Wednesday, May 20, 2020

വ്യവസ്ഥയോടു കലഹിക്കാതെ

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ (1899 -1985 ) മുപ്പത്തഞ്ചാം ചരമ വാര്‍ഷികദിനം.





{പീഡിഗ്രിക്കാലത്ത്' ലോകമേയാത്ര'പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതാണ് ആദ്യത്തെ ബനീഞ്ഞാ അനുഭവം. ഒരു യാത്രപറയലിന്റെ വൈകാരികത ഈ കവിതയെ തീവ്രവും വൈകാരികവുമായ അനുഭവമാക്കുന്നുണ്ട് എന്നതിനാല്‍ വളരെ ആഘോഷിക്കപ്പെട്ട കവിതയാണത്. ആശാന്റെ സീതയുടെ യാത്രപറച്ചില്‍ പുരുഷാധിപത്യത്തെയും രാജനീതിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇവിടെ ലോകഗതിക്കു വഴങ്ങി ആത്മീയജീവിതത്തിലേക്ക് ഇടറാതെ പ്രവേശിക്കുന്ന സംയമം കലര്‍ന്ന ഉറപ്പാണ് കാണാന്‍ കഴിയുക. പിന്നീട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ്,സിസ്റ്റര്‍ ജസ്മിയുമായുള്ള കുറച്ചധികം കാലത്തെ വ്യക്തബന്ധമുണ്ടായി. അതിലൂടെ സന്യാസിനീ ജീവിതത്തിന്റെ അകം പുറം മനസ്സിലാക്കാന്‍ കുറേയൊക്കെ കഴിഞ്ഞു. അവരുടെ ആമേന്‍ എന്ന ആത്മകഥയില്‍ അത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പൗരോഹിത്യം എങ്ങനെ ഒരു അധികാരവ്യവസ്ഥയായി അതിനകത്തെ സ്ത്രീജീവിതവും ആത്മീയതയും അടിച്ചമര്‍ത്തപ്പെടുന്നതെന്ന് ആമേന്‍ പറയുന്നു. സ്ത്രീശരീരവും ലൈംഗികതയും ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നൊക്കെ അവര്‍ എഴുതുന്നുണ്ട്. രണ്ടാംപ്രജയായി കരുതപ്പെടുന്ന സന്യാസിനി എന്ന പദവിയ്ക്കകത്തു തന്നെ, നിലനിന്ന മേല്‍ക്കീഴ് ബന്ധങ്ങളെക്കുറിച്ചും അവരെഴുതി. അവരുമായി നടത്തിയ അഭിമുഖത്തില്‍ കീഴാളമായ അവസ്ഥയിലുള്ള സന്യാസിനികളെക്കുറിച്ചു പറയുന്നുണ്ട്. കസേരയില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, അതുകൊണ്ട് പെട്ടിപ്പുറത്തെിരിക്കുന്ന കന്യാസ്ത്രീകളെക്കുറിച്ചൊക്കെ പറഞ്ഞതോര്‍ക്കുന്നു. ആഢ്യത്തം, കുടുംബമഹിമ, തറവാടിത്തം, തൊലിനിറം, സമ്പത്ത് ഇവയൊക്കെ വളരെയധികം ഇടപെടുന്ന ആ ലോകത്തെക്കുറിച്ചുള്ള സൂചനകള്‍ പക്ഷേ, ബെനീഞ്ഞാമ്മയില്‍ നിന്നധികം കിട്ടുന്നില്ല.

വ്യവസ്ഥയില്‍ നിന്ന് അതിന്റെ പരിമിതികളോടു കലഹിക്കാതെ വിധേയത്വം പുലര്‍ത്തിയ കവിയാണ് ബനീഞ്ഞ. അത് അവരുടെ കാവ്യഭാവുകത്വത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തി. ആത്മീയത, ദേശീയത, പ്രകൃതിസ്‌നേഹം, തത്വചിന്ത, നിത്യജീവിതത്തിലെ കൗതുകങ്ങള്‍, ബാല്യകാല സ്മരണകള്‍ ഇവയൊക്കെ അവരുടെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സരളവും വാചാലവുമാണ് അവരുടെ കാവ്യശൈലി. പൗരസ്ത്യാചാര്യന്‍മാര്‍ നിഷ്‌കര്‍ഷിക്കുന്ന പ്രസാദഗുണം ഏറിയ ഒരു സമ്പ്രദായമാണവര്‍ പുലര്‍ത്തിയത്. 1899 നവംബര്‍ 6ന് ജനിച്ച് 1985 മെയ് 21ന് മരിച്ച ഈ എഴുത്തുകാരി വിപുലമായ ഒരു രചനാസമ്പത്തിനുടമയാണ്.. സാമൂഹികമായ ഉല്‍ക്കര്‍ഷം എന്ന ആദര്‍ശം കവിതകളില്‍ നിറഞ്ഞുനിന്നു. ഇടശ്ശേരിയും എന്‍വിയും ജിയും വൈലോപ്പിള്ളിയും മറ്റും മുന്നോട്ടുവച്ച ലോകന•, അതിനകത്തു സ്വജീവിതത്തെ നോക്കിക്കാണുക എന്ന ഉദാരമാനവവാദപരമായ കാഴ്ചപ്പാടിലാണ് ബനീഞ്ഞയുടെ കാവ്യദര്‍ശനം.

ലോകമേ യാത്ര
ലോകമേ യാത്ര എന്ന കൃതിയിലൂടെയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. 1928ല്‍ ദീപികയിലൂടെ അത് പ്രകാശിപ്പിക്കപ്പെട്ടു. 
'ജനിച്ച നാള്‍ തുടങ്ങിയെന്നെ യോമനിച്ചു തുഷ്ഠിയോ
ടെനിക്കു വേണ്ടതൊക്കെ നല്‍കിയാദരിച്ച ലോകമേ
നിനക്കു വന്ദനം പിരിഞ്ഞു പോയിട്ടെ ഞാനിനി
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍ എന്നു തുടങ്ങുന്ന കവിത യുവതിയായിരുന്ന ഒരു സന്യാസിനിയുടെ ആത്മീയജീവിതത്തിന്റെ ഭാവാന്തരീക്ഷമാണ് നിര്‍മിച്ചെടുക്കുന്നത്. തുടര്‍ന്ന് 'സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റന്നേളമന്‍ തുടങ്ങിയുള്ള വിജ്ഞരും അമര്‍ന്നുപോയി കാലചക്ര വിമഭ്രത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍.
എന്നൊക്കെയുള്ള തത്വചിന്തയുണ്ട്. ഭൗതികജീവിതത്തിന്റെ നശ്വതയിലും ഒപ്പം ആത്മീയ ജീവിതത്തിന്റെ ശ്രേഷ്ഠതയിലുമാണ് കവിതയുടെ ഊന്നല്‍.

ആത്മീയതയും പ്രണയവും
ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവിത ലോകമേയാത്ര ആണെങ്കിലും ആത്മാവിന്റെ സ്‌നേഹഗീത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇതില്‍ അന്വേഷിയായ ഒരു കവിയെ കാണാം. ഈ കൃതിയുടെ അവതാരികയില്‍ ആധ്യാത്മികമായി ഒരു ആനന്ദം എന്ന വാക്ക് സിസ്റ്റര്‍  മേരി ബനീഞ്ഞ പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. എന്താണ് അധ്യാത്മികത?  എന്താണ് ആനന്ദം? ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും അവരുടെ ദര്‍ശനത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.. 1926ല്‍ ആണ് ഈ കവിത അവര്‍ ആദ്യമായി എഴുതുന്നത്. ഈ കൃതിയില്‍ സ്ത്രീയുടെ ആത്മീയത എങ്ങനെ പ്രണയവുമായി കണ്ണിചേര്‍ന്നു കിടക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങള്‍ നിരവധിയാണ്.
 'അറയില്‍ തിരിയും കൊളുത്തിയെന്‍
പ്രിയനെ കാത്തു ദിനങ്ങള്‍ പോക്കിടും' എന്നവര്‍ പറയുന്നുണ്ട്. ഇവിടെ പ്രണയവും കാത്തിരിപ്പും കാണാം. സ്ത്രീയുടെ പ്രണയത്തെയാണോ സ്ത്രീയുടെ ആധുനികതയിലേക്കു നാം നീട്ടി വായിക്കേണ്ടത്? പുരുഷന്‍ പ്രണയത്തെക്കുറിച്ചും സ്വതന്ത്രമായും നിര്‍ഭയമായും നടത്തുന്ന ആവിഷ്‌ക്കാരത്തിന്റെ സ്വാതന്ത്ര്യം സ്ത്രീകവികള്‍ അനുഭവിച്ചിരുന്നോ? സംശയമാണ്. ഉഛ്യംഖലമായ സ്ത്രീലൈംഗികതയുടെയും പ്രണയത്തിന്റെയും ടൗയഹശാമലേറ ആയ ആശയങ്ങള്‍ കൂടി ഈ ആധ്യാത്മികതയില്‍ കലര്‍ന്നിട്ടുണ്ടാവണം.ആധ്യാത്മികതയുടെയും പ്രണയത്തിന്റെയും പദാവലികള്‍ ഇവിടെ പരസ്പരം അനുരോധമായി കൂട്ടിയിണക്കിയിരിക്കുന്നു. ആത്മാവിന്റെ സ്‌നേഹഗീതയില്‍ അവര്‍ പറയുന്നു,'അസഹ്യമായ വിരഹദു:ഖം സഹിച്ച് അജയ്യമായ പ്രതിബന്ധങ്ങളെ ജയിച്ച്, ദിവ്യപ്രേമമഹാഗിരിയുടെ ഉന്നത ശൃംഗത്തിലെത്തി. സ്വപ്രേമഭാജനത്തിന്റെ 'നരകുലമറിഞ്ഞ ദിവ്യരാഗപ്രവപ്രചുരിമ'യോടു കൂടിയ ഗാഢാശ്ലേഷത്തില്‍ ലയിച്ച് ആത്മാവു ധന്യമാക്കിത്തീരുന്നു'.

ദിവ്യപ്രേമം, വിരഹദു:ഖം, ഗാഢാശ്ലേഷം ഒക്കെ എന്താണു സൂചിപ്പിക്കുന്നത്? സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ കാല്‍പനിക പ്രണയത്തിന്റെ അന്തരീക്ഷത്തെ പ്രകടമായും ഉദ്‌ഘോഷിച്ചു ഈ വരികള്‍ എന്നതില്‍ സംശയമില്ല. ദൈവം പുരുഷനും കാമുകനും രക്ഷകനുമായി സ്ത്രീക്കനുഭവപ്പെടുന്നു.പ്രണയത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചകിതമായ സന്നിഗ്ധതയും സമുദായഭീതിയും കൃതിയുടെ അവതാരികയില്‍ കാണാം. സദാചാരഭയം കലര്‍ന്ന ആ വരികള്‍ ഇങ്ങനെയാണ്. 'എന്റെ മനോധര്‍മ്മങ്ങളില്‍ ഇങ്ങനെയൊരാത്മാവിനെ ഞാന്‍ മുന്നോട്ടുകൊണ്ടുപോയി എന്നല്ലാതെ അത് എന്റെ ആത്മാവാണെന്നു വായനക്കാര്‍ ഖണ്ഡിക്കേണ്ടതില്ല.' സ്വര്‍ഗത്തെ വരംഗഗൃഹം എന്നാണവര്‍ വിശേഷിപ്പിക്കുന്നത്. ഈശ്വരനെ കാമുകനായി കാണുന്ന കവിതകള്‍ക്ക് ഇന്ത്യന്‍ സാഹിത്യത്തില്‍ പഞ്ഞമില്ല. ചെന്ന മല്ലികാര്‍ജുനനത്തെ വിളിച്ചു കേഴുന്ന അക്കമഹാദേവി, മീര, ലല്ലാദെദ് മുതലായ എത്രയോ കവികള്‍. ടാഗോറിന്റെ ഗീതാജ്ഞലി, ആശാന്റെ നളിനി, കരുണ, ലീല, ജി. യുടെ എന്റെ വേളി തുടങ്ങിയ കവിതകള്‍ക്കുള്ളിലെ പ്രണയത്തോടാണീ കവിതയ്ക്കു കൂടുതല്‍ സാമ്യം. എപ്പോഴും അടുത്തെത്തി എന്ന തോന്നലില്‍ ഒടിയണയുകയും എന്നാല്‍ ഉടനെത്തന്നെ അകന്നു മറന്നുപോവുകയും ചെയ്യുന്ന പ്രണയ ബിംബത്തിന്റെ മാതൃക. കിട്ടി/ കിട്ടിയില്ല എന്ന ആസന്നമായ നഷ്ട/ലബ്ധികള്‍ക്കയില്‍ ചകിത മായ ഉല്‍കണ്ഠ ഇവിടെ കാണാം. ലീലയും മദനനും തമ്മിലുള്ള സമാഗമത്തിന്റെ ഓര്‍മ ആത്മാവിന്റെ സ്‌നേഹഗീത വായിക്കുന്നവരില്‍ ഉണ്ടാവും. ഉറക്കം വിട്ടുണര്‍ന്ന കാമുകി കാമുകനെ തിരഞ്ഞോടുന്ന കല്‍പന ഇവിടെയുണ്ട്. സമയമായില്ലപോലും എന്ന കരുണയിലെ നീട്ടിവയ്ക്കപ്പെട്ട പ്രണയസമാഗമം ഈ കവിതയില്‍ ഒരുപാടു സ്വാംശീകരിച്ചിട്ടുണ്ട്. 'ഒരു ചുവടിവള്‍ മുമ്പിലേക്കു വച്ചാലതിലധികം പുറകോട്ടു തെറ്റി മാറും എന്നു പറയുന്നു: ബെനീഞ്ഞ.

മാര്‍ത്തോമ്മാവിജയം, ഗാന്ധിജയന്തി, ആദ്യത്തെ കല്ല് ആരെറിയും? എന്നീ രചനകള്‍ പ്രധാനമാണ്. . ഒട്ടനേകം  ലളിതകോമങ്ങളായ ലഘുകാവ്യങ്ങളും ബനീഞ്ഞ എഴുതിയിട്ടുണ്ട്. പാടിത്തെളിഞ്ഞ  ആ കുയില്‍ മലവേടന്റെ കൂട്ടില്‍ അകപ്പെട്ടുവെന്നും അതിന്റെ ശബ്ദം ഇനി കേള്‍ക്കുകയില്ലെന്നും ഒരിക്കല്‍ അവരെക്കുറിച്ച് ചിലര്‍ പറഞ്ഞപ്പോള്‍ അവരതിനെ എതിര്‍ത്തു. കന്യാസ്ത്രീമഠം തനിക്ക് എതിര്‍പ്പുണ്ടാക്കിയില്ല എന്നവര്‍ കരുതി. ഉള്ളൂരിന്റെ പ്രോത്സാഹനത്തില്‍ അവര്‍ സംസ്‌കൃതവും പഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ശാസ്ത്രികളില്‍ നിന്നായിരുന്നു അത്. സംസ്‌കൃതത്തില്‍ അവര്‍ കത്തെഴുതുമായിരുന്നുവത്രെ. ഇങ്ങനെ സവിശേഷമായ ഒട്ടേറെ കാര്യങ്ങള്‍ ഈ പില്‍ക്കാലപ്രതിഭയെക്കുറിച്ച് ഓര്‍ക്കാനുണ്ട്.

(2016, 19 ജൂണിൽ ആഴ്ച്ചവട്ടം  തേജസിൽ എഴുതിയ കുറിപ്പ് ഇപ്പോള്ർ ഇവിടെയിടുന്നത് )

No comments: