Wednesday, July 5, 2023

വിജയന്റെ പെണ്ണുങ്ങള്‍, നിര്‍ണയനവാദത്തിനപ്പുറം

 



''.......... ഈ ശിവരാമന്നായര്‌ടെ പാടത്ത് കൊയ്യാമ്പോണ ചെറ്മികള് റൗക്കയിടാമ്പാടില്ലെന്നാ ചട്ടം. എങ്ങനെ! മാറ് മറയ്ക്കാണ്ട് കുമ്പിട്ടു നിന്നു കൊയ്യണംന്ന്. ''
'' നല്ലതല്ലേ?'' രവി പറഞ്ഞു.
പൊടുന്നനെ ചെല്ലിച്ച സഖാവും കണ്ണിമൂത്താനും നിശ്ശബ്ദരായി. (പുറം 160, ഖസാക്കിന്റെ ഇതിഹാസം)



ഒ.വി. വിജയന്റെ ചവിട്ടുവണ്ടിയില്‍ കിറുകൃത്യമായ മാനകമലയാളം പറയുന്ന ഒരു പാതിരിയെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിന്റെ കാലമായിരുന്നു അത്. ഒരിക്കല്‍ പല്ലശ്ശനയിലെ ഒരു സുവിശേഷയോഗത്തില്‍ ഈഴവരുടെ സ്‌നാനപ്പെടല്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങാന്‍ നേരം പാതിരിസ്സായിപ്പ് തന്റെ ഭാര്യയോടു പറഞ്ഞു: ''പ്രിയതമേ, സമയം ആറുമണി പൂര്‍ത്തിയായിരിക്കുന്നു. നമുക്കു ചവിട്ടുവണ്ടിയില്‍ ചവിട്ടിച്ചവിട്ടിപ്പോകാം.''  കേട്ടുനിന്ന സ്‌നാനപ്പെട്ടവര്‍ മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി. ചിരി കൂട്ടച്ചിരിയായപ്പോള്‍ സായിപ്പു പ്രാര്‍ത്ഥിച്ചു നോക്കിയത്രേ. പക്ഷേ ചിരി നിന്നില്ല! പൈശാചികമായ ആ ചിരി ദിവസങ്ങളോളം നീണ്ടു. ഭാഷയും വിനിമയവും ആത്മീയതയും പ്രണയവും സ്ത്രീപുരുഷബന്ധങ്ങളും  അവയുടെ മാനകങ്ങളും സര്‍വോപരി ജീവിതം തന്നെയും എത്രമാത്രം അവ്യാകൃതത്വവും സങ്കീര്‍ണതയും അനിശ്ചിതത്വവും നിറഞ്ഞതാണെന്ന പ്രജ്ഞയുടെ ജൈവികത വിജയനില്‍ അമ്പേ നിറഞ്ഞതാണെന്നു ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ നമ്മോടു പറയുന്നുണ്ട്.
 കിറുകൃത്യമായ മാനകമലയാളമല്ല വിജയന്റെ കഥാപാത്രങ്ങള്‍ പറയുക. പാലക്കാട്ടെ ഉള്‍നാടന്‍ കീഴാളതയുടെ ഗോത്രപ്പഴമകളുടെ ചൂരും, പച്ചക്കുത്തും നിറഞ്ഞ അത്തരം മലയാളം, മലയാളത്തിലെ  ആധുനികതയ്ക്കു തന്നെ പുതുതായിരുന്നു. നിര്‍ണയനവാദങ്ങളുടെ കിറുകൃത്യങ്ങളില്‍ ജീവിതത്തെ ശമിപ്പിക്കാനല്ല ചവിട്ടുവണ്ടിയും ചെങ്ങന്നൂര്‍വണ്ടിയും പോലുള്ള കഥകള്‍ നമ്മോടു പറയുന്നത്. ജീവിതത്തിന്റെ, ജൈവികമായ ഉണ്‍മയുടെ, അലിവിന്റെ, അഭിജ്ഞാനങ്ങളുടെ, സൗന്ദര്യശാസ്ത്രപരവും ആഖ്യാനപരവുമായ സാഹസികതകളുടെ സാദ്ധ്യതകളില്‍ അഭിരമിക്കുവാനാണ് വിജയന്റെ രചനകള്‍ ഇന്നു നമ്മെ പ്രേരിപ്പിക്കുന്നത്. മതം, മതേതരത്വം, രാഷ്ട്രം, ഭരണകൂടം, ദേശീയത, സ്വത്വം, ലിംഗ, ലൈംഗികതാബന്ധങ്ങള്‍, ശരീരം, കാമനകള്‍, കുടുംബം, സ്വാതന്ത്ര്യസങ്കല്‍പനങ്ങള്‍ എന്നിവ സംബന്ധിച്ച ചിന്തകളുടെ പതിവുഘടനകള്‍ ഇന്നു വെല്ലുവിളി നേരിടുന്നുണ്ട്. സ്ഥലകാലങ്ങളിലും ജനജീവിതത്തിന്റെ ഉള്ളടക്കങ്ങളിലും വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ എല്ലാ പരിപ്രേക്ഷ്യങ്ങളെയും ഇളക്കിച്ചലിപ്പിക്കാന്‍ പോന്നതാണ്. ആയതിനാല്‍ നിര്‍ണയനവാദങ്ങള്‍ക്കപ്പുറമുള്ള വ്യത്യസ്തതകളെ തിരിച്ചറിയുന്ന, പല അടരുകളിലും നിരകളിലുമുള്ള സവിശേഷമായൊരു ലിംഗഭാവുകത്വത്തെ ഉള്‍ക്കൊണ്ടാലേ വിജയന്റെ സ്ത്രീപുരുഷബന്ധങ്ങളെ നമുക്കു സമീപിക്കാന്‍ കഴിയൂ. വിജയന്റെ സ്ത്രീപരിപ്രേക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നിലനില്‍ക്കുന്ന സമീപനങ്ങളിലെ യാന്ത്രികതയും അജൈവികതയും നമ്മെ മടുപ്പിക്കുന്നു. വ്യത്യസ്തമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് എങ്ങനെ വിജയന്റെ സ്ത്രീകളെ നോക്കിക്കാണാമെന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം.


സോഷ്യലിസ്റ്റു റിയലിസത്തിന്റെ നിര്‍ണയനവാദങ്ങള്‍ക്കപ്പുറം,  മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും ആന്തരികമായ ബഹുസ്വരതകള്‍ക്കകത്താണ് വിജയന്റെ കഥാലോകങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നത്. വിശകലനവ്യക്തതയോടെ, സാമാന്യമായ സാമൂഹ്യാപഗ്രഥനപാടവത്തോടെ നിരൂപകരും വായനക്കാരും സമീപിച്ചിട്ടും പൂര്‍ണമായും പിടി തരാതെ ഈ രചനകളില്‍ ബാക്കി നില്‍ക്കുന്ന ഘടകങ്ങള്‍ ഏറെയാകുന്നതെന്തുകൊണ്ട് എന്നതിനുത്തരം ഇവിടെയാണ്. എന്തുകൊണ്ട് വിജയന്റെ രചനകളില്‍, പ്രത്യേകിച്ചും ഖസാക്കില്‍ ഒരു യുക്തിഭദ്രമായ ഇന്ത്യന്‍രീതിയിലുള്ള സവിശേഷമായ പ്രതിബദ്ധഫെമിനിസത്തിന്റെ പ്രയോഗം സാധ്യമല്ല എന്നുള്ളതിന്റെ ഉത്തരം അതിന്റെ ദര്‍ശനപരവും സൗന്ദര്യശാസ്ത്രപരവുമായ ഘടകങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നു. അവയ്ക്കു രചനയുടെ പൊതുപ്രത്യയശാസ്ത്രവുമായുള്ള ബന്ധവും ഇവിടെ നിര്‍ണായകമായ പങ്കു വഹിക്കുന്നു.  

കേരളത്തിലെ സ്ത്രീവാദപ്രവര്‍ത്തനമണ്ഡലം ഏറെയും ആക്ടിവിസത്തിന്റെ പരിധിയിലാണ് കാണപ്പെടാറുള്ളത്. നിലപാടു വിശകലനങ്ങളെയാണ് ചിന്ത എന്ന നിലയ്ക്കു അവ രൂപപ്പെടുത്തുന്നത്. അതേസമയം അവയ്ക്കു പ്രസ്ഥാനമെന്ന നിലയ്ക്കുള്ള സംഘടനാസംവിധാനം അത്രയൊന്നുമില്ല താനും. മറ്റൊരര്‍ത്ഥത്തില്‍, ക്രമം തെറ്റിയ ഋതുക്കളുടെ ജൈവികവും എന്നാല്‍ അപ്രവചനീയവുമായ ശക്തി കേരളത്തിലെ ഫെമിനിസ്റ്റു പ്രസ്ഥാനത്തിനുണ്ട്. എങ്കിലും ഈ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികതുടര്‍ച്ചയിലല്ല ഇവിടെ ഫെമിനിസ്റ്റ് അക്കാദമിക്ചിന്ത വികസിക്കുന്നത്. ഫെമിനിസത്തെ പൂര്‍വനിര്‍ണീതമായ, ഉറച്ച ആശയസങ്കല്പമായി സ്വീകരിക്കുന്ന രീതി സമകാലിക ലോകസാഹചര്യത്തിലില്ല. ഉള്ളടര്‍ (ഇന്റര്‍സെക്ഷണലായ) ഫെമിനിസം അക്കാദമികമായ മേഖലയിലും ആക്ടിവിസത്തിന്റെ മേഖലയിലും പുതിയ ചാലുകള്‍ കീറുന്നുണ്ട്. സ്ത്രീപക്ഷത്തില്‍ നിന്നും ലിംഗപദവികളുടെ വൈവിദ്ധ്യങ്ങളിലേക്കുള്ള ജനാധിപത്യഭാവനയായി, പലമകളില്‍ പുലരുന്ന ഫെമിനിസ്റ്റുചിന്ത ഇന്നു പല നിലയ്ക്കും ദ്വന്ദ്വഘടനയില്‍ നിന്നും മുക്തമാണ്. സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങളായി, ഇര/വേട്ടക്കാരന്‍ ഘടനയിലെ സ്ത്രീവാദവഴികള്‍ തീര്‍ത്തും അസ്തമിച്ചുവെന്നു ഇതിനര്‍ത്ഥമില്ല. അതില്‍ത്തന്നെ തുടരുന്നതിനു പകരം മാറിത്തീര്‍ന്ന ഇടങ്ങളില്‍ നിന്നുകൊണ്ട്, ദ്വന്ദ്വഘടനയിലെത്തന്നെ വ്യവസ്ഥകളെയും കോയ്മകളെയും അപനിര്‍മിക്കുകയാണ് പുതുബോധം. എല്ലാറ്റിനെയും ലംബമാനമായ അധികാരഘടനയിലേക്കു മാത്രം കണ്ണിചേര്‍ത്തു കാണുന്നതിനു പകരം തിരശ്ചീനമായ അടരുകളിലേക്കും പടലങ്ങളിലേക്കും പരസ്പരാശ്രിതമായി വിന്യസിച്ചു ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആണും പെണ്ണും ക്വിയര്‍മനുഷ്യരും പ്രകൃതി, ജന്തുജീവജാലങ്ങളും നിശ്ചിതമായ അധികാരബിന്ദുവിലല്ല നിലകൊള്ളുന്നത്. അവ മാറിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇതേ കൂട്ടരെല്ലാം തന്നെയും ഒരേ അധികാരവ്യവസ്ഥയുടെ കീഴിലെ പ്രജകള്‍ മാത്രമാണ്.

ശ്രദ്ധയുടെ തരളതകള്‍
പരിചരണത്തിന്റെയും തുണചേര്‍ക്കലിന്റേതുമായ ഭാവപരിസരം തരളമായ ദു:ഖച്ഛവിയോടെ ഖസാക്കില്‍ പലയിടത്തും ഒരു പാടപോലെ പടര്‍ന്നു കിടക്കുന്നു. മൊല്ലാക്ക കുട്ടികളോടു പറയുന്ന, ഗോത്രസ്മൃതി പോലെ പടരുന്ന കഥയില്‍ സൈന്യത്തിന്റെ കുതിരപ്പുറത്തേറിയ വരവുണ്ട്. ചടച്ചു കിഴവനായ കുതിരയുടെ പുറത്താണ് ഷെയ്ഖ് മിയാന്‍ തങ്ങള്‍ യാത്ര ചെയ്തത്. ആയിരം കേടറ്റ കുതിരകള്‍ വേറെയുണ്ടായിട്ടും അങ്ങനെ ചെയ്തതെന്ത് എന്നതിനുത്തരമായി മൊല്ലാക്ക പറഞ്ഞു: ''അന്ത കുതിരയ്ക്കി ആര് തൊണ?'' മൊല്ലാക്ക പറഞ്ഞു. ''അത്ക്ക് തൊണ പടച്ചവന്‍. ശെയ്ക്ക് തങ്ങള്.'' (പുറം 16, ഖസാക്കിന്റെ ഇതിഹാസം) കുതിരയ്ക്കു കാലുകഴച്ചപ്പോള്‍ പട നില്ക്കണമെന്നു കല്പിച്ചു. അന്നു രാത്രി പാണ്ടന്‍ കുതിര വീണു മരിച്ചു. അതിന്റെ-ഒരഗതിയുടെ- അന്ത്യകര്‍മങ്ങള്‍ക്കായി ഉടയവന്റെ  സേനാവ്യൂഹമത്രയും കാത്തുനിന്നു. സൂക്ഷ്മമായ ശ്രദ്ധയാണ് ഇവിടെ ശ്രാദ്ധമാകുന്നത്.

ആബിദ എന്ന കാലിനു മുടന്തുള്ള പെണ്‍കുട്ടിയെ ഖസാക്കില്‍ കാണാം. ആബിദയുടെ ജീവിതാഖ്യാനത്തിന്റെ സന്ദര്‍ഭങ്ങളെ നനവുള്ളതാക്കിത്തീര്‍ക്കുന്നത് ഉമ്മ നഷ്ടപ്പെട്ട അവളുടെ അനാഥത്വത്തിന്റെ പശ്ചാത്തലമാണ്. കൂട്ടുകാരികളില്ലാത്ത അവളെ തോട്ടുവക്കത്തോ നെടുവരമ്പിലോ വെച്ചു കാണുമ്പോള്‍ തിത്തിബിയുമ്മ ചോദിക്കും, ''... എങ്കെപ്പോറത് പുള്ളേ? തൊണ കെടയാതാ?''
ആബിദ പറയും, ''കെടയാത് ഉമ്മാ''
തിത്തിബിയുമ്മ നേരും, '' ഉനക്ക് ശെയ്ഖ്തങ്ങള് തൊണ.''
മുങ്ങാങ്കോഴിയുടെ മകളായ അവള്‍ മൈമുനയുടെ ഗര്‍വും തണ്ടും സ്വന്തം അരക്ഷിതാവസ്ഥകളും സഹിച്ചു കഴിയുമ്പോഴെല്ലാം അപ്പുക്കിളിയുടെ വിരലുകള്‍ക്കിടയിലെ പച്ചത്തുമ്പിയിലും  അരശിന്‍പൂക്കളുടെ പരവതാനിയിലും ഷെയ്ഖ് തമ്പുരാന്റെ പാണ്ടന്‍ കുതിരയിലുമെല്ലാം  തുണയാണ് തേടുന്നത്. ''ശെയ്ഖ് തങ്ങളേ, നിങ്ങ എയ്ക്കി തൊണയിണ്ടാ?'' എന്ന ചോദ്യം അവള്‍ എല്ലാ ചരാചരങ്ങളോടും ആരാഞ്ഞുകൊണ്ടേയിരുന്നു. തോട്ടിലെ വെള്ളം പെട്ടന്നു നീലിച്ചതായി അവള്‍ക്കു തോന്നി. പെട്ടന്നു മഴ പോലെ വളര്‍ത്തുകാട്ടില്‍ അരശിന്‍ പൂക്കള്‍ കൊഴിഞ്ഞു. അശരണമായ മനുഷ്യചേതനയുടെ സ്പന്ദനങ്ങളായി ഇവിടെ ഭാഷ മാറുന്നു. മുങ്ങാങ്കോഴിയുടെ, കുഞ്ഞാമിനയുടെ, രവിയുടെ, ആബിദയുടെ അപ്പുക്കിളിയുടെ ഖേദങ്ങള്‍ ഒരേ വേദനയുടെ പരമ്പരകളോ തുടര്‍ച്ചകളോ തന്നെയാവുന്നു.

വിജയനുമായി നരേന്ദ്രപ്രസാദ് നടത്തുന്ന അഭിമുഖത്തിന്റെ അവസാനത്തെ സമയത്ത് കടപ്പുറത്ത് ഇരിക്കുമ്പോള്‍ താന്‍ പൂര്‍ണ്ണ നഗ്‌നനാണ്, ബന്ധനങ്ങളില്‍ നിന്ന് അഴിഞ്ഞുപോകുന്നു എന്നു പറയുന്ന ഒരു ഭാഗമുണ്ട്. അതേപോലെ ഖസാക്കിലെ മിഴിവേറിയ ഒരു രംഗം- മുങ്ങാംകോഴി കിണറ്റിലേക്ക് പച്ച വില്ലീസ് പടുതകളിലൂടെ താഴേക്ക് പോകുന്നു എന്ന് പറയുന്ന ഭാഗത്തും ഒക്കെ തന്നെ വാസ്തവത്തില്‍ അശരണതകളില്‍ നിന്നും അതീതലോകത്തിലേക്കുള്ള ഒരു എത്തിപ്പെടല്‍ നാം കാണുന്നു. ഇവിടെയെല്ലാം ജീവിതത്തിന്റെ  പ്രായോഗികയുക്തികള്‍ക്ക് അപ്പുറമുള്ള ഒരു ലോകത്തെ പ്രതിഷ്ഠിക്കുന്നുണ്ട്. സ്വാഭാവികമായും അതില്‍ കൂടെ ചേര്‍ന്നിരിക്കലാണ് ഉള്ളത്. എന്നാല്‍ മലയാളത്തില്‍ പ്രതിബദ്ധതയില്‍ ഊന്നിയ സാഹിത്യാവിഷ്‌കാരം എന്ന പാശ്ചാത്യയുക്തിയാണ് വിജയനെ അളക്കാന്‍ മലയാളനിരൂപകര്‍ ഏറെയും ഉപയോഗിച്ചത്.



ചാന്തുമ്മയും അവരുടെ മക്കളും പേറുന്ന അപവാദാരോപണങ്ങളും അനാഥത്വവും ദാരിദ്ര്യവും ഇതുപോലെ തന്നെ തുണയില്ലാത്തവരുടെ ഗതികേടിനെയും അശരണതകളെയും ഇരട്ടിപ്പിക്കുന്നതാണ്. വര്‍ഷങ്ങളായി കെട്ടിമേയാത്ത, പള്ളിപ്പറമ്പിന്റെ അങ്ങേതില്‍ നിന്ന അവരുടെ കുടിലില്‍ ഓരോ പുതുമഴയിലും ഇടിമിന്നലിന്റെ നീലവെളിച്ചം അകത്തേക്കടിച്ചു.  ''തെക്കന്‍ ബെല്താകട്ടെ''യെന്നു എന്നു അമ്മയും മകളും കുഞ്ഞുനൂറുവിനെ ഓമനിച്ചു, കാലങ്ങളോളം കാത്തുകഴിഞ്ഞത് അവിടെയാണ്. ആര്‍ദ്രതയെന്നോ ആസക്തിയെന്നോ ഉറപ്പിച്ചെടുക്കാന്‍ കഴിയാത്ത അഴിവ് ചാന്തുമ്മയോടുള്ള രവിയുടെ ബന്ധത്തില്‍  ക്രമേണ രൂപപ്പെടുന്നുണ്ട്. പക്ഷേ അവള്‍ അതു തടയുന്നുണ്ട്. എത്ര സൂക്ഷ്മമായാണ് അതിനെ വിജയന്‍ അവളില്‍ നിന്നും  ഉരുത്തിരിച്ചെടുക്കുന്നതെന്നു കാണാവുന്നതാണ്.  രവിയും ചാന്തുമ്മയും ചേര്‍ന്നിരിക്കുമ്പോഴുള്ള സംഭാഷണം:
''ഉങ്കളുക്ക് തെരിയാത്--'' ചാന്തുമ്മ പറഞ്ഞു.
''എന്ത്?'' രവി ചോദിച്ചു.
''ചിന്ന കൊളന്തകളോട നോവ്.''  അമ്മയില്ലാത്ത രവി,  അച്ഛനില്ലാത്ത, ആളും തുണയുമില്ലാത്ത ചെറിയ കുട്ടികളുടെ വേദനയെ ഉള്ളുനൊന്തു കരുതുന്ന ചാന്തുമ്മയെ മനസ്സിലാക്കുന്നത് താദാത്മീകരണത്തിലൂടെയാണ്. ഞാറ്റുപുരയിലെ താഴ്‌വാരത്തില്‍ അവരിരുവരും ചേര്‍ന്നിരിക്കുന്നു, രവി ചാന്തുമ്മയുടെ കണ്ണീരൊപ്പുന്നു. എന്നാല്‍ വിജയന്റെ സാഹിത്യത്തിലെ സ്ത്രീപരിേ്രപക്ഷ്യം  അതില്‍ത്തന്നെ നിരവധി വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതായി നമുക്കു തോന്നാനിടയുണ്ട്. മുമ്പു സൂചിപ്പിച്ച യാഥാര്‍ത്ഥ്യവും അതിന്റെ പ്രതിനിധാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളോടുള്ള കലാപരമായ പ്രതികരണങ്ങളായവയെ വായിക്കേണ്ടതുണ്ട്. അതിലെ അടിസ്ഥാനസംവാദം തന്നെ മനുഷ്യന്റെയും ജീവിതത്തിന്റെയും ആന്തരികമായ ബഹുലതകളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അത്തരത്തില്‍ 'സത്തിയം പലത്' എന്ന വാക്യം കൊണ്ടു അടിവേരു പാകിയതാണ് വിജയന്റെ രചനകളേറെയും.

രവി ആരെയും ബലാല്‍ക്കാരം ചെയ്യുന്നില്ല. തന്റെ മുന്നില്‍ വന്നുപെട്ട സ്ത്രീകളായ പലരെയും അയാള്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന ചില സ്ത്രീവാദികളുടെ ആരോപണത്തിനു കലാപരമായ അടിസ്ഥാനമില്ല. പത്മയും മൈമുനയും കേശിയും ഉള്‍പ്പടെയുള്ള സ്ത്രീകള്‍ പിന്നെയും പിന്നെയും കടന്നു വരുന്ന ജീവിതത്തില്‍ അയാള്‍ സ്വയം ലൈംഗികാതിക്രമത്തിലേക്കു മുന്‍കൈയെടുക്കുന്നതായ സന്ദര്‍ഭങ്ങളില്ല തന്നെ! ഒരു സ്ത്രീയിലും മാത്രമായി തളഞ്ഞു കിടക്കുന്നില്ല എന്നതു ലൈംഗികാതിക്രമത്തിന്റെ ഹിംസയിയിലേക്കു വളര്‍ത്തി വലുതാക്കാന്‍ കഴിയില്ലല്ലോ. മൈമുനയും ഒരാളില്‍ മാത്രമായി തന്റെ ലൈംഗികതയെ പരിമിതപ്പെടുത്തുന്നില്ല. ദേഹവും ദേശവും പരസ്പരം പകരുന്ന കാമനകളാണവളുടേത്.   ഖസാക്കിലെന്ന പോലെ ധര്‍മപുരാണത്തിലും സ്‌ത്രൈണത എന്ന  ആശയത്തെ ആധുനികമായി വിജയന്‍ പുനര്‍നിര്‍വചിക്കുന്നുണ്ട്. അധീശമണ്ഡലങ്ങളിലെ സ്‌ത്രൈണതയിലുള്ള അധികാരദാസ്യവും ഹിംസയും തെല്ലും അവഗണിക്കാത്ത കൃതിയാണ് ധര്‍മപുരാണം. സ്വേച്ഛാചാരിയായ മൈമുനയുടെ കാമനോന്മാദങ്ങളെ എഴുതുന്നതിലെ വ്യത്യസ്തത പലരും എടുത്തു പറഞ്ഞിട്ടുണ്ട്. സ്വന്തം കാമനകളിലൂടെ നേടുന്ന സ്വയംനിര്‍വാഹകപരമായ കര്‍തൃത്വമാണ് മൈമുനയുടെ സ്വത്വത്തെ മറ്റുസ്ത്രീകളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ശിവരാമന്‍നായരുടെ ഭാര്യ നാരായണിയമ്മയുടെ സ്വതന്ത്രവിഹാരങ്ങളും മൈമുനയുടെ രതിസഞ്ചാരങ്ങളും പുരുഷാധികാരത്തിന്റെ നിയന്ത്രണങ്ങളെ ഉല്ലംഘിക്കുന്നവയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, പത്മയില്‍ രൂപപ്പെട്ടു കിടക്കുന്ന സ്വാതന്ത്ര്യാനന്തരകാലത്തെ, അഭ്യസ്തവിദ്യയായ സ്ത്രീയുടെ കാമനകളുടെ ആധാരമെന്തെന്നു വ്യക്തമാകുന്നുണ്ട്. ആധുനിക ഏകദാമ്പത്യവ്യവസ്ഥയുടെ വൈകാരികതയിലധിഷ്ഠിതമായ, അനുരാഗത്തെയും കാമനാശ്രിതത്വത്തെയും പത്മയുടെ സ്‌ത്രൈണതയിലൂടെ ഭംഗിയായി വിജയന്‍ വരച്ചെടുക്കുന്നുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ മറ്റു പല എഴുത്തുകാരേക്കാളും സ്ത്രീയെ സംബന്ധിച്ച സത്താവാദത്തെ മറികടക്കുന്നുണ്ട് വിജയന്‍.
 
അപ്പുക്കിളിക്ക് 5 അമ്മമാരാണ്. പരിചരണത്തിന്റെ പരമാവധികളെ വിജയന്‍ ഇവിടെ വിസ്തരിച്ചിടുന്നു. അമ്മയും രവിയും കൂടിയുള്ള സന്ദര്‍ഭങ്ങളും ഇത്തരം തന്നെ. പരസ്പരബന്ധങ്ങള്‍ ഏറെ സ്‌നിഗ്ദ്ധമാണ് ഖസാക്കില്‍. സര്‍ക്കാര്‍ നിയുക്തനായ സ്‌ക്കൂളധ്യാപകനായിരിക്കേ തന്നെ രവി അസുഖം ബാധിച്ച അപ്പുക്കിളിക്കും മറ്റും മരുന്നു വാങ്ങാന്‍ ടൗണിലേക്കു സൈക്കിള്‍ ചവിട്ടി പോകുന്നു. തലവേദന വന്ന ഇന്‍സ്‌പെക്ടറെ പരിചരിക്കുന്നു. തന്റെ ദുരിതജീവിതത്തെ ഓര്‍ത്തു കരഞ്ഞു, കവിള്‍ നനഞ്ഞ ചാന്തുമ്മയെ കണ്ണീര്‍ തുടച്ചാശ്വസിപ്പിക്കുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നതെന്താണ?! ഇരപിടിയന്‍ സ്വഭാവത്തിലുള്ള പുരുഷനെങ്കില്‍ രവിക്ക് അത്തരം അവസരങ്ങള്‍ ഖസാക്കില്‍ സുലഭമായി ലഭിച്ചേനെ. എന്നാല്‍ പൊതുവേ മലയാളിവായനക്കാരുടെ, സ്ത്രീപക്ഷവിശകലനങ്ങളില്‍ രവി തികച്ചും സ്ത്രീവിരുദ്ധനായാണ് വിലയിരുത്തപ്പെട്ടത്. ആധുനിക നോവല്‍പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും മുകുന്ദന്‍, കാക്കനാടന്‍ എഴുതിയ കൃതികളിലെ നായകഘടനയിലെ ആസക്തികളെയും സ്ത്രീചൂഷണത്തെയും വിജയന്റെ രവിയിലേക്കു സൂക്ഷ്മവിചാരങ്ങളേതുമില്ലാതെ ആരോപിച്ചു കൂട്ടിക്കെട്ടിയതിന്റെ ഫലമാണത്. പ്രസ്ഥാനപരമായ നിരൂപണവ്യഗ്രതകളുടെ ഫലം. ശ്രദ്ധ എന്നതു സ്ത്രീകള്‍ക്കു സഹജമായി വിലയിരുത്തുന്നതില്‍ സത്താപരതയുടേതായ നിഴലുണ്ട്. എങ്കിലും വിജയന്റെ പ്രധാനരചനകളിലെല്ലാം അപൗരുഷമായ, പേലവതകളെയും ശ്രദ്ധയെയും നമുക്കു കാണാം. അത്തരം രചനകളിലെ ആഖ്യാനസ്വഭാവത്തിലും പദകോശങ്ങളിലും അതു വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. എന്നാലിത് ഉള്‍ക്കാഴ്ച്ചയോടെ കണ്ടെടുക്കുന്നതില്‍ വായനാസമൂഹം വിജയിച്ചോ എന്ന ചോദ്യം അവശേഷിക്കുന്നു. ഖസാക്കിലെയും മറ്റും അപകേന്ദ്രിതമായ ആഖ്യാനഘടന തന്നെ നായകനെ പലരിലൊന്നാക്കി മാറ്റുന്നുണ്ട്. ആഖ്യാനത്തിലെ ഏകോപിതവും നായകകേന്ദ്രിതവുമായ ഘടനയെ മുകുന്ദനോ കാക്കനാടനോ ബലികഴിക്കുന്നില്ല എന്നതിനാലാവണം (ശിഥിലമായ വൈകാരികതകള്‍ക്കകത്തു നായകനെ പ്രതിഷ്ഠിക്കുമ്പോഴും) അവ പുരുഷകേന്ദ്രിത രചനകളായിത്തീര്‍ന്നത്.


രവി വരുന്നത് കോണെഴുത്തു പഠിപ്പിക്കാനാണ് എന്നാണ് നോവലിന്റെ ഭാഷ്യം. എന്നാല്‍ അയാള്‍ പഠിപ്പിക്കുകയല്ല, പുതിയതു പലതും പഠിക്കുകയായിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ കോണെഴുത്തിന്റെ അപപഠന(unlearning)മാണ് അയാള്‍ ഖസാക്കില്‍ നിന്നും നേടുന്നതും. 'കവറപ്പേച്ച് എല്ലാറ്റിലും മുന്തിയ പേച്ചാ'ണെന്നത് രവിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തിരിച്ചറിവാണ്.  ആധുനികതയുടെയും ആധുനിക ലിംഗഭേദങ്ങളുടെയും സംഘര്‍ഷങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ട്, നോവല്‍പാഠത്തിലും കഥാപാത്രങ്ങളിലും കഥാഗതിയിലും അതു പെരുമാറുന്നു. കീഴടക്കപ്പെട്ട ജനതയുടെ അവ്യവസ്ഥിതവും ആധുനികപൂര്‍വവുമായ ചിതറിച്ച ഖസാക്കില്‍ നാം കാണുന്നു. നൈജാമലി മുതല്‍ മൊല്ലാക്കവരെ, പള്ളിയും കുതിരയും ചെതലിമലയും ഒക്കെയും അവിടെ പ്രാക്തനവും അസംസ്‌കൃതവും സ്‌ത്രൈണവുമായ ഉരുവം തന്നെ! സ്‌ത്രൈണമാക്കപ്പെട്ട(effeminated) ഭൂമികയുടെ സ്വയം കുതറലിന്റെ സ്വരസംഘര്‍ഷങ്ങളാണ് ഖസാക്കിനെ സൗന്ദര്യശാസ്ത്രപരമായ വിജയമാക്കുന്നത്.


യാത്ര
യാത്ര വിജയനില്‍ വളരെ മൂര്‍ത്തവും സജീവവുമായ ഘടകമാണ്, രതിയായും മടക്കയാത്രയായും. മുതലാളിത്തത്തിനും ഹിംസാത്മകമായ ആധുനികതയ്ക്കും വികസനത്തിനും നേരെ നടത്തുന്ന ഒരു തിരിഞ്ഞുനടത്തം, മടക്കയാത്ര ഉണ്ട് ഖസാക്കില്‍. 'മനുഷ്യനാവണമെന്നില്ലേ? പുരോഗതി പ്രാപിക്കാനും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനും കൂട്ടക്കൊല നടത്താനും വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും നടത്താനും മോഹമില്ലേ?' എന്ന ചോദ്യപരമ്പരയ്ക്കു എന്റെ കഴിവില്ലായ്മയ്ക്കായി ദൈവത്തിനു സ്തുതി എന്നു മറുപടി പറയുന്നുണ്ട്, ഒരു കാര്‍ട്ടൂണില്‍.  

ഖസാക്ക് എന്ന രചന വാസ്തവത്തില്‍ തിരശ്ചീനപ്രതലത്തിലുള്ള വര്‍ത്തുളമായ ഒരു ആഖ്യാനഘടന ആണ്. ആരും എവിടെയും പോകുന്നില്ല, വരുന്നുമില്ല, ശിവരാമന്‍നായര്‍ ഒഴികെ. ഒരിക്കല്‍ വന്ന രവി പോകുന്നില്ലല്ലോ. ഇത് അതിനെ വര്‍ത്തുളവും തിരശ്ചീനവുമായ അനുഭവഭൂമികയായി രൂപപ്പെടുത്തുന്നു. തിരശ്ചീനതയുടെയും വര്‍ത്തുളതയുടേതുമായ, ശമം തേടലിന്റേതായ ജീവിതയാനം തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നു!  ഇവിടെ ഒരു minimal അവസ്ഥ പോലുമുണ്ട്. തിരിച്ചുവരവാണ് അതിന്റെ ഘടന. രവി പലതും കൊഴിച്ചു കൊഴിച്ചു കളഞ്ഞ് മാതൃഗര്‍ഭത്തിലേക്കെന്നവണ്ണം ചുരുണ്ടു കൂടുന്നത് ഖസാക്കിലാണ്. പ്രിന്‍സ്റ്റണിലെ ആസ്‌ട്രോഫിസിക്‌സ് ഗവേഷണത്തില്‍ നിന്നും ആദിമപ്രകൃതിയിലേക്ക് മടങ്ങാനുള്ള അയാളുടെ ത്വരകള്‍ അധികാരനിരപേക്ഷമായ, വര്‍ത്തുളമായ സ്‌ത്രൈണഭൂമികയില്‍ സ്വയം സമര്‍പ്പിക്കലാവുന്നു. മാതൃപൂജയില്‍ സഹജമായ സ്വയം ബലിയര്‍പ്പിക്കലായി അതവസാനിക്കുന്നുവെന്നത് ഏറ്റവും സ്വാഭാവികമാണ്. ധര്‍മപുരാണത്തിലെ സിദ്ധാര്‍ത്ഥനും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുമെല്ലാം ഇപ്രകാരം അവരവരിലൂടെയുള്ള ആത്മാന്വേഷകരാണ്. ഇടയ്ക്കിടെ സ്വന്തം വാഴ്‌വിന്റെ, നിയതിയുടെ കരകളിലേക്കവര്‍ ഒഴുകിയെത്തുന്നു എന്നു മാത്രം. ഖസാക്കിന്റെ അവസാനഭാഗത്തു ഒരിടത്ത് ചുവന്ന ഒരുതരം പരല്‍മീനെ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. ''ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുള്ള ഒരുതരം പരല്‍മീനുണ്ട്. ചെതലിയിലെ കാട്ടുചോലയില്‍ കല്പടവിന്റെ അഗാധമായ വിള്ളലുകളില്‍ അവന്‍ ഉറങ്ങിക്കിടന്നു. കാലം ചെല്ലുമ്പോഴൊരിയ്ക്കല്‍ അവന്‍ തോട്ടിലേയ്ക്കു തുഴഞ്ഞു വന്നു.  തീമഴ പെയ്യുമ്പോഴാണേ്രത അവന്‍ വരുക. കോരിച്ചൊരിയുന്ന മഴയത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ഖസാക്കുകാര്‍ ചുവന്ന പരല്‍ മീനിനെ കണ്ടു.'' (പുറം 161, ഖസാക്കിന്റെ ഇതിഹാസം)




നൈജാമലിയുടെ പാത്രഘടനയും ഇപ്രകാരം പ്രയാണത്തിന്റെ ആന്തരികമായ ഉള്ളടക്കമുള്ള ഒന്നാണ്. മൊല്ലാക്കയെ ആശ്രയിച്ചു നിന്ന ബാലകനില്‍ നിന്നും ബീഡിതെറുപ്പു തൊഴിലാളിയായും തടവുപുള്ളിയായും കമ്യൂണിസ്റ്റുകാരനായും പിന്നീടു ഖാലിയാരായും പല വഴികളിലൂടെയുള്ള സഞ്ചാരമാണത്. അശാന്തവും അക്ഷമവുമായ ഒരു പ്രേരണ അയാളെയും യാത്രികനാക്കി മാറ്റുന്നു. നോവലിന്റെ ഒടുവില്‍ രവിയുടെ സ്‌കൂള്‍ നഷ്ടപ്പെടുന്നതിനെ ചെറുക്കാന്‍ ഒത്തു കൂടുന്നവരോടൊപ്പം നില്‍ക്കുന്ന നൈസാമലിയെ കാണാം. സഖാക്കന്മാര്‍ അയാളോടു നടത്തുന്ന അഭ്യര്‍ത്ഥന രാഷ്ട്രീയമായ ഉള്‍ക്കാഴ്ച്ച നിറഞ്ഞ ഉപഹാസധ്വനിയോടെയാണ് വിജയന്‍ എഴുതുന്നത്:
''നമ്മളൊക്കെ പഴേ സഗാക്കളാണ്. കൂമങ്കാവ് സമരത്തിലെ സഗാക്കളാണ്. മറക്കാമ്പറ്റ്ണ ഒന്നല്ല.''
''മറക്ക മുടിയുമാ?''
ചെല്ലിച്ച സഖാവ്  ഒരു വിവാഹാഭ്യര്‍ത്ഥന പോലെ ഖാലിയാരോടടുത്തുകൊണ്ടു പറഞ്ഞു, '' കാലിയാര് ഇങ്ങനിര്ന്നാപ്പോരാ. പ്രസ്താനത്തിലിയ്ക്ക് തിരിച്ചു വരണം.''
 നൈസാമലി എണീറ്റു. അവരുടെ മുമ്പിലേയ്ക്കടുത്തു നിന്നു. കണ്ണുകള്‍ മറിഞ്ഞു. കൈകള്‍ മേലോട്ടുയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാളുരുവിട്ടു.
'' അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ അര്‍ റഹമാനീ റഹീം...അല്‍ഫാത്തിഹ! '' (പുറം161, ഖസാക്കിന്റെ ഇതിഹാസം)
രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും ഉള്ളുതുറന്ന ആത്മസംവാദത്തിന്റെയും സാദ്ധ്യതകളുടെ സൂചനകള്‍ ഇവിടെ സുവ്യക്തമാണല്ലോ.  

ദൈവശാസ്ത്രപരിസരങ്ങള്‍
എന്താണ് ഖസാക്കിലെ ആത്മീയതയുടെ പരിസരങ്ങള്‍?  അതേക്കുറിച്ചുള്ള സാമാന്യമായ വായനകള്‍ സുലഭമാണ്. മേല്‍പ്പറഞ്ഞ ആദിമപ്രകൃതിസ്ഥാനങ്ങളോടു ചേര്‍ന്നു കിടക്കുന്നു ഖസാക്കിലെ ദൈവ, പ്രകൃതി ഭാവനകളും. ഹൈന്ദവമായ, പ്രകൃതി, ദൈവാനുഭൂതികള്‍  വിജയന്റെ  എഴുത്തിലും ദര്‍ശനത്തിലുമുണ്ട്. പക്ഷേ എങ്കിലും അതു ഹിന്ദുത്വവാദപരമല്ല തന്നെ! ദ്വന്ദ്വചിന്തയുടെ ഫലമായാണ് ആത്മീയമായ ഉള്ളടക്കമേതും മതത്തിന്റെ ചട്ടക്കൂടുള്ള ഹിന്ദുത്വമാണെന്ന തീര്‍പ്പിലേക്കെത്തിക്കുന്നത്. ദു:ഖത്തിന്റെയും അന്യതാബോധത്തിന്റെയും നിമിഷങ്ങളില്‍ ഷേഖ് തമ്പുരാന്റെ പ്രേതത്തെ കാത്തിരിക്കുന്ന ആബിദ, പിന്നാലെ പൂതം കൂടിയെന്ന ധാരണയുടെ പുറത്തു 'ഊരകാട്ടി' അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കുട്ടാപ്പു നരിയെ ഒക്കെ നാം ഇതില്‍ കാണുന്നു.... വേനല്‍ക്കാല സന്ധ്യകളില്‍ തോട്ടിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചു കയറി ഞാറ്റുപുരയിലെത്തി കിടക്ക നിവര്‍ത്തുന്ന രവി, പള്ളിയില്‍ നിന്നുള്ള അവസാനത്തെ വാങ്കുവിളി കേള്‍ക്കുന്നു. '' സ്മൃതിധാരയെ പൊട്ടിച്ച് വാങ്കുവിളി  വീണ്ടും രാത്രിയിലൊടുങ്ങി. ഈശ്വരാ, രവി പറഞ്ഞു. ഇപ്പോള്‍ ആ പദം അത്രയ്ക്കു പരുഷവും നിരര്‍ത്ഥകവുമായി തോന്നിയില്ല...'' (പുറം 80, ഖസാക്കിന്റെ ഇതിഹാസം). പരിനിഷ്ഠിതപ്പെട്ട ഈ ദൈവബോധത്തോടു സംവാദപ്പെടുന്ന ഇടങ്ങളായി അനേകം സന്ദര്‍ഭങ്ങളുണ്ട് നോവലില്‍ത്തന്നെ. കുട്ടാപ്പു നരിയുടെ പ്രേതഭാവനയും ഖാലിയാരുടെ ഷെയ്ഖ് മിയാന്‍ തങ്ങളും പുളിങ്കൊമ്പിലെ പോതിയും അവയില്‍ ചിലതാണ്. പ്രേതഭയം കൊണ്ടു കുട്ടാപ്പു വലയുകയാണ്. ഖാലിയാരുടെ കൈവശം ഷേഖിന്റെ പ്രേതം ഉണ്ട്, ചെതലിമലയില്‍ വിറകൊടിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അതു പിടികൂടുമെന്നയാള്‍ ഭയന്നു. ഇക്കാലമത്രയും തന്റെ ദൈവങ്ങളും റാവുത്തന്മാരുടെ ദൈവങ്ങളും തമ്മില്‍  കലഹിക്കാതെ കഴിഞ്ഞുപോന്നതാണ്. ഭയത്തിന്റെ പാരമ്യത്തില്‍ അന്ധമായൊരു പ്രേരണയില്‍ കുട്ടാപ്പു കൂമന്‍കാവിനെ ലക്ഷ്യമാക്കി ഓടുകയാണ്. തിരിച്ചു പോരുമ്പോള്‍ ലഹരിയുടെ ബലത്തില്‍ പൂതഭയം ഒഴിഞ്ഞു തിരികെ ഖസാക്കിന്റെ വഴികളിലൂടെ നടന്നു. 'പൂതമേ വാടാ തരനനാ' എന്നു വിളിച്ചു പായുന്നു. ആധുനികമായ ചട്ടക്കൂടിലുള്ള മതത്തിലെ ദൈവശാസ്ത്രബോധത്തിന്റെ അപരമാണിത്.  പുളിങ്കൊമ്പിലെ പോതിയും  ഷേഖ് മിയാന്‍ തങ്ങളും ഒക്കെ ഇഴുകിച്ചേര്‍ന്നു കലര്‍ന്നു കിടക്കുന്ന, (ഏറെ എടുത്തു പറയപ്പെട്ട) വിശ്വാസഭൂമികയില്‍ കീഴാളവും ബ്രാഹ്‌മണേതരവുമായ  ദൈവശാസ്ത്രധാരകള്‍ തുണയായും ബലമായും കുടികൊള്ളുന്നു. ആധുനിക മതേതരസങ്കല്പത്തിനും  മതാധിനിവേശിത സംസ്‌കാരത്തിനും പ്രബലമായ ഏകദൈവവിശ്വാസത്തിനും മുന്നേയുള്ള ഒരിടത്തെ അതു പ്രതിഫലിപ്പിക്കുന്നു. ഇടിമിന്നലിന്റെ നീളത്തിലെ കുട്ടി, നാം പഠിക്കേണ്ടതായ, ദൈവത്തിന്റെ ഒരേയൊരു വചനമായി ഇടിമിന്നലിനെ മനസ്സിലാക്കുന്നു. അവസാനത്തെ ഈയം പൂശലെന്ന കഥയിലും ദൈവസംവാദം കാണാം.

യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍
ജനാധിപത്യത്തെക്കുറിച്ചു ഏറെ എഴുതിയ ആളാണ് വിജയന്‍. ഭരണകൂടം, രാഷ്ട്രസംവിധാനം ഇവ എത്രമാത്രം ജനാധിപത്യവിരുദ്ധവും അധികാരപൂരിതവുമാണെന്നു അത്രയധികം തിരിച്ചറിഞ്ഞ മറ്റൊരു ആധുനികസാഹിത്യകാരനും മലയാളത്തില്‍ ഇല്ല. ദു:ഖവും ഭീതിയും നിരാശയും നിറഞ്ഞ അധികാരദുഷ്പ്രഭുത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കാലത്തെ മനുഷ്യജീവിതം കഥകളിലും കാര്‍ട്ടൂണുകളിലും ലേഖനങ്ങളിലുമെല്ലാമായി വിജയന്‍ എഴുതി. ഈ യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍ തന്നിലെ എഴുത്തുകാരനെ മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട് എന്നതിനു അദ്ദേഹത്തെക്കുറിച്ചു പലരും എഴുതിയിട്ടുള്ള  വ്യക്തിചിത്രങ്ങളും  സൂചന നല്‍കുന്നു. തന്റെ സ്വന്തം രചനകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിരൂപങ്ങളായി വരുന്ന  സാമൂഹികതയ്ക്കു നേരെ സൂക്ഷ്മമായ പ്രതികരണങ്ങളാണ് വിജയന്‍ ഉല്പാദിപ്പിച്ചത്. ലൈംഗികത, വിശ്വാസം, ആത്മീയത, അറിവ് തുടങ്ങിയ ആത്മനിഷ്ഠമെന്നു കരുതപ്പെടുന്ന പ്രമേയങ്ങളുടെ സാമൂഹികതയെയും ചരിത്രപരതയെയും ഒന്നിച്ചു മറനീക്കി മര്‍മത്തില്‍ സൂക്ഷിക്കുകയായിരുന്നു വിജയന്‍. കൃത്യമായി നിര്‍വചിക്കപ്പെട്ട വിരൂദ്ധദ്വന്ദ്വങ്ങള്‍ക്കകത്തല്ല, ബോധാബോധങ്ങളുടെ സൂക്ഷ്മഭേദങ്ങളായും അനുഭവിതജീവിത(lived experience)ങ്ങളിലെ തിരിച്ചറിവുകളുടെ പടലങ്ങളായും വകയിരുത്താവുന്ന രീതിയിലാണവ ആവിഷ്‌കരിക്കപ്പെട്ടത്.  

പി. പവിത്രന്‍ തന്റെ വിജയന്റെ യാത്രകള്‍ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നതു പോലെ പ്രത്യയശാസ്ത്രപരമായ ഏകോപിതബലം ഖസാക്കിലില്ലാത്തതിനാല്‍ അതു നല്‍കുന്ന സര്‍ഗാത്മക സ്വാച്ഛന്ദ്യം വലുതാണ്. ആണുമല്ല പെണ്ണുമല്ല, മനുഷ്യനോ കിളിയോ എന്നു തോന്നിപ്പിക്കുന്ന അപ്പുക്കിളിയുടെ ആദിമമായ കൈശോരവും ദൈവമോ പൂതമോ മനുഷ്യനോ എന്നറിയാത്ത ആത്മീയശക്തികളും എല്ലാം തന്നെ ആധുനികമായ നിര്‍ണയനങ്ങള്‍ക്കതീതമാണ്. യാഥാര്‍ത്ഥ്യം എന്നതു വേറെ, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള പ്രതിനിധാനം എന്നത് വേറെ എന്ന ലകാന്‍ പറയുന്ന ഒരു  പ്രശ്‌നം (ഡോ.കെ.അഷ്‌റഫ്, പോസ്റ്റ് സെക്കുലറിസം) വിജയന്റെ രചനകളെക്കുറിച്ചുള്ള  മലയാളത്തിലെ സ്ത്രീപക്ഷവിശകലനത്തില്‍ ഉണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കേവലമായ പുരോഗമന, സ്ത്രീപക്ഷപൊതുബോധം ഈ വിശകലനങ്ങളെ ഭരിക്കുന്നു എന്നു പറയാം.  വിജയന്റെ കൃതികളുടെ സാമൂഹികവിശകലനങ്ങള്‍ ഏറെയും ഈ രീതിയിലാണ് നിര്‍വഹിക്കപ്പെട്ടത്. നാം മുന്‍കൂട്ടി കരുതുന്ന യാഥാര്‍ത്ഥ്യങ്ങളെ എടുത്തുവെച്ച് അവയുടെ മാനകങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ജീവിതത്തിന്റെ അവ്യാകീര്‍ണമായ, അവ്യവസ്ഥ നിറഞ്ഞ യഥാര്‍ത്ഥസന്ദര്‍ഭങ്ങളെ ആവിഷ്‌കരിക്കുന്നു, എഴുത്തിനെ വിശദീകരിക്കാനും വിലയിരുത്താനും ശ്രമിക്കുന്നു. ആ നിലയ്ക്ക് വിജയന്‍ സ്ത്രീപക്ഷവീക്ഷണത്തില്‍ അമ്പേ അടഞ്ഞു പോകുന്നു. ആധുനിക ലിംഗബോധത്തിന്റെ ദൃഷ്ടിയില്‍ പലപ്പോഴും സ്ത്രീവിരുദ്ധനായി പോകുന്നു. ഇതു ചെറുതല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ശിവരാമന്‍ നായരുടെ കണ്ടത്തില്‍ കൊയ്യുന്ന ചെറുമികള്‍ക്കു ബ്ലൗസിടാനനുവാദമില്ല എന്ന കുറ്റപ്പെടുത്തലിനു നേരെയുള്ള രവിയുടെ ''നല്ലതല്ലേ? '' എന്ന പ്രതികരണം ഖസാക്കു സംവാദങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴി വെച്ചതാണ്.  കേവലം ബ്ലൗസിടുന്നതിലൂടെ, വസ്ത്രധാരണത്തിലൂടെയുള്ള, കപടവും ക്ഷിപ്രവുമായ പുരോഗമനപ്രതിഷ്ഠയെ നിസ്സാരമായി പുറന്തള്ളുന്നതായിരുന്നു  ആ മറുപടി. പുരോഗമനപരമായ ആണധീശബോധങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ നിന്നു മുക്തി നേടുമ്പോഴുള്ള കര്‍തൃത്വലബ്ധിയായും ഇതു നീട്ടിവായിക്കാം. അനുഭവിതജീവിതം കേവലം സ്വീകരണത്തിലോ പുറന്തള്ളലിലോ മാത്രമായി ഒതുങ്ങുന്നില്ല താനും!

നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അനുഭവപരമായ സംഘര്‍ഷമായി വായിച്ചെടുത്താല്‍ വിജയന്റെ കലാപരമായ സമസ്യകള്‍ കുരുക്കഴിയും. പൊതുബോധത്തോടു സംഘര്‍ഷപ്പെടുന്ന ഘടകങ്ങള്‍ ഏറെയാണ് വിജയന്റെ രചനകളില്‍. അതില്‍ത്തന്നെ എഴുത്തുകളില്‍ കടന്നു വരുന്ന സാഹിത്യത്തിന്റേതായ അധികാരബലതന്ത്രങ്ങളെ തിരിച്ചറിയുന്നു എന്നതാണ് വിജയനില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സംവേദനതീക്ഷ്ണമായ അംശം. ഉദാഹരണത്തിനു ചെമ്മീന്‍ എന്ന ചെറിയ കഥയ്ക്കുള്ളിലെ പാഠാന്തരതയിലൂടെ ബ്യൂറോക്രസിയെയും ഹിന്ദുത്വ അബോധത്തെയും സാഹിത്യവായനകളെ ഗ്രസിക്കുന്ന കൃത്രിമമായ ഭാവുകത്വപരിസരങ്ങളെയും ഒന്നിച്ചാണ് വിജയന്‍ അമര്‍ത്തിത്തോണ്ടുന്നത്. ഭ്രൂണത്തിലും ഭഗവല്‍സന്നിധിയിലും മറ്റനേകം രചനകളിലും ഇടുങ്ങിയ രാഷ്ട്രീയസംഘാടനത്തിന്റെ കോയ്മകളെ കുത്തിനോവിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത്.

രതിവര്‍ണനകളിലെല്ലാം സ്ത്രീശരീരമാകട്ടെ, ശാരീരികവേഴ്ച്ചയാകട്ടെ ഇന്ദ്രിയപരമായ സംവേദനസാദ്ധ്യതകളില്‍ നിന്നു വിസ്തരിച്ചു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള മൂന്നാമതും നാലാമതുമൊക്കെയായ ദൃഷ്ടികള്‍ ഒരേസമയം വിജയനില്‍ പ്രവര്‍ത്തിക്കുന്നു. സ്രവങ്ങള്‍ പരസ്പരം കലര്‍ന്നു നില്‍ക്കുന്ന വഴുക്കുന്ന ശരീരങ്ങളെ ജൈവികവും നിത്യയാഥാര്‍ത്ഥ്യവുമായ സഹജപ്രേരണ എന്ന നിലയിലാണ് വിജയന്‍ ഉള്‍ക്കൊണ്ടത്. അമ്മ, അച്ഛന്‍, മക്കള്‍ എന്നൊന്നും ഭേദമില്ലാതെ, ആരോപിക്കപ്പെട്ട മൂല്യങ്ങളില്‍ നിന്നും പരമാവധി മുക്തമായാണ് രതിയെ വിജയന്‍ എഴുതുന്നത്. മൂല്യങ്ങളെ സംഘര്‍ഷത്തിന്റെ മണ്ഡലമാക്കി വളര്‍ത്തുന്നു എന്നതിലൂടെയാണ് യാഥാര്‍ത്ഥ്യത്തെ മറനീക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത് എന്ന അശാന്തി നിറഞ്ഞ അന്വേഷണമാണ് വിജയനെ പ്രബലധാരണകളോടും പൊതുബോധത്തോടും പലപ്പോഴും കടുത്ത സന്ദേഹിയാക്കി നിര്‍ത്തുന്നത്. നിര്‍ണയനവാദത്തിനപ്പുറം വിജയന്റെ രചനകള്‍ എന്നും ജൈവികമായ പ്രേരണകള്‍ക്കു നേരെ ഉന്മുഖമായിരുന്നു, സന്ദേഹത്തോടെയെങ്കിലും. ഭ്രൂണം, എട്ടുകാലി, അരിമ്പാറ, ആല്‍മരം തുടങ്ങി അനേകം കഥകളില്‍ ശാരീരികകാമനകളെയും രതിവേഗങ്ങളെയും ഭൗതികവും ആസുരവുമായ തലത്തില്‍ നിന്നുകൊണ്ടു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തിന്റെ നെറ്റിക്കണ്ണ് സത്യത്തെ സസൂക്ഷ്മം മറനീക്കുന്നുണ്ട്. പാരമ്പര്യവാദികള്‍ക്കെന്നപോലെ തന്നെ പുരോഗമനവാദികള്‍ക്കും നെറ്റിചുളിയുന്ന ത്രികോണരതി കല്‍പനകള്‍,  ആണ്‍/പെണ്‍ അതിരുകള്‍ മായുന്ന ശരീരങ്ങള്‍ ഒക്കെയും ഈ കഥകളില്‍ നിറയുന്നുണ്ട്. ഇതു കാമനകളുടെ പ്രതിസന്ധിയെ വെളിവാക്കുന്നുവെന്നാണ് പവിത്രന്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ സാഹസികമായ പലതരം മറികടക്കലിലൂടെയും  പൊതുബോധത്തിന്റെ  വിമോചനനാട്യങ്ങളെ വിജയന്‍ മറനീക്കുന്നതിലൂടെയും  കാമനകളുടെ സാദ്ധ്യതയും നിര്‍വാഹകത്വവും തന്നെയല്ലേ വെളിപ്പെടുന്നത് എന്ന ആരായലിനാണ് ഊന്നല്‍ കൊടുക്കേണ്ടത്.

സ്ത്രീയുടെ, പ്രകൃതിയുടെ ഉര്‍വരതയും പുഷ്‌കലതയും താരള്യങ്ങളും എന്നും വിജയനില്‍ ആവേശമായി നിലക്കൊണ്ടിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ആഖ്യാനസന്ദര്‍ഭങ്ങള്‍ ഈ രചനകളില്‍ നിറയുന്നതു നമുക്കു കാണാം. പാറകളിലും ഖസാക്കിലും മറ്റും. ഖസാക്കില്‍ ഒരിടത്തു ശ്രാദ്ധാവശിഷ്ടങ്ങളെ ആര്‍ത്തവരക്തം കട്ടകെട്ടിയ പഴന്തുണിക്കഷ്ണങ്ങളോടാണ് വിജയന്‍ ഉപമിക്കുന്നത്. ഇതു സാഹസികതയായും പ്രാകൃതമായ പരിഹാസമായുമാണ് കെ.പി. നിര്‍മല്‍കുമാര്‍ നിരീക്ഷിക്കുന്നത് (പുറം 82, നോവലിന്റെ പുതിയ മുഖം, ഖസാക്ക് പഠനങ്ങള്‍). എന്നാലിതു ആത്മീയമായ അനുഷ്ഠാനചര്യ അഥവാ ശ്രാദ്ധത്തെക്കുറിച്ചെന്നതിലേറെ സ്ത്രീയെക്കുറിച്ചുള്ള വിനീതവും ശ്രദ്ധയോടെയുമുള്ള തിരിച്ചറിവായി മനസ്സിലാക്കുവാനുള്ള സാദ്ധ്യതകളായും വകയിരുത്താനാവും.
''ആമിനക്കുട്ടിയ്‌ക്കെന്താ സങ്കടം?''  അയാള്‍ ചോദിച്ചു.
 ''സങ്കടം, '' അവള്‍ പറഞ്ഞു.
രവി പതുക്കെ അവളെ തന്നോടടുപ്പിച്ചു.  അവള്‍ അയാളുടെ മടിയിലിരുന്നു.  മടിയില്‍ അവളുടെ ഘനസ്പര്‍ശം നിറയുന്ന പോലെ തോന്നി.
'' കുഞ്ഞാമിന പോവൂ,'' അയാള്‍ പറഞ്ഞു, ''പോയി കളിക്കൂ''
 അവള്‍ എണീറ്റു നിന്നു. അവള്‍ ഇത്തിരിനേരം നടന്ന്, പിന്നെ തിരിച്ചു വ്ന്നു.
''എനിക്കു വയ്യ'' അവള്‍ പറഞ്ഞു.
കണ്ണുകള്‍ അസാധാരണമായി തിളങ്ങുകയാണ്.
'' എന്താ സൂക്കേട്? ''
അവളൊന്നും പറഞ്ഞില്ല. ഇപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'' അയ്യേ, നോക്കൂ,'' രവി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. '' കരയ്യാണോ?-''
കുഞ്ഞാമിന അടിവയറ്റില്‍ കയ്യമര്‍ത്തി. അവള്‍ ചെറുതായി മുന്നോട്ടു ചാഞ്ഞു. രവി അവളെ താങ്ങി. പെട്ടന്ന്, വെള്ളിത്തണ്ടയുടെ മേല്‍, കാല്പടത്തില്‍, സിന്ദൂരക്കുറി പോലെ. രവി മിഴിച്ചു നോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ടു വീണു. കുഞ്ഞാമിനയെ നിലത്തിരുത്തിയപ്പോള്‍  അവള്‍ കരയുകയായിരുന്നു. രവിയുടെ കൈപ്പടം നനഞ്ഞിരുന്നു. കൈപ്പടം നിവര്‍ത്തി ഇമ തല്ലാതെ അയാള്‍ അതിലേക്കു നോക്കി. വരണ്ട കൈവരകള്‍ക്കുമേല്‍ ചോരയുടെ പുതുമഴത്തുള്ളികള്‍ ഊറിക്കിടന്നു. (പുറം 148, ഖസാക്കിന്റെ ഇതിഹാസം)

തിന്മയും ദുരയും ഭ്രമാത്മകതയും അതീതലോകങ്ങളും നിറഞ്ഞു കവിയുന്ന എണ്ണ എന്ന കഥയില്‍  ചെട്ടിച്ചിയാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ വേണ്ടി പെണ്ണുങ്ങളെ പരിശോധിച്ചു വിവരങ്ങള്‍ എല്ലാം അറിഞ്ഞശേഷം ചെട്ടിയാരോട് വിവരം പറഞ്ഞുകൊടുത്തു ചികിത്സ, മരുന്ന് ഒക്കെ നിശ്ചയിക്കുന്ന ഒരു സന്ദര്‍ഭം കടന്നുവരുന്നുണ്ട്. ആര്‍ത്തവകഷായം സേവിക്കാന്‍ വേണ്ടി എത്തുന്ന പെണ്ണുങ്ങളെ കുടികളില്‍ ചെന്ന് തുണിയഴിച്ച് തൊട്ടും പിടിച്ചും വിസ്തരിച്ചു പരിശോധിച്ച ശേഷം ചെട്ടിച്ചിയാര്‍ ചെട്ടിയാരോടു വിവരങ്ങള്‍ ബോധിപ്പിക്കും. തിരിച്ചുവന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് ഇങ്ങനെ പറയും: 'വിവരവൊക്കെ ചെട്ടിയാറ് എന്നോടു കേ്ട്ടു.'  പെണ്ണുങ്ങള്‍ക്ക് നാണം വരും.  'ചെട്ടിയാറിനോട് കേള്‍ക്കാണ്ട് മരുന്ന് തരാമ്പഷ്തുണ്ടോ?' മുലകള്‍ ഇടിഞ്ഞോ അല്ലയോ എന്ന് മുലക്കണ്ണുകള്‍ വലുതോ എന്ന് തുടകള്‍ ഉരഞ്ഞോ അകന്നോ എന്ന് അടിവയറിന്റെ് നിറമെന്തെന്ന് യോനീമുഖത്ത് നനവ് എത്രയെന്ന് ഇങ്ങനെ ശാസ്ത്രം പഠിച്ചവര്‍ക്ക് താല്പര്യമുള്ള വിവരങ്ങള്‍ മുഴുവനും ചോദിച്ചറിഞ്ഞിരിക്കും.  ചോദിച്ചറിഞ്ഞെന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് പറഞ്ഞത് പെണ്ണുങ്ങള്‍ അവരുടെ കെട്ടിയവന്മാരോടും പറഞ്ഞു. ഗോപ്യമായ ഈ അറിവുകള്‍ അവരെ അത്രയും ചാര്‍ച്ചക്കാരാക്കി. പാറകളില്‍ ശത്രുവായ താന്‍വാനെ സുനന്ദ എന്നു വിളിക്കാനാണ് മൃഗാംഗമോഹനന്‍ ആഗ്രഹിക്കുന്നത്. ബാല്യകാലത്തെ അയല്‍ക്കാരി. ആര്‍ത്തവരക്തം പൊടിഞ്ഞ അവളുടെ അടിവയറിനു താഴെ അയാള്‍ അലിവോടെ നോക്കി പറഞ്ഞു: നീ സുന്ദരിയാണ്.  

സ്വത്വപ്രകാശനത്തിന്റെ വഴികള്‍
സ്ത്രീയെക്കുറിച്ചുള്ള, വിശ്വാസത്തെക്കുറിച്ചുള്ള ഇന്ദ്രിയപരവും ആത്മീയവുമായ ഈ സവിശേഷപരിചരണത്തെ മനസ്സിലാക്കാന്‍ നവഭൗതികവാദത്തില്‍ അധിഷ്ഠിതമായ ചിന്തകള്‍ നമ്മെ സഹായിച്ചേക്കും. നവഭൗതികവാദം സ്ത്രീയുടെ സ്വത്വബോധത്തെ സംബന്ധിച്ച പദാര്‍ത്ഥഘടനയെക്കുറിച്ചു പറയുന്നു. അതീതദൈവസങ്കല്പത്തെ അപനിര്‍മിക്കുന്നതിലൂടെ ദൈവഭാവനയിലെ ഭൗതികതയുടെ തന്നെ വീണ്ടെടുപ്പ് സാധ്യമാണെന്നു നവഭൗതികവാദം കരുതുന്നു. അതീതമായ ദൈവാനുഭൂതിയേക്കാള്‍ അനുഭവനിഷ്ഠതയിലേക്കുള്ള പരിണാമം ഇവിടെ പ്രധാനമാണെന്നും വരുന്നു.

ആധിപത്യത്തെ ചെറുക്കുന്ന, അതിനെതിരായ ജീവിതക്രമം മുന്നോട്ടുവെയ്ക്കുന്ന ഏതൊരു ചിന്താധാരയും സ്ത്രീവിമോചനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു നവഭൗതികവാദം പറയുന്നു. കാരണം സ്ത്രീവിമോചനം  ഇന്നു സ്ത്രീകളുടെ മാത്രം വിമോചനമല്ല, മറിച്ച് എല്ലാ കീഴാളസമൂഹങ്ങളുടെയും പ്രകൃതിയുടെയും ജന്തുജീവജാലങ്ങളുടെയും വിമോചനവുമായി കണ്ണിചേര്‍ന്നാണ് നിലനില്‍ക്കുന്നത്. ഇക്കോ ഫെമിനിസ്റ്റിക് ആയ ചിന്താധാരകളില്‍ സ്ത്രീയുടെ പദാര്‍ത്ഥഘടന കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പാരിസ്ഥിതിക സ്ത്രീവാദം സത്താപരമായസ്ത്രീ കാഴ്ച്ചപ്പാടുകളെ ഊട്ടിവളര്‍ത്തുന്നു എന്ന വിമര്‍ശനം രൂപപ്പെട്ട ഘട്ടം പ്രധാനമാണെന്നു  വൈ.ടി. വിനയരാജ് എടുത്തു പറയുന്നു. '' സ്ത്രീ അഥവാ പ്രകൃതി നിത്യമായ ദൈന്യതയുടെ അടയാളങ്ങളായും നിത്യ ശുശ്രൂഷകരുടെ പ്രതിനിധാനങ്ങളായെന്നും വിമര്‍ശിച്ചു കൊണ്ടാണ് ഫെമിനിസ്റ്റു നവഭൗതികവാദം രൂപം കൊള്ളുന്നത്.'' (പുറം 80, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം). വിനയരാജ് എഴുതുന്നു, '' നവഭൗതികവാദ ഫെമിനിസം, സത്താവാദത്തെ മറികടക്കുന്നതുപോലെ തന്നെ ഹ്യൂമനിസത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഹ്യൂമനിസം മനുഷ്യനിര്‍വാഹകത്വത്തെ പദാര്‍ത്ഥലോകത്തിന്റെ സ്വയംനിര്‍വാഹകത്വമണ്ഡലത്തിന് പുറത്താണ് നിര്‍വചിക്കുന്നതെങ്കില്‍ നവഭൗതികവാദ ഫെമിനിസം എല്ലാത്തിന്റെയും സ്വയം പരിവര്‍ത്തനാത്മകത becoming ഉയര്‍ത്തിപ്പിടിക്കുന്നു.''  (പുറം 81, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം) പ്രതിപ്രവര്‍ത്തനപരമായ അസ്തിത്വത്തിന്റെ പരിധിക്കകത്താണ് വിജയന്റെ സ്ത്രീകഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നത്. അവരുടെ സ്വയംനിര്‍വാഹകത്വം മൈമുനയിലൂടെ, നാരായണിയമ്മയിലൂടെ, പത്മയിലൂടെ ഒക്കെത്തന്നെ വെളിപ്പെടുന്നുണ്ട് എന്നു സമ്മതിക്കേണ്ടതുണ്ട്. കുഞ്ഞാമിന, ആബിദ, ചാന്തുമ്മ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളില്‍ കാമനാപരമായ പ്രകാശനങ്ങള്‍ പ്രകടമല്ലെങ്കിലും അവരിലെ കര്‍തൃത്വസാദ്ധ്യതകള്‍ ആധിപത്യപരമായ വാസനകള്‍ക്കു പകരം ശ്രദ്ധയുടെയും കരുതലിന്റേതുമായ, സ്വയം സംരക്ഷണത്തിന്റേതും താദാത്മീകരണത്തിന്റേതുമായ ഘടനകളാലാണ് നിര്‍വചിക്കാനാവുക. അതു സവിശേഷമായ ഈ കാഴ്ച്ചപ്പാടിനകത്തു വരുന്ന ഉണ്മയുടെ സാദ്ധ്യതകളെത്തന്നെയാണ് മുന്നോട്ടു വെയ്ക്കുന്നത്.

 എന്നാല്‍ വിജയന്റെ ദുര്‍ബ്ബലസൃഷ്ടികളായാണ് ഖസാക്കിലെ ചാന്തുമ്മ, കുഞ്ഞാമിന, ആബിദ, ധാത്രി എന്നിവരെന്നു ടി.ആര്‍ വിലയിരുത്തുന്നുണ്ട്. (പുറം 76, പാപബോധത്തിന്റെ പുണ്യധാര, ഖസാക്ക് പഠനങ്ങള്‍). ഇവരില്‍ ഇഴുകുന്ന അതിഭാവുകത്വം കലര്‍ന്നിരിക്കുന്നുവെന്നും വിജയന്റെ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ''തന്റെ പത്‌നിയുടെ ആദ്യവും ഉല്‍ക്കടവുമായ കാമാവേശത്തെ ഭയപ്പെടുന്ന ശിവരാമന്‍ നായര്‍, കുറ്റബോധത്തിന്റെ സ്പര്‍ശനമില്ലാതെ തന്റെ പാപത്തില്‍ ഒരോര്‍മയുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന മാധവന്‍നായര്‍, പുത്രപത്‌നിയെ മറ്റൊരുവനു നല്‍കുന്ന കുപ്പുവച്ചന്‍, പോതി പാര്‍ക്കുന്ന പുളിയിലെ ഉറുമ്പുകള്‍ക്ക് തന്റെ പതിയെ കൊടുത്ത ചാന്തുമ്മ, ഇരുട്ടില്‍ മാത്രം ജലവിതാനത്തിനു മുകളിലെത്തുന്ന മുങ്ങാങ്കോഴി, അയാളെ ദയാപൂര്‍വം വഞ്ചിക്കുന്ന മൈമുന- അങ്ങനെ എല്ലാവരും അംഗീകൃതശല്യങ്ങളെ തകര്‍ക്കുന്നു. മൈമുനയുടെ കൈത്തണ്ടയിലെ നീലഞരമ്പ് ഖസാക്കിന്റെ മേനിയിലെ നീലഞരമ്പുകളുടെ ഒരു ശാഖയാണ്. രവിയാകട്ടെ മൈമുനയും ചാന്തുമ്മയും കേശിയുമായി ബന്ധപ്പെടുന്നത് ഇരുണ്ട കൃതാര്‍ത്ഥതയോടെയും അയാളുടെ ഏകാദ്ധ്യാപകവിദ്യാലയത്തിന്റെ വേരുകള്‍ ശിവരാമന്‍നായരുടെ ഭീരുത്വവും പ്രതികാരവുമാണ്''.  ഇങ്ങനെ പോകുന്നു വായനകള്‍.
 
 ഇവിടെ പ്രധാനമായും മുന്നോട്ടു വെയ്ക്കപ്പെടുന്നത് ലൈംഗികതയിലെ പാപബോധമാണ്. അതിന്റെ അടിസ്ഥാനം തന്നെ ആധുനികതയിലൂന്നിയ, യൂറോകേന്ദ്രിതമായ മൂല്യസങ്കല്പനങ്ങളിലാണ് എന്നതു വ്യക്തമാണ്. ലൈംഗികത, എന്തിന് സ്ത്രീയുടെ ആനന്ദം തന്നെ പാപമാണ് എന്ന ചിന്തയുടെ വേരിനു ആഴമേറുന്നതങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ മൂന്നാംലോക രാജ്യങ്ങളിലെ കാമനാവിനിമയങ്ങളില്‍ ഊറിക്കൂടിയ പാപബോധത്തിന്റെയും കൊളോണിയല്‍ ആധുനികതാബോധത്തിന്റെയും ബാക്കിപത്രമാണ് മേല്‍പ്പറഞ്ഞ പല വാദഗതികളും. കാമനകളുടെ കൊളോണിയല്‍ യുക്തി തന്നെയാണ് പുരോഗമനകാരികളുടെ കാമനകളെ സംബന്ധിച്ച പാപബോധയുക്തിയും. മുസ്ലിം സാമുദായികതയുടെ ധാര പരിശോധിച്ചാല്‍ അവിടെ ശാരീരികകാമനകള്‍ പാപമായി കാണുന്ന രീതി പ്രബലമല്ല. യൂറോപ്യനിതരദേശങ്ങളിലെ തദ്ദേശീയമായ, സാമുദായിക പ്രയോഗങ്ങളിലും അതില്ല. മിനുസമുള്ള വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ ഒക്കെ മുസ്‌ലിം ജീവിതപരിസരങ്ങളില്‍ കാണാം. ഹിന്ദു ആത്മീയപൊതുബോധത്തില്‍ കാമം ഉള്‍പ്പടെയുള്ള കാമനകള്‍ പാപമാണ്, കാമസൂത്രം പോലുള്ള കൃതികള്‍ എഴുതപ്പെടുന്ന ആധുനികപൂര്‍വ കാലത്ത് അതത്ര പ്രബലമല്ലായിരിക്കാമങ്കിലും. അധീശപരമായ കൊളോണിയല്‍ ബന്ധങ്ങളിലൂടെ ചരിത്രപരമായി പരിണമിച്ചും പരിവര്‍ത്തനപ്പെട്ടും രൂപം കൊണ്ട ഒന്നായി വേണം തദ്ദേശീയമണ്ഡലങ്ങളിലെ സ്ത്രീസ്വത്വരൂപീകരണത്തെ മനസ്സിലാക്കുവാന്‍.

അങ്ങനെ നോക്കിയാല്‍ വിജയന്റെ പെണ്ണുങ്ങളുടെ കാമനകള്‍ പുരുഷന്റെ ആക്രമണപരതയുടെ പരിസരത്തില്‍ വെച്ചാണോ മനസ്സിലാക്കേണ്ടത്, വിജയന്റെ പെണ്ണുങ്ങളുടെ കാമനകളെ പാപബോധത്തിന്റെ പശ്ചാത്തലത്തിലാണാ വായിക്കേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രവിയെന്ന ഒരേയൊരു പുരുഷനെ തേടി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന പത്മ, എം.ടി.യുടെ മഞ്ഞിലെ വിമലയെപ്പോലെ ഏകദാമ്പത്യത്തിലെ ചാരിത്ര്യവും പേറിനടക്കുകയാണോ എന്ന ചോദ്യത്തിനു വെളിയിലല്ല നിലകൊള്ളുന്നത്. സ്വന്തം കാമനകളുടെ നിര്‍വാഹകത്വത്തിന്റെ ആധുനികസാദ്ധ്യതകള്‍ പേറുമ്പോഴും സ്വത്വത്തിന്റെ ഈ സന്ദിഗ്ദ്ധതകള്‍ അവരെ വിട്ടൊഴിയുന്നില്ല. വാസ്തവത്തില്‍ ആധുനികതയുടെ തടവുകാരായി ഈ സ്വത്വഘടനകള്‍ പെരുമാറുന്നത് ഇവിടെയൊക്കെയാണ്. അവയെ ഏതെങ്കിലും ഒറ്റ ബിന്ദുവില്‍ തളച്ചിട്ടുകൊണ്ട് രാഷ്ട്രീയമായി നിര്‍വചിക്കുക ദുസ്സാദ്ധ്യമാണ്. പലരിലൂടെ പടര്‍ന്നേറുന്ന മൈമുനയുടെ രതിഭൂമികയും വേറൊരളവിലെങ്കിലും അടിച്ചേല്‍പ്പിക്കപ്പെട്ട ചാരിത്ര്യ/സദാചാരത്തിന്റെ സംഘര്‍ഷബിന്ദുവായിത്തന്നെ നിലകൊള്ളുകയാണ്!

തങ്ങള്‍ക്കു പാകമാകാത്ത സ്വത്വത്തിനു നേരെയുള്ള ഏതൊരന്വേഷണത്തിലും അസംബന്ധഭാവവും വിരോധാഭാസവും കലര്‍ന്ന അസംതൃപ്തി അനിവാര്യമാണെന്നു ഇ.വി.രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നത് ഇവിടെയോര്‍ക്കാം. (പുറം 24, അക്ഷരവും ആധുനികതയും) രവിയും മാധവന്‍നായരും വേശ്യാഗൃഹത്തിലേക്കുള്ള രാത്രിസഞ്ചാരങ്ങള്‍ക്കു ശേഷം മടങ്ങുമ്പോള്‍ രവി ബാങ്കുവിളിക്കുന്നതിനെപ്പറ്റി പറയുന്നിടത്താണ് അദ്ദേഹം ഇതു എടുത്തു പറയുന്നത്. ആശ്രമത്തില്‍ നിന്നും വന്ന രവി കാവിയുടുത്തു പുറപ്പെട്ടതിലും വിദ്യാലയമായ ഞാറ്റുപുരയിലും ഭോഗത്തിന്റെ മുദ്രകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി, അനുഭവങ്ങളെ  സംയുക്തീകരിച്ച് (rationalize) തത്വചിന്തകളുടെ സമവാക്യങ്ങളുണ്ടാക്കാനുള്ള വ്യഗ്രതയെ നിരോധിക്കുന്നരീതിയിലാണ് വിജയന്‍ ലൈംഗികതയെ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. (പുറം 25, അക്ഷരവും ആധുനികതയും)


ആണത്തത്തിലെ പലമകള്‍
പരമ്പരാഗത സ്ത്രീവാദപഠനങ്ങളിലെ പിതൃമാതൃകകള്‍ പലപ്പോഴും അധീശവും ബലിഷ്ഠവുമായ എതിര്‍ദ്വന്ദ്വത്തെ പേറുന്നു. ആണത്തത്തിലെ പലനിരകളെ വിജയന്‍ എടുത്തു പെരുമാറുന്നുണ്ട്. അതില്‍ത്തന്നെ അപൗരുഷമായ മാതൃകകള്‍ ഏറിനില്‍ക്കുന്നു. അച്ഛന്മാരിലെല്ലാം ശക്തിയേക്കാളേറെ തളര്‍ച്ചയാണ് വിജയന്‍ കാണുന്നത്. പിതൃവിദ്വേഷമല്ല, പിതൃസ്‌നേഹമാണിതില്‍. പാറകളില്‍ അഛന്റെ കൈവിരലുകളില്‍ പിടിച്ചു നടന്ന കുട്ടി മൃഗാംഗമോഹനനെ കാണാം. സായാഹ്നങ്ങളില്‍ ഇളം ചൂടുള്ള പാറകളും പിതൃസ്മൃതികളും ആവര്‍ത്തിക്കുന്നു, കാലത്തിന്റെ തിരിച്ചറിവുകള്‍ പോലെ. അരിമ്പാറയില്‍ ഏച്ചു മേനോനെ കണ്ടു വരുമ്പോഴും കുട്ടിയും അഛനും ഒന്നിച്ചു തന്നെ. കുളത്തിലെ മീനുകളെ നോക്കുന്ന കുട്ടി! ഇനിയും എത്രയോ പിതൃസാന്നിദ്ധ്യങ്ങള്‍. ഇതെല്ലാം സൂചിപ്പിക്കുന്ന ആധുനികതയുടെ വിശകലനാത്മകയുക്തിയില്‍ പിതൃസാന്നിദ്ധ്യം പ്രബലം തന്നെ. പക്ഷേ അതിനകത്തു പുരുഷയുക്തിയുടെ കോയ്മകളേക്കാള്‍ തോല്‍വിയുടെയും തകര്‍ച്ചകളുടെയും കൂടുതല്‍ മാനവികമായ തരളതകള്‍ ഉണ്ട്. ദു:ഖത്തിന്റെ നൈര്‍മല്യങ്ങളുണ്ട്.  ഈ തോല്‍വികളെ പിതാവും പുത്രനുമായുള്ള ബന്ധവിച്ഛേദമായാണ് പി.കെ.രാജശേഖരന്‍ വിലയിരുത്തുന്നത്. അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും തമ്മിലും രവിയും അച്ഛനും തമ്മിലുമുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് രാജശേഖരന്റെ ഈ നിരീക്ഷണം. എന്നാല്‍ അതിലുപരിയായി ഷെയ്ഖ് മിയാന്‍ തങ്ങളുടെ അനന്തമായ അലിവും ശ്രദ്ധയും മൊല്ലാക്കയിലും രവിയിലും മുങ്ങാങ്കോഴിയിലും മാധവന്‍ നായരിലും നൈജാമലിയിലുമായി തുടരുന്ന ഖേദത്തിന്റെയും തരളതകളുടെയും തുടര്‍ച്ചകളും പിതൃത്വത്തിന്റെ അപൗരുഷേയമായ സാദ്ധ്യതകളായാണ് കാണാന്‍ കഴിയുക. 'എന്റെ കുട്ടിമക്‌ള്‌ക്കൊരു മണി കൊണ്ടുവായോ' എന്ന, തുരുമ്പെടുത്ത അപസ്വരത്തിലുള്ള മുങ്ങാങ്കോഴിയുടെ പാട്ട് അശരണന്റെ നിര്‍മലമായ പ്രാര്‍ത്ഥനയായി നിറയുന്നത് അതുകൊണ്ടാണ്.

അസ്ഥിരതയുടെ അഴിവ്
മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും കിറുകൃത്യമായ ആധുനികതായുക്തികള്‍ വിജയന്റെ രചനകള്‍ തകര്‍ക്കുന്നു. അപ്പുക്കിളി തലയില്‍ തൊപ്പിവെച്ചു റാവുത്തരാകുന്നു. പിന്നെ കുറച്ചു നാള്‍ ഹിന്ദുവും ഈഴവനുമായി കഴിയുന്നു. നിര്‍ണയനവാദങ്ങള്‍ക്കപ്പുറം അസ്ഥിരവും ചഞ്ചലവും ജൈവികവുമായ തിരിച്ചറിവുകളാലും അനുഭൂതികളാലും മനുഷ്യാവസ്ഥകളാലും നിറഞ്ഞ ഭാവലോകങ്ങളാണ് ഈ കഥകള്‍. അവിടെ സ്ത്രീ/പുരുഷ ദ്വന്ദ്വം, സ്വദേശി/വിദേശി ദ്വന്ദ്വം, ശത്രൂ/മിത്ര ഘടന ഒക്കെ അപ്രസക്തമാകുന്നു. ആല്‍മരം എന്ന കഥയില്‍ ആയുസ്സിന്റെ പരിണതപക്വതയില്‍ വൈരവും പകയും കാമവും നിര്‍ജ്ജീവമായിത്തീര്‍ന്നു ശമത്തിലേക്കും ധ്യാനത്തിലേക്കും നടന്നടുക്കുന്ന രണ്ടു പുരുഷന്മാരെ കാണാം. അപാരമായ കരുണയും ശാന്തിയും ആഴത്തില്‍ തെളിയുന്ന കഥാവസാനത്തില്‍ പാറകളിലെന്ന പോലെ വിജയനിലെ ശാന്തി കനിഞ്ഞരുളുന്നു: '' നിനക്കു ശാന്തി വരട്ടെ'' (പുറം 295, ഒ.വി.വിജയന്റെ കഥകള്‍). പുഴയിലെ പരമേശ്വരനും തിരിച്ചറിവുകളുടെ സീമയില്‍, ശമം പൂണ്ട് വെള്ളമായും താമരയായും അലിഞ്ഞൊഴുക്കി സ്വയം മുക്തനാകുന്നു. ഇതേ ആത്മജ്ഞാനത്തിന്റെ സംവാദമാണ് ഉപനിഷത്തിലെ അച്ഛനും മകനും പങ്കു വെയ്ക്കുന്നത്. ശൈശവത്തിന്റെ അലിവുകളും അന്വേഷണനിഗൂഢതകളും പേറുന്ന കഥകൡും ഇതേ ആത്മസംവാദത്തിന്റെ ഉറവകള്‍ ഒലിച്ചിറങ്ങുന്നു. രാവുണ്ണി മേസ്തിരിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയിലെ അരിപ്രാവുകളുടെ കുറുകല്‍ കാത്തിരുന്ന കുട്ടിയും പശുവിന്റെ കണ്ണുകളിലെ ചൂട്ടി എന്ന പശുവിനെ സ്‌നേഹിച്ച രാഘവന്‍കുട്ടിയും പ്രാര്‍ത്ഥനയിലെ പാമ്പിനെ സ്‌നേഹിച്ച കുട്ടിയുമെല്ലാം ഇതു തന്നെ പറയുന്നു. ജീവിവംശത്തിന്റെ അതിരുകള്‍ ഭേദിച്ചു സഹജമായ താദാത്മ്യവും, പാരസ്പര്യവും വഴിയുന്നു. മയിലും കുതിരയും മുയലുകളും പശുക്കുട്ടിയും പാമ്പിന്‍കുഞ്ഞുങ്ങളും ആല്‍മരവും ചെമ്പകപ്പൂക്കളും എല്ലാം സഹജീവനം നടത്തുന്ന, അവയെല്ലാം മനുഷ്യജീവിതങ്ങളോടു തുല്യതപ്പെടുന്ന മാനവാനന്തരജീവഭാവന തളിരിട്ടു നില്‍ക്കുന്നു. ഖസാക്കിലെ ജീവബിന്ദുക്കളുടെ സംഭാഷണവും മധുരം ഗായതിയും പ്രാര്‍ത്ഥന പോലുള്ള കഥകളും പ്രസരിപ്പിക്കുന്ന സാകല്യദര്‍ശനം കേവലമായ മാനവികതാബോധത്തിനുമപ്പുറം തന്നെ! അതിനെ ഹിംസ കൊണ്ടു പകരം വെയ്ക്കാനാവില്ല എന്ന തിരിച്ചറിവാണ് ഈ  രചനകളുടെ കാതല്‍. അവ ആധുനിക ജ്ഞാനബോധത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഇന്നും അര്‍ത്ഥവത്തായി തുടരുന്നു. കൊളോണിയല്‍ ആധുനികതയെ, ഏറെ ഘോഷിക്കപ്പെട്ട നവോത്ഥാനപുരോഗതിയെ എല്ലാം സന്ദിഗ്ദ്ധപ്പെടുത്തുന്ന ദൃഷ്ടി അനേകം സന്ദര്‍ഭങ്ങളില്‍ ഈ കഥകളില്‍ നിറയുന്നുണ്ട്. മുയലുകളുടെ ചക്രവര്‍ത്തി, പാറകള്‍, ചവിട്ടുവണ്ടി എന്നിങ്ങനെയുള്ള പല കഥകളിലും സാമ്രാജ്യത്വത്തിന്റെയും അധീശവ്യവസ്ഥകളുടേതുമായ അഭിജ്ഞാനങ്ങള്‍ അസ്ഥിരപ്പെടുന്നതു നാം കാണുന്നു. 'ആങ്കളോ അമേരിക്കന്‍ ചൊരണ്ടല്‍- നസിക്കട്ടെ' എന്ന നൈജാമലിയുടെ മുദ്രാവാക്യത്തിന്റെ വിദൂരവ്യാപ്തി എങ്ങോളവുമെത്തുന്നതും മനസ്സിലാക്കാം.  


അതതുകാലത്തെ രാഷ്ട്രീയശരികളുടെ കൃത്യതകള്‍ വിജയന്റെ രചനാലോകത്തെ വിലയിരുത്തുന്നതില്‍ നേരിടുന്ന പരിമിതികളെ നോക്കിക്കാണാനും  അവയിലെ നിര്‍ണയനവാദങ്ങളില്‍ തമസ്‌കരിക്കപ്പെട്ട അസ്തിത്വത്തെ സംബന്ധിച്ച വിമോചനലോകങ്ങളെ കണ്ടെടുക്കാനുമാണ്  ഈ ലേഖനം സാമാന്യമായി ശ്രമിച്ചത്. സ്ത്രീവാദത്തിന്റെ പുതുബോധധാരകളെ മുന്‍നിര്‍ത്തി, വിജയന്റെ കാമനാലോകങ്ങളിലൂടെ, സ്ത്രീകഥാപാത്രങ്ങളിലൂടെ വ്യാഖ്യാനിക്കുവാന്‍  ശ്രമിക്കുമ്പോള്‍ സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച ആധുനികതായുക്തികള്‍ പ്രതിചേര്‍ക്കപ്പെടുന്നുണ്ടെന്നു മനസ്സിലാവുന്നു. ഈ വഴിയേ നടന്നു വരുമ്പോള്‍ ആധുനികതായുക്തിക്കപ്പുറം ലൈംഗികതയെ സംബന്ധിച്ച പാപ/പുണ്യങ്ങളും ഇര/ വേട്ടക്കാരന്‍ ഘടനയും അസ്ഥിരപ്പെടുകയും അനുഭവിതജീവിതത്തിലൂടെ, ഉണ്മയുടെ ആയിത്തീരലിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു തിരിച്ചറിയാം. അഹിംസാത്മകമായ ദര്‍ശനത്തില്‍ ശ്രദ്ധയുടെ താരള്യങ്ങളും അന്വേഷണത്തിന്റെ സഹനങ്ങളും അപൗരുഷേയമായ പിതൃഛായകളും സ്വത്വത്തിന്റെ അപരത്തിലേക്കുള്ള സാദ്ധ്യതകളായി കൂടി വളരുന്നു. അവയാകട്ടെ ഒറ്റബിന്ദുവില്‍ തളയക്കപ്പെട്ടു നിര്‍വചനവിധേയമായിരിക്കുന്നില്ല. മറിച്ച്, സന്ദിഗ്ദ്ധതകളിലൂടെ കൂടുതല്‍ വ്യാപ്തി തേടുകയാണ്!

റഫറന്‍സ്:
1. ഇ.വി.രാമകൃഷ്ണന്‍, അക്ഷരവും ആധുനികതയും, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2020 (മൂന്നാം പതിപ്പ്)
2. ഒ.വി.വിജയന്‍, ഒ.വി.വിജയന്റെ കഥകള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2017
3. ഒ.വി.വിജയന്‍, ഒ.വി.വിജയന്റെ ലേഖനങ്ങള്‍, ഡി.സി. ബുക്‌സ്, കോട്ടയം, 2006
4. ഒ.വി. വിജയന്‍, ഖസാക്കിന്റെ ഇതിഹാസം, ഡി.സി. ബുക്‌സ്, കോട്ടയം, 2011, (49-ാം പതിപ്പ്)
5. ഡോ.കെ.അഷ്‌റഫ്, പോസ്റ്റ് സെക്കുലറിസം, ഐ.പി.എച്ച്, കോഴിക്കോട്, 2022
6. പി. പവിത്രന്‍, ഭൂപടം തലതിരിക്കുമ്പോള്‍ , ഡി.സി. ബുക്‌സ്, കോട്ടയം, 2022
7. പി.കെ. രാജശേഖരന്‍, പിതൃഘടികാരം ഒ വി വിജയന്റെ കലയും ദര്‍ശനവും, ഡിസി ബുക്‌സ്, കോട്ടയം, 1994)
8. വൈ.ടി. വിനയരാജ്, നവഭൗതികവാദത്തിന്റെ കാലം, കോണ്‍കോഡ് പബ്ലിക്കേഷന്‍സ്, കോട്ടയം, 2021
9. കെ.ജി.കാര്‍ത്തികേയന്‍, എം.കൃഷ്ണന്‍ നമ്പൂതിരി, ഖസാക്ക് പഠനങ്ങള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 1994

(Published in 2023 June Anyaonyam)