Sunday, April 10, 2022

നഗ്നതയും വെളിപ്പെടുത്തലും : ഇച്ഛാധികാരത്തിന്റെ ആലോചനകള്‍

 മീപകാലത്തു ഏറെ രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെട്ട ഹിജാബ്, അമ്പതിലേറെക്കൊല്ലമായി ചര്‍ച്ചചെയ്യുന്ന ഏറെക്കുറെ പൊതുവായിത്തീര്‍ന്ന സ്ത്രീ വസ്ത്രമായ സാരി ഇവ രണ്ടും നോക്കുമ്പോഴേ മനസ്സിലാകുന്നത്, ദുര്‍ബലവിഭാഗങ്ങളെയാണ് വസ്ത്രത്തിന്റെ/മറയ്ക്കലും വെളിപ്പെടുത്തലുമുള്‍പ്പെടുന്ന സാംസ്‌കാരികചര്‍ച്ചകള്‍ ഉന്നം വെയ്ക്കുന്നതെന്നതാണ്. ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പാക്കലാണ് പ്രധാനം. സാമൂഹികനീതിയുടെ നടപ്പു ദൈനംദിനങ്ങളുടെയുമപ്പുറത്ത് വസ്ത്രത്തിന്റെ കാമനാപരമായ ഇച്ഛാധികാരം എന്നതു നില്‍ക്കുന്നുണ്ട്. നടി റിമയുടെ പാവാടയിറക്കം വരെ എത്തി നില്‍ക്കുന്ന സദാചാരച്ചര്‍ച്ചകളിലും

എല്ലാം അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിന്‍മേലുള്ള ഇച്ഛാധികാരമാണ്.

ഇച്ഛാധികാരം

കാമനകള്‍  സര്‍വതന്ത്രസ്വതന്ത്രമല്ലെന്നു വാദിക്കുമ്പോഴും അവയുടെ അനിശ്ചിതവും ഉച്ഛൃഖലവും സമര്‍ത്ഥനപരവുമായ സ്വത്വമാനങ്ങള്‍ നാം കാണാതിരുന്നുകൂടാ. സാമൂഹികചലനങ്ങള്‍ക്കനുരോധമായല്ല കാമനകള്‍ പ്രവര്‍ത്തിക്കുക, ഒരുപക്ഷേ അവയക്കെതിരായിപ്പോലുമായിരിക്കാം. ഓരോരുത്തരിലും വൈയക്തികമായ  സാധ്യതകളെ വ്യതിരിക്തമായി നിലനിര്‍ത്തിത്തന്നെയാണ് വസ്ത്രധാരണത്തിന്റെ കാമനകള്‍ പ്രവര്‍ത്തിക്കുന്നത്. സാരിത്തുമ്പും മുണ്ടിന്‍കരയും മുതല്‍ ഷൂലേസ് വരെ പ്രവര്‍ത്തിക്കുന്ന ഇച്ഛാധികാരത്തെ നാം കാണേണ്ടതുണ്ട്. അതു അവരവരുടെ ശരീരത്തിനുമേല്‍ അവനവനുള്ളതിനേക്കാള്‍ അധികാരം ഇച്ഛകള്‍ക്കാണെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്!
സിസ്റ്റര്‍ മേരി ബനീഞ്ഞ ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയില്‍(19) എഴുതിയ കണ്ണാടിക്കൂട്ടില്‍ എന്ന കവിത വസ്ത്രവുമായ ചില രസകരമായ ചര്‍ച്ചകള്‍ പങ്കുവയ്ക്കുന്നുണ്ട്. വസ്ത്ര ചര്‍ച്ച അവര്‍ പിന്നീട് ഖദറിലേക്കും കൊണ്ടുപോകുന്ന കൗതുകം നമുക്ക് രണ്ട് പേജ് വരുന്ന ആ കവിതയില്‍ കാണാം. കവിതയിലെ നായികയായ കോളേജുകുമാരി ലില്ലി സുതാര്യമായ, ഒഴുകുന്ന പുതുതരം പരിഷ്‌കാരസാരിയുടുത്തപ്പോള്‍ ആകെ പുകിലായി.

''വയറൊന്നു മൂടിക്കെട്ടാന്‍
കുറച്ചു വല്ലതും കൂടി കൊടുക്കൂ കുഞ്ഞേ
വഴങ്ങില കാണുമല്ലോ
പറമ്പില്‍, നീ ചെന്നു നോക്കൂ'' എന്നു മുത്തച്ഛനും
'' അധികപ്രസംഗീ, നിന്റെ
പെട്ടിക്കകത്തില്ലേ നല്ല ഖദര്‍സാരി?'' എന്ന് പിതാവും മുഖം കനപ്പിച്ചു.

''പല്ലിറുമ്മിച്ചോദിച്ചു താതന്‍
എടുക്കടീയതുതന്നെ
യുടുത്തു കോളേജില്‍ പോയ്
പഠിക്കണം പറഞ്ഞതു ഞാനാണെന്നോര്‍ക്കൂ
കനത്ത നിന്‍ തന്നിഷ്ടത്തി-
ന്നൊരു ശിക്ഷ ഖദറെന്യേ
നിനക്കൊരു വസ്ത്രം മേലാല്‍ തരികില്ല ഞാന്‍'' എന്നിട്ടും അരിശം തീരാതെ അദ്ദേഹം അകത്ത് ചെന്ന് അമ്മയെയും മകളെയും കണക്കറ്റ് ശകാരിച്ചു. മകളുടെ സാരിയെടുത്ത് അടുപ്പിലുമിട്ടു. (ബനീഞ്ഞാക്കവിതകള്‍, ഡിസി ബുക്സ്, കോട്ടയം, 1997).

വയറ് മൂടിക്കെട്ടാത്ത, സാരിയുടുത്ത ലില്ലിയെ 'നന്നാക്കാ'നായി ഖദറാണ് ഇവിടെ ഉപയോഗിക്കുന്നതെന്നു ശ്രദ്ധേയം. കാമനകള്‍ക്കു നേരെയുള്ള ദേശരാഷ്ട്രപരമായ അച്ചടക്ക, ശാസകദണ്ഡായി ഖദര്‍ കടന്നു വരികയാണ്. സമാനമായ സന്ദര്‍ഭം മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണ'ത്തിലും കാണാം. സാരി മാറി സ്ത്രീവേഷമായി പരക്കെ ചുരിദാര്‍ കടന്നു വന്നപ്പോഴും മുസ്ലിം വേഷമാണെന്നും അശ്ലീലമാണെന്നുമൊക്കെയുള്ള ആരോപണങ്ങളുണ്ടായിരുന്നു. സാരിയെ അപേക്ഷിച്ചു രണ്ടു കാലുകളും ഒരൊറ്റ വലയത്തിലെന്ന വണ്ണം നിര്‍ത്തുന്നതിനു പകരം രണ്ടാക്കി ചലനസൗകര്യമേറിയവിധം ദൃശ്യതപ്പെട്ടതാണ് പലര്‍ക്കും കുരുപൊട്ടാന്‍ കാരണം. എന്തായാലും ചുരിദാറിന്റെ കടന്നുവരവോടെ ചരിത്രത്തിലാദ്യമായി മലയാളിസ്ത്രീകള്‍ രണ്ടുകാലുകളുള്ള മനുഷ്യജീവികളായി മാറി!! (ചുരിദാറിന്റെ വിപ്ലവമാറ്റങ്ങള്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2010 ജനുവരി 31)

ഹിജാബും ഖദറും
വിധേയരുടെ തെരഞ്ഞടുക്കാനുള്ള അവകാശ(ചോയ്സ്)ത്തിനു മുകളില്‍ വരുന്ന കയ്യേറല്‍ ആണീ ആഖ്യാനങ്ങളിലെ പ്രശ്നം. ഇപ്പോള്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായിരിക്കുന്ന ഹിജാബിന്റെ കാര്യത്തിലാകട്ടെ കൂടുതല്‍ രൂക്ഷമായ പൗരാധികാരവും വെല്ലുവിളിക്കപ്പെടുന്നുണ്ട്. മറയ്ക്കല്‍ എന്നത് എത്രത്തോളമാകാം, ആര്‍ക്കൊക്കെയാകാം എന്നതിന്റെയൊക്കെ നിയന്ത്രണകര്‍തൃത്വം മറ്റാരോ ഏറ്റെടുക്കുന്നു. പക്ഷേ, അവതരിപ്പിക്കപ്പെടുന്നത് മറിച്ചാണ്- മുസ്ലീംസ്ത്രീയെ സംബന്ധിച്ചുള്ള പൊതുബോധചര്‍ച്ചകളില്‍ എല്ലായ്പ്പോഴും വില്ലനായി വരുന്ന മുസ്ലിംപുരുഷനോ മതപൗരോഹിത്യമോ തന്നെയാണ് പര്‍ദ്ദയുടെയും ഹിജാബിന്റെയും ഉത്തരവാദിയായി ചിത്രീകരിക്കപ്പെടുന്നതും.

ശരീരത്തിനും ചര്യകള്‍ക്കുമേലുമുള്ള സ്വന്തമായ നിര്‍വാഹകശേഷി എന്നതു എല്ലാവര്‍ക്കുമില്ല, ചില കല്പിത സ്വത്വങ്ങള്‍ക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനില്‍ക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്. മുസ്‌ലിംസ്ത്രീക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കാന്‍ ഏജന്‍സി അനുവദിക്കാത്ത 'പുരോഗമനകാരി' പുരുഷന്‍, പാന്റും ഷര്‍ട്ടും ധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ ഏജന്‍സിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അതിലെ പാശ്ചാത്യസ്വാധീനമോ വരേണ്യബോധമോ എടുത്തു പറയപ്പെടാറില്ല തന്നെ.

സ്ത്രീകളടക്കമുള്ള വിഭാഗങ്ങളുടെ ഏജന്‍സിയെ നിഷേധിക്കുന്നത് പുതിയ കാര്യമല്ല, ദേശീയപ്രസ്ഥാനത്തോളം നീളുന്ന വേരുകളുണ്ട് അതിന്.
ത്യാഗത്തെ  കാമനകളുടെ വിപരീതദ്വന്ദ്വമാക്കി നിര്‍ത്തിക്കൊണ്ടും കൂടിയല്ലേ ദേശീയപ്രസ്ഥാനം ആദര്‍ശവല്‍ക്കരിക്കപ്പെട്ടത്? മാധവിക്കുട്ടിയുടെ കഥയിലെ  മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും രോഗിണിയുമായ വൃദ്ധ, കൗമാരം തൊട്ടേ ദേശീയപ്രസ്ഥാനത്തില്‍ല്‍ ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്.  ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണം മുഴുവന്‍ ഊരിക്കൊടുത്തവര്‍.  പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ദയനീയമായി ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അന്ത്യഭിലാഷം  പച്ചപ്പട്ടുബ്ലൗസും പാലയ്ക്കാമോതിരവും അണിയണം എന്നാണ് ! എന്നാല്‍ കേട്ടുനിന്നവരുടെ മനസ്സിലാക്കലില്‍ അതു പിച്ചും പേയും മാത്രമാണ്! ചിലപ്പോള്‍ പച്ചനിറമുള്ള ദേശീയപതാകയെ ഓര്‍ത്തതാവാമെന്നാണ് ഉറ്റ സഹോദരന്റെ പോലും അഭിപ്രായം! മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ലത്രേ! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ 'രഘുപതിരാഘവ' കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ താല്പര്യപ്പെടുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്‌ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നതാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയപുരോഗതിയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ഒഴിവാക്കുന്നതിലൂടെയാണെന്നോ?  ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും ഇന്ദിരാമ്മയുടെയും മറ്റു പല സ്ത്രീകളുടെയും ജീവിതങ്ങള്‍ ഓര്‍ക്കുക!

സ്ത്രീയുടെ ശരീരത്തിന്റെ രൂപസംവിധാനം ശരീരത്തിന്റെ ഉടമയില്‍ നിന്നും അടര്‍ത്തിമാറ്റി പൂര്‍ണമായും മൂല്യബദ്ധമാക്കി സാമാന്യവല്‍ക്കരിച്ചും സത്താവല്‍ക്കരിച്ചുമാണ് പുരുഷാധിപത്യം നിരന്തരമായി അതിന്റെ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മറയ്ക്കാം, എത്രയ്ക്കു  വെളിപ്പെടാം എന്നതിന്റെ യുക്തി എപ്പോഴും ഈ മൗലികവാദവിധിക്കു വിധേയമാണ്. കേരളത്തിലെ സുപ്രസിദ്ധമായ മാറുമറയക്കല്‍ സമരത്തിന്റെ വിവിധസന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ എത്രത്തോളം വ്യവഹാരങ്ങളാണ് സ്ത്രീയുടെ മാറിടമെന്ന ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചു നടന്നതെന്നു മനസ്സിലാവും. ഫ്യൂഡല്‍ കാലഘട്ടത്തിലെ ആചാരശൈലികളും ശാരീരികമായ അന്തസ്സും ജാതിപദവിയും ആധുനികഘട്ടത്തിലെ ലിംഗകേന്ദ്രിതത്വവും അങ്ങനെ സാംസ്‌കാരികമായ പല ഘടകങ്ങള്‍ കയറിയിറങ്ങുന്ന ഒന്നായി അതു മാറി.

നഗ്നത ഒരു സാമൂഹികനിര്‍മിതിയാണ്
നഗ്നത ഓരോ സമൂഹങ്ങളിലും ഓരോ സന്ദര്‍ഭങ്ങളിലും വ്യത്യസ്തമായ സാംസ്‌കാരികാര്‍ത്ഥങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. മാറുമറയ്ക്കുന്നതു ഒരു പുതിയ രീതിയായി അതു അന്തസ്സിന്റെയും സഭ്യതയുടെയും വിഷയമായി രൂപപ്പെടുന്നതുവരെയുള്ള കാലം ചരിത്രകൃതികളും ഓര്‍മക്കുറിപ്പുകളും ശ്രദ്ധിച്ചാല്‍ മാറിടത്തിന്റെ നഗ്നത എത്ര സ്വാഭാവികവും സഹജവുമായാണ് നാം കണ്ടിരുന്നതെന്നു മനസ്സിലാകും. മറയ്ക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് അതില്‍ നിശ്ചിതമൂല്യങ്ങള്‍ രൂപപ്പെടുന്നതും ഉറയ്ക്കുന്നതും. അതുവരെ പഴയമൂല്യങ്ങളിലേക്കും രൂപപ്പെട്ടുവരുന്ന പുതിയ മൂല്യങ്ങളിലേക്കു സന്ദര്‍ഭാനുസരണം ചഞ്ചലപ്പെട്ടു നീങ്ങുകയാണ് ശരീരങ്ങള്‍ ചെയ്യുന്നത്. തന്റെ ഇല്ലത്തു പണിക്കു വന്നിരുന്ന സ്ത്രീകള്‍ ബ്ലൗസൂരിയശേഷമാണ് അകത്തു കയറുന്നതെന്നും പണികഴിഞ്ഞു പുറത്തേക്കു പോകുമ്പോഴാണ് പിന്നെ ബ്ലൗസിടാറുള്ളതെന്നും കാണിപ്പയ്യൂര്‍ 'എന്റെ സ്മരണകളി'ല്‍ പറയുന്നുണ്ട്. മാന്യന്മാരുടെ സമീപത്തു സ്ത്രീകള്‍ റൗക്ക ധരിച്ചോ മാറുമറച്ചോ നില്‍ക്കുന്നത് അഹങ്കാരമായേണേ്രത കണ്ടിരുന്നത്. ബഹുമാന്യരായവരെ കണ്ടാലുടന്‍ ബ്ലൗസോ മേല്‍ മുണ്ടോ എടുത്തു കക്ഷത്തില്‍ തിരുകുകയാണ്രേത ചെയ്യുക. കെ.പി.എസ് മേനോനും പി. ഭാസ്‌കരനുണ്ണിയും മറ്റും സമാനമായ സംഭവങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. മിസിസ് കണ്ണന്‍ നായരും താന്‍ കേരളം വിട്ടു പരദേശത്തു താമസിക്കുമ്പോള്‍ റവുക്കയും മേല്‍മുണ്ടും ധരിച്ചിരുന്നുവെന്നും അതിനാല്‍ ആക്ഷേപങ്ങള്‍ സഹിക്കേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. അവിടെയുള്ളവര്‍ കേരളത്തിലെ രീതിയെ വളരെ അവജ്ഞയോടെ  നോക്കിക്കണ്ടതിനെക്കുറിച്ചും അവര്‍ പറയുന്നുണ്ട്.

നഗ്നതയും സത്താവാദസമീപനങ്ങളും
'ദേശാടനക്കിളി' സിനിമയില്‍ രസകരമായ ഒരു രംഗം ഉണ്ട്. കാര്‍ത്തികയും ശാരിയും തകര്‍ത്തഭിനയിച്ച ചിത്രം. ഒരാള്‍ ശാലീന, മറ്റേയാള്‍ ഫ്രീക്കത്തി. ചുരിദാര്‍ അത്ര നല്ല വേഷമല്ലെന്നും സാരിയാണ് അന്തസ്സുള്ളതന്നും പറയുമ്പോള്‍ ചുരിദാര്‍ എല്ലാ ഭാഗവും മൂടുന്നതാണെന്നും സാരിയാവട്ടെ അവിടവിടെ പലഭാഗവും തുറന്നു കാണിക്കുന്നതാണെന്നും ശാരി വാദിക്കുന്നുണ്ട്. സാരി 'അടക്കമൊതുക്ക'ത്തിന്റെയും പക്വതയുടെയും ചിലപ്പോള്‍ അധികാരപദവിയുടെയും വേഷമായി പൊതുബോധം സ്വീകരിക്കുമ്പോഴും അല്പാല്‍പമായ നഗ്നതയുടെ പ്രശ്നം അതില്‍ മുങ്ങിപ്പോകാറാണ് പതിവ്. എല്ലാവരും തന്നെ മുഖാവരണം ധരിക്കുന്ന പുതിയകാലത്ത് നഗ്നതയും മറയക്കലും സംബന്ധിച്ച വാദങ്ങളുടെ വൈരുദ്ധ്യം കൂടുതല്‍ ബോദ്ധ്യപ്പെടും. ഇസ്ലാമികസ്ത്രീവാദ ചിന്തകയായ ഉമ്മുല്‍ ഫായിസ എഴുതിയ ലേഖനം  നിഖാബും മുഖാമുഖമുള്ള ആശയവിനിമയവും തമ്മിലുള്ള ബന്ധത്തെപറ്റി സൂക്ഷമമായ ചില നിലപാടുകള്‍ തുറന്നിടുന്നുണ്ട്. ഫായിസ എഴുതുന്നു: ''മുഖം അദൃശ്യമാകുന്നുവെന്നതാണ് നിഖാബ് നിരോധനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഈ വീക്ഷണപ്രകാരം ലിബറല്‍ ജനാധിപത്യക്രമത്തില്‍ പൗരന്മാര്‍ തമ്മിലുള്ള പരസ്പരവിനിമയം ഇല്ലാതാക്കുന്ന വസ്ത്രമാണ് നിഖാബ്. ഒരാളെ മുഖാമുഖം കാണുന്നതിലൂടെയാണ് പൗരത്വത്തിന്റെയും സക്രിയമായ പൊതുമണ്ഡലത്തിന്റെയും  പ്രധാനപ്പെട്ട ഉപാധികള്‍ പൂര്‍ത്തിയാകുന്നത്. പക്ഷേ ഈ സമീപനം പലരും കരുതുന്ന പോലെ സ്വാഭാവികമല്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊതുബോധത്തിന്റെ ഭാഗമായി തുടരുന്നതിനാല്‍ ഈ സമീപനത്തിന്റെ ചരിത്രം പലര്‍ക്കും അറിയില്ല. ഇമ്മാനുവല്‍ ലെവിനാസ് എന്ന ഫ്രഞ്ച് തത്വചിന്തകന്റെ പേരിലാണ് ഈ കാഴ്ചപ്പാട് പ്രചരിച്ചിട്ടുള്ളത്. ഫ്രഞ്ച് നിഖാബ് നിരോധന കാലത്താണ് ലെവിനാസിന്റെ പഠനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുഖത്തിന്റെ ദൃശ്യതയുടെയും പൗരന്മാര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെയും അടിസ്ഥാനങ്ങള്‍ വിശദീകരിപ്പെട്ടത്. ലെവിനാസിന്റെ Totaltiy and Infintiy: An essay on exteriortiy എന്ന ശ്രദ്ധേയമായ തത്വചിന്താപഠനത്തിന്റെ സവിശേഷവായനയിലൂടെയാണ് മുഖത്തിന്റെ ദൃശ്യതയും സാമൂഹിക സ്വത്വവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകള്‍ സംവാദവിധേയമായത്.'' (മുഖംമറച്ച മുസ്ലിം സ്ത്രീയുമായി മുഖാമുഖം മിണ്ടാനാവില്ലേ? ഏഷ്യാനെറ്റ് ന്യൂസ് മെയ് 8, 2019)

എന്തായാലും ദൃശ്യപരമായ പരസ്പരവിനിമയങ്ങള്‍ പലപ്പോഴും ലിബറല്‍ ജനാധിപത്യത്തിന്റെ പരിധിയില്‍ ആണ് പ്രധാനമായും അടിസ്ഥാനമാകുന്നതെന്നു ഫായിസ പറയുന്നു. 'മുഖം നോക്കി'യുള്ള ഇടപെടലാണ് പ്രധാനമെന്നു സത്താപരമായി ഏറ്റെടുക്കുമ്പോഴും 2 കൊല്ലത്തിലേറെയായി നാം മുഖാവരണം സ്ഥിരമായി അണിഞ്ഞു തന്നെയാണ് ഇടപെടുന്നതെന്നതും ഓര്‍ക്കാം. മുഖത്തേക്കു നോക്കുന്നതില്‍ നിര്‍ബ്ബന്ധമുള്ള സദാചാരലിബറുകള്‍ തുടകളിലേക്കു നോക്കി 'കഷ്ടപ്പെടു'ന്നതില്‍ പക്ഷേ നഷ്ടമാകുന്നത് ഒരു വിഭാഗം ക്ലേശിച്ചു നേടിയ ഇച്ഛാധികാരമാണ്! അതു തിരിച്ചു പിടിച്ചേ മതിയാകൂ !!

(09.04.2022ലെ ട്രൂ കോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ചത്) 

No comments: