Tuesday, October 17, 2017

എത്രയഗാധതലങ്ങളില്‍‍ നിന്നു വരുന്നൂ നമ്മുടെ പുഞ്ചിരിപോലും!! *


 കവിതയിലും ഹൈവേയില്‍ നിന്നുള്ള ഇടവഴിത്തിരിവിലാണ് കെ.ജി.എസ്സിനു വീട്. വെള്ളത്തിനുള്ളില്‍ വെള്ളം വളഞ്ഞുകേറി ചുരുണ്ടുകിടക്കുന്ന ചിറയ്ക്കരുകെ. കവിതയില്‍ കാക്കയാണ് പക്ഷി. ഉത്തരവാദിത്തം വിടാതെ, സ്വയം പേരുവിളിച്ചുപറഞ്ഞും സ്വന്തം പറ്റത്തെ അഭിസംബോധന ചെയ്തും എപ്പോഴും എല്ലായിടത്തും അതിന്റെ നീലക്കാലടിപ്പാടുകള്‍. തനിനാടന്‍. എങ്കിലും നാടും നാടുവിടലും അതിലിണങ്ങും. 'ചെരിനോട്ടം' പോലെ തന്നെ കാലം തുളയ്ക്കുന്ന കൂര്‍ത്ത നേര്‍നോട്ടങ്ങളും അതിനു പരിചിതം. തത്തയെപ്പോലെ വളര്‍ത്തുപക്ഷിയല്ലത്. മയിലിനെപ്പോലെ വിടര്‍ക്കാഴ്ചയുമല്ല. 'ആഴത്തിലാഴക്ക് നീരം' നാവിലെത്തിക്കുന്ന സൂക്ഷ്മജ്ഞാനം. സ്ഥിരമായൊന്നും അന്യമല്ലെന്നും സ്വന്തമല്ലെന്നുമറിഞ്ഞ് ലോകത്തിലേക്കു നമ്മെ തുണചേര്‍ത്ത് വിവേകപ്പെടുന്ന വാക്ക് ('വേണം എനിക്കാ തുണ').  പുറത്തുനിര്‍ത്തപ്പെടലിന്റെ പൊള്ളുന്ന പറക്കലാണ് കാക്കയുടേതെന്ന കുട്ടിക്കഥയിങ്ങനെ: 'ഒരിടത്തൊരു കാക്കയും കുരുവിയും ഉറ്റചങ്ങാതിമാര്‍. കാറ്റത്തും മഴയത്തും കാക്കയുടെ കൂടൊലിച്ചുപോയി. അതു കുരുവിയുടെ വീടുതേടി ചെന്നു. വാതില്‍ക്കല്‍ മുട്ടിവിളിച്ചു. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുവാ, കുറച്ചു കഴിയട്ടെയെന്ന് കുരുവി. പിന്നെ മുട്ടിയപ്പോള്‍ ഭര്‍ത്താവിനെ ഊട്ടുകയാണ്, കുറച്ചുകഴിയട്ടെ എന്നായി, പിന്നെ കിടക്ക വിരിക്കട്ടെ, ഉറക്കട്ടെ എന്നായി. കുരുവി വ്യവസ്ഥാനുസാരി. കാക്ക കുയിലിന്റെ മുട്ടയും കാക്കുന്നവള്‍. കിടപ്പേടമില്ലാത്ത ആദിവാസി. കാക്കയ്ക്കു ക്ഷമയറ്റു. ഒടുവിലെല്ലാം കഴിഞ്ഞു കുരുവി വാതില്‍ തുറന്നു. വിശന്നു തളര്‍ന്നിട്ടും കാക്കയ്ക്കു അത്താഴം കൊടുത്തില്ല, കുരുവി. കിടക്കാനതിനിടം കടലച്ചാക്കില്‍...  കാക്ക രാത്രി മുഴുവനും കടലതിന്നു വയറു നിറച്ചു. പിറ്റേന്ന് കടലച്ചാക്കില്‍ കാഷ്ഠിച്ചുവെച്ചു. കുരുവിക്കുഞ്ഞുങ്ങള്‍ രാവിലെ കടലച്ചാക്കില്‍ ഭക്ഷണത്തിനായി കയ്യിട്ടു. കുരുവിയ്ക്കു വല്ലാത്ത ദേഷ്യം വന്നു. ഒരുദിവസം അവള്‍ കാക്കയെ വിരുന്നിനു വിളിച്ചു. ഇരിക്കാനായി സൂത്രത്തില്‍ ചുട്ടുപഴുത്ത ഒരു ഇരുമ്പുപലക വെച്ചു കൊടുത്തു. പൊള്ളിയ കാക്ക കാകാ എന്നു വിളിച്ച് പുറത്തേയ്ക്കു പറന്നു. (അലന്‍ ഡെന്റസ് തന്റെ ഫോക്‌ലോര്‍ പഠനങ്ങളില്‍ പലതായി വ്യാഖ്യാനിച്ചിട്ടുണ്ട് ഇക്കഥയെ) പിന്നെയെന്നും അതിന്റെ തുണ സ്വന്തം ഭാഷ മാത്രം, വാക്കും.
''ഇല്ല എനിയ്ക്കു പെരുപ്പിക്കേണ്ടല്ലോ നുണ
കാണുന്നതു പറയണം
അതിനെന്റെ ഭാഷ മതി'' (കാക്കത്തൊള്ളായിരം)
എങ്കിലും 'എവിടെയും സന്നിഹിതന്‍, എവിടെയും ബഹിഷ്‌കൃതന്‍' എന്ന കാക്കനിലയില്‍ കവിത വിവേകിയും എതിര്‍/ഇടനിലയും മുന്‍കൈയുമാവുന്നു. 'ഒടിച്ചുമടക്കിയ ആകാശ'ത്തില്‍ പക്ഷി ജീവിതത്തിലെ പല കാലവും പല മൊഴിയും പല നിലയുമാകുന്നതു നാം കാണുന്നു. ഓരോ പക്ഷിയിലുമുള്ള മയിലിനെ, മൃഗത്തെ, ഓരോ ജീവിതത്തിലെയും വാക്കിലെയും രണ്ടാംവരവാകുന്ന പക്ഷിയെ അവിടെ കവി എഴുതുന്നു.

''വാക്കിലവതരിക്കുമ്പോഴാണ്
മനുഷ്യര്‍ പല പക്ഷികളാവുന്നത്
വാക്കിലറിയും സത്തയുടെ സ്വരൂപം.''
വാഴ്‌വിന്റെ, അസ്തിത്വത്തിന്റെ ആകെത്തുകയാണ് ഓര്‍മ്മയെങ്കില്‍
'ഓര്‍മ
ഒരു വലിയ പക്ഷിസങ്കേതം'' എന്നാണ് കവിത സമാഹരിക്കുന്നത്.

അനുഭവവ്യംഗ്യം
'ഒടിച്ചുമടക്കിയ ആകാശ'ത്തിലെ വിപുലവിസ്തൃതിയുടെ അപരസ്ഥലിയാണ് 'പക്ഷി വേണ്ട'യില്‍ നാം കാണുന്നത്. ആകാശമല്ല, ഇരുമ്പഴിക്കൂടാണ് ഇവിടെ പക്ഷിയിടം. പാട്ടിനു പകരം ഒരു മിടിപ്പുമാത്രം. ഋതുപ്രവചനത്തില്‍ നിന്നും  മിടിക്കുന്ന ഘടികാരനെഞ്ചിലേയ്ക്കു പക്ഷി പല ജന്മം പുറകോട്ടാവുന്നു ഇവിടെ. എങ്കിലും വ്യാഖ്യാനങ്ങളില്‍ തടവും പറക്കലും ആഘോഷിക്കപ്പെടും.( 70 കളുടെയും മറ്റും ചരിത്രം, അവയുടെ മാധ്യമപ്രത്യക്ഷതകള്‍ അതു നമ്മോടു പറയുന്നു.) അനുഭവത്തിലാവട്ടെ നേര്‍ക്കുനേരില്‍ പക്ഷിവേണ്ട എന്നു തന്നെ കവി മനസ്സിലാക്കുന്നു.
''വേണ്ട
പക്ഷിയെ വേണ്ട
ഒരു തൂവല്‍ മതി
ഭൂമിയില്‍ ആകാശത്തെ എഴുതാനും
ഇന്നില്‍ നാളെയെ വരയ്ക്കാനും
ചൊറിയാനും

തൊപ്പിയില്‍ ചൂടാനും.
തൂവലായാല്‍ അത്
കവിതയായും
ചിത്രമായും
പക്ഷിജന്മത്തിന്റെ
വ്യംഗ്യശബളമായ ചിഹ്നമായും
പാറിപ്പറക്കും
ഏതു പതാകയേക്കാളുമുയരത്തില്‍''

അനുഭവമോ ആവിഷ്‌ക്കാരമോ പ്രധാനമെന്ന പേശല്‍ മറ്റുപല കവിതകളിലുമെന്നപോലെ ഇതിലും മുഴങ്ങുന്നു. ചിഹ്നങ്ങളുടെ പുതിയ സാംസ്‌കാരികവിപണിയില്‍ അനുഭവവും ആവിഷ്‌ക്കാരവും മുഖാമുഖം നിന്നു വിലപേശുന്നു. ആവിഷ്‌ക്കാരച്ചമയങ്ങള്‍ അനുഭവത്തെ വെല്ലുന്നു. അനുഭവത്തിന്റെ മൗലികത, ജൈവികത എന്നിവയെ സംബന്ധിച്ച ഉന്നയിക്കല്‍, ഉല്‍ക്കണ്ഠ സ്വന്തം ഭാഷയും വാക്കും മാത്രം തുണയാക്കിയ കവിയ്ക്കു സ്വാഭാവികം.
''ആരുടെ നോട്ടമോ
നോക്കുകയാലേ ഞാ
നാരുടെ കാഴ്ചയോ കാണുന്നു
ആരുടെ ഭാഷയോ ചൊല്ലുന്നു
ആരുടെ ജ്ഞാനമോ
ജ്ഞാനിക്കയാലെനി
ക്കേതിന്റെ സാരവുമന്ധകാരം
ആരുടെ ചിന്തയോ
ചിന്തിക്കയാലെനി-
ക്കാരുമസഹ്യമാംഭാരം
അപ്രാപ്യമാം ദൂരം'' (മൂങ്ങ)


ഏറ്റവും സ്വകാര്യമായ പ്രേമത്തെ പോലും മൗലികതയെ കുറിച്ചുള്ള വേവലാതി തീണ്ടുന്നു.
''പോയവഴി
പുതുദൂരതരണമായ്
പിന്നെയും പോകലോ
കണ്ടമിഴി
പുതുപകല്‍ത്തുളുമ്പലായ്
പിന്നെയും കാണലോ
കേട്ടകഥ
പൊതുപൊരുള്‍മുഴക്കമായ്
പിന്നെയും കേള്‍ക്കലോ
പെയ്തമഴ
പുതുസുഖനടനമായ്
പിന്നെയും പെയ്യലോ
പ്രേമമെന്നെന്തിനെ
നാം വിളിക്കുന്നു?'' (പ്രേമമെന്നെന്തിനെ
നാം വിളിക്കുന്നു?)

''പഠനങ്ങളുണ്ടെങ്കില്‍
പാഠങ്ങള്‍ വേണ്ട സാര്‍'' (ദുരന്തം/ദുരാദി)
എന്നിടത്തും വിപണിയാക്കപ്പെടുന്ന അനുഭവങ്ങളുടെ സാംസ്‌കാരികമൂലധനമാണ് കവി സൂചിപ്പിക്കുന്നത്.

വായനക്ക(ാരന്‍)വി

എന്നാല്‍, അനുഭവങ്ങള്‍ക്കും ഭാഷയ്ക്കുമിടയില്‍ കവി എവിടെ നില്‍ക്കും? ആധുനികതാവാദം മുന്നോട്ടു വെയ്ക്കുന്ന കവിസത്തയില്‍ ഈ പ്രശ്‌നം പലപാടു കേറിയിറങ്ങുന്നുണ്ട്. ആധുനികതയുടെ ശിഷ്ടകാലത്ത് ചരിത്രത്തില്‍ തന്റെ ഇടം, തന്റെ ഇടപെടല്‍ എന്നിവയെ വകയിരുത്തുക പല കവികളുടെയും ദൗത്യമായി കാണുന്നു. അനുഭവങ്ങളെ അക്കൗണ്ടബ്ള്‍ ആക്കുന്നതില്‍ അവയുടെ മൂര്‍ത്തയ്ക്ക് പങ്കുണ്ട്.  ഭൗതികചരിത്രത്തിനും വളരെ പങ്കുണ്ട്. ഒരാള്‍, ഒരനുഭവം ഇങ്ങനെയന്നതു കവിതയില്‍ സാക്ഷ്യപ്പെടുത്തല്‍ അതതു കാലത്തെ ഭാഷാമുദ്രണത്തിലൂടെ സാധിക്കുന്നു. അനുഭവങ്ങളുടെ, അസ്തിത്വത്തിന്റെ സ്ഥലകാലമുദ്രണത്തിന്റെ ആവിഷ്‌ക്കാരോപാധിയായി ഗദ്യം മാറുന്നത് ഇങ്ങനെയാവാം. പദ്യം സാധ്യതകളുടെ, ഭാവനയുടെ, അമൂര്‍ത്തതയുടേത്. കെ.ജി.എസ്സിന്റെ കാലത്തേയ്‌ക്കെത്തുമ്പോള്‍ ഗദ്യം കവിതയുടെ തഴപ്പായച്ചുരുളുകള്‍ നിവര്‍ത്തിയിടുന്നത് നാം കാണുന്നു. പദ്യകവിതയുടെ ആത്മസാക്ഷാല്‍ക്കാരം മുന്നുപാധിയല്ല, ഇവിടെ. പക്ഷേ, ഈ പദ്യകാലത്തിന്റെ വായനക്കാരനാണ് ഇവിടെ വിചാരകനായ കവിയാവുന്നത്. കെ.ജി.എസ്സില്‍ വായനക്കാരനും കവിയും ഇരട്ടകളായി ഇണങ്ങുന്നു. സംസ്‌കൃതചിത്തനും വായനാ/വാസനാ സമ്പന്നനുമായ കവി ഇക്കാലത്തെ ആഖ്യാനസ്വരൂപമായി എല്ലാ കവിതകളിലും തന്നെ കാണാമെന്നിരിക്കലും കെ.ജി.എസ്സിലത് കൂടുതല്‍ തീവ്രമാണെന്നതാണ് സത്യം. രമണന്‍, മരക്കുതിര, അയ്യപ്പപ്പണിക്കര്‍ക്ക്, ആര്‍. രാമചന്ദ്രന്, പ്രരോദനത്തിലെ കാക്ക, കരുണയിലെ കാക്ക, മനസ്സുതുഴഞ്ഞ്(സച്ചിദാനന്ദന്), മഴസാധകന്‍(സച്ചിക്ക്), കണം(അക്കിത്തത്തിന്) തുടങ്ങി അനേകം കവിതകളിലൊക്കെ ഭാവുകന്റെ ഈയൊരു നിഴല്‍ വീണുകിടക്കുന്നു. അതേസമയം (സമാനഹൃദയനെങ്കിലും) അതേ ഭാവുകനെ അഭിമുഖവിചാരണ ചെയ്യുന്ന  ഒരാളും കവിയില്‍ വര്‍ത്തിക്കുന്നു. സച്ചിദാനന്ദനെ കാലത്തിലും കവിതയിലും തിരയുന്ന 'മനസ്സുതുഴഞ്ഞി'ല്‍ നിന്ന് 'മഴസാധകനി'ലേക്കെത്തുമ്പോള്‍ അതേകവിയുടെ നൈതികജാഗ്രതയെയും സൗന്ദര്യശാസ്ത്രപരമായ പണിത്തരങ്ങളെയും ചേര്‍ത്തുവെച്ചു വായിക്കുന്നു. മലയാളഭാവുകതയുടെ ചരിത്രവല്‍ക്കരണങ്ങളും പരസ്പരമുള്ള അഭിമുഖീകരണങ്ങളുമാണിവിടെ അടയാളപ്പെട്ടുകിടക്കുന്നത്.    

     'ആലപ്പുഴ-ചങ്ങനാശ്ശേരി ബോട്ട് യാത്രയില്‍' എന്ന കവിതയില്‍ എഴുത്തും വായനയും അനുഭവവും ആവിഷ്‌ക്കാരവും പരസ്പരം കലങ്ങിമറിയുന്നതുകാണാം. മയക്കത്തില്‍ കൈവഴുതി വെള്ളത്തിലേയ്ക്കു വീണ നോവല്‍ത്താളുകളില്‍ നനവു കയറി വാക്യങ്ങള്‍ ഭയന്നിളകി, ഘടന ഉടഞ്ഞു പോകുന്നു.
''എല്ലാറ്റിനും സ്ഥാനം തെറ്റി.
കളളന്റെ വാക്ക്
നേതാവിന്റെ നാവില്‍ നിന്നായി.
കാമുകന്റെ ചിരി
കൊലയാളിയുടെ ചുണ്ടിലായി.
കഥ കലങ്ങി.''

നോവലിലെ മീന്‍ ഭാഷാവലയില്‍ നിന്നൂര്‍ന്ന് പുഴമീനായി നീന്തിത്തുടിച്ചു.  അതിന് പലതും ഓര്‍മയില്ല, നാടും നാട്ടാരെയും വീരഗാഥകളെയും ഒക്കെ മറന്നു. 'മറവിക്കെതിര്‍മരുന്നാ'യി വിഴുങ്ങിയ മുദ്രമോതിരം പുറത്തെടുത്തു. നോക്കുമ്പോള്‍ അതിലെ നാടുവാഴിമുദ്രയാണു പ്രശ്‌നം.
''പുറത്തെടുക്കുമ്പോള്‍
ഓര്‍മ ഒരു നാടുവാഴിത്തരോഗം
മറവിയിലും കഷ്ടം'' എന്ന തിരിച്ചറിവാകുന്നു. സാസ്‌കാരികമായ അധീശതയുടെ ബൃഹദ്പാഠങ്ങളെ ഒറ്റയടിക്കു തകര്‍ക്കുന്ന വിമര്‍ശനാത്മകത ഈ കവിതയിലുണ്ട്. ചെറുത്തുനില്‍പ്പ് പാഠത്തിലല്ല, പാടത്തും പാതയിലുമാണെന്ന ലൡതപാഠവും!
മുമ്പു തന്നെ എഴുതിയ 'പല പോസിലുള്ള ഫോട്ടോകള്‍' സാസ്‌കാരികമൂലധനവിപണിയുടെ വിപല്‍ക്കരമായ സൂചനകളെ വാചാലമായ നര്‍മഭാവനയിലേയ്ക്ക് വിസ്തരിക്കുന്നു. 'പുറമേയ്ക്കു ലെനിനായും പൂജാമുറിയില്‍ പൂന്താനമായും' പകര്‍ന്നാടുന്നവരുടെ പ്രതിഛായാലോകത്ത് ഓര്‍മകള്‍ക്കു പ്രസക്തിയില്ല. അതതു സമയത്തെ 'ഒച്ചവിജയ'ങ്ങള്‍... 'തത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍' എന്ന കവിതയിലും ക്ലീഷേയായിത്തീര്‍ന്ന സാസ്‌കാരികഭാവനകള്‍ കവിയുടെ സ്വാസ്ഥ്യം തകര്‍ക്കുന്നു. കോളനീകൃതമായ സാംസ്‌കാരികസ്ഥലികളെ സംവാദകേന്ദ്രമാക്കുന്ന കവിതകള്‍ എന്നിവയെക്കുറിച്ചു സാമാന്യമായി പറയാം. 'കാക്കനാടനില്‍ കമ്യൂനെ കണ്ടോ?' എന്ന കവിതയില്‍ പ്രകടമായിത്തന്നെ നടത്തുന്ന സംവാദത്തില്‍ അപകോളനീകരിക്കേണ്ട സാംസ്‌ക്കാരികകോയ്മകളെക്കുറിച്ചാണുള്ളത്.

സംസ്‌കാരവിമര്‍ശം
സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള സൂക്ഷ്മസംവേദനമെന്ന് കെ.ജി.എസ്സിന്റെ കവിതകളെ പൊതുവെ പറയാം. 90-കള്‍ വരെയുള്ള രാഷ്ട്രീയകാലാവസ്ഥകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ബംഗാള്‍' അത്തരത്തിലൊന്നാണ്. കവിത ചരിത്രമെന്ന കൂടുതല്‍ വിസ്തൃതവും പൊതുവുമായ ഒരിടത്തേയ്ക്കു നോക്കുന്നത് നാമതില്‍ കാണുന്നു. അധികാരിവര്‍ഗത്തിന്റെ ഭയാശങ്കകള്‍, ജനതയുടെ വിമോചനകാംക്ഷകള്‍ സര്‍വ്വസംഹാരകമായ വിപണിവേഗങ്ങള്‍ ഒക്കെയും രാഷ്ട്രീയമായ ഒരു അടിപ്രതലമായി ഈ കവിതയെ നിര്‍ണയിച്ചിട്ടുണ്ട്. 70 കള്‍ മുതല്ക്കാരംഭിക്കുന്ന സൂക്ഷ്മജനാധിപത്യകൂട്ടായ്മകളും പൗരാവകാശങ്ങളും എല്ലാം ഉള്‍ചേര്‍ന്ന ഭാവുകത്വത്തിന്റെ അഭിരുചി ഈ കവിതയിലെ രാഷ്ട്രീയഉദ്വിഗ്നതയുടെ നിലപാടുമായി ഇണങ്ങിച്ചേര്‍ന്ന് ആസന്നമായ പുതുവിപ്ലവത്തിന്റെ ഭാവനയെ വരച്ചെടുത്തു.

'ബംഗാളി'നോടു ചേര്‍ത്തുവെയ്ക്കാവുന്ന 'ആനന്ദനി'ലും വിപ്ലവത്തിന്റെ വിപര്യയങ്ങളുണ്ട്. ഹതാശമായ ഇന്ത്യന്‍ മനസ്സുണ്ട്. അധികാരത്തിന്റെ പുറംഘടനയെ അപനിര്‍മ്മിക്കുന്ന ഇത്തരം കവിതകളില്‍ നിന്നുള്ള വിടുതി 80-90കളിലെ കവിതകള്‍ നേടുന്നുണ്ട്. പുതിയ സമാഹാരങ്ങളിലേയ്ക്കു വരുമ്പോള്‍ അവ വൈകാരികജാഗ്രതയുടെയും സൂക്ഷ്മനോട്ടങ്ങളുടെയും കൂടി തുടര്‍ക്കണ്ണികളായി മാറുന്നു. ഒരു ലൈന്‍മാന്റെ ഓര്‍മക്കുറിപ്പുകള്‍ ഇപ്രകാരം  വിപ്‌ളവത്തോറ്റളോടുള്ള മാറിത്തീര്‍ന്ന സമീപനങ്ങളെ എഴുതുന്നു. അതിനാല്‍ വിപ്‌ളവപാതവെടിഞ്ഞ് ഗതികെട്ട് ലൈന്‍മാന്‍പണിക്കു വന്നയാളോടുള്ള സഹപാഠിയായ എ.ഇ.യുടെ പരിഹാസം ഒരു 'കോയ്മാളിത്ത'വും കൂടിയാണെന്നറിയാനയാള്‍ക്കു കഴിയുന്നു. അതിനാല്‍ത്തന്നെ എല്ലാക്കണ്ണിലും തുല്യവെളിച്ചമെത്തിക്കുന്നു എന്ന തോന്നലയാള്‍ക്കില്ല. ഏതു പ്രതിരോധത്തിന്റെയും അണികളില്‍, നിരകളില്‍ പുതിയ അടിമക്കണ്ണുകള്‍ തിരിച്ചറിയാനയാള്‍ക്കു കഴിയുന്നതുമങ്ങനെ. 'മാവോ:മരിച്ചവര്‍ക്കു ബൈനോക്കുലര്‍ വേണ്ട'  എന്ന കവിതയില്‍ ഇത്തരം തിരിച്ചറിവിന്റെ കാഴ്ച്ചകള്‍ പരമാവധി വിസ്തൃതിയിലും ആഴത്തിലുമാണ്. 'നാവടക്കിയാല്‍ നാടുവിടേണ്ടെന്ന നിയമം അനുസരിക്കുന്ന കുരുവികളും കുഞ്ഞുങ്ങളും' വരെ ആ ദൃശ്യപ്രതലത്തിലുണ്ട്.

പ്രബുദ്ധതയുടെ  വഴിയില്‍നിന്ന് അകന്നല്ലാതെതന്നെ, ബുദ്ധനെ പലപാടുനോക്കാനും കാട്ടാനും കവി ഈ ഘട്ടത്തില്‍ ശ്രമിക്കുന്നു. 'ആര്‍ക്കു കേള്‍ക്കാം ബുദ്ധന്‍ പാടുന്നത്?','ടിച്ച് ഞാത് ഹാഞ്', 'കരുണയിലെ കാക്ക', 'ബുദ്ധബദല്‍', 'ബുദ്ധക്കല','ബുദ്ധപ്പരുന്ത് ' തുടങ്ങിയവയിലൊക്കെ ബുദ്ധന്‍ സ്പര്‍ശമായും അഭാവമായുമുണ്ട്.

'സൈനികന്റെ പ്രേമലേഖന'ത്തിലും 'വഴിയാധാര'ത്തിലും  രാഷ്ട്രദേശീയതയുടെ പെരുമാററസംഹിതകളെ ന്യൂനപക്ഷമാനവികതയുടെ ഉരകല്ലിനാല്‍ ഉരച്ചുനോക്കുന്നു. പൗരനിസ്സഹായതയും രാഷ്ട്രബലിഷ്ഠതയും എതിര്‍യുക്തികളാവുന്നു. ഗുജറാത്ത് തീരത്ത്, മാറ്റ്, പലജോലിത്താളം, മുകളില്‍നിന്നുവരുന്നത് തുടങ്ങിയകവിതകളിലൊക്കെക്കാണാം ന്യൂനപക്ഷങ്ങളുടെ ഹിംസയ്‌ക്കെതിര്‍മൊഴിയാവുന്ന ഭാവനയെ.  മനുഷ്യരുടെ ജീവനും ദൈവവും പിടയുന്നിടങ്ങളില്‍ തുണയാകാന്‍ ആയുന്ന മൊഴി. ചിലനേരം മനുഷ്യനിലും അതിരുമാഞ്ഞ് വാഴ്‌വിന്റെ കണികതോറും, പ്രകൃതിയുടെ ചരാചരഭേദമില്ലാതെ പുഴയും മരവും മുളയുമൊക്കെയായി കവിത സ്വയമെഴുതുന്നു.  'വൃക്ഷ'ത്തിലെ ആദിമകാല്പനികതയല്ല,അവയില്‍. 'ലാലൂരെ മതിലകത്തി' െല പരിസ്ഥിതിമനുഷ്യാവകാശങ്ങള്‍ക്കുമുപരിയാണവ. 'കൊച്ചിയിലെ വൃക്ഷങ്ങള'ുടെ ദീര്‍ഘമായ സംസ്‌ക്കാരപാതകളിലല്ലവ. 'പേരാറ്റു തീരത്തൊരു ഫ്രഞ്ചു ചങ്ങാതിയുമൊത്ത്' കൂട്ടും കലയും പുഴയും കൂടിപ്പിണയുന്ന കവിത. പ്രകൃതിയുടെയും കലയുടെയും ജൈവികതാളം, വളര്‍ച്ച വാക്കുകളിലേറിയത്. 'ചുമ്മാനില്‍പ്പൊരു നില്‍പ്പല്ല'യില്‍ പച്ചയുടെ ഇച്ഛ 'ബോധപ്പുതുവെയിലാ'കുന്നതു നാം കാണുന്നു. ചുമ്മാ നില്‍പ്പ് അതല്ല, മറിച്ചു മണ്ണില്‍ത്താഴലത്രെ. അതറിയലും പറയലുമത്രെ. 'മണല്‍ക്കാലം' സൗഹൃദത്തിന്റെ കരകളില്‍ പുഴ നിറയുന്നതും മെലിയുന്നതും കാണുന്നു, കാലത്തിനും ചരിത്രത്തിനും അനുരോധമായി വൈകാരികസംസ്‌കൃതിയുടെ ധാരയെ തിരയുന്നു.

ഞാന്‍
ആത്മനിഷ്ഠതയെ കുറിച്ച് കെ.ജി.എസ്സ് കവിതകള്‍ക്ക് പ്രത്യേകിച്ചൊരു  മുന്‍കരുതല്‍ എല്ലായ്‌പ്പോഴുമുണ്ട്. 'അവരവരിലേയ്ക്കിടറി വീഴാതെ', 'അഭിമുഖം', 'കണ്ണാടികള്‍' 'ഞാന്‍ വാദി' എന്നീ കവിതകളിലതു തെളിമയില്‍ കാണാം.

''ഏറ്റവും ഇഷ്ടം?
എന്നെത്തന്നെ
അതു കഴിഞ്ഞാല്‍?
അത്
ക ഴി യു ന്നി ല്ല ല്ലോ.''( അഭിമുഖം)

മരിച്ചുകഴിഞ്ഞ് ആത്മാക്കളുടെ ഇറങ്ങിനടപ്പുപോലും അവരവരെ കുറിച്ചുള്ള മേനികളും അഹന്തകളുമായി അവരവരിലേയ്ക്കിടറി വീഴുന്ന അവസ്ഥയും 'അവരവരിലേക്കിടറിവീഴാതെ' യില്‍ വിവരിക്കുന്നു.
'കണ്ണാടികളില്‍' സ്വത്വത്തിന്റെ സ്വകാര്യപ്രതിബിംബങ്ങള്‍ മാറിയും മറിഞ്ഞും ആസ്വദിക്കുക മാത്രമാണ് എന്ന തിരിച്ചറിവുണ്ട്.
''തീരാറായി ജീവിതം
സ്വന്തം മുഖം കണ്ടുകണ്ട്
എന്ത് ചെയ്തു
സ്വന്തം മുഖം കാണലല്ലാതെ?
എന്ത് മാറി
കണ്ണാടികള്‍ മാറലല്ലാതെ?
എന്ത് നേടി
ഫ്രെയിം നിറഞ്ഞ
ഈ പ്രതിഛായയല്ലാതെ.''

തന്നത്താനറിയായ്കയാണതിന്നു പ്രതിസന്ധിയെന്ന് 'കൊണ്ടതില്ലവര്‍ പരസ്പരം' എന്ന കവിതയില്‍. 'ഒരു ശരീരത്തിലുമില്ലെടോ അതിനിണങ്ങുന്ന മനസ്സ്; മറിച്ചും'. ഈ പൊരുത്തമില്ലായ്മയുടെ പരമാവധി 'എന്താ ഡോക്ടര്‍ എനിക്കിങ്ങനെ'യിലുമുണ്ട്. ആധുനികമനുഷ്യന്റെ ഭവശാസ്ത്രപരമായ ഉദ്വിഗ്നതകളെ അല്‍പ്പം തമാശ കലര്‍ന്ന ഒരീണത്തില്‍ ചൊല്ലിയാടുകയാണീ കവിത.
''എന്തു കാര്യം?
കവരത്തിയിലായിട്ടും
കടലിനോടും
ബംഗലൂരിലായിട്ടും
കന്നഡത്തോടും
ന്യൂജെഴ്‌സിയിലായിട്ടും
ബീഫിനോടും
ഹോങ്കോങ്ങിലായിട്ടും
സ്വത്തിനോടും
ചെറുപ്പമായിട്ടും
പെണ്ണിനോടും
സഹികെട്ടിട്ടും
സമരത്തോടും
മടുപ്പുമൂത്തിട്ടും
മരണത്തോടും
അകമേ എനിക്കൊരിണങ്ങായ്ക
എപ്പോഴും ബാക്കി;
എന്താ ഡോക്ടര്‍ എനിക്കിങ്ങനെ?''

ഇതിനു നേര്‍വിപരീതമായി 'ഞാന്‍ വാദി'യില്‍ അകത്തും പുറത്തും ഞാന്‍ കലര്‍ന്നിരിക്കുന്ന, വാദിയും പ്രതിയും സാക്ഷിയും കക്ഷിയും ഞാനായിരിക്കുന്ന സന്ദര്‍ഭങ്ങളാണുള്ളത്. സ്വാനുഭവമല്ലാതെ സ്വത്വവും സത്യവുമില്ലെന്നാവാം ഇക്കവിത നീട്ടിപ്പറയുന്നത്.


ആഖ്യാനപ്പലമ
ഗദ്യമാണ് കെ.ജി.എസ്സിന്റെ ചോര, കവിത. ചോദ്യോത്തരഘടനയില്‍ കുറേ കവിതകള്‍ ഉണ്ട്. അതു ആഖ്യാനപാരമ്പര്യത്തിലെ ഭാരതീയമായ ഒരു പിന്‍വിളിപോലെ കവി തോറ്റുന്നത്.  ദൈനംദിനസംസാരങ്ങളുടെ പതിവു ചോല്‍ത്താളങ്ങളും അവയില്‍ ഏറെ കലര്‍ന്നിരിക്കുന്നു. കലര്‍പ്പിന്റെ കലയില്‍ ഒരു കെ.ജി.എസ്‌വഴിതന്നെയുണ്ടെന്നു തോന്നും; ബഷീറിലും വിജയന്‍മാഷിലുമെന്നപോലെ. പക്ഷേ ജനപ്രിയമല്ലത്. മറവിമീന്‍, ജന്മദീര്‍ഘം, ദിനരാത്രദീര്‍ഘം, ശ്രാദ്ധമുറ്റം, കോയ്മാളിത്തം, പിണക്കസ്സുഖം, ചെരിനോട്ടക്കാക്കപ്പകല്‍, മൂന്നാമള്‍, നാലാമള്‍ എന്നിങ്ങനെ അനേകം മൊഴിയിണക്കങ്ങള്‍. ദീര്‍ഘഗദ്യാഖ്യാനത്തിന്റെ  രൂപം കഥാത്മകം. അതു 'വിസ്മയവേലായുധനി'ലും 'ശിവരാമനി'ലുമുണ്ട്. ഏകഭാഷണമാണ് ശിവരാമന്‍. അയ്യപ്പപ്പണിക്കരുടെ എഴുത്തിലെ  തിമിര്‍പ്പിനെ, കാര്‍ണിവെല്‍ക്കലമ്പിനെ ഏകഭാഷണത്തില്‍ തീര്‍ത്തെടുക്കുന്നു 'ശിവരാമന്‍'. പഴയ സഹപാഠി ശിവരാമനെ കടമ്പനാട്ടു വെച്ചു കണ്ട അനുഭവം. അനന്തമൂര്‍ത്തിയുടെ 'സൂര്യാനകുദിര'യിലെ  ഗ്രാമീണ'വിഡ്ഢി' വെങ്കിടിയല്ല ശിവരാമനെങ്കിലും ആഖ്യാതാവില്‍ മൂര്‍ത്തിയെ കാണാം.  വാക്കുകള്‍ക്കകത്തു കേറിയിറങ്ങി വീട്ടമ്മയെപ്പോലെ പെരുമാറാനാണ് കെ.ജി.എസ്സിനിഷ്ടം. ചിലപ്പോള്‍ ചിലവാക്കിനെ തേച്ചുരച്ചു കഴുകി മിനുക്കിയെടുക്കും. വാലിട്ടു കണ്ണെഴുതി മുഴുപ്പിച്ചും തെളിച്ചുമെടുക്കും. പാത്രം കഴുകും പോലെ, പിള്ളേരെ കുളിപ്പിക്കുമ്പോലെ.  പുതിയ കണക്കില്‍ വാക്കുകളെ വെച്ചുമാറല്‍ പലപ്പോഴുമുണ്ട്. നാടോടിക്കഥ -> വീടോടിക്കഥ, കളിപ്പാട്ടം -> കാര്യപ്പാട്ടം, നാടോടിവിജ്ഞാനീയം->കാടോടിവിജ്ഞാനീയം  എന്നിങ്ങനെ.

നോട്ടങ്ങളുടെ നേര്‍ഛേദം
കെ.ജി.എസ്സിന്റെ അകം കവിതകള്‍ക്കകത്തൊക്കെ പുറംനോട്ടങ്ങള്‍, തിരിച്ചും.
'അകം പുറങ്ങള്‍ തന്നേറ്റവു
മാകുലമാകുന്ന കലക്കമാകുന്നു ഞാന്‍'(അന്യാധീനം) എഴുപതുകളുടെ രാഷ്ട്രീയപ്രമേയം, അവയുടെ സാസ്‌കാരികവിമര്‍ശനം, പ്രത്യയശാസ്ത്രവിചാരണ ഇവയെല്ലാം കലര്‍ന്നു കിടക്കുന്ന സൂക്ഷ്മസംവേദനം ഈ വാതില്‍ക്കാഴ്ചകളെ സുഗമമാക്കുന്നു. 'മെഴുക്കുപുരണ്ട ചാരുകസേര' വ്യക്തിപരമായി ഏറെയിഷ്ടം. മുണ്ട് ഏതു ദശകത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കു ഹരം. മുണ്ടും വെട്ടുവഴിയും സഖാവ് ബലരാമന്റെ കൊലയാളിയും പോലുള്ള അല്‍പ്പം വാചാലമായ വരാന്തക്കവിതകളേക്കാള്‍ ഉള്‍ത്തുടുപ്പേറും 'മെഴുക്കുപുരണ്ട ചാരുകസേര', 'ഉച്ച, കാറ്റ്, വഴിപോക്കന്‍' തുടങ്ങിയവയ്ക്ക്. സൗഹൃദത്തിന്റെ കലങ്ങിമറിയലുകള്‍, പ്രസ്ഥാനങ്ങളോടുള്ള വിശ്വാസഭംഗങ്ങള്‍ എന്നിങ്ങനെ അരണ്ട വെളിച്ചത്തിലെ ചില ഉറ്റുനോട്ടങ്ങള്‍ അവയിലുണ്ട്.
''രണ്ടുപേര്‍ക്കിടയിലൊരു
 പുഴയുണ്ട്. നമ്മെ
 രണ്ടുപേരാക്കുന്ന ഭേദധാര...'' (മണല്‍ക്കാലം)

ഈ തിരിച്ചറിവിനകത്തും മമതയുടെ കുളിര്‍ച്ചുഴികള്‍ മുട്ടറ്റമെങ്കിലും വന്നു തൊട്ടുനില്‍ക്കുന്നുണ്ട്. എങ്കിലും പൂര്‍വ്വസുഹൃത്തി(ഹാ! അയാളില്ലാതെ എന്തു വിപ്‌ളവസ്മരണ?! ആത്മചരിത്രമുദ്ര?!) ന്റെ 'ലോകപരിഹാസമൂര്‍ച്ഛ'യോടും 'സുഖവേഷധാരിയാം തോല്‍വി'രൂപത്തോടുമുള്ള കവിയുടെ പ്രതിരോധക്കലിപ്പ് നാവില്‍ കെട്ടിക്കിടന്നുണ്ടായ തെറിപ്പൊള്ളല്‍ പൊറുക്കാനതിനു കഴിഞ്ഞുവോ?

'മധുരം കുറഞ്ഞ, മകിണ്ട'തായ ഓര്‍മമുറ്റത്താണ് മെഴുക്കുപുരണ്ട ചാരുകസേരയിലെ സുഹൃത്തുക്കളും. ഇണക്കദു:ഖത്തിനു മുമ്പേ തന്നെ ഒരു പിണക്കസുഖം പിന്നിട്ടിരിക്കുന്നു. അകത്തേയ്ക്കകത്തേയ്ക്കു തുരന്നു നീളുന്ന വിചാരവിമര്‍ശനധാര. രാഗദ്വേഷങ്ങളുടെ മോണോലോഗ്. ഡയലോഗില്‍ നിന്നു മോണോലോഗിലേക്കും പിന്നെ മൗനത്തിലേക്കും നേര്‍ത്തുനേര്‍ത്തുവന്ന് നീളുന്ന ആഖ്യാനധാര. രാഷ്ട്രീയമായ ആധ്യത്മികതയെ, മനുഷ്യവസ്ഥയെ സംബന്ധിച്ച ഉന്നയിക്കലുമായതു വികസിച്ചു പരക്കുന്നു. പിന്നെപ്പിന്നെ ഒടുവിലായി ഭയക്ലാന്തമായ ചുരുങ്ങലും മുഴങ്ങുന്ന കിതപ്പുമായിത്തീരുന്നു. സുഹൃത്തിനെ കാണാന്‍ വരുമ്പോള്‍ അയാളില്ല. വരും വരെ കാഴ്ച്ചബംഗ്ലാവു സന്ദര്‍ശനം. കാഴ്ചബംഗ്ലാവ് എന്ന ആധുനികനിര്‍മ്മിതസ്ഥലിയിലേക്ക് അഴികളിലൂടെ പടരുന്ന നോട്ടങ്ങള്‍ നാം കാണുന്നു. കവിതയുടെ തുടക്കത്തില്‍ സുഹൃത്തിന്റെ വീട്ടിലെ ജനാലയഴികള്‍ക്കപ്പുറത്തെ ചാരുകസേരയിലേക്കു കവി നോക്കുന്ന നോട്ടത്തേക്കാള്‍ വിഹ്വലവും അന്യവല്‍കൃതവുമാണത്.

''അതേ തുറന്ന ചെറുജാലക, മതിനടു
ത്തണ്ണാര്‍ക്കണ്ണന്‍ വരയണി
ഞ്ഞതേ ചാരുകസേര തന്‍ വിളി.
മെഴുമെഴെ മെഴുക്കടി-
ഞ്ഞ വീട്ടിക്കാതലൊക്കെയും മറ-
ഞ്ഞീ നിമിഷമീ ജനലഴികളിലൂടെ
വിരലെത്തുമത്രയുമടുത്തെങ്കിലും,
എത്രയോ
മലിനചമയങ്ങള്‍ക്കകലെയാ
ണതില്‍ ചാരിയിരുപ്പതിന്‍ ലയം.'(മെഴുക്കു പുരണ്ട ചാരുകസേര)

ഒരേ സംസ്‌കൃതിയ്ക്കകത്തു തന്നെയെങ്കിലും പരസ്പരമുള്ള അകലത്തിന്റെ രാഗദ്വേഷമാണതില്‍. എന്നാല്‍ കാഴ്ചബംഗ്ലാവിലെ നോട്ടം സംസ്‌കാരവലയത്തിനു പുറത്തു നില്‍ക്കുന്ന ഒരിടത്തേയ്ക്കാണ്. നോട്ടം കൊണ്ട്,  വിചാരം കൊണ്ട് ആഖ്യാതാവ് സംസ്‌കൃതിയുടെ ഉടയാടത്തൂവലുകള്‍ ഒന്നൊന്നായി കൊഴിച്ചുകളയുന്നു. മൃഗശാലയില്‍ ആദ്യമനുഭവപ്പെടുന്ന അപരഭാവത്തിന്റെ ആധികാരികതയുടെ തിരി പതുക്കെ താഴ്ന്നുവരുന്നു. കാഴ്ചയും കാഴ്ചക്കാരനും ഒന്നായി മാറും മട്ടില്‍ മൗനത്തിന്റെ ഒരു ഇരുള്‍ ചൂഴ്ന്നു നില്‍ക്കുന്നു. വിചാരഭാഷണത്തിനും ഏകഭാഷണത്തിനുമിടയില്ലാത്ത ഏകാന്തതീവ്രമായ മൗനം മൃഗ/മനുഷ്യ/പ്രകൃതിഭേദങ്ങളെ മായ്ച്ചു കൊണ്ട് ഒരു നിശ്ശബ്ദവിചാരണ നടത്തുന്നു. മനുഷ്യാനന്തരതയുടെ (post-human) തൊടുത്തുവെയ്ക്കലായി ഈ നിമിഷത്തെ കവിയെഴുതുന്നു:
 ''അവിടെയൊരാദിമ മഹാമൃഗം പോലെ കിതയ്ക്കുമേകാന്തത''യെന്ന്!

വീടെത്തല്‍ വിപ്ലവം
വഴിയാത്രാത്തിരിവുകളിലെ തിരിച്ചറിവിന്റെ ആലോചനകളിലാണ് 'ഉച്ച, കാറ്റ് വഴിപോക്കന്‍' പോലുള്ള കവിതകളെ കവി മുളപ്പിച്ചെടുക്കുന്നത്. 'ലോകചരിത്രഭ്രമം' അടിസ്ഥാനപരമായ ഒരു ബോധവെളിച്ചമായി കൂടെയുണ്ട്; ഉറക്കത്തിലും സ്വപ്‌നത്തിലും രാത്രിയിലും. എങ്കിലും നീതിയുടെ ഉച്ചാരണം കലങ്ങുന്നതും ഏതു നാവിലും നീതിപ്പൊരുള്‍ വൈകുന്നതും കവി അറിയുന്നു. മധ്യവര്‍ഗത്തിന്റെ അനിവാര്യമായ ബലഹീനതകള്‍ ഒപ്പിയെടുക്കുന്ന ഒപ്പുകടലാസുകളായി കവിതയിവിടെ പ്രവര്‍ത്തിക്കുന്നു. ഉന്നയിക്കലും സന്ധിയും ഒരേ ചരിത്രത്തില്‍ കവി കോര്‍ത്തെടുക്കുന്നു.

''പൊറോട്ടയ്‌ക്കോ ബസ്സുസൂലിയ്‌ക്കോ
പഴയ സഖാവ് കാശുചോദിക്കുമ്പോള്‍
കാണാമായിരുന്നു ആര്‍ക്കും
സൗഹൃദത്തിന്റെ പുതിയ ഭൂതകാലത്തില്‍
പടരുന്ന വിള്ളല്‍...''
70കളുടെ അകത്തും പുറത്തുമായി, അനുഭൂതിയും വിചാരവുമായി ഭാവുകത്വവും വിമര്‍ശനവുമായി കവിത മാറുന്നതിങ്ങനെയെല്ലാമാണ്. വിമോചനം ഒരു വ്യവസ്ഥയാവുന്നതിനെ ഒന്നു ചിരിച്ചല്ലാതെ എഴുതില്ല കവി.
''സുഖാവേ
നീ വെറും ലിംഗംമാത്രം
വെറും ഉപകരണം
സുഖിക്കുന്ന തല
ഒളിതൃഷ്ണയിലിരിക്കുന്നു
വല്യമൊതലാളീടെ കഴുത്തില്...''(സുഖാവ്)
പോലിസ് പിടിയിലായ വിപ്ലവകാരിയുടെ മനസ്സുതുറക്കലും മാധ്യമസ്വീകരണവും 'ബള്‍ബിന്‍ ചോട്ടില്‍'കാണാം.
''റോസി പൊക്കോ.
സ്വീകരണങ്ങള്‍ കഴിഞ്ഞാല്‍
അവനിങ്ങുവരും;
വീടെത്തല്‍ വിപ്ലവം തുടങ്ങി.''(ബള്‍ബിന്‍ചോട്ടില്‍)



'പര്‍വ്വതങ്ങളെ നീക്കം ചെയ്യാന്‍ മോഹിച്ച നാടന്‍ വൃദ്ധന്‍' കവിയുടെ മൂല്യസന്ദിഗ്ദ്ധതകളെ പേറുന്നു. 70 കളിലെ രാഷ്ട്രീയമുദ്രയായി കൊണ്ടാടപ്പെട്ട രൂപകമായി പര്‍വതങ്ങളെ നീക്കം ചെയ്യാന്‍ ആഗ്രഹിച്ച വൃദ്ധന്‍ മലയാളത്തിലുണ്ട്. 'മലതുരക്കലി'(വൈലോപ്പിള്ളി)ന്റെ പ്രകാശഭാവനയും മലയാളത്തിലുണ്ട്. വേഷത്തിലും ഭാഷയിലും ന്യൂജെന്‍ ജനപ്രിയാംശങ്ങളെ പേറുന്നു, ഇക്കവിത.  എന്‍.എന്‍. പിള്ളയുടെ അഞ്ഞൂറാനും(ആണ്‍മാത്രമണ്ഡലങ്ങളുടെ ഐക്കണ്‍) ശ്രീനിവാസന്റെ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറും (തത്വദീക്ഷകളില്ലാത്ത സംസ്‌കാരവിപണിയുടെ മുദ്ര) സംവാദങ്ങളില്‍ പകര്‍ന്നാടുന്നു, അപ്പനും മക്കളുമായി. 'വന്മതിലിന്റെ മാവോഭാവന'യെ, 'നിരപ്പിന്റെ അര്‍ത്ഥങ്ങളെ'യെല്ലാം ഒറ്റയടിക്കു തള്ളിക്കളഞ്ഞ് അപ്പനെ അമേരിക്കയിലേക്കോ ആസ്‌ട്രേലിയയിലേക്കോ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു മകന്‍.
'ഭാവനേം കിനാവിനേമൊന്നുമാരും
നമ്പറില്ലപ്പാ ഇപ്പോ...'

ജനപ്രിയകലയുടെ ചിഹ്നങ്ങള്‍ കൊണ്ടുണ്ടാക്കിയ ചിരിക്കണ്ണാടികളായി വര്‍ത്തമാനകാലവായാടിത്തം വിപ്ലവത്തെ ഫ്രെയിം ചെയ്ത് ഒതുക്കുന്നതിന്റെ വിപര്യയം കണ്ടെടുക്കുന്നത് സാസ്‌കാരികമായ ഒരു ബാലന്‍സിലൂടെയാണ്. നിരന്തരമായ സ്വയംവിമര്‍ശനാത്മകതയില്‍ നിന്നുദിക്കുന്ന കൈവിട്ട കളി... വിശുദ്ധിയുടെ കാതലിനെ കലര്‍പ്പിന്റെ ആഖ്യാനപ്പലമകളിലേക്ക് വിന്യസിക്കുന്ന കലയുടെ ധീരമായ ചുവടുകള്‍...അത് എന്‍.അജയകുമാര്‍ നിരീക്ഷിക്കുന്നതു (അന്ധര്‍ അന്ധരോ എല്ലാം കണ്ടെന്നു ഭാവിക്കും നമ്മളോ?)പോലെ ഉത്തരാധുനികലീലയല്ലതന്നെ! ഒരു വെളിച്ചവും എല്ലാം കാണിക്കില്ലെന്നും  ഓരോ കണ്ണിനും പ്രിയം ഓരോ വെളിച്ചം എന്നെല്ലാമുള്ള പരിണതപ്രജ്ഞ കവിക്കുണ്ട്. 'ചിലര്‍ക്കു പ്രിയം കണ്ടവ വീണ്ടും കാണല്‍ കണ്ടുകണ്ടകലാന്‍' എന്നും കവിയറിയുന്നു(ഒരു ലൈന്‍മാന്റെ ഓര്‍മക്കുറിപ്പുകള്‍).


രാഷ്ട്രീയകവിതകള്‍ക്കകത്തു ചാലിട്ടു നില്‍ക്കുന്ന മറ്റൊരു ഗുപ്തഘടന(വിചിത്രമല്ലത്) ആണ്‍ലൈംഗികതയുടേതാണ്. സംതൃപ്തമായ രതിയുടെ  സഫലമായ വിമോചനത്തിന്റെയും അസാധ്യതകളെ ഒന്നിച്ചിണക്കുന്ന കല്‍പ്പനകള്‍ ഏറെയുണ്ട് കെ.ജി.എസ്സില്‍. കുടുംബത്തിനു ചേരാത്ത രണ്ടു ഘടകങ്ങളെന്ന നിരൂപണം അവയിലുണ്ടോ?
''ചരിത്രം ഒരു ശിഥിലാഖ്യാനമോ?
പ്രേമമില്ലായ്മയും
പ്രലോഭനവും കെട്ടുപിണഞ്ഞ
ഒരപൂര്‍ണ്ണരതിയോ?'' (ബള്‍ബിന്‍ ചോട്ടില്‍)

സഖാവ് ബലരാമനെ ഒളിഞ്ഞിരുന്നു കുത്തിയതിനു ശേഷം.

''പിന്നെ വന്ന മഴയില്‍
മിന്നുന്നതായി കഠാര
ആരുടെ വിരല്‍പ്പാടുമില്ല
ചോര പുരണ്ടിട്ടേയില്ല
വേദഭേദങ്ങള്‍ക്കിടയില്‍
വിടന്റെ ലിംഗം പോലെ
പരതിക്കൊണ്ടേയിയിരുന്നു അത്
പുതിയ ഉടല്‍...'' (സഖാവ് ബലരാമന്റെ കൊലയാളി)

''സുഖാവേ
നീ വെറും ലിംഗംമാത്രം
വെറും ഉപകരണം
സുഖിക്കുന്ന തല
ഒളിതൃഷ്ണയിലിരിക്കുന്നു
വല്യമൊതലാളീടെ കഴുത്തേല്.
നിന്നെ പ്രലോഭിപ്പിച്ച്
ക്ഷോഭിപ്പിച്ച്
ചലിപ്പിച്ച് ചലിപ്പിച്ചാനന്ദിച്ച്
മദിച്ച്
നിന്റെ ചുങ്ങലില്‍
അവന്റെ ഹാ ഹാ ഹാ
അശ്ലീല ജയമൂര്‍ച്ഛ'' (സുഖാവ്)
രാഷ്ട്രീയകവിതകളെന്നാണ് പൊതുവെ നിരൂപണത്തില്‍ കെ.ജി.എസിന്റെ അടയാളപ്പെടുത്തല്‍.  പരിമിതവും അടിസ്ഥാനപരവുമായ അര്‍ത്ഥത്തിലുള്ള സാമൂഹികവിമര്‍ശനധര്‍മത്തില്‍നിന്നു വ്യത്യസ്തമായി സങ്കീര്‍ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്കു കടന്നു കയറുന്നതുവഴി ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി കവിത മാറുന്നതു നാമിവിടെ കാണുന്നു.
പെണ്‍വഴികള്‍
നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ ജനാധിപത്യവിചാരങ്ങളില്‍ തെളിഞ്ഞും ഒളിഞ്ഞും പ്രസരിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയം സാംസ്‌കാരികമാനങ്ങള്‍ തേടുന്നു കെ.ജി.എസ്സില്‍. 'പെണ്‍മൊഴിവഴികള്‍' എന്ന സമാഹാരത്തില്‍ ഈ ദിശകളുടെ തൊടുകുറികള്‍ കാണാം. സ്ത്രീജീവിതത്തിന്റെ പരിഗണനകള്‍ ലീനധ്വനികളാണ് കെ.ജി.എസ്സില്‍. കിണറിന്റെ വൃത്തത്തിലൂം ആഴത്തിലുമുള്ള വാഴ്‌വിനെ സ്‌ത്രൈണതയിലേക്ക് സമീകരിക്കുന്നു കവി.
''കിണര്‍ ഒരൊറ്റത്തടിവൃക്ഷം
പുറത്തേയ്ക്കു വീശുന്ന തിരമാലകളില്ല
ദൂരേക്കു നീളുന്ന പ്രവാഹങ്ങളില്ല
സ്വാതന്ത്ര്യത്തിന്റെ ചിറകും
വേഗവുമില്ല
വേലിയേറ്റങ്ങളും ഇറക്കങ്ങളുമെല്ലാം
ഉള്ളിലടക്കുന്ന
ഒരു പഴയ വീട്ടമ്മ'' (കിണര്‍)

ഉള്ളിലേക്ക് അടയ്ക്കുകയും അടയ്ക്കപ്പെടുകയും ചെയ്യുന്നതില്‍ വരുന്ന കര്‍തൃത്വനഷ്ടങ്ങള്‍ 'തിരസ്‌കാര'ത്തിലുമുണ്ട്. പക്വതവന്നിട്ടേ പറക്കാവൂ എന്ന മഹര്‍ഷിയുടെ ഉപദേശത്തെ തിരസ്‌കരിച്ച കാക്ക പുറം ലോകത്തേക്കു പറന്നു 'ഭൂമിയിലും ആകാശത്തിലും അതിനു വഴികള്‍ അവസാനിച്ചില്ല.' മഹര്‍ഷിയുടെ ഉപദേശം കൈക്കൊണ്ട കോഴിയാകട്ടെ,  വരിക്കപ്ലാവിന്റെ തണലില്‍ ചന്തം ചാര്‍ത്തി വീടിന്റെ വ്യാകരണത്തില്‍ ഒതുങ്ങി. പഠിച്ച് പക്വത നേടിയവര്‍ അവളുടെ ചന്തങ്ങളഴിച്ചെറിഞ്ഞു തിന്നു. പെണ്ണിന്റെ പൗരത്വനിരാസത്തെ ഗാര്‍ഹികതയുമായി ചോര്‍ത്തുവായിച്ചെടുക്കുന്ന സമീപനമാണ് ഈ കവിതകളില്‍.

'തിരസ്‌കാരത്തിന്റെ തുടര്‍ച്ചയെന്നവണ്ണം' ഉള്ളിന്റെയുള്ളില്‍ എന്ന കവിതയെ വായിക്കാമെന്നു കെജിഎസ്സ്.(കവിമതം ആനന്ദാനുഭൂതിയോ?) പുരുഷാധിപത്യക്രമത്തില്‍ വീടിനകത്തൊതുങ്ങി കാമനകളടക്കി 'വളയെണ്ണിയും വനിത വായിച്ചും സ്റ്റാര്‍ടിവി കണ്ടും ജന്മം തുലക്കുന്ന' സ്ത്രീജന്മത്തെ കവി വരയ്ക്കുന്നു. ഇരയുടെ, വിധേയിയുടെ സ്വാസ്ഥ്യം, അഭയം അതിന്റെ തടവുതന്നെയായി മാറുന്നതിലെ 'സ്വാഭാവികത' കവിതയില്‍ തെളിയുന്നു.
'ഇരയറിയില്ല
 ഇരയാവുന്നത്'' എന്നും
'എത്രമനോഹരമേ രസിച്ചു കൊഴു-
ത്തെല്ലാം മറന്നൊ-
രിരയാകല്‍'എന്നും 'ബുദ്ധപ്പരുന്തി'ല്‍ എഴുതുന്നു.
 'കേശായന'ത്തിലും 'പുരുഷപ്രബന്ധ'ത്തിലും രാമായണസീതയുടെ ഭൂമിയിലേക്കുള്ള അന്തര്‍ധാനത്തിനൊടുവില്‍ തടയുന്ന മുടിയിഴകള്‍ കടന്നുവരുന്നു. നീതിയുടെയും അനീതിയുടെയും നിയമസംഹിതകള്‍ ചമയ്ക്കുന്നതും തകര്‍ക്കുന്നതും പുരുഷനാകുന്നു. സ്ത്രീ/സീത അതിനു ഒരു ഉപാധി മാത്രമാകുന്നു. 'രണ്ടാള്‍'-ല്‍ മുടി സ്ത്രീയുടെ സ്വാതന്ത്ര്യവും തടവും കാമനയും വിരക്തിയുമാകുന്നു.  വിമോചനം  തക്കസമയത്തെ ഒരു സ്വയം തീര്‍ച്ചപ്പെടല്‍ കൂടിയാണെന്ന വെളിവിനെക്കൂടിയത് എഴുതുന്നു.
''മുറിക്കണന്നുണ്ട്,
മുറിക്കണ്ടാന്നുമുണ്ട്;
കൈയെത്തുന്നില്ലെനിക്കാ കത്രികയിലേക്ക്
ബോധ്യം വരുമ്പോള്‍
ഒന്നിനുമില്ല മൂര്‍ച്ച'(രണ്ടാള്‍)

'കുടവയര്‍ സംവാദം' കൂടുതല്‍ സൂക്ഷ്മസംവേദിനിയാണ്. അഴകളവുകളില്‍ ഒരുക്കിയൊതുക്കുന്ന സ്ത്രീയുടെ കര്‍തൃത്വത്തെ കവി നിരീക്ഷിക്കുന്നു. ഒപ്പം ഉടലോ മനസ്സോ സ്ത്രീയില്‍ വായിക്കപ്പെടുന്നതെന്നു പഴയതെങ്കിലും മുഴങ്ങുന്ന ചോദ്യവും ഉയരുന്നു.
'മെലിഞ്ഞവരുടെ നടപ്പ്, നില്‍പ്പ്, നോട്ടം,
വാക്ക്, ചിരി എല്ലാം മനസ്സിന്റെ
തടിച്ചവരുടെയല്ലാം തടിയുടെ
തടിമൂടും മനസ്സിനെ; തനതുണ്മയെ'' എന്നു തെളിച്ചെഴുതുന്നു.

''പക്ഷേ, നീയൊരു കുടവയറന്‍
കാമുകനാണല്ലോ, അതോ?
അതിനു ഞാനൊരാണല്ലേ ഡാ?''

എന്നു കവിത അവസാനിക്കുന്നു.
വിധാതാവായ പുരുഷനും വിധേയിയും കീഴാളയുമായ സ്ത്രീയുമാണിവിടെ വരുന്നത്.
'ഒറ്റയ്‌ക്കൊരുവള്‍, ഇരുട്ടില്‍, ഓട്ടോയില്‍' എന്ന കവിത രാത്രി പൊതു(?)വിടത്തില്‍  ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ സംഭ്രമവിഹ്വലതകളെയും  ഓട്ടോഡ്രൈവറുടെ വഴുക്കുന്ന വാചാലതയെയും സമാന്തരമായെഴുതുന്നു. 'കണ്ണ് നിറയെ'യില്‍ ഇതേ വേവലാതി പുരുഷന്റേതുമാവുന്നു. ഏതു വിമോചനത്തിടുക്കവും അതിനും മേലെയല്ല, തന്നെ.
''വീട്ടിലെത്താന്‍ വൈകു്‌നന മോളാണിന്ന്
വിളക്കെല്ലാം കത്തുന്ന കണ്ണ് നിറയെ
വിളക്കെല്ലാം കെടുന്ന കണ്ണ് നിറയെ
അവളാണെനിക്ക്
വിമോചനചരിത്രം
കണ്ണൂര്‍ ''
'വെവ്വേറെ ഉണരുന്ന അവയങ്ങള്‍' അരക്ഷിതമാവുന്ന പെണ്‍ജീവിതങ്ങളെക്കുറിച്ച്, പെണ്‍കൊലകളെക്കുറിച്ച്, പലജന്മം ദൂരെയാവുന്ന നീതിയെക്കുറിച്ചുതന്നെയെഴുതുന്നു. ''സ്വദേശമുണ്ടോ
ബലാല്‍സംഗത്തിനും കൊലയ്ക്കും?''

കോയ്മയുടെ പ്രയോഗങ്ങളെ ലിംഗഭേദത്തിന്റെ സമസ്തമണ്ഡലങ്ങളിലും, അതിന്റെ ദൈനംദിനസംസ്‌കാരവിന്യാസങ്ങളിലും ഒക്കെ തിരിച്ചറിയുന്നുണ്ട്, ഈ കവിതകള്‍.

പ്രണയം

പ്രണയകവിതകളില്‍ വൈലോപ്പിള്ളിയുടെ ചെറുതുടര്‍ച്ചയാണ് കെ.ജി.എസ്. മുളളില്ലാത്ത പൂച്ചെടിയില്ല ഈ തോട്ടത്തിലും. വഴി  അറിഞ്ഞും ആരാഞ്ഞും എത്തച്ചേരുന്നിടം പ്രേമം. പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു? എന്നത് കെ.ജി.എസ്സിന്റെ മുഴുവന്‍ പ്രണയകവിതകളുടെയും തലക്കെട്ടാണ്. പ്രണയം ജ്ഞാനമോ സത്യമോ മോക്ഷമോ കിനാവോ ശാപമോ?
''ഇരുവര്‍ നാം
 ഇരുകണ്‍കള്‍ പോലൊരേ
 കാഴ്ചകാണുന്നതേ പ്രേമം'' (പ്രേമമെന്നെന്തിനെ...)
 എന്നാല്‍ ദൈനെദിനജീവിതത്തിന്റെ പ്രായോഗികതകള്‍ക്കകത്ത് ഒരേ കാഴ്ചകാണലിന്റെ കാല്പനികത ധ്യാനാത്മകത സാധ്യമോ എന്നു കവിയ്ക്കു തന്നെ സംശയം.
ഏതു വീട്ടിലും ആരും കാണാത്ത പ്രേമത്തിന്റെ മഴവില്ലുള്ളത് ആണോ പെണ്ണോ കണ്ടില്ല, കവിമാത്രം  ആ മഴവില്ലിനെ തൊട്ടറിഞ്ഞു('ഏതു വീട്ടിലും')
 'രണ്ടാള്‍' പറയുന്നതും അതേ വിചാരം തന്നെ.
ആ മുടിയിഴ ചിന്തയില്‍
അത് കാണിക്കുകയല്ലേ
നമ്മുടെ പാറയിലെ വിള്ളല്‍?
ഒന്നെന്ന് ഭാവിക്കും രണ്ടിന്റെ കരിഞ്ചിരി?
രണ്ടായ് വന്ന്,
ഒന്നായൊഴുകി,
പലതായ് പിരിയും പ്രണയവര?''

പ്രണയത്തിനകത്തെ, സ്ത്രീപുരുഷബന്ധങ്ങള്‍ക്കെല്ലാമകത്തെ സൂക്ഷ്മജനാധിപത്യത്തെ ഒന്നാരായുകയാണ് 'സമത്വാബാദി'ല്‍...

''സ്‌നേഹമതു സഹിക്കി
ല്ലൊപ്പമാകല്‍, തിരക്കി-
ട്ടൊരു ചുവട് മുന്നിലേ
ക്കാഞ്ഞുവെയ്ക്കും സഖാവീ
വിപ്ലവയാത്രയില്‍ സഖീ, നീ
ഒപ്പമെത്തിയെന്നായാല്‍...''(സമത്വാബാദ്)

പുതുകാലപ്രണയവഴികളില്‍ കവി ചിരിനോട്ടം പായിക്കുന്നത് 'രമണയാമം കഴിഞ്ഞ'്, 'ത്രിമാനലോകത്തിനപ്പുറം', 'പ്രേമസംരക്ഷണസമിതിയുടെ സെമിനാര്‍' തുടങ്ങിയ കവിതകളില്‍ കാണാം. ഓര്‍മകളും സ്വപ്‌നങ്ങളുമില്ലാത്ത ഉടലിന്റെ ഉത്സവാഘോഷമാകുന്ന പ്രണയത്തെ തോറ്റുന്ന നാഗരിക സ്ത്രീ/ പുരുഷബന്ധങ്ങളില്‍ ഇന്നലെകളില്ല, നാളെയുമില്ല. ഇന്നു മാത്രം; അല്ല സ്‌കൂള്‍ വിട്ട് മക്കളെത്തുന്ന വൈകുന്നേരം വരെ മാത്രം.

പ്രണയത്തിന്റെ ആശയലോകത്തു മാത്രം അഭിരമിച്ച് ജീവിതത്തില്‍ കരിയറിസത്തിന്റെ കോണിപ്പടികളില്‍ കുതിച്ചുനീങ്ങുന്നവരെ 'ത്രിമാനലോകത്തിനപ്പുറ'ത്തില്‍ കാണാം. യഥാര്‍ത്ഥപ്രണയം എല്ലാ ചര്‍ച്ചകള്‍ക്കുമപ്പുറം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുകയത്രേ. മുഗ്ദ്ധതകളെ മൂടിപ്പൊതിഞ്ഞെടുക്കുന്ന ആദ്യപ്രണയത്തെ അനുഭൂതിയായിത്തന്നെയെഴുതുന്നു കവി.

''അതികാലത്തെ
ആദ്യനടപ്പുകാരന്റെ മുന്നിലെ
പട്ടണറോഡുകള്‍ പോലെ
നാട്ടുമണങ്ങളുടെ
ആ കൗമാരവരമ്പുകള്‍'' (ആദ്യപ്രേമം)

ഏതിരുട്ടും പിന്നെപ്പിന്നെ തെളിയിച്ചെടുക്കുന്ന വഴി പോലെ, മുടിവകഞ്ഞിടുമ്പോള്‍ കാണുന്ന തലവഴിത്താര പോലെ പ്രണയത്തിന്റെ തിരിവെട്ടം അണയാതെയുണ്ട്(പോംവഴി). കാരണം,
''പെണ്ണിന്റെ ഒാര്‍മ്മയിലെങ്കില്‍ ആണ്‍പക്ഷി
ആണിന്റെ മോഹത്തിലെങ്കില്‍ പെണ്‍പക്ഷി
ആണും പെണ്ണും കൂടുതല്‍ തോന്നിക്കും
ഓര്‍മ്മയിലും മോഹത്തിലും
പരസ്യത്തിലും'' (കൂടുതല്‍ നിഴല്‍)
അധിക(surplus)മൂല്യംഎന്ന ഫ്യൂഡല്‍സാധ്യതയിലാണ് പ്രണയവും മോഹവും പ്രവര്‍ത്തിക്കുന്നത്.
ജീവിതത്തിന്റെ മൂല്യങ്ങള്‍, വെറും ചട്ടക്കൂടുകളാവുമ്പോള്‍ അസാധ്യമാകുന്ന പ്രണയത്തിന് മരണശേഷം വിലക്കുകളില്ലാത്ത സ്വാതന്ത്ര്യമരുളുന്നത് 'കടലിലെത്തിയാല്‍ പുഴ പേരുപേക്ഷിക്കും' എന്ന രചന പറയുന്നു.

''ഇനിവേണ്ട
അനുരാഗത്തിന്റെ അടക്കം
അതിരുകള്‍ക്കുള്ളിലെ ഒതുക്കം
സന്യാസത്തിലെ പുഴുക്കം
ദുഃഖങ്ങളോടിണക്കം''
മരണമാണിവിടെ സാധ്യത. കല്ലഹല്യയിലും മരണത്തില്‍ പ്രണയം തീവ്രമാകുന്നു.
''ഞാന്‍ പ്രണയം
മരണം പോലെയാണ് പ്രണയം
ചോദിക്കുന്നതു ജീവിതം മുഴുവന്‍ ''

ഇന്ദ്രിയബോധം
മനുഷ്യാവസ്ഥകളുടെ സൂക്ഷ്മരാഷ്ട്രീയവിശകലനത്തിനകത്തേയ്ക്ക്, അനുഭൂതിസംവേദനങ്ങളിലേക്ക് ചാലിട്ടു മുന്നേറുന്നവയാണ് ഈ കവിതയിലെ ഇന്ദ്രിയബോധം. മനുഷ്യേന്ദ്രിയങ്ങള്‍ കേവലം മജ്ജമാംസങ്ങള്‍ക്കപ്പുറം  കാലവും സംസ്‌കാരവും ചരിത്രവുമാകുന്നത് 'പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ ഇങ്ങനെ'യിലും 'ശബ്ദാസുരന്റെ നഗര'ത്തിലുമെല്ലാം കാണാം. കാതുകളില്‍ മൗനം ദത്തെടുക്കാനലയുന്ന ചെവി എത്ര സഫലമായ, പുത്തന്‍ നഗരപ്രതീകമാണ്!
     കാഴ്ചയുടെ ഭാവന, കാഴ്ചയുടെ അടുപ്പങ്ങളും അകലങ്ങളുമൊക്കെ ഈ രചനകളില്‍ മറ്റൊരുള്‍ക്കണ്ണുതീര്‍ക്കുന്നു. അന്ധത/കാഴ്ചയുടെ അകത്തേയ്ക്കകത്തേയ്ക്കു തിരഞ്ഞുപോകുന്ന വാക്കുകള്‍ 'കല്ലറ', 'കണ്ടുകണ്ടിങ്ങിരിക്കാം', 'കാഴ്ചക്കാരന്‍' മുതലായ കവിതകളിലൊക്കെ കാണാം. കാണിതന്നെയായ ആഖ്യാതാവ് കാഴ്ചയുടെ കോയ്മകളെ കണ്‍പാര്‍ക്കുന്നു കണ്ടെടുക്കുന്നു. ആഖ്യാനം കാഴ്ചതന്നെയാകുന്നു.
''കാണലില്ലെങ്കില്‍ ഞാന്‍ വെറും
കാഴ്ചവസ്തു''
സ്വന്തമായ കാഴ്ചയുടെ തന്റേടം, ഉള്ളുറപ്പ് വ്യവസ്ഥാനുസാരിയല്ല. 'മൂങ്ങ'(നാദാപുരത്തെ വര്‍ഗീയകലാപകാലത്തെഴുതിയത്)യില്‍ നോട്ടവും കാഴ്ചയും നിര്‍ദ്ദിഷ്ടമാണ്. ചിന്തയും ജ്ഞാനവും സാരവുമൊക്കെ മറ്റാരുടേയോ. അതിനാല്‍ ഇരുട്ടില്‍ വന്നുപെടുന്ന എന്തായാലും  'ഇര എപ്പോഴും വശ്യം.'
അന്ധരെ അന്ധര്‍ നയിക്കുന്ന രൂപകം കെ.ജി.എസ്സിനു പ്രിയമേറിയത്. (''കൂട്ടുകൂടുവതിപ്പോഴും കൂട്ടുമോ കാഴ്ച?'') പ്രസിദ്ധമായ ബ്രൂഗല്‍ ചിത്രത്തിന്റെ കാഴ്ച്ചയെ മുന്‍നിര്‍ത്തിയെഴുതിയ 'കല്ലറ'യിലും 'സഖാവ് ബലരാമന്റെ കൊലയാളി'യിലും അതാവര്‍ത്തിക്കുന്നു.'കണ്ണില്ലായ്കയോ കാണായ്ക'യെന്നും 'ആരളക്കും കണ്ണുള്ളവര്‍ കാണ്‍മതിന്‍ വ്യാസം' എന്നും എതിര്‍നിലകളെ അതുയര്‍ത്തിക്കാട്ടുന്നു. കാലത്തിന്റെ ഹ്രസ്വദൃഷ്ടികളെ തെൡക്കുന്ന ദീര്‍ഘദര്‍ശനങ്ങളായി കവിത പെരുമാറുന്നതിങ്ങനെയല്ലാം. (ഹ്രസ്വദൃഷ്ടിയാലല്ലോ ലീല(അരവിന്ദന്റെ ലീല?) കണ്ണടക്കാരി.) ഇരുട്ടിന്റെ സൈ്വരവും ആനന്ദവും സുഖാലസ്യവും വെളിച്ചത്തിനില്ലെങ്കിലും 'തമസോ മാ ജ്യോതിര്‍ഗമയ' എന്നു പാടുന്നതിന്റെ വൈരുദ്ധ്യം കൂടി ചേര്‍ത്തു വെയ്ക്കുന്നുണ്ട് ('ഇരുവന്‍') കവി. സ്പര്‍ശത്തിലേയ്ക്കും മണങ്ങളിലേക്കും നീളുന്ന വാക്കിന്റെ യാത്രകള്‍ കവിതകളിലുണ്ട്; 'തൊടുമൊഴി', 'വണ്ടിനീങ്ങും മുമ്പ് വിരലില്‍ തൊട്ട്', 'നാവ് ഒഴിഞ്ഞുനിന്നു', 'മണം കാണിച്ചത'് എന്നിങ്ങനെയല്ലാം.

കവിതകള്‍ക്കുമേല്‍ ദര്‍ശനത്തിന്റെ ഊറിക്കൂടല്‍ മൂര്‍ത്തമായിത്തന്നെ കാണാം, ഏറ്റവും പുതിയ രചനകളില്‍. പൂര്‍ണമായും ആത്മനിഷ്ഠമല്ലാത്ത പതിഞ്ഞമര്‍ന്ന നിനവുകള്‍ക്കകത്ത് കാലം, മരണം, നശ്വരത മുഴങ്ങുന്നു. മരിച്ചവര്‍ക്കു ബൈനോക്കുലര്‍ വേണ്ട, മഴസാധകന്‍, മോക്ഷം ഒക്കെയും തിരിഞ്ഞുനോട്ടങ്ങളെയും മടക്കയാത്രകളെയും കൂടി ചെര്‍ത്തെഴുതിയവയാണ്. നെയ്യുരുളയില്‍ പതിഞ്ഞ ഉറുമ്പ് സകലശക്തിയുമെടുത്തു സ്വയം മോചിപ്പിക്കാന്‍ നോക്കുമ്പോള്‍ അതാ ദൈവകരം പോലൊരു സ്പൂണ്‍ അതിനെ കോരിയെടുക്കുന്നു, പക്ഷേയത് മൊരിയുന്ന ദോശയിലേക്കായിരുന്നു!('മോക്ഷം') കവിത വാക്കിന്റെ കെട്ടിവെച്ച ബാധ്യതകളില്‍ നിന്ന് ഇറങ്ങി ഒഴുക്കിനു മേല്‍ അതിന്റെ അനന്തസ്രവധാരയിലേക്ക് കാല്‍പ്പാദങ്ങളെ ഒന്നിറക്കിവെയ്ക്കുന്നു. ചെരുപ്പും കണ്ണടയും ഉടുപ്പും അഴിച്ച് ഒരുവേള ഒന്നുമുങ്ങി നിവര്‍ന്ന് ചുറ്റും ഒന്നു കണ്‍പാര്‍ക്കുന്നു.  , വെള്ളത്തിന്റെ 'ശമനവെളിച്ച'ത്തില്‍  'ബോധപ്പുതുവെയില്‍' കൊണ്ടെന്ന പോലെ, വെളളത്തില്‍ വെള്ളം കൊണ്ടെന്ന പോലെ,  സംസ്‌ക്കാരത്തില്‍ സംസ്‌ക്കാരം കൊണ്ട് അതു ജീവിതത്തെ എഴുതുന്നു.

……........

*അയ്യപ്പപ്പണിക്കര്‍

3 comments:

Kmvenu said...

ശ്രദ്ധേയമായ പഠനം.

Anonymous said...

സന്തോഷം

A SURESH said...

നല്ല നിരീക്ഷണം