Wednesday, February 9, 2011

സ്വയം എഴുതുന്ന ഉടലുകള്‍: പുതിയ പെണ്‍കഥകളിലെ സാധ്യതകള്‍


പുതിയ പെണ്‍കഥകളുടെ ശരീരരാഷ്ട്രീയം കണ്ടെത്താനുള്ള ശ്രമമാണ് ഈ പ്രബന്ധം. കേരളത്തിന്റെ സവിശേഷമായ സാഹിത്യ സംസ്‌കാരത്തിന്റെയും ലിംഗാവബോധത്തിന്റേയും പരിധികളില്‍ നിന്നുകൊണ്ട് ചരിത്രപരമായ വിശകലനവും മുന്‍വിധികളില്ലാത്ത നിലപാടും ആവശ്യപ്പെടുന്ന ഒന്നാണ് ഇത്തരമൊരു പഠനം. നാളിതുവരെയുള്ള സ്ത്രീപക്ഷ വിശകലനങ്ങളെയും സ്ത്രീയനുഭവ ആവിഷ്‌കാരങ്ങളെയും സംവാദാത്മകമായി കാണുന്ന ജനാധിപത്യപരമായ ഒരു സമീപനം ഇവിടെ ആവശ്യമാണ്. സര്‍ഗ്ഗാത്മകതയുടെ മണ്ഡലത്തില്‍ നടക്കുന്ന ലിംഗപഠനങ്ങള്‍ക്ക് വളരെയധികം രാഷ്ട്രീയ സുക്ഷ്മതയും ഉണ്ടാവേണ്ടതുണ്ട്-ണ്ട്. ലിംഗാധികാരത്തിന്റെ പൊതുഭാവുകത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഒരു പ്രതിസൗന്ദര്യശാസ്ത്രം കണ്ടെടുക്കുകഎന്നത് അതുകൊണ്ടണ്ട്ുതന്നെ പ്രധാനമാണ്. സമകാലീന പെണ്‍കഥയുടെ ലിംഗപരിപേക്ഷ്യത്തില്‍ അതിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണിവിടെ ചെയ്യുന്നത്. പെണ്‍കഥകളുടെ ശരീരമെഴുത്തിലെ ചില പ്രവണതകളെ-പ്രമേയപരവും ആഖ്യാനപരവുമായ പ്രവണതകളെ- മുന്‍നിര്‍ത്തിയാണ് ഈ അന്വേഷണം നടത്തുന്നത്.

സമകാലീന കഥാരംഗത്ത് നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന നിരവധി എഴുത്തുകാരികളണ്ട്. - സാറാജോസഫ്, ചന്ദ്രമതി, പി വത്സല, ഗ്രേസി, കെ.ആര്‍ മല്ലിക, പ്രിയ. എ.എസ്, കെ.ആര്‍. മീര, എസ്. സിതാര, ഇന്ദുമേനോന്‍, കെ.രേഖ, ധന്യാരാജ് എന്നിങ്ങനെ പലരും സജീവമായി രംഗത്തുണ്ട്. ഇവരില്‍ സിതാര, ഇന്ദുമേനോന്‍, രേഖ എന്നിവരുടെ ചില കഥകളാണ് ഇവിടെ പഠനവിഷയമാക്കുന്നത്. ഉടലെഴുത്തിനെ സംബന്ധിച്ച പൊതുവായതും പരസ്പരവിരുദ്ധമായതുമായ ഒട്ടേറെ ഘടകങ്ങള്‍ വന്നു നിറയുന്ന ഇവരുടെ കഥകള്‍ ചില പുതിയ ഇടങ്ങള്‍ തീര്‍ക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നതോടൊപ്പം ലിംഗപരിപേക്ഷ്യത്തില്‍ അവ സൃഷ്ടിക്കുന്ന വിള്ളലുകളും സാധ്യതകളും അനുരഞ്ജനങ്ങളും കണ്ടെത്തുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

ശരീരത്തെക്കുറിച്ചുള്ള സ്ത്രീ എഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യ സങ്കല്‍പ്പങ്ങളെ അഭിമുഖമായി, എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടണ്ടാണ് പൊതുവെ കടന്നുവരാറ്. സ്ത്രീ/പുരുഷ അപരങ്ങള്‍ക്കകത്താണ്, അല്ലെങ്കില്‍ അത്തരം അപരനിര്‍മ്മിതിയിലൂടെയാണ് സ്ത്രീശരീരം ആഖ്യാനം ചെയ്യപ്പെടാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം ഇത്തരം രചനകളില്‍ വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു തലം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (ഉദാ: 'മുടിത്തെയ്യമുറയുമ്പോള്‍') ആവിഷ്‌കാരത്തേക്കാള്‍ അല്ലെങ്കില്‍ അത്രതന്നെ പ്രബലമാകുന്ന ഘടകം പ്രതിരോധമാവുന്നു. ശരീരത്തെ സ്വാഭാവികമായി എഴുതുക എന്നത് ഇന്ന് ഏറെക്കുറെ അസാധ്യമാണ്. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണ്ടേ ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനോടകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍ നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ കാമനകളെ തൃപ്തിപ്പെടുത്തുന്ന, ആത്മരതിപരമായ ആഗ്രഹവസ്തുവായി (fetishistic object) രൂപപ്പെടുത്തുന്ന ശരീരമെഴുത്തുകളും ഇല്ലെന്നല്ല. ആഗോളവല്‍കൃതമായ സാമൂഹിക സാഹചര്യങ്ങളില്‍ വിപണിയിലെ ചരക്കായും സൈബര്‍ലോകത്തെ പ്രതീതി യാഥാര്‍ത്ഥ്യ(Virtual reality) മായുമൊക്കെ ശരീരങ്ങള്‍ നിറയുന്നുമുണ്ട്. എന്നാല്‍ പൊതുവേ പെണ്‍കഥകളിലെ ശരീരം ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പടയോട്ടഭൂമിയാണ്. പരസ്പരം എതിരിടുകയും പോര്‍വിളിക്കുകയും പാഞ്ഞടുക്കുകയും മാന്തിക്കീറുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു യുദ്ധക്കളം തന്നെയായി ശരീരമെഴുത്ത് മാറിയിട്ടുണ്ട്. അവിടെ സ്വഭാവിക ജീവിതമല്ല. ആകാംക്ഷയുടേയും ജാഗ്രതയുടേയും യുദ്ധഭൂമിയില്‍ പോരാട്ടക്കാര്‍ മാത്രം. ഭാഷകൊണ്ടും ബിബംങ്ങള്‍കൊണ്ടണ്ടും ഉപകഥകളും ഭാഷാലീലകളും പാഠാന്തരബന്ധങ്ങളും നിറഞ്ഞ ആഖ്യാനതന്ത്രങ്ങള്‍ കൊണ്ടും ഒക്കെയൊക്കെ ഈ ആയുധമെഴുത്ത് നടന്നു പോകുന്നു. അങ്ങനെ നോക്കുമ്പോള്‍ ശരീരമെഴുത്തിന്റെ സമഗ്രമായ ഒരു ചരിത്രരചന എന്നത് ഏറെക്കുറെ അസാധ്യമാണ്. അതു ബഹുലവും ബഹുമുഖവുമാണെന്നതിനാല്‍ കൃത്യമായ ഒരു വ്യവസ്ഥ കണ്ടെണ്ടടുക്കാന്‍ കഴിയില്ല. എന്നുതന്നെ പറയാം. എങ്കിലും സ്ത്രീ പരിഷ്‌കരണവാദത്തിന്റെയും പുരോഗതിയുടെയും പ്രക്ഷോഭങ്ങളുടെയും നിര്‍ദ്ദേശാത്മകമായ സൂചനകള്‍ സാധൂകരിക്കുന്ന രചനകള്‍ക്ക് സമകാലികമായ ഒരു ചരിത്രമുണ്ട്. പെണ്ണെഴുത്തിന്റെ കാലഘട്ടം അതുള്‍ക്കൊള്ളുന്നു. അവ തള്ളിക്കളയാനാവാത്ത വിധം ബലിഷ്ഠമായിത്തീര്‍ന്ന ഒരു ഘട്ടമാണിത്. നിര്‍ദ്ദേശാത്മകതയുടെ യുക്തികളെ അസാധുവാക്കുന്ന രചനകളും ഒട്ടുംതന്നെ കുറവല്ല. അവ സ്വയംനിര്‍ണ്ണയനത്തിന്റെയും സ്വയംസൂചകത്വത്തിന്റേതുമായ ഒരു ലോകം നിര്‍മ്മിക്കുന്നു. സ്‌ത്രൈണത, ശരീരം, ലൈംഗികത എന്നിവ അവിടെ കുറച്ചുകൂടി സ്വേഛാപരമോ, സ്വയം നിര്‍വ്വാഹകമോ ആയി നിലകൊള്ളുന്നു.

നിര്‍ദ്ദേശാത്മക സ്വഭാവമുള്ള പ്രതിരോധങ്ങള്‍ സമകാലിക ലിംഗവ്യവഹാരങ്ങളില്‍ ഒരു വ്യവസ്ഥ തീര്‍ക്കുന്നുണ്ടണ്ട്. അത് സ്ത്രീ ശരീരത്തെ ഒരു ഇരയായി മാത്രം കാണാന്‍ നിര്‍ബ്ബന്ധിക്കുന്നു. സ്ത്രീയേയും പുരുഷനേയും അപരങ്ങളായി കാണുന്ന ദ്വന്ദ്വാത്മക സമീപനത്തില്‍ സ്ത്രീശരീരം പുനര്‍നിര്‍വ്വചന സാധ്യതകളടഞ്ഞ് ഇരയുടെ വിധേയത്വനിലയില്‍ സ്ഥിരീകരിക്കപ്പെടുന്നു. ലിംഗവ്യവഹാരങ്ങളുടെ പൊതു സമീപനത്തില്‍ വളരെ സ്വാഭാവികമെന്നവണ്ണം സാധൂകരിക്കപ്പെട്ടുകൊണ്ടണ്ട് സ്ത്രീപുരുഷ ശരീരങ്ങള്‍ ഇര/വേട്ടക്കാരന്‍ എന്ന ഘടനയിലേക്ക് ഉറപ്പിക്കപ്പെടുന്നു. തൊണ്ണൂറുകള്‍ക്കുശേഷം കേരളത്തില്‍ നടന്ന ബലാത്സംഗക്കേസുകളും സ്ത്രീപീഡന പരമ്പരകളും അവയെച്ചൊല്ലിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ ചര്‍ച്ചകളും സമരാഹ്വാനങ്ങളും കോടതിവിധികളും മൊഴിമാറ്റലുകളും ഒക്കെച്ചേര്‍ന്നു സൃഷ്ടിച്ച ഒരു തരംഗം ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു കാണാന്‍ വിഷമമില്ല. ഇവിടെ രചയിതാവിന്റെ അബോധം ഒരു സംരക്ഷകന്റെ, പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ താലോലിക്കുന്ന പരിഷ്‌കരണവാദിയുടെ മാതൃകയിലാണ്. ഇതിന്റെ ഫലമെന്നവണ്ണം സ്വയം നവീകരണവും ഭാവുകത്വ വിച്ഛേദവും നടക്കാതെ കല്ലിച്ച എഴുത്തായി ഇത്തരം രചനകള്‍ നിലനില്‍ക്കുന്നു.

സ്‌ത്രൈണാനുഭവങ്ങള്‍ പുരുഷക്കാഴ്ചക്കും അഭിരുചികള്‍ക്കും ഇണങ്ങുംവിധം ആവിഷ്‌കരിക്കേണ്ടണ്ടി-വന്ന എഴുത്തുകാരികളെക്കുറിച്ച് ആത്മഹത്യയുമായി ബന്ധപ്പെടുത്തി ഇ.വി. രാമകൃഷ്ണന്‍ എഴുതുന്നുണ്ടണ്ട്.('വാക്കിലെ സമൂഹം' ഡിസി ബുക്‌സ്, കോട്ടയം.) എന്നാല്‍ ഫെമിനിസ്റ്റ് എഴുത്തും പ്രതിരോധവും ഒരു വ്യവസ്ഥയുടെ ഭാരമായി, സ്വയം അടിച്ചേല്‍പ്പിച്ച എഴുത്തുകാരികളുടെ നിലയും ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസതമല്ല. എണ്‍പതുകളോടെ ആവിഷ്‌കരിക്കപ്പെട്ട പെണ്ണെഴുത്തിന്റെ പരികല്പന അതിനെ ഒരു സ്ത്രീരചനയുടെ മാതൃകയായി കണ്ടെടുത്തു സ്ഥാപിക്കുന്ന മട്ടിലായിരുന്നുവെന്ന് ജെ. ദേവിക നിരീക്ഷിക്കുന്നുണ്ട്ണ്ട്. (' women writing =Man reading' എന്നപഠനത്തില്‍) സ്ത്രീകള്‍ എങ്ങനെയെഴുതണം എന്ന നിര്‍ദ്ദേശങ്ങള്‍ ഈ സങ്കല്‍പ്പത്തില്‍ ലീനമായിരുന്നു. ഗ്രേസിയും ചന്ദ്രമതിയുമടക്കം പല എഴുത്തുകാരികളും ഈ പരികല്‍പനകളെ തള്ളിക്കളഞ്ഞുകൊണ്ട് പുറത്തുകടന്നു. സ്ത്രീപക്ഷപരിപ്രേക്ഷ്യം എന്നത് കുറച്ചു പേര്‍ക്കെങ്കിലും ഒരു ഭാരമായി അനുഭവപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്. അത്തരം ഒരു ഒഴിവാക്കല്‍ അവരുടെ രചനയെ മുന്നോട്ട് കൊണ്ടണ്ടു-പോയോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ പുതിയ എഴുത്തുകാരികളെ സംബന്ധിച്ചിടത്തോളം, ഇരയുടെ നിലയില്‍നിന്ന് തങ്ങളുടെ സ്ത്രീയനുഭവത്തെ പറിച്ചുമാറ്റി നടുമ്പോഴുള്ള ഒരു ഉയര്‍ച്ച അവര്‍ നേടുന്നുണ്ട്.

ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന സൂചനകള്‍ മുന്‍കാലങ്ങളില്‍ ഇല്ലെന്നില്ല. സ്ത്രീലൈം-ഗികതയെ ഒരു ആധികാരികകര്‍തൃ നിലയിലേക്കു കൊണ്ടണ്ടുവരുന്ന കഥകള്‍ മാധവക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട് പെണ്ണെഴുത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം കഥകളെ വേണ്ടത്ര ശക്തിയോടെ, അതിന്റെ മുഴുവന്‍ ഊര്‍ജ്ജത്തോടെ നമുക്ക് കണ്ടെത്താനായില്ലെന്നുവരാം. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ കഥകളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ ലൈംഗികതയെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ കഥകള്‍ക്ക് വേറൊരു മാനം കൈവരുന്നുണ്ട്-്. 'എന്റെ കഥ'യുള്‍പ്പെടെയുള്ള മാധവിക്കുട്ടിയുടെ വളരെയധികം രചനകളും ഗ്രേസിയുടെ 'പൂച്ച' പോലുള്ള കഥകളും ചന്ദ്രമതിയുടെ ചില കഥകളുമൊക്കെ ഇത്തരം സൂചനകളിലൂടെ കടന്നുപോകുന്നവയാണ്. അവയ്ക്ക് സ്ത്രീലൈഗികതയെ സംബന്ധിച്ച ഒരു സ്വയം നിര്‍വ്വാഹകത്വത്തിന്റെ ചരിത്രബന്ധം ഇന്നു നമുക്ക് ചാര്‍ത്തിക്കൊടുക്കേണ്ടതായുണ്ട്.

കെ.ആര്‍ മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. വിശേഷിച്ചു സ്ത്രീകളെഴുതുന്ന എന്തും പെണ്ണെഴുത്തിന്റെ അച്ചിലിട്ടു നോക്കുന്ന ഒരു കാലത്ത്., അല്ലെങ്കില്‍ പെണ്ണെഴുത്ത് സ്ത്രീരചനയുടെ അവസാന വാക്കായ ഒരു കാലത്ത്.

ശരീരം :- കര്‍തൃത്വ നിര്‍മ്മിതിയുടെ എഴുത്ത്

സിതാരയുടെ 'അഗ്നി'യും രേഖയുടെ 'ആരുടേയോ ഒരു സഖാ (അന്തിക്കാട്ടുകാരി) വും' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവത്ക്കരിക്കപ്പെട്ട നിലയെ വ്യത്യസ്തമായ രീതിയില്‍ അട്ടിമറിക്കുന്നുണ്ട്ണ്ട്. പ്രിയ എന്ന പെണ്‍കുട്ടി നേരിടുന്ന കൂട്ടബലാത്സംഗവും അനന്തരസംഭവങ്ങളുമാണ് അഗ്നിയിലെ കഥാവസ്തു. 'ഓഫീസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞജീവ്', ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നുപേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാത്സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്തരോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. എങ്കിലും അവരുടെ കണ്ണുകളില്‍ ആസക്തിയുണ്ടണ്ടായിരുന്നോ എന്നവള്‍ സംശയിക്കുന്നു. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാത്സംഗത്തിന്റെ യുക്തിയെന്ന് 'ആണിയിളകിയ മരസാമാ-നംപോലെ കിടന്നു കൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്.്. തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'അപമാനിക്കപ്പെടുമ്പോഴും അപമാനബോധം എല്ലായ്‌പ്പോഴും ഉള്ളിലുണ്ടണ്ടാ-വുന്നില്ലല്ലോ' (പുറം 14 അഗ്നിയും കഥകളും) ഈ ശൈഥില്യം മുര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാത്സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്ന സൂക്ഷ്മവിശകലനമര്‍ഹിക്കുന്ന സന്ദര്‍ഭം. ബലാത്സംഗം ചെയ്തവരെ കോടതികയറ്റുകയോ ശിക്ഷ അനുഭവിപ്പിക്കുകയോ ചുരുങ്ങിയ പക്ഷം അച്ഛനെയോ ആങ്ങളമാരെയോ കൊണ്ടുതല്ലിച്ചതപ്പിക്കുകയോ ചെയ്യുന്നതിനുപകരം അവരുടെ ലൈംഗികശേഷിയെക്കുറിച്ചു പറയുകയാണിവിടെ. സഞ്ജീവിനോട് നീ ഒട്ടും പോരായിരുന്നുവെന്നും 'രവിയോട് നിന്നെ എനിക്കിഷ്ടമായി', 'നീയൊരു അസ്സല്‍ പുരുഷനാണെന്നു' മൊക്കെയാണ് പ്രിയ അവരുടെ ഭീഷണിക്കു മറുപടി പറയുന്നത്. പുരുഷാധിപത്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്. ലൈംഗികതയുടെ പുരുഷയുക്തിയാണ് 'നീ ഒട്ടും പോരായിരുന്നു' എന്ന പ്രതികരണമെന്നു പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍ നിന്നും വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംഹരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്. വലിയൊരു നടുക്കത്തിലേക്കും തകര്‍ച്ചയിലേക്കും വന്നടിയുന്നതിനു പകരം പ്രിയ തന്നെത്തന്നെ മിറകടക്കുകയാണിവിടെ. യഥാര്‍ത്ഥത്തില്‍ പുരുഷകേന്ദ്രിത ലൈംഗിക സങ്കല്‍പ്പങ്ങള്‍ക്കുള്ള കിഴുക്കാണ്, 'നീ പോരായിരുന്നു' എന്നും 'നീ ഒരു അസ്സല്‍ പുരുഷനാണ്' എന്നുമൊക്കെയുള്ള പ്രതികരണങ്ങള്‍. തന്റെ ലൈംഗികതയുടെ ഉടമസ്ഥ താന്‍ തന്നെയാണെന്നു സ്ഥാപിച്ചുകൊണ്ടാണ് അവള്‍ അവരെ നിര്‍വ്വീര്യരാക്കുന്നത്. മറിച്ചൊരു നില അതായത്, കരച്ചിലും ഒതുങ്ങിക്കൂടലും ആത്മഹത്യയും കോടതിയും പരാതികളുമൊക്കെ തന്നെ കൂടുതല്‍ ഇരയുടെ നിലയിലേക്ക് സാന്ദ്രീകരിക്കുകയേ ഉള്ളൂ എന്നും പ്രിയ തിരിച്ചറിയുന്നു. മാത്രമല്ല ഒരു ഇടനിലയുടെ സഹായമില്ലാതെതന്നെ തന്റെ സ്വന്തം മുന്‍കയ്യില്‍ അപമാനത്തെ മിറകടക്കുന്നത് സ്വയം നിര്‍വ്വാഹകത്വത്തിന്റെ, സ്വയം നിര്‍ണയനത്തിന്റെ ശാരീരികമായ പുനര്‍നിര്‍വചനത്തിലൂടെ സാമാന്യബോധത്തിന് അപരിചിതമായ സ്വത്വബോധത്തിന്റെ ഉണര്‍വ്വു തന്നെയാണ് സൂചിപ്പിക്കുന്നത്.

(മേതിലിന്റെ 'ഉടല്‍ ഒരു ചൂഴ്‌നില', സാറാജോസഫിന്റെ 'ഈ ഉടലെന്നെ ചൂഴുമ്പോള്‍' എന്നീ കഥകളുമായി സംവാദാത്മകമായ ബന്ധം പുലര്‍ത്തുന്ന കഥയാണ്, 'അഗ്നി'. കോകില(ഉടല്‍ ഒരു ചൂഴ് നില)യും ലീലമണി(ഈ ഉടലെന്നെ ചൂഴുമ്പോള്‍)യും ഇരകളുടെ അവസ്ഥയിലാണിവിടെ. കോകിലയ്ക്ക് തന്റെ ഒറ്റച്ചെരുപ്പ് അല്ലെങ്കില്‍ കന്യകാത്വം/ചാരിത്ര്യം നഷ്ടപ്പെടുന്നു. തുടര്‍ന്ന് ജോലിയും. ലീലാമണിക്കാവട്ടെ കളങ്കിതയായതിനാല്‍ ഇനിയൊരിക്കലും സ്പര്‍ശിക്കുകപോലുമില്ല എന്നു ശപഥം ചെയ്യുന്നതിലൂടെ ഭര്‍ത്താവ് ഗോപിനാഥന്‍നായരുടെ നിരാസവും. ഇരുവരും ലൈംഗികമായി നഷ്ടം സഹിക്കുന്നവരാണ്, സ്വത്വപരമായും യാദൃച്ഛികം എന്ന യുക്തിയെ കമ്പ്യൂട്ടര്‍ഭാഷയിലെ ഫ്‌ളോചാര്‍ട്ടുമായി ബന്ധിപ്പിച്ചുകൊണ്ടണ്ടാണ്, ബലാത്സംഗത്തെ മേതില്‍ ആഖ്യാനം ചെയ്യുന്നത്. എല്ലാറ്റിനെയും നിയന്ത്രിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന ആഖ്യാനാധികാരത്തിന്റെ പുരുഷയുക്തിതന്നെയാണ്. ഫ്‌ളോചാര്‍ട്ടിലും പ്രവര്‍ത്തിക്കുന്നത്. ഇക്കഥയോടുള്ള പ്രതികരണമായി എഴുതപ്പെട്ട സാറാജോസഫിന്റെ കഥയിലാവട്ടെ മുരുകേശനും ആനന്ദും ഭര്‍ത്താവ് ഗോപിനാഥന്‍നായരുമൊക്കെ ചേര്‍ന്ന് പരിഹരിക്കേണ്ട ണ്ടഒന്നാണ് തന്റെ പ്രശ്‌നം എന്ന മട്ടിലാണ് ലീലാമണിയുടെ നില. സ്വയം ഇച്ഛാശക്തിയോ കര്‍തൃത്വമോ ഉണരുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും പെട്ടന്ന് വിഷാദത്തിലേക്ക് - കൗമാരം മുതലനുഭവിക്കുന്ന ഏതോ പിടികിട്ടാത്ത വിഷാദത്തിലേക്ക് - അവള്‍ തകര്‍ന്നടിയുകയാണ്. ഒടുവില്‍ കോടതിയില്‍ പതിവുപോലെ തോറ്റിറങ്ങുകയാണ് ലീലാമണിയും. അടിസ്ഥാനപരമായി മേതില്‍ കഥയുടെ സ്ത്രീവിരുദ്ധതയെ പൊളിക്കാന്‍ കഴിയാത്തവിധം ആഖ്യാനഘടകങ്ങളില്‍ ചുറ്റിക്കറങ്ങുന്നതായാണ് ഈ കഥയുടെ വായനാനുഭവം.)

സ്‌നേഹം?

അഗ്നിയില്‍ കടന്നുവരുന്ന ഒരു വാക്ക് - സാമാന്യവല്‍ക്കരണംകൊണ്ട് ണ്ട്അരാഷ്ട്രീയമായിത്തീര്‍ന്ന സ്‌നേഹം എന്ന വാക്ക് വളരെ മര്‍മപ്രധാനമാണ്. സാധാരണമായ ഒരുവാക്ക,് എങ്കിലും അസാധാരണമായ ഒരു സന്ദര്‍ഭത്തില്‍ അതു കടന്നുവരുന്നു. ബലാത്സംഗത്തിനു ശേഷം രവിയുമായുള്ള കൂടിക്കാഴ്ചകൡ പ്രിയയെ സ്‌നേഹിച്ചു തുടങ്ങിയെന്നവന്‍ പറയുമ്പോള്‍ ' നിന്റെയീ സ്‌നേഹമാണ് എന്റെ പ്രതികാരം' എന്നാണ് പ്രിയയുടെ മറുപടി. ശരീര, ലൈംഗിക സംബന്ധമായ പുരഷാധിപത്യക്രമത്തില്‍ ഈ വാക്ക് ഇടം കിട്ടാതെ പൊള്ളുകയാണ്. യഥാര്‍ത്ഥത്തിലുള്ള തിരിച്ചടി അവിടെയാണ് സംഭവിക്കുന്നത്. സ്‌നേഹം എന്ന വാക്കിന് സാധാരണ നാം കാല്‍പനിക വ്യവഹാരങ്ങളില്‍ കല്‍പ്പിക്കുന്ന ആത്മനിഷ്ഠവൈകാരികതയുടെ തലം ഇവിടെ അന്യം നില്‍ക്കുന്നു. അത്തരം ആഖ്യാനങ്ങളില്‍ ഊറിക്കൂടുന്ന ഭാവൈക്യത്തെ പൊളിച്ചുകളയുകയാണ് സ്‌നേഹം എന്ന വാക്കിന്റെ ഓര്‍ക്കാപ്പുറത്തുള്ള പ്രയോഗം. അവിടെ സ്‌നേഹം ഒരു അസാധ്യതകൂടിയാണ്. കാരണം അതു രവിയില്‍ മാത്രം നിസ്സഹായമായി സംഭവിച്ചുപോകുന്ന ഒന്നാണ്. അതിന്റെ ഏകപക്ഷീയതയെ കൊണ്ടണ്ടുതന്നെ ആ പരിചിതമായ ഭാവൈക്യത്തിന്റെ തുടര്‍ച്ച രവിക്ക് കണ്ടെണ്ടത്താനാവുന്നില്ല. അതാവട്ടെ, പുരുഷന്റെ ആധിപത്യക്രമത്തിനു വഴങ്ങുന്നതുമല്ല. ഇരയില്‍നിന്ന് വഴിഞ്ഞു കിട്ടുന്നതല്ല. രവിക്ക് ഇവിടെ സ്വയം പൊള്ളാതെ നിവൃത്തിയുമില്ല. കാരണം ഇരയുടെ ശരീരം ഇപ്പോള്‍ മാറിത്തീര്‍ന്ന് ബദല്‍/പ്രതിശരീരമായിരിക്കുന്നു. സ്വയം പ്രകാശിക്കുന്ന ചൂടും പ്രകാശവുമുള്ള അഗ്നി.

ശരീരം - കാമനകളുടെ എഴുത്ത്.

കെ. രേഖയുടെ 'ആരുടേയോ സഖാവ് (അന്തിക്കാട്ടുകാരി)' എന്ന കഥയിലും ശരീരത്തിന്റെ ഈ ആയിത്തീരല്‍ സംഭവിക്കുന്നുണ്ട് കഥയ്ക്കുള്ളില്‍ത്തന്നെ ശരീരം വളര്‍ന്ന് മാറിത്തീരുന്നത് കാണാന്‍ സാധിക്കുന്നു. വര്‍ത്തമാനകാല അവസ്ഥകളോടു നേരിട്ടു സംവദിക്കുന്ന കഥയാണ് അന്തിക്കാട്ടുകാരിയും. രാഷ്ട്രീയ പ്രവര്‍ത്തകയായ പെണ്‍കുട്ടിക്ക് കഥയില്‍ ഒരു പേരില്ല. അവളുടെ തനിമയെ പ്രകാശിപ്പിക്കാന്‍ അനുവദിക്കാത്തവിധം സാമാന്യവല്‍ക്കരിക്കപ്പെട്ട് ഒരു സഖാവായാണ് അവള്‍ തന്റെ സഹരാഷ്ട്രീയപ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്നത്. അവര്‍ക്കൊക്കെ പേരുകളുണ്ട്.സന്തോഷേട്ടന്‍, പി.എസ്. കെ., കെ. കെ. എം, രാജന്‍ എന്നിങ്ങനെ കഥയിലെ ആഖ്യാതാവ് അല്ലെങ്കില്‍ സഖാവ് തന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ അതിനായിക്കൂടിയ ജില്ലാക്കമ്മിറ്റിയിലിരുന്ന് കൊണ്ടാണ് കഥ പറയുന്നത്. എന്നാല്‍ തന്റെ അവസ്ഥയെ ഒട്ടും ആത്മാനുതാപ-മില്ലാതെ ഒരു പാമ്പും കോണിയും കളിയുടെ കയറ്റിയറക്കങ്ങളുടെ സൂചകങ്ങളിലൂടെ ഒരു ലീലാപരത സൃഷ്ടിച്ചുകൊണ്ടാണ് ആഖ്യാതാവ് വിവരിക്കുന്നത്. കളിക്കുന്നയാളുടെ മേധയും സ്വേച്ഛയും ആണ് പാമ്പും കോണിയിലും ലീലയാകുന്നത്.

എന്താണ് സഖാവ് ചെയ്തകുറ്റം? അച്ചടക്കലംഘനംതന്നെ. 'സഖാവ് പി. എസ്. കെ. യുടെ മകളുടെ ഭര്‍ത്താവും പത്രപ്രവര്‍ത്തകനും രണ്ടു കുട്ടികളുടെ അച്ഛനുമായ ചെറുപ്പക്കാരനെ ഇവള്‍......' ഈ അര്‍ദ്ധോക്തി സൂചിപ്പിക്കുന്ന വിധ്വംസക പ്രവൃത്തി ലൈംഗികതതന്നെ. പ്രണയം, തൃഷ്ണ, ശരീരം, ലൈംഗികത മുതലായവയെക്കുറിച്ച് പാര്‍ട്ടി വെച്ചുപുലര്‍ത്തുന്ന സമീപനത്തെ 'കാല്പനികത വേണ്ട,ണ്ട കാല്പനികത വേണ്ടണ്ട..'' എന്ന പരിഹാസവാക്കില്‍ കാണാം. സദാചാരസംബന്ധമായ ഒരു വ്യവഹാരത്തിനുള്ളില്‍ പാര്‍ട്ടിപ്രവര്‍ത്തക ഒരു അലൈംഗികസ്വത്വമായി സ്വയം അവതരിക്കേണ്ടതുണ്ട്. തൃഷ്ണ ഒരു വിപ്ലവപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അശ്ലീലവും സദാചാരവിരുദ്ധവുമാണ്. കഥയിലെ സന്തോഷേട്ടന്‍ പറയുന്നതുപോലെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ഓരോ നിമിഷവും ചിന്തിക്കേണ്ട  ഒരാള്‍ക്ക് ഇങ്ങനെ 'ലളിതവും ബാലിശവു'മായ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിയുമോ?!

സൗന്ദര്യതൃഷ്ണ എന്നത് രേഖയുടെ കഥകള്‍ ഒരു പ്രശ്‌നമണ്ഡലമായിത്തന്നെ ഉയര്‍ത്തിപ്പിടിക്കുന്നു. 'ഗുഹാസഞ്ചാരി'യിലും 'ഓട്ടക്കാരി'യിലുമൊക്കെ ഈയൊരു അബോധം ലയിച്ചിട്ടുണ്ട്ണ്ട്. അന്തിക്കാട്ടുകാരിയില്‍ കെ. കെ. എം എന്ന നേതാവിന്റെ ചെറുപ്പത്തിലേയുള്ള ഫോട്ടോകള്‍ കാണുന്ന സന്ദര്‍ഭം നോക്കുക. പഴയ ആല്‍ബത്തിലുള്ള കെ.കെ.എം. എത്ര സുന്ദരനാണ് എന്നവള്‍ ഓര്‍ക്കുന്നു. 'കാല്പനികത വേണ്ട, കാല്പനികത വേണ്ട..'' എന്നു ശഠിച്ചു ശഠിച്ച് ആ മുഖസൗന്ദര്യത്തെ പാര്‍ട്ടി പിടിച്ചുവാങ്ങിയതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്ണ്ട്.' അച്യുതമേനോന്റെ സൗമ്യസൗന്ദര്യവും അഴീക്കോടന്റെ പൗരുഷവുമൊക്കെ പഴയ ഫോട്ടോകള്‍ നോക്കി ആസ്വദിക്കുന്ന സഖാവ് വിപ്ലവം, വ്യക്തി, കാല്പനികത, തൃഷ്ണ, സൗന്ദര്യം എന്നിങ്ങനെ കണ്ണിചേര്‍ന്നു നില്ക്കുന്ന ഒരു മണ്ഡലത്തെയാണു പ്രശ്‌നവല്‍ക്കരിക്കുന്നത്. ത്യാഗത്തിന്റെ അപരമായി തൃഷ്ണ വ്യാഖ്യാനിക്കപ്പെടുന്നു. പ്രസ്ഥാനത്തിന്റെ അപരമായി വ്യക്തിയും. ആഖ്യാനത്തിന്റെ മുറുക്കത്തിനു പകരം ലീല. വിങ്ങുന്ന വേദനകള്‍ക്കുപകരം പരിഹാസം കലര്‍ന്ന നിര്‍മ്മമത. ഇങ്ങനെ വിരുദ്ധമണ്ഡലങ്ങളുടെ ഒരു പാറ്റേണ്‍ തീര്‍ത്തുകൊണ്ട് ഇരയുടെ ദൈന്യതയെ സഖാവ് മറികടക്കുന്നു. ശരീരം രാഷ്ട്രീയമായിത്തീരുന്നത് അതുകൊണ്ടണ്ടാണ്. സദാചാരമാണ് ഇവിടെയും തോക്കു ചൂണ്ടുന്നത്. അവിവാഹിതയായ പാര്‍ട്ടിപ്രവര്‍ത്തകയുടെ പ്രണയം ഇവിടെ സദാചാരവിരുദ്ധമാവുകയാണ്. പാര്‍ട്ടി ഇവിടെ കന്യകാത്വം ചോദ്യം ചെയ്യുന്ന അധികാരിയായ പുരുഷനാണ് അതിന്റെ വിപ്ലവമെന്നത്, സ്വതന്ത്ര്യമെന്നത് നിര്‍ദ്ദേശാത്മകമായി അനുവദിക്കുന്നിടത്തോളം മാത്രമാണ്. ശ്രേണീബന്ധമായ അധികാരനിലകളില്‍ സദാചാരവും പ്രണയവുമൊന്നും ഒട്ടും തന്നെ ലിംഗനിരപേക്ഷമല്ല. ശരീരത്തെ സംബന്ധിച്ച ബൃഹദാഖ്യാനങ്ങളുടെ, പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ പതിവു നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന മൂര്‍ത്തമായൊരു സന്ദര്‍ഭം കൂടി ഈ കഥയിലുണ്ട്.ണ്ട്.പോലീസ് മര്‍ദ്ദനമേറ്റ് വലിച്ചിഴക്കപ്പെടുന്ന തന്നെ ഓര്‍ത്തെടുക്കുന്നു, സഖാവ്.

'അന്നു നഗരത്തിന്റെ വൃത്തഭംഗിയിലൂടെ പോലീസ് വലിച്ചിഴക്കുമ്പോള്‍ വിളിച്ചുകൂവണമെന്നുണ്ടായിരുന്നു. കൗരവസദസ്സിലെത്തിയ പാഞ്ചാലിയെപ്പോലെ..... രജസ്വലയായ കന്യകയുടെ രക്തമൊഴുകുന്ന തുടകള്‍ ആരും കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ അഴിഞ്ഞുലഞ്ഞ മുടിയും കൂടുക്കഴിഞ്ഞ് സ്ഥാനംതെറ്റി പുറത്തുചാടിയ ബ്രാസിയറും അടക്കിപിടിച്ച് നഗരത്തിലൂടെ ഇഴയുമ്പോള്‍ പാര്‍ട്ടിക്ക് ശക്തികൂടുന്നുവെന്ന അറിവുമാത്രമായിരുന്നു, ബലം....' ശരീരം ഇവിടെ രാഷ്ട്രീയമായ ഉപകരണമാവുകയാണ്. ഇതേ ശരീരം തന്നെയാണ് തൃഷ്ണകളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്നതും. ത്യാഗത്തിന്റെയും ഉപകരണയുക്തിയുടെയും പേരില്‍ വാഴ്ത്തപ്പെടുകയും സ്വയം നിര്‍വ്വഹണക്ഷമമായ കാമനകളുടെ പേരില്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന ഒന്നായി ഇവിടെ സ്ത്രീശരീരം പിളര്‍ക്കപ്പെടുന്നു. രണ്ടു യുക്തികളുടെയും ഉറവിടം ഒന്നും തന്നെ. അതിന് പ്രസ്ഥാനത്തിന്റെ ,പരിഷ്‌ക്കര്‍ത്താവിന്റെ അധീശത്വമാണ്. വ്യവസ്ഥകള്‍ക്കെതിരെയുള്ള പോരാട്ടം ആഹ്വാനം ചെയ്യുന്ന വിമോചനപ്രസ്ഥാനങ്ങള്‍ തന്നെ സ്വയം ഒരു അധികാരവ്യവസ്ഥയായി ബലപ്പെടുന്നതും മര്‍ദ്ദകപ്രത്യയശാസ്ത്രം കയ്യാളുന്നതും നമ്മുടെ കാഴ്ചയില്‍ ഇന്നു കാണാവുന്ന ഒന്നാണ്.

സമീപകാലത്തെ നിരവധി ഉദാഹരണങ്ങളില്‍ ചിലതു ചൂണ്ടണ്ട്ിക്കാണിക്കാം. 2005-ല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഫാഷന്‍ഷോ, സിനിമാറ്റിക്ഡാന്‍സ്, ക്യാമറയുള്ള മൊബൈല്‍ഫോണ്‍ ഇവ നിരോധിച്ച സംഭവമാണ് അതിലൊന്ന്. യുവാക്കളുടെ ഹരമായ സിനിമാറ്റിക്ഡാന്‍സ് നിരോധിക്കുന്നതിനു പിന്നില്‍ ആടിയുലയുന്ന സ്വതന്ത്രമായ ശരീരങ്ങളെകുറിച്ചുള്ള ഭീതി മാത്രമാണുള്ളത്. ആണ്‍ പെണ്‍ ശരീരങ്ങളുടെ ലൈംഗികതയെയും മറ്റ് എല്ലാ ശാരീരികാവിഷ്‌കാരങ്ങളുടെയും കുത്തകനിയന്ത്രണം ഭരണകൂടത്തിനാണെന്ന് അതു സ്വയം വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ സ്ത്രീസംരക്ഷണ ഏജന്‍സികള്‍ കയ്യാളുന്ന രക്ഷാകര്‍ത്തൃത്വമനോഭാവത്തിന്റെ ഒരു ഉദാഹരണംകൂടി എടുത്തുപറയേണ്ടതുണ്ട്. 2009 മാര്‍ച്ച് 2 ന് വിവിധപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വനിതാകമ്മീഷന്റെ പരസ്യവും ഇത്തരത്തിലൊന്നാണ്. ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി ചതിക്കുഴികള്‍ തീര്‍ക്കുന്നു എന്നതാണ് വിഷയം. തൊട്ടരുകില്‍ മൊബൈല്‍ഫോണ്‍, ലിപ്സ്റ്റിക് എന്നിവയുടെ ചിത്രങ്ങളും. സ്ത്രീകളെ പൊതിഞ്ഞുപിടിച്ചു മതിയാകാത്ത പുരുഷാധിപത്യചിന്തയുടെയും കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍പോലീസിങ്ങിന്റെയും അസ്സലുദാഹരണമായിരുന്നു അത്. പുറംലോകത്തുനിന്നും സുരക്ഷാഅകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ് ആയി നിലനിര്‍ത്തിയും സ്ത്രീ എന്ന ആദര്‍ശാത്മക ഉദാത്തവംശമാതൃക അങ്ങനെ നിലനില്‍ക്കേണ്ടാതാവശ്യമാണ്. പുരുഷകാമനകളില്‍ രൂഢമൂലമായ വരേണ്യകുലീനസ്ത്രീ സങ്കല്പങ്ങളാണ് ഇത്തരം പ്രത്യയശാസ്ത്രഉപകരണങ്ങള്‍ കൊണ്ട് സ്ത്രീക്കുചുറ്റും കോട്ട കെട്ടുന്നത്. മംഗലാപുരം പബ്ബിലെ ആക്രമണങ്ങള്‍ക്കുപിന്നിലും മറ്റൊന്നുമല്ല. ഒരു ഇരയായി കരഞ്ഞുപിഴിഞ്ഞു യാചിക്കുന്നതിനുപകരം അഗ്നിയിലെ പ്രിയയും അന്തിക്കാട്ടുകാരിയിലെ സഖാവും തങ്ങളുടെ സ്വയനിര്‍വ്വചനശേഷി പ്രകടിപ്പിക്കുന്നു എന്നതുകൊണ്ടണ്ടാണ് ശിക്ഷിക്കപ്പെടുന്നത്. അവസാനനിമിഷവും മാതൃകാപരമായ ഒരു ഇരയുടെ യോഗ്യത കളഞ്ഞുകുളിച്ചതിനുള്ള ശിക്ഷയാണ് പുറത്താക്കല്‍. പാര്‍ട്ടിക്കുവേണ്ടണ്ടി സമരം ചെയ്യുന്ന, നിരാഹാരം കിടക്കുന്ന, മര്‍ദ്ദനമേല്ക്കുന്ന അലൈംഗികമായ ഒന്നായും ആ ശരീരം നില്‍ക്കേണ്ടതുണ്ട്-ണ്ട്. ഈ രണ്ടണ്ട്ു മൂന്നുപാധികളോടും കൂടിയ ശരീരത്തെ - ഇരയാവലും ഉപകാരപ്പെടലും - അന്തിക്കാട്ടുകാരിയിലെ സഖാവ് തന്റെ ഇച്ഛകളിലൂടെ കുഴച്ചുമറിക്കുന്നു. കപടമായ ആദര്‍ശാത്മകതയില്‍ നിന്നു മോചിപ്പിച്ച് ശരീരത്തെ ആനന്ദത്തിന്റെ കൂടി ആഖ്യാനമായി പരുവപ്പെടുത്തി അതിന്റെ ഉടമസ്ഥത സ്വയം ഉറപ്പിച്ചെടുക്കുകയാണ്. പരിഷ്‌ക്കരണത്തിന്റെ നിര്‍ദ്ദേശാത്മയുക്തികളെ ചോദ്യം ചെയ്തുകൊണ്ട്, തൃഷ്ണയെ വിലക്കുകളില്‍ നിന്നു മോചിപ്പിച്ചുകൊണ്ടും സ്വയം നിര്‍ണയനത്തിന്റെ അതിരുകളിലൂടെ കഥ വികസിക്കുന്നു. ഇരബോധത്തെ സ്വേഛകൊണ്ടു പകരം വെക്കുകയാണിവിടെ. മുമ്പു സൂചിപ്പിച്ച 'ഗുഹാസഞ്ചാരി'യിലും 'ഓട്ടക്കാരി'യിലുമൊക്കെ ഈ അടയാളങ്ങള്‍ കാണാം. ശരീരവാസനയുടെ അരാജകതലത്തെതന്നെ വരച്ചിടുന്നുണ്ട്ണ്ട്, 'ഗുഹാസഞ്ചാരി' സിക്-കാരന്റെ സൗഹൃദത്തിലും ശാരീരികസൗന്ദര്യത്തിലും മുഴുകുന്ന ളാലം ശോഭനയും (ഗുഹാസഞ്ചാരി) ദാമ്പത്യത്തിന്റെ ട്രാക്കുവിട്ട് അത്‌ലറ്റിക്‌സിലേക്കു മടങ്ങണമെന്നുറപ്പിക്കുന്ന ശ്രീജ (ഓട്ടക്കാരി)യും സ്വയം നിര്‍ണയനത്തിലേക്ക് കുതിക്കുന്നവരാണ്.

ഇരബോധത്തില്‍ നിന്നു പുറത്തുകടക്കുന്ന സ്ത്രീയനുഭവങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. എന്നാല്‍ സിതാരയുടെ 'പ്രണയവൈറസ്സി'ല്‍ നാം കാണുന്നത് ലൈംഗികതയുടെ മറ്റൊരു ലോകമാണ്. അവിടെ ലൈംഗിക അധിനിവേശത്തിന്റെ ഇര ഒരു പുരുഷനാണ്. ഒരു ആണ്‍വേശ്യയായ ഹരി. ശരീരവില്പനക്കാരനായ ഹരിയുടെ നനഞ്ഞു കുതിര്‍ന്ന നഗ്നമായ പുരുഷശരീരം ഇസബെല്‍ എന്ന വെള്ളക്കാരി കസ്റ്റമര്‍ക്ക് ഒരു ആഗ്രഹവസ്തുവാണ് (ളലശേവെശേെശര ീയഷലരേ) അവളുടെ ആഗ്രഹപ്രകാരം ഉറയില്ലാതെ ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന പ്രണയവൈറസ് - എയ്ഡ്‌സ് രോഗം - തന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്കു നല്‍കുന്നതോടെ കഥ തീരുന്നു. ഇവിടെ ലൈംഗികതയുടെ ആധികാരികതയും ഇഛാകര്‍തൃത്വവും ഇസബെല്‍ എന്ന സ്ത്രീയിലാണ്. അവള്‍ ഹരിയുടെ ശരീരം വിലക്കെടുക്കുകയാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ ഇരയുടെ നില്പിടങ്ങളെ മറിച്ചിടുകയാണിവിടെ. ഒന്നുകില്‍ അലൈംഗികം അല്ലെങ്കില്‍ പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ ഇവയാണു നാം ഇരകളില്‍ കണ്ടു പരിചയിച്ചത്. എന്നാല്‍ ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ. ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട്ണ്ടു മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണ്ടെത്ത്ുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്. അതുകൊണ്ടണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഇക്കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. മറിച്ച് കൂടുതല്‍ വിശാലവും സൂക്ഷ്മവുമായ, ആഗോളവല്‍ക്കൃതവും കോളനീകൃതവുമായ ലിംഗാധികാരവ്യവസ്ഥയിലേക്കാണ് ചെന്നെത്തുന്നത്. സിതാരയുടെ 'മെഹബൂബാ' എന്ന കഥയും മറ്റൊരുദിശയിലൂടെ ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയത്തിനു പുറത്തുനിന്നുകൊണ്ടേണ്ട ആ കഥയും വിശകലനം ചെയ്യാനാവൂ. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമാക്കുന്ന അതിനെ സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ എന്നതാണ് ഇതിനുകാരണം 

ശരീരം -സ്വത്വബഹുലതയുടെ എഴുത്ത്.

ആധുനികതയുടെ സാഹിത്യസങ്കല്പങ്ങളുടെ അടിസ്ഥാനയുക്തിയില്‍ ഉറച്ചുപോയ ദ്വന്ദ്വങ്ങളാണ് ഇപ്രകാരം ഇരയായി സ്ത്രീയെ പ്രതിഷ്ഠിച്ചതെന്നു കാണാന്‍ പ്രയാസമില്ല. ആധുനികസാഹിത്യത്തിന് ലൈംഗികതയിലുള്ള ഇരട്ടത്താപ്പുകള്‍ പലരും ചൂണ്ട്ണ്ടിക്കാണിച്ചിട്ടുണ്ട്, അവിടെ സ്ത്രീശരീരം കര്‍മസ്ഥാനത്താണെന്നതിനാല്‍. ഒറ്റപ്പെട്ട ചിലതുരുത്തുകളൊഴിച്ചാല്‍ ദ്വന്ദ്വാത്മകതയുടെ അബോധപ്രതിഷ്ഠ ആധുനികതയില്‍ വളരെ പ്രബലമാണ്. എന്നാല്‍ പുതിയ പെണ്‍കഥളില്‍ സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത അസ്തിത്വനിലകളും കര്‍തൃത്വങ്ങളുമായി തിരിച്ചറിയേണ്ടതുണ്ടെന്നും സിതാരയുടെയും ഇന്ദുമേനോന്റെയും ചില കഥകള്‍ പറയുന്നു. സ്ത്രീകള്‍ ഏകശിലാത്മകതമായ സത്തയല്ല ഇവിടെ. മുസ്ലീം, ദളിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ, ലെസ്ബിയന്‍ എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ്ഗ, ലിംഗ സ്വത്വങ്ങള്‍ ഇവിടെ കടന്നുവരുന്നു. നമുക്കു പരിചിതമായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാന്‍ കഴിയില്ലതന്നെ. കാരണം ആണ്‍/പെണ്‍ ലിംഗവിവേചനത്തിനും ലൈംഗികാധികാരത്തിനും പുറത്തുനില്‍ക്കുന്ന ചില പുതിയ രാഷ്ട്രീയ ഉള്‍ക്കാഴ്ചകള്‍ കൂടിചേര്‍ന്നാണ് ഈ കഥകള്‍ രൂപപ്പെടുന്നത്. ഭിന്നവര്‍ഗലൈംഗികത (hetero-sexuality) മാത്രം അനുശീലിക്കുന്ന ഒരു സൗന്ദര്യശാസ്ത്രമണ്ഡലത്തില്‍ സ്വവര്‍ഗലൈംഗികതയിലും ഉഭയലൈംഗികതയിലും ലിംഗമാറ്റ സ്വത്വത്തിലുമുള്ള നിരവധി കഥാസന്ദര്‍ഭങ്ങള്‍ കടന്നുവരുന്നത് അതുകൊണ്ടാണ്. സിതാരയുടെ 'ചതി' യില്‍ രണ്ടുഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു. ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുപോകുന്നു. ഹിജഡയുടെ മകളായിപ്പിറന്ന ഒരു വേശ്യയുടെ കഥയാണ് ഇന്ദുമേനോന്റെ 'സര്‍പ്പിണി' പറയുന്നത്. വാടകക്ക് ശരീരം മാത്രമല്ല ഗര്‍ഭപാത്രവും വിറ്റ ഒരുവള്‍. രേഖയുടെ 'പാലാഴിമഥന'-ത്തിലും സ്വന്തം കുഞ്ഞിനുപാലുകൊടുക്കാതെ ആയുര്‍വ്വേദവൈദ്യന് മുലപ്പാലുവില്‍ക്കുന്ന ഒരമ്മയുണ്ട്. ഇവിടെ കടന്നുവരുന്ന പ്രാന്തവല്‍ക്കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷ രാഷ്ട്രീയത്തലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഈ സ്വത്വബഹുലതയെ വളരെ ഗുണാത്മകമായിത്തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്്. കാരണം സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹ്യരാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മ്മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയനസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച സര്‍പ്പിണിയിലെന്നതുപോലെ 'ഹിന്ദുഛായയുള്ള മുസ്ലീം പുരുഷനി'ലും സിതാരയുടെ 'കറുത്ത കുപ്പായക്കാരി'യിലും കാണാം. 'ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍' മാറാടുകലാപനന്തരം ഉണ്ടായ ഒരു സാമൂഹ്യാവബോധത്തെയും കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ് ലിംഗഭാവുകത്വം നിര്‍മിച്ചെടുക്കുന്നത്. നാം പറഞ്ഞഭിമാനിക്കുന്ന മതേതരത്വത്തിന്റെ പ്രശ്‌നവല്‍ക്കരണത്തിലൂടെ മുസ്ലീം/സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതത്വവും ഭീതിയും കഥയില്‍ നിറയുന്നു.

ഇന്ദുമേനോന്റെ കഥകളില്‍ രേഖയിലും സിതാരയിലും പൊതുവെ പ്രബലമല്ലാത്ത ഒരംശം കടന്നുവരുന്നു. അത് പെണ്ണുടലിനെ വര്‍ണ്ണിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന രീതിയാണ്. ആഖ്യാനത്തിന്റെ കാമനകള്‍ ആത്മരതിപരമാവുകയോ സ്വവര്‍ഗ്ഗരതിപരമാവുകയോ ചെയ്യുന്നവിധം ഒരു സന്ദിഗ്ദ്ധത അവ ഉളവാക്കുന്നുണ്ട്. മാധവിക്കുട്ടിയെ വിദൂരമായി അനുസ്മരിപ്പിക്കുംവിധം ആഖ്യാനകാമന സ്ത്രീശരീരത്തില്‍ മുഴുകി സ്വയം മറക്കുന്നുണ്ട്. ഇടക്ക് അവ പുരുഷ-കാമനകളിലെ ഒരു ആഗ്രഹവസ്തുവായി മറുകണ്ടം ചാടിപ്പോവുന്നുണ്ടെങ്കിലും സൂക്ഷ്മാംശങ്ങളില്‍ നിലനില്ക്കുന്ന വിള്ളലുകള്‍ ഒഴിവാക്കിയാല്‍ ഈ കഥകള്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഇടുക്കങ്ങളില്‍ നിന്നു പുറത്തു കടക്കുന്ന, ലിംഗരാഷ്ട്രീയത്തെ സൂക്ഷമജനാധിപത്യത്തിലേക്കു പരുവപ്പെടുത്തുന്ന, കുറച്ചു കൂടി വിശാലമായ LGBT (Lesbian, gay, bi-sexual, transgender) ഉള്‍പ്പെടെയുള്ള ജനാധിപത്യാവബോധത്തിലേക്കുള്ള സാധ്യതകളായി നിലനില്ക്കുന്നു.

( ആലുവ യു.സി.കോളേജില്‍ വെച്ചു നടന്ന ത്രിദിന കഥാ സെമിനാറില്‍ അവതരിപ്പിച്ചത്)


റഫറന്‍സ്


1. അഗ്നിയും കഥകളും - എസ് - സിതാര, മാതൃഭൂമി ബുക്‌സ്, 2008

2. വേഷപ്പകര്‍ച്ച - എസ് സിതാര - കറന്റ് ബുക്‌സ് 2002

3. കഥകള്‍ - ഇന്ദുമേനോന്‍ - ഡി.സി.ബുക്‌സ് 2010

4. ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) കെ.രേഖ, കറന്റ്ബുക്‌സ് തൃശ്ശൂര്‍ 2007

5. മലയാളസാഹിത്യത്തിലെ തായ്കുലം - ജെ.ദേവിക.

(സാറാജോസഫ് - സമ്പൂര്‍ണകൃതികള്‍ - അവതാരിക)

6. പുളയുന്ന ശരീരങ്ങള്‍ - ഇടതുപക്ഷവും സദാചാരവും - എസ്. സഞ്ജീവ് 2005

മാതൃഭൂമി ആഗസ്റ്റ് 21.