Thursday, June 22, 2017

പെണ്‍രുചിയുടെ സീല്‍ക്കാരങ്ങള്‍

രുചി കലര്‍പ്പിലൂടെയാണുണ്ടാവുന്നത്, അടിസ്ഥാനപരമായി സംസ്‌കാരവുമതെ. ഭാഷയും രുചിയും ഒരേയിടത്ത്, നാവില്‍ കലര്‍ന്നുണരുന്നു. എരിവിന്റെ കൊടുമുടികളും ഉപ്പിന്റെ സമതലങ്ങളും മധുരത്തിന്റെ താഴ്‌വാരങ്ങളും പുളിയുടെ ഇരുള്‍ത്തുരങ്കങ്ങളും താണ്ടി നാം രുചിയുടെ കുതിരവണ്ടിയേറുന്നു. നമ്മെയും കൊണ്ടതു പറപറക്കുന്നു. അപ്രതീക്ഷിതമായ വളവുകളും തിരിവുകളും മുന്നോട്ടുള്ള വഴികളായി ചുരുള്‍നിവരുന്നു. ആഹ്ലാദത്തിന്റെയും അഭിരുചികളുടെയും പുതിയ പരവതാനികളില്‍ നാം വട്ടമിട്ടിരിക്കുന്നു. പുന്നെല്ലു പുഴുങ്ങുന്നതിന്റെ ഉന്മത്തമായ മണത്തോടൊപ്പം കുടമ്പുളിയിട്ട കുരുമുളകുരസത്തിന്റെ, ഇടിച്ചുലര്‍ത്തിയ മെഴുക്കുപുരട്ടിയുടെ തീക്ഷ്ണഗന്ധം പടരുന്നു, മറ്റനേകം പടര്‍ച്ചകള്‍ക്കു തുടക്കമിടുന്നു. നാം സ്വയം കൈവിട്ടുപോകുന്നു. രുചിക്കുമാത്രം പുറമ്പോക്കുകളില്ല. നാവിന്മേലത് അധിനിവേശത്തിന്റെയും കുടിയൊഴിക്കലിന്റെയും ഗാഥകള്‍ ഒന്നിച്ചു പാടുന്നു. അതില്‍ നാം കേള്‍ക്കാത്ത പാട്ടും പാടാത്ത പാട്ടുകളുമേറെ. അതിലേറെയും മറഞ്ഞുകിടന്ന, മറച്ചുവെയ്ക്കപ്പെട്ട പെണ്‍നിലങ്ങള്‍. ആഹാരത്തിനുമുന്നില്‍ അവളും നഗ്നയെങ്കിലും നാമവളെ ഉടുത്തുകാണുന്നു, കിട്ടിയതുകൊണ്ട് ഉടുപ്പിച്ച് മറച്ചുനിര്‍ത്തുന്നു. ആഹാരം വെച്ചുവിളമ്പുകയും ഊട്ടുകയും ചെയ്യുന്നതിലെ വിവേചനത്തിനും ചൂഷണത്തിനുമപ്പുറം അതിലവള്‍ നടന്നുതീര്‍ത്ത കാമനയുടെ ദൂരങ്ങളെത്ര? അവളുടെ തരിച്ച രസമുകുളങ്ങള്‍ നമ്മോടു പറയുന്നതെന്തെല്ലാം?

ചില പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടെങ്കിലും സ്‌ത്രൈണമണ്ഡലമെന്നു വിളിക്കാവുന്ന പാചകത്തില്‍ സ്ത്രീ അനുഭവിക്കുന്നതെന്തെല്ലാം? പാചകം, അതിനായുള്ള വസ്തുവഹകളും ഉപകരണങ്ങളും ശേഖരിക്കല്‍, ഭക്ഷണം കഴിക്കല്‍, വിളമ്പല്‍, ഇങ്ങനെയുള്ള അനുബന്ധമണ്ഡലങ്ങള്‍ സ്ത്രീയുടെ കര്‍തൃത്വത്തെ പുതുക്കിയെഴുതുന്നുണ്ടോ? ഇങ്ങനെ ആലോചിക്കുമ്പോള്‍ സ്ത്രീവാദത്തെക്കുറിച്ചുള്ള മുന്‍വിധിയുടെ നെറ്റികള്‍ കൂടുതല്‍ ചുളിയുമെങ്കിലും സ്ത്രീവാദം സാധ്യതയുടെ പുരികക്കൊടികള്‍ ഉയര്‍ത്തിയേക്കാം. പറഞ്ഞുപറഞ്ഞ് വീട്ടമ്മയും സ്ത്രീവാദികളും എന്ന ഒരു ഘടനയിലേക്ക് അത്തരം സാധ്യതകള്‍ക്ക് സൈദ്ധാന്തികപ്പടര്‍ച്ചയുമുണ്ടാകാം. പാചകത്തെക്കുറിച്ച് അതിലുള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഒരേ അഭിപ്രായമായിരിക്കില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ എന്ന പ്രതിനിധാനം തന്നെ അനേകമനേകം വൈവിധ്യങ്ങള്‍ക്കകത്തു പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നാകയാല്‍ ഭക്ഷണസംബന്ധമായ സ്‌തൈണതയുടെ മൂല്യപരിഗണനകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

തീറ്റക്കാരി

ഭക്ഷണത്തെ സംബന്ധിച്ച് ഭദ്രവും കൃത്യവുമായ ഒരു ലിംഗമാതൃക നമ്മുടെ പൊതുബോധത്തെ നയിക്കുന്നുണ്ട്. നന്നായി ഭക്ഷണം കഴിയ്ക്കുന്ന, ആസ്വദിക്കുന്ന പുരുഷനും നല്ല ഭക്ഷണം ഉണ്ടാക്കുന്ന എന്നാല്‍ ഭക്ഷണം ത്യജിച്ചും, കുറച്ചാഹരിച്ചും അതില്‍ പരാതിപ്പെടാതെയുമുള്ള സ്ത്രീയുമാണ് മാതൃക. ഭക്ഷണാസ്വാദനത്തിന്റെ സാംസ്‌കാരികാഖ്യാനങ്ങളില്‍ വളരെ നിറപ്പകിട്ടോടെ ആര്‍ഭാടപൂര്‍വ്വമാണ് അവ വിവരിക്കപ്പെടുന്നത്. ചിട്ടയോടെ ഓരോന്നും അതാതിന്റെ സമയത്തും ക്രമാനുസൃതമായും സ്വാദറിഞ്ഞും ഭക്ഷിക്കുന്നത് ആണത്തവും ആഢ്യത്വവുമായി കണക്കാക്കപ്പെടുന്നു. വി.കെ.എന്‍.ന്റെ 'നിലനില്പീയ'ത്തില്‍ മരിച്ചടക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശവമഞ്ചം ചുമക്കുന്നവരോടു പോലും പരലോകത്തും 'അവിടെയും പ്രാതലിന് ഇഡ്ഡലി തന്നെയല്ലേ' എന്നാശങ്കപ്പെടുന്ന പയ്യന്‍, 'ലഞ്ചി'ലെയും 'ദോശ'യിലെയും തീറ്റപ്രിയം ഒക്കെ നിരൂപകരാല്‍ താലോലിക്കപ്പെടുന്നു. ഭക്ഷണത്തോടും ഒപ്പം ലഹരിപദാര്‍ത്ഥളോടും തന്റെ പിതാവ് എം.പി. പോളിനുണ്ടായിരുന്ന പ്രതിപത്തിയെക്കുറിച്ച് റോസി തോമസ് എഴുതുന്നത് അത്ഭുതാദരങ്ങളോടെയാണ്. ഭക്ഷണപ്രിയനായിരുന്ന ചെറുകാടിനെ കുഞ്ഞുണ്ണിമാഷ് അനുസ്മരിക്കുന്നത് ചെറുകാടിന്റെ ഊണ് ടിക്കറ്റെടുത്തു കാണേണ്ടതാണെന്നാണ്. നേന്ത്രക്കായ വറുത്തുപ്പേരിയോടും കൊഴുത്ത ചായയോടും ഇടിച്ചു പിഴിഞ്ഞ പായസത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രിയവും ആരാധകര്‍ക്കിടയില്‍ പ്രസിദ്ധം. പഴപ്രഥമന്‍ കഴിച്ചിട്ട് വേനലില്‍ കുറഞ്ഞുപോയ ഒരു നനയെക്കുറിച്ചൂഹിക്കുന്ന കാരണവരെയും നമുക്കറിയാം.

എന്നാല്‍ ഭക്ഷണം രസിച്ചു കഴിയ്ക്കുന്ന സ്ത്രീയെ എങ്ങനെയാണ് നാം ആവിഷ്‌കരിക്കാറുള്ളത്? 'തലയണമന്ത്ര'ത്തിലെ ഫിലോമിന അവതരിപ്പിക്കുന്ന കഥാപാത്രം, ആഹാരപ്രിയരായ കല്പനയുടെയും ബിന്ദുപ്പണിക്കരുടെ കഥാപാത്രങ്ങള്‍, ഒക്കെ ഹാസ്യാത്മകമായാണ് ആഖ്യാനങ്ങളില്‍ നിറയുന്നത്. 'കിലുക്ക'ത്തില്‍ രേവതിയുടെ കഥാപാത്രത്തെക്കുറിച്ച് ആര്‍ത്തി മൂത്തു ഭ്രാന്തായതാണെന്നാണ് അവളെക്കാള്‍ ഭക്ഷണക്കൊതിയനായ ജഗതിയുടെ കഥാപാത്രം പറയുന്നത്.  തികച്ചും അനഭിലഷണീയമായ സ്‌ത്രൈണത. വി.കെ.എന്‍.ന്റെ പയ്യന്‍ രണ്ടു മധ്യവയസ്‌ക്കകളുടെ ഉച്ചയൂണിനെ നോക്കിക്കാണുന്നു: ''നാല്പതുപ്രായം, അഭിമുഖമായി കാലകത്തിയിരുന്ന് ഊണുകഴിക്കുകയാണ്, പിച്ചളയുടെ പെരുംകിണ്ണങ്ങളില്‍നിന്നും ടും, ടും എന്നു ഉരുളകള്‍ തട്ടിവിടുന്നു... പെണ്ണുങ്ങള്‍ പൂപോലെയുള്ള ചോറില്‍ മോരൊഴിച്ച് മോട്ടോര്‍ വെച്ച് പമ്പുചെയ്തുതുടങ്ങി...'' തുടര്‍ന്നുള്ള പയ്യന്റെ ആലോചനയാണ് ക്ലാസിക്! ''ഇമ്മാതിരി ഭക്ഷിക്കുന്ന ഇവറ്റയെ അടക്കിനിര്‍ത്തണമെങ്കില്‍ ഇവള്‍മാരുടെ ഭര്‍ത്താക്കന്മാര്‍ എത്ര ഭക്ഷിക്കുന്നുണ്ടാവണം! അല്ലെങ്കില്‍ ഭര്‍ത്താക്കന്മാരെയും ഭക്ഷിച്ചിരിക്കുമോ?''(ആതിഥ്യം) ഹോട്ടലിലും മറ്റും രണ്ടും മൂന്നും ചായ ഒറ്റയടിക്കു കുടിക്കുന്ന സ്ത്രീകളെ പെട്ടന്നു ലൈംഗികത്തൊഴിലാളികളെന്ന നിലയില്‍ മുദ്രകുത്തുമെന്ന് കൊടുങ്ങല്ലൂരെ ഒരു സുഹൃത്തു പറഞ്ഞതോര്‍ക്കുന്നു. 'മോശം' സ്ത്രീയായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഭക്ഷണരീതിയിലും അളവുകളിലും പോലും പെണ്ണുങ്ങള്‍ ജാഗ്രത പുലര്‍ത്തണം!

       ആധുനികസ്ത്രീയിലേക്കു രൂപപ്പെടുന്ന  കാലത്തെ അടക്കമൊതുക്കസങ്കലപം  സ്ത്രീകള്‍ക്ക് ഭക്ഷണകാര്യത്തിലും ഒതുങ്ങേണ്ടതായ നിബന്ധന ആന്തരികമായി  അടിച്ചേല്പിച്ചിരുന്നോ? സ്വകാര്യത, പൊതുവിടങ്ങളിലെ ഒതുക്കം പാതി മറഞ്ഞിരിക്കല്‍, അനുവദനീയമായ അളവോളം മാത്രം സ്വയം വെളിപ്പെടുക ഇത്തരം രീതിയാലാവണം ഭക്ഷണാവിഷ്‌കാരവും സാധിച്ചിരിക്കുക. വിവാഹാഘോഷങ്ങളിലും മറ്റും ഭക്ഷണം കഴിക്കുന്ന രീതിസമ്പ്രദായങ്ങളില്‍ പാശ്ചാത്യമായ രീതികള്‍ അവലംബിച്ചു മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചുള്ള ആലോചന പരിഷ്‌കാരവിജയം(1906) പോലുള്ള നോവലുകളിലുണ്ട്. ഒരേയിലയില്‍ രണ്ടുപേര്
 ഒന്നിച്ചിരുന്ന് ഉണ്ണുന്നത് ഭക്ഷണസാധനങ്ങള്‍ പാഴാക്കിക്കളയുന്നതിനിടയാക്കുമെന്നും ഒരാളുടെ എച്ചില്‍ പലപ്പഴും മറ്റേയാളുടെ ഭക്ഷണത്തില്‍ ഇടകലരുമെന്നും രണ്ടാളുടെയും ഭക്ഷണത്തിന്റെ അളവു വ്യത്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒക്കെ പറഞ്ഞ് അതിനെ പരിഷ്‌കരിക്കണമെന്ന് മാത്തു പറയുന്നുണ്ട്. പുല അടിയന്തരത്തിന്റെ ഭക്ഷണസല്‍ക്കാരം കഴിഞ്ഞ് ചാണ്ടി എന്നൊരാളും ഭാര്യയും അതിനെപ്പറ്റി പറയുന്നതാണ് സന്ദര്‍ഭം. ഇത്രയും മോടിയായ ഒരു പുലയടിയന്തരം ആ നാട്ടിലുണ്ടായിട്ടില്ലെന്ന അഭിപ്രായമാണ് ചാണ്ടിക്കുള്ളത്. എന്നാല്‍ അയാളുടെ ഭാര്യ തനിക്കു വയറുനിറച്ചുണ്ണാനായില്ലെന്നു പറയുന്നു : '' വെളമ്പിയതു മുറയക്കു തന്നെയായിരുന്നു. പെമ്പറന്നോര് അടുത്ത് അടുത്ത് തല തമ്മില്‍ മുട്ടിയിരിക്കുമ്പഴല്ലേ  വല്ലതും തിന്നുകയുള്ളു. ഇത് എല്ലാവരെയും അകലെ ഇരുത്തി വെവ്വേറെ എലയില്‍ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങള്‍ ഒക്കെ പന്തലില്‍ നിന്നു മൊഖത്തിട്ടു നോക്കിക്കൊണ്ടു തിന്നാല്‍ അമ്മമാര്‍ എങ്ങനെ തിന്നും?....ആമ്പ്രന്നോര്‍ക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും. പക്ഷേ പന്തിയിലിരുന്ന അമ്മമാര് നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു.'' (പുറം, പരിഷ്‌കാരവിജയം)


എന്നാല്‍ ഭക്ഷണപ്രിയകളെക്കുറിച്ചുള്ള ആധുനികപൂര്‍വാഖ്യാനങ്ങളില്‍ ഇത്രമാത്രം അവജ്ഞ നാം കാണുന്നില്ല. പാതായിക്കരെ ഇല്ലത്തെ ഭക്ഷണപ്രിയരായ ജ്യേഷ്ഠാനുജന്മാരുടെയും ജ്യേഷ്ഠഭാര്യയുടെയും കഥ ഐതിഹ്യമാലയിലുണ്ട്. ജ്യേഷ്ഠനും അനുജനും പന്ത്രണ്ടേകാല്‍ ഇടങ്ങഴി അരിയുടെ ചോറു വീതവും കൂട്ടിത്തിന്നാന്‍ പന്ത്രണ്ടു പൊതിക്കാത്ത തേങ്ങയുടെ പാലുമാണ് പതിവ്. ഭക്ഷണസമയത്ത് പൊതിക്കാത്ത തേങ്ങ ഇലയ്ക്കരികില്‍ വെച്ചിരിക്കും. തേങ്ങ ഇടതുകൈ കൊണ്ട് പിഴിഞ്ഞ് പാലെടുത്ത് അതു കൂട്ടിയാണവര്‍ ഊണുകഴിക്കുന്നത്. ജ്യേഷ്ഠഭാര്യയ്ക്കാവട്ടെ മുന്നാഴിയരിയുടെ ചോറും ഒരു തേങ്ങയുടെ പാലും വേണം. ഒരിക്കല്‍ നമ്പൂതിരിമാര്‍ അടുത്ത ഇല്ലത്ത് വിരുന്നു പോയതിനാല്‍ ഊണിനെത്തിയില്ല. വൈകുന്നേരമാകുമ്പോഴേക്കും ചോറുതണുത്തുപോകുമല്ലോ എന്നു കരുതി തയ്യാറാക്കിയ ചോറു മുഴുവന്‍ അന്തര്‍ജനം അനായാസം അകത്താക്കി. രാത്രിയില്‍ ചൂടു ചോറു കണ്ടപ്പോള്‍ നമ്പൂതിരിമാര്‍ ഉച്ചയ്ക്കു തയ്യാറാക്കിയ ചോറ് എന്തു ചെയ്‌തെന്ന് ആരാഞ്ഞു. തണുത്തുപോകുമല്ലോ എന്നു കരുതി താനത് കഴിച്ചു തീര്‍ത്തെന്നായിരുന്നു മറുപടി. അന്തര്‍ജനത്തിന്റെ ഭക്ഷണശേഷിയെ തിരിച്ചറിഞ്ഞ നമ്പൂതിരിമാര്‍ അടുത്ത ദിവസം മുതല്‍ എല്ലാവര്‍ക്കും പന്ത്രണ്ടേകാലിടങ്ങഴി വീതം വെയ്ക്കാന്‍ കല്‍പിച്ചുവത്രേ. നമ്പൂതിരിമാരെ പരീക്ഷിക്കാനായി കോഴിക്കോടുനിന്നു വന്ന നാലിടങ്ങഴിയുടെ ചോറുണ്ണുന്ന മറ്റൊരു നമ്പൂതിരിയുടെ കഥയും കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നുണ്ട്. കോഴിക്കോട്ടുകാരന്‍ വന്നപ്പോള്‍ നമ്പൂതിരിമാര്‍ സ്ഥലത്തില്ല. അന്തര്‍ജനത്തോട് തനിക്ക് ചോറുതരണമെന്നയാള്‍ അപേക്ഷിച്ചു. നാലിടങ്ങഴി ചോറിന്റെ കാര്യവും പറഞ്ഞു. എങ്കില്‍ കുളിച്ചുവരാന്‍ പറഞ്ഞു അന്തര്‍ജ്ജനം. തിരിച്ചുവന്നപ്പോള്‍ ചോറും കൂട്ടിക്കഴിക്കാന്‍ നാലു പൊതിക്കാത്ത തേങ്ങയും വിളമ്പിക്കൊടുത്തു. കൂട്ടാനോ മോരോ കാണാത്തതുകൊണ്ട് കാര്യമന്വേഷിച്ചപ്പോള്‍ ഇവിടെ ഇതാണു പതിവെന്നായിരുന്നു മറുപടി. എങ്കിലും തേങ്ങ പിഴിയാതെങ്ങനെ പാലു കിട്ടുമെന്നായി അയാള്‍. ഉടനെ അന്തര്‍ജ്ജനം വാതില്‍ മറവില്‍ നിന്നുകൊണ്ടുതന്നെ മാമ്പഴം പിഴിയുന്നപോലെ ഒറ്റക്കൈകൊണ്ട് തേങ്ങാ പിഴിഞ്ഞ് പാലെടുത്തുകൊടുത്തു. ഇതു കണ്ടു ഭയന്ന അതിഥി അന്നുരാത്രി തന്നെ സ്ഥലം വിട്ടുവത്രെ!

നമ്പൂതിരിസ്ത്രീകള്‍ രസിച്ചു ഭക്ഷണം കഴിയ്ക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു രസകരമായ വിവരണമിതാ: 'അന്തര്‍ജ്ജനങ്ങള്‍ കാലുകള്‍ ഒരു വശത്തേക്ക് മടക്കിവെച്ച് ഇടത്തേ കൈ താഴെക്കുത്തി, കുടവയര്‍ നിലത്തു തൊട്ടുകൊണ്ട്, കുനിഞ്ഞൊരിരിപ്പുണ്ട്; ഒരു വലിയ തൂശനിലയുടെ പിന്നില്‍, ഒരു കുന്നു ചോറുണ്ടാവും. ഉപ്പ്, മാമ്പഴം പിഴിഞ്ഞത്, ചുട്ട മുളക് -ധാരാളമായി വിഭവം. ചുട്ട പപ്പടവും കുടമാങ്ങയും കൂടിയാല്‍ ബഹുവിശേഷായി. എന്റമ്മോ എന്നിട്ടൊരു ഊണുണ്ട്! കാണുന്നവര്‍ അന്തംവിട്ടുപോകും. ഇലയുടെ അരികില്‍ മാങ്ങാണ്ടി കുന്നുകൂടി വരും. വര്‍ത്തമാനം പറഞ്ഞും രസിച്ചും എത്രനേരം ഇരുന്ന് എത്ര ചോറാണ് അവര്‍ ഉണ്ണുക! 50 വയസ്സില്‍ താഴെയുള്ളവര്‍ ഈ കാഴ്ച കണ്ടിരിക്കാന്‍ സാധ്യതയില്ല. പക്ഷേ, അത് കാണേണ്ട ഒരു കാഴ്ചതന്നെയായിരുന്നു ട്ടോ! ചിലപ്പോള്‍ ഒറ്റയടിക്ക് ഉണ്ടു മതിയാകാത്തവര്‍ കയ്യിന്റെ ഒരറ്റം ഇലയില്‍ തൊട്ടു കൊണ്ട് ഒരു ഉറക്കം പോലും പാസ്സാക്കും. എന്നിട്ട് വീണ്ടും ചെലുത്താവുന്നിടത്തോളം ചെലുത്തും'' (എസ്. ശാരദാമ്മാള്‍).

അന്തര്‍ജനങ്ങളുടെ ഊണിന്റെ മറ്റൊരു ചിത്രം കാണിപ്പയ്യൂരും നല്‍കുന്നു. അന്തര്‍ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് രസിച്ചാണ് ഊണുകഴിക്കുക. വിളമ്പാനാരുമില്ലാത്തതിനാല്‍ എല്ലാം ഇലയില്‍ വിളമ്പി വെച്ചാണ് ഒന്നിച്ചിരിക്കുക. ഇത്ര മുന്‍കകരുതലെടുത്താലും കുട്ടികള്‍ക്കോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ വിളമ്പാന്‍ ആരെങ്കിലുമൊരാള്‍ എഴുന്നേല്‌ക്കേണ്ടി വരും. അങ്ങനെ തന്റെ ഊണിനിടയില്‍ വിളമ്പാന്‍ പോയി മടങ്ങിയെത്തിയ ഒരു അന്തര്‍ജനം മറ്റൊരാളുടെ എച്ചിലിലയില്‍ വന്നിരുന്നുവത്രേ. ഭക്ഷണത്തിനിടയിലുള്ള ഇത്തരം വിഘ്‌നങ്ങള്‍ ആധുനികസ്ത്രീയുടെയും രസംകൊല്ലിയാണ്. 

പുതിയ സ്‌ത്രൈണമൂല്യങ്ങളുടെ ഭാരം ആദ്യം പിടിമുറുക്കുക അവരുടെ കാമനകളിലാണ്. ഭക്ഷണത്യാഗം നവോത്ഥാന ആധുനികതയുടെ പല ഉള്ളടക്കങ്ങളിലും ലയിച്ചുചേര്‍ന്ന മൂല്യമായിരുന്നല്ലോ. അതിന്റെ തുടര്‍ച്ച തന്നെയായ പുരോഗമനാധുനികതയിലും സ്ത്രീയുടെ കഥ വ്യത്യസ്തമായിരുന്നില്ല. ആധുനികഗാര്‍ഹികതയുടെ നിര്‍മിതി ഇത്തരത്തില്‍ സ്ത്രീത്വത്തിന്റെ പുനര്‍നിര്‍മിതിയും സമര്‍ത്ഥനവും കൂടിയായിരുന്നു. ഭക്ഷണം തന്നെ സ്ത്രീയായി ഭാവന ചെയ്യുന്ന മലയാളിസാംസ്‌കാരികതയില്‍ ഇത് അസ്വാഭാവികമല്ലതന്നെ. പുരുഷാര്‍ത്ഥക്കൂത്തില്‍ ഭക്ഷപദാര്‍ത്ഥങ്ങളെ സ്ത്രീഅവയവങ്ങളോടാണ് ഉപമിക്കുന്നത്. വഴുതനങ്ങ വറുത്ത പോലെയുള്ള ചുണ്ടുകള്‍, പായസം പോലുള്ള മുലകള്‍, പുളിശ്ശേരിവയര്‍, എരുമത്തൈര് കടിതടം... ഇങ്ങനെ പോകുന്നു വിവരണം. വികെഎന്‍ കഥകളില്‍ ഭക്ഷണക്കൊതിയിലെ അടവുനയങ്ങളും ഉന്മാദങ്ങളും ആണത്തപരം കൂടിയാണ്. ആണത്തത്തിന്റെ ഈ മതിവരായ്കയെകുറിച്ചുതന്നെയാണ് ഗോപികൃഷ്ണന്‍ 'രുചിപ്രഭാഷണ'ത്തില്‍ എഴുതുന്നത്. 

വെച്ചുവിളമ്പുന്നവളില്‍ നിന്ന് ആസ്വദിച്ചു തിന്നുന്നവളിലേക്കുള്ള സാംസ്‌കാരികദൂരം കാമനകളിലേക്കുള്ള, പൗരത്വത്തിലേക്കുള്ള ദൂരം തന്നെയാണ്. സ്ത്രീയുടെ വെച്ചുവിളമ്പലിന്റെ വിവരണങ്ങള്‍ ഏറെയും ഭക്ഷണാസ്വാദനത്തിന്റേത് വളരെ കുറവുമാണല്ലോ. എങ്കിലും നമ്മുടെ സാഹിത്യത്തില്‍ ഈ നിയന്ത്രണങ്ങള്‍ പൊട്ടിച്ചു പുറത്തുവന്ന നിരവധി ആഖ്യാനങ്ങള്‍ കാണാനാകും. ശാരദാമ്മാള്‍ തന്റെ കുട്ടിക്കാലത്തെ കഞ്ഞികുടിയുടെ രസം വിവരിക്കുന്നു: 'പിന്നെ പ്രാതല്‍ പായസക്കഞ്ഞിയാണ്. പായസമൊന്നും അല്ല കേട്ടോ. നല്ല ഒന്നാന്തരം കുത്തരിയുടെ (തോട്ടുവാപാടത്തെ എരുതക്കാരി നെല്ലിന്റെ ഒരു രുചി, ഹായ്!) പൊടിയരി(ഒറ്റപ്പുഴുക്കന്‍) പടപടാന്ന് അങ്ങ് വേവിക്കും. അന്നന്ന് കലക്കിയെടുക്കുന്ന വെണ്ണ അതിലിട്ടിളക്കും. കുറച്ച് ഉപ്പും, പിന്നെ ഉപ്പുമാങ്ങ, ചുട്ടപപ്പടം, മാങ്ങാച്ചമ്മന്തി, എന്റീശ്വരാ, എന്തൊരു സ്വാദാണ്. വലിയൊരു ചരുവത്തിലാണ് എന്നിട്ട് വടക്കേ ഇറയത്ത് ചെറിയ ഇലക്കഷണത്തില്‍ വിളമ്പും, പറ്റുന്നിടത്തോളം കഴിക്കും(പുറം 40).

ഈ സ്മൃതിചിത്രങ്ങള്‍ക്കൊപ്പം രുചികളുടെ സ്‌ത്രൈണമണ്ഡലം തെളിയുന്നുണ്ടെങ്കിലും ടോക്‌ഷോകളിലൂടെയും ടെലിവിഷന്‍ പാചകപരിപാടികളിലൂടെയും മറ്റും അവ നിര്‍ബ്ബാധം വെളിപ്പെടുന്നത് പുതിയ കാലത്താണ്. ആവശ്യങ്ങളില്‍ നിന്ന് ആവശ്യപ്പെടലിലേക്കെത്തുമ്പോള്‍ സ്വത്വത്തിന്റെ കാമനകള്‍ സമര്‍ത്ഥിക്കപ്പെടുകയാണ്. (പി. പവിത്രന്‍.) 'സുറിയാനി അടുക്കള'യുടെ ആമുഖത്തില്‍ ലതികാ ജോര്‍ജ്ജ് സ്ത്രീയുടെ ഭക്ഷണകാമനകളെ തുറന്നിടുന്നു. നാട്ടിലെത്തുമ്പോള്‍ ചെറിയ ചായക്കടകള്‍ സന്ദര്‍ശിച്ചും നദീതീരങ്ങളില്‍ ഉല്ലാസപൂര്‍വ്വം ഉച്ചഭക്ഷണം കഴിച്ചും പുകപറ്റിയ നാടന്‍ അടുപ്പുകളില്‍ പാകം ചെയ്ത പലഹാരങ്ങള്‍ ആസ്വദിച്ചും അവധിക്കാലം കഴിച്ചതും പിന്നീടൊരിക്കല്‍ നാടന്‍കള്ളുഷാപ്പിന്റെ യഥാര്‍ത്ഥ അനുഭവം കിട്ടാന്‍ വേണ്ടി ആലപ്പുഴയിലെ മുല്ലപ്പന്തല്‍ ഷാപ്പില്‍ നിന്ന് കള്ളും ആമയിറച്ചിയും കാടയിറച്ചിയും കഴിച്ചതും അവര്‍ ഓര്‍ക്കുന്നു. കറിവേപ്പിലയും വെളിച്ചണ്ണയും മസാലകളും ചേര്‍ന്നുമൊരിച്ചെടുത്ത ഇറച്ചിക്കറികളും കുടമ്പുളിയിട്ട എരിവുകൂടിയ മീന്‍കറിയുമൊക്കെ ഓരോ അണുവിലും സ്വാദറിഞ്ഞു കഴിയ്ക്കുന്നതിന്റെ വിവരണവുമാണത്. 
ഫോര്‍ട്ടുകൊച്ചിയിലെ സീഫുഡ് റെസ്റ്റോറന്റില്‍ കടല്‍വിഭവങ്ങള്‍ തീര്‍ത്ത രുചിമേളമിങ്ങനെ: 'ഭക്ഷണം വിവിധഘട്ടങ്ങളായി പുറത്തുവന്നു. തുടക്കത്തില്‍ കണവയും കൊഞ്ചും ഒരു പച്ചക്കറി സാലഡുമെത്തി. ഞാന്‍ മുമ്പു കഴിച്ചിട്ടുള്ള കട്ടിയുള്ള കഷണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു, നാവിലലിയുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത കണവയുടെ വലയങ്ങള്‍. മുളകും കുരുമുളകും അതിന്റെ തന്നെ ചാറുംകൊണ്ടു തിളങ്ങിയിരുന്ന കൊഞ്ച് രസപൂര്‍ണമായിരുന്നു. അടുത്തതായി എത്തിയത് നെയ്മീന്‍ വറുത്തതായിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ കൃത്യമായ ചേരുവയില്‍ ചേര്‍ത്തു കുറ്റമറ്റ രീതിയില്‍ വറുത്ത ആ കഷണങ്ങള്‍ക്കു മുകളില്‍ ഞങ്ങള്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു. ഒരു വലിയ ചീനച്ചട്ടിയില്‍ മസാല ചതച്ചിട്ടു വേഗം ഉലര്‍ത്തിയെടുത്തതായിരുന്നു ചെമ്മീന്‍. അവയിലടങ്ങിയ സ്വാദ് ഓരോ തവണ കടിക്കുമ്പോഴും ഞങ്ങളുടെ വായിനുള്ളില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിച്ചു(പേജ് 86).  
ഈ ആസ്വാദനത്തിന്റെ സീല്‍ക്കാരം അമ്മൂമ്മയിലും ലതിക നിരീക്ഷിക്കുന്നുണ്ട്: 1968 ലെ ഒരു ആലപ്പുഴ യാത്രയെ ഓര്‍ക്കുകയാണ്. ''മുതിര്‍ന്നവര്‍ ചെറുസ്റ്റൂളുകളില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ഞങ്ങള്‍ പുല്ലിലിരുന്നു. എന്റെ അമ്മയുടെ തുറിച്ചുനോട്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവഗണിച്ചുകൊണ്ട് ഡ്രൈവറുടെ പക്കല്‍ നിന്നും കൈക്കലാക്കിയ ബീഡിയും പുകച്ചുകൊണ്ട് അമ്മൂമ്മ ബോട്ടിനുള്ളില്‍ തന്നെയിരുന്നു. ചായക്കടകളില്‍ കള്ളും ലഭ്യമായിരുന്നതിനാല്‍ ചായ ഗ്ലാസുകള്‍ക്കൊപ്പം മധുരക്കള്ളും ഗ്ലാസുകളില്‍ കൊണ്ടുവന്നു. കള്ള് ഞാന്‍ ആദ്യമായി രുചിച്ചു. അതിന്റെ മധുരവും പുളിയും കലര്‍ന്ന സീല്‍ക്കാരം എനിക്കിഷ്ടമായി.(പേജ്: 134)

ഗോതമ്പും തേങ്ങയും ജീരകവും ചേര്‍ത്ത് ചുട്ടെടുക്കുന്ന ഗോതമ്പ് അടയും മാങ്ങയിട്ടുവെച്ച മത്തിക്കറിയും ചേര്‍ന്ന കോമ്പിനേഷനെക്കുറിച്ചെഴുതിയ രേഖാരാജ് കുറിപ്പവസാനിപ്പിക്കുന്നത് 'മൂന്നു ദിവസം ഉന്മാദം ഉറപ്പ്' എന്നു പറഞ്ഞുകൊണ്ടാണ്. 




Aagneya Femina 27.12.18 fb
ഞമ്മന്റെ ആൾക്കാർടെ മനോഹരമായ ആചാരങ്ങളിൽ ഒന്നാണ് കുട്ട്യേള്ടെ മുടികളച്ചിലിനും അവരുടെ ആദ്യത്തെ പെരുന്നാളിനും ഉള്ള വുളുഹ അറക്കൽ. സാമ്പത്തിക സ്ഥിതി അനുസരിച്ചു പോത്തോ ആടോ ആകും. പക്ഷെ അങ്ങനെ ചുമ്മാ ചന്തയിൽ പോയി ഏതേലും ആടിനേം പോത്തിനേം ബാങ്ങൂല്ല. അയിനൊക്കെ ഒരു കണക്കുണ്ട്. അധികം മൂപ്പെത്താത്തതായിരിക്കും.അതുമല്ല മിക്കവാറും ആരെങ്കിലും വളർത്തുന്ന ഓർഗാനിക് മാടായിരിക്കും.അറവ് കഴിഞ്ഞുള്ള വീതം വയ്പ്പിനും ഉണ്ട് ചിട്ട. ബന്ധുക്കൾക്കും അയലോക്കത്തെ മുസ്ലിംകൾക്കും മുഴുവൻ തുല്യമായി വീതിക്കണം.എല്ലാ ഓഹരിയിലും എല്ലാ ഭാഗവും വേണമത്രേ. അതുകൊണ്ട് വീതം വപ്പിനുള്ള പൊതികളിൽ ഇറച്ചിയും, കരളും, ചെമ്പരത്തീം, എല്ലും, നെയ്യും എല്ലാം കണക്കിന് ചേർന്നിട്ടുണ്ടാകും. അധികം മൂക്കാത്തതു കൊണ്ട് എല്ലാം ഒന്നിച്ചു ഇട്ടാൽ ഒരേ പാകത്തിന് വേവേമ് ചെയ്യും. മാസത്തിലൊരു പൊതിയെങ്കിലും ഈ കണക്കിൽ വീട്ടിലെത്താറുണ്ട്. അതു കൊണ്ട് കറി, ഫ്രൈ, ബിരിയാണി എന്ത് ഉണ്ടാക്കിയാലും എന്റെ സാറേ. ബാക്കി ഉള്ള സമയത്തൊക്കെ സൂപ്പർമാർക്കറ്റിലെ ബീഫ് കഴിക്കുന്ന എന്നെ എനിക്ക് എടുത്തു തോട്ടിൽ ഇടാൻ തോന്നും.
10 hrs
.

ഈ ആഖ്യാനങ്ങളിലെല്ലാം തെളിയുന്നത് രുചിയുടെ സ്‌ത്രൈണമണ്ഡലമാണ്, ആസ്വാദനമാണ്. അതില്‍ ഒളിവോ മറവോ ക്ഷമാപണങ്ങളോ പിന്‍വാങ്ങലോ ഇല്ല. മറിച്ച് ഭക്ഷണം ആസ്വദിക്കുന്ന സ്ത്രീയെ ഇകഴ്ത്തുന്ന 'വയറുതുറന്നവളെ'ന്ന മുദ്രയെ ഇവ വെല്ലുവിളിക്കുന്നു. ഭക്ഷണം വെച്ചുവിളമ്പുന്ന സ്ത്രീയും ആസ്വദിച്ചു കഴിക്കുന്ന പുരുഷനുമാണ് നമ്മുടെ ഗാര്‍ഹികമായ ലിംഗമാതൃകകള്‍. ഈ ദ്വന്ദ്വത്തെ പൊളിക്കുന്ന അനുഭവമെഴുത്തുകള്‍ ഏറെയുണ്ടെന്നതാണ് സത്യം. എന്നാല്‍ സംസ്‌കാരത്തിന്റെ പോതുബോധനിര്‍മിതിയില്‍ തീറ്റക്കാരിയായ സ്ത്രീ ഒരു അപഭ്രംശമാണ്.

ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട അന്തരീക്ഷത്തില്‍ ഇഷ്ടപ്പെട്ടവരോടൊപ്പമോ തനിച്ചോ കഴിക്കുന്നത് സ്വയം മാനിക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും അടയാളമാണ്. ഈ സെല്‍ഫ്‌കെയര്‍ അന്തസ്സുള്ള സാമൂഹികജീവിതത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും തലങ്ങളെ പൂരിപ്പിക്കുന്നു. എങ്കിലും അതു നിരുപാധികമല്ല തന്നെ. വിഭവാധികാരത്തിന്റെയും സാമൂഹ്യാന്തസ്സിന്റെയും ഉപാധികള്‍ക്കു കീഴ്‌പ്പെട്ടാണ് അത് നിലനില്‍ക്കുന്നത്.
പുരുഷന്മാരെയപേക്ഷിച്ച് മറ്റുള്ളവരുടെ ഭക്ഷണത്തോട് സ്ത്രീകള്‍ക്കു ജിജ്ഞാസയും താല്പര്യവും ഏറും. പങ്കുവെയ്ക്കലിലും ജാഗ്രതകാട്ടുന്നു. പുതിയരുചികളോടുള്ള അവരുടെ സംവേദനത്വം പലപ്പോഴും തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ നിന്നുതന്നെ ആവണമെന്നില്ല. കീഴായ്മയില്‍നിന്നുമാകാം. പന്തിഭോജനം എന്നകഥ പങ്കുവെയ്ക്കലിന്റെ വിവിധമാനങ്ങളെ, ഭക്ഷണത്തിലെ മേല്‍/കീഴുകളെ തുറന്നു കാട്ടുന്നുണ്ട്. 




രുചിയുടെ നൊസ്റ്റാള്‍ജിയ

ഭക്ഷണത്തിന്റെ രുചി അമ്മയുടെ / അമ്മൂമ്മയുെട ഓര്‍മയും നൊസ്റ്റാള്‍ജിയയുമായി പിണയുന്നതാണ് മലയാളി ആണത്തത്തിന്റെ മുഖമുദ്രകളിലൊന്ന്. സ്ത്രീകളുടെ നൊസ്റ്റാള്‍ജിയയിലും അമ്മയില്ലാതില്ല. സോള്‍ട്ട് ആന്റ് പെപ്പറില്‍ മായ(ശ്വേതാമേനോന്‍) അമ്മയുടെ കൈപ്പുണ്യത്തെയും രുചികളെയുമൊക്കെ തന്റെ സ്വന്തം പാചകത്തിലൂടെ വീണ്ടെടുക്കുന്നുണ്ട്. എങ്കിലും കലി നാരായണന്‍നായരും(മാധവിക്കുട്ടി) അതീവരുചികരമായി പന്നിയിറച്ചി വരട്ടിയുണ്ടാക്കിയ വര്‍ഗീസ് ചേട്ടനും (സുറിയാനി അടുക്കള) മിസ്സിസ് കെ.എം. മാത്യവിനെ പാചകകലയിലേക്ക് നയിച്ച പിതാവ് ഫിലിപ്പും ഒക്കെ പുരുഷന്മാര്‍ തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാമ്മോദീസയ്ക്ക് വര്‍ഗീസേട്ടന്‍ തയ്യാറാക്കിയ പന്നിയിറച്ചിക്കറിയോടാണ് ലതിക തന്റെ ഗൃഹാതുരത ചേര്‍ത്തുവെച്ചിരിക്കുന്നത്: വര്‍ഗീസ് മരിച്ചുപോയിട്ടു കാലമേറെയായി. ദൗര്‍ഭാഗ്യവശാല്‍ ആ പാചകക്കുറിപ്പും അദ്ദേഹത്തോടൊപ്പം മണ്‍മറഞ്ഞുപോയിരിക്കുന്നു. എന്റെ അന്വേഷണത്തില്‍ ഒരു പാടുപേര്‍ പറഞ്ഞു. ''അതേ ആ കടുക് സ്വാദ് എനിക്കോര്‍മ്മയുണ്ട്. കനം കുറഞ്ഞ മൊരിഞ്ഞ കഷണങ്ങള്‍... കൃത്യമായി മസാലകള്‍ ചേര്‍ത്ത മൃദുവായ മാംസം..'' (പേജ്: 130). ഭക്ഷണത്തിന്റെ രുചി എന്ന മൂല്യം എപ്പോഴും സ്ത്രീയുമായി കണ്ണി ചേര്‍ന്നു കിടക്കുകയാണ്. നൊസ്റ്റാള്‍ജിയയുടെ, നന്മയുടെ, വാല്‍സല്യത്തിന്റെ, രുചിയുടെ ബാധ്യതയൊക്കെ സ്ത്രീകള്‍ക്കുതന്നെ! അമ്മയെപ്പോലെയുള്ള പാചകമാണ് പല പുരുഷന്മാരും തങ്ങളുടെ പങ്കാളികളില്‍നിന്നും പ്രതീക്ഷിക്കുന്നത്. അത്തരം പ്രതീക്ഷകള്‍ക്കുനേരെയുള്ള ഫെമിനിസ്റ്റു കലഹമാണ് സില്‍വിക്കുട്ടിയുടെ ക്രമസമാധാനം.

പാചകകലാകാരി

നമ്മുടെ നടപ്പുജനാധിപത്യപ്രബുദ്ധതയുടെ കണ്ണില്‍ പാചകം അടിച്ചേല്പിക്കപ്പെടുന്ന കടമയാണ്. തീര്‍ച്ചയായും അതില്‍ സത്യത്തിന്റെ ആംശങ്ങളുണ്ട്. സ്ത്രീകള്‍ പാചകം ആസ്വദിക്കുന്നില്ലെന്നാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. അഥവാ ആസ്വദിക്കുന്നുണ്ടെങ്കില്‍ത്തന്നെ അടിമ തന്റെ ചങ്ങല ആഭരണമായി കരുതുമ്പോലെയാണെന്നു പരിഹസിക്കുന്നു. അതേസയമം പുരുഷന്മാരും പലയിടങ്ങളിലും തൊഴില്‍പരമായ കീഴായ്മ അനുഭവിക്കാറുണ്ട്. അവര്‍ക്ക് അതിനിടയിലും തങ്ങളുടെ തൊഴിലിലെ കലാശേഷി സംബന്ധിച്ച കര്‍തൃത്വം അവകാശപ്പെടാന്‍ കഴിയും. നാമതു വകവെച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ ലിംഗവിവേചനത്തിന്റെ തുടര്‍ച്ചകള്‍ക്കുള്ളില്‍ തന്നെ പാചകത്തെ ഒരു കലയായും വ്യക്തിപരമായ ആഹ്ലാദത്തിന്റെ ഇടമായും കൊണ്ടാടുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്കു കണ്ടെത്താനാവും. സ്ത്രീകള്‍ ഒന്നിച്ചുകൂടുന്നിടത്തെല്ലാം പാചകവും അതിന്റെ സവിശേഷവ്യവഹാരങ്ങളും കടന്നുവരും. തങ്ങളുടെ പാചകനൈപുണിയില്‍ നിരന്തരം സൂക്ഷ്മമായ പുതുക്കപ്പെടലുകള്‍ അവരാഗ്രഹിക്കുന്നു. പുതിയ ഒരു ചേരുവയിലൂടെ, അല്ലെങ്കില്‍ മറ്റൊരു ശൈലിയില്‍ പാകം ചെയ്തുകൊണ്ട് അതു നിര്‍വഹിക്കപ്പെടുന്നു. ചമ്മന്തികള്‍ പോലും എത്രയിനം വൈവിധ്യങ്ങളോടെ നാം രുചിക്കുന്നു. മാത്രമല്ല പാചകത്തിലുള്ള തങ്ങളുടെ കഴിവിന്റെ അംഗീകാരത്തെ അവര്‍ ആസ്വദിക്കുകയും ചെയ്യുന്നു.
 ഇഷ്ടപ്പെട്ട പാചകത്തിനായി പല റിസ്‌കുകളും സ്ത്രീകള്‍ ഏറ്റെടുക്കാറുണ്ട്. ചിരട്ടപ്പുട്ടിനോടുള്ള പൂതികൊണ്ട് പട്ടുതുണിയുടെ മടക്കുകള്‍ക്കിടയില്‍ പൊതിഞ്ഞു പുട്ടുചിരട്ട രഹസ്യമായി അമേരിക്കയിലേക്കു കടത്തിയ ബന്ധുവായ പെണ്‍കുട്ടിയുടെ ഒരു കഥയും ലതിക എഴുതുന്നുണ്ട്. ലതികയുടെ അമ്മ തനതുവിഭവങ്ങളോടുള്ള ആഗ്രഹത്തില്‍ ബോംബെയില്‍ നഗരപ്രാന്തത്തിലുള്ള ചെറിയ സ്ഥലത്ത് നാട്ടുനെല്ല് കൃഷി ചെയ്തിരുന്നുവത്രേ. അടുക്കളയില്‍ മറ്റനവധി ഇന്ധനസ്രോതസ്സുകളുള്ളപ്പോഴും തടിവിറകുതന്നെ ഉപയോഗിക്കുന്നത് പിശുക്കുകൊണ്ടല്ല, രുചിക്കുവേണ്ടിയാണെന്നാണ് മറ്റൊരു സാക്ഷ്യം.

സ്ത്രീകള്‍ മറ്റുള്ളവര്‍ക്കു മാത്രമല്ല, തങ്ങള്‍ക്കുവേണ്ടിയും പാചകം ചെയ്യാറുണ്ട്. തങ്ങള്‍ക്കു വളരെ പ്രിയമായ കളിയടക്ക പാകപ്പെടുത്തിയെടുത്ത് മുറുക്കി രസിക്കുന്നതിനെ കുറിച്ചുള്ള ദേവകി നിലയങ്ങോടിന്റെ വിവരണമിതാ: ''അടക്ക കുലകളില്‍ നിന്ന് വേര്‍പ്പെടുത്തി തോടു കളയാതെ ഒന്ന് തിളപ്പിച്ച് തണുക്കാന്‍ വെയ്ക്കുന്നു. പിന്നീട് തോടു കളഞ്ഞ് ഒരു കനത്ത ഓട്ടുപാത്രത്തില്‍ നിറച്ചും വെള്ളത്തിലിട്ട് അടുപ്പില്‍ വെക്കും. ഇടക്ക് തീ നന്നായി വെന്ത് പാകമായ അടക്ക കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വെയിലില്‍ ഉറക്കാനിടും ശേഷിച്ച വെള്ളം കൊഴുത്ത ഒരു ദ്രാവകമാണ്. ഇത് ദിവസവും കുറച്ചുസമയം അടുപ്പില്‍ വെച്ച് കുറുക്കി 'കളി'പോലെയാക്കുന്നു. കഷണങ്ങള്‍ നന്നായി ഉണങ്ങിയാല്‍ മൂന്നിലൊന്ന് അടക്കാക്കളിയെടുത്ത് അടുപ്പില്‍ വെച്ച് കുറുക്കി ഓരോ അടക്കാകഷണങ്ങളായി എടുത്ത് തിരുമ്മിപ്പിടിപ്പിക്കുന്നു. വീണ്ടും ഒരു വട്ടംകൂടി ഇങ്ങനെ ചെയ്യും. മൂന്നാം വട്ടം ബാക്കി വരുന്ന കളിവെള്ളം ശര്‍ക്കരയും ചേര്‍ത്താണ് കുറുക്കുന്നത്. പാവ് മുറുകുമ്പോള്‍ കരയാമ്പൂ, ഏലക്ക, അയമോദകം, ഇരട്ടിമധുരം എന്നിവ ചതച്ച് തൂവി അടക്കയില്‍ യോജിപ്പിക്കുന്നു. മുറുകിയ പാവില്‍ ഉണ്ടയാക്കിപ്പോകുന്ന അടക്ക തണുക്കുമ്പോള്‍ മനോഹരമായ നിറത്തില്‍ ഉലര്‍ന്നുകിട്ടും. നല്ല തിളക്കത്തില്‍ ചുവപ്പുരാശി കലര്‍ന്ന കറുപ്പുനിറവും സുഗന്ധവ്യഞ്ജനങ്ങളുടെ പരിമളവും ഒത്തു ചേരുമ്പോള്‍ കളിയടക്ക വീട്ടമ്മയുടെ കൈത്തഴക്കത്തിന്റെയും അന്തസ്സിന്റെയും ചിഹ്നമായി മാറും സ്ത്രീയുടെ വെറ്റിലക്കിണ്ണത്തിലെ പ്രജാപതിയായി അടക്ക ശോഭിച്ചിരുന്നതും മറ്റൊന്നും കൊണ്ടുമല്ല'' (പുറം 45, വാതില്‍പ്പുറപ്പാട്). ഈ കളിയടക്കയുടെ ഉപഭോക്കാവും സ്ത്രീതന്നെയാണ്. കളിയടക്കയും ചവച്ച് വെടിവട്ടങ്ങളിലേര്‍പ്പെടുന്ന പെണ്ണുങ്ങളെ അവതരിപ്പിക്കുന്നു ഗ്രന്ഥകാരി.

അടുക്കളയില്‍ വന്നു ചേര്‍ന്ന നവീന ഉപകരണങ്ങളുടെ സഹായത്തോടെ റിട്ടയര്‍മെന്റിനുശേഷം, മുമ്പ് വിരസമായിരുന്ന പാചകത്തിലെ മാന്ത്രികതയും സര്‍ഗാത്മകതയും തിരിച്ചുപിടിച്ചതിനെക്കുറിച്ച് മേരിക്കുട്ടി 'അടുക്കളയില്‍ നിന്ന് കിച്ചനിലേക്ക്' എന്ന കൃതിയില്‍ വിശദമായി എഴുതുന്നുണ്ട്. പാചകത്തെ സ്വന്തം താല്പര്യത്തിലൂന്നിയ ഒരു അഭിരുചിമണ്ഡലമായി സാറാജോസഫിന്റെ കഥാപാത്രം വിജയലക്ഷ്മിയും(വെയ്ക്കുന്നതും വിളമ്പുന്നതും) പുനര്‍നിര്‍മിക്കുന്നു. കൊള്ളാവുന്ന പാചകത്തിനും നല്ല ഭക്ഷണവസ്തുക്കള്‍ക്കുമായി ഉണ്ടായിരുന്ന ജോലി രാജിവെയ്ക്കാന്‍ അവള്‍ തീരുമാനിക്കുമ്പോള്‍ ഭര്‍ത്താവ് എതിര്‍ക്കുന്നു. പക്ഷേ, അവള്‍ക്കുത്തരമുണ്ട്, ''ചീത്ത അരി, ചീത്ത ഉഴുന്ന്, ചീത്ത മുളക്, ചീത്ത വേപ്പില, ചീത്ത ഉള്ളി ഇതുകൊണ്ടൊക്കെ ഇഡ്‌ലിയും ചട്ണിയുമുണ്ടാക്കി ഞാന്‍ പരാജയപ്പെടുകയല്ലേ? നമുക്കെവിടെയാണ് സുരക്ഷിതത്വമുള്ളത്? ഞാനൊരു കലാകാരിയാണ്. മൗലികമായൊരു രചനപോലെയാവണം ജീവിതം എന്നെനിക്കു നിര്‍ബന്ധം തോന്നുന്നു. ഇപ്പോള്‍ ആരോ നിര്‍മിച്ചുതരുന്ന ജീവിതം നാമെന്തിനു ജീവിക്കണം? കലാകാരിയുടെ സ്വാതന്ത്ര്യം അവള്‍ക്കു പരമപ്രധാനമാണ്.'' ഉമ്മി അബ്ദുള്ളയുമായി ലൈഫ്‌സ്റ്റൈല്‍കേരള.കോം നടത്തിയ അഭിമുഖത്തില്‍ അവര്‍ പറയുന്നതും മറ്റൊന്നല്ല: ''ഞാന്‍ എന്റെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്നത് പാചകത്തിനു തന്നെയാണ്. പാചകം ചെയ്യലാണ് എനിക്ക് തൃപ്തികരമായിട്ടുള്ള തൊഴില്‍. കാരണം എനിക്ക് എന്ത് സങ്കടം ഉണ്ടെങ്കിലും പാചകം ചെയ്യുമ്പോള്‍ അതെല്ലാം മറക്കാന്‍ കഴിയുന്നു.'' പാചകം തന്റെ വൈകാരികമായ അതിജീവനവും നിലനില്പുമായിക്കരുതുകയാണവര്‍. അത് മറ്റുള്ളവര്‍ക്കുവേണ്ടി മാത്രമല്ല, തനിക്കും കൂടിയാണ്. 

1990കളുടെ തുടക്കത്തിലെ ഒരനുഭവം നോക്കു: ''സുറിയാനി ക്രിസ്ത്യാനി സമൂഹത്തിലെ വീട്ടമ്മമാര്‍ക്കിടയില്‍ കേക്കുകളില്‍ ഐസിങ് ചെയ്യുക എന്ന കല പടര്‍ന്നുപിടിച്ചപ്പോള്‍ ഓരോരുത്തരും മറ്റുള്ളവരെ കടത്തിവെട്ടാന്‍ പരിശ്രമിച്ചു. ഏറ്റവും യാഥാര്‍ത്ഥമെന്നു തോന്നിപ്പിച്ച റോസാപ്പൂക്കളും കനം കുറഞ്ഞ കിന്നരി തൊങ്ങലുകളും മറ്റും ഐസിങ്ങില്‍ സൃഷ്ടിക്കാന്‍ സ്ത്രീകള്‍ മത്സരിച്ചു. ഒരിക്കല്‍ ഒരു കുടുംബത്തിലെ ചെറുപ്പക്കാരികളായ പെണ്‍മക്കള്‍ തങ്ങള്‍ നിര്‍മ്മിച്ച അപൂര്‍വ്വങ്ങളായ നിറമുള്ള ഓര്‍ക്കിഡുകളും ഇലകളും മറ്റും പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍കൊണ്ടു. അന്നു രാത്രിയില്‍ അവര്‍ അതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. പിറ്റേന്ന് അവരുടെ കരവിരുത് കാണേണ്ടിയിരുന്ന അവരുടെ പിതാമഹി അപ്രതീക്ഷിതമായി കാലയവനികക്കുളളില്‍ മറഞ്ഞു. എന്നിട്ടും കുലുങ്ങാതെ അവര്‍ തങ്ങളുടെ സുന്ദരസൃഷ്ടികള്‍ അമ്മൂമ്മയുടെ അടുത്തെത്തിക്കാന്‍ തീരുമാനിച്ചു. ആ മനോഹരമായ ഐസിങ് പുഷ്പങ്ങള്‍ ആ സമൂഹം മുഴുവന്‍ ആസ്വദിക്കാനായി അവര്‍ അമ്മൂമ്മയുടെ ശവമഞ്ചത്തിനു ചുറ്റും വച്ചു. ഓര്‍ക്കുക അമ്മൂമ്മ തീര്‍ച്ചയായും അതറിഞ്ഞിരുന്നെങ്കില്‍ സന്തോഷത്തോടെ അനുവാദം നല്‍കുകയും ചെയ്യുമായിരുന്നു.'' (സുറിയാനി അടുക്കള, പേജ്: 231). അമ്മ, മൃണാളിനി സാരാഭായുടെ മരണത്തെ തുടര്‍ന്ന് മല്ലിക ശവശരീരത്തിനരികെ നൃത്തം വെച്ചത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

പാചകക്കാരന്‍
ഭക്ഷണം നല്ലതുപോലെ ആസ്വദിച്ചു കഴിക്കുന്ന 'ലക്ഷണമൊത്ത'പുരുഷനു വിപരീതദിശയിലാണ് കരിപുരണ്ട മുണ്ടും കയ്യില്‍ ചട്ടുകവും തവിയുമായി നില്‍ക്കുന്ന ഗൃഹസ്ഥനായ പുരുഷന്‍. പൗരുഷത്തിന്റെ ന്യൂനത്തിലാണ് പാചകം എന്ന വിധി അവനെ പിടികൂടുന്നത്! ഹരിശ്രീ അശോകന്റെയും ശ്രീനിവാസന്റെയുമൊക്കെ സഹനടന്‍ റോളുകള്‍ (ഹാസ്യരംഗങ്ങളാകുന്നതും!) നായകന്റെ പൗരുഷപ്രഭയെ മറികടക്കാതെ 'കുറഞ്ഞവരാ'യി ക്രമീകരിക്കാന്‍ അവര്‍ക്കു നായകന്റെ അടുക്കളക്കാരും കൂടിയാകേണ്ടിവരുന്നു. ഭക്ഷണം വെയ്ക്കാന്‍ അറിയാത്ത പുരുഷനാകട്ടെ, മാതൃകാപൗരുഷത്തിന്റെ അംഗീകൃതലക്ഷണവുമാണല്ലോ.

ഭക്ഷണവും പാചകവും ലിംഗകൃത്യതയുള്ള മാതൃകാസ്വത്വങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കലുകളും അതുണ്ടാക്കുന്ന പ്രതിസന്ധിയും സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബു എന്ന ബാബുരാജിന്റെ കഥാപാത്രത്തില്‍ കാണാം. ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുകയും അതില്‍ പുതിയ രുചികള്‍ തിരഞ്ഞു കണ്ടെത്തുകയും ചെയ്യുന്ന അവിവാഹിതനായ നായകന്‍ കാളിദാസന്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ നിന്നാണ് ബാബുവിനെ കണ്ടെത്തുന്നത്. ബാബു അരച്ചുണ്ടാക്കിയ ഉണ്ണിയപ്പം നായകനെ ആകര്‍ഷിക്കുന്നു. വിവാഹം വേണ്ടെന്നുവെച്ച കാളിദാസന്‍ ബാബുവിനെയും കൊണ്ടാണ് തിരിച്ചുപോന്നത്. ബാബു ഒരാണിനു ചേര്‍ന്നവണ്ണം ഭക്ഷണം ആസ്വദിക്കുന്നയാള്‍ മാത്രമല്ല, കാളിദാസന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ച് വെച്ചുണ്ടാക്കുന്ന ഒരു വീട്ടുപാചകക്കാരന്‍ കൂടിയാണ്. ആസ്വാദനത്തിന്റെയും പാചകവൃത്തിയുടെയും വൈവിധ്യങ്ങള്‍ക്കിടയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. പക്ഷേ, ഭക്ഷണപ്രിയനായ ഒരാണ്‍രൂപം പൊതുബോധത്തിന്റെ മാതൃകാബിംബമാണെങ്കിലും അടുക്കളക്കാരനായ കുടുംബസ്ഥന്‍ ഒരു അപഭ്രംശമാണ്. ഒരു മാതൃകാസ്ത്രീയില്‍ വിഭാവനചെയ്യപ്പെടുന്ന പരിചരണത്തിന്റെയും കാത്തിരിപ്പിന്റെയും പരിഭവത്തിന്റെയും ഭാവഭേദങ്ങള്‍ ബാബു എടുത്തണിയുന്നു. അയാള്‍ പഴയമട്ടിലുള്ള വെറുമൊരു അരിവെപ്പുകാരനല്ല. അവിടെ ആണത്തം ഒരു പ്രതിസന്ധിയിലാണ്. തിന്നുകയും തീറ്റിക്കുകയും ചെയ്യുന്ന ബാബുവിനെ സ്‌ത്രൈണതയുള്ള പുരുഷനായി ചിത്രീകരിച്ചുകൊണ്ടാണ് സിനിമ പ്രതിസന്ധി പരിഹരിക്കുന്നത്. പലചരക്കുസാധനങ്ങള്‍ക്കൊപ്പം രണ്ടു രാധാസും കൂടി വാങ്ങുന്ന ദൃശ്യം തിയ്യറ്ററില്‍ ചരിപടര്‍ത്തുന്നത് തേയ്മാനം വന്ന ഈ ആണത്തത്തിന്റെ വീഴ്ചയോര്‍ത്താണ്.

എന്നാല്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍ വല്ലപ്പോഴും അടുക്കളയില്‍ കയറുന്ന പുരുഷന്മാര്‍ മുഴുവന്‍ തങ്ങളുടെ ആണത്തം കൊഴിച്ചുകളഞ്ഞുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നു പറയാനാവില്ല. പുതിയ കുടുംബസാഹചര്യങ്ങളില്‍ അവധിദിനങ്ങളിലും ആഘോഷദിനങ്ങളിലും മറ്റും തങ്ങളുടെ പാചകനൈപുണി അവര്‍ പുറത്തെടുക്കാറുണ്ട്. അതിഥികള്‍ക്കു മുന്നില്‍ തങ്ങളുടെ പാചകമികവു പ്രദര്‍ശിപ്പിച്ച് അവരെ ഞെട്ടിപ്പിക്കുന്നതിലും ആധുനികപുരുഷന്‍ രസം കണ്ടെത്തുന്നു. അതുവഴി കൂടുതല്‍ കുലീനവും അന്തസ്സുള്ളതുമായ ആണത്തപദവിയിലേക്ക് തങ്ങള്‍ ഉയരുന്നുവെന്ന് അവര്‍ കരുതുന്നുണ്ടാവണം. കൂടുതല്‍ നവീനമായ അടുക്കളയുപകരണങ്ങളും യന്ത്രങ്ങളും അതെളുപ്പമാക്കുകയും ചെയ്യുന്നു. എങ്കിലും പെണ്‍പാചകത്തിലാണ് നാം ഭക്ഷണത്തിന്റെയും രുചിയുടെയും അതിന്റെ നൊസ്റ്റാള്‍ജിയയുടെയും പരിചരണത്തിന്റെയും മൂല്യങ്ങളെ തുന്നിച്ചേര്‍ത്തിട്ടുള്ളത്. പേരുകേട്ട പല സെലിബ്രിറ്റി ഷെഫുകളും വീട്ടുപാചകത്തില്‍ ഏര്‍പ്പെടാറില്ലെന്നത് കുപ്രസിദ്ധമാണല്ലോ.
 1940കളില്‍ സുറിയാനി ക്രിസ്ത്യാനിഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയ മിസ്സി എന്ന ഒരു ആഗ്ലോ-ഇന്ത്യന്‍ പാചകക്കാരിയുടെ കഥ ലതിക വിവരിക്കുന്നുണ്ട്. സുറിയാനി ക്രിസ്ത്യാനി വീട്ടമ്മയ്ക്ക് തികച്ചും തികച്ചും അജ്ഞാതമായ പാശ്ചാത്യവിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രഗല്ഭയായിരുന്ന അവരെ സമുദായം തങ്ങളുടെ ഭവനങ്ങളില്‍ സ്വാഗതം ചെയ്തു. അവര്‍ വീട്ടിലെ സത്രീകള്‍ക്കു വേണ്ടി പാചകക്ലാസുകള്‍ നടത്തി. കേക്കുകള്‍, പുഡ്ഡിങ്ങുകള്‍, റോസ്റ്റുകള്‍, പച്ചക്കറികള്‍ ബെക്കമെല്‍ സോസിനോടൊപ്പം ബേക്കു ചെയ്തത്, റൊട്ടിപ്പൊടി മുക്കിയെടുത്ത ചോപ്‌സുകള്‍, ഉള്ളില്‍ വിവിധ വിഭവങ്ങള്‍ നിറച്ച കട്‌ലെറ്റുകള്‍ എന്നിവ അവരുടെ ആഗ്ലോ-ഇന്ത്യന്‍ വിഭങ്ങളില്‍ ചിലതായിരുന്നു. അടുത്തുള്ള കന്യാസ്ത്രീമഠത്തില്‍ തങ്ങിയിരുന്ന അവര്‍ കന്യാസ്ത്രീകള്‍ക്കും പാചകപാഠങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. കഥ അനുസരിച്ച്, ഒരു ദിവസം വൈകീട്ട് ഒരു ചെറുപ്പക്കാരിയായ കന്യാസ്ത്രീ നിര്‍ത്താതെ വാതിലില്‍ മുട്ടിയിട്ടും മിസ്സി വാതില്‍ തുറന്നില്ല. പരിഭ്രാന്തയായ അവര്‍ തക്കോല്‍പ്പഴുതിലൂടെ ഒളിഞ്ഞുനോക്കിയപ്പോള്‍ മിസ്സി ഒരു പുരുഷനാണെന്നും കണ്ടു.

പാചകക്കുറിപ്പുകള്‍
പല മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ട സാഹിത്യരൂപമാണ് പാചകക്കുറിപ്പുകള്‍. അവയുടെ മൂല്യവിചാരണ ഇന്നും തുടരുന്നു. മലയാളത്തില്‍ പാചകസാഹിത്യത്തിന് ഏറെ പഴക്കമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലൂമായി പുറത്തുവന്ന സ്ത്രീമാസികളിലാണ് ആദ്യകാല പാചകക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അക്കൂട്ടത്തില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന പംക്തികള്‍ പോലുമുണ്ട്. 1904 ല്‍ ശാരദയില്‍ ആരംഭിച്ച് പിന്നീട് ലക്ഷ്മീഭായിയില്‍ തുടര്‍ന്ന എന്‍. വേലുപ്പിള്ളയുടെ സൂദവിദ്യയാണ് പ്രസിദ്ധം. 'പാചകചിന്താമണി' യുടെ കര്‍ത്താവാണ് വേലുപ്പിള്ള. അക്കാലത്തെ പാചകക്കുറിപ്പുകാര്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു എന്നതാണ് രസകരം. പാചകവിദ്യയില്‍ സ്ത്രീകള്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. അവരെ അതിനുപ്രേരിപ്പിക്കാന്‍ ചില 'ഭയങ്കര'സംഭവങ്ങള്‍ എടുത്തെഴുതുകപോലും ചെയ്തു. അഞ്ചുപേരുള്ള ഒരു കുടുംബത്തിലെ രണ്ടുപേര്‍ പാചകക്കാരുടെ അശ്രദ്ധമൂലം വിഷമയമായ ഭക്ഷണം കഴിച്ച് മരണമടഞ്ഞതായിരുന്നു, അവയിലൊന്ന്. മധ്യേന്ത്യയിലെ മിഷന്‍ ഡോക്ടര്‍ ബെഞ്ചമിന്റെ കുടുംബത്തെ പാചകക്കാര്‍ വിഷംവെച്ചുകൊന്നതായിരുന്നു, മറ്റൊന്ന്.

പാചകപംക്തികളുമായി ബന്ധപ്പെട്ട് ഒരു സംവാദവും അക്കാലത്ത് അരങ്ങേറുകയുണ്ടായി. എന്‍.വേലുപ്പിള്ളയുടെ പാചകക്കുറിപ്പുകള്‍ക്കെതിരെ 1094 ചിങ്ങം ലക്ഷ്മിഭായിയില്‍ സൂദവിദ്യ ഒരു പക്ഷാന്തരമെന്നപേരില്‍ ഇ.രുക്മിണിയമ്മ ഒരു കുറിപ്പെഴുതി. ഇത്തരം പാചകക്കുറിപ്പുകളിലൂടെ വിഷയസൗഖ്യങ്ങളില്‍ പ്രതിപത്തിയും തൃഷ്ണയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു പാപകൃത്യമാണെന്നും അത് സമയത്തിന്റെ ദുര്‍വ്യയമാണെന്നും അവര്‍ വിമര്‍ശിച്ചു. ആഹാരം എളുപ്പത്തില്‍ തയ്യാറാക്കാനുള്ള വഴികളാണ് എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് അവരുടെ പക്ഷം. അടുത്ത ലക്കത്തില്‍ വേലുപ്പിള്ള പ്രതികരിച്ചു. സൂദവിദ്യ ഒരു കലയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

1953 ല്‍ മിസിസ് കെ.എം.മാത്യു മലയാളമനോരമയില്‍ പാചകക്കുറിപ്പുകള്‍ എഴുതിത്തുടങ്ങി. പിന്നീട് 70കളോടെ വനിതയില്‍ അതൊരു പംക്തിയായി പ്രത്യക്ഷപ്പെട്ടു. പാചകത്തെ ഒരു സാങ്കേതികവിദ്യയെന്ന നിലയിലാണ് അവര്‍ അവതരിപ്പിച്ചത്. എണ്ണങ്ങളും കണക്കുകളും അളവുകളുമായി അവയ്ക്ക് ആധികാരികത വേണ്ടുവോളമുണ്ടായിരുന്നു. ശാസ്ത്രീയമായ വിവരണങ്ങള്‍ അവയെ ഒരു സവിശേഷ ജ്ഞാനമേഖലയായി അവതരിപ്പിച്ചു. എന്നാല്‍ ഇത് പൊതുബോധത്തില്‍ പ്രതിഫലിച്ചത് മറ്റൊരു വിധത്തിലാണ്. കോട്ടയം ക്രിസ്ത്യാനികളുടെ അടുക്കളസാഹിത്യമായി അവ പരിഹസിക്കപ്പെട്ടു. 'കൊച്ചമ്മ'മാരുടെ പൊങ്ങച്ചപ്രകടനമായും ഭര്‍ത്താക്കന്മാരുടെ വയറിന്മേലുള്ള പരീക്ഷണമായുമൊക്കെ ചിത്രീകരിക്കപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങളുള്ള നിരവധി സൃഷ്ടികള്‍ മലയാളത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പുരോഗമനപക്ഷവും പാചകക്കുറിപ്പുകളെ സംശയത്തോടെയാണ് കണ്ടത്. അവ സ്ത്രീകളെ അടുക്കളയിലേക്ക് ഒതുക്കുന്നുവെന്ന് അവര്‍ സംശയിച്ചു. ഇ. രുക്മിണിയമ്മ ഉയര്‍ത്തിയ അതേ വിമര്‍ശനങ്ങളുടെ ആവര്‍ത്തനങ്ങളായിരുന്നു അവയില്‍ പലതും.

മിസിസ് കെ. എം. മാത്യുവിന്റെ തലമുറയിലുള്ള പാചകസാഹിത്യകാരികള്‍ പൊതുവായൊരു സാങ്കേതികവിദ്യയെന്ന നിലയിലാണ് പാചകത്തെ പരിചരിച്ചതെങ്കില്‍ പുതിയ കാലത്തെ പാചകകൃതികളില്‍ സവിശേഷ മേഖലകളിലുള്ള ഊന്നലുകള്‍ ദൃശ്യമാണ്. സുറിയാനി പാചകവും മലബാറി പാചകവും ബ്രാഹ്മിണ്‍പാചകവും മുസ്ലിംപാചകവും നാടന്‍പാചകവും, റംസാന്‍ റസിപ്പീസ്, മറ്റുമായി അവ സ്വത്വാവിഷ്‌കാരത്തിന്റെ മാനങ്ങളും തേടുന്നു.

പുതിയ കാലത്ത് പാചകത്തോടുള്ള പാചകമെഴുത്തുകാരുടെ പ്രതികരണങ്ങളിലും വൈവിദ്ധ്യമുണ്ട്. പുരുഷ എഴുത്തുകാര്‍ എന്‍. വേലുപ്പിള്ളയെപ്പോലെ പാചകത്തിനെ ഒരു കലയായി മനസ്സിലാക്കുന്നു. പാചകം, സംഗീതം പോലെ ഒരു കലയാണെന്നാണ്, 'സ്വാദിഷ്ടവിഭവങ്ങളുടെ' മുഖവുരയില്‍ പാചവിദഗ്ധനായ നൗഷാദ് എഴുതുന്നത്: ''ഈ കലയോട് ഇഷ്ടം തോന്നി അതിനെ സ്‌നേഹിച്ചുകൊണ്ടു മാത്രമേ പാചകം ചെയ്യാവൂ. അപ്പോള്‍ പാട്ടുപാടുന്നതുപോലെയും ചിത്രം വരയ്ക്കുന്നതുപോലെയും ഇത് വളരെ എളുപ്പവും ലളിതവുമായ ഒരനുഭവമാകും''. പാചകവിദഗ്ധയായ സഫിയ മജീദിന്റെ 'സോഫീസ് ഡെലീഷ്യ'യുടെ അവതാരികയില്‍ നവാസ് പുനൂര്‍ പാചകമെഴുത്തിനെ സാഹിത്യമെഴുത്തുമായി സമീകരിക്കുന്നു: 'പുരുഷന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ ആമാശയത്തിലൂടെയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പാചകവൈദഗ്ദ്ധ്യം നേടിയ പുരുഷന്മാര്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് ഈ പ്രസ്താവന തിരുത്തപ്പെടേണ്ടതാകാം. പാചകവിദ്യയുടെ തറവാട്ടമ്മമാരായ മിസിസ് കെ എം മാത്യുവും ഉമ്മി അബ്ദുള്ളയുടെയും പോലുള്ളവര്‍ പാചകപുസ്തകങ്ങള്‍ ഇറക്കും മുന്‍പ് മറ്റു സാഹിത്യപുസ്തകങ്ങള്‍ ഒരുക്കുമ്പോള്‍ ചെയ്യുന്ന പോലെ കഠിനമായ ദീര്‍ഘതപസ്സില്‍ മുഴുകുമായിരുന്നു''.

എന്നാല്‍ ചില സ്ത്രീഎഴുത്തുകാര്‍ പാചകത്തിന്റെ കുടുംബപരിചരണമെന്ന വശത്തിലാണ് ഊന്നുന്നത്. 'ബ്രാഹ്മിന്‍സ്പാചക'ത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരി ഭാനു രാജു പറയുന്നത്, പാചകം മക്കളെയും പുതുതലമുറയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ്. ''കൃത്രിമക്കൂട്ടുകളോ, രാസവസ്തുക്കളോ ഒന്നും ചേരാതെ വളരെ പ്രകൃതിദത്തമായും പോഷകപ്രദവുമായ ആഹാരം രുചിയോടെ കഴിച്ച് ഉശിരോടെ തിമിര്‍ത്ത് കളിക്കാനും പഠിക്കാനും, കഴിഞ്ഞ തലമുറയ്ക്കായി. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഈ സൗഭാഗ്യം ലഭിച്ചിട്ടുണ്ടോ?... തലുമുറകളില്‍ നിന്നു കിട്ടിയ അറിവ് പുതിയ തലമുറക്ക് പകരുന്നതില്‍ കഴിഞ്ഞ തലമുറ വീഴ്ചവരുത്തി. മുത്തശ്ശിയുടെ കൈപുണ്യത്തിന് കാലോചിതമായ ചില മാറ്റങ്ങള്‍ വരുത്തി ഹൃദ്യവും രുചികരവും ഗുണസമ്പുഷ്ടവുമായ ചേരുവകള്‍ ചേര്‍ന്നൊരുക്കിയ ലളിതപാചകക്കുറിപ്പുകള്‍ ഞാന്‍ നമ്മുടെ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു''.

എങ്കിലും പാചകം നല്‍കുന്ന രസാനുഭൂതിയിലും അഭിരുചികളിലുമാണ് പുതുതലമുറയുടെ മുഖ്യതാല്‍പ്പര്യം. പാചകത്തെ, ഭക്ഷണത്തെ, വിളമ്പല്‍രീതികളെ, കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളെ വൈവിദ്ധ്യപൂര്‍ണവും കലാപരവുമാക്കുന്നതില്‍ അവര്‍ ശ്രദ്ധവെയ്ക്കുന്നു. ആസ്വാദനത്തിന്റെ മാനങ്ങളിലാണ് അവരുടെ ഊന്നല്‍. കാമനകള്‍ സ്വത്വപ്രകാശനത്തിന്റെ ഇടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നു. വേറിട്ടും ഇടകലര്‍ന്നും നില്‍ക്കുന്ന വിവിധ സാമൂഹികസാമുദായികവിഭാഗങ്ങളിലെ ഭക്ഷണാഭിരുചികള്‍ സമൂഹമാധ്യമങ്ങളിലൂടെയും സിനിമയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ധാരാളം പുറത്തുവരുന്നുണ്ട്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഭക്ഷണസ്വാതന്ത്ര്യത്തിനൊപ്പം നിരൂപാധികമായ വൈയക്തികകാമനകളെയും അവ പ്രകാശിപ്പിക്കുന്നു. പൗരത്വം കാമനകൊണ്ടുകൂടിയാണല്ലോ പൂരിപ്പിക്കപ്പെടുന്നത്.


see alos :  https://www.thenewsminute.com/article/how-meenakshi-ammal-made-vegetarian-cooking-accessible-generations-homecooks-97722

കടപ്പാട്:
1. സുറിയാനി പാചകം, ലതികാ ജോര്‍ജ്ജ്, സുറിയാനിപാചകം, വിവ:  പ്രിയ ജോസ് .കെ
2. അദ്ദേഹം പറയുന്നു ഞാനെഴുതുന്നു, ശാരദാമ്മാള്‍,
3. അടുക്കളയില്‍ നിന്ന് കിച്ചണിലേക്ക്, മേരിക്കുട്ടി സക്‌റിയ
4. കവി ആശാലതയുമായുള്ള സ്വകാര്യസംഭാഷണം
5. സാറാജോസഫിന്റെ കൃതികളിലെ രുചിവിചാരങ്ങള്‍, എന്‍. രജനി, രുചിയുടെ നാനാര്‍ത്ഥങ്ങള്‍, എഡി: ഉണ്ണികൃഷ്ണന്‍ കെ.വി
6. ശാരദക്കുട്ടി, അടുക്കളയില്‍ തിളച്ചുവേവുന്നത്
7. കാമന. പി പവിത്രന്‍, താക്കോല്‍വാക്കുകള്‍, എഡി. അജുനാരായണന്‍
8. ലക്ഷ്മിഭായി, ശാരദ തുടങ്ങിയവയുടെ പഴയ ലക്കങ്ങള്‍

(2017 ജൂണ്‍ 26 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍  വെച്ചുവിളമ്പിയവള്‍! എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്‌)

4 comments:

Shaji Joseph said...

നന്നായി.

mattoraal said...

രസകരം

ushakumari said...

നന്ദി, സന്തോഷം ഷാജി മാഷേ, എം.കെ.സലാം

ushakumari said...

https://www.facebook.com/photo.php?fbid=10155902078536987&set=a.10150357217126987&type=3&theater