Wednesday, March 25, 2009

ആമേനും ആണുങ്ങളും


തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ഡോ.സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ 'ആമേന്‍' പുറത്തുവന്ന ശേഷമുള്ള പ്രതികരണങ്ങളാണ്‌ ഇതെഴുതിപ്പിച്ചത്‌. പത്രമാസികകളിലും ചാനലുകളിലും ഇന്റര്‍നെറ്റിലുമായി ബെസ്റ്റ്‌ സെല്ലറായ 'ആമേനെ' മുന്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ ദിവസേന നടക്കുന്നു. കൂടാതെ സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖങ്ങള്‍ വേറെയും.

ന്യാസ്ത്രീയുടെ ജീവിതം എന്ന അത്ഭുത കൗതുങ്ങള്‍ മുതല്‍ അത്‌ വിറ്റുകിട്ടുന്ന പൈസയെ ചൊല്ലിയുള്ള ജിജ്ഞാസ വരെ നീളുന്ന പ്രതികരണങ്ങള്‍...... അക്ഷരജാലകത്തില്‍(കലാകൗമുദി) എംകെ ഹരികുമാര്‍ ആയാലും ശരി,'ദി ട്രൂത്ത്‌'ന്റെ പത്രാധിപരായാലും ശരി, തങ്ങളുടെ പ്രതികരണങ്ങളിലൂടെ ഈ പുസ്തകത്തെയും അതിന്റെ ഇടപെടലിനെയും തമസ്കരിച്ചുകളയുകയാണ്‌.


എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി?

conference of religious India statistics പ്രകാരം ഇന്ത്യയിലാകമാനം 140000ല്‍ അധികം കന്യാസ്ത്രീകളുണ്ട്‌.അതില്‍ മലയാളികള്‍ ഏതാണ്ട്‌ 35000-ഓളം വരും. 30000ലധികമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും 6000ലധികമുള്ള ഹോസ്പിറ്റലുകളിലും നൂറുകണക്കിനു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലുമായി ഇവര്‍ ജോലി ചെയ്തു വരുന്നു. ഇത്രയേറെ അംഗസംഖ്യവരുന്ന ഒരു വിഭാഗം എന്ന നിലയില്‍ ഇവരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നില്ലേ? തങ്ങളുടെ അധ്വാനം കൂലിയില്ലാതെ വിനിയോഗിക്കുന്നവരെന്ന നിലയില്‍ പ്രത്യേകിച്ചും......?


യൂണിയന്‍ ഓഫ്‌ കാത്തലിക്‌ .കോം എന്ന വെബ്‌ സൈറ്റില്‍ ജീമോന്‍ ജേക്കബ്‌ എഴുതുന്നു..."സെമിനാരിയില്‍ വരുന്ന 22.5%പുരുഷന്മാര്‍ മാത്രമേ പുരോഹിതന്മാരാകുന്നുള്ളു. എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ്‌ കന്യാസ്ത്രീകളുടെ അവസ്ഥ.ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ്‌ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.പുരുഷന്മാര്‍ക്ക്‌ ജനങ്ങളെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും കഴിയും.എന്നാല്‍ സ്ത്രീകള്‍ നൂറായിരം വിലക്കുകളോടെ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുന്നു.യൂണിയന്‍ ഓഫ്‌ കാത്തലിക്‌ ഏഷ്യന്‍ ന്യൂസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ പ്രകാരം വര്‍ഷംതോറും കന്യാസ്ത്രീകളുടെ ആത്മഹത്യാനിരക്ക്‌ കൂടിവരികയാണ്‌. ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ്‌ കേരളത്തില്‍ ആത്മഹത്യ ചെയ്തത്‌.(പലപ്പോഴും മരിച്ച കന്യാസ്ത്രീയുടെ വീട്ടുകാരെയാണ്‌ ഉത്തരവാദികളായി ചിത്രീകരിക്കാറ്‌)ഈ രണ്ടു പഠനങ്ങളും സൂചിപ്പിക്കുന്ന വസ്തുതകള്‍ ക്രൈസ്തവസഭയില്‍/മഠങ്ങളില്‍/സന്യാസ ജീവിതത്തില്‍ തന്നെയുള്ള അസ്വസ്ഥതകളെയാണ്‌. സിസ്റ്റര്‍ അഭയയുടെ കൊലപാതകം,സിസ്റ്റര്‍ അനുപം മേരിയുടെ ആത്മഹത്യ തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു വായിച്ചാല്‍ ഈ ലോകത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകും.


ന്നലെവരെ അപരിചിതവും അജ്ഞാതവുമായിരുന്ന ഒരു ലോകത്തെയാണ്‌ 'ആമേന്‍' അനാവരണം ചെയ്യുന്നത്‌. അതൊരു സാഹിത്യകൃതി എന്നതിനേക്കാള്‍ ഒരു തുറന്നു പറച്ചിലാണ്‌.എല്ലാതുറന്നു പറച്ചിലുകളും ഏതൊക്കെയോ അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്‌. വൈയക്തികമായ തുറന്നു പറച്ചിലുകളാകുമ്പോളും അവ ആത്യന്തികമായി സാമൂഹികാനുഭവത്തിലേക്കുള്ള ഈടുവെപ്പുകളാണ്‌. കന്യാസ്ത്രീയുടെ ലോകത്തെയോ അവരുടെ ആത്മീയതയെയോ അതിയായി ഉദാത്തവല്‍ക്കരിക്കുന്നില്ല ഈ കൃതി. അവരുടെ നന്മകളും തിന്മകളും എല്ലാം അവര്‍ പുറത്തുകൊണ്ടുവരുന്നു. കന്യാസ്ത്രീകളുടെ ജീവിതചര്യകളും ലോകവീക്ഷണങ്ങളും വിശ്വാസങ്ങളും ഭാഷാക്രമങ്ങളും എല്ലാം ചേര്‍ന്ന വേറിട്ട ഒരു ലോകത്തെ തന്നെയാണ്‌ അവര്‍ വെളിപ്പെടുത്തിയത്‌. അത്‌ ഈ പുസ്തകത്തിലൂടെ മാത്രമല്ല,ഇതെഴുതുന്ന ആളും ബാബുരാജും ചേര്‍ന്ന് നടത്തിയ അഭിമുഖസംഭാഷണത്തിലും(മാതൃഭൂമി ഡിസംബര്‍ 16, 2008) കന്യാസ്ത്രീജീവിതത്തിലെ വര്‍ഗ്ഗ,ലിംഗവിവേചനങ്ങളെ കുറിച്ചും അഴിമതിയെക്കുറിച്ചും ലൈംഗികതയെകുറിച്ചും വ്രതാനുഷ്ഠാനങ്ങളെകുറിച്ചും അവര്‍ തുറന്നു പറയുന്നുണ്ട്‌.താനുള്‍പ്പെടുന്ന കന്യാസ്ത്രീലോകത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും നന്മതിന്മകളും വൈയക്തികാനുഭവങ്ങളിലൂടെ ഒരു ജനാധിപത്യ സമൂഹത്തിനുമുന്‍പില്‍ തുറന്നുവെക്കുകയാണ്‌ അവര്‍.( വൃദ്ധരും രോഗികളുമായ സന്യാസി/സന്യാസിനിമാരെ കുറിച്ച്‌ അവരുടെ ദുരിതങ്ങളെ കുറിച്ച്‌ അനാഥത്വത്തെകുറിച്ച്‌ വിഭ്രാന്തികളെകുറിച്ച്‌ കരുണയോടെ നമ്മോട്‌ ആരാണ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌? ദീനക്കിടക്കയിലായിരുന്ന വൃദ്ധപുരോഹിതന്‍ പരിചാരകന്റെ അലസതയും അശ്രദ്ധയും മൂലം കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ പൊള്ളലേറ്റതിനെ കുറിച്ച്‌,മാനസികവിഭ്രാന്തിയ്ക്കടിപ്പെട്ട്‌ മേലാകെ മലം വാരിതേച്ച്‌ മഠത്തിലാകമാനം പാഞ്ഞുനടന്ന ഒരു വൃദ്ധസന്യാസിനിയെകുറിച്ച്‌,വെച്ചുംവിളമ്പിയും അലക്കിയും അടിച്ചുവാരിയും തേഞ്ഞുതീര്‍ന്ന,മുഖമില്ലാത്ത പണിക്കാരികളായ എത്രയോ 'ചേടത്തി' മാരെ കുറിച്ച്‌,വേലക്കാരായി തരം താഴ്ത്തപ്പെട്ട്‌ ഇരിപ്പിടം പോലും നിഷേധിക്കപ്പെട്ടിരുന്ന ലേ സിസ്റ്റേഴ്സിനെകുറിച്ച്‌ എല്ലാമെല്ലാം അവരല്ലാതെ മറ്റാരാണ്‌ നമ്മോട്‌ പറഞ്ഞത്‌?) തിരുവസ്ത്രമുപേക്ഷിക്കാനുള്ള അവരുടെ തീരുമാനം അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ രാഷ്ട്രീയമായ ഇടപെടലിന്റെ സന്ദര്‍ഭമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌. അസാമാന്യമായ ധൈര്യവും സത്യസന്ധതയുമാണ്‌ അവരെകൊണ്ട്‌ ഇത്‌ ചെയ്യിച്ചത്‌.


ധ്യാപികയുംപ്രിന്‍സിപ്പാളുമെന്നതിലുപരിസിനിമാപ്രവര്‍ത്തക,സംവിധായിക,ഗവേഷക,കവി,എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഊര്‍ജ്ജസ്വലയായ ഒരാളാണ്‌ അവര്‍.ആഖ്യാനശാസ്ത്രത്തില്‍ ആധികാരികത അവകാശപ്പെടാവുന്ന പണ്ഡിതയും കൂടിയാണു സിസ്റ്റര്‍ ജെസ്മി.ഈ നിലയില്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അവര്‍ ഇപ്രകാരം ബഹുമുഖമായ അവരുടെ വ്യക്തിത്വത്തെ മൊത്തമായി ലൈംഗികമാത്രജീവി എന്ന നിലയിലേക്ക്‌ വെട്ടിച്ചുരുക്കുകയാണ്‌ ആത്മകഥയോടുള്ള പ്രതികരണങ്ങളധികവും.പുസ്തകം മുന്നോട്ടുവെയ്ക്കുന്ന മറ്റ്‌ എല്ലാ പ്രതികരനങ്ങളെയും തമസ്കരിച്ചുകൊണ്ട്‌ ഈയൊരു കുറ്റിയില്‍ കെട്ടിച്ചുറ്റിത്തിരിയുകയാണ്‌ ഇവരെല്ലാം.


രു കന്യാസ്ത്രീ സെക്സ്‌ പറയുന്നു എന്നതിന്റെ സ്ഫോടനാത്മകതയുടെയും രഹസ്യാത്മകയുടെയും അന്തരീക്ഷത്തിലാണ്‌ പരാമര്‍ശങ്ങളധികവും നടക്കുന്നത്‌.ഇന്ത്യാ റ്റുഡേ, ഇന്ത്യാ കറന്റ്‌ മുതലായ പ്രസിദ്ധീകരനങ്ങളുടെ പ്രധാന ചോദ്യം പുസ്തകത്തിലെ ലൈംഗികതയെ കുറിച്ചുള്ളതായിരുന്നു.180 പേജുള്ള പുസ്തകത്തിലെ നാലോ അഞ്ചോ പേജു വരുന്ന ഭാഗങ്ങളാണ്‌ ആളുകളെ ഇങ്ങനെ ത്രസിപ്പിക്കുന്നതും സദാചാരക്കൊടുവാളെടുപ്പിക്കുന്നതും.'ദ ട്രൂത്ത്‌' മാസിക മുതല്‍ പ്രസിദ്ധ ബ്ലോഗ്ഗര്‍ ബെര്‍ലി വരെ ഈ പേജുകളിലേക്ക്‌ ഉറ്റുനോക്കി ശ്വാസമടക്കിയാണിരുന്നത്‌.കന്യാസ്ത്രീകള്‍ എന്നു കേട്ടാല്‍ വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്ന ലൈംഗികസ്ഫോടകവസ്തുക്കളാണെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകതന്നെയാണിവര്‍.(ദ ട്രൂത്ത്‌ മാസികയുടെ മുഖച്ചിത്രത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ ചിത്രത്തിനോട്‌ ചേര്‍ത്ത്‌ 'ഒരു വ്യഭിചാരത്തിന്റെ കുമ്പസാരം'എന്ന് വെണ്ടക്ക നിരത്തിയിയതു കാണാം.മാസികയുടെ ഇക്കിളി മുഴുവനും തുളുമ്പി നില്‍ക്കുന്ന ലേ ഔട്ട്‌...)താനനുഭവിച്ച ലൈംഗികമായ ചൂഷണത്തെ ഒരു ഇരയുടെ മാനസികാവസ്ഥയില്‍നിന്നുകൊണ്ടു വിശദീകരിക്കുന്ന ഭാഗത്തെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വളച്ചൊടിച്ചിരിക്കുകയാണിവിടെ. സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............ഗാന്ധിജി മുതല്‍ ചെറുകാട്‌ വരെയുള്ളവര്‍ എഴുതിയ വളരെ പോപ്പുലറായ ആത്മകഥകളിലൊക്കെ ലൈംഗികതയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്‌.(ചുള്ളിക്കാടിന്റെ ചിദംബരസ്മരണ മറന്നതല്ല!)( ചെറുകാടിന്റെ ജീവിതപ്പാതയിലാണ്‌ സ്വവര്‍ഗ്ഗരതിയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ആദ്യമായി മലയാളത്തില്‍ ആരോഗ്യകരമായ ഒരു പരാമര്‍ശം കടന്നുവരുന്നത്‌ എന്ന് കെ.പി.അപ്പന്‍ എവിടെയോ എഴുതിയിട്ടുണ്ട്‌)ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാല്‍ അവരെയൊന്നും ആരും വിടന്മാരായോ വ്യഭിചാരികളായോ ചിത്രീകരിച്ചുകണ്ടിട്ടില്ല.മറിച്ച്‌ അതവരുടെ സത്യസന്ധതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്‌.ഇതേ സത്യസന്ധ്യത സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തിലാവുമ്പോള്‍,മറ്റേതെങ്കിലും എഴുത്തുകാരിയുടെ കാര്യത്തിലാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നു.


മോണിക്കാ ലെവിന്‍സ്കിയുടെയും നളിനിജമീലയുടെയും പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ബെര്‍ലിയുടെ പോസ്റ്റ്‌ തുടങ്ങുന്നത്‌.ലൈംഗികത ചര്‍ച്ചചെയ്യുന്ന മഞ്ഞപ്പുസ്തകമെന്ന വിമര്‍ശനമോ പരിഹാസമോ ഒക്കെ മുന്‍ വിധിയായുണ്ട്‌.മോണിക്കയ്ക്കോ നളിനിക്കോ ആത്മകഥ എഴുതേണ്ടതില്ലെന്നോ അതില്‍ ലൈംഗികത പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്നോ അല്ല പറയുന്നത്‌.അവയുടെ മുന്നുപാധി ലൈംഗികതയെ സംബന്ധിച്ചതാണ്‌.(മോണിക്കയുടെ പുസ്തകം വായിച്ചിട്ടില്ല,കേട്ടോ)എന്നാല്‍ ആമേന്‍ ക്രൈസ്തവസഭ എന്ന സ്ഥാപനത്തെക്കുറിച്ചും കന്യാസ്ത്രീകളുടെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്‌ ഉന്നയിക്കുന്നത്‌.അതിന്റെ പശ്ചാത്തലത്തിലാണ്‌ കന്യാസ്ത്രീമഠങ്ങളിലെ സ്വവര്‍ഗ്ഗലൈംഗികതയും ലൈംഗികമായ കയ്യേറ്റങ്ങളും മനസ്സിലാക്കപ്പെടേണ്ടത്‌.


ഗോസിപ്പുകളുടെ ഹരം ഓളം വെട്ടുന്ന ഇന്റര്‍വ്യൂകളിലെ വഴുവഴുപ്പുണ്ടാക്കുന്ന ഒരു വിചിത്രമായ ചോദ്യം പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്‌.ഇന്ത്യാകറന്റിലും ഇന്ത്യാടുഡെയിലും ഒരു പോലെ ഈ ചോദ്യം മുഴച്ചുനില്‍ക്കുന്നതു കാണാംചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തിന്റെ ലാഭവിഹിതം എന്തുചെയ്യാന്‍ പോകുന്നു എന്ന ചോദ്യം--ഒരു ടിപ്പിക്കല്‍ മലയാളിയുടെ അസൂയ കലര്‍ന്ന ഒളിഞ്ഞു നോട്ടത്തിലുള്ള ചോദ്യം-- ഇതേ ചോദ്യം കൊള്ളാവുന്ന പുരുഷ എഴുത്തുകാരോടു ചോദിക്കാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ?വിദ്യാഭ്യാസം ചെയ്യിച്ചതും ശമ്പളം തന്നതും സഭയല്ലെ എന്നും ചോദ്യങ്ങളുണ്ട്‌.


പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പിന്റെ പ്രതിഫലമായി ലഭിച്ചത്‌ രണ്ടു ലക്ഷം രൂപയാണ്‌.യു.ജി.സി.നിരക്കനുസരിച്ച്‌ പ്രതിവര്‍ഷം 5ലക്ഷം രൂപയോളം ശമ്പളം വാങ്ങാമായിരുന്ന ഒരു പദവിയില്‍ നിന്നാണവര്‍ ഇറങ്ങിപ്പോന്നതെന്നു ചോദ്യകര്‍ത്താക്കള്‍ തിരിച്ചറിയുന്നില്ല.സ്ത്രീയുടെ സാമ്പത്തികമായ ഉടമസ്ഥതയിലും സ്വാതന്ത്ര്യത്തിലുമുള്ള അസഹിഷ്ണുതയും ഒപ്പം ചില ദുസ്സൂചനകളും ഉള്‍ക്കൊള്ളുന്നുണ്ട്‌,ഈ ചോദ്യങ്ങളില്‍.


റ്റു ചില പ്രതികരണങ്ങളില്‍ അവരുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ്‌. ആത്മകഥയ്ക്കു പുറത്തു നിന്നുകൊണ്ട്‌ ഊഹാപോഹങ്ങളുടെയും ഒറ്റപ്പെട്ട അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആത്മകഥയെയും അതെഴുതിയ ആളുടെ വിശ്വസ്തതയെയും വെല്ലുവിളിക്കാനുള്ള ശ്രമങ്ങളാണ്‌ അവ. ബെര്‍ലിയുടെ പോസ്റ്റിനു വന്ന കമന്റുകളില്‍ ചിലത്‌ ഇത്തരത്തിലുള്ളവയാണ്‌.എന്തായാലും വ്യക്തിഹത്യകള്‍ക്കും തേജോവധങ്ങള്‍ക്കുമിടയില്‍ ‘ആമേന്‍’ ‍ലോകശ്രദ്ധ പിടിച്ചു പറ്റുക തന്നെയാണ്‌.

അനുബന്ധം:ഇതും കാണൂ: http://kaanaamarayathu.blogspot.in/2009/04/blog-post.html

34 comments:

Anonymous said...

great topic... covers positive and negative aspects..

സുനീഷ് said...

സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............
ഏതാണ്ട് 90% ശതമാനത്തിന്‍‌റെ കാര്യത്തിലും ശരിയാണ് (ഞാനൊഴികെ എന്നു പറയാന്‍ നൂറു ശതമാനം ധൈര്യം പോരാ). നിനക്ക് വേണ്ടത് ഇതു തന്നെയാണെന്ന് സമൂഹത്തിനെ കണ്ടീഷന്‍ ചെയ്യുന്ന മാധ്യമങ്ങള്‍ ആ 20% മാത്രം ഹൈലൈറ്‌റ് ചെയ്താലും എനിക്കിതു തന്നെയാണ് വേണ്ടതെന്ന് സമൂഹം ആ 20% മാത്രം വായിച്ചാലും അത്ഭുതപ്പെടാനില്ല. മലയാളി കൂടുതല്‍ സമയവും ജനനേന്ദ്രിയങ്ങളില്‍ കൂടി ചിന്തിക്കുന്നു. അല്ലാത്ത സമയം ജനനേന്ദ്രിയങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു (ഭഗവാനും ഭഗവതിയും).
നല്ല ലേഖനം.

ശ്രീ said...

പുസ്തകം വായിച്ചിട്ടില്ല.

പ്രസക്തമായ ലേഖനം.

Manoj മനോജ് said...

ബെര്‍ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഞ്ഞി തരുന്നവരോട് കടപ്പാട് വേണമല്ലോ? പിന്നെ പത്രമാപ്പീസില്‍ പണീചെയ്യുമ്പോള്‍ അവിടെ നിന്ന് കിട്ടുന്ന “സ്വീകരണങ്ങള്‍” ലഭിക്കുന്ന ചിലര്‍ക്ക് തങ്ങളുടെ വീര്‍പ്പ് മുട്ടലുകള്‍ കുത്തി കളയുവാന്‍ ഒരു സ്ഥലം അത്രയും പ്രതീക്ഷിച്ചേ ആ ബ്ലോഗില്‍ കടന്ന് ചെല്ലാവൂ.

ഡോ. ജെസ്മിയുടെ പുസ്തകം വായിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ മംഗളത്തില്‍ വന്ന അഭിമുഖം വായിച്ചതില്‍ നിന്നും ആ പുസ്തകത്തില്‍ ചര്‍ച്ചയ്ക്കായി മുന്നോട്ട് വെയ്ക്കുന്ന വിഭവങ്ങള്‍ വളരെ ഗൌരവ പൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതാണ്.

ഡോ. ജെസ്മിക്ക് മാനസിക വിഭ്രാന്തിയാണെന്ന് വരെ പറഞ്ഞ് പരത്തുന്നു. എന്നാല്‍ ജനുവരിയിലെ സത്യദീപത്തിന്റെ കവര്‍ സ്റ്റോറിയില്‍ കേരളത്തില്‍- തൃശൂരിലെ കന്യാസ്ത്രീകളില്‍ നടത്തിയ പഠനങ്ങളെ പറ്റി പറയുന്നുണ്ട്. ആ അഭിമുഖത്തില്‍ പഠനം നടത്തിയ ഫാദര്‍ പറയുന്നത് കേരളത്തിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചാണ്. ഡോ. ജെസ്മി ഉന്നയിക്കുന്ന സഭാധികാരികളുടെ പണത്തിനോടുള്ള ആര്‍ത്തിയും ഫാദര്‍ സത്യദീപത്തിലെ അഭിമുഖത്തില്‍ എടുത്ത പറയുന്നുണ്ട്. ഇനി ഈ ഫാദറിനും മാനസിക വിഭ്രാന്തിയാണെന്ന് പ്രചരിപ്പിക്കുമോ ആവോ?

രണ്ട് കൂട്ടരും ഇത് പറയുന്നതിനും മുന്‍പ് വനിത കമ്മീഷന്‍ കന്യാസ്ത്രീകളുടെ പരിതാപകര അവസ്ഥയെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തത് കാണുമ്പോള്‍ ചീഞ്ഞ് നാറുന്നത് എത്ര അത്തറ് പൂശിയാലും കാണുവാന്‍ കഴിയും.

ഞാറയ്ക്കലിലുള്ള സ്കൂളിന്റെ അവകാശം നേടിയെടുക്കുവാന്‍ അതിനോടനുബന്ധിച്ച മേടയില്‍ നിന്ന് വൃദ്ധരായ കന്യാസ്ത്രീകളെ വരെ അടിച്ച് പുറത്താക്കിയത് മാധ്യമങ്ങളിലൂടെ നാം കണ്ടതാണല്ലോ.

പിന്നെ സ്ത്രീകള്‍ ലൈംഗികതയെ പറ്റി പറയുമ്പോള്‍ എന്തോ തെറ്റ് പറയുന്നു എന്ന് വരുത്തി തീര്‍ക്കേണ്ടത് “സാച്ചര” കേരളത്തിലെ പുരുഷ സമൂഹത്തിന്റെ കടമയാണല്ലോ.

Cibu C J (സിബു) said...

ബെർളിയെ സീരിയസായെടുക്കുന്നത്‌ പോസ്റ്റിന്റെ വിലകളയാതെ. ബെർളി അതർഹിക്കുന്നില്ല. ബൂലോഗത്തിന്റെ കോമാളിയല്ലേ ബെർളി. ചില നിമിഷരസങ്ങളല്ലാതെ ഓർത്തുവയ്ക്കേണ്ടതായിട്ടുള്ളതൊന്നും ബെർളി എഴുതാറില്ലല്ലോ. അതങ്ങനെതന്നെയിരിക്കുന്നതല്ലേ ഭംഗി.

ഇട്ടിമാളു അഗ്നിമിത്ര said...

പുസ്തകം ഞാന്‍ വായിക്കുന്നതിനും മുമ്പൊരു ദിവസം തൃശ്ശുര്‍ മുതല്‍ എറണാകുളം വരെ യുള്ള ട്രെയിന്‍ യാത്രയില്‍ രണ്ടുപേര്‍ ഇതിനെ കുറിച്ച് ഘോരംഘോരം ചര്‍ച്ചചെയ്യുന്നത് കേട്ടു.. വര്‍ത്തമാനത്തില്‍ നിന്ന് ഒരാള്‍ പത്രമാധ്യമത്തില്‍ ജോലിചെയ്യുന്നയാളും മറ്റൊരാള്‍ അദ്ധ്യാപകനും ആണെന്നാണ് തോന്നിയത്.. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയില്‍ അവര്‍ സംസാരിച്ചത് ആ പുസ്തകത്തിലെ രണ്ടേ രണ്‍റ്റു ഭാഗത്തെ കുറിച്ചു മാത്രമായിരുന്നു.. ഏതായിരിക്കുമെന്ന്‍ ആ പുസ്തകം വായിച്ച ആര്‍ക്കും ഊഹിക്കാവുന്നതെ ഉള്ളു.. :)

Siju | സിജു said...

പുസ്തകം വായിച്ചിട്ടില്ല. അന്ന്വേഷിച്ചപ്പോഴൊക്കെ ഔട്ട് ഓഫ് സ്റ്റോക്കായിരുന്നു. അതിനെ കുറിച്ചു വന്ന ലേഖനങ്ങള്‍ പലതും വായിച്ചു. പോസ്റ്റില്‍ പറയുന്നതു പോലെ തന്നെ അതിലെല്ലാം പുസ്തകത്തിലെ ലൈംഗികതയാണ്‌ മുഴച്ചുനിന്നിരുന്നത്.
പക്ഷേ, ലൈംഗികതയെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങളായിരിക്കണം ആ പുസ്തകത്തിനു ഇത്ര പ്രചാരം നേടികൊടുത്തതും.

ബെര്‍ളിയുടെ പോസ്റ്റില്‍ മലയാളിയുടെ (ബ്ലോഗ് വായനക്കാരന്റെ) കപടസദാചരത്തെ കളിയാക്കുന്നതായാണ്‌ തോന്നിയത്. ജെസ്മിയെ മോശമായി ചിത്രീകരിച്ചതായി തോന്നിയില്ല. പക്ഷേ, അതില്‍ വന്ന പല കമന്റുകളും തനിസ്വഭാവം കാണിച്ചു.

Kmvenu said...

Usha,
Eventhough I agree with each of your concerns expressed about such male responses esp from Kerala,
I would say that by default(not by design)such responses significantly contribute to breaking the ultimate silence; I mean, the silence about how the oppression of women is connected with particular ways of management of sexuality. It is just tending to be more centered on a popular discourse of body and carnality ,than anything else. However, this is not to deny that Sr Jesmi through her "Amen" is raising important questions other than just body and sexuality. But the more you tend to understate/hide by self imposed sensorship thanks to your concern for legitimacy and acceptance , more is the kind of response sort of seeking more of the sensational disclosures!

പുഴ.കോം said...

ഡോ. ജസ്മി ഈ വിഷയത്തെക്കുറിച്ച് പുഴ.കോമില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കുക.

Dr.Biji Anie Thomas said...

എല്ലാ സംവിധാനങ്ങള്‍ക്കും ചില ചട്ടങ്ങളില്ലേ..അതു പാലിക്കാതിരുന്നാല്‍ അനഭിമതയായേക്കാം..പുറത്തിറങ്ങുന്നതിന് കുഴപ്പമില്ല, പക്ഷേ ഇറങ്ങിയിട്ട് കല്ലെറിയുകയും കൂടി ചെയ്താലോ, അതു പ്രകോപനപരമാകും..അതാണ് ജെസ്മി സിസ്റ്റര്‍ അഭിനയിച്ച നാടകീയതയുടെ മോശംവശം...
വായനലോകം എന്ന ബ്ലോഗില്‍ എഴുതിയത് ഇവിടെ നോക്കൂ

Nachiketh said...

ഉഷ നല്ലൊരു പോസ്റ്റ്

ചിലയിടങ്ങളിലെല്ലാം വെളിച്ചം കയറുമ്പോൾ ചിലർക്കുണ്ടാകുന്ന വെറിയാണിതൊക്കെ

സ്നേഹപൂർവ്വം

നചികേത്

t.k. formerly known as thomman said...

ഉഷ,
ചില സംശയങ്ങള്‍:
1)ഉടുപ്പ് ഊരിയ കന്യാസ്ത്രീയായ ഡോ.ജെസ്മി എന്തിനാണ് സിസ്റ്റര്‍ ജെസ്മി എന്ന് പുസ്തകത്തിന്റെ പുറത്ത് പേര് വയ്ക്കുന്നത്? അതിന്റെ മാര്‍ക്കറ്റിംഗ് സാധ്യത അവര്‍ക്ക് നല്ലപോലെ അറിയാം എന്ന് വ്യക്തം. അവര്‍ക്ക് പണത്തില്‍ താല്പര്യമില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല.

2) ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ്‌ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.
പുറത്തുവന്ന് സാധാരണജീവിതം നയിക്കുന്ന ധാരാളം പേരെ എനിക്കറിയാം. വീട്ടുകാരുടെ എതിര്‍പ്പൊക്കെ ഉണ്ടാകും. ഇഷ്ടമില്ലാത്ത ഒരു വിവാഹത്തില്‍ നിന്ന് ഊരിപ്പോരാന്‍ സ്ത്രീകള്‍ക്ക് കേരളത്തില്‍ അത്ര എളുപ്പമാണോ? അതിലും എളുപ്പമല്ലേ കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ നിന്ന് പുറത്തുവരാന്‍?

3)ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ്‌ കേരളത്തില്‍ ആത്മഹത്യ ചെയ്തത്‌.
ഈ നിരക്ക് കേരളത്തിലെ യുവതികളുടെ ആത്മഹത്യാനിരക്കിന് താഴെയാണോ മുകളിലാണോ? താഴെയാണെങ്കില്‍ മഠത്തിലെ ജീവിതം സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മസംതൃപ്തി കൊടുക്കുന്നു എന്ന് വാദിക്കുകയും ചെയ്യാമെന്ന് ഓര്‍ക്കണം.

ഡോ.ജെസ്മിയുടേതുപോലുള്ള പുസ്തകങ്ങള്‍ ഉണ്ടാകണം. പലര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ക്ക് ഒരു റെക്കോഡ് ഉണ്ടാകുന്നതും അക്കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതും നല്ലതാണ്. പക്ഷേ, ആ പുസ്തത്തിന്റെ പ്രശസ്തി ഉപയോഗിച്ച്, സന്യാസിനിവൃതം മൊത്തം മോശമാണ് എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്, ആ മാര്‍ഗ്ഗത്തില്‍ ഉള്ളവരെ കളിയാക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയപ്രേരിതമായ ഈ പോസ്റ്റും അത്തരമൊരു കൃത്യമല്ലേ ചെയ്യുന്നത്?

jijijk said...

എന്തൊക്കയോ എഴുതുവാന്‍ വിട്ടുപൊയ ഒരു പോസ്റ്റ്പോലെ തോന്നി... അതും ഒരു സ്ത്രീപ്രശ്നമാണോ?

തൊട്ടുമുകളില്‍ ഇട്ടിരിക്കുന്ന ടി കെ/തൊമ്മന്റെ കമന്റിലെ ഒന്നും മൂന്നും പോയിന്റുകളൊടു യോജിച്ചു കൊണ്ടു പറയട്ടെ ആമേനിനെ വായിച്ച രീതിയെ പറ്റി -- സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമാണു -- എഴുതിയ ഞങ്ങള്‍ വായിച്ച ആദ്യത്തെ പോസ്റ്റാണിതു.

Roby said...

ടികെയുടെ ആദ്യ പോയിന്റിനെക്കുറിച്ച്-

കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടിമാരും(!) ജീവിതം കൊണ്ട് മറ്റു ജനങ്ങൾക്ക് സഹോദരിമാരുമാകണമെന്നതാണല്ലോ സഭയുടെ കാഴ്ചപ്പാട്‌. ‘ആമേൻ’ വായിച്ചിട്ട് എനിക്കു തോന്നിയത് 30-ഓളം വർഷം കന്യാസ്ത്രീയായി ജീവിച്ച ജെസ്മി, ‘സഹോദരി’ എന്ന റോളുമായി അത്രയധികം താദാത്മ്യം പ്രാപിച്ചിട്ടുണ്ടാകണം. ഔദ്യോഗികമായി ആ വേഷം അഴിച്ചുവെച്ചു എങ്കിലും അവർ ജീവിതം കൊണ്ട് ‘സിസ്റ്റർ’ തന്നെയാണല്ലോ. അതുമാത്രമല്ല, സിസ്റ്റർ ജസ്മി എന്ന് ഉപയോഗിക്കുന്നതു തന്നെയല്ലേ രാഷ്ട്രീയപരമായും,, ‘സിസ്റ്റർ’ ആയിരുന്ന കാലത്തെ വിവരണമാ‍യതുകൊണ്ട് സാഹിത്യപരമായും ശരി.

ജെസ്മിയുടെ ചിന്തകൾ അധികവും ഏറിയ അളവിൽ വൈകാരികമാണ്. കരിസ്മാറ്റിക് സമ്പ്രദായത്തോട് അവർക്കുള്ള മമത തന്നെ ഉദാഹരണം.

ഞെട്ടിപ്പിച്ചതും ദുഖിപ്പിച്ചതും നാണക്കേട് തോന്നിപ്പിച്ചതുമായ ഒരു കേൾവി കേരളത്തിലെ ‘ബുദ്ധിജീവി’കൾ ചിലർ അവർക്ക് ലൈംഗികസഹായം വാഗ്ദാനം ചെയ്തു എന്നതായിരുന്നു...!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വളരെ നല്ല പോസ്റ്റ് ... പുസ്തകം വായിച്ചിട്ടില്ല ... വായിക്കാന്‍ കൂടുതല്‍ താത്പര്യം തോന്നുന്നു ... അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ സായിപ്പ് അന്ഗീകരിച്ചതുകൊണ്ടായിരിക്കാം മലയാളിയും അന്ഗീകരിച്ചത് ... ഓരോ തരം ജാടകള്‍ കൊണ്ട് യാഥാര്‍ത്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും .. മറ്റുള്ളവര്‍ കാണാതെ ഇരിക്കട്ടെ എന്നും ..

Kmvenu said...

I pray for a day Malayali stops complaining about "jaadas"and blaming others in efforts to hide the pathetic state of one's own limited resources, abysmally low range of creativity ,idiosyncracies, shallowness, snobbishness and what not.(My comment is not specifically related to any of the posts here rather than a wish to see people sheding their inhibitions to simultaneously look both inward and outward!)

★ Shine said...

ഈ അടുത്ത്‌ ഞാൻ ആ പുസ്തകം വായിച്ചു. ഒരു വായനക്കാരൻ എന്ന നിലയിൽ, തുടർന്നു വായിക്കാൻ എന്നെ പ്രേരിപ്പിച്ചതു നിഗൂഡമെന്നു കരുതുന്ന രഹസ്യങ്ങൾ അറിയാനുള്ള എന്റെ വിലകുറഞ്ഞ ജിഞ്ജാസയും, സിസ്റ്റർ ജെസ്മിയോടു തോന്നിയ ഒരു സഹതാപവും മാത്രമാണു..

വേട്ടയാടപ്പെടുന്ന ഒരു ആത്മാവു പ്രാണഭയ്ത്തോടെ രെക്ഷപെടാൻ നടത്തിയ ശ്രമമാണു അ പുസ്തകം..

സസ്നേഹം

ushakumari said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. വിശേഷിച്ചും ഇതൊരു ചര്‍ച്ച ആക്കി മാറ്റിയ തൊമ്മനും റോബിക്കും വേണുവിനുമെല്ലാം...

കിഷോർ‍:Kishor said...

അർഥവത്തായ നിരീക്ഷണങ്ങൾ.

സ്ത്രീകളുടെ സ്വതന്ത്ര ആത്മാവിഷ്കാരത്തിൽ ലൈംഗികതയും സാമ്പത്തികവും മാത്രം നോക്കിക്കാണാനാണ് ചിലർക്ക് താൽ‌പ്പര്യം.

ushakumari said...

നന്ദി, കിഷോര്‍...

ഏറനാടന്‍ said...

ഉഷയുടെ പോസ്റ്റ് വായിച്ചപ്പോള്‍ സിസ്റ്റര്‍ ജെസ്മിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ധ്വനി പ്രതിധ്വനിച്ചതായി കണ്ടു. നല്ലതു തന്നെ.

കാര്യമെന്തായാലും ശരിതന്നെ, സിസ്റ്റര്‍ ജെസ്മി ഈ പുസ്തകം പ്രസിദ്ധീകരിച്ചത് സമൂഹത്തിനൊരു സന്ദേശദൂത് എന്നതിലുപരി സാമ്പത്തികനേട്ടം ലാക്കാക്കിയിട്ട് കൂടിയാണെന്നത് ഒരു മാസത്തിനുള്ളില്‍ മൂന്ന് പതിപ്പുകള്‍ ഇറങ്ങിയതില്‍ നിന്നു തന്നെ വ്യക്തമായി. അവര്‍ അനുഭവിച്ച യാതനകള്‍ക്ക് ദൈവം അങ്ങനെയെങ്കിലും സഹായിക്കുന്നുണ്ടല്ലോ. ഞാന്‍ പുസ്തകം വായിച്ചിട്ടില്ല ഇതുവരെ..

നിരക്ഷരൻ said...

കൈയ്യെത്തും ദൂരത്ത് വന്നിട്ടും വാങ്ങാന്‍ കഴിയാതെ, വായിക്കാന്‍ കഴിയാതെ പോയ പുസ്തകമാണ് ‘ആമേന്‍’

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ആമേനെക്കുറിച്ചാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. സിസ്റ്റര്‍ ജെസ്മിയുടെ ഇറങ്ങിപ്പോരല്‍ വെറുതെയായില്ലല്ലോ ? സഭയിലും,സമൂഹത്തിലും സ്ത്രീകളോട് കാണിക്കുന്ന അനീതിയ്ക്ക് ശമനമുണ്ടാക്കാന്‍ ഈ ചര്‍ച്ചകള്‍ക്കാകട്ടെ എന്നാഗ്രഹിക്കുന്നു.

പാര്‍ത്ഥന്‍ said...

ഏറനാടൻ പറഞ്ഞതാണ് അതിന്റെ ഒരു ശരി. കാലെകൂട്ടി ഈ കൃതിയുടെ വിതരണത്തെക്കുറിച്ചുള്ള സർവ്വെ നടത്തിയശേഷമാണ് സിസ്റ്റർ ജെസ്മി ഇത് എഴുതി തുടങ്ങിയതു തന്നെ.

താങ്കൾക്കും ഒന്നെഴുതിനോക്കാമായിരുന്നില്ലെ. സർവ്വെ റിപ്പോർട്ട് ഇതാ മുന്നിൽ. കുറച്ചു കൂടി മസാലയായാലും കുഴപ്പമില്ല. ചിലപ്പോൾ ഒരു മാസത്തിനുള്ളിൽ 5 പതിപ്പ് ചിലവാക്കാൻ കഴിയും. ഈ റോയൽറ്റിയെല്ലാം എവിടെ കൊണ്ടു വെയ്ക്കും.

ഇറങ്ങിയ പുസ്തകമെല്ലാം പള്ളിക്കാ‍ര് വാങ്ങികൊണ്ടുപോകുന്നപോലെ വാങ്ങികൂട്ടാൻ ഫാൻസ് അസോസിയേഷനെ ഏർപ്പാടാക്കേണ്ടി വന്നേക്കാം.

വികടശിരോമണി said...

വിപണനത്തിന്റെ തന്ത്രഭൂമികൾക്കനുസരിച്ചു രചിക്കപ്പെട്ടതായൊന്നും അതു വായിച്ചിട്ടു തോന്നിയില്ല.എന്തിലും സെക്സ് മാത്രം കാണുന്ന കണ്ണാണു മലയാളിയുടെ എന്നു പറയാൻ ഒരു പണിയുമില്ല.ഒരു കണ്ണും വ്യക്തിനിഷ്ഠമല്ല,സാമൂഹ്യനിർമ്മിതിയാണ് എന്നു വിലയിരുത്താനുള്ള കോമൺസെൻസ് പോലുമില്ലാത്ത മലയാളികൾ അതിലും കഷ്ടമായ സ്ഥിതിയിലാണ്.
നല്ല ലേഖനം.

ushakumari said...

ഏറനാടന്‍, നിരക്ഷരന്‍, പാര്‍ഥന്‍,വികടശിരോമണി... എല്ലാവര്‍ക്കും നന്ദി..

Deliberately Thoughtless said...

What I dont understand is.. you people are discussing only about sex from the book.... There are many other points too that can be discussed!!

I just finished reading Amen.. and what I felt was... there was more unwritten than what was written there... There is a lot to read between the lines...
Dr.Jesmi is a woman of guts. But.. she can have a little more.. She has touched many things only in a superficial way.. to show that she is right and deserves justice.. And then everything Jesus will bear?

I have studied in Vimala College, where she was the Principal for some years, and my schooling was in Sacred Hearts, which was situated opposite to St.Marys where she was the Principal. And I am familiar with many names she has mentioned in the book.

I know how cheap some nuns can behave. We have been the victims of their suppression. Once, when I was studying in 8th standard, one nun was taking biology, and was explaining human body. Then she told the whole class... "Ningal okke ningalude achanum ammayum kidakkayil urulunnathu kandittundo?" This happened some 26 years before... and a bunch of innocent 13 year old sat in shock speechless and embarrassed for some time... This is only a mild example. I can quote many... and then, their partiality towards the rich and poor... They are not ashamed to show it so openly...

The book is ok.. not as a good piece of literature, but as a work of realisation... Hats off...

Regards
Saritha

പാര്‍ത്ഥന്‍ said...

ഞാൻ ഇതിന്റെ മുമ്പ് കമന്റ് എഴുതുമ്പോൾ ‘ആമേൻ’ വായിച്ചിട്ടില്ലായിരുന്നു. പിന്നീട് വായിച്ചു. കഥ, ആത്മകഥ, ലേഖനം എന്നീ ഒരു വിഭാഗത്തിലും പെടുത്താൻ തക്ക ഘടനയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പുസ്തകം. പക്ഷെ വേട്ടയാടുന്ന ഒരു മാടപ്രാവിന്റെ രക്ഷപ്പെടാനുള്ള ബദ്ധപ്പാടിനിടയിൽ പൊതുജനം അറിഞ്ഞിരിക്കേണ്ട ചില വ്യവസ്തകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ലൈംഗീകതയുടെ രസം നുകരാനായി അത് വായിക്കാനൊരുങ്ങിയാൽ പണ്ട് കോടതിയിൽ ഹാജരാക്കപ്പെട്ട ബ്ലൂഫിലിം കാണാനിരുന്ന നിയമജ്ഞന്മാരെപ്പോലെയാകും. (പീസ് അതിനുമുമ്പേ മാറ്റിയിരുന്നു.) കന്യാസ്ത്രീമഠത്തിലെ അടിച്ചമർത്തലുകളുടെ പരിണതഫലമാണ് അവരിൽ നിന്നും മറ്റുള്ളവർ അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങൾ. അവർക്കും ആ വിദ്വേഷം ആരോടെങ്കിലും തീർക്കണ്ടേ. അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ അതിനിടയിൽ മനോരോഗികളായ സിസ്റ്റർമാരുടെ എണ്ണം വളരെ കൂടുതലാകും. എനിയ്ക്കും ഈ ‘കൂട്ടിലെ’ ചില കാര്യങ്ങൾ മനസ്സിലാക്കിത്തന്നിരുന്ന ഒരു ആന്റി ഉണ്ട്. ഇപ്പോൾ റിട്ടയർ ആയി. വി.സി. യിലും രണ്ടു വർഷം ലക്ചറായിരുന്നു. ഇപ്പോഴും v.c. thrichur എന്നെഴുതിയ ഒന്നാം റങ്കുകാരിക്കു കൊടുത്തിരുന്ന മെഡൽ അവരുടെ കയ്യിലുണ്ട്.

Anonymous said...

ഒരു ലേഖനം ഇവിടെയും കണ്ടു

CLICK HERE

ഗൗരിനാഥന്‍ said...

പ്രിയ എഴുത്തുകാരി, നന്ദി ജെസ്മി ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചത് ചര്‍ച്ച് എന്ന institution ല്‍ നടക്കുന്ന അനീതിയെ കുറിച്ചാണ്.അവിടെ കാലനുസ്രുതമായി നടക്കേണ്ട മാറ്റങ്ങളെ കുറിച്ചാണ്, പക്ഷെ എന്നത്തേയും പോലെ സെക്സ് എന്ന വാക്കുച്ചരിച്ച് പോയാല്‍ അതിനു പുറകെ ഓടുന്ന ആള്‍ക്കാരെയാണ് കാണുന്നതു. മരിച്ച് പോയ ഒട്ടനവധി കന്യാസ്ത്രീകള്‍ക്ക് വേണ്ടി, ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന ഒട്ടനവധി കന്യാസ്ത്രീകള്‍ക്ക് വേണ്ടി അവര്‍ ജീവന്‍ പണയം വെച്ച് ശബ്ദമുയര്‍ത്തുകയാണ്..അതിനെ മാനിക്കുക. ഇത്തരം ഒരു പോസ്റ്റിലൂടെ അതാണ് നടന്നത്.

Faizal Kondotty said...

an interesting post!

നിസ്സഹായന്‍ said...

മതങ്ങളിലും മതസ്ഥാപനങ്ങളിലും നടക്കുന്ന വൃത്തികേടുകള്‍ ദൈവമില്ലെന്നതിന്റെ തന്നെ തെളിവല്ലേ ?! നിഷ്ക്കളങ്കമായി പൌരൊഹിത്യത്തിന്റെ ആഹ്വാനം കേട്ട് ദൈവശുശ്രൂഷക്കിറങ്ങുന്നവരെ രക്ഷിക്കാനുള്ള ബാധ്യത ദൈവത്തിനല്ലാതെ മറ്റാര്‍ക്കാനുള്ളത് ?

paarppidam said...

ലേഖനം നന്നായിരിക്കുന്നു.സ്ത്രീ എഴുത്തുകാർ 1000 പേജുള്ള ഗൗരവതരമായ വിഷയം എഴുതിയാൽ അതിൽ അരപ്പേജ്‌ ലൈംഗീകതയുണ്ടായാൽ അതിനെ കുറിച്ച്‌ ചർച്ചചെയ്യുവാനും എഴുതുവാനും ആളുകൾക്ക്‌ താൽപര്യം കൂടും. ലൈംഗീക ന്യൂനപക്ഷങ്ങൾക്കനുകൂലമായി വിധിവന്നപ്പോൾ അവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചല്ല മറിച്ച്‌ പ്രസ്തുത വിധിയെ ലൈംഗീകതയുമായി ചെർത്തുകൊണ്ട്‌ അതിനെ പരിഹസിച്ചും എതിർത്തും ധാരാളം ആളുകൾ രംഗത്തുവന്നതും നാം കണ്ടതാണ്‌.

ജസ്മിയുടെ തുറന്നുപറച്ചിലുകൾ പലരെയും അസ്വസ്ഥരക്കുന്നു എന്നത്‌ നേരാണ്‌.മഠത്തിലെ ജീവിതദുരിതങ്ങൾ എന്താണെന്ന് പുറം ലോകം അറിയുന്നത്‌ ഇത്തരം ഏറ്റുപറച്ചിലുകളിലൂടെയും മറ്റും ആണ്‌.കന്യാസ്ത്രികൾ ആത്മഹത്യചെയ്യുമ്പോൾ അത്‌ പലപ്പോഴും അവരുടെ കുടുമ്പത്തിന്റെ പെരടിക്ക്‌ വെക്കുന്നത്‌ നാം കണ്ടുവരുന്ന സ്ഥിരം കാഴ്ചയാണ്‌.


പലർക്കും പ്രസ്തുത പുസ്തകം വിറ്റുകിട്ടുന്ന കാശിനെകുറിച്ചാണ്‌ ആവലതി അവർ എങ്ങിനെ ജീവിതം മുന്നോട്ടുകൊണ്ടുപോകും എന്നതിൽ ആശങ്കയില്ല.

വേശ്യയുടെ രചനയെയും ജെസ്മിയുടെ രചനയേയും പരസ്പരം ഉപമിക്കുന്നത്‌ വിവരക്കുറവുകൊണ്ടായിരിക്കും.രണ്ടു രണ്ടു സാഹചര്യവും അവസ്ഥയുമാണ്‌ അനാവരണം ചെയ്യുന്നത്‌.

ഉഷയുടെ(എന്നെക്കാളും സീനിയർ ആണ്‌ താങ്കൾ സദയം ക്ഷമിക്കുക)നിരീക്ഷണങ്ങൾ നന്നായിരിക്കുന്നു.

jayanEvoor said...

പ്രസക്തമായ പോസ്റ്റ്‌.
ആദ്യമായാണിവിടെ എത്തിയത്.
ഇനിയും ഫോളോ ചെയ്യാം .

ആശംസകള്‍!

Manoraj said...

ടീച്ചർ,
ഞാൻ ഒന്നു ചോദിചൊട്ടെ.. വിശ്യസഹിത്യകരനായ ഷെക്സ്പിയരിന്റെ ചവിട്ടി പുറംതള്ളി ആ സ്ഥനത്തേക്ക്‌ തസ്കരൻ മണിയൻപിള്ളയെയും, നളിനി ജമീലയെയും കുടിയിരുത്തുന്ന ഒരു വയന സമ്പ്രദായത്തിലേക്ക്‌ മലയാളി പോകണൊ എന്നണു നമ്മൽ ചിന്തികേണ്ടത്‌. ഒരു കാലത്ത്‌ മുട്ടത്തുവർക്കിയെ വരെ പൈങ്കിളി എന്ന് പരിഹസിച്ചിരുന്ന, സുധാകർ മംഗളോദയവും, ജോയ്സിയെയുമെല്ലാം പുച്ഛിച്ച്‌ സംസാരിച്ചിരുന്ന മലയാളത്തിന്റെ സാഹിത്യാചാര്യന്മാർ നളിനിയെയും, മണിയനെയും, ജെസ്മിയെയും നെഞ്ചേറ്റുമ്പോൾ തകർന്ന് പോകുന്നത്‌ നല്ല വായനയെ സ്നേഹിക്കുന്നവരല്ലേ? ഒന്നുമില്ലേല്ലും, ഇത്ര അധികം ചർച്ച ചെയ്യപ്പെടാൻ മാത്രം ഇവരൊക്കെ ഉണ്ടോ? അറിവില്ലായ്മയാകാം... ക്ഷമിക്കുക... ഈ വിഷയം ഞാനും ഒന്ന് പോസ്റ്റിയിറ്റുണ്ടായിരുന്നു.. പൊട്ടത്തരങ്ങൾ ആയതിനാലാവാം അരും തിരിഞ്ഞുനോക്കിയില്ല.... ടീച്ചറുമായി ഒരു നല്ല സൗഹൃദം പ്രതീക്ഷിക്കാമല്ലോ അല്ലേ?