Thursday, August 26, 2010

ലാല്‍: കേണലും താരവും.


 

'കംപ്‌ളീറ്റ്  ആക്ടര്‍ ഡോട്ട് കോം' എന്ന മോഹലാലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ തലവാചകമായ 'ദ പ്രഡ് ഓഫ് നേഷന്‍' (ദേശത്തിന്റെ അഭിമാനം) ശ്രദ്ധേയമായ ഒന്നാണ്. അദ്ദേഹം ലഫ്റ്റനന്റ് കേണലായ ടെറിട്ടോറിയല്‍ ആര്‍മിയുടെ പരേഡു നയിച്ചുകൊണ്ടുള്ള ആമുഖ ചിത്രത്തിനു മുകളിലായിക്കൊടുത്ത ഈ വാചകം മോഹന്‍ലാല്‍ എന്ന താരസ്വരൂപത്തിന്റെ സവിശേഷമായ ഒരു പ്രതിനിധാനത്തെ ഉള്ളടക്കുന്നുണ്ട്.നടന്‍,വ്യക്തി,താരം എന്നിവയ്‌ക്കെല്ലാം ഉപരിയായി നില്ക്കുന്ന ഒരു അധീശത്വമാണ് ഈ പ്രതിനിധാനം. ലാലിന്റെ അഭിനയജീവിതത്തിലെ നിര്‍ണായകമായ ഒരു രംഗമല്ല മേല്പറഞ്ഞ ചിത്രം എന്നതും ശ്രദ്ധേയമാണ്. ഒരു അഭിനേതാവിനെ അയാള്‍ സൂപ്പര്‍സ്റ്റാര്‍ യാലും അല്ലെങ്കിലും അവതരിപ്പിക്കുന്ന ചിരപരിചിതമായ രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായാണ്, വിദ്യാര്‍ത്ഥികളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും ബിസിനസ്സുകാരുമെല്ലാം അടങ്ങുന്ന യുവാക്കളായ ആരാധകര്‍ ഈ വെബ് പോര്‍ട്ടലില്‍ ലാലിനെ അവതരിപ്പിക്കുന്നത്.

80കള്‍ക്ക ശേഷമുള്ള മൂന്നു ദശാബ്ദങ്ങളോളം മലയാളസിനിമയിലെ നായകസ്വരൂപത്തെ നിര്‍ണ്ണയിച്ചത് ലാല്‍/മമ്മൂട്ടി ദ്വന്ദ്വങ്ങളാണ്. അവയുടെ സമാന്തരതകളും വൈരുദ്ധ്യങ്ങളും പരസ്പരപൂരകത്വങ്ങളും കൊള്ളക്കൊടുക്കകളും പണിചെയ്‌തെടുത്ത ഒന്നാണ് മലയാള സിനിമയിലെ നായകന്‍. പല നിലകളിലുള്ള ഈ പാരസ്പര്യങ്ങള്‍ക്കപ്പുറത്ത് മമ്മൂട്ടിയില്‍ നിന്നും വ്യത്യസ്തമായി ലാല്‍ എങ്ങിനെ ചലച്ചിത്രത്തിലും ചലച്ചിത്രേതരമായ വ്യവഹാരങ്ങളിലും ഒരു ആധികാരികകര്‍തൃത്വമായി , ലെഫ്റ്റനന്റ് കേണലായി എന്ന് ആരായുകയാണീ കുറിപ്പ്.

കീര്‍ത്തിചക്ര സിനിമക്കു ശേഷമുള്ള ലാലില്‍ ഈ പരിവര്‍ത്തനം കൃത്യവും സ്പഷ്ടവുമായി കാണാം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ലെഫ്റ്റനന്റ് കേണല്‍ എന്ന കമ്മീഷന്റ് ഓഫീസര്‍ പദവി അദ്ദേഹം സ്വീകരിക്കുന്നത് ഈ ചിത്രത്തിനു ശേഷമാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയേയും തിരുവിതാംകൂര്‍ രാജാവിനെയും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയെയുമൊക്കെ സകുടുംബം സന്ദര്‍ശിക്കുന്നത് വാര്‍ത്തയായിരുന്നു.കൂടാതെ കാര്‍ഗിലില്‍ കൊടും മഞ്ഞിലും തണുപ്പിലും രാപ്പകലില്ലാതെ തോക്കുമേന്തി ഭീകരമായ വിജനതയില്‍ അതിര്‍ത്തി കാത്തു നില്ക്കുന്ന സൈനികരുടെ ത്യാഗത്തെ അദ്ദേഹം അഭിമുഖങ്ങളില്‍ വാരിക്കോരി പുകഴ്ത്തിയിരുന്നു. ഇവയെല്ലാം ചേര്‍ന്നു രൂപപ്പെടുത്തുന്ന ദേശീയതയുടെ കാവല്‍ഭടന്‍  എന്ന സാംസ്‌ക്കാരിക ബിംബമായി ലാല്‍ മാറിത്തീരുന്നു എന്നതാണീ വാര്‍ത്തകളുടെ പ്രസക്തി. ഇതു സാധ്യമാകുന്നതില്‍ ലാലിന്റെ താരസ്വരൂപത്തിനുള്ള പങ്ക് എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം എന്തുകൊണ്ട് ലാല്‍?
എന്തുകൊണ്ട് മമ്മൂട്ടിയല്ല ? എന്നീ ചോദ്യങ്ങളും അവഗണിച്ചുകൂടാ. പട്ടാള വേഷങ്ങള്‍ക്കു പൊതുവെ അനുയോജ്യമെന്നു കരുതപ്പെടുന്ന ശാരീരികവും അഭിനയപരവുമായ പൗരുഷപ്രതീതി നിലനിര്‍ത്തുന്ന മമ്മൂട്ടിയേക്കാള്‍ എന്തുകൊണ്ട് ലാല്‍ ഈയൊരു പ്രതീകത്തിലേക്ക് അവരോധിക്കപ്പെട്ടു?

ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നതും മമ്മൂട്ടി മുസ്ലീമാണെന്നതും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം. ലാലിനേക്കാള്‍  (കീര്‍ത്തിചക്ര, കുരുക്ഷേത്രം,കാണ്ഡഹാര്‍ തുടങ്ങിയ) അധികം പട്ടാളവേഷങ്ങള്‍ (നായര്‍സാബ്, സൈന്യം,പട്ടാളം,മിഷന്‍ 90 ഡെയ്‌സ്,മേഘം തുടങ്ങിയ) മമ്മൂട്ടി ചെയ്തിട്ടുണ്ട്. പട്ടാളവേഷത്തിന് അനുയോജ്യമായ 'ഹാര്‍ഡ് മാന്‍' പ്രതിരൂപവും ശബ്ദഗാംഭീര്യവും ബോഡി ഫിറ്റ്‌നെസ്സും മമ്മൂട്ടിയിലുണ്ട്. അച്ചടക്കം, കൃത്യനിഷ്ഠ എന്നീ സൈനികശീലങ്ങളുടെ പ്രതിരൂപകാത്മകതയും മമ്മൂട്ടിയില്‍  ആരോപിക്കപ്പെടുന്നുണ്ട്. എന്നിട്ടും മമ്മുട്ടിയെക്കാള്‍ ദേശീയപൗരുഷം ലാലില്‍ ആരോപിക്കപ്പെടുന്നതിന് ഇങ്ങനെയൊരു കാരണം കണ്ടെത്തുന്നത് സ്വാഭാവികമാണ്. ഇരുവരും ധാരാളം സൈനിക/പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്, ദേശസ്‌നേഹവും സവര്‍ണ്ണ ഹൈന്ദവതയും രണ്ടു താരശരീരങ്ങളിലും വേണ്ടത്ര വിളങ്ങി നിന്നിട്ടുമുണ്ട്.
ഇങ്ങനെയൊക്കെ ആയിരിക്കെ സിനിമക്കു പുറത്തുള്ള ഒരു കാരണം തേടുന്നത് ന്യായം തന്നെ. എന്നാല്‍ ഈ ചോദ്യത്തിന്റെ ധ്വനി ഇവിടെ അവസാനിക്കുന്നതല്ല.



ചഞ്ചലത്വം/പകര്‍ന്നാട്ടം

രുവരുടേയും താരസ്വരൂപങ്ങളുടെ വിശകലനത്തില്‍ ഈ ചോദ്യത്തിന്റെ ഉത്തരം ഉണ്ട്. മമ്മൂട്ടിയെയും ലാലിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പല നിരീക്ഷണങ്ങളും പറയുന്നത് ലാലിന് മമ്മൂട്ടിയെക്കാള് റേഞ്ചുണ്ട് എന്നതാണ്. എന്നാല്‍ എന്താണീ റേഞ്ച്? അദ്ദേഹം കൈകാര്യം ചെയ്ത വൈവിദ്ധ്യമാര്‍ന്ന റോളുകളിലായി അവ തിരശ്ചീന തലത്തില്‍പരന്നു കിടക്കുന്നു.ഡ്രൈവര്‍ (ഏയ് ഓട്ടോ), കച്ചവടക്കാരന്‍ (ഇന്നത്തെ ചിന്താവിഷയം), മിഥുനം),ആശാരി(രസതന്ത്രം), ബസ് മുതലാളി(വരവേല്‍പ്പ്), ഗായകന്‍(ഹിസ്സ് ഹൈനസ്സ് അബ്ദുള്ള,ഭരതം,റോക്ക് ആന്റ് റോള്‍, കിഴക്കുണരും പക്ഷി),മാനസികരോഗി(താളവട്ടം,വടക്കുന്നാഥന്‍) ,വിപ്ലവകാരി(ലാല്‍ സലാം),ആദിവാസി(ഉയരും ഞാന്‍ നാടാകെ),തൊഴില്‍രഹിതന്‍(നാടോടിക്കാറ്റ്, യോദ്ധാ),ഗള്‍ഫ്കാരന്‍(ചന്ദ്രലേഖ,മാമ്പഴക്കാലം),കാമുകന്‍/കൊലയാളി(ചിത്രം),വീടുവിട്ടവന്‍(അഹം,വടക്കുന്നാഥന്),നാട്ടുകാരുടെ കണ്ണിലുണ്ണി(ബാലേട്ടന്‍),ഗുണ്ടാ നേതാവ്(ഛോട്ടാ മുംബൈ,സാഗര്‍ ഏലിയാസ് ജാക്കി,ആര്യന്‍),എല്‍.പി.സ്‌കൂ ള്‍അദ്ധ്യാപകന്‍(അപ്പുണ്ണി),കഥകളി നടന്‍(വാനപ്രസ്ഥം, നര്‍്ത്തകന്‍(കമലദളം),എം.ജി.ആര്‍(ഇരുവര്‍),പ്രതികാരദാഹി(ഭ്രമരം,താഴ് വാരം) എന്നിങ്ങനെ പരന്നു കിടക്കുന്ന റോളുകളുടെ വൈവിദ്ധ്യവും ബഹുലതയും അദ്ദേഹത്തിന്റെ താരസ്വരൂപത്തെ നിര്ണ്ണയിച്ചിട്ടുണ്ട്; വര്‍ദ്ധിച്ച തോതിലുള്ള താരസ്വീകാര്യതക്ക് ഇടം നല്കിയിട്ടുണ്ട്. മമ്മൂട്ടിക്കില്ലെന്നു പറയപ്പെടുന്ന ശാരീരികമായ ഫ്‌ളെക്‌സിബിലിറ്റിയും അനുസ്യൂതിയും അഭിനയ ചലനങ്ങളുടെ സാക്ഷാല്ക്കാരവുമായി ബന്ധപ്പെട്ട് ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ലാല്‍ എന്ന താരശരീരത്തെ ചഞ്ചലമായ ഒരു പ്രരൂപമാക്കിത്തീര്‍ത്തു എന്നതാണ് പ്രധാന വസ്തുത. അതുകൊണ്ടയാള്‍  നിമിഷനേരം കൊണ്ട് പകര്‍ന്നാടുന്നു. ഒരേ സമയം രണ്ടു കാമുകിമാരെയും സന്തോഷിപ്പിക്കുന്നു(ചന്ദ്രലേഖ,ബോയിംഗ് ബോയിംഗ്). ലാലിന്റെ താരശരീരത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം ആള്‍മാറാട്ട റോളുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സി.എസ്.വെങ്കിടേശ്വരന്‍ നിരീക്ഷിച്ചിട്ടുണ്ട്.വിദ്യാസാഗറായും സാഗര്‍ കോട്ടപ്പുറമായും (അയാള്‍ കഥയെഴുതുകയാണ്)ശിവന്‍ കുട്ടിയായും ജോസായും വിഷ്ണുവായുമൊക്കെ (ഭ്രമരം)തകിടം മറിഞ്ഞ് വട്ടപ്പാലം ചുറ്റി പകിടകളിക്കുന്ന ഈ ചഞ്ചലത്വത്തെ തീയേറ്ററിന്റെ പാതി ഇരുട്ടിലിരുന്ന് പ്രേക്ഷകമനസ്സ് പുതിയ പുതിയ ആഗ്രഹ/സ്വപ്നചിന്തകളിലൂടെ,അവയുടെ അര്‍ത്ഥസന്നിവേശങ്ങളിലൂടെ സ്വാംശീകരിച്ച് താലോലിച്ച് നിലനിര്‍ത്തി(തൊഴില്‍രഹിതരും അവിവാഹിതരുമാണ് ലാല്‍ ഫാന്‍സിലധികവുമെന്ന് ഫിലിപ്പോ ഒസെല്ലാ നിരീക്ഷിക്കുന്നു).ഓരോ ഘട്ടത്തിലും സ്വയം പുതുക്കിയും പുതിയതായി എക്‌സ്‌റ്റെന്റ് ചെയ്തും ചഞ്ചലമായി നീങ്ങുന്ന ലാലിന്റെ താരസ്വരൂപത്തെയപേക്ഷിച്ച് അചഞ്ചലമാണ് മമ്മൂട്ടിയുടേത്. അതു പൊതുവെ കൃത്യമാണ്. വിശദവും സ്പ്ഷ്ടവുമെങ്കിലും ഒട്ടും പഴുതുകളില്ലാത്തതും സന്ദിഗ്ധതകളില്ലാത്തതുമാണ്. റോളുകളിലെ വൈവിദ്ധ്യക്കുറവിനേക്കാള്‍ അസന്ദിഗ്ധതയാണ്. അഥവാ ഏകകേന്ദ്രീകൃതമായ ദാര്‍ഢ്യമാണ് (അത് മമ്മൂട്ടിയുടെ സവിശേഷഗുണമാണെന്ന് ഫാന്‍സ് എടുത്തുപറയുന്നുണ്ട്) റേഞ്ച് കുറവാണെന്ന പ്രതീതി സൃഷ്ടിക്കുന്നത്.


ചഞ്ചലത്വവും സന്ദിഗ്ദ്ധതയുമുള്ളതുകൊണ്ടു തന്നെ ഓരോ തലത്തിലും പുതുക്കിക്കൊണ്ടിരിക്കാനും ലാലിന്റെ താരസ്വരൂപത്തിന് കഴിയുന്നുണ്ട്. ഇത്തരം പുതുക്കലിന്റെ ഭാഗമായി വ്യത്യസ്ഥ സാമൂഹ്യാര്‍ത്ഥങ്ങളെ അത് ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്നു. അവ മമ്മൂട്ടിയിലുള്ളതു പോലെ ഏകകേന്ദ്രീകൃതമല്ല, ബഹുകേന്ദ്രീകൃതമാണ്. ഒരു ഘടനയില്‍് നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ഘടനയിലേക്ക് സംക്രമിക്കാന്‍ കഴിയുന്ന ഒന്നും കൂടിയാണിത്. ഇപ്രകാരം വൈവിദ്ധ്യങ്ങളുടേതായ നിരവധി റോളുകളെ സമീകരിക്കാതെ തന്നെ ഉള്ളടക്കുന്നതിലൂടെ ഒരു സങ്കീര്‍ണ്ണത ലാലിന്റെ താരസ്വരൂപത്തില്‍ വന്നുചേരുന്നു. ഈ സങ്കീര്‍ണ്ണതയാണ് ലാലിന്റെ താരസ്വരൂപത്തിലെ സംവേദനശേഷി എന്നു കാണാന്‍  പ്രയാസമില്ല. സംവേദനത്തിന്റെ ബഹുലതയും ബഹുസ്വരതയുമാണ് അദ്ദേഹത്തിന്റെ അഭിനയശേഷിയായും വിശാലമായ അര്‍ത്ഥത്ില്‍ 'റേഞ്ച്' ആയും പ്രേക്ഷകര്‍  അംഗീകരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ സമീകരിക്കാതെ തന്നെ ഒരേ സമയം ലാലില്‍ സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുന്നു എന്നതും പ്രധാനമാണ്.


മമ്മൂട്ടിയുടെ താരസ്വരൂപം പൊതുവെ ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമല്ല. അവ വൈരുദ്ധ്യങ്ങളെ അനുനിമിഷം പരിഹരിച്ച് ഒറ്റ കേന്ദ്രത്തില്‍ തളച്ചിട്ട് സന്ിഗ്ദ്ധതകളെ ഒഴിവാക്കുന്നു. സംവേദനത്തിന്റെ ഏകാഗ്രതയിലാണ് അതിന്റെ ഊന്നല്‍. മമ്മൂട്ടിയില്‍ 'അഭിനയം' വളരെ പ്രകടമാണെന്ന് ആളുകള്‍ പറയുന്നത് അതുകൊണ്ടാവാം. മറ്റൊരര്‍ത്ഥത്തില്‍ ഈ സങ്കീര്‍ണ്ണതയില്ലായ്മയെ തന്നെയാണ് റേഞ്ച് കുറവാണെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും.

നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച
ലാലിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ, ചലനാത്മകമായ താരസ്വരൂപത്തിന്റെ വികാസഘട്ടം എണ്‍കള്‍ മുതല്‍ ആരംഭിക്കുകയാണ്. ഇക്കാലയളവില്‍ തന്നെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തില്‍ ശക്തമാകുന്നതും. നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച പ്രത്യേകതലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് വികസിക്കുന്നതും ഇക്കാലത്തു തന്നെ. ഇന്ത്യയെ സംബന്ധിച്ചെടത്തോളം ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുവേയുണ്ടായിരുന്ന മധ്യവര്‍ഗ്ഗത്തെ അഭിസംബോധനചെയ്യുന്ന രാഷ്ട്രീയാടിത്തറകള്‍ ഈ കാലയളവില്‍ മാറിമറിയുകും അതുവരെ അദൃശ്യമായിരുന്ന മറ്റു വര്‍ഗ്ഗങ്ങളും സാമൂഹ്യവിഭാഗങ്ങളും കടന്നുവരികയും ചെയ്തു. പൊതുവില്‍ സമീകരിക്കാനും ചാര്‍ച്ചകളില്‍ ഏര്‍പ്പെടാനോ കഴിയാതിരുന്ന ജന്മിവര്‍ഗ്ഗങ്ങളും വര്‍ത്തക സമൂഹങ്ങളും പിന്നോക്കക്കാരും ദളിതരുമടക്കമുള്ള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു രൂപപരിണാമം ഇക്കാലത്ത് ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ തന്ത്രപരമായ ഒരു സ്വയം പുതുക്കല്‍ മാത്രമാണിത്. അഗാധരാഷ്ട്രീയതലത്തില്‍ യോജിക്കാന്‍ കഴിയാതിരുന്ന പരസ്പരവിരുദ്ധമായ വിഭാഗങ്ങളെ ഒരു പ്രത്യയശാസ്ത്ര (മിഥ്യ)ത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ട് സംസ്‌കാരത്തിലിവ സജീവമായ ചില രൂപകങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മുഖ്യധാരാ സിനിമ ഇത്തരം ബിംബ നിര്‍മ്മിതികളുടെ പ്രധാന വേദിയാണ്. (
രൗഹൗേൃല ശ െമ േെൃൗഴഴഹശിഴ ളീൃ ാലമിശിഴ െമ െീെരശല്യേ ശ െമ േെൃൗഴഴഹശിഴ ളീൃ ുീംലൃ എന്ന് സംസ്‌കാര പണ്ഡിതനായ ജോണ്‍ ഫിസ്‌കേ പറയുന്നു.) ഇത്തരം ദേശീയ രൂപകങ്ങള്‍ സംസ്‌കാരത്തിന്റെ ചരിത്രത്തി ല്‍ ഏറ്റവും അധികം (ചില സവിശേഷമായ സ്വീകരണങ്ങളിലൂടെയും ഒഴിവാക്കലുകളിലൂടെയും ) പ്രത്യക്ഷപ്പെടുന്ന ഇക്കാലത്താണ് ലാലിന്റെ താരനിര്‍മ്മിതിയും നടക്കുന്നത്. മോഹന്‍ലാലിന്റെ താരസ്വരൂപം ഹൈന്ദവമാണെന്നോ ഹൈന്ദവ വര്‍ഗ്ഗീതയെ നേരിട്ടുല്പ്പാദിപ്പിക്കുന്നുവെന്നോ അല്ല ഇവിടെ പറഞ്ഞുവരുന്നത്. മറിച്ച് ലാലിന്റെ താരസ്വരൂപത്തില്‍ ഉള്‍ച്ചേര്‍ന്ന പേറ്റേണുകളും അവയുടെ വിനിമയ രീതികളും മേല്പ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണാവ്യവസ്ഥകള്‍ക്ക് (supporting systems) അനുരോധമായാണ് എന്നു മാത്രമാണിവിടുത്തെ വിവക്ഷ. വ്യാജമായ ചില പ്രത്യയശാസ്ത്രരൂപങ്ങളിലൂടെ വൈരുദ്ധ്യങ്ങളെയും വൈവിദ്ധ്യങ്ങളേയും സമീകരിക്കാതെയും എന്നാല്‍ അവയെ ഉള്‍ക്കൊണ്ടും (അത് അസാദ്ധ്യമായിരിക്കെ അല്‍ഭുതകരമായി സാധിച്ചുകൊണ്ട്!) ലാല്‍ ഓരോ ഘട്ടത്തിലും മുന്നേറിക്കൊണ്ടിരുന്നു. ലാലില്‍ സാദ്ധ്യമായ ഓരോ താദാത്മ്യത്തിന്റെയും ലഹരിയിലൂടെ ഫാന്‍സ് ഉള്‍പ്പടെയുള്ള പ്രേക്ഷകലക്ഷങ്ങള്‍  അവയില്‍ തങ്ങളുടേതായ, ഇന്റിമേറ്റായ, സ്വകാര്യമായ അര്‍ഥകല്പനകള്‍ സ്വരൂപിച്ചുകൊണ്ടിരുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ച്ചാശീലങ്ങളിലൂടെ, സാംസ്‌കാരിക ഉപഭോഗങ്ങളിലൂടെ സാധാരണപ്രേക്ഷകര്‍ പോലും ശക്തരായ സാംസ്‌കാരിക ഉല്പാദകരായി മാറുന്നുവെന്ന് പോള്‍ വില്ലീസ് അഭിപ്രായപ്പെടുന്നു.


ലാലിന്റെ താരസ്വരൂപത്തെ വൈവിദ്ധ്യപൂര്‍ണമാക്കുന്ന വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ക്ക് മേല്പറഞ്ഞ താദാത്മ്യത്തിലൂന്നിയ എന്‍ട്രി പാസ് മമ്മൂട്ടിയില്‍ ലഭിക്കുക അത്രയെളുപ്പമല്ല. ലാലില്‍ സാദ്ധ്യമായ, തെന്നിമാറുന്നതും വഴുതിനീങ്ങുന്നതുമായ താരകേന്ദ്രീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായ, ദൃഢവും അടഞ്ഞതും സ്വയം പൂര്‍ണവു(finite) മായ താരസ്വരൂപമാണ് മമ്മൂട്ടിയുടേത്.പട്ടാളവേഷത്തിലായിരിക്കുമ്പോഴും അചഞ്ചലനായ, ഉത്തരവാദിത്തവും കൃത്യനിഷ്ഠയുമുള്ള ഒരു പുരുഷ/കുടുംബ നായകനെയാണ് ആത്യന്തികമായി മമ്മൂട്ടി പ്രതിഫലിപ്പിച്ചത്.പട്ടാളക്കഥകള്‍ പലതും ഈ വ്യക്തിപൗരുഷത്തിന്റേയോ കുടുംബനായകത്വത്തിന്റേയോ പശ്ചാത്തലങ്ങളായാണ് യഥാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത്.ദേശീയതയെന്ന ബൃഹത് വ്യവഹാരത്തെ തൊട്ടു തലോടിപ്പോകുന്നുണ്ടെങ്കിലും അത് ഒരു അധീശത്വമായി മമ്മൂട്ടിയുടെ പട്ടാളസിനിമയില്‍ കടന്നു വരുന്നില്ല എന്നതിനുള്ള ഒരു കാരണമിതാണ്. ലാലിലാവട്ടെ അദ്ദേഹത്തിന്റെ താരസ്വരൂപത്തിന്റെയും റോളുകളുടേയും സവിശേഷതകളാല്‍ നിരവധി അപരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കാണാം. ദേശീയതയുടെ അപരങ്ങളെ കൂടി സാധ്യമാക്കുന്ന ഒരിടം ലാലിന്റെ സിനിമകളില്‍ കടന്നു കൂടുന്നത് അങ്ങിനെയാണ്.

നവ ഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ സവിശേഷമായ പുതിയ സാഹചര്യങ്ങളിലാണ് ഇന്ത്യയുടെ ദേശീയ അപരമായി പാക്കിസ്ഥാന്‍ തിരിച്ചറിയപ്പെടുന്നത്. പൂര്‍ണ്ണമായും അത് ഒരു ബാഹ്യ അപരമായി, ശത്രുരാജ്യമായിതന്നെ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ആഗോളതലത്തില്‍ വ്യാപിച്ച ഭീകരവാദപ്രചരണങ്ങളിലൂടെ സൈനികശക്തിക്ക് ദേശീയതാവ്യവഹാരങ്ങളില്‍  മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തില്‍ പ്രാധാന്യം വന്നു ചേര്‍ന്നു. സൈനിക നീക്കങ്ങള്‍ മുതല്‍ അണുബോംബുനിര്‍മ്മാണം വരെയുള്ള എല്ലാ സംഗതികളും അപരത്തെ ഉറപ്പിച്ചെടുക്കുന്നുണ്ട്. സൈന്യത്തിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ധാര്‍മ്മിക ബാധ്യതയെകുറിച്ച് ബി.ജെ.പി.യിലെ പല ഉയര്‍ന്ന നേതാക്കളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സൈനികതയും രാജ്യരക്ഷയും ദേശീയതയും ഭരണാധികാരവും സാധാരണ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളായി ഇക്കാലത്ത് മാറുകയുണ്ടായി. എല്ലാ സാമൂഹ്യ വിഭാഗങ്ങളും സൈന്യത്തെ വിശ്വാസ്യമായ ഒരു വിശുദ്ധ അധീശസങ്കല്പ്പമായിത്തന്നെ പങ്കുവെച്ചിട്ടുണ്ട്.അതിവര്‍ത്തന സ്വഭാവമുള്ള ഒരു സാംസ്‌കാരിക സ്വത്വം തങ്ങളുടെ മോഹബിംബമായ/ ആള്‍ട്ടര്‍ ഈഗോ ആയ മോഹന്‍ലാലില്‍ തന്നെ നിര്‍മ്മിച്ചെടുക്കുന്നതിന് ഈയൊരു പശ്ചാത്തലമാണുള്ളത്. അത് ലാലില്‍ തന്നെയാണ് എന്നതിനുള്ള കാരണമാണ് താരസ്വരൂപമെന്ന നിലയില്‍ അദ്ദേഹത്തില്‍ സന്നിഹിതമായ വൈരുദ്ധ്യ, വൈവിദ്ധ്യങ്ങളുടെ പ്രവേശനസാധ്യതകളും പിളര്‍പ്പുകളും ചഞ്ചലത്വവും സങ്കീര്‍ണ്ണതയും മറ്റും.

1. Caroline & Filippo Osella, Malayali young men and their movie heroes
( http://eprints.soas.ac.uk/76/1/malayali.pdf)

2. സി.എസ്.വെങ്കിടേശ്വരന്:ഉടലിന്റെ താരസഞ്ചാരങ്ങള്,ഡി.സി.ബുക്‌സ്,2011

3.ഷാജിജേക്കബ്,ജനപ്രിയസംസ്‌കാരം:ചരിത്രവും സംസ്‌കാരവും,മാതൃഭൂമി ബുക്‌സ്,കോഴിക്കോട്,2009

4.Paul willis:Cultural production is different from cultural reproduction is different from social reproduction is different from reproduction:
( http://link.springer.com/article/10.1007/BF01192107#page-1)