Thursday, October 1, 2015

ജനപ്രിയദേശീയവാദത്തിന്റെ കാവ്യപാഠം (മധുസൂദനന്‍ നായരുടെ ഗാന്ധിയെക്കുറിച്ച്)




ലയാള കവിതയുടെ ജനകീയസംവേദന പാരമ്പര്യം എത്തിനില്‍ക്കുന്ന ഏറ്റവും ആധുനികമായ ഇടമാണ് മധുസൂദനന്‍ നായര്‍ കവിതകള്‍. ജനകീയമാവുക എന്നാല്‍ ഉപരിവിപ്ലവവും കമ്പോളാധിഷ്ഠിതവുമായി കൂടി മാറുക എന്ന ഒരു അര്‍ത്ഥസൂചന പുതുകവിതയുടെ സന്ദര്‍ഭത്തില്‍ കടുവരുന്നുണ്ട്. എന്നാല്‍ പുതുകാലത്തെത്തുമ്പോഴും മധുസൂദനന്‍നായരുടെ കവിതയുടെ അടിസ്ഥാനപരമായ ചാര്‍ച്ച പുതുകവിതയോടല്ല, ആധുനിക കവിതയോടാണ്. ജനപ്രിയതയെയും ജനകീയതയെയും വകതിരിച്ചുകാണുകയും രാഷ്ട്രീയാധുനികതയുടെ ദര്‍ശനത്തിന് അവയ്ക്കു മുകളില്‍ മേല്‍ക്കൈ ഉണ്ടാകുകയും ചെയ്ത എഴുപതുകളുടെയും എണ്‍പതുകളുടെയും ഒക്കെ കവിതകളുടെ ധാര മധുസൂദനന്‍ നായരുടെ കവിതകളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ പ്രസക്തമാണ്. കാരണം ആ കവിതകളില്‍ പ്രബലമായ പ്രാദേശിക, ദ്രാവിഡ, കേരളീയ പരിപ്രേക്ഷ്യങ്ങള്‍ തന്നെ. കേരളീയത എന്ന ആശയത്തെക്കുറിച്ചും കേരളീയാധുനികതയെക്കുറിച്ചും സൗന്ദര്യശാസ്ത്ര മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടന്നത് ആധുനികതയുടെ കാലത്താണ്. സൗന്ദര്യാത്മകതയുടെ തലത്തിലെന്നതുപോലെ തത്വദര്‍ശനത്തിലും ആഖ്യാനപരീക്ഷണങ്ങളിലും ആരോപിതമായ സ്വാധീനമതിഭ്രമങ്ങളെ അതിജീവിക്കാനും തനതുകവിതയെ സൃഷ്ടിക്കുവാനുമുള്ള ജാഗ്രത അക്കാലത്ത് സജീവമായിരുന്നു. പ്രബുദ്ധരായ വായനക്കാരുടെ ഒരു ആള്‍ക്കൂട്ട സാന്നിധ്യം എപ്പോഴും വിഭാവനം ചെയ്യപ്പെട്ടിരുന്നു. ജനതയില്‍ ഒരു വിധിന്യായപീഠത്തിന്റെ പരിവേഷം അന്തര്‍ലീനമായിരുന്നു.

ആധുനികതയുടെകാലത്ത് ധാരാളമായി നടന്ന പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറെയൊക്കെ സ്വയം നീതികരിച്ചു കൊണ്ടുനടത്തിയ ആത്മസംവാദങ്ങളായിരിക്കെ തന്നെ ജനകീയതയുടെ ഒരു തുറസ്സു സമ്മാനിച്ചു. പാരമ്പര്യത്തിന്റെ ബഹുലതകളെയും സാധ്യതകളെയും അവ തുറന്നുവെച്ചു. സച്ചിദാനന്ദനും ഒ.എന്‍.വി.യും വിനയചന്ദ്രനും കെ.ജി.എസ്സുമെല്ലാമടങ്ങുന്ന കവികളൊക്കെത്തന്നെ കാവ്യവിമര്‍ശകരോ ചരിത്രകാരന്മാരോ കൂടിയൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഘട്ടമാണിത്. ആധുനികപൂര്‍വ്വകവികളില്‍ , ഇടശ്ശേരി, ജി, വൈലോപ്പിള്ളി മുതലായ പലരിലും പ്രകമടമല്ലാത്ത ചരിത്രപരമായ ദൗത്യബോധം , രചനാപരമായ സംഘര്‍ഷം, സന്ദിഗ്ധത ഇവരില്‍ കാലം നിറച്ചു. തദ്ദേശീയവും കേരളീയവുമായ കവിത എത് അത്തരം സംഘര്‍ഷഭൂമിയുടെ പ്രധാനപ്പെട്ട ഒരിടമാണ്. കവിതയിലെ കേരളീയത രൂപപരവും പ്രമേയപരവുമായ ഒരു കേരളീയാധുനികത എന്നത് എല്ലാം ചര്‍ച്ചകളിലും പ്രത്യാശയോടെ ഉന്നയിക്കപ്പെട്ട ഒരു ഘടകമാണ്.
സാന്ദ്രമായ ഗദ്യകവിതയുടെ ഋജുത്വവും പേശീദൃഢതയും ആര്‍ജ്ജിച്ചുവന്ന പുതുകവിതകളില്‍ കേരളീയതയുടെ പുതിയ രീതിയിലുള്ള ഒരു പ്രകാശനം കാണാം. സംഭാഷണങ്ങളും സംവാദനങ്ങളും കലര്‍ന്ന ഒരു ഭാഷണപരത ഇവ നേടി. നാടകീയത പലപ്പോഴും കടന്നു വന്നു. പ്രാദേശികമായ ശൈലികളും ഭാഷണങ്ങളും കേരളീയമായ മുദ്രകളെ കൂടുതല്‍ എടുത്തുകാട്ടി. നാടന്‍ ശീലുകളും വായ്ത്താരി വൃത്തങ്ങളും ക്ലാസ്സിക്കല്‍, ദ്രാവിഡ വൃത്തങ്ങളും സ്വതന്ത്രതാളങ്ങളും മുക്തഛന്ദസ്സും മാറിമാറി കടുവരുന്ന മറ്റൊരു കേരളീയ പാരമ്പര്യവും സമാന്തരമായി ദൃഢീകരിച്ചുവന്നിരുന്നു. ഭാവപരവും ആസ്വാദനപരവും പ്രമേയപരവുമായ സാക്ഷാല്‍കാരങ്ങളെ ലക്ഷ്യമാക്കി ഈ രണ്ടു പാരമ്പര്യങ്ങളും പ്രബലമായി നിലനി കാലഘട്ടമാണ് ആധുനികതയുടേത്. ഇവയില്‍ രണ്ടാമതു പറഞ്ഞ പാരമ്പര്യത്തില്‍ ആണ് മധുസൂദനന്‍ നായരുടെ കവിതകളുടെ ബന്ധം നാം കണ്ടെത്തുക. രൂപപരമായി തികച്ചും കേരളീയമായ ഒരു ശൈലിയിലൂടെയാണ് ആ കവിതകള്‍ വളര്‍ന്നത് എന്നു പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
''മധുസൂദനന്‍ നായരുടെ കവിത ശില്‍പവശാല്‍ തികച്ചും കേരളീയമാണ്. ഉള്ളിലെ സഞ്ചിതസംസ്‌കാരവശാല്‍ തികച്ചും ഭാരതീയമാണ്.  ആത്യന്തികമായി അവ 'മാനവിക'മാകുന്നു.വേദേതിഹാസപുരാണങ്ങളുടെയും ചെന്തമിഴ് കൃതികളുടെയും ഈടുവെയ്പ്പുകളില്‍ നിന്ന് യഥേഷ്ടം ബിംബങ്ങളും വസ്തുപ്രതീകങ്ങളുമെടുത്ത് കവി പുതിയ കവിതയുടെ ശില്‍പങ്ങളില്‍ വിദഗ്ദമായി സന്നിവേശിപ്പിച്ച് ധ്വനിശോഭയാവാഹിക്കുന്നു'' (ഒ.എന്‍.വി.കുറുപ്പ്, നാറാണത്തുഭ്രാന്തന്റെ അവതാരിക പുറം 9, ഡി.സി.ബുക്‌സ്, കോട്ടയം 1992).
കക്കാടിന്റെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും രചനകളില്‍ രൂപപ്പെട്ടുവന്ന ഭാരതീയമായ ആര്‍ഷസംസ്‌കൃതിയെ തോറ്റുന്ന, ഗൃഹാതുരഛായ കലര്‍ന്ന ഒരു ഭാരതീയതാബോധമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. കവിത വാചാലവും താളനിബദ്ധവും സുഗേയവുമായിരിക്കുമ്പോഴും മധുസൂദനന്‍ നായരുടെ കവിതകള്‍ പ്രൗഢപ്രതീതിയാര്‍ജ്ജിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ പ്രാക്ചരിത്രഭൂമികളെ തഴുകികൊണ്ടാണ്. ഒ.എന്‍.വി.യുടെ ഗാനസുഭഗതയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആര്‍ഷാഭിമുഖ്യങ്ങളും ഒരു സമകാലികച്ചേരുവയില്‍ ഈ കവിതകളില്‍ വന്നുലയിയുന്നുണ്ടെന്നു പറയാം. 'ഭാരതീയ'ത്തിലെ പോലെത്തന്നെ 'ഗാന്ധി'യിലും ഇതു പ്രകടമാണ്  വര്‍ത്തമാന ഭാരതീയാവസ്ഥകളിലെ പരുഷതകളിലും കാപട്യങ്ങളിലും തെന്നയാണ് 'ഭാരതീയ'ത്തിലെ ഊന്നല്‍. 'വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം! ' എന്നു കവി ഊറ്റം കൊള്ളുന്നു. 'ഒരു തുടിത്താളവുമെടുത്ത് മൂവുലകുചുറ്റി 'സാക്ഷാല്‍ കുമാരന്‍ തന്നെ അമ്മയുടെ മടിയിലേക്കോടി വന്ന് ഉദയമായിത്തീരാനുള്ള പ്രാര്‍ത്ഥനയില്‍ സൂചിതമായ പൗരുഷവും പൗരാണികവുമായ ഭാരതഭൂമിയെക്കുറിച്ചുള്ള ഉല്‍ക്കടാരാധനകാണാം. 'ഗാന്ധി'യില്‍ ഇതേ ഭാവതലത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും കാണാം. ഭാരതീയ(1990)മെഴുതി ഇരുപതുകൊല്ലങ്ങള്‍ക്കുശേഷം 'ഗാന്ധി'(2010)യിലെത്തുമ്പോള്‍ ഈ ആഭിമുഖ്യങ്ങള്‍ കൂടുതല്‍ വ്യാപ്തിയോടെ പ്രത്യയശാസത്രരൂപമാര്‍ജ്ജിക്കുതാണ് നാം കാണുക.
ഗാന്ധിസമാധിയില്‍ നിന്നുകൊണ്ടു കവിമനസ്സില്‍ വിരിയുന്ന നിനവുകളാണ് ഈ കവിതയുടെ പ്രതിപാദ്യം. അനുഭൂതികേന്ദ്രിതമായ പ്രതികരണസൂചകങ്ങള്‍ എന്ന നിലയ്ക്കാണ് ഈ ചിന്തകള്‍ രൂപമാര്‍ജ്ജിക്കുന്നത്. ഗാന്ധിയ്‌ക്കേറ്റവും പ്രിയപ്പെട്ടതും അന്ത്യനാളുകളില്‍ എപ്പോഴും കേട്ടിരുന്നതുമായ ടാഗോറിന്റെ
''തനിയേ നടന്നു നീ പോവുക,
 തളര്‍ന്നാലു-
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക,
തുടര്‍ന്നാലു-
മിടറാതെ നിന്‍ ധീരഗാനം...'' എന്ന ഗാനം പാടിയര്‍ച്ചിച്ചുകൊണ്ട് സ്‌കൂള്‍ക്കുട്ടികള്‍ രാജ്ഘട്ടില്‍ നില്‍ക്കുന്ന കാഴ്ച കവിയെ തരളചിത്തനാക്കുന്നു. സന്ദര്‍ശകരെല്ലാം ഒഴിഞ്ഞുപോയിട്ടും പാടുന്ന കുട്ടികളും ജടപിടിച്ച മുടിയുമായി ഒരു ഭ്രാന്തനും. അവിടെ അവശേഷിക്കുന്ന കാഴ്ചകളില്‍ കവി തന്നില്‍നിന്നും ഗാന്ധിയിലേക്കു കളഞ്ഞുപോയ വഴികളെ തിരയുന്നു. സ്വയം നഷ്ടപ്പെടുത്തിയ ഗാന്ധിയെ നടുക്കത്തോടെ തിരിച്ചറിയുന്നു, കവി. 'തന്റെ നിലവിളിക്കിടയിലുള്ളിലെ കണ്ണീരിലുറയുന്നു ഗാന്ധി' എന്നു മനസ്സിലാക്കുമ്പോഴും താന്‍ പിതൃഘാതിയാണെന്നബോധം കവിയെ അലട്ടുന്നു. ഇത്തരത്തില്‍ ഗാന്ധിയില്‍ നിന്ന് അന്യവല്‍കൃതനും സ്വയംഭ്രഷ്ടനുമായ. ഒരു(കാല്‍പനിക) അരക്ഷിതാവസ്ഥയില്‍ കവി തെന്നത്തന്നെ പ്രതിഷ്ഠിക്കുന്നു.  ആത്മനിന്ദയും നിസ്സാരതാബോധവും അതിനു മാറ്റുകൂട്ടുന്നു. ഒറ്റനോട്ടത്തില്‍ അതുകൊണ്ടുതന്നെ ഒരളവോളം ഭാവഗീതത്തിന്റെ ഛായ നിഴലിടുന്നു. 'ഗാന്ധി'യില്‍ . എന്നാല്‍ ഭാവഗീതസ്വഭാവത്തെ കുറച്ചെങ്കിലും ശിഥിലമാക്കുന്നത് കവിതയുടെ വാചാലതയാണ്.  ഈ വാചാലത യഥാര്‍ത്ഥത്തില്‍ പദധോരണിയെതിനേക്കാള്‍ കവിതയുടെ അടിസ്ഥാനയുക്തിയുമായി ബന്ധപ്പെട്ട ഒന്നാണ് . പ്രത്യയശാസ്ത്രപരമായി ഗാന്ധിയെയും ഭാരതത്തെയും സുനിശ്ചിതമായ ഒരു ആദര്‍ശാത്മകതയില്‍ തളച്ചിടുന്ന സമീപനമാണത്. അതിനാല്‍ കാല്‍പനിക വാചാടോപം കൊണ്ട് ഒരു അതീതയാതാര്‍ത്ഥ്യത്തിന്റെ ചിഹ്നമോ മോഹബിംബമോ ആയി ഗാന്ധി ഇവിടെ മാറുകയാണ്.
''എത്ര മിഴികള്‍ കൊണ്ടു കാണ്‍കിലും കാഴ്ചകള്‍-
ക്കപ്പുറം നില്‍ക്കുന്നു ഗാന്ധി
എത്ര വര്‍ണം മാറ്റിയെഴുതിലുമെഴുത്തുകള്‍-
ക്കപ്പുറത്തു ഗാന്ധി'' (പുറം 34, ഗാന്ധി)

ഗാന്ധിയുടെയും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുടെയും 'ദരിദ്രരുദ്രന്റെ'യും എതിര്‍ഭാഗത്താണു താനെന്ന അബോധം കവിതയില്‍ ശക്തമാണ്. ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശധീരതയും ആത്മാര്‍പ്പണവും തനിക്കന്യമാണ്. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയഭാവുകത്വത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ആദര്‍ശനഷ്ടത്തിന്റെ വിലാപമായി ഈ വാചാലത പകരുന്നു.
ഇന്ത്യന്‍പൗരത്വത്തെയും തന്നെെത്തന്നെയും പ്രതിപക്ഷമായി ചമച്ചുകൊണ്ടാണ് കേവലാദര്‍ശപുരുഷ രൂപമായി ഗാന്ധിയെ കവി പ്രതിഷ്ഠിയ്ക്കുന്നത്.
''ഇവനെയല്ലോ ചുട്ടുകൊല്ലുന്നു ഞാന്‍, നിത്യ-
മിവനെയല്ലോ ചില്ലിട്ടു വില്ക്കുന്നു ഞാന്‍
ഇവനെയാണല്ലോ കറുപ്പായ് വരയ്ക്കു-
തിവനെയാണല്ലോ ശുചിപ്പെടുത്തുന്നു ഞാന്‍''

ആധുനിക കവിതകളില്‍ ആവര്‍ത്തിച്ചുപോന്ന, സ്വയം തള്ളിപ്പറയുന്ന ആത്മവിചാരണകളുടെ ധ്വനിയാണിത്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ടുവന്ന മധ്യവര്‍ഗത്തിന്റെ സംസാകാരികാബോധത്തിന്റെ പ്രത്യക്ഷമാണ് ഈ വരികള്‍. അത് ഒരേസമയം പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും വിപ്ലവത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്വയം മാറാന്‍ കൂട്ടാക്കാതെ, ഉള്ളില്‍ മാറ്റത്തെക്കുറിച്ചുള്ള ഭീതിയോടെ എന്നാല്‍ പുറമെ മാറ്റത്തിനായി സംസാരിക്കുകയും മുറവിളിക്കൂട്ടുകയും ചെയ്യുന്നു. 'ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം' എന്ന കൃതിയില്‍ പവന്‍.കെ.വര്‍മ്മ മധ്യവര്‍ഗത്തിന്റെ  ഇരട്ട സ്വഭാവത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വയം പ്രതി ചേര്‍ക്കപ്പെട്ടുകൊണ്ട് നടത്തുന്ന ആത്മവിചാരണയിലൂടെ കവി ആധുനികകവിതയുടെ ദുര്‍ബ്ബലപ്രരൂപങ്ങളിലേക്ക് വഴുതിപ്പോകുന്നു. നാടകീയമായ ഈ മുറവിളിയില്‍ 'നാട്ടുകുഞ്ഞുങ്ങള്‍' ഒരു പ്രത്യാശയായി കവിതയില്‍ കടന്നുവരുന്നു. ഭ്രാന്തരും. എന്നാല്‍ രണ്ടും പ്രായോഗികമായി നിഷ്ഫലതയുടെ സൂചകങ്ങള്‍. കവിയുടെ ഭീതിക്കും സ്വാര്‍ത്ഥത്തിനും ചേര്‍ന്ന അപരങ്ങള്‍ എന്നതു മാത്രമാണ് അവരുടെ പ്രസക്തി.
ദേശീയതാവാദപരമായ ആധുനികതയില്‍ മധ്യവര്‍ത്തിന്റെ വികാരങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയെ ഒരു സ്ഥരിരാശിയായി കണ്ടു. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടങ്ങളില്‍ സ്വരൂപിച്ചുവെച്ച രാഷ്ട്രത്തെക്കുറിച്ചുള്ള അതീതസങ്കല്‍പങ്ങള്‍ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു. മഹത്തായ ഭൂതകാലത്തിന്റെ തുടര്‍ച്ചകളായി വര്‍ത്തമാനകാലത്തെ ഉയര്‍ത്തിപ്പിടിക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠചരിത്രത്തിന്റെയും പ്രായോഗികസമരങ്ങളുടെയും ആശയപരമായ വിമോചനചര്‍ച്ചകളുടെയും പരിസരത്ത് മേല്‍പ്പറഞ്ഞവ കേവലം പ്രതീതികളായി നിലകൊണ്ടു. ഏകമാനതയുള്ള ഒരു ജനപ്രിയദേശീയവാദത്തിന്റെ സ്വരങ്ങളെയാണവ ഏറ്റുപാടിയത്. ഭാരതീയതയ്ക്കുള്ളിലെ വൈവിധ്യങ്ങളെയും സങ്കീര്‍ണതകളെയും അവയുടെ സൂക്ഷ്മഭേദങ്ങളെയും അവയോരോന്നും ആവശ്യപ്പെടുന്ന സൂക്ഷ്മജനാധിപത്യവും  കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഭരണകൂടത്തിന്റെ മേല്‍ക്കൈയിലും ഒത്താശയിലുള്ള ഒരു ഔദ്യോഗികദേശീയവാദമാണത്. അവിടെ ഗാന്ധിയും ഇന്ത്യയും വൈരുദ്ധ്യങ്ങളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഏകകങ്ങളാണ്. 'ഭാരതീയ'മെന്ന കവിതയിലെപ്പോലെതന്നെ ഒരു മിത്തിക്കല്‍ ഭൂപടമായാണ് ഇന്ത്യ ഇവിടെയും വരയപ്പെടുന്നത്.
കൊളോണിയല്‍ വിരുദ്ധമായ ഒരു പരിവര്‍ത്തനേഛയുടെ തലത്തിലാണ് വള്ളത്തോളില്‍ (എന്റെ ഗുരുനാഥന്‍' 1944) ഗാന്ധി ഒരു വിമോചന പ്രതീകമായിരുന്നത്. എന്നാല്‍ കോളനിയനന്തരകാലത്തെ ഇന്ത്യന്‍അവസ്ഥയില്‍ ഗാന്ധി അതേപടി തുടരുക സാധ്യമല്ല. നിരവധി സംവാദ സാധ്യതകളുടെ തുടര്‍നിലമാണ്, ഓരോരുത്തരിലും അഴിച്ചുപണിയപ്പെടേണ്ടുന്ന വിസ്ഥാപനത്തിന്റെയും പുന:സ്ഥാപനത്തിന്റെയും തുടര്‍പ്രക്രിയയാണ് ഗാന്ധി. എന്നാല്‍ വള്ളത്തോള്‍ കൈചൂണ്ടിയ പിതൃബിംബത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മധുസൂദനന്‍നായര്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ പിതൃഘാതകനെന്ന് കവി സ്വയം വിശേഷിപ്പിക്കുന്നത് നിരര്‍ത്ഥകമായാണ്.
''പിതൃഘാതിയാമെന്റെ നെഞ്ചത്തവന്‍ വിട്ട
രാമബാണം തുളയ്ക്കുന്നു...'' (പുറം 33, ഗാന്ധി)
വാസ്തവത്തില്‍ ഗാന്ധിയുടേതല്ല, ഗാന്ധിയുടെ ബഹുലമായ വര്‍ത്തമാനകാല സാധ്യതകളുടെ ഘാതകനാണ് കവി.

അതാവട്ടൈ
''ഇവനൊരേ ഹൃദയമൂഴിതന്‍ പ്രാര്‍ത്ഥനക-
ളൊരുമിച്ചു കൂപ്പുന്ന ഹൃദയം
ഇവനൊറ്റ മന്ത്രമീ ഹിസ്രജന്തുക്കളെയൊ-
രിഴയില്‍ക്കൊരുത്തോരു മന്ത്രം'' (പുറം 33, ഗാന്ധി)

എന്നു പറഞ്ഞുകൊണ്ടാണ് നടപ്പാക്കുന്നത്. ചരിത്രത്തെ അതിന്റെ ധാര്‍മ്മിക പ്രതിസന്ധികളില്‍ ഊന്നിവായിക്കാന്‍ കഴിയുന്നതും ഔദ്യോഗിക ദേശീയതയുടെ പ്രതിവ്യവഹാരമായിത്തീരാന്‍ കഴിയുന്നതുമായ സര്‍ഗാത്മകമായ സാധ്യതകള്‍ സാഹിത്യത്തിനുണ്ടെന്ന് ഇ.വി.രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നു. (ദേശീയതകളും സാഹിത്യവും  ഡി.സി.ബുക്‌സ്, കോട്ടയം , 2001) അത്തരം സാധ്യതകളെ അടച്ചുകളയുന്നു എന്നതാണ് 'ഗാന്ധി'യുടെ പരിമിതി.
നദികളെല്ലാം ഒന്നുചേര്‍ന്ന 'സബര്‍മതിയ്ക്കുള്ളിലൂറിക്കൂടിയ അശ്രുനിരീലാചമിച്ച്' ആത്മശുദ്ധരായിത്തീര്‍ന്ന് ഒന്നായി ഒഴുകണം എന്ന അര്‍ത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്. ഒന്നാകുക എന്നതിന്റെ ആശയം ഏകാത്മകസത്തയിലേക്ക് എല്ലാം അടിച്ചൊതുക്കുക എന്ന അഭിലാഷത്വരയിലേക്ക് പരിണമിക്കുക സ്വാഭാവികം മാത്രം. ഒരേ ഒരിന്ത്യാക്കായുള്ള അദമ്യമായ ആകാംക്ഷ ഫലത്തില്‍ വിഭിന്നതകളോടുള്ള അസഹിഷ്ണുതകളായി പരിണമിക്കുന്ന കാഴ്ചകള്‍ക്ക് പഞ്ഞമില്ല. 'ഭഗവത്ഗീത'യും 'മഹാഭാരത'വും 'സര്‍വ്വേശ്വരഭജന'വും പുണ്യാഹപ്രാര്‍ത്ഥനയുമൊക്കെ കവിതയിലെ വരികള്‍ക്കുള്ളില്‍ സൂചിത ധ്വനികളായി പെരുകുമ്പോള്‍ അത് ഏതുതരം പ്രതിധ്വനിയായാണ് മാറ്റൊലികൊള്ളുന്നതെന്ന ചോദ്യം ബാക്കിയാവുന്നു.



2 comments:

ajith said...

Nice write-up, Usha. Presented well. You spent your time and effort fruitfully.

ushakumari said...

അജിത്തേ, നന്ദി.. ആരും കണ്ടില്ലെന്നു കരുതി ഇരിക്കുകയായിരുന്നു..