Thursday, August 26, 2010

ലാല്‍: കേണലും താരവും.


 

'കംപ്‌ളീറ്റ്  ആക്ടര്‍ ഡോട്ട് കോം' എന്ന മോഹലാലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ തലവാചകമായ 'ദ പ്രഡ് ഓഫ് നേഷന്‍' (ദേശത്തിന്റെ അഭിമാനം) ശ്രദ്ധേയമായ ഒന്നാണ്. അദ്ദേഹം ലഫ്റ്റനന്റ് കേണലായ ടെറിട്ടോറിയല്‍ ആര്‍മിയുടെ പരേഡു നയിച്ചുകൊണ്ടുള്ള ആമുഖ ചിത്രത്തിനു മുകളിലായിക്കൊടുത്ത ഈ വാചകം മോഹന്‍ലാല്‍ എന്ന താരസ്വരൂപത്തിന്റെ സവിശേഷമായ ഒരു പ്രതിനിധാനത്തെ ഉള്ളടക്കുന്നുണ്ട്.നടന്‍,വ്യക്തി,താരം എന്നിവയ്‌ക്കെല്ലാം ഉപരിയായി നില്ക്കുന്ന ഒരു അധീശത്വമാണ് ഈ പ്രതിനിധാനം. ലാലിന്റെ അഭിനയജീവിതത്തിലെ നിര്‍ണായകമായ ഒരു രംഗമല്ല മേല്പറഞ്ഞ ചിത്രം എന്നതും ശ്രദ്ധേയമാണ്. ഒരു അഭിനേതാവിനെ അയാള്‍ സൂപ്പര്‍സ്റ്റാര്‍ യാലും അല്ലെങ്കിലും അവതരിപ്പിക്കുന്ന ചിരപരിചിതമായ രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായാണ്, വിദ്യാര്‍ത്ഥികളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും ബിസിനസ്സുകാരുമെല്ലാം അടങ്ങുന്ന യുവാക്കളായ ആരാധകര്‍ ഈ വെബ് പോര്‍ട്ടലില്‍ ലാലിനെ അവതരിപ്പിക്കുന്നത്.

80കള്‍ക്ക ശേഷമുള്ള മൂന്നു ദശാബ്ദങ്ങളോളം മലയാളസിനിമയിലെ നായകസ്വരൂപത്തെ നിര്‍ണ്ണയിച്ചത് ലാല്‍/മമ്മൂട്ടി ദ്വന്ദ്വങ്ങളാണ്. അവയുടെ സമാന്തരതകളും വൈരുദ്ധ്യങ്ങളും പരസ്പരപൂരകത്വങ്ങളും കൊള്ളക്കൊടുക്കകളും പണിചെയ്‌തെടുത്ത ഒന്നാണ് മലയാള സിനിമയിലെ നായകന്‍. പല നിലകളിലുള്ള ഈ പാരസ്പര്യങ്ങള്‍ക്കപ്പുറത്ത് മമ്മൂട്ടിയില്‍ നിന്നും വ്യത്യസ്തമായി ലാല്‍ എങ്ങിനെ ചലച്ചിത്രത്തിലും ചലച്ചിത്രേതരമായ വ്യവഹാരങ്ങളിലും ഒരു ആധികാരികകര്‍തൃത്വമായി , ലെഫ്റ്റനന്റ് കേണലായി എന്ന് ആരായുകയാണീ കുറിപ്പ്.

കീര്‍ത്തിചക്ര സിനിമക്കു ശേഷമുള്ള ലാലില്‍ ഈ പരിവര്‍ത്തനം കൃത്യവും സ്പഷ്ടവുമായി കാണാം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ലെഫ്റ്റനന്റ് കേണല്‍ എന്ന കമ്മീഷന്റ് ഓഫീസര്‍ പദവി അദ്ദേഹം സ്വീകരിക്കുന്നത് ഈ ചിത്രത്തിനു ശേഷമാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയേയും തിരുവിതാംകൂര്‍ രാജാവിനെയും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയെയുമൊക്കെ സകുടുംബം സന്ദര്‍ശിക്കുന്നത് വാര്‍ത്തയായിരുന്നു.കൂടാതെ കാര്‍ഗിലില്‍ കൊടും മഞ്ഞിലും തണുപ്പിലും രാപ്പകലില്ലാതെ തോക്കുമേന്തി ഭീകരമായ വിജനതയില്‍ അതിര്‍ത്തി കാത്തു നില്ക്കുന്ന സൈനികരുടെ ത്യാഗത്തെ അദ്ദേഹം അഭിമുഖങ്ങളില്‍ വാരിക്കോരി പുകഴ്ത്തിയിരുന്നു. ഇവയെല്ലാം ചേര്‍ന്നു രൂപപ്പെടുത്തുന്ന ദേശീയതയുടെ കാവല്‍ഭടന്‍  എന്ന സാംസ്‌ക്കാരിക ബിംബമായി ലാല്‍ മാറിത്തീരുന്നു എന്നതാണീ വാര്‍ത്തകളുടെ പ്രസക്തി. ഇതു സാധ്യമാകുന്നതില്‍ ലാലിന്റെ താരസ്വരൂപത്തിനുള്ള പങ്ക് എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം എന്തുകൊണ്ട് ലാല്‍?
എന്തുകൊണ്ട് മമ്മൂട്ടിയല്ല ? എന്നീ ചോദ്യങ്ങളും അവഗണിച്ചുകൂടാ. പട്ടാള വേഷങ്ങള്‍ക്കു പൊതുവെ അനുയോജ്യമെന്നു കരുതപ്പെടുന്ന ശാരീരികവും അഭിനയപരവുമായ പൗരുഷപ്രതീതി നിലനിര്‍ത്തുന്ന മമ്മൂട്ടിയേക്കാള്‍ എന്തുകൊണ്ട് ലാല്‍ ഈയൊരു പ്രതീകത്തിലേക്ക് അവരോധിക്കപ്പെട്ടു?

ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നതും മമ്മൂട്ടി മുസ്ലീമാണെന്നതും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം. ലാലിനേക്കാള്‍  (കീര്‍ത്തിചക്ര, കുരുക്ഷേത്രം,കാണ്ഡഹാര്‍ തുടങ്ങിയ) അധികം പട്ടാളവേഷങ്ങള്‍ (നായര്‍സാബ്, സൈന്യം,പട്ടാളം,മിഷന്‍ 90 ഡെയ്‌സ്,മേഘം തുടങ്ങിയ) മമ്മൂട്ടി ചെയ്തിട്ടുണ്ട്. പട്ടാളവേഷത്തിന് അനുയോജ്യമായ 'ഹാര്‍ഡ് മാന്‍' പ്രതിരൂപവും ശബ്ദഗാംഭീര്യവും ബോഡി ഫിറ്റ്‌നെസ്സും മമ്മൂട്ടിയിലുണ്ട്. അച്ചടക്കം, കൃത്യനിഷ്ഠ എന്നീ സൈനികശീലങ്ങളുടെ പ്രതിരൂപകാത്മകതയും മമ്മൂട്ടിയില്‍  ആരോപിക്കപ്പെടുന്നുണ്ട്. എന്നിട്ടും മമ്മുട്ടിയെക്കാള്‍ ദേശീയപൗരുഷം ലാലില്‍ ആരോപിക്കപ്പെടുന്നതിന് ഇങ്ങനെയൊരു കാരണം കണ്ടെത്തുന്നത് സ്വാഭാവികമാണ്. ഇരുവരും ധാരാളം സൈനിക/പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്, ദേശസ്‌നേഹവും സവര്‍ണ്ണ ഹൈന്ദവതയും രണ്ടു താരശരീരങ്ങളിലും വേണ്ടത്ര വിളങ്ങി നിന്നിട്ടുമുണ്ട്.
ഇങ്ങനെയൊക്കെ ആയിരിക്കെ സിനിമക്കു പുറത്തുള്ള ഒരു കാരണം തേടുന്നത് ന്യായം തന്നെ. എന്നാല്‍ ഈ ചോദ്യത്തിന്റെ ധ്വനി ഇവിടെ അവസാനിക്കുന്നതല്ല.



ചഞ്ചലത്വം/പകര്‍ന്നാട്ടം

രുവരുടേയും താരസ്വരൂപങ്ങളുടെ വിശകലനത്തില്‍ ഈ ചോദ്യത്തിന്റെ ഉത്തരം ഉണ്ട്. മമ്മൂട്ടിയെയും ലാലിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പല നിരീക്ഷണങ്ങളും പറയുന്നത് ലാലിന് മമ്മൂട്ടിയെക്കാള് റേഞ്ചുണ്ട് എന്നതാണ്. എന്നാല്‍ എന്താണീ റേഞ്ച്? അദ്ദേഹം കൈകാര്യം ചെയ്ത വൈവിദ്ധ്യമാര്‍ന്ന റോളുകളിലായി അവ തിരശ്ചീന തലത്തില്‍പരന്നു കിടക്കുന്നു.ഡ്രൈവര്‍ (ഏയ് ഓട്ടോ), കച്ചവടക്കാരന്‍ (ഇന്നത്തെ ചിന്താവിഷയം), മിഥുനം),ആശാരി(രസതന്ത്രം), ബസ് മുതലാളി(വരവേല്‍പ്പ്), ഗായകന്‍(ഹിസ്സ് ഹൈനസ്സ് അബ്ദുള്ള,ഭരതം,റോക്ക് ആന്റ് റോള്‍, കിഴക്കുണരും പക്ഷി),മാനസികരോഗി(താളവട്ടം,വടക്കുന്നാഥന്‍) ,വിപ്ലവകാരി(ലാല്‍ സലാം),ആദിവാസി(ഉയരും ഞാന്‍ നാടാകെ),തൊഴില്‍രഹിതന്‍(നാടോടിക്കാറ്റ്, യോദ്ധാ),ഗള്‍ഫ്കാരന്‍(ചന്ദ്രലേഖ,മാമ്പഴക്കാലം),കാമുകന്‍/കൊലയാളി(ചിത്രം),വീടുവിട്ടവന്‍(അഹം,വടക്കുന്നാഥന്),നാട്ടുകാരുടെ കണ്ണിലുണ്ണി(ബാലേട്ടന്‍),ഗുണ്ടാ നേതാവ്(ഛോട്ടാ മുംബൈ,സാഗര്‍ ഏലിയാസ് ജാക്കി,ആര്യന്‍),എല്‍.പി.സ്‌കൂ ള്‍അദ്ധ്യാപകന്‍(അപ്പുണ്ണി),കഥകളി നടന്‍(വാനപ്രസ്ഥം, നര്‍്ത്തകന്‍(കമലദളം),എം.ജി.ആര്‍(ഇരുവര്‍),പ്രതികാരദാഹി(ഭ്രമരം,താഴ് വാരം) എന്നിങ്ങനെ പരന്നു കിടക്കുന്ന റോളുകളുടെ വൈവിദ്ധ്യവും ബഹുലതയും അദ്ദേഹത്തിന്റെ താരസ്വരൂപത്തെ നിര്ണ്ണയിച്ചിട്ടുണ്ട്; വര്‍ദ്ധിച്ച തോതിലുള്ള താരസ്വീകാര്യതക്ക് ഇടം നല്കിയിട്ടുണ്ട്. മമ്മൂട്ടിക്കില്ലെന്നു പറയപ്പെടുന്ന ശാരീരികമായ ഫ്‌ളെക്‌സിബിലിറ്റിയും അനുസ്യൂതിയും അഭിനയ ചലനങ്ങളുടെ സാക്ഷാല്ക്കാരവുമായി ബന്ധപ്പെട്ട് ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ലാല്‍ എന്ന താരശരീരത്തെ ചഞ്ചലമായ ഒരു പ്രരൂപമാക്കിത്തീര്‍ത്തു എന്നതാണ് പ്രധാന വസ്തുത. അതുകൊണ്ടയാള്‍  നിമിഷനേരം കൊണ്ട് പകര്‍ന്നാടുന്നു. ഒരേ സമയം രണ്ടു കാമുകിമാരെയും സന്തോഷിപ്പിക്കുന്നു(ചന്ദ്രലേഖ,ബോയിംഗ് ബോയിംഗ്). ലാലിന്റെ താരശരീരത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം ആള്‍മാറാട്ട റോളുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സി.എസ്.വെങ്കിടേശ്വരന്‍ നിരീക്ഷിച്ചിട്ടുണ്ട്.വിദ്യാസാഗറായും സാഗര്‍ കോട്ടപ്പുറമായും (അയാള്‍ കഥയെഴുതുകയാണ്)ശിവന്‍ കുട്ടിയായും ജോസായും വിഷ്ണുവായുമൊക്കെ (ഭ്രമരം)തകിടം മറിഞ്ഞ് വട്ടപ്പാലം ചുറ്റി പകിടകളിക്കുന്ന ഈ ചഞ്ചലത്വത്തെ തീയേറ്ററിന്റെ പാതി ഇരുട്ടിലിരുന്ന് പ്രേക്ഷകമനസ്സ് പുതിയ പുതിയ ആഗ്രഹ/സ്വപ്നചിന്തകളിലൂടെ,അവയുടെ അര്‍ത്ഥസന്നിവേശങ്ങളിലൂടെ സ്വാംശീകരിച്ച് താലോലിച്ച് നിലനിര്‍ത്തി(തൊഴില്‍രഹിതരും അവിവാഹിതരുമാണ് ലാല്‍ ഫാന്‍സിലധികവുമെന്ന് ഫിലിപ്പോ ഒസെല്ലാ നിരീക്ഷിക്കുന്നു).ഓരോ ഘട്ടത്തിലും സ്വയം പുതുക്കിയും പുതിയതായി എക്‌സ്‌റ്റെന്റ് ചെയ്തും ചഞ്ചലമായി നീങ്ങുന്ന ലാലിന്റെ താരസ്വരൂപത്തെയപേക്ഷിച്ച് അചഞ്ചലമാണ് മമ്മൂട്ടിയുടേത്. അതു പൊതുവെ കൃത്യമാണ്. വിശദവും സ്പ്ഷ്ടവുമെങ്കിലും ഒട്ടും പഴുതുകളില്ലാത്തതും സന്ദിഗ്ധതകളില്ലാത്തതുമാണ്. റോളുകളിലെ വൈവിദ്ധ്യക്കുറവിനേക്കാള്‍ അസന്ദിഗ്ധതയാണ്. അഥവാ ഏകകേന്ദ്രീകൃതമായ ദാര്‍ഢ്യമാണ് (അത് മമ്മൂട്ടിയുടെ സവിശേഷഗുണമാണെന്ന് ഫാന്‍സ് എടുത്തുപറയുന്നുണ്ട്) റേഞ്ച് കുറവാണെന്ന പ്രതീതി സൃഷ്ടിക്കുന്നത്.


ചഞ്ചലത്വവും സന്ദിഗ്ദ്ധതയുമുള്ളതുകൊണ്ടു തന്നെ ഓരോ തലത്തിലും പുതുക്കിക്കൊണ്ടിരിക്കാനും ലാലിന്റെ താരസ്വരൂപത്തിന് കഴിയുന്നുണ്ട്. ഇത്തരം പുതുക്കലിന്റെ ഭാഗമായി വ്യത്യസ്ഥ സാമൂഹ്യാര്‍ത്ഥങ്ങളെ അത് ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്നു. അവ മമ്മൂട്ടിയിലുള്ളതു പോലെ ഏകകേന്ദ്രീകൃതമല്ല, ബഹുകേന്ദ്രീകൃതമാണ്. ഒരു ഘടനയില്‍് നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ഘടനയിലേക്ക് സംക്രമിക്കാന്‍ കഴിയുന്ന ഒന്നും കൂടിയാണിത്. ഇപ്രകാരം വൈവിദ്ധ്യങ്ങളുടേതായ നിരവധി റോളുകളെ സമീകരിക്കാതെ തന്നെ ഉള്ളടക്കുന്നതിലൂടെ ഒരു സങ്കീര്‍ണ്ണത ലാലിന്റെ താരസ്വരൂപത്തില്‍ വന്നുചേരുന്നു. ഈ സങ്കീര്‍ണ്ണതയാണ് ലാലിന്റെ താരസ്വരൂപത്തിലെ സംവേദനശേഷി എന്നു കാണാന്‍  പ്രയാസമില്ല. സംവേദനത്തിന്റെ ബഹുലതയും ബഹുസ്വരതയുമാണ് അദ്ദേഹത്തിന്റെ അഭിനയശേഷിയായും വിശാലമായ അര്‍ത്ഥത്ില്‍ 'റേഞ്ച്' ആയും പ്രേക്ഷകര്‍  അംഗീകരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ സമീകരിക്കാതെ തന്നെ ഒരേ സമയം ലാലില്‍ സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുന്നു എന്നതും പ്രധാനമാണ്.


മമ്മൂട്ടിയുടെ താരസ്വരൂപം പൊതുവെ ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമല്ല. അവ വൈരുദ്ധ്യങ്ങളെ അനുനിമിഷം പരിഹരിച്ച് ഒറ്റ കേന്ദ്രത്തില്‍ തളച്ചിട്ട് സന്ിഗ്ദ്ധതകളെ ഒഴിവാക്കുന്നു. സംവേദനത്തിന്റെ ഏകാഗ്രതയിലാണ് അതിന്റെ ഊന്നല്‍. മമ്മൂട്ടിയില്‍ 'അഭിനയം' വളരെ പ്രകടമാണെന്ന് ആളുകള്‍ പറയുന്നത് അതുകൊണ്ടാവാം. മറ്റൊരര്‍ത്ഥത്തില്‍ ഈ സങ്കീര്‍ണ്ണതയില്ലായ്മയെ തന്നെയാണ് റേഞ്ച് കുറവാണെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും.

നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച
ലാലിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ, ചലനാത്മകമായ താരസ്വരൂപത്തിന്റെ വികാസഘട്ടം എണ്‍കള്‍ മുതല്‍ ആരംഭിക്കുകയാണ്. ഇക്കാലയളവില്‍ തന്നെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തില്‍ ശക്തമാകുന്നതും. നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച പ്രത്യേകതലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് വികസിക്കുന്നതും ഇക്കാലത്തു തന്നെ. ഇന്ത്യയെ സംബന്ധിച്ചെടത്തോളം ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുവേയുണ്ടായിരുന്ന മധ്യവര്‍ഗ്ഗത്തെ അഭിസംബോധനചെയ്യുന്ന രാഷ്ട്രീയാടിത്തറകള്‍ ഈ കാലയളവില്‍ മാറിമറിയുകും അതുവരെ അദൃശ്യമായിരുന്ന മറ്റു വര്‍ഗ്ഗങ്ങളും സാമൂഹ്യവിഭാഗങ്ങളും കടന്നുവരികയും ചെയ്തു. പൊതുവില്‍ സമീകരിക്കാനും ചാര്‍ച്ചകളില്‍ ഏര്‍പ്പെടാനോ കഴിയാതിരുന്ന ജന്മിവര്‍ഗ്ഗങ്ങളും വര്‍ത്തക സമൂഹങ്ങളും പിന്നോക്കക്കാരും ദളിതരുമടക്കമുള്ള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു രൂപപരിണാമം ഇക്കാലത്ത് ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ തന്ത്രപരമായ ഒരു സ്വയം പുതുക്കല്‍ മാത്രമാണിത്. അഗാധരാഷ്ട്രീയതലത്തില്‍ യോജിക്കാന്‍ കഴിയാതിരുന്ന പരസ്പരവിരുദ്ധമായ വിഭാഗങ്ങളെ ഒരു പ്രത്യയശാസ്ത്ര (മിഥ്യ)ത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ട് സംസ്‌കാരത്തിലിവ സജീവമായ ചില രൂപകങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മുഖ്യധാരാ സിനിമ ഇത്തരം ബിംബ നിര്‍മ്മിതികളുടെ പ്രധാന വേദിയാണ്. (
രൗഹൗേൃല ശ െമ േെൃൗഴഴഹശിഴ ളീൃ ാലമിശിഴ െമ െീെരശല്യേ ശ െമ േെൃൗഴഴഹശിഴ ളീൃ ുീംലൃ എന്ന് സംസ്‌കാര പണ്ഡിതനായ ജോണ്‍ ഫിസ്‌കേ പറയുന്നു.) ഇത്തരം ദേശീയ രൂപകങ്ങള്‍ സംസ്‌കാരത്തിന്റെ ചരിത്രത്തി ല്‍ ഏറ്റവും അധികം (ചില സവിശേഷമായ സ്വീകരണങ്ങളിലൂടെയും ഒഴിവാക്കലുകളിലൂടെയും ) പ്രത്യക്ഷപ്പെടുന്ന ഇക്കാലത്താണ് ലാലിന്റെ താരനിര്‍മ്മിതിയും നടക്കുന്നത്. മോഹന്‍ലാലിന്റെ താരസ്വരൂപം ഹൈന്ദവമാണെന്നോ ഹൈന്ദവ വര്‍ഗ്ഗീതയെ നേരിട്ടുല്പ്പാദിപ്പിക്കുന്നുവെന്നോ അല്ല ഇവിടെ പറഞ്ഞുവരുന്നത്. മറിച്ച് ലാലിന്റെ താരസ്വരൂപത്തില്‍ ഉള്‍ച്ചേര്‍ന്ന പേറ്റേണുകളും അവയുടെ വിനിമയ രീതികളും മേല്പ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണാവ്യവസ്ഥകള്‍ക്ക് (supporting systems) അനുരോധമായാണ് എന്നു മാത്രമാണിവിടുത്തെ വിവക്ഷ. വ്യാജമായ ചില പ്രത്യയശാസ്ത്രരൂപങ്ങളിലൂടെ വൈരുദ്ധ്യങ്ങളെയും വൈവിദ്ധ്യങ്ങളേയും സമീകരിക്കാതെയും എന്നാല്‍ അവയെ ഉള്‍ക്കൊണ്ടും (അത് അസാദ്ധ്യമായിരിക്കെ അല്‍ഭുതകരമായി സാധിച്ചുകൊണ്ട്!) ലാല്‍ ഓരോ ഘട്ടത്തിലും മുന്നേറിക്കൊണ്ടിരുന്നു. ലാലില്‍ സാദ്ധ്യമായ ഓരോ താദാത്മ്യത്തിന്റെയും ലഹരിയിലൂടെ ഫാന്‍സ് ഉള്‍പ്പടെയുള്ള പ്രേക്ഷകലക്ഷങ്ങള്‍  അവയില്‍ തങ്ങളുടേതായ, ഇന്റിമേറ്റായ, സ്വകാര്യമായ അര്‍ഥകല്പനകള്‍ സ്വരൂപിച്ചുകൊണ്ടിരുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ച്ചാശീലങ്ങളിലൂടെ, സാംസ്‌കാരിക ഉപഭോഗങ്ങളിലൂടെ സാധാരണപ്രേക്ഷകര്‍ പോലും ശക്തരായ സാംസ്‌കാരിക ഉല്പാദകരായി മാറുന്നുവെന്ന് പോള്‍ വില്ലീസ് അഭിപ്രായപ്പെടുന്നു.


ലാലിന്റെ താരസ്വരൂപത്തെ വൈവിദ്ധ്യപൂര്‍ണമാക്കുന്ന വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ക്ക് മേല്പറഞ്ഞ താദാത്മ്യത്തിലൂന്നിയ എന്‍ട്രി പാസ് മമ്മൂട്ടിയില്‍ ലഭിക്കുക അത്രയെളുപ്പമല്ല. ലാലില്‍ സാദ്ധ്യമായ, തെന്നിമാറുന്നതും വഴുതിനീങ്ങുന്നതുമായ താരകേന്ദ്രീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായ, ദൃഢവും അടഞ്ഞതും സ്വയം പൂര്‍ണവു(finite) മായ താരസ്വരൂപമാണ് മമ്മൂട്ടിയുടേത്.പട്ടാളവേഷത്തിലായിരിക്കുമ്പോഴും അചഞ്ചലനായ, ഉത്തരവാദിത്തവും കൃത്യനിഷ്ഠയുമുള്ള ഒരു പുരുഷ/കുടുംബ നായകനെയാണ് ആത്യന്തികമായി മമ്മൂട്ടി പ്രതിഫലിപ്പിച്ചത്.പട്ടാളക്കഥകള്‍ പലതും ഈ വ്യക്തിപൗരുഷത്തിന്റേയോ കുടുംബനായകത്വത്തിന്റേയോ പശ്ചാത്തലങ്ങളായാണ് യഥാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത്.ദേശീയതയെന്ന ബൃഹത് വ്യവഹാരത്തെ തൊട്ടു തലോടിപ്പോകുന്നുണ്ടെങ്കിലും അത് ഒരു അധീശത്വമായി മമ്മൂട്ടിയുടെ പട്ടാളസിനിമയില്‍ കടന്നു വരുന്നില്ല എന്നതിനുള്ള ഒരു കാരണമിതാണ്. ലാലിലാവട്ടെ അദ്ദേഹത്തിന്റെ താരസ്വരൂപത്തിന്റെയും റോളുകളുടേയും സവിശേഷതകളാല്‍ നിരവധി അപരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കാണാം. ദേശീയതയുടെ അപരങ്ങളെ കൂടി സാധ്യമാക്കുന്ന ഒരിടം ലാലിന്റെ സിനിമകളില്‍ കടന്നു കൂടുന്നത് അങ്ങിനെയാണ്.

നവ ഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ സവിശേഷമായ പുതിയ സാഹചര്യങ്ങളിലാണ് ഇന്ത്യയുടെ ദേശീയ അപരമായി പാക്കിസ്ഥാന്‍ തിരിച്ചറിയപ്പെടുന്നത്. പൂര്‍ണ്ണമായും അത് ഒരു ബാഹ്യ അപരമായി, ശത്രുരാജ്യമായിതന്നെ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ആഗോളതലത്തില്‍ വ്യാപിച്ച ഭീകരവാദപ്രചരണങ്ങളിലൂടെ സൈനികശക്തിക്ക് ദേശീയതാവ്യവഹാരങ്ങളില്‍  മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തില്‍ പ്രാധാന്യം വന്നു ചേര്‍ന്നു. സൈനിക നീക്കങ്ങള്‍ മുതല്‍ അണുബോംബുനിര്‍മ്മാണം വരെയുള്ള എല്ലാ സംഗതികളും അപരത്തെ ഉറപ്പിച്ചെടുക്കുന്നുണ്ട്. സൈന്യത്തിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ധാര്‍മ്മിക ബാധ്യതയെകുറിച്ച് ബി.ജെ.പി.യിലെ പല ഉയര്‍ന്ന നേതാക്കളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സൈനികതയും രാജ്യരക്ഷയും ദേശീയതയും ഭരണാധികാരവും സാധാരണ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളായി ഇക്കാലത്ത് മാറുകയുണ്ടായി. എല്ലാ സാമൂഹ്യ വിഭാഗങ്ങളും സൈന്യത്തെ വിശ്വാസ്യമായ ഒരു വിശുദ്ധ അധീശസങ്കല്പ്പമായിത്തന്നെ പങ്കുവെച്ചിട്ടുണ്ട്.അതിവര്‍ത്തന സ്വഭാവമുള്ള ഒരു സാംസ്‌കാരിക സ്വത്വം തങ്ങളുടെ മോഹബിംബമായ/ ആള്‍ട്ടര്‍ ഈഗോ ആയ മോഹന്‍ലാലില്‍ തന്നെ നിര്‍മ്മിച്ചെടുക്കുന്നതിന് ഈയൊരു പശ്ചാത്തലമാണുള്ളത്. അത് ലാലില്‍ തന്നെയാണ് എന്നതിനുള്ള കാരണമാണ് താരസ്വരൂപമെന്ന നിലയില്‍ അദ്ദേഹത്തില്‍ സന്നിഹിതമായ വൈരുദ്ധ്യ, വൈവിദ്ധ്യങ്ങളുടെ പ്രവേശനസാധ്യതകളും പിളര്‍പ്പുകളും ചഞ്ചലത്വവും സങ്കീര്‍ണ്ണതയും മറ്റും.

1. Caroline & Filippo Osella, Malayali young men and their movie heroes
( http://eprints.soas.ac.uk/76/1/malayali.pdf)

2. സി.എസ്.വെങ്കിടേശ്വരന്:ഉടലിന്റെ താരസഞ്ചാരങ്ങള്,ഡി.സി.ബുക്‌സ്,2011

3.ഷാജിജേക്കബ്,ജനപ്രിയസംസ്‌കാരം:ചരിത്രവും സംസ്‌കാരവും,മാതൃഭൂമി ബുക്‌സ്,കോഴിക്കോട്,2009

4.Paul willis:Cultural production is different from cultural reproduction is different from social reproduction is different from reproduction:
( http://link.springer.com/article/10.1007/BF01192107#page-1)


52 comments:

ushakumari said...
This comment has been removed by the author.
Prajeshsen said...

fine post ...mam

Annavi said...

അവാര്‍ഡുകളും അന്ഗീകാരങ്ങളും കാശ് കൊടുത്തു വാങ്ങുന്ന ഇന്നത്തെ കാലത്ത്, മോഹന്‍ ലാല്‍ ഒപ്പിച്ചെടുത്ത ഈ പദവിയെ കുറിച്ച് ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട കാര്യം ഉണ്ടോ?. ഇതിലും വര്‍ഗീയത മണക്കുന്നതും, ആരോപിക്കന്നതും, വായനക്കാരെ രസിപ്പിക്കാന്‍ ആണെന്ന് മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. പദ്മശ്രീ, പദ്മഭൂഷന്‍ മുതല്‍ വളരെ അടുത്ത് മാത്രം നമ്മള്‍ കേട്ടു തുടങ്ങിയ അവാര്‍ഡുകള്‍ വരെ നേടുന്നവരെ കുറിച്ച് അന്വേഷിച്ചാല്‍, അവരുടെ പ്രവര്തനങ്ങലെക്കാള്‍ അവരെ അതിനര്‍ഹാരാക്കിയത് അവരുടെ പണവും, ബന്ധങ്ങളും ആണെന്ന് മനസിലാക്കാം, മാജിക്‌ നടത്തി വരെ പ്രശസ്തി നേടാന്‍ ശ്രമിച്ച മോഹന്‍ലാല്‍ തീര്‍ച്ചയായും, ഈ പദവി കൊണ്ട് തനിക്കു ലഭിക്കാവുന്ന അധിക മൂല്യം നേടാന്‍ എല്ലാ രീതിയിലും ശ്രമിച്ചു കാണാം. ഒരു സാംസ്‌കാരിക നായകന്‍ എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ മമ്മൂട്ടിയും ശ്രമിക്കുന്നില്ലേ, സി പി എം അതിനു അധ്ദേഹത്തിനെ സഹായിക്കുന്നുമുണ്ടല്ലോ.

chithrakaran:ചിത്രകാരന്‍ said...

വ്യക്തിബന്ധങ്ങളിലൂടെ സാധിച്ചെടുക്കുന്ന ബ്രാന്‍ഡ് ബില്‍ഡിങ്ങും... താര പരിവേഷവും, വിഗ്രഹവല്‍ക്കരണവും... വല്ല പെണ്ണുപിടുത്തത്തിനോ മാടമ്പിത്വത്തിനോ നോക്കുകുത്തികള്‍ക്കോ ഉള്ള അംഗീകാരമാണെങ്കില്‍ കൊള്ളാമായിരുന്നു !
അല്ലെങ്കില്‍, ഈ സിനിമയിലും സേനയിലുമൊക്കെ
തൊലിപ്പുറത്ത് പൌഡറിട്ട് തിളങ്ങുന്ന താരങ്ങള്‍ക്ക്
എന്തു സ്ഥാനമാണ് സത്യത്തിലുള്ളത് !!!
മലയാള സിനിമയുടെ ബാധ്യതകള്‍.... :)

മോഹന്ലാലിന്റെ വിഢിവേഷം !

ശ്രീജിത് കൊണ്ടോട്ടി. said...

ഇതിനെ കുറിച്ച് ഒരു പരിധി വരെ അഴീകോട് മാഷിന്റെ അഭിപ്രായത്തോട് ഞാന്‍ ചേര്‍ന്ന് നില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന നടനെ ഞാനും അംഗീകരിക്കുന്നു, അഭിനയത്തിന്റെ കാര്യത്തില്‍ പണ്ട് കുറെ നല്ല കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്, ഈ കച്ചവട യുഗത്തില്‍ ഇന്നത്തെ സിനിമ വഴിപിഴച്ചാണ് സഞ്ചരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ മോഹന്‍ലാലും മമൂട്ടിയും പോലുള്ള താര ദൈവങ്ങള്‍ അതിനു കാരനക്കാരും ആകുന്നു...

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

വര്‍ഗീയക്കണ്ണുകളോടെ നോക്കിയാല്‍ എന്തിനേയും എളുപ്പം ജാതി തിരിച്ചു കാണാനാകും. ഒന്നാം സ്ഥാനം കിട്ടിയവന്‍ ഹിന്ദുവോ കൃസ്ത്യാനിയോ മുസ്ലീമോ ആയിരിക്കും. അതിനെ ജഡ്ജസിന്റെ ജാതി നോക്കി വിലയിരുത്തുന്ന കാലം രാജ്യത്തിന്റെ അപചയത്തിനേ ഉപകരിക്കൂ. നിസ്സാരമാണെന്നു നമ്മള്‍ കരുതുന്ന ഈര്‍ക്കിലുകളെപ്പോലും കൂട്ടിയിണക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ അഴുക്കും മാറാലകളും നീക്കുന്ന ചൂലു നിര്‍മ്മിക്കാന്‍ കഴിയൂ. ഉഷ ടീച്ചറേപ്പോലുള്ളവര്‍ ശ്രമിക്കേണ്ടത് അതിനാണ്. ബൂലോകത്തെ ഏറ്റവും മികച്ച ഫീഡ് ചൂണ്ടകളിലൊന്നാണ് ജാതിയെന്ന് കുറഞ്ഞകാലം കൊണ്ട് എന്റെ അനുഭവം.

അന്വേഷണങ്ങളെയും കണ്ടെത്തലുകളേയും അഭിനന്ദിക്കുന്നു. പക്ഷേ, യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചിട്ടില്ലെന്ന് എനിക്കു തോന്നി. മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ കിട്ടാനുള്ള കാരണം ഇതൊന്നുമല്ല. മോഹന്‍ലാല്‍ അതിനായി ശ്രമിച്ചു. മമ്മൂട്ടി ശ്രമിച്ചില്ല. കാരണം അതു തന്നെ. ഒരു സുപ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി ആരും മോഹന്‍ലാലിന് സമ്മാനിച്ചതൊന്നുമല്ല ഈ പദവി. അപേക്ഷ നല്‍കി കാത്തിരുന്ന് കടമ്പകള്‍ കടന്നു തന്നെയാണിത് നേടിയത്. ടെസ്റ്റും പരീക്ഷകളുമൊക്കെയില്ലേ ഈ ടെറിട്ടോറിയല്‍ ആര്‍മി പ്രവേശനത്തിന്. പണവും ബന്ധവും സ്വാധീനവുമൊക്കെ ഇതിലും ഘടകങ്ങളാകുന്നുണ്ടാകും. മുമ്പും പല രാഷ്ട്രീയക്കാരും ബോളിവുഡ് സിനിമാനടന്മാരുമൊക്കെ ഇതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. പക്ഷെ പ്രവേശനത്തിനു മുമ്പുള്ള കടമ്പകളില്‍ പലരും തട്ടിവീണു. ഇവിടെ അംഗീകരിക്കേണ്ടത് നേടണമെന്ന മോഹന്‍ലാലിന്റെ അദമ്യമായ ആഗ്രഹത്തെത്തന്നെയാണ്. പരിശ്രമത്തെയാണ്.

മേജര്‍ രവി. പ്രതിരോധ സേനകളെപ്പറ്റി വ്യക്തമായ അവബോധമുള്ളയാളാണ്. മമ്മൂട്ടിയേക്കാളേറെ മോഹന്‍ലാലിനെ വെച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. സ്വാഭാവികമായും അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ച സമയങ്ങളിലെങ്ങോ, ഉറവിട്ട ആശയമായിരിക്കും ടെറിട്ടോറിയല്‍ ആര്‍മി പ്രവേശനം. അതിനു വേണ്ടിയുള്ള യാത്രകളില്‍ മോഹന്‍ലാലിന് സഹായകമായത് മേജര്‍രവിയുടെ കണിശവും കൃത്യതയാര്‍ന്നതുമായ ഉപദേശങ്ങളാണ്. മേജര്‍രവിയുടെ രണ്ട് സിനിമകള്‍ അതിനുള്ള പ്രാക്ടിക്കല്‍ പരിശീലനവും നല്‍കിയെന്നും പറയാം.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ചഞ്ചലത്വവും സന്നിഗ്ദതയുമുള്ളതുകൊണ്ടുതന്നെ ഓരോ തലത്തിലും പുതുക്കിക്കൊണ്ടിരിക്കാനും ലാലിന്റെ താര സ്വരൂപത്തിന്‌ കഴിയുന്നുണ്ട്‌. ഇത്തരം പുതുക്കലിന്റെ ഭാഗമായി വ്യത്യസ്ഥ സാമൂഹ്യാര്‍ത്ഥങ്ങളെ അത്‌ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. അവ മമ്മൂട്ടിയിലുള്ളതു പോലെ ഏകകേന്ദ്രീകൃതമല്ല, ബഹു കേന്ദ്രീകൃതമാണ്‌. ഒരു ഘടനയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ഘടനയിലേക്ക്‌ സംക്രമിക്കാന്‍ കഴിയുന്ന ഒന്നും കൂടിയാണിത്‌. ഇപ്രകാരം വൈവിദ്ധ്യങ്ങളുടേതുമായ നിരവധി റോളുകളെ സമീകരിക്കാതെ തന്നെ ഉള്ളടക്കുന്നതിലൂടെ ഒരു സങ്കീര്‍ണ്ണത ലാലിന്റെ താരസ്വരൂപത്തില്‍ വന്നുചേരുന്നു.ഈ സങ്കീര്‍ണ്ണതയാണ്‌ ലാലിന്റെ താരസ്വരൂപത്തിലെ സംവേദനശേഷി എന്നു കാണാന്‍ പ്രയാസമില്ല. സംവേദനത്തിന്റെ ബഹുലതയും ബഹുസ്വരതയുമാണ്‌ അദ്ദേഹത്തിന്റെ അഭിനയ ശേഷിയായും വിശാലമായ അര്‍ത്ഥത്തില്‍ 'റേഞ്ച്‌'ആയും പ്രേക്ഷകര്‍ അംഗീകരിക്കുന്നത്‌. ഈ വൈരുദ്ധ്യങ്ങള്‍ സമീകരിക്കാതെ തന്നെ ഒരേ സമയം ലാലില്‍ സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുന്നു എന്നതും പ്രധാനമാണ്‌.‘

ഹൌ...ആ റേഞ്ചിന്റെ ഡെഫിനിഷൻ അതിഗഭീരം കേട്ടൊ ...ടീച്ചറെ....

Anonymous said...

ഉഷ ടീച്ചര്‍,

ബാബുരാജിന്റെ ലേഖനം എടുത്തെഴുതിയതാണെന്ന് കരുതുന്നു. Hari | (Maths) എന്ന ബ്ലോഗര്‍ അതിനു തന്ന മറുപടിയില്‍ കൂടുതല്‍ ഒന്നും പറയാനില്ല.. ഇതേ വകുപ്പില്‍ പെട്ട മറ്റൊരു പോസ്റ്റ്‌ വായിക്കുക..!! വിഷം കലര്‍ന്ന മനസ്സുമായി ഓരോന്നിനെ വിലയിരുത്തുന്നതിന്റെ ഉത്തമ ഉദാഹരണം കാണാം..

Anonymous said...

ക്ഷമിക്കുക...ഇതേ വകുപ്പില്‍ പെട്ട മറ്റൊരു പോസ്റ്റ്‌ കൂടി വായിക്കുക..!!

Anonymous said...

ഇത്ര യുക്തിഭദ്രവും ഹൈന്ദവ വര്‍ഗീയതയെ തുറന്നു കാട്ടുന്നതുമായ ഒരു ലേഖനം ഈയടുത്ത കാലത്തെങും വായിക്കാന്‍ പറ്റിയിട്ടില്ല. നന്ദി

എറണാകുളം മഹാരാജാസ് കോളേജില്‍ എന്‍സിസി ഒക്കെ ഒണ്ടോ റ്റീച്ചറേ... ഉണ്ടെങ്കില്‍ അതില്‍ ചേരുന്ന പിള്ളരെ സൂക്ഷിക്കാന്‍ കുട്ടി സഖാക്കളോടു പ്രത്യേകം പറയണേ... ലളിതമായ പ്രത്യയശാസ്ത്രയുക്തി വച്ചു നോക്കുമ്പോ ഈ എന്‍സിസി മൊത്തത്തില്‍ സംഘപരിവാരം തന്നെ.

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നും മമ്മൂട്ടി മുസ്ലീമാണെന്നും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം.“ -:പ്രവീണ്‍ തൊഗ്ഗാഡിയായൊക്കെ ഈ ലേഖനമെഴുതിയ ആളെ ദിവസവും തൊഴണം.

Mohanam said...

ഇവര്‍ ശരിക്കും റ്റീച്ചറ് തന്നേ, കുട്ടികള്‍ക്ക് നന്മ ഓതിക്കൊടുക്കേണ്ടിടത്ത് ജാതി വര്‍ഗീയ ചിന്തകള്‍ തരം തിരിക്കാന്‍ പഠിപ്പിക്കുന്നു, അതുകൊണ്ട് ചോദിച്ചുപോയതാ...


കഷ്ടം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ന്റമ്മോ..അടിപ്പൻ, ന്ന് വച്ചാ പൊളപ്പൻ..

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നും മമ്മൂട്ടി മുസ്ലീമാണെന്നും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം“

ഹാറ്റ്സ് ഓഫ് ... :)

അനില്‍@ബ്ലോഗ് // anil said...

ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ഹരിമാഷ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. മോഹന്‍ലാല്‍ എന്ന താരത്തിന്റെ തിളക്കം സൈന്യത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഉതകും എന്നാണ് നമ്മുടെ പ്രതിര്‍ധ മന്ത്രി അടക്കം പറഞ്ഞത്. അങ്ങിനെയെങ്കില്‍ ചില സഹായങ്ങള്‍ മോഹന്‍ ലാലിനു കിട്ടിയിരിക്കാം എന്നുള്ളത് നില്‍ക്കെതന്നെ പുതിയ പദവി ലഭിച്ചതിനെ തള്ളിപ്പറയാനാവില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അപേഷ നല്‍കുകയും അതില്‍ മമ്മൂട്ടിയെ തഴയുകയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്തരം ആരോപണങ്ങള്‍ക്ക് പ്രസക്തിയുണ്ടായേണെ.

Anonymous said...

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നും മമ്മൂട്ടി മുസ്ലീമാണെന്നും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം“

--ഒരു കപ്പ്‌ ചായ തന്നെ - പല്ലിനു പകരം വിഷമാണെന്നേ ഉള്ളൂ...

ആ ലളിതമായ പ്രത്യയശസ്ത്രം ഏതാണാവോ...

Unknown said...

തിരക്കഥ മുതല്‍ ലെന്‍സ്‌ വരെ ഉള്ള കാര്യങ്ങളില്‍ കൈകടത്തി മലയാള സിനിമയെ സ്വന്തം വരുതിയില്‍ ആക്കി കുളമാക്കി ഒടുവില്‍ തുണിക്കടകളിലും സ്വര്‍ണ കടകളിലും കയറി പാവപെട്ടവനെ കൊതിപ്പിച്ചു കൊല്ലുന്ന 'നാട മുറിയന്‍' നടന്മാരെക്കുറിച്ച് ഇനിയും കൂടുതല്‍ പറയല്ലേ പ്ലീസ്

നിസ്സഹായന്‍ said...

ലാല്‍ തനിക്കു ലഭിക്കുന്ന വൈവിധ്യമാര്‍ന്ന ഏതു റോളിലും അസന്ദിഗ്ദമായി പ്രവേശിക്കാന്‍ കഴിയുന്നയാളാണ്. എന്നാല്‍ മമ്മൂട്ടിയുടെ അവസ്ഥ വൈവിധ്യമാര്‍ന്ന റോളുകളില്‍ സന്ദിഗ്ദവും, ഏകമുഖമായ ഒരു മാതൃകയില്‍ മാത്രം കേന്ദ്രീകൃതവും അവിടെ അസന്ദിഗ്ദവുമാണെന്നു പറയാം. അദ്ദേഹം ഇത്തരം പകര്‍ന്നാട്ടങ്ങള്‍ക്കു ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ പരാജയപ്പെട്ടിടുകയാണുണ്ടായത്. മോഹന്‍ലാലിനു ലഭിക്കുന്ന വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ക്കുപരിയായി അവ വിജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയല്ലേ അഭിനയശേഷിയും അതിന്റെ റേഞ്ച് എന്നും പറയേണ്ടത്.
അഭിനയത്തിനുള്ളിലും വെളിയിലുള്ള സാമൂഹ്യപാരസ്പര്യത്തിലും ഈ വൈവിധ്യം അദ്ദേഹം നിലനിര്‍ത്തുന്നു. ഒരേ സമയം മൂല്യങ്ങളുടെ വക്താവായും അവയ്ക്കു വിരുദ്ധമായ കച്ചവടപരസ്യങ്ങളുടെ പ്രചാരകനാകാനും തൊഴില്‍ അഭിനയമാണെന്ന ന്യായം ഉയര്‍ത്തി നീതീകരിക്കാനും അദ്ദേഹത്തിനു കഴിയുന്നത് ഹൈന്ദവമൂല്യങ്ങള്‍ തന്നെ വൈവിധ്യങ്ങളുടേയും വൈരുധ്യങ്ങളുടേയും സമാഹാരമായതു കൊണ്ടുമാണ്. ഹൈന്ദവമൂല്യങ്ങളുടെ പുനരാഗമനത്തിനും ദൃഢീകരണത്തിനും തങ്ങളുടെ കഥാപാത്രങ്ങളിലൂടെ രണ്ടുപേരും വിധേയരാകുന്നെങ്കില്‍ സിനിമക്കു വെളിയില്‍ മോഹന്‍ലാല്‍ ഹൈന്ദവികമൂല്യങ്ങളുടെ സംരക്ഷകനും അതിന്റെ പൌരാണികവും ഋഷിപ്രോക്തവുമായ അതിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നയാളും തന്റെ സാംസ്ക്കാരികമായ ഇടപെടലിലൂടെ സവര്‍ണഹൈന്ദവമൂല്യങ്ങളുടെ സംരക്ഷകനും പ്രമോട്ടറുമാണ്. ദേശീയബോധവും രാജ്യസ്നേഹവും ഹൈന്ദവമൂല്യങ്ങളോടുള്ള സമര്‍പ്പണത്തിന്റെ അളവുകോലുകൂടിയാകുകയും സമൂഹമാകമാനം മൃദുഹിന്ദുത്വബോധത്തെ അബോധമായി താലോലിക്കുകയും ചെയ്യുന്ന സാംസ്ക്കാരിക പശ്ചാത്തലത്തില്‍ മമ്മൂട്ടിയേക്കാള്‍ രാഷ്ട്രീയ സ്വീകാര്യത മോഹന്‍ലാലിനുണ്ടാകുന്നത് യാദൃശ്ചികമല്ല. എന്നാല്‍ മമ്മൂട്ടി ഇടതുപക്ഷത്തിന്റെ സാംസ്ക്കാരിക ഇടങ്ങളില്‍ മതേതരമൂല്യങ്ങള്‍ക്കായി പ്രത്യക്ഷപ്പെടുകയും ശബ്ദിക്കുകയും ചെയ്യുമ്പോള്‍ അതിനേക്കാള്‍ സ്വീകാര്യനായിത്തീരുന്നത് മതരഹിതമതേതരമൂല്യങ്ങളേക്കാള്‍ മതേതരമായും ദേശീയതയായും പ്രതിഷ്ഠിച്ചിരിക്കുന്ന ഹൈന്ദവമൂല്യങ്ങളുടെ വക്താവായ മോഹന്‍ലാലിനാണ് സ്വീകാര്യതയുണ്ടാകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ നിഷ്പ്രയാസം മോഹന്‍ലാല്‍ ദേശീയപുരുഷനാകുകയും അതില്‍ അദ്ദേഹത്തിന്റെ ഹിന്ദുബോധത്തെ പിന്‍പറ്റുന്ന നിലപാടുകള്‍ സഹായകമാകുകയും ചെയ്യുന്നു. കീഴാളരുടെ വിമോചകനും ദേശീയപുരുഷനുമായ ബാബാസാഹിബ് അംബേദ്കര്‍ക്ക് വെള്ളിത്തിരയില്‍ വിജയകരമായി ജീവന്‍കൊടുത്താലും അംബേദ്കര്‍ സവര്‍ണഹൈന്ദവദേശീയതയ്ക്കും സംസ്ക്കാരത്തിനും അനഭിമതനായതിനാല്‍ മമ്മൂട്ടി ദേശീയ പുരുഷനാകകകയില്ല. കൂടാതെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷമതത്തിന് ദേശീയതയുടെ ഇടത്തില്‍ പങ്കാളിത്തമില്ലെന്ന കാര്യവും അനുപൂരകമായി വരുന്നു. ഇത്തരം കാര്യങ്ങള്‍ മനസ്സിലാകുകയോ ദഹിക്കുകയോ ചെയ്യാത്ത സംഘ്പരിവാര്‍ പ്രതിനിധികളും കൈയടിക്കാരും കാര്യങ്ങള്‍ വിശകലാനാത്മകമായി വിലയിരുത്തുന്ന നിലവാരമുള്ള ഇത്തരം ലേഖനങ്ങളെ അപഹസിക്കുകയും ടോം ആന്റ് ജെറിക്കഥകള്‍ പറഞ്ഞ് വസ്തുതകളെ ന്യൂനീകരിക്കുകയും ചെയ്യുന്നു. ചരിത്രബോധവും നിഷ്പക്ഷതയും ഇല്ലാതെ വരുന്നവര്‍ അധ്യാപകരായതു കൊണ്ട് മാത്രം കാര്യങ്ങള്‍ മനസ്സിലാകണമെന്നില്ലല്ലോ! ഹരി മാഷ്, വര്‍ഗീയക്കണ്ണുകളോടെ നോക്കി എന്തിലും എളുപ്പം ജാതി തിരിച്ചു കാണുന്നുവെന്നു പരാതിപ്പെടുന്നതും ഇതുകൊണ്ടാണ്.

Anonymous said...

nannayittundu eniyum kooduthal karyangal yezhuthuvan daivam thunakkatte,,,
byy
from alain
babumondubai@yahoo.com

Anonymous said...

very good
tks
babumondubai@yahoo.com

Anonymous said...

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മമ്മൂട്ടി മുസ്ലീമാണെന്ന്തു കൊണ്ടാണ് റ്റെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാത്തത് എന്നും കണ്ടെത്താനുവില്ലേ ടീചര്‍.“

പിന്നെ ഈ കേണല്‍ പദവി മൂടു താങികള്‍ക്കു സെനറ്റ് സിന്‍ഡിക്കേറ്റ് മെംബര്‍ഷിപ്പൊക്കെ പോലെ ഒപ്പിച്ചു കൊടുക്കുന്ന സാധനമാണോ?

Anonymous said...

സചിന്‍ തെന്ദുല്‍ക്കര്‍ വ്യോമസേനയില്‍ ക്യാപ്റ്റനായി - വാര്‍ത്ത.
അടുത്ത പ്രത്യയശാസ്ത്ര വിഷ ചായയ്ക്കു സമയമായി...:-
“സചിന്‍ സൈനികനായി, എന്തു കൊണ്ട് അസ്സറുദ്ദീന്‍ ആയില്ല“

Anonymous said...

"ബൂലോകത്തെ ഏറ്റവും മികച്ച ഫീഡ് ചൂണ്ടകളിലൊന്നാണ് ജാതിയെന്ന് കുറഞ്ഞകാലം കൊണ്ട് എന്റെ അനുഭവം."

ബൂലോകത്ത് ഇതെഴുതുന്നയാള്‍ വായിച്ച് ഏറ്റവും വലിയ തമാശയാണ് ഹരിമാഷിന്റെ ഈ വാക്യം. പുള്ളിക്കാരനും മറ്റും നടത്തുന്ന ബ്ലോഗിന് ആറുലക്ഷം ഹിറ്റുകള്‍ കിട്ടിയത് ഇക്കാരണം കൊണ്ടാണോ എന്നറിയില്ല. ഏതായാലും 'ജാതി-മതഭ്രാന്തന്മാരാ'യ ഈയുള്ളവനൊന്നും ഇപ്പറഞ്ഞ ഹിറ്റോ കമന്റോ കിട്ടുന്നില്ല;ഫീഡ് ചൂണ്ടയില്‍ കൊത്തുന്നുമില്ല. ജാതിവിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ ഞങ്ങളെപ്പോലെ വിരലിലെണ്ണാവുന്നവരാണ്. അങ്ങേയറ്റം മോശക്കാരായാണ് ഈ ബൂലോകത്തുള്ളവര്‍ ഞങ്ങളെപ്പോലുള്ളവരെ കാണുന്നത്.ഇല്ലാത്ത ജാതിയും മതവും ഞങ്ങളായിട്ട് ഇറക്കുമതി ചെയ്യുന്നു എന്നാണവരുടെ പരാതി. അതാണത്രേ മികച്ച ഫീഡ് ചൂണ്ട.ഹ ഹ ഹ
ജാതി തികച്ചും മോശമായി കരുതുന്ന ഇക്കൂട്ടര്‍ ഈ പുരോഗമന കേരളത്തില്‍ ചില പ്രത്യേക വിഭാഗക്കാര്‍ എന്തുകൊണ്ടാണ് ഇപ്പോഴും പേരിനൊപ്പം ജാതിപ്പേരും കൊണ്ടു നടക്കുന്നതെന്ന് ചോദിക്കുന്നില്ല. മോശമായ ഒരു കാര്യം ആരും പരസ്യമായി കൊണ്ടുനടക്കുമോ? അപ്പോള്‍ മോശമായത് ചിലരുടെ ജാതിമാത്രമാണെന്നു വരുന്നു. മറ്റു ചില ജാതികള്‍ വളരെ നല്ലതും അതു കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു കാപ്പിറ്റലുമാണ്. ഇതു ചൂണ്ടിക്കാണിച്ചാല്‍ അതു ജാതി-മതഭ്രാന്താണ് ഈ മാഷന്മാര്‍ക്ക്.
ടീച്ചറുടെ ബ്ലോഗ് കാണാന്‍ വൈകി.ചരിത്ര-യാഥാരി‍ഥ്യ ബോധമുള്ളവരും കണ്ണടച്ച് ഇരുട്ടാക്കാത്തവരും അധ്യാപകരുടെ കൂട്ടത്തിലുമുണ്ടെന്നു കണ്ട് സന്തോഷിക്കുന്നു.

Hari | (Maths) said...

പ്രിയ സത്യാന്വേഷിക്കുള്ള മറുപടി മുന്‍കമന്റില്‍ത്തന്നെയുണ്ട്.

ഒരു വിറകുകൊള്ളിയെ ചവിട്ടിയൊടിക്കാം. പക്ഷെ വിറകുകെട്ടിനേയോ. അതാണ് ഒത്തൊരുമയുടെ ബലം. 'വാലുകൊണ്ടെന്തു പ്രയോജനം' എന്ന് കുറുക്കന്‍ സ്ഥിരം കളിയാക്കിരുന്നതും പിന്നീടൊരു ഘട്ടത്തില്‍ പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടി വന്നപ്പോള്‍ വാലു മനഃപ്പൂര്‍വ്വം ഉടക്കിയതും കുറുക്കന്റെ ജീവന്‍ അപകടത്തിലായതുമായ കഥയറിയില്ലേ? നാലു ചക്രത്തിലോടുന്ന വണ്ടിയുടെ ഒരു ചക്രത്തിനുള്ള കുഴപ്പം വണ്ടിയെ മൊത്തം ബാധിക്കില്ലേ? ശരീരത്തിലെ ഒരു അവയവത്തിന് കുഴപ്പം വന്നാല്‍ അത് ശരീരത്തെ ബാധിക്കില്ലേ? ഇതു പൊലെയാണ് ഒരൊറ്റയൂണിറ്റായി നില്‍ക്കേണ്ടവ ഭിന്നിച്ചു നിന്നാലുള്ള കുഴപ്പം.

ജാതീയമായി ഭിന്നിച്ചു നില്‍ക്കുന്നതിനേക്കാളും ജാതി വര്‍ഗ വര്‍ണവ്യത്യാസങ്ങളില്ലാതെ മനുഷ്യരൊന്നിച്ച് ഒത്തൊരുമയോടെ നില്‍ക്കുന്ന ഒരു കാലം അതിന് സ്വപ്നം കാണാം. അധ്യാപകരെന്ന നിലയില്‍ അതിനേ കഴിയൂ. മുന്നിലിരിക്കുന്ന കുട്ടികളെ ജാതി തിരിച്ചു കാണുന്ന കാലം സ്വപ്നത്തില്‍പ്പോലും സങ്കല്പിക്കാനാവില്ല.

അതുകൊണ്ട് തെറ്റാണ് പറയുന്നതെങ്കില്‍ എന്നെ അധികാരത്തോടെ തന്നെ തിരുത്താനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ഞാന്‍ ബഹുമാനിക്കുന്ന സത്യാന്വേഷിക്കുണ്ട്. പക്ഷെ ജാതീയമായി ആളുകളെ തരംതിരിച്ച് അഭിപ്രായം പറയുന്ന ഈ ഒരേയൊരു സംഗതിയോട് ഞാനൊരിക്കലും യോജിക്കുന്നില്ല. യോജിക്കുകയുമില്ല.

മനുഷ്യന്‍ ഒന്നിച്ചു നില്‍ക്കണം. മനുഷ്യനുണ്ടാക്കിയ ജാതീയ ചട്ടക്കൂടുകള്‍ നല്ലതിനു മാത്രം ഉപയോഗിക്കപ്പെടട്ടെ.

മാത്​സ് ബ്ലോഗിന് ഒന്നര വര്‍ഷം കൊണ്ട് ആറുലക്ഷം ഹിറ്റുകള്‍ കിട്ടിയെങ്കില്‍ ആദ്യ കാലഘട്ടത്തില്‍ താങ്കള്‍ കൂടി തിരുത്തിത്തന്നതിന്റെ ഫലമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

Anonymous said...

ഹരിസാറേ,
എങ്ങനെയാണ് ഈ ഒത്തൊരുമ ഉണ്ടാകുന്നത്? തുല്യരല്ലാത്തവര്‍ തമ്മിലുള്ള ഐക്യം എപ്പോഴും ദുര്‍ബലനു നഷ്ടക്കച്ചവടമായിരിക്കും. വിവിധ ജാതികള്‍ എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും അവ തമ്മില്‍ ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്മതിക്കുന്നവര്‍ക്കേ ആ അവസ്ഥ മാറ്റിത്തീര്‍ക്കാനായി എന്തെങ്കിലും ചെയ്യാനാവൂ. മറിച്ച് അത്തരമൊരു അസമത്വം പൊയ്പ്പോയ കാലത്തെ ഒരു ചീത്തക്കാര്യമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും ഏകോദര-സഹോദരരാണെന്നുമുള്ള കാപട്യം പുലര്‍ത്തുന്നവര്‍ക്ക് എന്ത് ഐക്യമാണുണ്ടാക്കാനാവുക?ഇക്കാലത്തും ജാതിപരമായ അസമത്വവും വിവേചനവും നിലനില്‍ക്കുന്നുണ്ടെന്നും അത് മുന്‍പത്തേക്കാള്‍ കൂടുതല്‍ crooked ആണെന്നും തിരിച്ചറിയാന്‍ മിക്കവര്‍ക്കും കഴിയാത്തത് മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍/മസ്തിഷ്കപ്രക്ഷാളനങ്ങള്‍ മൂലമാണ്. മാധ്യമങ്ങള്‍ അതു ചെയ്യുന്നത് അവരുടെ ജാതിതാത്പര്യം സംരക്ഷിക്കാനാണെന്നും നാം മനസ്സിലാക്കുന്നില്ല.മുഖ്യധാരയില്‍ പെടാത്ത മാധ്യമങ്ങളും ഗവേഷകരും അക്കാര്യങ്ങള്‍ വസ്തുതാപരമായി പുറത്തുകൊണ്ടുവരുന്നതൊന്നും കാണാത്തതുകൊണ്ടാണ് പലരും ജാതി എന്നു കേള്‍ക്കുമ്പോഴേക്കും വിറളി പിടിക്കുന്നത്.

Hari | (Maths) said...

"തുല്യരല്ലാത്തവര്‍ തമ്മിലുള്ള ഐക്യം", "ശ്രേണീകൃതമായ അസമത്വം" തുടങ്ങിയ പദങ്ങളിലൂടെ സത്യാന്വേഷി സമൂഹത്തെ തരംതിരിച്ചു കാണാനാഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. പക്ഷെ എന്റെ അനുഭവത്തില്‍ എനിക്ക് ഒട്ടനവധി കൂട്ടുകാരുണ്ട്. അവരാരും ജാതി നോക്കിയല്ല സുഹൃത്ബന്ധം സ്ഥാപിച്ചത്. പഠനകാലത്തെല്ലാം ഒരു പാത്രത്തില്‍ നിന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നു. അവിടെ ജാതിപോയിട്ട് ആരോഗ്യപ്രശ്നങ്ങള്‍ പോലും ഒരു ഘടകമായിരുന്നില്ലായെന്ന് നോക്കണം.

ഏഴാം ക്ലാസു വരെ അറബി പ്രധാനഭാഷയായി പഠിച്ചതും ഖുര്‍-ആന്‍, ബൈബിള്‍ തുടങ്ങിയ വായിച്ചതുമെല്ലാം എല്ലാം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ. നൊയമ്പു കാലത്ത് മുപ്പതു നോമ്പും പിടിച്ചിരുന്നതുമെല്ലാം ഉള്‍ക്കൊള്ളാനുള്ള മനഃസ്ഥിതിയൊന്നുകൊണ്ടു തന്നെയാണ്.

സ്വന്തം വീട്ടിലുണ്ടാക്കിയ വിഭവവുമായി എന്റെ മുന്നിലേക്ക് ഓടി വരുന്ന കുട്ടിയുടെ ജാതി നോക്കി വേണോ ഞാനത് സ്വീകരിക്കാനും തിരസ്ക്കരിക്കാനും.

താങ്കളുടെ മറ്റെല്ലാ കഴിവുകളേയും ഇപ്പോഴും ഞാനാദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പരസ്പരമുള്ള സ്നേഹബന്ധത്തിന് ഉരച്ചിലുകള്‍ തട്ടുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

Anonymous said...

"തുല്യരല്ലാത്തവര്‍ തമ്മിലുള്ള ഐക്യം", "ശ്രേണീകൃതമായ അസമത്വം" തുടങ്ങിയ പദങ്ങളിലൂടെ സത്യാന്വേഷി സമൂഹത്തെ തരംതിരിച്ചു കാണാനാഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.
സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്ന സത്യസന്ധമായ സമീപനത്തെ ഇങ്ങനെയാണോ മനസ്സിലാക്കുന്നത്? സുഹൃത്ബന്ധം സ്ഥാപിക്കലിലും മറ്റുമാണോ ഇന്ന് ജാതി പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്?ഒരിക്കല്‍ക്കൂടി വി ടി രാജ്ശേഖറിനെ ഉദ്ധരിക്കട്ടെ:"Talk on caste and our English educated elite feel uneasy, get irritated, argumentative,explode in anger dubbing you prejudiced and finally dismiss you as a crackpot. They say they do not believe in caste,never ask anybody's caste and insist that nothing is decided on caste. Put one single,simple question:"Did you marry within the caste?" The answer will be,'Yes",quickly followed by a supplementary:"that is the only time in my life that I observed caste." He says this so proudly without realising that this one caste-based action keeps the caste system alive. Such is the shallowness of these small minds,that they cannot make out that caste is perpetuated through the institution of marriage. And if we see the matrimonial columns that fill up the Sunday pages in our prestigious English dailies read by these elites,we find that even American-trained doctors,computer kids,MBAs seek alliances within the caste. And yet these elites, who become furious when caste is discussed in public,shamelessly stick to caste in private and yet maintain a hypocritical stance on India's most important fact of life,caste- the be-all and end-all of India's life. So much for Indian hypocricy on caste."(‘Caste a nation within the nation'-V T Rajshekar-Books for Change,Bangalore. 2002-Introduction)]

നിസ്സഹായന്‍ said...

എന്റെ സത്യാന്വേഷീ,

അധ്യാപകര്‍ക്ക് സാമൂഹ്യബലതന്ത്രം മനസ്സിലാക്കാനുള്ള കഴിവ്, അവര്‍ വൈജ്ഞാനികരംഗത്ത് ജോലിചെയ്യുന്നവരായതു കൊണ്ട് ഉണ്ടെന്നു നമ്മള്‍ തെറ്റിദ്ധരിക്കുന്നതാണ്. യഥാര്‍ഥത്തില്‍ അവര്‍ ഒരു സിലബസിനുള്ളില്‍ ട്രെയിനിംഗ് എടുത്തിട്ടുള്ള സാധാരണക്കാര്‍ മാത്രം. അധ്യാപകര്‍ അത്ര മിടുക്കന്മാരായിരുന്നെങ്കില്‍ നമ്മുടെ സമൂഹം സാമൂഹിക ചിന്തകരെക്കൊണ്ടും തത്വചിന്തകരെക്കൊണ്ടും ബുദ്ധിജീവികളെക്കൊണ്ടും നിറഞ്ഞു കവിയുമായിരുന്നില്ലേ ?! അവരെ കേവലം അധ്യയനത്തൊഴിലാളികളായി മാത്രം കരുതുക. നാം ജീവിക്കുന്ന സമൂഹത്തിന്റെ ഘടന അറിയാത്തതോ അല്ലെങ്കില്‍ അറിഞ്ഞിട്ടും ഒരു സംവാദ മണ്ഡലത്തില്‍ അത് ചര്‍ച്ചചെയ്യാനുള്ള ധൈര്യമില്ലായ്മയോ പ്രാപ്തിക്കുറവോ ഉള്ളവര്‍ കണ്ണടച്ചിരുട്ടാക്കും.

Hari | (Maths) said...

ഉഷ ടീച്ചറേ‌,

പറഞ്ഞു പറഞ്ഞ് കാര്യങ്ങള്‍ എവിടെയെത്തി. നമ്മളൊക്കെ അധ്യയനത്തൊഴിലാളികളായി, കേട്ടോ.

നിസ്സഹായന്‍,
തൊഴിലിനോട് ആത്മാര്‍ത്ഥതയുള്ളതിനാലാണ് ജാതി തിരിച്ച് ആരെയും കാണാനാകാത്തത്. ഞാന്‍ ഇങ്ങനെ സമൂഹത്തെ ജാതീയമായി തരംതിരിച്ചു കാണാനാഗ്രഹിക്കുന്നില്ല. കാരണം, ഒരു അധ്യാപകന്‍ കുട്ടിയുടെ ജാതി നോക്കിയല്ല പഠിപ്പിക്കുന്നത്. പിന്നെ, എനിക്കത്ര കഴിവുമില്ലാന്നു കൂട്ടിക്കോ. സാധാരണക്കാരിലും സാധാരണക്കാരനാണ് ഞാന്‍. സിലബസിനുള്ളില്‍ ഒതുങ്ങി നില്‍ക്കാനേ അറിയു. അല്ലാതെ നാടിനെ നന്നാക്കാനോ ഇവിടത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാനോ കഴിയില്ല. അതെന്റെ കഴിവുകേടായിരിക്കാം. തത്വചിന്തകരുമായി ഇടപെടാന്‍ തന്നെ സാധിക്കുന്നത് നിസ്സഹായനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോഴാണ്. പക്ഷെ അതൊരു സംവാദ മണ്ഡലത്തില്‍ ചര്‍ച്ചചെയ്യാനുള്ള ധൈര്യമില്ലായ്മ വളരെയേറെയുണ്ട്. അധ്യാപകരെക്കുറിച്ചുള്ള തെറ്റിദ്ധാരണപോലെ പലതിനെക്കുറിച്ചും തെറ്റിദ്ധാരണയുണ്ടെന്ന് സമ്മതിച്ചല്ലോ. ഇനിയെന്തെല്ലാം തെറ്റിദ്ധാരണകള്‍ മാറാനിരിക്കുന്നു?

സത്യാന്വേഷി,

ദൃഢമായ സുഹൃത്ബന്ധങ്ങള്‍ ജാതീയമായ വേര്‍തിരിവുകളെ ഇല്ലാതാക്കും എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ എന്റെ വിശ്വാസം അങ്ങയിലേക്ക് അടിച്ചേല്‍പ്പിക്കുന്നില്ല. കാരണം അങ്ങയുമായും ദൃഢമായ സുഹൃത്ബന്ധം ഞാനാഗ്രഹിക്കുന്നു.

Hari | (Maths) said...

അര്‍ത്ഥമില്ലാത്ത ഒരു ചര്‍ച്ചയായതിനാല്‍ ഞാന്‍ സ്വയം പിന്മാറുന്നു.

നിസ്സഹായന്‍ said...

ഒരു വ്യക്തിയെന്ന നിലയില്‍ ഹരിമാഷ് മറ്റുള്ളവരോട് ഇടപെടേണ്ടത് താങ്കള്‍ സൂചിപ്പിച്ച പ്രകാരം തന്നെയാണ്. അവര്‍ണ-ജാതി -കീഴാളപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ഈയുള്ളവനും സവര്‍ണസുഹൃത്തുക്കളുണ്ട്. എല്ലാവരോടും എല്ലാക്കാര്യങ്ങളിലും സഹകരിക്കാറുമുണ്ട്. പക്ഷേ സാമൂഹിക യാഥാര്‍ത്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ആരെയെങ്കിലും നോവിക്കാനാണെന്നു കരുതുന്നുവെങ്കില്‍ അവര്‍ ലാഭകരമായതെന്തോ ഒളിച്ചു വെക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞെന്നേയുള്ളു.

നിസ്സഹായന്‍ said...

"തത്വചിന്തകരുമായി ഇടപെടാന്‍ തന്നെ സാധിക്കുന്നത് നിസ്സഹായനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോഴാണ്."

ഹാ ഹാ സുഖിച്ചു, ഇതിന് ന്ദി ഹരി മാഷേ ....:-)

Anonymous said...

നിസ്സഹായാ,
അധ്യാപകരെ സംബന്ധിച്ചു പറഞ്ഞത് പൊതുവില്‍ ശരിയാണെങ്കിലും ഒരു ബ്ലോഗ് ഒക്കെ കൊണ്ടുനടക്കുന്നവര്‍ അല്പം ഭേദമാണെന്നു കരുതിയിരുന്നു.പക്ഷേ, ഒരു വിഷയത്തില്‍ ഉന്നയിക്കുന്ന പോയന്റ് എന്താണെന്നു പോലും അവരില്‍ ഭൂരിപക്ഷത്തിനും പിടികിട്ടുന്നില്ല എന്നതാണു സത്യം.ഉദാഹരണത്തിന് ,ഓണം ഒരു സവര്‍ണ ഹൈന്ദവാഘോഷമായിരുന്നു എന്നും ഇന്നുപോലും അത് മുഴുവന്‍ മലയാളികളുടേയും ആഘോഷമല്ലെന്നും വസ്തുതകളും ചരിത്രയാഥാര്‍ഥ്യങ്ങളും വച്ചു പറയുമ്പോള്‍ ആ പാവങ്ങള്‍ ചാടി വീഴുന്നത്,"ഞങ്ങളെല്ലാം ഓണം ആഘോഷിക്കും, സദ്യ നടത്തും. നിങ്ങള്‍ക്കെന്താ ചേതം "എന്ന മട്ടില്‍ തികച്ചും വൈകാരികമായാണ്. സത്യത്തില്‍ ഇവരില്‍ മിക്കവരും ദിനപത്രങ്ങള്‍ തന്നെ വായിക്കുന്നുണ്ടോ എന്നു സംശയമാണ്. ആനുകാലികങ്ങളുടെ കാര്യം പറയാനില്ല. വായനയുടെ കുറവുകൊണ്ടാണോ എന്തോ, ഒരു കാര്യം നേരേ ചൊവ്വേ മനസ്സിലാക്കാന്‍ പോലും അവരില്‍ പലര്‍ക്കും(ബഹുഭൂരിപക്ഷത്തിനും)ആവുന്നില്ല. വേഗം അസഹിഷ്ണുതയും വരും. ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കയും ചെയ്യും.

Hari | (Maths) said...

നിസ്സഹായന്‍,
പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ, സ്നേഹത്തോടെ ഒരു ചര്‍ച്ച അവസാനിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. ആശയത്തില്‍ വിഭിന്നാഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം. പക്ഷെ, ചിലയിടങ്ങളിലെങ്കിലും എന്റെ പരിമിതികള്‍ മനസ്സിലാക്കിയെഴുതിയ കമന്റായിരുന്നു അങ്ങയുടേത്. ആശയച്ചേര്‍ച്ചയില്ലായ്മകള്‍ സൗഹൃദങ്ങളെ അത് ബാധിക്കാതിരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. വൈരാഗ്യബുദ്ധിയോടെയുള്ള കുത്തിനോവിക്കലുകളൊന്നും ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും നിസ്സഹായനില്‍ നിന്ന് ഉണ്ടാകാതിരുന്നതിനാലും എനിക്ക് ഈ ചര്‍ച്ച കുറച്ചെങ്കിലും സംതൃപ്തി തരുന്നു. വീണ്ടും നമുക്ക് കണ്ടു മുട്ടാം.

Anonymous said...

ഇവളൊക്കെയാണോ ടീച്ചര്‍ ? കുട്ടികളില്‍ വിഷം കുത്തിവക്കുന്ന പൂതന !!!

നന്ദന said...

ടെറിറ്റോറിയൽ ആർമിയും മോഹൻലാലുമായിരുന്നു ചർച്ച അവസാനം ഹരിമാഷും നിസ്സഹായനും സത്യാന്വേഷിയും പരസ്പരം ജാതിക്കോമരങ്ങളായി ഉറഞ്ഞു തുള്ളുന്നതാണ് നമ്മൾ കണ്ടത്, പക്ഷെ എനിക്കൽഭുതം തോന്നിയത് ഇങ്ങനെയൊക്കെ ഇവർ വാളെടുത്തിട്ടും മറ്റൊരു പോസ്റ്റ് എഴുതാൻ പോയതല്ലാതെ ഉഷ ടീച്ചർ ഇതിലൊന്നും ഇടപെട്ടത് കണ്ടില്ല.

കാര്യകാരണ ബന്ധങ്ങൾ സഹിതം മോഹൻലാലിന് എങ്ങനെ കിട്ടി ഈ ടെറിറ്റോറിയൽ ആർമി സർട്ടിഫിക്കറ്റ് എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മോഹൻലാലിന് കൊടുത്തത് കൊണ്ട് മമ്മൂട്ടിക്കും കൊടുക്കണമെന്ന് പറയാൻ ഇത് ജൂസ് കടയിൽ നിന്നും വാങ്ങുന്ന നാരങ്ങവെള്ളമൊന്നുമല്ലല്ലോ? ആണോ?

പിന്നെ കിട്ടിയത് ലാലിന്റെ മിടുകൊണ്ട് തന്നെയാണെന്നതിൽ പക്ഷാന്തരമില്ലട്ടോ!!
പക്ഷെ ഞാൻ പറയുന്നത് ഇത് കൊടുത്ത ആൾക്കാർ ആരൊക്കെയാണ്. അവർ എന്തൊക്കെ നോക്കിയാണ് ഇതൊക്കെ ഇതുവരെ കൊടുത്തിട്ടുള്ളത്, ആർക്കൊക്കെയാണ് കൊടുത്തിട്ടുള്ളത്, ആരൊക്കെയാണ് ഇതിന്റെ തലപ്പത്തുള്ളത് അവർ എങ്ങനെയുള്ള ആളുകളാണ്, ആർക്കൊക്കെ കൊടുക്കാനാണ് അവർക്കിഷ്ടം. എന്നൊക്കെ ചെറുതായൊന്ന് കിളച്ച് നോക്കിയാൽ മനസ്സിലാവുന്നതെയുള്ളൂ ഈ കൊടുക്കലുകളും വാങ്ങലുകളും. ഇതൊക്കെ മനസ്സിലാവുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും അല്ലാത്തവർ അങ്ങോട്ടുമിങ്ങോട്ടും വെട്ടികൊണ്ടേയിരിക്കും.

നിസ്സഹായന്‍ said...

നന്ദന ടീച്ചര്‍ വന്നപ്പോഴാണ് എല്ലാക്കാര്യവും വ്യക്തമായി മനസ്സിലായത്. ടീച്ചര്‍ ഏതു ഷ്കൂളിലാണ് പഠിപ്പിക്കുന്നത് ? ഇവിടുത്തെ പോസ്റ്റില്‍ പറഞ്ഞതു വല്ലോം മനസ്സിലാക്കിയിട്ടാണോ ഞഞ്ഞപിഞ്ഞ പറയാന്‍ ഇറങ്ങിയിരിക്കുന്നത് ?!ആദ്യം പോസ്റ്റ് വായിച്ചിട്ട് ഉറഞ്ഞു തുള്ളുന്ന ജാതികോമരങ്ങളെക്കുറിച്ച് വല്ലതും പറ. ചുമ്മാതെ സമയം മിനക്കെടുത്താന്‍ ആരെങ്കിലുമൊക്കെ പറയുന്നതു കേട്ട് ബ്രാന്‍ഡിംഗ് പരിപാടിയുമായി ഇറങ്ങിയിരിക്കയാണ് ആളുകളെ ജാതിക്കോമരങ്ങളാക്കാന്‍ !

നന്ദന said...

നിസ്സഹായന്‍ മാഷേ ചൂടാവാതെ... മാഷേ

ആരൊക്കെയാണോ ജാതിക്കോമരങ്ങളായിതുള്ളിയത് അവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്, മാഷ് തുള്ളിയെങ്കിൽ മാഷും അതിൽ പെടും, കടിച്ചു കീറാൻ വരുന്നതിന്റെ മുമ്പ് കമന്റുകളൊന്ന് വായിച്ചു നോക്കണം മാഷ് സ്ക്കൂളിൽ പോകുന്നതിന്റെ മുമ്പ്.

നിസ്സഹായന്‍ said...

"അവസാനം ഹരിമാഷും നിസ്സഹായനും സത്യാന്വേഷിയും പരസ്പരം ജാതിക്കോമരങ്ങളായി ഉറഞ്ഞു തുള്ളുന്നതാണ് നമ്മള്‍ കണ്ടത്"

മേല്‍പറഞ്ഞത് നന്ദനടീച്ചറുടെ കമന്റല്ലായിരിക്കും. മതേതരബോധത്തോടെ ജീവിക്കുന്ന ടീച്ചര്‍ ആദ്യം ജാതിയെന്താണെന്നു മനസ്സിലാക്കുക. ചര്‍ച്ചയൊക്കെ തീരാറായപ്പോഴാണല്ലോ ടീച്ചറുടെ എഴുന്നള്ളിപ്പ് ! എല്ലാ കമന്റുകളും വായിച്ചിട്ടാണ് ഞാന്‍ നേരത്തേമുതല്‍ കമന്റിക്കൊണ്ടിരിക്കുന്നത്. ടീച്ചര്‍ കമന്റുകള്‍മാത്രം വായിച്ചിട്ട് കമന്റിടാതെ പോസ്റ്റ് നന്നായി വായിച്ചിട്ട് കമന്റിടൂ. ഇവിടെ ജാതിയെ പ്രശ്നവത്ക്കരിക്കുന്നവരെ ജാതിവാദികളാക്കുന്ന സവര്‍ണജാതിയിനത്തില്‍പ്പെട്ടതാണ് ടീച്ചറെങ്കില്‍ ഇനി അടിയന്‍ മറുപടിയൊന്നും പറയുന്നില്ലേ !

നന്ദന said...

കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങൾ എന്ന് ഞാൻ പറഞ്ഞപ്പോൾ നമ്പൂരി നായർ മേനോൻ എന്നിവരാരും വാളെടുത്തില്ല, പക്ഷെ ഞങ്ങളാണ് സാക്ഷാൽ ജാതിക്കോമരങ്ങളെന്ന് തെളിയിക്കുകയാണ് താങ്കൾ ചെയ്യുന്നതെന്ന് താങ്കൾ അറിയാതെ പോകുന്നു. എനിക്ക് ഒരു ജാതിയേയുള്ളൂ സർ, അത് മനുഷ്യജാതിയാണ്. താങ്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം എന്ത് കൊണ്ട് മറ്റുള്ളവർ ജാതിക്കോമരങ്ങളാണെന്ന് സ്വയം അംഗീകരിക്കുന്നില്ല, ഇത് വന്ന് ഞാൻ തന്നെയാണ് ജാതിക്കോമരമെന്ന് വിളിച്ച് പറയാലായിപ്പോയല്ലോ മാഷേ?
പോസ്റ്റിട്ടപ്പം കാണാതിരുന്നത് എന്റെ ഉയർന്ന ജാതിക്കാരണമായിരിക്കും.
നിസ്സഹായൻ സർ, എന്റെ കൂടെ നിന്ന് ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾക്ക് മനുഷ്യജാതിയേയുള്ളൂ എന്നുറക്കെ വിളിച്ചു പറയൂ സർ.
നമ്മുക്കിതിവിടെ അവസാ‍നിപ്പിക്കാം.

Anonymous said...

kashttam!!

നിസ്സഹായന്‍ said...

"കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നമ്പൂരി നായര്‍ മേനോന്‍ എന്നിവരാരും വാളെടുത്തില്ല, പക്ഷെ ഞങ്ങളാണ് സാക്ഷാല്‍ ജാതിക്കോമരങ്ങളെന്ന് തെളിയിക്കുകയാണ് താങ്കള്‍ ചെയ്യുന്നതെന്ന് താങ്കള്‍ അറിയാതെ പോകുന്നു."

നമ്പൂരി, നായര്‍ , മേനോന്‍ തുടങ്ങിയ വാലുകളാട്ടുന്നവര്‍ ജാതിക്കോമരങ്ങളല്ലെന്ന ഇവിടെ നിലനില്‍ക്കുന്ന പൊതുബോധത്തെ വാഴ്ത്തി, എന്റെ 'സങ്കുചിതജാതിവാദബോധ'ത്തെ ചൂണ്ടിക്കാണിച്ചതിനും അത്തരം ജാതിവാലുകള്‍ മതേതരമാനവിക ബോധത്തിന്റെ സാര്‍വത്രികതയാണെന്നും ഭോധിപ്പിച്ച നന്ദനടീച്ചര്‍ ക്ഷമി. ഞങ്ങള്‍ മനുഷ്യരാണെന്ന് അംഗീകരിക്കപ്പെടും വിധം ഭൌദിക-സാമ്പത്തിക-രാഷ്ട്രീയ-ആത്മീയയാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യാസപ്പെടാത്തിടത്തോളം അയഥാര്‍ത്ഥ മാനവികത പറയുന്നവരുടെ കൂടെ നിന്ന് "ഞങ്ങള്‍ക്ക് മനുഷ്യജാതിയേയുള്ളൂ" എന്ന് ഉറക്കെ വിളിച്ചുപറയുന്ന 'ജാഢ' കാണിക്കാന്‍ കഴിയാതെ വരുന്നതില്‍ വീണ്ടും ക്ഷമീ ടീച്ചര്‍ ! ഈ ദൌര്‍ബല്യം ഞങ്ങളെപ്പോലുള്ളവര്‍ വെളിപ്പെടുത്തുന്നതു കൊണ്ടായിരിക്കും ടീച്ചറിന്റെ മാനവികചേരിയില്‍ ചേര്‍ന്ന് സംഘപരിവാര്‍ മതേതരവാദിയായ സതനായര്‍ കൂടി എന്റെ മേല്‍ കാഷ്ഠിച്ചിട്ടു(kashttam!!) പോയതും !!!!

നന്ദന said...

താങ്കൾ പറഞ്ഞത് പോലുള്ള ഒരു പൊതുബോധം അമ്മയാണെ എനിക്കില്ലട്ടൊ!!!
എന്റെ ഹൃദം തുറന്നെടുത്ത് മേശപ്പുറത്ത് വെച്ചാൽ എന്റെ സുഹൃത്ത് നിസ്സഹായൻ പറയും ചെംബരത്തിപൂവണെന്ന്, ഇനിയും ഞാനെങ്ങനെ താങ്കളെ ബോധ്യപ്പെടുത്തുമെന്ന് എനിക്കറിയില്ല.
ഒരാൾ മനുഷ്യജാതിയിൽ മാത്രം വിശ്വാസമർപ്പിക്കുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം വാക്കുകൾ ബൂമാറങ്ക് പോലെ തിരിഞ്ഞുവരുന്നത് താനുൾക്കൊള്ളുന്ന സമൂഹത്തിലേക്കാണെനുള്ളകാര്യമെങ്കിലും താങ്കൾമനസ്സിലാക്കിയെങ്കിൽ എന്നുഞാനാശിച്ചു പോകുന്നു. സാമ്പത്തികസ്ഥിതിയും സാമൂഹസ്ഥിതിയും വരുന്നത്വരെ താങ്കൾ കാത്തിരിക്കുക, പക്ഷെ താങ്കൾ ഉൾക്കൊള്ളുന്ന സമൂഹം അന്നും ഇന്നും എന്നും എനിക്ക് മനുഷ്യ സമൂഹമാണ്, ഇത് ഉറക്കെ ഞാനീ ബ്ലോഗിലോകത്ത് ഉച്ചത്തിൽ പ്രക്യാപിക്കുന്നു.

ഒരു സമൂഹം സ്വയം നന്നാവാതിടത്തോളം കാലം അവരെ നന്നാക്കാൻ ഒരു പ്രകൃതി ശക്തിക്കും കഴിയില്ല നിസ്സഹായൻ, എന്ത്കൊണ്ട് താങ്കൾക്ക് എന്നൊടൊപ്പം ഉറക്കെ പറയാൻ കഴിയുന്നില്ല ഞങ്ങൾ മനുഷ്യരാണെന്ന്. താങ്കളെപോലുള്ളവരണ് ഒരു സമൂഹത്തെ ഒന്നടങ്കം ഒരു വേലിക്കെട്ടിനുള്ളിൽ “തളച്ചിടു”ന്നത്. എന്ത് ലാഭമാണ് ഇതിൽ നിന്നും താങ്കൾക്ക് ലഭിക്കുന്നത് എന്ന് ഞാൻ ചോദിച്ചുപോകുകയാണ്.

കായൽ said...

Teacher

ushakumari said...

thank u, friends for having a long discussion though being irrespective of the post..

ഞാന്‍ കശ്മലന്‍ said...

just view this , a little different one.
http://njankasmalan.blogspot.com/2010/10/blog-post.html

yousufpa said...

അണ്ണാറക്കണ്ണനും തന്നാലായത്.സ്വന്തം നാടിന് വേണ്ടി പരിശ്രമിക്കുന്നവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ .അത് താരമായാലും മുസ്ലീമായാലുംസിക്കുകാരനായാലും ഹിന്ദുവായാലും ജൈനനായാലും ക്രൈസ്തവനായാലും ഒരേ വികാരമായിരിക്കണം.

Unknown said...

:)

TOMS / thattakam.com said...

ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ഹരിമാഷ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

ജയകൃഷ്ണന്‍ കാവാലം said...

ഇപ്പോഴാണു കാണുന്നത്. ഒരു ഭാഷാ അദ്ധ്യാപിക എന്ന വിശേഷണത്തോടെ ഇത്തരമൊരു പോസ്റ്റ് കാണാൻ ഇടയായതിൽ ഖേദിക്കുന്നു എന്നു പറയാതെ വയ്യ. ഇതിലൂടെ ഇൻഡ്യൻ ആർമി, ഏതു ശുപാർശയിലും വീഴുന്ന, ജാതി താൽ‌പര്യങ്ങൾ‌ക്ക് കീഴ്പ്പെടുന്ന ഒന്നാണെന്ന് അസന്ദിഗ്ധമായി സ്ഥാപിച്ചെടുക്കുകയാണോ ടീച്ചർ ചെയ്തിരിക്കുന്നത്? മോഹൻ‌ലാലിനെപ്പോലെയൊരു വ്യക്തിയിൽ ഉൾ‌ച്ചേർന്നിരിക്കുന്ന സമർപ്പണബോധവും, കഠിനാദ്ധ്വാനവും (ഏതു കാര്യത്തിലായാലും) തന്നെ ഒരു പട്ടാളക്കാരനാകാൻ പര്യാപ്തമാണ്. മാത്രമല്ല, ഇത്രയും കണ്ടെത്തലുകൾ, അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ വരെ അടിസ്ഥാനമാക്കി നടത്തിയ ടീച്ചർ, മമ്മൂട്ടി ടെറിട്ടോറിയൽ ആർമിയിലേക്ക് അപേക്ഷിച്ചിരുന്നുവോ എന്ന് തിരക്കിയോ ആവോ? ഈ ലേഖനം ‘ഭാഷാസമ്പുഷ്ടമായ ഒരു വിഡ്ഢിത്തം‘ എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ രീതിയിൽ ജാതി തിരിച്ചു ജനങ്ങളെയും, വിദ്യാർത്ഥികളെയും, ഒരു മതേതര രാജ്യത്തിന്റെ സൈന്യത്തെപ്പോലും വിലയിരുത്താൻ കഴിവുള്ള ടീച്ചറിന്റെ ശിഷ്യത്വം നേടാതെ പോയതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. വിഖ്യാതമായ മഹാരാജാസ്‌ കോളേജിനെക്കുറിച്ചും ചിന്തിച്ചു പോകുന്നു.

എവിടെയും ദുഷിച്ച ജാതിഭ്രാന്തുമായി അലയുന്ന ജാതിക്കോമരങ്ങളുടെ ആർപ്പുവിളിയിൽ അത്ഭുതമൊന്നും തോന്നുന്നില്ല. അതൊരു തരം മാനസികാവസ്ഥയും, ചികിത്സയില്ലാത്ത അസഹിഷ്ണുതയും അപകർഷതയുടെ മൂർദ്ധന്യഭാവവുമാണ്. പലയിടങ്ങളിലും ഇവരിങ്ങനെ കൂക്കി വിളിച്ചു കടന്നു പോകാറുണ്ട്. പക്ഷേ, നാളെയുടെ മുകുളങ്ങൾക്ക് വഴിവിളക്കാകേണ്ട, വിവരവും വിദ്യാഭ്യാസവുമുള്ള ടീച്ചർ ചിന്താപരമായും, ബൌദ്ധികവുമായി ഇനിയും വളരെ വളരെ ഉയർന്ന മാനങ്ങൾ തേടേണ്ടിയിരിക്കുന്നു. കാരണം രാഷ്ട്രപുനർനിർമ്മാതാക്കളായ പ്രതിഭകളെ തന്റെ ശിശ്യന്മാരിൽ ഓരോ മുഖങ്ങളിലും, ഒരു അദ്ധ്യാപകൻ/പിക ദർശിക്കേണ്ടിയിരിക്കുന്നു. പിഴവു സംഭവിച്ചു കൂടാ എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്: ജാതിക്കോമരങ്ങൾ എന്റെ നെഞ്ചത്തോട്ട് കുതിര കയറാൻ വരണ്ട.

പുന്നകാടൻ said...

മോഹന്‍ലാലിനു കോണ്ഗ്രസ് വഴി കേണല്‍ പദവി .ഒപ്പം ഹിന്ദുക്കളുടെ ആശിര്‍വാതവും.മമൂട്ടിക്ക് സി പി എം വഴി രണ്ടു തവണ ഡി -ലിറ്റ് പദവി .ഒപ്പം മുസ്ലിങ്ങളുടെ ആശിര്‍വാധവും.അവസാനം "സോമന്‍"ഊളയായി ഹ ..ഹ .ഹ ഹയാ

റഷീദ് മാഷ് said...

iniyum orupad ezhuthuka darsanikathikavode........ sasneham ushabhayikk!

Kmvenu said...

സാമാന്യം ഭേദപ്പെട്ട സിനിമാ അഭിനേതാക്കൾ, വ്യവസായികൾ, കച്ചവടക്കാർ എന്നതില്‍ കവിഞ്ഞു ഇവർ ഇരുവരും യഥാർഥത്തിൽ എന്തെങ്കിലും ആണോ ?!..