Saturday, October 26, 2013

കവിതയുടെ അടയാളങ്ങള്‍



ന്നിനൊന്ന് വൈവിധ്യമേറിയവയാണ് ആഗസ്റ്റ് മാസത്തെ കവിതകള്‍.ഭാഷയുടെ വീട്ടില്‍ നിന്നുപുറപ്പെട്ട പല വഴികളെ,പല യാത്രികരെ അതോര്‍മിപ്പിക്കുന്നു. എന്നാലോ തിരിച്ചുള്ള ഒരു മടക്കയാത്രയില്‍ അവ വെവ്വേറെയിടങ്ങളില്‍ കൂടണയും. കവിതയുടെ ലാവണ്യമാനകങ്ങള്‍ ഏറെ മാറിയിരിക്കുന്നു. ആഖ്യാനത്തിലെ പലമകളും വിവര്‍ത്തനത്തിലെ തന്റേടങ്ങളും രൂപപരമായ വഴിമാറലുകളും ഏറെയാണ് ഈ സഞ്ചാരത്തില്‍. മാറുന്ന ദൈനംദിനജീവിതവുമായും സംസ്‌കാരത്തിന്റെ ഉപരിതലപരിഗണനകളുമായിപ്പോലും  ഭാഷനടത്തുന്ന കൊള്ളക്കൊടുക്കകള്‍ ഇന്നത്തെ കവിതാചരിത്രത്തിന്റെ ഭാഗമാണ്.
    കളിമ്പം വിടാത്ത കുഴമറിക്കൗതുകങ്ങള്‍ ഒറ്റനോട്ടത്തില്‍ ആകാശമിഠായി(കല്‍പറ്റ നാരായണന്‍, മാതൃഭൂമി,ജൂലൈ28)യില്‍ കണ്ടെന്നു തോന്നും.എന്നാല്‍ മഴ എന്ന പെണ്‍കുട്ടിയുടെ 'പേരിടല്‍ പ്രശ്‌നം' മാത്രമല്ലത്. മഴയുടെ സ്വാഛന്ദ്യവും തനിമയും തുറസ്സും ഒരു പെണ്ണിനാവാത്തതിന്റെ വൈരുദ്ധ്യങ്ങളിലേക്കും കൂടി അതു പെയ്തിറങ്ങുന്നു. ഇക്കണ്ട ജീവജാതികള്‍ക്കെല്ലാം മീതെ തുല്യമായ ഉല്ലാസത്തോടെ ജാതിമതവംശരഹിതമായി പെയ്തിറങ്ങിയിട്ടും
''മഴ പെണ്ണിനു മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാന്‍ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്'' മാത്രമായിരിക്കുന്നു!

കാലത്തിന്റെയും അബോധത്തിന്റെയും ഭൂതാവേശങ്ങളാണ് ടിപി.രാജീവന്റെ'ക്ഷോഭം'(മാതൃഭൂമി,ആഗസ്റ്റ്11) ഓര്‍ക്കാപ്പുറത്ത് എന്തോ ഒരു 'ഇത്' വന്ന കിട്ടമ്മാവന്റെ ആഖ്യാനത്തില്‍ നിന്നിറങ്ങി കവിത 'പരവശ'പ്പെടുന്നു. ഒരേസമയം ദുരൂഹവും ക്ഷണപ്രഭാചഞ്ചലവുമായ 'ഒരിത്' കവിതയില്‍ പിടിമുറുക്കുന്നു. അനിത തമ്പി ചോരയുടെ ആര്‍ത്തൊഴുക്കിനെ എഴുതുന്നു,ചോരയുടെ കഥ(മാതൃഭൂമി,ആഗസ്റ്റ്്്,25)യില്‍. ബലിയും പിഴയുമാകുന്ന, ഭൂമിയുടെ ഉപ്പും ചുവപ്പുമാകുന്ന പെണ്ണിന്റെ 'ഒറ്റ ഉടലി'ന്റെ ഉയിര് ഈ കവിതയിലുണ്ട്. എസ്.ജോസഫിന്റെ 'മഞ്ഞകള്‍'(ഭാഷാപോഷിണി,ആഗസ്ത്) ഒരു വാന്‍ഗോഗ്ചിത്രം തിരയുന്നുണ്ട്.ഇടശ്ശേരിയുടെ വയലിന്റെ ചിത്രകാരനിലേക്കുള്ള പാഠാന്തരസൂചനകള്‍ കവിതയെ ഒരുഗ്രാമീണപ്രകൃതിചിത്രത്തിന്റെ സുതാര്യവും നിര്‍മലവുമായ പ്രത്യാശകളിലേക്ക് ഉണര്‍ത്തുന്നു.സിവിക് ചന്ദ്രന്റെ 'വലതു വശം ചേര്‍ന്നു നടക്കുക'(മാതൃഭൂമി,ആഗസ്ത്18) രാഷ്ട്രീയകവിതയുടെ ഗുപ്തമാനങ്ങള്‍ തേടുന്നു. 'എന്നാലിനി വലതുവശത്തേക്കൊന്ന്്് വലവീശി നോക്കാം' എന്ന യേശുവിന്റെ വിശന്ന കാത്തിരിപ്പിലും കവിതയ്ക്ക്്് പ്രത്യാശ കമ്മി. 

കവിതാവിവര്‍ത്തനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഈ മാസം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിവര്‍ത്തനങ്ങള്‍ പതിവുപോലെ ഭാഷയില്‍ ചേര്‍ന്നും അലിഞ്ഞും.  യേറ്റ്‌സിന്റെ കവിതയുടെ വിവര്‍ത്തനം 'ആരണ്യഹംസങ്ങള്‍' (മാതൃഭൂമി), ടാഗോറിന്റെ കവിതയുടെ വിവര്‍ത്തനം 'നിന്റെ മിഴികള്‍'(ഭാഷാപോഷിണി) രണ്ടും ശ്രദ്ധേയം. പാഠപുസ്തകവിവാദത്തില്‍പെട്ട അല്‍റുബായിഷിന്റെ  'കടലിനൊരു ഗീതം'  (വിവര്‍ത്തനം വി.സി.ഹാരിസ,മാധ്യമം,807), എം.എ നുഫ്മാന്റെ 'മര്‍ഡര്‍' ഫാസില്‍ കരിയാപ്പറിന്റെ 'ഹലാല്‍'(വിവര്‍ത്തനം:ലീന മണിമേഖല,മാതൃഭൂമി) എന്നിവ എടുത്തു പറയേണ്ടവ. കടലിനൊരുഗീതം ആത്മഭാഷണത്തിന്റെ സ്വരത്തിലെങ്കിലും മനുഷ്യനീതിയെക്കുറിച്ചുള്ള ആരായലുകള്‍,വീണ്ടുവിചാരങ്ങള്‍ അതിനെ പൊതുവായതിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു. ഷുണ്‍ടാരോ തനികാവ എന്ന ജാപ്പാനീസ്‌കവിയുടെ 'കവിയുടെ കല്ലറ' (വിവര്‍ത്തനം:പി.പി.രാമചന്ദ്രന്‍,മാതൃഭൂമി) എന്ന ഗംഭീരകവിത തീവ്രമായ അസ്തിത്വസംഘര്‍ഷങ്ങളെ അനുഭവത്തിനും എഴുത്തിനുമിടയില്‍ കണ്ടെത്തുന്നു.കവിജീവിതത്തിന്റെ അസഹ്യവും അനിവാര്യവുമായ നിര്‍ലേപതയും തത്വചിന്തയുടെ ആധാരങ്ങളും ഈ ആഖ്യാനകവിതയിലൂടെ ഇതളിടുകയാണ്.   
              കവിതയുടെ എന്നപോലെതന്നെ കവിയുടെ ബാധ്യതകള്‍ എന്തെന്നതിന്റെ കൂടി പശ്ചാത്തലം എം.എസ്.ബനേഷിന്റെ 'അഹമ്മദാബാദ് ബാറി'(പച്ചക്കുതിര)ലുണ്ട്. ഗുജറാത്തിലെ വര്‍ഗീയലഹളകളുടെയും കൂട്ടക്കൊലകളുടെയും നടുക്കത്തെ തോറ്റിയുണര്‍ത്തുന്ന കവിത. ഒരുകടന്നല്‍ക്കുത്തിന്റെ ഉന്മത്തവേദനയില്‍ ഉള്ളിലെ തേന്‍വിഷക്കാടിന്റെ വേരുകള്‍ പറിയുന്നതറിയുന്നു, കവി. ഭീതിയാണിവിടുത്തെ അലങ്കാരം. നഗ്നവും ബീഭല്‍സവുമായ ഒരു അശഌലമായി അതു നമ്മെ തൊട്ടുരുമ്മുന്നുണ്ടെന്ന് കവി അറിയുന്നു. ചെറിയാന്‍.കെ.ചെറിയാന്റെ ഹൈക്കു കവിതകള്‍(ചറിയാന്‍ ഹൈക്കു,മാധ്യമം)  ചെറിയ ആലോചനകളും നിര്‍മലമായ നോട്ടങ്ങളും നിറഞ്ഞവ. എങ്കിലും ഹൈക്കുകവിതകളിലെ പതിവ് മിന്നല്‍ വെളിച്ചം ഇവിടെ അപൂര്‍വം.സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രകവിതകള്‍(മാധ്യമം,806) വേറിട്ട പുതുമാതൃകകള്‍ തിരയുന്നു.ഒപ്പം ഭാഷാപരമായ ആലോചനകളെ തത്വചിന്തയ്ക്കും കവിതയ്ക്കുമിടയില്‍ കൊരുത്തിടുന്നു.

   വിനു ജോസഫിന്റെ പുല്ലിംഗനയനം(മലയാളം,ആഗസ്റ്റ്്്2 ) ഉടല്‍വഴികളിലൂടെയുള്ള ഒരു കരുതല്‍ നോട്ടമാണ്..ചാടിയോടുമ്പോള്‍ ചലിക്കുന്ന പെണ്‍മാറിടങ്ങളിലേക്കുള്ള പുല്ലിംഗനോട്ടങ്ങളെ സാംസ്‌കാരികവായനയിലേക്ക് അതാനയിക്കുന്നു. ഭാഷയുടെ ദൈനംദിനവ്യവഹാരങ്ങള്‍ക്കകത്താണ് ഇത്തരം കവിതകള്‍ പിറവി കൊള്ളുന്നത്. അവ കവിതയുടെ സാമ്പ്രദായികയുക്തികളെ ചൊടിപ്പിച്ചേക്കാം.എല്‍.തോമസ്‌കുട്ടിയുടെ രണ്ടുകവിതകളും നാം കാണാതെപോകുന്ന,ജീവനു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച്്്.ഒരു പുളിവാകമര(ണ)ം (പച്ചക്കുതിര) കുമിയുന്ന കെട്ടനാറ്റക്കൂനയില്‍, നഗരപ്പാച്ചിലുകളില്‍ എല്ലിന്‍ വെള്ള കാട്ടി കരയുന്ന പുളിവാക ഒടുവില്‍ വിഷമുനയേറ്റ് കീഴടങ്ങുന്നു. കറവ(മലയാളം ആഴ്ച്ചപ്പതിപ്പ്്്,ആഗസ്റ്റ്്്്്്്്്്്്്്്്്്്്2)യില്‍ ഇറച്ചിക്കശാപ്പിന്റെ മറുനോട്ടമെഴുതുന്നു. എല്ലാ ഉത്സവത്തോടും/ബലി/ഒട്ടിനില്പുണ്ട്്് എന്നു കണ്‍പാര്‍ക്കുന്നു.


           ശ്രീകുമാര്‍ കരിയാടിന്റെ 'രണ്ടുതോന്നലുകള്‍ '(നേരറിവ്,ആഗസ്റ്റ്്്) കവിയുടെ ആവിഷ്‌കാരഭീതികളെ, സന്ദിഗ്ധതകളെ പിടിച്ചെടുക്കുന്നു.എഴുത്തിന്റെ ആകാംക്ഷകളെ ഒട്ടൊന്ന്്് സ്പര്‍ശിച്ചു പോകുന്നു ഇക്കവിത. ശിവകുമാര്‍ അമ്പലപ്പുഴയുടെ 'കറുപ്പ്്് ഒരു നിറമല്ല'(മാധ്യമം,809) കറുപ്പിന്റെ വിവക്ഷകള്‍ തേടുന്നു. പാലത്തിന്റെ പതികാലം വിഴുപ്പുകളേറുന്ന, വിസര്‍ജ്യങ്ങളലിയുന്ന പുഴയുടേതുമാകുന്നു എന്ന്്് 'പാലത്തിന്റെ പാട്ടി'(മലയാളം ആഴ്ച്ചപ്പതിപ്പ്്്,ആഗസ്റ്റ്്്്്്്9)ല്‍. 

ഒ.പി. സുരേഷ് ക്ഷേത്രപരിസരങ്ങളിലെ വികലാംഗയാചകരില്‍ ''കൈകളില്ലാത്തവര്‍,/കാല്‍കളില്ലാത്തവര്‍, ഒന്നുമില്ലാഞ്ഞിട്ടും / എല്ലാ സുഖത്തിനും അധിപരെന്നോണം/ അജയ്യമാം പുഞ്ചിരി തൂകി അചഞ്ചലമാനസരായി'' ഈശ്വരനെ കാണുന്നു. നിസ്വരോടുള്ള പരോക്ഷമായ പ്രതിബദ്ധത തന്നെയാണ് ഒ.പി.സുരേഷിന്റെ'അവകാശികളി'ലെ ഐറണിയുടെ സ്വരമാകുന്നതും(മാധ്യമം808)
പി.ടി.ബിനുവിന്റെ 'കഴുകിക്കളഞ്ഞ മുഖം'( മാധ്യമം,809)  'പകല്‍ നിലാവിന്റെ നീലിച്ച പിരിയന്‍ ഗോവണിയില്‍ നില്‍ക്കുമ്പോഴുള്ള' നേരത്ത്്്്്്് ഒരു നാടന്‍ഊടുവഴിയില്‍ നിന്നുകൊണ്ട്്് ദുരൂഹമായ ഒരു അരുംകൊലയുടെ 'ചളിപറ്റിയ ഭാഷ' എഴുതാന്‍ ശ്രമിക്കുന്നു. 
        രാജു വള്ളിക്കുന്നത്തിന്റെ 'പ്രണയം പറയാതെ അറിഞ്ഞ്്്' (ഭാഷാപോഷിണി) പ്രണയത്തില്‍ പതിവായ ഉന്മത്തകാല്‍പനികതയില്‍ വഴുക്കുന്നു.എസ്.രമേശന്‍നായര്‍ ഫ്‌ളക്‌സ് രാഷ്ട്രീയത്തിലേക്ക്് ആക്ഷേപഹാസ്യത്തിന്റ ചാട്ടുളിയെറിയുന്നു 'ഫഌക്‌സ് നേതാക്കളി'(കലാകൗമുദി,ആഗസ്റ്റ് 18) ല്‍.ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി(നിളാതീരത്ത്,നേരറിവ്), നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍(വാക്കുകള്‍ വിയര്‍ക്കുന്നു മലയാളം ആഴ്ച്ചപ്പതിപ്പ്്്് ), ദേശമംഗലം രാമകൃഷ്ണന്‍(കൂണിന്റന്ത്യേ ഒരു മേഘം,മാധ്യമം809) ശ്രീകുമാരന്‍തമ്പി(കുഴിയാനകള്‍,മാധ്യമം,807) എന്നീ മുതിര്‍ന്ന കവികളുടെ സാന്നിധ്യങ്ങള്‍ ശ്രദ്ധേയം.  മഴയുടെ അനുഭൂതികളെ തേടുന്ന കവിത പ്രകൃതിചിത്രങ്ങളെ ശൈശവസ്മൃതികളുടെ ജൈവികതളുമായി ലയിപ്പിച്ചെടുക്കുന്നു.പദ്മദാസിന്റെ 'മഴ നനഞ്ഞകുട്ടി,അഛന്‍'(ശാന്തം,ആഗസ്റ്റ്്്്്്്്) എന്നകവിതയും മഴമണം നിറച്ച്് പുതുമഴയുടെ ഋതു വാക്കുകളിലെമ്പാടും വിന്യസിക്കുന്നു.എങ്കിലും കാല്്്്പനികതയില്‍ നിന്ന്്് ഈച്ചരവാര്യരുടെ ശോകത്തിലേക്കും ദൈന്യത്തിലേക്കും രാഷ്ട്രീയമായി പെയ്തിറങ്ങാന്‍ കെല്‍പുള്ള കവിതയാണിത്. പദ്മദാസിന്റെ 'ഒറ്റ വാക്കിനു മുമ്പ്്്' (മലയാളം,ആഗസ്റ്റ്്്്, 30)മൃത്യുവെ കണ്‍വെട്ടത്തിലും ജീവിതകാമനകളെ വാരിപ്പുണരുന്നു.

          ആനന്ദി രാമചന്ദ്രന്റെ മൂന്നുകവിതകള്‍(ചന്ദ്രിക,ആഗസ്റ്റ്്്്,17)സ്്്്്്്ത്രീജീവിതത്തിന്റെ പതിവു ദൈന്യങ്ങളില്‍ തന്നെ.ഉമാരാജീവിന്റെ 'വിരാമം'(മലയാളം,ആഗസ്റ്റ്9) ജൈവികമായ പരിക്രമണങ്ങളില്‍ സ്ത്രീജീവിതത്തിലെ ആവര്‍ത്തനവിരസത കണ്ടെത്തുന്നു. സല്‍മ.ടി.യുടെ ദ്രൗപതി(നേരറിവ്)യില്‍  പെണ്ണുടല്‍ പകുത്തു വില്‍ക്കുന്നവരെച്ചൊല്ലിയുള്ള രോഷങ്ങള്‍ നിറയുന്നു. എം.പി.പവിത്രയുടെ 'ഇടം' (മാധ്യമം,809)കാല്‍പനികഗൃഹാതുരതയില്‍ പ്രകൃതിചിത്രങ്ങള്‍ വരയ്ക്കുന്നു.റോഷ്‌നിസ്വപ്‌നയുടെ ഞാന്‍ തീവ്രവാദി സമകാലിക രാഷ്ട്രീയവിമര്‍ശത്തിന്റെ അതിരുകള്‍  കവിതയിലേക്കു പടര്‍ത്തുന്നു.സഹീറ തങ്ങളും 'ജലാശയ'(കലാകൗമുദി,ആഗസ്റ്റ്്്്18)ത്തിലൂടെ മഴയെ തന്നെ പ്രണയിക്കുന്നു.ഫാത്തിമ ഫസീലയുടെ  ഷോപ്പിംഗ് മാളിലെ കാമറകള്‍(പച്ചക്കുതിര) പുതിയ നോട്ടങ്ങളാവുന്നു.കവിതയുടെ നേരും നുണയും തിരയുന്നു,'കവി മരിക്കുമ്പോള്‍'(മലയാളം,ആഗസ്റ്റ്്,16)


    ഇടിക്കുളങ്ങര ഗോപന്റെ പുരുഷമേധം(മലയാളം,ആഗസ്റ്റ്2)പ്രണയത്തെയും യൗവനത്തെയും തോറ്റിയുണര്‍ത്താന്‍ ശ്രമിക്കുന്നു.അനില്‍കുമാര്‍ തെരുവോത്തിന്റെ 'മണല്‍'(മലയാളം,ആഗസ്റ്റ് 2) പുഴയുടെ നാശത്തെക്കുറിച്ച് എഴുതുന്നു.അബ്ദുള്‍സലാമിന്റെ 'ഊമയുടെ വാക്ക് '(മലയാളം,ആഗസ്റ്റ്്്്്്,9)അടക്കിവെച്ചതു പലതും പറയാന്‍ കഴിയാത്തതിന്റെ വിങ്ങല്‍ ആവിഷ്‌കരിക്കുന്നു.ഉണ്ണികൃഷ്ണന്‍ പൂഴിക്കാടിന്റെ 'കന്യക ചിക്കന്‍സെന്റര്‍'(മലയാളം,ആഗസ്റ്റ്,16) “അരങ്ങില്‍നിന്ന് അടുക്കളയിലേക്കു പോയ ചിക്കനി”ല്‍ സ്ത്രീജീവിതം ആരോപിക്കുന്നു. ബിപിന്‍ചന്ദ്രന്റെ 'ആശാനും വ്യാക്ഷേപകവും പിന്നെ ഞാനും' (മലയാളം ആഗസ്റ്റ്30)ആക്ഷേപഹാസ്യത്തിന്റെയും ആത്മോപഹാസത്തിന്റെയും ടോണുകള്‍ ഉപയോഗിച്ചുകൊണ്ട് ആശാന്‍കവിതയുടെ ആന്തരങ്ങളിലൂടെ സ്വജീവിതത്തിന്റെ വികടങ്ങളും വികലങ്ങളും തുറന്നിടുന്നു. പ്രദീപ്ഭാസ്‌കറിന്റെ 'കുരിശിന്റെ വഴി'(മലയാളം,ആഗസ്റ്റ്23)ഒറ്റിക്കൊടുക്കലിനെ,മരണത്തെ എഴുതുന്നു.എന്‍.പി.ചന്ദ്രശേഖരന്റെ വെള്ളിയാഴ്ച(ദേശാഭിമാനി,ആഗസ്റ്റ്11)യും ക്രൈസ്തവമായ അന്തരീക്ഷസൃഷ്ടിയിലാണ്. കെ.സി.മഹേഷിന്റെ 'ചിരകാലം'(ദേശാഭിമാനി വാരിക,ആഗസ്റ്റ്11) ശശി മാവിന്‍മടിന്റെ മേഘവിസ്‌ഫോടനം,എ.നന്ദകുമാറിന്റെ കവിത ഓടിയൊളിച്ചു എന്നിവയും എടുത്തുപറയാം(ദേശാഭിമാനി വാരിക,ആഗസ്റ്റ്18)


(സാഹിത്യചക്രവാളം 2013 സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്)