Wednesday, May 7, 2008

കവിതയുടെ കൈവഴികള്‍.......


തൊരു മനുഷ്യാനുഭവത്തിന്റെയും ആവിഷ്കാരം അതിന്റെ ആഴങ്ങളില്‍ കവിതയോടടുക്കുന്നു.ശാസ്ത്രവും അങ്ങനെ തന്നെ.ശാസ്ത്രവും കവിതയും മനുഷ്യാനുഭവങ്ങളെ ഭാവനാപരമായി വിശദീകരിച്ചുകൊണ്ട്‌ അവയുടെ പരിധി വിസ്‌തൃതമാക്കുന്നു.മഹാന്മാരായ പല ശാസ്ത്രകാരന്മാരുടെയും ശാസ്ത്രനിര്‍ണയനങ്ങളിലും വിശകലനങ്ങളിലും കാവ്യാനുഭവത്തിന്റെ ഒരു തിരതള്ളല്‍ തന്നെ നമുക്ക്‌ അനുഭവപ്പെടുന്നു.ഭൂമിയിലേക്ക്‌ എല്ലായ്പ്പോഴും വീണുകൊണ്ടിരിക്കുന്ന ചന്ദ്രനെയും നിരന്തരം വഴുതിമാറിക്കൊണ്ടിരിക്കുന്ന ഭൂമിയെയും കുറിച്ചുള്ള ഭ്രമാത്മകമായ ഒരു ചിത്രീകരണത്തിലൂടെയാണ്‌ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക്‌ നടന്നടുക്കുന്നത്‌.ശാസ്ത്രത്തിലെ സമവാക്യങ്ങള്‍,അടിസ്ഥാനനിയമങ്ങള്‍,നിര്‍ധാരണരീതികള്‍,സങ്കല്‍പനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളില്‍ അത്‌ സൗന്ദര്യാത്മകമായ മാനം കൈവരിക്കുന്നുണ്ട്‌.യുക്തിയുടേതായ ഒരു സൗന്ദര്യശാസ്ത്രം അത്‌ നിര്‍മിച്ചെടുക്കുന്നുമുണ്ട്‌.

പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ ആമുഖമെന്ന നിലയിലാണ്‌ ഇത്രയും പറഞ്ഞത്‌;ശാസ്ത്രത്തിന്റെ യുക്തിയും സൗന്ദര്യവും ഈ കവിതകളുടെ ഒരു അന്തരീക്ഷമാകയാല്‍.


'വസന്തത്തിന്റെ ഇക്കിളി' എന്ന ഗദ്യകവിത ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു മാനിഫെസ്റ്റൊ ആണെന്നു പറയാം. വസ്തുക്കള്‍ ഇവിടെ ജഡമല്ല; പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെയോ കേവലമായ അനുബന്ധവുമല്ല .അവയ്ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ട്‌."വസ്തുക്കളുടെ യുവത്വമാണ്‌ ഇന്നു ലോകത്തിന്റെ സത്യം"എന്നു കവി പറയുന്നു.മറ്റു ജീവിവര്‍ഗ്ഗങ്ങളെപ്പോലെ വസ്തുക്കളും തിരോഭവിക്കുന്നു.അതു മരണമല്ല,(മരണം ജീവന്റെ അടയാളമാണ്‌)വംശനാശമാണ്‌.ജീവചരിത്രത്തിന്റെ തന്നെ അവസാനമാണത്‌ എന്നു കവി തിരിച്ചറിയുന്നു.വിജയിച്ച വസ്തുക്കള്‍ മാത്രം ഘോഷിക്കപ്പ്പ്പെടുന്നു.(ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകള്‍,കാറുകള്‍ കാണപ്പെടുന്നു.പേജറുകള്‍,ടൈപ്‌ റൈറ്ററുകള്‍,അച്ചുകൂടങ്ങള്‍ മുതലായവ വംശനാശം സംഭവിച്ച സ്പീഷീസുകളാകുന്നു എന്നിങ്ങനെ...)പരാജയപ്പെട്ടവ പലപ്പോഴും സാംസ്കാരികമായ ഒരു ഭൂതകാലാനുഭവമായി കവിതകളില്‍ നിറയുന്നു.ആധുനികാനന്തരലോകത്ത്‌ മകന്‍ ഓലപ്പീപ്പി ഉണ്ടാക്കി ഊതുമ്പോള്‍ 'ഒച്ചയുണ്ടായി,ആ പഴേ ഒച്ച!"എത്ര പഴയത്‌ ഇത്ര പുതുക്കി, ഇത്ര പുതിയവ എത്ര പഴക്കി' എന്നു ആ അനുഭവത്തെ ഓര്‍ത്തെടുക്കുന്നു('ആധുനികാനന്തര ലോകത്തില്‍').


'ഒരു പിരിയാണി മനുഷ്യകുലത്തോടു സംസാരിക്കു'മ്പോള്‍ വസ്തുക്കളെക്കുറിച്ചുള്ള ദര്‍ശനമാണ്‌ നമുക്കു വെളിപ്പെടുന്നത്‌.പിരിയാണി മനുഷ്യനോടല്ല,മനുഷ്യകുലത്തോടാണ്‌സംസാരിക്കുന്നത്‌.വസ്തുക്കളും മനുഷ്യരും തുല്യനിലയിലുള്ള രണ്ടുവര്‍ഗ്ഗങ്ങളായി പരസ്പരം അഭിമുഖീകരിക്കുന്നു.പിരിയാണി കേവലമായ ഒരു വസ്തുവല്ല,മനുഷ്യചരിത്രത്തിന്റെയും ബോധ്യങ്ങളുടെയും മാനകം കൂടിയാണ്‌.മാര്‍കേസിന്റെ ജിപ്സി മെല്‍ക്വയേദിസിനെപ്പോലെ ഇന്നലെകളില്‍നിന്നും അത്‌ ഉയിര്‍ത്തെഴുന്നേറ്റുവന്ന്‌ ചലനത്തിന്റെ പുരോഹിതനായി മനുഷ്യകുലത്തോടു സംസാരിക്കുന്നു,
"ഞാന്‍
വേഗത്തെ തുളച്ചു,യോജിപ്പിച്ചു,
പരിപാലിച്ചു,സ്വയം പൊള്ളി
പൊടിഞ്ഞു.ഇപ്പോള്‍ ഇല്ലാതായ്ക്കൊണ്ടിരിക്കുന്നു"
മനുഷ്യസംസ്കാരത്തിന്റെ ചരിത്രം വസ്തുക്കളുടെ കൂടി ചരിത്രമാണ്‌ എന്ന ബോധ്യം ഇവിടെയുണ്ട്‌.പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്കാരത്തെക്കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണെന്ന് ശ്രീ.വി.വിജയകുമാര്‍ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്‌('കവിതയിലെ പുതിയ വിവേകങ്ങള്‍')

പരിണാമത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ കവിതകളുടെ ഒരു പ്രചോദനമാണ്‌.ഇവിടെ വസ്തുക്കളും പരിണാമത്തിനു വിധേയരാണ്‌.ശലഭജാതികള്‍, അവയുടെ ചിറകുകളുടെ ആവൃത്തി ക്ലോക്കുമായി യോജിക്കാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലെ വസ്തുക്കളും വംശനാശം നേരിടുന്നു.കാലത്തിന്റെ ദ്രവത്വത്തിലേക്ക്‌ വസ്തുക്കളും അവയവങ്ങളും വീണുപോകുകയാണ്‌.ഭാഷയും വീണുപോകുന്നു.ഈ പരിണാമയുക്തിയില്‍നിന്ന് ദൈവം പോലും രക്ഷപ്പെടുന്നില്ല.എല്ലാം പരിണാമമെന്ന നിരന്തരപ്രക്രിയയ്ക്കു വിധേയമാകുന്നു.ഭാരമില്ലാത്ത, കാഴ്ചയില്ലാത്ത, ഒഴുകുന്ന പുതുകാലത്തിന്റെ ദാര്‍ശനികവ്യാഖ്യാനം കൂടിയാണ്‌ ഈ കവിത.'സത്യമായ ഭാഷകൊണ്ട്‌ സത്യമായ നുണ' സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു ഇക്കാലം.

പരിണാമത്തെ തന്നെ വിചാരണ ചെയ്യുന്ന ഒരു കവിതയുണ്ട്‌,'പറയൂ പരിണാമമേ'-
"പറയൂ പരിണാമമേ
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായ്‌ സാക്ഷാല്‍ക്കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ!"എന്ന്‌ ലിംഗസ്വത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നു.( പിന്നിലായിപ്പോകാതിരിക്കാന്‍,അതിജീവനത്തിനും അനശ്വരതയ്ക്കുമായി നടത്തുന്ന ഊതിപ്പെരുപ്പിക്കലായി പൗരുഷത്തെ'പുരുഷനി'ല്‍ വിശദീകരിക്കുന്നത്‌ ഇവിടെ ചേര്‍ത്തു വായിക്കാം."ഒരു പിടക്കോഴിപോലും വെറുമൊരു മുട്ടയിട്ട്‌ കൊത്തിവിരിയിച്ച്‌ അതിജീവിക്കുന്ന പ്രശ്നം')
ജീവനും ചലനവും പരിണാമവും ചേര്‍ന്ന ജീവചരിത്രം വസ്തുക്കള്‍ക്കു കൂടി കല്‍പിച്ചു നല്‍കുന്നതിലൂടെയാണ്‌ മറ്റുജീവിവര്‍ഗ്ഗങ്ങള്‍ക്കെന്നപോലെ ഇവയ്ക്കും ഗോപീകൃഷ്ണന്റെ കവിതയിലും പ്രപഞ്ചബോധത്തിലും ഇടം ലഭിക്കുന്നത്‌. മുറുക്കി വയ്ക്കുമ്പോള്‍ കമ്പിച്ചുരുളുകള്‍ നിലവിളിക്കുന്നതും ആണിമേല്‍ തറഞ്ഞ ജനല്‍ക്കൊളുത്തുകള്‍ പിറുപിറുക്കുന്നതും അടഞ്ഞ താഴുകള്‍ വീര്‍പ്പുമുട്ടുന്നതും ചുട്ടുപഴുത്ത ഇസ്തിരിക്കടിയില്‍ തുണികളുടെ മാതൃഭാഷ രൂപപ്പെടുന്നതും('ആനന്ദത്തിന്റെ അധോലോകത്തില്‍') എല്ലാം അതുകൊണ്ടാണ്‌.


കാടും പുഴയും മലയും എല്ലാമായ അചേതനപ്രകൃതി കാവ്യചരിത്രത്തില്‍ ആദ്യമായല്ല.എന്നാല്‍ മനുഷ്യനുള്‍പ്പെടുന്ന ജീവജാലങ്ങളും മനുഷ്യനിര്‍മിതവും അല്ലാത്തതുമായ പ്രകൃതിയും ജീവനോടുകൂടി പ്രത്യക്ഷപ്പെടുകയാണിവിടെ.ഇതാണ്‌ ഗോപീകൃഷ്ണന്റെ പ്രകൃതിദര്‍ശനത്തെ സവിശേഷമാക്കുന്നത്‌.അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതിയെ മാനവീകരിക്കപ്പെട്ട പ്രകൃതിയായും മനുഷ്യനിര്‍മിതികളെ സചേതനമായും തിരിച്ചറിയുന്നതിലൂടെ കവി തന്റെ പ്രകൃതിദര്‍ശനത്തെത്തന്നെ അപ്പാടെ പുതുക്കുന്നു.കേവല പ്രകൃതിസൗന്ദര്യാവിഷ്കാരങ്ങളില്‍ നിന്നും ഇതു കവിതയെ മോചിപ്പിക്കുന്നത്‌ ഇങ്ങനെയും കൂടിയാണ്‌.പുതിയൊരുതരം ആത്മീയതയിലേക്കു ഇത്‌ കവിതയെ വിളിച്ചുണര്‍ത്തുന്നു.

ചലനത്തെക്കുറിച്ചുള്ള ഭൗതികമായ സങ്കല്‍പനങ്ങളും നിര്‍ധാരണരീതികളും ഗോപീകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌.തിരിയുന്ന ഭൂമിയെയും മാറുന്ന ചരിത്രത്തെയും കുറിച്ചുള്ള ആശയം പിരിയാണിയുടെ ചലനത്തിലൂടെയാണ്‌ കവി കണ്ടെത്തുന്നത്‌.
"ഞാന്‍ നിന്നിലേക്ക്‌
അപേക്ഷിച്ചുകൊണ്ടിരുന്നു
കല്ല്
ഭൂകേന്ദ്രത്തിലേക്കെന്ന പോലെ" എന്ന് 'അമ്മ'യില്‍ എഴുതുന്നു.


വേഗത,വക്രത,സമയം തുടങ്ങിയവയിലൂടെ നദിയെ അളക്കുന്നു,'നദി'യില്‍.വേഗത എന്ന ഏകഘടകത്തില്‍ ഊന്നിക്കൊണ്ടാണ്‌ 'അശ്വഹൃദയ'ത്തിലെ സാംസ്കാരികവിശകലനം എഴുതപ്പെടുന്നത്‌.കവിതയ്ക്കു മാത്രം സാധ്യമാവുന്ന വിധത്തില്‍ വേഗതയിലെ വേഗങ്ങളെ കണ്ടെടുക്കുകയാണിവിടെ.
'മടിയരുടെ മാനിഫെസ്റ്റൊ'യില്‍ മടിയെ സമയം കൊണ്ടാണ്‌ അളക്കുന്നത്‌.
"ഉറവില്‍ നിന്നും അകലാതിരിക്കാന്‍
ഒരു മാത്രയില്‍
മാത്രയേക്കാള്‍ കൂടുതലിരിക്കുന്നു" അവര്‍.


മടി ഗഹനമായ ഒരു അവസ്ഥയാണിവിടെ.വേഗവുമായി അതിനുള്ള വിരുദ്ധബന്ധത്തിലൂടെ കവി അതിന്റെ സര്‍ഗ്ഗാത്മകതയെ കണ്ടെടുക്കുന്നു.മറവിയെ ഒരു വസ്തുവായും ഓര്‍മയെ അതിന്റെ വ്യാപ്തമായും സങ്കല്‍പ്പിക്കുമ്പോള്‍('ഒരു പഴയപ്രശ്നം') മറവി ഒരു ദ്രവ്യ(matter)മാകുന്നു.ഭാവനയുടെ ഭൗതികീകരണമാണിവിടെ സംഭവിക്കുന്നത്‌.എഴുത്തിന്റെ സൂക്ഷ്മയുക്തികള്‍ പ്രവര്‍ത്തിക്കുന്നത്‌ ശാസ്ത്രീയതയുടെ സങ്കല്‍പ്പനങ്ങളില്‍ വെച്ചാണ്‌ എന്നതാണിതിനു കാരണം.
ഉള്ളടക്കത്തിന്റെ രാഷ്ട്രീയം ഭാവനയുടെ രൂപകങ്ങളെ പുതുക്കുകയും പൊളിച്ചെഴുതുകയുംചെയ്യുന്ന രീതി 'മണ്ടനി'ല്‍ കാണാം. ഒരു വിരലിന്റെ തെറ്റായ ചലനത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ദുരന്തങ്ങളുടെ താക്കീതാണ്‌ ഒറ്റനോട്ടത്തില്‍ 'മണ്ടന്‍'.ഓരോ വിരല്‍സ്പര്‍ശവും അറിവിന്റെ,വിനിമയത്തിന്റെ അതിവേഗമാണ്‌. മൊബൈല്‍ഫോണിന്റെ സാങ്കേതികത(മെസ്സേജ്‌,സേവ്‌,ഡിലിറ്റ്‌...)യിലൂടെയാണ്‌ ഈ ദുരന്തവേഗം വിശദീകരിക്കപ്പെടുന്നത്‌.
"അതെ.
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്മാരാക്കുന്നു.
ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ്‌
.................
ജയിലിനുള്ളില്‍
ആരോടെങ്കിലും ചോദിച്ച്‌
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം.
എന്നിട്ടുവേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്‍.
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്‌
അതേ മെസ്സേജ്‌"(മണ്ടന്‍) അങ്ങനെ വിപ്ലവകരമായദുരന്തങ്ങളുടെ ആഖ്യാനത്തിലൂടെ എല്ലാ ബുദ്ധിമാന്മാരെയും മണ്ടന്മാരാക്കുന്നു. ഇങ്ങനെയാണ്‌ പുതിയ വേഗങ്ങളുടെ ഒരു വ്യാഖ്യാനം കൂടിയായി 'മണ്ടന്‍'മാറുന്നത്‌.
(തിരിച്ചെടുക്കാനാവാത്ത വിധം നൂറ്റാണ്ടുകളുടെ ജൈവികതയെ നാലുകൊല്ലം കൊണ്ടു പഠിച്ച ,നൂറുകൊല്ലത്തെ സാങ്കേതികവിദ്യ വകവരുത്തുന്നതിനെക്കുറിച്ച്‌ മറ്റൊരു ദിശയില്‍ നിന്നുകൊണ്ട് 'അതിരപ്പിള്ളിക്കാട്ടില്‍' പറയുന്നു.കവി കെ.എ.ജയശീലന്‍ 'ചെടിയില്‍ നിന്നു വേര്‍പെടും കൊമ്പിനെ'ക്കുറിച്ച്‌ എഴുതുന്നു,
"മുറിവിന്‍ കാര്യമെത്തീട്ടി
ല്ലെങ്ങും.ഈ ജീവമാതൃക
യ്ക്കകമേ സഞ്ചരിക്കുന്നി
തറിവെത്ര പതുക്കനെ!"ഈ വരികളെ ഗോപീകൃഷ്ണന്‍ തന്നെ സങ്കേതികവിദ്യയുടെ വേഗമല്ല,പ്രകൃതിയുടേത്‌ എന്ന അര്‍ത്ഥത്തില്‍ എടുത്തു പറഞ്ഞതായി ഓര്‍ക്കുന്നു)മണ്ടനെയും മറവിക്കാരെയും മടിയരെയും പോലുള്ള പ്രാന്തവല്‍കൃതമായ സ്വത്വങ്ങളെ പുതിയരീതിയില്‍ നിര്‍വചിക്കുകയാണിവിടെ.ശാസ്ത്രസാങ്കേതികവിദ്യയുടെ പരികല്‍പനകള്‍ ഈ നിര്‍വചനപരിധികളെ നിര്‍ണയിക്കുന്ന ഘടകമായി,പലപ്പോഴും ഭാവനയുടെ ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നു.


യാന്ത്രികമല്ലാത്ത ഭൗതികബോധത്തിന്റെ ഇടപെടല്‍ കൊണ്ട്‌ പരുവപ്പെട്ട സാംസ്കാരികമായ യുക്തിബോധമാണ്‌ ഈ കവിതകളുടെ വ്യതിരിക്തത.ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേതുമായ പരുക്കന്‍ വസ്തുക്കളും നിര്‍മിതികളും പദാവലികളും(പിരിയാണി,ഉരുക്ക്‌,ഇരുമ്പ്‌,അയിര്‌,സി.ഡി,കീബോര്‍ഡ്‌, മൗസ്‌,ഭ്രമണപഥം,E=MC2,ആപേക്ഷികത,ഐന്‍സ്റ്റീന്‍,ആര്‍ക്കമെഡിസ്‌...)കാവ്യഭാഷയില്‍ ഇടം പിടിക്കുന്നു,അതിന്റെ പ്രതലത്തിലെ വഴുക്കലുകളെ ഉരച്ചുകളഞ്ഞുകൊണ്ട്‌ ഇതുവരെയില്ലാത്തവിധം പുതുക്കിയെഴുതുന്നു.ചരിത്രവും സംസ്കാരവുമായുള്ള അഭിമുഖീകരണങ്ങളെ വിശദീകരിക്കുന്നതിനുള്ള ഉപാധികളായാണ്‌ ഇത്‌ കാവ്യഭാഷയില്‍ ചേക്കേറുന്നത്‌.ഒപ്പം അത്തരം സാംസ്കാരികപരിസരങ്ങളില്‍ നിന്നുതന്നെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്‌ അവചരിത്രപരമായിസ്വയംനിര്‍വചിക്കുകയുംചെയ്യുന്നു.അതു പാഠത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രത്തിലേക്കു കയറിവരുന്നു.കവിതയുടെ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌ കേന്ദ്രത്തില്‍ ഏകീകരിക്കപ്പെട്ട(ഉള്ളടക്കപരമായ)നിലപാടുകള്‍ മാത്രമല്ല.ഇത്തരം കൈവഴികളും ഉപാഖ്യാനങ്ങളും കൂടിയാണ്‌.തീരങ്ങളെ നനയ്ക്കുന്നതിലൂടെ ഒഴുക്ക്‌ വിസ്‌തൃതമാവുക തന്നെയാണ്‌.

ലിങ്കുകള്‍
കവിതകള്‍

21 comments:

വല്യമ്മായി said...

ശാസ്ത്രവും കവിതയും അനുഭവങ്ങളെ ഭാവനാപരമായി വിശദീകരിക്കുന്നതെന്ന് ശരി തന്നെ,പക്ഷെ ശാസ്ത്രം യുക്തിക്ക് ഊന്നല്‍ നല്‍കുമ്പോള്‍ കവിതയില്‍ യുക്തിക്ക് നിരക്കാത്തതും ഭാവനാപരമായി സമര്‍ത്ഥിക്കാം.

"ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തയൊണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു" ഈ വരിയില്‍ വിജയകുമാര്‍ പറഞ്ഞത് തന്നെയാണ് പണ്ടും ഇന്നും ഒരാളെ കവിയാക്കി തീര്‍ത്തിട്ടുള്ളത്.പക്ഷെ അന്നത്തേയും ഇന്നത്തേയും ജീവിത സാഹചര്യങ്ങളിലുള്ള വ്യത്യാസം തന്നെയാകണം മനോജ് കുമാര്‍ സൂചിപ്പിച്ച "ഭാവത്തിന്റെ സങ്കീര്‍ണ്ണമായ അടുക്കുകളിലെമ്പാടും, നിരീക്ഷണത്തിലെ പുതുവെളിവിനു" കാരണം.

പക്ഷെ സങ്കീര്‍ണ്ണമായ ശാസ്ത്ര സത്യങ്ങളില്‍ കവിത കാണുമ്പോഴുള്ള പ്രധാന വെല്ലുവിളി അത് മനസ്സിലാക്കുന്ന ആസ്വാദകരുടെ കുറവാണ്.അതുമല്ല അറിവിനെ ,തൊഴിലിനെയൊക്കെ കവിതയിലേക്ക് കൊണ്ടു വരുന്നതിനെ സഹിഷ്ണുതയോടെയല്ല പലരുമിപ്പോഴും കാണുന്നതും.

ഓ ടോ:നാസിമുദ്ദീന്റെ കവിതകളേ കുറിച്ചുള്ള ലെഖനത്തിന്റെ തുടര്‍ച്ച കണ്ടില്ലല്ലൊ?

Unknown said...

blog vayana serious aakunnathu itharam postukaliloodeyanu. nall postukal iniyum pratheekshikkunnu.

Promod P P said...

നല്ല നിരീക്ഷണങ്ങള്‍ ടീച്ചറേ

ഇനിയും എഴുതു

ആശംസകള്‍

Unknown said...

നല്ല രചന അനുമോദനങ്ങള്‍

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കൊണ്ടാടപ്പെടാത്ത ഗോപീകൃഷ്ണന്റെ കവിതകളിലേക്കുള്ള ഈ നടത്തം സന്തോഷകരം തന്നെ.

ഗിരീഷ്‌ എ എസ്‌ said...

പുതിയ മറ്റൊറിവിന്‌ കൂടി നന്ദി...

ആശംസകള്‍...

Shooting star - ഷിഹാബ് said...

kavithaye kurichulla iththram post kal gunapradhamaayirikkum nandi

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അറിവുകള്‍ പകര്‍ന്ന്നുതന്നതിന് നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

നിരീക്ഷണങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടേന്ന് ആഗ്രഹിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല

വെള്ളെഴുത്ത് said...

ഗോപീകൃഷ്ണന്റെ കവിത, വസ്തു ചരിത്രത്തെ മനുഷ്യസംസ്കാരചരിത്രത്തിന്റെ ഭാഗമാക്കുകയും വസ്തുക്കൾക്ക് ജീവനും ചലനവും പരിണാമവുമുണ്ടെന്നു പറഞ്ഞ് അവയെ മാനവീകരിക്കുകയും ചെയ്യുകയാണെന്നു വാദിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്. ‘തവളയെ കണ്ടിട്ടുണ്ടോ’ യിലെ തവള, ചാള, കൊതുക്, പേനുകൾ... ഇതെല്ലാം സ്വതന്ത്രമായ അസ്തിത്വമുള്ള, വസ്തുക്കൾ തന്നെയായാണോ (കവിതയിൽ ആവിഷ്കാരം നേടുന്നത് ) എന്നതിനു ഉത്തരം തേടേണ്ട ബാദ്ധ്യത വായനക്കാരനിൽ വന്നു ചേരില്ലേ? അരികുകളിൽ നിന്ന് കവിതയുടെ കേന്ദ്രത്തിലേയ്ക്ക് ഇവ കയറി വിരാജിക്കുകയാണെന്ന് വെറുതേ പറഞ്ഞു പോകാൻ നമുക്കാവില്ല. കാരണം ഒന്നു തലകുത്തി മറിഞ്ഞാൽ ഇവയോടുള്ള ആഖ്യാതാവിന്റെ സമീപനം ‘രക്ഷാകർത്താവിന്റേതാണെന്ന്’ വാദിക്കാവുന്നതേയുള്ളൂ. അപ്പോൾ നല്ലത് എന്നു വച്ച് വിശദീകരിക്കാൻ തുടങ്ങിയ ഒരു സംഗതി, മനുഷ്യൻ, -അയാൾ മദ്ധ്യവർഗ പ്രതിനിധിയായ ഒരു ‘സുരക്ഷിതനാണ്-‘ മാനകമാവുന്ന, അയാൾ തന്റെ കീഴേയുള്ള(പ്രാന്ത) ജീവിതങ്ങളെ നോക്കിക്കാണുന്ന രീതിയായി കവിത അവസാനിച്ചു പോകും!
പൌരുഷം പറയൂ പരിണാമമേ, ആണുങ്ങൾ കരയാത്തതെന്ത് തുടങ്ങിയ കവിതകൾ ശാസ്ത്രത്തിന്റെ യുക്തിയെ തന്നെയാണോ പിന്തുടരുന്നതെന്ന്ആലോചിക്കുന്നതും കൌതുകകരമാണ്. പ്രത്യക്ഷത്തിൽ വച്ചുകെട്ടുകളെല്ലാം ആണുങ്ങൾക്ക് ഏൽ‌പ്പിച്ചുകൊടുക്കുന്ന കവി, ബോധപൂർവം മറക്കാനാഗ്രഹിക്കുന്ന ഒരു സംഗതി പരിണാമത്തിന്റെ യുക്തിയാണ്- ഇതെല്ലാം ഇണയുടെ തെരെഞ്ഞെടുപ്പിനു വേണ്ടി പ്രകൃതിയാൽ വച്ചു കെട്ടപ്പെട്ടപ്പെട്ടതാണെന്നതാണ് അത്. കവി മറുകണ്ടം ചാടി ആണിനെ പ്രകൃതിയിൽ നിന്ന് അടർത്തിയെടുക്കുകയും പ്രകൃതി അവനിൽ നിർമ്മിച്ചവയെ സ്വയം പരിഹസിക്കുകയും ചെയ്യുന്നതിന് സാധൂകരണം ശാസ്ത്രത്തിൽ തിരക്കുന്നത് എന്തായാലും ഉചിതമായിരിക്കില്ല. ഏതു വച്ചുകെട്ടും വേഗതയെ മന്ദീഭവിപ്പിക്കുകയും അങ്ങനെ ഇണയുടെ അടുത്ത് കൂടുതൽ സമയം ഇരുത്തുകയും ചെയ്യുന്നു എന്നതാണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം എന്നിരിക്കെ, അവയെ പരിഹസിക്കുന്നതിലൂടെ കവിത എത്തിച്ചേരുന്ന പരിണതി ഏതാണ്?
അവയുടെ കാരണം ശാസ്ത്രീയയുക്തികൾക്കു പുറത്തു തേടേണ്ടി വരും എന്നതാണു ലളിതയുക്തി.
ഈ ന്യായവാദങ്ങളെ യാന്ത്രികമായ ഭൌതികവാദത്തിന്റെ തൊഴുത്തിൽ കെട്ടിയിടാനാവുമെന്നു തോന്നുന്നില്ല. ഭാവനയുടെ ഭൌതികീകരണം എന്ന സങ്കല്പം നല്ലതാവുന്നത്, അതു വിപുലപ്പെടുത്തിയെടുക്കേണ്ടതു മറ്റു ചില സംഗതികൾ വച്ചാണെന്നതിനാലാണ്. ഉറപ്പില്ല. ചർച്ചകളുണ്ടായാലേ അറിയാൻ കഴിയൂ.

ushakumari said...

വല്യമ്മായി,സാദിഖ്‌ മുന്നൂര്‌,തഥാഗതന്‍,അനൂപ്‌,സുനില്‍കൃഷ്ണന്‍,ദ്രൗപദി,ഷിഹാബ്‌,പ്രിയ,ഇരിങ്ങല്‍,വെള്ളെഴുത്ത്‌....എല്ലാവര്‍ക്കും നന്ദി.വായനക്കും പ്രതികരണങ്ങള്‍ക്കും.
വെള്ളെഴുത്തിന്റെ പ്രതികരണം കുറച്ച്‌ എഴുതാപ്പുറം വായന ആയോ എന്നു സംശയം..ശാസ്ത്രകവിത,ശാസ്ത്രനോവല്‍ എന്നെല്ലാം പറയുന്ന അര്‍ത്ഥത്തില്‍ ഗോപീകൃഷ്ണന്റെ കവിതകള്‍ ശാസ്ത്രകവിതകളാണെന്ന് ആ പോസ്റ്റ്‌ ഉദ്ദേശിച്ചിട്ടില്ല എന്ന് ആദ്യമേ പറയട്ടെ.മറിച്ച്‌ ശാസ്ത്രത്തിന്റെ പരികല്‍പനകളും ചരിത്രവും നേടിത്തരുന്ന ഒരു ആശയപ്രപഞ്ചത്തിന്റെ പശ്ചാത്തലോര്‍ജ്ജം ഈ കവിതകള്‍ക്കുണ്ട്‌ എന്ന് കരുതുകയും ചെയ്യുന്നു.പരിണാമസിദ്ധാന്തത്തിലെ മുഴുവന്‍ നിയമങ്ങളും യുക്തികളും കവിതയില്‍ തെളിയുന്നുണ്ടോ എന്നത്‌ ഈ പോസ്റ്റിന്റെ വിഷയമായിരുന്നില്ല.പരിണാമസിദ്ധാന്തത്തിനു എതിരായോ അനുകൂലമായോ നിന്നുകൊണ്ട്‌ ഒരു സംഗതി വിവരിക്കപ്പെടുന്നതിലൂടെ ആ സിദ്ധാന്തത്തിന്റെ ആശയതലത്തില്‍ നിന്നുകൊണ്ട്‌ ഒരു വസ്തുതയെ നോക്കിക്കാണുന്നു എന്നു മാത്രമാണ്‌ അര്‍ത്ഥമാക്കിയത്‌.അല്ലെങ്കിലും ഒരു ശാസ്ത്രസിദ്ധാന്തം അതേപടി ഒരു കവിതയില്‍ ആരോപിച്ചെടുക്കുന്നത്‌ ബാലിശമല്ലെങ്കില്‍ മറ്റ്‌ എന്താണ്‌?പിന്നെ ഒരു കവിത പരിണാമത്തിന്റെ യുക്തിയെ 'ബോധപൂര്‍വം മറക്കാന്‍' ആഗ്രഹിക്കുമ്പോള്‍ അത്‌ പ്രാഥമികമായും പരിണാമത്തെ ഓര്‍ക്കുക തന്നെയല്ലെ?
ആണത്തം ജീവശാസ്ത്രപരമായ അവസ്ഥ എന്നതിലുപരി മറ്റു പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു 'നിര്‍മിതി'യായി നില്‍ക്കുന്നു എന്ന ബോധ്യം മേല്‍പ്പറഞ്ഞ കവിതകള്‍ക്കുള്ളില്‍ വ്യക്തമാണ്‌.'ആണത്ത'ത്തിനു പരുവപ്പെട്ടുകൊണ്ട്‌ ആ റോള്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നതാണല്ലൊ പുരുഷാധിപത്യസാമൂഹികഘടനയ്ക്കകത്തു പുരുഷനു ചെയ്യാനാവുക.
ശാസ്ത്രവുമായി ബന്ധപ്പെട്ടത്‌ യാന്ത്രിക ഭൗതികവാദമെന്ന സമീകരണത്തില്‍ തളച്ചിടുന്നത്‌ കാര്യങ്ങളെ കുറച്ച്‌ കാണലാണ്‌,അതിവാദമാണ്‌.മനുഷ്യനും മറ്റിതര ജീവജാലങ്ങളും പ്രകൃതിവസ്തുക്കളും മനുഷ്യനിര്‍മിതമായ വസ്തുക്കളും ഒക്കെയടങ്ങുന്ന ഒരു വിശാലമായ പ്രപഞ്ചവീക്ഷണം ഗോപീകൃഷ്ണന്റെ കവിത മുന്നോട്ടു വെയ്ക്കുന്നുണ്ട്‌.അതിനര്‍ത്ഥം മനുഷ്യനിര്‍മിതമായ ഒരു ഇരുമ്പാണി തവളകളുമായി സമീകരിക്കുകയാണ്‌ എന്നല്ലല്ലോ.ഗോപീകൃഷ്ണന്റെ കവിത വസ്തുപ്രപഞ്ചത്തെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതായിരുന്നു പോസ്റ്റിലെ വിഷയം. തവള,പേനുകള്‍,ചാള തുടങ്ങിയ ജീവജാലങ്ങള്‍(തീര്‍ച്ചയായും അവ വസ്തുക്കളല്ല)ഗോപീകൃഷ്ണന്റെ കവിതയില്‍ എങ്ങനെയാണ്‌ പരിഗണിക്കപ്പെട്ടിരിക്കുന്നത്‌ എന്നത്‌ തീര്‍ച്ചയായും പ്രസക്തമായ അന്വേഷണമാണ്‌,എങ്കിലും ആ പോസ്റ്റിന്റെ പരിധിയില്‍ അത്‌ വന്നിട്ടുണ്ടായിരുന്നില്ല. വസ്തുക്കള്‍ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നത്‌ തവള/പേന്‍/ചാള-യുടെ അസ്തിത്വങ്ങളെ ചോദ്യം ചെയ്യുന്നുമില്ല.
മനുഷ്യന്റെ ആവിര്‍ഭാവത്തിനു ശേഷം പ്രകൃതിചരിത്രത്തില്‍ മനുഷ്യചരിത്രം കൂടി ഉള്‍പ്പെടുന്നുണ്ട്‌ എന്ന് ഈ കവിതകള്‍ വ്യക്തമായി ധരിക്കുന്നു.അങ്ങനെ മറ്റുപലരും ജഡവസ്തുക്കളായി കരുതിയവയെ ഗോപീകൃഷ്ണന്റെ കവിത തന്റെ പ്രപഞ്ചത്തിന്റെ ഭാഗമാക്കുക വഴി മനുഷ്യനും ജീവജാലങ്ങളും പ്രകൃതിവസ്തുക്കളും മനുഷ്യനിര്‍മിതമായ വസ്തുക്കളും ഒക്കെച്ചേര്‍ന്ന ഒരു വിസ്‌ തൃതമായ പ്രപഞ്ചത്തെ വിശദീകരിക്കുന്നു.ഇത്തരത്തിലാണ്‌ കാവ്യഭാവനയുടെ ഭൗതികീകരണം നടക്കുന്നത്‌.കാവ്യഭാഷയില്‍ അതു കൂട്ടിച്ചേര്‍ത്ത വ്യത്യാസങ്ങള്‍ പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.
വെള്ളെഴുത്തിന്റെ കുറിപ്പ്‌ എനിക്ക്‌ മനസ്സിലായതു വെച്ചാണ്‌ ഈ പ്രതികരണം.പൂര്‍ണമായി മനസ്സിലാക്കി എന്നുറപ്പില്ല,കേട്ടോ.

ബഷീർ said...

കുമാരിഗുഷ എന്ന് ഇ മെയില്‍ വായിച്ചു.. പിന്നെ അത്‌ കുമാരി ജി ഉഷ എന്ന് തിരുത്തി വായിച്ചു.. പിന്നെ ഒരു കപ്പ്‌ ചായ യുടെ പരസ്യം കണ്ട്‌ വന്നു. ഇത്രയും കടുപ്പമുള്ള ചായയാണെന്ന് കരുതിയില്ല. സുലൈമാനി കുടിച്ച്‌ ശീലിച്ചവര്‍ക്ക്‌ ഒരു വേറിട്ട അനുഭവം തന്നെ..

അനുമോദനങ്ങള്‍ നേര്‍ന്ന് കൊണ്ട്‌ .. രക്ഷപ്പെടുന്നു..

NITHYAN said...

ടീച്ചറേ ഇതൊരു ഒന്നൊന്നര ഗപ്പ്‌ പൊടിച്ചായ തന്നെയാണ്‌.

sebastian said...
This comment has been removed by the author.
sebastian said...

അസ്സലായി,ഉഷേ....ആശംസകള്‍!

Anonymous said...

ഗോപീകൃഷ്ണന്റെ കവിതകളെക്കുറിച്ച് നിനക്കൊക്കെ എന്തറിയാം?
മോളില്‍ സബാസ്റ്റ്യന്‍ ചേട്ടന്‍ എഴുതിയിട്ട് മായ്ച്ചുകളഞ്ഞ കമന്റാണ്.
ഇതാരെപ്പറ്റി?
ആരിക്ക് അറിഞ്ഞൂടെന്ന്?
എന്തെരന്ന് അറിഞ്ഞൂടാത്തതുകൊണ്ടല്ലേ ഇവടെ ചുറ്റിപ്പറ്റി നടക്കണത്, പിന്നെ അതെന്തിരെന്ന് പറഞ്ഞ് തരീന്‍...

Ranjith chemmad / ചെമ്മാടൻ said...

"കവിതയുടെ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌ കേന്ദ്രത്തില്‍ ഏകീകരിക്കപ്പെട്ട(ഉള്ളടക്കപരമായ)നിലപാടുകള്‍ മാത്രമല്ല.ഇത്തരം കൈവഴികളും ഉപാഖ്യാനങ്ങളും കൂടിയാണ്‌."

പുതിയ നിരീക്ഷണങ്ങള്‍
ഇനിയും ടീച്ചറില്‍ നിന്ന്
പ്രതീക്ഷിക്കുന്നു.

Sunith Somasekharan said...

nalla lekhanam ... nalla padhanam

Anonymous said...

ആവേശമൊക്കെ പോയോ ടീച്ചറേ?

വെള്ളെഴുത്ത് said...

മാതൃഭൂമിയില്‍ (ലക്കം 17)’വീട്ടകത്തെ പെണ്ണ്’ എന്ന നല്ല ലേഖനം വായിച്ചു. കൊളോണിയല്‍ ആധുനികതയുടെ കാലം മുതല്‍ (നവോഥാനം?) സമകാലം വരെയുള്ള ദാമ്പത്യചരിത്രത്തിന്റെ സംക്ഷിപ്തനിരീക്ഷണം ചില ഉള്‍ക്കാഴ്ചകളും വായിച്ചു മറന്നതോ വേണ്ടത്ര ശ്രദ്ധ നല്‍കാതെ വിട്ടതോ ആയ സംഗതികളെ മുന്‍‌കാലപ്രാബല്യത്തോടെ ഓര്‍മ്മയില്‍ കൊണ്ടു വരികയും ചെയ്തു. ഉറച്ചുപോയ ചില പൌരുഷശാഠ്യങ്ങള്‍ തീര്‍ത്തും സമ്മതിക്കുന്നില്ലെങ്കില്‍ പോലും ‘വൈകിട്ടെന്താ പരിപാടി‘ പോലുള്ള പരസ്യങ്ങളും വിദ്യാഭ്യാസനടപ്പു ശീലങ്ങളും പുരുഷകട്ടൌട്ടുകളും മറ്റും മറ്റും ചേര്‍ന്ന് വെളിവാക്കുന്ന കാലാവസ്ഥ പെണ്ണിനെതിരായുള്ള അന്തരീക്ഷഘടനതന്നെയാണെന്നുള്ള നിരീക്ഷണം പിന്നെയും ആലോചനയ്ക്കു വക നല്‍കുന്നുണ്ട്. എങ്കിലും പരമ്പരാഗത(?) കുടുംബഘടനക്കുള്ളില്‍ സൂക്ഷ്മമായ വിള്ളല്‍ വീഴ്ത്തിക്കൊണ്ടണെന്ന് പറഞ്ഞാണ് ലേഖനമവസാനിപ്പിക്കുന്നത്. രൂപപ്പെട്ടുവന്ന സ്ത്രീവിരുദ്ധമായ ഗാര്‍ഹികഘടനകളെ ചില മേഘലകളിലേയ്ക്കു കൂടി വികസിപ്പിച്ച് നിലനിര്‍ത്താനുള്ള തന്ത്രമല്ലേ സത്യത്തില്‍ നടന്നത്(നടക്കുന്നത്..) അതാവട്ടെ വിശദമായി ഉദാഹരണങ്ങളോടെ ഉപന്യസിക്കുകയും ചെയ്തകാര്യമാണ്. അതിനെ വിള്ളലായി പരിഗണിക്കണമോ എന്നതാണ് സംശയം.

Anonymous said...

പ്രിയ വെള്ളെഴുത്ത്,
സ്നേഹപൂര്‍വമുള്ള പ്രതികരണത്തില്‍ സന്തോഷം.
പിന്നെ ലേഖനത്തിന്റെ ഒടുവില്‍ പറയുന്ന വിള്ളല്‍ ഒരു തീര്‍പ്പായി പറഞ്ഞതായിരുന്നില്ല. ഒരേ സമയം കര്‍തൃത്വമായി പരിണമിക്കും വിധം പുതിയ ദൃശ്യതയും ഇടങ്ങളും അനുവദിക്കുകയും അതേ സമയം സ്ത്രീ സ്വത്വം, തന്മ, ചില ബലതന്ത്രങ്ങളിലൂടെ, മൂല്യ‘നിര്‍മിതി‘കളായി പ്രവര്‍ത്തിക്കുന്ന വൈപരീത്യവും ഉണ്ട്.ഈ സാമൂഹ്യഘടനയില്‍ ഈ രണ്ടു വൈരുധ്യങ്ങളും ഉള്ളടങ്ങിയിട്ടുണ്ട്. ആഗോളീകരണ നയങ്ങളുടെ ആദ്യഫലം കുടുംബങ്ങള്‍ക്ക് വ്യക്തികള്‍ക്കു മുകളിലുള്ള സ്വാധീനമാണ്,അധികബാധ്യതയാണ്. എന്നാല്‍ ഇതിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ കുടുംബങ്ങള്‍ തന്നെ ശിഥിലീകരിക്കപ്പെടുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത തകര്‍ന്ന കുടുംബങ്ങളാണ്.സോളാനസ്സിന്റെ ‘സോഷ്യല്‍ ജിനോസൈഡ് ‘ ഓര്‍ക്കുമല്ലോ.അതേസമയം പുതിയ കര്‍തൃത്വങ്ങള്‍ രൂപം കൊള്ളുന്നുമുണ്ട്.ഈ രണ്ടു വിരുദ്ധപ്രവണതകളെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.ചിലപ്രവണതകള്‍ താങ്കള്‍പറഞ്ഞതു പോലെ തന്നെ ‘രൂപപ്പെട്ടുവന്ന സ്ത്രീവിരുദ്ധമായ ഗാര്‍ഹികഘടനകളെ ചില മേഘലകളിലേയ്ക്കു കൂടി വികസിപ്പിച്ച് നിലനിര്‍ത്താനുള്ള തന്ത്രമല്ലേ സത്യത്തില്‍ നടന്നത്(നടക്കുന്നത്)‘ എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്.എന്നാല്‍ ഈ ശ്രമങ്ങള്‍ക്കിടയില്‍ വ്യവസ്ഥ ആഗ്രഹിക്കാതെ തന്നെ മറ്റു ചില രൂപമാറ്റങ്ങള്‍ വന്നു ഭവിക്കുകയും ചെയ്യുന്നില്ലേ?.കൂടുതല്‍ പഠിക്കേണ്ട വിഷയമാണിത്.