Monday, March 26, 2018

മരമറിയാതെ കൊഴിഞ്ഞ ഇലകള്‍ (എം.സുകുമാരന്റെ സ്ത്രീകള്‍ക്കൊരാമുഖം)



എം. സുകുമാരന്റെ മരണാനന്തരം എഴുതപ്പെടുന്ന ഈ കുറിപ്പ് അദ്ദേഹത്തിന്റെ എഴുത്തിലെ പൊതുപ്രത്യയശാസ്ത്രത്തോടു സവിശേഷമായി ഇടപെടുന്ന ഒന്നല്ല; തീര്‍ച്ചയായും അദ്ദേഹത്തിന്റെ രചനകള്‍ ഏറ്റവും തീക്ഷ്ണമായ, സമകാലികരാഷ്ട്രീയവായന അര്‍ഹിക്കുന്നുണ്ടെങ്കിലും.  ഏതെങ്കിലും ഒറ്റപ്പെട്ട ന•-മരങ്ങള്‍ കടപുഴകുമ്പോള്‍ പൊതുസമ്മതമായ ഒരു കുറ്റബോധമനസ്സായി നാം പെട്ടന്നുണരാറുണ്ട്. മലയാളി 'പുരോഗമന'ലോകം എത്രയും പെട്ടന്ന് അതുമായി ഐക്യപ്പെടാറുമുണ്ട്. എഴുത്തുകാരന്റെ നില്‍പ്പിടങ്ങളും നിലപാടുതറകളുമായി അവ ചരമക്കുറിപ്പുകളില്‍ ഇടം പിടിക്കാറുമുണ്ട്. രാഷ്ട്രീയസര്‍ഗാത്മകതയുടെ സൂക്ഷ്മലോകങ്ങളെ അടയാളപ്പെടുത്തിയവരില്‍ സുപ്രധാനി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആദ്യകാലകഥകളെ മുന്‍നിര്‍ത്തി ചില ആലോചനകള്‍ നടത്തുകയാണിവിടെ. അധികാരത്തിന്റെ ഇരുണ്ട ബലിഷ്ഠതയ്ക്കു കീഴില്‍ അമര്‍ന്നുപോകുന്ന മനുഷ്യനുവേണ്ടി, അല്ല, മനുഷ്യരാശിയ്ക്കുവേണ്ടിത്തന്നെ എന്ന കല്പന ആ കഥകള്‍ ആവോളം പേറിയിട്ടുണ്ട്. എഴുതാതിരുന്ന കാലത്തും അധികാരനിര്‍മുക്തമായ ലോകത്തെക്കുറിച്ചുള്ള പ്രകാശഭാവനകള്‍ ഉണര്‍ന്നു തന്നെയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മൗനവും എഴുത്തുതന്നെയായി തുടര്‍ന്നു. 

വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള ഒന്നാണ് മലയാളസാഹിത്യരംഗം. ആധുനികതാവാദഘട്ടത്തില്‍  സാമ്പ്രദായിക ഇടതും തീവ്രഇടതുമായുള്ള സംവാദങ്ങളുടെ സാധ്യതകള്‍ എഴുത്തുകാര്‍ തേടി. അധികാരത്തിന്റെ വിമര്‍ശനാത്മകമണ്ഡലങ്ങള്‍ തന്നെ സ്വയം പ്രഖ്യാപിതമായ കോയ്മകളായി മാറുന്നതിന്റെ യുക്തിയെ അത്തരം സംവാദങ്ങള്‍ തുറന്നുകാട്ടി. ചരിത്രത്തിന്റെ ആത്മവഞ്ചനകളെ ഹിംസയായിത്തന്നെ തുറന്നെഴുതാന്‍ സുകുമാരനു കഴിഞ്ഞു. കുഞ്ഞയ്യപ്പന്റെ ആത്മഹത്യപോലും ചോരചിതറിത്തെറിക്കുന്ന ഒരു അരുംകൊലയാകുന്നതങ്ങനെയാണ്. ജാതിയുടെ സൂക്ഷ്മമണ്ഡലത്തെ, ഇടതുവിമോചനം എന്ന ബലിഷ്ഠതയ്ക്കു നേരെ അഭിമുഖമായിപ്പിടിച്ചുകൊണ്ട് അതദ്ദേഹം വരച്ചുകാട്ടി. മലയാളത്തിലെ ആധുനികതാവാദവുമായുള്ളഅദ്ദേഹത്തിന്റെ കണക്കുതീര്‍ക്കലുകളില്‍ സുപ്രധാനമാണ് ഈ അഭിമുഖീകരണം. തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, നാലാംയാമം, വെള്ളെഴുത്ത്, ജലജീവികളുടെ രോദനം, സംഘഗാനം, ചരിത്രഗാഥ തുടങ്ങിയ അനേകം കഥകളില്‍ അതു വകയിരുത്തപ്പെടുന്നു. 

രാഷ്ട്രീയാധുനികത

മലയാളത്തിലെ രാഷ്ട്രീയാധുനികതയെ രൂപപ്പെടുത്തിയവരില്‍ പ്രധാനികളായ എം. സുകമാരന്‍, പട്ടത്തുവിള കരുണാകരന്‍, യു. പി. ജയരാജ്, പി. കെ. നാണു, സച്ചിദാനന്ദന്‍, കെ.ജി.എസ് തുടങ്ങിയവരെല്ലാം ചേര്‍ന്നു സൃഷ്ടിച്ച ബദല്‍ഭാവുകത്വം ഏകമാന സ്വഭാവമുള്ളതല്ല എന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ആഖ്യാനപരവും ഗണപരവുമായി അവര്‍ തങ്ങളുടെ എഴുത്തില്‍ പെരുമാറിയതിന്റെ തരഭേദങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ലാവണ്യ രാഷ്ട്രീയവും ഭിന്നമായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിതത്വങ്ങളില്‍ നിന്നും അവര്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയദൂരം സൗന്ദര്യശാസ്ത്രപരം കൂടിയാണ്. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സൂക്ഷ്മമായ പ്രജ്ഞയെ പുനര്‍നിര്‍മിക്കാനുള്ള കഠിനപ്രയത്‌നം തന്നെയായിരുന്നു, അവയെല്ലാം തന്നെ. പൊതുവായൊരു മാറ്റത്തിന്റെ പരിഗണന ഉള്ളടങ്ങിയ കരുനീക്കങ്ങള്‍. കമ്യൂണിസത്തിനു ലോകവ്യാപകമായിത്തന്നെ സംഭവിച്ച മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള 'സമ്പൂര്‍ണ'മായ ജനാധിപത്യത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിലധിഷ്ഠിതമായിരുന്നു അവയുടെ പ്രമേയം. ഉപരിതലങ്ങളിലെ പകല്‍വെളിച്ചത്തിന്റെ പരപ്പുകളില്‍ നിന്നും അടിത്തട്ടുകളിലേക്ക് സൂക്ഷ്മസഞ്ചാരം നടത്താനിറങ്ങിപ്പുറപ്പെട്ട ആ സൂക്ഷ്മരശ്മികളെ നാം ഇനിയും പിന്തുടരേണ്ടിയിരിക്കുന്നു. അവ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നും അന്വേഷിച്ചലയുന്ന ദൂതുകള്‍, വഴികാട്ടികള്‍ എപ്പോഴേ പുറപ്പെട്ടു കഴിഞ്ഞിരിക്കണം!

മനുഷ്യാവസ്ഥയ്ക്കുമേല്‍ പതിയുന്ന അധികാരത്തിന്റെ കൈകളോടു വിയോജിക്കുമ്പോഴും വിമോചനത്തിന്റെ മുന്നണി/രക്ഷാകര്‍തൃത്വം അതുമായി തങ്ങളുടെ (മുന്‍)കൈ കൊരുത്തതിന്റെ ചരിത്രം കേരളത്തിന്റെ നവോത്ഥാനചരിത്രത്തിനുണ്ട്. വിപ്ലവത്തിലേക്കുള്ള വഴിത്താരയില്‍ അനുയാത്രകള്‍ പലപ്പോഴും സ്വഛന്ദമല്ല, സ്വേഛാപരവുമല്ല. ഏറ്റെടുക്കപ്പെട്ടവതന്നെയാണ്. മുന്നണികള്‍ വാഴ്ത്തപ്പെട്ടവയും. സ്വാഭാവികമായും അനുയാത്രികരുടെ ഏജന്‍സി എല്ലായ്‌പ്പോഴും നേതൃത്വത്തിന്റെ ഈട്ടമായി വന്നു ഭവിക്കുന്നു.  അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വിളിച്ചവരുടേതായി ചരിത്രം കുത്തനെ കൂര്‍ത്തു വാര്‍ക്കപ്പെടുന്നതങ്ങനെയാണ്. സാമൂഹിക ചരിത്രത്തിനകത്തെ സ്ത്രീയിടങ്ങളേറെയും പുതിയ ചൂട്ടുകറ്റകള്‍ കത്തിച്ച് നാം പ്രകാശിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. 

ആധുനികതയിലെ സ്ത്രീ
സാംസ്‌കാരികമായി ആധുനികതാവാദത്തിനകത്തു ചിരമുദ്രിതമായ സ്‌ത്രൈണമാനങ്ങളെയും  അവയുടെ സ്വപ്രമാണികതയെയും മൂല്യാനുസാരിത്വത്തെയും  മുന്‍നിര്‍ത്തി തിരിച്ചറിയേണ്ടതായുണ്ട്. 
ഇനിയെങ്കിലും തുടങ്ങേണ്ടിയിരിക്കുന്ന ആലോചനയുടെ ഈ മുനമ്പ് ഏറെകുറെ വിജനമാണ്. കഥാപാത്രനിഷ്ഠമായ ചില പഠനങ്ങളും പ്രമേയവിശകലനങ്ങളും മാത്രമാണ് ഈ വഴിക്ക് നടന്ന അന്വേഷണങ്ങള്‍. പ്രസ്ഥാനപരമായി ആധുനികതാവാദം മുന്നോട്ടുവെച്ച രാഷ്ട്രീയസമസ്യകള്‍ക്ക് സ്ത്രീകേന്ദ്രിതമായ അനുഭവലോകങ്ങളെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നതങ്ങനെയാണ്. സ്വന്തം ക്ലാസുമുറിയും കൂട്ടുകാരും പ്രണയിയും വീടും അയല്‍പ്പക്കങ്ങളും തിരിച്ചറിയാത്ത മുകുന്ദന്റെ രാധ('രാധ രാധ മാത്രം' ) ആധുനികതയ്ക്കുള്ളിലെ മുഴുവന്‍ സ്ത്രീയാണോ? തിരിച്ചറിയപ്പെടാത്തവളുടെ പര്യായം?

മുകുന്ദനിലെ കുഴമറികള്‍ കൂടുതല്‍ ഫലിച്ചത് ആനന്ദിലാണോ എന്നു സംശയം തോന്നാം. അകം പുറം കാണുന്ന ചില്ലിനപ്പുറത്തും ഇപ്പുറത്തും ആനന്ദിന്റെ ആണ്‍പെണ്‍ലോകം പെരുമാറുന്നു.(ആള്‍ക്കൂട്ടം) പരസ്പരം കാണുന്നു, എന്നാല്‍ കേള്‍ക്കുന്നില്ല. പരസ്പരം അറിയാതെ ഏതോ കൃത്രിമമായ ഭാഷകൊണ്ട് ഒരിക്കലും പണിതു തീരാതെ ഒരു ഗോപുരം പണിയുകയാണ്. മനുഷ്യാവസ്ഥയുടെ അടിസ്ഥാനത്തെ അതു പൊതുവാക്കി കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കുന്നു. പൊതുവാകും തോറും അതാവട്ടെ, ചൂടാവും തോറും പിരിഞ്ഞുപോകുന്ന പാലായി. പെണ്ണിന്റെ ഉണ്മയെ അത് എപ്പോഴും പിരിച്ചുകൊണ്ടിരുന്നു. അവള്‍ക്ക് ഈ പൊതുവഴിയില്‍ വഴിയിടറിക്കൊണ്ടേയിരുന്നു. സമഗ്രതയുടെ കാഴ്ചകള്‍ വിപുലവും ബലിഷ്ഠവുമാകുമ്പോള്‍ സ്വത്വമുദ്രയുടെ ആഖ്യാനം എളുപ്പമല്ല. വന്‍കാട്ടിലെ ചെറുമരങ്ങള്‍ക്കും വള്ളിച്ചെടികള്‍ക്കും ആരും തടം കോരി നനയ്ക്കാറില്ല. 

ചരിത്രപരമായ പാപം
എന്നാല്‍ എം സുകുമാരന്റെ ആദ്യകാല കഥകളിലേക്കു വരുമ്പോള്‍ നാം കാണുന്നത് പെണ്മയിലേയ്ക്കുള്ള അപരിചിതമായ ഒരു വഴിത്താരയാണ്. രാഷ്ട്രീയകഥകള്‍ എന്നു പേരെടുത്ത തന്റെ പ്രശസ്ത ആഖ്യാനങ്ങള്‍ക്കും വളരെ മുമ്പെഴുതിയ ഈ കഥകള്‍ ആധുനികതാവാദസാഹിത്യത്തില്‍ തന്നെ വേറിട്ടൊരു പരിച്ഛേദമാകുന്നുണ്ട്. ഒരു തരം റിയലിസ്റ്റ് കാല്‍പ്പനികതയുടെ ആവരണത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലി അദ്ദേഹത്തിന്റെ കഥകളിലേക്ക് വന്നു ചേരുന്ന ഘട്ടമാണിത്. ഏകാകികളും പരിത്യക്തരുമായ മനുഷ്യരുടെ ഒറ്റപ്പെട്ട വേദനകള്‍ക്കപ്പുറം അവയ്ക്കു പിന്നിലെ സാമൂഹികപ്രേരണകളെക്കൂടി ധ്വനിപ്പിച്ചു കാട്ടുന്ന ഒരിടം ആ കഥകളിലുണ്ട്. വേപ്പിന്‍പഴങ്ങള്‍, മനക്കണക്ക്, ലെവല്‍ക്രോസ്, രഥോത്സവം, തിത്തുണ്ണി, നക്ഷത്രരശ്മി, ആവരണം, പിതൃതര്‍പ്പണം, ഇനിയുറക്കം, പതിര് തുടങ്ങിയ അനേകം കഥകളിലെ സ്ത്രീലോകം എം സുകുമാരന്‍ എന്ന കഥാകാരന്റെ രാഷ്ട്രീയോ•ുഖത്വത്തെ സവിശേഷമായി നിര്‍വചിക്കുന്നവ കൂടിയാണ്. 

ഈ കഥകളെ സ്ത്രീപക്ഷപരമെന്നോ ലിംഗാധികാരത്തെ തിരിച്ചറിയുന്നവയെന്നോ വിശേഷിപ്പിക്കുന്നതിനു മുമ്പുതന്നെ എം. സുകുമാരന്റെ കൊണ്ടാടപ്പെട്ട രാഷ്ട്രീയകഥകള്‍ക്കു വെളിയിലായി ഇവ സ്ഥാനം നേടുന്നതെങ്ങനെ എന്നന്വേഷിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അല്ലെങ്കില്‍ ആദ്യകാലകഥകളുടെ കൂടുതല്‍ ആന്തരികപ്രമേയങ്ങളിലൂന്നിയ പൊതുഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍ മാത്രമായവ കാണേണ്ടതുണ്ടോ? പില്‍ക്കാലത്തെ പ്രത്യയശാസ്ത്രകഥനങ്ങളില്‍ (പിതൃതര്‍പ്പണത്തിലെ ചില ചെറിയ അംശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍) നിന്നും സ്ത്രീപ്രശ്‌നം പാടെ തമസ്‌കരിക്കപ്പെട്ടുപോയതെന്തുകൊണ്ടാണ്?  ഈ  ചോദ്യങ്ങള്‍ എം. സുകുമാരന്‍ മാത്രം നേരിടേണ്ടവയല്ല തന്നെ. 

ലിംഗാധികാരത്തിനെതിരായ രാഷ്ട്രീയബോധങ്ങളെ വലിയ ചെറുത്തുനില്‍പ്പുകളിലേക്ക് കണ്ണിചേര്‍ക്കാന്‍ പാകത്തില്‍ സംവേദനസൂക്ഷമമാകാതെ പോകുന്നത് മലയാളഭാവുകത്വത്തിന്റെ  തന്നെ ചരിത്രപരമായ പാപഭാരമായി എണ്ണേണ്ടിവരും. നവോത്ഥാന കഥാകൃത്തുകളില്‍ ഊര്‍ജ്ജസ്വലനായ രാഷ്ട്രീയപുരുഷനു ചേര്‍ന്ന വിധത്തിലുള്ള ഒരു സ്ത്രീയെ ഉണര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. ചെറുകാടും തകഴിയും മറ്റും ഉദാഹരണം. അവിടെയെല്ലാം ആനന്ദത്തിന്റെയും സ്വത്വകാമനയുടെയും ത്യാഗങ്ങളിലൂടെയാണ് സ്ത്രീയെ ഒരു ആദര്‍ശമാതൃകയായി പരുവപ്പെടുത്തുന്നത്. രാഷ്ട്രീയത്തിന്റെയും വിപ്ലവത്തിന്റെയും വലിയ ലോകങ്ങളില്‍ അതിന്റെ അനുയാത്രികരോ പിന്തുണക്കാരോ ആയി സ്ത്രീകള്‍ മാറുന്ന പ്രവണതയില്‍നിന്നുള്ള വലിയ വിഛേദങ്ങള്‍ പിന്നീടു സംഭവിക്കുന്നതുമില്ല. 

ജീവിതത്തിന്റെ ദൈനംദിനദുരിതങ്ങളില്‍ താന്‍ തനിച്ചാക്കിപ്പോകുന്ന പ്രണയിനിയായും (ചില സസ്തനജീവികള്‍) പഴയ പ്രണയകാലത്തെ വളയിട്ടുകൊടുക്കല്‍ സ്മരണ ഓര്‍മിപ്പിക്കുന്ന മധ്യവയസ്‌കയായ കാമുകിയായും (തെയ്യങ്ങള്‍) അവള്‍ യു.പി. ജയരാജിന്റെ കഥകളിലുണ്ട്. പട്ടത്തുവിളയില്‍ ചിലപ്പോഴെല്ലാം ഈ വിപരീതലോകങ്ങളെ കൃത്യം ദ്വന്ദങ്ങളുടെ അതിരുകളിലേക്ക് തള്ളിനീക്കി നിര്‍ത്തുന്നുണ്ട്.(ഡിംപിള്‍ സ്‌കോച്ച്, അല്ലോപനിഷത്ത്). അല്ലോപനിഷത്തില്‍ മാര്‍ക്‌സിസവും വേദാന്തവും തമ്മിലുള്ള സംവാദലീലകളിലൂടെ കുസൃതിക്കാരിയായ പെണ്ണ്, ചേച്ചിയുടെ ഭര്‍ത്താവിനെ 'ഇളക്കുക'യും അലട്ടുകയുമാണ്. അയാള്‍ ലെനിനെ വിവരിക്കുമ്പോള്‍ അവള്‍ വായിക്കുന്നു: ''ആത്മാവിനു ലിംഗഭേദമില്ല, ശരീരത്തിനു ലിംഗഭേദമുണ്ട്. വേദങ്ങളില്‍ 'അവന്‍' എന്നല്ല 'അത്'എന്നത്രെ പ്രയോഗിച്ചിട്ടുള്ളത്. അവന്‍ എന്നായാല്‍ ഈശ്വരന്‍ പുരുഷനാണെന്നു തോന്നും. നിര്‍ഗുണമായ 'അത്' ആണുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ ചിന്താസംഹിതയാണ് അദ്വൈതം.'' വിപ്ലവത്തിന്റെ ഉദ്‌ഘോഷണങ്ങളെ കൃത്രിമമായ കൊഞ്ചലും കളിയാക്കലുകളും കൊണ്ട് കുത്തിപ്പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ പെണ്‍കുട്ടി തുടരുകയാണ്. അണപൊട്ടിയ പ്രവാഹം പോലെ ഒഴുകുന്ന വിപ്ലവപ്പടയെ അയാള്‍ വര്‍ണിക്കുമ്പോള്‍ അവള്‍ കുളി കഴിഞ്ഞ് അര്‍ധനഗ്നയായി വന്നു മുന്നിലിരുന്നു പറയുന്നു: ഇപ്പം ഏടത്തി വന്നു കണ്ടാല്‍ പറയും, '' ഓ വിപ്ലവകാരിക്കു കന്യക അര്‍ച്ചന നടത്തുന്നു! പോടീ അവ്ട്ന്ന്!''

എം.സുകുമാരന്റെ പെണ്ണുങ്ങള്‍
പട്ടത്തുവിളയുടെ പോലെ ചടുലവും കൃത്യവുമായ ഒരു അഭിമുഖീകരണം എം. സുകുമാരന്‍ തന്റെ കഥാലോകത്ത് നേരിട്ടു നടത്തുന്നില്ല. എങ്കിലും പിതൃതര്‍പ്പണത്തിലെ വിപ്ലവകാരിയുടെ മകള്‍ സ്വയം ആഖ്യാനകേന്ദ്രമായി നിന്നു കൊണ്ട് ഒട്ടു നാടകീയ തീവ്രതയോടെ അച്ഛനോടു പറയുന്നതിങ്ങനെ: അച്ഛാ, ഒരടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ ഒതുങ്ങേണ്ട ജീവിതം തന്നെയല്ലേ എന്റേത്. ഈ പെണ്‍ജ•-ത്തിനു വലിയ വില കല്‍പ്പിച്ചുകൂടച്ഛാ''. സമയം കിട്ടുമ്പോള്‍ ഷെല്‍ഫിലുള്ള പുസ്തകങ്ങള്‍ ഒന്നു വായിക്കാന്‍ ശ്രമിക്കണമെന്ന് അച്ഛന്‍ പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു അത്. അച്ഛന്റെ ജീവിതക്രമങ്ങളുടെയും പ്രത്യയശാസ്ത്രവിശ്വാസങ്ങളുടെയും വെറും സാക്ഷി എന്ന നിലയില്‍ നിന്നും മാറി സ്വന്തം ജീവിതത്തെ കുറിച്ചുള്ള രാഷ്ട്രീയബോധ്യമോ തിരുത്തല്‍ബോധമോ എന്നുറപ്പില്ലാത്തതാണ് ഈ പറച്ചില്‍. സാക്ഷിക്കണ്ണുകളില്‍ അമ്മയുടെയും അച്ഛന്റെയും ലോകങ്ങളെ അവള്‍ കൃത്യമായി അളന്നു വേര്‍തിരിച്ചിട്ടിട്ടുണ്ട്. തുണിയലക്കുകയും അച്ചാറുണ്ടാക്കുകയും പള്ളിയില്‍ പോവുകയും മകനു കാല്‍വരിക്കുന്നിന്റെയും വെളളിക്കാശിന്റെയും കഥകള്‍ പറഞ്ഞുകൊടുത്തു വിശ്വാസിയായി തുടരുകയും ചെയ്യുന്ന അമ്മ. വിപ്ലവകാരിയുടെ തീവ്രസന്ദേഹങ്ങളും വിഷാദഗൗരവങ്ങളും ഇപ്പോഴും ചുമന്നു നടക്കുന്ന അച്ഛന്‍. 
രക്തസാക്ഷിയുടെ പെങ്ങള്‍ എന്നച്ഛന്‍ അമ്മയെ വിശേഷിപ്പിക്കാറുള്ളതിനെ കുറിച്ച് മകള്‍ എടുത്തുപറയുന്നു. ഒരിക്കല്‍ മക്കളുടെ മുന്നില്‍ വെച്ച് അച്ഛന്‍ അമ്മയെ കളിയാക്കിയതും: '' ഒരു ധീരരക്തസാക്ഷിയുടെ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിശുദ്ധപെങ്ങള്‍''. വിപ്ലവത്തിന്റെ മണ്ഡലത്തിലെ സ്ത്രീകര്‍തൃത്വത്തില്‍ സന്ദിഗ്ധമായി ഇടപെടുന്ന കഥയുടെ വിചാരധാര ഒരു പെണ്‍കുട്ടിയിലാണ് കേന്ദ്രീകരിച്ചത്. 
വിപ്ലവകാരിയുടെ പിന്‍തലമുറക്കാരിയായ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയുടെ സാക്ഷിനില ചരിത്രത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യാവസ്ഥകളെയും വ്യക്തിസംഘര്‍ഷങ്ങളെയുമെല്ലാം തന്നെ വ്യക്തിപരമായ നിര്‍ലേപതയോടെ വിവരിക്കുകയായിരുന്നില്ല എന്നതാണ് കഥയുടെ ഒടുക്കം നമ്മോടു പറയുന്നത്. അച്ഛന്റെ ആത്മഹത്യയേക്കാള്‍ അച്ഛനെ നഷ്ടപ്പെടലിനേക്കാള്‍ മകളെ തളര്‍ത്തിയത് തൂങ്ങിമരിക്കുമ്പോള്‍ തലയില്‍ മുഷിഞ്ഞ ഗാന്ധിത്തൊപ്പി ധരിച്ചിരുന്നു അച്ഛനെന്ന് മറ്റുള്ളവര്‍ പരിഹസിക്കുന്നതാണ്. അതോര്‍ത്താണവള്‍ തളര്‍ന്നു വീഴുന്നത്. പ്രത്യയശാസ്ത്രങ്ങളിലുള്ള വിശ്വാസത്തിന്റെ വൈകാരികതയോ അച്ഛന്റെ പ്രതിഛായാഭീതിയോ എന്നുറപ്പിക്കാനാവാതെ സന്ദിഗ്ധമാണ് ഇവിടെയും മകള്‍നില. 

സ്‌ത്രൈണതയുടെ സ്വേച്ഛാനിലകള്‍

വേപ്പിന്‍പഴങ്ങള്‍, മനക്കണക്ക് മുതലായ ആദ്യകാലകഥകളുടെ പ്രമേയഘടന തികച്ചും വൈയക്തികതലത്തിലുള്ളവയാണ്. എങ്കൈിലും അവ സ്ത്രീയുടെ സ്വേച്ഛാനിലകളെ വിഭാവനചെയ്യുന്നത് സ്വതന്ത്രമായാണ്. സച്ചിദാനന്ദന്‍ സൂചിപ്പിക്കുന്നതുപോലെ ഈ കഥകളിലെ മനുഷ്യരനുഭവിക്കുന്ന വ്യഥകള്‍ 'ഞാനാരാണ്'?  എന്ന ലക്ഷണാനുസാരിയായ സ്വത്വാന്വേഷണമോ ജീവിതത്തിന്റെ നിരര്‍ത്ഥകതയോ അല്ല. ജീവിതാവസ്ഥയെ മൂര്‍ത്തവും ഭൗതികവുമായിത്തന്നെ തിരിച്ചറിഞ്ഞ് ഉഴലുന്നവരാണവര്‍. വേപ്പിന്‍പഴങ്ങളിലെ ഊമയായ യുവതിയുടെ ദാരിദ്ര്യമാണവളെ അമ്പതുവയസ്സുകാരനായ പൂജാരിയുടെ ഇംഗിതത്തിനു വഴിപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. അമ്പതുവയസ്സുള്ള ജഡം എന്നാണവള്‍ അയാളെ വിശേഷിപ്പിക്കുന്നത്. '' പൂജാരി നിത്യവും നിവേദ്യച്ചോറു തരുന്നു. പകരം മച്ചിന്‍ മുകളിലേക്കു നാളികേരമെടുക്കാന്‍ കയറുന്നു. ആ ഇരുട്ടില്‍ വെച്ച് അമ്പതുവയസ്സായ പൂജാരിയെ സുഖിപ്പിക്കുന്നു. പൂജാരിയല്ല, ജഡം-നാലു കുട്ടികളുള്ള തന്തയായ ജഡത്തിനെ''.  ഒടുവില്‍ രണ്ടു കുട്ടികളുടെ അച്ഛനായ മായച്ചന്റെ പുതിയ വധുവായി പോകും മുമ്പ് അവസാനമായി അവള്‍ക്ക് 'ജഡ'ത്തിനെ സുഖിപ്പിക്കേണ്ടിവരുന്നു. ''എന്നെ മറക്കമുടിയുമാ?'' എന്ന ചോദ്യം ഉള്ളില്‍ മുഴങ്ങിയപ്പോള്‍ അവള്‍ കാര്‍ക്കിച്ചുതുപ്പി. കുളത്തില്‍ മുങ്ങി ദേഹശുദ്ധി വരുത്തി. മുകളില്‍ വേപ്പുമരത്തില്‍ കാക്കകളുടെ കലപില. അത്ഭുതത്തോടെ ഓര്‍ത്തു: ''കയ്പുള്ള വേപ്പിന്‍പഴങ്ങള്‍ തിന്നാന്‍ കാക്കകള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്?''

'മനക്കണക്കി'ലെ പെണ്‍കുട്ടിയുടെ അരക്ഷിതാവസ്ഥയ്ക്കു നേരെയാണ് ഇരപിടിയ്ക്കാന്‍ ചേച്ചിയുടെ ഭര്‍ത്താവ് ചാടിവീഴുന്നത്. ദാരിദ്ര്യത്തില്‍ നിന്നും തന്റെ കുടുംബത്തെ കരകയറ്റിയ രക്ഷകര്‍ത്താവായ ഏട്ടന്റെ പിടിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടിയുടെ സംഭ്രമം നിറഞ്ഞ മനോനിലയുടെ വിവരണമായാണ് കഥാഖ്യാനം നീങ്ങുന്നത്. സ്വന്തം അന്തരംഗസഞ്ചാരങ്ങളിലുള്ള കടിഞ്ഞാണില്‍ അവള്‍ക്കുള്ള പിടി മുറുക്കമാണ് കഥയെ തീവ്രമാക്കുന്നത്. പുറമെയുള്ള ചങ്ങലത്തുടലുകളെ പ്രതിരോധിക്കാന്‍ സ്വന്തം ആലോചനകളുടെ കരുത്ത് ഊറ്റിയെടുക്കുകയാണവള്‍. ''കിണറ്റിന്‍ കരയില്‍ ചെന്നിരുന്ന് ഉഴുന്നു കഴുകുമ്പോള്‍ സമാധാനത്തിന്റെ ഒരു വള്ളി കയ്യില്‍ കിട്ടി. ആട്ടുകല്ലിനരികെയിരുന്ന്  അരിയരക്കുമ്പോള്‍ ആലോചിക്കാം. ഇഷ്ടംപോലെ ആലോചിക്കാം... ആശ്വസിക്കാം...'' ഭോഗശരീരമായിത്തീരേണ്ടിവരുന്ന അവസ്ഥകള്‍ക്കു നിസ്സഹായമായി വഴങ്ങുന്ന സ്ത്രീയെ 'ഇനിയുറുങ്ങാം' എന്ന കഥയില്‍ കാണാം. ഭര്‍ത്താവിന്റെ ഉദ്യോഗക്കയറ്റങ്ങള്‍ക്കായി അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി മേലുദ്യോഗസ്ഥര്‍ക്കു ശരീരം കാഴ്ചവെയ്‌ക്കേണ്ടിവന്ന സ്ത്രീയുടെ ചിന്താധാരയെ തുറന്നിടുന്ന കഥയാണിത്. യൗവനവും സൗന്ദര്യവും ചോര്‍ന്ന വൃദ്ധശരീരം തന്നോടുതന്നെ പറയുന്നു; ഇനിയുറങ്ങാം. സ്വന്തം വികാരവിചാരങ്ങളുടെ അകത്തളങ്ങളില്‍ രാജ്ഞിമാരായി വിരാജിക്കുന്നവര്‍ ഇനിയുമേറെയാണ് സുകുമാരന്റെ ആദ്യകാല കഥകളില്‍. വഴിപോക്കരെ നോക്കി നേരം കളയുന്ന പെണ്‍കുട്ടികളെ ആവരണത്തിലും രഥോത്സവത്തിലും കാണാം. പുറംകാഴ്ചകളിലേയ്ക്കും വഴിയാത്രക്കാരായ ചെറുപ്പക്കാരിലേയ്ക്കും പറന്നുവീഴുന്ന അവരുടെ നോട്ടങ്ങളെ കാമനകളായിത്തന്നെ സുകുമാരന്‍ പിടിച്ചെടുക്കുന്നു. 'ആവരണ'ത്തിലെ വേലക്കാരിപ്പെണ്‍കുട്ടിയുടെ ഏകാന്തതയിലേയ്ക്ക് സുമുഖനും ചെറുപ്പക്കാരനുമായ ഒരു മുടന്തന്‍ വിശന്നുവലഞ്ഞ് ഭക്ഷണം യാചിച്ചെത്തുന്നു. പോലിസ് സൂപ്രണ്ടിന്റെ മൂത്തമകളാണെന്നു കളവുപറഞ്ഞ് അവള്‍ അയാളെ തന്നിലേയ്ക്കു പ്രലോഭിപ്പിക്കുന്നുവെങ്കിലും അയാള്‍ പേടിച്ച് ഒഴിഞ്ഞുപോകുന്നു. യാഥാര്‍ത്ഥ്യത്തെ മറിച്ചിട്ടുകൊണ്ട് ഒരു ഭ്രമകല്പനയിലൂടെ അവള്‍ തന്റെ മങ്ങിപ്പോയ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചുനേരത്തേയ്‌ക്കെങ്കിലും സ്വപ്‌നതുല്യമായി സാക്ഷാല്‍ക്കരിക്കുന്നു. അങ്ങനെ ചിലതെങ്കിലും ഇല്ലെങ്കില്‍ ആ റോഡിനപ്പുറം ഉണ്ടായിരുന്ന മുറിച്ചു കളഞ്ഞ ഗുല്‍മോഹര്‍ മരം പോലെ തന്നെയാണ് അവളും. 

പെണ്‍കാമനകളുടെ രഥോത്സവങ്ങള്‍
'രഥോല്‍സവം' ഗ്രാമത്തിലെ ബ്രാഹ്മണമഠങ്ങളുടെ അകത്തളങ്ങളില്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികളുടെ ഹതാശമായ ഒഴിവുനേരങ്ങളെ കുറിച്ചു പറയുന്നു. അവര്‍ തമിഴ്പാട്ടുകള്‍ പാടിയും കണ്ണെഴുതി പൂവുചൂടിയും മഠത്തിന്റെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു. വഴിയെ പോകുന്ന ചെറുപ്പക്കാരെ ആര്‍ത്തിയോടെ നോക്കുന്നു. ഇടയ്ക്കിടെ വായിക്കുന്ന അശ്ലീലച്ചുവയുള്ള തമിഴ്പുസ്തകങ്ങളും ആല്‍മരച്ചോട്ടിലിരുന്ന് കമന്റടിക്കുന്ന യുവാക്കളും അവരുടെ ചോദനകളെ ത്വിരിപ്പിച്ചുകൊണ്ടിരുന്നു. സുബ്ബലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയുടെ എരിയുന്ന കാമനയിലേയ്ക്ക് രഥോത്സവകാലത്ത് നാട്ടിലെത്തിയ അയല്‍ക്കാരന്‍ രഘു എണ്ണ പകര്‍ന്നു. അയാള്‍ വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലൊന്ന് രതിപുസ്തകമായിരുന്നു. പറഞ്ഞുറപ്പിച്ച രഹസ്യസമാഗമം പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് പിരിയേണ്ടിവന്നു. അയാള്‍ ഉത്സവം കഴിഞ്ഞ് പിറ്റേന്നുതന്നെ തിരിച്ചുപോയി. അവളാദ്യമായി ഒരു ചെറുപ്പക്കാരനെ ഓര്‍ത്തു കരഞ്ഞു. പിറ്റേന്നവള്‍ക്കു കൂട്ടുകാരി മീനു രഹസ്യമായി കൈമാറിയ പുസ്തകം ഒറ്റയ്ക്കായപ്പോള്‍ ആര്‍ത്തിയോടെ തുറന്നു നോക്കി. രഘു അവള്‍ക്കു സമ്മാനിച്ച അതേ പുസ്തകം!

പെണ്‍കാമനകളുടെ ഇരുണ്ടലോകങ്ങളിലേയ്ക്കുള്ള സഞ്ചാരമെന്നതിനേക്കാള്‍ ഈ കഥയ്ക്ക് പ്രാധാന്യമേറെയാണ്. തൃഷ്ണയുടെ വഴികളെ സ്ത്രീകേന്ദ്രിതമായി ആവിഷ്‌കരിച്ചു എന്നതാണ് അവയിലൊന്ന്. ലൈംഗികതയുടെയും ലൈംഗികാവിഷ്‌കാരങ്ങളെയും കര്‍തൃകേന്ദ്രം ഇവിടെ സ്ത്രീയാണ്. അതില്‍ സ്ത്രീയുടെ പദവിയെ സമനിലയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ സാധിച്ചു എന്നത് സര്‍വപ്രധാനമാണ്. ആനന്ദത്തിനും കാമനാവിനിമയത്തിനുമുള്ള തുല്യാധികാരം സ്ത്രീയെ പൗരപദവിയിലേക്ക് അടുപ്പിക്കുകയാണു ചെയ്യുക. 

തിത്തുണ്ണിയിലേക്കു കടക്കുമ്പോള്‍ ഈയൊരു മൂല്യം കഥാകൃത്തില്‍ തീവ്രമാകുന്നുണ്ട്. നനവ് ഈ കഥകളിലെമ്പാടും ഒരു രൂപകമായി ആവര്‍ത്തിച്ചുവരുന്നുണ്ട്. വരള്‍ച്ചയും. വരണ്ടു കിടക്കുന്ന തോടിലേയ്ക്ക് ഈര്‍പ്പം പൊടിഞ്ഞ കണ്ണുകളോടെ നോക്കുന്ന അവിവാഹിതയായ യുവതി തന്റെ തന്നെ മുഷിഞ്ഞു നരച്ച ജീവിതത്തെ അവിടെ കണ്ടെടുക്കുന്നു. അപ്പോഴെല്ലാം തിത്തുണ്ണി എന്ന മൂന്നരവസ്സുകാരന്‍ കുട്ടി ചരല്‍ക്കല്ലുകള്‍ പെറുക്കി അവളെ എറിയുന്നു. വെയിലത്തിട്ട കൊണ്ടാട്ടത്തിനു കാവലിരുന്നു മയങ്ങുന്ന അവള്‍ തിത്തുണ്ണി പതുക്കെ പാദസരങ്ങള്‍ കിലുക്കി കള്ളനായെത്തുമ്പോള്‍ ഉണരും. ചെറിയ കുടവയര്‍ കുലുക്കി അവന്‍ ചിരിക്കുമ്പോള്‍ അവളുടെ ഞരമ്പുകളില്‍ അവയ്ക്കകത്തോടുന്ന നിറം പകര്‍ത്തി, തരംഗങ്ങളുണ്ടാക്കി പൂര്‍വാധികം ശക്തിയില്‍ ഒഴുകി''.  അവന്റെ കൂടെയായിരിക്കുമ്പോള്‍ അവളുടെ സമയം മരമറിയാതെ കൊഴിയുന്ന ഇലകളാണ്. കുളിക്കുമ്പോള്‍ അവളുടെ നഗ്നദേഹത്തിനു നേരെ ചരല്‍ക്കല്ലും പുല്ലും ഇലയും വലിച്ചെറിഞ്ഞും അവളുടെ മടിയിലിരുന്ന് അടിവയറ്റില്‍ വിരല്‍പൂഴ്ത്തിയും അവന്‍ അവളുടെ നേരങ്ങളുടെ പങ്കാളിയായി. രാത്രികളില്‍ അവളോടൊത്തുറങ്ങുമ്പോള്‍ അമ്മയല്ലാത്ത അവളുടെ മുല ചപ്പി അവളിലെ സ്ത്രീയെയും അമ്മയെയും ഒരേസമയം ഉണര്‍ത്തുന്നു. തിത്തുണ്ണി കൂടെയുള്ളപ്പോള്‍ അവളുടെ ശരീരവും മനസ്സും സ്ത്രീയുടെ സഫലതകളിലേക്ക് പിടഞ്ഞുണരുന്നു. കാമനകളിലെ ലോകം ആനന്ദങ്ങളിലേയ്ക്കും തിരിനീട്ടുന്നു. അവന്‍ മരണപ്പെടുമ്പോള്‍ അവള്‍ തന്റെ വിലയേറിയ നിറപ്പകിട്ടുള്ള സാരികള്‍ ഉപേക്ഷിച്ച് വിധവയെപ്പോലെ വെള്ളസാരിയണിയുന്നു. 

നക്ഷത്രരശ്മി, ലെവല്‍ക്രോസ് മുതലായ കഥകളിലുമെല്ലാം നാം കാണുന്ന സ്ത്രീകള്‍ ഇപ്രകാരം നിറഞ്ഞു കവിയുന്ന ശക്തമായ ആന്തരികലോകത്തെ പേറുന്നവരാണ്. കണ്ണുനീര്‍ തുളുമ്പി കവിളുകളിലൂടെ ചാലിട്ടൊഴുകാതിരിക്കാന്‍ കണ്‍പീലിവെട്ടിച്ചു നിര്‍ത്തുന്നവര്‍. സര്‍വസാധാരണമായ ജീവിതവൃത്തങ്ങളില്‍ നിന്നു അവര്‍ സ്വന്തം ലോകത്തെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നു. പിതൃതര്‍പ്പണത്തിലെ പെണ്‍കുട്ടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ പരമ്പരാഗതമായ ത•-കള്‍ക്കകത്തും ഇവരുടെ ആഗ്രഹലോകങ്ങള്‍, സ്വാതന്ത്ര്യവാഞ്ഛകള്‍ കാമാനാവിനിമയങ്ങള്‍ ശക്തമാണെന്നു കാണാം. സ്വേച്ഛകളുടെ മേല്‍ ഒരു പ്രത്യയശാസ്ത്രവും അവര്‍ സ്വയം അടിച്ചേല്‍പ്പിക്കുന്നില്ല. അതിനാല്‍ തന്നെ സാക്ഷിനിലയില്‍ നിന്നും  കര്‍തൃനിലയിലേക്ക് അവര്‍ വളരെ ജൈവികതയോടെ വളര്‍ന്നു നില്ക്കുന്നുമുണ്ട്. 

സ്ത്രീകര്‍തൃത്വവും എം.സുകുമാരന്‍കഥകളും മുന്‍നിര്‍ത്തി മേല്പറഞ്ഞ വിശകലനങ്ങള്‍ക്കകത്ത് ചര്‍ച്ച ചെയ്ത കാര്യങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാമെന്നു തോന്നുന്നു.

മലയാളത്തിലെ നവോത്ഥാന റിയലിസ്റ്റുകാഥികരില്‍ രാഷ്ട്രീയകഥകളെഴുതിയ ചെറുകാടും തകഴിയും മറ്റും പിന്തുടര്‍ന്ന സ്ത്രീസ്വരൂപത്തിലെ കാമനാത്യാഗം അല്ലെങ്കില്‍ അലൈംഗികത എന്ന അംശത്തെ പൂര്‍ണ്ണമായും കുടഞ്ഞുകളയാന്‍ സുകുമാരന് കഴിഞ്ഞു. അതിനു തെളിവാണ് ആദ്യകാലകഥകളിലെ സ്ത്രീകാമനകള്‍. മറ്റൊന്ന് ആദ്യകാല കഥകളിലെ സ്ത്രീയാവിഷ്‌കാരത്തിന്റെ രാഷ്ട്രീയസഫലത പില്‍ക്കാല രചനകളില്‍ നിലനിര്‍ത്താന്‍  എം സുകുമാരനു കഴിഞ്ഞിട്ടില്ല എന്നതാണ്. രാഷ്ട്രീയാധുനികതയുടെ കഥാകൃത്ത് എന്ന പേരിനു കീഴില്‍ വരുന്നതോടെ തന്റെ പ്രമേയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വന്ന വ്യതിയാനം സ്ത്രീപ്രശ്‌നത്തെ, കാമനാമണ്ഡലങ്ങളെ, സ്ത്രീയുടെ അനുഭവാവിഷ്‌കാരങ്ങളെ ഏറ്റെടുക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കണം. ഇവിടെ മറ്റൊരു പ്രശ്‌നം കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയാധുനികതയുടെ സര്‍ഗാത്മകതയെ മുന്നോട്ടുകൊണ്ടുപോയവരില്‍ പലരും -സച്ചിദാനന്ദനും കെ.ജി.എസ്സുമുള്‍പ്പെടെ തങ്ങളുടെ എഴുത്തില്‍ ഒരു മൂന്നാംവരവ് സാധ്യമാക്കിയിരുന്നു. അതതുകാലത്തെ രാഷ്ട്രീയശരികളുടെ ഭാഗമായല്ലാതെത്തന്നെ  അവര്‍ കാലത്തിന്റെ രാഷ്ട്രീയസര്‍ഗാത്മതകളെ തിരിച്ചറിയാനുള്ള സംവാദങ്ങളാക്കി എഴുത്തിനെ മാറ്റി. 70കളെ ഒരു ചരിത്രദൂരത്തു നിര്‍ത്തിക്കൊണ്ട് വിപ്ലവകാരികളുടെ ആണ്‍കര്‍തൃത്വത്തെ വലിച്ചു പുറത്തിടാനും ലിംഗാധികാരത്തിലെ പുതിയ സമസ്യകളിലേയ്ക്ക് ഒട്ടൊക്കെ കടന്നുചെല്ലാനും ഇത്തരം എഴുത്തുകാര്‍ ശ്രമിച്ചിട്ടുണ്ട്. 

നിര്‍ഭാഗ്യവശാല്‍ എം. സുകുമാരന്‍ ഒരു മൂന്നാംവരവ് നടത്തിയില്ല. പിതൃതര്‍പ്പണത്തിലെ ആഖ്യാനസ്വത്വത്തിലെ സന്ദിഗ്ദ്ധതകളില്‍ നിന്നും ഒരു മൂന്നാംവരവിലൂടെ പൂരിപ്പിക്കുമായിരുന്ന ആ ഒഴിവിടത്തില്‍ സ്വതന്ത്രവും ഊര്‍ജ്ജസ്വലയും സ്വപ്‌നാടകയും ഉ•ാദിനിയും വിലാസവതിയുമായ ഒരു പൗരസ്ത്രീയെ തന്റെ നായക•ാരുടെ രക്ഷകര്‍തൃരാഷ്ട്രീയപൗരുഷത്തിനു തുല്യമായി അദ്ദേഹം പ്രതിഷ്ഠിക്കുമായിരുന്നു എന്നാശ്വസിക്കാനേ കഴിയൂ. എഴുത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സ്ത്രീകേന്ദ്രിതമായ ഭാവനാലോകങ്ങളെയും കാമനാവിനിമയങ്ങളെയും കെട്ടഴിച്ചുവിട്ട ഭാവനയ്ക്ക് അതുറപ്പായും അസാധ്യവുമായിരുന്നില്ല. 

റഫറന്‍സ്

എം.സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണം

(2018 ഏപ്രില്‍ 2ലെ മാധ്യമം ആഴ്ച്ചപ്പതിപ്പ് (1048) എം.സുകുമാരന്‍ ഓര്‍മപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)





Wednesday, March 21, 2018

മലയാളിയുടെ സ്വര്‍ണ ഭ്രമം



വീഡിയോ ഇവിടെ-  മലയാളിയുടെ സ്വര്‍ണ ഭ്രമം:  മലയാളിക്കൊപ്പം എന്നുമുള്ള ഒരു ലോഹമാണ് സ്വര്‍ണം. സമാന്തരമായ സമ്പത്തിക സുരക്ഷിതത്വമാണ് സ്വര്‍ണം നല്‍കുന്നതെന്നാണ് മിക്കവരും പറയുന്നത്. അതേ സമയം മദ്യം പോലെ ആസക്തിയേറിയതാണ് സ്വര്‍ണ ഭ്രമമെന്ന് പറയുന്നവരുമുണ്ട്. മലയാളിയുടെ സ്വര്‍ണഭ്രമം ചര്‍ച്ചയാവുകയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍.

വേഷത്തിന്റെ രാഷ്ട്രീയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018(08.02.2018)



വേഷത്തിന്റെ രാഷ്ട്രീയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018(08.02.2018)








അടുക്കളയിൽ നിന്നും ആഗോള കഫേയിലേക്ക് MBIFL 2020
https://fb.watch/eKhlZ9EEXa/