Friday, September 28, 2012

മലയാളം റിസേര്‍ച്ച് ജേണലിലെ സ്ത്രീവാദപഠനങ്ങള്‍ക്കൊരു ആമുഖക്കുറിപ്പ്



                         
                          അതിവിപുലവും ഗഹനവുമായ സംവാദസാധ്യതകളാണ്, പുതിയ കാലത്ത് സ്ത്രീവാദം തുറന്നു വെയ്ക്കുന്നത്. വളരെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ ചരിത്രപരമായും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്തുകൊണ്ടുതന്നെ സ്വകാര്യ/ പൊതു മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ പ്രാപ്തമായ ഒരു ചിന്താപദ്ധതിയാണത്. വ്യക്തിപരമായത് രാഷ്ട്രീയ(വു)മാണ് (personal is political) എന്ന താക്കോല്‍ വാചകം തന്നെ സ്ത്രീവാദത്തിന്റെ ദാര്‍ശനിക സമഗ്രതയെയാണ് സൂചിപ്പിക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ 'എനിഗ്മ ഓഫ് കാസ്പര്‍ഹൗസ്'ലെ നായകന്റേതുപോലെ പൂര്‍ണ്ണവും അന്ധവുമായ നിഷ്‌കളങ്കതയില്‍ നിന്നോ നിര്‍ലേപതയില്‍ നിന്നോ അല്ല ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക; മറിച്ച് അനുഭവപരവും വിശകലനാത്മകവുമായി ഉരുത്തിരിഞ്ഞ നിലപാടുകളും ചരിത്രപരമായ കാഴ്ചപ്പാടുകളുമായാണ് അവ സ്വരൂപിക്കപ്പെടുന്നത്. പല കോണുകളില്‍ നിന്നുള്ള പലതരം അന്വേഷണങ്ങളും ചോദ്യങ്ങളുമായി ഈ സമാഹാരത്തെ കാണാവുന്നതാണ്. ഒരു പക്ഷേ നാം സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ അവയിലുണ്ടാകാം.. ഉത്തരങ്ങളേക്കാള്‍ സര്‍ഗ്ഗാത്മകവും ആത്മാര്‍ത്ഥവുമാണ് ഈ ചോദ്യങ്ങള്‍ എന്നു കാണാന്‍ പ്രയാസമില്ല. 
                   
                   ആധുനികവും ആധുനികോത്തരവുമായ സമീപനരീതികളും അഭിരുചികളും ഈ സമാഹാരത്തിലുണ്ട്. അവ പരസ്പരം ഇടഞ്ഞും ഇണങ്ങിയും കിടക്കുന്നതു കാണാം. അനുഭവങ്ങളും മനന നിരീക്ഷണങ്ങളും ചേര്‍ന്ന് അറിവിനെ സൈദ്ധാന്തികമാക്കാനുള്ള ശ്രമം പൊതുവേ എല്ലാ കുറിപ്പുകളിലും കാണാം. കേരളത്തിന്റെ സമകാലിക ലിംഗ വ്യവഹാരത്തിന്റെ പൊതു കാഴ്ചപ്പാടിനെയും അതിന്റെ ഔദ്യേഗിക സമീപനരീതികളെയും കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്, ഇവിടെ. വ്യത്യസ്തമായ വീക്ഷണകോണുകളും അനുഭവമേഖലകളും കൊണ്ട് അവയ്ക്കുള്ളില്‍ പ്രത്യയശാസ്ത്രപരമായ സൂക്ഷമബന്ധങ്ങള്‍ നിര്‍മിച്ചെടുക്കുക എന്നതു പ്രധാനമാണ്. അക്കാദമിക് പഠനമാതൃകകളുടെ പരിധിയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും ഈ പഠനങ്ങളുടെ രാഷ്ട്രീയപ്രസക്തി അതാണ്. പൊതുവായ ഔപചാരിക സ്ത്രീപരിഗണനകളില്‍ നിന്നു വ്യത്യസ്തമായി സവിശേഷസ്വത്വങ്ങള്‍ എന്ന നിലയില്‍ ദളിത്, പരിസ്ഥിതി, ക്വിയര്‍, മുസ്‌ളിം സംബന്ധമായ സൂക്ഷമാവബോധം ഈ സമാഹാരത്തിലെ സ്ത്രീവാദ പരിപ്രേക്ഷ്യത്തെ ബഹുലവും ബഹുസ്വരവുമാക്കുന്നതോടൊപ്പം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുന്നു. പാശ്ചാത്യമായ സൈദ്ധാന്തിക പരികല്‍പനകളെ ആശ്രയിക്കുമ്പോഴും അവയ്ക്ക് കേരളീയസന്ദര്‍ഭത്തില്‍ ഉചിതമായ വ്യാഖ്യാനവും വിശകലനവും നിര്‍വഹിക്കപ്പെടുന്നുണ്ട്.

                           ഒരു ജ്ഞാനശാസ്ത്രവിഷയമെന്ന നിലയില്‍ സ്ത്രീവാദം ആധുനികതയുടെ നേട്ടങ്ങളെയും ഉള്‍ക്കാഴ്ച്ചകളെയും സ്വംശീകരിച്ചതെങ്ങനെയെന്ന് കെ.എം.വേണുഗോപാലന്റെ പ്രബന്ധം അന്വേഷിക്കുന്നു. സാംസ്‌കാരികമായ ബഹുതലകളോടും വ്യത്യസ്തതകളോടും പരസ്പരബഹുമാനം പുലര്‍ത്തുന്നതും അവയിലെ ആന്തരവൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പരിവര്‍ത്തനോന്മുഖമായ ഒരു പുതിയ ദിശയിലേക്ക് സമൂഹത്തിന്റെ ഭാവനയെ തട്ടിയുയര്‍ത്താനും നയിക്കാനും കഴിയുന്നതുമായ ഒരു ജനാധിപത്യ ആധുനികതയെ ആണ് സ്ത്രീവാദം ഉള്ളടക്കുന്നത് എന്നദ്ദേഹം പറയുന്നു. ഇ.വി.രാമസ്വാമി നായ്ക്കര്‍ക്കും ജൂഡിത്ത് ബട്‌ലര്‍ക്കുമൊപ്പം വി.ടി.ഭട്ടതിരിപ്പാട്, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കുടങ്ങിയവരുടെ നിരീക്ഷണങ്ങളെ കൂടി ഉപജീവിച്ചുകൊണ്ടാണീ പഠനം നിര്‍വഹിച്ചിരിക്കുന്നത്.
                                  
                             ഡോ. ജെ.ദേവിക എഴുതിയ '
' Fantasy echo? Reflections on Republishing Early Modern Writing by Malayalee Women in Contempoary Kerala' എന്ന ലേഖനം സ്ത്രീചരിത്രരചനയുടെ സങ്കീര്‍ണ്ണതകളെയും സന്ദിഗ്ദ്ധതകളെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുതന്നെ ആദ്യകാല സ്ത്രീവാദികളുടെ സംഭാവനകളെ വീണ്ടെടുക്കുന്നതിനെക്കുറിച്ചു പറയുന്നു. ജോവാന്‍ സ്‌ക്കോട്ട് പറയുന്നതു പോലെ വ്യത്യസ്ത സ്ഥലകാലങ്ങള്‍ക്കും സാമൂഹ്യപദവികള്‍ക്കും അതീതരായി സ്ത്രീകള്‍ ഭൂതകാലത്തില്‍ നിന്നുള്ള മാറ്റൊലിക്കു വശംവദരായിത്തീരുന്നു, പരസ്പരം ബന്ധിക്കപ്പെടുന്നു. വീണ്ടെടുക്കലിനെ ദേവിക ഒരു രാഷ്ട്രീയപ്രക്രിയ ആയി കാണുന്നു. മുഖ്യധാരാചരിത്രാഖ്യാനങ്ങളോടൊപ്പം സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന പുരുഷ കേന്ദ്രിതബോധങ്ങളെയും നിശിതമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്ന എഴുത്തിന്റെ നാള്‍വഴികളില്‍ ഊര്‍ജ്ജത്തിന്റെ സ്രോതസ്സുകള്‍ ആവാന്‍ മുന്‍തലമുറയിലെ പെണ്ണെഴുത്തുകളുടെ പുനര്‍വായനയ്ക്കു തീര്‍ച്ചയായും ിയും എന്നു ഡോ:ജെ.ദേവികരുന്നു.


                 ഡോ. ജാനകിയുടെ ''Acts of Survival:Afterlives of stories through women'' എന്ന പഠനം നമ്മുടെ മൈത്തിക ഭൂതകാലത്തിന്റെയും സാംസ്‌കാരിക ചരിത്രത്തിന്റെയും പുനരാഖ്യാനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും സ്ത്രീസ്വത്വം നേടുന്ന അതിജീവനത്തെക്കുറിച്ചു പറയുന്നു. മര്‍ദ്ദകമായ പിതൃമേധാവിത്ത സമൂഹത്തില്‍ ബദല്‍ സ്വത്വങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭാവനകളുമാണ് സ്ത്രീകള്‍ വരമൊഴിയായും വാമൊഴിയായും ആവിഷ്‌കരിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, മിത്തുകള്‍ എന്നിവയുടെ പ്രതീകാത്മകഘടനയിലേക്കു ഉള്‍ച്ചേര്‍ന്നുകൊണ്ട് സ്‌ത്രൈണതയെക്കുറിച്ചുള്ള സാംസ്‌കാരിക മിത്തുകള്‍ എങ്ങനെ ബലപ്പെടുന്നു എന്ന അന്വേഷണം പ്രധാനമാണെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹെലന്‍, മെഡൂസ, പണ്ടോറാ, ക്ലിറ്റംനെസ്ട്ര മുതലായ സ്ത്രീ മിത്തുകളെക്കുറിച്ചുളള വാര്‍പ്പുസങ്കല്‍പങ്ങളെക്കുറിച്ച് മറിന വെര്‍നര്‍ നടത്തിയ പഠനങ്ങള്‍,  എ.കെ. രാമാനുജനും പൗളൊ റിച്ച്മാനും വേല്‍ച്ചേരു നാരായണ റാവുവും മറ്റും സ്ത്രീകളുടെ വാമൊഴി പാരമ്പര്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍, സത്യവതിയെ പോലുള്ള കീഴാള കഥാപാത്രങ്ങളെക്കുറിച്ച് മന്ദാക്രാന്തബോസ് നടത്തിയ പഠനങ്ങള്‍, ശകുന്തളയെക്കുറിച്ച് റൊമീലാ ഥാപ്പറും ഗാന്ധാരിയെക്കുറിച്ച് മധുശ്രബാ ദാസ് ഗുപ്തയും മീരാബായിയെക്കുറിച്ച് നാന്‍സി കെര്‍ഷ്വായും  നടത്തിയ പഠനങ്ങള്‍, നബനീതാസെന്‍ കണ്ടെത്തിയ ചന്ദ്രബതി രാമായണം, സാറാ ജോസഫിന്റെ രാമായണകഥകള്‍, എന്നിവയുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞുകൊണ്ട് ഇത്തരം വ്യാഖ്യാനങ്ങളുടെ വിധ്വംസകത ഒരു ബദല്‍സൗന്ദര്യശാസ്ത്രത്തെ നിര്‍മ്മിച്ചെടുത്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

                               ഡോ: എ.കെ.ജയശ്രീയുടെ 'ആരോഗ്യം സ്ത്രീഭാവനയില്‍' എന്ന ലേഖനം വളരെ പ്രധാനപ്പെട്ട ഒരു പരിപ്രേക്ഷ്യത്തെയാണ് സ്ത്രീവാദ കാഴ്ച്ചപ്പാടില്‍ വിശകലനം ചെയ്യുന്നത്.നമ്മുടെ വികസന കാഴ്ച്ചപ്പാടുകളെയും സ്ത്രീകളുടെ സാമൂഹ്യപദവിയും കണക്കിലെടുത്തുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പരിഗണനയെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണിവിടെ. ഒപ്പം സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു സങ്കല്‍പ്പത്തെ ആരായുന്നു. വൈദ്യശാസ്ത്രം സ്ത്രീ/പുരുഷ സംവര്‍ഗ്ഗങ്ങളെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ എപ്രകാരം രൂപപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്തുവെന്ന്  പുന:പരിശോധിക്കേതുണ്ടെന്ന് അവര്‍ പറയുന്നു. സ്ത്രീകളുടെ സ്വയം നിര്‍ണയനത്തിന്റെ കാഴ്ച്ചപ്പാടില്‍ ഭക്ഷണം , മരുന്ന് മുതലായ അടിസ്ഥാന വിഭവങ്ങളുടെ ലഭ്യത മാത്രമല്ല, അബോര്‍ഷനും ഗര്‍ഭനിരോധനവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം.. തൊഴില്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും ലിംഗാധിഷ്ഠിതമായ വിവേചനങ്ങളും തമ്മിലുളള ബന്ധം കണക്കിലെടുക്കേതുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേലുള്ള സ്വയം നിര്‍ണയാവകാശത്തെ മനസ്സിലാക്കേണ്ടത് ജനനനിയന്ത്രണം, ഭ്രൂണഹത്യ, അബോര്‍ഷന്‍, സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, പ്രത്യുല്‍പാദനനിരക്ക്, മാതൃമരണം, ലിംഗാനുപാതം, ആയുര്‍ദൈര്‍ഘ്യം ആത്മഹത്യാപ്രവണത, വിഷാദരോഗം, ഉല്‍ക്കണ്ഠ, ഹിസ്റ്റീരിയ, ഭ്രാന്ത് മുതലായ ശാരീരിക/ മാനസികാരോഗ്യ പരിഗണനകളിലാണെന്നവര്‍ പറയുന്നു.

                    സമകാലിക മാധ്യമങ്ങളിലെ സ്ത്രീ പ്രതിനിധാനത്തെ വിലയിരുത്തുന്ന മ്യൂസ് മേരി ജോര്‍ജ്ജിന്റെ ലേഖനം ചിഹ്നവിജ്ഞാനീയത്തെ അവലംബിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സ്ത്രീ പാഠങ്ങളെ നിരീക്ഷിക്കുന്നു. പത്രങ്ങള്‍, മാസികകള്‍, ടി.വി. പ്രോഗ്രാമുകള്‍,പരസ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബ്‌ളോഗുകള്‍ തുടങ്ങിയവയിലൊക്കെ ലിംഗാധികാരം നിര്‍മ്മിക്കപ്പെടുന്നതും സാധൂകരിക്കപ്പെടുന്നതുമെങ്ങനെയെന്ന് അവര്‍ അന്വേഷിക്കുന്നു. തുടര്‍ന്നു വരുന്ന നാലു പ്രബന്ധങ്ങളും മുസ്‌ളീം,ദളിത്, പരിസ്ഥിതി,ക്വിയര്‍ തുടങ്ങിയ ന്യൂനപക്ഷ സ്വത്വങ്ങളില്‍ ഊന്നുന്നു.




            ഡോ:ഷംഷാദ് ഹുസ്സൈന്റെ  'ഇസ്‌ളാമിക സ്ത്രീവാദം' എന്ന ലേഖനം മുസ്‌ളിംസ്ത്രീ എന്ന സ്വത്വപദവിയെ തിരിച്ചറിയാന്‍ ഉതകുന്ന വിവിധ സമീപനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇസ്‌ളാമിനകത്തെ വൈവിധ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടു മുസ്‌ളിം സ്ത്രീവാദികള്‍ നടത്തുന്ന വിവിധ മത പാരായണരീതികളെക്കുറിച്ചും അതിനപ്പുറം മുസ്‌ളിംസ്ത്രീപരിപ്രേക്ഷ്യം ആശയപരമായും അനുഭവപരമായും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.മുസ്‌ളിം സ്ത്രീകളുടെ പര്‍ദ്ദാസമ്പ്രദായത്തെയും ലൈംഗികാവയവഛേദനത്തെയുമൊക്കെ ചരിത്രപരമായി വിശകലനം ചെയ്യുകയും അവയുടെ വിവിധ വ്യാഖ്യാനങ്ങളെ വിലയിരുത്തുകുയും ചെയ്യുന്നുണ്ട്  ഇവിടെ. ഇവയിലേതെങ്കിലുമൊന്ന് ശരിയാണെന്ന നിലയ്ക്കല്ല , മറിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പുലരുന്ന ഇസ്‌ളാമിക സ്ത്രീ വാദങ്ങളുടെ വൈവിധ്യങ്ങളെ എടുത്തുകാട്ടുകയാണിവിടെ ചെയ്യുന്നത്. പാരമ്പര്യം/ആധുനികത, പുരുഷാധികാരം/ സ്ത്രീയുടെ അടിമത്തം, മതവിശ്വാസം/ മതേതരത്വം എന്നിങ്ങനെ ഉറച്ചതും പരസ്പര വിരുദ്ധവുമായി കണക്കാക്കുന്ന ഒട്ടേറെ ദ്വന്ദങ്ങളെ ഇസ്‌ളാമിക സ്ത്രീവാദം ചോദ്യം ചെയ്യുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്നു.

                    പരിസ്ഥിതിയെയും സ്ത്രീവാദത്തെയും ദര്‍ശനപരമായി ബന്ധിപ്പിക്കുന്ന ഒരു ബൌദ്ധിക /പ്രവര്‍ത്തന പദ്ധതിയാണ് പരിസ്ഥിതിസ്ത്രീവാദം. ഡോ: സജിത കിഴിനിപ്പുറത്ത് പരിസ്ഥിതിസ്ത്രീവാദത്തെക്കുറിച്ച് എഴുതിയ പ്രബന്ധം അതിന്റെ  പ്രാഥമികമായ ആശയ ധാരകളെ അവതരിപ്പിക്കുകയും വളരെ നിര്‍ണായകമായ ഒരു വിമോചനപ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് അതിന്റെ സംവാദസാധ്യതകളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഒപ്പം സുഗതകുമാരി, മയിലമ്മ, സി.കെ.ജാനു, ലീലാകുമരിയമ്മ മുതലായവരുടെ സംഭാവനകളെ വകയിരുത്തിക്കൊണ്ട്  കേരളീയ പൊതുമണ്ഡലത്തില്‍ പാരിസ്തിഹിക സ്ത്രീവാദത്തിന്റെ ചരിത്രത്തെ കണ്ടെടുക്കുകയും ചെയ്യുന്നു. ഇക്കോഫെമിനിസത്തിന്റെ  സാമ്പ്രദായിക പരികല്‍പനകള്‍ക്കെതിരായ വാദങ്ങളെയും ക്വിയര്‍ , മൂന്നാം ലോക , ദളിത് പരിഗണനകളുമായി ബന്ധപ്പെട്ടുകൊണ്ട്  അതിനുള്ള സംവാദ സാധ്യതകളെയും ഈ പഠനം അവതരിപ്പിക്കുന്നു.

                   പി.ലിസയുടെ പ്രബന്ധം അക്കാദമിക് രീതിശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട്  ദളിത് സ്ത്രീവാദത്തിന്റെ  അതിരുകളും വ്യാപ്തിയും അന്വേഷിക്കുന്ന ഒന്നാണ്.പൊതുസ്ത്രീവാദത്തിന്റെ സാര്‍വ്വലൌകിക പരികല്‍പനകളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടും  സ്ത്രീകള്‍ ഒരൊറ്റ ഏകരൂപഗണമാണെന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ടുമാണ് ദളിത് സ്ത്രീവാദം ഉയര്‍ന്നുവരുന്നത്. വര്‍ഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ത്രീപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യേണ്ടത് എന്ന ധാരണയാണ് പാശ്ചാത്യബ്‌ളാക്ക് ഫെമിനിസത്തോടൊപ്പം ഇന്ത്യന്‍ ദളിത് സ്ത്രീവാദവും പങ്കുവെയ്ക്കുന്നത്. ഗെയില്‍ ഓംവെദ്, ഷര്‍മ്മിള രെഗ്ഗെ, സിന്തിയാ സ്റ്റീഫന്‍, മാര്‍ഗരറ്റ്, കല്‍പനാ കണ്ണബീരാന്‍, വസന്ത കണ്ണബീരാന്‍, അനുപമാറാവു, ലീലാദുബെ, പാമ, സ്വരൂപാറാണി തുടങ്ങിയവരുടെ ചിന്തകളെയും സര്‍ഗ്ഗാത്മക സംഭാവനകളേയും സൂചിപ്പിക്കുന്നുണ്ട്  ഈ ലേഖനം. ഇന്ത്യന്‍ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയെ സംബന്ധിച്ച വ്യവഹാരങ്ങള്‍ പരിചരിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് സംഗീത വിശ്വനാഥന്റെ  പഠനം നടത്തുന്നത്.നിര്‍ബ്ബന്ധിത ഭിന്നവര്‍ഗ്ഗലൈംഗികതയും ( compulsory hetero sexuality )അതിലൂന്നിയ പ്രത്യുല്‍പാദനപരമായ കുടുംബ( reproductive family)സംവിധാനങ്ങളും എപ്രകാരം സാംസ്‌കാരികമായ അധീശത്വത്തിലൂടെ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലിജി പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമയുടെ ആഖ്യാനത്തെയും പ്രമേയത്തെയും മുന്‍ നിര്‍ത്തിയുള്ള വിശകലനം സ്ത്രീപക്ഷ രാഷ്ട്രീയവും സൈദ്ധാന്തികധാരകളും ഇനിയും കടന്നു കയറേണ്ട  മേഖലകളെ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീപാ മേത്തയുടെ 'ഫയര്‍', കരണ്‍ റസ്ദാനിന്റെ 'ഗേള്‍ ഫ്രണ്ട്' എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒഴിവാക്കലുകളോ നിര്‍ബ്ബന്ധമോ ഇല്ലാതെ തന്നെ സ്വവര്‍ഗ്ഗകാമനകള്‍ സ്വത്വാവിഷ്‌കാരത്തിന്റെ തളിരിടലായി 'സഞ്ചാര'ത്തില്‍ കാണാമെന്നും സംഗീത പറയുന്നു. വിര്‍ജ്ജീനിയ വുള്‍ഫ് തന്റെ  വിഖ്യാതമായ 'A room of one's own' എന്ന കൃതിയില്‍ നിര്‍വ്വചിക്കുന്ന 'ഞാന്‍' എപ്രകാരം സംസ്‌കാരം, ദേശീയത, പാരസ്പര്യം മുതലായവയ്ക്കകത്ത് കീഴായ്മപ്പെടുന്നു എന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ 'സഞ്ചാര'ത്തിലെ കാമനാവിനിമയങ്ങളെ നോക്കിക്കാണുകയാണ് സംഗീത.
                    
                               സ്ത്രീവാദ വ്യവഹാരങ്ങളില്‍ പൊതുവേ കടന്നുവരുന്ന വിഷയങ്ങളെ പരിഗണിച്ചുകൊണ്ട് അവയ്ക്ക് നവീനവും സമകാലികവുമായ പരിപ്രേക്ഷ്യങ്ങള്‍ നിര്‍മിക്കുകയാണ് മേല്‍പ്പറഞ്ഞ പ്രബന്ധങ്ങള്‍ ചെയ്തിട്ടുള്ളത്. എങ്കിലും നാടകം സിനിമ, സംഗീതം, ചിത്രകല, അനുഷ്ഠാനകല, ജനപ്രിയകല, ശാസ്ത്രം, ആഖ്യാനപാരമ്പര്യം തുടങ്ങി നിരവധി സുപ്രധാന മേഖലകള്‍ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. അത്തരം സവിശേഷ മേഖലകളിലൂന്നിയ സ്ത്രീ പരിപ്രേക്ഷ്യങ്ങള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീവാദ പഠനമേഖലയില്‍ പ്രസക്തമായ ഗ്രന്ഥങ്ങളുടെ പട്ടിക ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. പൂര്‍ണവും സമഗ്രവുമായ ഒരു ഗ്രന്ഥസൂചിയല്ലെങ്കിലും അക്കാദമിക പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

6 comments:

മൈലാഞ്ചി said...

എനിക്ക് വായിക്കാന്‍ പറ്റുന്നില്ലല്ലോ ടീച്ചറേ.. ഫോണ്ട് എന്തോ പ്രശ്നം കാണിക്കുന്നു...

Unknown said...

വായിക്കാന്‍ പറ്റുന്നില്ലാ പറ്റുന്നില്ലാ പറ്റുന്നില്ലാ...

ushakumari said...

മൈലാഞ്ചി, അനു ഭാസ്കരന്‍ ഇപ്പോള്‍ എങ്ങനെ ? വായിക്കാന്‍ പറ്റുമോ?

നിസാരന്‍ .. said...

വളരെ ഗഹനമായ ലേഖനം. കുറെ കാര്യങ്ങള്‍ ഒന്നും എനിക്ക് പിടി കിട്ടിയില്ല കേട്ടോ. വായനയില്‍ ഇനിയും ഏറെ പഠിക്കേണ്ടി ഇരിക്കുന്നു

മൈലാഞ്ചി said...

ഇപ്പോ വായിക്കാം.. താങ്ക്യു..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്ത്രീവാദത്തെക്കുറിച്ചുള്ള ഒരു സമഗ്രവായന .അഭിനന്ദനങ്ങള്‍ ..ഞാന്‍ സ്ത്രീ വാദത്തെ എതിര്‍ക്കുന്ന ഒരാളാണെങ്കിലും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ലേഖനം പഠനാര്‍ഹം ആഎന്നു സമ്മതിക്കാതെ തരമില്ല