Wednesday, March 22, 2023

മലബാര്‍സമരത്തിലെ വമ്പത്തികള്‍.

 താക്കോൽ വാക്കുകൾ : മലബാർ സമരം,  മാപ്പിളപ്പെണ്ണ്, മതേതര നാട്യം 

സംഗ്രഹം:  മലബാർ സമരം എന്ന  കേരളീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിലെ സ്ത്രീ പങ്കാളിത്തത്തെ മുൻ നിർത്തിയുള്ള ലേഖനം . ഇരകളും വിധേയരുമെന്ന നിലയിൽ നിന്നും വ്യത്യസ്തരായി പോരാട്ടത്തിൽ നേരിട്ടു പങ്കെടുത്തവരും പരോക്ഷമായി പിന്തുണച്ചവരും ഒക്കെയായ സ്ത്രീകളുടെ കർതൃ നിലയെ മനസ്സിലാക്കാനുള്ള ശ്രമം.
കേരളത്തിലെ മുസ്ലിം ജനത മലബാർ സമരത്തിൽ മുന്നോട്ടുവെച്ച അധിനിവേശവിരുദ്ധ പാരമ്പര്യം എന്ന രാഷ്ട്രീയത്തെ പൊതുവായും അതിൽ സവിശേഷമായി സ്ത്രീകളുടെ പ്രതിനിധാനവും അന്വേഷിക്കുന്ന 'വമ്പത്തി' എന്ന നോവലിൻറെ രാഷ്ട്രീയപ്രസക്തിയാണ് ഡോ.ജി.ഉഷാകുമാരിയുടെ പഠനത്തിൽ ചർച്ച ചെയ്യുന്നത് . ചരിത്രവും സ്ത്രീയും തമ്മിലുള്ള സവിശേഷബന്ധം നിർണായകമാണ്.  ഇതിൽ അന്വേഷിക്കുന്നുണ്ട് .അതുപോലെ മലബാർ കലാപം വിഷയമായ കെ ജി രഘുനാഥിൻ്റെ  'അന്തിമഹാകാലത്തിലെ ' സവിശേഷ സന്ദർഭങ്ങളും അന്വേഷണ വിധേയമായിട്ടുണ്ട് . സ്ത്രീകളുടെ വിദ്യാഭ്യാസം അന്വേഷണം സാഹസികത അലച്ചിൽ ആകുലതകൾ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾ സാംസ്കാരിക വിലക്കുകൾ തുടങ്ങിയവയൊക്കെ ഈ നോവലുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വീരവനിത എന്ന സങ്കല്പനത്തിന്റെ സങ്കീർണതകളെ കുറിച്ചും പഠനം സൂചനകൾ നൽകുന്നു.


        
മലബാര്‍സമരത്തിലെ വമ്പത്തികള്‍.
മലബാര്‍സമരത്തിന്റെ ചരിത്രപരവും സര്‍ഗാത്മകവുമായ പുനര്‍വായനകളും വീണ്ടെടുപ്പുകളും ഏറെ നടന്നുകൊണ്ടിരിക്കുന്ന സമകാലികമണ്ഡലത്തില്‍ കെ.കെ.ആലിക്കുട്ടിയുടെ വമ്പത്തി എന്ന നോവല്‍ സ്ഥാനപ്പെടുന്നതെങ്ങനെ? മലബാര്‍സമരം പ്രമേയമായ ഒട്ടേറെ സാഹിത്യകൃതികളുണ്ട്, ചരിത്രപരമായ ഓര്‍മക്കുറിപ്പുകളും ആത്മകഥകളുമുണ്ട്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വമ്പത്തി എന്ന നോവല്‍ ഉയര്‍ത്തുന്ന സാംസ്‌കാരികരാഷ്ട്രീയമെന്താണ് എന്ന ആലോചനയാണ് ഈ പഠനത്തിനാധാരം.

മലബാര്‍സമരത്തെ മുന്‍നിര്‍ത്തിയുള്ള ആഖ്യാനമെന്ന നിലയില്‍, രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ട നോവലാണ് വമ്പത്തി. ആദ്യഭാഗം സമകാലികമായ ചരിത്രഗവേഷണത്തിന്റെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി എഴുതപ്പെടുന്നു. രണ്ടാംഭാഗം ചരിത്രസ്മരണകളെ ഭൂതകാലത്തുനിന്നും ഉത്ഖനനം ചെയ്‌തെടുത്തുകൊണ്ട് കഥാത്മകമായി നീങ്ങുന്നു. രാഷ്ട്രീയവും ചരിത്രവും പരസ്പരം അഭിമുഖീകരിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കു സമകാലികതയും ഐതിഹാസികതയും പങ്കുവെയ്ക്കുന്ന ആഖ്യാനപ്രതലമാണ് ഈ നോവലിന്റേത്. കേരളത്തിലെ മുസ്ലിംജനത മലബാര്‍സമരത്തില്‍ മുന്നോട്ടുവെച്ച അധിനിവേശവിരുദ്ധപാരമ്പര്യം എന്ന രാഷ്ട്രീയത്തെ പൊതുവായും അതില്‍ സവിശേഷമായി സ്ത്രീകളുടെ പ്രതിനിധാനവും അന്വേഷിക്കുന്നു എന്നതാണ് ഈ നോവലിന്റെ രാഷ്ട്രീയപ്രസക്തി.    

ചരിത്രം എന്ന ജ്ഞാനവിഷയം
എന്താണ് ചരിത്രം എന്ന ചോദ്യം ഈ നോവലിലെമ്പാടും ഉണ്ട്; അതിലേറെ സ്ത്രീയും ചരിത്രവും തമ്മിലെന്ത് എന്ന ചോദ്യവും. ചരിത്രം എന്നത് ഒരു ജ്ഞാനവിഷയം എന്നതിലുപരി സ്വത്വപരമായ നിര്‍ണയനത്തിനാവശ്യമായ രാഷ്ട്രീയോപാധികൂടിയാണെന്നു തിരിച്ചറിയുന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഈ നോവലിലുണ്ട്. മലബാര്‍സമരത്തിന്റെ ശതാബ്ദിസ്മരണയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കപ്പെട്ട നിരവധി നോവലുകളുണ്ട്. അവയിലൊന്നായ അന്തിമഹാകാലം ചരിത്രത്തെ തിരയുന്നത് ഗവേഷകയായ സ്ത്രീയിലൂടെയാണ്. ഗവേഷണത്തിന്റെ വഴികളും യാത്രകളും എന്ന നിലയില്‍ ചരിത്രത്തെ വീണ്ടെടുക്കുകയാണ് രണ്ടുകൃതികളും പൊതുവായി ചെയ്യുന്നത്. എങ്കിലും കെ.ജി.രഘുനാഥിന്റെ അന്തിമഹാകാലത്തിലെ സവര്‍ണമായ അബോധരാഷ്ട്രീയം ആ വിഷയത്തിന്റെ പ്രതിരോധസ്വഭാവത്തിനു മങ്ങലേല്‍പ്പിക്കുകയാണ് ചെയ്തതെന്നു പറയാം. നേര്‍വിപരീത ദിശയിലാണ് വമ്പത്തി തിളങ്ങി നില്‍ക്കുന്നത്. രാഷ്ട്രീയചരിത്രത്തെ സംബന്ധിച്ച സൂക്ഷ്മതയും ആഖ്യാനത്തിലേക്കു അതിനെ സമകാലികമായ ഉള്‍ക്കാഴ്ച്ചയോടെ സമന്വയിപ്പിച്ചെടുക്കാനുള്ള കരുതലും ഈ നോവല്‍ കാണിക്കുന്നുണ്ട്. ചരിത്രത്തെയും ചരിത്രപ്രക്രിയകളെയും  മുന്നില്‍ നിന്നു കൊണ്ടു നയിച്ചു രൂപീകരിക്കുന്നതും അതിലുള്‍പ്പെട്ടു നിന്നു പടപൊരുതി മുന്നേറുന്നതും തമ്മിലുള്ള വ്യത്യാസം ഈ നോവലിലൂടെ വായിക്കാം.

മാപ്പിളപ്പെണ്ണ്
തെക്കേ മലബാറിലെ ബിരുദവിദ്യാര്‍ത്ഥിനികളായ ചില സുഹൃത്തുക്കള്‍ തങ്ങളുടെ അദ്ധ്യാപികയുടെ പ്രേരണയാല്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന അന്വേഷണമായാണ് വമ്പത്തിയുടെ ആദ്യഭാഗം. ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍ സാഹസികമായി ഇറങ്ങിത്തിരിച്ച അവര്‍ ചുഴിയില്‍ പെട്ട സമയത്തു രക്ഷിക്കാന്‍, കൂടെ ഇറങ്ങിപ്പുറപ്പെട്ട പ്രിന്‍സിപ്പാളായ അദ്ധ്യാപിക തന്നെ വന്നു. പ്രിയങ്ക, ചിഞ്ചു, ഖമറുന്നിസ, ശില്‍പ, മര്‍വ എന്നീ അഞ്ചു യുവതികളും സംഘം ചേര്‍ന്നുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സാഹസികരാണ്. അവരില്‍ മൂന്നുപേര്‍ വീണ്ടും മറ്റൊരു യാത്രയ്ക്കു പദ്ധതിയിട്ടിരിക്കുന്ന സമയത്ത് അതു മാറ്റിവെച്ച് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശാനുസാരം സ്ത്രീപോരാട്ടങ്ങളെപ്പറ്റിയുള്ള സെമിനാറില്‍ അവര്‍ പങ്കു ചേരുന്നു. അതോടെ അറിയപ്പെടാതെ കിടക്കുന്ന സത്യങ്ങളിലേക്കുള്ള ജിജ്ഞാസ അവരില്‍ നാമ്പിട്ടു കഴിഞ്ഞു. മലബാര്‍സമരത്തില്‍ ആയുധമെടുത്തു പോരാടിയ സ്ത്രീകള്‍ ആരെല്ലാമായിരിക്കാം? കലാപത്തിലെ സ്ത്രീകളുടെ ദൗത്യം എന്തായിരുന്നു?  യുദ്ധപരിശീലനം നേടിയ, പടനയിച്ച ആ വീരവനിത ആരായിരിക്കാം? എന്തുകൊണ്ടാവാം അവര്‍ രക്തസാക്ഷികളുടെ കൂട്ടത്തിലെങ്ങും പരാമര്‍ശിക്കപ്പെടാതിരുന്നത്? പൊതുബോധത്തില്‍, ചരിത്രത്തിനകത്തു പെണ്ണിന്റെ അദൃശ്യത, അസാന്നിദ്ധ്യം പിന്നെയും ഉറപ്പിക്കപ്പെടുന്നതെന്തുകൊണ്ടാവാം?  മൗലികമായ ഒരു രാഷ്ട്രീയചോദ്യമായി കഥയ്ക്കകത്തും പുറത്തും ഈയൊരു പ്രതിസന്ധിയെ ചലിപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ് നോവല്‍ നീങ്ങുന്നത്. വമ്പത്തിയെന്ന പേരില്‍ കലര്‍ന്ന ലിംഗസൂചനയും പ്രാദേശികച്ചുവയും അതിന്റെ ഉത്തരത്തെ സമര്‍ത്ഥിക്കാനുള്ള സാഹസികമായ ശ്രമമാണ്! മാപ്പിളപ്പെണ്ണ് എന്ന സ്വത്വസംവര്‍ഗത്തെ തെളിച്ചെടുത്തു അഭിമുഖീകരിക്കാനുള്ള ശ്രമമാണ് ഈ നോവല്‍.

മൊയ്തുണ്ണിപ്പാടം, വീട്ടിപ്പാടം, കുരുവമ്പലം എന്നിങ്ങനെ പ്രാദേശികമായ ചെറുചെറു ഇടങ്ങളെ കേന്ദ്രീകരിച്ചാണ് ഈ നോവലിന്റെ ഭൂമിക നിലകൊള്ളുന്നത്. മലപ്പുറത്തിന്റെ ഏറനാടന്‍ തന്മയെ ഭൂതകാലത്തിന്റെ അടയാളങ്ങളോടെ സ്ഥലപരമായി അടയാളപ്പെടുത്താന്‍ ഇതു സഹായിക്കുന്നു. ചരിത്രകഥകളും കഥാപാത്രങ്ങളും അതേ വിശദാംശങ്ങളോടെ നോവലില്‍ കടന്നു വരുന്നു. മോഴികുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടും  ഇ.എം.എസ്സും ആലിമുസലിയാരും ലവകക്ുട്ടിയും മറ്റുമായ ചരിത്രപുരഷന്മാര്‍ അതേ പേരുകളില്‍ത്തന്നെ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മറ്റൊന്ന് ഈ നോവലിനെ സംബന്ധിച്ച് ചരിത്രമെന്നത് തുടര്‍ച്ചയാണ്, ആനുഭവികജീവിതത്തിന്റെ ആകെത്തുകയാണെന്നു പറയാനാണു ശ്രമിക്കുന്നത്. എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്കകത്തും നൈതികമായ വീറ് ഒളിഞ്ഞിരിക്കുന്നുവെന്നു വിദ്യാര്‍ത്ഥിനികള്‍ക്കു ബോദ്ധ്യമാകുന്ന സന്ദര്‍ഭം ഒരിടത്തുണ്ട്.  പഴയ കാര്യങ്ങള്‍ പറയുമ്പോള്‍, പാണക്കാട്ടു തങ്ങളെ അറസ്റ്റു ചെയ്തു വെല്ലൂര്‍ക്കയച്ച സംഭവം ഡോ.പ്രിയ വിശദീകരിക്കുമ്പോഴാണത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാനുള്ള ശക്തിക്കായി തങ്ങളോട് ഏലസ്സു നല്‍കാനാവശ്യപ്പെട്ട് പോരാളികള്‍ അദ്ദേഹത്തെ സമീപിച്ചുവത്രേ. വിചാരണക്കോടതിയില്‍ സത്യം തുറന്നു പറഞ്ഞതിനു അദ്ദേഹത്തെ നാടുകടത്തുകയാണ് ചെയ്തത്. പോരാട്ടത്തിനായി സ്ത്രീകളെ പരിശീലിപ്പിക്കാനായി പ്രത്യേകമായി ഒരു റെജിമെന്റ് എന്ന ആശയം മുന്നോട്ടു വെച്ചത് സുലൈമാനായിരുന്നു. അതു പ്രകാരം പോര്‍ച്ചുഗീസ് ഇതിഹാസമായി മാറിയ ആയിശയുടെ പേരിലുള്ള ആയിശാ റെജിമെന്റ് രൂപീകരിച്ചതിനെപ്പറ്റിയും അതിന്റെ ക്യാപ്റ്റനായി കുഞ്ഞീബിയെ നിയമിച്ചതിനെപ്പറ്റിയും പറയുന്നുണ്ട്. പ്രധാനമായും നഫീസ, മറിയ, കുഞ്ഞീബി, കദീശ, മമ്മീര്യം എന്നിങ്ങനെ അഞ്ചു സ്ത്രീകള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അരിമ്പ്ര, മണ്ണാര്‍ക്കാട്, പൂക്കോട്ടൂര്‍, കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി  വളരെ പെട്ടന്നു തന്നെ വ്യാപിച്ച ഒന്നായിരുന്നു അത്. പരമരഹസ്യമായി തന്നെ ആയുധപരിശീലനത്തിലൂടെ സമരത്തിനു സ്ത്രീകളെ സജ്ജരാക്കുകയായിരുന്നു പ്രധാനപരിപാടി. ഖിലാഫത്ത് നിസ്സഹകരണപ്രസ്ഥാനം എന്നല്ലാതെ വിപ്ലവക്കമ്മിറ്റിയെന്നോ ആയിശാ റെജിമെന്റെന്നോ ഒരു രേഖയും വരാതിരിക്കാനുള്ള മുന്‍കരുതലുകളും അവര്‍ എടുത്തിരുന്നു. അതിലെ സ്ത്രീകള്‍ പോരാട്ടത്തിനിടയില്‍ മരിച്ചാല്‍ വനിതാപോരാളിയാണെന്നു പോലും വെളിപ്പെടുത്താതെ രഹസ്യമായി മറവി ചെയ്യണമെന്നായിരുന്നേ്രത തീരുമാനം.  

നോവലിനെ സ്ത്രീപക്ഷപരമായ ഉണര്‍വിടമാക്കി നിര്‍ത്താന്‍ ആഖ്യാനത്തിലുടനീളം നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. സ്ത്രീകളായ ആവേദകരും അന്വേഷകരും കഥാപാത്രങ്ങളാവുന്നതിലൂടെ മാത്രമല്ല ഇതു സാധിക്കുന്നത്. മറിച്ച്, സ്ത്രീപക്ഷജ്ഞാനത്തിലൂന്നിയ സമീപനം അടിയടരായി സ്വീകരിക്കുന്നതോടൊപ്പം അധിനിവേശവിരുദ്ധചരിത്രവുമായി അതിനെ കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, അന്വേഷണം, സാഹസികത, അലച്ചില്‍, ആകുലതകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, സാംസ്‌കാരികവിലക്കുകള്‍ ഒക്കെ ചര്‍ച്ച ചെയ്യുന്നു. പടപൊരുതി മരിച്ച സ്ത്രീയാരാവും എന്ന അന്വേഷണങ്ങള്‍ക്കിടയില്‍ ഒരു സന്ദര്‍ഭത്തില്‍ മര്‍വയുടെ എളേമയെക്കാണാന്‍ എല്ലാവരും കൂടി പോകുന്ന സമയത്ത് അവര്‍ കുഞ്ഞുമരയ്ക്കാരെക്കുറിച്ചുള്ള പാട്ട് എളേമ പാടുന്നതു കേള്‍ക്കുന്നു. പെണ്ണിനെ രക്ഷിക്കാന്‍ ഷഹീദായ കുഞ്ഞുമരയക്കാര്‍. പക്ഷേ ആ പെണ്ണിന്റെ പേരെന്താണ്? ''അമ്മാതിരി ചോദ്യം ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. ഉമ്മാക്കും അറിയില്ല. നിങ്ങള്‍ പഠിച്ച കുട്ടികളാണ്. കന്യകയുടെ പേര് പാട്ടിലും പറയുന്നില്ല. പടപ്പാട്ടിലും കിസ്സയിലുമൊക്കെ പെണ്‍പേരുകള്‍ അങ്ങനെ മറച്ചു വെയ്ക്കലാണ് ....അവര്‍ക്കു പേരില്ല''.

നോവലിന്റെ രണ്ടാം ഭാഗത്തുള്ള ചരിത്രത്തിന്റെ കഥാഗതിയിലും സ്ത്രീപ്രശ്‌നം പലവുരു കടന്നു വരുന്നുണ്ട്. സ്ത്രീശരീരത്തിനു നേരെയുള്ള കടന്നുകയറ്റം കുഞ്ഞീബിക്കും   വിട്ടുകൊടുക്കാനാവാത്ത പ്രശ്‌നമാണ്. '' ഈ കൊടും ക്രൂരന്മാരുടെ മുമ്പില്‍ മാനം കളയുന്നതിനേക്കാള്‍ രക്തസാക്ഷിത്വം വരിക്കുന്നതല്ലേ നല്ലത്'' എന്നു തന്റെ പ്രതിശ്രുതവരനായ സുലൈമാനോടവള്‍ ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്. മറ്റൊരു നിര്‍ണായകസന്ദര്‍ഭത്തില്‍ അവള്‍ തന്നെ സദാചാരവിചാരണയക്കു വിധേയയാവുന്നുമുണ്ട്. സാഹസികയും കുതിരയോട്ടത്തില്‍ തല്പരയുമായ അവള്‍ ഒളിജീവിതത്തിനിടയില്‍ കുതിരപ്പുറത്തു കേറി സ്വന്തം വീട്ടിലെത്തി. അവിടന്നു കാട്ടിലുമെത്തി. അപ്പോഴാണ് കടുവ ഇറങ്ങിയത്. വീട്ടില്‍ നിന്നും തന്നെ തിരഞ്ഞുവന്ന കോമുട്ടിയ്‌ക്കൊപ്പം മൂന്നു നാലു ദിവസം  കാട്ടില്‍ പതുങ്ങിക്കഴിഞ്ഞ അവള്‍ തിരിച്ചെത്തിയപ്പോഴേക്കും കൂട്ടക്കാര്‍ക്കിടയില്‍ അപവാദം പരന്നു കഴിഞ്ഞിരുന്നു. സുലൈമാനും മനസ്സില്‍ തെറ്റിദ്ധാരണയുടെ നിഴലുകള്‍ പടര്‍ന്നെങ്കിലും പിന്നീട് എല്ലാം കലങ്ങിത്തെഴിഞ്ഞു. പക്ഷേ ദു:ഖിതനായ കോമുട്ടി തരികെ വരാത്തതിനെച്ചൊല്ലി ആളുകള്‍ അയാളെ തേടി പോയി. കാട്ടില്‍ അയാളെ കണ്ടെത്തി; പക്ഷേ സ്വന്തം ലിംഗം മുറിച്ചു ചോരയില്‍ കുളിച്ചു മൃതപ്രായനായ അയാള്‍ കാട്ടുജാതിക്കാരുടെ ചികില്‍സയിലായിരുന്നു. തന്റെ പുരുഷശരീരം മാതാപിതാക്കളെപ്പോലെയുള്ളവരില്‍ നിന്നു പോലും തന്നെ അകറ്റി എന്നയാള്‍ ദു:ഖിക്കുന്നു. ഇപ്രകാരം പലവിതാനങ്ങളില്‍ നിന്നുകൊണ്ട് ലിംഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാവബോധം ഈ നോവലിനകത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

നോവല്‍ചരിത്രത്തിലെ മുസ്ലിം സ്ത്രീ
50കള്‍ക്കു മുമ്പുള്ള സാഹിത്യകൃതികളിലൂടെ, പ്രധാനമായും ഉറൂബിന്റെ ഉമ്മാച്ചു, ചെറുകാടിന്റെ പ്രമാണി പോലുള്ള പല നോവലുകളിലൂടെ നാം കണ്ട മാപ്പിളപ്പെണ്ണ് ഉശിരുള്ള, 'എരിവും പുളിയുമുള്ള' പെണ്ണുതന്നെയായിരുന്നു. ചെറുകാടിന്റെ 'പ്രമാണി' സമര്‍പ്പിച്ചിട്ടുള്ളതു തന്നെ വളരാനും വിരിയാനുമാഗ്രഹിക്കുന്ന മാപ്പിളപ്പെണ്‍കിടാങ്ങള്‍ക്കായാണ്. 'പ്രമാണി'യിലെ കുഞ്ഞാമിന പത്താം ക്ലാസിലെത്തിയ, തന്റേടവും വിവേകവുമുള്ള പെണ്‍കുട്ടിയാണ്. ക്ലാസിലേക്കു കടന്നു വരുമ്പോള്‍ വികൃതികളായ ആണ്‍കുട്ടികളിലൊരാള്‍ അവളുടെ തലയിലെ മക്കന വലിച്ചൂരിക്കളയുന്നു. 'മക്കനയിടാതെ നടന്നാല്‍ ആകാശം പൊട്ടിവീഴുമോ?' എന്നും 'ഇങ്ങനെ ഈ ലോകത്തുനിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ മാത്രം മാപ്പിളപ്പെണ്ണ് എന്തു പിഴച്ചു', എന്നുമെല്ലാം അവള്‍ പുരുഷാധിപത്യത്തോടും മതാധികാരത്തോടും കലഹിക്കുന്നുണ്ട്. അവളേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ നാട്ടിന്‍പുറത്തുകാരിയായ കുഞ്ഞിക്കുനുത്തും പോരാടുന്നുണ്ട്. തന്റെ വിവാഹജീവിതത്തിലെ ദുരിതങ്ങളോടാണ്, സംശയക്കാരനായ ഭര്‍ത്താവിനോടാണ് ആ പോരാട്ടം എന്നു മാത്രം. ''ഇതുവരെ ഞാന്‍ മ്മ്ണി പേടിച്ചു. ഞ്ഞിച്ച് ഈ ദുനിയാവിലൊരാളേം പേടില്ല. ച്ച് പടിഞ്ഞു. പെണ്ണിനും വേണം ഒരുറപ്പ്. വേട്ടാളനെപ്പോലെ ഊതീംകൊണ്ടു വരണ ങ്ങടെ കണ്ണും മോറും കണ്ട് പേടിച്ചിട്ട് ഞാമ്മ്ണി നൊണ പറഞ്ഞു. ഇന്നാട്ടിലുള്ള ആണുങ്ങളൊക്കെ ന്റെ ഒളിസേവക്കാരാന്നു പച്ചപ്പൊള്ളു പറഞ്ഞു. ഞിച്ചൂണ്ട് ഒരു  നില...'' എന്നു ഭര്‍ത്താവിനോടവള്‍ കയര്‍ക്കുന്നുണ്ട്. ഈ പ്രതികരണങ്ങള്‍ രണ്ടും സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വത്വപരമായ മുന്നേറ്റത്തിലും ഊന്നിയവയാണെന്നു വ്യക്തം. ഇവിടെയെല്ലാം മതാധികാരത്തെയും മതത്തെതന്നെയും വളരെ എളുപ്പം നിസ്സംശയം പ്രതിചേര്‍ക്കാന്‍ നമുക്കാവും. ലിബറല്‍ മൂല്യബോധത്തിലുള്ള സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടില്‍ അതു ഭംഗിയായി ന്യായീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മതാധികാരത്തിന്റെ പുരുഷാധിപത്യം മുസ്ലിങ്ങളില്‍ മാത്രമാണോ ഉള്ളത്? മറ്റു സാമുദായികമണ്ഡലങ്ങളില്‍ സ്ത്രീപുരുഷതുല്യത സാദ്ധ്യമക്കാനുള്ള സാഹചര്യങ്ങള്‍ എത്രത്തോളമാണ്? സ്ത്രീയുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ മതകീയജീവിതത്തിന്റെ കാഴ്ച്ചപ്പാടാണോ?! എങ്കില്‍പ്പിന്നെ നാം ചര്‍ച്ചചെയ്യുന്ന 'വമ്പത്തി'യിലെ മാപ്പിളപ്പെണ്ണ് എപ്രകാരം വ്യത്യസ്തയായി നില്‍ക്കുന്നു?

വമ്പത്തിയിലെ അധികാരം സാമ്രാജ്യത്വമാണ്. എതിരുനിന്ന മുസ്ലിങ്ങളെ ഉന്മൂലനാശം ചെയ്യാനിറങ്ങിത്തിരിച്ച ദുരധികാരപ്രമത്തതയാണത്. മതത്തിനുള്ളില്‍ത്തന്നെയുള്ള ആഭ്യന്തരകലഹത്തിന്റെ സ്വഭാവത്തിലല്ല, പോരാളിയായ ഒരു സ്ത്രീ അതിനോടു ചെറുത്തുനില്‍ക്കുന്നത്. മതത്തെ സ്വന്തം വംശീയതയുടെയും സാമുദായികതയുടെയും ഗോത്രപരമായ കെട്ടുറപ്പിന്റെ ഭാഗമായാണ് അവള്‍ കാണുന്നത്. സാമ്രാജ്യത്വത്തിനെതിരെ പൊരുതിമുന്നേറാനുള്ള ധാര്‍മികസ്രോതസ്സായി മതം അവളുടെ നിത്യജീവിതത്തിലെ അടിയാധാരമായി പ്രവര്‍ത്തിക്കുന്നു. അധികാരത്തിനെതിരായ യുദ്ധത്തില്‍ പുരുഷനെ അവള്‍ സഹപോരാളിയായി കൂടെ കൂട്ടുകയാണ്!  തന്നിലെ പെണ്ണ് രാഷ്ട്രത്തിലെ പൗരയായി വളരുന്നതിനു അവള്‍ക്കു മതം തടസ്സമല്ല തന്നെ! മറിച്ചു അതിനു സഹായിക്കാന്‍ തക്കവണ്ണം അതൊരു ഊര്‍ജ്ജമാവുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ നോവലുകള്‍ തമ്മില്‍ എഴുതപ്പെട്ട കാലത്തിലും ചരിത്രഘട്ടങ്ങളിലും വ്യത്യാസം നില്‍ക്കുമ്പോഴും മതത്തോടുള്ള ഈ വ്യത്യസ്തപരിഗണനകള്‍ ഒരു ചൂണ്ടുപലകയാണ്. മതത്തെയും മതസ്വത്വമെന്ന നിലയില്‍ മുസ്ലിം സാമുദായികതയെയും തള്ളിപ്പറയാതെ തന്നെ പോരാട്ടവും വിമോചനവും സാദ്ധ്യമാണോ എന്ന ചിന്തയക്കു പല അടരുകളുണ്ട്. അതിലേറ്റവും പ്രധാനം അന്താരാഷ്ട്രതലത്തില്‍ തന്നെ പാശ്ചാത്യകേന്ദ്രിതമായി നടപ്പായിക്കൊണ്ടിരിക്കുന്ന മുസ്ലിംവിരോധവും വംശീയമായ ഉന്മൂലനവുമാണ്. അതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിങ്ങള്‍ അപരിഷ്‌കൃതരും മതമൗലികരും യാഥാസ്ഥിതികരുമാണെന്നും ആയതിനാല്‍ സ്ത്രീകളുടെ വിമോചനത്തിന് ഏറ്റവും തടസ്സം നില്‍ക്കുന്നവരാണ് എന്നുമുള്ള പ്രചാരം ഏറെയാണ്. മതയാഥാസ്ഥികത്വവും അക്രമാസക്തമായ മുസ്ലിം പുരുഷാധിപത്യവും ചേര്‍ന്ന് സ്ത്രീകളെ തടവിലാക്കി ഞെരുക്കുന്നു എന്നതാണ് ഈ കാഴ്ച്ചപ്പാടിന്റെ കാതല്‍. ആയതിനാല്‍ തന്നെ  പുരോഗമന/വിമോചനസങ്കലപങ്ങള്‍ പേറുന്ന ഒരു മുസ്ലിംസ്ത്രീ സ്വന്തം മത/സാമുദായികതയെയും അതിനകത്തെ പുരുഷന്മാരെയും തള്ളിപ്പറയേണ്ടതുണ്ട് എന്നു വരുന്നു. ലിബറല്‍ കാഴ്ച്ചപ്പാടിലുള്ള ഈ സ്ത്രീവിമോചനത്തിനു അധിനിവേശസാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്നുള്ള അധീശനിലകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന ഇസ്ലാമോഫോബിയയും വംശീയവിദ്വേഷവും അദൃശ്യമായിപ്പോകുന്നു. അതിനാല്‍ മുസ്ലിം സ്ത്രീവാദിയെ സംബന്ധിച്ചിടത്തോളം മതത്തെയും പുരുഷനെയും എതിരാളികളായി സ്ഥാപിക്കുന്ന വാദങ്ങള്‍ക്കാണ് സ്വീകാര്യത.  ആയതിനാല്‍തന്നെ മുസ്ലിംസ്ത്രീക്കു പലപ്പോഴും തന്റെ സാമുദായികനില എന്നതുതന്നെ തന്റെ സ്വത്വനിലയായി ഉയര്‍ത്തിക്കാട്ടേണ്ടതായും വരുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാമികസ്ത്രീവാദികള്‍ പലപ്പോഴായി ഈ പ്രശ്‌നത്തെ ഉന്നയിക്കുകയും ഫലപ്രദമായി നേരിടുകയും സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമികസ്ത്രീവാദികളായ സബ മഹമൂദ്, ലൈലാ അബു ലുഗോദ് പോലുള്ള പലരും സാമുദായികതയും മതസ്വത്വവും സ്ത്രീക്കു അനുകൂലമായി വ്യാഖ്യാനിക്കുന്നവരാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഉറൂബിന്റെയും ചെറുകാടിന്റെയും മുസ്ലിംസ്ത്രീകള്‍ ലിബറല്‍ കാഴ്ച്ച്പ്പാടുകള്‍ക്കകത്താണ് പാകമാകുന്നതെന്നു കാണാം. എന്നാല്‍ വമ്പത്തിയിലെ ഉശിരത്തികളാവട്ടെ നിസര്‍ഗസ്വച്ഛതയോടെ മതധാര്‍മികതയക്കുള്ളിലെ മാനുഷികതയും വീറും സ്വാതന്ത്ര്യത്തിനായി പ്രസരിപ്പിക്കുന്നവരാണെന്നു പറയാനാവും.

രക്തസാക്ഷികളും പോരാളികളും
മലബാര്‍സമരത്തില്‍ സ്ത്രീകളുടെ പങ്ക് അന്വേഷിക്കുന്ന നിരവധി ലേഖനങ്ങളുണ്ട്. കേവലം പങ്കാളിത്തം എന്നനിലയില്‍ നിന്നു വ്യത്യസ്തമായി, സമരത്തെ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യമെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സമരത്തില്‍ സഹായിച്ചതിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ടവരും അറസ്റ്റിലായവരുമായ സ്ത്രീകള്‍ ഏറെയുണ്ടെന്നു സി. അബ്ദുല്‍ഹമീദും എ.കെ. കോഡൂരും മറ്റും പറയുന്നു. മണ്ണാര്‍ക്കാട്ടു നടന്ന ഒരു പോലീസ് അന്വേഷണത്തെ കുറിച്ചു അദ്ദേഹം എഴുതുന്നുണ്ട്. കുഞ്ഞിപ്പാത്തുമ്മ എന്ന സ്ത്രീ പോരാളികളിലൊരാളായ പുരോണന്‍ മൊയ്തീന്‍കുട്ടിയുടെ ഉമ്മയായിരുന്നു. മണ്ണാര്‍ക്കാട്ടെ പള്ളിക്കുറുപ്പില്‍ പോരാട്ടത്തിനെത്തിയവര്‍ക്ക് അവര്‍ ഭക്ഷണമുണ്ടാക്കിക്കൊടുത്തുവെന്നതായിരുന്നു കേസ്. മലപ്പുറം മേല്‍മുറിയില്‍  ഇരുന്നൂറിലധികം പേരെ പട്ടാളക്കാര്‍ വീട്ടില്‍ കയറിച്ചെന്നു നിരനിരയായി വെടിവെച്ചു കൊന്ന സംഭവത്തിലും സ്ത്രീകളുടെ രക്തസാക്ഷിത്വമുണ്ടായിട്ടുണ്ട്. ഇതില്‍ തങ്ങളുടെ പിതാക്കളോടൊപ്പം പട്ടാളത്തിന്റെ വെടിയേറ്റ് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. അവരെക്കുറിച്ചു എ. സമീല്‍  എഴുതുന്നു: ''അവയിലൊന്ന് അധികാരത്തൊടിയിലെ കീടക്കാടന്‍ കുടുംബത്തില്‍പ്പെട്ട 11 വയസ്സുകാരിയാണ്. വെടിവെച്ചു കൊല്ലാനായി പിതാവിനെ വീടിനകത്തുനിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചുകൊണ്ടുപോകുന്നതു തടഞ്ഞ ആ പെണ്‍കുട്ടിയെ സൈനികര്‍ തോക്കിന്റെ  ചട്ടകൊണ്ടു കുത്തിയകറ്റാന്‍ ശ്രമിച്ചു. ഏറെ ബലപ്രയോഗം നടത്തിയിട്ടും പെണ്‍കുട്ടി പിതാവിനെത്തന്നെ കെട്ടിപ്പിടിച്ചു നി്ന്നു.  അതോടെ ഇരുവരെയും സൈനികര്‍ ഒരുമിച്ചു വെടിവെച്ചു കൊന്നു'' (മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2018 ഒക്ടോബര്‍ 8). കിടപ്പുരോഗിയായ പിതാവ് കുഞ്ഞീന്‍ ഹാജിയെ പട്ടാളക്കാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട മകള്‍ കതിയാമു തടയാന്‍ ചെന്നപ്പോള്‍ തോക്കിന്റെ പാത്തി കൊണ്ട് പട്ടാളക്കാര്‍ അവളെ കുത്തിയൊഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ കുഞ്ഞീന്‍ ഹാജിയെ വീടിന്റെ കിഴക്കേ മുറ്റത്തേക്കു കൊണ്ടുപോയി കമിഴ്ത്തിക്കിടത്തി. മകള്‍ ഉപ്പായ്ക്കു വെടിയേല്‍ക്കാതിരിക്കാന്‍ കതിയാമുവും ഹാജിയെ കെട്ടിപ്പിടിച്ചു കിടന്നു. ഒടുവില്‍ ഇരുവരും വെടിയേറ്റു മരിച്ചു എന്നാണ് സമീല്‍ എഴുതുന്നത്.  

പുലിക്കോട്ടില്‍ ഹൈദറും മറ്റും എഴുതിയ കത്തുപാട്ടുകള്‍ മലബാര്‍സമരവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ അനുഭവിച്ച മറ്റൊരു തരം പീഡനത്തെക്കുറിച്ചു പറയുന്നുണ്ട്. സമരത്തില്‍ പങ്കെടുത്തു ബെല്ലാരിജയിലിലായ പോരാളി തന്റെ ഭാര്യ മറിയക്കുട്ടിയെ പറ്റി ആളുകള്‍ പറഞ്ഞ അപവാദവൃത്താന്തങ്ങള്‍ കേട്ടു വിഷമിക്കുന്നു. കോപതാപങ്ങളോടെ അയാളെഴുതിയ കത്തിനു മറുപടിയായി ഹൃദയംതുറന്നു മറിയക്കുട്ടി തന്റെ വേദനകള്‍ പങ്കുവെയ്ക്കുകയാണ് ഇതിലൂടെ. കത്തുവായിച്ചിട്ടു ഭര്‍ത്താവിനു തെറ്റിദ്ധാരണ മാറിയോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം അവര്‍ അനുഭവിച്ച വേദന തന്നെയാണ്. ആണുങ്ങളേറെയും ജയിലില്‍ പോയതോടെ  പെണ്മക്കളെയും സഹോദരിമാരെയും തങ്ങളെത്തന്നെയും വെള്ളക്കാരുടെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കേണ്ട ബാദ്ധ്യതയും സ്ത്രീകള്‍ക്കുതന്നെയായി. പുരുഷന്മാരുടെ അഭാവത്തില്‍ ഏതാണ്ട് ഇരുപതോളം സ്ത്രീകള്‍ ഒന്നിച്ചു കഴിഞ്ഞപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച ജാഫര്‍ ഈരാറ്റുപേട്ട എഴുതുന്നു: ...''പട്ടാളം വരികയും അതില്‍ ഒരു പെണ്‍കുട്ടിയെ പട്ടാളം പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആ സ്ത്രീകള്‍ കയ്യില്‍ കിട്ടിയ ആയുധവുമായി സംഘടിതമായി ചെറുക്കുകയും പെണ്‍കുട്ടിയെ മോചിപ്പിച്ച് തോക്ക് പിടിച്ചെടുക്കുകയുണ്ടായി. കൂട്ടത്തിലുള്ള രണ്ടുപേര്‍ വെടിയേറ്റു വീണിട്ടും ആ സ്ത്രീകള്‍ പിന്തിരിഞ്ഞില്ല.'' (പുറം107, മാളു: മലബാര്‍സമരത്തിലെ പെണ്‍കരുത്ത്) 1854ല്‍കലക്ടര്‍ കനോലി സായ്പിനെ വധിച്ചതിന്റെ രണ്ടാം പ്രതി ഒരു സ്ത്രീയായിരുന്നുവത്രേ.  കേസെടുക്കപ്പെട്ട 164 പേരില്‍ ഇരുപതോളം സ്ത്രീകള്‍ ഉണ്ടായിരുന്നതായും കരുതപ്പെടുന്നു. വെള്ളക്കാര്‍ക്കെതിരായ അധിനിവേശപ്പോരാട്ടത്തിലെ പോരാളികളെന്ന നിലയില്‍ ഈ പ്രതിനിധാനങ്ങളൊക്കെയും പ്രധാനമാണ്. ആദ്യഘട്ടത്തില്‍ മണ്ണാര്‍ക്കാട്ടു നടന്ന പോരാട്ടത്തിലും സ്ത്രീകളുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സഹനവും പോരാട്ടവും ഇടകലര്‍ന്ന ഈ സ്ത്രീജീവിതങ്ങള്‍ ആരോ നയിക്കുന്ന വിപ്ലവത്തിനു പിന്നാലെ അതിനു വിധേയരായ വിഷയങ്ങളായിരുന്നില്ല, മറിച്ചു സ്വയം മാറ്റത്തിനായി കൊതിക്കുകയും അതിനായി സഹിക്കാനും പോരാടാനും തയ്യാറായവരാണ്!! അവരില്‍ മാളുഹജ്ജുമ്മയുടെ സഹായിയും പോരാളിയുമായ ചിരുതയെപ്പോലെ അനേകരായ കീഴാളസ്ത്രീകളുമുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ ജാഫര്‍ ഈരാറ്റുപേട്ട എഴുതുന്നു: പറവെട്ടി കോയാമു ഹാജിയുടെ ഭാര്യ ആമിനക്കുട്ടി, കടൂരാന്‍ ഉണ്ണിമമ്മതിന്റെ മകള്‍ ഉമ്മു ഹാനി, പള്ളിക്കുറുപ്പ് കുഞ്ഞിനിയില്‍ കുഞ്ഞിപ്പാത്തുമ്മ, എം,പി.നാരായണമേനോന്റെ അമ്മ പാണ്ടിയാട്ട് ദേവകിയമ്മ,  കൊല്ലറമ്പന്‍ ബിയ്യാത്തു ഹജ്ജുമ്മ, പാപ്പാട്ടൂരില്‍ തായുമ്മ, പന്തല്ലൂര്‍ വള്ളിയമ്മ, പാറപ്പുറത്തു പാത്തുമ്മക്കുട്ടി, മേല്‍മുറിയില്‍ കദിയുമ്മ,  കീടക്കാട്ട് ഫാത്തിമ തുടങ്ങി പുരഷവേഷം ധരിച്ച് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരയുവതിയടക്കം ഈ നിര എത്രയോ നീണ്ടു പോകും.'' (പുറം 119, മാളു: മലബാര്‍സമരത്തിലെ പെണ്‍കരുത്ത്)

ഹിച്ച് കോക്കിന്റെ A History of the Malabar Rebellion എന്ന കൃതിയിലും സര്‍ക്കാര്‍ അനുകൂലികളായവരുടെ വീടു കത്തിച്ചു പ്രദേശത്താകെ ഭീതിപരത്തിയ ഉശിരുള്ള മാപ്പിളപ്പെണ്ണുങ്ങളുടെ കഥ പറയുന്നുണ്ട്! പൂക്കോട്ടൂര്‍ യുദ്ധത്തിലും ഉമ്മമാര്‍ മക്കളെ പോരാട്ടത്തിനു പറഞ്ഞയച്ചതായ അനുഭവമാണുള്ളത്. ഇതിനു പുറമേ ആണുങ്ങള്‍ യുദ്ധത്തിനിറങ്ങിയപ്പോള്‍ അവര്‍ക്കു പ്രോല്‍സാഹനം നല്‍കിക്കൊണ്ട് ബദര്‍ ബൈത്തും ബദ്‌റുല്‍ കുബ്‌റയും പോലുള്ള അറബിഗാനങ്ങള്‍ പാടിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്റെ റിപ്പോര്‍ട്ടിലും ക്യാപ്റ്റന്‍ മെക്കന്റോയ് മദ്രാസ് ഗവര്‍ണര്‍ക്കയച്ച റിപ്പോര്‍ട്ടിലുമുണ്ട്. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ഹിച്ച് കോക്ക് സായിപ്പ് പുരഷവേഷം ധരിച്ച സ്ത്രീയെക്കണ്ട് അമ്പരന്നതായി പലയിടത്തും പറയുന്നുണ്ട്.  പുരുഷവേഷം ധരിച്ച സ്ത്രീയെക്കുറിച്ചു ഭാവനാപരമായ പല സൂചനകളും പലയിടങ്ങളിലും കാണാം. സി. അബ്ദുല്‍ ഹമീദിന്റെ അഭിപ്രായത്തില്‍ കുഞ്ഞാമിനയാണെന്നു പല പുസ്തകങ്ങളും പറയുന്നു. വാരിയന്‍കുന്നത് കുഞ്ഞഹമ്മദാജിയോടൊപ്പം പോരാട്ടത്തിനിറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ മാളുഹജ്ജുമ്മയാണെന്നും ചിലര്‍ പറയുന്നു. സ്ത്രീകളില്‍ ആയുധങ്ങള്‍ക്കിരയായവരും ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവരുമേറെയാണ്. പുരുഷന്മാര്‍ യുദ്ധത്തിനു പോവുകയോ ഒളിവില്‍ പോവുകയോ ചെയ്താല്‍ പ്രദേശത്തിന്റെ സംരക്ഷണവും നിയന്ത്രണവും കയ്യാളിയിരുന്ന എടപ്പറ്റയിലെ ബീവിയെപ്പോലെയുള്ള സ്ത്രീകളെക്കുറിച്ചും  സി.അബ്ദുല്‍ ഹമീദ് എഴുതുന്നുണ്ട്. ഖിലാഫത്ത് നേതാവായിരുന്ന മാടമ്പാട്ട് അവറാന്‍ മുസ്ല്യാരുടെ ഭാര്യ പാത്തുമ്മക്കുട്ടി അത്തരത്തിലൊരാളാണ്. താനാളൂരില്‍ പട്ടാളമിറങ്ങിയപ്പോള്‍ സ്ത്രീകളുമായി സുരക്ഷിതസ്ഥാനത്തേക്കു പോകുന്നതിനിടയിലായിരുന്നു അവര്‍ക്കു വെടിയേറ്റത്!

ഡോ. ഷംഷാദ് ഹുസൈന്‍ മലബാര്‍സമരത്തിലെ സ്ത്രീ ഇടപെടലുകളെക്കുറിച്ചു സവിശേഷമായി പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലബാര്‍സമരത്തിന്റെ ഓര്‍മകളിലൂടെ വാമൊഴികളിലൂടെ ഒരു ജനത ആ ചരിത്രത്തെ സ്വരൂപിക്കുന്നതെങ്ങനെ എന്നതാണ് അവരന്വേഷിക്കുന്നത്. മലബാര്‍സമരത്തിന്റെ വാമൊഴിചരിത്രമെന്നു വിളിക്കാവുന്ന ആ പഠനത്തിലെ മുഖ്യ ആവേദകര്‍ സ്ത്രീകളാണ്. അതുതന്നെ ചരിത്രരചനയെ സംബന്ധിച്ചിടത്തോളം ഒരു വിച്ഛേദമാണെന്നു പറയാതെ വയ്യ! വിധേയരെങ്കിലും പ്രബലമായ അധികാരത്തിനു കീഴ്‌പ്പെടാത്ത ചില അംശങ്ങള്‍ അവരുടെ മൊഴികളില്‍ നിന്നും മൗനങ്ങളില്‍ നിന്നും വായിച്ചെടുക്കുന്നത് പ്രതിരോധപരമാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശികമായ കൂട്ടായ്മകളെയും അതിലെ നായകരെയും കൂടുതല്‍ തെളിച്ചത്തോടെ കണ്ടെടുക്കാനും സ്ഥാനപ്പെടുത്താനും ഇത്തരം പഠനങ്ങള്‍ക്കു കഴിയും. സ്ത്രീകളെ മലബാര്‍സമരത്തിന്റെ ആനുഭവികപരിസരങ്ങളില്‍ സ്വത്വപരമായി സ്ഥാനനിര്‍ണയം നടത്തുന്നതോടൊപ്പം സ്വകാര്യമായ ഓര്‍മകള്‍ക്കും അവയുടെ ആവിഷ്‌കാരങ്ങള്‍ക്കും ചരിത്രരചനയിലുള്ള പങ്കും ഇവിടെ ചര്‍ച്ചചെയ്യുന്നു. സ്വന്തം കുടുംബത്തിലെ രക്തബന്ധുക്കളായ ആളുകളെ സമരക്കാര്‍ കൊന്നു എന്നറിഞ്ഞു വിഷമിക്കുമ്പോഴും സമരക്കാരുടെ വീരസ്മരണയെ ഉള്ളില്‍ പേറുകയും ചെയ്യുന്നു. ഇതൊരു വൈരുദ്ധ്യമല്ല, സ്വാഭാവികമാണ് എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. ''ഉറ്റവരുടെയും ബന്ധുക്കളുടെയും അഭാവത്തില്‍ സ്വയം രക്ഷിക്കേണ്ടിവന്നവരും കുടുംബബാദ്ധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നവരുമാണ് അധികസ്ത്രീകളും. ഇതു നേരിട്ടുള്ള ഏറ്റുമുട്ടലോ ഒളിച്ചുള്ള  എതിര്‍പ്പുകള്‍ പോലുമോ അല്ല. പലപ്പോഴും കൊച്ചു കൊച്ചു കൗശലങ്ങളിലൂടെയാണിവര്‍ രക്ഷപ്പെടുന്നത്. അറപ്പു തോന്നിക്കാന്‍ കുഞ്ഞിന്റെ തീട്ടവും ദയതോന്നിക്കാന്‍ കുഞ്ഞിന്റെ കരച്ചിലും ഉപയോഗിച്ചതിനെക്കുറിച്ചു മമ്മാതു പറയുമ്പോള്‍ കുഞ്ഞികദിയയുടെ വിവരണത്തില്‍ പ്രസവിച്ചു കിടക്കുന്ന തന്റെ ഉമ്മാനെ രക്ഷിക്കാന്‍ വല്യുമ്മ പുതപ്പു വലിച്ചിടുന്ന കഥയുണ്ട്. ''  (പുറം 412, മലബാര്‍കലാപത്തിന്റെ വാമൊഴിപാരമ്പര്യം) മലബാര്‍ സമരത്തില്‍ ഉള്‍പ്പെട്ട ചിരുത എന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള വിവരണങ്ങള്‍ മാത്രമേ തന്റെ ഗവേഷണകാലത്തു ആവേദകരില്‍ നിന്നും കേട്ടിട്ടുള്ളൂ എന്നും ഡോ. ഷംഷാദ് പറയുന്നു. ചുരുക്കത്തില്‍ ദേശരാഷ്ട്രത്തെ ചുറ്റിപ്പറ്റി നിര്‍മിക്കപ്പെടുന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് മെരുങ്ങാത്ത തരം വൈരുദ്ധ്യവും വൈവിദ്ധ്യവും കലര്‍ന്ന സ്വത്വങ്ങള്‍ ഈ ആഖ്യാനങ്ങളിലൂടെ നാം കാണുന്നു. അവയുടെ ജൈവികത ചരിത്രം വളരെ ദൂരെ നില്‍ക്കുന്ന ആധികാരികവും ബലിഷ്ഠവുമായ ജ്ഞാനഘടന പുലര്‍ത്തുന്ന ഒന്നാണെന്ന ധാരണയെതിരുത്തിക്കൊണ്ട്, നമ്മുടെ ദൈനംദിനങ്ങളിലെ സമസ്തജീവിതമണ്ഡലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണെന്നുറപ്പിക്കുന്നു.


വീരവനിത
ചരിത്രരചനകളില്‍ കേന്ദ്രമായി നില്‍ക്കുന്ന വീരനായകന്റെ പരിവേഷത്തെ ഓര്‍മിപ്പിക്കുന്ന വിധം തന്നെ മലബാര്‍ സമരകഥകളില്‍ പാടിപ്പതിഞ്ഞ മാളുവിനെപ്പോലുള്ള വീരനായികമാരുടെ കഥകളുമുണ്ട്. മുഖ്യധാരാചരിത്രരചനകളോട് ഒരു വിധത്തില്‍ ഇടഞ്ഞുനില്‍ക്കുമ്പോഴും വീരനായികാപദവിയുടെ ബാധ ചെറു ആഖ്യാനങ്ങളിലുണ്ട്. മലബാര്‍സമരത്തിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളുമ്പോഴും മാളു ഹജ്ജുമ്മയെ വീരയായ പടനായികയായും വാരിയന്‍കുന്നന്റെ പ്രണയിനിയായും കൊണ്ടാടുന്ന ജനപ്രിയ ആഖ്യാനങ്ങള്‍ ഏറെയാണ്. അവയില്‍ പലതും ശതാബ്ദിയുടെ ചരിത്രസന്ദര്‍ഭത്തില്‍ കാല്‍പനികച്ചിറകുകളില്‍ പറന്നു നടക്കുന്നുമുണ്ട്.  പ്രദേശികമായ ചെറുത്തുനില്‍പ്പുകളിലെ വീരയും ധീരയുമായ ബുദ്ധിശാലിയായ മാപ്പിളപ്പെണ്‍ പോരാളിയായാണ് അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ ചേറുമ്പിലെ ചെറുത്തുനില്‍പ്പുകളില്‍ മാളുഹജ്ജുമ്മയെ നാം കാണുന്നത്. ചേറുമ്പ് ദേശത്ത് കോയാമുഹാജിയുടെ മകളായി 1879 ലാണ് അവര്‍ ജനിച്ചത്.  കാല്പനികചരിത്രകാരന്മാര്‍ അവതരിപ്പിച്ച വാരിയന്‍കുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുള്‍ കലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളുഹജ്ജുമ്മ തന്റെ പ്രണയഭാജനമായി  അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ അങ്ങനെ വിവാഹത്തിനു നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്. ചരിത്രരേഖകള്‍ സംസാരിക്കട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാല്‍ കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളില്‍, ''വാരിയംകുന്നനെ വിവാഹം കഴിച്ചാല്‍ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കില്‍ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്കു സാഹസികമായി കടന്നുവന്ന ഒരുസ്ത്രീയെ വരച്ചിടുന്നുണ്ട്. സ്ത്രീകള്‍ക്കൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ യുദ്ധത്തിനു വീര്യം പകരാനും അവര്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ വാമൊഴികളിലൂടെ പകര്‍ന്നിടുന്നു. 'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആണുങ്ങള്‍ക്ക് ധൈര്യം പകരേണ്ടത് നമ്മുടെ കടമയാണെന്ന വിശ്വാസത്തില്‍' അവര്‍ സ്ഥൈര്യത്തോടെ നിന്നു. ബ്രിട്ടീഷുകാരന്റേതാണെങ്കില്‍ പോലും മൃതദേഹം ജീര്‍ണിക്കാനിടവരാതെ മറവുചെയ്യാനുള്ള കടമയുണ്ട് എന്ന ദീനിന്റെ മാനവികത അവര്‍ പ്രസരിപ്പിച്ചു. പോരാട്ടത്തില്‍  ഭര്‍ത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയിട്ടും  വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളുഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കള്‍ പലതും പള്ളികള്‍ക്കും മറ്റുമായി ദാനം ചെയ്യാനവര്‍ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവര്‍ നല്‍കിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടില്‍ ഒരുക്കിയ 'ദര്‍സി'ല്‍  വിദ്യാര്‍ത്ഥികളായിരുന്നവരിലേറെയും പില്ക്കാലത്ത്  പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗല്‍ഭരായിരുന്നു. 1962ല്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടര്‍ന്നു, അവരുടെ താന്‍പോരിമ. ഹിച്ച് കോക്കിനെപ്പോലുള്ളവരുടെ സാമ്രാജ്യത്വകേന്ദ്രിതമായ ചരിത്രരചനകളില്‍ കാണുന്ന ഫാത്വിമയും ഈ ഫാത്വിമയും  ഒന്നാണെന്ന ധാരണയെ തിരുത്തുകയും ചെയ്യുന്നുണ്ട് വിശദാംശങ്ങളോടെയുള്ള ഈ  ആഖ്യാനം. പള്ളിയിലെ മീറ്റിംഗുകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും  പെണ്ണാണെന്നു പെട്ടന്നു തിരിച്ചറിയാതിരിക്കാന്‍ നീളന്‍കുപ്പായത്തില്‍ മുഖം മറച്ചു വാരിയന്‍ കുന്നത്തിനൊപ്പം യുദ്ധത്തില്‍ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി  ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളുഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹികനിര്‍വഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊര്‍ജ്ജമായിത്തന്നെ അവരില്‍ ഉള്‍ച്ചേര്‍ന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്! പില്‍ക്കാലത്തെ പുരോഗമന മതേതരത്വത്തിന്റെ  നാട്യപരതകളെ ഈ ചരിത്രസ്മരണകളുടെ ജൈവികത തെല്ലൊന്നുമല്ല, ഇളക്കുന്നതും.

ജാഫര്‍ ഈരാറ്റുപേട്ടയുടെ മാളു: മലബാര്‍സമരത്തിന്‍രെ പെണ്‍കരുത്ത് എന്ന കൃതിയുടെ ആഖ്യാനത്തില്‍ ഈ കാല്പനികാവേശത്തിന്റെ  അംശങ്ങള്‍ പ്രബലമാണ്. എ.കെ.കോടൂരിന്റെ ആംഗ്ലോ മാപ്പിളയുദ്ധവും കെ. മാധവന്‍നായരുടെ മലബാര്‍കലാപവും മാളുഹജ്ജുമ്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പരസ്പരം എതിര്‍ നില്‍ക്കുന്നു. ബ്രിട്ടീഷ് അനുകൂലപത്രമായ കേരളപത്രികയിലെ വിവരങ്ങള്‍ വെച്ചുകൊണ്ടു തെറ്റായരീതിയില്‍ വ്യഖ്യാനങ്ങള്‍ ചമയക്കുകയാണ് മാധവന്‍ നായര്‍ ചെയ്യുന്നത്. പ്രത്യേകിച്ചും മാളുഹജ്ജുമ്മയും വാരിയന്‍കുന്നനുമായുള്ള പ്രായവ്യത്യസത്തെ പെരുപ്പിച്ചു കാട്ടിയതും അതേ പോലെ വാരിയന്‍കുന്നന്റെ അനുജനും മാളു ഹജ്ജുമ്മയുമായുണ്ടായിരുന്ന ബന്ധത്തിലേക്കു കൂടുതല്‍ നിറങ്ങള്‍ വാരിപ്പൂശുന്നതുമെല്ലാം ചരിത്രരചനകളിലെ ദുഷ്ടലാക്കിനെയും വൈകൃതബുദ്ധിയെയുമാണ് കാട്ടിത്തരുന്നത്. വാരിയന്‍ കുന്നനെ കാണാനായി വനത്തിലൂടെ വീട്ടിക്കുന്ന് ക്യാമ്പില്‍ എത്താന്‍ ശ്രമിച്ച മാളു ഹജ്ജുമ്മയക്കു പട്ടാളം പിന്തുടരുന്നതിനാല്‍ അവിടെ എത്താന്‍ കഴിഞ്ഞില്ല. അവിടെ പോരാട്ടം നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് കരുവാരക്കുണ്ട് അങ്ങാടിയില്‍ മാളു ഹജ്ജുമ്മ നടത്തിയ പ്രസംഗത്തെക്കുറിച്ചു ജാഫര്‍ തന്റെ കൃതിയില്‍ പറയുന്നുണ്ട്.: ''നമ്മുടെ പുരുഷന്മാര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ നാം സ്ത്രീകളായിരിക്കണം സന്തോഷത്തോടെ സലാം ചൊല്ലി അവരെ യാത്രയാക്കേണ്ടത്. കൂടെ പോകാന്‍ കഴിയുന്നോര്‍ പോണം. കയ്യാത്ത സ്ത്രീകള്‍ കാട്ടിലും പാറക്കൂട്ടത്തിലും ഒളിച്ചിരിക്കണം. കയ്യുന്നത്ര ഭക്ഷണസാമാനങ്ങള്‍ നാം സ്വരുക്കൂട്ടണം. സമരത്തില്‍ ഹൈന്ദവസഹോദരങ്ങളും സുല്‍ത്താനോടൊപ്പണ്ട്.  ശഹീദാകുന്ന പോരാളികളെ കല്ലുവെട്ടാംകുഴിയില്‍ പനമ്പും പായയും വിരിച്ച് അടക്കം ചെയ്യണം. ......ഒറ്റ മയ്യിത്തും ജീര്‍ണിക്കാനിടവരരുത്. അത് വെള്ളക്കാരന്റേതാണെങ്കിലും ശരി.'' നിര്‍ണായകസന്ദര്‍ഭങ്ങളില്‍ കാര്യശേഷിയോടെ നേതൃത്വശേഷി കയ്യാളാനും നയിക്കാനുമുള്ള അവരുടെ കഴിവ് ഈ വാക്കുകളിലുണ്ട്.

 മലബാര്‍സമരത്തില്‍ ചാരത്തിയായി ബ്രിട്ടീഷ് അനുകൂലപക്ഷത്തു നിന്നിരുന്ന പൂവുമ്മ എന്ന സ്ത്രീയുടെ സൂചനകള്‍ കോടൂരിന്റെ കൃതിയിലുണ്ട്. വാറ്റുചാരായവും സ്വന്തം ശരീരവും വിറ്റു ജീവിച്ച അവരുടെ വീട്ടിലിരുന്നാണ് പലപ്പോഴും കലാപകാരികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ പോലീസ് പ്രമാണിമാരുമായിച്ചേര്‍ന്നു ആസൂത്രണം ചെയ്തിരുന്നതത്രേ. പോരാളികളായും സാക്ഷികളായും ഇരകളായും രക്തസാക്ഷികളായുമെല്ലാം പെണ്ണുങ്ങള്‍ ഉള്ളതു പോലെ ഇത്തരക്കാരുമുണ്ടായിരുന്നു.  ഒരു സവിശേഷവിഭാഗമെന്ന നിലയില്‍ അനുഭവിച്ച യാതനകളെ ഈ കൃതിയും അനുഭാവത്തോടെ പരിഗണിക്കുന്നുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി എന്നു ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നത്. ചേറുമ്പിലെ ചെറുത്തു നില്‍പ്പുകള്‍ എന്ന കൃതിയിലെ 'കിഴക്കു പടിഞ്ഞാറ് ദിശയിലെ ഖബര്‍' എന്ന അദ്ധ്യായം പ്രധാനമാകുന്നത് അതിനാലാണ്. പെരിന്തല്‍മണ്ണയില്‍ നിന്നും കരുവാരക്കുണ്ടിലേക്കുള്ള വഴിയില്‍  തരിപ്പയില്‍ക്കാരെന്നു അറിയപ്പെടുന്ന ചാലില്‍ തറവാട്ടു വീടിന്റെ അടുക്കളഭാഗത്തായുള്ള ഖബറിന്റെ ദിശ കിഴക്കു പടിഞ്ഞാറായതിനെക്കുറിച്ചാണ് സൂചന. ഇസ്ലാമികവിശ്വാസപ്രമാണമനുസരിച്ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂര്‍ഖപ്പട്ടാളത്തിന്റെ ആക്രമണത്തെ ഭയന്ന്  ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടു പോലീസിന്റെ മൃഗീയത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച  പാലേമ്പിടിയന്‍ ബീവി എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പോലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടിയെ ബയണറ്റില്‍ കോര്‍ത്തെടുത്തു. കുടല്‍മാലകള്‍ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, എണ്‍പതാം വയസ്സില്‍  മരണം വരെ ഉള്ളില്‍ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാന്‍ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരില്‍ അഴുകിയ ജഡങ്ങള്‍ ചുറ്റിലും വേറെ ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയില്‍തന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച  സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദളിതരാണ്. വീടിനടുത്തായി  സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായതു ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു.

ചരിത്രപ്രസിദ്ധമായ പൂക്കോട്ടൂര്‍യുദ്ധത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെയായിരുന്നു.

ദേശത്തെക്കുറിച്ചുള്ള സ്ത്രീ ആഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഗീതയുടെ '1921 ചരിത്രവര്‍ത്തമാനങ്ങള്‍' വ്യത്യസ്തമാണ്. ഈ കൃതി പുരുഷചരിത്രാഖ്യാനങ്ങളിലെ വിടവുകളെ പൂരിപ്പിക്കുവാനും സ്ത്രീയെന്ന നിലയില്‍ താന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തിന്റെ ഗതകാല ചരിത്രസ്മരണകളെ വീണ്ടെടുക്കുവാനുമുള്ള ശ്രമമാണ് എന്നു ഗ്രന്ഥകാരി പറയുന്നുണ്ട്. അക്കാദമികപഠനത്തിനും സ്വതന്ത്രമായ ചരിത്രാന്വേഷണങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ടുള്ള രീതിശാസ്ത്രമാണ് ഈ കൃതി അവലംബിക്കുന്നത്. ഡോ. കെ.എന്‍. പണിക്കരുടേതുള്‍പ്പടെയുള്ള ലബ്ധപ്രതിഷ്ഠമായ ചരിത്രകൃതികളിലൊക്കെയും കാണുന്ന സ്ത്രീയുടെ അദൃശ്യതയെ വിമര്‍ശിച്ചുകൊണ്ടാണ് ഗീത തന്റെ വാദമുഖങ്ങളെ തുറന്നിടുന്നത്. മോഴികുന്നത്തു ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകളി'ല്‍ അമ്മയുടെ ഭീതിയും ദു:ഖവും അനാവരണം ചെയ്യപ്പെടുന്നുണ്ട്. തന്റെ മകനെ പോലീസ് കൊണ്ടുപോകുമ്പോള്‍ മുറവിളികൂട്ടുന്നതും ഒടുവില്‍ ജാമ്യം കിട്ടി പുറത്തുവരുമ്പോള്‍ വിട്ടുകിട്ടിയ സന്തോഷം മകന്‍ തീണ്ടിത്തിന്നതിലുള്ള വിഷമത്തിനു കീഴ്‌പ്പെടുന്നതുമെല്ലാം വിവരിക്കുന്നുണ്ട്.  എം.പി.നാരായണമേനോന്റെ അമ്മയും മകനെച്ചൊല്ലി ഏരെ ഭീതി അനുഭവിക്കുകയും മുസ്ലിം വേഷത്തില്‍ നടന്ന മകനെ ഒരു നോക്കു കാണാനായി അങ്ങാടിപ്പുറത്തെ റോഡരികില്‍ കാത്തുനിന്നിരുന്നതായും ചരിത്രാഖ്യാനങ്ങളില്‍ പറയുന്നുണ്ട്. മലബാര്‍സമരത്തിന്റെ  അനുഭവങ്ങളും ഓര്‍മകളും അതു ബാധിച്ച സ്ത്രീകളിലൂടെ, അവരുടെ വാമൊഴികളിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ കൃതി. ആലിമുസല്യാരുടെ മകള്‍ ആമിനയുമായുള്ള സംഭാഷണത്തില്‍ കേവലം ഏഴുവയസ്സുള്ളപ്പോള്‍ ബാപ്പയെക്കണ്ട്, പിന്നീടൊരിക്കലും കാണാന്‍ കഴിയാതിരുന്ന അനുഭവം പറയുന്നു. തനിക്കു പിറന്നാള്‍ക്കുപ്പായം വാങ്ങിവരുമെന്നു പറഞ്ഞ ബാപ്പയെ കാത്തിരുന്ന ബാലികയുടെ ചിത്രം അവിടെ നാം കാണുന്നു. പില്‍ക്കാലത്തു വന്ന രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും  കലങ്ങിമറിയലുകളെക്കുറിച്ചും അവര്‍ പറയുന്നു. പറമ്പോട്ടു കല്യാണിക്കുട്ടിയമ്മ എന്ന, എം.പി.നാരായണമേനോന്റെ ഭാര്യയെക്കുറിച്ചു അനുജത്തിയുടെ മക്കള്‍ ഓര്‍ത്തെടുക്കുന്നതില്‍ നിന്നുമുള്ള വിവരങ്ങള്‍ കൂടി ഗീത പരിഗണിക്കുന്നുണ്ട്. എം.പി.യുടെ വീട് പട്ടാളക്കാര്‍ ആക്രമിച്ചതും വീട്ടിലുള്ളവര്‍ രായ്ക്കുരാമാനം രക്ഷപ്പെട്ടോടിയതും മറ്റും അവര്‍ കേട്ടുകേള്‍വിയിലൂടെ അറിഞ്ഞിരുന്നു. സമരകാലത്തു  തോക്കുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ ചാമിയുടെ ഭാര്യ വള്ളിയമ്മയും പാണ്ടിക്കാട് പ്രദേശത്തുള്ള തിത്തിയുമ്മ, കൊടലിയില്‍ കദീജ, തുടങ്ങിയവരും തങ്ങളുടെ സാക്ഷ്യങ്ങളും കേട്ടറിവുകളും പങ്കുവെയ്ക്കുന്നു. പട്ടിണിയും ദുരിതവും അരക്ഷിതാവസ്ഥകളും മാത്രമല്ല, ഊരുവിലക്കും കുടുംബഭ്രഷ്ടും പരിഹാസങ്ങളും  അക്കാലത്തെ മുസ്ലിം സ്ത്രീജീവിതങ്ങള്‍ അനുഭവിച്ചു. സ്ത്രീജീവിതത്തിന്റെ അറിയപ്പെടാത്ത മറ്റൊരു വശത്തേക്കുകൂടി ഈ കൃതി വെളിച്ചം വീശുന്നു.വാരിയന്‍കുന്നനും ചെമ്പ്രാശ്ശേരിത്തങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ വിഷയമാണത്. ഇസ്ലാമിക ശരീഅത്തിന്റെ  പേരില്‍ ലൈംഗികത്തൊഴിലാളികളായിരുന്ന സ്ത്രീകളെ വധിച്ചതിന്റെ പേരിലായിരുന്നു, അത്.

'വമ്പത്തി'യിലെ നായിക കുഞ്ഞീബി ഒരു വീരനായികയുടെ ഘടനയിലാണ് ചിത്രീകരിക്കപ്പെടുന്നത്. കുതിരപ്പുറത്തു കയറി കാടും മലകളും താണ്ടി ഒറ്റയ്ക്കു സഞ്ചരിക്കുകയും  ആരോടും ഒറ്റയ്ക്കു നിന്നു പോരാടാനും ധൈര്യമുള്ള വമ്പത്തി! ആ പേരില്‍ തന്നെ വീരസൂചന ഉണ്ട് .  ബൃഹദ്ചരിത്ര രചനകളുടെ ആഖ്യാനത്തില്‍ കേന്ദ്രമായി നില്‍ക്കുന്ന വീരയോദ്ധാവ് / യോദ്ധ്രി എന്നതാണ് ഇവിടെ രൂപം കൊള്ളുന്ന ഘടന. പ്രതിരോധാത്മകമായ യുദ്ധത്തെയും അതിന്റെ പിന്നിലെ രാഷ്ട്രീയചലനങ്ങളെയുമെന്നപോലെ തന്നെ യുദ്ധത്തിന്റെ പ്രായോഗികരീതികളും മറ്റു ആസൂത്രണങ്ങളുമെല്ലാം ഈ കൃതിയില്‍ കടന്നു വരുന്നുണ്ട്. വനിതകളുടെ ആയുധപരിശീലനക്യാമ്പിനെക്കുറിച്ചു പറയുന്നിടത്ത് (പുറം 116,117) അതു വിശദമായി കാണാം. സമരക്കാര്‍ക്കു ഒളിച്ചിരിക്കാന്‍ കരുതിയ ഗുഹയും വെടിക്കോപ്പുകളും ക്യാമ്പിലെ മറ്റു സജ്ജീകരണങ്ങളുമെല്ലാം പറയുന്നുണ്ട്. കുളിക്കാന്‍ പോയപ്പോള്‍ ഒളിച്ചുനില്‍ക്കുന്നതു കണ്ട ചാരനായ ഉണ്ടപക്രുവിനെ കുഞ്ഞീബി ഒറ്റയക്കു തന്നെ നേരിടുകയും കൊന്നു കളയുകയും ചെയ്യുന്നു. ഖിലാഫത്ത് എന്ന ചരിത്രാനുഭവത്തെ ചലനാത്മകമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.
തീ പാറുന്ന യുദ്ധത്തിനിടയില്‍ പൈക്കാടന്‍ ഹൈദര്‍ഹാജി മണ്‍കുടത്തില്‍  വൈക്കോല്‍ കത്തിച്ച് പുകപരത്തി പരിഭ്രാന്തി സൃഷ്ടിച്ചു.  കുറേ പട്ടാളക്കാര്‍ ആ വഴിയേ നീങ്ങി. ആ നാടന്‍ പ്രതിരോധതന്ത്രത്തില്‍ അവര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ കൃത്യമായി പുറം ലോകം അറിയരുത്. വെള്ളക്കാരുടെ എണ്ണം പുറം ലോകമറിയരുത്- ഇതായിരുന്നു കമാന്‍ഡര്‍ ലങ്കാസ്റ്ററിന്റെ നിര്‍ദ്ദേശം. കൊല്ലപ്പെട്ടവരെ കൂട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം എന്ന ഉത്തരവുണ്ടായിട്ടും അതു കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും മൃതദേഹങ്ങള്‍ കത്തുന്നില്ല!! പട്ടാളക്കാര്‍ അതില്‍ ലിംഗമില്ലാത്ത ഒരാളെയും ആണ്‍വേഷത്തിലുള്ള ഒരു സ്ത്രീയെയും കണ്ടു ഞെട്ടിത്തെറിക്കുന്നു. ഇവിടെ വെച്ചാണ് നോവല്‍ പര്യവസാനിക്കുന്നത്.

മാളുവും കുഞ്ഞീബിയുമെല്ലാം തന്നെ ചരിത്രത്തെ പിന്‍ദൃഷ്ടിയില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഈ നോവലുകളിലും മുന്‍സൂചിപ്പിച്ച ചരിത്രവായനകളിലുമെല്ലാം ഏറനാട്ടിലെ ത്സാന്‍സി റാണിയെന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്നതു കാണാം. അതിലൂടെ രണ്ടു കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന് അവരോളം മുന്‍നിരയില്‍ വരാത്തവരും ശ്രദ്ധ കിട്ടാത്തവരുമായ സ്ത്രീ പടയാളികള്‍ തുലോം ആദ്യശ്യരും പരിമിതരും ആയി മാറുന്നു. മറ്റൊന്ന് ഈ വീരസാഹസികതകള്‍ എല്ലാം തന്നെ പുരുഷധീരതയോടു സമീകരിച്ചാണ് രൂപീകരിക്കുന്നത്. അതിലൂടെ വീരത്വം എന്നത് പുരുഷസമാനമായ ധീരസാഹസികകൃത്യങ്ങളായി മാറുന്നു. സ്ത്രീകളുടെ നിശബ്ദമായ പിന്തുണകളും സഹായ സഹകരണങ്ങളും അനന്തമായ ത്യാഗങ്ങളും അതിലേറെ സഹനങ്ങളും ഇല്ലായിരുന്നെങ്കില്‍ പുരുഷപടയാളികള്‍ക്ക് ഇതൊന്നും അത്രകണ്ട് എളുപ്പമാകുമായിരുന്നില്ല! വെറും സ്ത്രീധര്‍മം എന്നതിനെ ചെറുതാക്കാനാവില്ല തന്നെ! അനിവാര്യമായ അവയെ അവഗണിച്ചു പുറത്തു നിര്‍ത്തുന്ന ഒന്നാണ് ചിലപ്പോഴെങ്കിലും വീരവനിതാ സങ്കല്‍പം. ലിബറല്‍ കാഴ്ചപ്പാടിനു പാകമായ ഈ മുദ്രവെയ്ക്കല്‍ ചരിത്രാഖ്യാനങ്ങളെ പ്രശ്‌നഭരിതമാക്കുന്നുണ്ട്. വമ്പത്തി അതിനെ മറികടക്കുന്നത് അതിലെ സമകാലികതയുടെ ഇടപെടലിലൂടെയാണ്. ചരിത്രകുതുകികളായ യുവതികളുടെ ഗവേഷണതാല്പര്യം, അതിനുയോജിച്ച രാഷ്ട്രീയനിലപാടുകള്‍, എല്ലാം അതിനെ നേരിട്ടുള്ള  ആഖ്യാനത്തില്‍ നിന്നും കുറച്ചു അകലത്തിലേക്കു വെയക്കുന്നുണ്ട്. പഠനത്തിനും മനസ്സിലാക്കലിനും ആവശ്യമായ വസ്തുനിഷ്ഠസമീപനത്തിനു അതു അനിവാര്യമാണല്ലോ. നോവലിന്റെ ആഖ്യാനത്തിലെ വിമര്‍ശനാത്മകമായ അകലം മുസ്ലിം സ്ത്രീയെ ചരിത്രഘടനയക്കുള്ളില്‍ വെച്ചു നോക്കിക്കാണാനും നമ്മെ സഹായിക്കുന്നു. മതചര്യകളും മതബോധവും ആത്മീയതൃഷ്ണകളുമെല്ലാം തന്നെ ധാര്‍മികമായ നിലപാടുകളോടു പ്രതിപ്രവര്‍ത്തിച്ചുകൊണ്ട് ഈ നോവലിലെ കഥാസന്ദര്‍ഭങ്ങളില്‍ നില്‍ക്കുന്നു. വിവിധമതങ്ങളില്‍ നിന്നള്ള സ്ത്രീകളിലൂടെ കഥാഖ്യാനം നീങ്ങുമ്പോഴും മതേതരനാട്യത്തിന്റെ ഉദാരതകള്‍ വെച്ചു നീട്ടുന്നില്ല എന്നത് പ്രധാനമാണ്. കഥയിലായാലും ചരിത്രത്തിലായാലും മതം കഥാപാത്രങ്ങളുടെ സ്വാഭാവികതന്മയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിനാലാണത്. സ്ത്രീപക്ഷമെന്ന നിലപാടുദൃഷ്ടി അല്പം ഉറക്കെയാകുന്നുവെങ്കിലും അസ്വാഭാവികമായിത്തീരുന്നില്ല.

റഫറന്‍സ്:
1. മലബാര്‍കലാപം: സാംസ്‌കാരികമാനങ്ങള്‍, എഡി.കെ.എം.അനില്‍, 
 സാഹിത്യപ്രവര്‍ത്തകസംഘം, കോട്ടയം, 2021
2. മലബാര്‍സമരം പടനായകര്‍, സി.അബ്ദുല്‍ ഹമീദ്, തേജസ് ബുക്‌സ്, കോഴിക്കോട്, 2021
വമ്പത്തി, കെ.കെ.ആലിക്കുട്ടി, ഡെസ്റ്റിനി പബ്ലിക്കേഷന്‍സ്, മലപ്പുറം, 2015
3. മലബാര്‍കലാപത്തിന്റെ വാമൊഴിപാരമ്പര്യം, ഷംഷാദ് ഹുസൈന്‍ കെ.ടി, സാഹിത്യപ്രവര്‍ത്തകസംഘം, കോട്ടയം, 2020
4. മാളു മലബാര്‍സമരത്തിന്റെ പെണ്‍കരുത്ത് , ജാഫര്‍ ഈരാറ്റുപേട്ട, യുവത ബുക്‌സ്, കോഴിക്കോട്, 2021
5. ചേറുമ്പിലെ ചെറുത്തുനില്‍പ്പുകള്‍, അബ്ദുള്‍ കലാം മാട്ടുമ്മല്‍, ഗ്രേസ് ബുക്‌സ്, തേഞ്ഞിപ്പലം, 2021
1921 ചരിത്രവര്‍ത്തമാനങ്ങള്‍, ഗീത, കറന്റ് ബുക്‌സ്, തൃശൂര്‍, 2016

(2023 മാര്‍ച്ചിലിറങ്ങിയ കെ.കെ.ടി.എം. കോഗ്നിസന്‍സിന്റെ നാലാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

No comments: