Saturday, April 13, 2024

ദേശരാഷ്ട്രഭാവനയിലെ പൗരിജീവിതം: ' സുഗതകുമാരിക്കവിതയിലെ ദേശീയതയെക്കുറിച്ച് ഒരന്വേഷണം

 



 പെണ്ണിന്റെ നാടേത്, വീടേത് എന്ന ചോദ്യത്തിന് നമ്മുടെ ആധുനികപൂര്‍വതയോളം പഴക്കമുണ്ട്. പെണ്ണിനു സ്വന്തമായുള്ള ദേശത്തെക്കുറിച്ചും പെണ്‍ദേശീയതയെക്കുറിച്ചുമുള്ള ആലോചനകള്‍ ഇന്നത്തെ രാഷ്ട്രീയചിന്തയില്‍ പെരുകിപ്പെരുകി വരുന്നു. ദേശീയതയും സ്ത്രീകളും തമ്മിലുള്ള ബന്ധം പ്രായോഗികമായും താത്വികമായും ഏറ്റവും സങ്കീര്‍ണമായ ഒരു കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. രാഷ്ട്രം എന്ന സങ്കല്‍പത്തോട്  ഏറ്റവും സാധാരണരായ, അടിസ്ഥാനവര്‍ഗത്തിലുള്ള 'പ്രജകള്‍' എന്ന നിലയ്ക്കു സ്ത്രീകളുടെ രചനകളിലെ പ്രതികരണമെന്ത് എന്ന അന്വേഷണം വളരെ സാമാന്യതലത്തില്‍ നിന്നുകൊണ്ടു നടത്താന്‍ കഴിയും. പക്ഷേ, അതിലുപരി സ്ത്രീകളുടെ സ്വത്വനിലയില്‍ നിന്നുകൊണ്ട് അവര്‍ നടത്തുന്ന സര്‍ഗാത്മക ആവിഷ്‌കാരങ്ങളിലൂടെ കടന്നുപോവുകയും അവയിലെ ദേശീയതയെ, പൗരത്വത്തെ ഒക്കെ സംബന്ധിച്ച ആകാംക്ഷകളും കാമനകളും വായിച്ചെടുക്കുന്നതിലൂടെ, അവയുടെ സങ്കീര്‍ണമായ രാഷ്ട്രീയദിശകളെ വേര്‍തിരിച്ചെടുക്കുന്നതിലൂടെ സ്ത്രീഭാവനയുടെ രാഷ്ട്രീയമായ അതിരുകളെ നമുക്കു വരച്ചെടുക്കാനായേക്കും. ദേശീയത, ജനത, സ്ഥലപരമായ ദേശഭൂമിക, അതിര്‍ത്തിസങ്കല്‍പങ്ങള്‍, പൗരത്വം, ജനാധിപത്യം എന്നിങ്ങനെ നിരവധി പദാവലികളിലൂടെ, ആശയസംഹിതകളിലൂടെ ഈ രാഷ്ട്രീയപ്രമേയത്തെ നമുക്കു വിശദീകരിക്കാനാവും. ഇവിടെ ഇവയെ എല്ലാറ്റിനെയും കൂടി ചേര്‍ത്ത് ദേശീയതാബോധം എന്ന വാക്കാണ് ഈ ലേഖനത്തില്‍ വ്യാപ്തിയോടെ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയടിക്കു സാമാന്യമായി തോന്നാവുന്ന ഈ പദസംജ്ഞയെ ഈ ലേഖനത്തിന്റെ സന്ദര്‍ഭത്തിലേക്കു കൊണ്ടുവന്ന് വിശദമാക്കാം. 


ദേശീയതയും സ്വത്വസ്ഥാപനവും

ദേശീയസ്വാതന്ത്ര്യത്തിനായി സമരം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമൊക്കെയായി അനേകരുണ്ട്. എന്നാല്‍ തദ്ദേശീയത പോലെ തന്നെ തന്മയും തന്റേട/തന്റെയിടവും സംബന്ധിച്ച പ്രശ്‌നവല്‍ക്കരണവും സ്ത്രീയായ പൗരയുടെ സ്വത്വസ്ഥാപനത്തിന് അനിവാര്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം തന്മയുടെയും തന്റെയിടങ്ങളുടെയും സ്വാതന്ത്ര്യം കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണവുമായി കാണേണ്ടതുണ്ട്. കാരണം അതു പലപ്പോഴും നിഷേധിക്കപ്പെടുന്നു, മറയ്ക്കപ്പെടുന്നു. അതിലേറെ വളച്ചൊടിക്കപ്പെടുന്നു. ദേശീയതയില്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നുവെന്നതുമാത്രമല്ല, പൊതുവായ ഔദ്യോഗിക ദേശീയതാസങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുന്നതുതന്നെ സ്ത്രീകളുടെ ഒഴിവാക്കലുകളുടെ, തമസ്‌കരണങ്ങളുടെ യുക്തിയുടെ അടിസ്ഥാനത്തില്‍ക്കൂടിയുമാണ്. 


 ചരിത്രപരമായി പരിശോധിച്ചാല്‍ ദേശീയത 40കള്‍ക്കു മുമ്പേ തന്നെ, കേരളത്തില്‍ എല്ലായിടത്തും ഏകസ്വരൂപമായല്ല പ്രത്യക്ഷപ്പെട്ടത്. തിരുവിതാംകൂറിലും  മറ്റും നാട്ടുരാജ്യങ്ങളിലൂന്നിയ ദേശീയതാബോധമായിരുന്നു പ്രബലം. മലബാറില്‍ ഇന്ത്യന്‍ എന്നു വിളിക്കാവുന്ന തരത്തിലുള്ള ദേശീയതാസങ്കല്പനവും സംവാദങ്ങളും രൂപം കൊണ്ടിരുന്ന സമയത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വേറൊരു രീതിയിലാണ് ദേശീയതയുടെ രാഷ്ട്രീയം പ്രവര്‍ത്തിച്ചത്. മറ്റൊരു പ്രധാനകാര്യം വിവിധ സാമുദായികതകള്‍ വ്യത്യസ്തനിലപാടാണ് ദേശീയതയെക്കുറിച്ചു വെച്ചു പുലര്‍ത്തിയിരുന്നത് എന്നാണ്. സ്വാഭാവികമായും നവോത്ഥാനകാല എഴുത്തുകാരുടെയും എഴുത്തിന്റെയും ദേശീയതാനിലപാടുകള്‍ വകതിരിച്ചു സാമുദായികതാ പ്രസ്ഥാനങ്ങളും അവയുമായുള്ള ചാര്‍ച്ചയും ആയൊക്കെ ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതുണ്ട്.  


ദേശീയതയുടെ ആദര്‍ശാത്മകപ്രത്യയശാസ്ത്രം എല്ലായ്‌പ്പോഴും ത്യാഗം ആവശ്യപ്പെടുന്നു. അതു പൗരര്‍ക്കു ധാര്‍മികതയില്‍ അടിയുറച്ച സവിശേഷത്യാഗം, കടമ വിധിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി ഭാരമുള്ളതായി മാറുന്നു. സവിശേഷലിംഗസ്വത്വമെന്ന നിലയില്‍ സ്ത്രീയുടെ പൗരത്വത്തിന്റെ പൂര്‍ണതയ്ക്കു കാമനകളുടെ സാക്ഷാല്‍ക്കാരം അനിവാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്കു പലപ്പോഴും അതു നിഷേധിക്കപ്പെടുന്നു. താരതമ്യേന സ്വതന്ത്രമായ നിലയുള്ള പുരുഷന്മാരുടെ കാമനകളുടെ സാക്ഷാല്‍ക്കാരം സ്വാഭാവികമെന്ന മട്ടില്‍ അംഗീകരിക്കപ്പെടുന്നു. സ്ത്രീകളുടെ മേലുള്ള അമിതമായ നിയന്ത്രണത്തിന്റെയും മെരുക്കലിന്റെയും ചെലവില്‍ കൂടിയാണവ നടക്കുന്നതും. ഈയര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ ലിംഗപൗരത്വം തന്നെ വലിയൊരു പോരാട്ടഭൂമികയാണ്. 'മീനാക്ഷിയമ്മയുടെ മരണം' എന്ന മാധവിക്കുട്ടിയുടെ കഥ അതു ഫലപ്രദമായി ഉദാഹരിക്കുന്നു. സമാനമായ കഥകളാണ് അവരുടെ തന്നെ 'കാളച്ചന്ത'യും 'സ്വാതന്ത്ര്യസമരസേനാനിയുടെ മകളും' പോലുള്ളവയും. 


പാര്‍ത്ഥാ ചാറ്റര്‍ജി അദ്ദേഹത്തിന്റെ 'ദ നേഷന്‍ ആന്റ് ഇറ്റ്‌സ് വിമന്‍' എന്ന ലേഖനത്തില്‍ പ്രധാനപ്പെട്ട ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ബംഗാളിലെ നവോത്ഥാനപ്രസ്ഥാനം സ്ത്രീകളുടെ ആധുനികീകരണവുമായി, പ്രത്യേകിച്ചും സതി നിര്‍ത്തലാക്കുന്ന രാജാറാം മോഹന്‍ റോയുടെ പ്രവര്‍ത്തനങ്ങളുമായി, വിദ്യാസാഗറിന്റെ വിധവകളുടെ പുനര്‍വിവാഹസംരഭങ്ങളുമായി ഒക്കെ ബന്ധപ്പെട്ട് വളരെ മുന്നേറ്റത്തിലായിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പ്രശ്‌നങ്ങളൊക്കെ പൊടുന്നനെ മാഞ്ഞുപോവുകയും ദേശീയതയുടെ പൊതുസംവാദത്തില്‍ അവ അപ്പാടെ മറഞ്ഞുപോവുകയും ചെയ്തു എന്നതാണ് അദ്ദേഹം ഉന്നയിക്കുന്നത്. പാശ്ചാത്യമായ അഭിരുചികളോടുള്ള അടുപ്പവും പുതിയ പരിഷ്‌കാരങ്ങളും ദേശീയതയക്കെതിരായി വ്യാഖ്യാനിക്കപ്പെട്ടതാണ് അതിന്റെ കാരണമായി ചില ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ നടന്ന ആധുനികീകരണത്തിന് പാശ്ചാത്യമായ ഉറവുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മങ്ങിത്തുടങ്ങുകയാണുണ്ടായത്. വാസ്തവത്തില്‍ സ്ത്രീകളുടെ വിമോചനവുമായി ബന്ധപ്പെട്ട നവോത്ഥാനകാലത്തെ പല പുരോഗമനമുന്നേറ്റങ്ങളും കേരളത്തിലും തൊട്ടടുത്ത ദശാബ്ദങ്ങളോടെ പതുക്കെ പതുക്കെ ഇല്ലാതായി. പുരോഗമനമെന്നതു തന്നെ പുരുഷമുന്‍കൈയില്‍ നടക്കുന്ന സാംസ്‌കാരികമുന്നേറ്റങ്ങള്‍ മാത്രമായി. അതിനോടു ഐക്യപ്പെടുക എന്ന ദൗത്യമാണ് സ്ത്രീയ്ക്ക് കല്‍പ്പിക്കപ്പെട്ടത്. 


ദേശീയതയോടെ രൂപപ്പെട്ട പുതിയ സ്ത്രീ, മാറ്റങ്ങളെ ഉള്‍ക്കൊണ്ടത് പുരുഷന്മാരുടെ മുന്‍കയ്യിലും പ്രേരണയിലുമാണെന്നും ബങ്കിംചന്ദ്ര ചാറ്റര്‍ജിനിരീക്ഷിച്ചതായി പാര്‍ത്ഥാ ചാറ്റര്‍ജി പറയുന്നു.  പുതിയ സ്ത്രീത്വത്തെയും പരമ്പരാഗതസ്ത്രീത്വത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് ബങ്കിം അതെഴുതുന്നത്. പുതിയ സ്ത്രീകള്‍ പല കാര്യങ്ങളും ചെയ്യുന്നത് വിമര്‍ശനങ്ങളെ ഭയക്കുന്നതു കൊണ്ടാണ്, അല്ലാതെ യഥാര്‍ത്ഥത്തില്‍ അവര്‍ നന്മയില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല എന്ന ധ്വനി കൂടി ബങ്കിമിന്റെ വാക്കുകളിലുണ്ട്. ഈ ലേഖനങ്ങളോടെല്ലാം അന്നത്തെ സ്ത്രീകള്‍ ചൂടോടെ കത്തുകളില്‍ പ്രതികരിച്ചതും പാര്‍ത്ഥാ എടുത്തു കാട്ടുന്നു. ദേശീയവിമോചനത്തിനായി പോരാടുന്ന പുരോഗമനപുരുഷനു നേര്‍ക്കുണ്ടായ ചോദ്യം ചെയ്യലുകളെ അദ്ദേഹം വിലയിരുത്തുകയാണ്, തുടര്‍ന്ന്. അതിരുകളിലേക്കു മാറ്റി നിര്‍ത്തപ്പെട്ടതും അനുസരണകെട്ടതും വിമര്‍ശനാത്മകവുമായ ശബ്ദങ്ങളെ നിശബ്ദീകരിച്ചുകൊണ്ടും എന്നാല്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടും മുന്നേറാനുള്ള സാദ്ധ്യതയും ശേഷിയും ഈ ദേശീയവാദപുരോഗമനത്തിനുണ്ടെന്നു പാര്‍ത്ഥാ പറയുന്നു. ബങ്കിം ഉയര്‍ത്തിക്കൊണ്ടുവന്ന ദേശീയപൗരുഷത്തിന്റെ മാതൃക ആദര്‍ശാത്മകമായ പൗരുഷത്തിന്റെ ഘടനയിലുള്ളതാണ്. ശക്തനും അഭിമാനിയും നീതിമാനും ബുദ്ധിമാനും ആണയാള്‍. ഉത്തമമൂല്യങ്ങളുടെ സംരക്ഷകനും നീചമൂല്യങ്ങളുടെ ഘാതകനും കൂടിയാണ് ഈ പുരോഗമനപുരുഷന്‍. ദേശീയപ്രത്യയശാസ്ത്രത്തില്‍ സ്ത്രീകള്‍ തങ്ങളുടെ പങ്ക് അര്‍പ്പിച്ചു എന്നു സമര്‍ത്ഥിക്കാന്‍ നമുക്കായേക്കും. എന്നാല്‍ സ്വതന്ത്രയും സ്വയംഭരണശേഷിയുള്ളവളുമായ സ്ത്രീയെ ഈ കൂട്ടത്തില്‍ നമുക്കു കണ്ടെത്താനായിട്ടുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യം പാര്‍ത്ഥാ മുന്നോട്ടു വെയ്ക്കുന്നു. അതുന്നയിക്കുന്നതിലൂടെ അടിസ്ഥാനപരമായി ദേശീയതയുടെ അധീശസംസ്‌കാരത്തെ തന്നെ നമുക്കു ചോദ്യം ചെയ്യാനാവുമെന്നു അദ്ദേഹം പറയുന്നു. 


1938ല്‍ പ്രസിദ്ധീകരിച്ച വിര്‍ജീനിയ വുള്‍ഫിന്റെ ലേഖനത്തില്‍ സ്ത്രീകളും ദേശീയതയുമെന്ന ആശയത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലവര്‍ അഭ്യസ്തവിദ്യരായ പുരുഷന്മാരുടെ പെണ്മക്കള്‍ എന്ന നിലയ്ക്കു സ്ത്രീകളെ സ്വരൂപിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ രൂപീകരിക്കുന്ന സാമൂഹികബന്ധങ്ങള്‍, കൂട്ടായ്മകള്‍  എങ്ങനെ എന്നും അവര്‍ ചിന്തിക്കുന്നുണ്ട്. പുരുഷന്മാരുടേതു പോലുള്ള ഔപചാരികസംവിധാനം ആ കൂട്ടായമ്കളില്‍ ഉണ്ടാവില്ല. ഒരു ട്രഷറര്‍ ഉണ്ടാവില്ല, ഫണ്ടില്ലാത്ത കാരണത്താല്‍ തന്നെ. സെക്രട്ടറി, അംഗത്വം ഒന്നും ഔപചാരികമായി ഉണ്ടായില്ലെന്നും വരാം. ഒരു ഓഫീസും കമ്മിറ്റിയും ഉണ്ടായില്ലെന്നും വരാം. അതിനു ചിലപ്പോള്‍ ഒരു പേരും ഉണ്ടാവില്ല. ഒരു പക്ഷേ പേരിടണമെങ്കില്‍ ഔട്‌സൈഡേഴ്‌സ് സൊസൈറ്റി എന്നു പേരിടാനാണ് സാദ്ധ്യതയെന്നും അവര്‍ പറയുന്നു. സ്ത്രീയുടേതായ, സത്യത്തില്‍ എല്ലാ ബഹിഷ്‌കൃതരുടേതുമായ  അനൗപചാരികമായ സ്വയംഭരണമണ്ഡലം എന്നതാണ് വുള്‍ഫ് ഇവിടെ സൊസൈറ്റി എന്നും കൂട്ടായ്മ എന്നും ഉദ്ദേശിക്കുന്നത്. ആളുകള്‍ ഏറ്റുപാടുകയില്ലെങ്കിലും സത്യത്താല്‍ ചുറ്റപ്പെട്ട ഒന്നാണതെന്നവര്‍ പറയുന്നു. നിയമം, ജീവചരിത്രം, അറിയപ്പെടാത്ത മനശ്ശാസത്രം ഒക്കെയുള്‍പ്പെടുന്ന സത്യങ്ങള്‍...! സര്‍ഗാത്മകതയുടെ മണ്ഡലത്തില്‍ പൊതുസമൂഹത്തലുള്ളതിനേക്കാള്‍ അട്ടിമറികളും വിച്ഛേദങ്ങളും സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും ഏറും. മാധവിക്കുട്ടിയുടെ 'കാളച്ചന്ത'-യില്‍ ''എല്ലാ വോട്ടും ഇങ്ങോട്ടു കൊണ്ടുതന്നളാ, ഞായെണ്ണിത്തരാ''-മെന്നു പറയുന്ന മാളു തനിക്കു വോട്ടെടുപ്പു പോലുള്ള ജനാധിപത്യപ്രക്രിയയിലുള്ള അസാംഗത്യത്തെയാണോ, വോട്ടെടുപ്പിന്റെ തന്നെ അപ്രസക്തിയെ ആണോ ഉന്നയിക്കുന്നത്? ഭര്‍ത്താവിന്റെ അടിവസ്ത്രം/ കോണകം കഴുകി ദേശീയപതാക പോലെ ഉണക്കാനിട്ടു എന്ന് അവരുടെ ഏതോ സ്ത്രീകഥാപാത്രവും ശക്തമായി ഉന്നയിക്കുന്നതും വേറൊന്നല്ല! രൂക്ഷമായൊരു ദേശീയതാവിമര്‍ശനമാണ് അവരുടെ മീനാക്ഷിയമ്മയുടെ മരണം എന്ന കഥ. ആയുഷ്‌കാല കോണ്‍ഗ്രസ്പ്രവര്‍ത്തകയും ദേശീയവാദിയുമായിരുന്ന മീനാക്ഷിയമ്മ മരിക്കാന്‍ കിടക്കുന്നു. രോഗിയായ മീനാക്ഷിയമ്മ മരണത്തിനുതൊട്ടു മുമ്പത്തെ ആഗ്രഹം ചോദിക്കുമ്പോള്‍ പച്ചപട്ടുബ്ലൗസും പാലയ്ക്കാ മോതിരവും എന്നു പറയുന്നതു കേട്ട് അമ്പരന്നു നില്ക്കുന്നവരെ കാണാം. പണ്ടുതൊട്ടേ ഖദര്‍ മാത്രം ധരിച്ച മീനാക്ഷിയമ്മ പച്ചബ്ലൗസ് ചോദിക്കുമ്പോള്‍ ദേശീയപതാകയിലെ പച്ച നിറമാകും ഉദ്ദേശിച്ചതെന്നു വായിക്കാനാണ് അവരുടെ ഉറ്റസഹോദരനു പോലും താല്‍പര്യം. 


ആധുനികപൂര്‍വ സ്ത്രീകവിതയിലെ ദേശീയതയും പൗരത്വവും

മനുഷ്യജീവിതത്തെ സംബന്ധിച്ച സാര്‍വലൗകികവും മൗലികവുമായ സമസ്യകളുടെ പ്രചോദനമാണ് ആധുനികപൂര്‍വ കവികളില്‍ പ്രമുഖയായ ബാലാമണിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. ഉദാരമാനവവാദത്തില്‍ അധിഷ്ഠിതമായ, ലോകത്തോടു മുഴുവനുമായുള്ള സാഹോദര്യം, അനന്തമായ അലിവ്, ശാന്തിക്കും അഹിംസയ്ക്കുമായുള്ള നിരന്തരമായ പ്രേരണകള്‍ ഒക്കെയും ഈ കവിതയുടെ സ്രോതസ്സാണ്. ഈ കവിതകളെ ഒട്ടാകെ സമഗ്രതയില്‍ നോക്കുമ്പോള്‍ ദേശരാഷ്ട്രം എന്ന ഔപചാരികസങ്കല്‍പത്തിന്റെ ഘടന അവരുടെ പൗരത്വബോധത്തെ നിര്‍ണയിച്ചതെങ്ങനെ എന്നതിനു വലിയ പ്രസക്തിയില്ല. എങ്കിലും ചില രചനകളുടെ അബോധത്തില്‍ അതുകൂടി കലര്‍ന്നിരിക്കുന്നു. ബാലാമണിയമ്മയുടെ ആദ്യകാലരചനകളിലൊന്നായ വിട്ടയക്കുക(1927) എന്ന കവിത പക്ഷിയുടെ സ്വാതന്ത്ര്യതൃഷ്ണയായി മാത്രമല്ല, വീടിനകത്തു പലതരം അച്ചടക്കങ്ങള്‍ക്കു വിധേയമായി തളയ്ക്കപ്പെട്ട യുവതിയുടെ സ്വാതന്ത്ര്യമോഹമായി,  ഇന്ത്യയുടെ സ്വാതന്ത്ര്യമോഹമായും അതിനു രാഷ്ട്രീയവായന സാദ്ധ്യമാണെന്നു സച്ചിദാനന്ദന്‍ പറയുന്നുണ്ട്.  'വിളി'യില്‍ നാടും വീടും സ്ഥാവരജംഗമങ്ങളും വിട്ടുപോകേണ്ടതിന്റെ സംഘര്‍ഷത്തെയാണ് എഴുതുന്നത്. രാഷ്ട്രത്തെയും വീടിനെയും പലപ്പോഴും ഇണങ്ങിയ, ഇടപഴകിയ മാനുഷികബന്ധങ്ങളുടെ ഇടമായി കാണുന്ന സമീപനമുണ്ട്. വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തില്‍ ബാലാമണിയമ്മ വിശ്വസിച്ചില്ല. 'പാടാത്തപാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളി വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ  ശരീരം കണ്ടു കണ്‍നിറയുന്നു.  ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട്- അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന്‍ കേള്‍ക്കാത്ത പാട്ടുകള്‍ - അയാള്‍ കേള്‍ക്കുന്നു. 


അഹിംസയിലും അപരസ്‌നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. വിര്‍ജീനിയ വുള്‍ഫ് പറഞ്ഞ ഔട്‌സൈഡേഴ്‌സ് സൊസൈറ്റി പോലെയാണ് രാഷ്ട്രകല്പന ഇവിടെ പ്രവര്‍ത്തിക്കുന്നത്. 

 'ക്ഷേമരാഷ്ട്രം' എന്ന കവിതയില്‍ നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല എന്ന തിരിച്ചറിവാണുള്ളത്.  'നവകേരളം' എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല,  തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്. 'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്‌തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്. 'ഐക്യകേരളം'  എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു. ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം. പൗരദേശഭാവനയും സ്ത്രീയനുഭവവും പ്രതിപ്രവര്‍ത്തിക്കുന്ന മഴുവിന്റെ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തന്റെ കാവ്യലോകത്തിന്റെ സാരസംഗ്രഹമായ അഹിംസാത്മകവും കരുണാര്‍ദ്രവുമായ വിവേകിതയുടെ സ്പര്‍ശം ആകമാനം ജ്വലിച്ചു നില്‍ക്കുന്ന കവിതയുമാണത്. പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്ന മിത്തിക്കലായ ആഖ്യാനത്തെ കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ സ്ത്രീയെ, അതും സ്വന്തം അമ്മയെ കൊന്നയാള്‍, അതും മനസ്സാല്‍ ചെയ്ത പാപത്തിനുള്ള ശിക്ഷയായി എന്നൊക്കെയുള്ള അനുബന്ധങ്ങളും ചേരുമ്പോള്‍ ദേശത്തിന്റെ ആണ്‍കോയ്മാധിഷ്ഠിതമായ ധര്‍മത്തില്‍ തന്നെയാണ് കവിയുടെ ലാക്കെന്നു കാണാം. എന്തായാലും സ്ത്രീക്കെതിരായ ധര്‍മനീതിയെ ചോദ്യം ചെയ്യുന്നതിലൂടെ ആര്‍ഷദേശീയതയുടെ പാരമ്പര്യ/നൈതികാധാരങ്ങളും വിചാരണ ചെയ്യപ്പെടുന്നുണ്ട്. അതിലെല്ലാമുപരിയായി സ്ത്രീയുടെ കാമനകളെ സംബന്ധിച്ച സൂക്ഷ്മമായ രാഷ്ട്രീയം കൂടി കവിത പേറുന്നുണ്ട്.  'വൃദ്ധകന്യ'-യില്‍ സ്ത്രീയുടെ കാമനകളെ അറിവുമായി ചേര്‍ത്തു വെയ്ക്കുന്നതിലൂടെ ('അറിയാത്തതിങ്കലുള്ളൗല്‍സുക്യം') സ്ത്രീയുടെ ആഖ്യാനത്തിനും അറിവിനും കാമനയ്ക്കു തന്നെയും ആധികാരികതയും പൗരത്വവും നല്‍കുന്നുണ്ട്. ലിംഗസ്വത്വപരമായ പൗരത്വം ദേശരാഷ്ട്രപൗരത്വത്തെപ്പോലെതന്നെ വെല്ലുവിളികള്‍ നേരിടുന്ന സാംസ്‌കാരികസന്ദര്‍ഭങ്ങളില്‍ ഈ കവിത ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയുമാണ്. ദേശീയതയക്കും അതിന്റെ സ്വീകാര്യമായ ഘടനയ്ക്കും പുറത്തുള്ള അപരങ്ങളുടെ പൗരത്വത്തെ ബാലാമണിയമ്മ തന്റെ 'വേലക്കാരി', 'സഹപാഠികള്‍', 'പുലരിപ്പൂക്കള്‍', 'കുളക്കടവില്‍', 'സഹതാപം', 'കല്‍ക്കത്തയിലെ ഇരുട്ടറ', 'ഒരു പഴത്തിന്റെ കഥ' 'വേലക്കാരി', 'യാചകര്‍', 'സ്വപ്‌നം', 'തെണ്ടികള്‍' എന്നിങ്ങനെയുള്ള വേലക്കാരിക്കവിതകളിലൂടെ കണ്ടതെങ്ങനെ എന്നു മനസ്സിലാക്കാം. 


 കടത്തനാട്ടു മാധവിയമ്മ, മുതുകുളം പാര്‍വതിയമ്മ, സിസ്റ്റര്‍ മേരി ബനീഞ്ജ തുടങ്ങി, അക്കാലത്തെ സ്ത്രീകവികളൊക്കെത്തന്നെ ഉദാരമാനവികതയുടേതായ രക്ഷകര്‍തൃപദവിയില്‍ ആഖ്യാതാവായി വര്‍ത്തിച്ചുകൊണ്ടാണ് കീഴാളപാത്രങ്ങളെ രചനകളില്‍ സന്നിവേശിപ്പിച്ചത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റേതായ ആദര്‍ശങ്ങള്‍ക്കകത്തുള്ള വര്‍ഗരാഷ്ട്രീയ നിലപാടുകളായവയെ കാണാനാവില്ലെങ്കിലും ദേശീയതാപ്രചോദിതവും ആദര്‍ശാത്മകവുമായ നവമാനവികതാ ബോധം അവയുടെ പ്രേരണയായി നിന്നിരിക്കണം. അവരില്‍ത്തന്നെ കടത്തനാട്ടു മാധവിയമ്മയുടെ 'ഗ്രാമശ്രീകള്‍', 'ഗ്രാമലക്ഷ്മി' എന്നീ കവിതകളില്‍ കീഴാളസ്ത്രീയുടെ അധ്വാനം കാര്യമായിത്തന്നെ അടയാളപ്പെടുന്നുണ്ട്. 


സമാനമായ സമത്വവീക്ഷണമാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെയും സവിശേഷമാക്കുന്നത്. തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം അവരുടെ 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി മന്ദാരപ്പൂമെത്തയിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയ്ക്കു ചോദിക്കാനുള്ളതു കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്‌ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന  വേറിട്ട ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്.  അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള തുടര്‍ച്ചകളാകുകയും ചെയ്യുന്നുണ്ട്. ഹിംസയക്കെതിരെ പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്‌സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി',  'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ  ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്‌കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് ഗാന്ധിജയന്തിയുടെ വായനയില്‍ തെളിയുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു.  'സ്വാതന്ത്ര്യക്കൊടി', 'തടവുകാരന്‍', 'പടയാളി',  'ഒരു പടയാളിയുടെ പ്രാര്‍ത്ഥന', 'മാമൂല്‍ഭയം', 'സ്വാതന്ത്ര്യകാഹളം' എന്നീ കവിതകളിലൂടെ സ്വദേശത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ദേശീയതാഭാവന അവര്‍ പങ്കുവെയ്ക്കുന്നു. കടത്തനാട്ടു മാധവിയമ്മ  'കേഴുക മമ നാടേ', 'ഗാന്ധിജയന്തി' എന്നീ കവിതകളിലൂടെ ഇന്ത്യയുടെ നഷ്ടഭൂതത്തെ തിരയുന്നു. പിതൃബിംബമായി ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യത്തില്‍ പങ്കുകൊള്ളുന്നു. 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' എന്ന രചന വിവേകാനന്ദനെ സ്തുതിച്ചുകൊണ്ടുള്ളതാണ്. രക്ഷകപുരഷബിംബങ്ങളെ മുന്നില്‍ നിര്‍ത്തി വിധേയപ്പെട്ട പ്രജാഭാവനയിലാണ് കവി സ്വയം നില്‍ക്കുന്നത്. ബാലാമണിയമ്മയും മുതുകുളവും മുന്നോട്ടുവെച്ച പുരുഷേതരലോകത്തിന്റെ സാദ്ധ്യതയെ അവര്‍ തേടാത്തത് എന്തുകൊണ്ടായിരിക്കാം എന്നതു കൂടുതല്‍ സൂക്ഷ്മമായി തിരയേണ്ടതാണ്. ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരാളികളായ തടവുകാര്‍ ഇവരെല്ലാം കവിതകളിലേക്കു കടന്നു വരുന്നു. ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗര, ദേശീയതാബോധം പ്രവര്‍ത്തിക്കുന്നത്. 


ദേശീയതയിലെ പ്രജായത്തം, അപരത്വം ആധുനികതാവാദസ്ത്രീകവിതയില്‍

ആധുനികതയുടെ ഘട്ടത്തില്‍ സുഗതകുമാരിയുടെ കാലമെത്തുമ്പോഴേക്കും മലയാളസ്ത്രീകവിത വ്യക്തമായ ഒരു വിച്ഛേദം തന്നെ സൃഷ്ടിക്കുന്നുണ്ട്. സ്വാതന്ത്യാനന്തരസ്ത്രീജീവിതത്തില്‍ ആധുനികീകരണം നടക്കുമ്പോഴും വിദ്യാഭ്യാസവും തൊഴിലും സാദ്ധ്യതകളാകുമ്പോഴും സ്ത്രീയുടെ ഗാര്‍ഹികതാമൂല്യം കൂടുതല്‍ ശക്തമായിത്തീരുന്നു എന്നത്  ഈ കാലത്തിന്റെ പ്രത്യേകതയാണ്. നവോത്ഥാനത്തിന്റെ പ്രധാനസമരമുഖങ്ങളിലൊന്നു തന്നെ സ്ത്രീയുടെ ബാഹ്യലോകങ്ങള്‍ നിര്‍മിച്ചെടുക്കുകയെന്നതായിരുന്നു എന്നിരിക്കേ, ഈ ഗാര്‍ഹികത പുരുഷാധിപത്യത്തിന്റെ പുതിയ ക്രമീകരണങ്ങളിലൂടെയാണ് സാദ്ധ്യമാക്കിയത്. അതവിടെ നില്‍ക്കട്ടെ. ഗാര്‍ഹികതയും കവിതയിലെ ആന്തരികതയുടെ രാഷ്ട്രീയവും തമ്മില്‍ ബന്ധമുണ്ടോ എന്നു നോക്കാം. 


കൂടുതല്‍ ആന്തരികവും കാല്പനികവുമായ കാവ്യഭാഷയാണ് സുഗതകുമാരിയുടെ കവിതകളിലൂടെ പുറത്തുവന്നത്. ഈ ഘട്ടത്തില്‍ സ്ത്രീപ്രതിനിധാനമെന്ന നിലയില്‍ സുഗതകുമാരിയാണ് കൂടുതല്‍  നിറഞ്ഞുനിന്നതും. ആഖ്യാനപരമായ ആത്മത്തിലുള്ള കാല്പനികവിഷാദഛവി മലയാളകവിതയിലെ സ്ത്രീത്വത്തെ ആ ഒരു കുറ്റിയില്‍ തന്നെ വളരെക്കാലം തളച്ചു നിര്‍ത്തിയെന്നു പറയാം. തേടുന്നവളും അലയുന്നവളുമായ പരിത്യക്ത എന്ന സ്‌ത്രൈണബിംബം പൊതു/പുരുഷവായനകള്‍ക്കു പ്രിയമായിത്തീര്‍ന്നത് സ്വാഭാവികം. ഗോപികാകേന്ദ്രിതമായ ഈ സ്‌ത്രൈണ ആത്മവത്ത പുരുഷനെയും ദൈവത്തെയും അധികാരിയെയും തെല്ലും പ്രശ്‌നവല്‍ക്കരിക്കാതിരുന്നുവെന്നു ഇതിനര്‍ത്ഥമില്ല. അവിടെത്തന്നെ അതു തളം കെട്ടി നിന്നു എന്നതിനെയാണ് ഇവിടെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഒരിക്കല്‍ പ്രവേശിച്ചാല്‍ പിന്നീടു അടഞ്ഞുപോകുന്ന വാതിലുകളായി അവ മാറുന്നു. 


സ്‌ത്രൈണകേന്ദ്രിതമാകുമ്പോഴും ആഖ്യാനകേന്ദ്രത്തിലെ കവി, അതിലൂടെ വെളിപ്പെടുന്ന ആത്മത്തിന്റെ ഘടന എത്തരത്തിലുള്ളതാണ്, അതിനു ഇതരസ്വത്വങ്ങളുമായുള്ള പാരസ്പര്യമെന്ത് എന്നിവയിലൂടെ അന്വേഷിക്കുമ്പോള്‍ അപരങ്ങളെ ഉള്‍ച്ചേര്‍ക്കാനോ പുറന്തള്ളാനോ ഉള്ള കവിതയുടെ പ്രേരണകള്‍ നമുക്കു മനസ്സിലാക്കാനാവും. അതാകട്ടെ ഒരു കവിയിലും സ്ഥിരമാകണമെന്നില്ല. നിശ്ചയമായും നീണ്ട ഒരു കാവ്യജീവിതത്തിലുടനീളം അവ ചലനാത്മകവും പരിണാമിയുമായി തുടര്‍ന്നേ കഴിയൂ. അത്തരം ഒരു നോട്ടത്തിനു സുഗതകുമാരിക്കവിതകളിലെ പ്രസക്തിയെന്ത് എന്നന്വേഷിക്കാം. 


ദേശീയതാബോധത്തിലെ പിതൃരൂപങ്ങള്‍ 

ആയിരത്തിലധികം പുറങ്ങളിലായി രണ്ടു വോളിയം വരുന്ന അവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരത്തില്‍ ദേശീയതയും രാഷ്ട്രബോധവും പൗരത്വചിന്തയും കടന്നു വരുന്ന ഒട്ടേറെ കവിതകളുണ്ട്. പ്രണാമം എന്ന 1969 ല്‍ പുറത്തു വരുന്ന സമാഹാരത്തിലെ ഏഴു കവിതകളും അത്തരത്തില്‍ തന്നെയാണ്. 'ഒക്ടോബര്‍ രണ്ട'്, 'മറക്കാതിരിക്കട്ടെ', 'രാമനാമം', 'അഹിംസ', 'സത്യം', 'രാജഘട്ടത്തില്‍', 'അനുഗ്രഹിക്കേണമേ' എന്നിങ്ങനയുള്ള എല്ലാ കവിതകളിലും ഗാന്ധിജി കേന്ദ്രമാണ്. ഇവയിലെല്ലാം തന്നെ ഗാന്ധിയെ ആദര്‍ശാത്മക, രക്ഷകബിംബമായി കാണുന്ന സമീപനമാണ് പ്രബലം. മറക്കാതിരിക്കട്ടെ എന്ന കവിതയില്‍ കടന്നു വരുന്ന ചിഹ്നവ്യവസ്ഥയും പദാവലികളും തന്നെ തികച്ചും ഹൈന്ദവവും ബ്രാഹ്‌മണാധിഷ്ഠിതവുമായ മൂല്യങ്ങളില്‍ അഭിരമിക്കുന്നവയാണ്. 

''കഠിനയത്‌നത്താല്‍ പണിഞ്ഞ തൃക്കോവിലിന്‍ 

നടതുറന്നീടുന്ന പുണ്യനാളില്‍

അടിമത്തരാവൊഴിഞ്ഞര്‍ദ്ധരാത്രിക്കു പൊന്‍-

കതിരോനുദിച്ചിടും പുണ്യനാളില്‍

പഴയചെങ്കോട്ടയിലാദ്യമായ് മൂന്നിറ-

ക്കൊടിയുയര്‍ന്നീടും മഹോല്‍സവത്തില്‍

കടലിരമ്പും പോലെയാഹ്ലാദഘോഷമാര്‍-

ന്നടിയങ്ങളെത്തിത്തൊഴുതുനില്‍ക്കേ

ഹൃദയങ്ങള്‍ നയനങ്ങളങ്ങയെക്കാണുവാ-

നുഴറുന്നു, തേടുന്നു, നാലുപാടും.

എവിടെയീപ്പൊന്നമ്പലത്തിന്നുടയവന്‍?

എവിടെ ഹാ ഭാരത സാര്‍വഭൗമന്‍?'' 

'രാമനാമ'-ത്തിലും കവിഭാവന അതേ മൂല്യങ്ങളാലാണ് ദേശീയതയെ തോറ്റുന്നത്. പിതൃഭക്തി നിറഞ്ഞ വൈകാരികതയോടെയുള്ള ദേശഭക്തിഗാനങ്ങള്‍ എന്നിവയെ സാമാന്യമായി വിശേഷിപ്പിക്കാം. 'ദില്ലി' എന്ന കവിതയില്‍ തലസ്ഥാനനഗരിയെ നോക്കുന്ന കവി കാണുന്ന ആകാശം പോലും നെറ്റിയില്‍ ഭസ്മരേഖ ചാര്‍ത്തിയ വൃദ്ധാകാശമാണ്.   ദേശീയതയുടെ പുരുഷമാതൃകയോടു ചേര്‍ന്നു നില്‍ക്കുന്നതും എല്ലായ്‌പ്പോഴും രക്ഷകനെ ആഗ്രഹിക്കുന്നതുമായ വിധേയപൗരത്വത്തിന്റെ പ്രതിഫലനമാണിത്. അഭിമാനിയും ഉത്തമമൂല്യങ്ങളുടെ സംരക്ഷകനും നീചമൂല്യങ്ങളുടെ ഘാതകനും കൂടിയായ ഈ പുരോഗമനപുരുഷനൊപ്പം/ പിന്നില്‍ നില്‍ക്കുമ്പോള്‍ സ്വയം വിശുദ്ധീകരിക്കാനും വെല്ലുവിളികളെ നിസ്സാരീകരിക്കാനും കഴിയുന്നു എന്ന പ്രതീക്ഷയാണിതിനു പിന്നിലുള്ളത്.  


ഇവിടെ തന്റെ പൂര്‍വകവികളില്‍ പ്രത്യേകിച്ചും എന്‍ വി, അക്കിത്തം ഇടശ്ശേരി തുടങ്ങിയവരില്‍ പലനിലയ്ക്കു പ്രത്യക്ഷപ്പെട്ട ഗാന്ധിയന്‍ ആദര്‍ശാത്മകതയോടുള്ള സവിശേഷതാല്പര്യം ഒരു പ്രേരണയായി പ്രവര്‍ത്തിച്ചിരിക്കണം. ഗാന്ധിയും ഗോഥ്‌സേയും പോലുള്ള ഒട്ടനേകം കവിതകള്‍ ഏറെ വാഴ്ത്തപ്പെട്ടവയാണല്ലോ. ഉദാരമാനവികതയുടെ ആദര്‍ശാത്മകലോകത്തു നിന്നും പൂര്‍വകവികളുടെ സ്വാധീനമായിത്തീര്‍ന്ന ഗാന്ധിബിംബത്തെ സുഗതകുമാരി തന്റെ കവിതകളില്‍ പരിചരിച്ചതെങ്ങനെയെന്നു വ്യക്തമാണ്. പിതൃസ്‌നേഹമായും പിതൃസാന്നിദ്ധ്യത്തെ രക്ഷകസ്ഥാനമായ അഭയമായും കാണുന്ന വൈകാരികരാഷ്ട്രീയം മലയാളത്തിലെ സ്ത്രീരചനകളുടെ ഒരു ധാരയില്‍ ബാധപോലെ നിലനില്‍ക്കുന്നതാണ്. ഭാഷാപരമായ രൂപകങ്ങളായും ആര്‍ക്കിടൈപ്പുകളായും അവ കാണാം. പില്ക്കാലകവിയായ വിജയലക്ഷ്മിയിലും മറ്റൊരു രീതിയില്‍ നമുക്കിതു പ്രബലമാകുന്നതു കാണാം. എന്നാല്‍ സമകാലിക ദളിത്‌സ്ത്രീ കവിതയിലേക്കു വരുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി പിതൃബിംബത്തിന്റെ ആവിഷ്‌കാരം  കൂടുതല്‍ പ്രതിരോധാത്മകമായി വികസിക്കുന്നതും മനസ്സിലാക്കാം. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരെന്ന നിലയില്‍, അതിജീവനത്തിനായി തങ്ങളുടെ വംശത്തിലെ മണ്‍മറഞ്ഞു പോയ പൂര്‍വപിതാക്കളെയും മാതാക്കളെയും വരെ അവര്‍ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. ദേശീയതയേക്കാള്‍ അവര്‍ക്കു മുന്‍ഗണന വംശീയമായ ഐക്യപ്പെടലിന്റെ ഊര്‍ജ്ജത്തിലാണ്. 



മധ്യവര്‍ഗത്തിന്റെ ആത്മവിചാരണ

സുഗതകുമാരിയുടെ 'ധര്‍മത്തിന്റെ നിറം കറുപ്പാണ്' എന്ന കവിത ഗാന്ധിയുടെ നൂറാം ജന്മദിനത്തില്‍ എഴുതുന്നതാണ്. ഗാന്ധിയെ/ പിതാവിനെ കൊന്നതു തങ്ങളല്ല എന്ന ചിന്തയാല്‍ സ്വയം ന്യായീകരിക്കുന്ന കൂട്ടരായി ജനതയെ ഇവിടെ കവി പ്രതിഷ്ഠിക്കുന്നു. യാന്ത്രികമായി, വെറും ഉപചാരമായി ഗാന്ധിജയന്തി കൊണ്ടാടുന്നതിലെ കാപട്യം കൂടി ജനതയുടെ മേല്‍ കവി ആരോപിക്കുന്നുണ്ട്! 'സ്വാതന്ത്ര്യം 1976' എന്ന കവിതയില്‍ അസുരന്മാരായ തങ്ങള്‍ ദേവകളുടെ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നു വരെ കവി പറയുന്നുണ്ട്. കാരണം സത്യത്തില്‍ നിന്നകന്നു പോയ, കള്ളവും കാപട്യവും മാത്രം കൈമുതലാക്കിയവരത്രേ ഇന്ത്യക്കാര്‍. കാല്പനികാദര്‍ശം പുരണ്ട കുറ്റബോധസ്വരം ഈ കവിതകള്‍ക്കു നല്‍കുന്ന കീഴ്‌പ്പെട്ട പ്രജായത്തപരമായ ആഖ്യാനസ്വരം ചെടിപ്പിക്കുന്നതുമാണ്.

''ഞങ്ങള്‍ക്കെന്തിനു കഷ്ടം, ദേവകള്‍ 

നുകരും സ്വാതന്ത്ര്യം?

സത്യത്തെസ്സൂര്യന്‍ പോല്‍ മാറി-

ലെരിച്ച പിതാമഹരേ,

ശുദ്ധിയെ നറുചെമ്പനിനീരലരായ്

ഹൃത്തിലണിഞ്ഞോരേ,

ചുവന്ന ബര്‍മാ മണ്ണില്‍ ജയ്ഹിന്ദ്

ജപിച്ചു വീണോരേ,

ഞങ്ങള്‍ക്കെന്തിനു നല്‍കീ ദേവോ-

ചിതമീ സ്വാതന്ത്ര്യം?''


'ആഗസ്ത് 15, 1981' എന്ന  കവിതയിലും സ്വാതന്ത്ര്യത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു മാഴ്കുന്നുണ്ട്. ഗാന്ധിയുടെ കൊലപാതകത്തില്‍ ക്ഷമ യാചിക്കുകയും രാമനാമത്തെയും അഹിംസയെയും ഭക്തിമാര്‍ഗങ്ങളെന്ന വണ്ണം പിന്തുടരാന്‍ ആഗ്രഹിക്കുകയുമാണ് ഈ കവിതകളിലെ ആഖ്യാതാവ്. 


ആധുനിക കവിതകളില്‍ ആവര്‍ത്തിച്ചുപോന്ന, സ്വയം തള്ളിപ്പറയുന്ന ആത്മവിചാരണകളുടെ ധ്വനിയാണിവിടെയും നാം കാണുന്നത്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ടുവന്ന മധ്യവര്‍ഗത്തിന്റെ സംസാകാരികാബോധത്തിന്റെ പ്രത്യക്ഷമാണ് ഈ വരികള്‍. മധുസൂദനന്‍നായരുടെ ഭാരതീയത്തിലും ഗാന്ധിയിലും മറ്റും ഏറെ പകിട്ടോടെ വര്‍ണിക്കപ്പെട്ടത്. അത് ഒരേസമയം പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും വിപ്ലവത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്വയം മാറാന്‍ കൂട്ടാക്കാതെ, ഉള്ളില്‍ മാറ്റത്തെക്കുറിച്ചുള്ള ഭീതിയോടെ എന്നാല്‍ പുറമെ മാറ്റത്തിനായി സംസാരിക്കുകയും മുറവിളി കൂട്ടുകയും ചെയ്യുന്നു. 'ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം' എന്ന കൃതിയില്‍ പവന്‍.കെ.വര്‍മ്മ മധ്യവര്‍ഗത്തിന്റെ  ഈ ഇരട്ടസ്വഭാവത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വയം പ്രതി ചേര്‍ക്കപ്പെട്ടുകൊണ്ട് നടത്തുന്ന ആത്മവിചാരണയിലൂടെ കവി ആധുനികകവിതയുടെ ദുര്‍ബ്ബലപ്രരൂപങ്ങളിലേക്ക് വഴുതിപ്പോകുന്നു. 


ന്യൂനപക്ഷവിരുദ്ധത

'നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുവോ?' എന്ന കവിതയില്‍ തറവാടു വിറ്റു തുലയ്ക്കാന്‍ മടിക്കുന്ന അനന്തരവന്റെ ചിന്തകളായാണ് ദേശഭക്തി വരുന്നത്. അതോടൊപ്പം പ്രക്ഷേപിക്കുന്ന ന്യൂനപക്ഷവിരുദ്ധതയുടെ ഘടകങ്ങളും എടുത്തു നില്ക്കുന്നതിലൂടെ ദേശീയതാവ്യവഹാരത്തില്‍ മുമ്പുതന്നെ സ്വരൂപിച്ചു വെച്ചതായ സവര്‍ണതയുടെ അടിത്തറ മറനീക്കുന്നുണ്ട്.

''വിറ്റുകളയുവതെങ്ങനെ?

വിറ്റാല്‍ പണമുള്ള

മാപ്പിള വന്നിങ്ങു

പുത്തനാം മാളിക

തീര്‍ത്തുകൊള്ളും

ഇവിടുന്നു വാവലിന്‍

ജീര്‍ണിച്ച ഗന്ധമ-

ല്ലുയരും മസാല തന്‍ 

വറ മണവും

...................

ഇവിടെ കുഴല്‍പ്പണ-

ക്കാരനും വേശ്യയും

പുതിയ നേതാക്കളും

കൂട്ടുകെട്ടും''


പ്രജായത്തഘടന

ഇവിടെയെല്ലാം ദേശീയത എന്നത് പൗരകേന്ദ്രീകൃതമായല്ല മറിച്ചു രക്ഷകനായ പിതൃബിംബത്തിന്റെ പാരമ്പര്യത്തുടര്‍ച്ചയില്‍ സംരക്ഷിക്കപ്പെടേണ്ട ഒന്നായാണ് സുഗതകുമാരി വിഭാവനം ചെയ്യുന്നത്. ദേശീയതാവാദത്തിന്റെയും പൗരജീവിതത്തിന്റെയും സമകാലികസംഘര്‍ഷങ്ങളേക്കാള്‍ മൂല്യാധിഷ്ഠിതമായ കാല്പനികഭൂതമായി രാഷ്ട്രത്തെ കാണാനാണ് അവര്‍ കവിതകളിലൂടെ ശ്രമിച്ചത്.  ആയതിനാല്‍ തന്നെ പ്രജായത്തപരമായ, ലിംഗസ്വത്വത്തില്‍ നിന്നും വേറിട്ട സ്വരമായാണ് ഈ ആഖ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ത്രീ എന്ന ലിംഗ/സ്വത്വപൗരത്വവും ദേശരാഷ്ട്രപൗരത്വവും തമ്മിലുള്ള സംഘര്‍ഷപ്പെടല്‍ ഈ കവിയിലില്ലാത്തതിനാലാണ് ഇങ്ങനെ നിരന്തരം പ്രജായത്തഘടനയിലുള്ള ആഖ്യാനമായി കവിത തുടരുന്നത്.


ദേശീയതാവാദപരമായ ആധുനികതയില്‍ മധ്യവര്‍ഗത്തിന്റെ വികാരങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യയെ ഒരു സ്ഥിരരാശിയായി കണ്ടു. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടങ്ങളില്‍ സ്വരൂപിച്ചുവെച്ച രാഷ്ട്രത്തെക്കുറിച്ചുള്ള അതീതസങ്കല്‍പങ്ങള്‍ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു. മഹത്തായ ഭൂതകാലത്തിന്റെ തുടര്‍ച്ചകളായി വര്‍ത്തമാനകാലത്തെ ഉയര്‍ത്തിപ്പിടിക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠചരിത്രത്തിന്റെയും പ്രായോഗികസമരങ്ങളുടെയും ആശയപരമായ വിമോചനചര്‍ച്ചകളുടെയും പരിസരത്ത് മേല്‍പ്പറഞ്ഞവ കേവലം പ്രതീതികളായി നിലകൊണ്ടു. ഏകമാനതയുള്ള ഒരു ജനപ്രിയദേശീയവാദത്തിന്റെ സ്വരങ്ങളെയാണവ ഏറ്റുപാടിയത്. ഭാരതീയതയ്ക്കുള്ളിലെ വൈവിധ്യങ്ങളെയും സങ്കീര്‍ണതകളെയും അവയുടെ സൂക്ഷ്മഭേദങ്ങളെയും അവയോരോന്നും ആവശ്യപ്പെടുന്ന സൂക്ഷ്മജനാധിപത്യവും കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ മേല്‍ക്കൈയിലും ഒത്താശയിലുള്ള ഒരു ഔദ്യോഗികദേശീയവാദമാണത്. പൗരത്വത്തിന്റെ ബഹുസ്വരതയോ മതേതര ഇന്ത്യയുടെ വെല്ലുവിളികളോ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഈ കവിതകള്‍ക്കായിട്ടില്ല എന്നതു പോലെതന്നെ പൗരദേശീയതയുടെ മണ്ഡലത്തില്‍  സ്ത്രീകളുടെ അദൃശ്യതയോ അസാന്നിദ്ധ്യമോ ഒന്നും തന്നെ അവരെ അലട്ടുന്നില്ല.


 അഭയാര്‍ത്ഥിനി എന്ന കവിതയില്‍ പിച്ചക്കാരിയായി വന്ന അഭയാര്‍ത്ഥിസ്ത്രീയെ കുറിച്ചു പറയുന്നു. അതാകട്ടെ, ഇവളെ പോലെ അനേകര്‍ പ്രശാന്തമായ തെന്നിന്ത്യയുടെ നീട്ടിയ കരപുടം തേടിയെത്തുന്നു എന്ന ഉദാരതയെ പ്രതിഷ്ഠിച്ചു കൊണ്ടാണ്. യാചകരായി എത്തുന്ന ബാലകരെക്കുറിച്ചും വേലക്കാരികളെക്കുറിച്ചും ബാലാമണിയമ്മ എഴുതിയ കവിതകളുമായി, കടത്തനാട്ടു മാധവിയമ്മ തന്റെ ഗ്രാമശ്രീകളില്‍ കര്‍ഷകസ്ത്രീകളെ നോക്കിക്കണ്ടതുമായി ഒക്കെ ചേര്‍ത്തു വച്ചുനോക്കുമ്പോള്‍ സമീപനത്തിലെ വ്യത്യാസം പ്രകടമാകും. ദയയുടെ മേലങ്കിക്കടിയിലും ദാനത്തിന്റെ ധാര്‍മികതയും ഉദാരതയും കലര്‍ന്ന ഫ്യൂഡല്‍മൂല്യങ്ങള്‍ സുഗതകുമാരിയെ ഭരിക്കുമ്പോള്‍ അലിവിന്റെ അഗാധമായ സൂക്ഷ്മരാഷ്ട്രീയമാണ് ബാലാമണിയമ്മയില്‍ കാണുക.  


സുഗതകുമാരിക്കവിതകളിലെ  കീഴാളസ്ത്രീ അടയാളങ്ങള്‍ സാമാന്യതലത്തില്‍ ഏറെയും അപരത്വം കലര്‍ന്നതാണ്. കേവലമായ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ സ്ത്രീകളുടെ ദാരിദ്ര്യത്തെ കവി കാണുന്നുണ്ട്. ദാരിദ്ര്യത്താലും പുരുഷന്റെ ക്രൂരതകളാലും ദുരിതമനുഭവിക്കുന്ന പെണ്മയെ കാണാമെങ്കിലും ബാലാമണിയമ്മയുടെ കവിതകളില്‍ പ്രകടമാകുന്ന വര്‍ഗനിലകളുടെ വ്യത്യാസങ്ങള്‍ ഇവിടെ എടുത്തുകാണിക്കുന്നില്ല. ബാലാമണിയമ്മയില്‍ കീഴാളവര്‍ഗത്തോടുള്ള കരുണാനിര്‍ഭരമായ ഇടനിലകളുടെ പടര്‍ച്ച കാണാമെങ്കില്‍ സുഗതകുമാരിയില്‍ സ്ത്രീപക്ഷധാരയിലേക്കുള്ള ആന്തരികമായി തുടരുന്ന വികാസമുണ്ടെങ്കിലും വര്‍ഗനിലകളെ സബന്ധിച്ച വരേണ്യസമീപനമാണ് കാണാവുന്നത്. അത്തരത്തില്‍ വര്‍ഗപരമെന്നതിനേക്കാള്‍ ലിംഗപരമായ കീഴായ്മയുടെ വശങ്ങളെ തെല്ലൊക്കെ വിടര്‍ത്തിയെടുക്കാനാണവര്‍ ശ്രമിച്ചത്. ലിംഗസ്വത്വപരമായ പൗരത്വം എന്ന ആശയത്തിലേക്കു കൃത്യമായ അര്‍ത്ഥത്തിലലല്ലെങ്കിലും ചേര്‍ത്തു വെയ്ക്കാവുന്ന ചില കവിതകള്‍ സുഗതകുമാരിയുടേതായുണ്ട്. 'പെണ്‍കുഞ്ഞു 90', 'വനിതാകമ്മീഷന്‍', 'ഒമ്പതു വയസ്സുള്ളോള്‍', 'കൊല്ലേണ്ടതെങ്ങനെ?', തുടങ്ങിയ കവിതകളിലൂടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും ആണ് ഇവര്‍ എഴുതുന്നത്. 


സ്ത്രീയുടെ തേടല്‍, കാത്തിരിപ്പ്, മാഴ്കല്‍, ദിവാസ്വപ്നം, പ്രണയാര്‍ദ്രത, തിരസ്‌കാരം, കീഴടങ്ങല്‍ ഒക്കെ ചേര്‍ന്ന ശോകമൂകമായ ഭാവന ഒക്കെയും ഒരു വശത്തും സ്ത്രീകള്‍ നേരിടുന്ന അത്രിക്രമങ്ങള്‍ക്കു നേരെയുള്ള വൈകാരികപ്രതികരണങ്ങള്‍ മറുവശത്തുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന ഒരു ഘടനയാണ് സ്ത്രീകര്‍തൃത്വവുമായി ബന്ധപ്പെട്ടുള്ള സ്വത്വപൗരത്വം സുഗതകുമാരിയില്‍ ബലിഷ്ഠമാകാത്തതിനു കാരണം എന്നു തോന്നുന്നു. ഈ ലിംഗസ്വത്വപൗരത്വവും ദേശരാഷ്ട്രപൗരത്വവും തമ്മിലുള്ള അഭിമുഖീകരണങ്ങള്‍ ചരിത്രപരമായ വിശകലനങ്ങളിലൂടെയും സാമൂഹികാനുഭവങ്ങളില്‍ നിന്നും സമകാലികസംഘര്‍ഷങ്ങളില്‍ നിന്നും ഊറിക്കൂടേണ്ടതാണ്. ആര്‍ഷഭാരതസംസ്‌കൃതിയില്‍ തുടരുന്ന  സവര്‍ണജൈവധാരയില്‍ നിന്നും പുറത്തേക്കു കടന്നുകൊണ്ട്, അതിനുള്ള സാദ്ധ്യതകളെ അവര്‍ കവിതയില്‍ ഉപയോഗിച്ചതായി പറയാനും കഴിയില്ല. 

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നെഴുതിയ ''പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി...'' എന്ന കവിതയില്‍ 

''അറിവീലൊന്നും, ഞങ്ങ-

ളറിവതിതു മാത്രം:

ഗുരുഹത്യയും മാതൃ

ഹത്യയും ചെയ്‌തോര്‍ ഞങ്ങള്‍

അമ്മയെക്കൊന്നോര്‍ ഞങ്ങള്‍;

ഖിന്നനാമശ്വത്ഥാ-

വെന്നപോല്‍ തലപുക-

ച്ചെത്രനാളലയേണം?'' പ്രത്യക്ഷതലത്തില്‍ തന്നെയുള്ള രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ സംസ്‌കൃതിയുടെ ധ്വനിസൂചനകളാല്‍ മറയ്ക്കുന്ന രീതിയാണിവിടെ കാണുന്നത്. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയദുരന്തത്തെ ഒട്ടും തന്നെ അഭിസംബോധനചെയ്യാതിരിക്കുന്നതും ഇവിടെ കാണാം. ഇന്ദിരയെ കൊന്നവരോടുള്ള അമര്‍ഷവും കോപതാപങ്ങളും ചേര്‍ന്ന സ്വരം 'പ്രിയദര്‍ശിനി നിന്നെ സ്‌നേഹിച്ചൂ ഞങ്ങള്‍' എന്ന കവിതയിലും കാണാം. സമകാലികതിന്മകളെ വളര്‍ത്തുന്ന അധാര്‍മികത നിറഞ്ഞ ഇന്ത്യയെ 'നിന്നെ വിട്ടെങ്ങുപോകാന്‍' എന്ന കവിതയില്‍  കവി എഴുതുന്നുണ്ട്. വെറുപ്പുളവാക്കുന്ന ഈ രാജ്യത്തെ വിട്ടുപോകാനാഗ്രഹിക്കുന്ന ദേശാടനക്കിളിയാണു താന്‍ എന്നു പേര്‍ത്തും പേര്‍ത്തും പറഞ്ഞുപോകുന്നു. അവിടെയും കവി നീതിപക്ഷത്തു നില്ക്കുന്ന നിസ്സഹായയും ദുര്‍ബ്ബലയുമായ 'പാവം നാട്ടുകാരി' മാത്രം! 

''എന്റെയീയബലമാം

കൈകളീപ്പെരുങ്കോട്ട

യിങ്കലിങ്ങനെ തല്ലി

ച്ചതച്ചാലെന്തേ ഫലം?''(നിന്നെ വിട്ടെങ്ങുപോകാന്‍)

'ധര്‍മം എന്ന പശു'വില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ഗോവധത്തിന്റെ നാടകീയതയിലേക്കും നടുക്കത്തിലേക്കുമാണ് കവി ധാര്‍മികതയെ ബന്ധിപ്പിക്കുന്നത് എന്നത് അതിലെ ഹൈന്ദവചിഹ്നപരമായ ചാര്‍ച്ചകളെ തുറന്നു കാട്ടുന്നതാണ്. 

''ഇന്നു നാള്‍ കൊള്ളാം 

ഇന്ത്യന്‍സ്വാതന്ത്ര്യദിനം നമു-

ക്കിന്നു ധര്‍മത്തിന്‍ കര്‍മം

നടത്താം കെങ്കേമമായ് (ധര്‍മം എന്ന പശു) 

'ഹാ രാമ', 'മഹാഭാരതം', 'പഞ്ചാബ്' മുതലായ മറ്റു പല കവിതകളും സുഗതകുമാരിയുടെ ദേശീയതാനോട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നവയായുണ്ട്. 

ഇവയൊക്കെയും ദേശീയതയെ സംബന്ധിച്ച വെറും മൂഢസ്വര്‍ഗത്തെയാണ് സ്വന്തം ഭാവനയില്‍ കുടിയിരുത്തുന്നത്. അധീശഭാവനയെ ഒരു വശത്തു താണുവണങ്ങുമ്പോഴും ഈ മൂഢസ്വര്‍ഗം വാതില്‍ തുറന്നിടുക തന്നെ ചെയ്യുന്നു. ഫലത്തില്‍ വെറും ഭൂതകാലാഭിരതിയും പിതൃപൂജയും കലര്‍ന്ന ബ്രാഹ്‌മണ്യാധിഷ്ഠിതമായ മൂല്യപരിഗണനയായി കവിതകളിലെ ദേശീയത നിറഞ്ഞൊഴുകുകയും ചെയ്യുന്നു. ജനാധിപത്യത്തെ സംബന്ധിച്ച ഇരട്ടത്താപ്പുകളിലേക്കു വളരെയെളുപ്പം കൂപ്പുകുത്തുന്ന അധീശഭാവനയായി കാവ്യലോകങ്ങള്‍ മാറിത്തീരുന്ന അപചയത്തിനാണിവിടെ സാദ്ധ്യതയും.


 സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന ദേശീയപ്രത്യയശാസ്ത്രത്തിന്റെ അബോധചരിത്രം ഈ കവിതകളിലുണ്ട്. ആദ്യഘട്ടത്തിലത് പ്രധാനമായും ഗാന്ധിയന്‍ സ്വാതന്ത്ര്യസ്വപ്‌നങ്ങളെ വാരിപ്പുണരുകയും ഗാന്ധിയെത്തന്നെ പിതൃ,രക്ഷകബിംബമായി പൂജിച്ചുകൊണ്ടുള്ള പൊതു മാനവികതാവാദ കാവ്യരീതികളെ പിന്തുടര്‍ന്നു. പില്ക്കാലത്തു ഉണര്‍വേകിയ നെഹ്രൂവിയന്‍ ദേശീയതാബോധങ്ങളോടു കാര്യമായ സംവേദനങ്ങളൊന്നും തന്നെ ഈ കവിതകളിലില്ല. ചിലസന്ദര്‍ഭങ്ങളില്‍ 'ചെമ്പനിനീരലര്‍ ഹൃത്തില്‍ ചൂടിയ' എന്നും മറ്റുമുള്ള ചിഹ്നസൂചനകളല്ലാതെ അതത്ര പ്രബലമല്ല. പിന്നെയും കവിതയുടെ നാള്‍ വഴികള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ദേശത്തെത്തന്നെ ഏകശിലാത്മകമായ ഭൂതകാലസത്തയായി  കാണുന്ന രീതിശാസ്ത്രം ഉറച്ചു പിന്തുടരുന്നതിനാല്‍  സമകാലസംഘര്‍ഷങ്ങളുടെ ഇടങ്ങള്‍ അടഞ്ഞുപോവുകയാണുണ്ടായത്. ഇക്കാലത്തു ഔപചാരികമായ ദേശരാഷ്ട്രഘടനയില്‍ അപരങ്ങളുടെ സാന്നിദ്ധ്യം തന്നെ അപകടകരമായി കാണുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവരെ തെല്ലും അലട്ടിയിരുന്നില്ല എന്നതു വളരെ വ്യക്തമാണ്. 'നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നോ?' എന്ന കവിത അതിനുള്ള അത്രമേല്‍ ശക്തമായ തെളിവാണല്ലോ. സംസ്‌കാരത്തിനകത്തു വംശീയമായ ഉന്മൂലനം വിഭാവനം ചെയ്യുന്ന കാലത്തും കവിതയിലെ കേവലമായ മാനവികത ആത്മകേന്ദ്രിതമായി, പ്രമേയസാരമായി നിലനില്‍ക്കുന്നതിന്റെ പ്രതിസന്ധികളായി ഇവയെ കാണാം. ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയം അപരിചിതമാകുന്നതു പരിമിതിയല്ലെങ്കില്‍ മറ്റെന്താണ് ആഖ്യാനപരമായ വൈവിദ്ധ്യങ്ങളും സമ്പന്നതയും നിലനില്‍ക്കേ തന്നെയും സ്ത്രീഭാവുകത്വപരമായ ഉള്ളുണര്‍വുകളെ തൊട്ടും തഴുകിയും നില്‍ക്കുമ്പോഴും ജനായത്തപരമായി കവിതയുടെ ആകാശങ്ങളിലേക്കവ വളരുന്നില്ല തന്നെ! 


റഫറന്‍സ്

1. Literature & Nationalist Ideology,  Ed. Hans harder, Social science press, New delhi, 2011

2. ദേശീയതകളും സാഹിത്യവും, ഇ.വി.രാമകൃഷ്ണന്‍, ഡിസി.ബുക്‌സ്, കോട്ടയം, 2001

3. Partha chatterjee, Women and Nation,  The Nation and its fragments: Colonial and postcolonial histories,  Princeton University press, 1993

4. Virginia woolf, Woman and Nationalism-  p.198, Literature and the modern world, , ed. Dennis Walder, 2008, oxford university prsse

5. ബാലാമണിയമ്മയുടെ കവിതകള്‍, ബാലാമണിയമ്മ, മാതൃഭൂമി ബുകസ്, കോഴിക്കോട് 2008

6. മുതുകുളം പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം പാര്‍വതിയമ്മ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2015

7.വിജയലക്ഷ്മിയുടെ കവിതകള്‍, ഡി സി ബുക്‌സ്, കോട്ടയം, 

8. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം, വോള്യം 1, 2, ഡിസി ബുക്‌സ്, കോട്ടയം 2021 

9. ആര്‍ദ്രതയുടെ പുനര്‍ജ്ജനികള്‍(സുഗതകുമാരിക്കവിതാപഠനം), ഡോ.ആശാലത.വി


(ഡോ. ബിന്ദു ടി.വി എഡിറ്റ് ചെയ്തു, 2023 ഡിസംബറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാഴ്വിന്റെ ഏകതാര എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട പഠനം

ISBN: 978-93-6100-399-8)









Friday, December 29, 2023

ശരീരം, കാമന, ഭാവന: സ്വത്വത്തിന്റെ പൗരയുക്തികള്‍


കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ സ്ത്രീകളോടു ഇടപെട്ടതെങ്ങനെ എന്നാലോചിക്കുമ്പോള്‍ത്തന്നെ നാം വഴിതടയുന്നത് എന്താണ് പുരോഗമനം എന്ന ചോദ്യത്തിലാണ്. ഈ ചോദ്യം നിരന്തരം ചോദിക്കേണ്ട ഒരു സന്ദര്‍ഭത്തിലാണ് ഇന്നു കേരളീയസമൂഹം എത്തിനില്‍ക്കുന്നത്. രാഷ്ട്രീയക്കാരി എന്ന സ്വത്വത്തെ വിവിധകാലങ്ങളിലെ സാംസ്‌കാരികരൂപങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ എന്നു നോക്കിയാല്‍ ഇതു തിരിഞ്ഞുകിട്ടും. രാഷ്ട്രീയപ്രവര്‍ത്തകയും നേതാവും ആയ സ്ത്രീ എന്ന ഐഡന്റിറ്റിയെ ചരിത്രവല്‍ക്കരിച്ചു കൊണ്ട് ഈ വായന നടത്താനാവും. പുറമേ നിന്നുകൊണ്ട് നോക്കുമ്പോള്‍ അത്ര എടുത്തുപറയാനുള്ള എണ്ണം രാഷ്ട്രീയക്കാരികള്‍ നമുക്കില്ല എന്നു തോന്നാന്‍ എളുപ്പമാണ്. കാരണം ഈ തോന്നല്‍ തന്നെ രൂപം കൊള്ളുന്നത് രാഷ്ട്രീയമെന്ന മണ്ഡലത്തെക്കുറിച്ചുള്ള സവിശേഷമുന്‍വിധികളില്‍ നിന്നാണ്. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാരം ഏറെയുള്ളതിനാല്‍ തന്നെ അതിലെ ഇടപെടലുകളും ധാരണകളും ഏറെക്കുറെ പുരുഷനിര്‍മിതമാണെന്നു പറയേണ്ടതില്ലല്ലോ.

രാഷ്ട്രീയമെന്ന സംവര്‍ഗവും സംവര്‍ഗങ്ങളുടെ രാഷ്ട്രീയവും

രാഷ്ട്രീയനേതാവ് എന്ന പ്രരൂപത്തില്‍ നാം പുരുഷനെ മാത്രമേ സാധാരണയായി കാണുന്നുള്ളു. രാഷ്ട്രീയഭരണത്തിന്റെ അധികാരം കയ്യാളുന്നവര്‍ എന്ന നിലയ്ക്കു മാത്രം രാഷ്ട്രീയക്കാരികളെ സ്ഥാനപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നത്ര എണ്ണം സ്ത്രീകളേ ഉണ്ടാവൂ. പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് എന്താണ് രാഷ്ട്രീയം? അതു മറ്റൊരു തരത്തില്‍ ചോദിച്ചാല്‍ സുസ്ഥിരമായി നിരവധി സംവിധാനങ്ങളാല്‍ പരിപാലിച്ചു പോരുന്ന ലിംഗാധികാരത്തിനു കീഴ്‌പ്പെട്ട സവിശേഷപ്രജകള്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കു രാഷ്ട്രീയമെന്നാലെന്ത്? ഇതേ ചോദ്യം കീഴാളപക്ഷത്തുനിന്നും മതന്യൂനപക്ഷത്തുനിന്നും നമുക്കു ചോദിക്കാവുന്നതാണ്. താഴെനിന്നും മുകളിലേക്കുള്ള ഈ ആരായലുകള്‍ തീര്‍ച്ചയായും മുകളില്‍നിന്നും താഴേക്കുള്ള രേഖീയമായ വഴികളിലല്ല. ലംബമാനമായും തിരശ്ചീനമായും കയറിയുമിറങ്ങിയും പടര്‍ന്നു കിടക്കുന്ന പലതരം ഉള്ളടരുകള്‍(ഇന്റര്‍സെക്ഷനാലിറ്റികള്‍) ഈ ഉന്നയിക്കലുകളില്‍ കടന്നുവരും. അതതുകാലത്തെ സാമാന്യപ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം, തങ്ങളുടെ സ്വത്വപരമായ ആസന്നവും അനിവാര്യവുമായ പ്രതിസന്ധികളെയും കീഴായ്മയെയും തൊട്ടറിയാതെ ഒരു ജനതയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നില്ല, വ്യക്തികളായാലും സ്വത്വസമൂഹങ്ങളായാലും. എന്നാല്‍ പൊതുധാരയിലെ രാഷ്ട്രീയം എന്ന പ്രമേയത്തെ മുന്നോട്ടുകൊണ്ടുപോയവരെയാണ് നാം രാഷ്ട്രീയക്കാരെന്നു പൊതുവെ പറയാറ്. ലിംഗാധികാരത്തോടു ദൈനംദിനജീവിതത്തില്‍ അനുനിമിഷം പൊരുതിനില്‍ക്കുന്ന സാധാരണസ്ത്രീകള്‍ക്കുള്ള രാഷ്ട്രീയപങ്കാളിത്തം തിരിച്ചറിയപ്പെടാറില്ല. പൗരത്വപദവിയിലേക്കു തിരിച്ചറിയപ്പെടാന്‍തന്നെ സ്ത്രീക്കു തന്റെ ലിംഗസ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കേണ്ടിവരുന്നു എന്നു മനസ്സിലാക്കുമ്പോള്‍, നേടിയതെന്നഭിമാനിക്കുന്ന പുരോഗമനത്തിന്റെ ചരിത്രം വീണ്ടും സംശയദൃഷ്ടിയിലാകുന്നു. നവോത്ഥാനസമരങ്ങള്‍ മുതല്‍ സ്ത്രീമുന്നേറ്റ, ക്വിയര്‍ പ്രസ്ഥാനങ്ങള്‍ വരെയുള്ള ചലനാത്മകചരിത്രത്തെ നാം പുനര്‍വായിക്കേണ്ടിവരുന്നു.  

കേരളത്തിന്റെ പുരോഗമനചരിത്രരചനകളില്‍ ഏറെ കൊണ്ടാടപ്പെട്ട നവോത്ഥാനകാലത്തിന്റെ സൂക്ഷ്മമായ പരിശോധനയില്‍ അതൊരു ആണ്‍പ്രോജക്ടായിരുന്നുവെന്നത് ഇതിനോടകം ചരിത്രകാരികള്‍ വിലയിരുത്തിയിട്ടുണ്ട്. ആധുനികമായ ലിംഗവിചാരങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീയുടെ കാമനാപരമായ നിര്‍വാഹകതയെ കയ്യേറുംവിധത്തിലുള്ള മുന്‍കൈകളായി പുരോഗമന, പുരുഷനേതൃത്വം നിലനിന്നതിനെക്കുറിച്ചും മനസ്സിലാക്കാനാവും. ഗാന്ധിയന്‍ പ്രത്യയശാസ്ത്രവും ദേശീയതയുടെ വ്യവഹാരരൂപങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അത്രയേറെ വ്യാപകമായ കേരളത്തില്‍ വൈയക്തികമായ കാമനകളുടെ ത്യാഗം പലപ്പോഴും പുരോഗമനത്തിന്റെ മുന്നുപാധി ആയിരുന്നല്ലോ. ഈ ആലോചനയുടെ പശ്ചാത്തലത്തില്‍ ചെറുകാടിനെയും വി.ടിയെയും പോലുള്ള, ഇക്കാലഘട്ടത്തിലെ പുരോഗമനപുരുഷന്റെ  ഭദ്രമാതൃകകളെ സാംസ്‌കാരികരൂപകങ്ങളെന്ന നിലയില്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. സ്ത്രീവിമോചനത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ പ്രസരിപ്പിച്ച സരസ്വതിയമ്മയും മാധവിക്കുട്ടിയും മുതല്‍ പുതുകാലത്തെ സാഹിത്യകാരികള്‍ വരെ അതതു കാലത്തെ രാഷ്ട്രീയമുന്‍കൈകളെ പരിഗണിച്ചതങ്ങനെയെന്നു കൂടി ചേര്‍ത്തുവായിക്കാനും ഇവിടെ ശ്രമിക്കുന്നുണ്ട്. പുരോഗമനസ്വഭാവമുളള പുരുഷരചനകളിലെ സ്ത്രീപ്രതിനിധാനം, ആണ്‍പെണ്‍ബന്ധങ്ങള്‍, സദാചാരമൂല്യങ്ങള്‍, ആണത്തബോധം എന്നിവയിലൂടെ കേരളത്തിലെ ആധുനികസ്ത്രീയെക്കുറിച്ചുള്ള ബോദ്ധ്യങ്ങളില്‍ പ്രത്യയശാസ്ത്രം ഇടപെട്ടതെങ്ങനെയെന്നു അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. അതിനു മുമ്പ് ഇന്ത്യയുടെ പൊതുരാഷ്ട്രീയസാഹചര്യത്തില്‍ ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ചില പരിശോധനകള്‍ നടത്തുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.

പുരോഗമനവും ത്യാഗവും
പുരോഗമനത്തിനും വളര്‍ച്ചയ്ക്കും അര്‍ഹരാകണമെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ സ്ത്രീസഹജമായ 'ദൗര്‍ബല്യ'ങ്ങളില്‍ നിന്നു മുക്തമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഇത്തരം ചിന്തകളില്‍ എല്ലായ്‌പ്പോഴുമുണ്ട്. അണിഞ്ഞൊരുങ്ങലും പ്രണയചാപല്യങ്ങളുമുള്‍പ്പടെ പലതില്‍ നിന്നും സ്ത്രീ മുക്തമാകേണ്ടതുണ്ട്. ഇവിടെയെല്ലാം ദേശീയപ്രസ്ഥാനം മുതല്‌ക്കേ ശക്തമാകുന്ന ഗാന്ധിയന്‍ ചിന്തയുടെ പ്രബലമായ സ്വാധീനം കാണാം. കാമനാനിര്‍മുക്തയായ ആദര്‍ശാത്മകസ്ത്രീയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗാന്ധിയന്‍ വ്യവഹാരങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഉദാഹരണത്തിനു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സ്വര്‍ണത്യാഗങ്ങളുടെ ആഖ്യാനം ശ്രദ്ധിക്കാം.

ദേശീയപ്രസ്ഥാനത്തിന് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുനല്‍കിയ വടകരയിലെ കൗമുദിയുടെ കഥ പ്രശസ്തമാണ്. ഈ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളുണ്ട്. രണ്ടും ഗാന്ധി തന്നെയാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. കൗമുദി തന്റെ ആഭരണങ്ങള്‍ ഹരിജന്‍ഫണ്ടിലേക്കു സംഭാവന നല്‍കുന്നു. ആദ്യ ആഖ്യാനപ്രകാരം ഈ ആഭരണങ്ങള്‍ക്ക് പകരം ഇനി മേലില്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന് ഗാന്ധി ആവശ്യപ്പെടുന്നു. മറ്റൊരു ആഖ്യാനപ്രകാരം കൗമുദി ഇക്കാര്യം അങ്ങോട്ടു വാഗ്ദാനം ചെയ്യുകയാണ്. കൗമുദിയുടെ കാര്യം എന്തായാലും ഗാന്ധി കോഴിക്കോട് സ്ത്രീകളുടെ യോഗത്തില്‍ ദേശീയപ്രസ്ഥാനത്തിനുവേണ്ടി കാമനകളെ ഉപേക്ഷിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നുണ്ട്: ''നല്ല സ്ഥിതിയിലുള്ള എന്റെ സഹോദരിമാരില്‍ പലരും സുഖാനുഭവത്തില്‍ നിമഗ്‌നരായി കാലംകഴിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. വിലയേറിയ വസ്ത്രങ്ങളോടും അതിനേക്കാള്‍ വിലയേറിയ ആഭരണങ്ങളോടും അവര്‍ക്ക് അതിയായ പ്രതിപത്തിയുണ്ട്. ഒരു സ്ത്രീയുടെ സൗന്ദര്യം അലങ്കാരത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് അവര്‍ കരുതുന്നു. ആകയാല്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥസൗന്ദര്യം അവരുടെ ഹൃദയപരിശുദ്ധിയിലാണ് സ്ഥിതിചെയ്യുന്നതെന്നും ഈ വസ്തുത ധരിച്ച് ആന്തരമായ സൗന്ദര്യത്തെ വളര്‍ത്തുവാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ഞാന്‍ അവരോട് ഉപദേശിച്ചു വരുകയാണ്. ഈ പ്രവൃത്തിക്കുവേണ്ടിയായതുകൊണ്ടാണ് എന്റെ സഹോദരിമാരോടും ചെറുബാലികമാരോടും അവരുടെ ആഭരണങ്ങള്‍ എനിക്കു തരണമെന്ന് ആവശ്യപ്പെടുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നത്. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ എന്റെ ഈ ആവശ്യത്തെ ആദരിച്ചുകാണുന്നത് എനിക്ക് അതിയായ സന്തോഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ എനിക്കു തരുന്ന ആഭരണങ്ങള്‍ക്കു പകരമായി പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കിത്തരുവാന്‍ ഭര്‍ത്താക്കന്മാരോടു ആവശ്യപ്പെടുന്നതായാല്‍ നിങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഉദാരബുദ്ധി നിരര്‍ത്ഥകമാകുന്നതാണ''. ദേശസ്‌നേഹത്തിന്റെയും രാഷ്ട്രീയോന്മുഖതയുടെയും മുന്നുപാധിയായി കാമനാത്യാഗം മാറുകയാണിവിടെ. കാമനയുടെ അഭാവത്തെ ദേശീയതയുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാഭാവികമായും കൗമുദിയുടെ കഥ കേരളീയചരിത്രനിര്‍മ്മിതിയില്‍ അലിഞ്ഞു ചേര്‍ന്ന ഉത്തമസ്ത്രീയുടെ ആദര്‍ശമാതൃകയെ പ്രതിനിധാനം ചെയ്യുന്നു. ഈ കഥ മലയാളിയുടെ പാഠപുസ്തകങ്ങളിലും ഇടംപിടിച്ചു. എത്ര തലമുറകള്‍ ഈ പാഠത്തിലൂടെ ദേശീയതയെയും പുരോഗമനപരതയെയും സ്‌ത്രൈണകാമനകളുടെ അഭാവമായി പഠിച്ചുവച്ചിരിക്കും!

ഇതിന്റെ നേരെ എതിര്‍ധ്രുവമെന്ന് തോന്നിയേക്കാവുന്ന ഒരു സംഭവവും ഇക്കാലത്തുണ്ടായി. തലശ്ശേരിയിലെ കമലാഭായി പ്രഭുവിന്റെ സമരം താലിമാലക്കുവേണ്ടി നടത്തിയ പോരാട്ടമായിരുന്നു. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്‌ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലി കൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. തെക്കേ ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തെ അത് ഇളക്കിമറിച്ചു. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്.  ദേശീയബോധത്തെ ഗാന്ധി കൗമുദിയുടെ സ്വര്‍ണത്യാഗത്തിലൂടെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കമലാഭായി പ്രഭുവിലൂടെ അക്കാലത്തെ കോണ്‍ഗ്രസ്സുകാര്‍ സ്വര്‍ണത്താലിക്കുവേണ്ടിയുള്ള സമരത്തെയാണ് ദേശീയതയുമായി ബന്ധപ്പെടുത്തിയത്. താലിയുടെ പൗരുഷമൂല്യവുമായുള്ള ചാര്‍ച്ചയിലൂടെയാണ് ഇത് സാധ്യമായത്.

വിദേശവസത്ര്ബഹിഷ്‌കരണം ഗാന്ധിയുടെ പ്രശസ്തമായ രാഷ്ട്രീയപദ്ധതികളിലൊന്നായിരുന്നു. വിദേശികളെ ആട്ടിയോടിക്കുന്നതിനുള്ള സാമ്പത്തികപദ്ധതിയായി ഇതിനെ പ്രാഥമികമായി മനസ്സിലാക്കാം. നാമത് വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. പക്ഷേ, ഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് ഇരട്ടപദ്ധതിയായിരുന്നിരിക്കണം. വിദേശവസ്ത്രം ബഹിഷ്‌കരിക്കുന്നതോടൊപ്പം അദ്ദേഹം പകരമായി ഖദര്‍ മുന്നോട്ടുവയ്ക്കുന്നു. പരുത്തതും നിശ്ചിതവും ഏകതാനവുമായ വര്‍ണവ്യവസ്ഥയോടുകൂടിയതുമായ ഒരു ബാഹ്യവസ്ത്രം. ഗാന്ധിയന്‍ അനലംകൃത- അലൈംഗിക രാഷ്ട്രീയപദ്ധതിക്ക് എന്തുകൊണ്ടും യോജിച്ച ഒരു തിരഞ്ഞെടുപ്പ്. ഖദര്‍ സാരികൂടിയായപ്പോള്‍ അത് ഒരു മാതൃക തന്നെയായി മാറി.  അത്തരം വസ്ത്രങ്ങളോടുള്ള തന്റെ പ്രതിപത്തി ഗാന്ധി പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ രാജ്ഞിയുമായി നടത്തി ഒരു കൂടിക്കാഴ്ചയ്ക്കുശേഷം ഗാന്ധി രേഖപ്പെടുത്തിയത് അവരുടെ ശുഭ്രവസ്ത്രത്തെക്കുറിച്ചാണ്. മറ്റുരാജാക്കന്മാര്‍ പളപളപ്പുള്ള വസ്ത്രങ്ങളുമായി മേനി നടിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍ ശുഭ്രവസ്ത്രം ധരിച്ച് ലാളിത്യം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം എഴുതി. ''കൈകൊണ്ടു നെയ്ത വെളുത്തസാരിയും അതുപോലുള്ള വെളുത്ത ജാക്കറ്റുമാണ് അവര്‍ ധരിച്ചിരുന്നത്. കസവോ മറ്റു തുന്നല്‍ വേലകളോ അവരുടെ ആ വ്‌സ്ത്രങ്ങളെ മോടിപിടിപ്പിച്ചരുന്നില്ല.'' (പുറം 628, ഗാന്ധിജിയും കേരളവും, സമ്പാ: കെ.രാമചന്ദ്രന്‍ നായര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012). തുടര്‍ന്നദ്ദേഹം ആവേശപൂര്‍വം എഴുതുന്നത് മലബാറിലെ സ്ത്രീകളെക്കുറിച്ചുള്ള കടുത്ത ആരാധനയോടെയാണ്:  ''ഞാന്‍ മലബാറിലെ സ്ത്രീകളെ പ്രേമിക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്ന വസ്തുത തുറന്നു സമ്മതിക്കട്ടെ....... മലബാറിലെ സ്ത്രീകള്‍ എന്നെ സീതയെക്കുറിച്ച് ഓര്‍മിപ്പിച്ചുഇന്യയിലെങ്ങുമുള്ള കാടുകളും മേടുകളുമെല്ലാം തന്റെ മനോഹരമായ നഗ്നപാദങ്ങള്‍ കൊണ്ടു പരിപൂതമാക്കിയ സന്ദര്‍ഭത്തില്‍ സീത മലബാറിലെ സ്ത്രീകളെപ്പോലെ ആയിരുന്നിരിക്കണം വേഷം ധരിച്ചിരുന്നിരിക്കാന്‍ ഇടയുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ശുഭ്രവസ്ത്രം ആന്തരമായ സംശുദ്ധിയുടെ മുദ്രയാണ്. മലബാറിലെ സ്ത്രീകള്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ തികഞ്ഞ പാതിവ്രത്യം അനുഷ്ഠിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.''(പുറം 628, ഗാന്ധിജിയും കേരളവും)

ലഹരിക്കെതിരെ ഷാപ്പ് പിക്കറ്റിങ്ങിനു പോകുന്ന ഖദര്‍ധാരികളായ കോണ്‍ഗ്രസുകാരെ തെറിപറഞ്ഞോടിക്കുന്ന തൊഴിലാളിയുടെ ചിത്രം എ.കെ.ജി വരച്ചിടുമ്പോള്‍ രാഷ്ട്രീയത്തെ കാമനാമുക്തമാക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ രീതിയിലാണ് പലരെയും പുറത്തുനിര്‍ത്തിയതെന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും. കോപം പൂണ്ട കര്‍ഷകന്റെ വാക്കുകളിങ്ങനെ: ''നിങ്ങള്‍ പറയുന്നു, നിങ്ങള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്ന്. ഇതൊരു കള്ളമല്ലേ? ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണിത്. നിങ്ങള്‍ക്കു വേണ്ടത്ര തിന്നാനുണ്ട്. നിങ്ങള്‍ക്കു പണിയെടുക്കേണ്ട.  നിങ്ങള്‍ക്കു ഞങ്ങള്‍ പണിയെടുത്തു തരുന്നു..... ഞങ്ങള്‍ക്കു ദാഹം മാറ്റാനുള്ള വെള്ളം പോലും നിങ്ങള്‍ തരാറില്ല. ഇപ്പോള്‍ നിങ്ങള്‍ കള്ളും കുടിക്കരുതെന്നു നിങ്ങള്‍ പറയുന്നു. ....ഈ കുട്ടികള്‍ കള്ളമാണ് പറയുന്നത്. ആരും അവര്‍ പറയുന്നത് ശ്രദ്ധിക്കേണ്ട.'' (പുറം 28-29, എന്റെ ജീവിതകഥ, എ.കെ.ഗോപാലന്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2015). സമീപകാലത്തു രാഹുല്‍ഗാന്ധി ഏതോ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി  നേപ്പാളിലെ നൈറ്റ് ക്ലബ്ബില്‍ പോയതുമായി ബന്ധപ്പെട്ടു നടന്ന വിവാദവും രാഷ്ട്രീയക്കാരനു കാമനകളുമായുള്ള ബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ്.

കാമനകളുടെ അഭിമുഖീകരണത്തില്‍ ആധുനികരും ആധുനികപൂര്‍വരുമായ സ്ത്രീസാംസ്‌കാരികനായികമാരും സ്ത്രീയെഴുത്തുകാരും വ്യത്യസ്തനിലപാടുകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ്സിലൂടെയും ഗാന്ധിയിലൂടെയും പൈതൃകമായി ലഭിച്ച ഈ കാമനാത്യാഗം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരും വേണ്ടമാറ്റങ്ങളോടെയും ആവശ്യമായ തിരുത്തലുകളോടെയും ഏറ്റെടുത്തു. ഗാന്ധിയന്‍, കമ്യൂണിസ്റ്റു പുരോഗമനധാരകളിലുള്‍പ്പെട്ടവര്‍ ഏറെയും സ്ത്രീകളെ അവരുടെ ലിംഗനിര്‍മുക്തമായ, പലപ്പോഴും അലൈംഗികം പോലുമായ സ്വത്വത്തില്‍ കണ്ടതിന്റെ ചരിത്രമാണുള്ളത്. ഈ അലൈംഗികതയോടൊപ്പം തന്നെ ആധുനികപുരുഷനു യോജിച്ച രീതിയിലുള്ള സൗന്ദര്യവല്‍കൃതരൂപങ്ങളായി സ്ത്രീകളെ മാറ്റിയെടുക്കാനുമുള്ള പ്രേരണകളുടെ രാഷ്ട്രീയവും ചരിത്രവും വിസ്തരിച്ചുതന്നെ ജെ. ദേവിക രേഖപ്പെടുത്തിയിട്ടുണ്ട്.

അനലംകൃതവസ്ത്രങ്ങളും കാമനാത്യാഗവും കീഴാളരാഷ്ട്രീയപദ്ധതി മിക്കപ്പോഴും തള്ളിക്കളഞ്ഞിരുന്നുവെന്നതും കൂടി നമുക്കോര്‍ക്കാം. ഗാന്ധി വസ്ത്രങ്ങള്‍ പരമാവധി കുറച്ചപ്പോള്‍ അംബേദ്കര്‍ ഷര്‍ട്ടിനു പുറമേ കോട്ടിട്ടതു മാത്രമല്ല അത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈഴവസമുദായത്തിലെ പ്രമാണിമാരിലൊരാളായ ആലുമൂട്ടില്‍ ചാന്നാരുടെ വേഷഭൂഷാദികളെ കുറിച്ച് സി.കേശവന്‍ അനുസ്മരിക്കുന്നത് നോക്കൂ: 'പുല്‍പ്പാക്കെട്ടും പിടിമൊന്തയും വാല്യക്കാരും ഒക്കെയുണ്ട്. ആജാനബാഹുവാണ്. കറുത്ത ഒരു ലോങ് കോട്ട് ഇട്ടിട്ടുണ്ട്. ഒരു കിന്നരി തലപ്പാവ് വെച്ചിരിക്കുന്നു. പക്ഷേ, അതൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്. ഒരു വലിയ പവന്‍മാല നാഭിക്കുഴി ചുറ്റിക്കവിഞ്ഞ് തെളിഞ്ഞു നീണ്ടു കിടക്കുന്നു, കഴുത്തു ചുറ്റി. ഈ ഒരു വിശേഷം മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഒരു പത്തുപതിനഞ്ച് പവന്റെ മാലയാണ് അത്. കുബേരമുദ്രയാണ് അതെന്നു ഞാന്‍ കരുതി' (പുറം:259, ജീവിതസമരം, സി.കേശവന്‍) . കസവുമുണ്ടും തലപ്പാവും കോട്ടും ഒക്കെയായി വില്ലുവണ്ടിയില്‍ സഞ്ചരിച്ച അയ്യങ്കാളിയും ഇതേ പദ്ധതിയിലാണ് ഊന്നുന്നത്. ചെരുപ്പും കുടയും വൃത്തിയുള്ള വസ്ത്രവുമൊക്കെ ധരിച്ചു വേണം പൗരപദവി നേടാനെന്നു കേരളത്തിലെ കീഴാളമുന്നേറ്റ നേതാക്കള്‍ തങ്ങളുടെ അനുയായികളെ നിരന്തരം ഉപദേശിച്ചിരുന്നു. കൊച്ചിയില്‍ നടന്ന കായല്‍ സമരത്തിലും മറ്റും ശാരീരികമായ ഈ മാനകീകരണം പൗരത്വത്തിനും തുല്യതയ്ക്കും അനിവാര്യമാണെന്ന ധാരണ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ഈ ക്രമീകരണങ്ങളൊന്നും തന്നെ ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കകത്തല്ല; മറിച്ചു സ്വത്വപദവിക്കകത്താണ് തിരിച്ചറിയേണ്ടതെന്നും കൂടി നാമോര്‍ക്കണം.

മുന്‍വിവരിച്ച രാഷ്ട്രീയപദ്ധതികള്‍ നമ്മുടെ എഴുത്തുകാര്‍ എങ്ങനെ തങ്ങളുടെ എഴുത്തുകളിലൂടെ പനഃസൃഷ്ടിച്ചുവെന്ന് പരിശോധിക്കുകയാണ് ഇനി.

ചെറുകാടിന്റെ ആണും പെണ്ണും
ഒരു ജനതയെന്ന നിലയില്‍ കേരളീയരുടെ ആണ്‍/പെണ്‍ബോധങ്ങള്‍ ചെറുകാടില്‍ ഉള്‍ച്ചേരുന്നതെങ്ങനെ? പ്രബുദ്ധതാബോധത്തിനപ്പുറം കര്‍തൃത്വത്തിലും ജൈവികമായ ആനന്ദാവേശങ്ങളിലും ഊന്നിയ ലിംഗകാമനകളെ ചെറുകാട് നിര്‍മിച്ചെടുക്കുന്നതെങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ചെറുസന്ദര്‍ഭം പറയാം. തന്റെ കാരണവരായ കുഞ്ഞമ്മാവന്‍ വീട്ടുചെലവിനുള്ളതു കൃത്യമായി തരാതെ അടക്കിഭരണം തുടരുന്നതില്‍ വളരെക്കാലമായുള്ള അമര്‍ഷം കുട്ടിയായ ചെറുകാടിനുണ്ട്. തറവാട്ടിലെ അമ്മയും സഹോദരിമാരുമാരടങ്ങുന്ന പെണ്ണുങ്ങള്‍ക്കു ഉടുക്കാനും തേയ്ക്കാനും കൊടുക്കാനുള്ളതെങ്കിലും അനുവദിക്കാത്ത കാരണവരോടു ഏറ്റുമുട്ടാന്‍തന്നെ തീരുമാനിച്ചു. പറമ്പില്‍ നിന്നു നാളികേരം കട്ടെടുത്തും പത്തായം കള്ളത്താക്കോലിട്ടു തുറന്നു വെളിച്ചെണ്ണയും പഞ്ചസാരയും മറ്റും മോഷ്ടിച്ചും കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാന്‍ശ്രമിച്ചിരുന്ന ചെറുകാടിനെ ഒരു ദിവസം കയ്യോടെ പിടികൂടി, കാരണവര്‍. ഉമ്മറത്തെ തൂണില്‍ കെട്ടിയിട്ടു വടികൊണ്ടു അടിതുടങ്ങി. രണ്ടാമത്തെ അടിക്കു വൃദ്ധനായ അമ്മാവന്റെ കൈക്കു ബലമായി പിടിച്ചു തടുത്തു, തൊട്ടുപോകരുതെന്നു രൂക്ഷമായി വിലക്കാന്‍ കഴിഞ്ഞതോടെ ധൈര്യമായി. അപ്പോഴത്തെ അദ്ദേഹത്തിന്റെ മനോഗതം ഇങ്ങനെയായിരുന്നത്രേ:
'പന്ത്രണ്ടു വയസ്സു തികഞ്ഞിട്ടില്ലെങ്കിലും ഞാന്‍ ഒരാളും ആണുമായതുപോലെ എനിക്കു തോന്നി' (പുറം 118, ജീവിതപ്പാത,1992, കറന്റ് ബുക്‌സ്,തൃശ്ശൂര്‍)

ആണത്തത്തെ സംബന്ധിച്ച താക്കോല്‍വാക്കായി എടുക്കാവുന്ന വരികളാണ് ഇവ. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ആധുനികപുരുഷന്റെ പ്രരൂപം ഈ പന്ത്രണ്ടുകാരനില്‍ നാം കാണുന്നുണ്ട്. കുടുംബം പുലര്‍ത്തി, പെണ്ണുങ്ങളെ നോക്കാനും സംരക്ഷിക്കാനുമുള്ള ശേഷിയാണ് ആണത്തം എന്ന കല്പനതന്നെയായിരുന്നു, അത്. രാജ്യത്തെ അടിച്ചമര്‍ത്തുന്ന കൊളോണിയല്‍ ശക്തികളില്‍ നിന്നും തദ്ദേശീയരെ എന്ന പോലെ സ്ത്രീകളെയും 'രക്ഷിച്ചു സ്വതന്ത്രരാ'ക്കുക എന്നതു തങ്ങളുടെ കടമയാണെന്നു ഈ പുരോഗമനപുരുഷന്‍ ചിന്തിക്കുന്നു. പരിഷ്‌ക്കരിക്കപ്പെടേണ്ട നോബിള്‍ സാവേജായി, 'പ്രാകൃതയായ വിശുദ്ധ'യായി സ്ത്രീയെ വരച്ചിടുന്നു ഈ ചിന്ത. സൂക്ഷ്മാര്‍ത്ഥത്തില്‍ ഇതും സ്ത്രീകളുടെ സ്വതന്ത്രമായ നിര്‍വാഹകതയെ അവരുടെ താല്‍പര്യത്തിനു പുറത്തുനിന്നുകൊണ്ട് കയ്യേറലായും വ്യാഖ്യാനിക്കാം. നവോത്ഥാനകാലത്തെ രക്ഷകര്‍തൃഘടനയിലുള്ള പുരുഷനും കൊളോണിയല്‍ അധീശതയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ചാര്‍ച്ചകളെ നിരീക്ഷിക്കുക കൗതുകകരമാണ്. കര്‍മ്മോന്മുഖതയിലൂന്നിയ ആണിന്റെ സ്വത്വസ്ഥാപനം കുടുംബത്തില്‍ കുടുംബനാഥനിലെന്ന പോലെ പൊതുസമൂഹത്തിലും വേരുറയ്ക്കുമ്പോള്‍ പൊതുപ്രവര്‍ത്തകനായ, രക്ഷാകര്‍ത്താവായ പുരോഗമനവാദിയായ നേതാവ് രൂപപ്പെടുന്നു. ശിക്ഷിക്കാനും രക്ഷിക്കാനുമധികാരമുള്ള ആണ്മയുടെ സ്വരൂപമായി രാഷ്ട്രീയഘടനയുടെ നേതൃകേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പാര്‍ട്ടിയ്ക്കുവേണ്ടി കുടുംബമോ കുടുംബത്തിനുവേണ്ടി പാര്‍ട്ടിയോ ത്യജിക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷം 'ജീവിതപ്പാത'യില്‍ പലപ്പോഴായി കടന്നുവരുന്നതങ്ങനെയാണ്.

സ്ത്രീരൂപപരിചരണം
ഒരു സാഹിത്യകാരനെന്ന നിലയില്‍ ചെറുകാട് സ്ത്രീകളെ ചിത്രീകരിച്ചതിന്റെ വിശദാംശങ്ങളിലേക്കു പോകുമ്പോള്‍ ഈ സംഘര്‍ഷത്തെ നമുക്കു മനസ്സിലാക്കാനാവും. മറ്റു സമകാലികരായ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി അവയവവര്‍ണനകളിലൂടെ മാദകമായ ശരീരമെന്ന നിലയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നില്ല ചെറുകാട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെറും പെണ്ണ് എന്നതിനു പകരം 'ഉള്ളുറപ്പും നിലപാടു'മുള്ള പൂര്‍ണവ്യക്തികളായാണ് 'മുത്തശ്ശി'യിലെ നാണിമിസ്ട്രസ്സും 'ദേവലോക'ത്തിലെ രാജമ്മയും തങ്കമ്മയുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ശരീരം, സൗന്ദര്യം എന്നിവയെ ആന്തരികമൂല്യവുമായി ചേര്‍ത്തിണക്കിക്കാണുന്ന നവോത്ഥാനദേശീയതയുടെ ഭാവനയിലാണവ വേരൂന്നുന്നത്.
ചില ഉദാഹരണങ്ങളിങ്ങനെ: 'തലനരച്ച് കണ്ണ് കുണ്ടില്‍പോയിനില്‍ക്കുന്ന കാളിയില്‍ ആ പുഞ്ചിരിയില്‍, പ്രാര്‍ത്ഥനയില്‍ കൊണ്ടേരന്‍ ഒരു രതീദേവിയെ കണ്ടു.' (പുറം24, മണ്ണിന്റെ മാറില്‍)
'ഞാന്‍ സുന്ദരിയല്ല, പറയത്തക്ക വിരൂപിയുമല്ല, കാണാന്‍ കുറച്ചൊന്നു കറുത്തിട്ടാണ്. ചിരിച്ചാല്‍ പുറത്തുകാണുന്ന ഒരു കോന്ത്രമ്പല്ലെനിക്കുണ്ട്.'(മുത്തശ്ശി)
'ദേവലോക'ത്തില്‍ അഡ്വ.രാജമ്മയെ പെണ്ണുകാണാന്‍ രവീന്ദ്രന്‍ എത്തുന്ന സന്ദര്‍ഭം മറ്റൊരു ഉദാഹരണമാണ്. കള്ളിമുണ്ടുടുത്ത് അണിഞ്ഞൊരുങ്ങാതെ നില്‍ക്കുന്ന രാജമ്മയുടെ ചിത്രണത്തെക്കുറിച്ച് തന്റെ വായനക്കാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചെറുകാട് തന്നെ പറയുന്നുണ്ട്.
 'പണ്ടങ്ങള്‍ കൂടാതുള്ള സൗന്ദര്യത്തിന്
 നിനക്കു പണ്ടേ ഞാനടിമപ്പെട്ടോനല്ലോ'
എന്ന വരികള്‍ ഒന്നിലധികം തവണ ജീവിതപ്പാതയില്‍ ചെറുകാട് ഉദ്ധരിക്കുന്നുണ്ട്. ബാഹ്യസൗന്ദര്യത്തോടുള്ള ഈ വേറിട്ട നില റിയലിസ്റ്റ് ആഖ്യാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അബോധമായിത്തന്നെ കൃതികളില്‍ വികസിക്കുന്നുണ്ടോ എന്ന ആരായല്‍ ഇവിടെ പ്രസക്തമാണ്. അതിലുപരി പരമ്പരാഗതമായിരിക്കെത്തന്നെ പുരോഗമനമെന്നുറച്ചുപോയ, അത്തരം കല്‍പനകളാല്‍ മെരുക്കപ്പെട്ട ആധുനികസ്ത്രീത്വത്തെക്കുറിച്ചുള്ള പ്രതിരോധപരമായ നിലപാടായും ഇതു വായിച്ചെടുക്കാം. എന്നാല്‍ ഒരു പടികൂടിക്കടന്ന് മാറിയ സ്ത്രീകര്‍തൃത്വചിന്തകളുടെ വെളിച്ചത്തില്‍ നോക്കിക്കാണുമ്പോള്‍ മേല്‍സൂചിപ്പിക്കപ്പെട്ട പുരോഗമനമൂല്യം (എഴുത്തിലെ രക്ഷാകര്‍തൃസ്വഭാവം പ്രകടമായതിനാലാവാം) കുറച്ചൊന്ന് പ്രതിക്കൂട്ടിലാവുന്നതു കാണാം.  അതെങ്ങനെ?

മാധവിക്കുട്ടിയും സരസ്വതിയമ്മയും
മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണം എന്ന ഒരു കഥയെയും സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയെയും മുന്‍നിര്‍ത്തിക്കൊണ്ടാണിതു വിശദീകരിക്കാന്‍ കഴിയുക. രണ്ടു സ്ത്രീകള്‍ എഴുതിയ കഥകളാണെന്നപോലെതന്നെ സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിനെ സ്ത്രീകര്‍തൃത്വത്തില്‍ നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്ന കഥകളുമാണ്. രണ്ടു കഥകളുടെയും ആഴത്തിലുളള വായന നവോത്ഥാനപുരുഷന്റെ മുന്‍കയ്യില്‍ നടന്ന പരിഷ്‌ക്കരണശ്രമങ്ങളില്‍ സ്ത്രീ ഒരു ഉപകരണം തന്നെയായിരുന്നോ എന്ന ചോദ്യം വീണ്ടും വീണ്ടും നമ്മിലുണര്‍ത്തുന്നു. പരിഷ്‌ക്കരണവാദിയായ പുരുഷനും പരിഷക്കരണവസ്തുവായ സ്ത്രീയും തമ്മിലുള്ള അകലം ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ളതാണോ? രക്ഷാകര്‍ത്താവും അരക്ഷിതയും തമ്മിലുള്ളതാണോ? നേതാവും അനുയായികളും തമ്മിലുളളതാണോ? അതിലെ പങ്കാളിത്തസ്വഭാവമെന്ത്? എന്നൊക്കെ നമുക്ക് ആരായേണ്ടതുണ്ട്.

 മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും വൃദ്ധയും രോഗിയുമായ വ്യക്തി കൗമാരം തൊട്ടേ ഗാന്ധിജിയില്‍ ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഊരിക്കൊടുത്ത സ്ത്രീയാണവര്‍. പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അവസാന ആഗ്രഹം പച്ചപ്പട്ടുബ്‌ളൗസും പാലക്കാമോതിരവും അണിയണം എന്നാണ്! എന്നാല്‍ കേട്ടുനിന്നവരുടെ വിലയിരുത്തലില്‍ അതു പിച്ചും പേയും മാത്രമാണ്!  മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ല! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ രഘുപതിരാഘവ കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ ആഗ്രഹിക്കുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്‌ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയതയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ത്യജിക്കലിലൂടെയാണെന്നോ? ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും  മറ്റു പലസ്ത്രീകളുടെയും ജീവിതങ്ങള്‍ നമുക്കു നല്‍കുന്ന സൂചന അതുതന്നെയല്ലേ? മാധവിക്കുട്ടിയുടെ തന്നെ 'സ്വാതന്ത്ര്യസമരസേനാനിയുടെ മകള്‍' എന്ന കഥ വൃദ്ധനും അവഗണിതനുമായ സ്വാതന്ത്ര്യസമരസേനാനിയായ പിതാവിനെ ശുശ്രൂഷിച്ചു കഴിയുന്ന അവിവാഹിതയുടെ കാമനകളെ വെളിപ്പെടുത്തുന്നു. അച്ഛനെ കാണാനെത്തിയ പത്രപ്രവര്‍ത്തകന്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയെടുത്തു  മണത്തു കൊണ്ടു നില്‍ക്കുന്ന അവള്‍ വെളിപ്പെടുത്തുന്ന രാഷ്ട്രീയാദര്‍ശങ്ങളുടെ അപ്രസക്തി തീക്ഷ്ണമാണ്! 'കാളച്ചന്ത' എന്ന മറ്റൊരു കഥയില്‍ അതീവരൂക്ഷമായ ഹാസ്യത്തിലൂടെ സ്ത്രീകള്‍ക്കു രാഷ്ട്രീയാധികാരവും ദേശരാഷ്ട്രപൗരത്വവും എത്രയോ അപ്രസക്തമാണെന്നു മാധവിക്കുട്ടി എഴുതുന്നുണ്ട്. ശക്തമായ സദാചാരത്തിന്റെയും അടക്കമൊതുക്കത്തിന്റെയും പേരില്‍ തന്റെ പേരക്കുട്ടയായ യുവതി 'വോട്ടിടാന്‍'പോയില്ല എന്നതു ശരിതന്നെ എന്നു മുത്തശ്ശി പറയുന്നു.  അന്തിക്കു കിടക്കാനൊരിടം തേടിവന്ന യുവാവിനെക്കൊണ്ട് ആരോരുമില്ലാത്ത പെണ്‍കുട്ടിയെ സംബന്ധം ചെയ്യിക്കാനാഗ്രഹിച്ച മുത്തശ്ശി പക്ഷേ അയാളുടെ പുരോഗമനം കേട്ടതോടെ കളം മാറിച്ചവിട്ടി: ''ഓട്ടിടാന്‍ പോയില്ലെങ്കിലെന്താ, എല്ലാ ഓട്ടും ഇങ്ങോട്ടു കൊണ്ടു തന്നളാ, ഞായെണ്ണിത്തരാ''ന്നു പറഞ്ഞുവേ്രത അവള്‍!

'ഒരുക്കത്തിന്റ ഒടുവിലെ' വാസന്തി പുരുഷ/വിവാഹവിരോധിയെങ്കിലും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നവളാണ്. 'പരപരാഗണത്തിനു സാധ്യതയില്ലാത്ത ചെടികളിലും ഭംഗിയുള്ള പൂക്കള്‍ ഉണ്ടല്ലോ' എന്നാണവളുടെ ന്യായം. സ്വപ്രമാണിത്തപരമായുള്ള  ഒരു അഭിരുചിയുടെ തൃപ്തിക്കുവേണ്ടി മാത്രമാണ് താന്‍ അണിഞ്ഞൊരുങ്ങുന്നതെന്നും പുരുഷനെ സന്തോഷിപ്പിക്കാനല്ല, അതെന്നും അവള്‍ സുഹൃത്തിനോടു വാദിക്കുന്നു. ഈ രണ്ടുകഥകളിലും പുരോഗമനസ്വഭാവിയായ/പരിഷ്‌ക്കരണവാദിയായ സ്ത്രീ എന്ന ഘടനയില്‍ ആരോപിതമായ കാമനാവിരുദ്ധത, അലൈംഗികത പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍ ചെറുകാടിന്റെ നായികമാരെ അദ്ദേഹം അണിയിച്ചൊരുക്കിയത് തന്റെ പുരോഗമനപദ്ധതിക്കനുസൃതമായി മാത്രമാണ്, വാസ്തവത്തില്‍ അവരുടെ ഇംഗിതമനുസരിച്ചല്ല. കഥാപാത്രങ്ങള്‍ തന്റെ വരുതിക്കു നില്‍ക്കാതെ പുറത്തു പോകുന്നു, സ്വതന്ത്രരായി വളരുന്നുവെന്നെല്ലാം ദേവലോകത്തിലെ രാജമ്മയെക്കുറിച്ചും താണ്ടമ്മയെക്കുറിച്ചും ശാന്തയെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ തികച്ചും സ്വതന്ത്രമായ സ്ത്രീയുടെ പൗരകര്‍തൃത്വത്തെക്കുറിച്ച് അദ്ദേഹത്തിനു സങ്കല്‍പിക്കാന്‍ കഴിഞ്ഞിരിക്കില്ല. അത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാത്രം പരിമിതിയുമല്ല!

പുരുഷപ്രബലമായ സമൂഹത്തില്‍ സ്വന്തം ശരീരകാമനകളെ മുന്‍നിര്‍ത്തി എഴുത്തുകാരികളായ സ്ത്രീകള്‍ പോലും അനുഭവിക്കുന്ന സംഘര്‍ഷത്തെ ഉദാഹരിക്കുന്നു, ലളിതാംബിക അന്തര്‍ജ്ജനം തന്റെ സുഹൃത്തും എഴുത്തുകാരനുമായ വൈക്കം മുഹമ്മദു ബഷീറിനെഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങനെ '''ഒരു വിശേഷം കേള്‍ക്കണോ ബഷീര്‍, എന്റെ ഭര്‍ത്താവ് എനിക്കൊരു കുണുക്ക് വാങ്ങിത്തന്നിരിക്കുന്നു. നിറയെ മുത്തുകളുള്ള രണ്ടുനിലകളുള്ള ഒന്നാന്തരം സ്വര്‍ണലോലാക്ക്. പറയൂ ബഷീര്‍, ഏഴ് പ്രസവിച്ച മുപ്പത്തിമൂന്നു വയസ്സായ ഒരു സ്ത്രീ ഇനി കുണുക്കുകള്‍ ഇടുകയോ?'' (പുറം 29, അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം ബഷീര്‍, എഡി. തനൂജ. എസ്.ഭട്ടതിരി, ഡി.സി.ബുക്‌സ്, 2009) പൊതുബോധത്തോടു കീഴടങ്ങുന്നതും എന്നാല്‍ അലങ്കാരേച്ഛ സ്ഫുരിക്കുന്നതുമായ സ്‌ത്രൈണകാമന ഇവിടെയുണ്ട്. അതിലുപരി പ്രായഭേദം ശാരീരികാലങ്കാരങ്ങളെ സംബന്ധിച്ച പൊതുബോധ/അബോധത്തില്‍ വളരെ അധികാരം സൃഷ്ടിക്കുന്നു. നിരവധി അരുതുകള്‍ അവിടെ നിര്‍മിക്കപ്പെടുന്നു. ഇവിടെ നാം കാണുന്നത് സ്ത്രീകളുടെ രൂപസൗന്ദര്യത്തിന്റെയും ശരീരകാമനകളുടെയും മണ്ഡലത്തില്‍ പുരോഗമനസ്വഭാവമുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളാണ്. സ്ത്രീയുടെ സ്വപ്രാമാണികതയിലുള്ള നിരന്തരമായ കടന്നേറലും മെരുക്കലുമാണ്

ലൈംഗികപരിശുദ്ധി
എന്നാല്‍ സ്ത്രീയുടെ ലൈംഗികപരിശുദ്ധിയെക്കുറിച്ചുള്ള സങ്കല്‍പം വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള ശബ്ദമാവുന്നുണ്ട് ചെറുകാടില്‍.  സമകാലികരായ മറ്റു നോവലിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മാറില്‍, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ആദ്യവിവാഹ/പ്രണയങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിണങ്ങിയ പങ്കാളികളെ കണ്ടെത്തുന്നത്. ജീവിതപ്പാതയില്‍ താന്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച ലക്ഷ്മിക്കുട്ടി കൗമാരത്തിലേ വിവാഹിതയായി,ആ വിവാഹത്തില്‍ നിന്നു പുറത്തുകടന്നശേഷമാണ് ചെറുകാട് അവരെ വിവാഹം കഴിക്കുന്നത്. ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും താന്‍ 'കരളില്‍ കുടിയിരുത്തിയ കാക്കക്കുറത്തി'യെ ചെറുകാട് 'സ്വന്ത'മാക്കുന്നു. 'മണ്ണിന്റെ മാറിലും' ഒരിക്കല്‍ മറ്റൊരാളുടെ ഭാര്യയായിരുന്ന തിരുമാളുക്കുട്ടിയെയാണ് കൊച്ചുക്കൊണ്ടേരന്‍ കാത്തിരിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. ദേവലോകത്തിലെ രാജമ്മയും ആദ്യാനുരാഗത്തിന്റെ മധുരവും പിന്നീടു വന്ന കയ്പും പരിത്യക്തതയും നുകര്‍ന്ന ശേഷം തന്നെയാണ് രവീന്ദ്രനെ വിവാഹം കഴിക്കുന്നത്.  ഈ ലിംഗപരിഗണനകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് മാറിക്കൊണ്ടിരിക്കുന്നതും നിരന്തരപരിണാമിയുമായ സാമൂഹ്യചലനങ്ങള്‍ക്കകത്ത് ഒരു പുരുഷന്‍ അനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാണ്. സാധാരണ ഇടതുപക്ഷകാഴ്ച്ചപ്പാടുള്ള എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി പ്രണയത്തിന്റെയും ലൈംഗികതയുടെയും വൈകാരികരാഷ്ട്രീയത്തെ സ്വന്തം ജീവിത്തെക്കൂടി മുന്‍നിര്‍ത്തി കീറിമുറിച്ച് വിശദീകരിക്കാന്‍ ചെറുകാട് തയ്യാറായി എന്നത് കെ.പി.അപ്പന്‍ ഉള്‍പ്പടെയുള്ള നിരൂപകര്‍ എടുത്തു പറയുന്നുണ്ട് (സമീപഭൂതകാലമനസ്സിനെതിരെ ഒരാക്രമണം കൂടി).

എങ്കിലും പ്രണയത്തക്കുറിച്ചു പറയുമ്പോള്‍ അതു മൂടുപടമിട്ട ലൈംഗികതയാണെന്ന വിശ്വാസം ചെറുകാടില്‍ രൂഢമൂലമാണ്. ലൈംഗികത എന്ന ജൈവികപ്രതിഭാസത്തെ അതിന്റെ ചരിത്രപരമായ പരിണാമപ്രക്രിയകള്‍ക്കകത്തു നിന്നുകൊണ്ട് മനസ്സിലാക്കേതുണ്ട്. വെറും ഉപകരണമാത്രമായ ന്യൂനീകരണയുക്തിയില്‍ അതിനെ വിശദീകരിക്കുന്ന സമീപനം പുരോഗമനവാദികളില്‍ത്തന്നെയുള്ള ഒരു യാഥാസ്ഥിതിക ന്യൂനപക്ഷം വെച്ചു പുലര്‍ത്തിയിരുന്നു. അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് ദേവലോകത്തിലേത്. കാമുകനായ പാര്‍ട്ടിപ്രവര്‍ത്തകന്‍ രാമചന്ദ്രനോടൊപ്പം രാത്രി കഴിച്ചുകൂട്ടിയശേഷം വിഷണ്ണയായിനില്‍ക്കുന്ന സഖാവ് രാജമ്മയോട് പാപ്പച്ചന്‍ എന്ന പാര്‍ട്ടിസഖാവ് പ്രേമം ബൂര്‍ഷ്വാസിയുടെ ഹോബിയാണെന്നു പറയുന്നുണ്ട്. തുടര്‍ന്നുള്ള രാജമ്മയുടെ ചിന്തയിങ്ങനെ ''മതത്തെപ്പോലെ തന്നെ പ്രേമവും മനസ്സിന്റെ മയക്കുമരുന്നായിത്തീര്‍ന്നിരിക്കുന്നു. ഈ ലോകത്തില്‍ സ്‌നേഹിക്കാന്‍ പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ. കാശോ കുറച്ചു പേര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിലെ വിശപ്പുപോലെ ഹൃദയത്തിന്റെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍ വ്യതിയാനങ്ങള്‍ വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു. ഇപ്രകാരം ലൈംഗികതയെ മുതലാളിത്തത്തെ മുന്‍നിര്‍ത്തിയുള്ള ആലോചന മാത്രമായി കാണുകയാണ് ചെറുകാട്. സ്ത്രീചിത്രീകരണങ്ങളിലും സ്ത്രീസ്വത്വബോധങ്ങളിലും കാണിച്ച പുന:പ്രതിഷ്ഠകളേക്കാള്‍ ലൈംഗികതയെ കുറിച്ചുള്ള ആലോചനകള്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. അതും അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിമിതിയല്ല, തന്നെ. കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രപരമായ അന്ധതകളാണ് അവയുടെ കാരണം.

വി.ടി.യുടെ രചനകളിലേക്കു വരുമ്പോള്‍ എടുത്തുനില്‍ക്കുന്ന ഒരുദാഹരണമാണ്, അദ്ദേഹത്തിന്റെ 'കര്‍മവിപാക'ത്തില്‍ പറയുന്ന ഉമയുടെ അനുഭവം. വലിയൊരു തറവാട്ടിലേക്കു വിവാഹിതയായിച്ചെന്ന അവര്‍ ഇഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടാല്‍ അതു മോഷ്ടിച്ചെടുക്കുന്ന ദുശ്ശീലത്തിനുടമയായിരുന്നു. പലവുരു ഉപദേശിച്ചിട്ടും നേരെയാവാത്തതിനാല്‍ അവരെ പശ്ചാത്താപവ്രതം അനുശാസിച്ചുവെങ്കിലും അവരതില്‍ വിജയിച്ചില്ല. ദേവകി നരിക്കാട്ടിരിയോടൊപ്പം വാര്‍ദ്ധയിലേക്കു അയക്കപ്പെട്ട ഉമ പിന്നീടു നാട്ടില്‍ത്തന്നെ തിരിച്ചെത്തി. അധികം വൈകാതെ വീണ്ടും ഒരു വിവാഹത്തിനു വേണ്ടി അവര്‍ വിടിയുടെ സഹായം തേടിവന്നെങ്കിലും അദ്ദേഹം കര്‍ക്കശമായി അവരെ വിലക്കി മടക്കിയയച്ചു. പിന്നീടു നാട്ടുകാരനായ സുഹൃത്തുവഴി ഉമാബെന്‍ മതം മാറിയതും ഐഡോന്‍ എന്നു വിളിക്കപ്പെടുന്ന ഡ്രൈവറായ മുഹമ്മദിനെ വിവാഹം ചെയ്തതുമറിഞ്ഞു വി.ടി ചിന്താധീനനാവുകയാണ്. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മുദ്രാവാക്യം കേട്ടു മടുത്തു'വെന്നാണ് വി.ടി ആ സന്ദര്‍ഭത്തില്‍ പറയുന്നത്! പിന്നീടൊരിക്കല്‍ ഐഡോനെ നേരിട്ടു കണ്ട സന്ദര്‍ഭവും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വി.ടിയിലെ സമ്മര്‍ദ്ദം കൂടുതല്‍ നന്നായി മനസ്സിലാവും. സ്വേച്ഛയാ അന്യമതസ്ഥനെ വിവാഹം കഴിച്ചു ജീവിച്ച സ്ത്രീയോടുള്ള മനോഭാവത്തില്‍ സ്ത്രീകാമനകളോടുള്ള നിന്ദയും അന്യമതത്തോടും അതിന്റെ ജീവിതപരിസരങ്ങളോടുമുള്ള അറപ്പും-ഇസ്ലാമികഭീതി തന്നെ- കാണാം. നിരത്തില്‍വെച്ചു തന്നെ അഭിമുഖീകരിച്ച ഐഡോന്റെ മുഖത്തിനു നേരെ കോപാകുലനായി ആട്ടിത്തുപ്പുന്ന വി.ടി എഴുതുന്നു:  ''അനാഥയെ നായാടിപ്പിടിച്ചു പൊന്നാനിയിലെ മഊനത്തിലക്കു ആട്ടിത്തെളിച്ച് ക്ഷണിക്കപ്പെട്ട മൊല്ലമാരുടെ മുമ്പില്‍ വെച്ച് ദീന്‍ ചെല്ലിച്ചതും നിക്കാഹ് കഴിച്ച് വെപ്പാട്ടിയാക്കിയതും എന്തിനാണ്? പ്രണയം എന്ന ഓമനപ്പേരില്‍ ഈ ധിക്കാരത്തെ ന്യായീകരിക്കാനാവില്ല...''

നവോത്ഥാനകാലത്തുനിന്നുള്ള  ഈ ഉദാഹരണങ്ങളെല്ലാം തന്നെ സ്ത്രീശരീരത്തിനും കാമനകള്‍ക്കും  പൊതുവേ ലിംഗസ്വത്വത്തിനും മേല്‍ അടിച്ചേല്പിക്കപ്പെട്ട പുരുഷനിര്‍മിതമായ മൂല്യങ്ങളുടെ ഭാരമാണെന്നു കാണാം. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സാധൂകരണങ്ങളായവ മാറുന്നതോടെ സാഹിത്യമുള്‍പ്പടെയുള്ള സാംസ്‌കാരികതലങ്ങളില്‍ സ്ത്രീപ്രതിനിധാനം വക്രീകരിച്ചതാവുന്നു. പലപ്പോഴും ആദ്യകാലത്തെ പല എഴുത്തുകാരികള്‍ തന്നെയും അലൈംഗികമായ അടയാളങ്ങളിലൂടെ പ്രതിഷ്ഠിക്കപ്പെടുന്നതും ഈ സ്വാധീനത്തിന്റെ ഫലമായാണ്. ബാലാമണിയമ്മയെ പോലെ ബഹുവിതാനങ്ങളുള്ള വലിയൊരു കവി മാതൃത്വത്തിന്റെ കവിയായി മാത്രം വാഴ്ത്തപ്പെടുന്നതും മറ്റൊന്നു കൊണ്ടല്ല! മുതുകുളം പാര്‍വതിയമ്മയെപ്പോലെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാലസ്ത്രീകവിയുടെ ജീവിതം തന്നെ അതിനൊരു ഉദാഹരണമായി കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി, അലൈംഗികത മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്ത് മുതുകുളത്തെപ്പോലെയൊരു ഉജ്ജ്വലയായ സ്ത്രീയെ അവതരിപ്പിക്കുന്നതിനു പിന്നിലും ഇതിന്റെ സ്വാധീനം കാണാം.

അനാസക്തിയും കവിപ്രതിഭയും
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തുപദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും.  അവരുടെ ജീവചരിത്രത്തിലെയും  ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ചിറങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ  തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.  ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത്  കീഴാളസമുദായത്തോട് അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്‌കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച  ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ എളുപ്പത്തില്‍ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്‌കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്‌ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങള്‍ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി  വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്‌ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും എടുത്തു പറഞ്ഞത്.

 ലൈംഗികതയെ പ്രശ്‌നവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ അതിനകത്തെ പുരുഷാധികാരത്തെയും അതിന്റെ ബലതന്ത്രങ്ങളിലൂടെ രൂപപ്പെടുന്ന സ്ത്രീക്കു മാത്രം ബാധകമാകുന്ന ഏകപക്ഷീയമായ സദാചാരത്തെയും തിരിച്ചറിയാന്‍ കഴിയൂ. ഈയൊരു പരിമിതി സ്ത്രീസ്വാതന്ത്ര്യധാരണയുടെ പുരോഗമനപക്ഷത്തു നില്‍ക്കുമ്പോഴും ചെറുകാടിനെയും വി.ടിയെയും ആ കാലഘട്ടത്തിലെ നവോത്ഥാനനായകരെയും അവരുടെ പിന്മുറക്കാരെയും ഭരിക്കുന്നുണ്ട്. സാമൂഹ്യനിര്‍വഹണത്തിന്റെയും കാമനകളുടെയും സംഘര്‍ഷം കടന്നുവരുന്ന ഇടങ്ങളില്‍ ഇത് മറഞ്ഞിരിക്കുന്നത് കാണാം. തങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തെ നേരിട്ടു സംവദിച്ചുകൊണ്ടുതന്നെ ഇടപെടുന്ന ദയാബായിക്കും രഹനാഫാത്തിമയക്കും രണ്ടുതരം പ്രതികരണങ്ങളാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. ക്വിയര്‍പ്രൈഡുകളും ചുംബനസമരവും പോലുള്ള പുതുരാഷ്ട്രീയസമരരൂപങ്ങള്‍ ഈ പിന്മുറക്കാരെ അസ്വസ്ഥതപ്പെടുത്തുന്നതും മറ്റൊന്നുകൊണ്ടല്ല!

അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ
സ്വത്വങ്ങളെ ഇരയായി മാത്രം കാണുക എന്ന ശീലത്തില്‍ ഉറച്ചു പോകുന്നു, ഇക്കൂട്ടര്‍. ഇരബോധത്തെ കുടഞ്ഞെറിയുന്ന എഴുത്തുകള്‍ക്കിന്നു സ്ത്രീപക്ഷ മലയാളരചനകളില്‍ പഞ്ഞമില്ല. സിതാരയുടെ 'അഗ്‌നി'യും രേഖയുടെ 'അന്തിക്കാട്ടുകാരിയും' പോലുള്ള അനേകം എഴുത്തുകള്‍ എപ്പോഴേ വന്നു കഴിഞ്ഞു! പഴയ രക്ഷകബിംബങ്ങളെ നല്ലതുപോലെ തലയ്ക്കു കിഴുക്കി, പടിയിറക്കി മടക്കിവിടാന്‍ കെല്പുള്ള രാഷ്ട്രീയശേഷി സ്ത്രീയെഴുത്തുകള്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നു.
 
സ്വാതന്ത്ര്യത്തിനായുള്ള പഴയ രൂപമാതൃകള്‍, ആര്‍ക്കിടൈപ്പുകള്‍ ഫലിക്കുന്നില്ല. അവ മുന്‍കാലങ്ങളില്‍ നിന്നും അവക്ഷിപ്തമായി ഊറിക്കൂടി ഉറച്ചുപോയതാവാം. പക്ഷേ എഴുത്തിനകത്തെ വിമോചനതൃഷ്ണകള്‍ അവയെ വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ, പുതുരൂപകങ്ങളെക്കൂടി ആനയിക്കുന്നു. മാര്‍ക്‌സിനെക്കുറിച്ചും മാക്‌സിം ഗോര്‍ക്കിയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും മാവോയെക്കുറിച്ചും പറഞ്ഞുകൊണ്ടുതന്നെ സമീപഭൂതകാലങ്ങളെ വലിച്ചുകീറി പറത്തുന്നു. ഫ്രോയ്ഡും ബുദ്ധനും ക്രിസ്തുവും കൃഷ്ണനും  വരെയുള്ളവരില്‍ നിന്നുള്ള ദൈവശാസ്ത്രപരവും ബൗദ്ധികവുമായ പ്രമേയങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന ഈ പുതുസ്ത്രീരചനകള്‍ അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ തന്നെയായിത്തീരുന്നുണ്ട്. ആണുങ്ങളുടെ ലോകത്തിലേക്കുള്ള വെറും നോട്ടങ്ങളെന്നു നടിക്കുമ്പോഴും അവ അങ്ങനെയല്ല തന്നെ. അവിടേക്കു കയറിച്ചെന്നു തീന്‍മേശ മറിച്ചിട്ടു എല്ലാം വലിച്ചെറിഞ്ഞുടയ്ക്കാന്‍ പാകത്തിലുള്ള വിധ്വംസകതയെ ഈ ലീലാപരമായ നാട്യം ഉള്ളടക്കുന്നുണ്ട്. ഒപ്പം മറ്റൊരു സമാന്തരലോകത്തിനായുള്ള തൃഷ്ണകളും.
 മഴപെയ്യാന്‍ മുട്ടിനില്‍ക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്‌സ് എന്ന കവിത നോക്കൂ,
''ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന്
എന്റെയടുത്തു നിന്ന ഒരു കിളുന്ത് മാലാഖക്കൊച്ച്
യഹോവേടെ താടി നര ഇത്ര പോരാ എന്ന്
അപ്പുറത്തുനിന്ന് ഒരു വല്യമ്മ തിരുത്തി
ശ്ശ്യോ! മ്മടെ കാറല്‍ മാര്‍ക്‌സോ എന്നു പുളകം കൊള്ളുന്നു
ചെല്ലിച്ച പഴേ സഖാവ്
(കാറലും കനപ്പു ചൊവേം ഒക്കെക്കാണും
ഒന്നു രണ്ടു നൂറ്റാണ്ടു കഴിഞ്ഞില്ലേ?)
അപ്പഴത്തേക്കും ഒരു കറുത്ത മേഘത്തിന്റെ മേല്‍
അങ്ങേര്‌ടെ താടീം ചുരുളന്‍ മുടീം ഒക്കെ
ചിന്നിച്ചെതറിപ്പോയി''
ഓരങ്ങളില്‍ സാക്ഷിയായവള്‍, കവിതയ്ക്കുള്ളില്‍ വര്‍ണനാവിഷയമായവള്‍ കര്‍ത്താവായിത്തീരുന്ന സാധ്യതയാണീ രചനകള്‍ക്കുള്ളത്!

പൗരത്വത്തിന്റെ സാക്ഷാല്‍ക്കാരത്തില്‍ സ്വത്വനിര്‍ണയനാവകാശങ്ങള്‍ മുന്‍നിരക്കാര്‍ക്കു തീറെഴുതിക്കൊടുക്കുന്ന പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദമാണ് പുതിയ സ്ത്രീ, ക്വിയര്‍, ന്യൂനപക്ഷ, കീഴാള എഴുത്തുകളില്‍ രൂപം കൊള്ളുന്നത്. അമിതമായി, ധൂര്‍ത്തമായി ആദര്‍ശവല്‍ക്കരിക്കപ്പെട്ട കോയമകളില്‍ നിന്നുള്ള വിടുതലുകളിലൂടെ സ്വയം സ്ഥാനപ്പെടുത്താനവയ്ക്കു സ്വന്തം കാമനകളെ നാട്യങ്ങള്‍ കുടഞ്ഞു കളഞ്ഞ് ആവോളം പ്രകാശിപ്പിക്കേണ്ടതുണ്ട്! പ്രതിരോധത്തിന്റെ വ്യവസ്ഥീകരിക്കപ്പെട്ട ആംഗ്യങ്ങളും ചലനങ്ങളും അവിടെ അപ്രസക്തമാണെന്നുറപ്പിച്ചു പറയാം.

റഫറന്‍സ്
1. ചെറുകാട്, ചെറുകാടിന്റെ ചെറുകഥകള്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2013
2. ചെറുകാട്, ജീവിതപ്പാത, കറന്റ് ബുക്‌സ്, തൃശ്ശൂര്‍,1992
3. ജെ. ദേവിക, നിരന്തരപ്രതിപക്ഷം, ഡി.സി.ബുക്‌സ്, കോട്ടയം, 2021
4. ഉഷാകുമാരി.ജി, വീട്ടകത്തെ പെണ്ണ്, ഉടല്‍ ഒരു നെയ്ത്ത്: സംസ്‌കാരത്തിന്റെ സ്ത്രീവായന,   എന്‍.ബി.എസ്, കോട്ടയം, 2013
5. ഉഷാകുമാരി.ജി, കഥയും കാമനയും, ലോഗോോസ് ബുക്‌സ്, പട്ടാമ്പി, 2018
6. വി.ടി.ഭട്ടതിരിപ്പാട്, വി.ടി.യുടെ സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2019
7. മാധവിക്കുട്ടി, സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2009
8. കെ.രാമചന്ദ്രന്‍ നായര്‍(സമ്പാ:), ഗാന്ധിജിയും കേരളവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012
9. എ.കെ.ഗോപാലന്‍, എന്റെ ജീവിതകഥ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2015

( വി.വിജയകുമാര്‍ എഡിറ്റു ചെയ്ത ജനകീയ സാംസ്‌കാരികസമീക്ഷ എന്ന പുസ്തകത്തില്‍ ചേര്‍ത്ത ലേഖനം)

പുതുനിലങ്ങള്‍





പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവല്‍ എന്നോ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. വന്‍കരകള്‍ താണ്ടി, ബഹുദൂരം യാത്ര ചെയ്ത് പലയിടങ്ങളിലായി അധിവസിച്ചു വരുന്ന മലയാളി ഡയസ്‌പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി.മണികണ്ഠന്റെ 'എസ്‌കേപ്പ് ടവറില്‍ എന്റെ ജീവിതം'. പ്രവാസത്തിന്റെ വിപുലമായ അനുഭവങ്ങളെയും തീവ്രമായ ജീവിതസന്ദര്‍ഭങ്ങളെയും മലയാളിഭാവുകത്വം ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. എസ്.കെ.യുടെ യാത്രവിവരണങ്ങള്‍ മുതല്‍  മുസാഫിര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥ, ഖദീജ മുതാസിന്റെ ബര്‍സ, ബെന്‍യാമിന്റെ ആടുജീവിതം, മുകുന്ദന്റെ പ്രവാസം വരെയുള്ള അന്യദേശവാസത്തിന്റെ ഭാവനാനുഭവങ്ങള്‍ വിശാലമാണ്. അവയിലൂടെ മലയാളസാഹിത്യത്തിന്റെ സവര്‍ണഗൃഹാതുരപാരമ്പര്യം ഒട്ടൊക്കെ ശിഥിലമാകാന്‍ തുടങ്ങി. അതിലൂന്നിയ കുടുംബം, സമൂഹം, രാഷ്ട്രം,  ദേശീയത മുതലായ സംവര്‍ഗങ്ങളെ ഏകശിലാത്മകമായി സ്ഥിരീകരിക്കുന്ന എഴുത്തുരൂപങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ തുടങ്ങി എന്നത് സുപ്രധാനമാണ്. അനുഭവങ്ങളുടെയും സ്വത്വങ്ങളുടെയും ബഹുലതയെ അനിവാര്യമാക്കുന്ന ഒരു രാഷ്ട്രീയം ഇവയിലെല്ലാം അടിസ്ഥാനപരമായ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. ഉത്തരാധുനികപ്രവണതകള്‍ ഏറിയും കുറഞ്ഞും മുന്നോട്ടുവെയ്ക്കുന്ന ബഹുസ്വരതയോടുള്ള ആഭിമുഖ്യം ഇതിനാക്കം കൂട്ടി.

എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക് , അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണ് എസ്‌കേപ് ടവറില്‍ എന്റെ ജീവിതം. പലതരം ജീവിതങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ആഖ്യാനത്തിനകത്ത് ആഖ്യാതാവിനെ വികേന്ദ്രീകരിച്ചും ശിഥിലീകരിച്ചും ബഹുസ്വരമായ ഈ പലമയെ നോവലിസ്റ്റ് തേടുന്നു. മലയാളിസ്വത്വം എന്ന 'പതിവുബാധ'യില്‍നിന്നും നോവലിനെ മുക്തമാക്കാനിത് സഹായിക്കുന്നുണ്ട്. ആയതിനാല്‍ മലയാളത്തില്‍ എഴുതപ്പെട്ടതെങ്കിലും ഈ കൃതിയുടെ വായനക്കാരെക്കുറിച്ച് കൂടുതല്‍ വിശാലവും ഉദാരവുമായ സങ്കല്പനമാണ് നോവലിസ്റ്റിനുള്ളത്.  കീറിയ സോക്‌സിനുള്ളിലെ പാദം(കെ.ജി.എസ്- ദേശാതുരം : കീറിയ സോക്‌സിനുള്ളിലെ പാദം) വെളിപ്പെടുത്തുന്ന തനിപ്രാദേശികതയെയോ പ്രവാസത്തെ തന്നെയോ ആദര്‍ശവല്‍ക്കരിക്കുന്നില്ല.  കേരളത്തിന്റേതായ പ്രാദേശികത പൂര്‍വസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോള്‍ തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരയക്കകത്തു ഇളവേല്ക്കുന്നില്ല. അതേ സമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെയും സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായി തന്നെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

സെര്‍ബിയന്‍ കലാപത്തിന്റെ മുറിവുകളുള്ള ഓര്‍മകളുമായി ദുബായില്‍ കഴിയുന്ന നടാഷ അക്കോവ്‌സ്‌ക്കി, കാഴ്ച്ച നഷ്ടമായി ജോലിയില്‍ നിന്നും പുറം തള്ളപ്പെട്ട ആഖ്യാതാവിന് അന്യയല്ല. അവളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ ഭാവനാകൗതുകങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യമായി അയാള്‍ തിരിത്തറിയുന്നു. യുഗോസ്ലാവ്യന്‍ യുദ്ധത്തില്‍ അച്ഛനമ്മമാര്‍ മരിച്ച്,  ചെറുപ്പത്തില്‍ തന്നെ അനാഥയായിത്തീര്‍ന്ന നടാഷ കരിങ്കടല്‍ നീന്തിക്കടന്നവളാണ്. കറുത്ത അഥീനയുടെ പുത്രന്‍ എന്നു സ്വയം വിളിക്കുന്ന ഒമര്‍ സലാമ ഹോര്‍മുസ് കടലിടുക്കിന്റെയും നൈല്‍ നദീതീരത്തിന്റെയും  ആഫ്രിക്കന്‍ അറബ് സംസ്‌കൃതിയുടെയും ചരിത്രഗാഥകള്‍ പേറുന്നു. സലാമ അനുഭവത്തിനും ഭാവനയ്ക്കുമിടയിലൂടെ എന്നും ഉഴറുന്നു. നൊമാഡുകളുടെയും ജിപ്‌സികളുടെയും തൊമികളുടെയും ഭൂതകാലസ്മരണകള്‍ എസ്‌കേപ് ടവറിന്റെ താഴത്തെ അതിശയ അറകളില്‍ ഉറങ്ങുന്നു. അവിടെ പലരാജ്യത്തെ നാടുകളില്‍നിന്നും വന്ന സസ്യങ്ങളുടെയും ധാന്യങ്ങളുടെയും വിത്തുകളുടെ സംഭരണികളുണ്ട്. ഗാഫും കള്ളിയും ഈന്തപ്പനയും പുല്‍ച്ചെടികളും നിറഞ്ഞുനിന്ന വൈലിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ കുങ്കുമപ്പൂവുമുണ്ട്. അതിന്റെ സൗരഭ്യം ഐന്ദ്രിയമായി ആഖ്യാതാവിനെ മുണ്ടകപ്പാടത്തെ ആമ്പല്‍പ്പൂക്കള്‍ക്കും പരല്‍മീനുകള്‍ക്കുമിടയിലേക്ക് എത്തിക്കുന്നു. പൂര്‍വസ്മൃതിയുടെ ആത്മഖണ്ഡങ്ങളിലൂടെ ഈ നോവല്‍ ഇപ്രകാരം നീങ്ങുമ്പോഴും അതു ആത്മനിഷ്ഠതയുടെയോ അതിവൈകാരികതയുടെയോ കുത്തൊഴുക്കില്‍ കുതിര്‍ന്നു ചീര്‍ക്കുന്നില്ല. സലാമയും നടാഷയും മറ്റു പലരും തീര്‍ക്കുന്ന ബഹുസ്വരഭൂമികയുടെ സാംസ്‌കാരികപാഠമായി അതു നോവലിനെ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട്.

മെറ്റാഫിക്ഷന്‍ ഭാവന
പ്രത്യക്ഷാനുഭവത്തെ മാത്രം പരിഗണിക്കുന്ന ഭാവനയെ ഈ നോവല്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മനുഷ്യജീവിതം ഭാവനാപരമായി അന്യാനുഭവങ്ങളുടെ സംവേദനത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ദൈനംദിന പ്രായോഗികജീവിതത്തിന്റെ വിരസവും ഏകതാനവുമായ ആവര്‍ത്തനങ്ങള്‍പ്പുറം മൂല്യവത്തായ ഉള്ളടക്കം, മാനവികതയുടെ അടരുകള്‍ ബോധത്തില്‍ പറ്റിക്കൂടുന്നത്  അന്യജീവിത കഥനങ്ങളിലൂടെയാണ്. വായന അത്തരത്തില്‍ നോവലിന്റെ അനുഭൂതിസംസ്‌കാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂതം, യന്ത്രം, ജബാലസത്യകാമന്‍, ഗോദോ, കടശ്ശിക്കളി, ശവംതീനി ഉറുമ്പ്, എസ്.കെ.യുടെ യാത്രകള്‍, മുകുന്ദന്റെ പ്രവാസം, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെയും സാഹിത്യപാഠങ്ങളിലൂടെയും മെറ്റാ ഫിക്ഷന്‍ എന്നു വിളിക്കാവുന്ന ഒരു തലം നോവല്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്. ഇപ്രകാരം രൂപപ്പെട്ട വായനാസംസ്‌കാരം മേല്‍പ്പറഞ്ഞ ബഹുസാംസ്‌കാരികതയുടെ സാധ്യതയെ പിന്തുണയക്കുന്നതാണ്. അതോടൊപ്പം മലയാളി എന്ന സ്വത്വഘടനയെ ഭാവനാത്മകമായി പുനര്‍നിര്‍മിക്കുന്നതും. ഇവിടെ മുന്നിട്ടു നില്‍ക്കുന്ന ഈ അഭിരുചിവ്യതിയാനം  നോവലിന്റെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇവയെ സാങ്കേതികമായി ഉള്‍ച്ചേര്‍ക്കുന്നു എന്നതിലുപരി മൂല്യപരമായി ന്യായീകരിച്ചെടുക്കാന്‍ സഹായിക്കുന്ന വിചാരതലം കൂടി ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്.്  മാര്‍ക്‌സിസം, ദേശീയത ഇവ സംബന്ധിച്ച സൈദ്ധാന്തികമായ അടിത്തറകള്‍, രാഷ്ട്രീയസാമൂഹികനിലപാടുകള്‍ ഒക്കെ ചേര്‍ന്ന്  ഒരു സാംസ്‌കാരികമൂലധനമായി ഇവിടെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.

 പ്രവാസജീവിതത്തെ ആധാരമാക്കിയ ധാരാളം കൃതികളെക്കുറിച്ചു തന്നെയുള്ള പരാമര്‍ശം ഈ നോവലില്‍ പലയിടത്തായി കാണാം. ജോണ്‍ സിംസന്റെ 'ദ ഓക്‌സ്‌ഫോഡ് ബുക്ക് ഓഫ് എക്‌സൈല്‍' എന്ന കൃതി അത്തരത്തിലൊന്നാണ്. അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള അതിബോധം, അതിന്റെ രാഷ്ട്രീയം ഒക്കെ ഇതു വെളിവാക്കുന്നു.  രേഖീയമായ സംവേദനത്തിന്റെ പതിവു സൗന്ദര്യാത്മകതയെ ഒരുപക്ഷേ ബാധിക്കാന്‍ വിട്ടുകൊടുക്കും വിധം ഈ പ്രവണത ഏറി നില്‍ക്കുന്നു, ഈ നോവലില്‍. അതിലുപരി, അത്തരം 'വിട്ടുവീഴ്ച്ച'-കളിലൂടെ അനുഭവമോ ആഖ്യാനമോ പ്രധാനമെന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ആവിഷ്‌കാരത്തിന്റെ നവീനതകളേക്കാള്‍  അനുഭവത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുളള സലാമയുടെ ഉറച്ച ബോധ്യങ്ങള്‍ എഴുത്തിന്റെ മൗലികപ്രമാണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഈ നോവല്‍ പഴയ പുരോഗമനസാഹിത്യത്തിന്റെ രാഷ്ട്രീയശരികളെ അനുധാവനം ചെയ്യും വിധത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തുടര്‍ച്ചയിലും രേഖീയതയിലും പച്ചയ്‌ക്കെഴുതുന്നു എന്നല്ല തന്നെ. ആടുജീവിതത്തെപ്പോലെ വിഭ്രാമകവും ആഘാതതീക്ഷ്ണവുമായ അനുഭവപരമ്പരകളെ കെട്ടഴിച്ചുവിടുകയുമല്ല. അനുകമ്പയിലും നിസ്സഹായതയിലും പൊതിഞ്ഞ മനുഷ്യദൈന്യത്തെ സാംസ്‌കാരികമായി വിപണിവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഈ എഴുത്ത്. അതുകൊണ്ടുതന്നെയാണ്  തന്റെ മുന്‍ഗാമികളുടെ പ്രവാസരചനകള്‍ ഒരു ആത്മശോധനയക്കുതകുന്ന പുനര്‍വിചാരങ്ങളെന്ന നിലയില്‍ പലപ്പോഴും ആഖ്യാനത്തിനിടയില്‍ കടന്നു വരുന്നതും. മുകുന്ദന്റെ നോവല്‍ പ്രവാസവുമായി, എസ്.കെ.പൊറ്റക്കാടിന്റെ രചനകളുമായി ഇതിലെ വായനക്കാരനും സഹൃദയനുമായ നായകന്‍ ഇടപെടുന്നു. പാഠന്തരബന്ധം ആഖ്യാനത്തിലേക്കു സ്വീകരിക്കുന്ന നവ ആഖ്യാനതന്ത്രം മാത്രമല്ല, ഇത്.

ആഖ്യാനമോ അനുഭവമോ?
എഴുത്തിനെക്കുറിച്ചുള്ള എഴുത്തുമാണ് ഈ നോവല്‍. തന്റെ അനുഭവങ്ങളെ ഒന്നിച്ചു കൂട്ടിക്കെട്ടി എഴുതാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചും കൂടിയാണ് ഈ നോവല്‍. നോവല്‍ ആഖ്യാനസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്ന സമീപനമാണിത്.  'സ്വപ്‌നസദൃശമായ കഥാകഥനങ്ങളിലൂടെ മെനഞ്ഞെടുക്കുന്ന കൊളാഷ് അനുവാചകനില്‍ ചിറകുകള്‍ വിരിയിക്കണം' എന്നു നോവലിസ്റ്റ് എഴുതുന്നുണ്ട്. (പുറം 8) എന്നാല്‍ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ട ഓവിഡ് എന്ന കവിശലഭത്തിന്റെ വിധിയെക്കുറിച്ചുള്ള ഭീതി അയാളെ വിട്ടൊഴിയുന്നില്ല. വേരറ്റ, മുറിവേറ്റ, നിസ്വരായ ജനതയെക്കുറിച്ചുള്ള വിഹ്വലതകള്‍ നിരന്തരം സ്വപ്‌നങ്ങളില്‍ വേട്ടയാടുന്നു.  പ്രവാസകവിയും കലാകാരനും അധികാരത്തിനുമുന്നില്‍ തിരസ്‌കൃതരാകുന്നുവെന്നു തീക്ഷ്ണമായി തിരച്ചറിയുമ്പോഴും എഴുതാനും സ്വയം ആവിഷ്‌ക്കരിക്കാനുമുള്ള വെമ്പല്‍ തീര്‍ക്കുന്ന ഉദ്വേഗം നോവലിന്റെ താളത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.

 തൊഴില്‍ ജീവിതത്തിനിടയില്‍ മനസ്സിലാക്കിയ മരുഭൂമിയിലെ കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങളും അതിന്റെ തകര്‍ച്ചയും ആഖ്യാനത്തിന്റെ സാമൂഹികപ്രതലത്തെ നിര്‍ണയിക്കുന്ന സുപ്രധാന അടരാണ്. അമേരിക്കയിലും ബ്രിട്ടനിലും  ജപ്പാനിലുമെല്ലാം സാമ്പത്തികവീഴ്ച്ചയെത്തുടര്‍ന്ന് കോര്‍പ്പറേറ്റ് എക്‌സിക്ക്യൂട്ടീവുകള്‍ ആത്മഹത്യചെയ്യുന്ന വാര്‍ത്തകള്‍ സൈബര്‍ മാധ്യമങ്ങളില്‍ നിറയുന്നു. കടം താങ്ങാനാവാതെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പോലും പിടയുന്നു. കരാര്‍ ഒപ്പുവെച്ച പ്രൊജക്ടുകള്‍ അജണ്ടകളില്‍ നിന്നും പിന്തള്ളപ്പെടുന്നു, പല സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ മാനനഷ്ടം മൂലം ഓടിപ്പോയിരിക്കുന്നു.  അന്താരാഷ്ടമായ പല പദ്ധതികളും കാലിടറി വീഴുന്നു. പ്രവാസികള്‍ ഏറെപ്പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. ആഖ്യാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കരാറില്‍ പണിതീര്‍ക്കാന്‍ പോകുന്ന പഞ്ചനക്ഷത്രഹോട്ടല്‍ 'ബല്‍ഹദീഖ' യുടെ ഭാവി തുടക്കത്തിലെ നിലം പരിശാവുന്നു. അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്റര്‍ ശൃംഖലയായ പ്ലാറ്റിനം സ്റ്റാര്‍ ഇന്റര്‍നാഷണലാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുമുന്നില്‍ അവര്‍ക്കും മുന്നോട്ടുപോകാനാകില്ല. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതിന്റെ പ്രധാന കാരണമാകുന്നത് ബല്‍ഹദീഖയുടെ പിന്‍മടക്കമാണ്. നോവലിസ്റ്റ് തന്നെ പറയുമ്പോലെ ലോക സമ്പദ്പ്രതിസന്ധി തോറ്റവരുടെ പട്ടിക വിപുലീകരിക്കുന്നു!

ദുബായിലെ ജോലി നഷ്ടപ്പെടുന്നതിനു സമാന്തരമായിത്തന്നെ സംഭവിക്കുന്ന ഒന്നാണ് കണ്ണിനെ ബാധിച്ച അന്ധതയും. വലതു കണ്ണിലെ കാഴ്ച്ച നഷ്ടപ്പെടുന്നു. അത് ഒരര്‍ത്ഥത്തില്‍ അനുഭവനഷ്ടം തന്നെയാണ്. തന്നില്‍ തുടര്‍ന്നു പോന്നിരുന്ന രണ്ടനുഭവസ്ഥലികളില്‍ (ജന്മനാടും പ്രവാസനാടും) ഒന്ന് ഇല്ലാതാകുന്നു എന്ന അര്‍ത്ഥത്തില്‍. പൂര്‍ണമായ നിസ്സഹായത, പരമതീവ്രമായ അസ്തിത്വവ്യഥ ഇവയ്ക്കടിപ്പെട്ടു പോകാന്‍ എളുപ്പമായ ഒരു അഭിസന്ധി തന്നെ. എങ്കിലും അവശേഷിക്കുന്ന വെളിച്ചത്തില്‍ തന്റെ സര്‍ഗാത്മകതയിലൂടെ പുനരുജ്ജീവനത്തിനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്. വലതു കണ്ണിന്റെ കാഴ്ച്ചയുടെ നഷ്ടം പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ അനുഭവിക്കുന്ന പരിഭ്രമം സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഇലക്ട്രിക്കല്‍ കേബിളുകളും എമര്‍ജൈന്‍സി ബെല്ലുമായി തുരങ്കസമാനമായ സ്‌കാനിംഗ് ട്യൂബ്  ഒക്കെ  പ്രവാസിയുടെ രോഗം, ശരീരം എന്നിവ അയാളില്‍  സൃഷ്ടിക്കുന്ന അന്യഥാത്വം, ഭീതി, നിസ്സഹായത എല്ലാം വെളിപ്പെടുത്തുന്നു. പ്രവാസജീവിതത്തിലെ ഏകാന്തമായ വഴിയില്‍ പലപ്പോഴും ആശുപത്രി മാത്രമാണ് കൂട്ട് എന്ന് ഓരോ പ്രവാസിയും തിരിച്ചറിയുന്നു.  ഒട്ടുമിക്കവാറും പ്രവാസികള്‍ രോഗികളാണ്. ജീവിതത്തോടുള്ള അലംഭാവമോ അരാജകജീവിതത്തോടുള്ള ആഭിമുഖ്യമോ അല്ല കാരണം. മറിച്ച്, നീണ്ട അലച്ചിലുകള്‍, യാത്രകള്‍, അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ എന്നിവയാണ് അതിനു കാരണമാകുന്നതെന്ന് നോവല്‍ തിരിച്ചറിയുന്നു. ജന്മനാട്ടില്‍ ചികില്‍സയ്ക്കായി എത്തിയ അര്‍ബുദരോഗിയായ പ്രഭാകരന് തിരിച്ചു കുടിയേറ്റ ഭൂമിയിലെത്തേണ്ടിവന്നു, ഒരു മരണക്കിടക്ക ലഭിക്കാന്‍.  ജന്മനാടിന്റെ പുറംതള്ളല്‍ എന്ന പ്രവാസിയാഥാര്‍ത്ഥ്യത്തെ തീക്ഷ്ണതയോടെ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭമായതു മാറുകയാണ്. പ്രവാസനഗരി കൊന്നു തള്ളി അളിഞ്ഞ ശവമായി കടപ്പുറത്തു വന്നടിഞ്ഞ സുബ്രഹ്‌മണ്യന്‍ സമാനമായ മറ്റൊരു സ്മരണയാണ്.

മുംബൈനഗരത്തിലെ ആദ്യനാളുകള്‍ പ്രവാസത്തിന്റെ ആദ്യഖണ്ഡമായി നോവലില്‍ നിറയുന്നുണ്ട്. മോത്തിലാല്‍ നഗറിലെ മറാത്തികുടുംബത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചു ജോലി തേടി നടന്ന നാളുകള്‍. കാമാത്തിപുരവും ധാരാവിയുമടങ്ങുന്ന അധോലോക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ നേരിട്ടനുഭവിച്ച നാളുകള്‍ അതിന്റെ ഭാഗമാണ്. വ്യാജ പാസ്‌പോര്‍ട്ടും മയക്കുമരുന്നും കള്ളപ്പണവും പെണ്‍വാണിഭവും ആണ്‍ശരീരവും അവയവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു വിപണനശാലപോലെ ധാരാവി അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനു സമാന്തരമായി ഒരു അധേലോകറിപ്പബ്ലിക്കായി അവിടെ മാറിത്തീര്‍ന്നിരുന്നു. വ്യാജമായ മറ്റൊരു ഉല്പാദന സമ്പദ്‌വ്യവസ്ഥ. ഇലക്ട്രിക് ട്രെയിനുകളുടെ അതിവേഗത, വന്‍നഗരങ്ങളിലെ നാടോടികളുടെ ദരിദ്രവും ദയനീയവുമായ കുടിയേറ്റ ജീവിതം, നിരക്ഷരരായ മറാട്ടികര്‍ഷകര്‍ക്കു നേരെ നടക്കുന്ന ഭൂമിചൂഷണങ്ങള്‍, ജന്മി ചൂഷണങ്ങള്‍ക്കടിപ്പെട്ട മറാട്ടി ആദിവാസികളുടെ മോചനത്തിനായി പൊരുതുന്ന കൈലേഷ് വാത്മീകി, വിപ്ലവപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകവേദികള്‍ എല്ലാം അവിടെ ഇതള്‍ വിരിയുന്നു.

കലോല്‍സവങ്ങളും കാമ്പസ് നാടകവേദികളും നാട്ടിലെ കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങളും ഒക്കെച്ചേര്‍ന്ന വൈയക്തികസ്മരണകളെ കേരളത്തിന്റെ സാംസ്‌കാരികചരിത്രവുമായി കണ്ണിചേര്‍ത്താണ് ഈ നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടതു പ്രബുദ്ധതയുടെ സാംസ്‌കാരികവിമര്‍ശനയുക്തിയാണ് ഇവിടെയെല്ലാം ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്.  ജീവചരിത്രനോവല്‍ എന്ന ഗണസ്വഭാവത്തെക്കൂടി ഉള്‍ക്കൊണ്ട് സാംസ്‌കാരികചരിത്രത്തെ വ്യക്തിസന്ദര്‍ഭങ്ങളെയും  സ്ഥലങ്ങളെയും അനുഭവങ്ങളെയും ചരിത്രവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പ്രവാസകാലത്തെ ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(ദല) പ്രവര്‍ത്തനങ്ങളെയും അതേ തുടര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. ശവം തീനി നാടകാവതരണവുമായി ബന്ധപ്പട്ടുണ്ടായ പോലീസന്വേഷണത്തെയും കോടതിവിചാരണയെയും തുടര്‍ന്ന് എണ്ണപ്പാടത്തെ നാടകപ്രവര്‍ത്തനങ്ങളില്‍നിന്നും വിടവാങ്ങുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. മുബൈ കാമ്പസ് അനുഭവങ്ങള്‍ അന്യായങ്ങളുടെയും അഴിമതിയുടെയും കൂടിയായിരുന്നു.


ജീവിതത്തിന്റെ ആന്തരികമായ മൗലികപ്രമാണങ്ങളെയും അടിസ്ഥാനങ്ങളെയും തിരഞ്ഞുപോകുന്ന ഫിലോസഫിക്കലായ ചില അംശങ്ങള്‍ നോവലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍കാസ്മിയിലെ ഹതാശമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കു ശേഷം പാതിരാ കഴിഞ്ഞ് ദുബായിയിലെ മള്‍ട്ടിസെപ്ഷല്‍ ഹോസ്പിറ്റലിലേക്കുളള യാത്രയില്‍ ഇരുട്ടിനെക്കുറിച്ച് അതില്‍ ജീവിച്ച് വെളിച്ചത്തെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ബഹുജനതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അയാള്‍. കാഴ്ച്ചയും സ്വപ്നവുമായുള്ള ബന്ധത്തെക്കുറിച്ച് നോവലിസ്റ്റ് ചിന്തിക്കുന്നു. കാഴ്ച്ചയില്ലാതെ എങ്ങനെ സ്വപ്‌നം കാണും?  അവിടെ നിന്നും ആദിമമനുഷ്യരുടെ ഗുഹാജീവിതവും അവര്‍ പാറക്കല്ലുകളില്‍ നിര്‍മിച്ചെടുത്ത ശില്‍പവേലകളിലേക്കും  അതിമഹാസമുദ്രങ്ങളിലേക്കും മനസ്സുകൊണ്ട് പ്രയാണം നടത്തുന്നു. എന്താണ് മനുഷ്യജീവിതത്തില്‍ ഏറ്റവും  ശാശ്വതമായതെന്ന ചിന്ത ദുരന്തത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചു കിടക്കുമ്പോള്‍  വീണ്ടും വീണ്ടും പൊങ്ങിവരുന്നുണ്ട്. അതു വരെ കണ്ടതും കേട്ടതും മറ്റൊരു വെളിച്ചത്തില്‍ നോക്കിക്കാണാന്‍ അതു നോവലിസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. മരുഭൂമിയുടെ പ്രകൃതി  പരന്ന മണല്‍പ്പരപ്പും കൂര്‍ത്ത കല്ലുകളും  നനുത്ത കടലിടുക്കുകളും ഉണങ്ങിയ തൊലിയുരിഞ്ഞ കൊമ്പുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ഗാഫ് വൃക്ഷങ്ങളും മഴത്തുള്ളികളെ സ്വപനം കാണുന്ന മറ്റനേകം മരങ്ങളും പക്ഷികളും ഒട്ടകങ്ങളും ഒക്കെ ചേര്‍ന്നതാണ്. മണല്‍ക്കാറ്റും ഒട്ടകപ്പന്തയങ്ങളും  ആഞ്ഞടിക്കുന്ന പലതരം ഷാമില്‍, ഗോനു തുടങ്ങിയ കൊടുങ്കാറ്റുകളും  മറ്റും മരുപ്രകൃതിയുടെ വൈചിത്ര്യമാര്‍ന്ന പലതരം ഛായകളാണ്. അവയുടെ പ്രകൃതി തന്നെയാണ് അവയുടെ നിസ്സഹായതകളും. കാഴ്ച്ച നഷ്ടപ്പെടുക എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ, ബഹുലവിചിത്രമാര്‍ഗങ്ങളിലൂടെ മനസ്സുകൊണ്ട് പുനസ്സന്ദര്‍ശനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാഴ്ചാനഷ്ടത്തിനു കാരണം ഒപ്ടിക് ന്യൂറൈറ്റിസ് ആണെന്നു സ്ഥിരീകരിക്കപ്പെടുന്നതോടെ ചികില്‍സയക്കായി നാട്ടിലേക്കു തിരിയ്ക്കാനുള്ള തീരുമാനമെടുക്കുന്നു. സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും മരുന്നുകളുമായി മുന്നോട്ടു പോകുമ്പോഴും ബെല്‍ഹദീഖ എന്ന സ്വപ്‌നമാളികയുടെ നിര്‍മാണപദ്ധതികളുടെ സാക്ഷാല്‍ക്കാരം മനസ്സിനെ കടലിനക്കരെയിലേക്കു പായിച്ചു.

കറുത്ത അഥീന
എന്താണ് എസ്‌കേപ് ടവറിനെ സവിശേഷമാക്കുന്നതെന്ന് ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനെളുപ്പമല്ല. അനുഭവത്തെയും ബോധത്തെയും സമാന്തരമായി ചേര്‍ത്തുവെയ്ക്കുന്ന ഒരു രീതി എപ്പോഴും നോവലില്‍ തീവ്രമായി നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴാഴ്ച്ചകളിലെ ദുരന്തങ്ങള്‍ എന്ന അധ്യായം ഒരു  തരത്തില്‍ സമയകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ പുതുക്കിയെഴുതുന്നു. വ്യാഴാഴ്ച്ച വീക്കെന്‍ഡായി അനുഭവപ്പെടുന്ന ഗള്‍ഫ് പ്രവാസികളുടെ അനുഭവമണ്ഡലമാണത്. രോഗം, പ്രവാസം, ഗൃഹാതുരത, തൊഴില്‍സുരക്ഷ, യുദ്ധഭീഷണികള്‍ എന്നിവയക്കെല്ലാമപ്പുറം ജീവിതത്തെ  സംബന്ധിച്ച പ്രാപഞ്ചികവും താത്വികവുമായ ഉല്‍ക്കണ്ഠകളില്‍ നിന്നുണ്ടാകുന്ന മൗലികമായ നിലപാടാണ്, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശനം തന്നെയാണ് നോവലിനെ ഗൗരവമുള്ളതാക്കുന്നത്.

കൊളോണിയല്‍ ജ്ഞാനബോധത്തോടുള്ള, അധികാരതന്ത്രങ്ങളോടുള്ള  വിമര്‍ശനം ഈ നോവലിന്റെ ബോധഘടനയിലെ ഒരു നിര്‍ണായകഘടകമാണ്. വന്നയിടത്തെയും അധിവസിക്കുന്ന ഇടത്തെയും അധിനിവേശാനുഭവങ്ങളെ ജ്ഞാനപരമായും വൈകാരികമായും തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളാണ് ഒമര്‍ അബദേല്‍ സലാമയുമായുള്ള കൂടിക്കാഴ്ചകളോരോന്നും. തത്വചിന്തയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ഗണിതത്തെക്കുറിച്ചും വാനനിരീക്ഷണത്തെക്കുറിച്ചുമെല്ലാം എഴുതപ്പെട്ട യൂറോകേന്ദ്രിത നവോത്ഥാന ചരിത്രകഥകള്‍ ഈജിപ്ഷ്യന്‍ ഗ്രീക് ദേവത അഥീനയുടെ പൗരാണികസഞ്ചാരപഥങ്ങളെ മുഴുവനായും തമസ്‌കരിക്കുന്നതാണെന്ന ചിന്തയാണ് സലാമ മുന്നോട്ടു വെയ്ക്കുന്നത്. കറുത്ത അഥീനയുടെ മക്കളില്‍ നിന്നാണ്, അവരുടെ സഞ്ചാരപഥങ്ങളില്‍ നിന്നാണ് ലോകത്തിനു മുഴുവന്‍ വെളിച്ചം ലഭിച്ചതെന്ന വാദത്തെ ആവേശപൂര്‍വം സമര്‍ത്ഥിക്കുന്ന സലാമ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അധിനിവേശാഹന്ത അറബ്  ആഫ്രിക്കന്‍ ശാസ്ത്രീയനേട്ടങ്ങളെ അസ്പൃശ്യതയിലും ഇരുട്ടിലുമാഴ്ത്തിക്കളഞ്ഞു എന്ന സലാമയുടെ നിലപാട് നോവലിന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കുന്നുണ്ട്. തദ്ദേശീയമായ പ്രതിരോധങ്ങളിലൂടെ പോരാടാനും പിടിച്ചുനില്‍ക്കാനുമുള്ള ഗാന്ധിയന്‍ പദ്ധതികളെയുള്‍പ്പടെ നോവലില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശമൂലധനം ആവശ്യമില്ലാത്ത ബല്‍ഹദീഖ എന്ന ഹോട്ടലിന്റെ നിര്‍മാണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തന്നെ പിന്തുണയ്ക്കാന്‍ സലാമയും നടാഷയും  മാത്രമേയുള്ളുവെങ്കിലും മുന്നോട്ടുപോകാനുള്ള ആവേശമുണ്ട്. എന്നാല്‍ ഒടുവില്‍ എല്ലാ   പദ്ധതികളെയും അട്ടിമറിച്ചുകൊണ്ട് സ്‌കീമാറ്റിക് പ്ലാനും കരാറുമെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. പുതിയ ഒന്നു സൃഷ്ടിച്ചെടുക്കാനുള്ള ത്വരയും ആവേശവും ഡയസ്‌പോറാ റൈറ്റിംഗിന്റെ ഭാഗം തന്നെയാണ്. ഈ നോവലില്‍ അതു സംബന്ധിച്ച സംഘര്‍ഷങ്ങളെ തന്നെയാണ് നോവലിസ്റ്റ് എഴുതുന്നത്. പുതിയ ഹോട്ടലിന്റെ സ്‌കീമാറ്റിംഗ് ഡിസൈന്‍ തയ്യാറാക്കിയ നായകന്‍ അതു നടപ്പില്‍ വരുത്താനാകാതെ പുറത്താക്കപ്പെടുന്ന സന്ദര്‍ഭം അതാണ്.  

നോവലിന്റെ തലക്കെട്ടിലെ  സൂചന പോലെ  ആത്മാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു രചന കൂടിയാണ് ഈ നോവല്‍. ജീവചരിത്രത്തിനും ആത്മകഥയ്ക്കുമിടയിലുളള ഒരു ജനുസ്സില്‍ പെടുന്ന വിധം  ആഖ്യാതാവിന്റെ അനുഭവങ്ങളുടെ തുടര്‍ച്ചയിലും ഉള്ളടക്കത്തിലുമാണ് നോവലിന്റെ ഘടന ചിട്ടപ്പെടുന്നത്.  കഥയും ആത്മകഥയും കെട്ടുപിണയുന്ന ഘടനയിലുള്ള കഥപറച്ചില്‍ അതിന്റെ സവിശേഷതയാണ്. അതിലേക്ക്  അധിനിവേശവിരുദ്ധവിചാരങ്ങളെ സംഘടിപ്പിച്ചെടുക്കുന്ന വിധം ബഹുസാംസ്‌കാരികതയുടെ ലോകങ്ങളെക്കൂടി സന്നിവേശിപ്പിച്ചെടുക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നതാണ് പ്രധാനം. പുതിയതരം ഡയസ്‌പോറാ സ്വത്വത്തിന്റെ സങ്കീര്‍ണതകളെ കൂടി ചലിപ്പിച്ചെടുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയസംവാദങ്ങള്‍ നോവലിനെ സാധാരണ പ്രവാസനോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.  

(കോട്ടയം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പി. മണികണ്ഠന്റ നോവല്‍ എസ്‌കേപ് ടവറിന്റെ പഠനം)