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വരള്‍ച്ചയുടെ കാലത്ത് ആകാശത്ത് നിഴലിക്കുന്ന ശ്യാമമേഘങ്ങളെപ്പോലെ അവ അപ്രതീക്ഷിതവും അവിചാരിതവുമായി ഭാവിയിലേക്ക് പെയ്തിറങ്ങും. തുടര്‍ന്ന് അനിവാര്യമായ ഒരു പച്ചയില്‍നിന്ന് വിവിധ രാഗങ്ങളില്‍ ഋതുവിസ്താരം തുടങ്ങും.


(കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ആറ് ‘ എന്ന കഥാസമാഹാരത്തിനെഴുതിയ ആമുഖം)