Wednesday, April 16, 2008

ബഷീറിന്റെ സ്ഥലം

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

8 comments:

അനിലൻ said...

?????

ടി.പി.വിനോദ് said...

ഇന്നാണ് ഈ ബ്ലോഗ് വായിച്ചത്. കാണാന്‍ വൈകിയതില്‍ ഖേദം തോന്നി. ഉള്‍ക്കനമുള്ള നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നം ഇവിടത്തെ രണ്ടു ലേഖനങ്ങളും.

ബഷീറിനെ വായിക്കുമ്പോള്‍ അദ്ദേഹം കഥയോ അനുഭവക്കുറിപ്പോ നോവലോ നാടകമോ എഴുതുകയല്ല, ജീവിതത്തെ ഭാഷകൊണ്ട്
ആവിഷ്കരിക്കാന്‍ ഉദ്യമിക്കുകയല്ല, മറിച്ച് ഭാഷയും ജീവിതവും ചൂടും തണുപ്പും പോലെ അന്യോന്യം നിലനിര്‍ത്തുന്ന സംവേദനങ്ങളായി
സംഭവിക്കുകയാണ് എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് ഭാഷയിലേക്ക് അടയാളപ്പെടുമ്പോള്‍ സമയത്തിന്റെയും
സ്ഥലത്തിന്റെയും അര്‍ത്ഥങ്ങള്‍ക്ക് സംഭവിക്കുന്ന പ്രസരണനഷ്ടവും ഉള്‍പ്പരിവര്‍ത്തനവും ബഷീറിയന്‍ സാഹിത്യത്തെ
സംബന്ധിച്ചിടത്തോളം ഏറ്റവും കുറച്ച് മാത്രം ബാധകമാവുന്നതും ഇതുകൊണ്ടാവണം. അകംവാഴ്വിന്റെ സാന്നിധ്യത്തെ ഏറ്റവും
മിതമായി പ്രത്യക്ഷപ്പെടുത്തുന്ന പുറംവാഴ്വിന്റെ ചിത്രണങ്ങളില്‍ എഴുത്തുകാരന്‍ എന്ന ‘വിശിഷ്ടവ്യക്തി’ പ്രചണ്ഡനായി
പ്രവേശിക്കാതിരിക്കുന്നതരം ലളിതമായ യാഥാര്‍ത്ഥ്യബോധം ബഷീറിന്റെ എഴുത്തില്‍ സ്ഥിരസാന്നിധ്യമാവുന്നത് എഴുത്തുകാര്‍
അന്യായമായി അഭിനയിച്ചിരുന്ന ഭാഷയുടെ സ്വയം പ്രഖ്യാപിത ഉടമസ്ഥാവകാശത്തോടുള്ള അവിശ്വാസത്തില്‍ നിന്നാവണം.

എഴുത്തിനും ബ്ലോഗിംഗിനും ആശംസകള്‍...

ushakumari said...

ശരിയാണ്‌, ലാപുട....ഭാഷയും അനുഭവവും തമ്മിലുള്ള ഈ അനിവാര്യമായ പാരസ്പര്യം ഭാഷയെ ഇന്ദ്രിയപരം പോലുമാക്കുന്നുണ്ട്.(ചങ്ങമ്പുഴയും കുഞ്ഞുണ്ണിമാഷും ഇത് വെവ്വേറെ രീതികളില്‍ കവിതയില്‍ ചെയ്തിട്ടുണ്ട്‌)ബുസ്ക്, ബുട്ട്റുസ്കൊ,ഡിങ്ക്ഡിങ്കാഹൊ എന്നിങ്ങനെയെല്ലാം. കുട്ടികള്‍ ബഷീറില്‍ വീണുപോകുന്നതിങ്ങനെ കൂടിയാവാം,മുന്‍വിധികളില്ലാതെ , മുന്നുപാധികളില്ലാതെ വായിക്കുകയാല്‍.ഭാഷ ഇവിടെ പ്രതിനിധാനമല്ല,അത്രയും അകലവും അധികാരവും ബഷീര്‍ അനുവദിക്കുകയില്ല എന്ന്‌ 'ആടി'ല്‍ തെളിച്ചുപറയുന്നുണ്ട്.ഭാഷണത്തിന്റെ പരമാവധി സാധ്യതകളെ ആ ആട് ഭാഷയില്‍ നിന്ന് കടിച്ചെടുത്തു. എഴുത്തിന്റെ കേന്ദീകരിക്കപ്പെട്ട അധീശത്വത്തിനു പുറത്താണ്‌,ബഷീറിന്റെ എഴുത്തുകാരന്റെ നില. അയാള്‍ രാവിലെ മുതല്‍ സന്ധ്യ വരെ ഒരു ചായക്കുവേണ്ടി ,ഊണിനു വേണ്ടി അലയുകയും രാത്രി സുഹൃത്തിന്റെ അടുക്കളയില്‍ കയറി 'കപ്പുകുപ്പെ'ന്നു കട്ടുതിന്നുന്നവനാണ്‌,('ജന്മദിനം')മനുഷ്യനേക്കാള്‍ ഒട്ടും മുകളിലോ താഴെയോ അല്ല അയാള്‍. ഇവിടെ എവിടെയാണ്‍ എഴുത്തുകാരന്റെ ഔറ? കുറുക്കനെ എറിയാന്‍ പോലും ചിലപ്പോഴത്‌ ഉപകരിച്ചില്ലെന്നുവരും(ഇതിങ്ങനെ പറഞ്ഞാല്‍ തീരില്ല,അല്ലേ?)

Roby said...

ടീച്ചറേ, നല്ല ലേഖനം.
ആശംസകള്‍

(ലാപൂടയുടെ കമന്റ് മനസ്സിലാക്കാന്‍ രണ്ടു തവണ വായിക്കേണ്ടി വന്നു..:))

എതിരന്‍ കതിരവന്‍ said...

മികച്ച നിരീക്ഷണം. ബഷീര്‍ തരുന്ന അനുഭവം എഴുതി ഫലിപ്പിക്കാന്‍ പ്രയാസം.
ലാപുടയുടെ ആ അവസാനത്തെ വാചകം മനസ്സിലാക്കാന്‍ പാടു പെട്ടു. ആഷാ മേനോനെക്കൊണ്ട് എന്നെ തല്ലരുതേ.

ushakumari said...

റോബി,എതിരവന്‍ വായനക്കു നന്ദി....

ഉപാസന || Upasana said...

koLLam Teechchar
:-)
Upasana

കുഞ്ഞന്‍ said...

ടീച്ചറെ..

മുഴുവന്‍ വായിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലൊ, ഒറ്റവായനകൊണ്ട് സാദ്ധ്യമല്ലതാനും..!

ലാപുടയുടെ അവസാന ഖണ്ഡിക വായിച്ചിട്ട് എന്റെ തലക്കുമുകളില്‍ ഒരു വട്ടം..!